February 26, 2009

എസ്‌.എം.ഇ പുനര്‍വായന

എസ്‌.എം.ഇ ബലാല്‍സംഗക്കേസിനെ പറ്റി 2005 ല്‍ എഴുതിയ 2 ലേഖനങ്ങള്‍ വിധി വന്ന അവസരത്തില്‍ ഒരു പുനര്‍വായനയ്‌ക്കായി. നിയമത്തിന്റെ വലക്കണ്ണികള്‍ മുറിച്ചുകടന്ന മങ്കമാര്‍ക്കും നോട്ടുകെട്ടുകളുടെ ചാക്കുകെട്ടുകള്‍ കണ്ടപ്പോള്‍ കോട്ടിനെക്കാളും വരും തൊലിക്കട്ടിയെന്ന്‌ തെളിയിച്ച്‌ ഒരു പാവം പെണ്‍കുട്ടിയ പിച്ചിച്ചിന്തിയെറിഞ്ഞ പരിഷകള്‍ക്കുവേണ്ടി കേസുപറയാന്‍ പോയ ആ പഴയ അഡ്വക്കറ്റ്‌ ജനറലിനും കുറ്റിച്ചൂലഭിവാദ്യങ്ങള്‍.

പബ്ലിക്‌ പ്രൊസിക്യൂട്ടര്‍ ജി. മോഹന്‍രാജ്‌, താങ്കള്‍ക്ക്‌ അനുമോദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകള്‍. ഒപ്പം സഖാവ്‌ വി.എന്‍.വാസവനും. അദ്ദേഹത്തിന്റെ ഇടപെടലില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ആ കുട്ടി എന്നേ കാല്‍തെറ്റിവീണോ കിണറ്റില്‍ വീണോ ഉത്തരത്തില്‍ ചോദ്യചിഹ്നമായി നിന്നോ മരിച്ചേനെ.

എല്ലാറ്റിലുമുപരിയായി, പ്രിയപ്പെട്ട കുട്ടീ, സധൈര്യം ജീവിതത്തെ നേരിട്ട നിനക്ക്‌, നിന്റെ മാതാപിതാക്കള്‍ക്ക്‌,
ഫലപ്രദമായി അന്വേഷണം നടത്തിയ പോലീസ്‌ വകുപ്പിന്‌, നിത്യന്റെ അഭിവാദ്യങ്ങള്‍.




നീതു, ബിന്‍സിയ, ആല്‍ഫ, പ്രീത - പെണ്ണോ പിശാചോ

കാമുകിയും മാതാവുമൊഴിച്ചുള്ള ഭാരതസ്‌ത്രീകള്‍ ചുരുങ്ങിയത്‌ കേരളസ്‌ത്രീകളെങ്കിലും നമ്മുടെ സഹോദരിമാരാണെന്നാണ്‌ ഈയുള്ളവന്‍ ഇന്നോളം ധരിച്ചിരുന്നത്‌. സത്യമായും വിശ്വസിച്ചിരുന്നത്‌. അതിന്നൊരല്‌പം മാറ്റം വരുത്തുവാന്‍ നിര്‍ബന്ധിതനായ വിവരം വ്യസനസമേതം മാലോകരെ അറിയിച്ചുകൊള്ളുന്നു. ഭാരതദേശത്തെ കോടിക്കണക്കിന്‌ തെരുവുവേശ്യകളടക്കമുള്ള നിത്യസഹോദരിമാരില്‍ നിന്നും മുകളിലത്തെ നാലുപേരുകള്‍ വെട്ടിമാറ്റുവാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്‌.

മനുഷ്യന്‍ ഒന്നുകില്‍ ആണാകണം. അല്ലെങ്കില്‍ പെണ്ണാകണം. ആണുംപെണ്ണും കെട്ട വിഭാഗത്തില്‍പെട്ട ഈ നാലെണ്ണം എസ്‌.എം.ഇ എന്ന പീഢനാലയത്തില്‍ നിന്നുമിറങ്ങി നേരെ പ്രസ്‌ക്ലബില്‍ കയറി പത്രസമ്മേളനം നടത്തി. നാലുകാശ്‌ കീശയിലുള്ള ആര്‍ക്കും പത്രസമ്മേളനം നടത്താം. അതുകൊണ്ട്‌ പത്രസമ്മേളനത്തെ നിത്യന്‍ ചോദ്യം ചെയ്യുന്നില്ല. നടത്തിയവരുടെ മാന്യതയെയും കേട്ടിരുന്നവരുടെ ക്ഷമയെയും ചോദ്യം ചെയ്യുന്നില്ല. തെരുവുവേശ്യകളമടക്കം പലരും പത്രസമ്മേളനം നടത്തിയിട്ടുണ്ട്‌. പ്രമോഷന്‍ അഥവാ ഡിമോഷന്‍ പാറ്റേണ്‍ പ്രകാരം വേശ്യകളാണ്‌ കൂട്ടിക്കൊടുപ്പുകാരാവുക. പത്രസമ്മേളനം നടത്തിയവര്‍ ഇങ്ങിനെ പ്രമോട്ട്‌ ചെയ്യപ്പെട്ട മഹതികളോ ഡിമോട്ട്‌ ചെയ്യപ്പെട്ട ചരക്കുകളോ എന്നത്‌ വായനക്കാരുടെ യുക്തിക്കും ഭാവനക്കും വിട്ടുതരുവാനേ നിത്യന്‌ കഴിയുകയുള്ളൂ.

ഏത്‌ തൊഴിലിനും അതിന്റെ മാന്യതയുണ്ട്‌. ഒരു വേശ്യയുടെ തൊഴിലിനും അതിന്റെ മാന്യതയുണ്ടെന്ന്‌ വിശ്വസിക്കുന്നവനാണ്‌ ഈയുള്ളവന്‍. കാരണം അവള്‍ മാംസം വില്‍ക്കുന്നു. ഹൃദയം വില്‌ക്കുന്നില്ല. എടുക്കുന്ന പണിക്ക്‌ വരമ്പത്തുനിന്ന്‌ കൂലി വാങ്ങുന്നു. കണക്കുകള്‍ തീര്‍ക്കുന്നു. ഹൃദയവും കൂടി പണയപ്പെടുത്തിയ നിങ്ങളെ ഉപമിക്കുവാന്‍ ജീവികളില്ല വിവരിക്കുവാന്‍ വാക്കുകളില്ല. സാദാ അഗ്നിക്കെന്നല്ല ഒരു ബഢവാഗ്നിക്കുപോലും ശുദ്ധീകരിക്കാനാവാത്തവിധം നിങ്ങള്‍ അധ:പതിച്ചുപോയി.

നിത്യദാരിദ്ര്യത്തിന്റെ നെല്ലിപ്പടിയില്‍നിന്നും സ്വന്തം കഴിവൊന്നുകൊണ്ടുമാത്രം 522 മാര്‍ക്ക്‌ എസ്‌. എസ്‌. എല്‍. സിക്ക്‌ നേടി, മെറിറ്റില്‍ സീറ്റ്‌ നേടി നഴ്‌സിംഗ്‌ പ്രൊഫഷന്റെ സാദ്ധ്യതകളിലേക്ക്‌ നടന്നുകയറാന്‍ പുറപ്പെട്ട കുട്ടിയെ മയക്കുമരുന്ന്‌ നല്‌കി ലാബിലിട്ട്‌ കശക്കിയെറിഞ്ഞ കശ്‌മലന്‍മാര്‍ക്കുവേണ്ടി പത്രക്കാരുടെ മുന്നില്‍ വക്കാലത്തുമായെത്തിയ നിങ്ങളുടെ കൂട്ടിക്കൊടുപ്പുബുദ്ധിയെ എത്ര പുകഴ്‌ത്തിയാലാണ്‌ മതിവരിക?

എന്തായാലും ആസനത്തില്‍ ആല്‌ പടര്‍ന്ന നിങ്ങളെല്ലാവരും കൂടി ബലാല്‍സംഗം നടത്തിയ കൂട്ടുപ്രതികള്‍ക്ക്‌ ഒരു സ്വഭാവസര്‍ട്ടിഫിക്കറ്റും എഴുതിക്കൊടുത്തു. രഞ്‌ജിത്ത്‌ എന്ന തെമ്മാടിയുടെ മട റെയ്‌ഡ്‌ ചെയ്‌ത പോലീസുകാര്‍ക്ക്‌ നിങ്ങളുടെ ഐഡന്റിറ്റി കാര്‍ഡടക്കം പലതും അവിടുന്ന്‌ കിട്ടിയെന്നാണറിയുന്നത്‌. പത്രക്കാരുടെ മുന്നില്‍വച്ച്‌ നിങ്ങളെഴുതിക്കൊടുത്ത സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ ഭാവിയില്‍ ഉപകരിക്കാതിരിക്കില്ല. ജയില്‍വാര്‍ഡന്റെ റക്കമെന്റേഷന്‍ പോലെ ജോലി ഉറപ്പാക്കുന്ന അത്യുഗ്രന്‍ സര്‍ട്ടിഫിക്കറ്റ്‌.

കുട്ടി പീഢിപ്പിക്കപ്പെട്ടിട്ടില്ല എന്നും നിങ്ങള്‍ പ്രഖ്യാപിച്ചു. നിങ്ങളുടെ തലതൊട്ടമ്മ ആന്റിമറിയവും പരിശോധിച്ച അപ്പോത്തിക്കിരികളും ഫ്രോയിഡിനെ വെല്ലുന്ന മനശ്ശാസ്‌ത്രവിശാരദന്‍മാരും മൊത്തം ആകാവുന്നത്ര തേച്ചുമാച്ചുകളയാന്‍ ശ്രമിച്ചിട്ടും മൂടിവെക്കാനാവാത്ത സത്യമാണ്‌ കുട്ടി ക്രൂരമായ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടു എന്നത്‌. അപ്പോത്തിക്കിരികള്‍ക്ക്‌ ഒടുക്കം അതു സമ്മതിക്കേണ്ടിവന്നു.

കുട്ടി പീഢിപ്പിക്കപ്പെട്ടിട്ടില്ലെന്ന്‌ പറയാന്‍ കുട്ടിയെ പരിശോധിച്ചത്‌ പരിഷകളേ നിങ്ങളാണോ? ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട്‌ തല്ലി പ്രസ്‌ക്ലബുമുതല്‍ ആ പീഢനാലയം വരെ നിങ്ങളെ ആരും ഓടിക്കാതിരുന്നത്‌ മാതാപിതാക്കളുടെ ഭാഗ്യം, പത്രക്കാരുടെ നന്മ.

കുട്ടിയുടെ പിതാവിന്റെ മൊഴിയിലുള്ള വൈരുദ്ധ്യമാണ്‌ നിങ്ങളുടെ കാര്യമായൊരായുധം. അതായത്‌ ആന്റിമറിയത്തിന്‌ കൊടുത്ത വാറോലയില്‍ പാവംകുട്ടി കൂട്ടബലാല്‍സംഗത്തിനിരയായതായി പറഞ്ഞിട്ടില്ലെന്നതാണ്‌ കാര്യം. ആ പാവത്തിനെന്നല്ല ലോകത്തിലെ ഒരു പിതാവിനും തന്റെ മകള്‍ക്ക്‌ അങ്ങിനെയൊന്ന്‌ സംഭവിക്കുമെന്ന്‌ ഊഹിക്കുവാന്‍പോലുമാവില്ലെന്ന്‌ നിങ്ങളെപ്പോലുള്ള കോവര്‍കഴുതകള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരണമെന്നില്ല. മനസ്സിലായത്‌ മറച്ചുവെച്ചതാണെങ്കില്‍ കൂടി.

ഡോക്‌ടര്‍മാര്‍ താങ്കളുടെ മകള്‍ക്ക്‌ കോളേജില്‍ വച്ചെന്തോ സംഭവിച്ചുവെന്ന്‌ പറഞ്ഞപ്പോള്‍ പോലും ആ പിതാവിന്റെ മനസ്സില്‍ അങ്ങിനെയൊരു സാദ്ധ്യത തോന്നാതിരുന്നത്‌ ആ പച്ച മനുഷ്യന്റെ ഹൃദയ നൈര്‍മ്മല്യത്തിന്റെ തെളിവായേ നിത്യന്‌ കാണാനാവൂ. ഉള്ളില്‍ കാളകൂടം വഹിക്കുന്ന നിങ്ങള്‍ക്ക്‌ ഇതേ ചെയ്യാനുമാവൂ. `മകളെ അവറ്റകള്‍ നശിപ്പിച്ചു` എന്ന്‌ ഭാര്യ വന്നുപറയുന്ന നിമിഷം വിവരിക്കാനാവാതെ ശ്രീകണ്‌ഠന്‍നായരുടെ (നമ്മള്‍ തമ്മില്‍-ഏഷ്യാനെറ്റ്‌) മുന്നില്‍ പൊട്ടിക്കരയുന്ന ആ മനുഷ്യന്റെ ചിത്രം ശരീരം മാത്രമല്ല ഹൃദയവും വിറ്റ നിങ്ങളെ ഉലച്ചിരിക്കാന്‍ വഴിയില്ല. പക്ഷേ സമൂഹമനസ്സാക്ഷിയില്‍ അത്‌ ഒരു ഉണങ്ങാത്ത മൂറിവായി എന്നുമുണ്ടാവും.

ഈ പരിഷകളോടൊപ്പം നിന്ന്‌ കുട്ടിയെ നിങ്ങള്‍ റാഗ്‌ ചെയ്‌തതും പുറത്തുവന്നിരിക്കുന്നു. ഞങ്ങളിങ്ങനെ പീഢനങ്ങളും നേരമ്പോക്കുകളുമായി കാലം കഴിക്കുമ്പോള്‍ നീയെന്തിനാടീ കുത്തിയിരുന്ന്‌ പഠിക്കുന്നതെന്ന്‌ ചോദിച്ചെന്നും കണ്ടു. ആ പാവം ഭയന്ന്‌ മറുപടി പറയാതെ പീഢനങ്ങളേറ്റുവാങ്ങി വ്രണിതഹൃദയവുമായി ഇറങ്ങിപ്പോയെങ്കില്‍ മറുപടി നിത്യന്‍ പറയാം. നിങ്ങള്‍ക്ക്‌ കുത്തിയിരുന്ന്‌ പഠിക്കാതെ, നീണ്ടുനിവര്‍ന്ന്‌ കിടന്നാല്‍ തന്നെ മാര്‍ക്ക്‌ ഇഷ്‌ടംപോലെ കിട്ടുമെന്നതിന്‌ തെളിവുകള്‍ ധാരാളം കിട്ടിയിട്ടുണ്ട്‌. ആ കുട്ടിയുടെ സംസ്‌കാരം അതായിരുന്നില്ല.

ഇനി ഇവിടെ പോലീസും കോടതിയും ബലാല്‍സംഗം നടന്നോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കുവാന്‍ ഡോക്‌ടര്‍മാരും റിപ്പോര്‍ട്ടുചെയ്യുവാന്‍ മാദ്ധ്യമങ്ങളുമൊക്കെയുള്ളപ്പോള്‍ ഒരു തൊട്ടിയില്‍ കക്കയുമൂറ്റി ഒരു മടലും ചെത്തിക്കൊടുത്ത്‌ ശവക്കല്ലറകള്‍ക്ക്‌ വെള്ളപൂശുവാന്‍ ഇവറ്റകളെ അഴിച്ചുവിട്ടത്‌ ആരാണ്‌? ഒരു പക്ഷേ നിയമത്തിനുമുന്നില്‍ നിങ്ങള്‍ കുറ്റ വിമുക്തരായേക്കാം, അഗ്നിശുദ്ധി നേടി നാളെ അമ്മയും അമ്മൂമ്മയുമായി വന്നേക്കാം. എന്നാലും പറയാതെ വയ്യ - മാനവീകതക്ക്‌ പൊതുവിലും സ്‌ത്രീത്വത്തിന്‌ പ്രത്യേകിച്ചും അപമാനമുണ്ടാക്കിയ ആണും പെണ്ണും കെട്ട പെണ്‍കോലങ്ങളേ ചരിത്രം നാളെ നിങ്ങളെ കുറ്റക്കാരെന്ന്‌ വിധിക്കും. തല്‌കാലം ഇത്രമാത്രം.
നിത്യന്‍


മറിയം വാഴും പീഢനാലയം അഥവാ നഴ്‌സിംഗ്‌ കോളേജ്‌

മാറോടണച്ച്‌ പരിപാലിക്കുക എന്നൊരര്‍ത്ഥം നഴ്‌സിംഗ്‌ എന്ന പദത്തിനുണ്ട്‌. ബലാല്‍സംഗം അതിന്റെ പരിധിയില്‍ പെടുന്ന മഹദ്‌കൃത്യമായതുകൊണ്ടാവാം നിഷ്‌ഠുരമായി പിച്ചിച്ചീന്തപ്പെട്ട ഇളം മേനിയെ പുറം കാല്‍ കൊണ്ട്‌ തൊഴിച്ച്‌ ഒരു സംഘം കാമവെറിയന്‍മാരായ തന്റെ പ്രിയശിഷ്യന്‍മാരെ മറിയം (പ്രിന്‍സിപ്പലെന്നുവിളിക്കാന്‍ നിത്യന്റെ സംസ്‌കാരം അനുവദിക്കുന്നില്ല) സുരക്ഷിതമായി മാറോടണച്ചുപിടിച്ചത്‌.

ഇതുവരെ പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്‌ സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ എന്ന ഈ പീഢനാലയത്തിന്റെ ഭരണം നിര്‍വ്വഹിച്ചിരുന്നത്‌ സാഡിസ്റ്റുകളായ ഷെറിനാദിയായ ഒരു കൂട്ടം തെമ്മാടികളും അവറ്റകളുടെ ആന്റിയായി വിലസിയ മറിയവുമാണെന്ന ഭീകരമായ സത്യമാണ്‌. പീഢനത്തിന്റെ ഭീതിദമായ ഓര്‍മ്മകളുമായി തങ്ങളുടെ നഴ്‌സിംഗ്‌ സ്വപ്‌നങ്ങള്‍ക്ക്‌ പൂര്‍ണവിരാമമിട്ടുകൊണ്ട്‌ പടിയിറങ്ങിപ്പോയ നമ്മുടെ എത്ര സോദരിമാരുണ്ട്‌. അവര്‍ കൊടുത്ത പരാതികള്‍ക്ക്‌ മറിയം കടലാസിന്റെ വിലപോലും കല്‌പിച്ചില്ല എന്നാണറിയുന്നത്‌.

എല്ലാം കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ കണ്‍മുന്നില്‍ തെളിയുന്ന ഒരു ഭീകരമായ ചിത്രമുണ്ട്‌. സാംസ്‌കാരിക കേരളം ഇതുവരെ കാണാതിരുന്ന ഒരു ചിത്രം. പ്രിന്‍സിപ്പല്‍ എന്ന മഹത്തായ പദവി വെറും ഒരു കൂട്ടിക്കൊടുപ്പുകാരിയുടേതായി മാറുന്ന ചിത്രം. സമൂഹികമൂല്യങ്ങളുടെ ഗിരിശിഖരങ്ങളിലേക്ക്‌ കുട്ടികളെ മുന്നില്‍ നിന്ന്‌ നയിക്കേണ്ട ആള്‍ സാംസ്‌കാരിക ച്യൂതിയുടെ കാണാക്കയങ്ങളിലേക്ക്‌ കൂപ്പുകുത്തുന്നതാണ്‌ നാം കാണുന്നത്‌.

ഒന്നുകില്‍ മറിയം സ്വയം പുറത്തുപോകണം. അല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ മറിയത്തെ പുറത്താക്കണം. അതുമല്ലെങ്കില്‍ നാം പൊതുജനങ്ങള്‍ പ്രിന്‍സിപ്പലെന്ന ബോര്‍ഡു വലിച്ചെറിഞ്ഞ്‌ പറ്റിയ ഒരു പേരു കണ്ടത്തി ചാര്‍ത്തിക്കൊടുക്കണം.

അവസാനമായി പീഢനത്തിനിരയായി ശാരീരികമായും മാനസീകമായും തകര്‍ന്ന്‌ വീട്ടിലെത്തിയ പെണ്‍കുട്ടിയെ മാനസീകരോഗിയാക്കി ചിത്രീകരിക്കുവാനാണ്‌ ശ്രമിച്ചത്‌. ബലാല്‍സംഗത്തിനുള്ള തെളിവുകള്‍ നശിപ്പിക്കുവാനായി ബോധപൂര്‍വ്വം മെഡിക്കല്‍ പരിശോധന വൈകിച്ചു. ഒടുക്കം ഒരു ഡോക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്‌ പ്രകാരം 'കന്യാചര്‍മ്മം പൊട്ടിയതായി കാണുന്നു എന്നാല്‍ ബലാല്‍സംഗം നടന്നതായി തെളിവില്ല'. ഇതൊക്കെ ചെയ്‌തുകൂട്ടുവാനും അതിനുകൂട്ടുനില്‍ക്കുവാനും മാത്രം ആള്‍ബലവും കായ്‌ബലവും ഉള്ള ഒരു കൂട്ടം ചെറ്റകള്‍ക്കുമുന്നില്‍ അടിയറവെക്കുവാനുള്ളതാണോ നമ്മുടെ മൂല്യങ്ങള്‍?

പെണ്‍കുട്ടി അഭയം തേടിയെത്തിയ വീട്ടിലേക്ക്‌ ഫോണ്‍ചെയ്‌ത്‌ കുട്ടിയെ ഭീഷണിപ്പെടുത്തുവാനും നാട്ടിനും വീട്ടിനും കൊള്ളാത്ത വിദ്യാര്‍ത്ഥിവേഷം കെട്ടിയ ചെറ്റകള്‍ മടിച്ചില്ല. അതിന്‌ കൂട്ടുനില്‌ക്കുവാന്‍ മറിയവും. അപമാനഭാരത്താല്‍ എല്ലാം തന്നിലൊതുക്കി ആത്മഹത്യയുടെ വക്കിലെത്തിയ കുട്ടി, തന്റെ അച്ഛനമ്മമാര്‍ ഈ വിവരമറിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കുകയില്ലെന്ന്‌ ഭയന്ന്‌ വീണ്ടും ക്ലാസിലെത്തിയപ്പോള്‍ വന്നൂ പരിഷകളുടെ അടുത്ത വിളി. തല്‌ക്ഷണം കുട്ടി ബോധംകെട്ടുവീണു. എന്നിട്ടും മറിയം കുലുങ്ങിയില്ല. മറ്റു തന്തക്കുപിറക്കാത്ത ചെറ്റകളും. ബ്ലാക്ക്‌മെയിലിലൂടെ വീണ്ടും കുട്ടിയെ ഉപയോഗിക്കാമെന്ന തന്ത്രമല്ലാതെ മറ്റെന്താണത്‌?

മുന്‍പുതന്നെ കാര്യങ്ങളെല്ലാമറിഞ്ഞ മറിയം ഇതു തടയാതിരുന്നതെന്തുകൊണ്ടാണ്‌? സഹപാഠികളില്‍ നിന്നും അനുഭവിക്കേണ്ടിവന്ന, ഏതൊരാളുടെയും കരളലിയിപ്പിക്കുന്ന ഈ പീഡനപര്‍വം കേട്ട മറിയം ആ തെമ്മാടിക്കൂട്ടത്തെ കലാലയത്തിന്റ പടിയടച്ച്‌ പിണ്‌ഡംവെക്കാനല്ല ഉത്തരവിട്ടത്‌. നിയമനടപടികള്‍ക്കായി ഫയല്‍ റഫര്‍ചെയ്യുകയുമല്ല ചെയതത്‌. ഒരു പെണ്ണിനെ മയക്കുമരുന്നുകൊടുത്ത്‌ ലാബിലിട്ട്‌ മാറിമാറി മാനഭംഗപ്പെടുത്തിയ തെമ്മാടിക്കൂട്ടങ്ങള്‍ക്ക്‌ ഓശാന പാടുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്‌ടര്‍മാരെ സ്വാധീനിക്കുകയായിരുന്നു ചെയ്‌തത്‌. കുട്ടിക്ക്‌ ജന്‍മം നല്‌കിയവരോട്‌ പറഞ്ഞത്‌ ആവശ്യമുള്ള കാശ്‌ തരാം സംഗതി പുറത്തറിയേണ്ടെന്നും.

ശരിയായിരിക്കാം മറിയത്തിന്റെ പാത അതായിരിക്കാം. കടന്നുവന്നത്‌ ആ വഴിയിലൂടെയായിരിക്കാം. മുന്നിലുള്ളത്‌ എല്ലാം വിലക്കുവാങ്ങുവാനാവുന്ന ലോകമായിരിക്കാം. പക്ഷേ മറിയത്തോടും മറിയം നെഞ്ചോടു ചേര്‍ത്തുപിടിച്ച എന്തും വിലക്കുവാങ്ങാമെന്ന്‌ അഹങ്കരിച്ച ചെറ്റകളോടും പറയുവാനുള്ളത്‌ ഇതാണ്‌. സമ്പന്നനെല്ലാം വിലക്കുവാങ്ങാം. പക്ഷേ ദരിദ്രന്‍ എല്ലാം വില്‌ക്കണമെന്നില്ല.

അതിനിഷ്‌ഠൂരമായ ഒരു കൂട്ടബലാല്‍സംഗത്തെ റാഗിംഗ്‌ എന്നുവിളിച്ച്‌ നിസ്സാരവല്‍ക്കരിക്കുന്ന സംസ്‌കാരത്തെ എന്തുപേരു ചൊല്ലിയാണ്‌ വിളിക്കേണ്ടത്‌? കുട്ടിയുടെ ശരീരത്തെമാത്രമല്ല മയക്കുമരുന്നുകൊടുത്ത്‌ മാനസീകനിലയെപ്പോലും തകര്‍ത്തെറിയാന്‍ ശ്രമിച്ച വൈദ്യശാസ്‌ത്രബുദ്ധിയെ സമ്മതിച്ചേ പറ്റൂ.

ഇനി റാഗിംഗ്‌ തന്നെയാവട്ടെ. അതിനുതടയിടേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. നിയമങ്ങളുടെ അഭാവമില്ല. നിയമപാലകരുടെയും. ഇത്തരം പ്രിന്‍സിപ്പല്‍മാരായി അവതരിച്ച കൂട്ടിക്കൊടുപ്പുകാരും ഒരു പറ്റം പണാധിപത്യത്തിന്റെ പിന്‍ബലമുള്ള തെമ്മാടികളും അവരുടെ താളത്തിനൊത്തുതുള്ളുന്ന മാനേജ്‌മെന്റുകളുമുള്ളിടത്ത്‌ എന്തെങ്കിലും ചെയ്യണമെങ്കില്‍ അത്‌ കഴിയുക ഒരു ജനകീയസമിതിക്ക്‌ മാത്രമായിരിക്കും.

എല്ലാ കലാലയങ്ങളോടുമനുബന്ധിച്ച്‌ വിദ്യാര്‍ത്ഥികളുടെ ക്ഷേമാര്‍ത്ഥം ഒരു ജനകീയ സമിതിയുണ്ടാവുന്നത്‌ സമൂഹത്തിന്റെ ആരോഗ്യത്തിന്‌ അനിവാര്യമാണ്‌. ഇത്തരം തെമ്മാടികളുടെ ഉപദ്രവമുണ്ടാവുമ്പോള്‍ പരാതിക്കാരുടെ പേരുസഹിതമോ അല്ലാതെയോ തന്നെ പരാതികള്‍ സമിതിക്ക്‌ അയക്കാനുള്ള അവസ്ഥയുമുണ്ടാവണം. സാമൂഹികമായ ഇടപെടല്‍ അവശ്യമായി വരുമ്പോള്‍ സമൂഹം തീര്‍ച്ചയായും ഇടപെടുക തന്നെവേണം. മറ്റൊരു കൂട്ടബലാല്‍സംഗം ഒരു കലാലയത്തിന്റെയും ചുവരുകള്‍ക്കുള്ളില്‍ നടക്കാതിരിക്കാന്‍. ഇനിയൊരു മറിയവും ഇതാവര്‍ത്തിക്കാതിരിക്കാന്‍.

ഒരിക്കല്‍ മാനഭംഗശ്രമത്തിനിരയായ പെണ്‍കുട്ടികള്‍ സംഭവം അഹിംസയുടെ ആള്‍രൂപമായ മഹാത്മജിയോട്‌ പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചത്‌ നിങ്ങള്‍ക്ക്‌ ചുരുങ്ങിയത്‌ പല്ലും നഖവുമെങ്കിലുപയോഗിച്ചെങ്കിലും ആ നരാധമന്‍മാരെ നേരിടാമായിരുന്നില്ലേ എന്നായിരുന്നു. ലഢുവില്‍ മയക്കുമരുന്നു കലര്‍ത്തി കലാലയത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ വച്ചാണ്‌ പിച്ചിച്ചീന്തപ്പെട്ടതെന്നറിഞ്ഞെങ്കില്‍ അഹിംസയുടെ ആ പ്രവാചകന്‍ ചോദിക്കുമായിരുന്നു ഈ സമൂഹത്തോട്‌ -എന്തുകൊണ്ട്‌ നിങ്ങളവരെ വെട്ടിയരിഞ്ഞില്ലെന്ന്‌?

അതുകൊണ്ട്‌ പ്രിയപ്പെട്ടവരേ, ആ മഹാന്റെ പേരുതന്നെ കല്‌പിച്ചരുളപ്പെട്ട ഒരു വിശ്വവിദ്യാലത്തിന്റെ കീഴില്‍ വരുന്ന ഈ സ്ഥാപനത്തിലെ മറിയമടക്കം മുഴുവന്‍ തെമ്മാടികളെയും, ഇപ്പോള്‍ പുറത്തുവന്ന ഇന്റേണല്‍ മാര്‍ക്കുകൂട്ടിക്കൊടുക്കാന്‍ കിടന്നുകൊടുക്കാനാവശ്യപ്പെട്ട 'ഗുരുജനങ്ങളെയും' ചുരുങ്ങിയത്‌ മുക്കാലിയില്‍ കെട്ടിയടിക്കാത്ത നമുക്ക്‌ ആരാണ്‌ മാപ്പുതരിക?
നിത്യന്‍

February 16, 2009

പ്രണയം കാമത്തിനു വഴിമാറുമ്പോള്‍

palamarapookkal_1.jpgദുഷ്യന്തനുമായുള്ള ആദ്യസമാഗമത്തില്‍ തന്നെ പ്രണയാതുരയായ ശകുന്തള, പ്രണയത്തിന്റ തീവ്രത സകല അതിരുകളും ഉല്ലംഘിക്കുവാന്‍ പര്യാപ്‌തമായ മുല്ലവള്ളികളും മാന്‍പേടകളും നിറഞ്ഞ ആശ്രമപരിസരം, താതകണ്വന്റെ അവസരോചിതമായ അസാന്നിദ്ധ്യം, വേറെന്തുവേണം തീവ്രമായ പ്രണയം കാമത്തിന്റെ തലത്തിലേക്ക്‌ പറന്നുയരാന്‍? വെടിമരുന്നുശാലയിലെ തീപ്പെട്ടിയായി തോഴിമാര്‍ മാറിയപ്പോള്‍ ദുഷന്തനിലെ കാമാഗ്നി ശകുന്തളയുടെ പ്രണയത്തിന്റെ പ്രളയജലത്തില്‍ അലിഞ്ഞില്ലാതായതിന്റെ കഥയാണ്‌ ശാകുന്തളം.

ആവശ്യം നടന്നപ്പോള്‍ പിന്നീട്‌ ആര്‍ക്കായാലും സ്വാഭാവികമായും സംഭവിക്കാവുന്ന വിസ്‌‌മൃതിക്ക്‌ വശംവദനാവുന്നു മഹാരാജാവും. എങ്കിലും തികഞ്ഞ ഭാരതീയ രചനാസങ്കേതപ്രകാരം, നന്മയുടെയും പ്രതീക്ഷയുടെയും രജതരേഖകള്‍ തേടിയുള്ള എഴുത്തിന്റെ വഴിയില്‍ കാളിദാസന്‍ സഞ്ചരിക്കുമ്പോള്‍ ശകുന്തള ദുരന്തപര്യവസായിയായ ഒരു ദു:ഖകഥാപാത്രമായി ഒടുങ്ങാതെ, വിരഹത്തിന്റേയും വിസ്‌‌മൃതിയുടേയും ആ നെടുനീളന്‍ തുരങ്കത്തിത്തിന്റെ മറുതലയ്‌ക്കല്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി മുദ്രമോതിരത്തിന്റ ഒരു ഉപകഥ മെനഞ്ഞുകൊണ്ട്‌ ശുഭപര്യവസായിയായി കലാശിക്കുന്നു.

സാഹിത്യത്തിലായതുകൊണ്ട്‌ സംഭവം ഇങ്ങിനെ ശുഭപര്യവസായിയായി. ജീവിതത്തിലാണെങ്കില്‍ ഒരു പക്ഷേ ശകുന്തളയോടൊപ്പം അമ്പലപ്പുഴ ഹയര്‍സെക്കന്ററി സ്‌കൂളിലെന്ന പോലെ വിഷം കുടിക്കാന്‍ ചുരുങ്ങിയത്‌ രണ്ടുതോഴിമാരെങ്കിലും കാണുമായിരുന്നു. വള്ളിപ്പടര്‍പ്പില്‍ തൂക്കിയിട്ട മൊബൈലില്‍ നിന്നും ശകുന്തളയുടേയും തോഴിമാരുടേയും നിമ്‌്‌ന്നോതങ്ങളിലൂടെയുള്ള ദൂഷന്തന്റെയും സഹവേട്ടക്കാരുടെയും തീര്‍ത്ഥയാത്രയുടെ നീലച്ചിത്രങ്ങള്‍ ബ്ലൂടൂത്തില്‍ അന്ത്യവിശ്രമം കൊള്ളാതെ യൂട്യൂബില്‍ നാഗനൃത്തം നടത്തുമായിരുന്നു.

പ്രണയത്തിന്റെ പരമകോടിയില്‍ ഉത്തമവിശ്വാസത്തിന്റെ അങ്ങേത്തലപ്രാപിച്ചാല്‍ മാത്രം പെണ്ണ്‌ ആണിന്‌ കാഴ്‌ചവെക്കുന്നതായിരിക്കണം സ്വശരീരം. പ്രണയത്തിനുവേണ്ടിയുള്ള ആത്മസമര്‍പ്പണം എന്നുപറയുന്നതാവും കൂടുതല്‍ നല്ലത്‌. അളവറ്റ സ്‌നേഹത്തിന്റെ തെളിനീരുറവയായി പെണ്ണ്‌ ലൈംഗീകതയെ കാണുമ്പോള്‍ ആ തെളിനീരുറവയില്‍ പ്രണയത്തില്‍പൊതിഞ്ഞ കാമത്തിന്റെ നഞ്ഞ്‌ കലക്കിക്കൊടുക്കുകയാണ്‌‌ അത്യധാധുനീക പ്രണയത്തില്‍ ആണിന്റെ പങ്ക്‌ എന്നു തോന്നുന്നു. ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

February 02, 2009

ലാവ്‌ലിന്‍കാലത്തെ പ്രളയം

അച്ഛനെ പെരാന്തന്‍ നായ്‌ കടിച്ചതുകൊണ്ട്‌ ഞാന്‍ ഊട്ടി കണ്ടൂന്ന്‌ പണ്ടൊരു ചങ്ങാതി പറഞ്ഞിരുന്നു. കുത്തിവെക്കുന്ന പ്രതിഭ്രാന്താമൃതം നാട്ടില്‍ കിട്ടാത്തതുകൊണ്ട്‌ കടിയേറ്റ ആളുകള്‍ക്ക്‌ ചട്ടിവിറ്റും ഊട്ടിക്കുവിടേണ്ട ഗതികേടായിരുന്നു. ഊട്ടികാണേണ്ട യോഗമുണ്ടെങ്കില്‍ ഇന്റച്ഛന്റെ മുന്നിലും ആ ദൈവദൂതന്‍ പ്രത്യക്ഷപ്പെടുമെന്ന്‌ എന്തോ എന്നെ ആശ്വസിപ്പിച്ചില്ല മഹാന്‍.

അച്ചുതാനന്ദന്റെ മൗനവും രാമചന്ദ്രന്‍ പിള്ളയുടെ ആവേശവും കാണുമ്പോള്‍ തല്‌ക്കാലം ഓര്‍ത്തുപോയതാണ്‌ ഈ സംഭവം. ബുദ്ധി ലേശം കുറഞ്ഞതുകൊണ്ട്‌ ആ ചങ്ങാതി തോന്നിയ കാര്യം വെട്ടിത്തുറന്നു പറഞ്ഞു. ബുദ്ധി ക്രീമിലെയറിലായ ആളുകളാവുമ്പോള്‍ അത്തരം അവസരങ്ങളില്‍ മൗനം പാലിക്കുകയാണ്‌ പതിവ്‌. വാക്കുകള്‍ക്കിടയിലെ മൗനത്തിന്റെ ഇടിമുഴക്കമാണ്‌ പിന്നെ കേള്‍ക്കുക. ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതും. മൗനത്തിന്റെ ആഴക്കയങ്ങളിലേക്ക്‌ ഊളിയിട്ട്‌ മുത്തുവാരി അച്ചുതാനന്ദന്‍ തിരിക്കുമ്പോഴേക്കും ഒരു പുതിയ വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുന്ന ലക്ഷണമാണ്‌. സി.ബി.ഐയും സി.പി.എമ്മും കൂടിയുള്ള സംഘഗാനം അതിന്റെ മുന്നോടിയാവാനാണ്‌ സാദ്ധ്യത. അച്ചുതാനന്ദന്‍ ഒഞ്ചിയം സഖാക്കളോട്‌ പറഞ്ഞത്‌ അടുത്ത തവണ ഞാന്‍ വരുമ്പോള്‍ നിങ്ങളും കൂടി കാണണമെന്നാണ്‌.

ഒരാളുടെ മൗനം വാചാലമാവുമ്പോള്‍ മറ്റുള്ളവര്‍ വായക്ക്‌ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ ശൈലിയില്‍ മുന്നേറുന്നു. ലെനിനിസത്തിന്റെ ഗതി ലാവ്‌ലിനിസത്തിന്‌ വരികയില്ലെന്ന ശുഭപ്രതീക്ഷ കൈവിടാതെ അവരും മുന്നേറുന്നു. ഭരണഘടന നെഞ്ചോടുപിടിച്ച്‌ നീതിനിര്‍വ്വഹണത്തെ രാഷ്ട്രീയം കൊണ്ട്‌ നേരിടുമെന്ന ശുദ്ധഹാസ്യവുമായി കലാകാരന്‍മാര്‍ രംഗം കൊഴുപ്പിക്കുന്നു.

കട്ടിലുകണ്ടപ്പഴേ പിള്ളയ്‌ക്ക്‌ പനി തുടങ്ങിയതാണ്‌. ഇനി അഥവാ ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ അത്‌ തലച്ചോറിലേക്ക്‌ വ്യാപിച്ച്‌ ക്ലോസായിപ്പോവുമോ എന്നൊരു സംശയമേയുള്ളൂ. മുഖ്യമന്ത്രിസ്ഥാനം ഏതായാലും കിട്ടുമെന്ന്‌ തോന്നുന്നില്ല. കസേരയിലിരുന്നാല്‍ പോരല്ലോ അവിടെനിന്നും ആറുമാസത്തിനകം എഴുന്നേറ്റുപോയി എവിടെയെങ്കിലും മത്സരിച്ച്‌ ജയിക്കണ്ടേ. ശത്രുക്കള്‍ കൂടി വോട്ടുചെയ്യുമെന്ന ഭയം അസ്ഥാനത്തായതുകൊണ്ട്‌ അതിനു പാര്‍ട്ടി തുനിയുമെന്ന്‌ തോന്നുന്നില്ല. ആരും തിരഞ്ഞെടുക്കാത്ത തിരഞ്ഞെടുപ്പാണല്ലോ സിക്രട്ടറിയുടേത്‌. അവിടെ ഒരു കൈ നോക്കുക തന്നെ.

വെയിലിന്‌ ചൂടുപിടിക്കുമ്പോള്‍ വൈക്കോലുവിരിക്കാനുള്ള അറിവൊക്കെ അച്ചുതാനന്ദന്‌ പpinarayi achuthanandan.jpgണ്ടേയുണ്ട്‌. അത്യവശ്യമായി ഒരു ട്യൂഷന്‍ വേണ്ടത്‌ വെയിലുചായുമ്പോള്‍ അതെല്ലാം ഭദ്രമായി കെട്ടിവെക്കുന്ന ഏര്‍പ്പാട്‌ പഠിപ്പിക്കാനാണ്‌. അതുകൊണ്ടാണ്‌ ഇന്നത്തെ വലം കൈയെ നാളെ കാണാത്തത്‌. മറ്റന്നാള്‍ ഇടം കൈയ്യും പോവുന്നത്‌.

ആ വിദ്യാഭ്യാസം ഷൊര്‍ണ്ണൂര്‍-ഒഞ്ചിയം സഖാക്കള്‍ ഇതിനകം നല്‌കിക്കാണുമെന്നും തോന്നുന്നു. അതെല്ലാം കൊണ്ട്‌ താമസിയാതെ ഉണങ്ങിയ വൈക്കോല്‍ കൂനയില്‍ കുത്തിയിരുന്ന്‌ ബീഡിക്ക്‌ തീകൊളുത്തുന്ന ലക്ഷണമാണിപ്പോഴുള്ളത്‌.

മൂലധനവും മാനിഫെസ്റ്റോവും ലെനിനും സ്‌റ്റാലിനുമെഴുതിയതുമെല്ലാം പഠിച്ച്‌ മാര്‍ക്‌സിസ്റ്റുകാര്‍ കണ്ടെത്തിയതും ബൂര്‍ഷ്വാസികള്‍ കണ്ടെത്തിയതും പണ്ട്‌ ശ്രീകൃഷ്‌ണന്‍ പറഞ്ഞതുപോലെയാണ്‌. എല്ലാ വഴിയും എന്നിലേയ്‌ക്ക്‌ എന്ന്‌. പഠിപ്പെല്ലാം തികഞ്ഞ്‌ 90 ആയപ്പോള്‍ ജ്യോതിബസു പറഞ്ഞത്‌ സോഷ്യലിസം ഒരു വിദൂരസ്വപ്‌നമാണെന്നാണ്‌. അതായത്‌ സോഷ്യലിസത്തിന്റെ കാര്യംതന്നെ ഇപ്പരുവത്തിലാവുമ്പോള്‍ പിന്നെ മാര്‍ക്‌സിസത്തിന്റെ കാര്യം പാര്‍ട്ടിയുടെ പേരിലൊടുങ്ങും എന്നര്‍ത്ഥം. ഒരു അരനൂറ്റാണ്ട്‌ പിന്നോട്ടുപോയാല്‍ ചര്‍ച്ചിലിന്റെ ഒരു തമാശയുണ്ട്‌. സോഷ്യലിസം ഒരു സ്വപ്‌നമാണ്‌. താമസിയാതെ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കുണരും എന്ന്‌.

കേട്ടുകേട്ടു ജനത്തിനു ബൈഹാര്‍ട്ടായിപ്പോയ വേറൊരു കാര്യമുണ്ട്‌. മാര്‍ക്‌സിസം സത്യമാണ്‌. കാരണം അത്‌ ശാസ്‌ത്രമാണ്‌. അതായത്‌ ശാസ്‌ത്രമാണെന്ന്‌ തെളിഞ്ഞ സംഗതികള്‍ക്കൊക്കെ ജനനവും ജീവിതവും മരണവും ഉണ്ട്‌. അല്ലാത്ത സംഗതികളെല്ലാം ശാസ്‌തപ്പന്റെ കണക്കിലേ ശരിയാവുകയുള്ളൂ. ശാസ്‌ത്രത്തിന്റെ കണക്കില്‍ വരവുവെക്കാന്‍ കഴിയുകയില്ല.

പിണറായിയിലെ പാറപ്പുറത്തുനിന്നും കോണ്‍ഗ്രസിലെ പുരോഗമനവാദികള്‍ ക്രെംലിന്‍ കൊട്ടാരത്തെ മനസ്സില്‍ ധ്യാനിച്ച്‌ വിപ്ലവമാമോദീസ മുക്കി കമ്മ്യൂണിസം പുല്‍കുകയാണുണ്ടായത്‌. തനത്‌ കേരളമോഡല്‍ ബാലറ്റ്‌ മാര്‍ക്‌സിസം പിന്നെ രംഗം കൊഴുപ്പിച്ചു. വാരിക്കുന്ത കൗമാരവും ബന്ദ്‌ യൗവനവും പിന്നിട്ട്‌ ഇപ്പോള്‍ ലാവ്‌ലിന്‍ വാര്‍ദ്ധക്യത്തില്‍ വിശ്രമജീവിതം നയിക്കുന്നു. ഇനി ശാസ്‌ത്രപ്രകാരം സ്വര്‍ഗാരോഹണം അഥവാ നരകാരോഹണം. അന്ത്യകൂദാശ ഒരു പിണറായിക്കാരന്റെ കൈകൊണ്ടാവുന്നത്‌ എന്തുകൊണ്ടും നല്ലതാണ്‌. മനുഷ്യാ നീ മണ്ണാകുന്നൂ. മണ്ണില്‍ നിന്നും വന്ന നീ മണ്ണിലേക്കു മടങ്ങുക എന്നതുപോലെ പാറപ്പുറത്തുനിന്നും വന്ന നീ പാറപ്പുറത്തുതന്നെ ഒടുങ്ങുക.

കോടതി നമുക്ക്‌ പണ്ടേ ബൂര്‍ഷ്വാകോടതിയാണ്‌. വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം പട്ടാളം എന്നാല്‍ ശരിക്കും റെഡ്‌ വളണ്ടിയേഴ്‌സാണ്‌. മറ്റേത്‌ നാളെ റെഡ്‌ വളണ്ടിയേഴ്‌സ്‌ ഇങ്ങോട്ടിറങ്ങിയാല്‍ പാറ്റണ്‍ ടാങ്കും വലിച്ചെറിഞ്ഞ്‌ ഓടിരക്ഷപ്പെടേണ്ടവര്‍ അതിര്‍ത്തിയിലെ വെറും തുപ്പാക്കികള്‍. നമ്മുടെ കോടതികള്‍ മേല്‍ക്കമ്മിറ്റികളാണ്‌. മയിസ്രേട്ടുകോടതി ന്ന്‌ച്ചാല്‍ ഏരിയാക്കമ്മിറ്റി. ജില്ലാക്കോടതി ജില്ലാക്കമ്മിറ്റി, ഹൈക്കോര്‍ട്ട്‌ സംസ്ഥാനക്കമ്മിറ്റി, സുപ്രീമ്കോര്ട്ടാന് പൊളിറ്റ്‌ബ്യൂറോ. അവിടുത്തെ സിങ്കിള്‍ ബഞ്ച്‌ ഏതെങ്കിലും മേമ്പ്രന്‍. ഡിവിഷന്‍ ബഞ്ചാണ്‌ അവൈലബ്‌ള്‍ സിക്രട്ടേറിയറ്റ്‌.
ശേഷം നാട്ടുപച്ചയില്‍