July 16, 2009

അരക്കിറുക്കന്‍മാരില്‍ നിന്നും മുഴുക്കുറുക്കന്‍മാരിലേയ്‌ക്ക്‌


rahul-gandhi.jpgഅടി നടുപ്പുറത്ത്‌ ഏറ്റുവാങ്ങുവാനും വെടിയുണ്ടയ്‌ക്ക്‌ വിരിമാറുകാട്ടിക്കൊടുക്കുവാനും തയ്യാറെടുത്ത 'അരക്കിറുക്കന്‍' മാര്‍ക്കുള്ളതായിരുന്നു സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ രാഷ്ട്രീയം. സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയില്‍ ഒരുപാടുപേര്‍ അടുത്തഘട്ടം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ചു. അധികാരവും ചെങ്കോലും 'അരക്കിറുക്കന്‍' മാരില്‍നിന്നും 'മുഴുക്കുറുക്കന്‍'മാരിലെത്തിയതാണ്‌ നാലണകോങ്ക്രസിന്റെ പിന്നത്തെ ചരിത്രം.

അതോടെ സഞ്‌ജയന്‍ പണ്ടുപറഞ്ഞതുപോലെ രാജാക്കന്‍മാര്‍ക്കെല്ലാം മന്ത്രിമാരായി പ്രമോഷന്‍ കിട്ടി. നെഹറുകുടുംബത്തിലെ തൊഴിലില്ലായ്‌മക്കും എന്നെന്നേയ്‌ക്കുമായി ഒരവസാനമായി.

മനുഷ്യന്റെ ബുദ്ധിക്ക്‌ ഒരു തകരാറുണ്ട്‌. ചിലപ്പോള്‍ എത്ര ബുദ്ധിയുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. വേണ്ടപ്പോഴായിരിക്കും ബുദ്ധിക്ക്‌ ബോധക്ഷയം സംഭവിക്കുക. ഇനി ബുദ്ധി ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണെങ്കിലും ശരി, നമ്മളായിട്ട്‌ ബുദ്ധിയെ ഉപദ്രവിക്കുകയില്ലെന്നുതന്നെ തീരുമാനിച്ചാലും ശരി, ഉള്ള ബുദ്ധി ചിലപ്പോള്‍ സ്വന്തം നിലയ്‌ക്കങ്ങ്‌ ഉണര്‍ന്നുപ്രവര്‍ത്തിച്ചു കളയും. അങ്ങിനെയുള്ള ബുദ്ധിയാണ്‌ ഇപ്പോള്‍ രാഹുലില്‍ പ്രവര്‍ത്തനനിരതമായതും വരുണില്‍ പ്രവര്‍ത്തനരഹിതമായതും. നെഹറൂജിയുടെ ചിന്നച്ചെറുമക്കളില്‍ ഒന്നിനെ കോണ്‍ഗ്രസുകാര്‍ തോളിലേറ്റുമ്പോള്‍ മറ്റേതിനെ എവിടെയെറിയണമെന്നറിയാതെ ബീജേപിക്കാര്‍ നട്ടംതിരിയുന്നു. ഈ ബുദ്ധിയുടെ ഒരോ കാര്യം.

**********************************

രാജ്യത്തിന്റെ ജനസംഖ്യയില്‍ 55 ശതമാനം ആളുകള്‍ 35 വയസ്സിനുതാഴെയുള്ള ചെറുപ്പക്കാരും കാരികളുമാണെന്നതു ഒരു വലിയ സത്യം. എന്നാല്‍ ഭരണചക്രം തിരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണമെടുക്കാന്‍ പാതിവിരലുകള്‍തന്നെ വേണ്ടിവരില്ലെന്നതാവട്ടേ അതിലും വലിയ സത്യം. ഇനി ആ വിരലിലെണ്ണാവുന്നവരില്‍ പാതിയും തന്തപ്പടിയുടെ തള്ളില്‍ തലപ്പത്തെത്തിപ്പോയതായിരിക്കും എന്നതാവട്ടെ ഉടുതുണിയില്ലാത്ത പെരിയ സത്യവും.

അപ്പോള്‍ ഭരണചക്രം തിരിക്കുന്നതാകട്ടേ ന്യൂനപക്ഷം വരുന്ന കിഴവന്‍മാരുടെ മഹാഭൂരിപക്ഷവും. നിശ്ചയിച്ചാലും ഇല്ലെങ്കിലും നടക്കും എന്നൊരുറപ്പുള്ളതുകൊണ്ടാണല്ലോ വിവാഹം നിശ്ചയിക്കുക ആദിയായ കാര്യങ്ങള്‍ സമൂഹം വൃദ്ധരെ ഏല്‍പിക്കുന്നത്‌. മറ്റൊരു തൊഴിലിലും വൃദ്ധര്‍ക്ക്‌ മുന്‍ഗണനയുള്ളതായി കേട്ടറിവില്ല.

രാഷ്ട്രീയപ്രവര്‍ത്തനവും ഭരണവുമെല്ലാം സേവനമാണെന്നു പറഞ്ഞ്‌ ഒഴിവാകാന്‍ പറ്റുമോ? പറ്റില്ല. പ്രതിഫലം പറ്റി ചെയ്യുന്ന പ്രവൃത്തിയെ തൊഴിലെന്നാണ്‌ വിളിക്കുക. സേവനമെന്നല്ല. ഇനി നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത ഭീമമായ പ്രതിഫലമാണെങ്കില്‍ അതിന്‌ കൊള്ള എന്നാണ്‌ പറയുക. സര്‍ക്കാര്‍ ജീവനക്കാര്‍ കൂടിയാല്‍ 60 ല്‍ എല്ലാ പാപങ്ങളില്‍ നിന്നും വിരമിച്ച്‌ ശിഷ്ടകാലം രാമനാമം ജപിച്ചുകഴിയണമെന്ന്‌ നിയമം അനുശാസിക്കുന്നുണ്ട്‌. അതൊന്നും ഭരണചക്രത്തിലെ വയോജനങ്ങള്‍ക്ക്‌ ബാധകമല്ലെന്നുമാത്രം.

കുഴിയിലേയ്‌ക്ക്‌ കാലുംനീട്ടിക്കിടക്കുന്ന കരുണാകരാദികള്‍ പോലും വേഴാമ്പലിനേപ്പോലെ മുകളിലോട്ട്‌ ഗവര്‍ണറുദ്യോഗം പെരുമഴയായി പതിക്കുന്നതും നോക്കിക്കിടക്കുമ്പോള്‍ തന്റെയും പെങ്ങളുടെയും കടമ ഇവറ്റകളെ ചുമന്ന്‌ സോപാനത്തിലെത്തിക്കുക മാത്രമാണെന്ന തിരിച്ചറിവ്‌ ഇപ്പോള്‍ രാഹുല്‍ജിക്കുണ്ടായി എന്നുവേണം കരുതാന്‍.

*****************************************

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലേയ്‌ക്ക്‌ കേമ്പസ്‌ റിക്രൂട്‌മെന്റ്‌ തുടങ്ങിയെന്നാണ്‌ കടലാസുകളില്‍ കാണുന്നത്‌. അതായത്‌ ഇനി ലോക്‌സഭയുടെ ഉമ്മറപടിവാതില്‍ പണ്ട്‌ നെഹറൂജി ആഗ്രഹിച്ചതുപോലെ എഞ്ചിനീയര്‍മാര്‍ക്കും മാനേജുമെന്റ്‌ വിദഗ്‌ദ്ധന്‍മാര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.

രാഷ്ട്രീയപ്രവര്‍ത്തനത്തിനു കിട്ടിയിരുന്ന ഏകപ്രതിഫലം പണ്ട്‌ 'ഭാരത്‌്‌മാതാ കീ ജയ്‌' ആവേശത്തോടെ വിളിക്കുമ്പോള്‍ ചറപറാ വന്നുവീഴുന്ന പോലീസുകാരുടെ അടിയായിരുന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങളായി ശിഷ്ടകാലം ചുമച്ചുചോരതുപ്പലും. നാലക്ഷരവും നാലു സര്‍ട്ടിഫിക്കറ്റും സ്വന്തം കാര്യവും മാത്രം കൈമുതലായുള്ളവരുടെ ആവാസമേഖല വേറെയായിരുന്നു.

വിവരവും വിദ്യാഭ്യാസവും രാജ്യസ്‌നേഹവും മനുഷ്യത്വവും ഒത്തൊരുമിച്ച്‌്‌ ഒരാളില്‍ പ്രത്യക്ഷമാവുക ഏതാണ്ട്‌ മഴവില്ലുപോലെ ഒരു പ്രതിഭാസമാണ്‌. അങ്ങിനെയുള്ളവരെ കണ്ടെത്തി രാഷ്ട്രനിര്‍മ്മാണ പ്രകൃയയില്‍ പങ്കെടുപ്പിക്കാനായി പഴയ രാജ്യസ്‌നേഹികള്‍ കണ്ടെത്തിയതായിരുന്നു രാജ്യസഭ. വിവരമുള്ളവര്‍ക്കും സാംസ്‌കാരികനായകര്‍ക്കും കലാകാരന്‍മാര്‍ക്കുമായി അവിടെ നൂറുശതമാനം സംവരണം. പിന്നീടതില്‍ 90 ശതമാനവും വിവരദോഷികള്‍ക്കായി സംവരണം ചെയ്യപ്പെട്ടതും ചരിത്രം.

*************************************

ഇപ്പോള്‍ ഐ.ഐ.ടി ക്കാരും ഐ ഐ എമ്മുകാരുമൊക്കെ ജീവിതം രാഷ്ട്രത്തിനായി ഹോമിക്കുവാന്‍ തയ്യാറെടുത്ത്‌ മാമാങ്കത്തിലെ ചേകോന്‍മാരെപ്പോലെ രാഹുല്‍ജി കേ കമരേ കേ സാമ്‌നേ ഖടേ രഹേ ഹൈ എന്നാണ്‌ കിട്ടിയ വിവരം. ഈ എഞ്ചിനീയറിംഗ്‌ എം.ബി.എക്കാരുടെ രാഷ്ട്രീയബോധവും സാമൂഹികബോധവും തീപ്പെട്ടികണ്ട എലിബാണം പോലെ കുതിച്ചുയര്‍ന്നതിന്റെ സാമൂഹികപശ്ചാത്തലം ആരെങ്കിലും ആലോചിച്ചുവോ?

തലേന്നുരാത്രിയിലെ ഉറക്കത്തിലുണ്ടായ വെളിപാടാണെങ്കില്‍ ശരി. രാഷ്ട്രം രക്ഷപ്പെട്ടു. യഥാക്രമം എഞ്ചിനീയര്‍മാര്‍ക്ക്‌ വിശ്വേശ്വരൈയ്യയും എം.ബി.എക്കാര്‍ക്ക്‌ ജാംഷേഡ്‌ജിയും സ്വപ്‌നത്തില്‍ പ്രത്യക്ഷരായി അനുഗ്രഹം ചൊരിഞ്ഞതാണെങ്കില്‍ നമ്മള്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെട്ടു എന്നുവേണം കരുതാന്‍. ഇന്നത്തെ റിസഷന്‍ സംഭാവനചെയ്‌ത 'തൊഴിലില്ലായ്‌മ' യാണ്‌ പറ്റിയ പണി രാഷ്ട്രീയമാണെന്ന തിരിച്ചറിവ്‌ സംഭാവനചെയ്‌തതെങ്കില്‍ രാഷ്ട്രത്തിന്റെ അധോഗതിയുടെ ആരംഭം എന്നു കരുതാം.

സര്‍ക്കാര്‍ ഐ.ഐ.എമ്മുകളില്‍ നിന്നും ഐ.ഐ.ടികളില്‍ നിന്നും പൊതുജനത്തിന്റെ ചിലവില്‍ പഠിച്ചിറങ്ങിയ എത്ര മഹാന്‍മാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നുണ്ട്‌, ഇനി എത്രപേര്‍ ഇന്ത്യയില്‍ തന്നെയുണ്ട്‌ എന്ന കണക്കെടുത്താല്‍ തന്നെ മതിയാവും അവരുടെ ദേശസ്‌നേഹത്തിന്റെ ആഴമളക്കാന്‍.

ഇപ്പോഴത്തെ സ്ഥിതിവച്ച്‌ ഒരു സര്‍ക്കാര്‍ 'ദാദ'യ്‌ക്ക്‌ 30 കൊല്ലം പണിതാലും പെന്‍ഷന്‌ സകോപ്പില്ല. കേന്ദ്രം തൊഴിലെടുക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തലാക്കി. അതിപ്പോള്‍ സേവനത്തിനുമാത്രമാക്കി ചുരുക്കി. ജനത്തിനെല്ലാവര്‍ക്കും കൊടുക്കാനുള്ള ധനസ്ഥിതിയില്ലാത്തതുകൊണ്ട്‌ അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കുമാത്രമായി അതങ്ങു നിജപ്പെടുത്തി.

രാപ്പകല്‍ പണിയെടുക്കുന്ന ഒരു എക്‌സിക്യൂട്ടീവിന്‌ കിട്ടുന്നതിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട പാക്കേജ്‌ ആണ്‌ ഒരു എം.പി.ക്കുള്ളത്‌. പ്രതിമാസം ലക്ഷങ്ങള്‍. നോ റസ്‌പോണ്‍സിബിലിറ്റി ഫോര്‍ ഫുള്‍ റമ്യൂണറേഷന്‍. എന്തെല്ലാം ആനുകൂല്യങ്ങള്‍? അണ്ടിപ്പരിപ്പും കുപ്പിവെള്ളവും അകത്താക്കാനല്ലാതെ വായതുറക്കാത്ത എത്രയെത്ര ആളുകള്‍ സഭയെ അലങ്കരിച്ചിട്ടുണ്ട്‌. യാതൊരും കുറവും അക്കൂട്ടരുടെ വരുമാനത്തിലുണ്ടായിട്ടില്ല. ആനയെക്കൊണ്ടു പറഞ്ഞതുപോലെയാണ്‌, വായെടുത്താലും വായെടുത്തില്ലെങ്കിലും ലച്ചങ്ങള്‍.

ഒരു കാമ്പസ്‌ റിക്രൂട്ട്‌മെന്റിലൂടെ നാളെ പണികാണുമോ എന്ന അനിശ്ചിതത്വത്തിലേയ്‌ക്ക്‌ സര്‍ട്ടിഫിക്കറ്റും പൊക്കിപ്പിടിച്ചുപോവുന്നതിലും നല്ലത്‌ ഒരേയൊരു 'രാഹുല്‍ജീ കീ ജയ്‌' വിളിയുമായി എടുത്തു കോണ്‍ഗ്രസിലേയ്‌ക്ക്‌ ചാടുകയല്ലേ? സുഖജീവിതത്തിന്റെ സുരക്ഷിതത്വത്തിലേയ്‌ക്കുള്ള ഒരെടുത്തുചാട്ടം.

**************************

അതത്‌ മേഖലയിലെ ലോകത്തിലെ നമ്പര്‍ വണ്‍ ആയിരുന്ന ബെയറിംഗ്‌സ്‌ ബാങ്കും എഐജിയും ഇന്ത്യയിലെ സത്യവും പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ലല്ലുപ്രസാദ്‌ യാദവന്മാരും പിണറായി വിജയനും കൂട്ടരും ഒന്നുമല്ലായിരുന്നു. ഒന്നാംതരം മാനേജ്‌മെന്റ്‌ വിദഗ്‌ദ്ധന്‍മാര്‍ തന്നെയായിരുന്നു. ഒടുവില്‍ കമ്പനിയെ അനിക്‌സ്‌പ്രേയുടെ ആ പഴയ പരസ്യം പോലെ ആക്കിക്കൊടുക്കുവാന്‍ പറ്റിയതും ആ വൈദഗ്‌ദ്ധ്യം കൊണ്ടുതന്നെയാണ്‌. പൊടിപോലുമുണ്ടായില്ല കണ്ടുപിടിക്കാന്‍.

കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങിനെയാവുമ്പോള്‍, പഠിച്ച കള്ളനെക്കാളും രാഷ്ട്രത്തിന്‌ ദ്രോഹം ചെയ്യാതിരിക്കുക പഠിക്കാത്ത കള്ളന്‍ തന്നെയല്ലേ. ലേശം വിവരം കുറഞ്ഞവരാവുമ്പോള്‍ കാലിത്തീറ്റയോ ജീരകമോ കൊണ്ടൊക്കെ തൃപ്‌തിപ്പെട്ടുകൊള്ളും. വിവരം ലേശം കൂടിയതുകൊണ്ടാണ്‌ ലാവ്‌ലിന്‍ സംഭവിച്ചത്‌. അനുവദനീയമായ അഹന്തയുടെ അളവ്‌ അതിലും കൂടിപ്പോയതുകൊണ്ടാണ്‌ സംഗതികള്‍ ഇപ്പരുവത്തിലായതും.

ചുരുക്കിപ്പറഞ്ഞാല്‍, തലപ്പത്ത്‌ വിവരം ലേശം കുറഞ്ഞവരാവുമ്പോള്‍ രാജ്യം ലോകഭൂപടത്തില്‍ തന്നെയുണ്ടാവും എന്നൊരു മെച്ചമുണ്ട്‌. ഉദരനിമിത്തം രാഷ്ട്രീയത്തിലേക്കെടുത്തുചാടിയ ബുദ്ധിരാക്ഷസന്‍മാരുടെ കൈയ്യിലാണ്‌ ഭാവിഭരണമെങ്കില്‍ നാളെ ഭുപടത്തില്‍ നിന്നും രാഷ്ട്രം തന്നെ അപ്രത്യക്ഷമായിക്കൂടെന്നില്ല. അതുകൊണ്ട്‌ നാം കരുതിയിരിക്കുക. വിവരത്തോടൊപ്പം ആനുപാതികമായ അളവില്‍ വിവേകവും അതിലുപരിയായി രാജ്യസ്‌നേഹവും ഉള്ളവരാകണം കടന്നുവരുന്നത്‌ എന്നുറപ്പാനുള്ള ഒരു കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റുകൂടി (CAT) കോണ്‍ഗ്രസുകാര്‍ നടത്തിയേ പറ്റൂ.

July 01, 2009

ടിയാനെന്‍മെനിനു 20 വര്‍ഷങ്ങള്‍ക്കുശേഷം - ബാവോ തുങ്‌ (Bao Tong)

tian-1.jpgന്റെ മകന്റെ ഭാര്യയില്‍ നിന്നും മാര്‍ച്ചില്‍ എനിക്കൊരു കത്തുകിട്ടി. അമേരിക്കയിലുള്ള അവള്‍ നാലുവര്‍ഷം മുന്നേ എനിക്കയച്ച കത്ത്‌. 1996ല്‍ ഞാന്‍ ജയില്‍ വിമോചിതനായശേഷം എനിക്കുവരുന്ന എല്ലാ സ്വകാര്യ എഴുത്തുകളും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ശാന്തമായി ജീവിക്കാനും എഴുതുവാനുമായി മാത്രമാണ്‌ ഞാനിപ്പോള്‍ എന്റെ ഭൂരിഭാഗം സമയവും ചിലവിടുന്നത്‌. ഒരു ഫാക്‌സ്‌മെഷീന്‍, അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ അതുമല്ലെങ്കില്‍ ഒരു സ്വകാര്യ മൊബൈല്‍ഫോണ്‍ ഒന്നും തന്നെ ഉപയോഗിക്കുവാനുള്ള അനുമതി എനിക്കില്ല. സന്ദര്‍ശകര്‍ക്കൂ കൂടി എന്നെ കാണുവാന്‍ സാദ്ധ്യമാവുക സുരക്ഷാഉദ്യോഗസ്ഥരുടെ സമ്മതത്തോടുകൂടിമാത്രമാണ്‌. സന്ദര്‍ശകവിവരങ്ങള്‍ അവരുടെ അടുത്തു രേഖപ്പെടുത്തി അനുവാദം വാങ്ങിയശേഷം മാത്രം.

1989 ജുണ്‍ 4 നു നടന്ന വിദ്യാര്‍ത്ഥി കൂട്ടക്കൊലയ്‌ക്കുശേഷം ചൈന ഒരു പാടു മാറ്റങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. എങ്കിലും വേണ്ടത്ര മാറിയിട്ടില്ല. ആ കാലത്ത്‌ രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കായുള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ റിസര്‍ച്ച്‌ ഓഫീസ്‌ തലവനായിരുന്നു ഞാന്‍. വളരെ ദയാലുവായ ഒരാള്‍ എന്നു പലരും കരുതിയിരുന്നൂവെങ്കിലും ഒരിക്കലും അങ്ങിനെയല്ലാതിരുന്ന ഡെങ്‌ സിയാവോപിങ്‌ ആയിരുന്നു ഞങ്ങളുടെ നേതാവ്‌.

പാര്‍ട്ടിതലവനാവട്ടേ ഷാവോ സിയാങ്ങും. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ പോലുള്ള ചില ന്യായമായ പ്രശ്‌നങ്ങളിലെങ്കിലും നമ്മള്‍ ക്രിയാത്മകമായി പ്രതികരിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. ഡെങ്‌ മെയ്‌ 13ാം തീയ്യതി ഷാവോയെ കണ്ട്‌ ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ യോജിപ്പ്‌ അറിയിക്കുകയും ചെയ്‌തു. അതാകട്ടേ എന്നു ഒരുപാട്‌ സന്തോഷിപ്പിച്ചു. താമസിയാതെ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുള്ള പദ്ധതികളുടെ തയ്യാറെടുപ്പ്‌ ഞാന്‍ തുടങ്ങുകയും ചെയ്‌തു.

മെയ്‌ 17. അപ്രതീക്ഷിതമായി എല്ലാം അവതാളത്തിലായി. ഡെങ്‌ പട്ടാളനിയമം അടിച്ചേല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഷാവോ വീട്ടുതടങ്കലിലായി. അദ്ദേഹം 2005 ലാണ്‌ മരണമടഞ്ഞത്‌.

മാര്‍ച്ച്‌ 28ാം തീയ്യതി പൊളിറ്റ്‌ബ്യൂറോയുടെ ഒരു സ്‌റ്റാന്റിംഗ്‌ കമ്മിറ്റി മീറ്റിംഗിന്‌ ഞാന്‍ വിളിപ്പിക്കപ്പെട്ടു. എന്നാല്‍ ഒരു മീറ്റിംഗും അന്നവിടെ ഉണ്ടായിരുന്നില്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഒരു അംഗം - ആ പേര്‍ ഞാന്‍ വെളിപ്പെടുത്തുകയില്ല - അവിടെ സന്നിഹിതനായിരുന്നു. സുരക്ഷിതമായ ഏതെങ്കിലും കേന്ദ്രത്തിലേയ്‌ക്ക്‌ ഞാന്‍ മാറണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാര്‍ മന്ത്രിമാര്‍ക്കായി റിസര്‍വ്വുചെയ്യപ്പെട്ട ഒരു കെട്ടിടത്തിലാണല്ലോ ഞാന്‍ കഴിയുന്നതെന്നായിരുന്നു എന്റെ പ്രതികരണം. എന്റെ കൈ മുറുകെപിടിച്ചുകൊണ്ട്‌ കൂടുതല്‍ സുരക്ഷിതമായ ഒരിടം എനിക്കറിയാം എന്ന്‌ അദ്ദേഹം പറഞ്ഞു. പുറത്തുണ്ടായിരുന്ന എന്റെ കാര്‍ അപ്പോഴേയ്‌ക്കും അപ്രത്യക്ഷമായതും ഞാന്‍ കണ്ടു. കൂടാതെ, പോലീസുകാര്‍ എനിക്കായി കാത്തുനില്‌ക്കുന്നതും.

ഒരു മലമുകളിലേയ്‌ക്ക്‌ അവര്‍ എന്നെയുംകൊണ്ട്‌ യാത്രയായി. ക്വിന്‍ജങ്ങ്‌ (Qincheng) ജയിലിന്റെ പടുകൂറ്റന്‍ ഉരുക്കു കവാടത്തിനുമുന്നില്‍ ആ യാത്ര അവസാനിച്ചു.

വര്‍ത്തമാനകാല ചൈനീസ്‌ നേതാക്കളാരും തന്നെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തില്‍ ഉത്തരവാദികളല്ല. tian-2.jpgഎങ്കിലും സത്യം അവര്‍ക്കറിയാം. ആ സത്യം അവര്‍ക്കു പങ്കുവെയ്‌ക്കുവാനും കഴിയും. അല്ലെങ്കില്‍ എക്കാലവും ഈയൊരു ടെന്‍ഷന്‍ നിലനില്‌ക്കുകയേ ഉള്ളൂ.

ഞാനിന്ന്‌ കാണാനാഗ്രഹിക്കുന്ന ഒരുപാട്‌ കാര്യങ്ങളുണ്ട്‌. ചൈനയില്‍ പത്രപ്രവര്‍ത്തകര്‍ക്ക്‌ ആരെങ്കിലുമായി സ്വതന്ത്രമായി ഒരു അഭിമുഖം നടത്താനാവുമെങ്കില്‍, എന്നെ ഏറ്റവുമധികം ആഹ്ലാദചിത്തനാക്കുക അതായിരിക്കും.

അവര്‍ക്കുവേണ്ടി കേസു വാദിക്കുവാന്‍ സ്വന്തമായി വക്കീലിനെ ഏര്‍പ്പാടാക്കുവാനുള്ള സ്വാതന്ത്ര്യം കിടപ്പാടം നഷ്ടപ്പെട്ട നമ്മുടെ കര്‍ഷകര്‍ക്കുണ്ടെങ്കില്‍, തീര്‍ച്ചയായും അതെന്നെ സന്തുഷ്ടനാക്കും.

ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കുക എന്ന തത്വത്തിനോട്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി യോജിപ്പിലെത്തുന്നുവെങ്കില്‍, അതെന്നെ ഏറ്റവും സന്തുഷ്ടനാക്കും.

20 വര്‍ഷങ്ങള്‍ക്കുമുന്നേ കുറ്റക്കാരെന്നു വിധിക്കപ്പെട്ട ആ നിരപരാധികള്‍ കുറ്റവിമുക്തരാക്കപ്പെടുന്നൂവെങ്കില്‍, ഞാന്‍ തികച്ചും സന്തുഷ്ടനായിരിക്കും. എന്നാല്‍ ഉന്നതമായ അത്തരം പ്രതീക്ഷകളൊന്നും ഞാന്‍ വച്ചുപുലര്‍ത്തുന്നുമില്ല.

(ജൂണ്‍ 1, 2009 ടൈം മാഗസീന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളവിവര്‍ത്തനം. ബാവോ തുങ്‌ ഇന്ന്‌ ഒരു ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തകനായി ബീജിങ്ങില്‍ കഴിയുന്നു. )