Showing posts with label രാഷ്ട്രിയം. Show all posts
Showing posts with label രാഷ്ട്രിയം. Show all posts

August 22, 2009

സത്യമേവ ജയതേ! 'സച്‌ കാ സാമ്‌നാ' ഭീ



ഏകകണ്‌ഠമായ ഒരഭിപ്രായം നമ്മുടെ സഭകളിലുണ്ടാവുകയെന്നത്‌ വാല്‍നക്ഷത്രം പ്രത്യക്ഷമാവുന്നതുപോലെ അപൂര്‍വ്വം ഒരു സംഭവമാണ്‌. ലോകക്ഷേമാര്‍ത്ഥം അവരവരുടെ ആനുകൂല്യങ്ങള്‍ അവരവര്‍ വര്‍ദ്ധിപ്പിക്കുന്ന കടലാസ്‌ മേശപ്പുറത്തുവരുമ്പോള്‍ ഇങ്ങിനെ സംഭവിക്കാറുണ്ട്‌. ദരിദ്രജനകോടികളുടെ സര്‍വ്വൈശ്വര്യങ്ങള്‍ക്കുമായി ഓരോ ടി.വി സെറ്റുകള്‍ അംഗങ്ങള്‍ക്ക്‌ ദാനം നല്‌കാന്‍ തീരുമാനിച്ച ആ സദുദ്യമവേളയിലും ഏതാണ്ട്‌ ഇങ്ങിനെ സംഭവിച്ചിരുന്നു. പാടില്ലെന്നോ മറ്റോ പറഞ്ഞ ഒറ്റപ്പെട്ടവരെ അവിടെയിട്ട്‌ തല്ലിക്കൊന്നില്ലെന്നതു തന്നെ ഭാഗ്യം.

ഇതില്‍ നിന്നും ലേശം വ്യത്യസ്‌തമായ ഒരു പ്രശ്‌നത്തിന്‍മേല്‍ അംഗങ്ങള്‍ ഏകകണ്‌ഠമായി നിലകൊണ്ടു എന്നുകണ്ടപ്പോള്‍ ഞെട്ടിപ്പോയി. 'സച്‌ കാ സാമ്‌നാ' എന്ന ടെലിവിഷന്‍ പരിപാടിക്കെതിരെയാണ്‌ നിലപാട്‌. തികച്ചും വ്യക്തിപരമായ 21 ചോദ്യങ്ങളാണ്‌ പങ്കെടുക്കുന്നവരോട്‌ ചോദിക്കുക. ഉത്തരം സത്യമല്ലെങ്കില്‍ ലൈ ഡിടക്ടര്‍ കളവാണെന്നു കാണിക്കും. ഉത്തരം മുഴുവനും സത്യമാണെങ്കില്‍ കിട്ടുക ഒരു കോടിയും. 'Moments of Truth' എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരിപാടി കാപ്പിരികള്‍ കോപ്പിയടിച്ചതാണ്‌ സച്‌ കാ സാമ്‌നാ. പ്രശ്‌നം സായിപ്പിനെ കാപ്പിരി കോപ്പിയടിച്ചതല്ല. കോടികൊടുത്തോ കോടി പുതപ്പിച്ചോ കോണിയിറക്കുന്നതുമല്ല.

21 ചോദ്യങ്ങള്‍ക്കും സത്യവും കൃത്യവുമായ മറുപടി പറയുമ്പോഴേക്കും ഭാരതീയസംസ്‌കാരത്തിന്റെ അടിത്തറ കുളംതോണ്ടിപ്പോവും എന്നതാണ്‌ പ്രശ്‌നം. ഭാരതീയ സംസ്‌കാരത്തിന്റെ ആ സുന്ദരസൗധം നിലംപൊത്താതിരിക്കാന്‍ പരിപാടിക്ക്‌ തടയിടണം എന്നൊരഭിപ്രായമാണ്‌ അംഗങ്ങള്‍ ഏകകണ്‌ഠരായി, നിരുദ്ധകണ്‌ഠരായി പ്രകടിപ്പിച്ചത്‌. സംഘപരിവാരത്തിന്റെ പരാക്രമമായിരിക്കുമെന്നാണ്‌ കേട്ടപ്പോള്‍ ആദ്യം തോന്നിയത്‌. മൊയ്‌തുപാലത്തിന്റെ അതേ അവസ്ഥയിലാണ്‌ ഭാരതീയ സംസ്‌കാരവും എന്ന ഉറച്ചവിശ്വാസത്തിലാണ്‌ മൊത്തം അംഗങ്ങളുമെന്ന്‌ മനസ്സിലായത്‌ പിന്നീടാണ്‌. ഒരു 1210 ചോദ്യം വന്നാല്‍ തീര്‍ന്നു കഥ. ഭാരതീയ സംസ്‌കാരം നിലംപൊത്തി.

മെക്കാളെ പ്രഭുവും കൂട്ടാളികളും ആവുംപോലെ ഉത്സാഹിച്ചിട്ടും തകര്‍ന്നുപോവാത്തത്‌ ഇനി തുക്കടാ ചാനലുകാര്‍ തകര്‍ത്തുകളഞ്ഞാലോ. അമേരിക്കന്‍ സംസ്‌കാരത്തില്‍ നിന്നും കടം കൊണ്ടതാകയാല്‍ സംഗതിക്ക്‌ ഒരു നിയന്ത്രണമൊക്കെവേണം എന്നതായിരുന്നു സിഎന്‍എന്‍-ഐബിഎന്‍ ചര്‍ച്ചയിലെ മുഴുവന്‍ പൊതുപ്രവര്‍ത്തകരുടെയും നിലപാട്‌. അങ്ങിനെയാണെങ്കില്‍ സത്യം പറയുക എന്നത്‌ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്നാണോ എന്നതായിരുന്നു സിദ്ധാര്‍ത്ഥബസുവിന്റെ ചോദ്യം.

ഉത്തരമില്ലാത്ത ചോദ്യമാവുമ്പോള്‍ എന്തുകൊണ്ടും നല്ലത്‌ ആ ചോദ്യത്തെ അര്‍ഹിക്കുന്ന അവഞ്‌ജയോടെ തള്ളിക്കളയുകയാണ്‌. സമാജ്‌ വാദിപാര്‍ട്ടി പ്രതിനിധിയും ബീജേപീ പ്രതിനിധിയും ചെയ്‌തതും അതുതന്നെ. അര്‍ഹിക്കുന്ന അവജ്ഞയോടെ അവരെല്ലാം കൂടി ചോദ്യത്തെ തള്ളി ഇസഡ്‌ കാറ്റഗറിയിലുള്ള ഭാരതീയസംസ്‌കാരത്തിന്‌ സംരക്ഷണഭിത്തി പണിതു.

വ്യക്തിപരം, ഔദ്വോഗികം, ശാരീരികം, ലൈംഗീകപരം - ചോദ്യങ്ങളെല്ലാം ഈ വകുപ്പില്‍ പെടുന്നതായിരിക്കും. അതുതന്നെയാണ്‌ കുഴപ്പവും. രണ്ടാമതുവരുന്ന ഔദ്വോഗികവും നാലാമതുവരുന്ന ലൈംഗീകവും ചില്ലറക്കേസല്ല. രണ്ടിനും സത്യസന്ധമായി ഉത്തരം പറഞ്ഞ്‌ എത്രമഹാന്‍മാര്‍ കോടികളുമായി പോവുമെന്നതാണ്‌ അറിയേണ്ടത്‌. തലയ്‌ക്കുമീതേ ശൂന്യാകാശം താഴേ മരുഭൂമീ എന്നത്‌ ജീവിതത്തില്‍ പകര്‍ത്തിയവരാവുമ്പോള്‍ ഒന്നും സംഭവിക്കാനില്ല. അല്ലെങ്കില്‍ ടീവിയില്‍ ഉത്തരം സത്യസന്ധമായി നല്‌കുമ്പോള്‍ സ്വന്തം ബന്ധങ്ങളുടെ നാലുകെട്ടുകളായിരിക്കും നടുമുറ്റത്തേക്ക്‌ നിലംപൊത്തുക.

ആദ്യഘട്ടം പരിപാടിതന്നെ ശുഭപര്യവസായിയായി കലാശിച്ചു എന്നാണുകേട്ടത്‌. പങ്കെടുത്ത മദ്ധ്യവര്‍ഗവീട്ടമ്മയോട്‌ ചോദിച്ചത്‌ നിരുപദ്രവകരമായ ഒരു ശോദ്യായിരുന്നു. ഭര്‍ത്താവിനുപുറമേ മറ്റാരെങ്കിലുമായി ഭവതി കിടക്കപങ്കിട്ടുവോ എന്നുമാത്രം. ഇല്ലെന്നു മഹതി. ഉണ്ടെന്ന്‌ യന്ത്രം. ലൈ ഡിടക്ടര്‍ ഇടിത്തീയായി തലയില്‍ പതിച്ചു. ആ സത്യത്തിന്റെ ചിറകേറി വന്നതാവട്ടേ ഒന്നാംതരം ലക്ഷണമൊത്തൊരു ഡിവോഴ്‌സ്‌ നോട്ടീസും.

സംഗതി ഇങ്ങിനെയായ സ്ഥിതിക്ക്‌ നാളെ എന്താണ്‌ സംഭവിക്കുക എന്നതു മുന്‍കൂട്ടി കാണാനുള്ള കഴിവിനാണ്‌ ഇംഗ്ലീഷില്‍ ഉള്‍ക്കാഴ്‌ച എന്നും മലയാളത്തില്‍ ഫൊര്‍സൈറ്റ്‌ എന്നും പറയുക. ചാനലുകാരുടെ കാമറ കാണുമ്പോള്‍ ഞാന്‍ ഞാന്‍ മുമ്പില്‍ എന്നു തിക്കിത്തിരക്കി കയറുന്നവര്‍ ഇനി തൂക്കിക്കൊന്നാലൂം അങ്ങോട്ടുകയറി നാലു സത്യം പറയില്ലെന്നുപറഞ്ഞാല്‍ പിന്നെ ജനം വെറുതേ വിടുമോ? ഇനി ക്ഷണിച്ചിട്ടും നാലു സത്യം പറയാന്‍ വരാത്തവരുടെ പട്ടിക നിത്യേന ഫ്‌ളാഷായി പ്രദര്‍ശിപ്പിച്ചാല്‍ ചാനലുകാരനെ തൂക്കിക്കൊല്ലാനെന്താ ഇവിടെ മുല്ലാ ഒമറുടെ ഭരണമൊന്നുമല്ലല്ലോ?

'ജീവിതം മലര്‍ക്കെ തുറന്ന പുസ്‌തകമായ' എണ്ണപ്പെട്ട ഏതാനും പൊതുപ്രവര്‍ത്തകരുടെ 21 ഉത്തരം ജനങ്ങളെയൊന്ന്‌്‌ കേള്‍പ്പിക്കണമെന്ന ആഗ്രഹം എന്നെങ്കിലും ഏതെങ്കിലും തലതിരിഞ്ഞവന്‌ തോന്നിക്കൂടായ്‌കയില്ല. ആര്‍ക്കാ എപ്പഴാ എന്താ തോന്നിക്കൂടാത്തത്‌ എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. അഥവാ ഇനി വല്ലവന്റെയും സ്‌നേഹപൂര്‍വ്വമായ ഭീഷണിക്കു വഴങ്ങി ഉത്തരം നല്‌കേണ്ടിവന്നാല്‍ അന്നടയുന്ന ആ മഹദ്‌ ഗ്രന്ഥം പിന്നീടൊരിക്കലും തുറക്കേണ്ടിയും വരില്ല.

ഇനി വേറെ വലിയോരു തലയിലെ ചെറിയോരു ബുദ്ധിയില്‍ ഇങ്ങിനെ തോന്നുന്നു എന്നു കരുതുക. പൊതുപ്രവര്‍ത്തകാര്‍ക്കായി മാത്രം ഒരു സ്‌ച്‌ കാ സാമ്‌നാ. ഓരോ സത്യസന്ധമായ ഉത്തരത്തിനും രണ്ടുകോടി. മൊത്തം ഇരുപത്തിയൊന്ന്‌ സത്യത്തിനും കൂടി 42 കോടി. ഓരോ കളവിനും പിഴയായും രണ്ടുകോടി. അവനവനുമാത്രം അറിയുന്ന ചോദ്യം മാത്രമേ ഉണ്ടാവൂ. എവറസ്‌റ്റിന്റെ ഉയരവും മറീനാട്രഞ്ചിന്റെ ആഴവും ചോദ്യമായി കയറിവന്ന്‌ കച്ചറയുണ്ടാക്കുകയില്ല. സ്വിസ്‌ ബാങ്കുകളിലുള്ള നിക്ഷേപം ഇന്ത്യയിലേക്ക്‌ തിരച്ചെത്തിക്കാനുള്ള ഒരു മാര്‍ഗം കൂടിയായും ഈ അഗ്നിപരീക്ഷയെ ഉപയോഗിക്കാം.

ഉദാഹരണമായി ചോദ്യം 1. ഇന്ത്യക്ക്‌ പുറത്ത്‌ വല്ല നിക്ഷേപവുമുണ്ടോ?
പീഢനക്കേസുകളുമായി അറസ്റ്റിലായ എം.എല്‍.എയെപ്പോലുള്ളവരാണെങ്കില്‍ ചോദ്യം 1. നാളിതുവരെയായി എത്ര ബലാല്‍സംഗം നടത്തിയിട്ടുണ്ട്‌? (10 മിനിറ്റ്‌ സമയവും ആവശ്യമാണെങ്കില്‍ ഗണിച്ചുകണ്ടെത്താന്‍ ഒരു കാല്‍കുലേറ്ററും അനുവദനീയം)

അങ്ങിനെയൊരു ദുരന്തസാദ്ധ്യത മുന്നിലുണ്ടാവുമ്പോള്‍ എന്തുകൊണ്ടും നല്ലത്‌ ഈ നശിച്ച പരിപാടി പൂട്ടിക്കാന്‍ ആവുംവണ്ണം ഉത്സാഹിക്കുകയാണ്‌. സ്വന്തം നിലയ്‌ക്കുനോക്കുക. കോടതിവഴിയും. അല്ലെങ്കില്‍ വിവേകം മാത്രമല്ല പടച്ചോന്‍ ഇക്കൂട്ടര്‍ക്ക്‌ ബുദ്ധിയും കൊടുത്തില്ലല്ലോ എന്ന തോന്നലല്ലേ ജനത്തിനുണ്ടാവുക.

`പിടിയാത്തവരുടെ വികൃതികള്‍ കണ്ടാല്‍
മടിയാതവരുടെ തലമുടി ചുറ്റി
പിടിയാത്തവനതി ഭോഷന്‍
വടികൊണ്ടടിയാത്തവനതിനേക്കാള്‍ ഭോഷന്‍`

അക്കാര്യത്തില്‍ മഹാത്മജികൂടി കുഞ്ചനോടു യോജിക്കും. അഹിംസാവ്രതം തല്‌ക്കാലം മുറിഞ്ഞാലും ഇത്രനല്ലൊരു സംഗതി നിരോധിക്കാന്‍ പുറപ്പെടുന്നവരുടെ നടുപ്പുറത്തേക്ക്‌ മഹാത്മാവിന്റെ ഊന്നുവടി ഉയരാതിരിക്കാന്‍ കാരണമൊന്നും നിത്യന്‍ കാണുന്നില്ല.

June 05, 2009

വംഗദേശം വഴി മൂന്നാം മുന്നണി ബംഗാള്‍ ഉള്‍ക്കടലിലേക്ക്

manmohansingh.jpgഇന്നു ബ്രാഹ്മമുഹൂര്‍ത്തം വരെ കിറുകൃത്യമായി കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മാറ്റിനിര്‍ത്തി മൂന്നാംമുന്നണികേന്ദ്രത്തില്‍ അധികാരം കൈയ്യാളുന്ന സുന്ദരസ്വപ്‌നവുമായിട്ടായിരുന്നു വിപ്ലവകാരികള്‍ ഉണര്‍ന്നെണീറ്റിരുന്നത്‌. ഇനി മൂന്നാം മുന്നണിയെക്കൊണ്ട്‌ ഒറ്റയ്‌ക്ക്‌ പറ്റിയില്ലെങ്കില്‍ നാലാം മുന്നണിയെയും കൂട്ടി ഭരിക്കുവാനുള്ളവെപ്രാളമായിരുന്നു. അതുകൊണ്ടും എണ്ണം തികഞ്ഞില്ലെങ്കില്‍ നൂറാം മുന്നണിവരെയുള്ളവരെ ചേര്‍ത്താല്‍ സംഗതികേമം. ഉറച്ച ഭരണം കേന്ദ്രത്തില്‍ ഉറപ്പുവരുത്തുകയായിരുന്നു ഏകലക്ഷ്യം.

ഭൂരിപക്ഷം കിട്ടിയാലും ബി.ജെ.പിയെക്കൊണ്ട ഭരിപ്പിക്കരുത്‌ എന്ന തികച്ചും ജനാധിപത്യപരമായ അസ്സല്‍ അഭിപ്രായമായിരുന്നു കാരാട്ടിന്റേത്‌. കോണ്‍ഗ്രസിനു പിന്തുണകൊടുക്കുകയുമില്ല. അതായത്‌ ഒന്നാം ക്ലാസില്‍ ജയിച്ച കോണ്‍ഗ്രസുകാര്‍ ഔട്ട്‌. രണ്ടാംക്ലാസില്‍ ജയിച്ച ബി.ജെ.പിക്കാരും ഔട്ട്‌. മോഡറേഷനിലൂടെ വന്ന യോഗ്യന്‍മാര്‍ ഭരിക്കും എന്ന തങ്കപ്പെട്ട ജനാധിപത്യപരമായ നിലപാട്‌. അതിലും ഭേദം ഇന്ത്യന്‍ വിപ്ലവം തന്നെയങ്ങ്‌ നടത്തി അധികാരം പിടിച്ചെടുക്കുകയല്ലേ എന്നൊരു സംശയം ചിലര്‍ക്കെങ്കിലുമുണ്ടായിരുന്നു. ഇതെല്ലാം തന്നെയാണ്‌ വിപ്ലവം എന്നും ആ വിപ്ലവത്തിലേയ്‌ക്കുള്ള ചാമുണ്ഡികളുടെ ഒടുക്കത്തെ ചാട്ടമാണിതെന്നും മനസ്സിലായത്‌ ഫലം കണ്ടപ്പോഴാണ്‌.

ഇതിന്‌ ഗ്രന്ഥങ്ങളില്‍ അടവുനയം എന്നു പറയും. അതായത്‌ അഭ്യാസിക്ക്‌ നില്‌ക്കാന്‍ ഒരു തറയുടെ ആവശ്യമില്ലാത്ത പയറ്റ്‌. പത്തൊമ്പതാമത്തെ അടവ്‌. കംപ്ലീറ്റ്‌ പരിപാടിയും നടക്കുക നിലം തൊടാതെയാണ്‌. അതുകൊണ്ട്‌ അടവുമാത്രം മതി. നിലപാടു വേണ്ട. ആ മുന്തിയ അടവിന്റെ നല്ല പരീക്ഷണശാലയായി കേരളത്തെ തിരഞ്ഞെടുത്തു. പൊന്നാനിയിലെ മികച്ച ലാബില്‍ ഒന്നാംഘട്ട പരീക്ഷണം. രണ്ടാമത്തേ മുന്തിയ ലാബ്‌ വടകരയിലും കോഴിക്കോട്ടും പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ പരീക്ഷണം അവസാനിച്ചു. ലാബടക്കം ജനകീയാഗ്നിക്കിരയായതാണ്‌ വിവരം.

പണ്ട്‌ പറ്റിയ ചരിത്രപരമായ മണ്ടത്തരം ഇക്കുറി ആവര്‍ത്തികുകയില്ലെന്ന ഉറപ്പ്‌ വേണ്ടപ്പെട്ടവര്‍ നല്‌കിയിരുന്നു. എന്നാല്‍ ജനത്തിന്റെ ബധിരകര്‍ണ്ണങ്ങളില്‍ അതൊന്നും പതിച്ചില്ല. പണ്ടുണ്ടായിരുന്നത്‌ പകുതിയായി കിട്ടിയത്‌ മിച്ചം. ബംഗാളില്‍ രണ്ടുദശാബ്ദമായി പാര്‍ട്ടി ഭരണം കൊണ്ടുണ്ടായ നേട്ടം ഇപ്പോള്‍ തൃണമൂലിനെ ഇമ്മിണി ബല്യ ഒന്നായി മാറ്റിക്കൊടുത്തതാണ്‌.

കേരളത്തിലെ സ്ഥിതിയും പാര്‍ട്ടിയുടെ സുചിന്തിതമായ നിലപാടുകള്‍ കൊണ്ട്‌ ഒരുപാട്‌ മെച്ചപ്പെട്ടു. ലക്ഷങ്ങളുടെ വോട്ടിന്‌ വിജയിച്ച വടകര മണ്ഡലത്തിലടക്കം പാര്‍ട്ടിയെ കുളിപ്പിച്ചുകിടത്തിക്കൊണ്ട്‌ അവര്‍ അതുകൈവരിച്ചു. ഇനി വിശേഷിച്ച്‌ പണിയൊന്നുമില്ലാത്തതുകൊണ്ട്‌ ആരാണ്‌ കുലം കുത്തിയത്‌ എന്ന ഗവേഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുമെന്ന ഉത്തമവിശ്വാസം കാരാട്ടിനുണ്ട്‌. കോണ്‍ഗ്രസ്‌ ജയിച്ചുവെന്ന്‌ അദ്ദേഹം അംഗീകരിച്ചതും ചില്ലറക്കാര്യമല്ല. അടവുനയം വച്ച്‌ ഒരൊറ്റ വിശദീകരണത്തിലൂടെ വേണമെങ്കില്‍ കോണ്‍ഗ്രസിനെ തോല്‌പിക്കാമായിരുന്നെങ്കിലും അതുണ്ടായില്ല.

കിങ്‌മേക്കര്‍ കുപ്പായം തല്‌ക്കാലം കാരാട്ട്‌ അടുപ്പിലിടേണ്ടതില്ല. നയിച്ച്‌ ജീവിക്കാമെന്ന അത്യാഗ്രഹമൊന്നും വിപ്ലവകാരികള്‍ക്ക്‌ പണ്ടേയില്ലാത്തതുകൊണ്ടാണല്ലോ ജനാധിപത്യം ജീവവായുവായി വന്നത്‌. അത്യാവശ്യം ശമ്പളവും പെന്‍ഷനും ചിലപ്പോള്‍ രണ്ടുമൊന്നായിട്ടും കിട്ടുന്ന ഒരേയൊരു പണിയാണല്ലോ വിപ്ലവപ്രവര്‍ത്തനം. ലേശം കൂറമിഠായിയുമിട്ട്‌ കുപ്പായം പെട്ടിയില്‍ തന്നെ കിടക്കട്ടെ. ജനത ഇന്ത്യനും രാജ്യം ഇന്ത്യയുമായതുകൊണ്ട്‌ അടുത്ത അഞ്ചുകൊല്ലം എന്തുസംഭവവിക്കും എന്ന പ്രവചനം മന്ദബുദ്ധികള്‍ക്കേ നടത്താന്‍ കഴിയൂ.

നമ്മുടെ നേതാക്കന്‍മാര്‍ക്കിതുവരെ തിരുപാടുകിട്ടാത്ത ഒരു സംഗതിയുണ്ട്‌. അതായത്‌ അവര്‍ ജനത്തില്‍ നിന്നുമകന്നു. കുരയ്‌ക്കാനും കടിക്കാനും കൊള്ളാത്ത വാലാട്ടാനും കാലുനക്കാനും മാത്രമറിയുന്ന പൊമേറിയന്‍മാരാണ്‌ ജനമെന്ന അവരുടെ വിശ്വാസം കാലഹരണപ്പെട്ടു. ഒന്നിനും കൊള്ളാത്ത തലേക്കെട്ടുകാരുടെ തൊപ്പിക്കാരുടെയും താടിക്കാരുടെയും അടുക്കള കയറിയാല്‍ എല്ലാമായി എന്നു കണക്കുകൂട്ടിയവര്‍ ഇനിയൊന്നു ചിന്തിക്കുക.

ജനത്തെ വര്‍ഗീയമാക്കാന്‍ പെടാപാടുപെട്ട നേതാക്കളുടെ ശവഘോഷയാത്രയ്‌ക്കാണ്‌ ഇപ്പോള്‍ നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്‌. ജനം ഭൂരിപക്ഷവും സെക്യുലറും നേതാക്കന്‍മാര്‍ ജാതിമതവര്‍ഗീയവാദികളുമായതിന്റെ ഫലമാണ്‌ രണ്ടത്താണിയില്‍നിന്നും വിപ്ലവകാരികള്‍ക്ക്‌ പഠിക്കാനുള്ളത്‌. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നതു മറ്റൊന്നുമായാലും വലിയ കുഴപ്പമില്ല. പക്ഷേ അതാരും അറിയരുത്‌. എന്നാല്‍ ബൂര്‍ഷ്വാകടലാസുകളും ചാനലുകളുമുള്ളകാലത്തോളം അതും നടപ്പില്ല. അതുകൊണ്ട്‌ വേഡ്‌സ്‌ തെക്കോട്ടും ആക്ഷന്‍ വടക്കോട്ടും ആവാതെ നോക്കുക. നല്ലൊരു നിലപാടുതറയില്‍ നിന്നു പയറ്റുക. അടവുമാത്രം പഠിച്ചതുകൊണ്ട്‌ കാര്യമില്ല. നില്‌ക്കാനൊരു പടവും കൂടി വേണം എന്നു പഠിക്കുക.

വേറൊന്നും കൂടി നോക്കുക. ഇന്ത്യ കണ്ട ധീരദേശാഭിമാനി ഒന്നാംതരം നിരീശ്വരവാദിയായിരുന്ന സവര്‍ക്കറിന്റെ പേരിലെ ശിലാഫലകം അന്തമാനിലെ കാലാപാനിയില്‍ നിന്നും എടുത്തുമാറ്റി ന്യൂനപക്ഷത്തിന്റെ നാലുവോട്ടുറപ്പിക്കാന്‍ പോയ മണിശങ്കര്‍ അയ്യരുടെ (പേരില്‍ തന്നെ മതേതരം) പരാജയം നോക്കുക. വെറും ജാതികാര്‍ഡല്ലാതെ വേറൊന്നും തിരുപാടില്ലാത്ത രാംവിലാസ്‌ പാസ്വാന്റെ ഹാജിപ്പൂരിലെ ബോധംകെട്ടുകിടപ്പും നോക്കുക.

ഒരു കാര്യം എല്ലാ വിവരദോഷികളായ നേതൃത്വവും മനസ്സിലാക്കുക. ഭൂരിപക്ഷം വോട്ടര്‍മാര്‍ യുവതലമുറയില്‍ പെട്ടവരാണ്‌. ലോകത്തെ അറിയുന്നവര്‍ രാജ്യത്തെ അറിയുന്നവര്‍. ഒരു പ്രചരണവും അവരെ ബാധിക്കുകയില്ല. കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനും അറിയുന്നവരായി ജനം മാറിയെന്ന വലിയ സത്യം എല്ലാവരും അറിയുക.


മുന്നണിയിലെ കക്ഷികളുടെയെല്ലാം സീറ്റുകള്‍ പിടിച്ചെടുത്ത്‌ അതിലെല്ലാം സ്വന്തം നിലയില്‍ മത്സരിക്കുക. അതായത്‌ സമ്പൂര്‍ണപാര്‍ട്ടി ആധിപത്യം. പോയവരെല്ലാം എതിര്‍ത്താലും ബാക്കിയുള്ള വര്‍ഗീയപിശാചുകളുടെ പിന്തുണയോടെ ജയിക്കുക എന്ന തന്ത്രം പയറ്റിയതാണ്‌ വിനയായത്‌. നമ്മുടെ കയ്യിലിരിപ്പുകൊണ്ട്‌ ഭാവിയിലുണ്ടാവുന്ന ഗുണം തിരിച്ചറിയാനുള്ള കഴിവ്‌ ജനത്തിനുണ്ടാവുമെന്ന്‌ പ്രതീക്ഷിച്ചതുമില്ല.

അധികാരം രാജാവിനെ വിനയാന്വിതനാക്കണമെന്നാണ്‌. രാജാക്കന്‍മാര്‍ക്കു പറഞ്ഞത്‌ മന്ത്രിമാര്‍ക്കും ബാധകമാണെന്ന്‌ മനസ്സിലായില്ല. അധികാരം കൈയ്യില്‍കിട്ടിയപ്പോള്‍ അഹങ്കാരം തലയ്‌ക്കുകയറിയതിന്റെ ഫലമായിരുന്നു സിംഗൂര്‍. സിംഗൂരില്‍ പാര്‍ട്ടിവിതച്ചതിന്റെ വിളവെടുപ്പാണ്‌ ഇപ്പോള്‍ നടന്നത്‌. Mamata_banerjee.jpg

കേരളത്തിലെയും ബംഗാളിലെയും ജനങ്ങളുടെ സാമ്യങ്ങള്‍ പണ്ട്‌ സ്‌കൂളില്‍ പഠിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നുകൂടിയായി. ഒരു നാനോ സഹായം ഇല്ലാതെതന്നെ കൊലപാതകത്തിന്റെ കണക്കില്‍ സിംഗൂരുതാനല്ലയോ ഇത്‌ എന്നു തോന്നിപ്പോന്ന പ്രദേശമാണ്‌ കണ്ണൂര്‍. അടിയെവിടെ കൊലയെവിടെ നടന്നാലും ഒരുഭാഗത്ത്‌ സദാ പാര്‍ട്ടിയായതും ചില്ലറ നേട്ടങ്ങളല്ല ഉണ്ടാക്കിയത്‌. വടകരയിലെയും കണ്ണൂരിലെയും പരാജയത്തിന്റെ കണക്കെടുത്താല്‍ തോന്നുക സഖാക്കളല്ലാതെ വീട്ടുകാര്‍തന്നെ വോട്ടുമറിച്ചെന്നാണ്‌.

എന്തായാലും ഒരുകാര്യത്തില്‍ വമ്പിച്ച പുരോഗതി പാര്‍ട്ടി ഉണ്ടാക്കിയിട്ടുണ്ട്‌. അന്തിയുറക്കം കോണ്‍ഗ്രസിനോടൊപ്പമായപ്പോള്‍ ഉറക്കത്തും സംസാരിക്കുന്ന കോണ്‍ഗ്രസുകാരുടെ മാറാവ്യാധി പാര്‍ട്ടിയെയും ഗ്രസിച്ചു. ജനാധിപത്യവാദികള്‍ക്ക്‌ കണ്ടുവരുന്ന മാരകരോഗം. അച്ചടക്കരാഹിത്യത്തിന്റെ രൂപത്തില്‍ നട്ടെല്ലിനെയും ഹൃദയത്തെയും കാര്‍ന്നുതിന്നാന്‍ തുടങ്ങി. അതോടെ കൂട്ടുന്ന കണക്കിലും പറയുന്ന വാക്കിനുമുള്ള വില നിത്യേന കുറഞ്ഞുവരും.

പണ്ട്‌ പാര്‍ട്ടിവോട്ടിന്റെ സെന്‍സസ്‌ എടുത്താല്‍ അതു കിറുകൃത്യമായിരിക്കും. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പാര്‍ട്ടി വോട്ട്‌ ചൂലിന്‌ എന്നുറപ്പിക്കാമായിരുന്ന ആ വിശ്വാസമാണ്‌ ഇപ്പോള്‍ അന്ധവിശ്വാസമായത്‌. അതായത്‌ ജനാധിപത്യത്തിന്റെ മലിനവായു പാര്‍ട്ടി ശ്വാസകോശത്തിലേക്ക്‌ പാഞ്ഞുകയറി എന്നര്‍ത്ഥം. മേമ്പ്രന്‍മാരുടെ ശമ്പളവും പെന്‍ഷനും സിറ്റിംഗ്‌ അലവന്‍സും സ്റ്റാന്റിംഗ്‌ അലവന്‍സുമെല്ലാമാണ്‌ പാര്‍ട്ടികാഴ്‌ചപ്പാടുപ്രകാരം ബൂര്‍ഷ്വയല്ലാത്തത്‌. അതുകൊണ്ട്‌ അതുവാങ്ങി പോക്കറ്റിലിടാമായിരുന്നു. ഇപ്പോള്‍ ഇതും കൂടിയായി എന്നുമാത്രം. ഇനി പേരിലെ വിപ്ലവം കൂടി മാറ്റിയാല്‍ പരിണാമസിദ്ധാന്തം കൂടി ശരിയാണെന്നു തെളിയിച്ചതായി അവകാശപ്പെടാവുന്നതേയുള്ളൂ.