April 26, 2007

ഇനി രാഹുകാലം - ഒരു സര്‍ദാര്‍ജി ഫലിതം

ആദിയില്‍ വചനമുണ്ടായി. പിന്നീടാണ്‌ പ്രവൃത്തി. ഉത്തരപ്രദേശത്ത്‌ ഇപ്പോള്‍ വചനങ്ങളുടെ പെരുമഴക്കാലമാണ്‌. രാഹുലിന്റെ വചനാമൃതപ്രവാഹത്തില്‍ യാദവകുലം ഒലിച്ച്‌ യമുനയിലെത്തുമോ അതോ സ്വന്തം നാവിന്‍ തുമ്പിലെ ഗുളികകടാക്ഷം കൊണ്ട്‌ വടക്കന്‍ ടോമിന്റെ മഹാത്യാഗിയായ മാഡവും ഭഗത്സിങ്ങിന്റെ പിന്‍മുറക്കാര്‍ക്ക്‌ സര്‍ദാര്‍ജി ചൂണ്ടിക്കാട്ടിക്കൊടുത്ത പിടിവള്ളിപുത്രനും പെരുവഴിയിലാകുമോ എന്നേ ഇനി അറിയേണ്ടൂ.

ശെയ്‌ത്താന്‍ കണ്ണില്‍ ടോര്‍ച്ചടിക്കുമ്പോള്‍ മാലാഖമാര്‍ക്ക്‌ ഉറക്കം കിട്ടുകയില്ല. ഉത്തരദേശത്തെ വിലക്കപ്പെട്ട കനി വിഡ്ഡികള്‍ ഭുജിക്കുന്നതിനും മുന്നേ സാത്താനെ ഓടിക്കണം. ദേശം വടക്കാവു മ്പോള്‍ പറ്റിയത്‌ പൂരപ്പാട്ടാണ്‌. വായില്‍ തോന്നിയത്‌ കോതമാര്‍ പാടിയാല്‍ മതി. ജനകോടികളുടെ സാക്ഷരതാ നിലവാരം ദാരിദ്ര്യരേഖക്കും പത്തുമീറ്റര്‍ താഴെയായതുകൊണ്ട്‌ രണ്ടാമതൊന്നാലോ ചിക്കേണ്ടതില്ല.

ഒരൊറ്റ പൂവും പരിമളം പരത്താത്ത പ്രദേശമാണ്‌ അറേബ്യ. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച സുഗന്ധ ദ്രവ്യങ്ങളാകട്ടെ അവിടെനിന്നുമാണ്‌ വരുന്നത്‌. രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയി ല്ലാത്തവരാണ്‌ വടക്കേ ഇന്ത്യയിലെ മഹാഭൂരിപക്ഷവും. അസ്ഥിക്ക്‌ തുല്യം കോടികളുടെ ആസ്ഥിയി ല്ലാത്ത ഒരൊറ്റ നേതാവും അവിടെയില്ലതാനും. ഉലക്ക കൈയ്യില്‍ കിട്ടിയാല്‍ അതിന്റെ മുകളില്‍ നിന്നും പാന്തം പൊളിക്കാന്‍ നോക്കുന്നവരാണ്‌ നേതാക്കന്‍മാര്‍. ഉലക്കകൊണ്ട്‌ കോണകം കെട്ടാന്‍ തിരി ക്കുന്നവര്‍ അണികളും.

ഉത്തര്‍പ്രദേശും ബീഹാറും ഉപ്പുവെള്ളം കയറിയ പുഞ്ചകൃഷി പോലെയായപ്പോള്‍ ഇരുമെയ്യാണെങ്കിലു മൊരൊറ്റകരളായ ലാലുമുലയയാദവന്‍മാര്‍ വിലങ്ങനെ വളര്‍ന്നതാണ്‌ എടുത്തുപറയാവുന്ന ഏകനേട്ടം.

ഒരു നമ്പൂതിരി ഫലിതമുണ്ട്‌. തന്നെ മുഖംകാണിക്കാന്‍ വന്ന വാല്യക്കാരന്‍ രാമനോട്‌ നമ്പൂതിരി ചോദി ച്ചു `നീയ്യേ സിദ്ധികൂടിയത്‌ അതോ നിന്റെ ഏട്ടനോ`. `അടിയന്‍ തന്നെ തിരുമേനീ` എന്നായിരു ന്നു രാമന്റെ മറുപടി. `ഭേഷ്‌` എന്ന്‌ നമ്പൂതിരിയും. ഒന്നൊന്നര ബുദ്ധിയുള്ള ആ നമ്പൂതിരിയും കാര്യസ്സനും പിന്നീടവതരിച്ചത്‌ മന്ദബുദ്ധികളായ കോണ്‍ഗ്രസുകാരായിട്ടായിരിക്കും.

ഹൈക്കമാണ്ടിന്റെയും വക്താവിന്റെയും ജനനം അങ്ങിനെയാവാനേ വഴിയുള്ളൂ. പൂന്താനത്തിന്റെ പരിണാമസിദ്ധാന്തപ്രകാരം പുലി ചത്ത്‌ എലിയായിടും. നരി ചത്ത്‌ നാറിയുമായിടും. മാഡവും മകനും കൂടി അതപ്പടി സത്യമാണെന്നു തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. ‌

ഒരു വിവേകശാലിയുടെ നാവ്‌ ഹൃദയത്തിലും വിവരദോഷിയുടെ ഹൃദയം നാവിന്‍ തുമ്പിലുമാണ്‌ സ്ഥിതി ചെയ്യുക. ജനിതകശാസ്‌ത്രപ്രകാരം ഗാന്ധി ദ ഗ്രേറ്റുമായി പാശം വല്ലതും ഉണ്ടോ? കുച്ച്‌ നഹി. എങ്കിലും കൊട്ടമുള്ളില്‍ കുടുങ്ങിയ ഖദര്‍ഷാളുപോലെ മഹാത്മാ ഗാന്ധി നടുവെപിളര്‍ന്ന്‌ ഗാന്ധിഭാഗം ആനന്ദഭ വനത്തില്‍ കുടുങ്ങി. മഹാത്മാവാകണമെന്ന നിര്‍ബന്ധമൊന്നും ആനന്ദഭവനക്കാര്‍ക്കുണ്ടായിരുന്നില്ല. സാദാ ഗാന്ധിയായിക്കിട്ടിയാല്‍ തന്നെ ധാരാളം. അതുകൊണ്ട്‌ നെഹറുകുടുംബം ഗാന്ധി ബ്രാന്റ്‌ായി. കുടുംബത്തിലെ തൊഴിലില്ലായ്‌മ അന്നവസാനിക്കുകയും ചെയ്‌തു. ആനന്ദഭവനം ആ...ന...ന്ദ നടനമാടിനാന്‍.

സര്‍ക്കാര്‍ ഭൂമി ടാറ്റ കൈയ്യേറി എന്നുകേട്ടപ്പോള്‍ ഒരാളുടെ പ്രതികരണം 'ടാറ്റ അങ്ങിനെ ചെയ്യോ' എന്നായിരുന്നു. ഗാന്ധിപോലുള്ള ഒരു ബ്രാന്റായിരുന്നു അതും. ജാംഷഡ്‌ജി ടാറ്റയായിരുന്നെങ്കില്‍ അതുചെയ്യുമായിരുന്നില്ല എന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനമാണത്‌. ഒപ്പം ജാംഷഡ്‌ജി ടാറ്റയുടെ മകനാണ്‌ രത്തന്‍ ടാറ്റ അഥവാ രത്തന്‍ ടാറ്റ കുടുംബമാണ്‌ എന്ന ഇന്ദിരാഗാന്ധിയന്‍ അന്ധവിശ്വാസവും.

സത്യവും അഹിംസയും എന്റെ ദൈവങ്ങളാണെന്ന്‌ മഹാത്മാഗാന്ധി പ്രഖ്യാപിച്ചു . പ്രഖ്യാപനം വാക്കിലൊതുങ്ങിയില്ല. സ്വാഭാവികമായും മരുന്നിനുപോലും ഒരൊറ്റയെണ്ണം ഗാന്ധിക്കുടുംബത്തില്‍ നിന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തിയതുമില്ല. സത്യവും അഹിംസയും എന്റെ പിശാചുക്കളാണെന്ന്‌ ഫെയ്‌ക്‌ ഗാന്ധിമാര്‍ പ്രഖ്യാപിച്ചില്ലെന്നേയുള്ളൂ. മഹാനും മക്കുണവും തമ്മിലുള്ള വ്യത്യാസമാണത്‌.

ഇനിയെന്നാണാവോ ഇന്ത്യക്കാര്‍ രാഹുല്‍ പറഞ്ഞ ആ മഹാസത്യം മനസ്സിലാക്കുക. `മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്‌ക്കാത്ത ഒരു കുടുംബത്തില്‍ നിന്നുമാണ്‌ എന്റെ വരവ്‌. എന്റെ കുടുംബത്തില്‍ ഏതെങ്കിലും ഒരുത്തന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചുവെങ്കില്‍ അതുനടപ്പിലാക്കുകതന്നെ ചെയ്യും. സ്വാതന്ത്ര്യസമരമാകട്ടെ പാക്കിസ്ഥാന്റെ വിഭജനമാകട്ടെ അല്ലെങ്കില്‍ ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക്‌ നയിക്കുന്നതിലാകട്ടെ.............`

സൈക്കളോട്ടക്കാരന്റെ വാക്കുകളൊന്നുമല്ല. ഒരു ദേശീയ നേതാവിന്റെ വചനപ്രഘോഷണങ്ങളായ തുകൊണ്ട്‌ ഗൗരവത്തോടെ കാണണം. കൂടാതെ ഭാവിഭാരതത്തിന്‌ ഇനി ആകെയുള്ളൊരു പ്രതീക്ഷ രാഹൂലാണെന്ന്‌ 'നമ്പൂതിരിയുടെ കാര്യസ്സന്‍' പ്രഖ്യാപിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ ആരും തന്നെ ഇതൊരു സര്‍ദാര്‍ജി ഫലിതമായെടുത്ത്‌ ചിരിച്ചുതള്ളിക്കളയരുത്‌.

മൂപ്പരുടെ കുടുംബം വിചാരിച്ചതുകൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം തൊട്ടിങ്ങോളം എത്രയെത്ര എണ്ണമാണ്‌ ബ്രിട്ടീഷുകാരുടെ കൈകൊണ്ട്‌ ആ കുടും ബത്തില്‍ നിന്നും വടിയായത്‌? ആരും അതൊന്നും ആലോചിക്കുകയില്ല. എത്രയെത്ര ആളുകളെയാണ്‌ ആനന്ദഭവനത്തില്‍ നിന്നും പിടിച്ചുകൊണ്ടുപോയി സായിപ്പ്‌ തൂക്കിക്കൊന്നത്‌? ഉണ്ട തീരുവോളം വെടിവെച്ചുകൊന്നത്‌? ഉണ്ടതീര്‍ന്നുപോയപ്പോള്‍ തല്ലിക്കൊന്നത്‌? രാജ്യത്തിനൊരത്യാവശ്യം വന്ന പ്പോള്‍ ഗാന്ധിയുടെ പേരു കണ്ടുകെട്ടി സ്വന്തം വാലറ്റത്ത്‌ ചേര്‍ത്തു. ആദ്യമായി തന്റെ കിരീട ധാരണം ഉറപ്പുവരുത്തിക്കൊടുത്തതിനുള്ള കൂലി വരമ്പത്തുനിന്നുതന്നെ കൊടുത്തു.

കേരളത്തിലെ ഇ.എം.എസ്‌ മന്ത്രിസഭയെ കാലപുരിക്കയച്ചുകൊടുത്ത്‌ അക്‌്‌നോളജ്‌മെന്റ്‌ കൈയ്യില്‍ കിട്ടുന്നതുവരെ നെഹറുവിന്റെ ഉറക്കം കെടുത്തി. അടുത്ത ദശകത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം മൊത്തം ഇന്ത്യക്കാര്‍ക്ക്‌ ബോദ്ധ്യപ്പെടുത്തിക്കൊടുത്തു. സ്വാതന്ത്ര്യത്തിന്റെ പ്രവാചകനുള്ള തിലോദകമായി അടിയന്തിരാവസ്ഥ. സ്വാതന്ത്ര്യവും ജനാധിപത്യവും സ്വകുടുംബ ത്തിനുമാത്രമായി നിജപ്പെടുത്തി. ബാക്കിയുള്ളവരുടെ ജീവന്‍ ദേശസാല്‍ക്കരിച്ചു. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. ജീവിക്കാനുള്ള അവകാശം തല്‌ക്കാലം ചത്തവര്‍ക്കുമാത്രമേയുള്ളൂവെന്ന അത്യുഗ്രന്‍ നീതിബോധം നടപ്പിലാക്കി. അയല്‍പക്കത്തെ കുടുംബം കലക്കി എന്ന്‌ നാലാളെക്കൊണ്ട്‌ പറയി ക്കുന്നതിലും വലിയൊരഭിമാനം പേരുകേട്ട തറവാട്ടുകാര്‍ക്ക്‌ പിന്നെ ലഭിക്കുവാനുമില്ല. കുടുംബകിരീട ത്തിലെ ഒരു പൊന്‍തൂവലായി ബംഗ്ലാദേശ്‌ വിളങ്ങിനിന്നീടുമ്പോള്‍ നിലയ്‌ക്കാത്ത അഭയാര്‍ത്ഥി പ്രവാഹം ബംഗാളിന്റെ കുഷ്‌ഠമായും പരിലസിക്കുന്നു.

ഒടുവിലായി ഇനി 21ാം നൂറ്റാണ്ടിലേക്ക്‌ കൈപിടിച്ച്‌ ഇന്ത്യയെ നടത്തിക്കേണ്ട എന്നോ മറ്റോ പണ്ട്‌ കുടുംബയോഗത്തില്‍ തീരുമാനിച്ചു പോയിരുന്നെങ്കില്‍ എന്തായിരുന്നു ഇന്ത്യയുടെ ഭാവി എന്നാരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇരുപതാം നൂ്‌റ്റാണ്ടിന്റെ ഒടുക്കത്തെ രാത്രിയില്‍ ഒരു വലിയ ഉരുളന്‍ കല്ല്‌ കാലചക്രം ഭാരതാംബയുടെ മൂര്‍ദ്ദാവില്‍ ഇട്ട്‌ കഥ കഴിക്കൂമായിരുന്നു. ആരുണ്ടിതൊക്കെ ഓര്‍ക്കാന്‍.

ഉഗാണ്ടയിലെ ഈഡിഅമീന്‍ ഒരു നാള്‍ മന്ത്രിയെ വിളിച്ചു കല്‌പിച്ചു - രാജ്യം നാളെത്തൊട്ട്‌ എന്റെ പേരില്‍ ഈഡി എന്നറിയപ്പെടണം. ഞെട്ടിപ്പോയ മന്ത്രി ഒന്നാലോചിച്ചു, പിന്നെ പറഞ്ഞു. പ്രഭോ ലോകത്ത്‌ സൈപ്രസ്‌ എന്നൊരു രാജ്യമുണ്ട്‌ അവിടുത്തെ ആളുകള്‍ അറിയപ്പെടുക സൈപ്രിയട്‌സ്‌ എന്നാണ്‌. അങ്ങിനെ വരുമ്പോള്‍ നാളെ ഇവിടത്തുകാര്‍ അറിയപ്പെടുക ഈഡിയറ്റ്‌സ്‌ എന്നായിരിക്കും. അങ്ങിനെയാണ്‌ ഉഗാണ്ട ഈഡിയായി മാറാതിരുന്നത്‌. ഇന്ത്യയെന്നാല്‍ ഇന്ദിരയും ഇന്ദിരയെന്നാല്‍ ഇന്ത്യയും ആണെന്ന ഉത്തമബോദ്ധ്യം പണ്ടു കോണ്‍ഗ്രസുകാര്‍ക്കുണ്ടായിരുന്നു. ഈഡി അമീന്‍മാര്‍ക്കാവട്ടെ യാതൊരു കുറവുമുണ്ടായിരുന്നതുമില്ല. എന്നിട്ടും എന്തോ ഭാഗ്യത്തിന്‌ രാജ്യത്തിന്റെ പേരുമാറിയില്ല. നമ്മള്‍ ഇന്ദ്രിയന്‍സ്‌ എന്നറിയപ്പെട്ടതുമില്ല. ഇതെല്ലാം ജനത്തെ ഓര്‍മ്മിപ്പിക്കാന്‍ ഇപ്പോ അമേഠിയിലെ അമാനുഷന്‍ തന്നെ വേണ്ടിവന്നു.

അതുകൊണ്ടൊക്കെത്തന്നെയാണ്‌ ഭാരതത്തിന്റെ ഭാവി സര്‍ദാര്‍ജി രാഹുലില്‍ ചൂണ്ടിക്കാട്ടിക്കൊ ടുത്തത്‌. ഇനി രാഹുകാലം.

'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' മുഴുവന്‍ സത്യമാണ്‌. എന്നാല്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാനുള്ളതല്ലെന്ന വലിയ അറിവുള്ളതുകൊണ്ടാണ്‌ ചില സത്യങ്ങള്‍ അതില്‍പെടാതെ പോയത്‌. അതിലൊന്നാണ്‌ ഇന്ദിരാപ്രിയദര്‍ശിനി എങ്ങിനെ ഇന്ദിരാഗാന്ധിയായി എന്ന സത്യം - ഇന്ദിരാപ്രിയദര്‍ശിനിയെന്ന കാശ്‌മീരി ബ്രാഹമണപുത്രി കെട്ടാന്‍പോകുന്ന ഫിറോസ്‌ ഘണ്ടി എന്ന മുസ്ലീം യുവാവിനെ മാമോദീസമുക്കി ഘണ്ടിയെ ഗാന്ധിയാക്കിയ സത്യം. മറ്റൊരു സത്യം മൂപ്പരുടെ ചെറുമകന്‍ തന്നെ വിറ്റ്‌ കാശാക്കുന്നുണ്ട്‌ - മഹാത്മജിക്ക്‌ ബംഗാളി കലാകാരിയും മഹാകവി ടാഗോറിന്റെ ബന്ധുവുമായിരുന്ന സരളാ ദേവിയുമായുണ്ടായിരുന്ന വിവാഹേതരപ്രണയത്തിന്റെ ചരിത്രം.

മഹാന്‍മാര്‍ സത്യമാണ്‌ പറയുക. എന്നാല്‍ എല്ലാസത്യങ്ങളും വിളിച്ചുപറയുവാനുള്ളതല്ല എന്ന ഉത്തമബോദ്ധ്യം അവര്‍ക്കുണ്ടാവുകയും ചെയ്യും. സരസ്വതീവിളയാട്ടം കൊണ്ട്‌ രാഹുല്‍ മഹാനാവുന്ന ലക്ഷണമേതായാലും ഇല്ല. ലക്ഷ്‌മീ കടാക്ഷം കൊണ്ട്‌ ലക്ഷ്‌മീ മിത്തലാവുകയല്ലാതെ ആരും ഇന്നോളം മഹാനായിട്ടില്ല. ഇനി മഹാനായേ അടങ്ങൂ എന്നാണെങ്കില്‍ ഒരൊറ്റ വഴിയുണ്ട്‌. സ്വസ്ഥമായി ഇരിക്കുമ്പോള്‍ എല്ലാ മനുഷ്യരും മഹാന്‍മാരാണ്‌ എന്നോതോ മഹാന്‍ പറഞ്ഞിട്ടുണ്ട്‌. പണ്ട്‌ മാതാമഹിയും അതുതന്നെയാണ്‌ പറഞ്ഞത്‌ - നാവടക്കൂ പണിയെടുക്കൂ എന്ന്‌.

April 20, 2007

മന്ത്രിയും തന്ത്രിയും പിന്നെ ഗുരുവായൂരപ്പനും

പണ്ട്‌ ഗുരൂവായൂരിലെ ഭക്തഗുണ്ടകള്‍ നിയമം ലംഘിച്ച്‌ മണിയടിച്ച കൃഷ്‌ണപിള്ളയുടെ നടുപ്പുറത്ത്‌ തായമ്പക കൊട്ടുകയുണ്ടായി. "ഉശിരുള്ള നായര്‍ മണിയടിക്കട്ടെ എച്ചില്‍ പെറുക്കി നായര്‍ അവരുടെ പുറത്തടിക്കട്ടെ" എന്നായിരുന്നു അടി ചറപറാ വീഴുമ്പോള്‍ സഖാവ്‌ വിളിച്ചുപറഞ്ഞത്‌.
സഖാവ്‌ അടികൊണ്ടത്‌ ഗുരുവായൂരില്‍ പ്രവേശനമില്ലാത്ത മുയ്‌മനാളുകള്‍ക്കും വേണ്ടിയായിരുന്നു. ഒരു സാംസ്‌കാരികഗുണ്ടയെയോ ഗാനഗന്ധര്‍വ്വനെയോ അതിന്റെയുള്ളില്‍ കയറ്റി ഗുരുവായൂരപ്പനെക്കൊണ്ട്‌ അനുഗ്രഹിപ്പിക്കണം അഥവാ ഇനി അപ്പനെക്കൊണ്ട്‌ പറ്റിയില്ലെങ്കില്‍ പയ്യനെക്കൊണ്ടെങ്കിലും അനുഗ്രഹിപ്പിക്കണം എന്നുപറയാനായിരുന്നില്ല.
മഹാന്‍മാരുടെ വരികള്‍ നേരെചൊവ്വെ വായിച്ചാല്‍ കിട്ടുന്ന അര്‍ത്ഥം മന്ദബുദ്ധികള്‍ക്കുള്ളതാണ്‌. ബുദ്ധിയുള്ളവര്‍ക്കുള്ളത്‌ വരികള്‍ക്കിടയിലായിരിക്കും. അല്ലെങ്കില്‍ വരികള്‍ക്കപ്പുറത്ത്‌ മരത്തിലോ മാനത്തോ കാണണം.ചുരുക്കിപ്പറഞ്ഞാല്‍ മന്ത്രി ഇത്രയേ പറഞ്ഞുള്ളൂ. യേശുദാസ്‌ ഗുരുവായൂരില്‍ കയറി പാടുമ്പോള്‍ ബാക്കിയുള്ള ജനസംഖ്യയുടെ 25% വരുന്ന നസ്രാണികള്‍ മുഴുവനും അ്‌മ്പലത്തിനുപൂറത്ത്‌ ലേശം ദൂരെ മാറിനിന്ന്‌ ഹലേലൂയ്യ പാടിക്കൊള്ളണം.
ജീവിതത്തിലൊരിക്കലും പണിക്കര്‍ സ്വയം കൊട്ടാറില്ല. ഇടതുവിപ്ലവകാരികളാണെങ്കില്‍ അസുരവാദ്യമാണ്‌ പണിക്കര്‍ക്ക്‌ പഥ്യം. അരോചകം പിടിച്ച ബൂര്‍ഷ്വാ കോണ്‍ഗ്രസുകാരാണെങ്കില്‍ ഇടയ്‌ക്ക മതി. രണ്ടുപേരും മാറിമാറിക്കൊട്ടുമ്പോള്‍ നടേശന്‍ പണ്ട്‌ കുഴലുവിളിച്ചു. അതായിരുന്നു പണിക്കരുടെ സുവര്‍ണ കാലഘട്ടം. പണിക്കര്‍ ശ്രീരാമനും താന്‍ ലക്ഷ്‌മണനും എന്നായിരുന്നു അന്നത്തെ നടേശദര്‍ശനം. മലയാളികളുടെ മഹാഭാഗ്യത്തിന്‌ ശൂര്‍പ്പണഖ അന്നേദിവസം അതുവഴിപോയില്ല.
ഇപ്പോള്‍ ലക്‌്‌ഷമണന്‍ ശ്രീരാമനെതിരായി മാനനഷ്ടത്തിന്‌ കേസും ഫയല്‍ചെയ്‌തിട്ടുണ്ട്‌. അങ്ങിനെ രാമലക്ഷമണന്‍മാരും അവരവരുടെ വ്യക്തമായ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. പണിക്കരുമാത്രമല്ല ഗുരുവായൂരപ്പമനശ്ശാസ്‌ത്രത്തില്‍ പി.എച്ച്‌്‌.ഡി. എടുത്ത യോഗ്യന്‍മാരെല്ലാം അഭിപ്രായം അച്ചായന്റെ കടലാസില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്‌്‌. ക്ഷേത്രാചാരം തീരുമാനിക്കേണ്ടത്‌ തന്ത്രിയാണ്‌. വളരെ ശരിയാണ്‌. അക്കാര്യത്തില്‍ ഗുരുവായൂരപ്പന്‍ വരെ തന്ത്രിക്ക്‌ താഴെയാണ്‌.
പണ്ട്‌ മാസത്തിനൊരൊന്നാം തീയ്യതിയുണ്ടെങ്കില്‍ എന്തായിരുന്നു പുകില്‌. കരുണാകരന്റെയും പരിവാരങ്ങളുടെയും വരവില്‍പ്പെട്ട്‌ ഗുരുവായൂരപ്പന്‍ തന്നെ വടിയായിപ്പോവാതിരുന്നത്‌ തന്ത്രിയുടെ ഭാഗ്യം കൊണ്ടായിരിക്കണം. കാമക്രോധലോഭമോഹമില്ലാത്തവനാണ്‌ യഥാര്‍ത്ഥ ഭക്തന്‍ എന്നു പറഞ്ഞ കൃഷ്‌ണനെ തൊഴാന്‍ ഇപ്പറഞ്ഞതിന്റെയെല്ലാം മൂര്‍ത്തിമത്ഭാവം തന്നെ മുന്നില്‍. അതും ഒന്നാം തീയ്യതി. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നുപറഞ്ഞപോലെ പോലീസുകാരുടെ ചവിട്ടും കോണ്‍ഗ്രസുകാരുടെ തെറിയും ഏറ്റുവാങ്ങി സായൂജ്യമടയുകയായിരുന്നു ഭക്തന്‍മാര്‍.
പണിക്കര്‌ പറഞ്ഞതാണ്‌ ശരി. തന്ത്രിക്ക്‌ മീതെയാണ്‌ ഗുരുവായൂരപ്പന്റെ സ്ഥാനമെങ്കില്‍ മൂപ്പര്‍ നേരിട്ട്‌ അതിനൊരു പരിഹാരമുണ്ടാക്കുമായിരുന്നു. ഗുരുവായൂരപ്പനെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള അധികാരം മാത്രമല്ല വേണ്ടിവന്നാല്‍ തൂക്കിക്കൊല്ലാനുള്ള അധികാരം കൂടി തന്ത്രിക്കുണ്ടായിരിക്കണം. കുമ്മനം രാജശേഖരനും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്‌.
കുമ്മനത്തിന്റെ ആചാര്യന്‍മാരുടെ അഭിപ്രായത്തില്‍ ഭാരതത്തില്‍ ജനിച്ചവരും ഭാരതീയ ശൈലിയില്‍ ജീവിക്കുന്നവരും ഹിന്ദുക്കളാണ്‌. അതായത്‌്‌ മുഹമ്മദലി ജിന്നയൊഴിച്ച്‌ ദാവൂദ്‌ ഇബ്രാഹിമടക്കം മുയ്‌മന്‍ മുഹമ്മദീയര്‍. പിന്നെ വത്തിക്കാനിലെ പോപ്പും ഇറ്റലിയിലെ സോണിയയുമൊഴിച്ചുള്ള മൊത്തം കൃസ്‌ത്യാനികള്‍.
അങ്ങിനെ നോക്കുമ്പോള്‍ അഹിന്ദുക്കളായി വരുന്നത്‌ ജനനസര്‍ട്ടിഫിക്ക്‌റ്റില്ലാത്തവരും ഇന്നും കാട്ടിനുവെളിയിലിറങ്ങാത്ത കാട്ടുനായ്‌ക്കന്‍മാരും ഉടുതുണിയുടുത്തു ശീലിച്ചിട്ടില്ലാത്ത മറ്റുകൂട്ടരുമായിരിക്കും. അവര്‍ക്ക്‌ ഗുരുവായൂരപ്പനെക്കൊണ്ടും അവശ്യമില്ല ഗുരുവായൂരപ്പന്‌ അവരെക്കാണ്ടും യാതൊരാവശ്യവുമില്ല.
ഇനി യേശുദാസ്‌ മാത്രം കയറി ഒറ്റക്കൊരു സംഘഗാനം പാടിയാല്‍ മതിയോ? കൃഷ്‌ണനെപ്പറ്റിയെഴുതാന്‍ വേണ്ടി മാത്രം കവിയായ യൂസഫലി കേച്ചേരി കയറിയാല്‍ സഖാവേ ഗുരുവായൂരമ്പലം ഇടിഞ്ഞുപൊളിഞ്ഞുപോവുമോ? യേശുദാസിന്റെ അത്ര സാംസ്‌കാരികഗുണ്ടകളുടെ സപ്പോര്‍ട്ട്‌ മൂപ്പര്‍ക്കില്ലാത്തതുകൊണ്ടാണോ?
കേരളത്തിലെ മൂന്നുകോടി ജനത്തിലൊരാളായ യേശുദാസിന്റെ കാര്യം നോക്കാന്‍ മൂപ്പര്‍ക്ക്‌ നേരമില്ലെങ്കില്‍ ഭാര്യയും രണ്ടുമക്കളുമൊക്കെയുണ്ട്‌. മൂന്നുകോടി ജനത്തിന്റെ നേതാവിന്‌ പണി വേറെയുണ്ട്‌. തല്‌ക്കാലം നാലു കൈയ്യടി കിട്ടിയെന്നുവരും. തലയില്‍ ആള്‍പ്പാര്‍പ്പുള്ളവന്റെ നാല്‌പതു ചീത്ത പിന്നാലെ വരുന്നതിന്റെ മുന്നോടിയാണ്‌ സഖാവേ മന്ദബുദ്ധികളുടെ നാലു കൈയ്യടി.
ഇനി സെക്യുലാറിസം (മലയാളമില്ല) എല്ലാ പ്രകാരത്തിലും നടപ്പാക്കിയേ അടങ്ങൂ എന്നാണെങ്കില്‍ നിത്യന്‍ വക ഒരു പ്രണാമം ഒപ്പം ഒരുപിടി അഭിവാദ്യങ്ങളും. ആദ്യമായി സകലമാന ആരാധനാലയങ്ങളും ദേശസാല്‍ക്കരിച്ച്‌ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. സി.ഐ.എ വിചാരിച്ചാലും ഭക്തനേത്‌ വിഭക്തനേതെന്ന്‌ അറിയുവാന്‍ കഴിയുകയില്ല. താടിവെച്ചോനെല്ലാം സന്ന്യാസിയാണെങ്കില്‍ കുമ്പിടുന്നോനെല്ലാം ഭക്തനുമാണ്‌. യഥാര്‍ത്ഥഭക്തന്‌ മല്യ സ്വര്‍ണം പൂശിയ കൊടിമരം തൊഴുന്നതിലും സുഖമുണ്ടാവും ഓവുപാലത്തിലുന്നു പ്രാര്‍ത്ഥിക്കുവാന്‍.
ജാതിമതസംവരണവും ജാതിമതസംഭരണവും അവസാനിപ്പിച്ച്‌ സാമ്പത്തീകസംവരണം ഏര്‍പ്പെടുത്തി മാര്‍ക്‌സിനോടടുത്ത്‌ മര്‍ക്കസില്‍ നിന്നും അകലുക. ഹൈദരബാദ്‌ നൈസാമിനും ബ്രൂണെ സുല്‍ത്താനും മാപ്പിളയായി കണക്കാക്കി ആരെങ്കിലും പത്തിരിയിട്ടുകൊടുത്തിട്ടുണ്ടോ? അതു മീന്‍ വില്‌ക്കുന്ന മാപ്പിളക്കും വിയര്‍ത്തുനാറുന്ന പുലയനുമുള്ളതാണ്‌. നാലുകാശുള്ളവനുള്ളതല്ല.
എനിക്കൊരു സുഹൃത്തുണ്ട്‌. നല്ല അസ്സല്‍ തറവാട്ടില്‍ പിറന്ന യോഗ്യന്‍. കൈക്കോട്ടുപണിയും മറ്റുമായി കഴിഞ്ഞുപോകുന്നു. നാട്ടില്‍ എന്‍.എസ്‌.എസിന്റെ യോഗത്തിന്‌ മൂപ്പര്‍ക്കൊഴിച്ച്‌ മറ്റെല്ലാര്‍ക്കും കുറിമാനം ലഭിക്കുകയാണ്‌ പതിവ്‌. വിഭജനത്തിന്റെ പുതിയ അതിര്‌ കറന്‍സിയാണ്‌. ജാതിയല്ല. അതുമനസ്സിലാക്കാന്‍ എടുക്കേണ്ടതും കൊടുക്കേണ്ടതും ഒരു നൂറ്റാണ്ടുമുമ്പത്തെ സര്‍വ്വേയുമല്ല.

April 03, 2007

ചില ഉപഭോക്തൃദിന ചിന്തകള്‍

വെളുത്ത സായിപ്പിനെല്ലാം യുദ്ധമാണെങ്കില്‍ കറുത്ത സായിപ്പിനെല്ലാം ആഘോഷമാണ്‌. അത്യാവശ്യം ചിലപ്പോള്‍ സംഗതി ആചരണവുമാകും. ദാരിദ്ര്യത്തിനെതിരെ യുദ്ധം, ചൂഷണത്തിനെതിരെ യുദ്ധം, സാര്‍സിനെതിരെ യുദ്ധം, കത്രീണക്കെതിരെ യുദ്ധം അങ്ങിനെ പോകുന്നു യുദ്ധങ്ങള്‍. ഒരുമാതിരിപ്പെട്ട നന്മകളെയെല്ലാം കുഴിച്ചുമൂടിക്കൊണ്ട്‌ തിന്മക്കെതിരായ യുദ്ധം മാത്രം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബാക്കിയുള്ള നന്മകള്‍ കൂടി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമാവുന്നതോടുകൂടിയേ തിന്മക്കെതിരായ യുദ്ധത്തിന്‌ ശാശ്വതമായ ഒരന്ത്യം പ്രതീക്ഷിക്കാവൂ.

മാര്‍ച്ച്‌ 15ന്‌ ലോക ഉപഭോക്തൃദിനം നമ്മള്‍ വൃത്തിയായങ്ങ്‌ ആഘോഷിച്ചു. കടലാസായ കടലാസുകളിലെല്ലാം സുസ്‌മേരവദനനായി സഖാവ്‌ അച്ചുതാനന്ദന്റെ ആഹ്വാനം - ഉണരൂ ഉപഭോക്താവേ ഉണരൂ.... മാധ്യമസിണ്ടിക്കേറ്റുകാര്‍ സി.ഐ.എ യുടെ നാലു വെള്ളിക്കാശും വാങ്ങി എന്തെങ്കിലും ഒപ്പിച്ചതല്ല. നേരുമാത്രം നേരത്തെ അറിയിക്കുന്ന കടലാസിലും സംഗതിയുണ്ട്‌.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം. പിന്നെ വിദ്യാര്‍ത്ഥികള്‍ക്കായി ഉപഭോക്തൃസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്‌ക്കരണ ക്ലാസുകള്‍ - മൊത്തത്തില്‍ മാവേലിനാട്‌ തിരിച്ചുവരാനുള്ള ഏതാണ്ടെല്ലാ ഏര്‍പ്പാടുകളുമായി.

`കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉതപന്നത്തിനും ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ഉറപ്പാക്കുക` - ഏതായാലും അതൊരഭ്യര്‍ത്ഥനയല്ല. ഭാഷാരോഗ്യശാസ്‌ത്രപ്രകാരം സംഗതി ഉത്തരവുതന്നെയാണ്‌. കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉതപന്നത്തിനും ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ഉറപ്പാക്കാത്തവരെ കരണക്കുറ്റിക്കടിക്കണമെന്നോ കരിയോയിലില്‍ കുളിപ്പിക്കണമെന്നോ എന്നൊന്നും എവിടെയും തത്‌ക്കാലം എഴുതിവെച്ചിട്ടില്ലെന്ന്‌ മാത്രമേയുള്ളൂ.

സേവനം എന്നാല്‍ നിഷ്‌കാമകര്‍മ്മം. ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ട്‌ നമ്മളതിനെ ചില്ലറ ഭേദഗതിക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌്‌. ലോകത്തെ ഏറ്റവും മികച്ച തൊഴിലിനാണ്‌ നമ്മള്‍ സേവനം എന്നുപറയുക. ഉത്തരവാദിത്വം കുച്ച്‌നഹി. ആനുകൂല്യങ്ങളാകട്ടെ എ.ഡി.ബി. പ്രസിഡണ്ടിനെക്കാളും നാലണ കൂടുതല്‍. അങ്ങിനെയുള്ള ഒരേയൊരു ജനവിഭാഗത്തിന്റെ ആവാസമേഖലയാണ്‌ ഭാരതം. അതു ജനസേവനം ഫസ്റ്റ്‌ക്വാളിറ്റി. ഈ സേവനം തത്‌ക്കാലം കൊടുക്കുന്ന വിലയുമായി ആരും താരതമ്യം ചെയ്യേണ്ടതില്ല. ആര്‍ക്കും എപ്പോഴും കയറി വിധിപ്രകാരം സേവിക്കാം. ഭരണഘടനപ്രകാരം പ്രത്യേകിച്ചൊരു സര്‍ട്ടിഫിക്കറ്റിന്റെയൊന്നും ആവശ്യമില്ല.

അടുത്തത്‌ ജനത്തിന്റെ പോക്കറ്റടിച്ചുകൊണ്ട്‌ സേവനം നടത്തുന്ന വാഴ്‌ത്തപ്പെട്ടവര്‍. ജനസേവനം രണ്ടാംതരം. പ്രധാനമായും സ്വകാര്യ ആശുപത്രികള്‍, എയ്‌ഡഡ്‌ സ്‌കൂളുകള്‍ എന്നിവകേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. ഇക്കൂട്ടരുടെ അത്യൂത്സാഹം ഒന്നുകൊണ്ടുമാത്രമാണ്‌ നമ്മുടെ ആരോഗ്യരംഗവും വിദ്യാഭ്യാസ മേഖലയും ക്ലീനായി കിട്ടിയത്‌. എന്തായിരുന്നു ഈ രംഗങ്ങളിലെ കുതിച്ചുചാട്ടം?

ഒരു പരിഷ്‌കൃത സമൂഹത്തിന്റെ നട്ടെല്ല്‌്‌ ആരോഗ്യമുള്ള ജനതയാണെന്നാണ്‌ വയ്‌പ്‌. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ തലക്കാരോഗ്യമുള്ള ഡോക്ടര്‍മാര്‍ അത്യാവശ്യവും. കൊടുക്കുന്ന ഫീസിന്റെ മൂല്യം ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ജനം ഉറപ്പാക്കണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ട്‌. അപ്പോള്‍ പിന്നെ നമ്മുടെ പള്ളക്ക്‌ കത്തികയറ്റേണ്ട യോഗ്യന്‌ സര്‍ജിക്കല്‍ നൈഫ്‌ പോയിട്ട്‌ കറിക്കത്തിയെടുക്കേണ്ട യോഗ്യതയുണ്ടോ എന്നറിയുവാന്‍ രോഗിക്കുള്ള സംവിധാനമെന്താണ്‌?

അതായത്‌ എല്ലാ സ്വകാര്യ-സഹകരണ അറവുശാലകളിലും പുറത്ത്‌ ഒരു ബോര്‍ഡ്‌ തൂക്കുവാന്‍ സര്‍ക്കാരിന്‌ ഉപദേശിക്കാവുന്നതേയുള്ളൂ. താഴെ പറയുന്ന വിവരങ്ങള്‍ അതിലുണ്ടാവുകയും വേണം.

1. പഠിച്ചതു മെറിറ്റിലോ റിസര്‍വേഷനിലോ അതോ തന്തയുടെ പോക്കറ്റിന്റെ ബലത്തിലോ
2. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണെങ്കില്‍ അതിന്റെ പേര്‌ അല്ലെങ്കില്‍ പഠിച്ച മേടിക്കല്‍ കോളേജിന്റെ പേര്‌
3. പഠനസംബന്ധമായ വിശദ വിവരങ്ങള്‍, ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍, കൊടുത്ത കൈക്കൂലികള്‍, പിടിച്ച കാലുകള്‍ ആദിയായവ
4. ലഭിച്ച മാര്‍ക്ക്‌/ശതമാനം/ഗ്രേഡ്‌

വിവരാവകാശ വിപ്ലവത്തിന്റെ കാലത്ത്‌ അതില്‍ പെടുത്തി ചെയ്യേണ്ട സംഗതിയാണ്‌. അവനവന്റെ പള്ളക്ക്‌ കത്തികയറ്റുന്നവന്റെ യോഗ്യതയെപ്പറ്റിയുള്ള വിവരം പോലും അറിയുവാന്‍ അവകാശമില്ലെങ്കില്‍ പിന്നെയീ വിവരാവകാശം കൊണ്ടെന്ത്‌ വിപ്ലവമാണ്‌ നടക്കാന്‍ പോകുന്നത്‌്‌?

ലോകം മുഴുക്കെ സാര്‍സ്‌ രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ മൊത്തം വടിയായത്‌ അഞ്ഞൂറെണ്ണമായിരുന്നു. രണ്ടുമൂവ്വായിരം കൊല്ലങ്ങള്‍ക്കുമുന്‍പേ കുപ്പിച്ചില്ലുകൊണ്ട്‌ തലയോടുകീറി ശസ്‌ത്രക്രിയ നടത്തിയ സുശ്രുതന്റെ നാട്ടില്‍, വയനാട്ടില്‍ മാത്രം വയറിളകിചത്തുപോയതും അത്രതന്നെയെണ്ണമായിരുന്നു. മാനാപമാനങ്ങളൊന്നും ഒട്ടുംതന്നെ ബാധിക്കാത്തതുകൊണ്ട്‌ അന്നത്തെ ശങ്കരന്‍മന്ത്രി കയറെടുത്തില്ല കശുമാവുതേടിയതുമില്ല.

ആരോഗ്യരംഗത്തെ വികസനത്തിന്റെ ചരിത്രം അങ്ങിനെയാണ്‌. 1956ലെ ആദ്യത്തെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ഡോ.എ.ആര്‍.മേനോനില്‍ നിന്നും പടവലം പോലെ വളര്‍ന്ന്‌ ശ്രീമതിടീച്ചറിലെത്തി നിലം തൊട്ടുനില്‍ക്കുകയാണ്‌. ഒരുകാലത്ത്‌ ജനങ്ങളുടെ ആശാകേന്ദങ്ങളായിരുന്ന സര്‍ക്കാരാശുപത്രികളെ മുഴുവന്‍ കടല്‍പാലത്തിന്റെ കമ്പിത്തൂണുപോലെയാക്കിയതിന്റെ ഉത്തരവാദിത്വം പൊതുജനത്തിനാണോ അതോ വാഴുന്നവര്‍ക്കോ?

ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ്‌ തടയും അല്ലെങ്കില്‍ പിരിച്ചുവിട്ടുവലയും എന്നു ആത്മഹത്യാഭീഷണി മുഴക്കുന്നവര്‍ കണക്കുകള്‍ നോക്കണം. വിപ്ലവകാരികള്‍ ആരോഗ്യമേഖലയില്‍ തട്ടിക്കൂട്ടിയ കൊള്ളസങ്കേതങ്ങളാണല്ലോ സഹകരണആശുപത്രികള്‍. ഡോക്ടര്‍മാരും വിപ്ലവകാരികളും കൂടി സഹകരിച്ച്‌ സാധാരണ വിവരദോഷിയുടെ ഹൃദയം നിലപ്പിച്ച്‌ ബില്ലടച്ചശേഷം ബോഡി ആംബുലന്‍സില്‍ വിട്ടിലെത്തിച്ചുകൊടുക്കുന്ന ശ്ലാഘനീയ ഏര്‍പ്പാടാണ്‌ അവിടെ നടക്കുന്നത്‌.

സ്‌നേഹം മാത്രം എന്നും പറഞ്ഞ്‌ നെഞ്ചത്തടിക്കുന്ന അമ്മയുടെ ആശുപത്രിയില്‍ അടുത്തകാലത്തായി ഒരു മോന്‍ ചത്തുപോയി. കാശില്ലാത്തതുകൊണ്ട്‌ ബന്ധുക്കള്‍ കരുതി തല്‌ക്കാലം ലേശം സ്‌നേഹം കൊടുക്കാം ബില്ല്‌ പിന്നെയടക്കാം. കിട്ടിയ മറുപടി ബില്ലടച്ച്‌ ബോഡിയെടുത്തോളാനാണ്‌. ഭാഗ്യത്തിന്‌ നാട്ടില്‍ ചിരട്ടക്കച്ചവടം നടത്തുന്നവരാരും സന്ന്യാസിമാരല്ല. അതുകൊണ്ട്‌ മൂപ്പരെ ദഹിപ്പിക്കേണ്ട ചിരട്ടക്ക്‌ ക്ഷാമം നേരിട്ടില്ലെന്നുമറിഞ്ഞു.

ലോകത്തിപ്പോള്‍ ആരും തോല്‌ക്കാത്ത രണ്ടേ രണ്ടു പരീക്ഷകളാണുള്ളത്‌. ഒന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെടറുടേത്‌ രണ്ടാമത്തേത്‌ ടീച്ചര്‍മാരുടേത്‌. നിത്യന്റെ നാട്ടിലെ നല്ല വഹയുള്ള രണ്ടുരക്ഷിതാക്കള്‍ എന്തെഴുതിയാലും ജയിച്ചു എന്ന ദുഷ്‌പേരുണ്ടാക്കാത്ത രണ്ടെണ്ണത്തിനെ ഒരുവഴിക്കാക്കാന്‍ കണ്ടെത്തിയത്‌ കര്‍ത്താവിന്റെ ഈ രണ്ടു മാര്‍ഗങ്ങളായിരുന്നു. അതോടുകൂടി ജനം കുരിശിന്റെ വഴിയിലുമായി. ഈപ്പറഞ്ഞ രണ്ടുയോഗ്യന്‍മാരില്‍ ഒരു 210കാരന്‍ ഹെല്‍ത്ത്‌ ഇന്‍സേട്രായി ആരോഗ്യരംഗം വെടിപ്പാക്കിക്കൊണ്ടിരിക്കുന്നു. 212 കാരന്‍ നാലുലക്ഷം വീശി സംസൃകൃതാദ്ധ്യാപകനായി രൂപാന്തരം പ്രാപിച്ചു. യാതൊരു കുഴപ്പവുമില്ല. അവനവന്‍ പഠിച്ചതെന്തെന്നും പഠിപ്പിക്കുന്നതെന്തെന്നും അവനവനുതന്നെ അറിയില്ല. പിള്ളേരുടെ ഭാവി ശോഭനം. സംസ്‌കൃതത്തിന്റേത്‌ അതിലേറെ ശോഭനം.

കൊടുത്ത കൈക്കൂലി മുതലാളിക്കാണെങ്കിലും അദ്ധ്യാപഹയന്‍മാരുടെ തൊള്ളയിലേക്കുപോകുന്നത്‌ ജനത്തിന്റെ നികുതിപ്പണമാണ്‌. ആയൊരു വഹയില്‍ ജനത്തിന്‌ അവരുടെ പിള്ളേരെ പഠിപ്പിക്കുന്നോന്റെ യോഗ്യത എന്തെന്നറിയുവാന്‍ അവകാശമില്ലേ? കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന സേവനത്തിനുണ്ടായിരിക്കണം എന്ന കാര്യം സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ടുതാനും. മെത്രാനെയും മുക്രിയെയും ഒരേസമയം ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു മതേതരത്വത്തിന്‌ സ്‌കോപ്പില്ലാത്തതുകൊണ്ട്‌ നിയമനം പി.എസ്‌.സിക്കുവിടുന്നത്‌ ലേശം ദഹനക്കേടിനു ഹേതുവാകും. തല്‌ക്കാലം ഇത്രയെങ്കിലും ചെയ്യാവുന്നതേയുള്ളൂ. എല്ലാ സ്‌കൂളുകളുടെയും മുന്നില്‍ ഒരു ബോര്‍ഡു തൂക്കുക. വാദ്ധ്യാന്‍മാരുടെ എസ്‌.എസ്‌.എല്‍. സി മുതല്‍ അങ്ങോട്ടുള്ള മാര്‍ക്കും ടി.ടി.സി/ബി.എഡ്‌ മാര്‍ക്കും പഠിച്ച യൂണിവേഴ്‌സിറ്റിയുടെ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റെടുത്ത പീടികയുടെ പേരും വിലാസവും അതില്‍ രേഖപ്പെടുത്തുക.

കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന സേവനത്തിനുമുറപ്പാവണമെന്നു തോന്നുന്നുവെങ്കില്‍ ജനം മക്കളെ അവിടങ്ങളില്‍ പഠിപ്പിക്കട്ടെ. അല്ലെങ്കില്‍ കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെ ബോര്‍ഡും വായിച്ച്‌ നടന്ന്‌ സമാധാനത്തോടെ മരിക്കട്ടെ. പറയുന്നതിലല്ല മഹത്വം. അതു നടപ്പാക്കുന്നതിലാണ്‌.

March 09, 2007

മല്ലികയും മലയാളമങ്കമാരും

പുരുഷന്‍മാരുടെ സ്വകാര്യസ്വത്താവുകയാണോ സ്‌ത്രീയെന്ന്‌ മല്ലികാസാരാഭായി ചോദിക്കുന്നു. ആ പഴയ മലയാളി സ്‌ത്രീയെവിടെയെന്നും മലയാളം വാരികയിലൂടെ മല്ലിക വിലപിക്കുന്നു (ഫെബ്രുവരി 23, 2007 ലെ അഭിമുഖം).

അതുതന്നെയാണ്‌ നിത്യനും പറയാനുള്ളത്‌. സീതാരാമചന്ദ്രന്‍, രാധാശ്രീകൃഷ്‌ണന്‍, പാര്‍വ്വതീ പരമശിവന്‍ എന്നൊന്നും പണ്ട്‌ മങ്കകള്‍ അറിയപ്പെട്ടതായി കേട്ടിട്ടില്ല. അവിടുന്നും ബഹുദൂരം മുന്നോട്ടുപോയപ്പോഴാണ്‌ തുല്യത കൈവരിച്ചത്‌. തുല്യത കൈവന്നപ്പോള്‍ ഫിഫ്‌റ്റി ഫിഫ്‌റ്റി. അച്ഛന്റെ അല്ലെങ്കില്‍ കെട്ടിയോന്റെ പേരിന്റെ പാതിയായി പെണ്ണിന്റെ വ്യക്തിത്വം. സംവരണം 33 ശതമാനം മതിയെങ്കിലും പെണ്ണുങ്ങള്‍ക്ക്‌ അടിമത്തം 50 ശതമാനം തന്നെവേണമെന്ന ശക്തമായ അഭിപ്രായമുണ്ട്‌.

കെട്ടിയോനുമായുള്ള സഹവാസം തുല്യത ഒന്നുകൂടി മെച്ചപ്പെടുത്തുമ്പോള്‍ പിന്നെ ഈ പാതിപേരിന്റെ ആവശ്യം കൂടി അപ്രത്യക്ഷമാവും. പരിണാമ സിദ്ധാന്തപ്രകാരം കുരങ്ങന്റെ വാലുപോയതുപോലെ. അതോടുകൂടി ആ കഷ്‌ണം പേരും പോയി അലവലാതിയുടെ പൊണ്ടാട്ടി വെറും മിസിസി. അലവലാതി എന്നാകും. വ്യക്തിത്വം പരമപദം പ്രാപിക്കുക അപ്പോഴാണ്‌.

"ഞാന്‍ ഇന്ന പുരുഷന്റെ സ്വകാര്യസ്വത്താണ്‌ എന്ന്‌ വിളംബരം ചെയ്‌തുനടക്കുന്ന സ്‌ത്രീകളെയല്ലാതെ വ്യക്തിത്വമുള്ള ഒരൊറ്റസ്‌ത്രീയേയും എനിക്കു കാണാന്‍ കഴിയുന്നില്ല". സീമന്തരേഖയില്‍ ഒരു സിന്ദൂരക്കുറിയൊക്കെ ഒട്ടിച്ചുവെച്ച്‌ ഒരു പുരുഷന്റെ സ്വന്തം എന്നു വിളംബരം ചെയ്‌തുനടക്കേണ്ട ആവശ്യം എന്താണെന്നും നമ്മുടെ കരുത്തുറ്റ വനിതാനേതാക്കളും ബുദ്ധിജീവികളും ഇന്നെവിടെയാണെന്നും ഒക്കെ മല്ലിക ചോദിക്കുന്നു.

ഈ ചോദ്യം ന്യായമായും മല്ലികക്കു ചോദിക്കാം. ഒന്നു മല്ലികയോടുതന്നെ. പേരിന്റെയറ്റത്ത്‌ എന്തിനാണൊരു സാരാഭായി എന്ന്‌. രണ്ടാമത്‌ ബൃന്ദാകാരാട്ടിനോട്‌ ചോദിക്കാം. വേണമെങ്കില്‍ സാറാ ജോസഫിനോടും ചോദിക്കാം. ദയവായി മണ്ണുചുമക്കുന്ന നിത്യസുഹൃത്ത്‌ മാതു ദി സംസ്‌കാരസമ്പന്നയോടും കല്ലുചുമക്കുന്ന കല്ലുവിനോടും ചോദിച്ചുകളയരുത്‌. തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ വെവരമറിയും. വെളിച്ചപ്പാടിനെപ്പോലെ സ്വന്തം തലക്കുകൊത്തുകയാണ്‌ എന്തുകൊണ്ടും ആരോഗ്യത്തിനു നല്ലതെന്ന ഒരെളിയ അഭിപ്രായമേ നിത്യനുള്ളൂ.

ബുദ്ധിജീവികളും സാംസ്‌കാരികനായകരുമൊക്കെ എവിടെയാണെന്ന ചോദ്യത്തിനുള്ള ഉത്തരം പണ്ട്‌ നാരായണപ്പിള്ള പറഞ്ഞിട്ടുണ്ട്‌. കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട്‌ അവരുടെ സ്ഥാനം തത്‌ക്കാലം സാംസ്‌കാരിക കേരളത്തിന്റെ പുറമ്പോക്കിലായിട്ടുണ്ട്‌.

അംഗ്രേസി കടലാസുകള്‍ മല്ലികാ സാരാഭായിയെ പറ്റി പലപ്പോഴും എഴുതുക വെറും ഡോ.സാരാഭായി എന്നാണ്‌. തന്റെ വ്യക്തിത്വത്തെ കൊന്നുകൊലവിളിച്ചെന്നും പറഞ്ഞ്‌്‌ മല്ലിക മാനനഷ്ടത്തിനു കേസുകൊടുത്തതായി ഇന്നോളംകേട്ടിട്ടില്ല.

ആ പഴയ മലയാളി സ്‌ത്രീയെവിടെയെന്നു വിലപിക്കുന്ന മലയാളത്തില്‍ മല്ലികയുടെ ഒരു അടിപൊളിച്ചിത്രം കൊടുത്തിട്ടുണ്ട്‌. ആ പഴയമലയാളി സ്‌ത്രീയെക്കണ്ടെത്താന്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കിയ നിത്യന്‍ ഒടുവില്‍ പരാജയശ്രീലാളിതനാവുകയാണ്‌ ചെയ്‌തത്‌.

ഒരു കക്ഷംലെസ്‌ ബ്ലൗസും കാതില്‍ പന്നിയൂര്‍ മുളകുപോലുള്ളൊരു കുന്ത്രാണ്ടവുമായി മല്ലിക ആ പഴയ മലയാളി സ്‌ത്രീയുടെ വേഷത്തിലും ഭാവത്തിലും നില്‌ക്കുന്ന നില്‌പ്‌ കണ്ടപ്പോള്‍ അസൂയ തോന്നി.

സാംസ്‌കാരികനായകരായാല്‍ അങ്ങിനെയായിരിക്കണം. കളരിയഭ്യാസിയുടെ കുടവയറുപോലെയും യോഗാഭ്യാസിയുടെ ഗ്യാസ്‌ട്രബ്‌ള്‍ പോലെയും ശോഭിക്കണം സംസ്‌കാരം. സംസ്‌്‌കാരമൊക്കെ വേണ്ടത്‌ മറ്റുള്ളവര്‍ക്കാണ്‌. നമുക്ക്‌ ആകെ വേണ്ടത്‌ ഒരു നാലുമുഴം നാക്കാണ്‌. അതില്‍ നിന്നും വരുന്ന വാക്കുകളാവട്ടെ നാഴികക്ക്‌ നാല്‌പതുവട്ടം മാറുകയും വേണം.

പെണ്ണ്‌ കാതില്‍ എന്തിടണമെന്നു പഠിപ്പിക്കുന്നത്‌ അന്നും ഇന്നും ആണുതന്നെയാണ്‌. അതുണ്ടാക്കി വില്‌ക്കുന്നതും ആണുതന്നെയാണ്‌. പെണ്ണിന്‌ കാലിലും കഴുത്തിലും ചങ്ങലവേണമെന്ന്‌ പഠിപ്പിച്ചത്‌ ആരാണ്‌? ആനക്കു ചങ്ങലയിടാനും നെറ്റിപ്പട്ടം കെട്ടാനും പഠിപ്പിച്ച അതേ ബുദ്ധി തന്നെയാണ്‌ അതിന്റെയും ഉറവിടം. ആലൂക്കാസുകാരന്റെയും ആലപ്പാടുകാരന്റെയും വേദപുസ്‌തകത്തിനനുസൃതമായി ജീവിതം നയിക്കുന്ന മലയാളമങ്കമാരില്‍ നിന്നും മല്ലികയിലേക്കുവല്ല ദൂരവുമുണ്ടോ?

ഗ്രീക്ക്‌ മിഥോളജിയില്‍ പിഗ്മാലിയോണ്‍ എന്നൊരു രാജാവ്‌ ഒരു നാള്‍ ഒരു സുന്ദരീശില്‌പം പണിതു. ആ പ്രതിമ നോക്കിനിന്ന രാജാവില്‍ പ്രണയം പൂത്തുലഞ്ഞു. ഒടുവില്‍ രാജാവിന്റെ പ്രാര്‍ത്ഥന കേട്ട അഫ്രഡൈറ്റിസിന്‌ ആ പ്രതിമയെ ഗലേഷ്യ എന്ന അതിസുന്ദരിയായ കന്യകയാക്കി മാറ്റിക്കൊടുക്കേണ്ടിവന്നതായി കേട്ടിട്ടുണ്ട്‌.

സ്‌ത്രീയൂടെ കോലത്തിന്‌ പുരുഷനിലുള്ള സ്വാധീനം അതാണെങ്കില്‍ മജ്ജയും മാംസവുമുള്ള സ്‌ത്രീക്ക്‌ പുരുഷനിലുള്ള സ്വാധീനം എന്തായിരിക്കും. ഒരായിരം പടക്കപ്പല്‍ കടലിലിറക്കാനുള്ള സൗന്ദര്യം ഹെലനുണ്ട്‌ എന്നു ഹോമ പറയുമ്പോള്‍ ഹെലന്‍ മദ്ധ്യവയസ്‌കയായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ഏതുപുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്‌ത്രീ ഉണ്ടായിരിക്കും എന്ന ചൊല്ലുണ്ടായതും.

അതു പിന്നീട്‌ ഏതു പെണ്ണിന്റെ പരാജയത്തിനുപിന്നിലും ഒരു പുരുഷന്‍ ഉണ്ടായിരിക്കും എന്നാക്കിയ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താനാണ്‌ വനിതകള്‍ ശ്രമിക്കേണ്ടത്‌. ഒരു സി.ബി.ഐ അന്വേഷണം കപ്പലിലും നടത്തുന്നത്‌ നന്നായിരിക്കും. പുറത്ത്‌ ഒരു വിജിലന്‍സ്‌ അന്വേഷണം തന്നെ ധാരാളം.

കാരണം തൊഴിലിന്റെ ഉല്‌പത്തിപുസ്‌തകത്തിലും ആദ്യത്തെ തൊഴില്‍ മേഖല സ്‌ത്രീയുടേതുതന്നെയായിരുന്നു - വേശ്യാവൃത്തി. അവിടുന്നിങ്ങോട്ട്‌ പിന്നീടൊരു മേഖലയും സ്‌ത്രീക്കന്യമല്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

അങ്ങിനെ മൊത്തം സാഹചര്യം പെണ്ണിനനുകൂലമാണ്‌. ശരിക്കും പെണ്ണിന്റെ അടിമയായിരിക്കാനുള്ള യോഗ്യതയേ ആണിനുള്ളൂ എന്ന ഒരഭിപ്രായവും നിത്യനുണ്ട്‌. കാരണം നിത്യനാകെ ഒരു പണിയേ ഉള്ളൂ. അതു തോന്നിയപോലെ ജീവിക്കുക എന്നതാണ്‌. അതുതന്നെ പലപ്പോഴും സാധിക്കാത്ത അവസ്ഥയിലാണ്‌. മൂപ്പര്‍ക്കാകട്ടെ മൂന്നുനേരം വെച്ചുവിളമ്പണം. വടക്കോട്ടുചൂണ്ടിയാല്‍ തെക്കോട്ടുപോകുന്ന മോണ്‍സ്‌റ്ററെ നേര്‍വഴിക്ക്‌ തെളിക്കണം. നിത്യന്‌ തോന്നിയപോലെ ജീവിക്കാന്‍ നാലുമുക്കാലുണ്ടാക്കുകയും വേണം. നിത്യന്‍ നിത്യകാമുകിയുടെ കാലിന്‌ വീഴണമോ അതോ തിരിച്ച്‌ വീഴണമോ?

"ഒരു സ്‌ത്രീ വിമോചന പ്രസ്ഥാനത്തിന്‌ പുരുഷന്റെ ലോകവുമായി യാതൊരു ബന്ധവുമില്ല. ആരും താഴെയുമല്ല, ആരും മുകളിലുമല്ല, ആവശ്യമുള്ളത്‌ സമത്വമാണ്‌" - മല്ലിക

മഹാന്‍മാരും മഹതികളും അങ്ങിനെയാണ്‌ പ്രതികരിക്കുക. പുരുഷന്റെ ലോകവുമായി ബന്ധമില്ലെങ്കില്‍ പിന്നെ ഈ മഹാപ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്‌ വാനപ്രസ്ഥം നടത്താന്‍ വേണ്ടിയാണോ? സ്‌ത്രീക്ക്‌ വിമോചനം വേണ്ടത്‌ പുരുഷനില്‍ നിന്നെല്ലങ്കില്‍ പിന്നെ സ്വര്‍ണച്ചങ്ങലകളില്‍ നിന്നാണോ? അതിനാണെങ്കില്‍ ലോകത്തുള്ള മുയ്‌മനാളുകളെയും ചീ്‌ത്തവിളിക്കുന്നതിനുപകരം ആലപ്പാട്ടുകാരന്റെയും ആലൂക്കാസുകാരന്റെ കുടിലുകള്‍ ഉപരോധിക്കുകയല്ലേ വേണ്ടത്‌. ഒരു കല്ല്‌ ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനക്കാരനുനേരെയും ചെല്ലട്ടെ.

വനിതാസംവരണം 33 ശതമാനം ഇതാ ഇപ്പ ശരിയാക്കിത്തര എന്ന്‌ വെള്ളാനകളുടെ നാട്ടിലെ പപ്പുവെപ്പോലെ ഭരിക്കുന്നവര്‍ വീമ്പിളക്കാന്‍ തുടങ്ങിയത്‌ ഇന്നോ ഇന്നലെയോ അല്ല. ആണുങ്ങള്‍ക്ക്‌ പറഞ്ഞവാക്കിനാണ്‌ വില. പെണ്ണിന്‌ വാക്കുമാറ്റുന്നതിനും. പൊതുവില്‍ ഭരിക്കുന്നവര്‍ എന്ന പദം സ്‌ത്രീലിംഗമാണോ എന്നൊരു നേരിയ സംശയം അതുകൊണ്ടുതന്നെ തികച്ചും ന്യായമാണ്‌.

പ്രിയപ്പെട്ട വനിതകളേ മേല്‍ പറഞ്ഞ ഈ സല്‌പ്രവൃത്തിക്ക്‌ മുയ്‌മന്‍ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെയും പിന്തുണയും നിങ്ങള്‍ക്കുണ്ടാവും. നൂറുശതമാനമല്ലേ അവിടെ സംവരണം. പ്രത്യേകിച്ചൊരു 33 ശതമാനം സംഭരണത്തിന്റെ ആവശ്യം യഥാര്‍ത്ഥത്തില്‍ ഉദിക്കുന്നേയില്ല.

അഭിമുഖത്തിന്റെ അവസാനഭാഗത്ത്‌ മല്ലിക പറയുന്നു. "രണ്ടുദിവസം മുന്‍പ്‌ ഞാന്‍ കുറ്റിപ്പുറത്ത്‌ എന്റെ തറവാട്ടില്‍ പോയിരുന്നു. നാട്‌ എന്നും പ്രിയപ്പെട്ടതാണ്‌ എനിക്ക്‌. എങ്കിലും മലയാളം സംസാരിക്കാന്‍ എനിക്കിന്നും കഴിയില്ല."

അതെ, മലയാളം അറിയാത്ത മലയാള മങ്കയാണ്‌ ബാക്കിയുള്ള മങ്കമാരുടെ അവസ്ഥയെപ്പറ്റി 'മലയാള'ത്തില്‍ ഘോരഘോരം പരിതപിച്ചത്‌. കേരളത്തിലെ ഒരു പാടു സ്‌ത്രീകളുമായി ഇടപഴകിയതില്‍ നിന്നും മനസ്സിലായ കാര്യമാണ്‌ പറഞ്ഞതും. കേരളത്തില്‍ 99 ശതമാനം വനിതകളുടെയും ഭാഷ അംഗ്രേസിയായതുകൊണ്ട്‌ ആശയവിനിമയം വലിയ പ്രശ്‌നമായിട്ടുണ്ടാവില്ല എന്നു നമുക്കും കരുതാം.

സമൂഹത്തിന്റെ ആത്മാവാണ്‌ മാതൃഭാഷയെന്നു കേട്ടിട്ടുണ്ട്‌. അതു മരണക്കിടക്കയിലോ ശരശയ്യയിലോ ഒക്കെയാണെന്നു സാംസ്‌കാരികനായകര്‍ വിലപിക്കുന്നതു കേട്ടിട്ടുണ്ട്‌. ഇപ്പോള്‍ മലയാളത്തില്‍ കാഴ്‌ചവെച്ച ഈ പ്രകടനം കണ്ടപ്പോഴുള്ള ഒരു തോന്നലാണ്‌. മലയാള ഭാഷയെ രക്ഷിക്കാന്‍ മല്ലികക്കുകൂടെ ഒന്നെടുത്തുചാടിക്കൂടെ. മലയാളമറിഞ്ഞുകൂടെന്നൊരു അധികയോഗ്യതയുമുണ്ട്‌. താമസം ഇന്ത്യയില്‍ തന്നെയാണെന്നതു വലിയൊരു പശ്‌നമാക്കേണ്ടതില്ല.

കുഞ്ഞുണ്ണിമാഷ്‌ പാടിയപോലെ, നിര്‍ഭാഗ്യവശാല്‍ കെട്ടിയോളുടെ പേറ്‌ ബിലാത്തിയിലാക്കാന്‍ പലര്‍ക്കും പറ്റിയില്ലെങ്കിലും, പിന്നീട്‌ സകുടുംബം അവിടെയും അമേരിക്കയിലും സ്ഥിരതാമസമാക്കിയാണ്‌ ഇപ്പോള്‍ പലരും രക്ഷാപ്രവര്‍ത്തനത്തില്‍ അണിചേരുന്നത്‌. അതുകൊണ്ട്‌ മടിച്ചുനില്‌ക്കാതെ കടന്നുവരൂ. വീണ്ടുമൊരു ഒരു സ്ലീവ്‌ലെസ്‌ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഭാഷയും കരകയറട്ടെ.

February 28, 2007

പെരിയോറുടെ ശിഷ്യനും സായിബാബയും

ുഹമ്മദ്‌ മലക്ക്‌ പോകുന്നില്ലെങ്കില്‍ മല നിരങ്ങി മുഹമ്മദിന്റെ മുറ്റത്തെത്തുമെന്നാണ്‌ ചൊല്ല്‌. പുട്ടപര്‍ത്തിയിലെ കരുണാവാരിധി കരുണാനിധിയുടെ മുറ്റത്തെത്തിയത്‌ അങ്ങിനെയാണ്‌ . ദിവ്യന്‍മാര്‍ പലവിധമുലകില്‍ സുലഭമാണെങ്കിലും ബാബമാര്‍ ദുര്‍ലഭമാണ്‌.

ആള്‍ദൈവങ്ങള്‍ക്ക്‌ പൊതുവില്‍ ചിമ്പാന്‍സിയുടെ സ്ഥാനമാണ്‌. കുരങ്ങല്ലാണ്ടുമായി മനുഷ്യനൊട്ടായതുമില്ലെന്നപോലെ. മനുഷ്യനല്ലാണ്ടായി. എന്നാല്‍ ദൈവമൊട്ടായതുമില്ല. ബാബ ദൈവം തന്നെയായ സ്ഥിതിക്ക്‌ ഇവരില്‍ നിന്നും ഒരു പടി മീതെയാണ്‌.

ദൈവമായതിനുള്ള തെളിവൊന്നും ആരും ചോദിച്ചുകളയരുത്‌. താസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റുനോക്കിയിട്ടല്ല ആളുകള്‍ ദൈവമായി അവരോധിക്കപ്പെടുക. കൊല്ലിനും കൊലക്കും അവകാശമുള്ളവരാണ്‌ ദൈവങ്ങള്‍. ചത്തുപോയ മനിതന്‌ ബാബ ഉയിരുകൊടുത്തതായി ഒരു വിശ്വാസമുണ്ട്‌.

അതിനെന്താ തെളിവെന്നു ചോദിക്കും വിഢികള്‍. അതൊരു വിശ്വാസമാണെന്നേ ഭക്തന്‍മാരും പറയുന്നുള്ളൂ. സത്യമാണെങ്കില്‍ സത്യമാണെന്നല്ലേ പറയുക. വിശ്വാസവും സത്യവും തമ്മില്‍ ചില്ലറ വ്യത്യാസമുണ്ട്‌. അമ്മ സത്യവും അച്ഛന്‍ വിശ്വാസവുമെന്നപോലെ.

ശത്തുപോയ ഒരു മനിതന്‌ ഉയിര്‍ കൊടുത്തത്‌ സത്യമാണെങ്കില്‍ കഴിഞ്ഞ പതിനാലുകൊല്ലം കൊണ്ട്‌ ആശ്രമത്തില്‍ കൊലശെയ്യപ്പെട്ട ആറെണ്ണത്തിനുകൂടി കൊടുത്തുകൂടായിരുന്നോ എന്നൊരു സംശയം ചിലര്‍ക്കെങ്കിലുമുണ്ടാവും.

ലോകം ബാബയുടെ ചെറുവിരലില്‍ കിടന്നാണ്‌ കറങ്ങുന്നതെന്ന്‌ ഭക്തന്‍മാര്‍ക്കറിയാം. യുക്‌്‌തിവാദികളെ ആരുണ്ടിതൊക്കെ പറഞ്ഞുമനസ്സിലാക്കാനെന്റെ ഭഗവതീ. അപ്പോള്‍ സ്വാഭാവികമായും ശത്തുപോകുന്നതിന്റെയും പെറ്റുവീഴുന്നതിന്റെയുമൊക്കെ കണക്കുകള്‍ മൂപ്പരുടെ കൈയ്യിലുണ്ടാവണം. ഏതോ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുകൊണ്ട്‌ ഒരു മഹാപാപി മൂപ്പരറിയാതെ ബിസ്‌മികൂട്ടപ്പെട്ടു. അങ്ങിനെ ദൈവമറിയാതെ ശത്തുപോയതിനെ ജീവിപ്പിക്കാന്‍ വകുപ്പുണ്ട്‌.

അതുപോലെയാണോ മറ്റേ ആറെണ്ണം കൊലപണ്ണിപ്പോയ കേസ്‌. അത്‌ ദൈവഹിതം അഥവാ ബാബഹിതം എന്നുകരുതിയാല്‍ മതി. അതുകൊണ്ടാണല്ലോ അതിന്‍മേലുള്ള അന്വേഷണം അതിന്റെ വഴിക്കുനടക്കുന്നതും ബാബ പുറത്തിറങ്ങിനടക്കുന്നതും. ദൈവഹിതമായതുകൊണ്ട്‌ എല്ലാം ഭംഗിയായി. ഒരു കൂട്ടിലും ബാബക്ക്‌ കയറേണ്ടിവന്നിട്ടില്ല. അല്ലെങ്കിലും പ്രേതപരിശോധനക്കല്ലാതെ ദൈവത്തെ കൂട്ടില്‍കയറ്റി ചറപറാ വിസ്‌തരിക്കാന്‍ വകുപ്പുണ്ടോ ഇന്ത്യന്‍ പീനല്‍കോഡില്‍ ?

ജനനം മരണം ആത്മാവ്‌ ആദിയായ വലിയവലിയ കാര്യങ്ങളെ വേണ്ടവിധത്തില്‍ മനസ്സിലാക്കാത്തവരാണവര്‍. അത്തരം വിഢികള്‍ മൊത്തത്തില്‍ യുക്തിവാദികള്‍ എന്നാണറിപ്പെടുക. ഇങ്ങനെ വേണ്ടാത്ത ചോദ്യം ചോദിച്ചു നടന്ന്‌ തലയ്‌ക്കു വെളിവറ്റുപോകുന്നവരാണ്‌. കാളപെറ്റെന്നുകേട്ടാല്‍ കയറെടുക്കുകയാണ്‌ മുഖലക്ഷണം.

തമിഴകത്തെ അക്കൂട്ടരുടെ തലതൊട്ടപ്പനായിരുന്നു പെരിയോര്‍. പെരിയോറുടെ വാക്കിന്‌ വിലയുണ്ടായിരുന്നു. പറഞ്ഞത്‌ ചെയ്യാനുള്ള ചങ്കൂറ്റവും നിസ്വാര്‍ത്ഥതയും ഉണ്ടായിരുന്നു. ബുദ്ധിയും ജ്ഞാനവും തുല്യ അളവില്‍ ചേരുമ്പോഴാണ്‌ ആളുകള്‍ മഹാനാവുക. ആ മഹാനായ പെരിയോറുടെ അരുമശിഷ്യനാണ്‌ ഇപ്പോഴത്തെ ബാബയുടെ തങ്കപ്പെട്ട ചിന്നപ്പൈയ്യന്‍ കലൈഞ്‌ജര്‍ കരുണാനിധി.

മേലെ നോക്കിയാല്‍ ആകാശം താഴെനോക്കിയാല്‍ ഭൂമി എന്നുപറഞ്ഞുനടന്ന പെരിയോറാണോ കലൈഞ്‌ജര്‍. നിസ്വാര്‍ത്ഥ ജീവിതം നയിച്ച പെരിയോര്‍ക്ക്‌ ജീവിതാന്ത്യത്തിലും വിശ്വാസത്തിന്റെ ഊന്നുവടിയുടെ ആവശ്യം ഏതായാലും വന്നില്ല. കലൈഞ്‌ജറാകട്ടെ നാലുമുക്കാലുണ്ടാക്കി. വയസ്സുമായി. വിശ്വാസത്തിന്റെ ഊന്നുവടിയെടുക്കേണ്ട്‌ പ്രായമൊക്കെയായി.

പെരിയോറുടെ ശിഷ്യന്‍ കലൈഞ്‌ജര്‍ കരുണാനിധിയെ ശിഷ്യനായി കിട്ടിയാല്‍ തമിഴകം തന്നെ കിട്ടിയില്ലേ ബാബക്ക്‌. അതാണ്‌ ബാബയുടെ മാര്‍ക്കറ്റിംഗ്‌ സ്‌ട്രാറ്റിജി. അല്ലെങ്കിലും ഇപ്പോള്‍ പുരിശങ്കരാചാര്യന്റെ മാര്‍ക്കറ്റ്‌ വാല്യു കുത്തനെ വീണുകിടക്കുന്ന അവസരവും. കുന്തവും വടിയുമൊക്കെയായി പൂജ കുറച്ചുകാലം കഴിച്ചത്‌ കോയമ്പത്തൂര്‍ ജയിലില്‍ നിന്നല്ലേ.

ഇന്ത്യയിലെ വിവരസാങ്കേതികവിദ്യയെത്തന്നെ നയിക്കുന്ന ചിന്നപ്പുള്ളൈ ദയാനിധി മാരന്‌ ബാബ സൃഷ്ടിച്ചുകൊടുത്തത്‌ സ്വര്‍ണമോതിരമാണ്‌. സംശയമുള്ളവര്‍ക്കു പോയി നോക്കാം. ബാബയുടെ സ്വന്തം സ്വര്‍ണഖനിയില്‍ നിന്നും കുഴിച്ചെടുത്ത ശുദ്ധമായ സ്വര്‍ണം കൊണ്ടുണ്ടാക്കിയ ബാബാബ്രാന്റ്‌ മോതിരം.

ഇഷ്ടപ്പെട്ടുപോയാല്‍ ബാബ അങ്ങിനെയാണ്‌. എന്തും കൊടുക്കും. സ്വര്‍ണമാണ്‌ മുഖ്യ ഐറ്റം. എവിടുന്ന്‌ കുഴിച്ചെടുത്തു നികുതിയാരടച്ചു ബില്ലെവിടെ എന്നൊന്നും ആരും ചോദിക്കേണ്ടതില്ല. ചോദിക്കേണ്ടവര്‍ നേരെ പുട്ടപര്‍ത്തിയിലേക്കു ചെന്നാല്‍ മതി. എല്ലാം ദൈവഹിതം എന്നൊരു കടലാസിലെഴുതിക്കൊടുക്കും. പിന്നീട്‌ സംശയം തീരാത്തവര്‍ക്കു മറുപടിപറയാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മൊത്തം ഏമാന്‍മാര്‍ ദര്‍ശനത്തിനുള്ള ക്യൂവില്‍ കാണും. അവരോടു ചോദിക്കുക.

അത്യാവശ്യം വാച്ചും സൃഷ്ടിച്ചുകൊടുക്കും. പേര്‌ ചിലപ്പോ ടൈറ്റണ്‍ എന്നോ സിറ്റിസണ്‍ എന്നോ മറ്റോ വന്നെന്നുവരും. അവരുടെ വാച്ച്‌ ബാബ വായുവില്‍ നിന്നും സൃഷ്ടിച്ചുകൊടുക്കുന്നതില്‍ അവര്‍ക്ക്‌ യാതൊരു പരാതിയുമില്ല. പിന്നെയാണോ മറ്റുള്ളവര്‍ക്ക്‌. പേറ്റന്റിന്റെയും കോപ്പിറൈറ്റിന്റെയും പരിധിക്കും പുറത്താണ്‌ ദൈവങ്ങള്‍ എന്നാദ്യം മനസ്സിലാക്കേണ്ടതുണ്ട്‌.

പണ്ട്‌ കണ്ണിന്റെ കാഴ്‌ച പൂര്‍ണമായും നശിച്ച കേശവമേനോന്‌ വേദിയില്‍ വച്ച്‌ ഒരു സ്വര്‍ണമാല സൃഷ്ടിച്ചുകൊടുത്ത കഥ കേട്ടിട്ടുണ്ട്‌. അതുകണ്ടു നിന്ന ഏതോ രസികന്‍ പറഞ്ഞിരുന്നുപോലും - ആദ്യം മൂപ്പര്‍ക്കുവേണ്ടത്‌ കണ്ണിന്റെ കാഴ്‌ചയാണ്‌. അതുണ്ടാക്കിക്കൊടുക്കാന്‍ പറ്റുമെങ്കില്‍ കൊടുക്ക്‌. രണ്ടുമാല വേണമെങ്കില്‍ അങ്ങോട്ടുതരാമെന്നും.

February 23, 2007

എ.ഡി.ബിക്കും കടലിനുമിടയില്‍

വിപ്ലവത്തിന്റെ മാതാവ്‌ ദാരിദ്ര്യവും പിതാവ്‌ അസംതൃപ്‌തിയുമാണ്‌. കേരളത്തില്‍ വിപ്ലവം നടക്കാത്തതിന്റെ കാരണം ദാരിദ്ര്യം ലേശം കുറഞ്ഞുപോയതാണ്‌. അപ്പോള്‍ ആദിവാസികളെന്താ വിപ്ലവം നടത്താത്തതെന്ന്‌ ഒരു ചോദ്യമുണ്ട്‌. ഒരു മൂലവെട്ടിയില്‍ തീരുന്നതാണ്‌ അവരുടെ ദാരിദ്ര്യം ഒരു തുണ്ട്‌ പുകയിലയില്‍ തീരുന്നതാണ്‌ അവരുടെ അസംതൃപ്‌തി എന്നൊരു കണ്ടുപിടുത്തം നമ്മള്‍ നടത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ വിപ്ലവത്തിന്റെ ആവശ്യം ഉടലെടുക്കുന്നില്ല.

നിസ്സാരപലിശക്കുള്ള ഒരു ലോണെടുത്താല്‍ തന്നെ ദാരിദ്ര്യരേഖ ചുരുങ്ങിയത്‌ നാലാളുയരത്തില്‍ പൊങ്ങുമെന്ന്‌ എ.ഡി.ബി. ഇതിനകം തെളിയിച്ചിട്ടുണ്ട്‌. വ്യാവസായികമേഖലയും കാര്‍ഷികമേഖലയും ആടു കടിച്ച പ്ലാവിന്‍തൈ പോലെ പിന്നെ തളിരെടുക്കുകയില്ല. അതുകൊണ്ട്‌ ഐസക്കാദികള്‍ വിപ്ലവത്തിന്റെ സുഖപ്രസവത്തിനുള്ള എ.ഡി.ബി. മാര്‍ഗത്തില്‍ ചരിക്കുമ്പോള്‍ അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള വരട്ടുതത്വവാദികള്‍ അഭിവാദ്യമര്‍പ്പിച്ച്‌ നാല്‌ മുദ്രാവാക്യം വിളിക്കുകയാണ്‌ വേണ്ടത്‌. അല്ലെങ്കില്‍ വാരിക്കുന്തം തുരുമ്പെടുത്തുപോകുകയേയുള്ളൂ. ആയൊരു പ്രതീക്ഷയുടെ പുറത്തല്ലേ സഖാവേ നമ്മുടെ ജീവിതം.

വില്‌പന നികുതി കുടിശ്ശിക 17% പിരിച്ചാല്‍ എ.ഡി.ബി ലോണിനു തുല്യമായ സംഖ്യകിട്ടും എന്നൊക്കെ പലരും പറയും. അപ്പോള്‍ ബാക്കി 83ശതമാനം കൂടി പിരിച്ചാല്‍ എ.ഡി.ബിക്കുതന്നെ വിലപറയാവുന്നതേയുള്ളൂ.

80 ശതമാനം സ്വര്‍ണവ്യാപാരികളും സര്‍ക്കാരിന്‌ നല്‌കിയ കണക്കുപ്രകാരം പ്രതിദിന വില്‌പന ഏതാണ്ടൊരു പവനാണെന്നാണ്‌ അതേപ്പറ്റി പഠിച്ച പ്രമുഖ അക്കാഡമീഷ്യനായ രഘുരാമന്‍ വെളിപ്പെടുത്തിയത്‌ (മലയാളം വാരിക, ഫെബ്രുവരി 26, 2006). ഒരന്വേഷണം നടത്തി ബുദ്ധിമുട്ടിച്ച്‌ ആ പാവങ്ങളെ നാളെ സ്വര്‍ണക്കയറെടുക്കാന്‍ പ്രേരിപ്പിച്ചു എന്നൊരു പരാതിയില്ലാത്തതുതന്നെയാണ്‌ നല്ലത്‌.

ജനം ഇങ്ങിനെ പലതും പറയും. ഭൂരിപക്ഷാഭിപ്രായം ഒരിക്കലും മുഖവിലക്കെടുക്കരുതെന്നാണ്‌. അല്ലെങ്കിലും നമുക്ക്‌ പണ്ടേ ജനാധിപത്യം ഒരു നിശാസുന്ദരിയാണ്‌. വേളിക്ക്‌ വകുപ്പില്ല. നല്ല തറവാട്ടില്‍ പിറന്ന സര്‍വ്വാധിപത്യമുള്ളപ്പോള്‍ പ്രകടനം നടത്തി കെട്ടിക്കാമെന്ന്‌ ആരും കരുതുകയും വേണ്ട.

ആഗോളവല്‍ക്കരണം ഇന്നത്തെ ലോകബേങ്ക്‌ എ.ഡി.ബി രൂപം കൈക്കൊള്ളുന്നതിനും മൂന്‍പ്‌ മറ്റൊരു ആഗോളവല്‍ക്കരണം നടന്നിരുന്നു. സിദ്ധാന്തങ്ങളുടെ ആഗോളവല്‍ക്കരണം. കമ്മ്യൂണിസം തന്നെയാണ്‌ അതിന്‌ ഏറ്റവും നല്ല ഉദാഹരണം.

എഷ്യയിലെത്തിയ ജനാധിപത്യവും സെക്യുലാറിസവും കമ്മ്യൂണിസവും കമ്മ്യൂണലിസവുമെല്ലാം പൂല്ലുതിന്നുന്നവന്റേതായിരുന്നോ അതോ ശവംതീനികളുടേതോ? സായിപ്പിനോടു ചോദിച്ചുനോക്കുക. 'പാമ്പാട്ടികളുടെയും മന്ത്രവാദികളുടെയൂം തോട്ടികളുടെയൂം നാട്‌' പരിഷ്‌കരിക്കപ്പെട്ടത്‌ സായിപ്പിന്റെ കുഞ്ഞിക്കാലെടുത്തവച്ച ശേഷമാണല്ലോ.

ഭുലോകത്തിലെ സൂപ്പര്‍ മൈനോറിറ്റി വിഭാഗമായ ജൂതസമുദായത്തില്‍ നിന്നും വന്ന മാര്‍ക്‌സിന്റെ ചിന്താധാരകള്‍ ലോകം മുഴുവന്‍ ആഫ്രിക്കന്‍ പായലുപോലെ പടര്‍ന്നത്‌ ഒരു സിദ്ധാന്തത്തിന്റെ ആഗോളവല്‍ക്കരണമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌?

ഒരു സിദ്ധാന്തത്തിന്‌ ആഗോളവിപണിയുണ്ടാക്കി സിസെസ്‌ക്യൂമാര്‍ കെട്ടിയോളുടെ ചെരുപ്പിന്റെ കണ്ണികള്‍ സ്വര്‍ണം കൊണ്ടുനിര്‍മ്മിച്ച്‌ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം ലോകസമക്ഷം കാഴ്‌ചവച്ചു. ഒടുക്കം സി.ഐ.എ യുടെ സഹായമൊന്നുമില്ലാതെ തന്നെ സഹികെട്ട റുമാനിയന്‍ ജനത അഥവാ പ്രതിവിപ്ലവകാരികള്‍ മറ്റൊരഥവാ വര്‍ഗശത്രുക്കള്‍ ഇനിയൊരഥവാ സാമ്രാജ്യത്വ പാദസേവകര്‍ മൂപ്പരെ നേരാംവണ്ണം നിര്‍ത്തി വെടിവെച്ചു. ബൂര്‍ഷ്വാ തോക്കിനെതിരെ നാലുമുദ്രാവാക്യം വിളിക്കാന്‍ പോലും നാലാളില്ലാതെ സിസെസ്‌ക്യൂ യാത്രയാവുകയും ചെയ്‌തു.

സ്വന്തം തലതന്നെ തെറിക്കാനും ചില്ലറ സാദ്ധ്യതയുള്ള വിപ്ലവം നടത്താതെതന്നെ നല്ലപാതിക്ക്‌ സ്വര്‍ണച്ചെരുപ്പ്‌ തീര്‍ക്കുവാല്‍ പറ്റിയെന്നുവന്നാല്‍ അതിലും മെച്ചപ്പെട്ട കര്‍ത്താവിന്റെ മാര്‍ഗം വേറെന്താണുള്ളത്‌? അതാണ്‌ ഗ്രന്ഥങ്ങളിലെ വര്‍ഗസഹകരണം എന്നറിയപ്പെടുന്ന സംഗതി. രണ്ടായാലും ചെരുപ്പ്‌ സ്വര്‍ണമായിക്കിട്ടിയാല്‍ മതി.

വര്‍ഗം, വര്‍ഗസമരം, വര്‍ഗസഹകരണം എന്നൊക്കയുള്ള മഹാസംഭവങ്ങളെപ്പറ്റി അറിയാത്ത മൂഢന്‍മാര്‍ക്കിതെല്ലാം ഇനിയെന്നാണാവോ തിരുപാടുകിട്ടുക.
'വര്‍ഗമൂലം കലഹം പലവിധമുലകില്‍ സുലഭം' എന്നെങ്കിലൂം ചുരൂങ്ങിയത്‌ മന:പാഠമാക്കുക.

അപ്പോള്‍ ഭസ്‌മാസുരന്‍മാരുടെ മുന്‍പില്‍ ലോകത്തെന്തും സൃഷ്‌ടിക്കുന്ന ബ്രഹ്മന്റെ രൂപത്തില്‍ എ.ഡി.ബി. അവതരിച്ചാല്‍ തിരിഞ്ഞുനിന്നു മുദ്രാവാക്യം വിളിക്കുകയും ഏമാന്‍മാരെ കരണക്കുറ്റിക്കടിക്കുകയുമാണോ വേണ്ടത്‌. അല്ല. മകരജ്യോതി കണ്ട തമിഴനെപ്പോലെ കമിഴ്‌ന്നടിച്ചുവീണ്‌ കാപ്പാത്താന്‍ ശൊല്ലുകതന്നെയാണ്‌ വേണ്ടത്‌. അതുതന്നെയാണ്‌ ചെയ്‌തതും.

ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയത്ത്‌ ഉറങ്ങുന്ന സമീപനം യഥാര്‍ത്ഥ വിപ്ലവകാരികളുടേതല്ല. അതുകൊണ്ട്‌ ഫയല്‍ മറിച്ചുംകൂടെ നോക്കാതെ സായിപ്പ്‌ അടയാളം വച്ചിടത്തൊക്കെ ഒപ്പിട്ടുകൊടുത്തു. ഫയലിന്‍മേല്‍ ഉറങ്ങുന്ന ആളുകളെ എ.ഡി.ബിക്കാര്‍ക്ക്‌ പണ്ടേ ഇഷ്‌ടമല്ല.

മഹാലക്ഷ്‌മി കണ്‍മുന്നില്‍ നിന്ന്‌ കണ്ണിണകൊണ്ട്‌ കടുക്‌ വറുക്കുമ്പോള്‍ ജാതകം പരിശോധിക്കണമെന്നു പറയുന്ന ഒരു കൂട്ടരുണ്ട്‌. വരട്ടുതത്വവാദികള്‍ എന്നാണ്‌ അവര്‍ അറിയപ്പെടുക. കാഞ്ഞിരമരം പോലെയാണ്‌. പറമ്പിലൊന്നുമതി. മുറിച്ചിട്ടാല്‍ വേരില്‍ നിന്നുകിളിര്‍ക്കും. ഒരൊറ്റ കായ മതി ഒരു കിണറിലെ വെള്ളത്തിലേക്ക്‌.

മുതലാളിമാരും നവമാര്‍ക്‌സിസ്റ്റുകാരും പലരും കരുതുന്നതുപോലെ ബദ്ധശത്രുക്കളൊന്നുമല്ല. ചെകുത്താനും കടലും പോലെയാണ്‌. കടലിനും ചെകുത്താനുമിടയിലാണ്‌ ജനജീവിതം. ആരുടെ കൈകൊണ്ട്‌ കഥ കഴിയണം എന്നേ ചിന്തിക്കേണ്ടതുള്ളൂ.

രണ്ടുകൂട്ടര്‍ക്കും മനുഷ്യസ്‌നേഹം മുഖമുദ്രയാണ്‌. അതൊരുപാടു കൂടുമ്പോള്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. താമസിയാതെ നരമേധയാഗം തുടങ്ങും. ലേശം ശേഷി കുറഞ്ഞതുകൊണ്ട്‌ കമ്മ്യൂണിസ്റ്റുകാര്‍ സ്വന്തം ജനങ്ങളെ ശരിപ്പെടുത്തും. പണ്ട്‌ റഷ്യക്കാര്‍ക്കും അടുത്ത പറമ്പിലെ ആളുകളെകൂടി ബിസ്‌മികൂട്ടുന്നതിനുള്ള ലൈസന്‍സും പെര്‍മിറ്റുമൊക്കെയുണ്ടായിരുന്നു.

ഭൂമിയുടെ അവകാശികളായ റെഡിന്ത്യക്കാരെ മുഴുവന്‍ ചുട്ടെരിച്ചു തീര്‍ന്നശേഷമാണല്ലോ സായിപ്പ്‌ പുറത്തിറങ്ങി നായാട്ടുതുടങ്ങിയത്‌. റെഡിന്ത്യന്‍ രസായനം ശേഷി കുറച്ചൊന്നുമല്ല വര്‍ദ്ധിപ്പിച്ചത്‌.

പുതിയ മിലേനിയത്തില്‍ ലോകത്തിന്റെ വളര്‍ച്ചയുടെ ചുക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കൈയ്യിലായ സ്ഥിതിക്ക്‌ വിപ്ലവത്തിന്റെ ഭാവി പടവലം പോലെ താഴോട്ടേക്കാണ്‌ പോകുന്നത്‌. ടാറ്റയുടെ കാര്‍കൃഷിക്ക്‌ ഭൂമി അളക്കലാണ്‌ ഇപ്പോള്‍ ബംഗാളിലെ വിപ്ലവം. അവിടുത്തെ കല്ലേറുവിദഗ്‌ധര്‍ക്ക്‌ കര്‍ശനനിര്‍ദ്ദേശവും കൊടുത്തിട്ടുണ്ട്‌. ഹര്‍ത്താലിന്‌ ഐ.ടി. കമ്പനിക്കാരുടെ വണ്ടിക്കുമാത്രം ലക്ഷ്യം തെറ്റിപ്പോലും എറിഞ്ഞുപോകരുത്‌. അന്നന്നത്തെ അന്നത്തിനു പോകുന്നവനെ എറിഞ്ഞുകൊന്നാലും കുഴപ്പമൊന്നുമില്ല.

ഇതൊന്നും തിരുപാടില്ലാത്ത വരട്ടുതത്വവാദികള്‍ വാരിക്കുന്തം മൂര്‍ച്ചകൂട്ടി നിലാവുനോക്കുന്ന മുക്രിയെപ്പോലെ ചുകന്ന നക്ഷത്രത്തിന്റെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ടിരിക്കും. ഉദരംഭരിസിദ്ധാന്തക്കാര്‍ സിസെസ്‌ക്യൂവിന്റെ ഗതിവരാതെ പൊണ്ടാട്ടിക്ക്‌ സ്വര്‍ണച്ചെരുപ്പുണ്ടാക്കാനുള്ള വഴിനോക്കും.

വര്‍ഗസമരത്തിനിറങ്ങി തലപോകുന്നതിലും എന്തുകൊണ്ടും നല്ലത്‌ വര്‍ഗസഹകരണം കൊണ്ട്‌ വയറു വീര്‍ക്കുന്നതാണ്‌. അതായത്‌ എല്ലാവരും കൂടി ഒരു പരസ്‌പര സഹായസഹകരണസംഘം. എ.ഡി.ബി.യായാലും ഡബ്‌ള്യൂ. ബിയായാലും ലാവ്‌ലിനായാലും യാതൊരു കുഴപ്പവുമില്ല. മലയാളിയുടെ നികുതിപ്പണം എ.ഡി.ബിയുടെ കീശയിലെത്തിയാലെന്താ ഒരു കുഴപ്പം? അതിനൊക്കെയല്ലേ സാര്‍വ്വദേശീയത എന്നൊക്കെ പറയുക. ഗള്‍ഫ്‌ മണികൊണ്ട്‌ മലബാറും ബിലാത്തി മണികൊണ്ട്‌ തിരുവിതാംകൂറും മെച്ചപ്പെട്ടിട്ടില്ലേ സുഹൃത്തുക്കളെ? അതുകൊണ്ട്‌ എല്ലാം കോഴിചിള്ളുമ്പോലെ ഇങ്ങോട്ടുപോരട്ടെ എന്നുപറയുന്നവര്‍ ഇടുങ്ങിയ ദേശീയ വാദികളാണ്‌. കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ ശത്രുവാണ്‌ ഇടുങ്ങിയ ദേശീയത എന്ന ശേഷിക്കുറവുള്ള സാമ്രാജ്യത്വം. എ.ഡി.ബിയിലാകട്ടെ സായിപ്പിന്റെ അത്രതന്നെ ഷെയര്‍ ജപ്പാനുമുണ്ട്‌. പ്യൂര്‍ ഏഷ്യന്‍ ഡോഗ്‌.

വരട്ടുതത്വവാദികളും ശ്രദ്ധിക്കുക. എ.ഡി.ബിയുടെ വരവുകൊണ്ടുണ്ടാകുന്ന നേട്ടം ചില്ലറയൊന്നുമല്ല. ലാലുവിന്റെ കാമധേനുക്കളെപ്പോലെയാണ്‌. ചുരത്തിക്കൊണ്ടേയിരിക്കും. എ.ഡി.ബിയുടെ പ്രവര്‍ത്തനം ഫലം കണ്ടുതുടങ്ങിയാല്‍ ഒറ്റക്കും തെറ്റക്കും തൂങ്ങിമരിക്കുന്നതൊഴിവാക്കി ജനം വെളിച്ചപ്പാടിനെപ്പോലെ വാളെടുക്കും. സ്വന്തം തലക്കുതന്നെ വെട്ടിയാലും ശരി ആരാന്റെ തലക്കുവെട്ടിയാലും ശരി അതുതന്നെയാണ്‌ ഗ്രന്ഥങ്ങളിലെ വിപ്ലവം.

നാലുനാള്‍ മുമ്പ്‌ കരിങ്കല്ലും കരിയോയിലുമായി നടന്ന ചെറുപ്പക്കാരനും അതിനുള്ള ശേഷിയില്ലാത്തതുകൊണ്ട്‌ തല്‌ക്കാലം കരണക്കുറ്റിയടിച്ചുതെറിപ്പിക്കാന്‍ പോയ സീനിയര്‍ സിറ്റിസണിനും കുമ്പസാരിക്കാനുള്ള സമയമാണിത്‌.

വരട്ടുതത്വവാദികളും നാലാംലോകക്കാരും ഉദരംഭരിസിദ്ധാന്തക്കാരും എല്ലാവരും തമ്മില്‍തല്ലി ചാവാതെ ശുഭ പ്രതീക്ഷയോടുകൂടി ഇരിക്കേണ്ട സമയംകൂടിയാണ്‌.

നാട്ടാചാരപ്രകാരം കെട്ടിയശേഷമാണ്‌ മൊയ്‌ശൊല്ലുക. ആചാരങ്ങളിലൊന്നും അശേഷം വിശ്വാസമില്ലാത്തതുകൊണ്ട്‌ മാര്‍ക്‌സിസ്റ്റുകാര്‍ മൊയ്‌ശൊല്ലിയ ശേഷമാണ്‌ കെട്ടുക. കംപ്യൂട്ടറിനെ ആദ്യം ചവുട്ടിപ്പുറത്താക്കി. പിന്നെ കെട്ടിപ്പിടിച്ചു ദേശാഭിമാനിയില്‍ കയറ്റിക്കിടത്തി. രാക്ഷസനെന്നും പറഞ്ഞ്‌ ട്രാക്‌റ്ററിന്റെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചശേഷം അന്തകനായ മണ്ണുമാന്തിയോടൊപ്പം ശയിച്ചു. നേര്‍പെങ്ങളായ ടിപ്പര്‍ ലോറിയോട്‌ നീതിയും പുലര്‍ത്തി. വയലായ വയലെല്ലാം കാണെക്കാണെ നികത്തിക്കൊടുത്തു. നികത്തല്‍ വിപ്ലവം പൂര്‍ത്തിയായി. ഇപ്പോള്‍ എ.ഡി.ബി.യെ. കെട്ടിപ്പിടിച്ചു. തള്ളിയതിനെയെല്ലാം കൊള്ളലാണ്‌ വിപ്ലവമെങ്കില്‍ ഇതെല്ലാംതന്നെയാണ്‌ യഥാര്‍ത്ഥ വിപ്ലവം.

ചാണ്ടിവാഴും കാലം കടത്തിനോടൊപ്പം എ.ഡി.ബി.ക്കാര്‍ ഒരു കെണിയും കൊടുക്കുമായിരുന്നു. അമേരിക്കയും ജപ്പാനും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ ഒരു പോലെ ഭയപ്പെടുന്നതുകൊണ്ട്‌ ഇപ്പോള്‍ പാസാക്കുന്നത്‌ കെണിവെക്കാത്ത കടം അഥവാ കടം വിത്തൗട്ട്‌ കെണിയാണ്‌. അപ്പോള്‍ ചോദിക്കും പിന്നെ കരാറൊപ്പിട്ടതെന്തിനാണെന്ന്‌? സാര്‍ ചക്രവര്‍ത്തിയുടെ കാലത്തെ റഷ്യന്‍ വിപ്ലവം നടന്നത്‌ ദ്രവിച്ച ആധാരം വായിച്ചുനോക്കിയിട്ടാണോ? പോക്ക്‌ സമീപഭാവിയില്‍ തന്നെ ഒരു വിപ്ലവത്തിലേക്കാണ്‌. കരാറില്‍ പിഴവുണ്ടെങ്കില്‍ സായിപ്പിന്റെ കരണക്കുറ്റിക്കടിക്കുവാനുള്ള ഒരു ചാന്‍സ്‌ അച്ചുതാനന്ദന്‌ കിട്ടുന്നതില്‍ ആര്‍ക്കാണിത്ര ഖേദം.



February 20, 2007

മഹാന്‍മാര്‍ പറയുന്നതും മണ്ടന്‍മാര്‍ കേള്‍ക്കുന്നതും

തോക്കെടുത്തവന്‍ കൊലവിളി നടത്തുന്നത്‌ സ്വാഭാവികം. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വാഴക്കൈ ഒടിയുമ്പോള്‍ ശ്വാസം പോവുന്നവരാണ്‌ കൊലവിളി നടത്തുക. ജീവിതത്തില്‍ തോക്കു കണ്ടിട്ടില്ലാത്തവരും തോക്കെന്നുകേട്ടാല്‍ പിന്നെ മൂത്രനാഡിയുടെ ടാപ്പ്‌തന്നെ തെറിച്ചുപോകുന്നവരും അതില്‍ അണിചേരുകയുമാണ്‌ പതിവ്‌.

ദൃശ്യമാദ്ധ്യമങ്ങളിലെ പിണറായിയുടെ ഫോട്ടോയോടൊപ്പം ഒരു റിവോള്‍വറിന്റെ ചിത്രം കൂടിച്ചേര്‍ത്തുകൊണ്ട്‌ ചാനലുകാര്‍ ആഘോഷിച്ചു. വിലക്കയറ്റവും എ.ഡി.ബിയും ലാവ്‌ലിനും പഴയ പന്നിയെ അനുകരിച്ച്‌ കുന്നുകയറി. നായും കുറുക്കനും അടിച്ചു പന്നി കുന്നുകയറി എന്നല്ലേ പ്രമാണം.

റിവോള്‍വര്‍ സഹിതമുള്ള പിണറായിയുടെ തല കണ്ടപ്പോള്‍ ഞെട്ടിപ്പോയവര്‍ ചില്ലറയൊന്നുമല്ല. ഞങ്ങളിനിയെന്തിന്‌ ജീവിക്കണം എന്നുംപറഞ്ഞ്‌ ബോംബെയിലൊക്കെയുള്ള മഹാന്മാരായ ആളുകള്‍ സ്വന്തം നെഞ്ചിലേക്ക്‌ പിടിച്ചിട്ടുണ്ടാവണം. സുരക്ഷിതരായി ഗള്‍ഫിലും പാക്കിസ്ഥാനിലുമൊക്കെയുള്ളവര്‍ ഗാന്ധിമാര്‍ഗത്തില്‍ ചരിക്കുവാനും തീരുമാനിച്ചിട്ടുണ്ടാവണം.

ചെറ്റപ്പുരയില്‍ തളര്‍ന്നുകിടന്നുറങ്ങുന്ന ദരിദ്രവാസിയെ വലിച്ചുപുറത്തിട്ട്‌ പാര്‍ട്‌സ്‌ പാര്‍ട്‌സാക്കി വിപ്ലവം നടത്തുന്നവര്‍ കിട്ടിയ ചുമരിലെല്ലാം വരച്ചുവെക്കുന്ന ഒരു ചിത്രമുണ്ട്‌ - ലോകം കണ്ട എക്കാലത്തെയും മഹാനായ വിപ്ലവകാരി ഏണസ്‌റ്റോ ചെ ഗുവേറ. കുരുടന്‍ ആനയെപരിചയപ്പെട്ടതുപോലെ കേരളത്തിലെ വിപ്ലവകാരികള്‍ക്ക്‌ ചിരപരിചിതനായ ചെ. ചെയുടെ പ്രതിരൂപമായി ഇപ്പോള്‍ പിണറായി.

ഇതിനുമുമ്പ്‌്‌ ആരെല്ലാം വിമാനത്താവളത്തില്‍ ലോകസമാധാനത്തിന്റെ ഐശ്വര്യമുള്ള ഈ ആയുധവും അതില്‍ നിന്നും ബഹിര്‍ഗമിക്കേണ്ടുന്ന സന്ദേശങ്ങളുടെ തിരമാലകളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പിടിക്കപ്പെട്ടിട്ടുണ്ട്‌.

ദേവഗൗഡരുടെ പഴയ ഉയിര്‍തോഴന്‍ ഇബ്രാഹിം മുതല്‍ ഇങ്ങ്‌ കേരളത്തിലെ സ്‌മാരകശിലകളുടെ അവകാശി പുനത്തില്‍ കുഞ്ഞബ്ദുള്ള വരെ. കലാപകാരന്‍മാര്‍ മുതല്‍ കലാകാരന്‍മാര്‍ വരെ സാഷ്യലിസം യാഥാര്‍ത്ഥ്യമാക്കി തോക്കുമെടുത്തുനടക്കുന്നു.

പിണറായിയുടെ കൈയ്യിലാണെങ്കില്‍ തോക്കില്ലാ ഉണ്ടമാത്രം. തോക്കില്ലാ ഉണ്ടയും ഉണ്ടയില്ലാ തോക്കും ഇരട്ടപെട്ട സഹോദരന്‍മാരാണ്‌. തികച്ചും നിരുപദ്രവകാരികള്‍.

തോക്കില്ലാ ഉണ്ട എന്നുപറഞ്ഞാല്‍ കമ്മ്യൂണിസം വിത്തൗട്ട്‌ ഏകാധിപത്യം. യാതൊരു പ്രയോജനവുമില്ല. കേരളത്തിലെ പോലെതന്നെ. ആചാര്യന്‍മാര്‍ക്കൊരു വിപ്ലവം നടത്തണമെന്നുതോന്നിയാല്‍ അംശം അധികാരിയുടെ സര്‍ട്ടിഫിക്കറ്റും പോലീസ്‌ പെര്‍മിഷനും വേണ്ടുന്ന അവസ്ഥ. ആ അവസ്ഥയെ പ്രതീകാത്മകമായി കാണിക്കുകയാണ്‌ പിണറായി ചെയ്‌തത്‌.

ഒരാള്‍ വിപ്ലവകാരിയായി ജനിച്ചുപോയതുകൊണ്ട്‌ പോസ്‌റ്റ്‌മോഡേണ്‍ കലാകാരനായിക്കൂടെന്ന്‌ ഏതെങ്കിലും ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ? അങ്ങിനെയുള്ള ഒരാളെ കിട്ടിയതുതന്നെ ഭാഗ്യം. ടോര്‍ച്ചില്‍ ബാറ്ററികയറ്റുന്നതുപോലെ നാലവാര്‍ഡുകള്‍ താമസംവിനാ കൊടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ നിര്‍ത്തിപ്പൊരിക്കുകയല്ല.

കമ്മ്യൂണിസ്റ്റുകാര്‍ക്കെന്തിനാണ്‌ തോക്ക്‌ എന്നാണിപ്പോഴത്തെ ചോദ്യം. കാണുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ വിപ്ലവമില്ലാതെ തന്നെ നാട്‌ നന്നായേനെ എന്നതുവേറെ കാര്യം.

എന്തായാലും തോക്കുകൊണ്ടല്ലാതെ പിന്നെ വിപ്ലവം നടത്തുക നാക്കുകൊണ്ടാണോ? പണ്ട്‌ റഷ്യന്‍ വിപ്ലവം നടക്കുമ്പോള്‍ വിപ്ലവകാരികള്‍ ചിന്ന ചിന്ന സംശയങ്ങളുമായി ട്രോട്‌സ്‌കിയുടെ അടുത്തെത്തിയിരുന്നു. ഒറ്റ മറുപടിയാണ്‌ ട്രോട്‌സ്‌കി കൊടുത്തത്‌ - "വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ". ട്രോട്‌സ്‌കിക്കുമുന്നില്‍ വാക്കുകള്‍ പരാജയപ്പെട്ടപ്പോള്‍ സ്‌റ്റാലിന്‍ എടുപ്പിച്ചത്‌ത്‌ മഴുവായിരുന്നുവെന്നത്‌ വേറൊരു സത്യം.

മഹാന്‍മാര്‍ ഒന്നുപറയും മണ്ടന്‍മാര്‍ വേറൊന്ന്‌ കേള്‍ക്കും. അതാണ്‌ ചരിത്രത്തിന്റെ പരാജയം. ചരിത്രപുരുഷന്‍മാരുടെയും. `വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ` എന്നത്‌ ഇവിടെ വരുമ്പോഴേക്കും ചുരുങ്ങിയത്‌ പറഞ്ഞാല്‍ കേള്‍ക്കാത്തോന്റെ കാലടിച്ചാട്ടണം എന്നായി. അപ്പോള്‍ തോക്കുമാത്രമല്ല മിസൈലും വേണ്ടിവന്നെന്നിരിക്കും.

പണ്ട്‌ നമ്മുടെ ശത്രു മലേറിയയും വസൂരിയും പ്ലേഗുമായിരുന്നു. പാമ്പും പേപ്പട്ടിയുമായിരുന്നു. കണ്ണിലെ കൃഷ്‌ണമണിപോലെ കര്‍ഷകരും തൊഴിലാളികളും നേതാവിനെ സംരക്ഷിക്കുമായിരുന്നു.

കാലം മാറി. കഥ മാറി. വര്‍ഗശത്രു മിത്രമായി ഭവിച്ചപ്പോള്‍ വര്‍ഗംതന്നെ ശത്രുവായി മാറുന്നത്‌ സ്വാഭാവികം. വെള്ളത്തിലെ മീനിനെപ്പോലെയായിരിക്കണം ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്‌റ്റുകാരന്‍ എന്നാണ്‌ ഹോചിമിന്റെ പ്രസിദ്ധമായ വാചകം. അതിവിടെയെത്തുമ്പോഴേക്കും വെള്ളത്തിലെ സ്രാവിനെപ്പോലെയായിരിക്കണം കമ്മ്യൂണിസ്‌റ്റുകാര്‍ എന്നായില്ലെങ്കിലേ അത്ഭുതമുള്ളൂ. ലാല്‍സലാം.

February 19, 2007

വ്യാപാരമേ ഹനനമാം......

മനുഷ്യന്റെ തലയുടെ വില കുത്തനെ ഇടിയുന്നുണ്ടെങ്കിലും സസ്യലതാദികളുടെ വില തിരിഞ്ഞുനോക്കാതെ മേലോട്ടു പോകുന്നതാണ്‌ ഒരാശ്വാസം. മനുഷ്യനില്ലെങ്കിലും വില പച്ചക്കറിക്കുണ്ടല്ലോ?

കേരളത്തിലെ ആളുകളുടെ തലക്ക്‌്‌ താങ്ങുവില നിശ്ചയിക്കണമെന്ന ഒരഭിപ്രായം പൊതുവിലുണ്ട്‌. കേരളത്തിലെ തേങ്ങയെ എണ്ണക്കുരുവാക്കണമെന്നും ചക്കയെ ദേശീയഫലമാക്കണമെന്നും അതിനെല്ലാം തറവില നിശ്ചയിക്കണമെന്നുമാണ്‌.
അങ്ങുനിന്നുമിങ്ങോട്ടുവരുന്നതിനൊന്നും ഇത്‌‌ ബാധകവുമാവരുത്‌ എന്നതാണ്‌ നമ്മുടെ ആശയും അഭിലാഷവും. ഇതെല്ലാം തല്‌ക്കാലം മാറ്റിവെക്കുക.

എലിബാണം മേലോട്ടുപോവുകയല്ലാതെ താഴോട്ടുവരുന്ന ഒരു പ്രതിഭാസമില്ല. സാധനവിലയും അങ്ങിനെയാണ്‌. പച്ചക്കറിവില കൂടിയാല്‍ ഹോട്ടലുകാര്‍ വിലകയറ്റും. ഒരു തക്കാളിക്ക്‌ രണ്ടുരളുക്കിഴങ്ങും നാലുള്ളിയും ഫ്രീയായി കൊടുത്താലും സമൂസക്ക്‌ നാലണ കുറയുന്ന ഒരു സമ്പ്രദായം തല്‌ക്കാലം പ്രചാരത്തിലില്ല.

കേരളത്തില്‍ ഇപ്പോഴും ഈ പച്ചക്കറിയാകെ ഉണ്ടാക്കി എത്തിക്കുന്ന തമിഴന്‌ രണ്ടുകോണകം ഒന്നായി വാങ്ങുവാനുള്ള ഗതി അന്നുമില്ല ഇന്നുമില്ല.
ഒരുകിലോ തക്കാളിക്ക്‌ കേരളത്തിലെ ആര്യഗോത്രക്കാര്‍ മുപ്പതു സ്വര്‍ണനാണയങ്ങള്‍ നല്‌കിയാലും തമിഴകത്തെ നട്ടുനനച്ച ദ്രാവിഡന്‌ തടയുക 30 വെള്ളിക്കാശായിരിക്കും. മുല്ലപ്പെരിയാറിലെ വെള്ളം കട്ടു എന്നൊരു ദുഷ്‌പേര്‌ ഫ്രീയും.

അപ്പോള്‍ ഈ വില ആരാണ്‌ വര്‍ദ്ദിപ്പിച്ചത്‌? അല്ലെങ്കില്‍ ആരായിരിക്കണം ?
തീര്‍ച്ചയായും വ്യാപാരികളാണെന്ന്‌ ഈയുള്ളവന്‍ പറയുന്നില്ല. അവര്‍ സത്യസന്ധന്‍മാരാണ്‌. ഹരിശ്ചന്ദ്രന്റെ നേരവകാശികള്‍. ഒരോ അഞ്ചുകൊല്ലത്തേക്കും കേരളഭരണം പാട്ടത്തിനെടുക്കുന്ന എല്‍.യൂ.ഡി.എഫുകാര്‍ക്കൊക്കെ നന്നായി അറിവുള്ള സംഗതിയുമാണ്‌.

പൂര്‍വ്വാശ്രമത്തിലെ കാട്ടുകള്ളന്‍മാര്‍ വരെ കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയാല്‍ മതി. ഈ പവിത്രമായ മണ്ണ്‌ അവരെ ഹരിശ്ചന്ദ്രന്‍മാരാക്കി മാറ്റും. കേരളം അങ്ങിനെയാണ്‌.

പണ്ട്‌ കടല്‍ക്കൊള്ളക്കാരനായ ഗാമ മുതല്‍ ഇപ്പോള്‍ കാലുമാത്രമല്ല തലയും കുത്തിനില്‍ക്കുന്ന എ.ഡി.ബിക്കാര്‍ വരെ ഉദാഹരണമായുണ്ട്‌. കൊള്ളക്കാരന്‌ ആരെങ്കിലും സ്‌മാരകം പണിയുമോ? ഇല്ല. മഹാനായ ഗാമക്കിവിടെ സ്‌മാരകമില്ലേ? കോഴിക്കോട്ട്‌ ഇന്നത്തെ മഹാന്‍മാരും നാളെ മഹാന്‍മാരാകേണ്ടവരും ഇരുന്ന്‌ രാജ്യത്തെ നേരായ പാതയിലേക്ക്‌ പലപ്പോഴും നയിക്കുന്നത്‌ ടാജിലെ വാസ്‌കോഡഗാമാ ഹാളിലിരുന്നിട്ടാണ്‌.

ആ ഗാമ കച്ചവടക്കാരനായിരുന്നില്ലേ. പഴയ സാമൂതിരിയുടെ സാമ്രാജ്യം കുളംതോണ്ടിയതിനുള്ള ബഹുമതിയല്ലേ കിട്ടിയത്‌. കുഞ്ഞാലിമരയ്‌ക്കാറുടെ കുടില്‌ സംരക്ഷിക്കാനാളില്ലാതെ പോയതുപോലെയാണോ? കേരളം അങ്ങിനെയാണ്‌.
ഇപ്പോള്‍ എ.ഡ.ബിക്കാര്‍. കംപ്ലീറ്റ്‌ വ്യവസ്ഥകളുടെ എന്‍.എച്ച്‌. 47 ന്റെ നീളം വരുന്ന ചാര്‍ട്ടാണ്‌ ഡി.വൈ.എഫ്‌ ഐ യുടെ പേരുകേട്ടപ്പോള്‍ തന്നെ കത്തിച്ച്‌ ഭസ്‌്‌മം ഭാരതപ്പുഴയിലൊഴുക്കിയത്‌. കേരളം അങ്ങിനെയാണ്‌.

അതുകൊണ്ടുതന്നെ ഈ ഹരിശ്ചന്ദ്രന്‍മാരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന വേതാളങ്ങളാവരുത്‌ ഉദ്യോഗസ്ഥന്‍മാര്‍ എന്ന സമീപനം എത്രയും ശ്ലാഘനീയം.
എല്ലാ പട്ടിയും പേപ്പട്ടിയല്ല. എന്നാല്‍ എല്ലാ പേപ്പട്ടിയും പട്ടിയാണ്‌ താനും. അതുകൊണ്ട്‌ യഥാര്‍ത്ഥ വിവരം കിട്ടിയാല്‍ ചില്ലറ പ്രഹസനം (അംഗ്രേസിയില്‍ ഇതിന്‌ റെയ്‌്‌ഡ്‌ എന്നുപറയും) ആവാമെന്നും സങ്കീര്‍ത്തനങ്ങളില്‍ പറയുന്നുണ്ട്‌.

`യഥാര്‍ത്ഥ വിവരം` കിട്ടുകയാണ്‌ പിന്നത്തെ പ്രശ്‌നം. അബന്ധത്തില്‍ റെയ്‌്‌ഡ്‌ നടത്തി പണ്ട്‌ മത്തായി പള്ളീലച്ചനോട്‌ പറഞ്ഞതുപോലെ വല്ലതും സംഭവിച്ചാല്‍ ആരായിരിക്കും ഉത്തരവാദികള്‍.

അച്ചന്‍ മത്തായിയോടു ചോദിച്ചു. `മത്തായീ നീ മദ്യപിച്ചിട്ടുണ്ടോ?`മത്തായി: `കര്‍ത്താവേ വെള്ളം നീ വീണ്ടും വീഞ്ഞാക്കിയോ? അദ്‌ഭുതം കര്‍ത്താവ്‌ വീണ്ടും പ്രവര്‍ത്തിച്ചൂന്നാച്ചോ തോന്ന്‌ണേ`
വെള്ളം വീഞ്ഞാക്കുവാനേ കര്‍ത്താവിനെക്കൊണ്ടുപറ്റിയിട്ടുള്ളൂ. വീഞ്ഞുമൊത്തം വെള്ളമാക്കിമാറ്റി കര്‍ത്താവിനെ സൈഡാക്കിയതിന്റെ പേറ്റന്റ്‌ വ്യാപാരികള്‍ക്കാണ്‌.
വ്യാപാരികള്‍ പാവപ്പെട്ടവരാണെന്നുള്ളതിന്‌ ഒരുപാട്‌ തെളിവുകളുണ്ട്‌.

ഉടുതുണിക്ക്‌ മറുതുണിയുള്ളവനാണെങ്കില്‍ ഹരിശ്ച്‌ന്ദ്രന്‍ നികുതി അടക്കാതിരിക്കുമോ? കണക്കുപ്രകാരം അടക്കാനുള്ള ആനയുടെ വാലുമാത്രം പിരിച്ചാല്‍ മതി ആയിരം കോടിക്കൊരു മുടക്കവുമില്ല.

വ്യാപാരികള്‍ സത്യസന്ധന്‍മാരായതുകൊണ്ട്‌ തീര്‍ച്ചയായും ഈ കണക്കുപുസ്‌തകം കൈയ്യിലുള്ളവരായിരിക്കണം കള്ളന്‍മാര്‍ അല്ലെങ്കില്‍ ചുരുങ്ങിയത്‌്‌ അവര്‍ക്കു കഞ്ഞിവെക്കുന്നവര്‍.

പാമ്പാട്ടിയും പാമ്പൂം പോലെയാണ്‌ ഭരണവും വ്യാപാരവും. അസോസിയേഷന്‍ എന്ന മകുടിയിലൂടെ വ്യാപാരികള്‍ തലയാട്ടി ഊതും. ഊമയും ബധിരനും സര്‍വ്വോപരി വായതുന്നിക്കെട്ടിയതുമായി നാഗരാജന്‍ ആടിത്തിമര്‍ക്കും. പിന്നെ പുറം ലോകം കാണാത്ത കൂട്ടയ്‌്‌ക്കകത്ത്‌ കയറിക്കിടന്നുകൊള്ളും.

സ്വര്‍ണക്കടക്കാരാണ്‌ ഏറ്റവും സത്യസന്ധര്‍. ഒരു ദിവസത്തെ ഒരൂ കടയിലെ ശരാശരി വില്‌പന ഒരു പവനാണ്‌. ഈ ഒരു പവന്‍ വിറ്റിട്ടുവേണം ജനകോടികളുടെ വിശ്വെശ്‌ത്ഥ ശ്‌ഥാപനക്കാര്‍ക്കും മറ്റും കഞ്ഞികുടിക്കാന്‍. ടെന്നീസ്‌ സുന്ദരിക്കും സിനിമാസുന്ദരന്‍മാര്‍ക്കും നാണം മറക്കുവാനും.

കൃഷിഭൂമി കുറഞ്ഞുവരുന്നു. ഉല്‌പാദനവും കുറഞ്ഞുവരുന്നു. രേഖകളിലെ കൃഷിക്കാരുടെ എണ്ണത്തിനുമാത്രം വലിയ കുറവൊന്നുമില്ല.
എല്ലാവരും കൂടി സഹകരിച്ചാണ്‌ കേരളത്തില്‍ എപ്പോഴും നിയമത്തെ അതിന്റെ വഴിക്ക്‌ നടത്തുവാന്‍ സഹായിക്കുക. പതറിവീഴാതെ കുത്തിനടക്കുവാന്‍ വടി, തലചായ്‌ക്കുവാന്‍ കല്ല്‌ തുടങ്ങിയ സാമഗ്രികള്‍ എടുത്തുകൊടുക്കേണ്ട ചുമതല യുവജനവിഭാഗങ്ങളുടേതാണ്‌. എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം കൊണ്ട്‌ കൃഷി തിരിഞ്ഞുനോക്കാതെ നടന്നു. പാടം നികന്നു മണിസൗധങ്ങളായി. പാര്‍ട്ടി ആഫീസുകളായി. പെട്രോള്‍ പമ്പുകളായി.

ചുരുക്കിപ്പറഞ്ഞാല്‍ കൊടികെട്ടാനുള്ള വടി കായ്‌ക്കുന്ന മരങ്ങള്‍ മാത്രം നാട്ടില്‍ കൃഷിചെയ്‌താല്‍ മതി. പപ്പായ മരത്തോടും വിരോധമില്ല. അത്യാവശ്യം പന്തം കൊളുത്തി പ്രകടനം നടത്താന്‍ ഉപകരിക്കും. അതിന്റെ കൈയില്‍ എണ്ണയൊഴിച്ച്‌ അറ്റത്ത്‌ ചേരിനിറച്ചടച്ച്‌ ഇരുട്ടത്ത്‌‌ തീക്കൊടുത്താല്‍ ചുരുങ്ങിയത്‌ അപ്രദേശത്തെ ആളുകള്‍ ബോധവല്‌ക്കരിക്കപ്പെടുന്നതാണ്‌. അതായത്‌ ശരിയായ ബോധിവൃക്ഷം. അതുകൊണ്ട്‌ ഇത്‌ രണ്ടും മാത്രം മതി. ബാക്കിയെല്ലാം തമിഴകത്തെ കോണകവാലകള്‍ ഇങ്ങോട്ടയച്ചുകൊള്ളും.

ഇപ്പോഴും ഇവിടെ കാര്‍ഷികസര്‍വ്വകലാശാല എന്നൊന്നുണ്ട്‌. വെറും കാര്‍ഷികം മാത്രം പഠിപ്പിക്കുകയാണെങ്കില്‍ പിന്നെന്തിന്‌ സര്‍വ്വകലാശാല എന്നുപറയണം. അതുകൊണ്ട്‌ പുതിയ സിലബസ്സില്‍ ‘ക്രമക്കേടു’ കൂടി ഉള്‍പ്പെടുത്തി സംഗതി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. കാര്‍ഷികത്തിനുപകരം നാളെ ക്രമക്കേടുകലാശാല എന്നറിയപ്പെട്ടാലും അദ്‌ഭുതപ്പെടുവാനൊന്നുമില്ല. കൊള്ളിവെപ്പും കൃഷിയാണല്ലോ. കാര്‍ഷികകേരളം മുന്നോട്ടുതന്നെ നടക്കട്ടെ. കല്ലും വടിയുമായി നേരെനടത്താന്‍ നമ്മള്‍ പിന്നിലും.

വ്യാപാരമേ ഹനനമാം വനവേടനുണ്ടോകഴുകനെന്നും ബത കപോതമെന്നും. (ആശാന്‍)

സമ്പാദിക്കൂ ടാക്‌സൊഴിവാക്കൂ

വന്ന വരുമാനം മൊത്തമായും ചില്ലറയായും ലൂട്ടിമസ്സാക്കി കൊല്ലത്തില്‍ മുന്നൂറ്റിയറുപത്തിയഞ്ചും പിന്നെയൊരു കാല്‍ ദിനവും കൂടി മനസ്സമാധാനത്തോടെ ഉറങ്ങുന്നവനാണ്‌ ഈയുള്ളവന്‍.
അങ്ങിനെ മാസാമാസം കൃത്യമായും കൈയ്യില്‍ വരുന്ന പാക്കനാരുടെ ആളെക്കൊല്ലിയെ വലിയ അത്യാപത്തൊന്നും സംഭവിക്കാതെ നിര്‍വീര്യമാക്കിയ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ്‌ അക്കൗണ്ട്‌സ്‌ ഓഫീസറുടെ വിളി വന്നത്‌.അക്കടലാസ്‌ കിട്ടീലല്ലോ?
വരുന്ന കടലാസെല്ലാം അപ്പപ്പോള്‍ തന്നെ വന്നവഴിക്കും ചിലത്‌ ട്രാഫിക്‌ പോലീസുകാരനെപ്പോലെ മനസ്സില്‍ തോന്നിയവഴിക്കും തിരിച്ചുവിടുന്നതുകൊണ്ട്‌ ഏതുപേപ്പര്‍ എന്നു ചോദിക്കേണ്ടിവന്നു.
‌നിങ്ങളുടെ ഇന്‍കം ടാക്‌സിന്റെ പേപ്പറേ?എനിക്കോ? ഇന്‍കം ടാക്‌സോ? എന്നുതിരിച്ചുചോദിച്ചു.
എട്ടായിരത്തി എത്രക്കോ മുകളില്‍ ഗ്രോസ്‌ സാലറിയുണ്ടല്ലോ നിങ്ങള്‍ക്ക്‌. എന്നാല്‍ പറയ്‌ കൂട്ടിനോക്കാം? എന്നു മറുതലശബ്‌ദം.
എല്‍.ഐ.സി.യിലെത്ര അടക്കുന്നു??കൃത്യമായൂം 478 രൂപ
പിന്നെയെന്താണ്‌ സമ്പാദ്യം??കുച്ച്‌ നഹി.
കീബോര്‍ഡില്‍ വിരലമര്‍ന്നതിന്റെ റിസല്‍ട്ട്‌ ഫോണിലൂടെ വന്നു. ?മാര്‍ച്ച്‌ 25നുള്ളില്‍ 10000 രൂപ എന്‍.എസ്‌.സിയില്‍ നിക്ഷേപിക്കണം. അല്ലെങ്കില്‍ നികുതി പിടിക്കും.?
സന്തോഷം. ഒരു ബീഡിക്കിരക്കുന്നതിന്‌ ലോകാംഗീകാരമുണ്ട്‌. 10000 രൂപക്ക്‌ ഇരന്നുനടക്കുന്നതിലും ഭേദം എന്തുകൊണ്ടും മാനം മര്യാദയായി നികുതിയടക്കുന്നതുതന്നെയല്ലേ. എന്നാലും എന്തോ ഒരു ദഹനക്കേട്‌.
കിട്ടിയതൊന്നും ഭഗവതിയുടെ ഉണ്ണിയപ്പം പോലെ ബാക്കിയായ ഒരു ചരിത്രമില്ല. ഉണ്ണിയപ്പം ബാക്കിയായാല്‍ ഭഗവതിക്കാണ്‌ അതിന്റെ കുറച്ചില്‍. ഉണ്ണിയപ്പം കാശാക്കി ഭഗവതി ബാങ്കിലിടാറുമില്ല.
അതൊക്കെ ആലോചിച്ച്‌ മനസ്സമാധാനത്തോടെ ചിരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നമ്മുടെ സീനിയറിന്റെ വരവ്‌. അക്കൗണ്ട്‌സില്‍ പേപ്പര്‍ കൊടുത്തു. ഭാഗ്യത്തിന്‌ രക്ഷപ്പെട്ടു.
നമ്മളെക്കാളും മാസത്തില്‍ 3000 കൂടുതല്‍ എണ്ണിവാങ്ങിയിട്ടും ടാക്‌സില്ല. വാഴ്‌ത്തപ്പെട്ടവന്‍. നീതാന്റ്‌റാ ഭാരതീയന്‍ എന്നുപറഞ്ഞ്‌ അഭിനന്ദിക്കണമെന്നുതോന്നി.
മൂപ്പര്‍ തുടര്‍ന്നു. ഹൗസിങ്‌ ലോണ്‍ എടുത്തതുകൊണ്ട്‌ ഞമ്മക്ക്‌ ടാക്‌സ്‌ അടക്കേണ്ട കാര്യമില്ല. പിന്നെ ലേശം അരിഷ്‌ടിച്ച്‌ വച്ചതുകൊണ്ട്‌ എന്‍.എസീലും കൊറച്ചിടാന്‍ പറ്റി ഇക്കൊല്ലം.
കിട്ടിയത്‌ മൊത്തം സമ്പാദ്യമാക്കി. സ്വന്തമായി പറമ്പായി. വീടും വെച്ചു. അതുകൊണ്ട്‌ സര്‍ക്കാര്‍ മൂപ്പരെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്‍കം ടാക്‌സിന്‌ വീരസ്വര്‍ഗവും.
നമുക്കും കിട്ടി ജനത്തിന്റെ നികുതിപ്പണം. അതില്‍ ഒരു ചില്ലിക്കാശ്‌ ബാക്കി വെക്കാതെ ജനത്തിനുതന്നെ തിരിച്ചുകൊടുത്തു. ബാക്കി കടവും പറഞ്ഞു.
ഊരുചുറ്റിയ വകയില്‍ 20% കുടുംബം നോക്കിയ വകയില്‍ 40% പൊതുജനം റസീറ്റുമൂറിച്ചും അല്ലാതെയും പിരിച്ചവകയില്‍ 10% ബാക്കി അലവലാതിത്തരങ്ങള്‍ക്കായി ഒരു 30%. അലവലാതിത്തരങ്ങളില്‍ പെടാത്തത്‌ കടമായി രൂപാന്തരം പ്രാപിച്ചത്‌ കൃത്യം 36000രൂപ. അതുതിരിച്ച്‌ നമുക്കല്ലേ സര്‍ തരേണ്ടത്‌? ഏതുകോടതിയിലും തെളിയിക്കാവുന്ന നഗ്നസത്യം.
വകുപ്പുതന്നെ ഒരു വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. സത്യവും വിശ്വസവും രണ്ടാണുതാനും. അമ്മ സത്യവും അച്ഛന്‍ വിശ്വാസവും എന്നപോലെ. വിശ്വാസം എപ്പോഴും സത്യമാവണമെന്നില്ല.
പൂര്‍വ്വാശ്രമത്തില്‍ നാലെണക്ക്‌ ഗതിയില്ലാതിരുന്നവര്‍ പലരും നിസ്വാര്‍ത്ഥ ജനസേവനം നടത്തി കോടികളുണ്ടാക്കിയെന്നത്‌ സത്യം. ഇല്ലായെന്നത്‌ വിശ്വാസവും. വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ അവര്‍ റോഡിലിറങ്ങി നടക്കുന്നത്‌.
ചണ്ടി അടിച്ചുകൂട്ടുന്നത്‌ തീ കായുവാനാണെന്നത്‌ സത്യം. അപ്പോള്‍ തീര്‍ച്ചയായും അവശേഷിക്കുക വെണ്ണീറായിരിക്കും. രാസമാറ്റം. ചണ്ടി വെണ്ണീറാവുകയല്ലാതെ വെണ്ണീര്‍ ചണ്ടിയായ ചരിത്രമില്ല. ശമ്പളം എന്‍.എസ്‌.സിയായതും വീടായതും പറമ്പായതും തികച്ചും ഭൗതീകമാറ്റമല്ലേ സര്‍? അതില്‍നിന്നുമുള്ള വരുമാനം കൊണ്ട്‌ നികുതിയടക്കാവുന്നതല്ലേയുള്ളൂ.

November 10, 2006

സദ്ദാമിനെ കണ്ട കുരുടന്മാര്‍

സദ്ദാം ഹുസൈനെ ഉദാരമായി തൂക്കിക്കൊല്ലുവാന്‍ വിധിച്ചിരിക്കുകയാണ് ഇറാഖില്‍. നാടെങ്ങും പ്രതിഷേധ പ്രകടനങ്ങളും ഇറാഖില്‍ പുട്ടിനു പീരപോലെ ആഹ്ലാദപ്രകടനങ്ങളും അരങ്ങുതകര്‍ക്കുന്നു.

അമേരിക്കക്കു വിധി തികച്ചും സ്വാഗതാര്‍ഹം. അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ലോകത്തെ തിന്മയുടെ മൊത്തക്കച്ചവടക്കാരനാണ് അസ്തുവാകുന്നത്‌. പണ്ട്‌ കരുണാമയനായ പിതാവ് ബുഷ്‌ വരം കൊടുത്തുപോയ ഭസ്മാസുരന്‍.
നന്മതിന്മകളില്ലാത്ത് ലോകത്തേക്ക്‌ സദ്ദാം യാത്രയാകുന്നതോടെ അമേരിക്കയ്‌ക്ക്‌ തിന്മയുടെ മൊത്തക്കച്ചവടക്കാരന്റെ ഭീഷണി ഒഴിവായിക്കിട്ടി. തിന്മയുടെ നിര്‍മാതാവെന്ന നിലയില്‍‌ ബുഷിന്റെ ജീവിതം പിന്നെയും ബാക്കി. ലോകസേവാര്‍‌ത്‌ഥം തിന്മയ്ക്കെതിരായ് യുദ്ധം നയിക്കുവാന്‍‌.

ഉടുതുണിയില്ലാത്ത സുഡാനിലെ പിള്ളാരെ മെഷീന്‍‌ ഗണ്ണുകൊണ്ട്‌ നാണം മറക്കാന്‍‌ പഠിപ്പിച്ചത് സദ്ദാമാണോ?സായിപ്പിന്റെ നാടുകളില്‍‌ തന്നെ ഈയടുത്തുനടന്ന ഒരു ആഭിപ്രായ വോട്ടെടുപ്പില്‍‌ ഭൂരിഭാഗവും പറഞ്ഞത് ലോകസമാ‍ധാനത്തിനു സദ്ദാമിനെക്കാളും ഭീഷണി ബുഷാണെന്നാണ്.

സദ്ദാമിന് മരണമാല്യം ചാര്‍ത്തിക്കൊടുക്കുവാന്‍‌ തീ‍രുമാനിച്ച വിധിയെ നമ്മുടെ മൊത്തം നേതാക്കള്‍‌ നോക്കിക്കണ്ടു. കുരുടന്‍‍‌മാര്‍‌ പണ്ട്‌ ആനയെ കണ്ടതിലും ഒന്നുകൂടി മെച്ചപ്പെട്ട പ്രതികരണങ്ങളാണ് പിന്നെ വന്നത്‌.ഇന്ത്യ ഇടപെട്ട്‌ മരണമാല്യം തല്ക്കാലം ഒഴിവാക്കി കൂടിയാല്‍‌ ഒരു വരണമാല്യം എന്ന ജീവപര്യന്തം സംഘടിപ്പിച്ചുകൊടുക്കുകയാണ് വേണ്ടത്‌.

വിധിപറഞ്ഞ ജഡ്ജി പെന്നിന്റെ മുന കുത്തിയൊടിക്കുന്നതിനും മുമ്പേ കാരാട്ട്‌ പ്രതിഷേധിച്ചു. ഒരു ഭാഗത്തു അമേരിക്കയാവുമ്പോള്‍‌ പ്രത്യേകിച്ച്‌ പി.ബി കൂടേണ്ട കാര്യമൊന്നുമില്ല. റഷ്യന്‍‌‌ വിപ്ലവം നടന്ന അന്നുണ്ടാക്കിവച്ച അച്ചെടുത്തു നിരത്തിയാല്‍‌ മതി.

വിദേശത്തു നടക്കുന്ന സംഗതികളെ ഒരു രാജ്യം വിലയിരുത്തുന്നതിനു ചില മാനദണ്ഡങ്ങളുണ്ട്‌. സാദാ പ്രതികരണം പോലെയല്ല. ഹൃദയത്തിന് കാര്യമായ റോളില്ല. പ്രതികരിക്കുമ്പോഴും വക്താവിന്റെ ഹൃദയം പ്രവര്‍‌ത്തിക്കണമെന്നുമാത്രം. പ്രതികരിക്കേണ്ടത്‌ തലച്ചോറുകൊണ്ടാണ്.

അതുകൊണ്ടുതന്നെ വിദേശകാര്യവകുപ്പ്‌ ഒരു കുടം ഗംഗാജലവുമായി പുറപ്പെടുമ്പൊഴേക്ക്‌ സ്വാഭാവികമായും തീയ്യ്‌ പണിമുഴുമിപ്പിച്ച്‌ പെന്‍‌ഷന്‌ അപേക്ഷ കൊടുത്തുകാണും.

പ്രകാശ്‌കാരാട്ട്‌ അസ്സല്‍‌ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട്‌ ഒന്നു മാറി ചിന്തിച്ചു. അതായത് അധികാരം പോയതോടുകൂടി സദ്ദാം എന്തായി? വെറും പ്രജ അഥവാ ദരിദ്രവാസി കോമ്രേഡ്‌. അപ്പോള്‍‌ കൊല്ലേണ്ടത്‌ ഇങ്ങിനെയാണോ? ഇപ്പോഴുള്ളതു പിരിച്ചുവിട്ട്‌ അവിടേയും കേരളത്തിലേതുപോലൊരു ജനകീയ പോലീസ് സേന രുപീകരിക്കുക. തികച്ചും ജനകീയമായതുകൊണ്ട്‌ അവരുടെ തലമുട്ടുകണ്ടാല്‍‌ തന്നെ സദ്ദാം ഓട്ടം തുടങ്ങും. മതഭ്രാന്തനെക്കണ്ട പേപ്പട്ടിയെപ്പോലെ. വല്ല എണ്ണക്കിണറിലോ യൂഫ്രട്ടീസിലോ ഓട്ടം താമസിയാതെ അവസാനിക്കുകയും ചെയ്യും. പിന്നെ സദ്ദാമിന്റെ അസ്വാഭാവിക മരണത്തിന് കണ്ടാലറിയാത്ത കുറേ പോലീസുകാരുടെ പേരിലും കണ്ടാലറിയാവുന്ന 10 ബൂര്‍‌ഷ്വകളുടെ പേരിലും കാലാകാലത്തേക്കു വ്യവഹാരവും. ഇതാണ് ശരിയായ രീതി. ശരിയത്തിനേക്കാളും ഒന്നുകൂടി മെച്ചപ്പെട്ട ശിക്ഷാ നടപടി.

സദ്ദാമിന്റെ പ്രതിമ നിലം‌പൊത്തിയപ്പോള്‍‌ ഇറാഖില്‍‌ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. അഭിവാദ്യം അര്‍‌പ്പിച്ചതാകട്ടെ യാങ്കികള്‍‌ക്കും. അവര്‍‌ക്ക്‌ 25 വര്‍‌ഷത്തിനിടെ തല വെളിച്ചം കാട്ടുവാന്‍‌ പറ്റിയത്‌ അന്നായിരുന്നു. മുഖപത്രം പുറത്തിറക്കുവാനും. സദ്ദാമിന്റെപേരിലെ ആദ്യത്തെ കേസുതന്നെ ഒരു കമ്മ്യൂണിസ്റ്റുനേതാവിനെ കൊന്നതിനാണ്.

ഇനി ഈ വാര്‍‌ത്ത ഏതെങ്കിലും മാധ്യമസിന്ധിക്കേറ്റുകളുടെ സംഭാവനയായിക്കൂടെന്നുമില്ല. ഏതായാലും തല്ക്കാലം ഈ വിവരം അവരറിയാത്തതാണ് നല്ലത്‌. അതുകൊണ്ടാണ്‍ പറഞ്ഞത്‌ ചാവുന്നത്‌ അപ്പനാണെങ്കില്‍‌ ആദ്യം പരതേണ്ടത്‌ പെട്ടിയാണ്. കരച്ചില്‍‌ അതിനനുസരിച്ച രാഗത്തില് പിന്നീട്‌ ചിട്ടപ്പെടുത്താവുന്നതേയുള്ളൂ. പ്രസ്ഥാനം തികച്ചും മതേതരമാവുമ്പോള്‍‌ ഇങ്ങിനെ ചില്ലറ പ്രശ്നങ്ങളുണ്ട്‌. പഞ്ചായത്തുതലം തൊട്ട്‌ ദേശീയതലം വരെയുള്ള മതഭ്രാന്തന്‍‌മാരുടെ സെന്‍‌സസ്‌ എടുത്ത ശേഷമായിരിക്കും സുചിന്തിതമായ പാര്‍‌ട്ടി വെളിപാടുകള്‍ പുറത്തുവരിക.

വിചാരണാവേളയില് ഒരാള്‍‌ മൊഴികൊടുത്തത്‌ തടവറയിലെ ഇലക്ട്രിക്‌ ഗ്രൈന്‍ഡറില്‍‌ കുറെ ചോരയും തലമുടിയും കണ്ടു എന്നാണ്. ഒരു വനിതയുടെ മൊഴിയാവട്ടെ അവരെ നഗ്നയാക്കി എന്തൊക്കെ ചെയ്യാന്‍‌ പറ്റുമോ അതൊക്കെ ചെയ്തതുകൂടാതെ ഷോക്കുമടിപ്പിച്ചുകൊടുത്തു എന്നും. ഇലക്ട്രിസിറ്റി ബില്ലു കൊടുക്കാഞ്ഞത്‌ പരമഭാഗ്യം.
സദ്ദാമിന്റെ കഥ കഴിക്കണമെന്ന കാര്യത്തില്‍‌ സായിപ്പിനെക്കാളും നിര്‍‌ബന്ധം അറബികള്‍‌ക്കുതന്നെയാണ്. എങ്ങിനെ കൊല്ലണമെന്ന കാര്യത്തിലേയുള്ളൂ അഭിപ്രായവ്യത്യാസം. തൂക്കു ദണ്ഡനൈയെക്കാളും ഒരുപിടികൂടി മെച്ചപ്പെട്ട സമ്പ്രദായമാണ് അറബ്‌ലോകത്ത്‌. ഒന്നുകില്‍‌ കല്ലെറിഞ്ഞു കൊല്ലുക്. അല്ലെങ്കില്‍‌ സമ്പൂര്‍‌ണ ബഹുമതികളോടെ ഖുറാന്‍‌ പാരായണസഹിതം തലയറുക്കുക.

സദ്ദാമിന്റെ കൈകൊണ്ട്‌ കഥ കഴിഞ്ഞ മുഴുവനാളുകള്‍‌ക്കും നാട്ടാചാരപ്രകാരം വിട്ടുകൊടുക്കുകയാണെങ്കില്‍‌ അറേബ്യയില്‍‌ കല്ല്‌ പുറത്തുനിന്നും ഇറക്കേണ്ടിവരും. പണ്ട് സദ്ദാം ചെയ്യിച്ചപോലെ ഗ്രൈന്‍ഡറിലിട്ട്‌ അരക്കുവാനും ഇനി സാധിക്കുകയില്ല. വൈദ്യുതപ്രവാഹം ഇനി സമീപഭാവിയിലൊന്നും സാധ്യതയില്ല.

അമേരിക്കയിലൊട്ടു കൊണ്ടുപോയി വിചാരണ ചെയ്താല്‍‌ ഇതുവല്ലതും നടക്ക്വോ? അതുകൊണ്ടു മാനം‌മര്യാദയായി ഇറാഖിനുതന്നെ വിട്ടുകൊടുത്തു.

ഇറാഖ്‌ സ്വന്തം കാലില്‍‌ നില്‍ക്കാന്‍‌ മാത്രമല്ല നൃത്തം ചവുട്ടാന്‍‌കൂടി പഠിച്ചതിന്റെ തെളിവാണ് പ്രസിഡണ്ടിനെ തൂക്കിക്കൊല്ലാനുള്ള് വിധി. ഇനി ഞമ്മളുടെ സഹായം വേണ്ടെന്നതിന് വേറെന്ത്‌ തെളിവാണ് വേണ്ടത്‌? എണ്ണ വിറ്റു പണം കുന്നുകൂടി. ബുദ്ധി മാത്രം ദാരിദ്ര്യരേഖയ്ക്ക് താഴെ.

നിത്യന്‍