April 26, 2007

ഇനി രാഹുകാലം - ഒരു സര്‍ദാര്‍ജി ഫലിതം

ആദിയില്‍ വചനമുണ്ടായി. പിന്നീടാണ്‌ പ്രവൃത്തി. ഉത്തരപ്രദേശത്ത്‌ ഇപ്പോള്‍ വചനങ്ങളുടെ പെരുമഴക്കാലമാണ്‌. രാഹുലിന്റെ വചനാമൃതപ്രവാഹത്തില്‍ യാദവകുലം ഒലിച്ച്‌ യമുനയിലെത്തുമോ അതോ സ്വന്തം നാവിന്‍ തുമ്പിലെ ഗുളികകടാക്ഷം കൊണ്ട്‌ വടക്കന്‍ ടോമിന്റെ മഹാത്യാഗിയായ മാഡവും ഭഗത്സിങ്ങിന്റെ പിന്‍മുറക്കാര്‍ക്ക്‌ സര്‍ദാര്‍ജി ചൂണ്ടിക്കാട്ടിക്കൊടുത്ത പിടിവള്ളിപുത്രനും പെരുവഴിയിലാകുമോ എന്നേ ഇനി അറിയേണ്ടൂ.

ശെയ്‌ത്താന്‍ കണ്ണില്‍ ടോര്‍ച്ചടിക്കുമ്പോള്‍ മാലാഖമാര്‍ക്ക്‌ ഉറക്കം കിട്ടുകയില്ല. ഉത്തരദേശത്തെ വിലക്കപ്പെട്ട കനി വിഡ്ഡികള്‍ ഭുജിക്കുന്നതിനും മുന്നേ സാത്താനെ ഓടിക്കണം. ദേശം വടക്കാവു മ്പോള്‍ പറ്റിയത്‌ പൂരപ്പാട്ടാണ്‌. വായില്‍ തോന്നിയത്‌ കോതമാര്‍ പാടിയാല്‍ മതി. ജനകോടികളുടെ സാക്ഷരതാ നിലവാരം ദാരിദ്ര്യരേഖക്കും പത്തുമീറ്റര്‍ താഴെയായതുകൊണ്ട്‌ രണ്ടാമതൊന്നാലോ ചിക്കേണ്ടതില്ല.

ഒരൊറ്റ പൂവും പരിമളം പരത്താത്ത പ്രദേശമാണ്‌ അറേബ്യ. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച സുഗന്ധ ദ്രവ്യങ്ങളാകട്ടെ അവിടെനിന്നുമാണ്‌ വരുന്നത്‌. രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയി ല്ലാത്തവരാണ്‌ വടക്കേ ഇന്ത്യയിലെ മഹാഭൂരിപക്ഷവും. അസ്ഥിക്ക്‌ തുല്യം കോടികളുടെ ആസ്ഥിയി ല്ലാത്ത ഒരൊറ്റ നേതാവും അവിടെയില്ലതാനും. ഉലക്ക കൈയ്യില്‍ കിട്ടിയാല്‍ അതിന്റെ മുകളില്‍ നിന്നും പാന്തം പൊളിക്കാന്‍ നോക്കുന്നവരാണ്‌ നേതാക്കന്‍മാര്‍. ഉലക്കകൊണ്ട്‌ കോണകം കെട്ടാന്‍ തിരി ക്കുന്നവര്‍ അണികളും.

ഉത്തര്‍പ്രദേശും ബീഹാറും ഉപ്പുവെള്ളം കയറിയ പുഞ്ചകൃഷി പോലെയായപ്പോള്‍ ഇരുമെയ്യാണെങ്കിലു മൊരൊറ്റകരളായ ലാലുമുലയയാദവന്‍മാര്‍ വിലങ്ങനെ വളര്‍ന്നതാണ്‌ എടുത്തുപറയാവുന്ന ഏകനേട്ടം.

ഒരു നമ്പൂതിരി ഫലിതമുണ്ട്‌. തന്നെ മുഖംകാണിക്കാന്‍ വന്ന വാല്യക്കാരന്‍ രാമനോട്‌ നമ്പൂതിരി ചോദി ച്ചു `നീയ്യേ സിദ്ധികൂടിയത്‌ അതോ നിന്റെ ഏട്ടനോ`. `അടിയന്‍ തന്നെ തിരുമേനീ` എന്നായിരു ന്നു രാമന്റെ മറുപടി. `ഭേഷ്‌` എന്ന്‌ നമ്പൂതിരിയും. ഒന്നൊന്നര ബുദ്ധിയുള്ള ആ നമ്പൂതിരിയും കാര്യസ്സനും പിന്നീടവതരിച്ചത്‌ മന്ദബുദ്ധികളായ കോണ്‍ഗ്രസുകാരായിട്ടായിരിക്കും.

ഹൈക്കമാണ്ടിന്റെയും വക്താവിന്റെയും ജനനം അങ്ങിനെയാവാനേ വഴിയുള്ളൂ. പൂന്താനത്തിന്റെ പരിണാമസിദ്ധാന്തപ്രകാരം പുലി ചത്ത്‌ എലിയായിടും. നരി ചത്ത്‌ നാറിയുമായിടും. മാഡവും മകനും കൂടി അതപ്പടി സത്യമാണെന്നു തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. ‌

ഒരു വിവേകശാലിയുടെ നാവ്‌ ഹൃദയത്തിലും വിവരദോഷിയുടെ ഹൃദയം നാവിന്‍ തുമ്പിലുമാണ്‌ സ്ഥിതി ചെയ്യുക. ജനിതകശാസ്‌ത്രപ്രകാരം ഗാന്ധി ദ ഗ്രേറ്റുമായി പാശം വല്ലതും ഉണ്ടോ? കുച്ച്‌ നഹി. എങ്കിലും കൊട്ടമുള്ളില്‍ കുടുങ്ങിയ ഖദര്‍ഷാളുപോലെ മഹാത്മാ ഗാന്ധി നടുവെപിളര്‍ന്ന്‌ ഗാന്ധിഭാഗം ആനന്ദഭ വനത്തില്‍ കുടുങ്ങി. മഹാത്മാവാകണമെന്ന നിര്‍ബന്ധമൊന്നും ആനന്ദഭവനക്കാര്‍ക്കുണ്ടായിരുന്നില്ല. സാദാ ഗാന്ധിയായിക്കിട്ടിയാല്‍ തന്നെ ധാരാളം. അതുകൊണ്ട്‌ നെഹറുകുടുംബം ഗാന്ധി ബ്രാന്റ്‌ായി. കുടുംബത്തിലെ തൊഴിലില്ലായ്‌മ അന്നവസാനിക്കുകയും ചെയ്‌തു. ആനന്ദഭവനം ആ...ന...ന്ദ നടനമാടിനാന്‍.

സര്‍ക്കാര്‍ ഭൂമി ടാറ്റ കൈയ്യേറി എന്നുകേട്ടപ്പോള്‍ ഒരാളുടെ പ്രതികരണം 'ടാറ്റ അങ്ങിനെ ചെയ്യോ' എന്നായിരുന്നു. ഗാന്ധിപോലുള്ള ഒരു ബ്രാന്റായിരുന്നു അതും. ജാംഷഡ്‌ജി ടാറ്റയായിരുന്നെങ്കില്‍ അതുചെയ്യുമായിരുന്നില്ല എന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനമാണത്‌. ഒപ്പം ജാംഷഡ്‌ജി ടാറ്റയുടെ മകനാണ്‌ രത്തന്‍ ടാറ്റ അഥവാ രത്തന്‍ ടാറ്റ കുടുംബമാണ്‌ എന്ന ഇന്ദിരാഗാന്ധിയന്‍ അന്ധവിശ്വാസവും.

സത്യവും അഹിംസയും എന്റെ ദൈവങ്ങളാണെന്ന്‌ മഹാത്മാഗാന്ധി പ്രഖ്യാപിച്ചു . പ്രഖ്യാപനം വാക്കിലൊതുങ്ങിയില്ല. സ്വാഭാവികമായും മരുന്നിനുപോലും ഒരൊറ്റയെണ്ണം ഗാന്ധിക്കുടുംബത്തില്‍ നിന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തിയതുമില്ല. സത്യവും അഹിംസയും എന്റെ പിശാചുക്കളാണെന്ന്‌ ഫെയ്‌ക്‌ ഗാന്ധിമാര്‍ പ്രഖ്യാപിച്ചില്ലെന്നേയുള്ളൂ. മഹാനും മക്കുണവും തമ്മിലുള്ള വ്യത്യാസമാണത്‌.

ഇനിയെന്നാണാവോ ഇന്ത്യക്കാര്‍ രാഹുല്‍ പറഞ്ഞ ആ മഹാസത്യം മനസ്സിലാക്കുക. `മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്‌ക്കാത്ത ഒരു കുടുംബത്തില്‍ നിന്നുമാണ്‌ എന്റെ വരവ്‌. എന്റെ കുടുംബത്തില്‍ ഏതെങ്കിലും ഒരുത്തന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചുവെങ്കില്‍ അതുനടപ്പിലാക്കുകതന്നെ ചെയ്യും. സ്വാതന്ത്ര്യസമരമാകട്ടെ പാക്കിസ്ഥാന്റെ വിഭജനമാകട്ടെ അല്ലെങ്കില്‍ ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക്‌ നയിക്കുന്നതിലാകട്ടെ.............`

സൈക്കളോട്ടക്കാരന്റെ വാക്കുകളൊന്നുമല്ല. ഒരു ദേശീയ നേതാവിന്റെ വചനപ്രഘോഷണങ്ങളായ തുകൊണ്ട്‌ ഗൗരവത്തോടെ കാണണം. കൂടാതെ ഭാവിഭാരതത്തിന്‌ ഇനി ആകെയുള്ളൊരു പ്രതീക്ഷ രാഹൂലാണെന്ന്‌ 'നമ്പൂതിരിയുടെ കാര്യസ്സന്‍' പ്രഖ്യാപിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ ആരും തന്നെ ഇതൊരു സര്‍ദാര്‍ജി ഫലിതമായെടുത്ത്‌ ചിരിച്ചുതള്ളിക്കളയരുത്‌.

മൂപ്പരുടെ കുടുംബം വിചാരിച്ചതുകൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം തൊട്ടിങ്ങോളം എത്രയെത്ര എണ്ണമാണ്‌ ബ്രിട്ടീഷുകാരുടെ കൈകൊണ്ട്‌ ആ കുടും ബത്തില്‍ നിന്നും വടിയായത്‌? ആരും അതൊന്നും ആലോചിക്കുകയില്ല. എത്രയെത്ര ആളുകളെയാണ്‌ ആനന്ദഭവനത്തില്‍ നിന്നും പിടിച്ചുകൊണ്ടുപോയി സായിപ്പ്‌ തൂക്കിക്കൊന്നത്‌? ഉണ്ട തീരുവോളം വെടിവെച്ചുകൊന്നത്‌? ഉണ്ടതീര്‍ന്നുപോയപ്പോള്‍ തല്ലിക്കൊന്നത്‌? രാജ്യത്തിനൊരത്യാവശ്യം വന്ന പ്പോള്‍ ഗാന്ധിയുടെ പേരു കണ്ടുകെട്ടി സ്വന്തം വാലറ്റത്ത്‌ ചേര്‍ത്തു. ആദ്യമായി തന്റെ കിരീട ധാരണം ഉറപ്പുവരുത്തിക്കൊടുത്തതിനുള്ള കൂലി വരമ്പത്തുനിന്നുതന്നെ കൊടുത്തു.

കേരളത്തിലെ ഇ.എം.എസ്‌ മന്ത്രിസഭയെ കാലപുരിക്കയച്ചുകൊടുത്ത്‌ അക്‌്‌നോളജ്‌മെന്റ്‌ കൈയ്യില്‍ കിട്ടുന്നതുവരെ നെഹറുവിന്റെ ഉറക്കം കെടുത്തി. അടുത്ത ദശകത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം മൊത്തം ഇന്ത്യക്കാര്‍ക്ക്‌ ബോദ്ധ്യപ്പെടുത്തിക്കൊടുത്തു. സ്വാതന്ത്ര്യത്തിന്റെ പ്രവാചകനുള്ള തിലോദകമായി അടിയന്തിരാവസ്ഥ. സ്വാതന്ത്ര്യവും ജനാധിപത്യവും സ്വകുടുംബ ത്തിനുമാത്രമായി നിജപ്പെടുത്തി. ബാക്കിയുള്ളവരുടെ ജീവന്‍ ദേശസാല്‍ക്കരിച്ചു. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. ജീവിക്കാനുള്ള അവകാശം തല്‌ക്കാലം ചത്തവര്‍ക്കുമാത്രമേയുള്ളൂവെന്ന അത്യുഗ്രന്‍ നീതിബോധം നടപ്പിലാക്കി. അയല്‍പക്കത്തെ കുടുംബം കലക്കി എന്ന്‌ നാലാളെക്കൊണ്ട്‌ പറയി ക്കുന്നതിലും വലിയൊരഭിമാനം പേരുകേട്ട തറവാട്ടുകാര്‍ക്ക്‌ പിന്നെ ലഭിക്കുവാനുമില്ല. കുടുംബകിരീട ത്തിലെ ഒരു പൊന്‍തൂവലായി ബംഗ്ലാദേശ്‌ വിളങ്ങിനിന്നീടുമ്പോള്‍ നിലയ്‌ക്കാത്ത അഭയാര്‍ത്ഥി പ്രവാഹം ബംഗാളിന്റെ കുഷ്‌ഠമായും പരിലസിക്കുന്നു.

ഒടുവിലായി ഇനി 21ാം നൂറ്റാണ്ടിലേക്ക്‌ കൈപിടിച്ച്‌ ഇന്ത്യയെ നടത്തിക്കേണ്ട എന്നോ മറ്റോ പണ്ട്‌ കുടുംബയോഗത്തില്‍ തീരുമാനിച്ചു പോയിരുന്നെങ്കില്‍ എന്തായിരുന്നു ഇന്ത്യയുടെ ഭാവി എന്നാരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇരുപതാം നൂ്‌റ്റാണ്ടിന്റെ ഒടുക്കത്തെ രാത്രിയില്‍ ഒരു വലിയ ഉരുളന്‍ കല്ല്‌ കാലചക്രം ഭാരതാംബയുടെ മൂര്‍ദ്ദാവില്‍ ഇട്ട്‌ കഥ കഴിക്കൂമായിരുന്നു. ആരുണ്ടിതൊക്കെ ഓര്‍ക്കാന്‍.

ഉഗാണ്ടയിലെ ഈഡിഅമീന്‍ ഒരു നാള്‍ മന്ത്രിയെ വിളിച്ചു കല്‌പിച്ചു - രാജ്യം നാളെത്തൊട്ട്‌ എന്റെ പേരില്‍ ഈഡി എന്നറിയപ്പെടണം. ഞെട്ടിപ്പോയ മന്ത്രി ഒന്നാലോചിച്ചു, പിന്നെ പറഞ്ഞു. പ്രഭോ ലോകത്ത്‌ സൈപ്രസ്‌ എന്നൊരു രാജ്യമുണ്ട്‌ അവിടുത്തെ ആളുകള്‍ അറിയപ്പെടുക സൈപ്രിയട്‌സ്‌ എന്നാണ്‌. അങ്ങിനെ വരുമ്പോള്‍ നാളെ ഇവിടത്തുകാര്‍ അറിയപ്പെടുക ഈഡിയറ്റ്‌സ്‌ എന്നായിരിക്കും. അങ്ങിനെയാണ്‌ ഉഗാണ്ട ഈഡിയായി മാറാതിരുന്നത്‌. ഇന്ത്യയെന്നാല്‍ ഇന്ദിരയും ഇന്ദിരയെന്നാല്‍ ഇന്ത്യയും ആണെന്ന ഉത്തമബോദ്ധ്യം പണ്ടു കോണ്‍ഗ്രസുകാര്‍ക്കുണ്ടായിരുന്നു. ഈഡി അമീന്‍മാര്‍ക്കാവട്ടെ യാതൊരു കുറവുമുണ്ടായിരുന്നതുമില്ല. എന്നിട്ടും എന്തോ ഭാഗ്യത്തിന്‌ രാജ്യത്തിന്റെ പേരുമാറിയില്ല. നമ്മള്‍ ഇന്ദ്രിയന്‍സ്‌ എന്നറിയപ്പെട്ടതുമില്ല. ഇതെല്ലാം ജനത്തെ ഓര്‍മ്മിപ്പിക്കാന്‍ ഇപ്പോ അമേഠിയിലെ അമാനുഷന്‍ തന്നെ വേണ്ടിവന്നു.

അതുകൊണ്ടൊക്കെത്തന്നെയാണ്‌ ഭാരതത്തിന്റെ ഭാവി സര്‍ദാര്‍ജി രാഹുലില്‍ ചൂണ്ടിക്കാട്ടിക്കൊ ടുത്തത്‌. ഇനി രാഹുകാലം.

'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' മുഴുവന്‍ സത്യമാണ്‌. എന്നാല്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാനുള്ളതല്ലെന്ന വലിയ അറിവുള്ളതുകൊണ്ടാണ്‌ ചില സത്യങ്ങള്‍ അതില്‍പെടാതെ പോയത്‌. അതിലൊന്നാണ്‌ ഇന്ദിരാപ്രിയദര്‍ശിനി എങ്ങിനെ ഇന്ദിരാഗാന്ധിയായി എന്ന സത്യം - ഇന്ദിരാപ്രിയദര്‍ശിനിയെന്ന കാശ്‌മീരി ബ്രാഹമണപുത്രി കെട്ടാന്‍പോകുന്ന ഫിറോസ്‌ ഘണ്ടി എന്ന മുസ്ലീം യുവാവിനെ മാമോദീസമുക്കി ഘണ്ടിയെ ഗാന്ധിയാക്കിയ സത്യം. മറ്റൊരു സത്യം മൂപ്പരുടെ ചെറുമകന്‍ തന്നെ വിറ്റ്‌ കാശാക്കുന്നുണ്ട്‌ - മഹാത്മജിക്ക്‌ ബംഗാളി കലാകാരിയും മഹാകവി ടാഗോറിന്റെ ബന്ധുവുമായിരുന്ന സരളാ ദേവിയുമായുണ്ടായിരുന്ന വിവാഹേതരപ്രണയത്തിന്റെ ചരിത്രം.

മഹാന്‍മാര്‍ സത്യമാണ്‌ പറയുക. എന്നാല്‍ എല്ലാസത്യങ്ങളും വിളിച്ചുപറയുവാനുള്ളതല്ല എന്ന ഉത്തമബോദ്ധ്യം അവര്‍ക്കുണ്ടാവുകയും ചെയ്യും. സരസ്വതീവിളയാട്ടം കൊണ്ട്‌ രാഹുല്‍ മഹാനാവുന്ന ലക്ഷണമേതായാലും ഇല്ല. ലക്ഷ്‌മീ കടാക്ഷം കൊണ്ട്‌ ലക്ഷ്‌മീ മിത്തലാവുകയല്ലാതെ ആരും ഇന്നോളം മഹാനായിട്ടില്ല. ഇനി മഹാനായേ അടങ്ങൂ എന്നാണെങ്കില്‍ ഒരൊറ്റ വഴിയുണ്ട്‌. സ്വസ്ഥമായി ഇരിക്കുമ്പോള്‍ എല്ലാ മനുഷ്യരും മഹാന്‍മാരാണ്‌ എന്നോതോ മഹാന്‍ പറഞ്ഞിട്ടുണ്ട്‌. പണ്ട്‌ മാതാമഹിയും അതുതന്നെയാണ്‌ പറഞ്ഞത്‌ - നാവടക്കൂ പണിയെടുക്കൂ എന്ന്‌.

April 20, 2007

മന്ത്രിയും തന്ത്രിയും പിന്നെ ഗുരുവായൂരപ്പനും

പണ്ട്‌ ഗുരൂവായൂരിലെ ഭക്തഗുണ്ടകള്‍ നിയമം ലംഘിച്ച്‌ മണിയടിച്ച കൃഷ്‌ണപിള്ളയുടെ നടുപ്പുറത്ത്‌ തായമ്പക കൊട്ടുകയുണ്ടായി. "ഉശിരുള്ള നായര്‍ മണിയടിക്കട്ടെ എച്ചില്‍ പെറുക്കി നായര്‍ അവരുടെ പുറത്തടിക്കട്ടെ" എന്നായിരുന്നു അടി ചറപറാ വീഴുമ്പോള്‍ സഖാവ്‌ വിളിച്ചുപറഞ്ഞത്‌.
സഖാവ്‌ അടികൊണ്ടത്‌ ഗുരുവായൂരില്‍ പ്രവേശനമില്ലാത്ത മുയ്‌മനാളുകള്‍ക്കും വേണ്ടിയായിരുന്നു. ഒരു സാംസ്‌കാരികഗുണ്ടയെയോ ഗാനഗന്ധര്‍വ്വനെയോ അതിന്റെയുള്ളില്‍ കയറ്റി ഗുരുവായൂരപ്പനെക്കൊണ്ട്‌ അനുഗ്രഹിപ്പിക്കണം അഥവാ ഇനി അപ്പനെക്കൊണ്ട്‌ പറ്റിയില്ലെങ്കില്‍ പയ്യനെക്കൊണ്ടെങ്കിലും അനുഗ്രഹിപ്പിക്കണം എന്നുപറയാനായിരുന്നില്ല.
മഹാന്‍മാരുടെ വരികള്‍ നേരെചൊവ്വെ വായിച്ചാല്‍ കിട്ടുന്ന അര്‍ത്ഥം മന്ദബുദ്ധികള്‍ക്കുള്ളതാണ്‌. ബുദ്ധിയുള്ളവര്‍ക്കുള്ളത്‌ വരികള്‍ക്കിടയിലായിരിക്കും. അല്ലെങ്കില്‍ വരികള്‍ക്കപ്പുറത്ത്‌ മരത്തിലോ മാനത്തോ കാണണം.ചുരുക്കിപ്പറഞ്ഞാല്‍ മന്ത്രി ഇത്രയേ പറഞ്ഞുള്ളൂ. യേശുദാസ്‌ ഗുരുവായൂരില്‍ കയറി പാടുമ്പോള്‍ ബാക്കിയുള്ള ജനസംഖ്യയുടെ 25% വരുന്ന നസ്രാണികള്‍ മുഴുവനും അ്‌മ്പലത്തിനുപൂറത്ത്‌ ലേശം ദൂരെ മാറിനിന്ന്‌ ഹലേലൂയ്യ പാടിക്കൊള്ളണം.
ജീവിതത്തിലൊരിക്കലും പണിക്കര്‍ സ്വയം കൊട്ടാറില്ല. ഇടതുവിപ്ലവകാരികളാണെങ്കില്‍ അസുരവാദ്യമാണ്‌ പണിക്കര്‍ക്ക്‌ പഥ്യം. അരോചകം പിടിച്ച ബൂര്‍ഷ്വാ കോണ്‍ഗ്രസുകാരാണെങ്കില്‍ ഇടയ്‌ക്ക മതി. രണ്ടുപേരും മാറിമാറിക്കൊട്ടുമ്പോള്‍ നടേശന്‍ പണ്ട്‌ കുഴലുവിളിച്ചു. അതായിരുന്നു പണിക്കരുടെ സുവര്‍ണ കാലഘട്ടം. പണിക്കര്‍ ശ്രീരാമനും താന്‍ ലക്ഷ്‌മണനും എന്നായിരുന്നു അന്നത്തെ നടേശദര്‍ശനം. മലയാളികളുടെ മഹാഭാഗ്യത്തിന്‌ ശൂര്‍പ്പണഖ അന്നേദിവസം അതുവഴിപോയില്ല.
ഇപ്പോള്‍ ലക്‌്‌ഷമണന്‍ ശ്രീരാമനെതിരായി മാനനഷ്ടത്തിന്‌ കേസും ഫയല്‍ചെയ്‌തിട്ടുണ്ട്‌. അങ്ങിനെ രാമലക്ഷമണന്‍മാരും അവരവരുടെ വ്യക്തമായ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. പണിക്കരുമാത്രമല്ല ഗുരുവായൂരപ്പമനശ്ശാസ്‌ത്രത്തില്‍ പി.എച്ച്‌്‌.ഡി. എടുത്ത യോഗ്യന്‍മാരെല്ലാം അഭിപ്രായം അച്ചായന്റെ കടലാസില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്‌്‌. ക്ഷേത്രാചാരം തീരുമാനിക്കേണ്ടത്‌ തന്ത്രിയാണ്‌. വളരെ ശരിയാണ്‌. അക്കാര്യത്തില്‍ ഗുരുവായൂരപ്പന്‍ വരെ തന്ത്രിക്ക്‌ താഴെയാണ്‌.
പണ്ട്‌ മാസത്തിനൊരൊന്നാം തീയ്യതിയുണ്ടെങ്കില്‍ എന്തായിരുന്നു പുകില്‌. കരുണാകരന്റെയും പരിവാരങ്ങളുടെയും വരവില്‍പ്പെട്ട്‌ ഗുരുവായൂരപ്പന്‍ തന്നെ വടിയായിപ്പോവാതിരുന്നത്‌ തന്ത്രിയുടെ ഭാഗ്യം കൊണ്ടായിരിക്കണം. കാമക്രോധലോഭമോഹമില്ലാത്തവനാണ്‌ യഥാര്‍ത്ഥ ഭക്തന്‍ എന്നു പറഞ്ഞ കൃഷ്‌ണനെ തൊഴാന്‍ ഇപ്പറഞ്ഞതിന്റെയെല്ലാം മൂര്‍ത്തിമത്ഭാവം തന്നെ മുന്നില്‍. അതും ഒന്നാം തീയ്യതി. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നുപറഞ്ഞപോലെ പോലീസുകാരുടെ ചവിട്ടും കോണ്‍ഗ്രസുകാരുടെ തെറിയും ഏറ്റുവാങ്ങി സായൂജ്യമടയുകയായിരുന്നു ഭക്തന്‍മാര്‍.
പണിക്കര്‌ പറഞ്ഞതാണ്‌ ശരി. തന്ത്രിക്ക്‌ മീതെയാണ്‌ ഗുരുവായൂരപ്പന്റെ സ്ഥാനമെങ്കില്‍ മൂപ്പര്‍ നേരിട്ട്‌ അതിനൊരു പരിഹാരമുണ്ടാക്കുമായിരുന്നു. ഗുരുവായൂരപ്പനെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള അധികാരം മാത്രമല്ല വേണ്ടിവന്നാല്‍ തൂക്കിക്കൊല്ലാനുള്ള അധികാരം കൂടി തന്ത്രിക്കുണ്ടായിരിക്കണം. കുമ്മനം രാജശേഖരനും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്‌.
കുമ്മനത്തിന്റെ ആചാര്യന്‍മാരുടെ അഭിപ്രായത്തില്‍ ഭാരതത്തില്‍ ജനിച്ചവരും ഭാരതീയ ശൈലിയില്‍ ജീവിക്കുന്നവരും ഹിന്ദുക്കളാണ്‌. അതായത്‌്‌ മുഹമ്മദലി ജിന്നയൊഴിച്ച്‌ ദാവൂദ്‌ ഇബ്രാഹിമടക്കം മുയ്‌മന്‍ മുഹമ്മദീയര്‍. പിന്നെ വത്തിക്കാനിലെ പോപ്പും ഇറ്റലിയിലെ സോണിയയുമൊഴിച്ചുള്ള മൊത്തം കൃസ്‌ത്യാനികള്‍.
അങ്ങിനെ നോക്കുമ്പോള്‍ അഹിന്ദുക്കളായി വരുന്നത്‌ ജനനസര്‍ട്ടിഫിക്ക്‌റ്റില്ലാത്തവരും ഇന്നും കാട്ടിനുവെളിയിലിറങ്ങാത്ത കാട്ടുനായ്‌ക്കന്‍മാരും ഉടുതുണിയുടുത്തു ശീലിച്ചിട്ടില്ലാത്ത മറ്റുകൂട്ടരുമായിരിക്കും. അവര്‍ക്ക്‌ ഗുരുവായൂരപ്പനെക്കൊണ്ടും അവശ്യമില്ല ഗുരുവായൂരപ്പന്‌ അവരെക്കാണ്ടും യാതൊരാവശ്യവുമില്ല.
ഇനി യേശുദാസ്‌ മാത്രം കയറി ഒറ്റക്കൊരു സംഘഗാനം പാടിയാല്‍ മതിയോ? കൃഷ്‌ണനെപ്പറ്റിയെഴുതാന്‍ വേണ്ടി മാത്രം കവിയായ യൂസഫലി കേച്ചേരി കയറിയാല്‍ സഖാവേ ഗുരുവായൂരമ്പലം ഇടിഞ്ഞുപൊളിഞ്ഞുപോവുമോ? യേശുദാസിന്റെ അത്ര സാംസ്‌കാരികഗുണ്ടകളുടെ സപ്പോര്‍ട്ട്‌ മൂപ്പര്‍ക്കില്ലാത്തതുകൊണ്ടാണോ?
കേരളത്തിലെ മൂന്നുകോടി ജനത്തിലൊരാളായ യേശുദാസിന്റെ കാര്യം നോക്കാന്‍ മൂപ്പര്‍ക്ക്‌ നേരമില്ലെങ്കില്‍ ഭാര്യയും രണ്ടുമക്കളുമൊക്കെയുണ്ട്‌. മൂന്നുകോടി ജനത്തിന്റെ നേതാവിന്‌ പണി വേറെയുണ്ട്‌. തല്‌ക്കാലം നാലു കൈയ്യടി കിട്ടിയെന്നുവരും. തലയില്‍ ആള്‍പ്പാര്‍പ്പുള്ളവന്റെ നാല്‌പതു ചീത്ത പിന്നാലെ വരുന്നതിന്റെ മുന്നോടിയാണ്‌ സഖാവേ മന്ദബുദ്ധികളുടെ നാലു കൈയ്യടി.
ഇനി സെക്യുലാറിസം (മലയാളമില്ല) എല്ലാ പ്രകാരത്തിലും നടപ്പാക്കിയേ അടങ്ങൂ എന്നാണെങ്കില്‍ നിത്യന്‍ വക ഒരു പ്രണാമം ഒപ്പം ഒരുപിടി അഭിവാദ്യങ്ങളും. ആദ്യമായി സകലമാന ആരാധനാലയങ്ങളും ദേശസാല്‍ക്കരിച്ച്‌ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. സി.ഐ.എ വിചാരിച്ചാലും ഭക്തനേത്‌ വിഭക്തനേതെന്ന്‌ അറിയുവാന്‍ കഴിയുകയില്ല. താടിവെച്ചോനെല്ലാം സന്ന്യാസിയാണെങ്കില്‍ കുമ്പിടുന്നോനെല്ലാം ഭക്തനുമാണ്‌. യഥാര്‍ത്ഥഭക്തന്‌ മല്യ സ്വര്‍ണം പൂശിയ കൊടിമരം തൊഴുന്നതിലും സുഖമുണ്ടാവും ഓവുപാലത്തിലുന്നു പ്രാര്‍ത്ഥിക്കുവാന്‍.
ജാതിമതസംവരണവും ജാതിമതസംഭരണവും അവസാനിപ്പിച്ച്‌ സാമ്പത്തീകസംവരണം ഏര്‍പ്പെടുത്തി മാര്‍ക്‌സിനോടടുത്ത്‌ മര്‍ക്കസില്‍ നിന്നും അകലുക. ഹൈദരബാദ്‌ നൈസാമിനും ബ്രൂണെ സുല്‍ത്താനും മാപ്പിളയായി കണക്കാക്കി ആരെങ്കിലും പത്തിരിയിട്ടുകൊടുത്തിട്ടുണ്ടോ? അതു മീന്‍ വില്‌ക്കുന്ന മാപ്പിളക്കും വിയര്‍ത്തുനാറുന്ന പുലയനുമുള്ളതാണ്‌. നാലുകാശുള്ളവനുള്ളതല്ല.
എനിക്കൊരു സുഹൃത്തുണ്ട്‌. നല്ല അസ്സല്‍ തറവാട്ടില്‍ പിറന്ന യോഗ്യന്‍. കൈക്കോട്ടുപണിയും മറ്റുമായി കഴിഞ്ഞുപോകുന്നു. നാട്ടില്‍ എന്‍.എസ്‌.എസിന്റെ യോഗത്തിന്‌ മൂപ്പര്‍ക്കൊഴിച്ച്‌ മറ്റെല്ലാര്‍ക്കും കുറിമാനം ലഭിക്കുകയാണ്‌ പതിവ്‌. വിഭജനത്തിന്റെ പുതിയ അതിര്‌ കറന്‍സിയാണ്‌. ജാതിയല്ല. അതുമനസ്സിലാക്കാന്‍ എടുക്കേണ്ടതും കൊടുക്കേണ്ടതും ഒരു നൂറ്റാണ്ടുമുമ്പത്തെ സര്‍വ്വേയുമല്ല.

April 03, 2007

ചില ഉപഭോക്തൃദിന ചിന്തകള്‍

വെളുത്ത സായിപ്പിനെല്ലാം യുദ്ധമാണെങ്കില്‍ കറുത്ത സായിപ്പിനെല്ലാം ആഘോഷമാണ്‌. അത്യാവശ്യം ചിലപ്പോള്‍ സംഗതി ആചരണവുമാകും. ദാരിദ്ര്യത്തിനെതിരെ യുദ്ധം, ചൂഷണത്തിനെതിരെ യുദ്ധം, സാര്‍സിനെതിരെ യുദ്ധം, കത്രീണക്കെതിരെ യുദ്ധം അങ്ങിനെ പോകുന്നു യുദ്ധങ്ങള്‍. ഒരുമാതിരിപ്പെട്ട നന്മകളെയെല്ലാം കുഴിച്ചുമൂടിക്കൊണ്ട്‌ തിന്മക്കെതിരായ യുദ്ധം മാത്രം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബാക്കിയുള്ള നന്മകള്‍ കൂടി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമാവുന്നതോടുകൂടിയേ തിന്മക്കെതിരായ യുദ്ധത്തിന്‌ ശാശ്വതമായ ഒരന്ത്യം പ്രതീക്ഷിക്കാവൂ.

മാര്‍ച്ച്‌ 15ന്‌ ലോക ഉപഭോക്തൃദിനം നമ്മള്‍ വൃത്തിയായങ്ങ്‌ ആഘോഷിച്ചു. കടലാസായ കടലാസുകളിലെല്ലാം സുസ്‌മേരവദനനായി സഖാവ്‌ അച്ചുതാനന്ദന്റെ ആഹ്വാനം - ഉണരൂ ഉപഭോക്താവേ ഉണരൂ.... മാധ്യമസിണ്ടിക്കേറ്റുകാര്‍ സി.ഐ.എ യുടെ നാലു വെള്ളിക്കാശും വാങ്ങി എന്തെങ്കിലും ഒപ്പിച്ചതല്ല. നേരുമാത്രം നേരത്തെ അറിയിക്കുന്ന കടലാസിലും സംഗതിയുണ്ട്‌.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം. പിന്നെ വിദ്യാര്‍ത്ഥികള്‍ക്കായി ഉപഭോക്തൃസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്‌ക്കരണ ക്ലാസുകള്‍ - മൊത്തത്തില്‍ മാവേലിനാട്‌ തിരിച്ചുവരാനുള്ള ഏതാണ്ടെല്ലാ ഏര്‍പ്പാടുകളുമായി.

`കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉതപന്നത്തിനും ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ഉറപ്പാക്കുക` - ഏതായാലും അതൊരഭ്യര്‍ത്ഥനയല്ല. ഭാഷാരോഗ്യശാസ്‌ത്രപ്രകാരം സംഗതി ഉത്തരവുതന്നെയാണ്‌. കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉതപന്നത്തിനും ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ഉറപ്പാക്കാത്തവരെ കരണക്കുറ്റിക്കടിക്കണമെന്നോ കരിയോയിലില്‍ കുളിപ്പിക്കണമെന്നോ എന്നൊന്നും എവിടെയും തത്‌ക്കാലം എഴുതിവെച്ചിട്ടില്ലെന്ന്‌ മാത്രമേയുള്ളൂ.

സേവനം എന്നാല്‍ നിഷ്‌കാമകര്‍മ്മം. ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ട്‌ നമ്മളതിനെ ചില്ലറ ഭേദഗതിക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌്‌. ലോകത്തെ ഏറ്റവും മികച്ച തൊഴിലിനാണ്‌ നമ്മള്‍ സേവനം എന്നുപറയുക. ഉത്തരവാദിത്വം കുച്ച്‌നഹി. ആനുകൂല്യങ്ങളാകട്ടെ എ.ഡി.ബി. പ്രസിഡണ്ടിനെക്കാളും നാലണ കൂടുതല്‍. അങ്ങിനെയുള്ള ഒരേയൊരു ജനവിഭാഗത്തിന്റെ ആവാസമേഖലയാണ്‌ ഭാരതം. അതു ജനസേവനം ഫസ്റ്റ്‌ക്വാളിറ്റി. ഈ സേവനം തത്‌ക്കാലം കൊടുക്കുന്ന വിലയുമായി ആരും താരതമ്യം ചെയ്യേണ്ടതില്ല. ആര്‍ക്കും എപ്പോഴും കയറി വിധിപ്രകാരം സേവിക്കാം. ഭരണഘടനപ്രകാരം പ്രത്യേകിച്ചൊരു സര്‍ട്ടിഫിക്കറ്റിന്റെയൊന്നും ആവശ്യമില്ല.

അടുത്തത്‌ ജനത്തിന്റെ പോക്കറ്റടിച്ചുകൊണ്ട്‌ സേവനം നടത്തുന്ന വാഴ്‌ത്തപ്പെട്ടവര്‍. ജനസേവനം രണ്ടാംതരം. പ്രധാനമായും സ്വകാര്യ ആശുപത്രികള്‍, എയ്‌ഡഡ്‌ സ്‌കൂളുകള്‍ എന്നിവകേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. ഇക്കൂട്ടരുടെ അത്യൂത്സാഹം ഒന്നുകൊണ്ടുമാത്രമാണ്‌ നമ്മുടെ ആരോഗ്യരംഗവും വിദ്യാഭ്യാസ മേഖലയും ക്ലീനായി കിട്ടിയത്‌. എന്തായിരുന്നു ഈ രംഗങ്ങളിലെ കുതിച്ചുചാട്ടം?

ഒരു പരിഷ്‌കൃത സമൂഹത്തിന്റെ നട്ടെല്ല്‌്‌ ആരോഗ്യമുള്ള ജനതയാണെന്നാണ്‌ വയ്‌പ്‌. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ തലക്കാരോഗ്യമുള്ള ഡോക്ടര്‍മാര്‍ അത്യാവശ്യവും. കൊടുക്കുന്ന ഫീസിന്റെ മൂല്യം ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ജനം ഉറപ്പാക്കണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ട്‌. അപ്പോള്‍ പിന്നെ നമ്മുടെ പള്ളക്ക്‌ കത്തികയറ്റേണ്ട യോഗ്യന്‌ സര്‍ജിക്കല്‍ നൈഫ്‌ പോയിട്ട്‌ കറിക്കത്തിയെടുക്കേണ്ട യോഗ്യതയുണ്ടോ എന്നറിയുവാന്‍ രോഗിക്കുള്ള സംവിധാനമെന്താണ്‌?

അതായത്‌ എല്ലാ സ്വകാര്യ-സഹകരണ അറവുശാലകളിലും പുറത്ത്‌ ഒരു ബോര്‍ഡ്‌ തൂക്കുവാന്‍ സര്‍ക്കാരിന്‌ ഉപദേശിക്കാവുന്നതേയുള്ളൂ. താഴെ പറയുന്ന വിവരങ്ങള്‍ അതിലുണ്ടാവുകയും വേണം.

1. പഠിച്ചതു മെറിറ്റിലോ റിസര്‍വേഷനിലോ അതോ തന്തയുടെ പോക്കറ്റിന്റെ ബലത്തിലോ
2. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണെങ്കില്‍ അതിന്റെ പേര്‌ അല്ലെങ്കില്‍ പഠിച്ച മേടിക്കല്‍ കോളേജിന്റെ പേര്‌
3. പഠനസംബന്ധമായ വിശദ വിവരങ്ങള്‍, ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍, കൊടുത്ത കൈക്കൂലികള്‍, പിടിച്ച കാലുകള്‍ ആദിയായവ
4. ലഭിച്ച മാര്‍ക്ക്‌/ശതമാനം/ഗ്രേഡ്‌

വിവരാവകാശ വിപ്ലവത്തിന്റെ കാലത്ത്‌ അതില്‍ പെടുത്തി ചെയ്യേണ്ട സംഗതിയാണ്‌. അവനവന്റെ പള്ളക്ക്‌ കത്തികയറ്റുന്നവന്റെ യോഗ്യതയെപ്പറ്റിയുള്ള വിവരം പോലും അറിയുവാന്‍ അവകാശമില്ലെങ്കില്‍ പിന്നെയീ വിവരാവകാശം കൊണ്ടെന്ത്‌ വിപ്ലവമാണ്‌ നടക്കാന്‍ പോകുന്നത്‌്‌?

ലോകം മുഴുക്കെ സാര്‍സ്‌ രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ മൊത്തം വടിയായത്‌ അഞ്ഞൂറെണ്ണമായിരുന്നു. രണ്ടുമൂവ്വായിരം കൊല്ലങ്ങള്‍ക്കുമുന്‍പേ കുപ്പിച്ചില്ലുകൊണ്ട്‌ തലയോടുകീറി ശസ്‌ത്രക്രിയ നടത്തിയ സുശ്രുതന്റെ നാട്ടില്‍, വയനാട്ടില്‍ മാത്രം വയറിളകിചത്തുപോയതും അത്രതന്നെയെണ്ണമായിരുന്നു. മാനാപമാനങ്ങളൊന്നും ഒട്ടുംതന്നെ ബാധിക്കാത്തതുകൊണ്ട്‌ അന്നത്തെ ശങ്കരന്‍മന്ത്രി കയറെടുത്തില്ല കശുമാവുതേടിയതുമില്ല.

ആരോഗ്യരംഗത്തെ വികസനത്തിന്റെ ചരിത്രം അങ്ങിനെയാണ്‌. 1956ലെ ആദ്യത്തെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ഡോ.എ.ആര്‍.മേനോനില്‍ നിന്നും പടവലം പോലെ വളര്‍ന്ന്‌ ശ്രീമതിടീച്ചറിലെത്തി നിലം തൊട്ടുനില്‍ക്കുകയാണ്‌. ഒരുകാലത്ത്‌ ജനങ്ങളുടെ ആശാകേന്ദങ്ങളായിരുന്ന സര്‍ക്കാരാശുപത്രികളെ മുഴുവന്‍ കടല്‍പാലത്തിന്റെ കമ്പിത്തൂണുപോലെയാക്കിയതിന്റെ ഉത്തരവാദിത്വം പൊതുജനത്തിനാണോ അതോ വാഴുന്നവര്‍ക്കോ?

ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ്‌ തടയും അല്ലെങ്കില്‍ പിരിച്ചുവിട്ടുവലയും എന്നു ആത്മഹത്യാഭീഷണി മുഴക്കുന്നവര്‍ കണക്കുകള്‍ നോക്കണം. വിപ്ലവകാരികള്‍ ആരോഗ്യമേഖലയില്‍ തട്ടിക്കൂട്ടിയ കൊള്ളസങ്കേതങ്ങളാണല്ലോ സഹകരണആശുപത്രികള്‍. ഡോക്ടര്‍മാരും വിപ്ലവകാരികളും കൂടി സഹകരിച്ച്‌ സാധാരണ വിവരദോഷിയുടെ ഹൃദയം നിലപ്പിച്ച്‌ ബില്ലടച്ചശേഷം ബോഡി ആംബുലന്‍സില്‍ വിട്ടിലെത്തിച്ചുകൊടുക്കുന്ന ശ്ലാഘനീയ ഏര്‍പ്പാടാണ്‌ അവിടെ നടക്കുന്നത്‌.

സ്‌നേഹം മാത്രം എന്നും പറഞ്ഞ്‌ നെഞ്ചത്തടിക്കുന്ന അമ്മയുടെ ആശുപത്രിയില്‍ അടുത്തകാലത്തായി ഒരു മോന്‍ ചത്തുപോയി. കാശില്ലാത്തതുകൊണ്ട്‌ ബന്ധുക്കള്‍ കരുതി തല്‌ക്കാലം ലേശം സ്‌നേഹം കൊടുക്കാം ബില്ല്‌ പിന്നെയടക്കാം. കിട്ടിയ മറുപടി ബില്ലടച്ച്‌ ബോഡിയെടുത്തോളാനാണ്‌. ഭാഗ്യത്തിന്‌ നാട്ടില്‍ ചിരട്ടക്കച്ചവടം നടത്തുന്നവരാരും സന്ന്യാസിമാരല്ല. അതുകൊണ്ട്‌ മൂപ്പരെ ദഹിപ്പിക്കേണ്ട ചിരട്ടക്ക്‌ ക്ഷാമം നേരിട്ടില്ലെന്നുമറിഞ്ഞു.

ലോകത്തിപ്പോള്‍ ആരും തോല്‌ക്കാത്ത രണ്ടേ രണ്ടു പരീക്ഷകളാണുള്ളത്‌. ഒന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെടറുടേത്‌ രണ്ടാമത്തേത്‌ ടീച്ചര്‍മാരുടേത്‌. നിത്യന്റെ നാട്ടിലെ നല്ല വഹയുള്ള രണ്ടുരക്ഷിതാക്കള്‍ എന്തെഴുതിയാലും ജയിച്ചു എന്ന ദുഷ്‌പേരുണ്ടാക്കാത്ത രണ്ടെണ്ണത്തിനെ ഒരുവഴിക്കാക്കാന്‍ കണ്ടെത്തിയത്‌ കര്‍ത്താവിന്റെ ഈ രണ്ടു മാര്‍ഗങ്ങളായിരുന്നു. അതോടുകൂടി ജനം കുരിശിന്റെ വഴിയിലുമായി. ഈപ്പറഞ്ഞ രണ്ടുയോഗ്യന്‍മാരില്‍ ഒരു 210കാരന്‍ ഹെല്‍ത്ത്‌ ഇന്‍സേട്രായി ആരോഗ്യരംഗം വെടിപ്പാക്കിക്കൊണ്ടിരിക്കുന്നു. 212 കാരന്‍ നാലുലക്ഷം വീശി സംസൃകൃതാദ്ധ്യാപകനായി രൂപാന്തരം പ്രാപിച്ചു. യാതൊരു കുഴപ്പവുമില്ല. അവനവന്‍ പഠിച്ചതെന്തെന്നും പഠിപ്പിക്കുന്നതെന്തെന്നും അവനവനുതന്നെ അറിയില്ല. പിള്ളേരുടെ ഭാവി ശോഭനം. സംസ്‌കൃതത്തിന്റേത്‌ അതിലേറെ ശോഭനം.

കൊടുത്ത കൈക്കൂലി മുതലാളിക്കാണെങ്കിലും അദ്ധ്യാപഹയന്‍മാരുടെ തൊള്ളയിലേക്കുപോകുന്നത്‌ ജനത്തിന്റെ നികുതിപ്പണമാണ്‌. ആയൊരു വഹയില്‍ ജനത്തിന്‌ അവരുടെ പിള്ളേരെ പഠിപ്പിക്കുന്നോന്റെ യോഗ്യത എന്തെന്നറിയുവാന്‍ അവകാശമില്ലേ? കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന സേവനത്തിനുണ്ടായിരിക്കണം എന്ന കാര്യം സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ടുതാനും. മെത്രാനെയും മുക്രിയെയും ഒരേസമയം ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു മതേതരത്വത്തിന്‌ സ്‌കോപ്പില്ലാത്തതുകൊണ്ട്‌ നിയമനം പി.എസ്‌.സിക്കുവിടുന്നത്‌ ലേശം ദഹനക്കേടിനു ഹേതുവാകും. തല്‌ക്കാലം ഇത്രയെങ്കിലും ചെയ്യാവുന്നതേയുള്ളൂ. എല്ലാ സ്‌കൂളുകളുടെയും മുന്നില്‍ ഒരു ബോര്‍ഡു തൂക്കുക. വാദ്ധ്യാന്‍മാരുടെ എസ്‌.എസ്‌.എല്‍. സി മുതല്‍ അങ്ങോട്ടുള്ള മാര്‍ക്കും ടി.ടി.സി/ബി.എഡ്‌ മാര്‍ക്കും പഠിച്ച യൂണിവേഴ്‌സിറ്റിയുടെ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റെടുത്ത പീടികയുടെ പേരും വിലാസവും അതില്‍ രേഖപ്പെടുത്തുക.

കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന സേവനത്തിനുമുറപ്പാവണമെന്നു തോന്നുന്നുവെങ്കില്‍ ജനം മക്കളെ അവിടങ്ങളില്‍ പഠിപ്പിക്കട്ടെ. അല്ലെങ്കില്‍ കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെ ബോര്‍ഡും വായിച്ച്‌ നടന്ന്‌ സമാധാനത്തോടെ മരിക്കട്ടെ. പറയുന്നതിലല്ല മഹത്വം. അതു നടപ്പാക്കുന്നതിലാണ്‌.