July 04, 2007

പാലോറമാതയുടെ പൈക്കുട്ടി - ഒരനുശോചനക്കുറിപ്പ്‌

പാലോറമാതയുടെ ആ പഴയ പൈക്കുട്ടിയുടെ ഇപ്പോഴത്തെ ഗതിയിലാണ്‌ നാടിന്റെ ആശങ്ക. കാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമായും ആത്മനിഷ്‌ഠമായും ഉള്‍ക്കൊണ്ടുകൊണ്ടുവേണം ബല്യബല്യ കാര്യങ്ങള്‍ അപഗ്രഥിക്കുവാന്‍.

വിവരമില്ലാത്തവര്‍ ആചാര്യന്‍മാര്‍ എഴുതിയ ഇതിഹാസ ഗ്രന്ഥങ്ങള്‍ പോയി മനസ്സിരുത്തി വായിക്കുക. നാട്ടില്‍ കിട്ടിയില്ലെങ്കില്‍ അതു പഠിപ്പിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു റിസോര്‍്‌ട്ട്‌ അറ്റാച്ച്‌ഡ്‌ കമ്മ്യൂണിസ്റ്റ്‌ സര്‍വ്വകലാപശാലയുണ്ട്‌ മൂന്നാറില്‍. വൈസ്‌ചാന്‍സലറായി പ്രൊഫെസര്‍ സഖാവ്‌ വെളിയം. പിന്നെ പ്രൊഫസര്‍മാരുടെ ഒരു വന്‍ നിരതന്നെയാണ്‌ വിവിധവിഷയങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

ആറുമാസമാണ്‌ കോഴ്‌സ്‌ കാലാവധി. ഉലക്കയില്‍ നിന്നും പാന്തം പൊളിക്കേണ്ടവിധം മൂന്നുമാസം കൊണ്ട്‌ വെളിയം പഠിപ്പിക്കും. അടുത്തമൂന്നുമാസം കൊണ്ട്‌ മുരിക്കില്‍ നിന്നും ചക്ക പറിക്കാന്‍ പഠിപ്പിക്കുക ഇസ്‌മയിലാണ്‌. കാലില്ലാത്ത സുന്ദരിയുടെ ബാലേ എന്നൊരു കെയ്‌സ്‌ സ്റ്റഡി ആ മുടിയില്ലാത്തയാളാണ്‌ കൈകാര്യം ചെയ്യുക.

പ്രശസ്‌തമാനേജ്‌മെന്റെ സ്‌കൂളുകളിലൊക്കെ പഠിച്ചുമിടുക്കരായ മണ്ടന്‍മാര്‍ക്ക്‌ ആരെങ്കിലും നക്കാപ്പിച്ച ലച്ചങ്ങള്‍ ശമ്പളം കൊടുക്കുകയാണല്ലോ പതിവ്‌. മുന്നാറിലെ ഈ കലാപശാലയില്‍ നിന്നും പഠിച്ചുപുറത്തിറങ്ങുന്നവര്‍ കോടികളെടുത്ത്‌ ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ ഖജനാവിലിടുകയാണ്‌ ചെയ്യുക.

തൊഴിലന്വേഷിച്ച്‌ ലോകത്തെവിടെയും പോകേണ്ടതുമില്ല. സാമ്രാജ്യത്വ പാദസേവ, വന്‍കിട കുത്തക ബൂര്‍ഷ്വാസി, ഫാസിസ്റ്റ്‌, വരട്ടുതത്വവാദി തുടങ്ങിയ വിശേഷണങ്ങളൊന്നും മറുകുപോലെ കൂടേനടക്കുകയില്ല. തങ്കപ്പെട്ട വിപ്ലകകാരികളായി ശിഷ്ടകാലം കഴിയുകയും ചെയ്യാം.

വീണ്ടും പാലോറമാതയുടെ പൈക്കുട്ടിയിലേക്ക്‌. നാവെടുത്തവനെല്ലാം മാതകൊടുത്ത പൈക്കുട്ടിയുടെ ഗതിയെപ്പറ്റിപ്പറയുന്നതു പറയുന്നതു കേട്ടാല്‍ തോന്നുക മരണമില്ലാത്ത മാതയുടെ പൈക്കുട്ടിയെ, ഇനി ഗ്രാമര്‍ മിസ്റ്റേക്കുണ്ടെങ്കില്‍ മാതയുടെ മരണമില്ലാത്ത പൈക്കുട്ടിക്ക്‌ ചവക്കാന്‍ സഖാക്കള്‍ ബോംബിട്ടുകൊടുത്തു എന്നാണ്‌.

സംഗതി വസ്‌തുനിഷ്‌ഠമായി പരിശേധിക്കണം. പൈക്കുട്ടി പശുഗണത്തില്‍ വരുമെന്നാണ്‌ നിത്യന്റെ അറിവ്‌. പശുവിനെ കൊല്ലുക പാപമാണ്‌. റാവന്‍ എന്ന വിഖ്യാതമായ കവിതയില്‍ എഡ്‌ഗര്‍ അലന്‍ പോ പറയുന്നതു നോക്കുക. എല്ലാ മരണവും വേദനാജനകമാണ്‌. എന്നാല്‍ അതൊരു സുന്ദരിയുടേതാകുമ്പോള്‍ ദു:ഖം പത്തിരട്ടിയാകും. അതുകൊണ്ട്‌ തീര്‍ച്ചയായും ക്ഷീരമുള്ളോരകിടിന്നുടമയായ യൗവ്വനയുക്തയായ കാമധേനുവിന്റെ കൊലപാതകം ന്യായീകരിക്കാവുന്നതല്ല. തീര്‍ച്ചയായും അതൊരു ഒന്നൊന്നര പാപം തന്നെയാണ്‌.

അമ്പലത്തിലെ ചെണ്ട വംശനാശം വന്നുപോകാതിരിക്കാനും മറ്റുമായി സംഘപരിവാരം പോലും ചില്ലറ ഇളവുകള്‍ അനുവദിക്കുന്നുണ്ട്‌. ചുരത്തല്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച്‌ വാര്‍ദ്ധക്യത്തിലേക്ക്‌ വീഴുന്ന പശുവിന്റെ കഴുത്തില്‍ വാളുവീഴ്‌ത്തുവാന്‍ വകുപ്പുണ്ട്‌. മനുഷ്യന്‍മാര്‍ക്കില്ലാത്ത സ്ഥിതിക്ക്‌ പൈക്കള്‍ക്കായി ഒരു വൃദ്ധസദനത്തിനുള്ള സാദ്ധ്യത തല്‌ക്കാലം ഏതായാലുമില്ല. സംഘപരിവാരം വാഴുന്നിടത്തും വിപ്ലവകാരികള്‍ വാഴുന്നിടത്തും.

ഒരു നിഗമനത്തിലെത്തുന്നതിനു മുന്‍പേ ഇപ്പറഞ്ഞ വസ്‌തുകകളെല്ലാം പരിഗണിക്കണം. പ്ലസ്‌ ബയോളജിക്കലി, പാലോറമാതാസ്‌ പൈക്കുട്ടി വാസ്‌ നോട്ട്‌ ഇമ്മോര്‍ട്ടല്‍. ബയോളജിക്കലി ആന്റ്‌ ഇക്കണോമിക്കലി ഓണ്‍ലി രക്തസാക്ഷികള്‍സ്‌ ആര്‍ ഇമ്മോര്‍ട്ടല്‍.

അങ്ങിനെ വരുമ്പോള്‍ ആ പൈക്കുട്ടിയെ സംരക്ഷിക്കണം. തീര്‍ച്ചയായും സംരക്ഷിച്ചു. കട്ടന്‍ചായ സഖാക്കള്‍ക്ക്‌ ഒണക്കപ്പുല്ല്‌ പൈക്കുട്ടിക്ക്‌. പരിപ്പുവട സഖാക്കള്‍ക്ക്‌ കടലപ്പുണ്ണാക്ക്‌ പൈക്കുട്ടിക്ക്‌. അങ്ങിനെ ആരെയും മോഹിപ്പിക്കുന്ന വിധത്തിലായിരുന്നു പൈക്കുട്ടിയുടെ വളര്‍ച്ച.

വളര്‍ച്ച പൂര്‍ണമായാല്‍ പിന്നെ തുടങ്ങുക തളര്‍ച്ചയാണ്‌. അതെല്ലാം ജര്‍മ്മന്‍ഭാഷയിലെ താളിയോലകളിലുണ്ട്‌. അതില്ലാത്ത ഒരു സംഗതി മാറ്റം മാത്രമാണെന്ന്‌ മാര്‍ക്‌സ്‌. അപ്പോള്‍ സ്വാഭാവികമായും പ്രകൃതിനിയമപ്രകാരവും നാട്ടാചാരപ്രകാരവും പൈക്കുട്ടി വാര്‍ദ്ധക്യത്തിലേക്കു കടക്കണം. വൈരുദ്ധ്യാത്മക ഭൗതീകവാദപ്രകാരവും പ്രായം പടവലം പോലെ താഴോട്ട്‌ വളരുകയില്ല. പോക്ക്‌ മേലോട്ടുതന്നെയാണ്‌.

അങ്ങിനെ പാലോറമാതാസ്‌ പൈക്കുട്ടി ചെറുബാല്യം വിട്ട്‌ കൗമാരത്തിലൂടെ വളര്‍ന്ന്‌ ഗോമാതാവായി നന്നായി ചുരത്തി വാര്‍ദ്ധക്യത്തിലേക്കു വഴുതിനീങ്ങി വയസ്സത്തിപശുവായെന്നര്‍ത്ഥം. അതാണ്‌ സാമൂഹ്യനീതി നടപ്പിലാക്കാനുള്ള പറ്റിയ സമയം. നല്ലൊരു വെട്ടുകത്തിയെടുത്തു പ്രയോഗം ആരംഭിക്കുക. അതിലെന്തിത്ര തെറ്റ്‌. നരകിക്കാതെ കഥ കഴിഞ്ഞു. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്‌?

മാതയുടെ പൈക്കുട്ടി ആയുസ്സെത്തി തന്നെയല്ലേ മരിച്ചത്‌. നാട്ടുകാര്‍ക്കൊക്കെ ആവേശമായി നല്ലനിലയില്‍ ജീവിച്ച്‌ ദേശാഭിമാനിയായി മരിച്ചു. അതുകൊണ്ട്‌ ദേശം മുഴുവനം അഭിമാനിക്കുക. ആദരാഞ്‌ജലിയര്‍പ്പിക്കുക.

June 27, 2007

കുരിശിന്റെ വഴിയേ അരിവാളും

കമ്മ്യൂണിസവും കൃസ്‌തുമതവും തമ്മില്‍ ഒരുപാട്‌ സാമ്യമുണ്ട്‌. രണ്ടു നാടകവും തുടങ്ങിയത്‌ ഒരുപോലെയാണ്‌. അടിച്ചമര്‍ത്തപ്പെട്ടവന്റെ നാവായി പ്രത്യക്ഷപ്പെടും ആദ്യരംഗത്തില്‍. അന്ത്യരംഗം കൊഴുപ്പിക്കുക പക്ഷേ അവന്റെ ആര്‍ത്തനാദമായിരിക്കും.

ധനികന്‍ സ്വര്‍ഗത്തിലെത്തുന്നത്‌ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനു സമമാണ്‌ എന്നു ബൈബിള്‍. ചൂഷണവ്യവസ്ഥയുടെ ആണിക്കല്ല്‌ സ്വകാര്യസ്വത്താണെന്ന്‌ കമ്മ്യൂണിസ്‌റ്റുകാരുടെ ബൈബിളും. അതു താനല്ലയോ ഇത്‌ എന്ന്‌ വര്‍ണ്യത്തിലാശങ്കക്കൊന്നും സ്ഥാനമില്ല. രണ്ടും ഒന്നു തന്നെയാണ്‌. ചുരുങ്ങിയത്‌ സ്വത്തുകാര്യത്തിലെങ്കിലും.

വയനാട്ടിലെ ആദിവാസിയുടെ ഭൂമിയുടെ കിടപ്പ്‌ നോക്കുക. മൂന്നാറിലെ റിസോര്‍ട്ടു റവല്യൂഷനും നോക്കുക. കുരിശും കൊണ്ട്‌ ചെകുത്താന്‍ മലകയറ്റം ആരംഭിച്ചതോടെ നിയമം നിയമത്തിന്റെ വഴിയിലും മതേതരത്വം അതിന്റെ വഴിയിലും ആദിവാസി പെരുവഴിയിലുമായതാണ്‌ കൈയ്യേറ്റത്തിന്റെ ചരിത്രം. അഥവാ കുടിയേറ്റത്തിന്റ സുവര്‍ണജൂബിലി ചരിത്രം.

ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്‌റ്റുകാരന്റെ അടിസ്ഥാനയോഗ്യത നല്ലൊരു ഹൃദയവും ഭേദപ്പെട്ടൊരു തലയും ഉരുക്കിന്റെ നട്ടെല്ലുമാണ്‌. ഇപ്പോള്‍ നടുവില്‍ പറഞ്ഞ സംഗതിയേ ഉള്ളൂ. കാലപ്രവാഹത്തില്‍ കമ്മ്യൂണിസ്റ്റുകാരനും കരിങ്കാലിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാത്ത അവസ്ഥവരെയെത്തിയതാണ്‌. അപ്പോള്‍ സൂക്തങ്ങളെല്ലാം മാറ്റിയെഴുതുകയേ രക്ഷയുള്ളൂ. മയിലെണ്ണയില്‍ മുക്കിയെടുത്ത ഈര്‍ക്കിലിപോലെ സൂക്തങ്ങള്‍ വളക്കാന്‍ പറ്റിയ യോഗ്യന്‍മാരെ കണ്ടെത്തി ദ്രവിച്ച ഗ്രന്ഥങ്ങള്‍ അങ്ങോട്ടേല്‌പിച്ചുകൊടുക്കുക. അക്കൂട്ടര്‍ വ്യാഖ്യാനിച്ച്‌ വ്യാഖ്യാനിച്ച്‌ മാര്‍ക്‌സും മര്‍ക്കസും ഇരട്ടപെറ്റ സന്തതികളാണെന്നുവരെ പറഞ്ഞുതരും.

മാറി കുരിശിലേക്കു വരിക. മലകയറ്റത്തോടെ കാടുകയ്യേറ്റത്തോടെ മതം പച്ചപിടിച്ചു. കൊടുങ്കാടുകള്‍ പുല്‍മേടുകളായി. പുല്‍മേടുകള്‍ കുഞ്ഞാടുകളെക്കൊണ്ട്‌ നിറഞ്ഞു. അപ്പോള്‍ സ്വാഭാവികമായും അറവുകാരുടെ എണ്ണം കൂടി. സ്വത്തും. ഒടുവില്‍ സൂക്തം തിരുത്തിയെഴുതി - സ്വര്‍ഗം ഒട്ടകങ്ങള്‍ക്കുള്ളതാകുന്നു. ആമീന്‍.

ഭൂമിയിലെ സ്വര്‍ഗമാണ്‌ കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്‌നം. കേരളത്തിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ പണ്ട്‌ നെഹറു കാശ്‌മീരിനെക്കൊണ്ടു പറഞ്ഞതുപോലെ അത്‌ മൂന്നാറാണ്‌. അവിടെ മാനംമര്യാദയായി കഴിയാനുള്ള റിസോര്‍ട്ട്‌ തൊഴിലാളി വര്‍ഗത്തിന്‌ കിട്ടിയാല്‍ അതുതന്നെയാണ്‌ വിപ്ലവം. സ്വര്‍ഗസ്ഥനായ മാര്‍ക്‌സേ അവിടുത്തേക്ക്‌ പ്രണാമം.

മേല്‍പറഞ്ഞ ഗണത്തില്‍ പെട്ടൊരു കമ്മ്യൂണിസ്റ്റുകാരന്‍ പണ്ടുണ്ടായിരുന്നു. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെയാണ്‌ ധനികന്‍ സ്വര്‍ഗത്തിലെത്തുകയെങ്കില്‍ വത്തിക്കാന്‍ സ്വന്തമായുള്ള പോപ്പിന്‌ വിധിച്ചത്‌ നരകമായിരിക്കും എന്ന്‌ നിരീക്ഷിക്കാന്‍ മാത്രം ബുദ്ധിയും ഹൃദയവിശാലതയും അതുപ്രകടിപ്പിക്കുവാന്‍ നല്ലൊരു നട്ടെല്ലുമുണ്ടായിരുന്ന സഖാവ്‌ ദാമോദരന്‍. മൂപ്പരുടെ വംശം കുറ്റിയറ്റുപോയി. കുലത്തില്‍ പിറന്നിട്ടും കുരങ്ങായിപ്പോയത്‌ ചില്ലറ മൂന്നാറിലുണ്ട്‌. പകല്‍ പത്രസമ്മേളനം നടത്തി കൈകള്‍ പരിശുദ്ധമാണെന്ന്‌ തെളിയിച്ചുകൊണ്ടേയിരിക്കുന്നവര്‍. രാത്രി റിസോര്‍ട്ടിന്റെ കണക്ക്‌ പരിശോധിച്ച്‌ വിപ്ലവത്തിനുവേഗം കൂട്ടുന്ന വെളിവറ്റ വിപ്ലവകാരികള്‍.

രണ്ടും വീഞ്ഞുപോലെയാണ്‌. അടക്കം ചെയ്‌ത കുപ്പിയുടെ ഷേപ്പിലാണ്‌ വിശ്രം. ബ്ലേഡുകാര്‍ പാര്‍ട്ടിക്കാരായാല്‍ പാര്‍ട്ടി ബ്ലേഡ്‌ രൂപം കൈവരിക്കും. മണിച്ചന്‍മാര്‍ വിപ്ലവത്തില്‍ ആകൃഷ്ടരായി വന്നാല്‍ പാര്‍ട്ടി സ്‌പിരിട്ട്‌ പരുവത്തിലാകും. മുന്നാറിലെ പ്രത്യേക പരിതസ്ഥിതിയില്‍ അത്‌ റിസോര്‍ട്ട്‌ രൂപം കൈവരിച്ചു. അത്രതന്നെ.

മനുഷ്യന്‍ ആത്യന്തികമായി ഒരു കൈയ്യേറ്റജീവിയാണ്‌. ഒരിക്കലും ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടാത്തതുകൊണ്ടാണല്ലോ സര്‍വ്വ മതങ്ങളും ഒരുവിധത്തിലല്ലെങ്കില്‍ വേറൊരുവിധത്തില്‍ ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവാന്‍ ഉപദേശിച്ചത്‌. ഇനി അങ്ങിനെ തൃപ്‌തിപ്പെടുന്നവര്‍ മന്ദബൂദ്ധികള്‍ മാത്രമായിക്കൂടെന്നുമില്ല. സദുപദേശം കേട്ട്‌ ലോകത്താരും വഴിതെറ്റിപ്പോലും സാധാരണ നന്നായിപ്പോകാറില്ല. അങ്ങിനെയാരെങ്കിലും നന്നാവുമെങ്കില്‍ ബുദ്ധനും മഹാത്മജിയും വിവേകാനന്ദനും ശ്രീനാരയണനും കൃഷ്‌ണപ്പിള്ളയും ജനിച്ച മണ്ണില്‍ എല്ലാവരും ചുരുങ്ങിയത്‌ മൊത്തം ഡിവൈഡഡ്‌ ബൈ ദാറ്റ്‌ ഫൈവെങ്കിലുമാകുമായിരുന്നു.

ഇക്കൂട്ടരില്‍ ആരുടെയെങ്കിലും നാലുവാക്ക്‌ കേള്‍ക്കാത്തവര്‍ ബധിരസമുദായത്തില്‍ ജനിച്ചുപോയവര്‍ മാത്രമായിരിക്കും. അക്കൂട്ടര്‍ നമ്മളെക്കാള്‍ കുറച്ചുകൂടി നല്ലവരായിരിക്കാന്‍ സാദ്ധ്യതയുണ്ട്‌. ഇതൊക്കെക്കൊണ്ടാണ്‌ ഒരു ശുഭ മുഹൂര്‍ത്തത്തില്‍ മനുഷ്യന്‍ നിയമനിര്‍മ്മാണം തുടങ്ങിയത്‌.

എല്ലാവരും സമന്‍മാരാണ്‌ എന്നാല്‍ ചിലര്‍ കൂടുതല്‍ സമന്‍മാരാണെന്നു പറഞ്ഞത്‌ ജോര്‍ജ്‌ ഓര്‍വെലാണ്‌. ഈ കൂടുതല്‍ സമന്‍മാരാണ്‌ എപ്പോഴും നിയമം നിര്‍മ്മിക്കുക. കൂടുതല്‍ സമന്‍മാരായവര്‍ നിയമം ചാടിക്കടക്കുമ്പോള്‍ സമന്മാരുടെ ധര്‍മ്മം അതനുസരിക്കുകയാണ്‌.

പകൃതി അതിന്റെ മൂഴുവന്‍ സൗന്ദര്യസങ്കല്‌പങ്ങളോടും കൂടി അണിയിച്ചൊരുക്കിയ നൂറ്റാണ്ടുകള്‍ക്കുമുന്‍പത്തെ നിബിഡവനമായിരുന്ന മൂന്നാര്‍ ഒരദ്‌ഭുത പ്രതിഭാസമാണ്‌. കൈയ്യേറ്റത്തിന്റ ചരിത്രത്തിലും മൂന്നാര്‍ ഒരു നൂതന അദ്ധ്യായമാണ്‌ എഴുതിച്ചേര്‍ത്തിരിക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍
കുരിശുമെടുത്തഥ കൃസ്‌ത്യാനികളും
ചട്ടക്കാരും വേട്ടക്കാരും
വിപ്ലവകാരികള്‍ ഇടതും വലതും
മൂന്നാര്‍ മലകള്‍ കിളച്ചുമറിച്ചു
കിട്ടിയ വസതു വളച്ചുപിടിച്ചു
നല്ലൊരു വടിയില്‍ കൊടിയും കെട്ടി
ബി.ഒ.ടിയില്‍ റിസോര്‍ട്ടും പൊക്കി
വിപ്ലവമങ്ങു തുടങ്ങീടുന്നൂ

എല്ലാവഴിയും എന്നിലേക്കു നയിക്കുന്നു എന്നു ഭഗവാന്‍ പറഞ്ഞതുപോലെ എല്ലാവഴിയും മൂന്നാറിലേക്കു നയിച്ചു. ആദ്യം ചാടിക്കടന്നു വളച്ചുകൂട്ടിയ നിയമനിര്‍മ്മാതാക്കളും പിന്നീട്‌ റൂള്‍ ഓഫ്‌ ഇസ്‌മായേല്‍ പ്രകാരം കടന്നുവന്നവരും റിസോര്‍ട്ടുപണിതു.

ഒരു വിപ്ലവത്തില്‍ റിസോര്‍ട്ടിനു വഹിക്കാനുള്ള പങ്കിനെ പറ്റി മന്ദബുദ്ധികളോടു സംസാരിച്ചിട്ടെന്തുകാര്യം. അതൊക്കെ വെളിയം ഇസ്‌മയില്‍ ആദിയായ വിപ്ലവകാരികള്‍ റിസര്‍ച്ച്‌ നടത്തി കണ്ടെത്തിയ പ്രപഞ്ചസത്യങ്ങളാണ്‌. അത്തരം മഹാകാര്യങ്ങളെ പറ്റി ചര്‍ച്ചചെയ്യുക നിലത്തുകുത്തിയിരുന്നിട്ടാണോ? വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കാന്‍ അതിനു പറ്റിയ സ്ഥലം വേണം. കോട്ടിട്ടോന്‍ നിലത്താണോ കിടക്കുക.

വിപ്ലവം ഏതാണ്ട്‌ കൈയ്യെത്തുന്ന ദൂരത്ത്‌ എത്തിനില്‍ക്കുകയാണ്‌ . ആ സുഖപ്രസവത്തിന്റെ ആദ്യലക്ഷണമാണ്‌ നാലുകോടി വീഴ്‌ത്താന്‍ ഉദ്ദേശിച്ച്‌ കുലുക്കിയ പാട്ടയില്‍ പത്തുകോടി വീണ്‌ പന്ന്യന്റെ നടുവുളുക്കിപ്പോയത്‌.

നാലുകോടി പിരിക്കാന്‍തന്നെ ചുരൂങ്ങിയത്‌ മലയാളികള്‍ മൊത്തം സി.പി.ഐക്കാരായിരിക്കണം എന്നൊക്കെ ചില വിഡ്ഡികള്‍ പറയും.

മല്യ ഒറ്റയൊരാളേയുള്ളൂ. മൂപ്പര്‍ക്കൊരിക്കല്‍ ഒരു ബോധോദയമുണ്ടായി ഗുരുവായൂരപ്പന്റെ ദാരിദ്ര്യം മാറ്റണം. സ്വര്‍ണക്കൊടിമരമാണ്‌ പ്രത്യക്ഷപ്പെട്ടത്‌. മല്യ ജനിച്ച ശേഷം എന്നെങ്കിലും ഒരു സ്‌മോളടിച്ച എല്ലാവരുടെയും പങ്ക്‌ അതിലുണ്ട്‌. അതുകൊണ്ട്‌ ഗുരുവായൂരിലെ കൊടിമരം കുടിയന്‍മാര്‍ക്കവകാശപ്പെട്ടതാണെന്ന്‌ പറയാന്‍ പറ്റുമോ? അങ്ങിനെയാണെങ്കില്‍ തീര്‍ച്ചയായും ഇടതുവലതുവിപ്ലവകാരികളുടെ റിസോര്‍ട്ടുകള്‍ കള്ളനു കഞ്ഞിവെക്കാന്‍ കിട്ടിയ അടുക്കളകളാണ്‌.

വെറുതെയല്ല പറഞ്ഞത്‌ കൈയ്യേറ്റ ഭൂമിയിലെ ആരാധനാലയങ്ങള്‍ അഥവാ കുരിശും രാഷ്ട്രീയപാര്‍ട്ടികളുടെ ആരാധനാലയങ്ങള്‍ അഥവാ റിസോര്‍ട്ടുകളും പൊളിക്കുവാന്‍ പാാാാടുുുുുളളതല്ല. അതായത്‌ കുരിശിന്റെ വഴിയില്‍ അരിവാള്‍ പ്രയാണം തുടങ്ങി.

ഇനി വത്തിക്കാന്‍ പോലൊരു സംവിധാനം മൂന്നാറിലും ഏര്‍പ്പെടുത്തിയാല്‍ മൊത്തത്തില്‍ ഗംഭീരമായി. പാര്‍ട്ടി സിക്രട്ടറിമാരെ തിരഞ്ഞെടുക്കുന്ന മീറ്റീംഗ്‌ തന്നെ ഉദാഹരണം. ഏഴൈകള്‍ വിവരമറിയാന്‍ റിസോര്‍ട്ടിനു ചുറ്റും കൂട്ടിലിട്ട വെരുകിനെപ്പോലെ നടക്കുമ്പോള്‍ നേതാക്കളാരും പുറത്തിറങ്ങിക്കളയരുത്‌. അത്യാഹിതമൊന്നുമില്ലാതെ തിരഞ്ഞെുടുപ്പ്‌ നടന്നുകഴിഞ്ഞാല്‍ ലേശം കുന്തിരിക്കം കത്തിച്ച്‌ വെള്ളപ്പുകയുയര്‍ത്തിയാല്‍ മാത്രം മതി. വിശ്വസിച്ച ജനം നമ്മുടെ കാര്യം തല്‌ക്കാലം കട്ടപ്പുകയായി കരുതി സമാധാനിച്ചുകൊള്ളും.

അങ്ങിനെയെത്രപേര്‍ ഗുരുവായൂരപ്പനിലും തന്ത്രിയിലും മന്ത്രിയിലും എല്ലാം വിശ്വസിക്കുന്നു. വിശ്വസിച്ചുപോയ വകയില്‍ ഒരു നാലണപോലും ആര്‍ക്കും നഷ്ടപരിഹാരം കൊടുക്കുവാന്‍ ലോകത്തിലെ ഒരു കോടതിയും വിധിക്കുകയില്ല.

വിപ്ലവം നടത്തിയ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക്‌ പറ്റിയ തെറ്റ്‌ വെളിയത്തിനും പിണറായിക്കും പറ്റുകയില്ല. ഏറ്റവും വലിയ തെറ്റ്‌ വിപ്ലവം നടത്തി എന്നതാണ്‌. സോവിയറ്റ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടി ലോകത്തിലെ ഏറ്റവും മുന്തിയ മുതലാളിയായി മാറിയത്‌ വിപ്ലവം നടത്തിയശേഷമാണ്‌. സോഷ്യലിസ്‌റ്റ്‌ വിപ്ലവം നടന്നുകഴിഞ്ഞാല്‍ പിന്നെ കമ്മ്യൂണിസത്തിലേക്കുള്ള പ്രയാണമാണ്‌. അതായത്‌ പാര്‍ട്ടി സ്വയം അസ്‌തുവായി ഉണ്ടാക്കിവച്ച സ്വത്തെല്ലാം അടുത്തമുതലാളി കൊണ്ടുപോകുന്ന അനര്‍ഘനിമിഷം. ആരുകൊണ്ടുപോയാലും നാലണ തൊഴിലാളിക്ക്‌ കിട്ടിയിട്ടില്ല എന്നെല്ലാര്‍ക്കും ആശ്വസിക്കാം.

അതുകൊണ്ട്‌ വിപ്ലവം നടത്താതെ തന്നെ ഒരു നൂറ്റാണ്ടുകാലം സുഭിക്ഷം കഴിയാനുള്ള വസ്‌തുവഹകള്‍ റിസോര്‍ട്ടടക്കം വനത്തില്‍ വിളയിച്ചു. കിഴക്കന്‍ യൂറോപ്പിലെ അസ്‌തുവായ പാര്‍ട്ടികളിലെ മൂക്കില്‍ ശ്വാസമുള്ള എല്ലാറ്റിനേം കൂട്ടിക്കൊണ്ടുവന്ന്‌ കാണിച്ചുകൊടുക്കേണ്ട സംഗതിയാണ്‌. സഖാക്കളേ നാം മുന്നോട്ട്‌. ഒരടിമുന്നോട്ട്‌ പത്തടി പിന്നോട്ട്‌.

June 17, 2007

പ്രതിഭാ പട്ടേലിനെ കണ്ടെത്തല്‍

ഒടുക്കം അനിവാര്യമായത്‌ സംഭവിച്ചു. കോണ്‍ഗ്രസുകാരും വിപ്ലവകാരികളുമെല്ലാം കൂടി ശതകോടി ഇന്ത്യരില്‍ നിന്നും ഒരു പരമയോഗ്യയെ കണ്ടെത്തി.

ഏകഭര്‍തൃത്വത്തില്‍ വിശ്വസിക്കുന്നതുകൊണ്ട്‌ തല്‌ക്കാലം ഒരു രാഷ്ട്രപതിക്കേ സ്‌കോപ്പുള്ളൂ. പതിയായതുകൊണ്ട്‌ ആണുതന്നെയാവണമെന്നതായിരുന്നു ഇതുവരെ നാട്ടുനടപ്പ്‌. ഇപ്പോള്‍ വിപ്ലവകരമായ ഒരു തീരുമാനമാണ്‌ വന്നത്‌. വനിതക്കും പതിയാവാം.

കോണ്‍ഗ്രസുകാര്‍ വിപ്ലവകാരികള്‍ക്കും വിപ്ലവകാരികള്‍ കോണ്‍ഗ്രസുകാര്‍ക്കും നന്ദിപറഞ്ഞു. മാരത്തോണ്‍ വട്ടമേശസമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ അകമഴിഞ്ഞ്‌ സഹായിച്ച അണ്ടിപ്പരിപ്പുകള്‍ക്ക്‌ പൊതുജനവും നന്ദിരേഖപ്പെടുത്തിയിരിക്കണം. ആളുകള്‍ക്കെന്തും പറയാം.

നൂറുകോടി അരുമയാന മക്കളെ മുന്നില്‍ നിന്നു നയിക്കുക ചില്ലറപ്പണിയാണോ? നേരാം വണ്ണം കണ്ണും കാതും തലയും പ്രവര്‍ത്തിപ്പിക്കുന്നവരെക്കൊണ്ട്‌ പറ്റുകയില്ല. മുന്നില്‍ നിന്നുപോയിട്ട്‌ പിന്നില്‍ നിന്നുകൂടി നയിക്കുക സാദ്ധ്യമല്ല. ഇനി ഈ പണിക്കില്ലെന്ന്‌ കലാം സാര്‍ പറഞ്ഞല്ലോ?

അപ്പോള്‍ അത്തരത്തിലുള്ള ഒരാളെ കണ്ടെത്തണം. കഴിഞ്ഞതവണത്തെ അബദ്ധം പറ്റിപ്പോവരുത്‌. ചരിത്രം ആവര്‍ത്തിക്കും എന്നാണ്‌. എന്നാല്‍ അതെപ്പോഴും ആവര്‍ത്തിക്കുക വിഡ്ഡികളുടെ തലയിലാണ്‌. മന്ദബുദ്ധികളായ കോണ്‍ഗ്രസുകാരും അതിബുദ്ധികളായ മാര്‍ക്‌സിസ്‌റ്റുകാരും കൂടിചേരുമ്പോള്‍ ന്യായമായും സാമാന്യബുദ്ധിക്ക്‌ സാദ്ധ്യതയുണ്ട്‌. അതുകൊണ്ട്‌ ഇത്തവണ ചരിത്രം ആവര്‍ത്തിച്ചില്ല.

വിപ്ലവകാരികള്‍ പണ്ടേ ഇതു ചൂണ്ടിക്കാട്ടിയതാണ്‌. പഞ്ചാബില്‍ മഞ്ചലെടുക്കാന്‍ നാലാളില്ലാത്ത സുര്‍ജിത്ത്‌ സഖാവായിരുന്നല്ലോ പണ്ട്‌ ഇന്ദ്രപ്രസ്ഥത്തിലെ കിങ്‌മേക്കര്‍. ചില ആളുകള്‍ അങ്ങിനെയാണ്‌ നാട്ടില്‍ വിലയില്ലെങ്കിലും പേട്ടയില്‍ പുല്ലുവിലയായിരിക്കും. അന്ന്‌ രാജ്യതാല്‌പര്യം മുന്‍നിര്‍ത്തി സഖാവ്‌ ഒരു മാതൃകാ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയായിരുന്നു. സഖാവിന്‌ വല്ല സ്വര്‍ണപ്രശ്‌നവും വശമുണ്ടോ എന്നുവരെ പലര്‍ക്കും തോന്നിപ്പോയിരുന്നു. അത്രകണ്ട്‌ അനുയോജ്യ വ്യക്തിത്വം. ക്യാപ്‌റ്റന്‍ ലക്ഷ്‌മി.

പഞ്ചേന്ദ്രിയങ്ങള്‍ മാത്രമല്ല ബാക്കിയുള്ളതും ലോക്കൗട്ട്‌ പ്രഖ്യാപിച്ച സുന്ദരമായ അവസ്ഥ. വെടിപൊട്ടിച്ചാലും കുലുങ്ങാത്ത കേള്‍വി. കണ്ണില്‍ കുത്തിയാലും കാണാത്ത കാഴ്‌ച. കണ്ണും കാതുമാണ്‌ ഏറ്റവും അപകടകാരികള്‍. അതു രണ്ടിന്റെയും ഉപദ്രവം അശേഷമില്ല. എന്തോ നമുക്ക്‌ യോഗമില്ലാതായി എന്നുപറയുന്നതാവും ശരി. അവര്‍ സൈഡായി. സുര്‍ജിത്‌ ആംഗ്യേഷു ഉവാച. കാരാട്ടും യെച്ചൂരിയും കൂടി അതേപടി കസാരയിലെടുത്ത്‌ വീട്ടിലെത്തിച്ചുകൊടുത്തു.

ഒന്നുകില്‍ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം താനെ നിലയ്‌ക്കുന്നവര്‍ അല്ലെങ്കില്‍ ജന്മനാ അതിനെക്കൊണ്ടുള്ള ഉപദ്രവം ഇല്ലാത്തവര്‍. അവര്‍ കാണേണ്ടതു മാത്രമേ കാണുകയുള്ളൂ. കേള്‍ക്കേണ്ടതുമാത്രമേ കേള്‍ക്കുകയുമുള്ളൂ. ഒരു ജനതയെ മുന്നില്‍ നിന്നു നയിക്കേണ്ടവരുടെ പ്രധാന യോഗ്യത ഇത്രയുമായിരിക്കണം. നേരാംവണ്ണമുള്ള ഇന്ദ്രിയങ്ങളുമായി നാട്ടില്‍ പ്രവര്‍ത്തിക്കുക ലേശം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. കാട്‌ അത്തരക്കാര്‍ക്കുള്ളതാണ്‌. അങ്ങിനെയുള്ളവര്‍ക്ക്‌ തല ഉടലില്‍ തന്നെ വേണമെന്ന നിര്‍ബന്ധവും ഉണ്ടാവരുത്‌.

പ്രതിഭാപട്ടേലിനെ തിരഞ്ഞെടുത്ത നിമിഷം ഇന്ത്യാമഹാരാജ്യത്തിന്റെ ചരിത്രനിമിഷമാണെന്ന്‌ സോണിയാജി വിലയിരുത്തി. സര്‍ദാര്‍ജി കൈയ്യടിച്ചു. വയറുനിറഞ്ഞ വിപ്ലവകാരികള്‍ നന്നായി ഓരിയിട്ടു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തപ്രകാരമല്ലെങ്കില്‍ പൂന്താനത്തിന്റെ സിദ്ധാന്തപ്രകാരം സിംഹങ്ങള്‍ സൃഗാലങ്ങളായി വളര്‍ന്നു. ഗര്‍ജനം ഇപ്പോള്‍ പണ്ടത്തെപ്പോലെ പതിവില്ല. ഗര്‍ജിച്ചതേ ഓര്‍മ്മയുണ്ടാവുകയുള്ളൂ. റിസോര്‍ട്ടുകള്‍ തലയില്‍ വീണ്‌ ചത്തുപോയെന്നായിരിക്കും പിന്നെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌്‌.

പ്രതിഭാപട്ടേലിനെ തിരഞ്ഞെടുത്ത നിമിഷംപോലെ അപൂര്‍വ്വം ചില നിമിഷങ്ങളാണ്‌ ഇന്ത്യയിലെ ചരിത്രനിമിഷങ്ങള്‍. ആദ്യത്തേത്‌ ഇന്ദിരാജി കോണ്‍ഗ്രസ്‌ പ്രസിഡണ്ടായത്‌. രണ്ടാമത്തെ സുന്ദരനിമിഷം മൂപ്പര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായത്‌. മൂന്നാമത്തെ ചരിത്രമുഹൂര്‍ത്തം സോണിയാജി അനുരാഗപരവശയായി രാജീവ്‌ജിയെ കാംബ്രിഡ്‌ജിലെ പാരലല്‍ കോളിജില്‍ വച്ചു കണ്ടത്‌. നാലാമത്തെ ചരിത്രമുഹൂര്‍ത്തം രാജീവ്‌ജി കോണ്‍ഗ്രസ്‌ ജനറല്‍ സിക്രട്ടറിയായത്‌. അഞ്ചാമത്തെ ചരിത്രശുഭമുഹൂര്‍ത്തം പതിനാറുകൊല്ലത്തെ നീണ്ട കാത്തിരിപ്പിനുശേഷം സോണിയാജി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിച്ചത്‌. പിന്നെ ഭാവിഭാരതത്തിന്റെ വരദാനമായി സര്‍ദാര്‍ജി ചൂണ്ടിക്കാട്ടിയ രാഹുല്‍ജി ഭൂജാതനായത്‌. അടുത്ത ചരിത്രനിമിഷമാണ്‌ പ്രിയങ്കയുടെ ജനനം.

ഇലക്ട്രിക്‌ പോസ്‌റ്റില്‍ എഞ്ചിനീയറുടെ പത്തിരട്ടി വേഗത്തില്‍ കുരങ്ങന്‍ പാഞ്ഞുകയറും. ലൈന്‍ ഓഫാക്കാന്‍ ഒരാള്‍ ഓഫീസിലുണ്ടായാല്‍ മതി. അങ്ങിനെ സോണിയാജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായത്‌ മറ്റൊരനര്‍ഘനിമിഷം. പ്രതിഭാ പട്ടേലിനെ കണ്ടെത്തിയതാകട്ടെ വേറൊരസുലഭനിമിഷം. താരതമ്യം ചെയ്യാന്‍ വേറൊരു കൂടിക്കാഴ്‌ചയേ ലോകചരിത്രത്തിലുള്ളൂ. മെക്‌സിക്കോയില്‍ വച്ച്‌ ഫിദല്‍ കാസ്‌ട്രോ ഏണസ്‌റ്റോ ചെഗുവേരയെ കണ്ടെത്തിയ വിപ്ലവമുഹൂര്‍ത്തം.

മുകളില്‍ പറഞ്ഞ എല്ലാ നല്ല ലക്ഷണങ്ങളുമുള്ള മഹതി. പണ്ടത്തെ ഉരുക്കുമനുഷ്യന്റെ പേരിന്റെ പാതി പേരിനോടൊപ്പമുണ്ട്‌. കലപ്പവലിക്കാന്‍ കെല്‌പില്ലാത്ത മൂരിയാണ്‌്‌ കോതാമൂരിയാവുക. അതായത്‌ ഗവര്‍ണര്‍. ആയൊരു എക്‌സ്‌പീരിയന്‍സുമുണ്ട്‌. കോണ്‍ഗ്രസുകാര്‍ക്ക്‌്‌ തൃപ്‌തിയായി.

സഖാക്കള്‍ കാരാട്ടുസഖാവിന്റെ നേതൃത്വത്തില്‍ വന്നു കോണ്‍ഗ്രസുകാര്‍ കാണാത്ത കോണിലൂടെ ഒന്നു നോക്കി. നടപ്പിലും എടുപ്പിലും വാക്കിലും നോക്കിലും എല്ലാം ഏണസ്‌റ്റോ ചെഗുവേരയുടെ ഊര്‍ജ്വസ്വലത. ജോസഫ്‌ സ്റ്റാലിന്റെ പട്ടേല്‍മുഷ്ടി. കാസ്‌ട്രോയുടെ വാക്‌ചാതുരി. ഹോചിമിന്റെ എളിമ. ഗ്രാംഷിയുടെ സര്‍ഗശേഷി - പണ്ട്‌ വള്ളത്തോള്‍ മഹാത്മജിയെപ്പറ്റി പറഞ്ഞപോലെ ചെല്ലുവിന്‍ ആ മഹാത്മാവിന്‍ നികടത്തില്‍.

ഇനി എന്നെങ്കിലും ചക്കവീണ്‌ മുയലുവടിയായപോലെ ഒരു ഇന്ത്യന്‍ വിപ്ലവം നമ്മളാവുന്നത്ര ഉത്സാഹിച്ചിട്ടും നടന്നുപോവുകയാണെങ്കില്‍ അന്നത്തേക്കും ഏറ്റവും നല്ല പ്രസിഡണ്ട്‌. ലാല്‍സലാം.

ഇന്ത്യാ മഹാരാജ്യത്തിന്‌ ആദ്യത്തെ വനിതാപതിയെ (രാഷ്ട്ര) കിട്ടുന്ന നിമിഷമാണ്‌. വനിതകളേ കയ്യും മെയ്യും മറന്നാഹ്ലാദിക്കുക. നിത്യന്‍ വകയും ഒരു ചീയേഴ്‌സ്‌. വനിതാപ്രധാനമന്ത്രിയായി ഇന്ദിരാജി ഭരിച്ചിരുന്നപ്പോഴാണല്ലോ വനിതകളുടെ സ്ഥിതി വല്ലാതങ്ങ്‌ അഭിവൃദ്ധിപ്പെട്ടുപോയത്‌.

വെച്ചടി വെച്ചടി കേറ്റമായാരുന്നു വനിതകള്‍ക്ക്‌. സഞ്‌ജയ്‌ജിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന അടിയന്തിരത്തോടെ വനിതകള്‍ മാനത്തോളമുയര്‍ന്ന്‌ ഇന്ദ്രസദസ്സിലെ അപ്‌സരസ്സുകളെ വെല്ലുവിളിച്ചു.

വനിതകളെ തട്ടി വഴിനടക്കാന്‍ പറ്റാത്ത വിധത്തിലാണ്‌ രാജ്യം. എന്നിട്ടും വനിതകളുടെ സ്ഥിതിയോ? പരമദയനീയം. ആ പരമദയനീയ സ്ഥിതിക്കുള്ള ഒരു പെര്‍മനന്റ്‌ പരിഹാരമാണ്‌ പ്രതിഭാ പട്ടേല്‍.

അതുകൊണ്ടുമാത്രമാണ്‌ അന്നുതൊട്ടിന്നോളം ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ വാക്കിലും പ്രവര്‍ത്തിയിലും നടപ്പാക്കി ലോകത്തിന്റെ ആദരവു പിടിച്ചുപറ്റിയ നിര്‍മലാ ദേശ്‌പാണ്ഡെയെ ആദ്യവട്ടം തന്നെ പടിയടച്ച്‌ പിണ്ഡം വച്ചത്‌.

May 27, 2007

ദൈവത്തിന്റെ സുരക്ഷ ചെകുത്താന്റെ കൈകളില്‍

"ശിവ: ശിലാതലേ ശേതേ
ശേഷേ ശേതേ ജനാര്‍ദ്ദനാ
ശേതേച ഭാനുരാകാശേ
മന്യേ മന്ത്രി തന്ത്രി ശങ്കയാ"

വിവര്‍ത്തിച്ചാല്‍ ഇങ്ങിനെ വരും. മന്ത്രിയെയും തന്ത്രിയെയും ഭയന്ന്‌ പരമശിവന്‍ പര്‍വ്വതത്തില്‍ പാറപ്പുറത്തും മഹാവിഷ്‌ണു സമുദ്രത്തില്‍ അനന്തതല്‌പ്പത്തിലും കിടക്കുന്നു. സൂര്യനാവട്ടെ ഇങ്ങോട്ടിറങ്ങാതെ ആകാശത്തിലും. വിഷ്‌ണുഭഗവാന്റെ സ്ഥിതി ഇപ്പരുവത്തിലാണെങ്കില്‍ പിന്നെ വെറുമൊരു അവതാരം ഗുരുവായൂരില്‍ തങ്ങുന്ന കാരം ആലോചിക്കുകയേ വേണ്ട.

ഇനി അഥവാ തലപോയാല്‍ പോട്ടെന്നും കരുതി മൂപ്പര്‍ അവിടെത്തന്നെയുണ്ടായി രുന്നെങ്കില്‍ ഗുരുവായൂരിലെത്തുന്ന ഭക്തശിരോമണികളില്‍ 99 ശതമാനത്തിന്റെ തലയും സുദര്‍ശനം വക അക്കൗണ്ടില്‍ വരവുവെക്കപ്പെടുമായിരുന്നു.

ഉണ്ണിമൂത്രം പുണ്യാഹം എന്നുകേട്ടിട്ടുണ്ട്‌. കാരണം കളങ്കലേശമില്ലാത്ത കുട്ടികള്‍ ദൈവതുല്യരാണ്‌. അങ്ങിനെയുള്ളൊരു ശിശു പണ്ട്‌ ചുറ്റമ്പലം ചുറ്റുന്നതിനിടയില്‍ ഒന്നു ശൂശുവാക്കി. എന്തുകൊണ്ടും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റം. ദൈവനിന്ദ ആന്റ്‌ നിയമലംഘനം. എങ്കിലും ആരും കുഞ്ഞിനെ തൂക്കിക്കൊന്നില്ല. മോന്‍ ചെയ്‌ത കുറ്റത്തിന്‌ അമ്മയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതുമില്ല. അച്ഛനെ തല്ലിക്കൊന്നു ഇലക്ട്രിക്‌ പോസ്‌റ്റില്‍ തൂക്കി മാതൃകാ ശിക്ഷ നടപ്പിലാക്കിയതുമില്ല. പകരം അമ്പലം വിഴുങ്ങികള്‍ ആ വകയില്‍ ഒരു ബില്ല്‌ എഴുതിക്കൊടുക്കുകയാണ്‌ ചെയ്‌തത്‌. ശുദ്ധീകരണപ്രകൃയയുടെ ചിലവ്‌. മന്ദബുദ്ധികളുടെ വിവരം വെച്ച്‌ ചുരുങ്ങിയത്‌ മൂത്രം താഴോട്ടുപോയ അതേപടി തിരിച്ചെടുത്ത്‌ യഥാസ്ഥാനത്തെത്തിക്കണം എന്നുപറയാത്തത്‌ മഹാഭാഗ്യം.

കുരിശ്‌ കാടുകയറി ഭൂമികൈയ്യേറുന്നു. പള്ളി വടിവാളിന്റെ ഗോഡൗണാവുന്നു. ഒരു കാര്യം വ്യക്തമാണ്‌. സകലദൈവങ്ങളുടെയും ദൈനംദിന കാര്യങ്ങള്‍ ഭംഗിയായി നടത്തിക്കൊണ്ടുപോകുന്ന പണി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്‌ ചെകുത്താനാണ്‌. തന്ത്രപ്രധാനമേഖലകളിലെല്ലാം വിന്യസിച്ചിരിക്കുന്നത്‌ ചെകുത്താനെയാണ്‌.

വയലാര്‍ രവിയുടേയോ വയലാറില്ലാത്ത രവിയുടേതോ ചെറുമകന്‍ എന്നതല്ല പ്രശ്‌നം. അവിടെയുള്ള ത്രികാലജ്ഞാനികള്‍ക്ക്‌ ചോറുണു നടത്തുന്ന കുട്ടിയുടെ തലമുറയില്‍ ഏതെങ്കിലും വേറെ മതത്തില്‍പെട്ടവരുണ്ടെന്നറിയാനുള്ള ദിവ്യദൃഷ്ടിയുണ്ടോ ആവോ?

ഒരു പരിഷ്‌കൃതസമൂഹത്തിന്‌ പറ്റിയ പണിയല്ല ഗുരുവായൂരില്‍ നടന്നത്‌ എന്ന്‌ സാംസ്‌കാരിക പ്രതിഭകള്‍ അലമുറയിടുന്നതും കേട്ടു. ഇത്‌ പരിഷ്‌കൃതസമൂഹമാണെ ന്നതിനുള്ള തെളിവ്‌ കൈയ്യിലുള്ളവര്‍ നിലവില്‍ അക്കൂട്ടര്‍ മാത്രമാണ്‌. കണ്ട മെത്രാനും മുക്രിക്കും തന്ത്രിക്കും മുന്നില്‍ മുട്ടിടിക്കുന്ന മതേതരത്വമാണോ പരിഷ്‌കൃതസമൂഹത്തിന്റെ ലക്ഷണം. അല്ലെങ്കില്‍ നാഴികക്കു നാല്‌പതുവട്ടം വാക്കുമാറ്റുന്ന സാംസ്‌കാരികഗുണ്ടകളുടെ വിഹാരകേന്ദ്രമെന്നതോ?

പയ്യന്‌ ചോറും കൊടുത്ത്‌ പുണ്യാഹം തളിച്ച തന്ത്രിവര്യനെ പടിയടച്ച്‌ പിണ്ഡം വെക്കാതെ തലപ്പത്തുകുത്തിയിരുന്ന്‌ തുടര്‍ന്നും തിരുമേനിയെന്ന്‌ വിളിക്കാന്‍മാത്രം അറിയുന്ന നാവുള്ള വിപ്ലവകാരികളാണോ സംസ്‌കാരസമ്പന്നര്‍? ആചാര്യന്‍മാരുടെ അഭിപ്രായപ്രകാരം അറബിക്കടലിന്റെ ഗതിമാറ്റുകയാണ്‌ തന്ത്രിയെമാറ്റുന്നതിലു മെളുപ്പം. വിപ്ലവകാരികള്‍ക്കും മറിച്ചൊരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല.

ചില പ്പോള്‍ ഗുരുവായൂരപ്പന്‍ വിചാരിച്ചാല്‍ നടന്നേക്കും എന്ന്‌ ഭക്തന്‍മാര്‍ കരു തുന്നുണ്ടാകും. അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്ന്‌ മറ്റാരെക്കാളും നന്നായി അറിയുക തന്ത്രിക്കുതന്നെയാണ്‌. ഒരു ചെയര്‍ എടുത്തിട്ടിരിക്കുകയല്ലാതെ വല്ലതും കളിച്ചാല്‍ ചെയര്‍മാന്റെ അവസാനത്തെ അത്താഴവും അനന്തരം പുണ്യാഹവും നടക്കുകയല്ലാതെ തന്ത്രി നടക്കുപുറത്തെത്തുകയില്ല.

ആകെ മൊത്തം ദൈവം സഹായിച്ച്‌ ഒന്നും ചെയ്യുവാന്‍ പറ്റുകയില്ല. കക്ഷത്തിലുള്ള ദേവസ്വം താഴെപോവരുത്‌. ഉത്തരത്തിലുള്ള വിപ്ലവത്തെ പുണരുകയും വേണം. കൈയ്യെത്തുന്നിടത്ത്‌ തലയെത്തുകയില്ല. നട്ടെല്ലിനാണങ്കില്‍ രാജയക്ഷ്‌മാവും. ഇടക്കിടക്ക്‌ കുരുടന്‍ മാങ്ങക്കെറിഞ്ഞപോലെ ഒരേറുപാസാക്കും. ലക്ഷ്യം അശേഷം തെറ്റിപ്പോവാതെ അതുവന്നു തലയില്‍ തന്നെ പതിക്കും.

മഹാവിപ്ലവത്തിലേക്കുള്ള ചാമുണ്ഡികളുടെ കൂട്ടചാട്ടത്തിന്റെ ഒന്നാംഘട്ടമാണ്‌ ദേവസ്വം ഭരണം. മനുഷ്യന്‍ കയറി അശുദ്ധമാക്കിയതിനുള്ള പുണ്യാഹത്തിന്റെ ഏതാണ്‌ ഒരു മൈല്‍ നീളമുള്ള ചാര്‍ത്ത്‌ തന്ത്രി കുറിച്ചുകൊടുക്കും. അതു കാലതാമസംവിനാ എത്തിച്ചുകൊടുത്തു സംഗതി ഗംഭീരമാക്കലാണ്‌ തലപ്പത്തുള്ള മഹാന്‍മാരുടെ കടമ. തന്ത്രിയാണ്‌ അവസാനവാക്ക്‌ എന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ലാത്ത സ്ഥിതിക്ക്‌ ഇതല്ലാതെ പിന്നെ വേറെന്തു പണി.

ദേവസ്വത്തിന്റെ നടപടി ശരിയായില്ല എന്ന്‌ കുമ്മനവും പ്രഖ്യാപിച്ചിട്ടുണ്ട്‌. യേശുദാസടക്കം സകലമാന വിശ്വാസികളെയും കയറ്റി അടിയന്തിരമായി അനുഗ്രഹിപ്പിച്ചുകൊടുക്കണമെന്നും. അപ്പോള്‍ ആരാ ഇവിടെ അവിശ്വാസികള്‍.

ശ്രീനാരായണ ഗുരു പുഴയില്‍ മുങ്ങി കിട്ടിയ കല്ലെടുത്തിട്ടതെല്ലാം പൊതുജനത്തിന്‌ യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാത്ത ഏതെങ്കിലും കുറ്റിക്കാട്ടിലായിരുന്നു. നടുറോഡിലും കൂടി സ്‌തൂപം നാട്ടി എതാണ്ട്‌ നിത്യപൂജ ഏര്‍പ്പാടാക്കുന്ന വിധത്തിലാണ്‌ ചെഗുവേരയുടെ നേരവകാശികളുടെ പ്രയാണം. ഹരഹരോഹര! കാവിയുമുടുത്തു പളനിക്കുപായുന്ന യോഗ്യനും ചോപ്പുമുടുത്തു വരിവരിയായി വന്ന്‌ സ്‌തൂപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തുന്ന യോഗ്യനും തമ്മിലുള്ള വ്യത്യാസമെന്താണ്‌? പട്ടരുടെ പൂണൂലും ചെട്ടിയുടെ പൂണൂലും തമ്മിലുള്ളതോ?

അതുകൊണ്ട്‌ ക്ഷേത്രഭരണം വിശ്വാസികള്‍ക്കല്ല കൊടുക്കേണ്ടത്‌. ക്ഷേത്രം മാത്രമല്ല പള്ളികളും. എല്ലാംകൂടി ഒരു ബോര്‍ഡുണ്ടാക്കി മൊത്തം അന്ധവിശ്വാസികള്‍ക്ക ങ്ങോട്ട്‌ ഏല്‌പിച്ചുകൊടുത്തേക്കുക. ഇപ്പോഴുള്ള സ്ഥിതി മാറുമെന്നുമാത്രമല്ല. ഒന്നുകൂടി ഭംഗിയാവുകയും ചെയ്യും സംഗതികള്‍.

എന്നൊ നമ്മുടെയോ അല്ലെങ്കില്‍ ആചാര്യന്‍മാരുടെയോ മാരകമായ അടിയേറ്റ്‌ ദൈവം ബിസ്‌മികൂടിപ്പോയെന്ന്‌ കരുതി ഇപ്പോ യാതൊരു ഒച്ചപ്പാടുമില്ലാതെ സമാധാനത്തോടെ കഴിയുന്ന ഒരുകൂട്ടം അന്ധവിശ്വാസികളുണ്ട്‌. യുക്തിവാദികള്‍. ചെയര്‍മാന്‍ സ്ഥാനം അവര്‍ക്കായി മാറ്റിവെക്കുക. കാരണം അവരുടെ തലതൊട്ട പ്പനായിരുന്നല്ലോ മഹര്‍ഷി ചാര്‍വ്വാകന്‍. ബലിമൃഗം സ്വര്‍ഗത്തിലെത്തുന്നുവെന്ന്‌ ഉറപ്പാണെങ്കില്‍ ഭക്താ നീ നിന്റെ അച്ഛനെയും അമ്മയെയും ബലികൊടുത്ത്‌ സ്വര്‍ഗം ഉറപ്പാക്കൂ അവര്‍ നരകത്തിലെത്തിപ്പോകേണ്ടെന്ന്‌ കളിയാക്കിയ ദാര്‍ശനീകന്‍.

ചാര്‍വ്വാകന്‌ മഹര്‍ഷിപദം കൊടുക്കാന്‍ മാത്രം ഔന്നത്യം വേറൊരു സംസ്‌കാര ത്തിനും അവകാശപ്പെടാനില്ല. മഹര്‍ഷി ചാര്‍വ്വാകന്റെയും സ്വാമിവിവേകാനന്ദന്റെ യും പിന്‍ഗാമികള്‍ വെറും കൂപമണ്ഡുകങ്ങളായി അധ:പതിക്ക രു ത്‌.കാമകലകളില്‍ ഗവേഷണം നടത്തി ലോകോത്തരഗ്രന്ഥമായ കാമശാസ്‌്‌ത്രമെഴുതിയ വത്സ്യായനും നിരീശ്വരവാദിയായ ചാര്‍വ്വാകനും മഹര്‍ഷിപദം കൊടുത്ത സംസ്‌കാരത്തിന്റെ പ്രതി നിധിയായി ഇവിടെനിന്നും ചിക്കാഗോയിലേക്കുപോയ വിവേകാനന്ദന്‍ പറഞ്ഞത്‌ അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്‍മാരെ എക്‌സ്‌ക്ലൂഷന്‍ എന്ന നിങ്ങളുടെ പദം തര്‍ജുമചെയ്യുവാന്‍ എനിക്കെന്റെ സംസ്‌കാരത്തിന്റെ നാവായ സംസ്‌കൃതത്തില്‍ വാക്കുകളില്ലെന്നാണ്‌.

ഇന്നലെ നഗരപ്രദക്ഷിണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സുസ്‌മേരവദനം നോട്ടീസുമായി 'ഇതൊന്നു വായിക്കണം'. 'മതത്തെ അറിയുക മനുഷ്യനെ സ്‌നേഹി ക്കുക' സംഗതി ലളിതം. മനുഷ്യനെ സ്‌നേഹിക്കാന്‍ മതത്തെ അറിയേണ്ടകാര്യമു ണ്ടോ എന്നതു വേറെകാര്യം. മതം ഉണ്ടാവുന്നതിനും മുന്നേ മനുഷ്യനും സ്‌നേഹവും ഉണ്ടായിരുന്നുവെന്നത്‌ മന്ദബുദ്ധികളോടെ ആരു പറഞ്ഞുമനസ്സിലാക്കും. ഹിന്ദുവാട്ടെ ഇസ്ലാമാകട്ടെ കൃസ്‌ത്യാനിയാട്ടെ മതഭ്രാന്തന്‍ കുങ്കുമം ചുമക്കുന്ന കഴുതയപ്പോലെയാണ്‌. കഴുതയ്‌ക്ക്‌‌ വിഴുപ്പും കുങ്കുമവും സമം. വിമര്‍ശം കഴുതയെ പാടാന്‍ പഠിപ്പിക്കുന്ന പോലെയും. മ്യൂസിക്‌ ക്ലാസെടുത്തതുകൊണ്ടു കാര്യമില്ലെന്നുമാത്രമല്ല അത്‌ കഴുതയെ വിളറിപിടിപ്പിക്കുകയും ചെയ്യും.

നോട്ടീസിലേക്ക്‌ ഒന്നും കൂടി നോക്കുമ്പോള്‍ മനുഷ്യന്റെ മൊത്തം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിന്റെ ചീട്ടാണ്‌ കണ്ടത്‌. മതത്തെ അറിയുക എന്നുപറഞ്ഞാല്‍ ഇസ്ലാ മിനെ അറിയുക. വേറൊന്നും മതമായി തത്‌ക്കാലം അംഗീകരിച്ചിട്ടില്ല. സൂക്തങ്ങള്‍ക്ക്‌ യാതൊരു ക്ഷാമവുമില്ല. "ഇസ്ലാമില്‍ പൗരോഹിത്യമില്ല, തീവ്രവാദമില്ല, നിരപരാധി യായ ഒരാളെ കൊന്നാല്‍ അവന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊലചെയ്‌തതുപോലെയാണ്‌ എന്നു പഠിപ്പിക്കുന്ന ഖുര്‍-ആന്‍ അനുയായിക്ക്‌ എങ്ങിനെ തീവ്രവാദിയാകാന്‍ കഴിയും?" ശോദ്യാണ്‌. കെ.ടി മുഹമ്മദിന്റെ ഇതു ഭൂമിയാണ്‌ എന്ന നാടകത്തില്‍ പറഞ്ഞതുപോലെ 'ശോദ്യാണ്‌'.

ജുതനായിപ്പോയി ജനിച്ചുപോയതുമാത്രമായിരുന്നു പേളിന്റെ കുറ്റം ഒരു വിഡ്ഡി ഖുര്‍-ആന്‍ വായിച്ചു. വേറൊരു തെമ്മാടി തലവെട്ടി. ആങ്ങള പ്രേമിച്ച കുറ്റത്തിന്‌ പെങ്ങളെ കൂട്ടബലാത്സംഗം ചെയ്‌ത്‌ ഒന്നാംതരം നീതി നടപ്പാക്കല്‍. മകന്റെ ഭാര്യയെ അച്ഛന്‍ ബലാല്‍സംഗം ചെയ്‌തു. ഉടന്‍ വന്നു ഫത്വ. മകന്റെ ഭാര്യ ഇനി അപ്പാവുക്കു പൊണ്ടാട്ടിതാന്‍. യുധിഷ്‌ഠിരാദികളഞ്ചുംകൂടി ഒരുത്തിയെ വേട്ടപ്പോള്‍ കുഞ്ചന്‍ പാടിയപോലെ സംഗതി വാലുള്ള വാനരര്‍ക്കും ചിതം വരാ. ഇങ്ങ്‌ കേരളത്തില്‍ ഒരുത്തന്‍ ഒരു മുസ്ലീം പെണ്ണിനെ പ്രേമിച്ചു. ലോകാപരാധം. മനുഷ്യസ്‌നേഹികളെല്ലാം ഒത്തുചേര്‍ന്നു. താമസംവിനാ ആ ചെറുപ്പക്കാരന്റെ ദേഹം മൊത്തത്തില്‍ നാവുപോലെ അതിമനോഹരം. എല്ലിന്റെ പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍.

ആദ്യം സ്വയം നന്നാവുക പറ്റുമെങ്കില്‍ കൂടെയുള്ളവരെയും നന്നാക്കുക. മനുഷ്യനെയും ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്‌നേഹിക്കാന്‍ ഒരു പ്രവാചകന്റെയും ഒരു ദൈവത്തിന്റെയും ഒരു മതത്തിന്റെയും ഊന്നുവടി ആവശ്യമില്ലാത്ത ആളുകളെ വെറുതെവിടുക.

പറയുന്നതിലല്ല കാര്യം പറയുന്നത്‌ പ്രാവര്‍ത്തികമാക്കുന്നതിലാണ്‌. എല്ലില്ലാത്ത നാക്കിന്‌ വഴങ്ങാത്ത അക്ഷരങ്ങളൊന്നുമില്ല. അതുകൊണ്ട്‌ എന്തും പറയാം. ഇതുപോലൊരു നാല്‌പത്തെട്ട്‌ സൂക്തം ഇരുന്ന ഇരിപ്പില്‍ നിത്യനെഴുതിത്തരാം. നടപ്പാക്കാന്‍ ആളെ വേറെ നോക്കണം.

ഇനി ഈ സഹിഷ്‌ണുതക്ക്‌ തെളിവുവേണമെ ന്നുള്ളവര്‍ക്ക്‌ ഒരു മാര്‍ഗമുണ്ട്‌. ഇതുപോലൊരു നോട്ടീസുമെടുത്തു ഇറാനിലോ സൗദിയിലോ അല്ലെങ്കില്‍ ഇടവലത്തുതന്നെയുള്ള പാക്കിസ്ഥാനിലോ ചെല്ലുക. നാല്‌ക്കവലയില്‍ നിന്ന്‌ വിതരണം ചെയ്യുക. ശേഷം സ്‌ക്രീനില്‍.

May 18, 2007

കുറുമാന്റെ യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ - ഒരവലോകനം

ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്‌. ഒരു നോവല്‍ അവലോകനം ചെയ്യാന്‍ നിത്യനുള്ള യോഗ്യത എന്താണ്‌? ഉത്തരമില്ലാത്ത പത്തുചോദ്യങ്ങളുടെ ഗജമേളയില്‍ തിടമ്പെടുഴുന്നെള്ളിക്കാനുള്ള യോഗ്യത ആ ചോദ്യത്തിനുതന്നെയായിരിക്കും. ദൈവം സഹായിച്ച്‌ നോവല്‍ പോയിട്ട്‌ ഒരര കഥവരെ എഴുതേണ്ടിവന്നിട്ടില്ല.

നാടകാന്തം കപിത്വം എന്നതാരോ തെറ്റി നാടകാന്തം കവിത്വം എന്നെഴുതിയിട്ടുണ്ട്‌. അതുകൊണ്ട്‌ നാടകത്തില്‍ കൈവച്ചതേയില്ല. കപിത്വം പ്രസവവാര്‍ഡുമുതില്‍ നിഴലുപോലെ പിന്‍തുടരുന്നതുകൊണ്ട്‌ കഷ്ടപ്പെട്ടുണ്ടാക്കേണ്ട കാര്യവുമില്ല. സാധാരണഗതിയില്‍ നാടകം പൊട്ടിയാലാണ്‌ കപിത്വം ഉപകാരത്തിനെത്തുക. കല്ലും വടിയും കൊണ്ടാല്‍ കാറ്റുപോകുന്ന പണ്ടത്തെ ഗോലിസോഡാ കുപ്പിയും ചീമുട്ടയും തക്കാളിയും ഒന്നിനൊന്ന്‌ മത്സരിച്ച്‌ സൗന്ദര്യറാണിമാരെപ്പോലെ വേദിയിലേക്ക്‌ മാര്‍ച്ചുചെയ്യുമ്പോഴാണ്‌ കപിത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. ചാട്ടവും പിന്നെയൊരോട്ടവും അനിവാര്യമായി വരുന്ന അവസരമാണത്‌. ഗ്രഹണം പോലെ വല്ലപ്പോഴും ഒത്തുവരുന്നത്‌. അതുകൊണ്ടുതന്നെ കഥകളിക്കാരുടെ മെയ്‌വഴക്കം നാടകനടന്‍മാര്‍ക്കും വേണ്ടതാണ്‌.

'നാനൃഷി കവി' എന്നാണ്‌. നിത്യനില്‍ നിന്നും ഒരു തെമ്മാടിയിലേക്ക്‌ വലിയദൂരമൊന്നുമില്ലെങ്കിലും അഥവാ ദൂരമൊട്ടുമില്ലെങ്കിലും സന്ന്യാസിലേക്കെത്തുവാന്‍ ചുരുങ്ങിയത്‌ 100 പ്രകാശവര്‍ഷമെങ്കിലും സഞ്ചരിക്കേണ്ടിവരും. അങ്ങിനെ പലേ കാരണങ്ങള്‍കൊണ്ടും കൈയ്യില്‍കിട്ടിയിട്ടും കവിതയെ ഉപദ്രവിക്കേണ്ടെന്നു കരുതി. സന്ന്യാസിക്ക്‌ തെമ്മാടിയാവാന്‍ പ്രത്യേകിച്ചൊരു എന്‍ട്രന്‍സ്‌ പരീക്ഷയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ തെമ്മാടിക്ക്‌ സന്ന്യാസിയാവണമെങ്കില്‍ സാഹസം ചില്ലറയൊന്നുമല്ല.

ഫെയില്‍ഡ്‌ പോയറ്റ്‌ ബികംസ്‌ ദ ക്രിറ്റിക്‌ എന്നത്‌ സായിപ്പിന്റെ കണ്ടുപിടുത്തമാണ്‌. ആഗണത്തില്‍ നമ്മളെ തളയ്‌ക്കുവാന്‍ പറ്റുകയില്ല. കാരണം ഒന്നാം ക്ലാസില്‍ ചേരാത്തവന്‍ ഒന്നാം ക്ലാസില്‍ തോല്‌്‌ക്കുകയില്ല.

ഇനിയും യോഗ്യതാസര്‍ട്ടിഫിക്കറ്റും തിരക്കിവരുന്നവരോട്‌.

ചെമ്പില്‍ നിന്നും കയറി ഇലയിലേക്കിറങ്ങിയാലാണ്‌ പാല്‍പായസത്തിന്‌ സര്‍ട്ടിഫിക്കറ്റുകിട്ടുക. സര്‍ട്ടിഫിക്കറ്റ്‌ അച്ചടിക്കുന്ന കടലാസും മഷിയും പ്രസും എല്ലാം ആസ്വദിച്ചുകഴിക്കുന്നവന്റെ നാവാണ്‌. പാചകക്കാരന്റെ പണി ഇലയിലെത്തിക്കുന്നതോടുകൂടി കഴിയുന്നു. സദ്യയുണ്ണുന്നവന്‍ രുചിയറിയുന്നത്‌ വെപ്പുകാരന്റെ നാവിലൂടെയല്ല. ജന്മനാ പാചകക്കാരായ മഹാന്‍മാര്‍ക്കു മാത്രമേ സദ്യയെക്കുറിച്ച്‌ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളൂഎന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇതു വായനക്കാരനും ബാധകമാണ്‌. എഴുത്തുകാര്‍ക്കും.

ആത്മകഥാശൈലിയില്‍ തികഞ്ഞ അഭ്യാസിയുടെ ചടുതലയോടെ അനായാസതയോടുകൂടി കഥപറഞ്ഞുപോകുന്നു കുറുമാന്‍. സങ്കീര്‍ണമായ ടെക്‌നിക്കുകളൊന്നുമില്ലാതെ യൂറോപ്യന്‍ സ്വപ്‌നങ്ങളുടെ നറേറ്ററായി സ്വയം അവരോധിച്ചുകൊണ്ടാണ്‌ കുറുമാന്റെ മുന്നേറ്റം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉദാത്തമായ ഭാവനയുടെ ചിറകുകളിലേക്കാവാഹിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു ഒരു വലിയ പരിധി വരെ.

നഗ്നമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അങ്ങിനെതന്നെ ചിത്രീകരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുക തീര്‍ച്ചയായും നോവലല്ല. നോവല്‍ (പുതിയത്‌) ആയി അതില്‍ വല്ലതുമുണ്ടായിരിക്കണം. ഒന്നും ഒന്നും കൂട്ടിയാല്‍ തീര്‍ച്ചയായും ഗണിതശാസ്‌ത്രത്തില്‍ ഒറ്റയുത്തരമേ കാണൂ. ഒന്നും ഒന്നും ജീവിതത്തില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന ഉത്തരം പലതായിരിക്കും. കേരളത്തില്‍ ചിലപ്പോള്‍ രണ്ടെന്നുകിട്ടും. ചൈനയിലെത്തിയാല്‍ ഉത്തരം ഒന്നുതന്നെയായിരിക്കും. ഇനി പാക്കിസ്ഥാനിലെത്തിയാല്‍ ഒന്നും കൂട്ടിയാല്‍ കിട്ടുന്നത്‌ എണ്ണിത്തിട്ടപ്പെടുത്താന്‍ ലക്ഷണമൊത്തൊരു കണക്കപ്പിള്ളയെ നിയമിക്കേണ്ടിയും വരും.

മനുഷ്യന്റെ ചിന്ത നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോഴാണ്‌ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്‌, ചിന്ത ചളിക്കുണ്ടിലെ നീര്‍ക്കോലിയെപ്പോലെ കണ്ട ദ്വാരത്തിലെല്ലാം തലയിട്ട്‌ തിരിച്ചൂരി വളഞ്ഞുപുളഞ്ഞു അലസഗമനം നടത്തുമ്പോഴാണ്‌ മഹത്തായ സാഹിത്യസൃഷ്ടികള്‍ ഇന്മമെടുക്കുക. അതായത്‌ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ജീവിതത്തിന്റെ നഗ്നമായ ചിത്രീകരണമല്ല സാഹിത്യം. ആ ജീവിതത്തിന്‌ ഭാവനയുടെ പട്ടുപാവാട തുന്നിക്കൊടുക്കലാണ്‌ സാഹിത്യകാരന്റെ കുലത്തൊഴില്‍.

കൈകാര്യം ചെയ്യപ്പെടുന്നത്‌ ഒരേ വിഷയമാവാം. അവതരണം യൂണീക്ക്‌ ആയിരിക്കണം. സഞ്ചാരസാഹിത്യം ഒരുപാടാളുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കുറുമാന്റെ 'യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ സഞ്ചാരസാഹിത്യമെന്ന ഗണത്തില്‍ പെടാം പെടാതിരിക്കാം. ആത്മകഥയാവാം അല്ലാതിരിക്കാം. മാറിനിന്നുകൊണ്ട്‌ നമുക്ക്‌ പല എഴുത്തുകാരെയും നോക്കാം. മയ്യഴിപ്പുഴയുടെ തീരങ്ങളെഴുതിയ മുകുന്ദനും ഖസാക്കിന്റെ ഇതിഹാസകാരനും ഒക്കെ നമ്മുടെ മുന്നിലുണ്ട്‌. പലര്‍ക്കും സ്വന്തം കഥ പറഞ്ഞുകഴിഞ്ഞപ്പോ പിന്നെ വലുതായൊന്നും പറയാനുണ്ടായിരുന്നില്ലെന്നതാണ്‌ സത്യം. വിശ്വത്തോളം വളരാന്‍ പറ്റിയവര്‍ വളരേ വിരളം.

പ്രണയം മനുഷ്യന്റെ ശക്തിയാണോ അതോ ദൗര്‍ബല്യമാണോ? യൂറോപ്യന്‍ സ്വപ്‌നാടനത്തില്‍ കുറുമാനു കുറുകേയിട്ട ഹര്‍ഡില്‍സ്‌ ആവുന്നില്ല മൂപ്പരുടെ പ്രണയം പോലും ആദ്യഘട്ടത്തില്‍. അതുകൊണ്ടുതന്നയായിരിക്കാം എത്രയോ സ്‌കോപ്പുണ്ടായിരുന്നിട്ടുകൂടി കുറുമാന്‍ പ്രണയത്തിന്‌ വലിയ പ്രാധാന്യം കല്‌പിക്കാതെ ചില്ലറവരികളിലൊതുക്കിക്കൊണ്ട്‌ തിരിഞ്ഞുനോക്കാതെ നടന്നതും. അവിടെ കുറുമാന്‍ വിജയിക്കുന്നു. അത്രകണ്ട്‌ അക്കരപ്പച്ചമാനിയ നോവലിലെ കുറുമാനെ ഗ്രസിച്ചിരിക്കുന്നു. അതു മനുഷ്യസ്വഭാവം കൂടിയാണ്‌. പശുവിനെപ്പോലെയാണ്‌ മനുഷ്യന്‍ പലപ്പോഴും പെരുമാറുക. മുട്ടോളം പുല്ലില്‍ കെട്ടിയാലും അടുത്തപറമ്പിലേക്കായിരിക്കും നാവുനീളുക.

ഏതൊരു ശരാശരി മലയാളിയെയും പോലെ ഭാസുരമായ ഒരു ഭാവി സ്വപ്‌നം കണ്ട്‌ സായിപ്പിന്റെ ചെരുപ്പന്വേഷിച്ചു പുറപ്പെടുകയാണ്‌ കുറുമാന്‍. വര്‍ത്തമാനത്തില്‍ ചത്താലും തരക്കേടില്ല, ഭാവി സുരക്ഷിതമായിരിക്കണം എന്ന ശരാശരി മലയാളി സങ്കല്‌പത്തെ തന്റെ സ്വതസിദ്ധമായ നര്‍മ്മബോധത്തിലൂടെ സംസ്‌കരിച്ചെടുത്ത്‌ കലയുടെ ഉദാത്തമായ ഒരു തലത്തിലേക്കുയര്‍ത്തി അവിടേക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.

കൈകാര്യം ചെയ്‌ത്‌ പരാജയപ്പെടുവാന്‍ ഏറ്റവും എളുപ്പവും വിജയിക്കുവാന്‍ ഏറ്റവും വിഷമവുമുള്ള സംഗതിയാണ്‌ ഹാസ്യം. വിരലിലെണ്ണാവുന്നവര്‍ക്കുമാത്രം വെന്നിക്കൊടിപാറിക്കാന്‍ പറ്റിയ മഞ്ഞുമലയാണത്‌. കുഞ്ചനും, ഹാസസാഹിത്യം എന്നൊന്നില്ല എന്നുറക്കെപ്രഖ്യാപിച്ച സാഹിത്യവിമര്‍ശകനും കേരളക്കരയെ ചിരിപ്പിച്ച്‌ ചിന്തിപ്പിക്കാന്‍ മാത്രമായി ജന്മമെടുത്ത സഞ്ചയനും പിന്നെ വികെഎന്നും വിരാജിച്ച ഹാസ്യത്തിന്റെ സൂര്യനസ്‌തമിക്കാത്ത നാടിന്‌ ബ്രിട്ടന്റെ ഗതിവരാതെ നോക്കുവാന്‍ ആണ്‍കുട്ടികളുണ്ടെന്ന്‌ തെളിയിച്ചുകൊണ്ട്‌ പുതിയ തലമുറയിലെ എഴുത്തുകാരുടെ ബഹിരാകാശമായ ബൂലോഗത്ത്‌ ഒരു പടയൊരുക്കം നടക്കുന്നുണ്ട്‌. കൊടകരക്കാരന്റെയും കുറുമാന്റെയുമൊക്കെ നേതൃത്വത്തില്‍. കുറുമാന്‍ തീര്‍ച്ചയായും അനുഗൃഹീതനാണ്‌. സ്വാഭാവികത നഷ്ടപ്പെടാതെയുള്ള നര്‍മ്മോക്തികള്‍ ഒരുപാടുണ്ട്‌. ചിലയിടത്തെങ്കിലും സ്വാഭാവികത നഷ്ടപ്പെട്ട്‌ കൃത്രിമത്വം അടക്കിവാഴുന്നുമുണ്ട്‌. ഹാസ്യം അമൃതധാരയാണെന്നു പറഞ്ഞിട്ടുണ്ട്‌ സഞ്‌ജയന്‍. അതുകൊണ്ട്‌ അതു ധാരയായി ഒഴുകിത്തന്നെ വരണം.

യൂ കേന്‍ നെവര്‍ സ്‌റ്റെപ്‌ ഇന്‍ ടു എ റിവര്‍ ട്വൈസ്‌ എന്നാണല്ലോ. അതായത്‌ അനുഭവം എന്നൊന്നില്ല എല്ലാം നൂതനമാണ്‌ എന്ന സെന്‍ ദര്‍ശനം. മനുഷ്യന്‍ പുതിയ സാഹിത്യസൃഷ്ടികള്‍ക്കു പിന്നാലോയോടുന്നതിന്റെ കാരണവും വേറൊന്നല്ല. മറിച്ചായിരുന്നെങ്കില്‍ വ്യാസനും കാളിദാസനം വിഷ്‌ണുശര്‍മ്മനും അപ്പുറത്തേക്ക്‌ നമ്മുടെ സാഹിത്യം സഞ്ചരിക്കേണ്ടിയിരുന്നില്ല. വിഷയം നൂതനമാവുന്നില്ല, പലപ്പോഴും നോക്കിക്കാണുന്ന കണ്ണുകളാണ്‌ നൂതനം.

ഒരു ഷെര്‍ലകിന്റെ നിരീക്ഷണപാടവം കുറുമാനിലുണ്ട്‌. ഫ്രാന്‍സില്‍ നിന്നും സ്വിസിലേക്കു കടക്കാനുള്ള തന്ത്രം കുറുമാന്റെ തൂലിക വിവരിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതി. മദ്യത്തിലും മയക്കുമരുന്നിലും ഭാവി ചികയുന്ന പിയറിനേയും അഡ്രിനേയും സവിശേഷമായ ചാതുരിയോടുകൂടി കുറുമാന്‍ അവതരിപ്പിക്കുന്നു. ഒപ്പം യൂറോപ്പിനെ വിടരാതെ പിന്തുടരുന്ന വര്‍ണവിവേചനത്തിനുനേരെയും തിരിയുന്നു. സൗഹൃദങ്ങളുടെ പുതിയ മേച്ചില്‍പുറങ്ങളില്‍ നിന്നും കണ്ടെത്തിയ ബന്ധങ്ങളിലൂടെ സുഹൃത്‌ബന്ധത്തിന്‌ ഒരു പുതിയ മാനം കാട്ടിത്തന്നുകൊണ്ട്‌ കുറുമാന്‍ ആ ബന്ധങ്ങള്‍ക്ക്‌ വിടപറയുന്നു ഫിന്‍ലാന്റിലേക്കായി. പിടിക്കപ്പെടുവാനായി മാത്രം.

പരിഷ്‌കൃതസമൂഹത്തിലെ മനുഷ്യാവകാശ ബോധത്തെയും സംസ്‌കാര സമ്പന്നരായ ഫീനിഷ്‌ പോലീസുകാരെയും തനതുശൈലിയില്‍ തന്റ തുലികക്ക്‌ കുറുമാന്‍ വിഷയീഭവിപ്പിക്കുന്നു. ഇവിടുത്തെ ശുദ്ധവായുവിലും മെച്ചപ്പെട്ടതാണ്‌ സായിപ്പിന്റെ ജയില്‍ എന്നൊരവബോധം അതുണ്ടാക്കുന്നുവോ എന്ന്‌ വായനക്കിടയില്‍ തോന്നിയിട്ടുണ്ട്‌. ഒപ്പം തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെതന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ജീര്‍ണമുഖവും സൂറി എന്ന കൗണ്‍സലിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

ഇടതുകാല്‍ വച്ചുകയറിയാല്‍ സ്റ്റേഷന്‍ മുടിക്കാന്‍ വന്ന വകയില്‍ നാലെണ്ണവും വലതുകാല്‍ വച്ചാല്‍ വേളി കഴിച്ചുകൊണ്ടുവന്നവക ഒരു നാലെണ്ണവും രണ്ടുകാലും കൊണ്ടു ചാടിക്കയറിയാല്‍ തുള്ളിക്കളിക്കാന്‍ വന്ന വകയില്‍ ചറപറായും നടയടിയായി ചാര്‍ത്തിക്കൊടുക്കുന്ന നമ്മുടെ പോലീസുകാരെ (ചിലരെങ്കിലും) ഫീനിഷ്‌ പോലീസുകാരുമായി താരതമ്യം ചെയ്‌തുനോക്കാവുന്നതാണ്‌. കുറുമാനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഫയലുകളായി കൈകളിലുണ്ടായിരുന്നിട്ടുകൂടി ആവോളം സിഗരറ്റും കാപ്പിയും കൊടുത്ത്‌ ഇവിടുത്തെ രാഷ്ട്രീയക്കാരുടെയല്ല, മറിച്ച്‌ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഭാഷയില്‍ സത്യം കുറുമാന്റെ വായില്‍ നിന്നുംതന്നെ ഊറ്റിയെടുത്ത പുതിയജനുസ്സില്‍ പെട്ട പോലീസുകാര്‍ തീര്‍ച്ചയായും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കും.

എസ്‌.കെയുടെ ഒരു തെരുവിന്റെ കഥയിലെ ഹേഡിന്റെ 'സത്യം' കണ്ടുപിടിക്കാനുള്ള വിദ്യയുടെ ആദ്യഘട്ടം കൗബോയ്‌ അന്ത്രു (?) വിന്റെ കൈകള്‍ രണ്ടും പിന്നോട്ട്‌ ജനലിനോടുകെട്ടുകയായിരുന്നു. ആദ്യത്തെ മൊട്ടുസൂചി കൗബോയിയില്‍ കുട്ടന്‍നായര്‍ (?) കണ്ടുപിടിച്ച പിന്‍കുഷനിലേക്ക്‌ ചെല്ലുന്നതോടെ മിഠായിത്തെരുവിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞുതുടങ്ങി. ഒന്നാമത്തെ സൂചി കയറുമ്പോഴേക്കും കളവ്‌ സ്വപ്‌നത്തില്‍ കൂടി നടത്താത്ത അന്ത്രുകൗബോയ്‌ തന്നെത്തന്നെ പ്രതിയാക്കി ലക്ഷണമൊത്തൊരു മോഷണക്കഥ മിനഞ്ഞുണ്ടാക്കി. സിനിമാക്കഥയല്ലാതെ വേറൊരു കഥപറഞ്ഞുശീലമില്ലാത്ത കൗബോയിയുടെ കഥ പാതിയില്‍ മുറിയുമ്പോള്‍ മൊട്ടുസൂചികള്‍ ഒന്നൊന്നായി അന്ത്രുവിലേക്കു മാര്‍ച്ചുചെയ്‌തു. കുട്ടന്‍നായര്‍ക്കുവേണ്ട സത്യം ഇങ്ങോട്ടും. അങ്ങിനെ അന്ത്രു കൊടുംകുറ്റവാളിയായി. ദുര്‍ഗുണപരിഹാരപാഠശാലയിലേക്കു യാത്രയുമായി.

ആദ്യം ചോദിച്ച ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കുന്നു. പ്രണയം ശക്തിയോ അതോ ദൗര്‍ബല്യമോ? നമ്മുടെ എല്ലാ ശക്തിയും ഒരര്‍ത്ഥത്തില്‍ ദൗര്‍ബല്യം തന്നെയാണ്‌. ഗ്രീക്ക്‌ ഇതിഹാസം അക്കിലസിന്റെ ശരീരമാണ്‌ ശക്തി. വീക്ക്‌നെസൂം അവിടെത്തന്നെയാണ്‌. അക്കിലെസ്‌ ഹീല്‍ എന്ന പ്രയോഗം നോക്കുക. ദുര്യോധനന്റെ ശക്തിയും ഉരുക്കിന്റെ പേശികളായിരുന്നു. തുട ദൗര്‍ബല്യവും. അസ്ഥിയും മാംസവും പോലെയാണ്‌ ശക്തിയും ദൗര്‍ബല്യവും. ഒന്നായിതന്നെയേ നില്‍ക്കുകയുള്ളൂ. യൂറോപ്പിലേക്കു കടക്കാന്‍ ഒരുപക്ഷേ കുറുമാനെ പ്രേരിപ്പിച്ചത്‌ പ്രണയമാവാം. ഒടുക്കം പ്രണയം അവതാളത്തിലാവുമെന്ന അവസ്ഥയില്‍ ജീവന്‍ പണയം വെച്ചു നേടിയ വന്‍വിജയം തൃണവല്‌ഗണിച്ചുകൊണ്ട്‌ തിരികെയെത്തുന്നു. ഒരേസമയം പ്രണയം ശക്തിയും ദൗര്‍ബല്യവുമാണെന്നു തെളിയിച്ചുകൊണ്ട്‌.

ഒരു ചിരിയില്‍ തുടങ്ങുന്ന വായന മണിക്കൂറുകള്‍ക്കകം കലാമണ്ഡലം കൃഷ്‌ണന്‍നായരുടെ മുഖത്തെ ഭാവഹാവാദികളെക്കാളും ഒരു നാലെണ്ണം വായനക്കാരന്റെ മുഖത്തേക്കാവാഹിപ്പിച്ചുകൊണ്ട്‌ ഒടുക്കം ഒരു മരണവീട്ടില്‍ കാലുകുത്തിയ പ്രതീതി ഉളവാക്കി അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റുകളുടെ പൂരക്കളി പലയിടത്തും അരങ്ങേറിയിട്ടുണ്ട്‌. അത്‌ എളുപ്പം തിരുത്താവുന്നതേയുള്ളു. 'ത' യും 'ധ'യും മാറിമാറി ഉപയോഗിച്ചുപോയിട്ടുണ്ട്‌ പലയിടത്തും.

വാക്കുകള്‍ ഫ്രോക്കുപോലെയായിരിക്കണം എന്നകാര്യം കുറുമാന്‌ നന്നായി വശമുണ്ട്‌. മറക്കേണ്ടതു മറക്കാനും തുറന്നുകാട്ടേണ്ടതു തുറന്നുകാട്ടാനും വേണ്ട എറ്റവും ചുരുങ്ങിയ നീളമാണ്‌ വാക്യത്തിന്റെ മാതൃകാ നീളം. ഫ്രോക്കിന്റെയും. അതു പള്ളീലച്ചന്റെ ളോഹപോലെയായാല്‍ പിന്നെ തിരിഞ്ഞുനോക്കാന്‍ മഹാപാപികളേ കാണൂ.

ആഗോളവല്‍ക്കരണത്തിന്റെ ബൈപ്രൊഡക്‌റ്റായി ഒരു നൂതന വായനാ ശൈലി രൂപപ്പെട്ടുകഴിഞ്ഞു. ട്രാന്‍സ്‌-അറ്റ്‌ലാന്റിക റീഡിംഗ്‌ എന്നോ മറ്റോ ആണ്‌ അതറിയപ്പെടുന്നത്‌. ഒരു ദിവസത്തിന്‌ 24 മണിക്കുര്‍ പോരെന്നുള്ള അവസ്ഥക്ക്‌ പരിഹാരമായി ചിന്ന പുസ്‌തകങ്ങളാണ്‌ പ്രസാധകര്‍ പ്രേത്സാഹിപ്പിക്കുന്നത്‌. അതായത്‌ മാക്‌സിമം ഒരു വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രം താണ്ടുവാന്‍ എടുക്കുന്ന സമയം കൊണ്ട്‌ വായിച്ചുകൊള്ളേണ്ടവ അല്ലെങ്കില്‍ തള്ളേണ്ടവ. കുറുമാന്റെ നോവലിനും ഈ ഒരു ഗുണമുണ്ട്‌. 'അവകാശിക'ളെ കണ്ട്‌ ബോധംപോയ ഒരവസ്ഥ തീര്‍ച്ചയായും ഇല്ല. കയ്യിലെടുത്ത പുസ്‌തകം ഒറ്റയിരിപ്പിന്‌ വായിച്ചുതീര്‍ക്കാം. കുറുമാന്‌ കഥ പറയാനറിയാം. എല്ലാവിധ ആശംസകളും.

May 10, 2007

മുന്നാറില്‍ കുരിശ്‌ മലകയറുമ്പോള്‍

മുടിയുടെ ഭംഗി നഷ്ടപ്പെടാതെ തലമൊട്ടയടിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമാണ്‌ സൈലന്റ്‌ വാലിയില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. വനം കൊള്ളയടിച്ചും മണ്ണുമാന്തിയും റിസോര്‍ട്ടുകള്‍ പണിതും ഇതിനകം തലമൊട്ടയായ മുന്നാറിന്‌ ആദ്യമായി അനുയോജ്യമായ ഒരു വിഗ്‌ വച്ചുപിടിപ്പിക്കും. നമ്മുടെ മെഗാസ്‌റ്റാറുകളുടെ സൗന്ദര്യം മുടിയോ അതോ വിഗ്ഗോ? പിന്നെ ബോളിവുഡ്‌ നടിമാരൊക്കെ ചെയ്യുന്നപോലെ കുറഞ്ഞുപോയത്‌ വച്ചുപിടിപ്പിച്ചും കൂടിപ്പോയത്‌ ചെത്തിമിനുക്കിയും ഒരു പാരിസ്ഥിതിക ശസ്‌ത്രക്രിയ. അതുകഴിഞ്ഞ്‌ ആര്‍ട്ടിഫിഷ്യല്‍ മിസ്റ്റ്‌ ക്രിയേഷന്‍.

ചവുട്ടിക്കൊന്നു കല്ലറയിലേക്കെടുക്കുന്നതുവരെ നോക്കിനിന്നശേഷം കല്ലറപൊളിച്ച്‌ ശവത്തിനു ജീവന്‍ കൊടുക്കുമെന്നു പ്രഖ്യാപിക്കലാണ്‌ സദാ സാദാ സര്‍ക്കാര്‍ നയം.

പണ്ടു മഞ്ഞും തണുപ്പും കാരണം കാക്ക വരാതിരുന്ന മുന്നാറില്‍ ഇപ്പോളവ കൂട്ടം കൂട്ടമായി എത്തിത്തുടങ്ങിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇടതടവില്ലാതെ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്ന ചില വിചിത്രജീവികളും മുന്നാറില്‍ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌. പണ്ട്‌ കള്ളന്‌ കഞ്ഞിവെച്ചവരും ഇന്ന്‌ ബിരിയാണി വെക്കുന്നവരും മത്സരിച്ച്‌ മലകയറി പത്രസമ്മേളനം നടത്തി തങ്ങളുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌.

ഞാന്‍ കട്ടു എന്ന സാദാനീതിവാക്യം പത്താളുകള്‍ പത്തുവിധത്തില്‍ അവതരിപ്പിച്ചു - ഞാനല്ലല്ലോ അനിയന്‍. അനുജനല്ലല്ലോ ഞാന്‍. ലോകത്തൊരിടത്തും അനുജനുണ്ടാവുന്നത്‌ ഏട്ടന്റെ തകരാറുകൊണ്ടല്ലല്ലോ. എനിക്കോ എന്റെ കുടുംബാംഗങ്ങള്‍്ക്കോ അവിടെ ഭൂമിയില്ല. പട്ടിക്കും പൂച്ചക്കൂം ഉണ്ടോയെന്ന്‌ നിശ്‌‌ചയവുമില്ല. കോടതി വേണമെങ്കില്‍ അവറ്റകളോടു തന്നെ ചോദിക്കട്ടെ.

എങ്ങിനെയാണ്‌ ഇനി ഇത്‌ തെളിയിക്കുക ? രേഖകളില്‍ സര്‍ക്കാരിന്റെ ഭൂമി. അടിച്ചുമാറ്റിയത്‌ ബിനാമി പേരില്‍. രേഖ വ്യാജം. സീലു വ്യാജം. ഒപ്പും വ്യാജം. എന്നാല്‍ മൊത്തത്തില്‍ നിര്‍വ്യാജം. വേണമെങ്കില്‍ മഹാന്‍മാരെ മൂന്നാര്‍ കയ്യേറിയതാണെന്ന്‌ തെളിയിക്കുകയുയാവും എളുപ്പം. അങ്ങിനെ ഒരു കേസ്‌ കോടതിയില്‍ കൊടുക്കുക. അല്ലെന്നു തെളിയിക്കാന്‍ സഹ്യന്റെ കാമുകി ഒരു വക്കീലിനെ ശട്ടം കെട്ടട്ടെ.

ജാതകത്തില്‍ കയ്യേറ്റയോഗമുണ്ടെങ്കില്‍ അങ്ങിനെ പല അത്ഭുതങ്ങളും സംഭവിക്കും. ഇപ്പോള്‍ തന്നെ കുരിശ്‌ സ്വയം മലകയറിയില്ലേ? ഇനി മലയും കൊണ്ടല്ലാതെ മരക്കുരിശ്‌ താഴെയിറങ്ങുന്ന പ്രശ്‌നമില്ല. ജീസസിന്‌ വെള്ളം വീഞ്ഞാക്കാനേ പറ്റിയുള്ളൂ. കുരിശിന്‌ ജീവന്‍ കൊടുക്കാന്‍ പറ്റിയത്‌ ജോസഫിനാണ്‌.

വാക്കുകള്‍ അരുവിയിലെ കല്ലുകള്‍ പോലെയാണ്‌. കാലപ്രവാഹത്തില്‍ തേയ്‌മാനം വന്ന്‌ ഷേപ്പുതന്നെ മാറിപ്പോകും. അങ്ങിനെ പൂര്‍വ്വാശ്രമത്തിലെ കുടിയേറ്റമാണ്‌ ഇപ്പോള്‍ കൈയ്യേറ്റമായി രൂപാന്തരം പ്രാപിച്ചത്‌.

ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ പുണ്യകര്‍മ്മമായിരുന്നല്ലോ കുടിയേറ്റം എന്ന വനം കൈയ്യേറ്റം. മഹത്തായ ചരിത്രസംഭവങ്ങളുടെ ജൂബിലികളാണ്‌ മനുഷ്യന്‍ ആഘോഷിക്കുക. അടുത്തകാലത്താണല്ലോ മഹത്തായ കൈയ്യേറ്റത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചത്‌. ആഘോഷിച്ചത്‌ കുരങ്ങന്‍മാരൊന്നുമല്ല. ഏതൊരു മനുഷ്യനെ ചുരണ്ടിനോക്കിയാലും ഉള്ളിലൊരു കുരങ്ങുണ്ടാവുമെന്ന്‌ വേണമെങ്കില്‍ സമാധാനിക്കാം.

വനം കൈയ്യേറി പടികൊടുത്ത്‌ പട്ടയം പോക്കറ്റിലാക്കി ആദിവാസികളെ പടിയടച്ച്‌ പിണ്ഡം വച്ചവര്‍ ഒന്നടങ്കം ആദരിക്കപ്പെട്ടു. പണ്ടു കുരിശ്‌ മലകയറിയതിന്റെ ഗുണമാണ്‌ അക്കണ്ടത്‌. ഗോഡ്‌സ്‌ ഔണ്‍ കണ്‍ട്രി അതായത്‌ ഏദന്‍തോട്ടം കാണക്കാണെ സാത്താന്റെ പിടിയിലമര്‍ന്നു. വിലക്കപ്പെട്ട കനി ഒരു തുണ്ടുപുകയിലയായും ഒരുപാക്കറ്റുചാരായമായും അവതരിച്ചു. ഒരു കീറത്തുണി ഔവ്വയെ വശീകരിച്ചു. ഫയലിലിഴയഞ്ഞുമാത്രം ശീലിച്ചിരുന്ന സര്‍ക്കാര്‍ഗുമസ്‌തന്‍മാര്‍ ഏദനില്‍ സര്‍പ്പമായി ഇഴഞ്ഞു. ഒരു തുണ്ടുപുകയിലയിലും ഒരു പാക്കറ്റുചാരായത്തിലും ആദം ഫ്‌ളാറ്റ്‌. ഔവ്വക്കും കിട്ടി പ്രതിഫലം - അവിഹിത ഗര്‍ഭം.

കുരിശും ചുമന്നുവരുന്ന ചെകുത്താനെ നേരിടുക ചില്ലറപ്പണിയല്ല. കര്‍ത്താവ്‌ നോക്കുകുത്തിയായി. കൈയ്യേറ്റക്കാര്‍ അവരവരുടെ മാര്‍ഗത്തില്‍ ചരിച്ചു. വിപ്ലവകാരികളിലായിരുന്നു ജനത്തിന്റെ അവസാനത്തെ പ്രതീക്ഷ. അതും കടലുകടക്കാന്‍ അധികകാലമൊന്നും വേണ്ടിവന്നില്ല. അടിസ്ഥാനവര്‍ഗം ആദിവാസിയല്ലെന്ന ഉള്‍വിളി വേഗംതന്നെയുണ്ടായി.

ആദിവാസി ഭൂമിയില്‍ എ.സി.വീടുകളൊക്കെയുണ്ട്‌ അതൊക്കെ ഒഴിപ്പിക്കാന്‍ പറ്റ്വോന്ന്‌ പണ്ട്‌ ചോദിച്ചതും 24കാരറ്റ്‌ വലതനായിരുന്നു. ചിലപ്പോള്‍ ആദിവാസിപ്രേമം മൂത്തിട്ടാവാനും സാദ്ധ്യതയുണ്ട്‌. ആദിവാസി എ.സി.യില്‍ഡ കിടന്ന്‌ വിറച്ച്‌ ചത്തുപോകരുതല്ലോ. ഒടുക്കം വായില്ലാക്കുന്നിലപ്പനെപ്പോലെ ആദിവാസിയെ പാറപ്പുറത്ത്‌ പ്രതിഷ്‌ഠിക്കാന്‍ നടത്തിയ ശ്രമം സുപ്രീംകോടതി ഏസ്‌ യൂഷ്വല്‍ ചുരുട്ടി ചവറ്റുകുട്ടയിലിടുകയാണ്‌ ചെയ്‌തത്‌. അങ്ങനെ ഭാഗ്യത്തിന്‌ ആദിവാസികളുടെ ലാസ്‌റ്റ്‌ സപ്പര്‍ ഒഴിവായിക്കിട്ടി.

മഞ്ഞില്‍ കുളി കഴിഞ്ഞീറന്‍മുടിയുമായി നിന്ന സഹ്യന്റെ സൗന്ദര്യധാമത്തിന്റെ നിമ്‌നോന്നതങ്ങളില്‍ ആദ്യം കയറിയിറങ്ങിയത്‌ സായിപ്പാണ്‌. ബലാല്‍സംഗത്തിന്‌ വേണമെങ്കില്‍ നാട്ടുനടപ്പുപ്രകാരം നാല്‌പതടി സായിപ്പിന്‌ കൊടുക്കാം. എന്നാല്‍ കൊലക്കുറ്റത്തിന്‌ മരണംവരെ തൂക്കിലിടേണ്ടത്‌ മാറിമാറി ഭരിച്ച യോഗ്യന്‍മാരെയാണ്‌. സായിപ്പിന്റെ കുഞ്ഞിക്കാലാണ്‌ ആദ്യം മുന്നാറിലെത്തിയതെങ്കിലും ഒരു ഒറ്റ നില വീടുപോലും സായിപ്പ്‌ അവിടെ പണിതില്ല. ഭാവിയിലേക്കുള്ള വന്‍നേട്ടമായി പിന്നീട്‌ മാറിയ തേയിലതോട്ടമല്ലാതെ. ഒരൊറ്റ ആദിവാസിയെയും സായിപ്പ്‌ ചവുട്ടിയിറക്കിയതുമില്ല.

സകലവകുപ്പില്‍ പെട്ട ഉദ്യോഗസ്ഥന്‍മാരും കൈയ്യേറാന്‍ പറ്റാവുന്നിടത്തോളം കൈയ്യേറിയുട്ടുണ്ടെന്നാണ്‌ മാധ്യമസിണ്ടിക്കേറ്റുകാര്‍ പറയുന്നത്‌. പീഡനക്കേസില്‍ പ്രതിയായ ഒരുദ്യോഗസ്ഥന്‍ പന്ത്രണ്ടേക്കറിനെയാണ്‌ ഇപ്പോ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

ആദിവാസികളുടെ നെഞ്ഞിനുനേരെ ഗര്‍ജിച്ച ആ തോക്കുകളൊന്നും എന്തേ ഇപ്പോളൊരു അത്യാവശ്യം വന്നപ്പോള്‍ ഓരിയിടുക കൂടി ചെയ്യാത്തത്‌? മൂന്നാര്‍ മുന്നേറേക്കര്‍ മോചനത്തിനുപോയ മുക്തിബാഹിനികള്‍ ഒഴിപ്പിക്കാന്‍ കണ്ടത്‌ നാലു ബീന്‍സ്‌ ചെടികളാണ്‌. റിസോര്‍ട്ടുകള്‍ കാണുവാന്‍ ശേഷിയുള്ള ഭൂതക്കണ്ണാടി തല്‌ക്കാലം നിലവിലില്ല.

മലമുകളില്‍ ഒരു കുരിശ്‌ ഏഷ്യാനെറ്റ്‌ എടുത്തെടുത്ത്‌ കാണിച്ചു. അതെന്തുകൊണ്ടെടുത്തു കളയുന്നില്ലെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനുള്ള ഉദ്യോഗസ്ഥമറുപടിയാണ്‌ സമ്മാനാര്‍ഹം. മതപരമായ ചിഹ്നമായതുകൊണ്ട്‌ അതത്ര എളുപ്പമല്ലെന്നായിരുന്നു പ്രതികരണം. അതായത്‌ ആദിവാസി ജോഗിയുടെ തലപിളര്‍ന്ന്‌ ലോകസമാധാനം സ്ഥാപിച്ച തോക്ക്‌ ഇവിടെയെടുത്താല്‍ മതേതരത്വത്തിന്റെ മേല്‍ക്കൂര നിലംപൊത്തിപ്പോകും.

ഇതാണ്‌‌ മതേതരത്വമാണെങ്കില്‍ മാനവകുലം കണ്ട എക്കാലത്തെയും മഹാവിഡ്ഡികളായിരിക്കും മലയാളികള്‍.സര്‍ക്കാര്‍ ഭൂമി കൈയ്യേറി നാട്ടിയ കുരിശ്‌ ഏതായാലും കര്‍ത്താവിന്റേതാകാന്‍ വഴിയില്ല. ചെകുത്താന്റേതാണെന്ന്‌ ഉറപ്പായ സ്ഥിതിക്ക്‌ ചവുട്ടി മറിച്ചിടാന്‍ കാലുപൊങ്ങാത്ത മന്തുകാലികള്‍ സാത്താന്റെ സന്തതിപരമ്പരയില്‍ പെട്ടതാവാനേ വഴിയുള്ളൂ. അച്ചുതാനന്ദന്‍ ആദ്യം പടിയടച്ച്‌ പിണ്ഡം വെക്കേണ്ടത്‌ ഖജനാവിന്‌ കാവലിരിക്കുന്ന 30 വെള്ളിക്കാശിന്‌ നാടിനെ ഒറ്റുകൊടുക്കുന്ന ഈ യൂദാസുകളെയാണ്‌.

അടിവസ്‌ത്രം കൈയ്യേറി തന്ത്രപ്രധാനമേഖലകളില്‍ ആക്രമണം അഴിച്ചുവിടുന്ന ഉറുമ്പിനെ ഒഴിപ്പിക്കാന്‍ ഗണപതിഹോമം നടത്തിയതുകൊണ്ടുകാര്യമില്ല. അങ്ങിനെതന്നെ ഊരിയെടുത്ത്‌ തിളക്കുന്ന വെള്ളത്തിലിട്ട്‌ ഉറുമ്പിനെക്കൊന്ന്‌ സംഗതി തിരിച്ചുപിടിക്കുകയാണ്‌ ഏകമാര്‍ഗം. "ദുഷ്ടുകിടക്കെ വരട്ടും വ്രണമതു പൊട്ടും
പിന്നെയൊരു സമയത്തില്‍" ന്നാണ്‌ കുഞ്ചന്‍ പറഞ്ഞത്‌. അതുകൊണ്ട്‌ സകല ദുഷ്ടന്‍മാരെയും നിഗ്രഹിച്ച്‌ തിരിക്കാന്‍ കെല്‌പുള്ള ഒരു രാജര്‍ഷി (രാജൂനാരായണസ്വാമി - ഋഷിരാജ്‌) ടീമിനെതന്നെയാണ്‌ അച്ചുതാനന്ദന്‍ അയക്കുക എന്നാണ്‌ ജനവിശ്വാസം. ആശ്വാസവും. ടീമിന്‌ അഭിവാദ്യങ്ങള്‍ ഇന്‍ അഡ്വാണ്‍സ്‌. കൂടെവിടുന്നത്‌ വാഴക്കൈ ഒടിയുമ്പോള്‍ ഓടിയകലുന്ന ലന്തത്തോക്കുകാരെയായിരിക്കരുത്‌ എന്നുമാത്രം.

April 26, 2007

ഇനി രാഹുകാലം - ഒരു സര്‍ദാര്‍ജി ഫലിതം

ആദിയില്‍ വചനമുണ്ടായി. പിന്നീടാണ്‌ പ്രവൃത്തി. ഉത്തരപ്രദേശത്ത്‌ ഇപ്പോള്‍ വചനങ്ങളുടെ പെരുമഴക്കാലമാണ്‌. രാഹുലിന്റെ വചനാമൃതപ്രവാഹത്തില്‍ യാദവകുലം ഒലിച്ച്‌ യമുനയിലെത്തുമോ അതോ സ്വന്തം നാവിന്‍ തുമ്പിലെ ഗുളികകടാക്ഷം കൊണ്ട്‌ വടക്കന്‍ ടോമിന്റെ മഹാത്യാഗിയായ മാഡവും ഭഗത്സിങ്ങിന്റെ പിന്‍മുറക്കാര്‍ക്ക്‌ സര്‍ദാര്‍ജി ചൂണ്ടിക്കാട്ടിക്കൊടുത്ത പിടിവള്ളിപുത്രനും പെരുവഴിയിലാകുമോ എന്നേ ഇനി അറിയേണ്ടൂ.

ശെയ്‌ത്താന്‍ കണ്ണില്‍ ടോര്‍ച്ചടിക്കുമ്പോള്‍ മാലാഖമാര്‍ക്ക്‌ ഉറക്കം കിട്ടുകയില്ല. ഉത്തരദേശത്തെ വിലക്കപ്പെട്ട കനി വിഡ്ഡികള്‍ ഭുജിക്കുന്നതിനും മുന്നേ സാത്താനെ ഓടിക്കണം. ദേശം വടക്കാവു മ്പോള്‍ പറ്റിയത്‌ പൂരപ്പാട്ടാണ്‌. വായില്‍ തോന്നിയത്‌ കോതമാര്‍ പാടിയാല്‍ മതി. ജനകോടികളുടെ സാക്ഷരതാ നിലവാരം ദാരിദ്ര്യരേഖക്കും പത്തുമീറ്റര്‍ താഴെയായതുകൊണ്ട്‌ രണ്ടാമതൊന്നാലോ ചിക്കേണ്ടതില്ല.

ഒരൊറ്റ പൂവും പരിമളം പരത്താത്ത പ്രദേശമാണ്‌ അറേബ്യ. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച സുഗന്ധ ദ്രവ്യങ്ങളാകട്ടെ അവിടെനിന്നുമാണ്‌ വരുന്നത്‌. രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയി ല്ലാത്തവരാണ്‌ വടക്കേ ഇന്ത്യയിലെ മഹാഭൂരിപക്ഷവും. അസ്ഥിക്ക്‌ തുല്യം കോടികളുടെ ആസ്ഥിയി ല്ലാത്ത ഒരൊറ്റ നേതാവും അവിടെയില്ലതാനും. ഉലക്ക കൈയ്യില്‍ കിട്ടിയാല്‍ അതിന്റെ മുകളില്‍ നിന്നും പാന്തം പൊളിക്കാന്‍ നോക്കുന്നവരാണ്‌ നേതാക്കന്‍മാര്‍. ഉലക്കകൊണ്ട്‌ കോണകം കെട്ടാന്‍ തിരി ക്കുന്നവര്‍ അണികളും.

ഉത്തര്‍പ്രദേശും ബീഹാറും ഉപ്പുവെള്ളം കയറിയ പുഞ്ചകൃഷി പോലെയായപ്പോള്‍ ഇരുമെയ്യാണെങ്കിലു മൊരൊറ്റകരളായ ലാലുമുലയയാദവന്‍മാര്‍ വിലങ്ങനെ വളര്‍ന്നതാണ്‌ എടുത്തുപറയാവുന്ന ഏകനേട്ടം.

ഒരു നമ്പൂതിരി ഫലിതമുണ്ട്‌. തന്നെ മുഖംകാണിക്കാന്‍ വന്ന വാല്യക്കാരന്‍ രാമനോട്‌ നമ്പൂതിരി ചോദി ച്ചു `നീയ്യേ സിദ്ധികൂടിയത്‌ അതോ നിന്റെ ഏട്ടനോ`. `അടിയന്‍ തന്നെ തിരുമേനീ` എന്നായിരു ന്നു രാമന്റെ മറുപടി. `ഭേഷ്‌` എന്ന്‌ നമ്പൂതിരിയും. ഒന്നൊന്നര ബുദ്ധിയുള്ള ആ നമ്പൂതിരിയും കാര്യസ്സനും പിന്നീടവതരിച്ചത്‌ മന്ദബുദ്ധികളായ കോണ്‍ഗ്രസുകാരായിട്ടായിരിക്കും.

ഹൈക്കമാണ്ടിന്റെയും വക്താവിന്റെയും ജനനം അങ്ങിനെയാവാനേ വഴിയുള്ളൂ. പൂന്താനത്തിന്റെ പരിണാമസിദ്ധാന്തപ്രകാരം പുലി ചത്ത്‌ എലിയായിടും. നരി ചത്ത്‌ നാറിയുമായിടും. മാഡവും മകനും കൂടി അതപ്പടി സത്യമാണെന്നു തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. ‌

ഒരു വിവേകശാലിയുടെ നാവ്‌ ഹൃദയത്തിലും വിവരദോഷിയുടെ ഹൃദയം നാവിന്‍ തുമ്പിലുമാണ്‌ സ്ഥിതി ചെയ്യുക. ജനിതകശാസ്‌ത്രപ്രകാരം ഗാന്ധി ദ ഗ്രേറ്റുമായി പാശം വല്ലതും ഉണ്ടോ? കുച്ച്‌ നഹി. എങ്കിലും കൊട്ടമുള്ളില്‍ കുടുങ്ങിയ ഖദര്‍ഷാളുപോലെ മഹാത്മാ ഗാന്ധി നടുവെപിളര്‍ന്ന്‌ ഗാന്ധിഭാഗം ആനന്ദഭ വനത്തില്‍ കുടുങ്ങി. മഹാത്മാവാകണമെന്ന നിര്‍ബന്ധമൊന്നും ആനന്ദഭവനക്കാര്‍ക്കുണ്ടായിരുന്നില്ല. സാദാ ഗാന്ധിയായിക്കിട്ടിയാല്‍ തന്നെ ധാരാളം. അതുകൊണ്ട്‌ നെഹറുകുടുംബം ഗാന്ധി ബ്രാന്റ്‌ായി. കുടുംബത്തിലെ തൊഴിലില്ലായ്‌മ അന്നവസാനിക്കുകയും ചെയ്‌തു. ആനന്ദഭവനം ആ...ന...ന്ദ നടനമാടിനാന്‍.

സര്‍ക്കാര്‍ ഭൂമി ടാറ്റ കൈയ്യേറി എന്നുകേട്ടപ്പോള്‍ ഒരാളുടെ പ്രതികരണം 'ടാറ്റ അങ്ങിനെ ചെയ്യോ' എന്നായിരുന്നു. ഗാന്ധിപോലുള്ള ഒരു ബ്രാന്റായിരുന്നു അതും. ജാംഷഡ്‌ജി ടാറ്റയായിരുന്നെങ്കില്‍ അതുചെയ്യുമായിരുന്നില്ല എന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനമാണത്‌. ഒപ്പം ജാംഷഡ്‌ജി ടാറ്റയുടെ മകനാണ്‌ രത്തന്‍ ടാറ്റ അഥവാ രത്തന്‍ ടാറ്റ കുടുംബമാണ്‌ എന്ന ഇന്ദിരാഗാന്ധിയന്‍ അന്ധവിശ്വാസവും.

സത്യവും അഹിംസയും എന്റെ ദൈവങ്ങളാണെന്ന്‌ മഹാത്മാഗാന്ധി പ്രഖ്യാപിച്ചു . പ്രഖ്യാപനം വാക്കിലൊതുങ്ങിയില്ല. സ്വാഭാവികമായും മരുന്നിനുപോലും ഒരൊറ്റയെണ്ണം ഗാന്ധിക്കുടുംബത്തില്‍ നിന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തിയതുമില്ല. സത്യവും അഹിംസയും എന്റെ പിശാചുക്കളാണെന്ന്‌ ഫെയ്‌ക്‌ ഗാന്ധിമാര്‍ പ്രഖ്യാപിച്ചില്ലെന്നേയുള്ളൂ. മഹാനും മക്കുണവും തമ്മിലുള്ള വ്യത്യാസമാണത്‌.

ഇനിയെന്നാണാവോ ഇന്ത്യക്കാര്‍ രാഹുല്‍ പറഞ്ഞ ആ മഹാസത്യം മനസ്സിലാക്കുക. `മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്‌ക്കാത്ത ഒരു കുടുംബത്തില്‍ നിന്നുമാണ്‌ എന്റെ വരവ്‌. എന്റെ കുടുംബത്തില്‍ ഏതെങ്കിലും ഒരുത്തന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചുവെങ്കില്‍ അതുനടപ്പിലാക്കുകതന്നെ ചെയ്യും. സ്വാതന്ത്ര്യസമരമാകട്ടെ പാക്കിസ്ഥാന്റെ വിഭജനമാകട്ടെ അല്ലെങ്കില്‍ ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക്‌ നയിക്കുന്നതിലാകട്ടെ.............`

സൈക്കളോട്ടക്കാരന്റെ വാക്കുകളൊന്നുമല്ല. ഒരു ദേശീയ നേതാവിന്റെ വചനപ്രഘോഷണങ്ങളായ തുകൊണ്ട്‌ ഗൗരവത്തോടെ കാണണം. കൂടാതെ ഭാവിഭാരതത്തിന്‌ ഇനി ആകെയുള്ളൊരു പ്രതീക്ഷ രാഹൂലാണെന്ന്‌ 'നമ്പൂതിരിയുടെ കാര്യസ്സന്‍' പ്രഖ്യാപിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ ആരും തന്നെ ഇതൊരു സര്‍ദാര്‍ജി ഫലിതമായെടുത്ത്‌ ചിരിച്ചുതള്ളിക്കളയരുത്‌.

മൂപ്പരുടെ കുടുംബം വിചാരിച്ചതുകൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം തൊട്ടിങ്ങോളം എത്രയെത്ര എണ്ണമാണ്‌ ബ്രിട്ടീഷുകാരുടെ കൈകൊണ്ട്‌ ആ കുടും ബത്തില്‍ നിന്നും വടിയായത്‌? ആരും അതൊന്നും ആലോചിക്കുകയില്ല. എത്രയെത്ര ആളുകളെയാണ്‌ ആനന്ദഭവനത്തില്‍ നിന്നും പിടിച്ചുകൊണ്ടുപോയി സായിപ്പ്‌ തൂക്കിക്കൊന്നത്‌? ഉണ്ട തീരുവോളം വെടിവെച്ചുകൊന്നത്‌? ഉണ്ടതീര്‍ന്നുപോയപ്പോള്‍ തല്ലിക്കൊന്നത്‌? രാജ്യത്തിനൊരത്യാവശ്യം വന്ന പ്പോള്‍ ഗാന്ധിയുടെ പേരു കണ്ടുകെട്ടി സ്വന്തം വാലറ്റത്ത്‌ ചേര്‍ത്തു. ആദ്യമായി തന്റെ കിരീട ധാരണം ഉറപ്പുവരുത്തിക്കൊടുത്തതിനുള്ള കൂലി വരമ്പത്തുനിന്നുതന്നെ കൊടുത്തു.

കേരളത്തിലെ ഇ.എം.എസ്‌ മന്ത്രിസഭയെ കാലപുരിക്കയച്ചുകൊടുത്ത്‌ അക്‌്‌നോളജ്‌മെന്റ്‌ കൈയ്യില്‍ കിട്ടുന്നതുവരെ നെഹറുവിന്റെ ഉറക്കം കെടുത്തി. അടുത്ത ദശകത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം മൊത്തം ഇന്ത്യക്കാര്‍ക്ക്‌ ബോദ്ധ്യപ്പെടുത്തിക്കൊടുത്തു. സ്വാതന്ത്ര്യത്തിന്റെ പ്രവാചകനുള്ള തിലോദകമായി അടിയന്തിരാവസ്ഥ. സ്വാതന്ത്ര്യവും ജനാധിപത്യവും സ്വകുടുംബ ത്തിനുമാത്രമായി നിജപ്പെടുത്തി. ബാക്കിയുള്ളവരുടെ ജീവന്‍ ദേശസാല്‍ക്കരിച്ചു. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. ജീവിക്കാനുള്ള അവകാശം തല്‌ക്കാലം ചത്തവര്‍ക്കുമാത്രമേയുള്ളൂവെന്ന അത്യുഗ്രന്‍ നീതിബോധം നടപ്പിലാക്കി. അയല്‍പക്കത്തെ കുടുംബം കലക്കി എന്ന്‌ നാലാളെക്കൊണ്ട്‌ പറയി ക്കുന്നതിലും വലിയൊരഭിമാനം പേരുകേട്ട തറവാട്ടുകാര്‍ക്ക്‌ പിന്നെ ലഭിക്കുവാനുമില്ല. കുടുംബകിരീട ത്തിലെ ഒരു പൊന്‍തൂവലായി ബംഗ്ലാദേശ്‌ വിളങ്ങിനിന്നീടുമ്പോള്‍ നിലയ്‌ക്കാത്ത അഭയാര്‍ത്ഥി പ്രവാഹം ബംഗാളിന്റെ കുഷ്‌ഠമായും പരിലസിക്കുന്നു.

ഒടുവിലായി ഇനി 21ാം നൂറ്റാണ്ടിലേക്ക്‌ കൈപിടിച്ച്‌ ഇന്ത്യയെ നടത്തിക്കേണ്ട എന്നോ മറ്റോ പണ്ട്‌ കുടുംബയോഗത്തില്‍ തീരുമാനിച്ചു പോയിരുന്നെങ്കില്‍ എന്തായിരുന്നു ഇന്ത്യയുടെ ഭാവി എന്നാരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇരുപതാം നൂ്‌റ്റാണ്ടിന്റെ ഒടുക്കത്തെ രാത്രിയില്‍ ഒരു വലിയ ഉരുളന്‍ കല്ല്‌ കാലചക്രം ഭാരതാംബയുടെ മൂര്‍ദ്ദാവില്‍ ഇട്ട്‌ കഥ കഴിക്കൂമായിരുന്നു. ആരുണ്ടിതൊക്കെ ഓര്‍ക്കാന്‍.

ഉഗാണ്ടയിലെ ഈഡിഅമീന്‍ ഒരു നാള്‍ മന്ത്രിയെ വിളിച്ചു കല്‌പിച്ചു - രാജ്യം നാളെത്തൊട്ട്‌ എന്റെ പേരില്‍ ഈഡി എന്നറിയപ്പെടണം. ഞെട്ടിപ്പോയ മന്ത്രി ഒന്നാലോചിച്ചു, പിന്നെ പറഞ്ഞു. പ്രഭോ ലോകത്ത്‌ സൈപ്രസ്‌ എന്നൊരു രാജ്യമുണ്ട്‌ അവിടുത്തെ ആളുകള്‍ അറിയപ്പെടുക സൈപ്രിയട്‌സ്‌ എന്നാണ്‌. അങ്ങിനെ വരുമ്പോള്‍ നാളെ ഇവിടത്തുകാര്‍ അറിയപ്പെടുക ഈഡിയറ്റ്‌സ്‌ എന്നായിരിക്കും. അങ്ങിനെയാണ്‌ ഉഗാണ്ട ഈഡിയായി മാറാതിരുന്നത്‌. ഇന്ത്യയെന്നാല്‍ ഇന്ദിരയും ഇന്ദിരയെന്നാല്‍ ഇന്ത്യയും ആണെന്ന ഉത്തമബോദ്ധ്യം പണ്ടു കോണ്‍ഗ്രസുകാര്‍ക്കുണ്ടായിരുന്നു. ഈഡി അമീന്‍മാര്‍ക്കാവട്ടെ യാതൊരു കുറവുമുണ്ടായിരുന്നതുമില്ല. എന്നിട്ടും എന്തോ ഭാഗ്യത്തിന്‌ രാജ്യത്തിന്റെ പേരുമാറിയില്ല. നമ്മള്‍ ഇന്ദ്രിയന്‍സ്‌ എന്നറിയപ്പെട്ടതുമില്ല. ഇതെല്ലാം ജനത്തെ ഓര്‍മ്മിപ്പിക്കാന്‍ ഇപ്പോ അമേഠിയിലെ അമാനുഷന്‍ തന്നെ വേണ്ടിവന്നു.

അതുകൊണ്ടൊക്കെത്തന്നെയാണ്‌ ഭാരതത്തിന്റെ ഭാവി സര്‍ദാര്‍ജി രാഹുലില്‍ ചൂണ്ടിക്കാട്ടിക്കൊ ടുത്തത്‌. ഇനി രാഹുകാലം.

'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' മുഴുവന്‍ സത്യമാണ്‌. എന്നാല്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാനുള്ളതല്ലെന്ന വലിയ അറിവുള്ളതുകൊണ്ടാണ്‌ ചില സത്യങ്ങള്‍ അതില്‍പെടാതെ പോയത്‌. അതിലൊന്നാണ്‌ ഇന്ദിരാപ്രിയദര്‍ശിനി എങ്ങിനെ ഇന്ദിരാഗാന്ധിയായി എന്ന സത്യം - ഇന്ദിരാപ്രിയദര്‍ശിനിയെന്ന കാശ്‌മീരി ബ്രാഹമണപുത്രി കെട്ടാന്‍പോകുന്ന ഫിറോസ്‌ ഘണ്ടി എന്ന മുസ്ലീം യുവാവിനെ മാമോദീസമുക്കി ഘണ്ടിയെ ഗാന്ധിയാക്കിയ സത്യം. മറ്റൊരു സത്യം മൂപ്പരുടെ ചെറുമകന്‍ തന്നെ വിറ്റ്‌ കാശാക്കുന്നുണ്ട്‌ - മഹാത്മജിക്ക്‌ ബംഗാളി കലാകാരിയും മഹാകവി ടാഗോറിന്റെ ബന്ധുവുമായിരുന്ന സരളാ ദേവിയുമായുണ്ടായിരുന്ന വിവാഹേതരപ്രണയത്തിന്റെ ചരിത്രം.

മഹാന്‍മാര്‍ സത്യമാണ്‌ പറയുക. എന്നാല്‍ എല്ലാസത്യങ്ങളും വിളിച്ചുപറയുവാനുള്ളതല്ല എന്ന ഉത്തമബോദ്ധ്യം അവര്‍ക്കുണ്ടാവുകയും ചെയ്യും. സരസ്വതീവിളയാട്ടം കൊണ്ട്‌ രാഹുല്‍ മഹാനാവുന്ന ലക്ഷണമേതായാലും ഇല്ല. ലക്ഷ്‌മീ കടാക്ഷം കൊണ്ട്‌ ലക്ഷ്‌മീ മിത്തലാവുകയല്ലാതെ ആരും ഇന്നോളം മഹാനായിട്ടില്ല. ഇനി മഹാനായേ അടങ്ങൂ എന്നാണെങ്കില്‍ ഒരൊറ്റ വഴിയുണ്ട്‌. സ്വസ്ഥമായി ഇരിക്കുമ്പോള്‍ എല്ലാ മനുഷ്യരും മഹാന്‍മാരാണ്‌ എന്നോതോ മഹാന്‍ പറഞ്ഞിട്ടുണ്ട്‌. പണ്ട്‌ മാതാമഹിയും അതുതന്നെയാണ്‌ പറഞ്ഞത്‌ - നാവടക്കൂ പണിയെടുക്കൂ എന്ന്‌.

April 20, 2007

മന്ത്രിയും തന്ത്രിയും പിന്നെ ഗുരുവായൂരപ്പനും

പണ്ട്‌ ഗുരൂവായൂരിലെ ഭക്തഗുണ്ടകള്‍ നിയമം ലംഘിച്ച്‌ മണിയടിച്ച കൃഷ്‌ണപിള്ളയുടെ നടുപ്പുറത്ത്‌ തായമ്പക കൊട്ടുകയുണ്ടായി. "ഉശിരുള്ള നായര്‍ മണിയടിക്കട്ടെ എച്ചില്‍ പെറുക്കി നായര്‍ അവരുടെ പുറത്തടിക്കട്ടെ" എന്നായിരുന്നു അടി ചറപറാ വീഴുമ്പോള്‍ സഖാവ്‌ വിളിച്ചുപറഞ്ഞത്‌.
സഖാവ്‌ അടികൊണ്ടത്‌ ഗുരുവായൂരില്‍ പ്രവേശനമില്ലാത്ത മുയ്‌മനാളുകള്‍ക്കും വേണ്ടിയായിരുന്നു. ഒരു സാംസ്‌കാരികഗുണ്ടയെയോ ഗാനഗന്ധര്‍വ്വനെയോ അതിന്റെയുള്ളില്‍ കയറ്റി ഗുരുവായൂരപ്പനെക്കൊണ്ട്‌ അനുഗ്രഹിപ്പിക്കണം അഥവാ ഇനി അപ്പനെക്കൊണ്ട്‌ പറ്റിയില്ലെങ്കില്‍ പയ്യനെക്കൊണ്ടെങ്കിലും അനുഗ്രഹിപ്പിക്കണം എന്നുപറയാനായിരുന്നില്ല.
മഹാന്‍മാരുടെ വരികള്‍ നേരെചൊവ്വെ വായിച്ചാല്‍ കിട്ടുന്ന അര്‍ത്ഥം മന്ദബുദ്ധികള്‍ക്കുള്ളതാണ്‌. ബുദ്ധിയുള്ളവര്‍ക്കുള്ളത്‌ വരികള്‍ക്കിടയിലായിരിക്കും. അല്ലെങ്കില്‍ വരികള്‍ക്കപ്പുറത്ത്‌ മരത്തിലോ മാനത്തോ കാണണം.ചുരുക്കിപ്പറഞ്ഞാല്‍ മന്ത്രി ഇത്രയേ പറഞ്ഞുള്ളൂ. യേശുദാസ്‌ ഗുരുവായൂരില്‍ കയറി പാടുമ്പോള്‍ ബാക്കിയുള്ള ജനസംഖ്യയുടെ 25% വരുന്ന നസ്രാണികള്‍ മുഴുവനും അ്‌മ്പലത്തിനുപൂറത്ത്‌ ലേശം ദൂരെ മാറിനിന്ന്‌ ഹലേലൂയ്യ പാടിക്കൊള്ളണം.
ജീവിതത്തിലൊരിക്കലും പണിക്കര്‍ സ്വയം കൊട്ടാറില്ല. ഇടതുവിപ്ലവകാരികളാണെങ്കില്‍ അസുരവാദ്യമാണ്‌ പണിക്കര്‍ക്ക്‌ പഥ്യം. അരോചകം പിടിച്ച ബൂര്‍ഷ്വാ കോണ്‍ഗ്രസുകാരാണെങ്കില്‍ ഇടയ്‌ക്ക മതി. രണ്ടുപേരും മാറിമാറിക്കൊട്ടുമ്പോള്‍ നടേശന്‍ പണ്ട്‌ കുഴലുവിളിച്ചു. അതായിരുന്നു പണിക്കരുടെ സുവര്‍ണ കാലഘട്ടം. പണിക്കര്‍ ശ്രീരാമനും താന്‍ ലക്ഷ്‌മണനും എന്നായിരുന്നു അന്നത്തെ നടേശദര്‍ശനം. മലയാളികളുടെ മഹാഭാഗ്യത്തിന്‌ ശൂര്‍പ്പണഖ അന്നേദിവസം അതുവഴിപോയില്ല.
ഇപ്പോള്‍ ലക്‌്‌ഷമണന്‍ ശ്രീരാമനെതിരായി മാനനഷ്ടത്തിന്‌ കേസും ഫയല്‍ചെയ്‌തിട്ടുണ്ട്‌. അങ്ങിനെ രാമലക്ഷമണന്‍മാരും അവരവരുടെ വ്യക്തമായ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. പണിക്കരുമാത്രമല്ല ഗുരുവായൂരപ്പമനശ്ശാസ്‌ത്രത്തില്‍ പി.എച്ച്‌്‌.ഡി. എടുത്ത യോഗ്യന്‍മാരെല്ലാം അഭിപ്രായം അച്ചായന്റെ കടലാസില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്‌്‌. ക്ഷേത്രാചാരം തീരുമാനിക്കേണ്ടത്‌ തന്ത്രിയാണ്‌. വളരെ ശരിയാണ്‌. അക്കാര്യത്തില്‍ ഗുരുവായൂരപ്പന്‍ വരെ തന്ത്രിക്ക്‌ താഴെയാണ്‌.
പണ്ട്‌ മാസത്തിനൊരൊന്നാം തീയ്യതിയുണ്ടെങ്കില്‍ എന്തായിരുന്നു പുകില്‌. കരുണാകരന്റെയും പരിവാരങ്ങളുടെയും വരവില്‍പ്പെട്ട്‌ ഗുരുവായൂരപ്പന്‍ തന്നെ വടിയായിപ്പോവാതിരുന്നത്‌ തന്ത്രിയുടെ ഭാഗ്യം കൊണ്ടായിരിക്കണം. കാമക്രോധലോഭമോഹമില്ലാത്തവനാണ്‌ യഥാര്‍ത്ഥ ഭക്തന്‍ എന്നു പറഞ്ഞ കൃഷ്‌ണനെ തൊഴാന്‍ ഇപ്പറഞ്ഞതിന്റെയെല്ലാം മൂര്‍ത്തിമത്ഭാവം തന്നെ മുന്നില്‍. അതും ഒന്നാം തീയ്യതി. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നുപറഞ്ഞപോലെ പോലീസുകാരുടെ ചവിട്ടും കോണ്‍ഗ്രസുകാരുടെ തെറിയും ഏറ്റുവാങ്ങി സായൂജ്യമടയുകയായിരുന്നു ഭക്തന്‍മാര്‍.
പണിക്കര്‌ പറഞ്ഞതാണ്‌ ശരി. തന്ത്രിക്ക്‌ മീതെയാണ്‌ ഗുരുവായൂരപ്പന്റെ സ്ഥാനമെങ്കില്‍ മൂപ്പര്‍ നേരിട്ട്‌ അതിനൊരു പരിഹാരമുണ്ടാക്കുമായിരുന്നു. ഗുരുവായൂരപ്പനെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള അധികാരം മാത്രമല്ല വേണ്ടിവന്നാല്‍ തൂക്കിക്കൊല്ലാനുള്ള അധികാരം കൂടി തന്ത്രിക്കുണ്ടായിരിക്കണം. കുമ്മനം രാജശേഖരനും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്‌.
കുമ്മനത്തിന്റെ ആചാര്യന്‍മാരുടെ അഭിപ്രായത്തില്‍ ഭാരതത്തില്‍ ജനിച്ചവരും ഭാരതീയ ശൈലിയില്‍ ജീവിക്കുന്നവരും ഹിന്ദുക്കളാണ്‌. അതായത്‌്‌ മുഹമ്മദലി ജിന്നയൊഴിച്ച്‌ ദാവൂദ്‌ ഇബ്രാഹിമടക്കം മുയ്‌മന്‍ മുഹമ്മദീയര്‍. പിന്നെ വത്തിക്കാനിലെ പോപ്പും ഇറ്റലിയിലെ സോണിയയുമൊഴിച്ചുള്ള മൊത്തം കൃസ്‌ത്യാനികള്‍.
അങ്ങിനെ നോക്കുമ്പോള്‍ അഹിന്ദുക്കളായി വരുന്നത്‌ ജനനസര്‍ട്ടിഫിക്ക്‌റ്റില്ലാത്തവരും ഇന്നും കാട്ടിനുവെളിയിലിറങ്ങാത്ത കാട്ടുനായ്‌ക്കന്‍മാരും ഉടുതുണിയുടുത്തു ശീലിച്ചിട്ടില്ലാത്ത മറ്റുകൂട്ടരുമായിരിക്കും. അവര്‍ക്ക്‌ ഗുരുവായൂരപ്പനെക്കൊണ്ടും അവശ്യമില്ല ഗുരുവായൂരപ്പന്‌ അവരെക്കാണ്ടും യാതൊരാവശ്യവുമില്ല.
ഇനി യേശുദാസ്‌ മാത്രം കയറി ഒറ്റക്കൊരു സംഘഗാനം പാടിയാല്‍ മതിയോ? കൃഷ്‌ണനെപ്പറ്റിയെഴുതാന്‍ വേണ്ടി മാത്രം കവിയായ യൂസഫലി കേച്ചേരി കയറിയാല്‍ സഖാവേ ഗുരുവായൂരമ്പലം ഇടിഞ്ഞുപൊളിഞ്ഞുപോവുമോ? യേശുദാസിന്റെ അത്ര സാംസ്‌കാരികഗുണ്ടകളുടെ സപ്പോര്‍ട്ട്‌ മൂപ്പര്‍ക്കില്ലാത്തതുകൊണ്ടാണോ?
കേരളത്തിലെ മൂന്നുകോടി ജനത്തിലൊരാളായ യേശുദാസിന്റെ കാര്യം നോക്കാന്‍ മൂപ്പര്‍ക്ക്‌ നേരമില്ലെങ്കില്‍ ഭാര്യയും രണ്ടുമക്കളുമൊക്കെയുണ്ട്‌. മൂന്നുകോടി ജനത്തിന്റെ നേതാവിന്‌ പണി വേറെയുണ്ട്‌. തല്‌ക്കാലം നാലു കൈയ്യടി കിട്ടിയെന്നുവരും. തലയില്‍ ആള്‍പ്പാര്‍പ്പുള്ളവന്റെ നാല്‌പതു ചീത്ത പിന്നാലെ വരുന്നതിന്റെ മുന്നോടിയാണ്‌ സഖാവേ മന്ദബുദ്ധികളുടെ നാലു കൈയ്യടി.
ഇനി സെക്യുലാറിസം (മലയാളമില്ല) എല്ലാ പ്രകാരത്തിലും നടപ്പാക്കിയേ അടങ്ങൂ എന്നാണെങ്കില്‍ നിത്യന്‍ വക ഒരു പ്രണാമം ഒപ്പം ഒരുപിടി അഭിവാദ്യങ്ങളും. ആദ്യമായി സകലമാന ആരാധനാലയങ്ങളും ദേശസാല്‍ക്കരിച്ച്‌ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. സി.ഐ.എ വിചാരിച്ചാലും ഭക്തനേത്‌ വിഭക്തനേതെന്ന്‌ അറിയുവാന്‍ കഴിയുകയില്ല. താടിവെച്ചോനെല്ലാം സന്ന്യാസിയാണെങ്കില്‍ കുമ്പിടുന്നോനെല്ലാം ഭക്തനുമാണ്‌. യഥാര്‍ത്ഥഭക്തന്‌ മല്യ സ്വര്‍ണം പൂശിയ കൊടിമരം തൊഴുന്നതിലും സുഖമുണ്ടാവും ഓവുപാലത്തിലുന്നു പ്രാര്‍ത്ഥിക്കുവാന്‍.
ജാതിമതസംവരണവും ജാതിമതസംഭരണവും അവസാനിപ്പിച്ച്‌ സാമ്പത്തീകസംവരണം ഏര്‍പ്പെടുത്തി മാര്‍ക്‌സിനോടടുത്ത്‌ മര്‍ക്കസില്‍ നിന്നും അകലുക. ഹൈദരബാദ്‌ നൈസാമിനും ബ്രൂണെ സുല്‍ത്താനും മാപ്പിളയായി കണക്കാക്കി ആരെങ്കിലും പത്തിരിയിട്ടുകൊടുത്തിട്ടുണ്ടോ? അതു മീന്‍ വില്‌ക്കുന്ന മാപ്പിളക്കും വിയര്‍ത്തുനാറുന്ന പുലയനുമുള്ളതാണ്‌. നാലുകാശുള്ളവനുള്ളതല്ല.
എനിക്കൊരു സുഹൃത്തുണ്ട്‌. നല്ല അസ്സല്‍ തറവാട്ടില്‍ പിറന്ന യോഗ്യന്‍. കൈക്കോട്ടുപണിയും മറ്റുമായി കഴിഞ്ഞുപോകുന്നു. നാട്ടില്‍ എന്‍.എസ്‌.എസിന്റെ യോഗത്തിന്‌ മൂപ്പര്‍ക്കൊഴിച്ച്‌ മറ്റെല്ലാര്‍ക്കും കുറിമാനം ലഭിക്കുകയാണ്‌ പതിവ്‌. വിഭജനത്തിന്റെ പുതിയ അതിര്‌ കറന്‍സിയാണ്‌. ജാതിയല്ല. അതുമനസ്സിലാക്കാന്‍ എടുക്കേണ്ടതും കൊടുക്കേണ്ടതും ഒരു നൂറ്റാണ്ടുമുമ്പത്തെ സര്‍വ്വേയുമല്ല.

April 03, 2007

ചില ഉപഭോക്തൃദിന ചിന്തകള്‍

വെളുത്ത സായിപ്പിനെല്ലാം യുദ്ധമാണെങ്കില്‍ കറുത്ത സായിപ്പിനെല്ലാം ആഘോഷമാണ്‌. അത്യാവശ്യം ചിലപ്പോള്‍ സംഗതി ആചരണവുമാകും. ദാരിദ്ര്യത്തിനെതിരെ യുദ്ധം, ചൂഷണത്തിനെതിരെ യുദ്ധം, സാര്‍സിനെതിരെ യുദ്ധം, കത്രീണക്കെതിരെ യുദ്ധം അങ്ങിനെ പോകുന്നു യുദ്ധങ്ങള്‍. ഒരുമാതിരിപ്പെട്ട നന്മകളെയെല്ലാം കുഴിച്ചുമൂടിക്കൊണ്ട്‌ തിന്മക്കെതിരായ യുദ്ധം മാത്രം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബാക്കിയുള്ള നന്മകള്‍ കൂടി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമാവുന്നതോടുകൂടിയേ തിന്മക്കെതിരായ യുദ്ധത്തിന്‌ ശാശ്വതമായ ഒരന്ത്യം പ്രതീക്ഷിക്കാവൂ.

മാര്‍ച്ച്‌ 15ന്‌ ലോക ഉപഭോക്തൃദിനം നമ്മള്‍ വൃത്തിയായങ്ങ്‌ ആഘോഷിച്ചു. കടലാസായ കടലാസുകളിലെല്ലാം സുസ്‌മേരവദനനായി സഖാവ്‌ അച്ചുതാനന്ദന്റെ ആഹ്വാനം - ഉണരൂ ഉപഭോക്താവേ ഉണരൂ.... മാധ്യമസിണ്ടിക്കേറ്റുകാര്‍ സി.ഐ.എ യുടെ നാലു വെള്ളിക്കാശും വാങ്ങി എന്തെങ്കിലും ഒപ്പിച്ചതല്ല. നേരുമാത്രം നേരത്തെ അറിയിക്കുന്ന കടലാസിലും സംഗതിയുണ്ട്‌.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം. പിന്നെ വിദ്യാര്‍ത്ഥികള്‍ക്കായി ഉപഭോക്തൃസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്‌ക്കരണ ക്ലാസുകള്‍ - മൊത്തത്തില്‍ മാവേലിനാട്‌ തിരിച്ചുവരാനുള്ള ഏതാണ്ടെല്ലാ ഏര്‍പ്പാടുകളുമായി.

`കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉതപന്നത്തിനും ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ഉറപ്പാക്കുക` - ഏതായാലും അതൊരഭ്യര്‍ത്ഥനയല്ല. ഭാഷാരോഗ്യശാസ്‌ത്രപ്രകാരം സംഗതി ഉത്തരവുതന്നെയാണ്‌. കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉതപന്നത്തിനും ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ഉറപ്പാക്കാത്തവരെ കരണക്കുറ്റിക്കടിക്കണമെന്നോ കരിയോയിലില്‍ കുളിപ്പിക്കണമെന്നോ എന്നൊന്നും എവിടെയും തത്‌ക്കാലം എഴുതിവെച്ചിട്ടില്ലെന്ന്‌ മാത്രമേയുള്ളൂ.

സേവനം എന്നാല്‍ നിഷ്‌കാമകര്‍മ്മം. ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ട്‌ നമ്മളതിനെ ചില്ലറ ഭേദഗതിക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌്‌. ലോകത്തെ ഏറ്റവും മികച്ച തൊഴിലിനാണ്‌ നമ്മള്‍ സേവനം എന്നുപറയുക. ഉത്തരവാദിത്വം കുച്ച്‌നഹി. ആനുകൂല്യങ്ങളാകട്ടെ എ.ഡി.ബി. പ്രസിഡണ്ടിനെക്കാളും നാലണ കൂടുതല്‍. അങ്ങിനെയുള്ള ഒരേയൊരു ജനവിഭാഗത്തിന്റെ ആവാസമേഖലയാണ്‌ ഭാരതം. അതു ജനസേവനം ഫസ്റ്റ്‌ക്വാളിറ്റി. ഈ സേവനം തത്‌ക്കാലം കൊടുക്കുന്ന വിലയുമായി ആരും താരതമ്യം ചെയ്യേണ്ടതില്ല. ആര്‍ക്കും എപ്പോഴും കയറി വിധിപ്രകാരം സേവിക്കാം. ഭരണഘടനപ്രകാരം പ്രത്യേകിച്ചൊരു സര്‍ട്ടിഫിക്കറ്റിന്റെയൊന്നും ആവശ്യമില്ല.

അടുത്തത്‌ ജനത്തിന്റെ പോക്കറ്റടിച്ചുകൊണ്ട്‌ സേവനം നടത്തുന്ന വാഴ്‌ത്തപ്പെട്ടവര്‍. ജനസേവനം രണ്ടാംതരം. പ്രധാനമായും സ്വകാര്യ ആശുപത്രികള്‍, എയ്‌ഡഡ്‌ സ്‌കൂളുകള്‍ എന്നിവകേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. ഇക്കൂട്ടരുടെ അത്യൂത്സാഹം ഒന്നുകൊണ്ടുമാത്രമാണ്‌ നമ്മുടെ ആരോഗ്യരംഗവും വിദ്യാഭ്യാസ മേഖലയും ക്ലീനായി കിട്ടിയത്‌. എന്തായിരുന്നു ഈ രംഗങ്ങളിലെ കുതിച്ചുചാട്ടം?

ഒരു പരിഷ്‌കൃത സമൂഹത്തിന്റെ നട്ടെല്ല്‌്‌ ആരോഗ്യമുള്ള ജനതയാണെന്നാണ്‌ വയ്‌പ്‌. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ തലക്കാരോഗ്യമുള്ള ഡോക്ടര്‍മാര്‍ അത്യാവശ്യവും. കൊടുക്കുന്ന ഫീസിന്റെ മൂല്യം ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ജനം ഉറപ്പാക്കണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ട്‌. അപ്പോള്‍ പിന്നെ നമ്മുടെ പള്ളക്ക്‌ കത്തികയറ്റേണ്ട യോഗ്യന്‌ സര്‍ജിക്കല്‍ നൈഫ്‌ പോയിട്ട്‌ കറിക്കത്തിയെടുക്കേണ്ട യോഗ്യതയുണ്ടോ എന്നറിയുവാന്‍ രോഗിക്കുള്ള സംവിധാനമെന്താണ്‌?

അതായത്‌ എല്ലാ സ്വകാര്യ-സഹകരണ അറവുശാലകളിലും പുറത്ത്‌ ഒരു ബോര്‍ഡ്‌ തൂക്കുവാന്‍ സര്‍ക്കാരിന്‌ ഉപദേശിക്കാവുന്നതേയുള്ളൂ. താഴെ പറയുന്ന വിവരങ്ങള്‍ അതിലുണ്ടാവുകയും വേണം.

1. പഠിച്ചതു മെറിറ്റിലോ റിസര്‍വേഷനിലോ അതോ തന്തയുടെ പോക്കറ്റിന്റെ ബലത്തിലോ
2. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണെങ്കില്‍ അതിന്റെ പേര്‌ അല്ലെങ്കില്‍ പഠിച്ച മേടിക്കല്‍ കോളേജിന്റെ പേര്‌
3. പഠനസംബന്ധമായ വിശദ വിവരങ്ങള്‍, ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍, കൊടുത്ത കൈക്കൂലികള്‍, പിടിച്ച കാലുകള്‍ ആദിയായവ
4. ലഭിച്ച മാര്‍ക്ക്‌/ശതമാനം/ഗ്രേഡ്‌

വിവരാവകാശ വിപ്ലവത്തിന്റെ കാലത്ത്‌ അതില്‍ പെടുത്തി ചെയ്യേണ്ട സംഗതിയാണ്‌. അവനവന്റെ പള്ളക്ക്‌ കത്തികയറ്റുന്നവന്റെ യോഗ്യതയെപ്പറ്റിയുള്ള വിവരം പോലും അറിയുവാന്‍ അവകാശമില്ലെങ്കില്‍ പിന്നെയീ വിവരാവകാശം കൊണ്ടെന്ത്‌ വിപ്ലവമാണ്‌ നടക്കാന്‍ പോകുന്നത്‌്‌?

ലോകം മുഴുക്കെ സാര്‍സ്‌ രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ മൊത്തം വടിയായത്‌ അഞ്ഞൂറെണ്ണമായിരുന്നു. രണ്ടുമൂവ്വായിരം കൊല്ലങ്ങള്‍ക്കുമുന്‍പേ കുപ്പിച്ചില്ലുകൊണ്ട്‌ തലയോടുകീറി ശസ്‌ത്രക്രിയ നടത്തിയ സുശ്രുതന്റെ നാട്ടില്‍, വയനാട്ടില്‍ മാത്രം വയറിളകിചത്തുപോയതും അത്രതന്നെയെണ്ണമായിരുന്നു. മാനാപമാനങ്ങളൊന്നും ഒട്ടുംതന്നെ ബാധിക്കാത്തതുകൊണ്ട്‌ അന്നത്തെ ശങ്കരന്‍മന്ത്രി കയറെടുത്തില്ല കശുമാവുതേടിയതുമില്ല.

ആരോഗ്യരംഗത്തെ വികസനത്തിന്റെ ചരിത്രം അങ്ങിനെയാണ്‌. 1956ലെ ആദ്യത്തെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ഡോ.എ.ആര്‍.മേനോനില്‍ നിന്നും പടവലം പോലെ വളര്‍ന്ന്‌ ശ്രീമതിടീച്ചറിലെത്തി നിലം തൊട്ടുനില്‍ക്കുകയാണ്‌. ഒരുകാലത്ത്‌ ജനങ്ങളുടെ ആശാകേന്ദങ്ങളായിരുന്ന സര്‍ക്കാരാശുപത്രികളെ മുഴുവന്‍ കടല്‍പാലത്തിന്റെ കമ്പിത്തൂണുപോലെയാക്കിയതിന്റെ ഉത്തരവാദിത്വം പൊതുജനത്തിനാണോ അതോ വാഴുന്നവര്‍ക്കോ?

ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ്‌ തടയും അല്ലെങ്കില്‍ പിരിച്ചുവിട്ടുവലയും എന്നു ആത്മഹത്യാഭീഷണി മുഴക്കുന്നവര്‍ കണക്കുകള്‍ നോക്കണം. വിപ്ലവകാരികള്‍ ആരോഗ്യമേഖലയില്‍ തട്ടിക്കൂട്ടിയ കൊള്ളസങ്കേതങ്ങളാണല്ലോ സഹകരണആശുപത്രികള്‍. ഡോക്ടര്‍മാരും വിപ്ലവകാരികളും കൂടി സഹകരിച്ച്‌ സാധാരണ വിവരദോഷിയുടെ ഹൃദയം നിലപ്പിച്ച്‌ ബില്ലടച്ചശേഷം ബോഡി ആംബുലന്‍സില്‍ വിട്ടിലെത്തിച്ചുകൊടുക്കുന്ന ശ്ലാഘനീയ ഏര്‍പ്പാടാണ്‌ അവിടെ നടക്കുന്നത്‌.

സ്‌നേഹം മാത്രം എന്നും പറഞ്ഞ്‌ നെഞ്ചത്തടിക്കുന്ന അമ്മയുടെ ആശുപത്രിയില്‍ അടുത്തകാലത്തായി ഒരു മോന്‍ ചത്തുപോയി. കാശില്ലാത്തതുകൊണ്ട്‌ ബന്ധുക്കള്‍ കരുതി തല്‌ക്കാലം ലേശം സ്‌നേഹം കൊടുക്കാം ബില്ല്‌ പിന്നെയടക്കാം. കിട്ടിയ മറുപടി ബില്ലടച്ച്‌ ബോഡിയെടുത്തോളാനാണ്‌. ഭാഗ്യത്തിന്‌ നാട്ടില്‍ ചിരട്ടക്കച്ചവടം നടത്തുന്നവരാരും സന്ന്യാസിമാരല്ല. അതുകൊണ്ട്‌ മൂപ്പരെ ദഹിപ്പിക്കേണ്ട ചിരട്ടക്ക്‌ ക്ഷാമം നേരിട്ടില്ലെന്നുമറിഞ്ഞു.

ലോകത്തിപ്പോള്‍ ആരും തോല്‌ക്കാത്ത രണ്ടേ രണ്ടു പരീക്ഷകളാണുള്ളത്‌. ഒന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെടറുടേത്‌ രണ്ടാമത്തേത്‌ ടീച്ചര്‍മാരുടേത്‌. നിത്യന്റെ നാട്ടിലെ നല്ല വഹയുള്ള രണ്ടുരക്ഷിതാക്കള്‍ എന്തെഴുതിയാലും ജയിച്ചു എന്ന ദുഷ്‌പേരുണ്ടാക്കാത്ത രണ്ടെണ്ണത്തിനെ ഒരുവഴിക്കാക്കാന്‍ കണ്ടെത്തിയത്‌ കര്‍ത്താവിന്റെ ഈ രണ്ടു മാര്‍ഗങ്ങളായിരുന്നു. അതോടുകൂടി ജനം കുരിശിന്റെ വഴിയിലുമായി. ഈപ്പറഞ്ഞ രണ്ടുയോഗ്യന്‍മാരില്‍ ഒരു 210കാരന്‍ ഹെല്‍ത്ത്‌ ഇന്‍സേട്രായി ആരോഗ്യരംഗം വെടിപ്പാക്കിക്കൊണ്ടിരിക്കുന്നു. 212 കാരന്‍ നാലുലക്ഷം വീശി സംസൃകൃതാദ്ധ്യാപകനായി രൂപാന്തരം പ്രാപിച്ചു. യാതൊരു കുഴപ്പവുമില്ല. അവനവന്‍ പഠിച്ചതെന്തെന്നും പഠിപ്പിക്കുന്നതെന്തെന്നും അവനവനുതന്നെ അറിയില്ല. പിള്ളേരുടെ ഭാവി ശോഭനം. സംസ്‌കൃതത്തിന്റേത്‌ അതിലേറെ ശോഭനം.

കൊടുത്ത കൈക്കൂലി മുതലാളിക്കാണെങ്കിലും അദ്ധ്യാപഹയന്‍മാരുടെ തൊള്ളയിലേക്കുപോകുന്നത്‌ ജനത്തിന്റെ നികുതിപ്പണമാണ്‌. ആയൊരു വഹയില്‍ ജനത്തിന്‌ അവരുടെ പിള്ളേരെ പഠിപ്പിക്കുന്നോന്റെ യോഗ്യത എന്തെന്നറിയുവാന്‍ അവകാശമില്ലേ? കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന സേവനത്തിനുണ്ടായിരിക്കണം എന്ന കാര്യം സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ടുതാനും. മെത്രാനെയും മുക്രിയെയും ഒരേസമയം ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു മതേതരത്വത്തിന്‌ സ്‌കോപ്പില്ലാത്തതുകൊണ്ട്‌ നിയമനം പി.എസ്‌.സിക്കുവിടുന്നത്‌ ലേശം ദഹനക്കേടിനു ഹേതുവാകും. തല്‌ക്കാലം ഇത്രയെങ്കിലും ചെയ്യാവുന്നതേയുള്ളൂ. എല്ലാ സ്‌കൂളുകളുടെയും മുന്നില്‍ ഒരു ബോര്‍ഡു തൂക്കുക. വാദ്ധ്യാന്‍മാരുടെ എസ്‌.എസ്‌.എല്‍. സി മുതല്‍ അങ്ങോട്ടുള്ള മാര്‍ക്കും ടി.ടി.സി/ബി.എഡ്‌ മാര്‍ക്കും പഠിച്ച യൂണിവേഴ്‌സിറ്റിയുടെ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റെടുത്ത പീടികയുടെ പേരും വിലാസവും അതില്‍ രേഖപ്പെടുത്തുക.

കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന സേവനത്തിനുമുറപ്പാവണമെന്നു തോന്നുന്നുവെങ്കില്‍ ജനം മക്കളെ അവിടങ്ങളില്‍ പഠിപ്പിക്കട്ടെ. അല്ലെങ്കില്‍ കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെ ബോര്‍ഡും വായിച്ച്‌ നടന്ന്‌ സമാധാനത്തോടെ മരിക്കട്ടെ. പറയുന്നതിലല്ല മഹത്വം. അതു നടപ്പാക്കുന്നതിലാണ്‌.

March 09, 2007

മല്ലികയും മലയാളമങ്കമാരും

പുരുഷന്‍മാരുടെ സ്വകാര്യസ്വത്താവുകയാണോ സ്‌ത്രീയെന്ന്‌ മല്ലികാസാരാഭായി ചോദിക്കുന്നു. ആ പഴയ മലയാളി സ്‌ത്രീയെവിടെയെന്നും മലയാളം വാരികയിലൂടെ മല്ലിക വിലപിക്കുന്നു (ഫെബ്രുവരി 23, 2007 ലെ അഭിമുഖം).

അതുതന്നെയാണ്‌ നിത്യനും പറയാനുള്ളത്‌. സീതാരാമചന്ദ്രന്‍, രാധാശ്രീകൃഷ്‌ണന്‍, പാര്‍വ്വതീ പരമശിവന്‍ എന്നൊന്നും പണ്ട്‌ മങ്കകള്‍ അറിയപ്പെട്ടതായി കേട്ടിട്ടില്ല. അവിടുന്നും ബഹുദൂരം മുന്നോട്ടുപോയപ്പോഴാണ്‌ തുല്യത കൈവരിച്ചത്‌. തുല്യത കൈവന്നപ്പോള്‍ ഫിഫ്‌റ്റി ഫിഫ്‌റ്റി. അച്ഛന്റെ അല്ലെങ്കില്‍ കെട്ടിയോന്റെ പേരിന്റെ പാതിയായി പെണ്ണിന്റെ വ്യക്തിത്വം. സംവരണം 33 ശതമാനം മതിയെങ്കിലും പെണ്ണുങ്ങള്‍ക്ക്‌ അടിമത്തം 50 ശതമാനം തന്നെവേണമെന്ന ശക്തമായ അഭിപ്രായമുണ്ട്‌.

കെട്ടിയോനുമായുള്ള സഹവാസം തുല്യത ഒന്നുകൂടി മെച്ചപ്പെടുത്തുമ്പോള്‍ പിന്നെ ഈ പാതിപേരിന്റെ ആവശ്യം കൂടി അപ്രത്യക്ഷമാവും. പരിണാമ സിദ്ധാന്തപ്രകാരം കുരങ്ങന്റെ വാലുപോയതുപോലെ. അതോടുകൂടി ആ കഷ്‌ണം പേരും പോയി അലവലാതിയുടെ പൊണ്ടാട്ടി വെറും മിസിസി. അലവലാതി എന്നാകും. വ്യക്തിത്വം പരമപദം പ്രാപിക്കുക അപ്പോഴാണ്‌.

"ഞാന്‍ ഇന്ന പുരുഷന്റെ സ്വകാര്യസ്വത്താണ്‌ എന്ന്‌ വിളംബരം ചെയ്‌തുനടക്കുന്ന സ്‌ത്രീകളെയല്ലാതെ വ്യക്തിത്വമുള്ള ഒരൊറ്റസ്‌ത്രീയേയും എനിക്കു കാണാന്‍ കഴിയുന്നില്ല". സീമന്തരേഖയില്‍ ഒരു സിന്ദൂരക്കുറിയൊക്കെ ഒട്ടിച്ചുവെച്ച്‌ ഒരു പുരുഷന്റെ സ്വന്തം എന്നു വിളംബരം ചെയ്‌തുനടക്കേണ്ട ആവശ്യം എന്താണെന്നും നമ്മുടെ കരുത്തുറ്റ വനിതാനേതാക്കളും ബുദ്ധിജീവികളും ഇന്നെവിടെയാണെന്നും ഒക്കെ മല്ലിക ചോദിക്കുന്നു.

ഈ ചോദ്യം ന്യായമായും മല്ലികക്കു ചോദിക്കാം. ഒന്നു മല്ലികയോടുതന്നെ. പേരിന്റെയറ്റത്ത്‌ എന്തിനാണൊരു സാരാഭായി എന്ന്‌. രണ്ടാമത്‌ ബൃന്ദാകാരാട്ടിനോട്‌ ചോദിക്കാം. വേണമെങ്കില്‍ സാറാ ജോസഫിനോടും ചോദിക്കാം. ദയവായി മണ്ണുചുമക്കുന്ന നിത്യസുഹൃത്ത്‌ മാതു ദി സംസ്‌കാരസമ്പന്നയോടും കല്ലുചുമക്കുന്ന കല്ലുവിനോടും ചോദിച്ചുകളയരുത്‌. തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ വെവരമറിയും. വെളിച്ചപ്പാടിനെപ്പോലെ സ്വന്തം തലക്കുകൊത്തുകയാണ്‌ എന്തുകൊണ്ടും ആരോഗ്യത്തിനു നല്ലതെന്ന ഒരെളിയ അഭിപ്രായമേ നിത്യനുള്ളൂ.

ബുദ്ധിജീവികളും സാംസ്‌കാരികനായകരുമൊക്കെ എവിടെയാണെന്ന ചോദ്യത്തിനുള്ള ഉത്തരം പണ്ട്‌ നാരായണപ്പിള്ള പറഞ്ഞിട്ടുണ്ട്‌. കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട്‌ അവരുടെ സ്ഥാനം തത്‌ക്കാലം സാംസ്‌കാരിക കേരളത്തിന്റെ പുറമ്പോക്കിലായിട്ടുണ്ട്‌.

അംഗ്രേസി കടലാസുകള്‍ മല്ലികാ സാരാഭായിയെ പറ്റി പലപ്പോഴും എഴുതുക വെറും ഡോ.സാരാഭായി എന്നാണ്‌. തന്റെ വ്യക്തിത്വത്തെ കൊന്നുകൊലവിളിച്ചെന്നും പറഞ്ഞ്‌്‌ മല്ലിക മാനനഷ്ടത്തിനു കേസുകൊടുത്തതായി ഇന്നോളംകേട്ടിട്ടില്ല.

ആ പഴയ മലയാളി സ്‌ത്രീയെവിടെയെന്നു വിലപിക്കുന്ന മലയാളത്തില്‍ മല്ലികയുടെ ഒരു അടിപൊളിച്ചിത്രം കൊടുത്തിട്ടുണ്ട്‌. ആ പഴയമലയാളി സ്‌ത്രീയെക്കണ്ടെത്താന്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കിയ നിത്യന്‍ ഒടുവില്‍ പരാജയശ്രീലാളിതനാവുകയാണ്‌ ചെയ്‌തത്‌.

ഒരു കക്ഷംലെസ്‌ ബ്ലൗസും കാതില്‍ പന്നിയൂര്‍ മുളകുപോലുള്ളൊരു കുന്ത്രാണ്ടവുമായി മല്ലിക ആ പഴയ മലയാളി സ്‌ത്രീയുടെ വേഷത്തിലും ഭാവത്തിലും നില്‌ക്കുന്ന നില്‌പ്‌ കണ്ടപ്പോള്‍ അസൂയ തോന്നി.

സാംസ്‌കാരികനായകരായാല്‍ അങ്ങിനെയായിരിക്കണം. കളരിയഭ്യാസിയുടെ കുടവയറുപോലെയും യോഗാഭ്യാസിയുടെ ഗ്യാസ്‌ട്രബ്‌ള്‍ പോലെയും ശോഭിക്കണം സംസ്‌കാരം. സംസ്‌്‌കാരമൊക്കെ വേണ്ടത്‌ മറ്റുള്ളവര്‍ക്കാണ്‌. നമുക്ക്‌ ആകെ വേണ്ടത്‌ ഒരു നാലുമുഴം നാക്കാണ്‌. അതില്‍ നിന്നും വരുന്ന വാക്കുകളാവട്ടെ നാഴികക്ക്‌ നാല്‌പതുവട്ടം മാറുകയും വേണം.

പെണ്ണ്‌ കാതില്‍ എന്തിടണമെന്നു പഠിപ്പിക്കുന്നത്‌ അന്നും ഇന്നും ആണുതന്നെയാണ്‌. അതുണ്ടാക്കി വില്‌ക്കുന്നതും ആണുതന്നെയാണ്‌. പെണ്ണിന്‌ കാലിലും കഴുത്തിലും ചങ്ങലവേണമെന്ന്‌ പഠിപ്പിച്ചത്‌ ആരാണ്‌? ആനക്കു ചങ്ങലയിടാനും നെറ്റിപ്പട്ടം കെട്ടാനും പഠിപ്പിച്ച അതേ ബുദ്ധി തന്നെയാണ്‌ അതിന്റെയും ഉറവിടം. ആലൂക്കാസുകാരന്റെയും ആലപ്പാടുകാരന്റെയും വേദപുസ്‌തകത്തിനനുസൃതമായി ജീവിതം നയിക്കുന്ന മലയാളമങ്കമാരില്‍ നിന്നും മല്ലികയിലേക്കുവല്ല ദൂരവുമുണ്ടോ?

ഗ്രീക്ക്‌ മിഥോളജിയില്‍ പിഗ്മാലിയോണ്‍ എന്നൊരു രാജാവ്‌ ഒരു നാള്‍ ഒരു സുന്ദരീശില്‌പം പണിതു. ആ പ്രതിമ നോക്കിനിന്ന രാജാവില്‍ പ്രണയം പൂത്തുലഞ്ഞു. ഒടുവില്‍ രാജാവിന്റെ പ്രാര്‍ത്ഥന കേട്ട അഫ്രഡൈറ്റിസിന്‌ ആ പ്രതിമയെ ഗലേഷ്യ എന്ന അതിസുന്ദരിയായ കന്യകയാക്കി മാറ്റിക്കൊടുക്കേണ്ടിവന്നതായി കേട്ടിട്ടുണ്ട്‌.

സ്‌ത്രീയൂടെ കോലത്തിന്‌ പുരുഷനിലുള്ള സ്വാധീനം അതാണെങ്കില്‍ മജ്ജയും മാംസവുമുള്ള സ്‌ത്രീക്ക്‌ പുരുഷനിലുള്ള സ്വാധീനം എന്തായിരിക്കും. ഒരായിരം പടക്കപ്പല്‍ കടലിലിറക്കാനുള്ള സൗന്ദര്യം ഹെലനുണ്ട്‌ എന്നു ഹോമ പറയുമ്പോള്‍ ഹെലന്‍ മദ്ധ്യവയസ്‌കയായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ഏതുപുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്‌ത്രീ ഉണ്ടായിരിക്കും എന്ന ചൊല്ലുണ്ടായതും.

അതു പിന്നീട്‌ ഏതു പെണ്ണിന്റെ പരാജയത്തിനുപിന്നിലും ഒരു പുരുഷന്‍ ഉണ്ടായിരിക്കും എന്നാക്കിയ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താനാണ്‌ വനിതകള്‍ ശ്രമിക്കേണ്ടത്‌. ഒരു സി.ബി.ഐ അന്വേഷണം കപ്പലിലും നടത്തുന്നത്‌ നന്നായിരിക്കും. പുറത്ത്‌ ഒരു വിജിലന്‍സ്‌ അന്വേഷണം തന്നെ ധാരാളം.

കാരണം തൊഴിലിന്റെ ഉല്‌പത്തിപുസ്‌തകത്തിലും ആദ്യത്തെ തൊഴില്‍ മേഖല സ്‌ത്രീയുടേതുതന്നെയായിരുന്നു - വേശ്യാവൃത്തി. അവിടുന്നിങ്ങോട്ട്‌ പിന്നീടൊരു മേഖലയും സ്‌ത്രീക്കന്യമല്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

അങ്ങിനെ മൊത്തം സാഹചര്യം പെണ്ണിനനുകൂലമാണ്‌. ശരിക്കും പെണ്ണിന്റെ അടിമയായിരിക്കാനുള്ള യോഗ്യതയേ ആണിനുള്ളൂ എന്ന ഒരഭിപ്രായവും നിത്യനുണ്ട്‌. കാരണം നിത്യനാകെ ഒരു പണിയേ ഉള്ളൂ. അതു തോന്നിയപോലെ ജീവിക്കുക എന്നതാണ്‌. അതുതന്നെ പലപ്പോഴും സാധിക്കാത്ത അവസ്ഥയിലാണ്‌. മൂപ്പര്‍ക്കാകട്ടെ മൂന്നുനേരം വെച്ചുവിളമ്പണം. വടക്കോട്ടുചൂണ്ടിയാല്‍ തെക്കോട്ടുപോകുന്ന മോണ്‍സ്‌റ്ററെ നേര്‍വഴിക്ക്‌ തെളിക്കണം. നിത്യന്‌ തോന്നിയപോലെ ജീവിക്കാന്‍ നാലുമുക്കാലുണ്ടാക്കുകയും വേണം. നിത്യന്‍ നിത്യകാമുകിയുടെ കാലിന്‌ വീഴണമോ അതോ തിരിച്ച്‌ വീഴണമോ?

"ഒരു സ്‌ത്രീ വിമോചന പ്രസ്ഥാനത്തിന്‌ പുരുഷന്റെ ലോകവുമായി യാതൊരു ബന്ധവുമില്ല. ആരും താഴെയുമല്ല, ആരും മുകളിലുമല്ല, ആവശ്യമുള്ളത്‌ സമത്വമാണ്‌" - മല്ലിക

മഹാന്‍മാരും മഹതികളും അങ്ങിനെയാണ്‌ പ്രതികരിക്കുക. പുരുഷന്റെ ലോകവുമായി ബന്ധമില്ലെങ്കില്‍ പിന്നെ ഈ മഹാപ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്‌ വാനപ്രസ്ഥം നടത്താന്‍ വേണ്ടിയാണോ? സ്‌ത്രീക്ക്‌ വിമോചനം വേണ്ടത്‌ പുരുഷനില്‍ നിന്നെല്ലങ്കില്‍ പിന്നെ സ്വര്‍ണച്ചങ്ങലകളില്‍ നിന്നാണോ? അതിനാണെങ്കില്‍ ലോകത്തുള്ള മുയ്‌മനാളുകളെയും ചീ്‌ത്തവിളിക്കുന്നതിനുപകരം ആലപ്പാട്ടുകാരന്റെയും ആലൂക്കാസുകാരന്റെ കുടിലുകള്‍ ഉപരോധിക്കുകയല്ലേ വേണ്ടത്‌. ഒരു കല്ല്‌ ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനക്കാരനുനേരെയും ചെല്ലട്ടെ.

വനിതാസംവരണം 33 ശതമാനം ഇതാ ഇപ്പ ശരിയാക്കിത്തര എന്ന്‌ വെള്ളാനകളുടെ നാട്ടിലെ പപ്പുവെപ്പോലെ ഭരിക്കുന്നവര്‍ വീമ്പിളക്കാന്‍ തുടങ്ങിയത്‌ ഇന്നോ ഇന്നലെയോ അല്ല. ആണുങ്ങള്‍ക്ക്‌ പറഞ്ഞവാക്കിനാണ്‌ വില. പെണ്ണിന്‌ വാക്കുമാറ്റുന്നതിനും. പൊതുവില്‍ ഭരിക്കുന്നവര്‍ എന്ന പദം സ്‌ത്രീലിംഗമാണോ എന്നൊരു നേരിയ സംശയം അതുകൊണ്ടുതന്നെ തികച്ചും ന്യായമാണ്‌.

പ്രിയപ്പെട്ട വനിതകളേ മേല്‍ പറഞ്ഞ ഈ സല്‌പ്രവൃത്തിക്ക്‌ മുയ്‌മന്‍ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെയും പിന്തുണയും നിങ്ങള്‍ക്കുണ്ടാവും. നൂറുശതമാനമല്ലേ അവിടെ സംവരണം. പ്രത്യേകിച്ചൊരു 33 ശതമാനം സംഭരണത്തിന്റെ ആവശ്യം യഥാര്‍ത്ഥത്തില്‍ ഉദിക്കുന്നേയില്ല.

അഭിമുഖത്തിന്റെ അവസാനഭാഗത്ത്‌ മല്ലിക പറയുന്നു. "രണ്ടുദിവസം മുന്‍പ്‌ ഞാന്‍ കുറ്റിപ്പുറത്ത്‌ എന്റെ തറവാട്ടില്‍ പോയിരുന്നു. നാട്‌ എന്നും പ്രിയപ്പെട്ടതാണ്‌ എനിക്ക്‌. എങ്കിലും മലയാളം സംസാരിക്കാന്‍ എനിക്കിന്നും കഴിയില്ല."

അതെ, മലയാളം അറിയാത്ത മലയാള മങ്കയാണ്‌ ബാക്കിയുള്ള മങ്കമാരുടെ അവസ്ഥയെപ്പറ്റി 'മലയാള'ത്തില്‍ ഘോരഘോരം പരിതപിച്ചത്‌. കേരളത്തിലെ ഒരു പാടു സ്‌ത്രീകളുമായി ഇടപഴകിയതില്‍ നിന്നും മനസ്സിലായ കാര്യമാണ്‌ പറഞ്ഞതും. കേരളത്തില്‍ 99 ശതമാനം വനിതകളുടെയും ഭാഷ അംഗ്രേസിയായതുകൊണ്ട്‌ ആശയവിനിമയം വലിയ പ്രശ്‌നമായിട്ടുണ്ടാവില്ല എന്നു നമുക്കും കരുതാം.

സമൂഹത്തിന്റെ ആത്മാവാണ്‌ മാതൃഭാഷയെന്നു കേട്ടിട്ടുണ്ട്‌. അതു മരണക്കിടക്കയിലോ ശരശയ്യയിലോ ഒക്കെയാണെന്നു സാംസ്‌കാരികനായകര്‍ വിലപിക്കുന്നതു കേട്ടിട്ടുണ്ട്‌. ഇപ്പോള്‍ മലയാളത്തില്‍ കാഴ്‌ചവെച്ച ഈ പ്രകടനം കണ്ടപ്പോഴുള്ള ഒരു തോന്നലാണ്‌. മലയാള ഭാഷയെ രക്ഷിക്കാന്‍ മല്ലികക്കുകൂടെ ഒന്നെടുത്തുചാടിക്കൂടെ. മലയാളമറിഞ്ഞുകൂടെന്നൊരു അധികയോഗ്യതയുമുണ്ട്‌. താമസം ഇന്ത്യയില്‍ തന്നെയാണെന്നതു വലിയൊരു പശ്‌നമാക്കേണ്ടതില്ല.

കുഞ്ഞുണ്ണിമാഷ്‌ പാടിയപോലെ, നിര്‍ഭാഗ്യവശാല്‍ കെട്ടിയോളുടെ പേറ്‌ ബിലാത്തിയിലാക്കാന്‍ പലര്‍ക്കും പറ്റിയില്ലെങ്കിലും, പിന്നീട്‌ സകുടുംബം അവിടെയും അമേരിക്കയിലും സ്ഥിരതാമസമാക്കിയാണ്‌ ഇപ്പോള്‍ പലരും രക്ഷാപ്രവര്‍ത്തനത്തില്‍ അണിചേരുന്നത്‌. അതുകൊണ്ട്‌ മടിച്ചുനില്‌ക്കാതെ കടന്നുവരൂ. വീണ്ടുമൊരു ഒരു സ്ലീവ്‌ലെസ്‌ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഭാഷയും കരകയറട്ടെ.

February 28, 2007

പെരിയോറുടെ ശിഷ്യനും സായിബാബയും

ുഹമ്മദ്‌ മലക്ക്‌ പോകുന്നില്ലെങ്കില്‍ മല നിരങ്ങി മുഹമ്മദിന്റെ മുറ്റത്തെത്തുമെന്നാണ്‌ ചൊല്ല്‌. പുട്ടപര്‍ത്തിയിലെ കരുണാവാരിധി കരുണാനിധിയുടെ മുറ്റത്തെത്തിയത്‌ അങ്ങിനെയാണ്‌ . ദിവ്യന്‍മാര്‍ പലവിധമുലകില്‍ സുലഭമാണെങ്കിലും ബാബമാര്‍ ദുര്‍ലഭമാണ്‌.

ആള്‍ദൈവങ്ങള്‍ക്ക്‌ പൊതുവില്‍ ചിമ്പാന്‍സിയുടെ സ്ഥാനമാണ്‌. കുരങ്ങല്ലാണ്ടുമായി മനുഷ്യനൊട്ടായതുമില്ലെന്നപോലെ. മനുഷ്യനല്ലാണ്ടായി. എന്നാല്‍ ദൈവമൊട്ടായതുമില്ല. ബാബ ദൈവം തന്നെയായ സ്ഥിതിക്ക്‌ ഇവരില്‍ നിന്നും ഒരു പടി മീതെയാണ്‌.

ദൈവമായതിനുള്ള തെളിവൊന്നും ആരും ചോദിച്ചുകളയരുത്‌. താസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റുനോക്കിയിട്ടല്ല ആളുകള്‍ ദൈവമായി അവരോധിക്കപ്പെടുക. കൊല്ലിനും കൊലക്കും അവകാശമുള്ളവരാണ്‌ ദൈവങ്ങള്‍. ചത്തുപോയ മനിതന്‌ ബാബ ഉയിരുകൊടുത്തതായി ഒരു വിശ്വാസമുണ്ട്‌.

അതിനെന്താ തെളിവെന്നു ചോദിക്കും വിഢികള്‍. അതൊരു വിശ്വാസമാണെന്നേ ഭക്തന്‍മാരും പറയുന്നുള്ളൂ. സത്യമാണെങ്കില്‍ സത്യമാണെന്നല്ലേ പറയുക. വിശ്വാസവും സത്യവും തമ്മില്‍ ചില്ലറ വ്യത്യാസമുണ്ട്‌. അമ്മ സത്യവും അച്ഛന്‍ വിശ്വാസവുമെന്നപോലെ.

ശത്തുപോയ ഒരു മനിതന്‌ ഉയിര്‍ കൊടുത്തത്‌ സത്യമാണെങ്കില്‍ കഴിഞ്ഞ പതിനാലുകൊല്ലം കൊണ്ട്‌ ആശ്രമത്തില്‍ കൊലശെയ്യപ്പെട്ട ആറെണ്ണത്തിനുകൂടി കൊടുത്തുകൂടായിരുന്നോ എന്നൊരു സംശയം ചിലര്‍ക്കെങ്കിലുമുണ്ടാവും.

ലോകം ബാബയുടെ ചെറുവിരലില്‍ കിടന്നാണ്‌ കറങ്ങുന്നതെന്ന്‌ ഭക്തന്‍മാര്‍ക്കറിയാം. യുക്‌്‌തിവാദികളെ ആരുണ്ടിതൊക്കെ പറഞ്ഞുമനസ്സിലാക്കാനെന്റെ ഭഗവതീ. അപ്പോള്‍ സ്വാഭാവികമായും ശത്തുപോകുന്നതിന്റെയും പെറ്റുവീഴുന്നതിന്റെയുമൊക്കെ കണക്കുകള്‍ മൂപ്പരുടെ കൈയ്യിലുണ്ടാവണം. ഏതോ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുകൊണ്ട്‌ ഒരു മഹാപാപി മൂപ്പരറിയാതെ ബിസ്‌മികൂട്ടപ്പെട്ടു. അങ്ങിനെ ദൈവമറിയാതെ ശത്തുപോയതിനെ ജീവിപ്പിക്കാന്‍ വകുപ്പുണ്ട്‌.

അതുപോലെയാണോ മറ്റേ ആറെണ്ണം കൊലപണ്ണിപ്പോയ കേസ്‌. അത്‌ ദൈവഹിതം അഥവാ ബാബഹിതം എന്നുകരുതിയാല്‍ മതി. അതുകൊണ്ടാണല്ലോ അതിന്‍മേലുള്ള അന്വേഷണം അതിന്റെ വഴിക്കുനടക്കുന്നതും ബാബ പുറത്തിറങ്ങിനടക്കുന്നതും. ദൈവഹിതമായതുകൊണ്ട്‌ എല്ലാം ഭംഗിയായി. ഒരു കൂട്ടിലും ബാബക്ക്‌ കയറേണ്ടിവന്നിട്ടില്ല. അല്ലെങ്കിലും പ്രേതപരിശോധനക്കല്ലാതെ ദൈവത്തെ കൂട്ടില്‍കയറ്റി ചറപറാ വിസ്‌തരിക്കാന്‍ വകുപ്പുണ്ടോ ഇന്ത്യന്‍ പീനല്‍കോഡില്‍ ?

ജനനം മരണം ആത്മാവ്‌ ആദിയായ വലിയവലിയ കാര്യങ്ങളെ വേണ്ടവിധത്തില്‍ മനസ്സിലാക്കാത്തവരാണവര്‍. അത്തരം വിഢികള്‍ മൊത്തത്തില്‍ യുക്തിവാദികള്‍ എന്നാണറിപ്പെടുക. ഇങ്ങനെ വേണ്ടാത്ത ചോദ്യം ചോദിച്ചു നടന്ന്‌ തലയ്‌ക്കു വെളിവറ്റുപോകുന്നവരാണ്‌. കാളപെറ്റെന്നുകേട്ടാല്‍ കയറെടുക്കുകയാണ്‌ മുഖലക്ഷണം.

തമിഴകത്തെ അക്കൂട്ടരുടെ തലതൊട്ടപ്പനായിരുന്നു പെരിയോര്‍. പെരിയോറുടെ വാക്കിന്‌ വിലയുണ്ടായിരുന്നു. പറഞ്ഞത്‌ ചെയ്യാനുള്ള ചങ്കൂറ്റവും നിസ്വാര്‍ത്ഥതയും ഉണ്ടായിരുന്നു. ബുദ്ധിയും ജ്ഞാനവും തുല്യ അളവില്‍ ചേരുമ്പോഴാണ്‌ ആളുകള്‍ മഹാനാവുക. ആ മഹാനായ പെരിയോറുടെ അരുമശിഷ്യനാണ്‌ ഇപ്പോഴത്തെ ബാബയുടെ തങ്കപ്പെട്ട ചിന്നപ്പൈയ്യന്‍ കലൈഞ്‌ജര്‍ കരുണാനിധി.

മേലെ നോക്കിയാല്‍ ആകാശം താഴെനോക്കിയാല്‍ ഭൂമി എന്നുപറഞ്ഞുനടന്ന പെരിയോറാണോ കലൈഞ്‌ജര്‍. നിസ്വാര്‍ത്ഥ ജീവിതം നയിച്ച പെരിയോര്‍ക്ക്‌ ജീവിതാന്ത്യത്തിലും വിശ്വാസത്തിന്റെ ഊന്നുവടിയുടെ ആവശ്യം ഏതായാലും വന്നില്ല. കലൈഞ്‌ജറാകട്ടെ നാലുമുക്കാലുണ്ടാക്കി. വയസ്സുമായി. വിശ്വാസത്തിന്റെ ഊന്നുവടിയെടുക്കേണ്ട്‌ പ്രായമൊക്കെയായി.

പെരിയോറുടെ ശിഷ്യന്‍ കലൈഞ്‌ജര്‍ കരുണാനിധിയെ ശിഷ്യനായി കിട്ടിയാല്‍ തമിഴകം തന്നെ കിട്ടിയില്ലേ ബാബക്ക്‌. അതാണ്‌ ബാബയുടെ മാര്‍ക്കറ്റിംഗ്‌ സ്‌ട്രാറ്റിജി. അല്ലെങ്കിലും ഇപ്പോള്‍ പുരിശങ്കരാചാര്യന്റെ മാര്‍ക്കറ്റ്‌ വാല്യു കുത്തനെ വീണുകിടക്കുന്ന അവസരവും. കുന്തവും വടിയുമൊക്കെയായി പൂജ കുറച്ചുകാലം കഴിച്ചത്‌ കോയമ്പത്തൂര്‍ ജയിലില്‍ നിന്നല്ലേ.

ഇന്ത്യയിലെ വിവരസാങ്കേതികവിദ്യയെത്തന്നെ നയിക്കുന്ന ചിന്നപ്പുള്ളൈ ദയാനിധി മാരന്‌ ബാബ സൃഷ്ടിച്ചുകൊടുത്തത്‌ സ്വര്‍ണമോതിരമാണ്‌. സംശയമുള്ളവര്‍ക്കു പോയി നോക്കാം. ബാബയുടെ സ്വന്തം സ്വര്‍ണഖനിയില്‍ നിന്നും കുഴിച്ചെടുത്ത ശുദ്ധമായ സ്വര്‍ണം കൊണ്ടുണ്ടാക്കിയ ബാബാബ്രാന്റ്‌ മോതിരം.

ഇഷ്ടപ്പെട്ടുപോയാല്‍ ബാബ അങ്ങിനെയാണ്‌. എന്തും കൊടുക്കും. സ്വര്‍ണമാണ്‌ മുഖ്യ ഐറ്റം. എവിടുന്ന്‌ കുഴിച്ചെടുത്തു നികുതിയാരടച്ചു ബില്ലെവിടെ എന്നൊന്നും ആരും ചോദിക്കേണ്ടതില്ല. ചോദിക്കേണ്ടവര്‍ നേരെ പുട്ടപര്‍ത്തിയിലേക്കു ചെന്നാല്‍ മതി. എല്ലാം ദൈവഹിതം എന്നൊരു കടലാസിലെഴുതിക്കൊടുക്കും. പിന്നീട്‌ സംശയം തീരാത്തവര്‍ക്കു മറുപടിപറയാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മൊത്തം ഏമാന്‍മാര്‍ ദര്‍ശനത്തിനുള്ള ക്യൂവില്‍ കാണും. അവരോടു ചോദിക്കുക.

അത്യാവശ്യം വാച്ചും സൃഷ്ടിച്ചുകൊടുക്കും. പേര്‌ ചിലപ്പോ ടൈറ്റണ്‍ എന്നോ സിറ്റിസണ്‍ എന്നോ മറ്റോ വന്നെന്നുവരും. അവരുടെ വാച്ച്‌ ബാബ വായുവില്‍ നിന്നും സൃഷ്ടിച്ചുകൊടുക്കുന്നതില്‍ അവര്‍ക്ക്‌ യാതൊരു പരാതിയുമില്ല. പിന്നെയാണോ മറ്റുള്ളവര്‍ക്ക്‌. പേറ്റന്റിന്റെയും കോപ്പിറൈറ്റിന്റെയും പരിധിക്കും പുറത്താണ്‌ ദൈവങ്ങള്‍ എന്നാദ്യം മനസ്സിലാക്കേണ്ടതുണ്ട്‌.

പണ്ട്‌ കണ്ണിന്റെ കാഴ്‌ച പൂര്‍ണമായും നശിച്ച കേശവമേനോന്‌ വേദിയില്‍ വച്ച്‌ ഒരു സ്വര്‍ണമാല സൃഷ്ടിച്ചുകൊടുത്ത കഥ കേട്ടിട്ടുണ്ട്‌. അതുകണ്ടു നിന്ന ഏതോ രസികന്‍ പറഞ്ഞിരുന്നുപോലും - ആദ്യം മൂപ്പര്‍ക്കുവേണ്ടത്‌ കണ്ണിന്റെ കാഴ്‌ചയാണ്‌. അതുണ്ടാക്കിക്കൊടുക്കാന്‍ പറ്റുമെങ്കില്‍ കൊടുക്ക്‌. രണ്ടുമാല വേണമെങ്കില്‍ അങ്ങോട്ടുതരാമെന്നും.

February 23, 2007

എ.ഡി.ബിക്കും കടലിനുമിടയില്‍

വിപ്ലവത്തിന്റെ മാതാവ്‌ ദാരിദ്ര്യവും പിതാവ്‌ അസംതൃപ്‌തിയുമാണ്‌. കേരളത്തില്‍ വിപ്ലവം നടക്കാത്തതിന്റെ കാരണം ദാരിദ്ര്യം ലേശം കുറഞ്ഞുപോയതാണ്‌. അപ്പോള്‍ ആദിവാസികളെന്താ വിപ്ലവം നടത്താത്തതെന്ന്‌ ഒരു ചോദ്യമുണ്ട്‌. ഒരു മൂലവെട്ടിയില്‍ തീരുന്നതാണ്‌ അവരുടെ ദാരിദ്ര്യം ഒരു തുണ്ട്‌ പുകയിലയില്‍ തീരുന്നതാണ്‌ അവരുടെ അസംതൃപ്‌തി എന്നൊരു കണ്ടുപിടുത്തം നമ്മള്‍ നടത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ വിപ്ലവത്തിന്റെ ആവശ്യം ഉടലെടുക്കുന്നില്ല.

നിസ്സാരപലിശക്കുള്ള ഒരു ലോണെടുത്താല്‍ തന്നെ ദാരിദ്ര്യരേഖ ചുരുങ്ങിയത്‌ നാലാളുയരത്തില്‍ പൊങ്ങുമെന്ന്‌ എ.ഡി.ബി. ഇതിനകം തെളിയിച്ചിട്ടുണ്ട്‌. വ്യാവസായികമേഖലയും കാര്‍ഷികമേഖലയും ആടു കടിച്ച പ്ലാവിന്‍തൈ പോലെ പിന്നെ തളിരെടുക്കുകയില്ല. അതുകൊണ്ട്‌ ഐസക്കാദികള്‍ വിപ്ലവത്തിന്റെ സുഖപ്രസവത്തിനുള്ള എ.ഡി.ബി. മാര്‍ഗത്തില്‍ ചരിക്കുമ്പോള്‍ അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള വരട്ടുതത്വവാദികള്‍ അഭിവാദ്യമര്‍പ്പിച്ച്‌ നാല്‌ മുദ്രാവാക്യം വിളിക്കുകയാണ്‌ വേണ്ടത്‌. അല്ലെങ്കില്‍ വാരിക്കുന്തം തുരുമ്പെടുത്തുപോകുകയേയുള്ളൂ. ആയൊരു പ്രതീക്ഷയുടെ പുറത്തല്ലേ സഖാവേ നമ്മുടെ ജീവിതം.

വില്‌പന നികുതി കുടിശ്ശിക 17% പിരിച്ചാല്‍ എ.ഡി.ബി ലോണിനു തുല്യമായ സംഖ്യകിട്ടും എന്നൊക്കെ പലരും പറയും. അപ്പോള്‍ ബാക്കി 83ശതമാനം കൂടി പിരിച്ചാല്‍ എ.ഡി.ബിക്കുതന്നെ വിലപറയാവുന്നതേയുള്ളൂ.

80 ശതമാനം സ്വര്‍ണവ്യാപാരികളും സര്‍ക്കാരിന്‌ നല്‌കിയ കണക്കുപ്രകാരം പ്രതിദിന വില്‌പന ഏതാണ്ടൊരു പവനാണെന്നാണ്‌ അതേപ്പറ്റി പഠിച്ച പ്രമുഖ അക്കാഡമീഷ്യനായ രഘുരാമന്‍ വെളിപ്പെടുത്തിയത്‌ (മലയാളം വാരിക, ഫെബ്രുവരി 26, 2006). ഒരന്വേഷണം നടത്തി ബുദ്ധിമുട്ടിച്ച്‌ ആ പാവങ്ങളെ നാളെ സ്വര്‍ണക്കയറെടുക്കാന്‍ പ്രേരിപ്പിച്ചു എന്നൊരു പരാതിയില്ലാത്തതുതന്നെയാണ്‌ നല്ലത്‌.

ജനം ഇങ്ങിനെ പലതും പറയും. ഭൂരിപക്ഷാഭിപ്രായം ഒരിക്കലും മുഖവിലക്കെടുക്കരുതെന്നാണ്‌. അല്ലെങ്കിലും നമുക്ക്‌ പണ്ടേ ജനാധിപത്യം ഒരു നിശാസുന്ദരിയാണ്‌. വേളിക്ക്‌ വകുപ്പില്ല. നല്ല തറവാട്ടില്‍ പിറന്ന സര്‍വ്വാധിപത്യമുള്ളപ്പോള്‍ പ്രകടനം നടത്തി കെട്ടിക്കാമെന്ന്‌ ആരും കരുതുകയും വേണ്ട.

ആഗോളവല്‍ക്കരണം ഇന്നത്തെ ലോകബേങ്ക്‌ എ.ഡി.ബി രൂപം കൈക്കൊള്ളുന്നതിനും മൂന്‍പ്‌ മറ്റൊരു ആഗോളവല്‍ക്കരണം നടന്നിരുന്നു. സിദ്ധാന്തങ്ങളുടെ ആഗോളവല്‍ക്കരണം. കമ്മ്യൂണിസം തന്നെയാണ്‌ അതിന്‌ ഏറ്റവും നല്ല ഉദാഹരണം.

എഷ്യയിലെത്തിയ ജനാധിപത്യവും സെക്യുലാറിസവും കമ്മ്യൂണിസവും കമ്മ്യൂണലിസവുമെല്ലാം പൂല്ലുതിന്നുന്നവന്റേതായിരുന്നോ അതോ ശവംതീനികളുടേതോ? സായിപ്പിനോടു ചോദിച്ചുനോക്കുക. 'പാമ്പാട്ടികളുടെയും മന്ത്രവാദികളുടെയൂം തോട്ടികളുടെയൂം നാട്‌' പരിഷ്‌കരിക്കപ്പെട്ടത്‌ സായിപ്പിന്റെ കുഞ്ഞിക്കാലെടുത്തവച്ച ശേഷമാണല്ലോ.

ഭുലോകത്തിലെ സൂപ്പര്‍ മൈനോറിറ്റി വിഭാഗമായ ജൂതസമുദായത്തില്‍ നിന്നും വന്ന മാര്‍ക്‌സിന്റെ ചിന്താധാരകള്‍ ലോകം മുഴുവന്‍ ആഫ്രിക്കന്‍ പായലുപോലെ പടര്‍ന്നത്‌ ഒരു സിദ്ധാന്തത്തിന്റെ ആഗോളവല്‍ക്കരണമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌?

ഒരു സിദ്ധാന്തത്തിന്‌ ആഗോളവിപണിയുണ്ടാക്കി സിസെസ്‌ക്യൂമാര്‍ കെട്ടിയോളുടെ ചെരുപ്പിന്റെ കണ്ണികള്‍ സ്വര്‍ണം കൊണ്ടുനിര്‍മ്മിച്ച്‌ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം ലോകസമക്ഷം കാഴ്‌ചവച്ചു. ഒടുക്കം സി.ഐ.എ യുടെ സഹായമൊന്നുമില്ലാതെ തന്നെ സഹികെട്ട റുമാനിയന്‍ ജനത അഥവാ പ്രതിവിപ്ലവകാരികള്‍ മറ്റൊരഥവാ വര്‍ഗശത്രുക്കള്‍ ഇനിയൊരഥവാ സാമ്രാജ്യത്വ പാദസേവകര്‍ മൂപ്പരെ നേരാംവണ്ണം നിര്‍ത്തി വെടിവെച്ചു. ബൂര്‍ഷ്വാ തോക്കിനെതിരെ നാലുമുദ്രാവാക്യം വിളിക്കാന്‍ പോലും നാലാളില്ലാതെ സിസെസ്‌ക്യൂ യാത്രയാവുകയും ചെയ്‌തു.

സ്വന്തം തലതന്നെ തെറിക്കാനും ചില്ലറ സാദ്ധ്യതയുള്ള വിപ്ലവം നടത്താതെതന്നെ നല്ലപാതിക്ക്‌ സ്വര്‍ണച്ചെരുപ്പ്‌ തീര്‍ക്കുവാല്‍ പറ്റിയെന്നുവന്നാല്‍ അതിലും മെച്ചപ്പെട്ട കര്‍ത്താവിന്റെ മാര്‍ഗം വേറെന്താണുള്ളത്‌? അതാണ്‌ ഗ്രന്ഥങ്ങളിലെ വര്‍ഗസഹകരണം എന്നറിയപ്പെടുന്ന സംഗതി. രണ്ടായാലും ചെരുപ്പ്‌ സ്വര്‍ണമായിക്കിട്ടിയാല്‍ മതി.

വര്‍ഗം, വര്‍ഗസമരം, വര്‍ഗസഹകരണം എന്നൊക്കയുള്ള മഹാസംഭവങ്ങളെപ്പറ്റി അറിയാത്ത മൂഢന്‍മാര്‍ക്കിതെല്ലാം ഇനിയെന്നാണാവോ തിരുപാടുകിട്ടുക.
'വര്‍ഗമൂലം കലഹം പലവിധമുലകില്‍ സുലഭം' എന്നെങ്കിലൂം ചുരൂങ്ങിയത്‌ മന:പാഠമാക്കുക.

അപ്പോള്‍ ഭസ്‌മാസുരന്‍മാരുടെ മുന്‍പില്‍ ലോകത്തെന്തും സൃഷ്‌ടിക്കുന്ന ബ്രഹ്മന്റെ രൂപത്തില്‍ എ.ഡി.ബി. അവതരിച്ചാല്‍ തിരിഞ്ഞുനിന്നു മുദ്രാവാക്യം വിളിക്കുകയും ഏമാന്‍മാരെ കരണക്കുറ്റിക്കടിക്കുകയുമാണോ വേണ്ടത്‌. അല്ല. മകരജ്യോതി കണ്ട തമിഴനെപ്പോലെ കമിഴ്‌ന്നടിച്ചുവീണ്‌ കാപ്പാത്താന്‍ ശൊല്ലുകതന്നെയാണ്‌ വേണ്ടത്‌. അതുതന്നെയാണ്‌ ചെയ്‌തതും.

ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയത്ത്‌ ഉറങ്ങുന്ന സമീപനം യഥാര്‍ത്ഥ വിപ്ലവകാരികളുടേതല്ല. അതുകൊണ്ട്‌ ഫയല്‍ മറിച്ചുംകൂടെ നോക്കാതെ സായിപ്പ്‌ അടയാളം വച്ചിടത്തൊക്കെ ഒപ്പിട്ടുകൊടുത്തു. ഫയലിന്‍മേല്‍ ഉറങ്ങുന്ന ആളുകളെ എ.ഡി.ബിക്കാര്‍ക്ക്‌ പണ്ടേ ഇഷ്‌ടമല്ല.

മഹാലക്ഷ്‌മി കണ്‍മുന്നില്‍ നിന്ന്‌ കണ്ണിണകൊണ്ട്‌ കടുക്‌ വറുക്കുമ്പോള്‍ ജാതകം പരിശോധിക്കണമെന്നു പറയുന്ന ഒരു കൂട്ടരുണ്ട്‌. വരട്ടുതത്വവാദികള്‍ എന്നാണ്‌ അവര്‍ അറിയപ്പെടുക. കാഞ്ഞിരമരം പോലെയാണ്‌. പറമ്പിലൊന്നുമതി. മുറിച്ചിട്ടാല്‍ വേരില്‍ നിന്നുകിളിര്‍ക്കും. ഒരൊറ്റ കായ മതി ഒരു കിണറിലെ വെള്ളത്തിലേക്ക്‌.

മുതലാളിമാരും നവമാര്‍ക്‌സിസ്റ്റുകാരും പലരും കരുതുന്നതുപോലെ ബദ്ധശത്രുക്കളൊന്നുമല്ല. ചെകുത്താനും കടലും പോലെയാണ്‌. കടലിനും ചെകുത്താനുമിടയിലാണ്‌ ജനജീവിതം. ആരുടെ കൈകൊണ്ട്‌ കഥ കഴിയണം എന്നേ ചിന്തിക്കേണ്ടതുള്ളൂ.

രണ്ടുകൂട്ടര്‍ക്കും മനുഷ്യസ്‌നേഹം മുഖമുദ്രയാണ്‌. അതൊരുപാടു കൂടുമ്പോള്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. താമസിയാതെ നരമേധയാഗം തുടങ്ങും. ലേശം ശേഷി കുറഞ്ഞതുകൊണ്ട്‌ കമ്മ്യൂണിസ്റ്റുകാര്‍ സ്വന്തം ജനങ്ങളെ ശരിപ്പെടുത്തും. പണ്ട്‌ റഷ്യക്കാര്‍ക്കും അടുത്ത പറമ്പിലെ ആളുകളെകൂടി ബിസ്‌മികൂട്ടുന്നതിനുള്ള ലൈസന്‍സും പെര്‍മിറ്റുമൊക്കെയുണ്ടായിരുന്നു.

ഭൂമിയുടെ അവകാശികളായ റെഡിന്ത്യക്കാരെ മുഴുവന്‍ ചുട്ടെരിച്ചു തീര്‍ന്നശേഷമാണല്ലോ സായിപ്പ്‌ പുറത്തിറങ്ങി നായാട്ടുതുടങ്ങിയത്‌. റെഡിന്ത്യന്‍ രസായനം ശേഷി കുറച്ചൊന്നുമല്ല വര്‍ദ്ധിപ്പിച്ചത്‌.

പുതിയ മിലേനിയത്തില്‍ ലോകത്തിന്റെ വളര്‍ച്ചയുടെ ചുക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കൈയ്യിലായ സ്ഥിതിക്ക്‌ വിപ്ലവത്തിന്റെ ഭാവി പടവലം പോലെ താഴോട്ടേക്കാണ്‌ പോകുന്നത്‌. ടാറ്റയുടെ കാര്‍കൃഷിക്ക്‌ ഭൂമി അളക്കലാണ്‌ ഇപ്പോള്‍ ബംഗാളിലെ വിപ്ലവം. അവിടുത്തെ കല്ലേറുവിദഗ്‌ധര്‍ക്ക്‌ കര്‍ശനനിര്‍ദ്ദേശവും കൊടുത്തിട്ടുണ്ട്‌. ഹര്‍ത്താലിന്‌ ഐ.ടി. കമ്പനിക്കാരുടെ വണ്ടിക്കുമാത്രം ലക്ഷ്യം തെറ്റിപ്പോലും എറിഞ്ഞുപോകരുത്‌. അന്നന്നത്തെ അന്നത്തിനു പോകുന്നവനെ എറിഞ്ഞുകൊന്നാലും കുഴപ്പമൊന്നുമില്ല.

ഇതൊന്നും തിരുപാടില്ലാത്ത വരട്ടുതത്വവാദികള്‍ വാരിക്കുന്തം മൂര്‍ച്ചകൂട്ടി നിലാവുനോക്കുന്ന മുക്രിയെപ്പോലെ ചുകന്ന നക്ഷത്രത്തിന്റെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ടിരിക്കും. ഉദരംഭരിസിദ്ധാന്തക്കാര്‍ സിസെസ്‌ക്യൂവിന്റെ ഗതിവരാതെ പൊണ്ടാട്ടിക്ക്‌ സ്വര്‍ണച്ചെരുപ്പുണ്ടാക്കാനുള്ള വഴിനോക്കും.

വര്‍ഗസമരത്തിനിറങ്ങി തലപോകുന്നതിലും എന്തുകൊണ്ടും നല്ലത്‌ വര്‍ഗസഹകരണം കൊണ്ട്‌ വയറു വീര്‍ക്കുന്നതാണ്‌. അതായത്‌ എല്ലാവരും കൂടി ഒരു പരസ്‌പര സഹായസഹകരണസംഘം. എ.ഡി.ബി.യായാലും ഡബ്‌ള്യൂ. ബിയായാലും ലാവ്‌ലിനായാലും യാതൊരു കുഴപ്പവുമില്ല. മലയാളിയുടെ നികുതിപ്പണം എ.ഡി.ബിയുടെ കീശയിലെത്തിയാലെന്താ ഒരു കുഴപ്പം? അതിനൊക്കെയല്ലേ സാര്‍വ്വദേശീയത എന്നൊക്കെ പറയുക. ഗള്‍ഫ്‌ മണികൊണ്ട്‌ മലബാറും ബിലാത്തി മണികൊണ്ട്‌ തിരുവിതാംകൂറും മെച്ചപ്പെട്ടിട്ടില്ലേ സുഹൃത്തുക്കളെ? അതുകൊണ്ട്‌ എല്ലാം കോഴിചിള്ളുമ്പോലെ ഇങ്ങോട്ടുപോരട്ടെ എന്നുപറയുന്നവര്‍ ഇടുങ്ങിയ ദേശീയ വാദികളാണ്‌. കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ ശത്രുവാണ്‌ ഇടുങ്ങിയ ദേശീയത എന്ന ശേഷിക്കുറവുള്ള സാമ്രാജ്യത്വം. എ.ഡി.ബിയിലാകട്ടെ സായിപ്പിന്റെ അത്രതന്നെ ഷെയര്‍ ജപ്പാനുമുണ്ട്‌. പ്യൂര്‍ ഏഷ്യന്‍ ഡോഗ്‌.

വരട്ടുതത്വവാദികളും ശ്രദ്ധിക്കുക. എ.ഡി.ബിയുടെ വരവുകൊണ്ടുണ്ടാകുന്ന നേട്ടം ചില്ലറയൊന്നുമല്ല. ലാലുവിന്റെ കാമധേനുക്കളെപ്പോലെയാണ്‌. ചുരത്തിക്കൊണ്ടേയിരിക്കും. എ.ഡി.ബിയുടെ പ്രവര്‍ത്തനം ഫലം കണ്ടുതുടങ്ങിയാല്‍ ഒറ്റക്കും തെറ്റക്കും തൂങ്ങിമരിക്കുന്നതൊഴിവാക്കി ജനം വെളിച്ചപ്പാടിനെപ്പോലെ വാളെടുക്കും. സ്വന്തം തലക്കുതന്നെ വെട്ടിയാലും ശരി ആരാന്റെ തലക്കുവെട്ടിയാലും ശരി അതുതന്നെയാണ്‌ ഗ്രന്ഥങ്ങളിലെ വിപ്ലവം.

നാലുനാള്‍ മുമ്പ്‌ കരിങ്കല്ലും കരിയോയിലുമായി നടന്ന ചെറുപ്പക്കാരനും അതിനുള്ള ശേഷിയില്ലാത്തതുകൊണ്ട്‌ തല്‌ക്കാലം കരണക്കുറ്റിയടിച്ചുതെറിപ്പിക്കാന്‍ പോയ സീനിയര്‍ സിറ്റിസണിനും കുമ്പസാരിക്കാനുള്ള സമയമാണിത്‌.

വരട്ടുതത്വവാദികളും നാലാംലോകക്കാരും ഉദരംഭരിസിദ്ധാന്തക്കാരും എല്ലാവരും തമ്മില്‍തല്ലി ചാവാതെ ശുഭ പ്രതീക്ഷയോടുകൂടി ഇരിക്കേണ്ട സമയംകൂടിയാണ്‌.

നാട്ടാചാരപ്രകാരം കെട്ടിയശേഷമാണ്‌ മൊയ്‌ശൊല്ലുക. ആചാരങ്ങളിലൊന്നും അശേഷം വിശ്വാസമില്ലാത്തതുകൊണ്ട്‌ മാര്‍ക്‌സിസ്റ്റുകാര്‍ മൊയ്‌ശൊല്ലിയ ശേഷമാണ്‌ കെട്ടുക. കംപ്യൂട്ടറിനെ ആദ്യം ചവുട്ടിപ്പുറത്താക്കി. പിന്നെ കെട്ടിപ്പിടിച്ചു ദേശാഭിമാനിയില്‍ കയറ്റിക്കിടത്തി. രാക്ഷസനെന്നും പറഞ്ഞ്‌ ട്രാക്‌റ്ററിന്റെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചശേഷം അന്തകനായ മണ്ണുമാന്തിയോടൊപ്പം ശയിച്ചു. നേര്‍പെങ്ങളായ ടിപ്പര്‍ ലോറിയോട്‌ നീതിയും പുലര്‍ത്തി. വയലായ വയലെല്ലാം കാണെക്കാണെ നികത്തിക്കൊടുത്തു. നികത്തല്‍ വിപ്ലവം പൂര്‍ത്തിയായി. ഇപ്പോള്‍ എ.ഡി.ബി.യെ. കെട്ടിപ്പിടിച്ചു. തള്ളിയതിനെയെല്ലാം കൊള്ളലാണ്‌ വിപ്ലവമെങ്കില്‍ ഇതെല്ലാംതന്നെയാണ്‌ യഥാര്‍ത്ഥ വിപ്ലവം.

ചാണ്ടിവാഴും കാലം കടത്തിനോടൊപ്പം എ.ഡി.ബി.ക്കാര്‍ ഒരു കെണിയും കൊടുക്കുമായിരുന്നു. അമേരിക്കയും ജപ്പാനും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ ഒരു പോലെ ഭയപ്പെടുന്നതുകൊണ്ട്‌ ഇപ്പോള്‍ പാസാക്കുന്നത്‌ കെണിവെക്കാത്ത കടം അഥവാ കടം വിത്തൗട്ട്‌ കെണിയാണ്‌. അപ്പോള്‍ ചോദിക്കും പിന്നെ കരാറൊപ്പിട്ടതെന്തിനാണെന്ന്‌? സാര്‍ ചക്രവര്‍ത്തിയുടെ കാലത്തെ റഷ്യന്‍ വിപ്ലവം നടന്നത്‌ ദ്രവിച്ച ആധാരം വായിച്ചുനോക്കിയിട്ടാണോ? പോക്ക്‌ സമീപഭാവിയില്‍ തന്നെ ഒരു വിപ്ലവത്തിലേക്കാണ്‌. കരാറില്‍ പിഴവുണ്ടെങ്കില്‍ സായിപ്പിന്റെ കരണക്കുറ്റിക്കടിക്കുവാനുള്ള ഒരു ചാന്‍സ്‌ അച്ചുതാനന്ദന്‌ കിട്ടുന്നതില്‍ ആര്‍ക്കാണിത്ര ഖേദം.



February 20, 2007

മഹാന്‍മാര്‍ പറയുന്നതും മണ്ടന്‍മാര്‍ കേള്‍ക്കുന്നതും

തോക്കെടുത്തവന്‍ കൊലവിളി നടത്തുന്നത്‌ സ്വാഭാവികം. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വാഴക്കൈ ഒടിയുമ്പോള്‍ ശ്വാസം പോവുന്നവരാണ്‌ കൊലവിളി നടത്തുക. ജീവിതത്തില്‍ തോക്കു കണ്ടിട്ടില്ലാത്തവരും തോക്കെന്നുകേട്ടാല്‍ പിന്നെ മൂത്രനാഡിയുടെ ടാപ്പ്‌തന്നെ തെറിച്ചുപോകുന്നവരും അതില്‍ അണിചേരുകയുമാണ്‌ പതിവ്‌.

ദൃശ്യമാദ്ധ്യമങ്ങളിലെ പിണറായിയുടെ ഫോട്ടോയോടൊപ്പം ഒരു റിവോള്‍വറിന്റെ ചിത്രം കൂടിച്ചേര്‍ത്തുകൊണ്ട്‌ ചാനലുകാര്‍ ആഘോഷിച്ചു. വിലക്കയറ്റവും എ.ഡി.ബിയും ലാവ്‌ലിനും പഴയ പന്നിയെ അനുകരിച്ച്‌ കുന്നുകയറി. നായും കുറുക്കനും അടിച്ചു പന്നി കുന്നുകയറി എന്നല്ലേ പ്രമാണം.

റിവോള്‍വര്‍ സഹിതമുള്ള പിണറായിയുടെ തല കണ്ടപ്പോള്‍ ഞെട്ടിപ്പോയവര്‍ ചില്ലറയൊന്നുമല്ല. ഞങ്ങളിനിയെന്തിന്‌ ജീവിക്കണം എന്നുംപറഞ്ഞ്‌ ബോംബെയിലൊക്കെയുള്ള മഹാന്മാരായ ആളുകള്‍ സ്വന്തം നെഞ്ചിലേക്ക്‌ പിടിച്ചിട്ടുണ്ടാവണം. സുരക്ഷിതരായി ഗള്‍ഫിലും പാക്കിസ്ഥാനിലുമൊക്കെയുള്ളവര്‍ ഗാന്ധിമാര്‍ഗത്തില്‍ ചരിക്കുവാനും തീരുമാനിച്ചിട്ടുണ്ടാവണം.

ചെറ്റപ്പുരയില്‍ തളര്‍ന്നുകിടന്നുറങ്ങുന്ന ദരിദ്രവാസിയെ വലിച്ചുപുറത്തിട്ട്‌ പാര്‍ട്‌സ്‌ പാര്‍ട്‌സാക്കി വിപ്ലവം നടത്തുന്നവര്‍ കിട്ടിയ ചുമരിലെല്ലാം വരച്ചുവെക്കുന്ന ഒരു ചിത്രമുണ്ട്‌ - ലോകം കണ്ട എക്കാലത്തെയും മഹാനായ വിപ്ലവകാരി ഏണസ്‌റ്റോ ചെ ഗുവേറ. കുരുടന്‍ ആനയെപരിചയപ്പെട്ടതുപോലെ കേരളത്തിലെ വിപ്ലവകാരികള്‍ക്ക്‌ ചിരപരിചിതനായ ചെ. ചെയുടെ പ്രതിരൂപമായി ഇപ്പോള്‍ പിണറായി.

ഇതിനുമുമ്പ്‌്‌ ആരെല്ലാം വിമാനത്താവളത്തില്‍ ലോകസമാധാനത്തിന്റെ ഐശ്വര്യമുള്ള ഈ ആയുധവും അതില്‍ നിന്നും ബഹിര്‍ഗമിക്കേണ്ടുന്ന സന്ദേശങ്ങളുടെ തിരമാലകളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പിടിക്കപ്പെട്ടിട്ടുണ്ട്‌.

ദേവഗൗഡരുടെ പഴയ ഉയിര്‍തോഴന്‍ ഇബ്രാഹിം മുതല്‍ ഇങ്ങ്‌ കേരളത്തിലെ സ്‌മാരകശിലകളുടെ അവകാശി പുനത്തില്‍ കുഞ്ഞബ്ദുള്ള വരെ. കലാപകാരന്‍മാര്‍ മുതല്‍ കലാകാരന്‍മാര്‍ വരെ സാഷ്യലിസം യാഥാര്‍ത്ഥ്യമാക്കി തോക്കുമെടുത്തുനടക്കുന്നു.

പിണറായിയുടെ കൈയ്യിലാണെങ്കില്‍ തോക്കില്ലാ ഉണ്ടമാത്രം. തോക്കില്ലാ ഉണ്ടയും ഉണ്ടയില്ലാ തോക്കും ഇരട്ടപെട്ട സഹോദരന്‍മാരാണ്‌. തികച്ചും നിരുപദ്രവകാരികള്‍.

തോക്കില്ലാ ഉണ്ട എന്നുപറഞ്ഞാല്‍ കമ്മ്യൂണിസം വിത്തൗട്ട്‌ ഏകാധിപത്യം. യാതൊരു പ്രയോജനവുമില്ല. കേരളത്തിലെ പോലെതന്നെ. ആചാര്യന്‍മാര്‍ക്കൊരു വിപ്ലവം നടത്തണമെന്നുതോന്നിയാല്‍ അംശം അധികാരിയുടെ സര്‍ട്ടിഫിക്കറ്റും പോലീസ്‌ പെര്‍മിഷനും വേണ്ടുന്ന അവസ്ഥ. ആ അവസ്ഥയെ പ്രതീകാത്മകമായി കാണിക്കുകയാണ്‌ പിണറായി ചെയ്‌തത്‌.

ഒരാള്‍ വിപ്ലവകാരിയായി ജനിച്ചുപോയതുകൊണ്ട്‌ പോസ്‌റ്റ്‌മോഡേണ്‍ കലാകാരനായിക്കൂടെന്ന്‌ ഏതെങ്കിലും ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ? അങ്ങിനെയുള്ള ഒരാളെ കിട്ടിയതുതന്നെ ഭാഗ്യം. ടോര്‍ച്ചില്‍ ബാറ്ററികയറ്റുന്നതുപോലെ നാലവാര്‍ഡുകള്‍ താമസംവിനാ കൊടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ നിര്‍ത്തിപ്പൊരിക്കുകയല്ല.

കമ്മ്യൂണിസ്റ്റുകാര്‍ക്കെന്തിനാണ്‌ തോക്ക്‌ എന്നാണിപ്പോഴത്തെ ചോദ്യം. കാണുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ വിപ്ലവമില്ലാതെ തന്നെ നാട്‌ നന്നായേനെ എന്നതുവേറെ കാര്യം.

എന്തായാലും തോക്കുകൊണ്ടല്ലാതെ പിന്നെ വിപ്ലവം നടത്തുക നാക്കുകൊണ്ടാണോ? പണ്ട്‌ റഷ്യന്‍ വിപ്ലവം നടക്കുമ്പോള്‍ വിപ്ലവകാരികള്‍ ചിന്ന ചിന്ന സംശയങ്ങളുമായി ട്രോട്‌സ്‌കിയുടെ അടുത്തെത്തിയിരുന്നു. ഒറ്റ മറുപടിയാണ്‌ ട്രോട്‌സ്‌കി കൊടുത്തത്‌ - "വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ". ട്രോട്‌സ്‌കിക്കുമുന്നില്‍ വാക്കുകള്‍ പരാജയപ്പെട്ടപ്പോള്‍ സ്‌റ്റാലിന്‍ എടുപ്പിച്ചത്‌ത്‌ മഴുവായിരുന്നുവെന്നത്‌ വേറൊരു സത്യം.

മഹാന്‍മാര്‍ ഒന്നുപറയും മണ്ടന്‍മാര്‍ വേറൊന്ന്‌ കേള്‍ക്കും. അതാണ്‌ ചരിത്രത്തിന്റെ പരാജയം. ചരിത്രപുരുഷന്‍മാരുടെയും. `വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ` എന്നത്‌ ഇവിടെ വരുമ്പോഴേക്കും ചുരുങ്ങിയത്‌ പറഞ്ഞാല്‍ കേള്‍ക്കാത്തോന്റെ കാലടിച്ചാട്ടണം എന്നായി. അപ്പോള്‍ തോക്കുമാത്രമല്ല മിസൈലും വേണ്ടിവന്നെന്നിരിക്കും.

പണ്ട്‌ നമ്മുടെ ശത്രു മലേറിയയും വസൂരിയും പ്ലേഗുമായിരുന്നു. പാമ്പും പേപ്പട്ടിയുമായിരുന്നു. കണ്ണിലെ കൃഷ്‌ണമണിപോലെ കര്‍ഷകരും തൊഴിലാളികളും നേതാവിനെ സംരക്ഷിക്കുമായിരുന്നു.

കാലം മാറി. കഥ മാറി. വര്‍ഗശത്രു മിത്രമായി ഭവിച്ചപ്പോള്‍ വര്‍ഗംതന്നെ ശത്രുവായി മാറുന്നത്‌ സ്വാഭാവികം. വെള്ളത്തിലെ മീനിനെപ്പോലെയായിരിക്കണം ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്‌റ്റുകാരന്‍ എന്നാണ്‌ ഹോചിമിന്റെ പ്രസിദ്ധമായ വാചകം. അതിവിടെയെത്തുമ്പോഴേക്കും വെള്ളത്തിലെ സ്രാവിനെപ്പോലെയായിരിക്കണം കമ്മ്യൂണിസ്‌റ്റുകാര്‍ എന്നായില്ലെങ്കിലേ അത്ഭുതമുള്ളൂ. ലാല്‍സലാം.

February 19, 2007

വ്യാപാരമേ ഹനനമാം......

മനുഷ്യന്റെ തലയുടെ വില കുത്തനെ ഇടിയുന്നുണ്ടെങ്കിലും സസ്യലതാദികളുടെ വില തിരിഞ്ഞുനോക്കാതെ മേലോട്ടു പോകുന്നതാണ്‌ ഒരാശ്വാസം. മനുഷ്യനില്ലെങ്കിലും വില പച്ചക്കറിക്കുണ്ടല്ലോ?

കേരളത്തിലെ ആളുകളുടെ തലക്ക്‌്‌ താങ്ങുവില നിശ്ചയിക്കണമെന്ന ഒരഭിപ്രായം പൊതുവിലുണ്ട്‌. കേരളത്തിലെ തേങ്ങയെ എണ്ണക്കുരുവാക്കണമെന്നും ചക്കയെ ദേശീയഫലമാക്കണമെന്നും അതിനെല്ലാം തറവില നിശ്ചയിക്കണമെന്നുമാണ്‌.
അങ്ങുനിന്നുമിങ്ങോട്ടുവരുന്നതിനൊന്നും ഇത്‌‌ ബാധകവുമാവരുത്‌ എന്നതാണ്‌ നമ്മുടെ ആശയും അഭിലാഷവും. ഇതെല്ലാം തല്‌ക്കാലം മാറ്റിവെക്കുക.

എലിബാണം മേലോട്ടുപോവുകയല്ലാതെ താഴോട്ടുവരുന്ന ഒരു പ്രതിഭാസമില്ല. സാധനവിലയും അങ്ങിനെയാണ്‌. പച്ചക്കറിവില കൂടിയാല്‍ ഹോട്ടലുകാര്‍ വിലകയറ്റും. ഒരു തക്കാളിക്ക്‌ രണ്ടുരളുക്കിഴങ്ങും നാലുള്ളിയും ഫ്രീയായി കൊടുത്താലും സമൂസക്ക്‌ നാലണ കുറയുന്ന ഒരു സമ്പ്രദായം തല്‌ക്കാലം പ്രചാരത്തിലില്ല.

കേരളത്തില്‍ ഇപ്പോഴും ഈ പച്ചക്കറിയാകെ ഉണ്ടാക്കി എത്തിക്കുന്ന തമിഴന്‌ രണ്ടുകോണകം ഒന്നായി വാങ്ങുവാനുള്ള ഗതി അന്നുമില്ല ഇന്നുമില്ല.
ഒരുകിലോ തക്കാളിക്ക്‌ കേരളത്തിലെ ആര്യഗോത്രക്കാര്‍ മുപ്പതു സ്വര്‍ണനാണയങ്ങള്‍ നല്‌കിയാലും തമിഴകത്തെ നട്ടുനനച്ച ദ്രാവിഡന്‌ തടയുക 30 വെള്ളിക്കാശായിരിക്കും. മുല്ലപ്പെരിയാറിലെ വെള്ളം കട്ടു എന്നൊരു ദുഷ്‌പേര്‌ ഫ്രീയും.

അപ്പോള്‍ ഈ വില ആരാണ്‌ വര്‍ദ്ദിപ്പിച്ചത്‌? അല്ലെങ്കില്‍ ആരായിരിക്കണം ?
തീര്‍ച്ചയായും വ്യാപാരികളാണെന്ന്‌ ഈയുള്ളവന്‍ പറയുന്നില്ല. അവര്‍ സത്യസന്ധന്‍മാരാണ്‌. ഹരിശ്ചന്ദ്രന്റെ നേരവകാശികള്‍. ഒരോ അഞ്ചുകൊല്ലത്തേക്കും കേരളഭരണം പാട്ടത്തിനെടുക്കുന്ന എല്‍.യൂ.ഡി.എഫുകാര്‍ക്കൊക്കെ നന്നായി അറിവുള്ള സംഗതിയുമാണ്‌.

പൂര്‍വ്വാശ്രമത്തിലെ കാട്ടുകള്ളന്‍മാര്‍ വരെ കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയാല്‍ മതി. ഈ പവിത്രമായ മണ്ണ്‌ അവരെ ഹരിശ്ചന്ദ്രന്‍മാരാക്കി മാറ്റും. കേരളം അങ്ങിനെയാണ്‌.

പണ്ട്‌ കടല്‍ക്കൊള്ളക്കാരനായ ഗാമ മുതല്‍ ഇപ്പോള്‍ കാലുമാത്രമല്ല തലയും കുത്തിനില്‍ക്കുന്ന എ.ഡി.ബിക്കാര്‍ വരെ ഉദാഹരണമായുണ്ട്‌. കൊള്ളക്കാരന്‌ ആരെങ്കിലും സ്‌മാരകം പണിയുമോ? ഇല്ല. മഹാനായ ഗാമക്കിവിടെ സ്‌മാരകമില്ലേ? കോഴിക്കോട്ട്‌ ഇന്നത്തെ മഹാന്‍മാരും നാളെ മഹാന്‍മാരാകേണ്ടവരും ഇരുന്ന്‌ രാജ്യത്തെ നേരായ പാതയിലേക്ക്‌ പലപ്പോഴും നയിക്കുന്നത്‌ ടാജിലെ വാസ്‌കോഡഗാമാ ഹാളിലിരുന്നിട്ടാണ്‌.

ആ ഗാമ കച്ചവടക്കാരനായിരുന്നില്ലേ. പഴയ സാമൂതിരിയുടെ സാമ്രാജ്യം കുളംതോണ്ടിയതിനുള്ള ബഹുമതിയല്ലേ കിട്ടിയത്‌. കുഞ്ഞാലിമരയ്‌ക്കാറുടെ കുടില്‌ സംരക്ഷിക്കാനാളില്ലാതെ പോയതുപോലെയാണോ? കേരളം അങ്ങിനെയാണ്‌.
ഇപ്പോള്‍ എ.ഡ.ബിക്കാര്‍. കംപ്ലീറ്റ്‌ വ്യവസ്ഥകളുടെ എന്‍.എച്ച്‌. 47 ന്റെ നീളം വരുന്ന ചാര്‍ട്ടാണ്‌ ഡി.വൈ.എഫ്‌ ഐ യുടെ പേരുകേട്ടപ്പോള്‍ തന്നെ കത്തിച്ച്‌ ഭസ്‌്‌മം ഭാരതപ്പുഴയിലൊഴുക്കിയത്‌. കേരളം അങ്ങിനെയാണ്‌.

അതുകൊണ്ടുതന്നെ ഈ ഹരിശ്ചന്ദ്രന്‍മാരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന വേതാളങ്ങളാവരുത്‌ ഉദ്യോഗസ്ഥന്‍മാര്‍ എന്ന സമീപനം എത്രയും ശ്ലാഘനീയം.
എല്ലാ പട്ടിയും പേപ്പട്ടിയല്ല. എന്നാല്‍ എല്ലാ പേപ്പട്ടിയും പട്ടിയാണ്‌ താനും. അതുകൊണ്ട്‌ യഥാര്‍ത്ഥ വിവരം കിട്ടിയാല്‍ ചില്ലറ പ്രഹസനം (അംഗ്രേസിയില്‍ ഇതിന്‌ റെയ്‌്‌ഡ്‌ എന്നുപറയും) ആവാമെന്നും സങ്കീര്‍ത്തനങ്ങളില്‍ പറയുന്നുണ്ട്‌.

`യഥാര്‍ത്ഥ വിവരം` കിട്ടുകയാണ്‌ പിന്നത്തെ പ്രശ്‌നം. അബന്ധത്തില്‍ റെയ്‌്‌ഡ്‌ നടത്തി പണ്ട്‌ മത്തായി പള്ളീലച്ചനോട്‌ പറഞ്ഞതുപോലെ വല്ലതും സംഭവിച്ചാല്‍ ആരായിരിക്കും ഉത്തരവാദികള്‍.

അച്ചന്‍ മത്തായിയോടു ചോദിച്ചു. `മത്തായീ നീ മദ്യപിച്ചിട്ടുണ്ടോ?`മത്തായി: `കര്‍ത്താവേ വെള്ളം നീ വീണ്ടും വീഞ്ഞാക്കിയോ? അദ്‌ഭുതം കര്‍ത്താവ്‌ വീണ്ടും പ്രവര്‍ത്തിച്ചൂന്നാച്ചോ തോന്ന്‌ണേ`
വെള്ളം വീഞ്ഞാക്കുവാനേ കര്‍ത്താവിനെക്കൊണ്ടുപറ്റിയിട്ടുള്ളൂ. വീഞ്ഞുമൊത്തം വെള്ളമാക്കിമാറ്റി കര്‍ത്താവിനെ സൈഡാക്കിയതിന്റെ പേറ്റന്റ്‌ വ്യാപാരികള്‍ക്കാണ്‌.
വ്യാപാരികള്‍ പാവപ്പെട്ടവരാണെന്നുള്ളതിന്‌ ഒരുപാട്‌ തെളിവുകളുണ്ട്‌.

ഉടുതുണിക്ക്‌ മറുതുണിയുള്ളവനാണെങ്കില്‍ ഹരിശ്ച്‌ന്ദ്രന്‍ നികുതി അടക്കാതിരിക്കുമോ? കണക്കുപ്രകാരം അടക്കാനുള്ള ആനയുടെ വാലുമാത്രം പിരിച്ചാല്‍ മതി ആയിരം കോടിക്കൊരു മുടക്കവുമില്ല.

വ്യാപാരികള്‍ സത്യസന്ധന്‍മാരായതുകൊണ്ട്‌ തീര്‍ച്ചയായും ഈ കണക്കുപുസ്‌തകം കൈയ്യിലുള്ളവരായിരിക്കണം കള്ളന്‍മാര്‍ അല്ലെങ്കില്‍ ചുരുങ്ങിയത്‌്‌ അവര്‍ക്കു കഞ്ഞിവെക്കുന്നവര്‍.

പാമ്പാട്ടിയും പാമ്പൂം പോലെയാണ്‌ ഭരണവും വ്യാപാരവും. അസോസിയേഷന്‍ എന്ന മകുടിയിലൂടെ വ്യാപാരികള്‍ തലയാട്ടി ഊതും. ഊമയും ബധിരനും സര്‍വ്വോപരി വായതുന്നിക്കെട്ടിയതുമായി നാഗരാജന്‍ ആടിത്തിമര്‍ക്കും. പിന്നെ പുറം ലോകം കാണാത്ത കൂട്ടയ്‌്‌ക്കകത്ത്‌ കയറിക്കിടന്നുകൊള്ളും.

സ്വര്‍ണക്കടക്കാരാണ്‌ ഏറ്റവും സത്യസന്ധര്‍. ഒരു ദിവസത്തെ ഒരൂ കടയിലെ ശരാശരി വില്‌പന ഒരു പവനാണ്‌. ഈ ഒരു പവന്‍ വിറ്റിട്ടുവേണം ജനകോടികളുടെ വിശ്വെശ്‌ത്ഥ ശ്‌ഥാപനക്കാര്‍ക്കും മറ്റും കഞ്ഞികുടിക്കാന്‍. ടെന്നീസ്‌ സുന്ദരിക്കും സിനിമാസുന്ദരന്‍മാര്‍ക്കും നാണം മറക്കുവാനും.

കൃഷിഭൂമി കുറഞ്ഞുവരുന്നു. ഉല്‌പാദനവും കുറഞ്ഞുവരുന്നു. രേഖകളിലെ കൃഷിക്കാരുടെ എണ്ണത്തിനുമാത്രം വലിയ കുറവൊന്നുമില്ല.
എല്ലാവരും കൂടി സഹകരിച്ചാണ്‌ കേരളത്തില്‍ എപ്പോഴും നിയമത്തെ അതിന്റെ വഴിക്ക്‌ നടത്തുവാന്‍ സഹായിക്കുക. പതറിവീഴാതെ കുത്തിനടക്കുവാന്‍ വടി, തലചായ്‌ക്കുവാന്‍ കല്ല്‌ തുടങ്ങിയ സാമഗ്രികള്‍ എടുത്തുകൊടുക്കേണ്ട ചുമതല യുവജനവിഭാഗങ്ങളുടേതാണ്‌. എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം കൊണ്ട്‌ കൃഷി തിരിഞ്ഞുനോക്കാതെ നടന്നു. പാടം നികന്നു മണിസൗധങ്ങളായി. പാര്‍ട്ടി ആഫീസുകളായി. പെട്രോള്‍ പമ്പുകളായി.

ചുരുക്കിപ്പറഞ്ഞാല്‍ കൊടികെട്ടാനുള്ള വടി കായ്‌ക്കുന്ന മരങ്ങള്‍ മാത്രം നാട്ടില്‍ കൃഷിചെയ്‌താല്‍ മതി. പപ്പായ മരത്തോടും വിരോധമില്ല. അത്യാവശ്യം പന്തം കൊളുത്തി പ്രകടനം നടത്താന്‍ ഉപകരിക്കും. അതിന്റെ കൈയില്‍ എണ്ണയൊഴിച്ച്‌ അറ്റത്ത്‌ ചേരിനിറച്ചടച്ച്‌ ഇരുട്ടത്ത്‌‌ തീക്കൊടുത്താല്‍ ചുരുങ്ങിയത്‌ അപ്രദേശത്തെ ആളുകള്‍ ബോധവല്‌ക്കരിക്കപ്പെടുന്നതാണ്‌. അതായത്‌ ശരിയായ ബോധിവൃക്ഷം. അതുകൊണ്ട്‌ ഇത്‌ രണ്ടും മാത്രം മതി. ബാക്കിയെല്ലാം തമിഴകത്തെ കോണകവാലകള്‍ ഇങ്ങോട്ടയച്ചുകൊള്ളും.

ഇപ്പോഴും ഇവിടെ കാര്‍ഷികസര്‍വ്വകലാശാല എന്നൊന്നുണ്ട്‌. വെറും കാര്‍ഷികം മാത്രം പഠിപ്പിക്കുകയാണെങ്കില്‍ പിന്നെന്തിന്‌ സര്‍വ്വകലാശാല എന്നുപറയണം. അതുകൊണ്ട്‌ പുതിയ സിലബസ്സില്‍ ‘ക്രമക്കേടു’ കൂടി ഉള്‍പ്പെടുത്തി സംഗതി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. കാര്‍ഷികത്തിനുപകരം നാളെ ക്രമക്കേടുകലാശാല എന്നറിയപ്പെട്ടാലും അദ്‌ഭുതപ്പെടുവാനൊന്നുമില്ല. കൊള്ളിവെപ്പും കൃഷിയാണല്ലോ. കാര്‍ഷികകേരളം മുന്നോട്ടുതന്നെ നടക്കട്ടെ. കല്ലും വടിയുമായി നേരെനടത്താന്‍ നമ്മള്‍ പിന്നിലും.

വ്യാപാരമേ ഹനനമാം വനവേടനുണ്ടോകഴുകനെന്നും ബത കപോതമെന്നും. (ആശാന്‍)

സമ്പാദിക്കൂ ടാക്‌സൊഴിവാക്കൂ

വന്ന വരുമാനം മൊത്തമായും ചില്ലറയായും ലൂട്ടിമസ്സാക്കി കൊല്ലത്തില്‍ മുന്നൂറ്റിയറുപത്തിയഞ്ചും പിന്നെയൊരു കാല്‍ ദിനവും കൂടി മനസ്സമാധാനത്തോടെ ഉറങ്ങുന്നവനാണ്‌ ഈയുള്ളവന്‍.
അങ്ങിനെ മാസാമാസം കൃത്യമായും കൈയ്യില്‍ വരുന്ന പാക്കനാരുടെ ആളെക്കൊല്ലിയെ വലിയ അത്യാപത്തൊന്നും സംഭവിക്കാതെ നിര്‍വീര്യമാക്കിയ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ്‌ അക്കൗണ്ട്‌സ്‌ ഓഫീസറുടെ വിളി വന്നത്‌.അക്കടലാസ്‌ കിട്ടീലല്ലോ?
വരുന്ന കടലാസെല്ലാം അപ്പപ്പോള്‍ തന്നെ വന്നവഴിക്കും ചിലത്‌ ട്രാഫിക്‌ പോലീസുകാരനെപ്പോലെ മനസ്സില്‍ തോന്നിയവഴിക്കും തിരിച്ചുവിടുന്നതുകൊണ്ട്‌ ഏതുപേപ്പര്‍ എന്നു ചോദിക്കേണ്ടിവന്നു.
‌നിങ്ങളുടെ ഇന്‍കം ടാക്‌സിന്റെ പേപ്പറേ?എനിക്കോ? ഇന്‍കം ടാക്‌സോ? എന്നുതിരിച്ചുചോദിച്ചു.
എട്ടായിരത്തി എത്രക്കോ മുകളില്‍ ഗ്രോസ്‌ സാലറിയുണ്ടല്ലോ നിങ്ങള്‍ക്ക്‌. എന്നാല്‍ പറയ്‌ കൂട്ടിനോക്കാം? എന്നു മറുതലശബ്‌ദം.
എല്‍.ഐ.സി.യിലെത്ര അടക്കുന്നു??കൃത്യമായൂം 478 രൂപ
പിന്നെയെന്താണ്‌ സമ്പാദ്യം??കുച്ച്‌ നഹി.
കീബോര്‍ഡില്‍ വിരലമര്‍ന്നതിന്റെ റിസല്‍ട്ട്‌ ഫോണിലൂടെ വന്നു. ?മാര്‍ച്ച്‌ 25നുള്ളില്‍ 10000 രൂപ എന്‍.എസ്‌.സിയില്‍ നിക്ഷേപിക്കണം. അല്ലെങ്കില്‍ നികുതി പിടിക്കും.?
സന്തോഷം. ഒരു ബീഡിക്കിരക്കുന്നതിന്‌ ലോകാംഗീകാരമുണ്ട്‌. 10000 രൂപക്ക്‌ ഇരന്നുനടക്കുന്നതിലും ഭേദം എന്തുകൊണ്ടും മാനം മര്യാദയായി നികുതിയടക്കുന്നതുതന്നെയല്ലേ. എന്നാലും എന്തോ ഒരു ദഹനക്കേട്‌.
കിട്ടിയതൊന്നും ഭഗവതിയുടെ ഉണ്ണിയപ്പം പോലെ ബാക്കിയായ ഒരു ചരിത്രമില്ല. ഉണ്ണിയപ്പം ബാക്കിയായാല്‍ ഭഗവതിക്കാണ്‌ അതിന്റെ കുറച്ചില്‍. ഉണ്ണിയപ്പം കാശാക്കി ഭഗവതി ബാങ്കിലിടാറുമില്ല.
അതൊക്കെ ആലോചിച്ച്‌ മനസ്സമാധാനത്തോടെ ചിരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നമ്മുടെ സീനിയറിന്റെ വരവ്‌. അക്കൗണ്ട്‌സില്‍ പേപ്പര്‍ കൊടുത്തു. ഭാഗ്യത്തിന്‌ രക്ഷപ്പെട്ടു.
നമ്മളെക്കാളും മാസത്തില്‍ 3000 കൂടുതല്‍ എണ്ണിവാങ്ങിയിട്ടും ടാക്‌സില്ല. വാഴ്‌ത്തപ്പെട്ടവന്‍. നീതാന്റ്‌റാ ഭാരതീയന്‍ എന്നുപറഞ്ഞ്‌ അഭിനന്ദിക്കണമെന്നുതോന്നി.
മൂപ്പര്‍ തുടര്‍ന്നു. ഹൗസിങ്‌ ലോണ്‍ എടുത്തതുകൊണ്ട്‌ ഞമ്മക്ക്‌ ടാക്‌സ്‌ അടക്കേണ്ട കാര്യമില്ല. പിന്നെ ലേശം അരിഷ്‌ടിച്ച്‌ വച്ചതുകൊണ്ട്‌ എന്‍.എസീലും കൊറച്ചിടാന്‍ പറ്റി ഇക്കൊല്ലം.
കിട്ടിയത്‌ മൊത്തം സമ്പാദ്യമാക്കി. സ്വന്തമായി പറമ്പായി. വീടും വെച്ചു. അതുകൊണ്ട്‌ സര്‍ക്കാര്‍ മൂപ്പരെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്‍കം ടാക്‌സിന്‌ വീരസ്വര്‍ഗവും.
നമുക്കും കിട്ടി ജനത്തിന്റെ നികുതിപ്പണം. അതില്‍ ഒരു ചില്ലിക്കാശ്‌ ബാക്കി വെക്കാതെ ജനത്തിനുതന്നെ തിരിച്ചുകൊടുത്തു. ബാക്കി കടവും പറഞ്ഞു.
ഊരുചുറ്റിയ വകയില്‍ 20% കുടുംബം നോക്കിയ വകയില്‍ 40% പൊതുജനം റസീറ്റുമൂറിച്ചും അല്ലാതെയും പിരിച്ചവകയില്‍ 10% ബാക്കി അലവലാതിത്തരങ്ങള്‍ക്കായി ഒരു 30%. അലവലാതിത്തരങ്ങളില്‍ പെടാത്തത്‌ കടമായി രൂപാന്തരം പ്രാപിച്ചത്‌ കൃത്യം 36000രൂപ. അതുതിരിച്ച്‌ നമുക്കല്ലേ സര്‍ തരേണ്ടത്‌? ഏതുകോടതിയിലും തെളിയിക്കാവുന്ന നഗ്നസത്യം.
വകുപ്പുതന്നെ ഒരു വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. സത്യവും വിശ്വസവും രണ്ടാണുതാനും. അമ്മ സത്യവും അച്ഛന്‍ വിശ്വാസവും എന്നപോലെ. വിശ്വാസം എപ്പോഴും സത്യമാവണമെന്നില്ല.
പൂര്‍വ്വാശ്രമത്തില്‍ നാലെണക്ക്‌ ഗതിയില്ലാതിരുന്നവര്‍ പലരും നിസ്വാര്‍ത്ഥ ജനസേവനം നടത്തി കോടികളുണ്ടാക്കിയെന്നത്‌ സത്യം. ഇല്ലായെന്നത്‌ വിശ്വാസവും. വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ അവര്‍ റോഡിലിറങ്ങി നടക്കുന്നത്‌.
ചണ്ടി അടിച്ചുകൂട്ടുന്നത്‌ തീ കായുവാനാണെന്നത്‌ സത്യം. അപ്പോള്‍ തീര്‍ച്ചയായും അവശേഷിക്കുക വെണ്ണീറായിരിക്കും. രാസമാറ്റം. ചണ്ടി വെണ്ണീറാവുകയല്ലാതെ വെണ്ണീര്‍ ചണ്ടിയായ ചരിത്രമില്ല. ശമ്പളം എന്‍.എസ്‌.സിയായതും വീടായതും പറമ്പായതും തികച്ചും ഭൗതീകമാറ്റമല്ലേ സര്‍? അതില്‍നിന്നുമുള്ള വരുമാനം കൊണ്ട്‌ നികുതിയടക്കാവുന്നതല്ലേയുള്ളൂ.