May 27, 2007

ദൈവത്തിന്റെ സുരക്ഷ ചെകുത്താന്റെ കൈകളില്‍

"ശിവ: ശിലാതലേ ശേതേ
ശേഷേ ശേതേ ജനാര്‍ദ്ദനാ
ശേതേച ഭാനുരാകാശേ
മന്യേ മന്ത്രി തന്ത്രി ശങ്കയാ"

വിവര്‍ത്തിച്ചാല്‍ ഇങ്ങിനെ വരും. മന്ത്രിയെയും തന്ത്രിയെയും ഭയന്ന്‌ പരമശിവന്‍ പര്‍വ്വതത്തില്‍ പാറപ്പുറത്തും മഹാവിഷ്‌ണു സമുദ്രത്തില്‍ അനന്തതല്‌പ്പത്തിലും കിടക്കുന്നു. സൂര്യനാവട്ടെ ഇങ്ങോട്ടിറങ്ങാതെ ആകാശത്തിലും. വിഷ്‌ണുഭഗവാന്റെ സ്ഥിതി ഇപ്പരുവത്തിലാണെങ്കില്‍ പിന്നെ വെറുമൊരു അവതാരം ഗുരുവായൂരില്‍ തങ്ങുന്ന കാരം ആലോചിക്കുകയേ വേണ്ട.

ഇനി അഥവാ തലപോയാല്‍ പോട്ടെന്നും കരുതി മൂപ്പര്‍ അവിടെത്തന്നെയുണ്ടായി രുന്നെങ്കില്‍ ഗുരുവായൂരിലെത്തുന്ന ഭക്തശിരോമണികളില്‍ 99 ശതമാനത്തിന്റെ തലയും സുദര്‍ശനം വക അക്കൗണ്ടില്‍ വരവുവെക്കപ്പെടുമായിരുന്നു.

ഉണ്ണിമൂത്രം പുണ്യാഹം എന്നുകേട്ടിട്ടുണ്ട്‌. കാരണം കളങ്കലേശമില്ലാത്ത കുട്ടികള്‍ ദൈവതുല്യരാണ്‌. അങ്ങിനെയുള്ളൊരു ശിശു പണ്ട്‌ ചുറ്റമ്പലം ചുറ്റുന്നതിനിടയില്‍ ഒന്നു ശൂശുവാക്കി. എന്തുകൊണ്ടും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റം. ദൈവനിന്ദ ആന്റ്‌ നിയമലംഘനം. എങ്കിലും ആരും കുഞ്ഞിനെ തൂക്കിക്കൊന്നില്ല. മോന്‍ ചെയ്‌ത കുറ്റത്തിന്‌ അമ്മയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതുമില്ല. അച്ഛനെ തല്ലിക്കൊന്നു ഇലക്ട്രിക്‌ പോസ്‌റ്റില്‍ തൂക്കി മാതൃകാ ശിക്ഷ നടപ്പിലാക്കിയതുമില്ല. പകരം അമ്പലം വിഴുങ്ങികള്‍ ആ വകയില്‍ ഒരു ബില്ല്‌ എഴുതിക്കൊടുക്കുകയാണ്‌ ചെയ്‌തത്‌. ശുദ്ധീകരണപ്രകൃയയുടെ ചിലവ്‌. മന്ദബുദ്ധികളുടെ വിവരം വെച്ച്‌ ചുരുങ്ങിയത്‌ മൂത്രം താഴോട്ടുപോയ അതേപടി തിരിച്ചെടുത്ത്‌ യഥാസ്ഥാനത്തെത്തിക്കണം എന്നുപറയാത്തത്‌ മഹാഭാഗ്യം.

കുരിശ്‌ കാടുകയറി ഭൂമികൈയ്യേറുന്നു. പള്ളി വടിവാളിന്റെ ഗോഡൗണാവുന്നു. ഒരു കാര്യം വ്യക്തമാണ്‌. സകലദൈവങ്ങളുടെയും ദൈനംദിന കാര്യങ്ങള്‍ ഭംഗിയായി നടത്തിക്കൊണ്ടുപോകുന്ന പണി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്‌ ചെകുത്താനാണ്‌. തന്ത്രപ്രധാനമേഖലകളിലെല്ലാം വിന്യസിച്ചിരിക്കുന്നത്‌ ചെകുത്താനെയാണ്‌.

വയലാര്‍ രവിയുടേയോ വയലാറില്ലാത്ത രവിയുടേതോ ചെറുമകന്‍ എന്നതല്ല പ്രശ്‌നം. അവിടെയുള്ള ത്രികാലജ്ഞാനികള്‍ക്ക്‌ ചോറുണു നടത്തുന്ന കുട്ടിയുടെ തലമുറയില്‍ ഏതെങ്കിലും വേറെ മതത്തില്‍പെട്ടവരുണ്ടെന്നറിയാനുള്ള ദിവ്യദൃഷ്ടിയുണ്ടോ ആവോ?

ഒരു പരിഷ്‌കൃതസമൂഹത്തിന്‌ പറ്റിയ പണിയല്ല ഗുരുവായൂരില്‍ നടന്നത്‌ എന്ന്‌ സാംസ്‌കാരിക പ്രതിഭകള്‍ അലമുറയിടുന്നതും കേട്ടു. ഇത്‌ പരിഷ്‌കൃതസമൂഹമാണെ ന്നതിനുള്ള തെളിവ്‌ കൈയ്യിലുള്ളവര്‍ നിലവില്‍ അക്കൂട്ടര്‍ മാത്രമാണ്‌. കണ്ട മെത്രാനും മുക്രിക്കും തന്ത്രിക്കും മുന്നില്‍ മുട്ടിടിക്കുന്ന മതേതരത്വമാണോ പരിഷ്‌കൃതസമൂഹത്തിന്റെ ലക്ഷണം. അല്ലെങ്കില്‍ നാഴികക്കു നാല്‌പതുവട്ടം വാക്കുമാറ്റുന്ന സാംസ്‌കാരികഗുണ്ടകളുടെ വിഹാരകേന്ദ്രമെന്നതോ?

പയ്യന്‌ ചോറും കൊടുത്ത്‌ പുണ്യാഹം തളിച്ച തന്ത്രിവര്യനെ പടിയടച്ച്‌ പിണ്ഡം വെക്കാതെ തലപ്പത്തുകുത്തിയിരുന്ന്‌ തുടര്‍ന്നും തിരുമേനിയെന്ന്‌ വിളിക്കാന്‍മാത്രം അറിയുന്ന നാവുള്ള വിപ്ലവകാരികളാണോ സംസ്‌കാരസമ്പന്നര്‍? ആചാര്യന്‍മാരുടെ അഭിപ്രായപ്രകാരം അറബിക്കടലിന്റെ ഗതിമാറ്റുകയാണ്‌ തന്ത്രിയെമാറ്റുന്നതിലു മെളുപ്പം. വിപ്ലവകാരികള്‍ക്കും മറിച്ചൊരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല.

ചില പ്പോള്‍ ഗുരുവായൂരപ്പന്‍ വിചാരിച്ചാല്‍ നടന്നേക്കും എന്ന്‌ ഭക്തന്‍മാര്‍ കരു തുന്നുണ്ടാകും. അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്ന്‌ മറ്റാരെക്കാളും നന്നായി അറിയുക തന്ത്രിക്കുതന്നെയാണ്‌. ഒരു ചെയര്‍ എടുത്തിട്ടിരിക്കുകയല്ലാതെ വല്ലതും കളിച്ചാല്‍ ചെയര്‍മാന്റെ അവസാനത്തെ അത്താഴവും അനന്തരം പുണ്യാഹവും നടക്കുകയല്ലാതെ തന്ത്രി നടക്കുപുറത്തെത്തുകയില്ല.

ആകെ മൊത്തം ദൈവം സഹായിച്ച്‌ ഒന്നും ചെയ്യുവാന്‍ പറ്റുകയില്ല. കക്ഷത്തിലുള്ള ദേവസ്വം താഴെപോവരുത്‌. ഉത്തരത്തിലുള്ള വിപ്ലവത്തെ പുണരുകയും വേണം. കൈയ്യെത്തുന്നിടത്ത്‌ തലയെത്തുകയില്ല. നട്ടെല്ലിനാണങ്കില്‍ രാജയക്ഷ്‌മാവും. ഇടക്കിടക്ക്‌ കുരുടന്‍ മാങ്ങക്കെറിഞ്ഞപോലെ ഒരേറുപാസാക്കും. ലക്ഷ്യം അശേഷം തെറ്റിപ്പോവാതെ അതുവന്നു തലയില്‍ തന്നെ പതിക്കും.

മഹാവിപ്ലവത്തിലേക്കുള്ള ചാമുണ്ഡികളുടെ കൂട്ടചാട്ടത്തിന്റെ ഒന്നാംഘട്ടമാണ്‌ ദേവസ്വം ഭരണം. മനുഷ്യന്‍ കയറി അശുദ്ധമാക്കിയതിനുള്ള പുണ്യാഹത്തിന്റെ ഏതാണ്‌ ഒരു മൈല്‍ നീളമുള്ള ചാര്‍ത്ത്‌ തന്ത്രി കുറിച്ചുകൊടുക്കും. അതു കാലതാമസംവിനാ എത്തിച്ചുകൊടുത്തു സംഗതി ഗംഭീരമാക്കലാണ്‌ തലപ്പത്തുള്ള മഹാന്‍മാരുടെ കടമ. തന്ത്രിയാണ്‌ അവസാനവാക്ക്‌ എന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ലാത്ത സ്ഥിതിക്ക്‌ ഇതല്ലാതെ പിന്നെ വേറെന്തു പണി.

ദേവസ്വത്തിന്റെ നടപടി ശരിയായില്ല എന്ന്‌ കുമ്മനവും പ്രഖ്യാപിച്ചിട്ടുണ്ട്‌. യേശുദാസടക്കം സകലമാന വിശ്വാസികളെയും കയറ്റി അടിയന്തിരമായി അനുഗ്രഹിപ്പിച്ചുകൊടുക്കണമെന്നും. അപ്പോള്‍ ആരാ ഇവിടെ അവിശ്വാസികള്‍.

ശ്രീനാരായണ ഗുരു പുഴയില്‍ മുങ്ങി കിട്ടിയ കല്ലെടുത്തിട്ടതെല്ലാം പൊതുജനത്തിന്‌ യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാത്ത ഏതെങ്കിലും കുറ്റിക്കാട്ടിലായിരുന്നു. നടുറോഡിലും കൂടി സ്‌തൂപം നാട്ടി എതാണ്ട്‌ നിത്യപൂജ ഏര്‍പ്പാടാക്കുന്ന വിധത്തിലാണ്‌ ചെഗുവേരയുടെ നേരവകാശികളുടെ പ്രയാണം. ഹരഹരോഹര! കാവിയുമുടുത്തു പളനിക്കുപായുന്ന യോഗ്യനും ചോപ്പുമുടുത്തു വരിവരിയായി വന്ന്‌ സ്‌തൂപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തുന്ന യോഗ്യനും തമ്മിലുള്ള വ്യത്യാസമെന്താണ്‌? പട്ടരുടെ പൂണൂലും ചെട്ടിയുടെ പൂണൂലും തമ്മിലുള്ളതോ?

അതുകൊണ്ട്‌ ക്ഷേത്രഭരണം വിശ്വാസികള്‍ക്കല്ല കൊടുക്കേണ്ടത്‌. ക്ഷേത്രം മാത്രമല്ല പള്ളികളും. എല്ലാംകൂടി ഒരു ബോര്‍ഡുണ്ടാക്കി മൊത്തം അന്ധവിശ്വാസികള്‍ക്ക ങ്ങോട്ട്‌ ഏല്‌പിച്ചുകൊടുത്തേക്കുക. ഇപ്പോഴുള്ള സ്ഥിതി മാറുമെന്നുമാത്രമല്ല. ഒന്നുകൂടി ഭംഗിയാവുകയും ചെയ്യും സംഗതികള്‍.

എന്നൊ നമ്മുടെയോ അല്ലെങ്കില്‍ ആചാര്യന്‍മാരുടെയോ മാരകമായ അടിയേറ്റ്‌ ദൈവം ബിസ്‌മികൂടിപ്പോയെന്ന്‌ കരുതി ഇപ്പോ യാതൊരു ഒച്ചപ്പാടുമില്ലാതെ സമാധാനത്തോടെ കഴിയുന്ന ഒരുകൂട്ടം അന്ധവിശ്വാസികളുണ്ട്‌. യുക്തിവാദികള്‍. ചെയര്‍മാന്‍ സ്ഥാനം അവര്‍ക്കായി മാറ്റിവെക്കുക. കാരണം അവരുടെ തലതൊട്ട പ്പനായിരുന്നല്ലോ മഹര്‍ഷി ചാര്‍വ്വാകന്‍. ബലിമൃഗം സ്വര്‍ഗത്തിലെത്തുന്നുവെന്ന്‌ ഉറപ്പാണെങ്കില്‍ ഭക്താ നീ നിന്റെ അച്ഛനെയും അമ്മയെയും ബലികൊടുത്ത്‌ സ്വര്‍ഗം ഉറപ്പാക്കൂ അവര്‍ നരകത്തിലെത്തിപ്പോകേണ്ടെന്ന്‌ കളിയാക്കിയ ദാര്‍ശനീകന്‍.

ചാര്‍വ്വാകന്‌ മഹര്‍ഷിപദം കൊടുക്കാന്‍ മാത്രം ഔന്നത്യം വേറൊരു സംസ്‌കാര ത്തിനും അവകാശപ്പെടാനില്ല. മഹര്‍ഷി ചാര്‍വ്വാകന്റെയും സ്വാമിവിവേകാനന്ദന്റെ യും പിന്‍ഗാമികള്‍ വെറും കൂപമണ്ഡുകങ്ങളായി അധ:പതിക്ക രു ത്‌.കാമകലകളില്‍ ഗവേഷണം നടത്തി ലോകോത്തരഗ്രന്ഥമായ കാമശാസ്‌്‌ത്രമെഴുതിയ വത്സ്യായനും നിരീശ്വരവാദിയായ ചാര്‍വ്വാകനും മഹര്‍ഷിപദം കൊടുത്ത സംസ്‌കാരത്തിന്റെ പ്രതി നിധിയായി ഇവിടെനിന്നും ചിക്കാഗോയിലേക്കുപോയ വിവേകാനന്ദന്‍ പറഞ്ഞത്‌ അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്‍മാരെ എക്‌സ്‌ക്ലൂഷന്‍ എന്ന നിങ്ങളുടെ പദം തര്‍ജുമചെയ്യുവാന്‍ എനിക്കെന്റെ സംസ്‌കാരത്തിന്റെ നാവായ സംസ്‌കൃതത്തില്‍ വാക്കുകളില്ലെന്നാണ്‌.

ഇന്നലെ നഗരപ്രദക്ഷിണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സുസ്‌മേരവദനം നോട്ടീസുമായി 'ഇതൊന്നു വായിക്കണം'. 'മതത്തെ അറിയുക മനുഷ്യനെ സ്‌നേഹി ക്കുക' സംഗതി ലളിതം. മനുഷ്യനെ സ്‌നേഹിക്കാന്‍ മതത്തെ അറിയേണ്ടകാര്യമു ണ്ടോ എന്നതു വേറെകാര്യം. മതം ഉണ്ടാവുന്നതിനും മുന്നേ മനുഷ്യനും സ്‌നേഹവും ഉണ്ടായിരുന്നുവെന്നത്‌ മന്ദബുദ്ധികളോടെ ആരു പറഞ്ഞുമനസ്സിലാക്കും. ഹിന്ദുവാട്ടെ ഇസ്ലാമാകട്ടെ കൃസ്‌ത്യാനിയാട്ടെ മതഭ്രാന്തന്‍ കുങ്കുമം ചുമക്കുന്ന കഴുതയപ്പോലെയാണ്‌. കഴുതയ്‌ക്ക്‌‌ വിഴുപ്പും കുങ്കുമവും സമം. വിമര്‍ശം കഴുതയെ പാടാന്‍ പഠിപ്പിക്കുന്ന പോലെയും. മ്യൂസിക്‌ ക്ലാസെടുത്തതുകൊണ്ടു കാര്യമില്ലെന്നുമാത്രമല്ല അത്‌ കഴുതയെ വിളറിപിടിപ്പിക്കുകയും ചെയ്യും.

നോട്ടീസിലേക്ക്‌ ഒന്നും കൂടി നോക്കുമ്പോള്‍ മനുഷ്യന്റെ മൊത്തം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിന്റെ ചീട്ടാണ്‌ കണ്ടത്‌. മതത്തെ അറിയുക എന്നുപറഞ്ഞാല്‍ ഇസ്ലാ മിനെ അറിയുക. വേറൊന്നും മതമായി തത്‌ക്കാലം അംഗീകരിച്ചിട്ടില്ല. സൂക്തങ്ങള്‍ക്ക്‌ യാതൊരു ക്ഷാമവുമില്ല. "ഇസ്ലാമില്‍ പൗരോഹിത്യമില്ല, തീവ്രവാദമില്ല, നിരപരാധി യായ ഒരാളെ കൊന്നാല്‍ അവന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊലചെയ്‌തതുപോലെയാണ്‌ എന്നു പഠിപ്പിക്കുന്ന ഖുര്‍-ആന്‍ അനുയായിക്ക്‌ എങ്ങിനെ തീവ്രവാദിയാകാന്‍ കഴിയും?" ശോദ്യാണ്‌. കെ.ടി മുഹമ്മദിന്റെ ഇതു ഭൂമിയാണ്‌ എന്ന നാടകത്തില്‍ പറഞ്ഞതുപോലെ 'ശോദ്യാണ്‌'.

ജുതനായിപ്പോയി ജനിച്ചുപോയതുമാത്രമായിരുന്നു പേളിന്റെ കുറ്റം ഒരു വിഡ്ഡി ഖുര്‍-ആന്‍ വായിച്ചു. വേറൊരു തെമ്മാടി തലവെട്ടി. ആങ്ങള പ്രേമിച്ച കുറ്റത്തിന്‌ പെങ്ങളെ കൂട്ടബലാത്സംഗം ചെയ്‌ത്‌ ഒന്നാംതരം നീതി നടപ്പാക്കല്‍. മകന്റെ ഭാര്യയെ അച്ഛന്‍ ബലാല്‍സംഗം ചെയ്‌തു. ഉടന്‍ വന്നു ഫത്വ. മകന്റെ ഭാര്യ ഇനി അപ്പാവുക്കു പൊണ്ടാട്ടിതാന്‍. യുധിഷ്‌ഠിരാദികളഞ്ചുംകൂടി ഒരുത്തിയെ വേട്ടപ്പോള്‍ കുഞ്ചന്‍ പാടിയപോലെ സംഗതി വാലുള്ള വാനരര്‍ക്കും ചിതം വരാ. ഇങ്ങ്‌ കേരളത്തില്‍ ഒരുത്തന്‍ ഒരു മുസ്ലീം പെണ്ണിനെ പ്രേമിച്ചു. ലോകാപരാധം. മനുഷ്യസ്‌നേഹികളെല്ലാം ഒത്തുചേര്‍ന്നു. താമസംവിനാ ആ ചെറുപ്പക്കാരന്റെ ദേഹം മൊത്തത്തില്‍ നാവുപോലെ അതിമനോഹരം. എല്ലിന്റെ പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍.

ആദ്യം സ്വയം നന്നാവുക പറ്റുമെങ്കില്‍ കൂടെയുള്ളവരെയും നന്നാക്കുക. മനുഷ്യനെയും ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്‌നേഹിക്കാന്‍ ഒരു പ്രവാചകന്റെയും ഒരു ദൈവത്തിന്റെയും ഒരു മതത്തിന്റെയും ഊന്നുവടി ആവശ്യമില്ലാത്ത ആളുകളെ വെറുതെവിടുക.

പറയുന്നതിലല്ല കാര്യം പറയുന്നത്‌ പ്രാവര്‍ത്തികമാക്കുന്നതിലാണ്‌. എല്ലില്ലാത്ത നാക്കിന്‌ വഴങ്ങാത്ത അക്ഷരങ്ങളൊന്നുമില്ല. അതുകൊണ്ട്‌ എന്തും പറയാം. ഇതുപോലൊരു നാല്‌പത്തെട്ട്‌ സൂക്തം ഇരുന്ന ഇരിപ്പില്‍ നിത്യനെഴുതിത്തരാം. നടപ്പാക്കാന്‍ ആളെ വേറെ നോക്കണം.

ഇനി ഈ സഹിഷ്‌ണുതക്ക്‌ തെളിവുവേണമെ ന്നുള്ളവര്‍ക്ക്‌ ഒരു മാര്‍ഗമുണ്ട്‌. ഇതുപോലൊരു നോട്ടീസുമെടുത്തു ഇറാനിലോ സൗദിയിലോ അല്ലെങ്കില്‍ ഇടവലത്തുതന്നെയുള്ള പാക്കിസ്ഥാനിലോ ചെല്ലുക. നാല്‌ക്കവലയില്‍ നിന്ന്‌ വിതരണം ചെയ്യുക. ശേഷം സ്‌ക്രീനില്‍.

May 18, 2007

കുറുമാന്റെ യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ - ഒരവലോകനം

ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്‌. ഒരു നോവല്‍ അവലോകനം ചെയ്യാന്‍ നിത്യനുള്ള യോഗ്യത എന്താണ്‌? ഉത്തരമില്ലാത്ത പത്തുചോദ്യങ്ങളുടെ ഗജമേളയില്‍ തിടമ്പെടുഴുന്നെള്ളിക്കാനുള്ള യോഗ്യത ആ ചോദ്യത്തിനുതന്നെയായിരിക്കും. ദൈവം സഹായിച്ച്‌ നോവല്‍ പോയിട്ട്‌ ഒരര കഥവരെ എഴുതേണ്ടിവന്നിട്ടില്ല.

നാടകാന്തം കപിത്വം എന്നതാരോ തെറ്റി നാടകാന്തം കവിത്വം എന്നെഴുതിയിട്ടുണ്ട്‌. അതുകൊണ്ട്‌ നാടകത്തില്‍ കൈവച്ചതേയില്ല. കപിത്വം പ്രസവവാര്‍ഡുമുതില്‍ നിഴലുപോലെ പിന്‍തുടരുന്നതുകൊണ്ട്‌ കഷ്ടപ്പെട്ടുണ്ടാക്കേണ്ട കാര്യവുമില്ല. സാധാരണഗതിയില്‍ നാടകം പൊട്ടിയാലാണ്‌ കപിത്വം ഉപകാരത്തിനെത്തുക. കല്ലും വടിയും കൊണ്ടാല്‍ കാറ്റുപോകുന്ന പണ്ടത്തെ ഗോലിസോഡാ കുപ്പിയും ചീമുട്ടയും തക്കാളിയും ഒന്നിനൊന്ന്‌ മത്സരിച്ച്‌ സൗന്ദര്യറാണിമാരെപ്പോലെ വേദിയിലേക്ക്‌ മാര്‍ച്ചുചെയ്യുമ്പോഴാണ്‌ കപിത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. ചാട്ടവും പിന്നെയൊരോട്ടവും അനിവാര്യമായി വരുന്ന അവസരമാണത്‌. ഗ്രഹണം പോലെ വല്ലപ്പോഴും ഒത്തുവരുന്നത്‌. അതുകൊണ്ടുതന്നെ കഥകളിക്കാരുടെ മെയ്‌വഴക്കം നാടകനടന്‍മാര്‍ക്കും വേണ്ടതാണ്‌.

'നാനൃഷി കവി' എന്നാണ്‌. നിത്യനില്‍ നിന്നും ഒരു തെമ്മാടിയിലേക്ക്‌ വലിയദൂരമൊന്നുമില്ലെങ്കിലും അഥവാ ദൂരമൊട്ടുമില്ലെങ്കിലും സന്ന്യാസിലേക്കെത്തുവാന്‍ ചുരുങ്ങിയത്‌ 100 പ്രകാശവര്‍ഷമെങ്കിലും സഞ്ചരിക്കേണ്ടിവരും. അങ്ങിനെ പലേ കാരണങ്ങള്‍കൊണ്ടും കൈയ്യില്‍കിട്ടിയിട്ടും കവിതയെ ഉപദ്രവിക്കേണ്ടെന്നു കരുതി. സന്ന്യാസിക്ക്‌ തെമ്മാടിയാവാന്‍ പ്രത്യേകിച്ചൊരു എന്‍ട്രന്‍സ്‌ പരീക്ഷയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ തെമ്മാടിക്ക്‌ സന്ന്യാസിയാവണമെങ്കില്‍ സാഹസം ചില്ലറയൊന്നുമല്ല.

ഫെയില്‍ഡ്‌ പോയറ്റ്‌ ബികംസ്‌ ദ ക്രിറ്റിക്‌ എന്നത്‌ സായിപ്പിന്റെ കണ്ടുപിടുത്തമാണ്‌. ആഗണത്തില്‍ നമ്മളെ തളയ്‌ക്കുവാന്‍ പറ്റുകയില്ല. കാരണം ഒന്നാം ക്ലാസില്‍ ചേരാത്തവന്‍ ഒന്നാം ക്ലാസില്‍ തോല്‌്‌ക്കുകയില്ല.

ഇനിയും യോഗ്യതാസര്‍ട്ടിഫിക്കറ്റും തിരക്കിവരുന്നവരോട്‌.

ചെമ്പില്‍ നിന്നും കയറി ഇലയിലേക്കിറങ്ങിയാലാണ്‌ പാല്‍പായസത്തിന്‌ സര്‍ട്ടിഫിക്കറ്റുകിട്ടുക. സര്‍ട്ടിഫിക്കറ്റ്‌ അച്ചടിക്കുന്ന കടലാസും മഷിയും പ്രസും എല്ലാം ആസ്വദിച്ചുകഴിക്കുന്നവന്റെ നാവാണ്‌. പാചകക്കാരന്റെ പണി ഇലയിലെത്തിക്കുന്നതോടുകൂടി കഴിയുന്നു. സദ്യയുണ്ണുന്നവന്‍ രുചിയറിയുന്നത്‌ വെപ്പുകാരന്റെ നാവിലൂടെയല്ല. ജന്മനാ പാചകക്കാരായ മഹാന്‍മാര്‍ക്കു മാത്രമേ സദ്യയെക്കുറിച്ച്‌ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളൂഎന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇതു വായനക്കാരനും ബാധകമാണ്‌. എഴുത്തുകാര്‍ക്കും.

ആത്മകഥാശൈലിയില്‍ തികഞ്ഞ അഭ്യാസിയുടെ ചടുതലയോടെ അനായാസതയോടുകൂടി കഥപറഞ്ഞുപോകുന്നു കുറുമാന്‍. സങ്കീര്‍ണമായ ടെക്‌നിക്കുകളൊന്നുമില്ലാതെ യൂറോപ്യന്‍ സ്വപ്‌നങ്ങളുടെ നറേറ്ററായി സ്വയം അവരോധിച്ചുകൊണ്ടാണ്‌ കുറുമാന്റെ മുന്നേറ്റം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉദാത്തമായ ഭാവനയുടെ ചിറകുകളിലേക്കാവാഹിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു ഒരു വലിയ പരിധി വരെ.

നഗ്നമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അങ്ങിനെതന്നെ ചിത്രീകരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുക തീര്‍ച്ചയായും നോവലല്ല. നോവല്‍ (പുതിയത്‌) ആയി അതില്‍ വല്ലതുമുണ്ടായിരിക്കണം. ഒന്നും ഒന്നും കൂട്ടിയാല്‍ തീര്‍ച്ചയായും ഗണിതശാസ്‌ത്രത്തില്‍ ഒറ്റയുത്തരമേ കാണൂ. ഒന്നും ഒന്നും ജീവിതത്തില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന ഉത്തരം പലതായിരിക്കും. കേരളത്തില്‍ ചിലപ്പോള്‍ രണ്ടെന്നുകിട്ടും. ചൈനയിലെത്തിയാല്‍ ഉത്തരം ഒന്നുതന്നെയായിരിക്കും. ഇനി പാക്കിസ്ഥാനിലെത്തിയാല്‍ ഒന്നും കൂട്ടിയാല്‍ കിട്ടുന്നത്‌ എണ്ണിത്തിട്ടപ്പെടുത്താന്‍ ലക്ഷണമൊത്തൊരു കണക്കപ്പിള്ളയെ നിയമിക്കേണ്ടിയും വരും.

മനുഷ്യന്റെ ചിന്ത നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോഴാണ്‌ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്‌, ചിന്ത ചളിക്കുണ്ടിലെ നീര്‍ക്കോലിയെപ്പോലെ കണ്ട ദ്വാരത്തിലെല്ലാം തലയിട്ട്‌ തിരിച്ചൂരി വളഞ്ഞുപുളഞ്ഞു അലസഗമനം നടത്തുമ്പോഴാണ്‌ മഹത്തായ സാഹിത്യസൃഷ്ടികള്‍ ഇന്മമെടുക്കുക. അതായത്‌ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ജീവിതത്തിന്റെ നഗ്നമായ ചിത്രീകരണമല്ല സാഹിത്യം. ആ ജീവിതത്തിന്‌ ഭാവനയുടെ പട്ടുപാവാട തുന്നിക്കൊടുക്കലാണ്‌ സാഹിത്യകാരന്റെ കുലത്തൊഴില്‍.

കൈകാര്യം ചെയ്യപ്പെടുന്നത്‌ ഒരേ വിഷയമാവാം. അവതരണം യൂണീക്ക്‌ ആയിരിക്കണം. സഞ്ചാരസാഹിത്യം ഒരുപാടാളുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കുറുമാന്റെ 'യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ സഞ്ചാരസാഹിത്യമെന്ന ഗണത്തില്‍ പെടാം പെടാതിരിക്കാം. ആത്മകഥയാവാം അല്ലാതിരിക്കാം. മാറിനിന്നുകൊണ്ട്‌ നമുക്ക്‌ പല എഴുത്തുകാരെയും നോക്കാം. മയ്യഴിപ്പുഴയുടെ തീരങ്ങളെഴുതിയ മുകുന്ദനും ഖസാക്കിന്റെ ഇതിഹാസകാരനും ഒക്കെ നമ്മുടെ മുന്നിലുണ്ട്‌. പലര്‍ക്കും സ്വന്തം കഥ പറഞ്ഞുകഴിഞ്ഞപ്പോ പിന്നെ വലുതായൊന്നും പറയാനുണ്ടായിരുന്നില്ലെന്നതാണ്‌ സത്യം. വിശ്വത്തോളം വളരാന്‍ പറ്റിയവര്‍ വളരേ വിരളം.

പ്രണയം മനുഷ്യന്റെ ശക്തിയാണോ അതോ ദൗര്‍ബല്യമാണോ? യൂറോപ്യന്‍ സ്വപ്‌നാടനത്തില്‍ കുറുമാനു കുറുകേയിട്ട ഹര്‍ഡില്‍സ്‌ ആവുന്നില്ല മൂപ്പരുടെ പ്രണയം പോലും ആദ്യഘട്ടത്തില്‍. അതുകൊണ്ടുതന്നയായിരിക്കാം എത്രയോ സ്‌കോപ്പുണ്ടായിരുന്നിട്ടുകൂടി കുറുമാന്‍ പ്രണയത്തിന്‌ വലിയ പ്രാധാന്യം കല്‌പിക്കാതെ ചില്ലറവരികളിലൊതുക്കിക്കൊണ്ട്‌ തിരിഞ്ഞുനോക്കാതെ നടന്നതും. അവിടെ കുറുമാന്‍ വിജയിക്കുന്നു. അത്രകണ്ട്‌ അക്കരപ്പച്ചമാനിയ നോവലിലെ കുറുമാനെ ഗ്രസിച്ചിരിക്കുന്നു. അതു മനുഷ്യസ്വഭാവം കൂടിയാണ്‌. പശുവിനെപ്പോലെയാണ്‌ മനുഷ്യന്‍ പലപ്പോഴും പെരുമാറുക. മുട്ടോളം പുല്ലില്‍ കെട്ടിയാലും അടുത്തപറമ്പിലേക്കായിരിക്കും നാവുനീളുക.

ഏതൊരു ശരാശരി മലയാളിയെയും പോലെ ഭാസുരമായ ഒരു ഭാവി സ്വപ്‌നം കണ്ട്‌ സായിപ്പിന്റെ ചെരുപ്പന്വേഷിച്ചു പുറപ്പെടുകയാണ്‌ കുറുമാന്‍. വര്‍ത്തമാനത്തില്‍ ചത്താലും തരക്കേടില്ല, ഭാവി സുരക്ഷിതമായിരിക്കണം എന്ന ശരാശരി മലയാളി സങ്കല്‌പത്തെ തന്റെ സ്വതസിദ്ധമായ നര്‍മ്മബോധത്തിലൂടെ സംസ്‌കരിച്ചെടുത്ത്‌ കലയുടെ ഉദാത്തമായ ഒരു തലത്തിലേക്കുയര്‍ത്തി അവിടേക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.

കൈകാര്യം ചെയ്‌ത്‌ പരാജയപ്പെടുവാന്‍ ഏറ്റവും എളുപ്പവും വിജയിക്കുവാന്‍ ഏറ്റവും വിഷമവുമുള്ള സംഗതിയാണ്‌ ഹാസ്യം. വിരലിലെണ്ണാവുന്നവര്‍ക്കുമാത്രം വെന്നിക്കൊടിപാറിക്കാന്‍ പറ്റിയ മഞ്ഞുമലയാണത്‌. കുഞ്ചനും, ഹാസസാഹിത്യം എന്നൊന്നില്ല എന്നുറക്കെപ്രഖ്യാപിച്ച സാഹിത്യവിമര്‍ശകനും കേരളക്കരയെ ചിരിപ്പിച്ച്‌ ചിന്തിപ്പിക്കാന്‍ മാത്രമായി ജന്മമെടുത്ത സഞ്ചയനും പിന്നെ വികെഎന്നും വിരാജിച്ച ഹാസ്യത്തിന്റെ സൂര്യനസ്‌തമിക്കാത്ത നാടിന്‌ ബ്രിട്ടന്റെ ഗതിവരാതെ നോക്കുവാന്‍ ആണ്‍കുട്ടികളുണ്ടെന്ന്‌ തെളിയിച്ചുകൊണ്ട്‌ പുതിയ തലമുറയിലെ എഴുത്തുകാരുടെ ബഹിരാകാശമായ ബൂലോഗത്ത്‌ ഒരു പടയൊരുക്കം നടക്കുന്നുണ്ട്‌. കൊടകരക്കാരന്റെയും കുറുമാന്റെയുമൊക്കെ നേതൃത്വത്തില്‍. കുറുമാന്‍ തീര്‍ച്ചയായും അനുഗൃഹീതനാണ്‌. സ്വാഭാവികത നഷ്ടപ്പെടാതെയുള്ള നര്‍മ്മോക്തികള്‍ ഒരുപാടുണ്ട്‌. ചിലയിടത്തെങ്കിലും സ്വാഭാവികത നഷ്ടപ്പെട്ട്‌ കൃത്രിമത്വം അടക്കിവാഴുന്നുമുണ്ട്‌. ഹാസ്യം അമൃതധാരയാണെന്നു പറഞ്ഞിട്ടുണ്ട്‌ സഞ്‌ജയന്‍. അതുകൊണ്ട്‌ അതു ധാരയായി ഒഴുകിത്തന്നെ വരണം.

യൂ കേന്‍ നെവര്‍ സ്‌റ്റെപ്‌ ഇന്‍ ടു എ റിവര്‍ ട്വൈസ്‌ എന്നാണല്ലോ. അതായത്‌ അനുഭവം എന്നൊന്നില്ല എല്ലാം നൂതനമാണ്‌ എന്ന സെന്‍ ദര്‍ശനം. മനുഷ്യന്‍ പുതിയ സാഹിത്യസൃഷ്ടികള്‍ക്കു പിന്നാലോയോടുന്നതിന്റെ കാരണവും വേറൊന്നല്ല. മറിച്ചായിരുന്നെങ്കില്‍ വ്യാസനും കാളിദാസനം വിഷ്‌ണുശര്‍മ്മനും അപ്പുറത്തേക്ക്‌ നമ്മുടെ സാഹിത്യം സഞ്ചരിക്കേണ്ടിയിരുന്നില്ല. വിഷയം നൂതനമാവുന്നില്ല, പലപ്പോഴും നോക്കിക്കാണുന്ന കണ്ണുകളാണ്‌ നൂതനം.

ഒരു ഷെര്‍ലകിന്റെ നിരീക്ഷണപാടവം കുറുമാനിലുണ്ട്‌. ഫ്രാന്‍സില്‍ നിന്നും സ്വിസിലേക്കു കടക്കാനുള്ള തന്ത്രം കുറുമാന്റെ തൂലിക വിവരിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതി. മദ്യത്തിലും മയക്കുമരുന്നിലും ഭാവി ചികയുന്ന പിയറിനേയും അഡ്രിനേയും സവിശേഷമായ ചാതുരിയോടുകൂടി കുറുമാന്‍ അവതരിപ്പിക്കുന്നു. ഒപ്പം യൂറോപ്പിനെ വിടരാതെ പിന്തുടരുന്ന വര്‍ണവിവേചനത്തിനുനേരെയും തിരിയുന്നു. സൗഹൃദങ്ങളുടെ പുതിയ മേച്ചില്‍പുറങ്ങളില്‍ നിന്നും കണ്ടെത്തിയ ബന്ധങ്ങളിലൂടെ സുഹൃത്‌ബന്ധത്തിന്‌ ഒരു പുതിയ മാനം കാട്ടിത്തന്നുകൊണ്ട്‌ കുറുമാന്‍ ആ ബന്ധങ്ങള്‍ക്ക്‌ വിടപറയുന്നു ഫിന്‍ലാന്റിലേക്കായി. പിടിക്കപ്പെടുവാനായി മാത്രം.

പരിഷ്‌കൃതസമൂഹത്തിലെ മനുഷ്യാവകാശ ബോധത്തെയും സംസ്‌കാര സമ്പന്നരായ ഫീനിഷ്‌ പോലീസുകാരെയും തനതുശൈലിയില്‍ തന്റ തുലികക്ക്‌ കുറുമാന്‍ വിഷയീഭവിപ്പിക്കുന്നു. ഇവിടുത്തെ ശുദ്ധവായുവിലും മെച്ചപ്പെട്ടതാണ്‌ സായിപ്പിന്റെ ജയില്‍ എന്നൊരവബോധം അതുണ്ടാക്കുന്നുവോ എന്ന്‌ വായനക്കിടയില്‍ തോന്നിയിട്ടുണ്ട്‌. ഒപ്പം തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെതന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ജീര്‍ണമുഖവും സൂറി എന്ന കൗണ്‍സലിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

ഇടതുകാല്‍ വച്ചുകയറിയാല്‍ സ്റ്റേഷന്‍ മുടിക്കാന്‍ വന്ന വകയില്‍ നാലെണ്ണവും വലതുകാല്‍ വച്ചാല്‍ വേളി കഴിച്ചുകൊണ്ടുവന്നവക ഒരു നാലെണ്ണവും രണ്ടുകാലും കൊണ്ടു ചാടിക്കയറിയാല്‍ തുള്ളിക്കളിക്കാന്‍ വന്ന വകയില്‍ ചറപറായും നടയടിയായി ചാര്‍ത്തിക്കൊടുക്കുന്ന നമ്മുടെ പോലീസുകാരെ (ചിലരെങ്കിലും) ഫീനിഷ്‌ പോലീസുകാരുമായി താരതമ്യം ചെയ്‌തുനോക്കാവുന്നതാണ്‌. കുറുമാനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഫയലുകളായി കൈകളിലുണ്ടായിരുന്നിട്ടുകൂടി ആവോളം സിഗരറ്റും കാപ്പിയും കൊടുത്ത്‌ ഇവിടുത്തെ രാഷ്ട്രീയക്കാരുടെയല്ല, മറിച്ച്‌ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഭാഷയില്‍ സത്യം കുറുമാന്റെ വായില്‍ നിന്നുംതന്നെ ഊറ്റിയെടുത്ത പുതിയജനുസ്സില്‍ പെട്ട പോലീസുകാര്‍ തീര്‍ച്ചയായും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കും.

എസ്‌.കെയുടെ ഒരു തെരുവിന്റെ കഥയിലെ ഹേഡിന്റെ 'സത്യം' കണ്ടുപിടിക്കാനുള്ള വിദ്യയുടെ ആദ്യഘട്ടം കൗബോയ്‌ അന്ത്രു (?) വിന്റെ കൈകള്‍ രണ്ടും പിന്നോട്ട്‌ ജനലിനോടുകെട്ടുകയായിരുന്നു. ആദ്യത്തെ മൊട്ടുസൂചി കൗബോയിയില്‍ കുട്ടന്‍നായര്‍ (?) കണ്ടുപിടിച്ച പിന്‍കുഷനിലേക്ക്‌ ചെല്ലുന്നതോടെ മിഠായിത്തെരുവിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞുതുടങ്ങി. ഒന്നാമത്തെ സൂചി കയറുമ്പോഴേക്കും കളവ്‌ സ്വപ്‌നത്തില്‍ കൂടി നടത്താത്ത അന്ത്രുകൗബോയ്‌ തന്നെത്തന്നെ പ്രതിയാക്കി ലക്ഷണമൊത്തൊരു മോഷണക്കഥ മിനഞ്ഞുണ്ടാക്കി. സിനിമാക്കഥയല്ലാതെ വേറൊരു കഥപറഞ്ഞുശീലമില്ലാത്ത കൗബോയിയുടെ കഥ പാതിയില്‍ മുറിയുമ്പോള്‍ മൊട്ടുസൂചികള്‍ ഒന്നൊന്നായി അന്ത്രുവിലേക്കു മാര്‍ച്ചുചെയ്‌തു. കുട്ടന്‍നായര്‍ക്കുവേണ്ട സത്യം ഇങ്ങോട്ടും. അങ്ങിനെ അന്ത്രു കൊടുംകുറ്റവാളിയായി. ദുര്‍ഗുണപരിഹാരപാഠശാലയിലേക്കു യാത്രയുമായി.

ആദ്യം ചോദിച്ച ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കുന്നു. പ്രണയം ശക്തിയോ അതോ ദൗര്‍ബല്യമോ? നമ്മുടെ എല്ലാ ശക്തിയും ഒരര്‍ത്ഥത്തില്‍ ദൗര്‍ബല്യം തന്നെയാണ്‌. ഗ്രീക്ക്‌ ഇതിഹാസം അക്കിലസിന്റെ ശരീരമാണ്‌ ശക്തി. വീക്ക്‌നെസൂം അവിടെത്തന്നെയാണ്‌. അക്കിലെസ്‌ ഹീല്‍ എന്ന പ്രയോഗം നോക്കുക. ദുര്യോധനന്റെ ശക്തിയും ഉരുക്കിന്റെ പേശികളായിരുന്നു. തുട ദൗര്‍ബല്യവും. അസ്ഥിയും മാംസവും പോലെയാണ്‌ ശക്തിയും ദൗര്‍ബല്യവും. ഒന്നായിതന്നെയേ നില്‍ക്കുകയുള്ളൂ. യൂറോപ്പിലേക്കു കടക്കാന്‍ ഒരുപക്ഷേ കുറുമാനെ പ്രേരിപ്പിച്ചത്‌ പ്രണയമാവാം. ഒടുക്കം പ്രണയം അവതാളത്തിലാവുമെന്ന അവസ്ഥയില്‍ ജീവന്‍ പണയം വെച്ചു നേടിയ വന്‍വിജയം തൃണവല്‌ഗണിച്ചുകൊണ്ട്‌ തിരികെയെത്തുന്നു. ഒരേസമയം പ്രണയം ശക്തിയും ദൗര്‍ബല്യവുമാണെന്നു തെളിയിച്ചുകൊണ്ട്‌.

ഒരു ചിരിയില്‍ തുടങ്ങുന്ന വായന മണിക്കൂറുകള്‍ക്കകം കലാമണ്ഡലം കൃഷ്‌ണന്‍നായരുടെ മുഖത്തെ ഭാവഹാവാദികളെക്കാളും ഒരു നാലെണ്ണം വായനക്കാരന്റെ മുഖത്തേക്കാവാഹിപ്പിച്ചുകൊണ്ട്‌ ഒടുക്കം ഒരു മരണവീട്ടില്‍ കാലുകുത്തിയ പ്രതീതി ഉളവാക്കി അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റുകളുടെ പൂരക്കളി പലയിടത്തും അരങ്ങേറിയിട്ടുണ്ട്‌. അത്‌ എളുപ്പം തിരുത്താവുന്നതേയുള്ളു. 'ത' യും 'ധ'യും മാറിമാറി ഉപയോഗിച്ചുപോയിട്ടുണ്ട്‌ പലയിടത്തും.

വാക്കുകള്‍ ഫ്രോക്കുപോലെയായിരിക്കണം എന്നകാര്യം കുറുമാന്‌ നന്നായി വശമുണ്ട്‌. മറക്കേണ്ടതു മറക്കാനും തുറന്നുകാട്ടേണ്ടതു തുറന്നുകാട്ടാനും വേണ്ട എറ്റവും ചുരുങ്ങിയ നീളമാണ്‌ വാക്യത്തിന്റെ മാതൃകാ നീളം. ഫ്രോക്കിന്റെയും. അതു പള്ളീലച്ചന്റെ ളോഹപോലെയായാല്‍ പിന്നെ തിരിഞ്ഞുനോക്കാന്‍ മഹാപാപികളേ കാണൂ.

ആഗോളവല്‍ക്കരണത്തിന്റെ ബൈപ്രൊഡക്‌റ്റായി ഒരു നൂതന വായനാ ശൈലി രൂപപ്പെട്ടുകഴിഞ്ഞു. ട്രാന്‍സ്‌-അറ്റ്‌ലാന്റിക റീഡിംഗ്‌ എന്നോ മറ്റോ ആണ്‌ അതറിയപ്പെടുന്നത്‌. ഒരു ദിവസത്തിന്‌ 24 മണിക്കുര്‍ പോരെന്നുള്ള അവസ്ഥക്ക്‌ പരിഹാരമായി ചിന്ന പുസ്‌തകങ്ങളാണ്‌ പ്രസാധകര്‍ പ്രേത്സാഹിപ്പിക്കുന്നത്‌. അതായത്‌ മാക്‌സിമം ഒരു വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രം താണ്ടുവാന്‍ എടുക്കുന്ന സമയം കൊണ്ട്‌ വായിച്ചുകൊള്ളേണ്ടവ അല്ലെങ്കില്‍ തള്ളേണ്ടവ. കുറുമാന്റെ നോവലിനും ഈ ഒരു ഗുണമുണ്ട്‌. 'അവകാശിക'ളെ കണ്ട്‌ ബോധംപോയ ഒരവസ്ഥ തീര്‍ച്ചയായും ഇല്ല. കയ്യിലെടുത്ത പുസ്‌തകം ഒറ്റയിരിപ്പിന്‌ വായിച്ചുതീര്‍ക്കാം. കുറുമാന്‌ കഥ പറയാനറിയാം. എല്ലാവിധ ആശംസകളും.

May 10, 2007

മുന്നാറില്‍ കുരിശ്‌ മലകയറുമ്പോള്‍

മുടിയുടെ ഭംഗി നഷ്ടപ്പെടാതെ തലമൊട്ടയടിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമാണ്‌ സൈലന്റ്‌ വാലിയില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. വനം കൊള്ളയടിച്ചും മണ്ണുമാന്തിയും റിസോര്‍ട്ടുകള്‍ പണിതും ഇതിനകം തലമൊട്ടയായ മുന്നാറിന്‌ ആദ്യമായി അനുയോജ്യമായ ഒരു വിഗ്‌ വച്ചുപിടിപ്പിക്കും. നമ്മുടെ മെഗാസ്‌റ്റാറുകളുടെ സൗന്ദര്യം മുടിയോ അതോ വിഗ്ഗോ? പിന്നെ ബോളിവുഡ്‌ നടിമാരൊക്കെ ചെയ്യുന്നപോലെ കുറഞ്ഞുപോയത്‌ വച്ചുപിടിപ്പിച്ചും കൂടിപ്പോയത്‌ ചെത്തിമിനുക്കിയും ഒരു പാരിസ്ഥിതിക ശസ്‌ത്രക്രിയ. അതുകഴിഞ്ഞ്‌ ആര്‍ട്ടിഫിഷ്യല്‍ മിസ്റ്റ്‌ ക്രിയേഷന്‍.

ചവുട്ടിക്കൊന്നു കല്ലറയിലേക്കെടുക്കുന്നതുവരെ നോക്കിനിന്നശേഷം കല്ലറപൊളിച്ച്‌ ശവത്തിനു ജീവന്‍ കൊടുക്കുമെന്നു പ്രഖ്യാപിക്കലാണ്‌ സദാ സാദാ സര്‍ക്കാര്‍ നയം.

പണ്ടു മഞ്ഞും തണുപ്പും കാരണം കാക്ക വരാതിരുന്ന മുന്നാറില്‍ ഇപ്പോളവ കൂട്ടം കൂട്ടമായി എത്തിത്തുടങ്ങിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇടതടവില്ലാതെ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്ന ചില വിചിത്രജീവികളും മുന്നാറില്‍ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌. പണ്ട്‌ കള്ളന്‌ കഞ്ഞിവെച്ചവരും ഇന്ന്‌ ബിരിയാണി വെക്കുന്നവരും മത്സരിച്ച്‌ മലകയറി പത്രസമ്മേളനം നടത്തി തങ്ങളുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌.

ഞാന്‍ കട്ടു എന്ന സാദാനീതിവാക്യം പത്താളുകള്‍ പത്തുവിധത്തില്‍ അവതരിപ്പിച്ചു - ഞാനല്ലല്ലോ അനിയന്‍. അനുജനല്ലല്ലോ ഞാന്‍. ലോകത്തൊരിടത്തും അനുജനുണ്ടാവുന്നത്‌ ഏട്ടന്റെ തകരാറുകൊണ്ടല്ലല്ലോ. എനിക്കോ എന്റെ കുടുംബാംഗങ്ങള്‍്ക്കോ അവിടെ ഭൂമിയില്ല. പട്ടിക്കും പൂച്ചക്കൂം ഉണ്ടോയെന്ന്‌ നിശ്‌‌ചയവുമില്ല. കോടതി വേണമെങ്കില്‍ അവറ്റകളോടു തന്നെ ചോദിക്കട്ടെ.

എങ്ങിനെയാണ്‌ ഇനി ഇത്‌ തെളിയിക്കുക ? രേഖകളില്‍ സര്‍ക്കാരിന്റെ ഭൂമി. അടിച്ചുമാറ്റിയത്‌ ബിനാമി പേരില്‍. രേഖ വ്യാജം. സീലു വ്യാജം. ഒപ്പും വ്യാജം. എന്നാല്‍ മൊത്തത്തില്‍ നിര്‍വ്യാജം. വേണമെങ്കില്‍ മഹാന്‍മാരെ മൂന്നാര്‍ കയ്യേറിയതാണെന്ന്‌ തെളിയിക്കുകയുയാവും എളുപ്പം. അങ്ങിനെ ഒരു കേസ്‌ കോടതിയില്‍ കൊടുക്കുക. അല്ലെന്നു തെളിയിക്കാന്‍ സഹ്യന്റെ കാമുകി ഒരു വക്കീലിനെ ശട്ടം കെട്ടട്ടെ.

ജാതകത്തില്‍ കയ്യേറ്റയോഗമുണ്ടെങ്കില്‍ അങ്ങിനെ പല അത്ഭുതങ്ങളും സംഭവിക്കും. ഇപ്പോള്‍ തന്നെ കുരിശ്‌ സ്വയം മലകയറിയില്ലേ? ഇനി മലയും കൊണ്ടല്ലാതെ മരക്കുരിശ്‌ താഴെയിറങ്ങുന്ന പ്രശ്‌നമില്ല. ജീസസിന്‌ വെള്ളം വീഞ്ഞാക്കാനേ പറ്റിയുള്ളൂ. കുരിശിന്‌ ജീവന്‍ കൊടുക്കാന്‍ പറ്റിയത്‌ ജോസഫിനാണ്‌.

വാക്കുകള്‍ അരുവിയിലെ കല്ലുകള്‍ പോലെയാണ്‌. കാലപ്രവാഹത്തില്‍ തേയ്‌മാനം വന്ന്‌ ഷേപ്പുതന്നെ മാറിപ്പോകും. അങ്ങിനെ പൂര്‍വ്വാശ്രമത്തിലെ കുടിയേറ്റമാണ്‌ ഇപ്പോള്‍ കൈയ്യേറ്റമായി രൂപാന്തരം പ്രാപിച്ചത്‌.

ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ പുണ്യകര്‍മ്മമായിരുന്നല്ലോ കുടിയേറ്റം എന്ന വനം കൈയ്യേറ്റം. മഹത്തായ ചരിത്രസംഭവങ്ങളുടെ ജൂബിലികളാണ്‌ മനുഷ്യന്‍ ആഘോഷിക്കുക. അടുത്തകാലത്താണല്ലോ മഹത്തായ കൈയ്യേറ്റത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചത്‌. ആഘോഷിച്ചത്‌ കുരങ്ങന്‍മാരൊന്നുമല്ല. ഏതൊരു മനുഷ്യനെ ചുരണ്ടിനോക്കിയാലും ഉള്ളിലൊരു കുരങ്ങുണ്ടാവുമെന്ന്‌ വേണമെങ്കില്‍ സമാധാനിക്കാം.

വനം കൈയ്യേറി പടികൊടുത്ത്‌ പട്ടയം പോക്കറ്റിലാക്കി ആദിവാസികളെ പടിയടച്ച്‌ പിണ്ഡം വച്ചവര്‍ ഒന്നടങ്കം ആദരിക്കപ്പെട്ടു. പണ്ടു കുരിശ്‌ മലകയറിയതിന്റെ ഗുണമാണ്‌ അക്കണ്ടത്‌. ഗോഡ്‌സ്‌ ഔണ്‍ കണ്‍ട്രി അതായത്‌ ഏദന്‍തോട്ടം കാണക്കാണെ സാത്താന്റെ പിടിയിലമര്‍ന്നു. വിലക്കപ്പെട്ട കനി ഒരു തുണ്ടുപുകയിലയായും ഒരുപാക്കറ്റുചാരായമായും അവതരിച്ചു. ഒരു കീറത്തുണി ഔവ്വയെ വശീകരിച്ചു. ഫയലിലിഴയഞ്ഞുമാത്രം ശീലിച്ചിരുന്ന സര്‍ക്കാര്‍ഗുമസ്‌തന്‍മാര്‍ ഏദനില്‍ സര്‍പ്പമായി ഇഴഞ്ഞു. ഒരു തുണ്ടുപുകയിലയിലും ഒരു പാക്കറ്റുചാരായത്തിലും ആദം ഫ്‌ളാറ്റ്‌. ഔവ്വക്കും കിട്ടി പ്രതിഫലം - അവിഹിത ഗര്‍ഭം.

കുരിശും ചുമന്നുവരുന്ന ചെകുത്താനെ നേരിടുക ചില്ലറപ്പണിയല്ല. കര്‍ത്താവ്‌ നോക്കുകുത്തിയായി. കൈയ്യേറ്റക്കാര്‍ അവരവരുടെ മാര്‍ഗത്തില്‍ ചരിച്ചു. വിപ്ലവകാരികളിലായിരുന്നു ജനത്തിന്റെ അവസാനത്തെ പ്രതീക്ഷ. അതും കടലുകടക്കാന്‍ അധികകാലമൊന്നും വേണ്ടിവന്നില്ല. അടിസ്ഥാനവര്‍ഗം ആദിവാസിയല്ലെന്ന ഉള്‍വിളി വേഗംതന്നെയുണ്ടായി.

ആദിവാസി ഭൂമിയില്‍ എ.സി.വീടുകളൊക്കെയുണ്ട്‌ അതൊക്കെ ഒഴിപ്പിക്കാന്‍ പറ്റ്വോന്ന്‌ പണ്ട്‌ ചോദിച്ചതും 24കാരറ്റ്‌ വലതനായിരുന്നു. ചിലപ്പോള്‍ ആദിവാസിപ്രേമം മൂത്തിട്ടാവാനും സാദ്ധ്യതയുണ്ട്‌. ആദിവാസി എ.സി.യില്‍ഡ കിടന്ന്‌ വിറച്ച്‌ ചത്തുപോകരുതല്ലോ. ഒടുക്കം വായില്ലാക്കുന്നിലപ്പനെപ്പോലെ ആദിവാസിയെ പാറപ്പുറത്ത്‌ പ്രതിഷ്‌ഠിക്കാന്‍ നടത്തിയ ശ്രമം സുപ്രീംകോടതി ഏസ്‌ യൂഷ്വല്‍ ചുരുട്ടി ചവറ്റുകുട്ടയിലിടുകയാണ്‌ ചെയ്‌തത്‌. അങ്ങനെ ഭാഗ്യത്തിന്‌ ആദിവാസികളുടെ ലാസ്‌റ്റ്‌ സപ്പര്‍ ഒഴിവായിക്കിട്ടി.

മഞ്ഞില്‍ കുളി കഴിഞ്ഞീറന്‍മുടിയുമായി നിന്ന സഹ്യന്റെ സൗന്ദര്യധാമത്തിന്റെ നിമ്‌നോന്നതങ്ങളില്‍ ആദ്യം കയറിയിറങ്ങിയത്‌ സായിപ്പാണ്‌. ബലാല്‍സംഗത്തിന്‌ വേണമെങ്കില്‍ നാട്ടുനടപ്പുപ്രകാരം നാല്‌പതടി സായിപ്പിന്‌ കൊടുക്കാം. എന്നാല്‍ കൊലക്കുറ്റത്തിന്‌ മരണംവരെ തൂക്കിലിടേണ്ടത്‌ മാറിമാറി ഭരിച്ച യോഗ്യന്‍മാരെയാണ്‌. സായിപ്പിന്റെ കുഞ്ഞിക്കാലാണ്‌ ആദ്യം മുന്നാറിലെത്തിയതെങ്കിലും ഒരു ഒറ്റ നില വീടുപോലും സായിപ്പ്‌ അവിടെ പണിതില്ല. ഭാവിയിലേക്കുള്ള വന്‍നേട്ടമായി പിന്നീട്‌ മാറിയ തേയിലതോട്ടമല്ലാതെ. ഒരൊറ്റ ആദിവാസിയെയും സായിപ്പ്‌ ചവുട്ടിയിറക്കിയതുമില്ല.

സകലവകുപ്പില്‍ പെട്ട ഉദ്യോഗസ്ഥന്‍മാരും കൈയ്യേറാന്‍ പറ്റാവുന്നിടത്തോളം കൈയ്യേറിയുട്ടുണ്ടെന്നാണ്‌ മാധ്യമസിണ്ടിക്കേറ്റുകാര്‍ പറയുന്നത്‌. പീഡനക്കേസില്‍ പ്രതിയായ ഒരുദ്യോഗസ്ഥന്‍ പന്ത്രണ്ടേക്കറിനെയാണ്‌ ഇപ്പോ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

ആദിവാസികളുടെ നെഞ്ഞിനുനേരെ ഗര്‍ജിച്ച ആ തോക്കുകളൊന്നും എന്തേ ഇപ്പോളൊരു അത്യാവശ്യം വന്നപ്പോള്‍ ഓരിയിടുക കൂടി ചെയ്യാത്തത്‌? മൂന്നാര്‍ മുന്നേറേക്കര്‍ മോചനത്തിനുപോയ മുക്തിബാഹിനികള്‍ ഒഴിപ്പിക്കാന്‍ കണ്ടത്‌ നാലു ബീന്‍സ്‌ ചെടികളാണ്‌. റിസോര്‍ട്ടുകള്‍ കാണുവാന്‍ ശേഷിയുള്ള ഭൂതക്കണ്ണാടി തല്‌ക്കാലം നിലവിലില്ല.

മലമുകളില്‍ ഒരു കുരിശ്‌ ഏഷ്യാനെറ്റ്‌ എടുത്തെടുത്ത്‌ കാണിച്ചു. അതെന്തുകൊണ്ടെടുത്തു കളയുന്നില്ലെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനുള്ള ഉദ്യോഗസ്ഥമറുപടിയാണ്‌ സമ്മാനാര്‍ഹം. മതപരമായ ചിഹ്നമായതുകൊണ്ട്‌ അതത്ര എളുപ്പമല്ലെന്നായിരുന്നു പ്രതികരണം. അതായത്‌ ആദിവാസി ജോഗിയുടെ തലപിളര്‍ന്ന്‌ ലോകസമാധാനം സ്ഥാപിച്ച തോക്ക്‌ ഇവിടെയെടുത്താല്‍ മതേതരത്വത്തിന്റെ മേല്‍ക്കൂര നിലംപൊത്തിപ്പോകും.

ഇതാണ്‌‌ മതേതരത്വമാണെങ്കില്‍ മാനവകുലം കണ്ട എക്കാലത്തെയും മഹാവിഡ്ഡികളായിരിക്കും മലയാളികള്‍.സര്‍ക്കാര്‍ ഭൂമി കൈയ്യേറി നാട്ടിയ കുരിശ്‌ ഏതായാലും കര്‍ത്താവിന്റേതാകാന്‍ വഴിയില്ല. ചെകുത്താന്റേതാണെന്ന്‌ ഉറപ്പായ സ്ഥിതിക്ക്‌ ചവുട്ടി മറിച്ചിടാന്‍ കാലുപൊങ്ങാത്ത മന്തുകാലികള്‍ സാത്താന്റെ സന്തതിപരമ്പരയില്‍ പെട്ടതാവാനേ വഴിയുള്ളൂ. അച്ചുതാനന്ദന്‍ ആദ്യം പടിയടച്ച്‌ പിണ്ഡം വെക്കേണ്ടത്‌ ഖജനാവിന്‌ കാവലിരിക്കുന്ന 30 വെള്ളിക്കാശിന്‌ നാടിനെ ഒറ്റുകൊടുക്കുന്ന ഈ യൂദാസുകളെയാണ്‌.

അടിവസ്‌ത്രം കൈയ്യേറി തന്ത്രപ്രധാനമേഖലകളില്‍ ആക്രമണം അഴിച്ചുവിടുന്ന ഉറുമ്പിനെ ഒഴിപ്പിക്കാന്‍ ഗണപതിഹോമം നടത്തിയതുകൊണ്ടുകാര്യമില്ല. അങ്ങിനെതന്നെ ഊരിയെടുത്ത്‌ തിളക്കുന്ന വെള്ളത്തിലിട്ട്‌ ഉറുമ്പിനെക്കൊന്ന്‌ സംഗതി തിരിച്ചുപിടിക്കുകയാണ്‌ ഏകമാര്‍ഗം. "ദുഷ്ടുകിടക്കെ വരട്ടും വ്രണമതു പൊട്ടും
പിന്നെയൊരു സമയത്തില്‍" ന്നാണ്‌ കുഞ്ചന്‍ പറഞ്ഞത്‌. അതുകൊണ്ട്‌ സകല ദുഷ്ടന്‍മാരെയും നിഗ്രഹിച്ച്‌ തിരിക്കാന്‍ കെല്‌പുള്ള ഒരു രാജര്‍ഷി (രാജൂനാരായണസ്വാമി - ഋഷിരാജ്‌) ടീമിനെതന്നെയാണ്‌ അച്ചുതാനന്ദന്‍ അയക്കുക എന്നാണ്‌ ജനവിശ്വാസം. ആശ്വാസവും. ടീമിന്‌ അഭിവാദ്യങ്ങള്‍ ഇന്‍ അഡ്വാണ്‍സ്‌. കൂടെവിടുന്നത്‌ വാഴക്കൈ ഒടിയുമ്പോള്‍ ഓടിയകലുന്ന ലന്തത്തോക്കുകാരെയായിരിക്കരുത്‌ എന്നുമാത്രം.