July 20, 2010

കേരളത്തിലെ 'കാബൂളി'വാലകള്‍


നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ഫൂള്‍ മനുഷ്യന്‍മാര്‍ നാലെണ്ണത്തെ കിട്ടിയാല്‍ പരമഭാഗ്യമെന്ന അവസ്ഥയിലേക്ക് അഫ്ഗാനിസ്ഥാനെ എത്തിച്ചതാണ് താലിബാന്റെ  ഏറ്റവും വലിയ നേട്ടം. കൈയ്യുള്ളവനു കാലുണ്ടാവുകയില്ല. കാലുള്ളവനു കണ്ണുണ്ടാവുകയില്ല. എല്ലാമുള്ളവന്റെ തലയെന്നുപോവും എന്നുനോക്കിയാല്‍ മതി.

സംഘപരിവാര്‍-മാര്‍ക്‌സിസ്റ്റ്-ഫാസിസ്റ്റുകളുടെ ഇരകളായിപോയതുകൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ ഇപ്പരുവത്തിലായത് എന്നു നമ്മളുടെ ഇരവാദക്കാരന്‍ സ്വത്വവാദികൂടി പറയുകയില്ല. അവിടെ അരങ്ങേറുന്ന സുന്ദരമായ കൈവെട്ട് കാല്‍വെട്ട് തലവെട്ട് സ്തനവേധം ലിംഗച്ഛേദം ഗോത്രവിധിപ്രകാരം കൂട്ടബലാല്‍സംഗം എന്നിത്യാദി സംഗതികളുടെ സീഡിയാണ് പിടിച്ചെടുത്തിട്ടുള്ളതെങ്കില്‍ അത് ഇതുവരെയുള്ള ചോറിങ്ങും കൂറങ്ങും നയത്തിന്റെ വമ്പിച്ച വിജയവുമാണ്.

ഭ്രാന്തനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ചങ്ങലയ്ക്കുകൂടി സമനിലതെറ്റിയതാണ് സ്ഥിതി അവതാളത്തിലാക്കിയത്.  വര്‍ഗീയതയുടെ ഈ പ്രേതങ്ങളെ ആവാഹിച്ച് അറബിക്കടലില്‍ അടക്കം ചെയ്യാന്‍ ബാദ്ധ്യസ്ഥരായ വിപ്ലവകാരികള്‍ വരെ ഇവറ്റകളെ ചുമന്നുനടന്ന് ആളായിക്കൊടുത്തു. ഇപ്പോള്‍ മൊത്തത്തില്‍ ഒരു ഭസ്മാസുരന്‍ ഇഫക്ടില്‍ പെട്ടുകിടക്കുന്നു. ഇടത്തുതിരിഞ്ഞാല്‍ വലത്തടി. വലത്തുതിരിഞ്ഞാല്‍ ഇടത്തടി. കിടന്നുപോയാല്‍ ചറപറയടി. 

അക്രമത്തിന്റെ ഹരിശ്രീ എല്ലാവരും കുറിച്ചത് ഒരേ ഫാസിസ്റ്റ് സ്‌കൂളിലാണ്. പ്രവര്‍ത്തനത്തിന്റെ സുന്ദരശൈലിയും ഒന്നുതന്നെയായത് അതുകൊണ്ടാണ്്. വായനിറച്ചും ജനാധിപത്യവും കയ്യിലിരുപ്പ് ഫാസിസവുമാണ് സംഘപരിവാറുകാരുടെയും വിപ്ലവകാരികളുടെയും ലക്ഷണമെങ്കില്‍ ഫ്രീഡം പരേഡുകാരുടെത് ഫാസിസത്തെക്കാളും എന്തുകൊണ്ടും ഒന്നുകൂടി മെച്ചപ്പെട്ട താലിബാനിസമാണ്. 

ജനാധിപത്യത്തില്‍ ഇങ്ങിനെയും ഓരോ ഗുണങ്ങളുണ്ട്. ജനാധിപത്യം വായില്‍ മതി. അവനവന്റെ വണ്ടിയാരും തടയാതിരുന്നാല്‍ മതി. കല്ലെറിയാതിരുന്നാലും.  ഇങ്ങിനെയുള്ള സകലകൃത്യങ്ങളും സ്വന്തംനിലയ്ക്ക് വിഘ്‌നംവിനാ നടത്തിക്കൊണ്ടുപോവാന്‍ മാസപ്പടിയും പെന്‍ഷനും ജനത്തിന്റെ നികുതിപ്പണത്തില്‍ നിന്നും എടുത്തുകൊടുക്കാന്‍ കൂടിയുള്ള സംവിധാനമാണ് ജനാധിപത്യം.

അതേ ജനാധിപത്യത്തിലെ കോടതിയാണെങ്കില്‍ ഒന്നൊന്നര ബൂര്‍ഷ്വയുമാണ്, വിധിപറയുന്ന കടലാസിന്റെ വിലകൂടി വിധിക്കില്ലെന്നെല്ലാം ഭരണകൂടത്തിന്റെ ശമ്പളവും പെന്‍ഷനുമെല്ലാം വാങ്ങിവച്ചുകൊണ്ടുതന്നെ നമുക്കു പ്രഖ്യാപിക്കാം. ഇതൊക്കെക്കൊണ്ടാണ് ഈ പ്രദേശം ദൈവത്തിന്റെ സ്വന്തം നാടും ആളുകള്‍ ശെയ്ത്താന്റെ സ്വന്തം ജനതയുമായത്.

തലപ്പത്ത് ഹിറ്റ്‌ലറോ സദ്ദാമോ ഒന്നുമല്ലാത്തതുകൊണ്ട് പ്രഖ്യാപിക്കുന്നതിന് ആരെയും തല്ക്കാലം പേടിക്കേണ്ടതില്ല. പറഞ്ഞ കുറ്റത്തിന് കാലാപാനിയിലോ അബൂഗുറൈബ് ജയിലിലോ ഒന്നും എത്തിപ്പോവുകയുമില്ല. ആരും കേള്‍ക്കാതെ വേണ്ടിവന്നാല്‍ നാളെയൊരു മാപ്പു നാലുചുമരുകള്‍ക്കുള്ളില്‍ പറഞ്ഞാല്‍ മതി. നാലാളുകേള്‍ക്കേ പറഞ്ഞതു മുയ്മന്‍ സബൂറായിക്കൊള്ളും.

ബൂര്‍ഷ്വയല്ലാത്തത് നിലവില്‍ ഒന്നുമാത്രമാണ്. ഭരണകൂടം കൊടുക്കുന്ന മേമ്പ്രന്‍മാരുടെ ശമ്പളവും പെന്‍ഷനും.  പന്തിയില്‍ ഒരു നാക്കില വിപ്ലവകാരികള്‍ക്കും കൂടി ഇട്ടുകൊടുക്കുകയാണ് ജനാധിപത്യത്തിന്റെ ഒരു രീതി.  വലിയതരക്കേടില്ലാത്ത ആയൊരു ഊണിന്റെ ബലത്തിലാണ് എന്നും വിപ്ലവപ്രവര്‍ത്തനം.

നമ്മള്‍ മതേതരരാണ്. ഒരേസമയം  നക്ഷത്രമതാലയങ്ങളിലെ നിത്യസന്ദര്‍ശകരുമാണ്. നരകദ്രാവകം ചില്ലലമാരകളില്‍ നിന്ന് കുടിയനെ മാടിവിളിക്കുന്ന പോലെ വിവിധബ്രാന്റ് അലവലാതികളുടെ കണ്ണഞ്ചിപ്പിക്കുന്ന കലവറയാണ് ഒരോ മതവും. 
'ചേട്ടകള്‍ക്കൊട്ടും വെടിപ്പില്ലവരുടെ
കൂട്ടത്തിലൊന്നില്ല നന്നെന്നു ചൊല്ലുവാന്‍' എന്ന് നമ്പ്യാര്‍ പാടിയപോലെ. എത്ര നാറിയ മതതീവ്രവാദികളാണെങ്കിലും കുഴപ്പമില്ല. സംബന്ധമാവാം വേളിവേണ്ടെന്നേയുള്ളൂ.

വേണ്ടത് കുറ്റമറ്റ നീതിനിര്‍വ്വഹണത്തിനുള്ള അന്തരീക്ഷമാണ്. തികച്ചും സ്വതന്ത്രമായ നീതിനിര്‍വ്വഹണ സംവിധാനമാണ്  ജനാധിപത്യത്തിന്റെ നെടുംതൂണ്‍. പോലീസിലെ ഇടപെടലുകളാണ് മതതീവ്രവാദത്തെ ഇങ്ങിനെ വളര്‍ത്തിയത് എന്നത് പരസ്യമായ ഒരു രഹസ്യമായ സ്ഥിതിക്ക് കാര്യങ്ങള്‍ ഇനിയങ്ങോട്ട് പോലീസിനും കോടതിക്കും വിട്ടുകൊടുക്കുത്തു നമ്മള്‍ തടിതപ്പുകയാണ് എന്തുകൊണ്ടും അഭികാമ്യം.

മദനിയെ പണ്ട് കോയമ്പത്തൂര്‍ ജയിലില്‍ നിന്നും സ്വീകരിച്ചാനയിച്ചു ആശീര്‍വദിച്ചു പാലക്കാടന്‍ ചുരം വഴി കൊണ്ടുവന്നപോലെ ഇനി തിരിച്ചു കാസര്‍ഗോഡുവഴി കര്‍ണാടക ജയിലിലേക്ക് എത്തിച്ചുകൊടുക്കണമെന്നും ആളുകള്‍ അഭിപ്രായപ്പെടുമെങ്കിലും അതത്ര കാര്യമാക്കേണ്ടതില്ല. വീണുകിടക്കുന്നവനെ വീണ്ടും തല്ലരുതെന്നാണ് പ്രമാണം. 

പോലീസുകാര്‍ ചെയ്യേണ്ടത് അവര്‍ ചെയ്യട്ടെ. കോടതികളുടെ പണി അവരുമെടുക്കട്ടെ. നമ്മുടെ പണി നമ്മളും വൃത്തിയായി ചെയ്താല്‍ നാലുനാളുകൊണ്ട് നിലക്കുനിര്‍ത്താവുന്നതേയുള്ളൂ കേരളത്തിലെ കാബൂളിവാലകളെ.

ഒരാള്‍ പറഞ്ഞതുമാത്രമാണ് ശരിയെന്ന് ലോകത്തോട് വിളിച്ചുപറയുവാന്‍ ഒരുകൂട്ടര്‍ക്ക് അവകാശമുണ്ടെങ്കില്‍ അതിന് വരുന്ന മറുപടി കേള്‍ക്കുവാനും അക്കൂട്ടര്‍ക്ക് ബാദ്ധ്യതയുണ്ട്.  ആങ്ങള ഒരു പെണ്ണിനെ പ്രേമിച്ച കുറ്റത്തിന് പെങ്ങളെ കൂട്ടബലാല്‍സംഗത്തിന് ശിക്ഷിച്ച ഭ്രാന്തന്‍മാരും രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ മറ്റൊരു പ്രവാചകന്‍ ശ്രീബുദ്ധന്റെ നിരവധി പ്രതിമകള്‍ ബോംബിട്ട് തകര്‍ത്ത ഭ്രാന്തശിരോമണികളുടേയും കാര്‍മ്മികത്വത്തിലാണ് കേരളത്തിലെ ചെറുപ്പക്കാരുടെ എഴുത്തിനിരുത്തെങ്കില്‍ സംസ്ഥാനത്തിനുമാത്രമല്ല, രാഷ്ട്രത്തിന്റെ തന്നെ ഭാവി ശോഭനമാണ്. 

സെക്യൂലറിസ്റ്റ് നാട്ടില്‍ ഖുറാനെ വ്യാഖ്യാനിച്ച കുറ്റത്തിന് അഞ്ചുനേരം നിസ്‌കരിക്കുന്ന ചേകന്നൂര്‍ മൗലവിയെത്തന്നെ തട്ടി മാതൃകകാട്ടിയ മഹാന്‍മാരുടെ പിന്‍മുറക്കാരായി വളരുന്നവര്‍ ഏതായാലും മോശക്കാരല്ല.

85 ശതമാനം ജനത സെക്യുലറായ നാടായതുകൊണ്ടാണ് സരസ്വതിയുടെ നഗ്നചിത്രം എം.എഫ്. ഹുസൈന്‍ വരച്ചപ്പോള്‍ തടി കേടാവാതിരുന്നത് എന്ന് തിരിച്ചറിയാനുള്ള ബുദ്ധി നമുക്കില്ലാതെപോയി. കുലത്തില്‍ പിറന്ന് കുരങ്ങായിപ്പോയവരുടെ ഒച്ചപ്പാടിനെ തല്ക്കാലം അവഗണിക്കുക. അതേ ആവിഷ്‌കാരസ്വാതന്ത്ര്യ വിധിപ്രകാരം ഹൂസൈന് ഇനി പ്രവാചന്റെ ചിത്രം തന്നെ  മതേതര സുന്ദര ഖത്തറിലിരുന്ന് വരയ്ക്കാവുന്നതേയുള്ളൂ. തലവേണമെന്നില്ലല്ലോ, ബ്രഷുപോരേ ചിത്രം വരയ്ക്കാന്‍.

85 ശതമാനം സെക്യുലറായ ജനം വസിക്കുന്നിടത്താണ് റഷ്ദിയുടെ നോവല്‍ നമ്മള്‍ നിരോധിച്ചത്. തസ്‌ലീമ ലജ്ജിക്കൂവാന്‍ പാടില്ലെന്ന് വിധിച്ചതാവട്ടെ വംഗദേശത്തെ വിപ്ലവകാരികളാണ്. നാലുവോട്ടിനുവേണ്ടി നാം ബലികൊടുത്തത് പരമ്പരാഗതമായി നമുക്ക് പകര്‍ന്നുകിട്ടിയ സെക്യുലാര്‍ വിശ്വാസമാണ്.

വിയോജിക്കുവാനുള്ള സ്വാതന്ത്ര്യത്തില്‍ വടിവാളിനും  നാടന്‍ബോംബിനും ഉരുളന്‍ കല്ലിനും താര്‍വീപ്പക്കും എന്തിന് എസ് കത്തിക്കുകൂടിയുള്ള സ്ഥാനം നമ്മള്‍ ഏതായാലും വോള്‍ട്ടയര്‍ക്കു കൊടുത്തിട്ടില്ല. നമുക്കു വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം വേറൊരുവന്റെ അവകാശത്തിന്‍മേലുള്ള ആദ്യത്തെയും അവസാനത്തെയും ആണിയാകുമ്പോഴാണ് സ്വാതന്ത്യത്തിന്റെ അര്‍ത്ഥമറിയാന്‍ സ്വര്‍ണപ്രശ്‌നം വേണ്ടിവരിക.

'ഞാന്‍ നിങ്ങളോടു വിയോജിക്കുന്നു. എന്നാല്‍ എന്നോടു വിയോജിക്കുവാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കുവാനായി ജീവന്‍ ബലികഴിക്കാനും ഞാന്‍ തയ്യാറാണ്'. വോള്‍ട്ടയറിന്റെ ഈ വാക്കുകളിലാണ് ജനാധിപത്യത്തിന്റെ ആത്മാവ് കുടിയിരിക്കുന്നത്. സ്വാതന്ത്ര്യബോധത്തിന്റെ സുന്ദരസൗധത്തിന്റെ അടിത്തറയും ഈ വാക്കുകളിലാണ്.

പത്തു ഫ്രീഡം പരേഡുനടത്തിയാലും ഈയൊരു ബോധം ഉണ്ടാവുകയില്ല. നടത്തിയിട്ടു കാര്യവുമില്ല. തലയിലുള്ളതാണല്ലോ കാലങ്ങളായി വടിവാള്‍തുമ്പിലൂടെ വെളിച്ചം കണ്ടുകൊണ്ടിരിക്കുന്നത്. വെട്ടാന്‍ വരുന്ന പോത്തിന്റെ കാതില്‍ ഗായത്രിയോതിയിട്ടുകാര്യമില്ല. പിടിച്ചു കെട്ടുകയാണ് വേണ്ടത്. പിടിച്ചുഞാനവനെന്നെക്കെട്ടി എന്നുപറയിക്കാനും ഇടയാവരുത്. 

July 02, 2010

ജാതിക്കൊലയും ജാതിരാഷ്ട്രീയവും


മനിതനില്‍ നിന്നുമാണ് മാന്യതയുണ്ടായതെന്നു തോന്നുന്നു. മനിതന്‍ മുന്നോട്ടുപോവുമ്പോള്‍ മാന്യത പിടിവിട്ടു പിന്നോട്ടുപോവുകയാണ്. അല്ലാതെ മാന്യവധം അഥവാ ഹോണര്‍ കില്ലിംഗ് സംഭവിക്കേണ്ട കാര്യമില്ല. കറുത്ത സായിപ്പന്‍മാരുടെ ചാനലുകള്‍ ജാതിയുടെ പേരില്‍ അമ്മ മകളെ കൊന്നതിന് നല്കിയ ചെല്ലപ്പേര് 
Honor Killing എന്നാണ്.

ഇനി ഹോണര്‍ എന്ന അംഗ്രേസിയുടെ അര്‍ത്ഥം ഒന്നുനോക്കിയാല്‍ സംഗതിയുടെ പോക്ക് പിടികിട്ടും. Dr Samuel Johnson, in his A Dictionary of the English Language (1755), defined honour as having several senses, the first of which was 'nobility of soul, magnanimity, and a scorn of meanness. അതായത് ആത്മാവില്‍ വിശുദ്ധിയും മഹത്വവും ഉണ്ടായിരിക്കണം, അല്പത്വം നാലയലത്തുണ്ടാവാനും പാടുള്ളതല്ല.

ഈയൊരു പദത്തെയാണ് ജാതിക്കൊല എന്നുവിളിക്കേണ്ട സംഗതിക്ക് എടുത്തുചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. ജാതിക്കും മതത്തിനും യാതൊരു മഹത്വവും കല്പിക്കാത്തതുകൊണ്ടാണല്ലോ നമ്മള്‍ സെക്യുലര്‍ ആയത്. അതായത് ഹോണറബ്ള്‍ ആയി ഒന്നും നമ്മള്‍ ജാതിയില്‍ കണ്ടില്ല. ഇപ്പോള്‍ ജാതിക്കുവേണ്ടി ജാതിയുടെ പേരില്‍ ജാതിഭ്രാന്തന്‍മാര്‍ നടത്തിയ കൊലകള്‍ മുഴുവന്‍ മാന്യവധം അഥവാ ഹോണര്‍ കില്ലിംഗ് ആയത് എന്തു ന്യായത്തിന്‍മേലാണ്?

സൗകര്യം കിട്ടുമ്പോഴെല്ലാം നാനാത്വത്തിലെ ഏകത്വത്തെപ്പറ്റി ലോകജനതയ്ക്ക് സ്‌പെഷല്‍ ക്ലാസെടുത്തുകൊടുക്കുന്നവരാണ് നമ്മള്‍. അതേ നമ്മളുടെ ഹെഡ്ഡാഫീസായ ദില്ലിയിലാണ് മാന്യവധങ്ങള്‍ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നത്.

സംസ്‌കാരസമ്പന്നരായ ആളുകളുടെ കേളീപ്രദേശമാണ് മഹാനഗരങ്ങള്‍. ഗ്രാമങ്ങള്‍ വിവരദോഷികളുടെയും. എന്നാലും ഇവിടെ നടന്ന ജാതി-വര്‍ഗീയ കലാപങ്ങളുടെ കണക്കെടുത്താല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും നടന്നിട്ടുണ്ടാവുക സംസ്‌കാരസമ്പന്നരുടെ വിഹാരരംഗമായ മഹാനഗരങ്ങളിലായിരിക്കും. തൂണിനുകെട്ടിയ പട്ടിയെപോലെ ജാതിക്കു ചുറ്റും തിരിയുകയാണ് നമ്മുടെ സംസ്‌കാരമെങ്കില്‍ സത്യമായും നമ്മുടെ തലകള്‍ക്ക് ചികിത്സ അത്യാവശ്യമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പോലീസിന്റെ കഴിവുകേടിനെപറ്റി ഘോരഘോരം ആളുകള്‍ പ്രസംഗിക്കുന്നതു കേട്ടു. അതായത് അന്യജാതിക്കാരനെ കെട്ടിയ മകളെ അമ്മ കൊന്നു കൊലവിളിച്ചു. മാനവകുലത്തിന്റെ അന്തസ്സ് പാതാളദര്‍ശനം നടത്തിയെങ്കിലും ജാതിയുടെ മഹത്വം വാനോളമുയര്‍ന്നു. പെങ്ങളെയും കെട്ടിയോനെയും ആങ്ങളമാരും മാതാപിതാക്കളും ബന്ധുമിത്രാദികളും എല്ലാം ചേര്‍ന്ന് ഒരു സംയുക്തമുന്നേറ്റത്തിലൂടെ വലയിലാക്കി വെട്ടിനുറുക്കി വലിച്ചെറിഞ്ഞൂ. ദാനവകുലത്തിന്റെ അന്തസ്സ് അന്നുവരെ കാണാത്ത ഉയരമാണ് കീഴടക്കിയത്. ഈ സംഭവങ്ങളെല്ലാം നടന്നത് പോലീസുകാരുടെ കൊള്ളരുതായ്മ കൊണ്ടാണ് എന്നതായിരുന്നു ചിലരുടെ തങ്കപ്പെട്ട അഭിപ്രായം.

പോലീസുകാര്‍ ഇനിതൊട്ട് നാട്ടിന് കാവല്‍ നില്ക്കണോ അതോ ലന്തത്തോക്കുമെടുത്ത് ഓരോ വീട്ടിലെയും കിടപ്പുമുറികള്‍ക്ക് കാവല്‍ നില്‍ക്കണോ എന്നെല്ലാം ആലോചിച്ച് തീരുമാനിക്കാവുന്നതേയുള്ളൂ. ചര്‍ച്ചയ്ക്ക് വരുന്നതിനുമുന്‍പേ അതൊന്നും ആലോചിക്കാന്‍ ആളുകള്‍ക്ക് സമയം കിട്ടണമെന്നുമില്ല. ഏതായാലും ഒന്നു നടപ്പാക്കി. കിട്ടിയ വടികൊണ്ടു പോലീസുകാരുടെ തലയ്ക്കിട്ടു കൊട്ടി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുവാനും കൊട്ടിയവരുടെ തന്തയ്ക്കുവിളിക്കാനുമുള്ള അവകാശം തല്ക്കാലം ഇല്ലാത്തതുകൊണ്ട് അപമാനം അക്കൂട്ടര്‍ മുന്നിലത്തെ പോക്കറ്റില്‍ തന്നെ സൂക്ഷിച്ചുകാണണം. തരം കിട്ടുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലും ദരിദ്രവാസിയുടെ യോഗം തെളിയുമ്പോള്‍ ആയൊരു കണക്കു പലിശ സഹിതം തീര്‍ക്കുക മാത്രമാണ് പോലീസുകാരുടെ മുന്നിലുള്ള വ്യവസ്ഥാപിത മാര്‍ഗം.

ഒരു മതനിരപേക്ഷ സമൂഹത്തില്‍ ജാതിയുടെ പേരിലുള്ള തെമ്മാടിത്തത്തിന് ഹോണര്‍ അഥവാ മഹത്തരം എന്ന വിശേഷണം പകര്‍ന്നു നല്കിയത് പോലീസുകാരാണോ രാഷ്ട്രീയനേതൃത്വങ്ങളാണോ അധമ മാധ്യമ സംസ്‌കാരമാണോ എന്നെല്ലാം അന്വേഷിച്ചു കണ്ടെത്തേണ്ട ചുമതല ഇവിടുത്തെ സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍ക്കുണ്ട്. കുപ്പിവെള്ളവും അണ്ടിപ്പരിപ്പും തിന്ന് കൊളസ്‌ട്രോളും ഗ്യാസ്ട്രബഌമായി നിലം തൊടാത്ത തീസിസുകള്‍ക്കു ചുറ്റും ഭ്രമണംചെയ്യുന്നവര്‍ അടിയന്തിരമായി ഒരു ദണ്ഡിയാത്ര നടത്തേണ്ട സമയമാണിത്.

ഈ ജാതിക്കൊലയ്ക്ക് ജാതിരാഷ്ട്രീയവുമായി വല്ല ബന്ധവുമുണ്ടോ? സെക്യുലറിസം എന്ന വാക്ക് ഭരണഘടനയില്‍ പതിഞ്ഞതോടെ ചത്തകുതിരകളായ ജാതികളെ ഒന്നൊന്നായി പുനര്‍ജീവിപ്പിച്ച് പടയോട്ടം നടത്തിച്ചതിന് ഉത്തരവാദികള്‍ ആരാണ്? നാലാള്‍ കേട്ടാല്‍ നാറ്റക്കേസെന്നു പറയുന്ന സംഗതിയാണ് ഇന്ത്യയിലെ ജാതിമാഹാത്മ്യം. ഉദരനിമിത്തം നാലുവോട്ടിനായി ഈ സെപ്റ്റിക് ടാങ്ക് ഒരിക്കലെങ്കിലും ചുമക്കാത്തവരായി ഒരൊറ്റ രാഷ്ട്രീയപാര്‍ട്ടിയും ഇന്ത്യയിലില്ലെന്നതാണ് ഭീകരന്‍മാരെക്കാളും വലിയ ഭീകരസത്യം.

ഇല്ലാത്ത മഹത്വം ജാതിയുടെ ശിരസ്സില്‍ വച്ചുകെട്ടിക്കൊടുത്തത് ജാതിരാഷ്ട്രീയമാണ്. അങ്ങിനെയാവുമ്പോള്‍ ജാതിരാഷ്ട്രീയത്തിന്റെ വൃത്തികെട്ട കുടത്തില്‍നിന്നും പുറത്തുചാടിയ സത്വമാണ് ജാതിക്കൊല. ജാതിരാഷ്ട്രീയം എന്നതിന് കാസ്റ്റ് പൊളിറ്റിക്‌സ് എന്നാവാമെങ്കില്‍ ജാതിയുടെ പേരിലുള്ള കൊലയ്ക്ക് കാസ്റ്റ് കില്ലിംഗ് എന്നുപറയാന്‍ നാവ് എന്തുകൊണ്ടു വളയുന്നില്ല. ഇനി ഹോണര്‍ കില്ലിംഗ് വെളിപ്പെടുത്തുന്നത് ജാതിക്ക് നമ്മള്‍ കല്പിച്ചുകൊടുക്കുന്ന മഹത്വം തന്നെയല്ലേ. എങ്ങിനെയാണ് നമ്മള്‍ സെക്യുലറാവുന്നത്?


ചാനല്‍ ചര്‍ച്ചകളില്‍ ഒരു കൂട്ടര്‍ പുതിയൊരു നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയില്‍ ഊന്നിയൂന്നിയാണ് നടുവൊടിഞ്ഞത്. കിടിലന്‍ ആശയം. പത്രപ്രവര്‍ത്തകയായ മകളെ അന്യജാതിയില്‍ പെട്ട ഒരുത്തനെ കെട്ടിയ മഹാപാതകത്തിന് മാതാപിതാക്കള്‍ വധശിക്ഷയ്ക്കു വിധിച്ചു. ജാതിയുടെ പേരില്‍ മകളെ കൊന്ന അമ്മയില്‍നിന്നും പെങ്ങളെയും കെട്ടിയോനെയും വെട്ടിനുറുക്കിയ ആങ്ങളമാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ പുറപ്പെടുന്ന തലകളെ ജീവനോടെ എത്രയും പെട്ടെന്ന് കോട്ടക്കലിലോ വൈദ്യമഠത്തിലോ എത്തിക്കുകയാണ് വേണ്ടത്. ലക്ഷണമൊത്ത ഒരു നെല്ലിക്കാത്തളം ആ മൂര്‍ദ്ദാവില്‍ ഒരിക്കലും ഒരു അലങ്കാരമായി ഭവിക്കുകയില്ല, ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.

വിശേഷിച്ച് ഒന്നും നമ്മളെക്കൊണ്ട് ചെയ്യാനില്ലാത്തപക്ഷം ആടാന്‍ പറ്റിയ ഏറ്റവും മുന്തിയ അനുഷ്ഠാനകലാരൂപമാണ് ആഴത്തിലുള്ള പഠനവും നിയമനിര്‍മ്മാണവും. ആദിവാസികളെ വൃത്തിയായി ഒരരുക്കാക്കി ഇപ്പോള്‍ അരിവാളായി (രോഗം) മരിക്കാന്‍ യോഗമുണ്ടാക്കിക്കൊടുത്തതെല്ലാം ചില്ലറക്കാര്യങ്ങളാണോ. 


ഘോരഘോരനിയമനിര്‍മ്മാണങ്ങളിലൂടെ അങ്ങിനെ എന്തെല്ലാം സംഗതികളില്‍ നമ്മള്‍ തീര്‍പ്പു കല്പിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് റിപ്പോര്‍ട്ടു വരുമ്പോഴേയ്ക്കും മന്ത്രിസഭയുടെ കാലാവധി തന്നെ കഴിഞ്ഞിട്ടുണ്ടാവും. അതുവരെ സിറ്റിങ്ങും സ്റ്റാന്റിംഗുമായി മണിക്കൂറുകളെ കുരുതികൊടുത്ത് മിനിറ്റുകള്‍ വിരചിക്കുന്ന അസ്സലൊരേര്‍പ്പാട്. ധനനഷ്ടവും മാനഹാനിയും ജനത്തിനു മാത്രമെന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം.

വിഭജിച്ചുഭരിക്കാന്‍ പണ്ട് സായിപ്പിനെ കയ്യയഞ്ഞു സഹായിച്ചത് ഇവിടുത്തെ ജാതികളായിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ ഒരു കണക്കുകിട്ടാന്‍ സായിപ്പ് ജാതി തിരിച്ച് തലയെണ്ണി, അതിന് സെന്‍സസ് എന്നു നാമകരണം ചെയ്തു. അനന്തരം മുക്കാല്‍ നൂറ്റാണ്ട് കഴിയാറായിട്ടും ജാതിയുടെ എണ്ണം പിടിക്കാന്‍ നടക്കുകയാണ് കറുത്തസായിപ്പന്‍മാര്‍. വെളുത്ത സായിപ്പു ഭിന്നിപ്പിച്ചു ഭരിച്ചു. കാപ്പിരി സായിപ്പ് പ്രീണിപ്പിച്ചു ഭരിച്ചു. എന്തുണ്ട് വ്യത്യാസം. അയ്യരുടെ കുറിയും അയ്യങ്കാരുടെ കുറിയും പോലെ നെറ്റിയെന്ന വിശാല കാന്‍വാസില്‍ ഒന്നു കുത്തനെ നില്ക്കുമ്പോള്‍ മറ്റത് വിലങ്ങനെ കിടക്കും.

ഇല്ലാത്ത മഹത്വം ജാതിക്കും മതത്തിനും കൊടുത്തതാണ് എല്ലാറ്റിനും കാരണമെന്നിരിക്കേ ജന്മനാ ഭ്രാന്തിന്റെ ബീജം വഹിക്കുന്ന പട്ടിക്ക് പേ പിടിച്ചതിന്റെ കാരണം പോത്തിന്റെ തലയില്‍ ഇട്ടുകൊടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജാതിക്കൊലയുടെ കാലത്തും ജാതിതിരിച്ച് സെന്‍സസ് വേണമെന്ന് വാദിക്കുന്ന ജാതിരാഷ്ട്രീയക്കാര്‍ മുന്നില്‍ നിന്ന് രാജ്യത്തെ പിന്നോട്ടു നയിക്കുമ്പോള്‍ സ്വാതന്ത്ര്യം കിട്ടി കാലമിത്രയായിട്ടും ഒരേക സിവില്‍കോഡില്ലാത്ത നിങ്ങള്‍ എന്ത് സെക്യുലറാണെന്ന് ചോദിച്ച തസ്ലീമ നസ്രീന്‍ എത്ര ശരി.