Showing posts with label ആക്ഷേപഹാസ്യം. Show all posts
Showing posts with label ആക്ഷേപഹാസ്യം. Show all posts

December 05, 2014

സ്‌നേഹിക്ക പൊക്കാ നീ നിന്നെ കുടുക്കുന്ന കാക്കിയെയും

മദ്യം മനുഷ്യന്റെ ശത്രുവാണ്. അതില്‍ ആര്‍ക്കും സംശയമൊന്നുമില്ല. എന്നാല്‍ സര്‍വ്വ മതങ്ങളും ബാക്കി മഹാജ്ഞാനികളും പറയുന്നത് ശത്രുവിനെ സ്‌നേഹിക്കുവാനാണ്.  എല്ലാവര്‍ക്കും കഴിയുന്ന സംഗതിയല്ല അത്. അങ്ങിനെ ശത്രുവിനെ കൂടി സ്‌നേഹിക്കുവാനുള്ള മാനസികനില കൈവരിച്ചതുകൊണ്ടാവണം ലേശം അകത്താക്കുന്നവനെ സുരന്‍ എന്നു സംസ്‌കൃതത്തില്‍ പറയുന്നത്. സുര പാനം ചെയ്യുന്നവന്‍ ആരോ അവന്‍ അതായത് സാക്ഷാന്‍ ദേവന്‍. ലേശം സാധനം അകത്തുചെന്നാല്‍ ശത്രുവിനെ മാത്രമല്ല നമ്മള്‍ ശത്രുവിന്റെ അച്ഛനെയും സ്‌നേഹിക്കാന്‍ തുടങ്ങും. വര്‍ണിച്ചാല്‍ തീരാത്ത ഗുണഗണങ്ങളാണ് സുരയ്ക്ക്. സുരന്‍ എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി നോക്കുക - തന്റെ ചൂട് തനിക്കുമാത്രമായി ഒതുക്കാതെ ലോകത്തിനു മൊത്തം വീതിച്ചുകൊടുക്കുന്ന സൂര്യന്‍ സുരനാണ്.  ഭൂമിയിലുള്ള സകലതും മാത്രമല്ല വേണ്ടിവന്നാല്‍ സ്വയം ത്യജിക്കുവാന്‍ കൂടി തയ്യാറുള്ള സന്ന്യാസി സുരനാണ്.

അങ്ങിനെയുള്ള എത്രയോ സുരന്‍മാര്‍ മലബാറിന്റെ പലഭാഗങ്ങളില്‍ നിന്നായി കിട്ടിയ വണ്ടിക്കും നടന്നും സീസണ്‍ടിക്കറ്റെടുത്തും കഷ്ടപ്പെട്ട് മയ്യഴിയെ ധന്യമാക്കി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. മയ്യഴിയില്‍ വന്ന് രഘുവരന്‍ പാടിയതുപോലെ, ഒടുവില്‍ നിന്നാത്മാവിന്‍ ആഴങ്ങളില്‍ വീണു പിടയുമ്പൊഴാണെന്റെ സ്വര്‍ഗം എന്നത് പെഗുപെഗായി പ്രാവര്‍ത്തികമാക്കുന്ന മയ്യഴിക്കു പുറത്തുള്ളവര്‍ക്കെതിരെ കേസെടുക്കുന്നൂ കേള്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്. ആ പഴയ ചൊല്ലും. ഇക്കാലത്ത് കൊണം ചെയ്താല്‍..... കീശയിലെ അവസാനത്തെ നാലണയും മയ്യഴിയുടെ സമഗ്രമായി പുരോഗതിക്കായി മാത്രം ചിലവാക്കിയവനോടുള്ള ഏറ്റവും വലിയ കൃതജ്ഞത ഒരു കേസു തന്നെയാണ്. ആളുകാലിയായി കുപ്പിബാക്കായാവുന്നതിലും നല്ലത്, ആളും കുപ്പിയും ഒന്നായിട്ട് കാലിയാവുന്നതാണ്. അതൊന്നുകൊണ്ടുമാത്രമാവണം  എന്‍.ഐ.എക്കു വിട്ടുകൊടുക്കാത്തത്.

ഡച്ചു കറേജ് എന്നാല്‍ രണ്ടു വീശിയവന്റെ ധൈര്യമാണ്. ഫ്രഞ്ചുബുദ്ധിയെന്നാല്‍ കേസെടുക്കാനുള്ള ഈ ഒന്നൊന്നര ബുദ്ധിയാണ്. വെയിലുകൊണ്ട എരുമ വെള്ളം കണ്ടതുപോലെയാണ് ചിലര്‍. മുക്രയിട്ട് അടിച്ചു പൂക്കുറ്റിയായി ബാറില്‍ നിന്നും ഇറങ്ങും. വല്ലപ്പോഴും ആഴ്ചക്കോ മാസത്തിലോ ഒപ്പിക്കുന്ന പരിപാടിയായിരിക്കും. ഇനിയാണ് സംഗതിയുടെ ഗുട്ടന്‍സ്. ആടിയാടി റോഡിലിറങ്ങുന്നവനെ ഉടന്‍ ഏമാന്മാര്‍ പൊക്കി ആശുപത്രിയിലാക്കും. ഇന്‍ടോക്‌സിക്കേറ്റഡ് എന്നൊരു സര്‍ട്ടിഫിക്കറ്റ് മണത്താല്‍ തന്നെ കിട്ടും. പിന്നീട് ആവകയില്‍ ഒരു കേസ് തലയില്‍ വച്ചുകൊടുക്കുക. നിത്യേന മയ്യഴിയില്‍ വന്ന് സ്റ്റേഷനില്‍ ഒപ്പിടാന്‍ ഒരു വകുപ്പും കൊടുക്കുക. എന്താണ് ഗുണം?  ആഴ്ചക്കോ മാസത്തിലോ വരുന്നവന് പിന്നെ ഒരു സീസണ്‍ ടിക്കറ്റെടുക്കുന്നതാവും നല്ലത്. രാവിലെ തന്നെ മയ്യഴിയിലെത്തുക. ആദ്യം സ്റ്റേഷനില്‍ ഒപ്പിടുക. പിന്നെ ബാറില്‍ ഒപ്പിടുക. അനന്തരം റോഡില്‍ കുമ്പിടുക. നമ്മള്‍ നീതിനിര്‍വ്വഹിച്ചു. കച്ചോടവും പൊടിപൊടിച്ചു. 

മയ്യഴിയുടെ ഐശ്വര്യം സത്യത്തില്‍ മലബാറിലെ കുടിയന്മാരാണ്. ശരിക്കു പറഞ്ഞാല്‍ പ്രദേശത്തിന്റെ ശരിയായ പേര് മദ്യഴിയെന്നായിരിക്കാനാണ് സാദ്ധ്യത. ലഹരി തലയില്‍ നൃത്തമാടുമ്പോള്‍ നാവിനു വഴിതെറ്റുക സ്വാഭാവികമാണ്. അങ്ങിനെ മദ്യഴി മയ്യഴിയായിപ്പോയതാവണം. സുരക്കൊരു തകരാറുണ്ട്. എല്ലാവര്‍ക്കും കുടിച്ചാല്‍ പള്ളയില്‍ കിടക്കണമെന്നില്ല. അങ്ങിനെയുള്ളവര്‍ പള്ളസഹിതം റോഡില്‍ കിടക്കുകയാണ് പതിവ്.  ഞണ്ടു വസിക്കുന്ന വാഴക്കുണ്ടക്ക് വെള്ളമൊഴിക്കുന്നതുപോലെയാണ് പലപ്പോഴും. എത്രയൊഴിച്ചാലും തടത്തിലൊന്നും കാണുകയില്ല.

റെസ്‌പോണ്‍സിബില്‍ ഡ്രിങ്കിങ് എന്നൊരു സംഗതിയുണ്ട്. മലയാളത്തില്‍ വിശദീകരിക്കാന്‍ നാലു പേജ് വേണ്ടിവരും. അതുകൊണ്ട് ഒരുദാഹരണത്തിലൊതുക്കാം - വിഷംകുറഞ്ഞ അണലിയാണ് സംഗതി. ആദ്യമായി വേണ്ടത് കഴുത്തിനുപിടിക്കാന്‍ പാകത്തിലുള്ള കുപ്പിയില്‍ ഉഗ്രന്‍. മദ്യത്തിന്റെ അധിദേവതയെ മനസ്സില്‍ ധ്യാനിച്ച് ലാര്‍ജായി ഒരു പെഗ്ഗ് ഒഴിക്കുക.  ആദ്യം ഗ്ലാസില്‍ ഒരു മഞ്ഞുമല നിര്‍മ്മിച്ച ശേഷം അതിലൊഴിക്കുകയാണെങ്കില്‍ ഭേഷായി. പിന്നെ വേണ്ടത് കയ്യെത്തുന്ന അകലത്തായി ചില്ലറ നട്ട്‌സും. രണ്ടും ചേരും പടി ചേര്‍ത്ത് ചെല്ലുംപോലെ ചെലുത്തി അടുപ്പിന്‍കല്ലിലെ പൂച്ചയെപ്പോലെ ധ്യാനനിമഗ്നനായി കുറേ കണ്ണടച്ചിരിക്കുക. ഈ സമയം ധൂമപാന സഹിതമുള്ള ധ്യാനവുമാവാം.  പിന്നെ വല്ലതും കഴിച്ച് ഒരക്ഷരം ആരോടും ഉരിയാടാതെ പോയി പുതച്ചുമൂടി കിടക്കുക. ഉരിയാടി വഷളാക്കരുത്. ഫലമോ? നാടിനും ഗുണമില്ല. നമുക്കുമില്ല.  ഈയുള്ളവന്റെ അഭിപ്രായത്തില്‍ മയ്യഴി മുടിഞ്ഞുപോവണമെന്നാഗ്രഹമുള്ളവര്‍ക്ക് അങ്ങിനയുള്ള രണ്ട് റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കസ്  ആവാം. മയ്യഴി മദ്യഴിയായി തന്നെ നിന്നുകാണണമന്നുള്ളവര്‍ക്ക് വണ്‍-റ്റൂ-ത്രീ-ഫോര്‍-ഫ്ളാറ്റ് ഇറസ്‌പോണ്‍സിബിള്‍ ഡ്രിങ്ക്‌സ് ആവാം. ബാറില്‍ പൊരിയുന്ന തമിഴന്റെ ചണ്ടിക്കോഴിയും.

ചീയേഴ്‌സ്...



September 17, 2010

മുരിക്കനില്‍ നിന്നും മെത്രാനിലേക്ക്



നെല്കൃഷിയെന്നു കേട്ടാല്‍
അപമാനപൂരിതമാകണമന്തരംഗം
ടൂറിസമെന്നുകേട്ടാലോ
തിളക്കണം ചോര നമുക്കു സിരകളില്‍
മെത്രാന്‍കായലെന്നു കേട്ടാല്‍
താഴണം തല തേങ്ങവീണപോല്‍
കുന്തംവടിപ്പന്തെന്നു കേട്ടാലോ
അഭിമാനപൂരിതമാകണമന്തരംഗം



ആദിയില്‍ നമുക്കൊരു മുരിക്കനുണ്ടായിരുന്നു. മുരിക്കുംമൂട്ടില്‍ തൊമ്മന്‍ ജോസഫ് എന്ന മുരിക്കന്‍. 1930-40കളില്‍ മൂന്നു കായലുകളാണ് മുരിക്കന്‍ കുത്തിയെടുത്തു നെല്ലു വിളയിച്ചത്്. മുരിക്കന്റെ നെഞ്ചൂക്കിനുള്ള പ്രതിഫലമായി രാജാവ് പതിച്ചുകൊടുത്തത് 2000 ഏക്കര്‍ കായല്‍നിലമായിരുന്നു. മുരിക്കന്റെ തടിയും തലയും നാടിനുചെയ്ത ഗുണത്തിനുള്ള ഉപകാരസ്മരണയ്ക്ക് വലിയ താമസമൊന്നുമുണ്ടായില്ല. 
 
ആദ്യം മുരിക്കനൊരോമന പേരുവീണു. കായല്‍ രാജാവ്. അധോലോകരാജാവ്, മയക്കുമരുന്നു രാജാവ് എന്നിത്യാദി രാജാക്കന്‍മാരില്‍ മുരിക്കന്‍ അര്‍ഹിച്ച ഒരു സ്ഥാനം. കായല്‍ രാജാവ് പതിച്ചുകൊടുത്തു. കായല്‍ രാജപദവി നമ്മളും. ഒട്ടും അമാന്തിക്കാതെതന്നെ മുരിക്കന്‍ ലക്ഷണമൊത്തൊരു വര്‍ഗശത്രുവായി. നമ്മളു കൊയ്ത വയലൊന്നും നമ്മുടേതായില്ലെങ്കിലും മുരിക്കന്റേതല്ലാതായി. തന്റെ സര്‍വ്വസ്വവുമായിരുന്ന കായല്‍നിലങ്ങള്‍ അനാഥമാവുന്നതുകണ്ട് മുരിക്കന്‍ നെഞ്ചുപൊട്ടി മരിച്ചു. മുരിക്കന്റെ നിലമല്ലാതെ അറിവും ബുദ്ധിയും വീതിക്കാന്‍ ഗ്രന്ഥങ്ങളില്‍ പറയാതിരുന്നതുകൊണ്ട് അതു രണ്ടും മുരിക്കനോടൊപ്പം കല്ലറയിലേയ്ക്കു നടന്നു. കായല്‍കൃഷി മൈനസ് മുരിക്കന്‍ സമം വട്ടപ്പൂജ്യം എന്നൊരു സൂത്രവാക്യം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. മുരിക്കന്‍ ജനിച്ചത് കേരളത്തിലല്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് രാജ്യത്തിന്റെ കാര്‍ഷികമേഖലയുടെ അംബാസിഡര്‍ പദവിയെങ്കിലും നല്കി ആദരിച്ചേനെ. 


നല്ലകാലത്തിന് അന്ന് നമുക്ക് മുരിക്കനേയും കൃഷിയെയും അസ്തുവാക്കാനുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. മുരിക്കന്റെ കായലിനെ തന്നെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാക്കാനുള്ള അറിവു സമ്പാദിച്ചിരുന്നില്ല. ആഗോളവല്ക്കരണവും അതിന്റെ അനന്തസാദ്ധ്യതകളും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടപ്പോള്‍ നമ്മള്‍ പഠിച്ചു മുന്നേറി. വിത്തു വിതയ്ക്കുന്നതു നിര്‍ത്തി വിത്തുകുത്തിത്തിന്നുക എന്ന മഹത്തായ സിദ്ധാന്തം വികസിപ്പിച്ചെടുത്തു പേറ്റന്റു മേടിച്ചവരാണ് നമ്മള്‍. 

ഏദന്‍തോട്ടത്തിലെ ചെകുത്താന്‍ പിശാചിന്റെ സ്വന്തം നാട്ടില്‍ പിറവിയെടുത്തത് ഇരട്ടകളായാണ്. ആ ഇരട്ടസഹോദരങ്ങളാണ് മണ്ണുമാന്തിയും ടിപ്പര്‍ലോറിയും. പ്രകൃതിയില്‍തന്നെ നിലനില്ക്കുന്ന അസമത്വത്തിന്റെ ദുഷിച്ച പ്രതീകങ്ങളാണല്ലോ മാമലകളും വയലേലകളുമെല്ലാം. സമത്വബോധം പ്രകൃതിക്ക് ഒരല്പം ഉണ്ടായിരുന്നെങ്കില്‍ എല്ലാം സഹാറമരുഭൂമികണക്കെ പരന്നങ്ങനെ കിടന്നേനെ. ആ അസമത്വമാണ് നമ്മള്‍ ഏതാണ്ട് മുഴുവനായും പരിഹരിച്ചിരിക്കുന്നത്. 

മലബാറില്‍ ഏതാണ്ട് സമ്പൂര്‍ണ സ്ഥിതി സമത്വം നിലവില്‍ വന്നതായാണ് വിവരം. ഇനി ബാക്കിയുള്ളത് ലേശം കായലും കഴുത്തിനു കുത്തിപ്പിടിച്ചിട്ടും ചാവാത്ത ചില്ലറ പുഴകളുമാണ്. അതുകൂടി ഒന്നു വൃത്തിയാക്കിയാല്‍ പ്രകൃതിയിലെ അസമത്വങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാവുകയും ചെയ്യും. അതുകഴിഞ്ഞശേഷമാണ് പ്രജകള്‍ക്കിടയിലെ അസമത്വത്തിന്റെ കഥ കഴിക്കുക. 

പ്രകൃതിയിലെ അസമത്വങ്ങളുടെ കഥ കഴിയുന്നതോടെ ജനങ്ങള്‍ക്കിടയിലെ അസമത്വത്തിന്റെ കഥ താനെ കഴിയാനുള്ള സാദ്ധ്യതയാണ് കൂടുതല്‍. ഭൂമാഫിയകള്‍ നാടൊട്ടാകെ നടത്തിക്കൊണ്ടിരിക്കുന്നത് ആയര്‍ത്ഥത്തില്‍ നോക്കിയാല്‍ ചില്ലറ വിപ്ലവമല്ല. ഉള്‍ക്കാഴ്ചയില്ലാത്തവര്‍ക്ക് ഇതൊന്നും അത്ര പെട്ടെന്ന് പിടികിട്ടുകയില്ല. 

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്, ഇതാണ് എന്നു നെഹറു പ്രഖ്യാപിച്ച കാശ്മീരിന്റെ അവസ്ഥ നോക്കുക. കൊലയുടെ വസന്തകാലം ഒഴിഞ്ഞനേരമില്ലാത്തതുകൊണ്ട് ടൂറിസം അസ്തുവായി. മഞ്ഞുമലകളും മേഘപാളുകളും കണ്ടാല്‍ അതുതാനല്ലയോ ഇത് എന്നുതോന്നിപ്പോവുന്ന സ്വര്‍ഗീയ കാഴ്ച കാണാനാണ് ആളുകള്‍ കാശ്മീരിലെത്തുന്നത്. മലമുകളില്‍ കുന്തംവടിപ്പന്തുകളിക്കാനുള്ള സൗകര്യമുണ്ടോയെന്നന്വേഷിച്ചല്ല മാഗിമദാമ്മ ബിമാനം കേറുന്നത്. 

പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങളും കായല്‍പരപ്പുകളും കാണാനല്ല സായിപ്പും മദാമ്മയും ഇങ്ങോട്ടെത്തുന്നത്. കുന്തംവടികൊണ്ട് പന്തുരുട്ടി കുണ്ടിലിട്ടു കളിക്കാനാണ് അക്കൂട്ടര്‍ ഇങ്ങോട്ടേക്ക് വിമാനം കയറുന്നതെന്ന ചിന്ത വിളംബരം ചെയ്യുന്നത് ചെറിയ ബുദ്ധിയുടെ വലിയ അഭാവമാണ്. അല്ലെങ്കില്‍ തലതിരിഞ്ഞ ബുദ്ധിയുടെ ശക്തിപ്രകടനമാണ്. ഗോള്‍ഫുക്ലബുകള്‍ക്ക് നാട്ടില്‍ പഞ്ഞമുള്ളതായി ഒരു പഠനഗവേഷണ റിപ്പോര്‍ട്ടും ഇതുവരെ വന്നതായി അറിവില്ല. അതു കളിക്കാന്‍ പറ്റാതെ ആളുകള്‍ അകാലചരമമടയുന്നതായും. 



സാഹചര്യം അതാവുമ്പോള്‍ 417 ഏക്കര്‍ കായല്‍ നികത്തി 3000കോടി പുതപ്പിച്ച്് ഒരു ടൂറിസം പദ്ധതി നടപ്പിലാക്കുകയാണ് വേണ്ടത് എന്നുവാദിച്ച തലകള്‍ ചില്ലറ തലകളല്ല. അതത്രയും ബുദ്ധിയാണ്. 10500 ക്വിന്റല്‍ നെല്ലും 22165 തൊഴിലവസരങ്ങളും നല്കുന്ന കായല്‍ നികത്തി യുദ്ധകാലാടിസ്ഥാനത്തില്‍ കുന്തംവടിപ്പന്തുകളിക്കായി കോര്‍ട്ടുപണിയുകയാണു വേണ്ടതെന്നു കണ്ടെത്തിയ തലകള്‍ക്കുമുന്നില്‍ കൃഷ്ണന്‍നായര്‍ സാര്‍ പറഞ്ഞതുപോലെ നിത്യന്‍ ആദരാവനതനായി നിലകൊള്ളുകയാണ്. 


ഒരു നാടിന്റെ സ്വത്തായ കായലില്‍ 400 ഏക്കറും ഭൂമാഫിയകളുടെ കൈകളിലെത്തിയെന്നുള്ളത് നമ്മുടെ പ്രകൃതിസ്‌നേഹത്തിന്റെ മാത്രമല്ല രാജ്യസ്‌നേഹത്തിന്റെ കൂടി സാക്ഷ്യപത്രമാണ്. 

സൂട്ടും കോട്ടുമിട്ട ഒരു പൊട്ടന്‍ കുന്തംവടികൊണ്ട് പന്തു തട്ടി കുണ്ടിലിടുന്നതായിരിക്കുമോ അതോ അണ്ണാക്കിലേയ്ക്ക് വല്ലതും വന്നുവീഴാനായി അണ്ണന്റെ വണ്ടിയും കാത്തുള്ള മറ്റേ പൊട്ടന്റെ കുത്തിയിരിപ്പായിരിക്കുമോ വികസനസൂചകം എന്നത് ഒരുഗവേഷണവിഷയമായി താത്പര്യമുള്ളവര്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. 

നല്ല തഞ്ചവും ചാറ്റല്‍മഴയും നോക്കി അണ്ണന്‍ വെള്ളം മോഷ്ടിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന ഉത്തമബോദ്ധ്യം നമുക്കുണ്ട്. ഓണത്തിന് പൂ പത്ത് കേരളത്തില്‍ കാണണമെങ്കില്‍ തേനിയില്‍ നിന്നും അണ്ണന്റെ കാളവണ്ടി പുറപ്പെടണമെന്നത് സൗകര്യം കിട്ടുമ്പോള്‍ ഓര്‍ക്കുന്നതും നന്നായിരിക്കും. നാക്കിലയില്‍ ചോറുവന്നു വീഴണമെങ്കിലും. 

നമ്മുടെ ശാസ്ത്രീയ സിദ്ധാന്തങ്ങളും കുണ്ടുകുളത്തിലെ തവള തോറ്റുപോകുന്ന വിശാലകാഴ്ചപ്പാടുകളും കൈകോര്‍ത്തപ്പോഴുണ്ടായ നേട്ടങ്ങള്‍ എടുത്തുപറയേണ്ടതാണ്. പാടത്തെ ചെളിയിലിറങ്ങി പണിത പെണ്ണുങ്ങളെയെല്ലാം ആദ്യം കരയ്ക്കിരുത്തി. താമസംവിനാ മൂലയ്ക്കിരുത്തി. ഒടുക്കം പെരുവഴിയിലിറക്കി പാടത്തെ ചെളിയെക്കാളും മെച്ചപ്പെട്ട മാലിന്യം വാരിക്കുന്ന സുന്ദരമായ ആസൂത്രണകലയാണ് അരങ്ങേറിയത്. ഭൂതകാലത്തിലേയ്ക്ക് ഒന്നു ചുറ്റിയടിച്ചുവരാന്‍ ഓര്‍മ്മകളെ കയറൂരിവിടുന്നത് എന്തുകൊണ്ടും നന്നായിരിക്കും. എന്നിട്ടാവാം ഒരുപിടി പച്ചമണ്ണ് മെത്രാന്‍കായലിന്റെ നെഞ്ചിലേക്കിടുന്നത്.

May 10, 2010

ഖണ്ഡനവിപ്ലവം

മാര്‍ക്‌സിസ്റ്റ്‌ സരസ്വതിയോട്‌ നീതികാട്ടി ബൂര്‍ഷ്വാ മഹാലക്ഷ്‌മിയെ തള്ളണമെന്ന സിദ്ധാന്തക്കാരാണ്‌ വരട്ടുതത്വവാദികള്‍. മഹാലക്ഷ്‌മിയെ കുടെക്കിടത്തി സരസ്വതിയെ കുടിയിറക്കുകയാണു പ്രായോഗികമായി ശരിയെന്ന വാദക്കാരാണ്‌ അത്യന്താധുനിക വിപ്ലവകാരികള്‍. അത്യാവശ്യം ചില്ലറ ഉപദേശി റോളുകളും നാലാള്‍ കേട്ടാല്‍ നിരക്കാത്ത സംഗതി നാല്‌പതാളുകള്‍ക്ക്‌ മുന്നില്‍ പറയുവാനുള്ള സ്വാതന്ത്ര്യവും അതിനൊരു വേദിയുംകൊണ്ട്‌ സന്തുഷ്‌ടജീവിതം നയിക്കുന്നവരാണ്‌ വരട്ടുതത്വവാദികള്‍.
പ്രായോഗിക രാഷ്‌ട്രീയക്കാരാകട്ടെ വരട്ടുതത്വവാദികളെ ഒട്ടകങ്ങളാക്കി അതിന്റെ മുകളില്‍ കയറി അക്കരപ്പച്ച തേടിയിറങ്ങും. അതുകണ്ടുകഴിഞ്ഞാല്‍ ഒട്ടകത്തിന്റെ കഥയും കഴിയും. ലോകത്തിലെ ഏറ്റവും സ്വാദുളള ഇറച്ചി ഒട്ടകത്തിന്റേതാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. മരുഭൂമിയിലെ കപ്പലാണ്‌ ഒട്ടകമെങ്കില്‍ ആദര്‍ശമരുഭൂമിയിലെ പടക്കപ്പലാണ്‌ വരട്ടുതത്വവാദികള്‍. 

പ്രായോഗികരാഷ്‌ട്രീയം നടപ്പിലാക്കുവാന്‍ ചില ഉപകരണങ്ങളുണ്ട്‌. അടവുനയം എന്ന്‌ മൊത്തമായം അടവ്‌, നയം എന്നു ചില്ലറയായും അറിയപ്പെടുന്ന സംഗതി. കത്രികപോലെയാണ്‌ ഇത്‌ രൂപകല്‌പന ചെയ്യപ്പെട്ടിട്ടുള്ളത്‌. അടവ്‌ തെക്കോട്ടുനീങ്ങുമ്പോള്‍ നയം വടക്കോട്ട്‌ നീങ്ങും. താളാത്മകമായ ആ നീക്കത്തില്‍ ആദര്‍ശത്തിന്റെ തല പടിഞ്ഞാറ്‌ അറബിക്കടലില്‍ പതിക്കുകയാണ്‌ ചെയ്യുക. അത്തരം ഒന്നാംതരം അടവുനയങ്ങള്‍ പണ്ടുമുണ്ടായിരുന്നിട്ടുണ്ട്‌. വിമോചനസമരക്കാരോടൊപ്പവും ലീഗുകാരോടൊപ്പവും സംഘപരിവാരങ്ങളോടൊപ്പവും പി.ഡി.പിക്കാരൊടൊപ്പവും അടവുനയത്തിന്റെ പേരില്‍ സുബര്‍ക്കത്തില്‍ കഴിഞ്ഞ മധുരിക്കും ഓര്‍മ്മകള്‍ ഒരു പാടുണ്ട്‌.

`ശത്രുവിനെ ഏറ്റവും ഫലപ്രദമായി നേരിടുന്നതിന്‌ ഒരു തൊഴിലാളി വര്‍ഗ പാര്‍ടി ഉചിതമായ സമരതന്ത്രവും അടവുകളും ആവിഷ്‌കരിക്കും. അന്നന്നത്തെ സാഹചര്യത്തിനൊത്തു കൂട്ടുകൂടുകയും ധാരണകളും മുന്നണികളും മുന്നണിയില്ലാത്ത നീക്കുപോക്കുകളുമൊക്കെ ഉണ്ടാക്കേണ്ടിവരും. ഇതിന്റെ ഫലമായി ഒരു ഘട്ടത്തില്‍ എതിര്‍പ്പിന്നരിയായിരുന്നവര്‍ മറ്റൊരുഘട്ടത്തില്‍ ബന്ധുക്കളായെന്നും വരും. മറിച്ചും`. ഒരു പഴയ വിപ്ലവകടലാസില്‍ കണ്ടതാണ്‌. ഈ സംഗതിയെയാണ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍മാര്‍ സ്‌ട്രാറ്‌്‌റിജിക്‌ മാനേജ്‌മെന്റ്‌ എന്നു പറയുക. കണ്ണടച്ച്‌ മുഖത്തൊന്നുകിട്ടിയാല്‍ അതിനും നാലു ന്യായം പറയാനുള്ള സ്‌കോപ്പുള്ളതാണ്‌ സംഗതി. 

ഈയൊരു ചെരുപ്പിനൊപ്പിച്ച്‌ കാലുമുറിച്ചപ്പോഴാണ്‌ വര്‍ഗീയത തന്നെ രണ്ടു സൈസായത്‌. ഒന്ന്‌ ന്യൂനപക്ഷ വര്‍ഗീയതും മറ്റേതു ഭൂരിപക്ഷവര്‍ഗീയതയും. അന്നന്നത്തെ സാഹചര്യത്തിനൊത്ത്‌ ആരോടൊപ്പം കിടക്കണമെന്നേ തീരുമാനിക്കേണ്ടതുള്ളൂ. ആരോടെങ്കിലും കിടന്നേ തീരൂ എന്നകാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതെല്ലാം ആചാര്യന്‍മാര്‍ സൂക്തങ്ങളായി കുറിച്ചുവച്ചിട്ടുണ്ട്‌.

ഒരുകാലത്തെ സാഹചര്യത്തില്‍ യുക്തിവാദികളെക്കാളും മതേതരമായിരുന്നു കേരളത്തിലെ ലീഗ്‌. കാലം കാലനെയും വെല്ലുവിളിച്ചു മുന്നേറുമ്പോള്‍ തകര്‍ന്നുവീഴുന്നത്‌ പഴയ അടവുനയങ്ങളാണ്‌. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ കാലം ഒന്നുകൂടി തെളിയിച്ചു. ന്യൂനപക്ഷമന്ത്രം നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം ജപിച്ചതുമിച്ചം. ന്യൂനപക്ഷങ്ങളെയൊട്ടു കിട്ടിയതുമില്ല. ഭൂരിപക്ഷങ്ങളെ വെറുപ്പിക്കുകയും ചെയ്‌തു. ദ്രവിച്ച ന്യൂനപക്ഷ ചുരുക വലിച്ചെറിഞ്ഞ്‌ ഭൂരിപക്ഷ ഉറുമി വലിച്ചാലേ ഇനി രക്ഷയുള്ളൂ എന്നത്‌ ഏതാണ്ട്‌ വ്യക്തമായിട്ടുണ്ട്‌. 

ലയിക്കാന്‍ ഒരു ലായനിയും ലായകവും വേണം എന്ന സാമാന്യനിയമം പോലും ലംഘിച്ച്‌ കേരളകോണ്‍ഗ്രസുകാരെല്ലാം കൂടി ഒരു സുപ്രഭാതത്തില്‍ കൃസ്‌ത്യാനി കോണ്‍ഗ്രസുകാരാവുന്നു. വിവിധ ലീഗുകാര്‍ ലായനി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പരശുരാമന്‍ പണ്ടു പലവട്ടം രാജാക്കന്‍മാരെ ഉന്മൂലനം ചെയ്‌തതുപോലെ പലവട്ടം സംഘപരിവാറുകാരെ ഉന്മൂലനം ചെയ്യാനുള്ള ശേഷിക്ക്‌ ഇനിയൊരു മുസ്ലിപവര്‍ എക്ട്രായുടെ ആവശ്യമൊന്നുമില്ലാതെ എന്‍ഡിയെഫുകാരും വളര്‍ന്നു. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട്‌ അണികളെല്ലാം അരികളായിമാറി. കാര്യങ്ങളുടെ പോക്ക്‌ ഇങ്ങിനെയാവുമ്പോള്‍ കഞ്ഞികുടി മുട്ടാന്‍ നാളുകള്‍ പെരുത്തുണ്ടാവാനിടയില്ല. ഈയൊരു തിരിച്ചറിവുണ്ടാവാന്‍ ഐന്‍സ്റ്റൈന്റെ ബുദ്ധിയും മാര്‍ക്‌സിന്റെ ചിന്തയുമൊന്നുമാവശ്യമില്ല. എസെല്‍സിയും ഗുസ്‌തിയും തന്നെ ധാരാളം.

ഈയൊരു ദുരവസ്ഥയില്‍ നിന്നും പുറത്തേക്കുള്ള വഴിയാണ്‌ ഇനി വേണ്ടത്‌. ആചാര്യന്‍മാര്‍ പണ്ടേ പറഞ്ഞിട്ടുള്ളതുകൊണ്ട്‌ ഏറെ ചിന്തിക്കാനൊന്നുമില്ല. ഒരൊറ്റ വിശദീകരണമേ ആവശ്യമുള്ളൂ. സഖാക്കളേ, മാറിയ ലോകക്രമത്തില്‍ വര്‍ഗീയതയുടെ ഘടനയിലും കാര്യമായ വ്യത്യാസം വന്നിരിക്കുന്നൂ. ആഗോളീകരണവും വിവരസാങ്കേതികവിദ്യയും കൂടി ലോകത്തിന്റ അതിരുകള്‍ മായ്‌ച്ചുകളഞ്ഞതുകാരണം ഇനി ഒരൊറ്റലോകമാണ്‌. ആ ലോകക്രമത്തില്‍ ഇസ്ലാം-കൃസ്‌ത്യന്‍ വര്‍ഗീയതകള്‍ ഭൂരിപക്ഷവര്‍ഗീയതയും ഹിന്ദുവര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയുമാവുന്നു. ന്യൂനപക്ഷങ്ങളോടൊപ്പം നില്‌ക്കുക എന്നത്‌ ചരിത്രപരമായ കടമയായതിനാല്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ ഇനി അവരുടെ സംരക്ഷകരായിരിക്കും.

നാക്കിലയില്‍ അച്ചാറിന്റെയും പച്ചടിയുടെയും സ്വാധീനമാണ്‌ കേരളത്തിലും ബംഗാളിലും. താമസിയാതെ അതും കൂടി ഇല്ലാതായി ഒന്നുകൂടി ശക്തിപ്പെടുന്ന ലക്ഷണമാണ്‌. അതായത്‌ ഇടതുകൈകൊണ്ട്‌ കോണ്‍ഗ്രസിനെയും വലതുകൈകൊണ്ട്‌ ബി.ജെ.പിയെയും തടഞ്ഞുനിര്‍ത്തുന്ന ആ പഴയ സ്വപ്‌നത്തിന്‌ ഒരു അഴിച്ചുപണിക്കുള്ള കാലമായി. ആരെയും തടഞ്ഞുനിര്‍ത്താതെ ആരുടെയെങ്കിലും തടവില്‍ ശിഷ്ടകാലം സുഭിക്ഷം കഴിയാനുള്ള അടവുനയമാണ്‌ ഇനി കാലഘട്ടത്തിന്റെ ആവശ്യം. 

തീരെ സ്വാധീനമില്ലാത്തിടത്ത്‌ വിത്തിറക്കാന്‍ ഇക്കൂട്ടര്‍ ഗുണംചെയ്യും എന്നൊരു തിരിച്ചറിവ്‌ ബി.ജെ.പിക്കാര്‍ക്കുണ്ടായിട്ടുണ്ട്‌. പ്രത്യുപകാരമായി അടുത്ത അഞ്ചുവര്‍ഷം കൂടി കഞ്ഞികുടി മുട്ടാതെ പോവാന്‍ അതു സഹായിക്കുകയും ചെയ്യും എന്ന ബോധം വിപ്ലവകാരികള്‍ക്കും. പരിവാര്‍ ചുണ്ടിലെ ആ മന്ദഹാസത്തിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടതിന്റെ മികച്ച തെളിവാണ്‌ ഖണ്ഡനപ്രമേയം. പണ്ട്‌ ഭൂരിപക്ഷവര്‍ഗീയതയുടെ അപകടം കാരണം ബി.ജെ.പിയോടൊപ്പം വോട്ടുചെയ്യ്‌ത്‌ കോണ്‍ഗ്രസിനെ ഹലാക്കാക്കുന്ന ഒരേര്‍പ്പാടിനും നമ്മളുണ്ടായിരുന്നില്ല. ഇന്ന്‌ സ്ഥിതി മാറി. പരിവാറുകാരോടൊപ്പം വോട്ടുചെയ്യാന്‍ നമ്മള്‍ മുന്‍പില്‍. വോട്ടുചെയ്‌ത്‌ കോണ്‍ഗ്രസ്‌ ഔട്ടായാല്‍ രാജ്യം ആരുടെ കയ്യിലെത്തും എന്നചോദ്യത്തിന്‌ പണ്ട്‌ ഒരു നാടകത്തില്‍ കേട്ടതുപോലെ അതൊരു ശോദ്യാണ്‌ എന്നൊരുത്തരം മാത്രവും. 

നോക്കിച്ചിരിക്കുമ്പോള്‍ കയറിപ്പിടിക്കാത്തവനെ തേടി പിന്നീടൊരിക്കലും വരാത്ത സംഗതിക്കാണ്‌ അവസരം എന്നു മലയാളത്തില്‍ പറയുക. യഥാവിധി അവസരം ഉപയോഗിക്കാത്തവന്‍ ചരിത്രത്തില്‍ വിഡ്‌ഢി, മന്ദബുദ്ധി എന്നിങ്ങനെയൊക്കെയാണ്‌ അറിയപ്പെടുക. അതുകൊണ്ട്‌ ഒന്നും തിരിഞ്ഞും മറിഞ്ഞും നോക്കാനില്ല. 


ആദര്‍ശം എന്ന സംഗതി നല്ല നാളേയ്‌ക്ക്‌ ഒരു തടസ്സമാവരുത്‌. ആദര്‍ശം ലേശം കൂടിപ്പോയാല്‍ സഖാവ്‌ കനു സന്യാലിന്റെ ഗതിയാണുണ്ടാവുക. ജീവിതം കട്ടപ്പൊക. തൂങ്ങിച്ചാവാന്‍ ചെറ്റക്കുടിലിന്റെ പിട്ടം ബാക്കിയായത്‌ ചില്ലറ ഭാഗ്യമൊന്നുമല്ല. തൂങ്ങാനായി തല അത്രകാലം ബാക്കിയായതാവട്ടെ പരമമായ ഭാഗ്യവും. ആദര്‍ശത്തിന്റെ അസ്‌ക്യത അത്രകണ്ടില്ലാതായാല്‍ പ്രത്യേകിച്ചൊരു പെന്‍ഷന്‍ പദ്ധതിയുടെ സഹായമില്ലാതെതന്നെ ജീവിതം ഭദ്രമാവും. ഇനി അതു തീരെയില്ലാതായിക്കിട്ടിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. വ്യവസ്ഥ ജനാധിപത്യമാണെങ്കില്‍ പറയുകയും വേണ്ട. വരട്ടുതത്വവാദികളുടെയും പരിസ്ഥിതിപ്രേമികളുടേയും പ്രതിവിപ്ലവകാരി, വര്‍ഗവഞ്ചകന്‍, കള്ളന്‍ വിളികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞാല്‍ മാത്രം മതി. ആന്റി ഹര്‍ത്താല്‍ നീക്കങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളിക്കളയുന്നതുപോലെ. 

ജനം തീവണ്ടിയില്‍ ടിക്കറ്റെടുത്തുവന്ന്‌ അടുത്ത സ്‌റ്റേഷനിലിറങ്ങി വന്ന വണ്ടിതന്നെ പിടിച്ചുവച്ച്‌ ലോകത്തെ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള ഇന്ത്യന്‍ റെയില്‍വേയെ പമ്പരവിഡ്ഡികളാക്കിയത്‌ കടലാസുകളില്‍ നമ്മളു കണ്ടതാണ്‌. ഇത്രയും വലിയ തൊഴിലാളിപ്പടയുണ്ടായിട്ടും ജനത്തിന്റെ ഈയൊരു ബുദ്ധി മനസ്സിലാക്കുവാന്‍ മാത്രം തലയുള്ള ഒരു വിഡ്ഡിയും വണ്ടിയുടെ മുന്നിലുമുണ്ടായില്ല പിന്നിലുമുണ്ടായില്ല. 

ജന്മംകൊണ്ട്‌ ജന്മിമാരായിരുന്നവരെല്ലാം ഒരുകാലത്ത്‌ കര്‍മ്മം കൊണ്ട്‌ കമ്മ്യൂണിസ്റ്റുകാരായി. അവരുടെ പിന്‍മുറക്കാര്‍ വന്ന വഴി തിരിച്ചുനടന്ന്‌ അതതുപ്രദേശങ്ങളിലെ വിപ്ലവനാടുവാഴികളായതാണ്‌ ആധുനിക ജന്മിത്വം. വയറിനു വിപ്ലവവും തലയില്‍ ജന്മിത്വവും കൂടിയായപ്പോല്‍ പുതിയപ്രമാണിമാര്‍ അവതരിച്ചു. സ്വന്തം തൊഴിലാളിയെ ചെരുപ്പുമാലയിടീക്കുന്നതാണ്‌ ഒടുവില്‍ കണ്ട വിപ്ലവപ്രവര്‍ത്തനം. ലാല്‍സലാം. 

തിന്നുമുടിച്ച്‌ ഭൂമുഖത്തുനിന്നും അസ്‌തുവായിപ്പോയ ഡിനോസറിന്റേതാണെങ്കില്‍ പിള്ളേര്‍ക്ക്‌ കാണിച്ചുകൊടുക്കാന്‍ അസ്ഥികൂടങ്ങളെങ്കിലുമുണ്ട്‌. തിന്നുമുടിച്ച്‌ അസ്‌തുവായിപ്പോവുന്നത്‌ പ്രസ്ഥാനമാവുമ്പോള്‍ അസ്ഥികൂടമുണ്ടാവുകയില്ല. തെണ്ടിവണ്ടിയുടെ നെറ്റിക്ക്‌ കെട്ടിയ കൊടിയും അതുകെട്ടിയവടിയും വടിപിടിച്ചവരും അസ്‌തുവായാലും ഏതെങ്കിലും അടുത്തൂണ്‍ പറ്റിയ സ്റ്റേഷന്‍മാഷുടെ കൈയ്യിലെങ്കിലും ചെങ്കൊടി ഒരെണ്ണമെങ്കിലും കാണും. നാളത്തെ പിള്ളേര്‍ക്ക്‌ വംശനാശം വന്ന പ്രസ്ഥാനത്തെ കുറിച്ച്‌ പറഞ്ഞുകൊടുക്കുവാന്‍ അതായിരിക്കും ഭാവിയില്‍ സഹായത്തിനെത്തുക.

April 19, 2010

പാല്പായസത്തില്‍ പതിച്ച കാഞ്ഞിരക്കുരുക്കള്‍


 NKOne.JPG

ജനാധിപത്യ സമൂഹം എന്നത് ഏതാണ്ട് പിച്ചക്കാരന്‍റെ അരിപോലെയാണ്. സൂപ്പര്‍സ്റ്റാര്‍ ബസുമതി തൊട്ട് നടികര്‍തിലകം ഇരുന്പരിവരെ മാറാപ്പില്‍ കാണും. തല്ക്കാലം വൈരം മറന്ന് അന്യോന്യം കെട്ടിപ്പിടിച്ച് നമ്മളെല്ലാവരുംകൂടി താളാത്മകമായി പോലീസുകാരുടെ തന്തയ്ക്കുവിളിക്കുന്ന നല്ല നാളുകളാണല്ലോ ഇത്.

ഈയുള്ളവന്‍റെ പരിമിതമായ അറിവുവച്ച് കേരളത്തില്‍ ജനിച്ചുവളര്‍ന്ന സാമാന്യം തണ്ടും തടിയും ഒത്ത വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാര്‍ക്ക് ചെന്നുകയറാനുള്ള ഇടമാണ് പോലീസ്റ്റേഷന്‍. കാക്കിയിട്ടാല്‍ പോലീസുകാരുടെ പണിയെടുക്കാം. ബാക്കിയെല്ലാമുണ്ടായിട്ടും കാക്കിമാത്രമില്ലാത്തവര്‍ക്ക് പോലീസുകാര്‍ക്ക് പണികൊടുക്കാം. ഈ രണ്ടുകൂട്ടരും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ദൈനംദിന ഇടപാടുകള്‍ക്കാണ് കേരള ത്തില് ക്രമസമാധാനവാഴ്ച എന്നുപറയുക. 

ചുരുക്കിപ്പറഞ്ഞാല്‍ പോലീസുകാര്‍ എന്നാല്‍ നമ്മള്‍ കാക്കിയിട്ടത് എന്നൊരര്‍ത്ഥമേയുള്ളൂ. ഇനി നല്ലൊരു കണ്ണാടിയെടുത്തു മുഖത്തോടടുപ്പിക്കുക. എത്രമാത്രം അപരിഷ്കൃതരാണ് നമ്മളെന്ന് അപ്പോഴേ മനസ്സിലാവൂ. നമ്മളില് ഒരു നല്ലശതമാനം ശരാശരി കളളന്‍മാരാണ്. കൊള്ളക്കാരാവാനുള്ള തണ്ടുംതടിയുമില്ലാത്തതുകാരണം ചില്ലറക്കള്ളന്‍മാരും പിടിച്ചുപറിക്കാരുമായി അവശേഷിക്കുന്നൂവെന്നേയുള്ളൂ. 

ആരും ജനിക്കുന്നത് കുറ്റവാളിയായിട്ടല്ല എന്നത് ഒരു സത്യമാണ്. ആരും ജനിക്കുന്നത് മഹാത്മാഗാന്ധിമാരായിട്ടല്ല എന്നത് അതിലും പെരിയ സത്യമാണ്. മനുഷ്യസ്വഭാവം നിയന്ത്രിക്കുന്നത് ഒരു പരിധിവരെയെങ്കിലും ജീനുകളാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മനുഷ്യനെ പൂര്‍ണമായും മാറ്റാനാവുമെങ്കില്‍ സന്ന്യാസിമാരില്‍ തെമ്മാടികളും കമ്മ്യൂണിസ്റ്റുകാരില്‍ കൊള്ളക്കാരും സംഭവിക്കുമായിരുന്നില്ല. 
ആശയങ്ങള്‍ ചിലരെ മഹാന്‍മാരാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ വ്യക്തിഗുണം കൂടിയുണ്ട്. കടലും കടലിലെ കന്പിത്തൂണും പോലെയാണ് മനുഷ്യനും മോഹങ്ങളും. ആയകാലത്ത് കടലിന്‍റെ ഉപ്പിനെയും തിരകളുടെ ആലിംഗനത്തെയും പ്രതിരോധിക്കാന്‍ നോക്കും. പ്രായകാലത്ത് തുരുന്പെടുത്തു തുടങ്ങും. പിന്നെ താമസിയാതെ കടലെടുക്കും. 

ഒരു ഹര്‍ത്താല്‍ സുദിനത്തില്‍ രണ്ടു പ്രായമായ സ്ത്രീകള്‍ രണ്ടും കല്പിച്ച് വരുന്ന വണ്ടിക്ക് കൈകാണിച്ചു. എന്തുസഹായമാണവര്‍ക്ക് വേണ്ടതെന്നറിയാന്‍ ജീപ്പ് ഉടന്‍ നിര്‍ത്തി എസ്.ഐ ചാടിയിറങ്ങി. "അള്ളോ ഞമ്മള് മന്ശന്‍മാരാന്ന് നിരീച്ച് കൈകാണിച്ചുപോയതാണേന്ന്' ഒരു നിലവിളിയായിരുന്നു. 

പോലീസുകാരെ മനുഷ്യരായി കാണാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അല്ലെങ്കിലും നമ്മള്‍ അരക്കള്ളന്‍മാരെങ്കിലുമായതു കൊണ്ടാണല്ലോ പോലീസുകാര്‍ മുഴുക്കള്ളന്‍മാരായിട്ടുണ്ടാവുക. മുരിക്കു നാട്ടി ചക്ക പറിക്കുന്ന കൃഷിരീതി ഇസ്രയേലില്‍ കൂടി നടപ്പിലായതായി അറിവില്ല. ആ സ്ഥിതിക്ക് നമ്മളില്‍ നിന്നും നമുക്കുതന്നെ കിട്ടാത്തത് പോലീസുകാരില്‍ നിന്നും പ്രതീക്ഷിക്കുകയെന്നത് ഒരതിമോഹമല്ലാതെ മറ്റെന്താണ്. 

കഴിഞ്ഞദിവസം പോലീസുകാരുടെ കൊള്ളരുതായ്മക്കും അഴിമതിക്കുമെതിരെയുള്ള നാട്ടിന്‍പുറത്തെ ഘോരപ്രഭാഷണമദ്ധ്യേ പുകയുയരുന്നതുകണ്ടപ്പോള്‍ ഒന്നു കൊളുത്തിക്കളയാമെന്നു തോന്നി. മാറിനിന്ന് ഒന്നാഞ്ഞുവലിച്ചു ആരൊക്കെയാണ് ചര്‍ച്ചയിലെന്നു നോക്കി. ഒരുവന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും നാലുമണിക്കുതന്നെയെത്തിയ മുങ്ങല്‍ വിദഗ്ധന്‍. രണ്ടാമത്തെയാള്‍ ആയകാലത്ത് പത്തുറുപ്പിക കൈക്കൂലി കൊടുക്കാനില്ലാതിരുന്ന ചെക്കന്‍റെ കീശയില്‍ കൈയിട്ട് ആകെയുണ്ടായിരുന്ന രണ്ടര രൂപയെടുത്തു പയ്യനെ ഏഴുകിലോമീറ്റര്‍ നടത്തിച്ച മഹാന്‍. മൂന്നാമന്‍ എം.ആര്‍.പിയില്‍ ഒരണ കുറയാതെ വാങ്ങിക്കുകയും ഒരുറുപ്പിക നികുതികൊടുക്കാതെയും മാന്യമായ ജീവിതം നയിക്കുന്ന കള്ളക്കച്ചവടക്കാരനും. നമുക്കു നിയമങ്ങളൊന്നും ബാധകമല്ലെങ്കിലും എന്നാല്‍ മറ്റുള്ളവര്‍ മുടങ്ങാതെ അനുസരിക്കണം എന്ന വിശാല കാഴ്ചപ്പാടിന് പേരുകേട്ടവരാണ് നമ്മള്. 

ഇനി ഒന്നു മാറിനിന്നു നോക്കുക. കഴിഞ്ഞ 2009 ല്‍ സംസ്ഥാനത്ത് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത് 632 ആളുകളാണ്. മൊത്തം മരണപ്പാച്ചില്‍ കാരണം നടന്ന അപകടങ്ങള്‍ 3200. ഇനി വിപ്ലവചെഗുവേരകളുടെയും പൂജനീയഹെഡ്ഗെവാര്‍മാരുടെയും നാടായ കണ്ണൂരിന്‍റെ സ്ഥിതിനോക്കുക. 194 ആളുകളെയാണ് ടിപ്പര്‍ വടിയാക്കിയത്. 2008ല്‍ ടിപ്പര്‍ കാലപുരിക്കയച്ചത് 41 പേരെയായിരുന്നു. അഞ്ചിരട്ടി വര്‍ദ്ധനവാണ് ഉണ്ടായത്. എന്തേ ടിപ്പര്‍ലോറികളെ നിലയ്ക്കുനിര്‍ത്താന്‍ ആരും ആവശ്യപ്പെടാത്തത്. സ്പീഡ് ബ്രോക്കര്‍ പിടിപ്പിച്ചാലും അതു മോണിറ്റര്‍ ചെയ്താലും ആകാശം ഇടിഞ്ഞുവീണുപോവുമോ? 

കൂരയില്‍ കിടന്നുറങ്ങുന്നവനെ വെട്ടിനുറുക്കി ചാവാതെപോയെങ്കില്‍ ചുരുങ്ങിയത് നാടോടി പിടിച്ച തവളയെപ്പോലെയെങ്കിലുമാക്കുന്നതിന്‍റെ ആയിരത്തിലൊന്ന് മിനക്കേട് ഇതിനില്ലല്ലോ. കണ്ണൂരിലെ പാതിരാ ക്കൊലപാതകങ്ങളില്‍ പ്രതിഷേധിക്കാന്‍ സാംസ്കാരികനായകരുണ്ട് രാഷ്ട്രീയനേതാക്കളുണ്ട്, എന്തിന് രാക്ഷസരാജാക്കന്‍മാരും രാവണപ്രഭുക്കളും കൂടിയുണ്ട്. ഓടിക്കാന്‍ കാറില്ലാത്തവനല്ലേ ടിപ്പറിനെ കാര്യമായി പേടിക്കേണ്ടതുള്ളൂ. അവന്‍ ചത്താല്‍ ആര്ക്ക് ചേതം എന്ന സുതാര്യ കാഴ്ചപ്പാടാണെന്നു തോന്നുന്നു. ഇതിലുമെല്ലാം എന്തൊരു സുഖമാണ് ഒബാമയുടെ തന്തയ്ക്കുവിളിക്കാനും കാക്കിക്കുള്ളിലെ കാട്ടളന്‍ സംബോധന മുക്കിനുമുക്കിന് നടത്താനും. അധികാരത്തിലിരിക്കുന്പോള്‍ തങ്കപ്പെട്ട പോലീസുകാര്‍. പ്രതിപക്ഷത്താവുന്പോള്‍ കാക്കിക്കുള്ളിലെ കാട്ടാളന്‍മാര്‍. 

nk2.JPG 
മര്‍ദ്ദനോപാധിയായി ഭരണകൂടം പോലീസിനെ മാറ്റുന്പോള്‍ സ്വാഭാവികമായും ഗുണ്ടകളുടെ സ്ഥാനം അലങ്കരിക്കുക പോലീസുകാരായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പോലീസിനെ അപേക്ഷിച്ച് ഒരു വ്യത്യാസമുണ്ടിവിടെ. സ്റ്റേഷനില്‍ കയറി പോലീസുകാര്‍ക്ക് അടി ചറപറാ കൊടുക്കാനും അറസ്റ്റുചെയ്തവരെ അന്തസ്സോടെ ഇറക്കിക്കൊണ്ടുവരാനും തുടര്‍ന്നു പോലീസുകാരെ വിളിച്ചുവരുത്തി ശാസിക്കാനും സസ്പെന്‍ഷന്‍ എന്ന ഗുഡ്സര്‍വീസ് എന്‍ട്രി പതിച്ചുകൊടുക്കാനും എല്ലാം പ്രത്യേക സംവിധാനങ്ങളാണ്. 

 ഇത്തരം ആധുനിക ജനകീയപോലീസ് സംവിധാനത്തെപ്പറ്റി കേട്ടുകേള്‍വികൂടിയില്ലാത്തവരാണ് നമ്മുടെ തമിഴകവും കന്നടദേശവുമെല്ലാം. അത്തരം അസുലഭനിമിഷങ്ങള് പോലീസുകാരെ തേടിയെത്തുന്പോള്‍ താമസംവിനാ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടു സിദ്ധാന്തം പോലീസുകാര് പ്രയോഗത്തില് വരുത്തുന്നതാണ് നമ്മള്‍ കാണുന്നത്. മേല്‍വിലാസമുള്ള ഗുണ്ടയെ തൊട്ടാലല്ലേ കുഴപ്പമുള്ളൂ. അല്ലാത്തവന്‍റെ മര്‍മ്മത്തുനോക്കി പാസാക്കിയാല്‍ തന്നെ മൊത്തത്തില് ഒരാശ്വാസമായി. കിട്ടിയാല്‍ ഒരു തെളിവ് പോയാല്‍ ഒരു പോസ്റ്റുമോര്‍ട്ടം.

എന്നെല്ലാം പോലീസില്‍ രാഷ്ട്രീയാധികാരം പിടിമുറുക്കിയോ അപ്പോഴെല്ലാം മാനവികത പോലീസുകാരില്‍നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ആ ശൂന്യത പിന്നെ നികത്തുക മൃഗീയതയാണ് (മൃഗങ്ങളേ മാപ്പ്). ജനാധിപത്യത്തില്‍ അശേഷം വിശ്വാസമില്ലാത്തവര്‍ ജാതകദോഷം കൊണ്ട് അയ്യഞ്ചുവര്‍ഷം കൂടുന്പോള്‍ ഭരണത്തിലെത്തുന്നതാണ് കേരളത്തിലെ വിപ്ലവം.


സ്വാതന്ത്ര്യവും ജനാധിപത്യവും ശ്വാസവായുപോലെയാണെന്ന് നാവുകൊണ്ടു പറയുകയും അതേ നാവുകൊണ്ടുതന്നെ വഴിതടയലും ഹര്‍ത്താലും ബന്ദും പ്രഖ്യാപിക്കുകയും ചെയ്യുന്ന അപരിഷ്കൃതരാണു നമ്മള്‍. പടിഞ്ഞാറെ പോലീസിനെ പുകഴ്ത്തി പറയുന്നവര്‍ പടഞ്ഞാറെ രാഷ്ടീയക്കാര്‍ ഈ ജനുസ്സില്പെട്ടതാണോ എന്നുകൂടി നോക്കണം. ബാലറ്റു വഴിയുള്ള ജനത്തിന്‍റെ പ്രതിനിധി ജനപ്രതിനിധിയെന്നപോലെ മറ്റൊരു തിരഞ്ഞെടുപ്പുവഴിയുള്ള പ്രതിനിധി തന്നെയാണ് പോലീസുകാരന്‍. അതായത് ശരാശരി ഞാനും നിങ്ങളും. നമ്മള്‍ നിന്നിടത്തുതന്നെ നിന്ന് പോലീസുകാര്‍ മാത്രമായി മാറുന്ന നാളില്‍ മടിച്ചുനില്ക്കാതെ ചക്കയിടാന് മുരിക്കില്‍ കയറുകയുമാവാം.

mk3.JPG 
 സംസ്കാരസന്പന്നരും കഴിവുറ്റവരുമായ ആണിനും പെണ്ണിനുമുപരിയായി മെച്ചപ്പെട്ട എന്താണ് ഒരു രാഷ്ട്രത്തിനു ഉല്പാദിപ്പിക്കാനുള്ളത് എന്നു ചോദിച്ചത് സോക്രട്ടീസ് ആയിരുന്നു. ഒരു ജനതയെ നേര്‍വഴിക്കു നടത്താന്‍ നോക്കിയ സോക്രട്ടീസിന്‍റെ കുറ്റം ഒരു തലമുറയെ വഴിതെറ്റിച്ചു എന്നതുമായിരുന്നു. "ഒരു കോപ്പവിഷം - മിഴിയടഞ്ഞ സോക്രട്ടീസ്". 

സോക്രട്ടീസിന് വഴിതെറ്റിയത് കേരളത്തിലായിരുന്നൂവെങ്കില്‍ തീര്‍ച്ചയായും ഹെംലോക്ക് കഴിക്കേണ്ടിവരുമായിരുന്നില്ല. നമ്മുടെ സൂപ്പര് ഹേഡുമുതല്‍ സാദാ കോണ്‍ഷബിള്‍ വരെയുള്ളവരുടെ അടിയും ഇടിയും ഉരുട്ടലും തൂക്കലും തന്നെ ധാരാളം മതിയാകുമായിരുന്നു. ഒടുവില്‍ ഉടുത്ത ഷഡ്ഡിയുടെ ഇലാസ്റ്റിക്കില്‍ സോക്രട്ടീസ് ലോക്കപ്പില്‍ തൂങ്ങിമരിക്കുകയും ചെയ്യുമായിരുന്നു. ലേശം സംസ്കാരമുള്ള ജനതയായിരുന്നതുകൊണ്ട് ഗ്രീസുകാര്‍ സത്യം പറഞ്ഞവന് വിഷം കൊടുത്തു. അതുമാത്രമില്ലാത്തതുകൊണ്ട് നമ്മള്‍ നമുക്കാവും വിധം ഉരുട്ടിയോ ചവുട്ടിയോ കൊല്ലുന്നൂവെന്നുമാത്രം. 

ഒരു ചെന്പു പാല്പായസമാണെന്നു പറഞ്ഞിട്ടുകാര്യമില്ല. വന്നുവീണത് ഒരു കാഞ്ഞിരക്കുരുവാണെങ്കില് അതുമതി സംഗതി ക്ലീനാക്കാന്. അടിയന്തിരമായി വേണ്ടത് പോലീസിലെ ഈ കാഞ്ഞിരക്കുരുക്കളെ കണ്ടെത്തുകയാണ്. പോലീസുവകുപ്പ് ഗൂണ്ടാപദവി നല്കി ആദരിച്ച മൂന്നൂറ്റിച്ചില്വാനം പേരുടെ കൂട്ടത്തില് ഈ പേരുകള് കൂടി ചേര്ത്ത് അക്കൂട്ടരുടെ പുറത്തേയ്ക്കുള്ള വഴി സുഗമമാക്കിയാല് തീരുന്നതേയുള്ളൂ കസ്റ്റഡിമരണങ്ങള്. അതിന് അത്യാവശ്യമായി വേണ്ടത് ഒന്നാണ് രാഷ്ട്രീയ ഇച്ഛാശക്തി. മരുന്നിനുകൂടി നമുക്കില്ലാത്തതും അതുതന്നെയാണ്

January 07, 2010

'എന്റെ സ്ത്രീവിഷയാന്വേഷണ പരീക്ഷണങ്ങള്‍'



രംഗം: അറുപതാം വിവാഹവാര്‍ഷികദിനത്തില്‍ തൊണ്ണൂറുകാരനായ ഭര്‍ത്താവിനെ ടെറസില്‍ നിന്നു തള്ളിയിട്ടു കൊന്ന എണ്‍പതുകാരി മദാമ്മയുടെ വിചാരണവേള

കോടതി: സത്യം മാത്രമേ പറയാവും. ഇങ്ങിനെ വടിയുംകുത്തി ഒടിഞ്ഞുനടക്കുന്ന നിങ്ങളാണോ ഈ കടുംകൈ ചെയ്തത്?

മദാമ്മ: അതേ യൂവറോണര്‍, ഞാന്‍ തന്നെ.

കോടതി: എന്തായിരുന്നു അതിനുമാത്രമുണ്ടായ പ്രകോപനം?

മദാമ്മ: തൊണ്ണൂറിലെത്തിയ എന്റെ തോമസിന് ഏണിപ്പടിയില്‍ നിന്ന് പതിനേഴുകാരി പ്രിന്‍സിയെ പ്രാപിക്കാനുള്ള ശേഷി കണ്ടപ്പോള്‍ പറക്കാനുളള കഴിവും കൂടി കര്‍ത്താവ് കൊടുത്തിട്ടുണ്ടാവും എന്നു കരുതി. അതൊന്നു പരീക്ഷിക്കാന്‍ വേണ്ടി ചെയ്തുപോയതുമാത്രമാണ്. അതിങ്ങിനെയൊരു അബദ്ധമാവുമെന്നു തെല്ലും നിരീച്ചില്ല യൂവറോണര്‍.

60ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഹസിനെ വിളിച്ചുണര്‍ത്തി ആ സുദിനം ഒന്നോര്‍മ്മിപ്പിക്കാന്‍ പതുക്കെ വടിയും കുത്തി ചെന്ന മദാമ്മ കണ്ടത് പതിനേഴുകാരി വേലക്കാരിയുമായി തൊണ്ണൂറുകാരനായ തന്റെ പ്രിയതമന്‍ ഏണിപ്പടിയില്‍ നിന്ന് വാത്സ്യായന്റെ 64ാമത്തെ അടവുപയറ്റുന്നതാണ് കണ്ടത്. ആദ്യം മദാമ്മ തരിച്ചുനിന്നു. പിന്നെ തിരിച്ചുനടന്നു. ഭൂലോകത്ത് ഇങ്ങിനെയൊരു സംഗതി നടന്നിട്ടില്ലെന്നപോലെ.

പയറ്റുകഴിഞ്ഞ് സായിപ് വിശ്രമിക്കുമ്പോള്‍ പതുക്കെ ചെന്ന് ആ വിവാഹവാര്‍ഷിക കാര്യം അങ്ങോട്ടവതരിപ്പിച്ചു. ആ പഴയ നല്ല ദിനങ്ങളുടെ ഓര്‍മ്മയ്ക്കായിമാത്രം എന്ന വ്യാജേന ടെറസിലേയ്ക്കു വലിച്ചുകയറ്റുകയും ചെയ്തു. പഴയ പ്രണയദിനങ്ങള്‍ അയവിറക്കിക്കൊണ്ട് സായിപ് മുന്നില്‍ മുന്നില്‍ ഉലാത്തുമ്പോള്‍ തക്കം നോക്കി മദാമ്മ ഉള്ള ഊക്കില്‍ ആഞ്ഞൊരു ചവുട്ടു കൊടുത്തു. സായിപ് താഴേയ്ക്ക് ക്രാഷ്‌ലാന്റു ചെയ്തു. ഉയിര് കര്‍ത്താവിങ്കല്‍ മേലോട്ടും. കേസ് കോടതിയിലെത്തി. വടിയും കുത്തി മദാമ്മ കൂട്ടിലും.

ഭാര്യ നേരത്തേ പോയതുകൊണ്ട് അങ്ങിനെയൊരു ദുരന്തം തിവാരിക്കുണ്ടായില്ല. നികത്താനാവാത്ത നഷ്ടം ഇന്ത്യന്‍ ജനാധിപത്യത്തിനും. പകരക്കാരനില്ലാത്ത വ്യക്തികള്‍ ചാവുമ്പോഴാണല്ലോ നഷ്ടം നികത്താനാവാത്തതാവുക.

ആണുങ്ങളുടെ സര്‍ഗശേഷി വ്യക്തമാവുന്ന ഇത്തരം അവസരങ്ങളില്‍ നിയമം കൈയ്യിലെടുക്കാന്‍ ഭാര്യമാര്‍ക്കുകൂടി അവകാശമില്ലാത്തതാണ്. അവര്‍ ശരിക്കുപറഞ്ഞാല്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പറ്റുമെങ്കില്‍ മിസിസ് ഉണ്ണിത്താനെപ്പോലെ ചുരുങ്ങിയത് ഒരു പത്രസമ്മേളനം വിളിച്ച് ഉണ്ണിത്താന്‍ പത്തായത്തിലൊന്നുമില്ലെന്ന് പ്രഖ്യാപിക്കുകയെങ്കിലും വേണം. അതാണ് ഭാരതസ്ത്രീകളുടെ ധര്‍മ്മം. ഭാര്യമാര്‍ ജീവിക്കുന്നതുതന്നെ ഭര്‍ത്താക്കന്‍മാരുടെ സുഖത്തിനുവേണ്ടിയാണല്ലോ.


കോടതികള്‍ മനുഷ്യന്റെ മരണമൊഴിക്ക് വലിയ പ്രാധാന്യം കാണാറുണ്ട്. വിശേഷിച്ച് യാതൊരു കാര്യവുമില്ലാത്തതുകൊണ്ടാവണം ചാവാന്‍പോവുന്ന മനുഷ്യന്‍ കളവുപറയുകയില്ല. രാഷ്ട്രീയമായി മരിക്കാന്‍പോവുന്ന വേളയായതുകൊണ്ട് വിശ്വസിച്ചേ പറ്റൂ. തിവാരിജി ഒരു സത്യം പറഞ്ഞു - അനാരോഗ്യത്താല്‍ രാജിവെയ്ക്കുന്നു. അനാരോഗ്യം എന്നുപറഞ്ഞാല്‍ ശരീരത്തിനുള്ള ശേഷിക്കുറവ് എന്നു പറയും. ഗാന്ധിജിയുടെ സത്യസന്ധതയാണ് തിവാരിജി ജീവിതത്തില്‍ പകര്‍ത്തത്. ഗാന്ധിമാത്രം വെയ്ക്കാത്ത ആ ഗാന്ധിത്തൊപ്പി അര്‍ഹമായ ശിരസില്‍ തന്നെയാണ് വിശ്രമിക്കുന്നതെന്ന് നമുക്കാശ്വസിക്കാം.


ഈ രാജ്യത്തെ മുഴുവന്‍ വനിതകളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി രാജ്ഭവനില്ലാത്തതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട മൂന്നു അപ്‌സരസ്സുകളുമായായിരുന്നു മൂപ്പരുടെ അരോഗ്യനിരീക്ഷണപരീക്ഷണങ്ങള്‍. 85 കഴിഞ്ഞാല്‍ ആര്‍ക്കും പയറ്റിനോക്കാവുന്നതാണ് ഇത്. വലിയ സംഗതികളൊന്നും വേണ്ട.

എന്നാല്‍ ഒരു ബെഡ്‌റൂമും എന്തിനും തയ്യാറായ മൂന്നു സുന്ദരികളുമുണ്ടെങ്കില്‍ ആര്‍ക്കും പരീക്ഷിച്ചുകളയാമെന്നു കരുതരുത്. പരീക്ഷണത്തിന് ഉദ്ദേശിച്ച ഫലമുണ്ടാവണമെങ്കില്‍ അതിന്റെ ചിലവ് ദരിദ്രവാസികളുടെ നികുതിപ്പണത്തില്‍ നിന്നുതന്നെ കൊടുത്തിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

എന്തൊരെളിയ തുടക്കമായിരുന്നു. ഭരതന്റെ ഭാഗ്യം രാമപാദുകമായിരുന്നെങ്കില്‍ തിവാരിയുടേത് സജ്ഞയപാദുകമായിരുന്നു. നല്ല യോഗമുള്ള പാദുകമായിരുന്നതുകൊണ്ട് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

നാലണയുടെ മണിക്കടല വാങ്ങിക്കൊടുത്ത ബന്ധമില്ലെങ്കിലും മോന്‍ മഹാനാവുമ്പോള്‍ അച്ഛന്‍ അഭിമാനത്തോടെ പറയും, കണ്ടോ ഓന്‍ എന്റെ മോനാ. ഇത് തിരിച്ചും സംഭവിക്കും. അച്ഛന്‍ മഹാനാവുമ്പോള്‍ മോന്‍ തുടങ്ങും. 'ഓനാ എന്റെ അച്ഛന്‍'. ആദ്യമായി കാണുന്നതുതന്നെ ചിലപ്പോള്‍ ചിത്രത്തിലായിരിക്കും. അതിനു തിവാരിയെന്തുപിഴച്ചു? വാത്സ്യായന്‍ 64 കാമകലകളെപ്പറ്റിയാണു പറഞ്ഞത്. അതിലുണ്ടാവുന്ന പ്രതിഭകളെപ്പറ്റിയല്ല. പണ്ട് ചൈനയില്‍ മക്കളെ ചൂണ്ടിക്കാണിച്ച് അതു മാവോന്റെ മോനാ എന്നുപറയുന്നത് അമ്മമാര്‍ക്ക് ഒരന്തസ്സായിരുന്നു എന്നുകേട്ടിട്ടുണ്ട്.

ആരോഗ്യനിരീക്ഷണ പരീക്ഷണങ്ങളില്‍ പങ്കാളികളായ മാനിനിമാരുടെ വദനാംബുജങ്ങള്‍ തന്നെ ഓര്‍മ്മിക്കണമെങ്കില്‍ തല ഒരൊന്നൊന്നര സൂപ്പര്‍ കംപ്യൂട്ടറായിരിക്കണം. അപ്പോഴാണ് നടക്കുന്ന പരീക്ഷണങ്ങളില്‍ ജനിക്കാനും ജനിക്കാതിരിക്കാനും സാദ്ധ്യതയുള്ള പിള്ളാരുടെ അവിഞ്ഞ മോന്തകള്‍ കൂടി ഓര്‍മ്മിക്കേണ്ടത്. നീതിക്കുനിരക്കാത്ത സംഗതിയായതുകൊണ്ട് കോടതിയില്‍ വച്ചുനടന്ന ആ അഗ്നിപരീക്ഷയിലും തിവാരിജി ജയിച്ചുകയറിയത് റാങ്കോടെയാണ്.

അഖിലേന്ത്യാ യൂത്തന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു മൂപ്പര്‍ ആ സുവര്‍ണകാലത്ത്. ഉജ്ജ്വലാ ശര്‍മ്മ അഖിലേന്ത്യാ യൂത്തി കോണ്‍ഗ്രസ് സിക്രട്ടറിയും. അക്കാലത്ത് കോണ്‍ഗ്രസ് സിലബസില്‍ ഇല്ലാത്ത സുകുമാരകലകള്‍ പഠിപ്പിച്ച് മിടിക്കിയാക്കിക്കൊടുത്തതിന് യാതൊരു നന്ദിയുമില്ലെന്നതോപോട്ടെ, പകയുണ്ടാവുന്നത് എവിടുത്തെ ന്യായമാണ്. നാട്ടില്‍ സിലബസിലുള്ളത് പഠിപ്പിക്കാന്‍ തന്നെ ഒടുക്കത്തെ ഫീസാണ്. സിലബസിലില്ലാത്ത സംഗതി പഠിപ്പിച്ചിട്ടും ഒരു നാലണ ഫിസ് തിവാരി വാങ്ങിയതായി ആരും പറയുന്നില്ല. പോരാതെ ഭാവിയിലെ ഒരഡ്വക്കേറ്റിന്റെ സൃഷ്ടിയിലാണ് ആ പഠനം പൂര്‍ത്തിയായതും. എത്ര ഉപകാരം ചെയ്താലും നന്ദിയില്ലാത്ത വര്‍ഗമാണ്. അതുകൊണ്ടാണ് തിവാരി പറഞ്ഞത് - ഇക്കണക്കിന് പെണ്ണിനോടു മിണ്ടുന്നതുതന്നെ സൂക്ഷിച്ചുവേണം.

ദൈവത്തിനു രണ്ടാമത് പറ്റിയ അബദ്ധമാണ് പെണ്ണ് എന്നുപറഞ്ഞത് നീഷെ ആണ്. അപ്പോ ഒന്നാമത്തെ അബദ്ധം ആണുങ്ങള്‍ തന്നെയാണല്ലോ. ആദ്യത്തെ അബദ്ധത്തിനുള്ള പരിഹാരമായിട്ടായിരിക്കണം ആദത്തിന്റെ വാരിയെല്ലൂരി ദൈവം ഈവിനെ സൃഷ്ടിച്ചത്. ഒന്നാമത്തെ ചിന്ന അബദ്ധത്തിനുള്ള പരിഹാരം പെരിയ അബദ്ധമായി കലാശിച്ചു. ആദമിന് നഷ്ടപ്പെട്ട വാരിയെല്ലാണ് ഈവ് എന്നുവന്നപ്പോള്‍ ഈവിനെക്കൊണ്ട് കോല്‍ക്കളികളിക്കാനുള്ള അവകാശം ആദമിന് പകര്‍ന്നുകിട്ടിയ സ്ഥിതിയാണ്. അല്ലാതെ ഒരേസമയം മൂന്നെണ്ണത്തിന് കിടപ്പറയിലേയ്ക്ക് പെര്‍മിറ്റുകൊടുക്കേണ്ട കാര്യമില്ലല്ലോ? കവറിലൊരു ഫോട്ടോയ്ക്കായി മുസ്ലിപവര്‍ എക്‌സ്ട്രായുടെ ഡോ.ലാടന്‍ ഇതിനകം ഛത്തിസ്ഘഡിലേയ്ക്ക് വച്ചുപിടിച്ചിട്ടുണ്ടാവും.

പണ്ടു ലക്ഷക്കണക്കിനു മഹിളകള്‍ പൊതുരംഗത്ത് കോണ്‍ഗ്രസിലൂടെ വന്നിരുന്നുവെങ്കില്‍ അക്കാലത്തെ മഹാരഥന്‍മാര്‍ക്ക് സ്തുതി. ഇന്നു കോണ്‍ഗ്രസുകാര്‍ എന്നുകേട്ടാല്‍ വനിതകള്‍ മാളത്തിലൊളിക്കേണ്ട ഗതിയാണ് വരുന്നത്. രാജ്‌മോഹന്‍മുതല്‍ രാജ്ഭവന്‍വരെ വിളിച്ചുപറയുന്നത് അതാണ്.

സഭയില്‍ 33 ശതമാനം സംവരണത്തിന് ആരും ചോരനീരാക്കി പാടുപെടേണ്ടതൊന്നുമില്ല. എണ്‍പത്തിയഞ്ചു കഴിഞ്ഞ തിവാരിക്ക് ചുരുങ്ങിയത് മൂന്നെണ്ണം വേണമെന്നുള്ള സ്ഥിതിയാണെങ്കില്‍ ഈ ലോകത്ത് എല്ലാം പ്രവചനാതീതമാണ്. സര്‍പ്പയജ്ഞക്കാരന്റെ കണ്ണാടിക്കൂടുപോലെയാണ് സഭ അന്നും ഇന്നും എപ്പോഴും. നിര്‍ദ്ദോഷിയായ നീര്‍ക്കോലി മുതല്‍ ചീറ്റിയാല്‍ ആനതന്നെ അസ്തുവായിപ്പോവുന്ന കരിനാഗം വരെയുള്ളത് അവിടെ കാണും. അമര്‍മണി ത്രിപാഠിയും തിവാരിയും പോലുള്ളവര്‍ക്ക് യാതൊരു പഞ്ഞവും കാണുകയില്ല. പേരുണ്ടാവാതെപോയാലും പേരുദോഷമുണ്ടാക്കാതെ നോക്കേണ്ട ബുദ്ധിയൊക്കെ പണ്ടേ പെണ്ണുങ്ങള്‍ക്കുണ്ട്.

അതുകൊണ്ട് അവിടെകയറി നിലയുറപ്പിക്കുന്നതിനുമുന്നേ വനിതകള്‍ നാലുവട്ടം ആലോചിക്കാതിരിക്കുകയില്ല. അതുകൊണ്ട് ആണുങ്ങള്‍ ഒട്ടും ഭയക്കേണ്ടതില്ല. പാസാക്കിവിടുക 33ശതമാനം. പെണ്ണുങ്ങളെ പണ്ടേ പേടിയാണെന്ന ആ പേരുദോഷവും മാറിക്കിട്ടും.

ഇനി ഉയിര് പോയാല്‍ പോട്ടേ എന്നുകരുതി രാഷ്ട്രീയത്തിലെത്തിയ നമ്മുടെ പഴയതലമുറക്കാരെപ്പോലെ, എന്തിനും തയ്യാറായി വരുന്ന വനിതകള്‍ ഉണ്ടെന്നുകരുതുക. എറിയാല്‍ ഒരു 1% തികയില്ല. അങ്ങിനെയുള്ളവര്‍ എത്തിയാല്‍ അബദ്ധത്തില്‍ പോലും അവരുടെ മുന്നില്‍പോയി പെടാതെ നോക്കുന്നത് തിവാരിയന്‍മാര്‍ക്ക് എന്തുകൊണ്ടും ഗുണമേ ചെയ്യൂ. .

October 06, 2009

മുടന്തുന്ന കേരളം

കലികാലത്തിലിമ്മട്ടു
പലതുണ്ടാം മഹാദ്ഭുതം
പനിയുള്ളവനെക്കാണാം
കൊന്നുതൂക്കിയമാതിരി

സഞ്ജയന്‍ പണ്ടുകണ്ട പനിയുടെ നേര്‍ചിത്രമാണ് വരികളില്‍. ചരിത്രം വിഡ്ഢികളുടെ തലയിലാണ് ആവര്‍ത്തിക്കുക എന്നു കേട്ടിട്ടുണ്ട്. അതുകൊണ്ട് പനി പോയി വീണ്ടും വീണ്ടും വരുമ്പോള്‍ ചുവപ്പുപരവതാനി വിരിച്ചു സ്വീകരിക്കേണ്ട ഭാരിച്ച ചുമതലയാണ് ആരോഗ്യവകുപ്പിന്റേത്. രോഗം തന്നെ വൈദ്യനാണെന്ന് ഒരു ഐറിഷ് ചൊല്ലുണ്ട്. അത് ഒന്നു തിരിച്ചിട്ടാല്‍ കേരളത്തിന്റെ തനതു ചൊല്ലാവും. അതായത്് ഇവിടെ വൈദ്യന്‍തന്നെയാണ് രോഗം.

അനിശ്ചിതത്വത്തിന്റെ ശാസ്ത്രവും സാദ്ധ്യതകളുടെ കലയും ഇണചേര്‍ന്നപ്പോള്‍ ജന്മംകൊണ്ടതാണ് ആധുനിക വൈദ്യശാസ്ത്രം. അതായത് തനിക്കൊരിക്കലും ആരോഗ്യത്തെപ്പറ്റി യാതൊരു ബോദ്ധ്യവുമില്ലാത്ത രോഗിയെ 'മണിബന്ധം' മാത്രമുള്ള കമ്പനിയുടെ കേട്ടറിവുമാത്രമുള്ള മരുന്നുകള്‍ നിര്‍ലോഭം കുറിച്ചുനല്കി ചരലുവാരി കാക്കയെ എറിയുന്ന ഒരേര്‍പ്പാടാണ് നമ്മുടെ നാട്ടിലെ ഡയഗ്നോസിസ് ആന്റ് പ്രിസ്‌ക്രിപ്ഷന്‍. വൈദ്യനും വൈദികനും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. രണ്ടുകൂട്ടരും ഫീസ് ചോദിച്ചുവാങ്ങരുത്. കാരണം സമൂഹത്തില്‍ നിന്നും സ്വായത്തമാക്കിയതാണ് രണ്ടുകൂട്ടരുടെയും അറിവുകള്‍. സമൂഹത്തിനുവേണ്ടിയാണ് അവര്‍ ആ മേഖലയിലേക്ക് കുഞ്ഞിക്കാലെടുത്തുവച്ചതും.

ഒരേയൊരു വ്യത്യാസം ഒരാള്‍ ദേഹത്തെ സുഖപ്പെടുത്തുമ്പോള്‍ അപരന്‍ ആത്മാവിനെ സൗഖ്യപ്പെടുത്തുന്നു എന്നതാണ്. രണ്ടുകൂട്ടരുടെയും മെച്ചപ്പെട്ട സൗഖ്യപ്പെടുത്തല്‍ കാരണം എപ്പഴാ ദേഹത്തില്‍ നിന്നും ആത്മാവ് വിടപറയുക എന്നു പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പൊതുജനം. ഫീസു ചോദിക്കാതെ കിട്ടിയ വല്ലതും കൊണ്ട് കഴിഞ്ഞിരുന്ന ഭൂതകാലത്തിലും രണ്ടുകൂട്ടര്‍ക്കും പട്ടിണികിടക്കേണ്ടിവന്നിരുന്നില്ല. വൈദ്യവൃത്തിയെപറ്റി ആയൊരു ബോധമുണ്ടായിരുന്നത് ഇന്ത്യയില്‍ മഹാത്മജിക്കും ചൈനയില്‍ മാവോവിനുമായിരുന്നു. ഗാന്ധിജിയുടെ പ്രകൃതിചികിത്സയും മാവോവിന്റെ നഗ്നപാദ ഡോക്ടര്‍മാരും ഉണ്ടായത് അങ്ങിനെയാണ്. ഒരു ഡോക്ടറുടെ ജീവിതനിലവാരം ശരാശരി രോഗിയില്‍ നിന്നും ഉയരുമ്പോള്‍ രോഗിക്ക് ഡോക്ടറില്‍ നിന്നും നീതി ലഭിക്കുകയില്ലെന്നതായിരുന്നു മാവോയുടെ നിരീക്ഷണം. ആ കാഴ്ചപ്പാടിന്റെ സൃഷ്ടിയായിരുന്നു ചൈനയിലെ നഗ്നപാദ ഡോക്ടര്‍മാര്‍. ഇവിടുത്തെ മാവോവാദികളാവട്ടെ ജനത്തിന്റെ നികുതിപ്പണം കൊണ്ട് പഠിച്ചുപാസായി പൊതുജനത്തെതന്നെ വെല്ലുവിളിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആര് മണികെട്ടും എന്നന്വേഷിച്ചു നടക്കുകയാണ്.

വൈദികവൃത്തിയും വൈദ്യവൃത്തിയും വിശ്വാസത്തിന്റെ ഭാഗമാക്കിയത് എത്ര തന്ത്രപൂര്‍വ്വമാണെന്ന് നോക്കണം. ജനത്തിന് ദൈവത്തില്‍ വിശ്വാസമുണ്ടെങ്കിലേ വൈദികന്റെ ജീവിതം യാഥാര്‍ത്ഥ്യമാവൂ. വൈദികരെല്ലാം കൂടി വൈദ്യന്‍മാരെ പടച്ചുവിടുന്ന ഫാമുകള്‍ നാടുനീളെ തുടങ്ങിയപ്പോള്‍ രോഗം ഭേദമാവണമെങ്കില്‍ രോഗിക്ക് ഡോക്ടറില്‍ ഒരിത്തിരി വിശ്വാസമൊക്കെ വേണം എന്ന നിലയും കൈവന്നു. അതു തികച്ചും ശരിയാണ്. പിതാവിന്റെ മടിശ്ശീലയുടെ ബലത്തില്‍ ഡോക്ടറായവനില്‍ ശരീരം വിശ്വസിച്ചേല്‍പിക്കുന്നത് വിശ്വാസത്തിന്റെ ബലത്തിലല്ലാതെ മറ്റെന്തിന്റെ ബലത്തിലാണ്?

നാട്ടിലെല്ലാ അമ്മമാര്‍ക്കുമെന്നപോലെ ഈയടുത്തായി ഈയുള്ളവന്റെ അമ്മയ്ക്കും പനിപിടിച്ചു. മൊത്തത്തില്‍ ഒരു കരടീഭാവമാണ് കണ്ടത്. ഇരുകാലിലാണ് നടക്കുന്നതെങ്കിലും എപ്പഴാ നാലുകാലിലാവുക എന്നതു പ്രവചനാതീതം. മൂപ്പരെ വൈദ്യനെ കാണിക്കാമെന്നു കരുതി വിളിച്ചപ്പോള്‍ കിട്ടി ടോക്കണ്‍ 110. നാട്ടിലെല്ലാ വൈദ്യന്‍മാരും അപ്രത്യക്ഷരായാല്‍ മാത്രം രണ്ടാളെ ഉമ്മറത്തുകാണുന്ന വൈദ്യന്റെ ഭാഗ്യത്തിന്റെ ഗ്രാഫാണ് ടോക്കണ്‍ 110ലേക്ക് ഉയര്‍ന്നത്. നോക്കാന്‍ നേരമില്ല. ചെന്നു കണ്ടപാടെ ഒരു കടലാസില്‍ പുള്ളി എഴുത്തുതുടങ്ങി. മഹാഭാരതത്തെക്കൊണ്ട് പണ്ടാരോ പറഞ്ഞതുപോലെ അതിലില്ലാത്തതായി ഒന്നുമില്ല. സത്യം പറയണമല്ലോ പതിനാറടിയന്തിരത്തിനുള്ള മാരാരുടെ ചാര്‍ത്തിന്റെ അത്രവരും. ഭാഗ്യത്തിന് കോടിത്തോര്‍ത്തും കോടിമുണ്ടും പട്ടും ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതുണ്ട്.

മരുന്നുകടയിലാണെങ്കില്‍ ഒടുക്കത്തെ തിരക്ക്. ഒരുവിധം ചളിക്കുണ്ടിലെ വരാലിനെപ്പോലെ വലിഞ്ഞ് മുന്നിലെത്തിയപ്പോള്‍ പഠിക്കുന്ന കാലത്തേ പേരുകേട്ട ഒരു അക്ഷരവൈരി മരുന്നെടുത്തുകൊടുക്കാന്‍. അന്വേഷിച്ചപ്പോള്‍ മൂപ്പര്‍ പറഞ്ഞത് ബാലന്‍ ഡോക്ടറുടെ മരുന്നെല്ലാം തെക്കെ അലമാരയിലും കോരന്‍ ഡോക്ടറുടേതെല്ലാം വടക്കേ അലമാരയിലുമാണ് വെയ്ക്കുക എന്നാണ്. കടലാസ് കണ്ടാല്‍ ആരുടേതാണെന്ന് മനസ്സിലാവും. ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച്.........പത്ത് .....പതിനൊന്നാമത് കുപ്പി ക്രമത്തില്‍ ഇങ്ങെടുത്താല്‍ മതി. അതായത് ഒരുപനി പത്തുദിവസത്തേയ്ക്ക് 400രൂപ ഫോര്‍മുലയില്‍ ഒരു ചികിത്സ അഥവാ കിറുകൃത്യമായ ഒരു ചരലുവാരിയേറ്.

അമ്മയുടെ ഭാഗ്യം കൊണ്ട് ഒരൊറ്റ ചരലും കണ്ണില്‍ കൊണ്ടില്ല. മൂപ്പരിപ്പോള്‍ പൂര്‍വ്വാധികം ഭംഗിയായി മുടന്തുന്നു.
വെറും വൈശ്യന്‍മാരല്ല നമ്മള്‍ പ്രൊഫഷണലുകളാണെന്ന് വൈദ്യന്‍മാര്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അവരും രോഗിയും തമ്മിലുള്ള ബന്ധം സേവനദാതാവും ഉപഭോക്താവും തമ്മിലുള്ളതാണ്. അതായത് പ്രിസ്‌ക്രിപ്ഷന്‍ - ഫീസ് റിലേഷന്‍ഷിപ്പ്. നമ്മുടെ പഴയ ആ വിശ്വാസം തട്ടിന്‍പുറത്തേക്ക് ചുരുട്ടികയറ്റിവെയ്ക്കാനുള്ള സമയമായി എന്നര്‍ത്ഥം.
അപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ബാദ്ധ്യതയുണ്ട്. കൊടുക്കുന്ന കാശിന് അര്‍ഹിക്കുന്ന സേവനം രോഗിക്ക് ലഭ്യമാവുന്നുണ്ടോ എന്ന് സര്‍ക്കാരും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി ചില്ലറ ടിപ്‌സ്.
ആദ്യമായി ഒരു സംഖ്യ ഫീസായി നല്കി നമ്മള്‍ ഒരു സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ ആ സേവനദാതാവിന് ആ സേവനം ചെയ്യാനുള്ള ഏറ്റവും ചുരുങ്ങിയ യോഗ്യതയെങ്കിലുമുണ്ടോയെന്ന് അറിയണം.

രണ്ടാമതായി ആ ഡോക്ടറില്‍നിന്നും ലേശംകൂടി മെച്ചപ്പെട്ട ആളുടെ സേവനം അതേ കാശിന് ലഭ്യമായേക്കാം. അപ്പോള്‍ അയാളുടെ ഓരോ സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് ഒരു തീരുമാനമെടുക്കുക പ്രായോഗികമല്ലാത്തതിനാല്‍ എന്‍ട്രന്‍സ് റാങ്ക് എത്രയായിരുന്നു, എന്തു പഠിച്ചു, എത്രമാര്‍ക്കോടുകൂടി പഠിച്ചു, എവിടെ പഠിച്ചു എന്നിത്യാദി വിവരങ്ങള്‍ നല്ല വെള്ളചുമരില്‍ എഴുതിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. വിവരം വിരല്‍തുമ്പിലെത്തുന്ന ഈ കാലത്തും ഇതൊന്നുമിവിടെയില്ലാത്തത് നാടിന്നുതന്നെ അപമാനമാണ്.
അതൊക്കെ നോക്കി ടിയാന്‍ ഒറിജനാലാണോ വ്യാജനാണോ ലാടനാണോ ഇനി മെറിറ്റില്‍ തന്നെ വന്നതാണോ ജാതിപറഞ്ഞു കയറിമറിഞ്ഞതാണോ മിടുക്കനായ പിതാവിന്റെ മുടിയനായ പുത്രനാണോ സ്വാശ്രയമാണോ പരാശ്രയമാണോ എന്നെല്ലാം അറിയാന്‍ പുറത്തെ ചുമരുതന്നെ ധാരാളം എന്നൊരവസ്ഥ ഉണ്ടാവണം. അല്ലാത്ത കാലത്തോളം ഈ പകല്‍ കൊള്ള അവസാനിക്കുകയില്ല. ഡോക്ടര്‍മാരെക്കാളും നല്ലത് വക്കീലന്‍മാരാണെന്ന് പണ്ടൊരു രസികന്‍ പറഞ്ഞതു വെറുതെയല്ല. വക്കീലാവുമ്പോ ഉള്ള മുതലു കൊള്ളയടിച്ചു പോവുകയേ ഉള്ളൂ. ഡോക്ടറാവുമ്പോള്‍ മുതലിന്റെ കൂടി ഉയിരും കൂടിയെടുത്തുകളയും.
ഇനി അവസാനമായി ഡോക്ടറെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ഫീസുകൊടുത്താല്‍ കുറിപ്പടിയില്‍ ആദ്യം എഴുതേണ്ടത് വന്നവന്റെ രോഗവിവരമായിരിക്കണം. മരുന്നു പിന്നെ മതി. ചരലുവാരിയെറിഞ്ഞു രോഗിയെ നിത്യരോഗിയാക്കി പോക്കറ്റടിക്കുന്ന അവസ്ഥയ്ക്ക് എങ്കിലേ ഒരു സമാധാനമുണ്ടാവൂ. ഇപ്പോഴത്തെ സ്ഥിതിവച്ച് ഫീസുവാങ്ങുകയേ വേണ്ടൂ. രോഗമെന്തെന്ന് രോഗിയറിയേണ്ടതില്ല. എഴുതേണ്ടതുമില്ല. അങ്ങിനെ ചികിത്സിക്കാന്‍ ലാടന്‍ പോരേ. ആവശ്യമുള്ള മരുന്നുകള്‍ ഷാപ്പുകളില്‍ വില്ക്കട്ടേ. അര്‍ഹരായവര്‍ ചികിത്സിക്കട്ടേ.

സഹസ്രാബ്ദങ്ങള്‍ക്കുമുന്നേ സുശ്രുതന്‍ കുപ്പിച്ചില്ലുകൊണ്ട് തലയോടുകീറിയേടത്ത് ഇന്ന് ആളുകള്‍ പനിപിടിച്ച് ചാവുമ്പോള്‍ ആള്‍ക്കൊന്ന് സര്‍ജിക്കല്‍ കത്തിയുമെടുത്ത് ആരോഗ്യവകുപ്പുകാര്‍ ആലുവാമണപ്പുറത്തുപോയി ഒരു കൂട്ടഹരാകിരി നടത്തി മാനക്കേടില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടത്. ഇനിയും യാതൊന്നും ചെയ്യാന്‍ തയ്യാറാവാതെ വൈദ്യനാര് മണികെട്ടും എന്നന്വേഷിച്ചു നടക്കുകയാണെങ്കില്‍ പിന്നെ വേറെ വഴിയൊന്നുമില്ല.

August 22, 2009

സത്യമേവ ജയതേ! 'സച്‌ കാ സാമ്‌നാ' ഭീ



ഏകകണ്‌ഠമായ ഒരഭിപ്രായം നമ്മുടെ സഭകളിലുണ്ടാവുകയെന്നത്‌ വാല്‍നക്ഷത്രം പ്രത്യക്ഷമാവുന്നതുപോലെ അപൂര്‍വ്വം ഒരു സംഭവമാണ്‌. ലോകക്ഷേമാര്‍ത്ഥം അവരവരുടെ ആനുകൂല്യങ്ങള്‍ അവരവര്‍ വര്‍ദ്ധിപ്പിക്കുന്ന കടലാസ്‌ മേശപ്പുറത്തുവരുമ്പോള്‍ ഇങ്ങിനെ സംഭവിക്കാറുണ്ട്‌. ദരിദ്രജനകോടികളുടെ സര്‍വ്വൈശ്വര്യങ്ങള്‍ക്കുമായി ഓരോ ടി.വി സെറ്റുകള്‍ അംഗങ്ങള്‍ക്ക്‌ ദാനം നല്‌കാന്‍ തീരുമാനിച്ച ആ സദുദ്യമവേളയിലും ഏതാണ്ട്‌ ഇങ്ങിനെ സംഭവിച്ചിരുന്നു. പാടില്ലെന്നോ മറ്റോ പറഞ്ഞ ഒറ്റപ്പെട്ടവരെ അവിടെയിട്ട്‌ തല്ലിക്കൊന്നില്ലെന്നതു തന്നെ ഭാഗ്യം.

ഇതില്‍ നിന്നും ലേശം വ്യത്യസ്‌തമായ ഒരു പ്രശ്‌നത്തിന്‍മേല്‍ അംഗങ്ങള്‍ ഏകകണ്‌ഠമായി നിലകൊണ്ടു എന്നുകണ്ടപ്പോള്‍ ഞെട്ടിപ്പോയി. 'സച്‌ കാ സാമ്‌നാ' എന്ന ടെലിവിഷന്‍ പരിപാടിക്കെതിരെയാണ്‌ നിലപാട്‌. തികച്ചും വ്യക്തിപരമായ 21 ചോദ്യങ്ങളാണ്‌ പങ്കെടുക്കുന്നവരോട്‌ ചോദിക്കുക. ഉത്തരം സത്യമല്ലെങ്കില്‍ ലൈ ഡിടക്ടര്‍ കളവാണെന്നു കാണിക്കും. ഉത്തരം മുഴുവനും സത്യമാണെങ്കില്‍ കിട്ടുക ഒരു കോടിയും. 'Moments of Truth' എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരിപാടി കാപ്പിരികള്‍ കോപ്പിയടിച്ചതാണ്‌ സച്‌ കാ സാമ്‌നാ. പ്രശ്‌നം സായിപ്പിനെ കാപ്പിരി കോപ്പിയടിച്ചതല്ല. കോടികൊടുത്തോ കോടി പുതപ്പിച്ചോ കോണിയിറക്കുന്നതുമല്ല.

21 ചോദ്യങ്ങള്‍ക്കും സത്യവും കൃത്യവുമായ മറുപടി പറയുമ്പോഴേക്കും ഭാരതീയസംസ്‌കാരത്തിന്റെ അടിത്തറ കുളംതോണ്ടിപ്പോവും എന്നതാണ്‌ പ്രശ്‌നം. ഭാരതീയ സംസ്‌കാരത്തിന്റെ ആ സുന്ദരസൗധം നിലംപൊത്താതിരിക്കാന്‍ പരിപാടിക്ക്‌ തടയിടണം എന്നൊരഭിപ്രായമാണ്‌ അംഗങ്ങള്‍ ഏകകണ്‌ഠരായി, നിരുദ്ധകണ്‌ഠരായി പ്രകടിപ്പിച്ചത്‌. സംഘപരിവാരത്തിന്റെ പരാക്രമമായിരിക്കുമെന്നാണ്‌ കേട്ടപ്പോള്‍ ആദ്യം തോന്നിയത്‌. മൊയ്‌തുപാലത്തിന്റെ അതേ അവസ്ഥയിലാണ്‌ ഭാരതീയ സംസ്‌കാരവും എന്ന ഉറച്ചവിശ്വാസത്തിലാണ്‌ മൊത്തം അംഗങ്ങളുമെന്ന്‌ മനസ്സിലായത്‌ പിന്നീടാണ്‌. ഒരു 1210 ചോദ്യം വന്നാല്‍ തീര്‍ന്നു കഥ. ഭാരതീയ സംസ്‌കാരം നിലംപൊത്തി.

മെക്കാളെ പ്രഭുവും കൂട്ടാളികളും ആവുംപോലെ ഉത്സാഹിച്ചിട്ടും തകര്‍ന്നുപോവാത്തത്‌ ഇനി തുക്കടാ ചാനലുകാര്‍ തകര്‍ത്തുകളഞ്ഞാലോ. അമേരിക്കന്‍ സംസ്‌കാരത്തില്‍ നിന്നും കടം കൊണ്ടതാകയാല്‍ സംഗതിക്ക്‌ ഒരു നിയന്ത്രണമൊക്കെവേണം എന്നതായിരുന്നു സിഎന്‍എന്‍-ഐബിഎന്‍ ചര്‍ച്ചയിലെ മുഴുവന്‍ പൊതുപ്രവര്‍ത്തകരുടെയും നിലപാട്‌. അങ്ങിനെയാണെങ്കില്‍ സത്യം പറയുക എന്നത്‌ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്നാണോ എന്നതായിരുന്നു സിദ്ധാര്‍ത്ഥബസുവിന്റെ ചോദ്യം.

ഉത്തരമില്ലാത്ത ചോദ്യമാവുമ്പോള്‍ എന്തുകൊണ്ടും നല്ലത്‌ ആ ചോദ്യത്തെ അര്‍ഹിക്കുന്ന അവഞ്‌ജയോടെ തള്ളിക്കളയുകയാണ്‌. സമാജ്‌ വാദിപാര്‍ട്ടി പ്രതിനിധിയും ബീജേപീ പ്രതിനിധിയും ചെയ്‌തതും അതുതന്നെ. അര്‍ഹിക്കുന്ന അവജ്ഞയോടെ അവരെല്ലാം കൂടി ചോദ്യത്തെ തള്ളി ഇസഡ്‌ കാറ്റഗറിയിലുള്ള ഭാരതീയസംസ്‌കാരത്തിന്‌ സംരക്ഷണഭിത്തി പണിതു.

വ്യക്തിപരം, ഔദ്വോഗികം, ശാരീരികം, ലൈംഗീകപരം - ചോദ്യങ്ങളെല്ലാം ഈ വകുപ്പില്‍ പെടുന്നതായിരിക്കും. അതുതന്നെയാണ്‌ കുഴപ്പവും. രണ്ടാമതുവരുന്ന ഔദ്വോഗികവും നാലാമതുവരുന്ന ലൈംഗീകവും ചില്ലറക്കേസല്ല. രണ്ടിനും സത്യസന്ധമായി ഉത്തരം പറഞ്ഞ്‌ എത്രമഹാന്‍മാര്‍ കോടികളുമായി പോവുമെന്നതാണ്‌ അറിയേണ്ടത്‌. തലയ്‌ക്കുമീതേ ശൂന്യാകാശം താഴേ മരുഭൂമീ എന്നത്‌ ജീവിതത്തില്‍ പകര്‍ത്തിയവരാവുമ്പോള്‍ ഒന്നും സംഭവിക്കാനില്ല. അല്ലെങ്കില്‍ ടീവിയില്‍ ഉത്തരം സത്യസന്ധമായി നല്‌കുമ്പോള്‍ സ്വന്തം ബന്ധങ്ങളുടെ നാലുകെട്ടുകളായിരിക്കും നടുമുറ്റത്തേക്ക്‌ നിലംപൊത്തുക.

ആദ്യഘട്ടം പരിപാടിതന്നെ ശുഭപര്യവസായിയായി കലാശിച്ചു എന്നാണുകേട്ടത്‌. പങ്കെടുത്ത മദ്ധ്യവര്‍ഗവീട്ടമ്മയോട്‌ ചോദിച്ചത്‌ നിരുപദ്രവകരമായ ഒരു ശോദ്യായിരുന്നു. ഭര്‍ത്താവിനുപുറമേ മറ്റാരെങ്കിലുമായി ഭവതി കിടക്കപങ്കിട്ടുവോ എന്നുമാത്രം. ഇല്ലെന്നു മഹതി. ഉണ്ടെന്ന്‌ യന്ത്രം. ലൈ ഡിടക്ടര്‍ ഇടിത്തീയായി തലയില്‍ പതിച്ചു. ആ സത്യത്തിന്റെ ചിറകേറി വന്നതാവട്ടേ ഒന്നാംതരം ലക്ഷണമൊത്തൊരു ഡിവോഴ്‌സ്‌ നോട്ടീസും.

സംഗതി ഇങ്ങിനെയായ സ്ഥിതിക്ക്‌ നാളെ എന്താണ്‌ സംഭവിക്കുക എന്നതു മുന്‍കൂട്ടി കാണാനുള്ള കഴിവിനാണ്‌ ഇംഗ്ലീഷില്‍ ഉള്‍ക്കാഴ്‌ച എന്നും മലയാളത്തില്‍ ഫൊര്‍സൈറ്റ്‌ എന്നും പറയുക. ചാനലുകാരുടെ കാമറ കാണുമ്പോള്‍ ഞാന്‍ ഞാന്‍ മുമ്പില്‍ എന്നു തിക്കിത്തിരക്കി കയറുന്നവര്‍ ഇനി തൂക്കിക്കൊന്നാലൂം അങ്ങോട്ടുകയറി നാലു സത്യം പറയില്ലെന്നുപറഞ്ഞാല്‍ പിന്നെ ജനം വെറുതേ വിടുമോ? ഇനി ക്ഷണിച്ചിട്ടും നാലു സത്യം പറയാന്‍ വരാത്തവരുടെ പട്ടിക നിത്യേന ഫ്‌ളാഷായി പ്രദര്‍ശിപ്പിച്ചാല്‍ ചാനലുകാരനെ തൂക്കിക്കൊല്ലാനെന്താ ഇവിടെ മുല്ലാ ഒമറുടെ ഭരണമൊന്നുമല്ലല്ലോ?

'ജീവിതം മലര്‍ക്കെ തുറന്ന പുസ്‌തകമായ' എണ്ണപ്പെട്ട ഏതാനും പൊതുപ്രവര്‍ത്തകരുടെ 21 ഉത്തരം ജനങ്ങളെയൊന്ന്‌്‌ കേള്‍പ്പിക്കണമെന്ന ആഗ്രഹം എന്നെങ്കിലും ഏതെങ്കിലും തലതിരിഞ്ഞവന്‌ തോന്നിക്കൂടായ്‌കയില്ല. ആര്‍ക്കാ എപ്പഴാ എന്താ തോന്നിക്കൂടാത്തത്‌ എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. അഥവാ ഇനി വല്ലവന്റെയും സ്‌നേഹപൂര്‍വ്വമായ ഭീഷണിക്കു വഴങ്ങി ഉത്തരം നല്‌കേണ്ടിവന്നാല്‍ അന്നടയുന്ന ആ മഹദ്‌ ഗ്രന്ഥം പിന്നീടൊരിക്കലും തുറക്കേണ്ടിയും വരില്ല.

ഇനി വേറെ വലിയോരു തലയിലെ ചെറിയോരു ബുദ്ധിയില്‍ ഇങ്ങിനെ തോന്നുന്നു എന്നു കരുതുക. പൊതുപ്രവര്‍ത്തകാര്‍ക്കായി മാത്രം ഒരു സ്‌ച്‌ കാ സാമ്‌നാ. ഓരോ സത്യസന്ധമായ ഉത്തരത്തിനും രണ്ടുകോടി. മൊത്തം ഇരുപത്തിയൊന്ന്‌ സത്യത്തിനും കൂടി 42 കോടി. ഓരോ കളവിനും പിഴയായും രണ്ടുകോടി. അവനവനുമാത്രം അറിയുന്ന ചോദ്യം മാത്രമേ ഉണ്ടാവൂ. എവറസ്‌റ്റിന്റെ ഉയരവും മറീനാട്രഞ്ചിന്റെ ആഴവും ചോദ്യമായി കയറിവന്ന്‌ കച്ചറയുണ്ടാക്കുകയില്ല. സ്വിസ്‌ ബാങ്കുകളിലുള്ള നിക്ഷേപം ഇന്ത്യയിലേക്ക്‌ തിരച്ചെത്തിക്കാനുള്ള ഒരു മാര്‍ഗം കൂടിയായും ഈ അഗ്നിപരീക്ഷയെ ഉപയോഗിക്കാം.

ഉദാഹരണമായി ചോദ്യം 1. ഇന്ത്യക്ക്‌ പുറത്ത്‌ വല്ല നിക്ഷേപവുമുണ്ടോ?
പീഢനക്കേസുകളുമായി അറസ്റ്റിലായ എം.എല്‍.എയെപ്പോലുള്ളവരാണെങ്കില്‍ ചോദ്യം 1. നാളിതുവരെയായി എത്ര ബലാല്‍സംഗം നടത്തിയിട്ടുണ്ട്‌? (10 മിനിറ്റ്‌ സമയവും ആവശ്യമാണെങ്കില്‍ ഗണിച്ചുകണ്ടെത്താന്‍ ഒരു കാല്‍കുലേറ്ററും അനുവദനീയം)

അങ്ങിനെയൊരു ദുരന്തസാദ്ധ്യത മുന്നിലുണ്ടാവുമ്പോള്‍ എന്തുകൊണ്ടും നല്ലത്‌ ഈ നശിച്ച പരിപാടി പൂട്ടിക്കാന്‍ ആവുംവണ്ണം ഉത്സാഹിക്കുകയാണ്‌. സ്വന്തം നിലയ്‌ക്കുനോക്കുക. കോടതിവഴിയും. അല്ലെങ്കില്‍ വിവേകം മാത്രമല്ല പടച്ചോന്‍ ഇക്കൂട്ടര്‍ക്ക്‌ ബുദ്ധിയും കൊടുത്തില്ലല്ലോ എന്ന തോന്നലല്ലേ ജനത്തിനുണ്ടാവുക.

`പിടിയാത്തവരുടെ വികൃതികള്‍ കണ്ടാല്‍
മടിയാതവരുടെ തലമുടി ചുറ്റി
പിടിയാത്തവനതി ഭോഷന്‍
വടികൊണ്ടടിയാത്തവനതിനേക്കാള്‍ ഭോഷന്‍`

അക്കാര്യത്തില്‍ മഹാത്മജികൂടി കുഞ്ചനോടു യോജിക്കും. അഹിംസാവ്രതം തല്‌ക്കാലം മുറിഞ്ഞാലും ഇത്രനല്ലൊരു സംഗതി നിരോധിക്കാന്‍ പുറപ്പെടുന്നവരുടെ നടുപ്പുറത്തേക്ക്‌ മഹാത്മാവിന്റെ ഊന്നുവടി ഉയരാതിരിക്കാന്‍ കാരണമൊന്നും നിത്യന്‍ കാണുന്നില്ല.

June 05, 2009

വംഗദേശം വഴി മൂന്നാം മുന്നണി ബംഗാള്‍ ഉള്‍ക്കടലിലേക്ക്

manmohansingh.jpgഇന്നു ബ്രാഹ്മമുഹൂര്‍ത്തം വരെ കിറുകൃത്യമായി കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മാറ്റിനിര്‍ത്തി മൂന്നാംമുന്നണികേന്ദ്രത്തില്‍ അധികാരം കൈയ്യാളുന്ന സുന്ദരസ്വപ്‌നവുമായിട്ടായിരുന്നു വിപ്ലവകാരികള്‍ ഉണര്‍ന്നെണീറ്റിരുന്നത്‌. ഇനി മൂന്നാം മുന്നണിയെക്കൊണ്ട്‌ ഒറ്റയ്‌ക്ക്‌ പറ്റിയില്ലെങ്കില്‍ നാലാം മുന്നണിയെയും കൂട്ടി ഭരിക്കുവാനുള്ളവെപ്രാളമായിരുന്നു. അതുകൊണ്ടും എണ്ണം തികഞ്ഞില്ലെങ്കില്‍ നൂറാം മുന്നണിവരെയുള്ളവരെ ചേര്‍ത്താല്‍ സംഗതികേമം. ഉറച്ച ഭരണം കേന്ദ്രത്തില്‍ ഉറപ്പുവരുത്തുകയായിരുന്നു ഏകലക്ഷ്യം.

ഭൂരിപക്ഷം കിട്ടിയാലും ബി.ജെ.പിയെക്കൊണ്ട ഭരിപ്പിക്കരുത്‌ എന്ന തികച്ചും ജനാധിപത്യപരമായ അസ്സല്‍ അഭിപ്രായമായിരുന്നു കാരാട്ടിന്റേത്‌. കോണ്‍ഗ്രസിനു പിന്തുണകൊടുക്കുകയുമില്ല. അതായത്‌ ഒന്നാം ക്ലാസില്‍ ജയിച്ച കോണ്‍ഗ്രസുകാര്‍ ഔട്ട്‌. രണ്ടാംക്ലാസില്‍ ജയിച്ച ബി.ജെ.പിക്കാരും ഔട്ട്‌. മോഡറേഷനിലൂടെ വന്ന യോഗ്യന്‍മാര്‍ ഭരിക്കും എന്ന തങ്കപ്പെട്ട ജനാധിപത്യപരമായ നിലപാട്‌. അതിലും ഭേദം ഇന്ത്യന്‍ വിപ്ലവം തന്നെയങ്ങ്‌ നടത്തി അധികാരം പിടിച്ചെടുക്കുകയല്ലേ എന്നൊരു സംശയം ചിലര്‍ക്കെങ്കിലുമുണ്ടായിരുന്നു. ഇതെല്ലാം തന്നെയാണ്‌ വിപ്ലവം എന്നും ആ വിപ്ലവത്തിലേയ്‌ക്കുള്ള ചാമുണ്ഡികളുടെ ഒടുക്കത്തെ ചാട്ടമാണിതെന്നും മനസ്സിലായത്‌ ഫലം കണ്ടപ്പോഴാണ്‌.

ഇതിന്‌ ഗ്രന്ഥങ്ങളില്‍ അടവുനയം എന്നു പറയും. അതായത്‌ അഭ്യാസിക്ക്‌ നില്‌ക്കാന്‍ ഒരു തറയുടെ ആവശ്യമില്ലാത്ത പയറ്റ്‌. പത്തൊമ്പതാമത്തെ അടവ്‌. കംപ്ലീറ്റ്‌ പരിപാടിയും നടക്കുക നിലം തൊടാതെയാണ്‌. അതുകൊണ്ട്‌ അടവുമാത്രം മതി. നിലപാടു വേണ്ട. ആ മുന്തിയ അടവിന്റെ നല്ല പരീക്ഷണശാലയായി കേരളത്തെ തിരഞ്ഞെടുത്തു. പൊന്നാനിയിലെ മികച്ച ലാബില്‍ ഒന്നാംഘട്ട പരീക്ഷണം. രണ്ടാമത്തേ മുന്തിയ ലാബ്‌ വടകരയിലും കോഴിക്കോട്ടും പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ പരീക്ഷണം അവസാനിച്ചു. ലാബടക്കം ജനകീയാഗ്നിക്കിരയായതാണ്‌ വിവരം.

പണ്ട്‌ പറ്റിയ ചരിത്രപരമായ മണ്ടത്തരം ഇക്കുറി ആവര്‍ത്തികുകയില്ലെന്ന ഉറപ്പ്‌ വേണ്ടപ്പെട്ടവര്‍ നല്‌കിയിരുന്നു. എന്നാല്‍ ജനത്തിന്റെ ബധിരകര്‍ണ്ണങ്ങളില്‍ അതൊന്നും പതിച്ചില്ല. പണ്ടുണ്ടായിരുന്നത്‌ പകുതിയായി കിട്ടിയത്‌ മിച്ചം. ബംഗാളില്‍ രണ്ടുദശാബ്ദമായി പാര്‍ട്ടി ഭരണം കൊണ്ടുണ്ടായ നേട്ടം ഇപ്പോള്‍ തൃണമൂലിനെ ഇമ്മിണി ബല്യ ഒന്നായി മാറ്റിക്കൊടുത്തതാണ്‌.

കേരളത്തിലെ സ്ഥിതിയും പാര്‍ട്ടിയുടെ സുചിന്തിതമായ നിലപാടുകള്‍ കൊണ്ട്‌ ഒരുപാട്‌ മെച്ചപ്പെട്ടു. ലക്ഷങ്ങളുടെ വോട്ടിന്‌ വിജയിച്ച വടകര മണ്ഡലത്തിലടക്കം പാര്‍ട്ടിയെ കുളിപ്പിച്ചുകിടത്തിക്കൊണ്ട്‌ അവര്‍ അതുകൈവരിച്ചു. ഇനി വിശേഷിച്ച്‌ പണിയൊന്നുമില്ലാത്തതുകൊണ്ട്‌ ആരാണ്‌ കുലം കുത്തിയത്‌ എന്ന ഗവേഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുമെന്ന ഉത്തമവിശ്വാസം കാരാട്ടിനുണ്ട്‌. കോണ്‍ഗ്രസ്‌ ജയിച്ചുവെന്ന്‌ അദ്ദേഹം അംഗീകരിച്ചതും ചില്ലറക്കാര്യമല്ല. അടവുനയം വച്ച്‌ ഒരൊറ്റ വിശദീകരണത്തിലൂടെ വേണമെങ്കില്‍ കോണ്‍ഗ്രസിനെ തോല്‌പിക്കാമായിരുന്നെങ്കിലും അതുണ്ടായില്ല.

കിങ്‌മേക്കര്‍ കുപ്പായം തല്‌ക്കാലം കാരാട്ട്‌ അടുപ്പിലിടേണ്ടതില്ല. നയിച്ച്‌ ജീവിക്കാമെന്ന അത്യാഗ്രഹമൊന്നും വിപ്ലവകാരികള്‍ക്ക്‌ പണ്ടേയില്ലാത്തതുകൊണ്ടാണല്ലോ ജനാധിപത്യം ജീവവായുവായി വന്നത്‌. അത്യാവശ്യം ശമ്പളവും പെന്‍ഷനും ചിലപ്പോള്‍ രണ്ടുമൊന്നായിട്ടും കിട്ടുന്ന ഒരേയൊരു പണിയാണല്ലോ വിപ്ലവപ്രവര്‍ത്തനം. ലേശം കൂറമിഠായിയുമിട്ട്‌ കുപ്പായം പെട്ടിയില്‍ തന്നെ കിടക്കട്ടെ. ജനത ഇന്ത്യനും രാജ്യം ഇന്ത്യയുമായതുകൊണ്ട്‌ അടുത്ത അഞ്ചുകൊല്ലം എന്തുസംഭവവിക്കും എന്ന പ്രവചനം മന്ദബുദ്ധികള്‍ക്കേ നടത്താന്‍ കഴിയൂ.

നമ്മുടെ നേതാക്കന്‍മാര്‍ക്കിതുവരെ തിരുപാടുകിട്ടാത്ത ഒരു സംഗതിയുണ്ട്‌. അതായത്‌ അവര്‍ ജനത്തില്‍ നിന്നുമകന്നു. കുരയ്‌ക്കാനും കടിക്കാനും കൊള്ളാത്ത വാലാട്ടാനും കാലുനക്കാനും മാത്രമറിയുന്ന പൊമേറിയന്‍മാരാണ്‌ ജനമെന്ന അവരുടെ വിശ്വാസം കാലഹരണപ്പെട്ടു. ഒന്നിനും കൊള്ളാത്ത തലേക്കെട്ടുകാരുടെ തൊപ്പിക്കാരുടെയും താടിക്കാരുടെയും അടുക്കള കയറിയാല്‍ എല്ലാമായി എന്നു കണക്കുകൂട്ടിയവര്‍ ഇനിയൊന്നു ചിന്തിക്കുക.

ജനത്തെ വര്‍ഗീയമാക്കാന്‍ പെടാപാടുപെട്ട നേതാക്കളുടെ ശവഘോഷയാത്രയ്‌ക്കാണ്‌ ഇപ്പോള്‍ നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്‌. ജനം ഭൂരിപക്ഷവും സെക്യുലറും നേതാക്കന്‍മാര്‍ ജാതിമതവര്‍ഗീയവാദികളുമായതിന്റെ ഫലമാണ്‌ രണ്ടത്താണിയില്‍നിന്നും വിപ്ലവകാരികള്‍ക്ക്‌ പഠിക്കാനുള്ളത്‌. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നതു മറ്റൊന്നുമായാലും വലിയ കുഴപ്പമില്ല. പക്ഷേ അതാരും അറിയരുത്‌. എന്നാല്‍ ബൂര്‍ഷ്വാകടലാസുകളും ചാനലുകളുമുള്ളകാലത്തോളം അതും നടപ്പില്ല. അതുകൊണ്ട്‌ വേഡ്‌സ്‌ തെക്കോട്ടും ആക്ഷന്‍ വടക്കോട്ടും ആവാതെ നോക്കുക. നല്ലൊരു നിലപാടുതറയില്‍ നിന്നു പയറ്റുക. അടവുമാത്രം പഠിച്ചതുകൊണ്ട്‌ കാര്യമില്ല. നില്‌ക്കാനൊരു പടവും കൂടി വേണം എന്നു പഠിക്കുക.

വേറൊന്നും കൂടി നോക്കുക. ഇന്ത്യ കണ്ട ധീരദേശാഭിമാനി ഒന്നാംതരം നിരീശ്വരവാദിയായിരുന്ന സവര്‍ക്കറിന്റെ പേരിലെ ശിലാഫലകം അന്തമാനിലെ കാലാപാനിയില്‍ നിന്നും എടുത്തുമാറ്റി ന്യൂനപക്ഷത്തിന്റെ നാലുവോട്ടുറപ്പിക്കാന്‍ പോയ മണിശങ്കര്‍ അയ്യരുടെ (പേരില്‍ തന്നെ മതേതരം) പരാജയം നോക്കുക. വെറും ജാതികാര്‍ഡല്ലാതെ വേറൊന്നും തിരുപാടില്ലാത്ത രാംവിലാസ്‌ പാസ്വാന്റെ ഹാജിപ്പൂരിലെ ബോധംകെട്ടുകിടപ്പും നോക്കുക.

ഒരു കാര്യം എല്ലാ വിവരദോഷികളായ നേതൃത്വവും മനസ്സിലാക്കുക. ഭൂരിപക്ഷം വോട്ടര്‍മാര്‍ യുവതലമുറയില്‍ പെട്ടവരാണ്‌. ലോകത്തെ അറിയുന്നവര്‍ രാജ്യത്തെ അറിയുന്നവര്‍. ഒരു പ്രചരണവും അവരെ ബാധിക്കുകയില്ല. കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനും അറിയുന്നവരായി ജനം മാറിയെന്ന വലിയ സത്യം എല്ലാവരും അറിയുക.


മുന്നണിയിലെ കക്ഷികളുടെയെല്ലാം സീറ്റുകള്‍ പിടിച്ചെടുത്ത്‌ അതിലെല്ലാം സ്വന്തം നിലയില്‍ മത്സരിക്കുക. അതായത്‌ സമ്പൂര്‍ണപാര്‍ട്ടി ആധിപത്യം. പോയവരെല്ലാം എതിര്‍ത്താലും ബാക്കിയുള്ള വര്‍ഗീയപിശാചുകളുടെ പിന്തുണയോടെ ജയിക്കുക എന്ന തന്ത്രം പയറ്റിയതാണ്‌ വിനയായത്‌. നമ്മുടെ കയ്യിലിരിപ്പുകൊണ്ട്‌ ഭാവിയിലുണ്ടാവുന്ന ഗുണം തിരിച്ചറിയാനുള്ള കഴിവ്‌ ജനത്തിനുണ്ടാവുമെന്ന്‌ പ്രതീക്ഷിച്ചതുമില്ല.

അധികാരം രാജാവിനെ വിനയാന്വിതനാക്കണമെന്നാണ്‌. രാജാക്കന്‍മാര്‍ക്കു പറഞ്ഞത്‌ മന്ത്രിമാര്‍ക്കും ബാധകമാണെന്ന്‌ മനസ്സിലായില്ല. അധികാരം കൈയ്യില്‍കിട്ടിയപ്പോള്‍ അഹങ്കാരം തലയ്‌ക്കുകയറിയതിന്റെ ഫലമായിരുന്നു സിംഗൂര്‍. സിംഗൂരില്‍ പാര്‍ട്ടിവിതച്ചതിന്റെ വിളവെടുപ്പാണ്‌ ഇപ്പോള്‍ നടന്നത്‌. Mamata_banerjee.jpg

കേരളത്തിലെയും ബംഗാളിലെയും ജനങ്ങളുടെ സാമ്യങ്ങള്‍ പണ്ട്‌ സ്‌കൂളില്‍ പഠിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നുകൂടിയായി. ഒരു നാനോ സഹായം ഇല്ലാതെതന്നെ കൊലപാതകത്തിന്റെ കണക്കില്‍ സിംഗൂരുതാനല്ലയോ ഇത്‌ എന്നു തോന്നിപ്പോന്ന പ്രദേശമാണ്‌ കണ്ണൂര്‍. അടിയെവിടെ കൊലയെവിടെ നടന്നാലും ഒരുഭാഗത്ത്‌ സദാ പാര്‍ട്ടിയായതും ചില്ലറ നേട്ടങ്ങളല്ല ഉണ്ടാക്കിയത്‌. വടകരയിലെയും കണ്ണൂരിലെയും പരാജയത്തിന്റെ കണക്കെടുത്താല്‍ തോന്നുക സഖാക്കളല്ലാതെ വീട്ടുകാര്‍തന്നെ വോട്ടുമറിച്ചെന്നാണ്‌.

എന്തായാലും ഒരുകാര്യത്തില്‍ വമ്പിച്ച പുരോഗതി പാര്‍ട്ടി ഉണ്ടാക്കിയിട്ടുണ്ട്‌. അന്തിയുറക്കം കോണ്‍ഗ്രസിനോടൊപ്പമായപ്പോള്‍ ഉറക്കത്തും സംസാരിക്കുന്ന കോണ്‍ഗ്രസുകാരുടെ മാറാവ്യാധി പാര്‍ട്ടിയെയും ഗ്രസിച്ചു. ജനാധിപത്യവാദികള്‍ക്ക്‌ കണ്ടുവരുന്ന മാരകരോഗം. അച്ചടക്കരാഹിത്യത്തിന്റെ രൂപത്തില്‍ നട്ടെല്ലിനെയും ഹൃദയത്തെയും കാര്‍ന്നുതിന്നാന്‍ തുടങ്ങി. അതോടെ കൂട്ടുന്ന കണക്കിലും പറയുന്ന വാക്കിനുമുള്ള വില നിത്യേന കുറഞ്ഞുവരും.

പണ്ട്‌ പാര്‍ട്ടിവോട്ടിന്റെ സെന്‍സസ്‌ എടുത്താല്‍ അതു കിറുകൃത്യമായിരിക്കും. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പാര്‍ട്ടി വോട്ട്‌ ചൂലിന്‌ എന്നുറപ്പിക്കാമായിരുന്ന ആ വിശ്വാസമാണ്‌ ഇപ്പോള്‍ അന്ധവിശ്വാസമായത്‌. അതായത്‌ ജനാധിപത്യത്തിന്റെ മലിനവായു പാര്‍ട്ടി ശ്വാസകോശത്തിലേക്ക്‌ പാഞ്ഞുകയറി എന്നര്‍ത്ഥം. മേമ്പ്രന്‍മാരുടെ ശമ്പളവും പെന്‍ഷനും സിറ്റിംഗ്‌ അലവന്‍സും സ്റ്റാന്റിംഗ്‌ അലവന്‍സുമെല്ലാമാണ്‌ പാര്‍ട്ടികാഴ്‌ചപ്പാടുപ്രകാരം ബൂര്‍ഷ്വയല്ലാത്തത്‌. അതുകൊണ്ട്‌ അതുവാങ്ങി പോക്കറ്റിലിടാമായിരുന്നു. ഇപ്പോള്‍ ഇതും കൂടിയായി എന്നുമാത്രം. ഇനി പേരിലെ വിപ്ലവം കൂടി മാറ്റിയാല്‍ പരിണാമസിദ്ധാന്തം കൂടി ശരിയാണെന്നു തെളിയിച്ചതായി അവകാശപ്പെടാവുന്നതേയുള്ളൂ.

May 12, 2009

നിരക്ഷരതൃതീയ

devi_lakshmi.jpgഗ്രഹണിപിടിച്ച്‌ ഊര്‍ദ്ധ്വന്‍ വലിക്കാന്‍പോവുന്ന ഒരുത്തന്റെ ഫോട്ടോ ഇടത്ത്‌ കഴിക്കുന്നതിനുമുന്‍പ്‌ എന്ന അടിക്കുറിപ്പോടെയും മസിലുകള്‍ കൂടിയാട്ടം നടത്തുന്ന ഒരു സുന്ദരദേഹം കഴിച്ചതിനുശേഷം എന്നൊരടിക്കുറിപ്പോടെ വലത്തും വച്ചാല്‍ ഏതു പാഷാണവും വാങ്ങാന്‍ നാലാളുള്ള നാടാണ്‌ നമ്മുടേത്‌.

വലത്തുള്ള ഘടാഘടിയന്‍ കഴിക്കുന്നതിനുമുന്‍പും ഇടത്തുള്ള നാരോന്ത്‌ കഴിച്ചതിനും ശേഷവും ആയിക്കൂടേ എന്നാലോചിക്കാന്‍ വരട്ടെ, ഇന്ത ദുനിയാവിലെ മുയ്‌മന്‍ ഹമുക്കുകളുടെ തലയിലും പടശ്ശോന്‍ പായ്‌ വിരിച്ചു കിടക്കുന്നുണ്ടെങ്കിലും കഴിയുകയില്ല. അതാണ്‌ പരസ്യകല. തലയിലെ പടച്ചോനെ കിടന്നപായില്‍ മയക്കുവെടിവച്ചിട്ട്‌ ചെകുത്താനെ കര്‍മ്മനിരതനാക്കുന്ന ആഭിചാരക്രിയയാണ്‌ പരസ്യകല അഥവാ അഡ്വര്‍ടൈസിംഗ്‌ കൂടോത്രം എന്നിഗ്ലീഷ്‌.

ചുരുങ്ങിയത്‌ നാല്‌പതുടണ്‍ സ്വര്‍ണം അക്ഷയതൃതീയനാളില്‍ വില്‌ക്കണമെന്നായിരുന്നു കണക്ക്‌. അതായത്‌ ടെലിവിഷം പ്രചരിപ്പിച്ച അക്ഷയതൃതീയ ഐശ്വര്യ തട്ടിപ്പില്‍ വിശ്വാസമര്‍പ്പിച്ച്‌ ഒന്നുകില്‍ സ്വര്‍ണം അല്ലെങ്കില്‍ മരണം എന്നുതീരുമാനിച്ചിറങ്ങിയ സൂന്ദരീമണികളുടേയും സുന്ദരവിഡ്ഡികളുടേയും സെന്‍സസും ടണ്‍കണക്കില്‍ തന്നെ എടുക്കേണ്ടിവരും. കയ്യിലെവിരലും കാലിലെ വിരലും സമ്മേളിപ്പിച്ചുകൊണ്ടുള്ള ഗണിതാഭ്യാസം കൊണ്ടൊന്നും സംഗതി നടക്കുകയില്ല.

രണ്ടുമൂവായിരം കൊല്ലം മുമ്പ്‌ ഭാരതദേശത്ത്‌ സുവര്‍ണസ്‌തേയികള്‍ എന്ന പ്രയോഗം രാമായണത്തില്‍ ഉണ്ടെങ്കിലും സ്വര്‍ണക്കള്ളക്കടത്ത്‌ ഒരു മൗലികാവകാശമായി കൊണ്ടുനടക്കപ്പെട്ടു എന്നതിന്‌ തെളിവുകളൊന്നും കിട്ടിയതായി ചരിത്രരേഖകളിലില്ല. പിന്നെങ്ങിനെ അക്ഷയതൃതീയയും സ്വര്‍ണവും, സ്വര്‍ണക്കടയും നികുതിവെട്ടിപ്പും പോലെ, പൊന്നും ചെമ്പും പോലെ, പെണ്ണും പൊന്നും പോലെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ആരെങ്കിലും അന്വേഷിച്ചുവോ ആവോ?

വൈശാഖമാസത്തിലെ ശുക്ലപക്ഷതൃതീയയാണ്‌ അക്ഷയതൃതീയ. ഇതുതന്നെ സത്യയുഗത്തിന്റെ ആരംഭദിനവും എന്ന്‌ ആചാര്യന്‍മാര്‍. തീര്‍ന്നില്ല പരശുരാമന്റെ ജന്മദിവസവും ഇതുതന്നെയെന്നും പറയപ്പെടുന്നു.
icici.jpg
കണ്ണില്‍ കണ്ട രാജാക്കന്‍മാരെ മുഴുവന്‍ വെട്ടിനുറുക്കി ഭൂമി ബ്രാഹ്മണര്‍ക്ക്‌ ദാനം ചെയ്‌തു എന്ന വെടിക്കെട്ടുസംഭവത്തിന്റെ മുന്നേ അമ്മ രേണുകയുടെ കഴുത്തിനുതന്നെ മഴുവെച്ച കേസിന്റെ വിചാരണ യുക്തിവാദികളുടെ കോടതിയില്‍ ഇനിയും അവസാനിച്ചിട്ടില്ല. പരശുരാമന്റെ മഴു വീണ്ടുമൊന്നുകൂടി ഉയര്‍ന്നുതാണ്‌ യുക്തിവാദികളെക്കൂടി ഉന്മൂലനം ചെയതാലേ ആ കേസ്‌ തള്ളിപ്പോവുകയുള്ളൂ. എങ്കിലും സ്വര്‍ണം കുഴിച്ചെടുക്കുന്ന ഏര്‍പ്പാടിലോ കള്ളക്കടത്തിലോ ഒന്നിലും മൂപ്പര്‍ കഴിവുതെളിയിച്ചതായി രേഖകളിലില്ല. സാക്ഷികളുമില്ല. അതിന്റെ പേരില്‍ ഒരു പെറ്റിക്കേസുപോലും ഫയല്‍ചെയ്യപ്പെട്ടതായി യുക്തിവാദികള്‍ കൂടി അവകാശപ്പെടുകയുമില്ല.

അപ്പോള്‍ സംഗതി മാറി. സത്യയുഗാരംഭമായതുകൊണ്ടായിരിക്കണം അന്നത്തെ ദിനം അക്ഷയമായത്‌. അതായത്‌ ക്ഷയിക്കാത്തത്‌ സത്യമൊന്നുമാത്രമാണെന്ന തിരിച്ചറിവ്‌. ഒരിക്കലും ക്ഷയിക്കാത്ത ദാനധര്‍മ്മാദികളുടെ ദിനമായി ഈ ദിവസം കലണ്ടറില്‍ മഹര്‍ഷിമാര്‍ വരവുവച്ചത്‌. പിന്നെ ഇതിന്‌ സ്വര്‍ണവുമായി എന്തു ബന്ധം?

വിദ്യ, മന്ത്രം, സന്ന്യാസം, തപസ്സ്‌, വാനപ്രസ്ഥം എല്ലാം ആരംഭിക്കാന്‍ ആത്മീയാചാര്യന്‍മാര്‍ മാറ്റിവച്ച ദിവസമാണ്‌ അക്ഷയത്രിതീയ. ആ സുവര്‍ണദിവസമാണ്‌ ഇപ്പോള്‍ സുവര്‍ണസ്‌തേയികള്‍ സ്വര്‍ണം വില്‌ക്കാനുള്ള സുവര്‍ണാവസരമായി മാറ്റിയത്‌. അതും പോരാഞ്ഞ്‌ ആ വഷളത്തരം ഇടതടവില്ലാതെ വച്ചുവിളമ്പാന്‍ സൂപ്പര്‍സ്റ്റാര്‍ഇഡിയറ്റ്‌സുകളെ അണിനിരത്തുകയും ചെയ്‌തു. നാലണകിട്ടിയാല്‍ എന്തു വഷളത്തരവും ആരുടെ മുഖത്തുനോക്കിയും പറയാനുള്ള ലൈസന്‍സ്‌ നാവിനുള്ളവരാണ്‌ സൂപ്പര്‍സ്റ്റാറുകളും സ്‌റ്റാറികളും.

ആലപ്പാട്ടുകാരനും മലബാര്‍ ഗോള്‍ഡുകാരനും കാഴ്‌ചക്കാരനെ അസ്വസ്ഥനാക്കുന്ന ആ വിശ്വസ്‌ത സ്ഥാപന കോമളകളേബരനും എല്ലാം ചേര്‍ന്ന്‌ സ്വന്തം നിലയ്‌ക്ക്‌ ഒരു സംസ്‌കൃത നിഘണ്ടുതന്നെ ഇറക്കിയോ എന്ന സംശയത്തിലായിരുന്നു നിത്യന്‍ കുറച്ചുനാളായിട്ട്‌. കണ്ണൂരിലെ കുഞ്ഞിക്കണ്ണ ജ്വല്ലറിക്കവിതകള്‍ പോലെ ഒരെണ്ണം.

AkshayTritiya.jpgഅക്ഷയത്രിതീയയെപ്പറ്റി നിലവിലുള്ള വേറൊരു വിശ്വാസം വിധവകള്‍ക്കും വിഭാര്യന്‍മാര്‍ക്കുമുള്ളതാണ്‌. അവര്‍ നന്നായി ദാനം ചെയ്‌താല്‍ അടുത്ത ജന്മത്തില്‍ അതിന്റെ ഗുണം കിട്ടും. വിധവകള്‍ക്ക്‌ അടുത്തജന്മം ഭര്‍ത്താവു ചത്തുപോയി ബുദ്ധിമുട്ടിപ്പോവുന്ന ഒരവസ്ഥയുണ്ടാവില്ല. ഭാര്യയ്‌ക്ക്‌ മരണംവരെ പീഡനം ഉറപ്പ്‌ ആന്റ്‌ വൈസീവേര്‍സ. ഭര്‍ത്താവിന്റെ പീഢനം അതിരുവിടുമ്പോള്‍ ഭാര്യ പോലീസ്‌ സ്‌റ്റേഷനിലോ കോടതിയിലോ കയറേണ്ടിവരുമോ, ഭാര്യയുടെ പീഢനം ഏറുമ്പോള്‍ ഭര്‍ത്താക്കന്‍മാര്‍ കടല്‍മാര്‍ഗമോ കിണര്‍മാര്‍ഗമോ കയര്‍വഴിയോ പീഢനരഹിതലോകത്തേക്ക്‌ കുതിക്കേണ്ടത്‌ ആദിയായ കാര്യങ്ങളെപറ്റി ആചാര്യന്‍മാര്‍ പരാമര്‍ശിച്ചതായി കാണുന്നില്ല. എന്തായാലും ഈ ജന്മത്തില്‍ ദാനം ചെയ്യുന്ന വിധവകള്‍ക്കും വിഭാര്യന്‍മാര്‍ക്കും അടുത്ത ജന്മം നേരത്തേ മരിക്കാം ഹാ ഹഹ! അല്ലെങ്കില്‍ ദാനത്തിന്‌ പിന്നെന്ത്‌ ഫലം?

ഇനി നേരത്തേ പറഞ്ഞതുപോലെ നാല്‌പതുടണ്‍ സ്വര്‍ണം വിറ്റുവെങ്കില്‍തന്നെ എത്ര ടണ്ണിന്റെ കണക്കായിരിക്കും ധനമന്ത്രിയുടെ കച്ചേരിയിലെത്തുക? ഏറിയാല്‍ നാല്‌പതു കിലോയുടേത്‌. എന്നാലും എന്റെ സത്യസന്ധരായ സ്വര്‍ണവ്യാപാരികളേ ദാനം ചെയ്യേണ്ട ആ ദിനത്തിലെ കച്ചവടത്തില്‍ കിട്ടിയ ലാഭത്തില്‍നിന്നും ദാനമൊന്നും ചെയ്യേണ്ട, സര്‍ക്കാരിനവകാശപ്പെട്ടതുകൂടി കൊടുക്കാത്ത നിങ്ങളുടെ അടുത്ത ജന്മത്തിലെ അവസ്ഥയെന്തായിരിക്കും?

മഹാദാനം ചെയ്യേണ്ട ദിവസം ഏതെങ്കിലും പട്ടിണിപ്പാവത്തിന്‌ കട്ടന്‍ചായയും പരിപ്പുവടയും, പറ്റുമെങ്കില്‍ ഒരു ദിനേശുബീഡിയും വാങ്ങിക്കൊടുക്കാന്‍ കൂട്ടാക്കാതെ ഉള്ളതും പെറുക്കി കള്ളന്‍മാരുടെ കൈയ്യില്‍ നിന്നും സ്വര്‍ണംവാങ്ങാന്‍ ക്യു നിന്ന ഭക്തശിരോമണികളേ, മയക്കുവെടികൊണ്ട പടച്ചോന്‌ എന്നെങ്കിലും ബോധം വീണാല്‍ നിങ്ങള്‍ക്കു വിധിക്കപ്പെടുന്ന ശിക്ഷയെന്തായിരിക്കും? തീര്‍ച്ചയായും മരണമായിരിക്കില്ല. കോളറിഡ്‌ജ്‌ പറഞ്ഞപോലെ ലൈഫ്‌ ഇന്‍ ഡത്ത്‌ ആവാനേ വഴിയുള്ളൂ.