October 16, 2009

സെയ്‌ന്റ്‌ പോള്‍ വധം - നിത്യന്‍


കുലം, ജാതി, മതം, ദേശം കയ്യിലിരുപ്പ്‌ എന്നിവ ഗഹനമായി പഠിച്ചശേഷം ഭാവിയിലേക്കുള്ള തുരുപ്പുഗുലാനായി പാര്‍ട്ടികള്‍ ചിലരെ കണ്ടെത്തും. തിരഞ്ഞെടുപ്പുകാലമാണെങ്കില്‍ പാര്‍ട്ടിസ്വതന്ത്രന്‍ എന്നറിയപ്പെടും. അതെന്തു സംഗതിയെന്നൊന്നും ചോദിച്ചുകളയരുത്‌. കയ്‌പില്ലാത്ത കാഞ്ഞിരക്കുരുവാണെന്നു കരുതിയാല്‍ മതി. ഇനി അടുത്തകാലത്തൊന്നും തിരഞ്ഞെടുപ്പില്ലായെങ്കില്‍ വിവിധ സ്റ്റേജുകളില്‍ ഇക്കൂട്ടരെ സഹയാത്രികരായി പ്രദര്‍ശിപ്പിക്കും.

ഉപ്പുണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്‌, ഇല്ലേ എന്നു ചോദിച്ചാല്‍ ഇല്ല എന്ന പരുവത്തിലായിരിക്കണം ശിഷ്ടകാല പാര്‍ട്ടി സ്വതന്ത്രജീവിതം. അതായത്‌ ഒരുമാതിരി പ്രീഡിഗ്രിയാണ്‌ ഈ പാര്‍ട്ടി സ്വതന്ത്രന്‍ എന്ന സംഗതി. എസ്‌.എസ്‌.എല്‍.സിയുടെ വിലയേയുള്ളൂ. ഡിഗ്രിയുടെ വിലയില്ല. എന്നാലോ ഇതില്ലാതെ ഡിഗ്രിക്കു കുത്തിയിരിക്കാനും കഴിയില്ല.

പാര്‍ട്ടിയില്‍ ഈഴവന്‍മാര്‍ക്കും നായന്‍മാര്‍ക്കും ക്ഷാമം നേരിട്ട ചരിത്രമില്ലാത്തതുകൊണ്ട്‌ അക്കൂട്ടരുടെ ജാതകം ആസ്ഥാനത്തുവരുത്തി പരിശോധിക്കുന്ന പതിവ്‌ വളരെ കുറവാണ്‌.

വ്യാമോഹവൈനിന്റെ അമിതോപയോഗം കാരണം ഇരുകിഡ്‌നികളും പ്രവര്‍ത്തനരഹിതമായി അന്ത്യശ്വാസം വലിക്കുമെന്നുതോന്നുന്ന ഘട്ടത്തില്‍ പാര്‍ട്ടിയുടെ ജീവന്‍ നിലനിര്‍ത്തേണ്ടത്‌ ഈ സ്വതന്ത്രന്‍മാരാണ്‌. ജീവന്‍ തിരിച്ചുകിട്ടിയാല്‍ ഉടന്‍തന്നെ ഇക്കൂട്ടരെ തങ്കപ്പെട്ട വിപ്ലവകാരികളാക്കി മാമോദീസമുക്കും. സഹയാത്രികര്‍ ഈ കാലയളവില്‍ വാക്കും പ്രവൃത്തിയുമായി പരമാവധി അകലം കാത്തുസൂക്ഷിക്കേണ്ടതുണ്ട്‌. എത്രത്തോളം ആ അകലം കൂടുന്നോ അത്രയും അടുത്തായിരിക്കും ഈ വാഴ്‌ത്തപ്പെടല്‍.

പാര്‍ട്ടി ആസ്ഥാനത്ത്‌ നടത്തിയ പോളിന്റെ ഒരു ജാതക പരിശോധനയിലാണ്‌ ഒരു പില്‌ക്കാല മാധ്യമ വിശാരദനെ ആചാര്യന്‍മാര്‍ കണ്ടെത്തിയത്‌. വന്‍കിടകുത്തകബൂര്‍ഷ്വാഭൂപ്രഭുമുതലാളിത്തസിഐഎവൈതാളികന്‍മാരെ (ആസ്‌ത്മാ രോഗികള്‍ നിര്‍ത്തിനിര്‍ത്തിമാത്രം വായിക്കുക) നേരിടാന്‍ മദിരാശിമലബാറില്‍ എണ്ണയിട്ട യന്ത്രം പോലെ കര്‍മ്മനിരതരായ ത്രീഇന്‍വണ്‍ ജയരാജന്‍മാരും അവരുടെ ചെഗുവേരചെറുപ്പക്കാരുമുള്ള കാലത്തോളം ഹിമാലയം വടക്കന്‍കാറ്റിനെയെന്നപോലെ സി.ഐ.എയെ തടുത്തുകൊള്ളും.

മാധ്യമങ്ങളെ തടുത്തുനിര്‍ത്താന്‍ പറ്റിയ ആളുകള്‍ക്കാണ്‌ ക്ഷാമം. പണയം വെക്കാന്‍ തയ്യാറുള്ള തലകള്‍ കിട്ടാനുള്ള പാട്‌ ചില്ലറയല്ല. തലയുള്ളവന്‌ ചിലപ്പോള്‍ തലയിലുണ്ടാവില്ല. തലയിലുള്ളവന്‌ പലപ്പോഴും തലവേണമെന്ന നിര്‍ബന്ധവും കാണുകയില്ല.

വിപ്ലവപാര്‍ട്ടികളുടെ മാധ്യമനയം സഞ്‌ജയന്‍ എഴുപതിറ്റാണ്ടുമുമ്പേ വ്യക്തമാക്കിയതാണ്‌.

"അവര്‍ക്കു ഹിതമല്ലാത്തതോതുന്നോരെ ദുഷിക്കുവോര്‍
അതോടൊന്നിച്ചഭിപ്രായ സ്വാതന്ത്ര്യത്തെ സ്‌തുതിക്കുവോര്‍"

ഈ മാധ്യമനയം ഭ്രമണപഥത്തിലെത്തിക്കാന്‍ വേണ്ട യോഗ്യത ലേശം തലയും തലയിലുള്ളതും ഉണ്ടാവണമെന്നതു തന്നെയാണ്‌. അത്‌ ഒരു പോളില്‍ കണ്ടെത്തി. അധികയോഗ്യതയാവട്ടേ വാക്കു തെക്കോട്ടാണെങ്കില്‍ പ്രവൃത്തി വടക്കോട്ടായിരിക്കണം സഞ്ചരിക്കുന്നത്‌. അതാണിപ്പോള്‍ സംശയത്തിന്റെ കരിനിഴലില്‍ നിലയുറപ്പിച്ചിട്ടുള്ളത്‌. തെറ്റിയത്‌ പാര്‍ട്ടിക്കാണോ അതോ പോളിനാണോ.

എന്താ ദിവ്യദൃഷ്ടിയുണ്ടോ മാധ്യമങ്ങള്‍ക്കെന്നു ചോദിച്ചപ്പോള്‍

സഖാവേ! ജേര്‍ണലിസ്റ്റ്‌ ദിവ്യ
ചക്ഷുസ്സ്‌ കലരുന്നവന്‍
മനസ്സിലോര്‍ത്താലൊക്കേയു
മറിഞ്ഞീടും പരിഷയുമിവന്‍
മുറിക്കില്ലിവനെ ശ്ശസ്‌ത്രം
ബാധിക്കില്ല തളര്‍ച്ചയും

(എഴുത്തച്ഛാ മാപ്പ്‌)

എന്നന്നേ പറയേണ്ടതായിരുന്നു. പറയേണ്ടപ്പോള്‍ പറഞ്ഞില്ല അല്ലെങ്കില്‍ പറയാനറിഞ്ഞില്ല.

വാക്കും പ്രവൃത്തിയുമായി ബന്ധം പുലര്‍ത്തുമ്പോഴാണ്‌ പത്രപ്രവര്‍ത്തനം ഒരു അപകടകരമായ തൊഴിലായി മാറുക. സ്വദേശാഭിമാനിയുടെയും സഞ്‌ജയന്റെയും ലസാന്തയുടെയുമൊക്കെ ഗതിവരിക. മാധ്യമപ്രവര്‍ത്തനം എങ്ങിനെവേണം എന്നതിനെപ്പറ്റി നൂറുകിത്താബുകള്‍ പടച്ചുവിട്ടാലും തല തലസ്ഥാനത്തുതന്നെയുണ്ടാവും. അതിലെ പത്തുവരി പ്രാവര്‍ത്തികമാക്കാന്‍ പോയാലേ തലയെപ്പറ്റി ബേജാറുവേണ്ടൂ. അതുകൊണ്ടാണ്‌ ആരോ പറഞ്ഞത്‌ ഡെസ്‌ക്‌ ഈസ്‌ എ ഡെയ്‌ഞ്ചറസ്‌ പ്ലേസ്‌ ടു വ്യൂ ദ വേള്‍ഡ്‌ എന്ന്‌.

സഹയാത്രികന്‌ പ്രണയപൂര്‍വ്വം എന്നൊരു ലേഖനം ആസ്ഥാനത്തുനിന്ന്‌ ചെന്നപ്പോള്‍ കൈപ്പറ്റിപ്പോയി. വീണുകിട്ടുന്ന പ്രണയത്തെ ആരും വിട്ടുകളയുകയില്ല. 'ആളെയും കൊണ്ടേ പോവൂ പ്രണയ' മാണെങ്കില്‍ കൂടി അന്നേരം കാമം കണ്ണില്‍ തിമിരമായി വന്ന്‌ പായവിരിക്കും. പറഞ്ഞിട്ട്‌ കാര്യമില്ല. ഒന്നുകില്‍ പിഴപ്പിക്കാനുള്ള ലൗജിഹാദിന്റെ ഭാഗം അല്ലെങ്കില്‍ ഭാവിയില്‍ ചാവേറാവാനുള്ള ഒസ്യത്താവും എന്നു പോളും നീരീച്ചിട്ടുണ്ടാവില്ല. ഉദ്ദിഷ്ടകാര്യത്തിലല്ല ഇങ്ങിനെയൊരു കലഹത്തിലാണ്‌ ലൗജിഹാദ്‌ കലാശിക്കുക എന്ന്‌ പാര്‍ട്ടിയും നിരീച്ചിട്ടുണ്ടാവില്ല.

ബുദ്ധി അസാരം തലയിലുണ്ടായിരുന്നതിന്റെ ഉത്തമതെളിവാണ്‌ മൂപ്പരുടെ മാധ്യമപ്രവര്‍ത്തനം. മാധ്യമധര്‍മ്മത്തെപ്പറ്റി കിടന്ന കിടപ്പില്‍ അല്ലെങ്കില്‍ ഇരുന്ന ഇരിപ്പില്‍ നെടുങ്കന്‍ നാലു കാച്ചല്‍. പ്രവര്‍ത്തനം ഭംഗിയായി. ലോകമാസകലം പുല്ലുവിലയാണെങ്കിലും ഉപദേശിവര്‍ഗങ്ങള്‍ക്ക്‌ ഇന്ത്യയില്‍ എക്കാലത്തും നല്ല മാര്‍ക്കറ്റായിരിക്കും. കാരണം നമ്മള്‍ ഒരു പാടു പറയും. അതിന്റെ ഒരുശതമാനമാണ്‌ പ്രവര്‍ത്തിക്കുക. ആദിവാസികള്‍ക്കുവേണ്ടി ചെലവാക്കിയ തുകയും അവര്‍ക്കെത്തിയ തുകയും പോലെ. ഉപദേശം ഒന്നുകൊണ്ടുമാത്രം സംഗതി ഹലാക്കായിപോയതിന്‌ പൂമാലകളല്ലാതെ ഒരുപദേശിയുടെ കഴുത്തിലും കയറുവീണ ചരിത്രമില്ല. അതായിരുന്നു സുവര്‍ണകാലഘട്ടത്തില്‍ വേറിട്ട ചാനലിലെ ഇപ്പോള്‍ വേറിട്ട പണി.

എഴുതേണ്ടവന്‍ എഴുതിയ രീതിയിലാണോ എഴുതേണ്ടത്‌, പറയേണ്ടവന്‍ പറയരുതാത്ത രീതിയിലാണോ പറഞ്ഞത്‌ എന്നൊക്കെ നോക്കി തരം പോലെ വല്ലതുമൊക്കെ പറയുക. കൊടുക്കേണ്ട സമയത്ത്‌ കൊള്ളേണ്ടവന്റെ കരണക്കുറ്റിക്കിട്ട്‌ രണ്ടുകൊടുക്കുക മാത്രം ചെയ്‌തുകളയരുത്‌. തലയ്‌ക്ക്‌ തകരാറുള്ളവര്‍ അതാണു ചെയ്യുക. പിന്നെ കുത്തിയിരിക്കാന്‍ ചാരുകസാര കണ്ടെന്നുവരില്ല. തലയും കണ്ണും ഒന്നായല്ലേ സഞ്ചരിക്കുക.

മൂപ്പര്‍ ഇപ്പോള്‍ പറഞ്ഞതും നോക്കുക. "പ്രഭാവര്‍മ്മയുടേയും മാധവന്‍കുട്ടിയുടേയും ശൈലിയില്‍ പിണറായി വിജയനുവേണ്ടി പറയാന്‍ എനിക്കാവില്ല. പിണറായി വിജയന്റെ ചാവേറാവാന്‍ എനിക്കു കഴിയില്ല". കൂലിത്തല്ലുകാരും ചാവേറുകളും തമ്മിലുമുണ്ട്‌ ഒരു അജഗജാന്തരം. കൂലിത്തല്ലുകാരന്‌ ഇഹത്തിലെ സ്വര്‍ഗമാണെങ്കില്‍ ചാവേറിന്‌ പരത്തിലെ സ്വര്‍ഗമാണ്‌ ലക്ഷ്യം. പാര്‍ട്ടിമാധ്യമങ്ങളിലെ പണി ആദ്യത്തെ വകുപ്പിലാണ്‌ വരിക.

ബൂര്‍ഷ്വാമാധ്യമങ്ങളിലേയ്‌ക്കുള്ള ചാട്ടം പിഴച്ചുപോയവര്‍ അല്ലെങ്കില്‍ പിടിവിട്ട്‌ ചോട്ടില്‍പോയവരാണ്‌ വിപ്ലവമാധ്യമശിഖരങ്ങളിലേയ്‌ക്ക്‌ വലിഞ്ഞുകയറുക. മൂഹൂര്‍ത്തം അല്ല മൂത്രം ആണ്‌്‌ ശരി എന്ന്‌ ആസ്ഥാനത്തുനിന്നൊരു വിളി വന്നാല്‍ രണ്ടാമതൊന്നാലോചിക്കാതെ അച്ചുമാറ്റിനിരത്താനുള്ള ത്രാണിയുണ്ടായിരിക്കുകയും വേണം.

"ശത്രുവിന്റെ അതേ മാര്‍ഗം ഉപയോഗിച്ച്‌ പ്രത്യാക്രമണം നടത്തുക എന്നതാണ്‌ ലെനിനിസ്റ്റ്‌ മാധ്യമതത്വം". സംഗതി വളരേ ശരിയാണ്‌. അങ്ങിനെ കുത്തകകളുടെ പരസ്യത്തിന്റെ ബലത്തില്‍ നാണയത്തുട്ടുകളുടെ താളലയവിന്യാസത്തില്‍ കുത്തകവിരുദ്ധപ്രവര്‍ത്തനം നടത്താനായിരുന്നു ചാനലു തുടങ്ങിയത്‌.

താമസിയാതെ മറ്റുചാനലുകളിലെ വൈറസുകള്‍ കുടിയേറി, ഭൂതംഭാവി വര്‍ത്തമാനക്കാരും ദിവ്യജോതിയും നിര്‍ക്കര്‍ക്കത്തുള്ളി സുവിശേഷക്കാരും കുരുത്തോലപെരുന്നാളുകാരും ബലിപെരുന്നാളുകാരും കയറിയിറങ്ങി ആസന്നമായ വിപ്ലവത്തെ തൊഴിലാളി വര്‍ഗത്തില്‍നിന്നും ആട്ടിയകറ്റി. അതോടെ 'വേറിട്ട' എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഇന്തമാതിരി മാധ്യമവിശാരദന്‍മാരെക്കൊണ്ടായിരിക്കണം വേറിട്ടചാനല്‍ ഇപ്പരുവത്തിലായത്‌.

മറ്റുചാനലുകാര്‍ സുബ്ബലക്ഷ്‌മിയെയും പി ലീലയെയുമൊക്കെ അതിരാവിലെ തന്നെ വിളിച്ചുവിടുന്നതുപോലെ സുപ്രഭാതത്തില്‍ 'ബലികുടീരങ്ങളേ സ്‌മരണകളുണര്‍ത്തും രണസ്‌മാരകങ്ങളേ.........' യെങ്കിലും അടിച്ചുവിട്ടാല്‍ മതിയായിരുന്നു. കേള്‍ക്കാന്‍ ഇടവരുന്ന പ്രതിവിപ്ലവകാരികള്‍ അതോടെ സമാധിയാവുകയും ചെയ്യും വിപ്ലവകാരികള്‍ക്ക്‌ ഒരു നവോന്മേഷം ലഭിക്കുകയും ചെയ്യും. തടിയില്ലാത്തവന്‌ തടിവെയ്‌ക്കാനും ഉള്ളവന്‌ അതു കുറയാനുമുള്ള സിദ്ധൗഷധം പോലെ ഒരു പ്രയോഗം.

പാര്‍ട്ടികൂടാരം ഒട്ടകങ്ങളെക്കൊണ്ട്‌ നിറഞ്ഞപോലെയാണ്‌. പഴയ പ്രവാചക പരിവേഷം അഴിച്ചുവച്ച്‌ വിജയന്‍മാഷും കുട്ട്യേളും പുറത്തുകടന്നു. കൂടാരം പാതി പണിയായി. കാലം മാഷെ വലിയതാമസമില്ലാതെ തിരിച്ചുവിളിച്ചതുകൊണ്ട്‌ അത്ര വലിയ അത്യാഹിതം സംഭവിച്ചില്ല. കൂടാരത്തിനു വെളിയിലാണ്‌ ഇപ്പോഴത്തെ ഇമേജിനു ഭാവിയെന്ന്‌ സെബാസ്റ്റ്യന്‍ പോളും കണ്ടെത്തി. ആ കണ്ടെത്തലാണ്‌ "കന്യാസ്‌ത്രീയുടെ കന്യാചര്‍മ്മ പരിശേധനയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ കിട്ടാത്തത്‌ നമ്മുടെ സുകൃതം" എന്ന്‌ വരികളിലൂടെ വന്നത്‌. പാര്‍ട്ടിക്കൊരു തല്ലും പള്ളിക്കൊരു താരാട്ടും.

October 06, 2009

മുടന്തുന്ന കേരളം

കലികാലത്തിലിമ്മട്ടു
പലതുണ്ടാം മഹാദ്ഭുതം
പനിയുള്ളവനെക്കാണാം
കൊന്നുതൂക്കിയമാതിരി

സഞ്ജയന്‍ പണ്ടുകണ്ട പനിയുടെ നേര്‍ചിത്രമാണ് വരികളില്‍. ചരിത്രം വിഡ്ഢികളുടെ തലയിലാണ് ആവര്‍ത്തിക്കുക എന്നു കേട്ടിട്ടുണ്ട്. അതുകൊണ്ട് പനി പോയി വീണ്ടും വീണ്ടും വരുമ്പോള്‍ ചുവപ്പുപരവതാനി വിരിച്ചു സ്വീകരിക്കേണ്ട ഭാരിച്ച ചുമതലയാണ് ആരോഗ്യവകുപ്പിന്റേത്. രോഗം തന്നെ വൈദ്യനാണെന്ന് ഒരു ഐറിഷ് ചൊല്ലുണ്ട്. അത് ഒന്നു തിരിച്ചിട്ടാല്‍ കേരളത്തിന്റെ തനതു ചൊല്ലാവും. അതായത്് ഇവിടെ വൈദ്യന്‍തന്നെയാണ് രോഗം.

അനിശ്ചിതത്വത്തിന്റെ ശാസ്ത്രവും സാദ്ധ്യതകളുടെ കലയും ഇണചേര്‍ന്നപ്പോള്‍ ജന്മംകൊണ്ടതാണ് ആധുനിക വൈദ്യശാസ്ത്രം. അതായത് തനിക്കൊരിക്കലും ആരോഗ്യത്തെപ്പറ്റി യാതൊരു ബോദ്ധ്യവുമില്ലാത്ത രോഗിയെ 'മണിബന്ധം' മാത്രമുള്ള കമ്പനിയുടെ കേട്ടറിവുമാത്രമുള്ള മരുന്നുകള്‍ നിര്‍ലോഭം കുറിച്ചുനല്കി ചരലുവാരി കാക്കയെ എറിയുന്ന ഒരേര്‍പ്പാടാണ് നമ്മുടെ നാട്ടിലെ ഡയഗ്നോസിസ് ആന്റ് പ്രിസ്‌ക്രിപ്ഷന്‍. വൈദ്യനും വൈദികനും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. രണ്ടുകൂട്ടരും ഫീസ് ചോദിച്ചുവാങ്ങരുത്. കാരണം സമൂഹത്തില്‍ നിന്നും സ്വായത്തമാക്കിയതാണ് രണ്ടുകൂട്ടരുടെയും അറിവുകള്‍. സമൂഹത്തിനുവേണ്ടിയാണ് അവര്‍ ആ മേഖലയിലേക്ക് കുഞ്ഞിക്കാലെടുത്തുവച്ചതും.

ഒരേയൊരു വ്യത്യാസം ഒരാള്‍ ദേഹത്തെ സുഖപ്പെടുത്തുമ്പോള്‍ അപരന്‍ ആത്മാവിനെ സൗഖ്യപ്പെടുത്തുന്നു എന്നതാണ്. രണ്ടുകൂട്ടരുടെയും മെച്ചപ്പെട്ട സൗഖ്യപ്പെടുത്തല്‍ കാരണം എപ്പഴാ ദേഹത്തില്‍ നിന്നും ആത്മാവ് വിടപറയുക എന്നു പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പൊതുജനം. ഫീസു ചോദിക്കാതെ കിട്ടിയ വല്ലതും കൊണ്ട് കഴിഞ്ഞിരുന്ന ഭൂതകാലത്തിലും രണ്ടുകൂട്ടര്‍ക്കും പട്ടിണികിടക്കേണ്ടിവന്നിരുന്നില്ല. വൈദ്യവൃത്തിയെപറ്റി ആയൊരു ബോധമുണ്ടായിരുന്നത് ഇന്ത്യയില്‍ മഹാത്മജിക്കും ചൈനയില്‍ മാവോവിനുമായിരുന്നു. ഗാന്ധിജിയുടെ പ്രകൃതിചികിത്സയും മാവോവിന്റെ നഗ്നപാദ ഡോക്ടര്‍മാരും ഉണ്ടായത് അങ്ങിനെയാണ്. ഒരു ഡോക്ടറുടെ ജീവിതനിലവാരം ശരാശരി രോഗിയില്‍ നിന്നും ഉയരുമ്പോള്‍ രോഗിക്ക് ഡോക്ടറില്‍ നിന്നും നീതി ലഭിക്കുകയില്ലെന്നതായിരുന്നു മാവോയുടെ നിരീക്ഷണം. ആ കാഴ്ചപ്പാടിന്റെ സൃഷ്ടിയായിരുന്നു ചൈനയിലെ നഗ്നപാദ ഡോക്ടര്‍മാര്‍. ഇവിടുത്തെ മാവോവാദികളാവട്ടെ ജനത്തിന്റെ നികുതിപ്പണം കൊണ്ട് പഠിച്ചുപാസായി പൊതുജനത്തെതന്നെ വെല്ലുവിളിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആര് മണികെട്ടും എന്നന്വേഷിച്ചു നടക്കുകയാണ്.

വൈദികവൃത്തിയും വൈദ്യവൃത്തിയും വിശ്വാസത്തിന്റെ ഭാഗമാക്കിയത് എത്ര തന്ത്രപൂര്‍വ്വമാണെന്ന് നോക്കണം. ജനത്തിന് ദൈവത്തില്‍ വിശ്വാസമുണ്ടെങ്കിലേ വൈദികന്റെ ജീവിതം യാഥാര്‍ത്ഥ്യമാവൂ. വൈദികരെല്ലാം കൂടി വൈദ്യന്‍മാരെ പടച്ചുവിടുന്ന ഫാമുകള്‍ നാടുനീളെ തുടങ്ങിയപ്പോള്‍ രോഗം ഭേദമാവണമെങ്കില്‍ രോഗിക്ക് ഡോക്ടറില്‍ ഒരിത്തിരി വിശ്വാസമൊക്കെ വേണം എന്ന നിലയും കൈവന്നു. അതു തികച്ചും ശരിയാണ്. പിതാവിന്റെ മടിശ്ശീലയുടെ ബലത്തില്‍ ഡോക്ടറായവനില്‍ ശരീരം വിശ്വസിച്ചേല്‍പിക്കുന്നത് വിശ്വാസത്തിന്റെ ബലത്തിലല്ലാതെ മറ്റെന്തിന്റെ ബലത്തിലാണ്?

നാട്ടിലെല്ലാ അമ്മമാര്‍ക്കുമെന്നപോലെ ഈയടുത്തായി ഈയുള്ളവന്റെ അമ്മയ്ക്കും പനിപിടിച്ചു. മൊത്തത്തില്‍ ഒരു കരടീഭാവമാണ് കണ്ടത്. ഇരുകാലിലാണ് നടക്കുന്നതെങ്കിലും എപ്പഴാ നാലുകാലിലാവുക എന്നതു പ്രവചനാതീതം. മൂപ്പരെ വൈദ്യനെ കാണിക്കാമെന്നു കരുതി വിളിച്ചപ്പോള്‍ കിട്ടി ടോക്കണ്‍ 110. നാട്ടിലെല്ലാ വൈദ്യന്‍മാരും അപ്രത്യക്ഷരായാല്‍ മാത്രം രണ്ടാളെ ഉമ്മറത്തുകാണുന്ന വൈദ്യന്റെ ഭാഗ്യത്തിന്റെ ഗ്രാഫാണ് ടോക്കണ്‍ 110ലേക്ക് ഉയര്‍ന്നത്. നോക്കാന്‍ നേരമില്ല. ചെന്നു കണ്ടപാടെ ഒരു കടലാസില്‍ പുള്ളി എഴുത്തുതുടങ്ങി. മഹാഭാരതത്തെക്കൊണ്ട് പണ്ടാരോ പറഞ്ഞതുപോലെ അതിലില്ലാത്തതായി ഒന്നുമില്ല. സത്യം പറയണമല്ലോ പതിനാറടിയന്തിരത്തിനുള്ള മാരാരുടെ ചാര്‍ത്തിന്റെ അത്രവരും. ഭാഗ്യത്തിന് കോടിത്തോര്‍ത്തും കോടിമുണ്ടും പട്ടും ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതുണ്ട്.

മരുന്നുകടയിലാണെങ്കില്‍ ഒടുക്കത്തെ തിരക്ക്. ഒരുവിധം ചളിക്കുണ്ടിലെ വരാലിനെപ്പോലെ വലിഞ്ഞ് മുന്നിലെത്തിയപ്പോള്‍ പഠിക്കുന്ന കാലത്തേ പേരുകേട്ട ഒരു അക്ഷരവൈരി മരുന്നെടുത്തുകൊടുക്കാന്‍. അന്വേഷിച്ചപ്പോള്‍ മൂപ്പര്‍ പറഞ്ഞത് ബാലന്‍ ഡോക്ടറുടെ മരുന്നെല്ലാം തെക്കെ അലമാരയിലും കോരന്‍ ഡോക്ടറുടേതെല്ലാം വടക്കേ അലമാരയിലുമാണ് വെയ്ക്കുക എന്നാണ്. കടലാസ് കണ്ടാല്‍ ആരുടേതാണെന്ന് മനസ്സിലാവും. ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച്.........പത്ത് .....പതിനൊന്നാമത് കുപ്പി ക്രമത്തില്‍ ഇങ്ങെടുത്താല്‍ മതി. അതായത് ഒരുപനി പത്തുദിവസത്തേയ്ക്ക് 400രൂപ ഫോര്‍മുലയില്‍ ഒരു ചികിത്സ അഥവാ കിറുകൃത്യമായ ഒരു ചരലുവാരിയേറ്.

അമ്മയുടെ ഭാഗ്യം കൊണ്ട് ഒരൊറ്റ ചരലും കണ്ണില്‍ കൊണ്ടില്ല. മൂപ്പരിപ്പോള്‍ പൂര്‍വ്വാധികം ഭംഗിയായി മുടന്തുന്നു.
വെറും വൈശ്യന്‍മാരല്ല നമ്മള്‍ പ്രൊഫഷണലുകളാണെന്ന് വൈദ്യന്‍മാര്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അവരും രോഗിയും തമ്മിലുള്ള ബന്ധം സേവനദാതാവും ഉപഭോക്താവും തമ്മിലുള്ളതാണ്. അതായത് പ്രിസ്‌ക്രിപ്ഷന്‍ - ഫീസ് റിലേഷന്‍ഷിപ്പ്. നമ്മുടെ പഴയ ആ വിശ്വാസം തട്ടിന്‍പുറത്തേക്ക് ചുരുട്ടികയറ്റിവെയ്ക്കാനുള്ള സമയമായി എന്നര്‍ത്ഥം.
അപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ബാദ്ധ്യതയുണ്ട്. കൊടുക്കുന്ന കാശിന് അര്‍ഹിക്കുന്ന സേവനം രോഗിക്ക് ലഭ്യമാവുന്നുണ്ടോ എന്ന് സര്‍ക്കാരും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി ചില്ലറ ടിപ്‌സ്.
ആദ്യമായി ഒരു സംഖ്യ ഫീസായി നല്കി നമ്മള്‍ ഒരു സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ ആ സേവനദാതാവിന് ആ സേവനം ചെയ്യാനുള്ള ഏറ്റവും ചുരുങ്ങിയ യോഗ്യതയെങ്കിലുമുണ്ടോയെന്ന് അറിയണം.

രണ്ടാമതായി ആ ഡോക്ടറില്‍നിന്നും ലേശംകൂടി മെച്ചപ്പെട്ട ആളുടെ സേവനം അതേ കാശിന് ലഭ്യമായേക്കാം. അപ്പോള്‍ അയാളുടെ ഓരോ സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് ഒരു തീരുമാനമെടുക്കുക പ്രായോഗികമല്ലാത്തതിനാല്‍ എന്‍ട്രന്‍സ് റാങ്ക് എത്രയായിരുന്നു, എന്തു പഠിച്ചു, എത്രമാര്‍ക്കോടുകൂടി പഠിച്ചു, എവിടെ പഠിച്ചു എന്നിത്യാദി വിവരങ്ങള്‍ നല്ല വെള്ളചുമരില്‍ എഴുതിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. വിവരം വിരല്‍തുമ്പിലെത്തുന്ന ഈ കാലത്തും ഇതൊന്നുമിവിടെയില്ലാത്തത് നാടിന്നുതന്നെ അപമാനമാണ്.
അതൊക്കെ നോക്കി ടിയാന്‍ ഒറിജനാലാണോ വ്യാജനാണോ ലാടനാണോ ഇനി മെറിറ്റില്‍ തന്നെ വന്നതാണോ ജാതിപറഞ്ഞു കയറിമറിഞ്ഞതാണോ മിടുക്കനായ പിതാവിന്റെ മുടിയനായ പുത്രനാണോ സ്വാശ്രയമാണോ പരാശ്രയമാണോ എന്നെല്ലാം അറിയാന്‍ പുറത്തെ ചുമരുതന്നെ ധാരാളം എന്നൊരവസ്ഥ ഉണ്ടാവണം. അല്ലാത്ത കാലത്തോളം ഈ പകല്‍ കൊള്ള അവസാനിക്കുകയില്ല. ഡോക്ടര്‍മാരെക്കാളും നല്ലത് വക്കീലന്‍മാരാണെന്ന് പണ്ടൊരു രസികന്‍ പറഞ്ഞതു വെറുതെയല്ല. വക്കീലാവുമ്പോ ഉള്ള മുതലു കൊള്ളയടിച്ചു പോവുകയേ ഉള്ളൂ. ഡോക്ടറാവുമ്പോള്‍ മുതലിന്റെ കൂടി ഉയിരും കൂടിയെടുത്തുകളയും.
ഇനി അവസാനമായി ഡോക്ടറെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ഫീസുകൊടുത്താല്‍ കുറിപ്പടിയില്‍ ആദ്യം എഴുതേണ്ടത് വന്നവന്റെ രോഗവിവരമായിരിക്കണം. മരുന്നു പിന്നെ മതി. ചരലുവാരിയെറിഞ്ഞു രോഗിയെ നിത്യരോഗിയാക്കി പോക്കറ്റടിക്കുന്ന അവസ്ഥയ്ക്ക് എങ്കിലേ ഒരു സമാധാനമുണ്ടാവൂ. ഇപ്പോഴത്തെ സ്ഥിതിവച്ച് ഫീസുവാങ്ങുകയേ വേണ്ടൂ. രോഗമെന്തെന്ന് രോഗിയറിയേണ്ടതില്ല. എഴുതേണ്ടതുമില്ല. അങ്ങിനെ ചികിത്സിക്കാന്‍ ലാടന്‍ പോരേ. ആവശ്യമുള്ള മരുന്നുകള്‍ ഷാപ്പുകളില്‍ വില്ക്കട്ടേ. അര്‍ഹരായവര്‍ ചികിത്സിക്കട്ടേ.

സഹസ്രാബ്ദങ്ങള്‍ക്കുമുന്നേ സുശ്രുതന്‍ കുപ്പിച്ചില്ലുകൊണ്ട് തലയോടുകീറിയേടത്ത് ഇന്ന് ആളുകള്‍ പനിപിടിച്ച് ചാവുമ്പോള്‍ ആള്‍ക്കൊന്ന് സര്‍ജിക്കല്‍ കത്തിയുമെടുത്ത് ആരോഗ്യവകുപ്പുകാര്‍ ആലുവാമണപ്പുറത്തുപോയി ഒരു കൂട്ടഹരാകിരി നടത്തി മാനക്കേടില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടത്. ഇനിയും യാതൊന്നും ചെയ്യാന്‍ തയ്യാറാവാതെ വൈദ്യനാര് മണികെട്ടും എന്നന്വേഷിച്ചു നടക്കുകയാണെങ്കില്‍ പിന്നെ വേറെ വഴിയൊന്നുമില്ല.