Showing posts with label വിമര്‍ശനം. Show all posts
Showing posts with label വിമര്‍ശനം. Show all posts

February 01, 2010

വായനക്കാരില്ലാത്ത ബൂലോഗഎഴുത്തുകാര്‍



          blog varthamanam.JPG 


ഭൂതം ഭാവി വര്‍ത്തമാനക്കാരെ പണ്ട് ബര്‍ണാഡ്ഷാ പരിഹസിച്ചിട്ടുണ്ട്. ഒന്നു ശ്രമിച്ചാല്‍ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു പണിയാണത്. മനുഷ്യന്‍ പരസ്പരം വ്യത്യസ്തരാവുന്നത് ഒരു വെറും അഞ്ചുശതമാനം മാത്രമാണ്. അതായത് ഒരുവനും മറ്റൊരുവനും തമ്മില്‍ ഉണ്ടാവുക 95 ശതമാനവും സാമ്യമാണ്. ഒരു മനുഷ്യന്‍ മറ്റൊരുവനില്‍ നിന്നും വ്യത്യസ്തനാവുന്ന ആ അഞ്ചുശതമാനത്തിന്റെ പരിസരത്തേക്കു കടക്കാതെ ബാക്കി 95 ശതമാനത്തില്‍ കിടന്നു കളിച്ചാല്‍ ഏതുകൈനോട്ടക്കാരനും വിജയശ്രീലാളിതനായി വിരാജിക്കാവുന്നതേയുള്ളൂ. 

ഏതാണ്ടിതേ സ്ഥിതിയാണ് ബൂലോഗത്തും. വേറിട്ട ബ്ലോഗുകളുടെ ഗണത്തില്‍ പെടുത്തേണ്ടത് ഷായുടെ ആ വെറും അഞ്ച് ശതമാനമായിരിക്കും. ആഗ്രഹങ്ങള്‍, അത്യാഗ്രഹങ്ങള്‍, ദുരാഗ്രഹങ്ങള്‍ അതുകാരണവും അല്ലാതെയും ഉണ്ടാവുന്ന നഷ്ടങ്ങള്‍, കഷ്ടങ്ങള്‍, നേട്ടങ്ങള്‍, കോട്ടങ്ങള്‍, വീഴ്ചകള്‍ എന്തിന് വേഴ്ചകള്‍ പോലും പരസ്പരം വ്യത്യസ്തമായിരിക്കുക ഒരു ചെറിയ അളവില്‍ മാത്രമാണ്. ഒരു വലിയശതമാനം തന്നെ വ്യത്യസ്തമാണെന്നുതോന്നുന്നവരാണ് നാട്ടുകാര്‍ക്ക് വായിക്കുവാന്‍ ആത്മകഥയെഴുതേണ്ടത്. മഹാത്മജിയും മാധവിക്കുട്ടിയും എഴുതിയത് അതുകൊണ്ടായിരുന്നു. ആളുകള്‍ വായിച്ചതും. 

ഭൂരിഭാഗം ബ്ലോഗുകളും ശ്രദ്ധിച്ചാല്‍ കാണാവുക സ്വന്തം കഥ വിളമ്പിയാല്‍ പിന്നെ പറയാന്‍ കഥയില്ലാത്ത കറവവറ്റിയ സാഹിത്യകാരന്‍മാരുടെ ഓണ്‍ലൈന്‍ സ്വരൂപമാണ്. ചെളിക്കുണ്ടിലെ പോത്തിനെപ്പോലെ ബ്ലോഗന്‍മാരും ബ്ലോഗിനിമാരും സ്വജീവിതചിത്രച്ചളിയില്‍ നിന്നു മദിക്കുന്നതാണ്. ആ ചളി ദേഹത്തുവീണു വൃത്തികേടാവാനായിരിക്കും പലപ്പോഴും വായനക്കാരന്റെ നിയോഗം. 

എഴുത്തിന് ആത്മകഥാംശമാവാം. ആവുന്നതില്‍ തെറ്റില്ല. എന്നാല്‍ ആത്മകഥയേ ഉള്ളൂവെന്നുവന്നാല്‍ സംഗതിമാറും. നാലുമുക്കാലിന്റെ നല്ലൊരു ഡയറിയില്‍ കുറിച്ചിടാന്‍മാത്രമുള്ള സംഗതികള്‍ ബൂലോഗം മുഴുവന്‍ വായിപ്പിച്ചേ അടങ്ങൂ എന്ന വാശിയുള്ളതുപോലെയാണ് പലരും കൃതികള്‍ ചമച്ചുവിടുന്നത്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ജി.മനുവിനെപ്പോലെ, വിശാലനെപ്പോലെ ആത്മകഥാ പരിസരത്തുനിന്നും അടര്‍ത്തിയെടുക്കുന്ന ഏടുകളെ കലയുടെ ഉദാത്ത തലത്തിലേക്കുയര്‍ത്തി മനോഹര സൃഷ്ടികളാക്കിയിട്ടുമുണ്ട്. 

ലോകത്ത് ഇന്ന് ഏറ്റവുമധികം ആശയവിനിമയസാദ്ധ്യതയുള്ള മാധ്യമമായി ബ്ലോഗുകള്‍ മാറിയെന്നത് ഒരു സത്യമാണ്. അച്ചടിമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നവര്‍ അജണ്ടകള്‍ക്കതീതമായുള്ള ആത്മപ്രകാശനത്തിന്റെ വേദിയായി ബ്ലോഗുകളെ ആശ്രയിക്കുന്നു. കേരളത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കറെപോലുള്ളവര്‍ ബ്ലോഗുകളിലെയും മൈക്രോബ്ലോഗുകളിലെയും സജീവസാന്നിദ്ധ്യമാണ്. എന്നിരുന്നാലും ഇംഗ്ലീഷ് ബ്ലോഗുകളുടെ പൊതുനിലവാരത്തിലേയ്ക്ക് ബൂലോഗം ഇനിയും ഉയരേണ്ടിയിരിക്കുന്നു എന്നുവേണം കരുതാന്‍.

തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളെ അധികരിച്ച് വരുന്ന സ്വതന്ത്ര കാഴ്ചപ്പാടുകളോടുകൂടിയുള്ള ലേഖനങ്ങള്‍, അതെത്രവലിയ വമ്പനെഴുതിയതായാലും ഇന്നത്തെ സ്ഥിതിക്ക് അച്ചടിമാധ്യമങ്ങളിലെ എഡിറ്റര്‍മാരുടെ കത്രികയില്‍ കഴുത്തുപെടാതെ വെളിച്ചംകാണുക പ്രയാസമാണെന്നല്ല അസാദ്ധ്യം തന്നെയാണ്. അടുത്തകാലത്ത് ഡോ.മുഹമ്മദലി ലവ്ജിഹാദ് വിഷയത്തില്‍ നടത്തിയ ഇടപെടലുകള്‍ ഇവിടെ വേറെ ഏത് മാധ്യമമാണ് വെട്ടുംതിരുത്തുമില്ലാതെ, ചുരുങ്ങിയത് ചില്ലറ കോസ്‌മെറ്റിക് സര്‍ജറികളെങ്കിലുമില്ലാതെ പ്രസിദ്ധീകരിക്കുക? ആയൊരു ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ന് ബൂലോഗത്തെ വിശാലകാന്‍വാസിനുമാത്രം അവകാശപ്പെടാനുള്ളതാണ്. 

ഒരു വശത്ത് അച്ചടി മാധ്യമരംഗം മടുത്തവര്‍ ബ്ലോഗിലേയ്ക്കുവരുമ്പോള്‍, കുറച്ചുപേരെങ്കിലും പ്രിന്റ് മീഡിയയിലേയ്ക്കുള്ള സ്പ്രിംഗ് ബോര്‍ഡായി ബ്ലോഗിനെ കാണുന്നുമുണ്ട്. മീനാക്ഷി റെഡ്ഡി മാധവനെപ്പോലെ. എന്തെഴുതിയെന്നത് വേറെകാര്യം, ഉള്ളതുവച്ച് പെന്‍ഗ്വിനെപ്പോലെ കാര്യം സാധിച്ചു. ബ്ലോഗുമാര്‍ഗം സഞ്ചരിച്ചാണ് കണ്ണടച്ചുതുറക്കുംമുമ്പേ, എന്തെങ്കിലും എഴുതുന്നതിനും മുമ്പേതന്നെ മീനാക്ഷി പേരുകേട്ട എഴുത്തുകാരിയായതും മാധ്യമങ്ങളുടെ പ്രിയങ്കരിയായതും. ഭാവിയില്‍ എഴുതപ്പെടാവുന്നതിന് സാഹിത്യ അക്കാഡമി വക ഒരു അവാര്‍ഡുണ്ടായിരുന്നെങ്കില്‍ അതും മീനാക്ഷിക്കു ലഭിച്ചേനെ. 

ബൂലോഗത്തിന്റെ നിലനില്പ് എഴുത്തുകാരെ ആശ്രയിച്ചല്ല. വായനക്കാരെ ആശ്രയിച്ചാണ്. കൃതികളുടെ എണ്ണത്തില്‍ കുറവില്ല. വണ്ണത്തിലും കുറവില്ല. എങ്കിലും വരാന്‍ പോവുന്നത് ഡിനോസറിന്റെ ഗതിയാവാനാണ് സാദ്ധ്യത. വലുപ്പം കാരണം വംശനാശം വന്നുപോയ ജീവിയാണ് ഡിനോസര്‍. ഒടുക്കത്തെ വയറുകാരണം ഡിനോസന്‍ പട്ടിണികിടന്നു നാമാവിശേഷമായി. വായിക്കാന്‍ ആളില്ലാത്തതുകൊണ്ട് ബുലോഗം അകാലത്തില്‍ പൊലിഞ്ഞു എന്നായിരിക്കും ഭാവിയിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ബൂലോഗത്തെ പോസ്റ്റുകളുടെ ആധിക്യം കാരണം വായനക്കാര്‍ നെല്ലും പതിരും തിരിച്ചറിയാതെ ഗതികെട്ടു നടക്കുകയാണ്. ഒരു ക്ലിക് അകലത്തിലുള്ള സംഗതികള്‍ മിക്കതും ഒരുവരിയില്‍ കൂടുതല്‍ വായിക്കേണ്ടിവരാതെ വലത്തേയറ്റത്തെ ക്രോസില്‍ അവസാനിപ്പിക്കാമെങ്കില്‍, ചിലത് രണ്ടുനാലുവരി വായിച്ചാലെ വായിച്ചത് വെറുതെയായി എന്നു തോന്നിക്കുകയുള്ളൂ. മറ്റുചിലതാവട്ടെ ഒന്നുരണ്ടു പാരഗ്രാഫെങ്കിലും പോവുമ്പോഴേയ്ക്കും എഴുത്തുകാരനെ നേരില്‍ കണ്ടാല്‍ ഒരവാര്‍ഡ് കൊടുക്കാന്‍മാത്രം വായനക്കാരനെ പ്രേരിപ്പിക്കും അഥവാ പ്രകോപിപ്പിക്കും. ഇങ്ങിനെ ഒരു നാലു പ്രാവശ്യം സംഭവിച്ചാല്‍ ആ വായനക്കാരന്‍ തിരികെ വീണ്ടും ബൂലോഗത്തെത്തണമെങ്കില്‍ തലയുടെ മൂലക്കല്ല് തന്നെ ഇളകിപ്പോവണം. അല്ലാത്തവര്‍ ആത്മരക്ഷാര്‍ത്ഥം ബൂലോഗത്തിന്റ ചുറ്റുമതിലിനു പുറത്തുകടക്കും. 

ഈയൊരു പ്രശ്‌നത്തിന് ബൂലോത്തെ അഗ്രഗേറ്ററുകളൊന്നുംതന്നെ പരിഹാരമാവുന്നില്ല. ഒരു വിവാഹബ്രോക്കറുടെ ധര്‍മമത്തില്‍ കൂടുതലൊന്നുംതന്നെ അവ നിര്‍വ്വഹിക്കുന്നുമില്ല. ഒരു ഫോട്ടോ ഉണ്ടെങ്കില്‍ അതും ഒരു ജാതകക്കുറിപ്പും കക്ഷത്തെ ഡയറിയില്‍ ബ്രോക്കര്‍ സൂക്ഷിക്കും ആവശ്യക്കാര്‍ക്കു കാഴ്ചവെയ്ക്കും. അതുതന്നെ അഗ്രഗേറ്ററും ചെയ്യും. ബ്ലോഗിങ്ങിനുതന്നെ ഒരു പുത്തനുണര്‍വ്വു പകരുമെന്ന് പ്രതീക്ഷിച്ച മൈക്രോബ്ലോഗിങ്ങ് സൈറ്റുകളായ ട്വിറ്ററും ഫെയ്‌സ്ബുക്കും പോലുള്ളവയാവട്ടെ വെളുക്കാന്‍ തേച്ചത് പാണ്ഡായ ഫലമാണ് ചെയ്യുന്നത്. ബ്ലോഗറിലെ നാലുവരിയിലും സുഖം ട്വിറ്ററിലെ ഒന്നരവരിയാണെന്നു പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. 

ബ്ലോഗര്‍മാരല്ലാത്ത ബ്ലോഗ്വായനക്കാരുടെ എണ്ണം വെച്ചൂര്‍ പശുവിന്റെ എണ്ണംപോലെ അന്നന്ന് താഴോട്ടുപോവാനുള്ള കാരണവും ഇതുതന്നെയാണ്. എഴുത്ത് ഉപജീവനമാര്‍ഗമെന്നപോലെ മലയാളം ബ്ലോഗിങ് ഉപജീവനമാര്‍ഗമായി പടിഞ്ഞാറുള്ളതുപോലെ കൊണ്ടുനടക്കാന്‍ പറ്റാത്തതും മറ്റൊന്നുകൊണ്ടല്ല. വായനക്കാരില്ലാത്തതാണ്. എഴുതുന്നവരുതന്നെയാണ് വായനക്കാര്‍. 

ഇതിനൊരു പരിഹാരം ചിതറിക്കിടക്കുന്ന വ്യക്തിഗതബ്ലോഗുകള്‍ക്കു പകരം കുടുംബശ്രീ പോലൊരു ബ്ലോഗശ്രീ പരീക്ഷണമാണ്. അതായത് പത്തുപേര്‍ ചേര്‍ന്ന് സഹകരണസംഘം രൂപീകരിക്കുന്നതുപോലെ, യോജിക്കാന്‍ കഴിയുന്നവര്‍ ഒരു കുടക്കീഴില്‍ പോസ്റ്റുക. നിത്യന്റെ ബ്ലോഗില്‍ ഇന്നുകയറുന്നവന്‍ പിന്നീട് ഒരു രണ്ടാഴ്ചത്തേയ്ക്ക് അങ്ങോട്ടുകയറേണ്ടിവരില്ല. അതേ സമയം അതേ സ്‌പേസില്‍ ആ ഗ്രൂപ്പില്‍ സമാന/വിരുദ്ധ ചിന്താഗതികളുള്ള ഒരു ആറേഴുപേര്‍ ഉണ്ടെന്നിരിക്കില്‍ നിത്യേന ബ്ലോഗ് അപ്‌ഡേഷന്‍ സാദ്ധ്യമാണ്. 

ആഴ്ചയില്‍ ഇന്നദിവസം കൃത്യമായി ഇന്ന ബ്ലോഗറുടെ പോസ്റ്റ് പ്രത്യക്ഷമാവുന്നു എന്നു വരികയാണെങ്കില്‍ ഓരോ ബ്ലോഗും ഓരോ വായനശാലയാവുന്ന അനുഭവമായിരിക്കും നല്കുക. നെല്ലും പുല്ലും വേര്‍തിരിച്ചറിയാതെ അഗ്രഗേറ്റര്‍ വരമ്പത്തുകുത്തിയിരിക്കുന്ന വായനക്കാര്‍ക്ക് അത് കുറച്ചൊന്നുമല്ല ആശ്വാസമാവുക. ബൂലോഗത്തെ ദുര്‍മ്മേദസ്സ് അപ്രത്യക്ഷമായി അരോഗദൃഢഗാത്രമാവുകയും ചെയ്യും. 

വ്യത്യസ്തമേഖലകളില്‍ വ്യാപരിക്കുന്ന വിവിധ ബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ ബൂലോഗം മുഴുവന്‍ ചിതറിക്കിടക്കാതെ വിരലിലെണ്ണാവുന്നത്ര ബ്ലോഗുകളിലായി ലഭ്യമാവുക. അവ വായനക്കാരിലെത്തിക്കാനുള്ള ഒരു നല്ല അഗ്രഗേറ്ററും നിലവില്‍വരിക. ബ്ലോഗര്‍മാരും വായനക്കാരും അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന് ഒരു പരിഹാരം ഇപ്പോള്‍ അതുമാത്രമാണ്. ഉദാഹരണമായി പലമേഖലയിലെ അദ്ധ്യാപകബ്ലോഗുകളുണ്ട് ബൂലോഗത്ത്. ഒരോ മേഖലയിലെയും ബ്ലോഗുകള്‍ തിരഞ്ഞുപിടിച്ച് വായിക്കുന്നത് അസാദ്ധ്യമാവുമ്പോള്‍ ഒന്നോ രണ്ടോ ബ്ലോഗുകളിലായി അദ്ധ്യാപകബ്ലോഗുകള്‍ മുഴുവന്‍ ലഭ്യമായാല്‍ തീര്‍ച്ചയായും ആ വായന ഒരനുഭവമായിരിക്കും. 

'ഷാ' യില്‍ തുടങ്ങി ഷാ യില്‍ തന്നെ അവസാനിപ്പിക്കട്ടെ. 'Happy is the man who can make a living by his hobby!' ഹോബി കൊണ്ടു ജീവിക്കാന്‍ കഴിയുന്നവന്‍ ഹാപ്പിയെന്ന് ഷാ. ബൂലോഗം അങ്ങിനെയൊരു പുതിയ പ്രഭാതത്തിലേയ്ക്ക് ഉണരുന്നതുകാണാന്‍ നിത്യന്‍ ആഗ്രഹിക്കുന്നു.

July 16, 2009

അരക്കിറുക്കന്‍മാരില്‍ നിന്നും മുഴുക്കുറുക്കന്‍മാരിലേയ്‌ക്ക്‌


rahul-gandhi.jpgഅടി നടുപ്പുറത്ത്‌ ഏറ്റുവാങ്ങുവാനും വെടിയുണ്ടയ്‌ക്ക്‌ വിരിമാറുകാട്ടിക്കൊടുക്കുവാനും തയ്യാറെടുത്ത 'അരക്കിറുക്കന്‍' മാര്‍ക്കുള്ളതായിരുന്നു സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ രാഷ്ട്രീയം. സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയില്‍ ഒരുപാടുപേര്‍ അടുത്തഘട്ടം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ചു. അധികാരവും ചെങ്കോലും 'അരക്കിറുക്കന്‍' മാരില്‍നിന്നും 'മുഴുക്കുറുക്കന്‍'മാരിലെത്തിയതാണ്‌ നാലണകോങ്ക്രസിന്റെ പിന്നത്തെ ചരിത്രം.

അതോടെ സഞ്‌ജയന്‍ പണ്ടുപറഞ്ഞതുപോലെ രാജാക്കന്‍മാര്‍ക്കെല്ലാം മന്ത്രിമാരായി പ്രമോഷന്‍ കിട്ടി. നെഹറുകുടുംബത്തിലെ തൊഴിലില്ലായ്‌മക്കും എന്നെന്നേയ്‌ക്കുമായി ഒരവസാനമായി.

മനുഷ്യന്റെ ബുദ്ധിക്ക്‌ ഒരു തകരാറുണ്ട്‌. ചിലപ്പോള്‍ എത്ര ബുദ്ധിയുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. വേണ്ടപ്പോഴായിരിക്കും ബുദ്ധിക്ക്‌ ബോധക്ഷയം സംഭവിക്കുക. ഇനി ബുദ്ധി ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണെങ്കിലും ശരി, നമ്മളായിട്ട്‌ ബുദ്ധിയെ ഉപദ്രവിക്കുകയില്ലെന്നുതന്നെ തീരുമാനിച്ചാലും ശരി, ഉള്ള ബുദ്ധി ചിലപ്പോള്‍ സ്വന്തം നിലയ്‌ക്കങ്ങ്‌ ഉണര്‍ന്നുപ്രവര്‍ത്തിച്ചു കളയും. അങ്ങിനെയുള്ള ബുദ്ധിയാണ്‌ ഇപ്പോള്‍ രാഹുലില്‍ പ്രവര്‍ത്തനനിരതമായതും വരുണില്‍ പ്രവര്‍ത്തനരഹിതമായതും. നെഹറൂജിയുടെ ചിന്നച്ചെറുമക്കളില്‍ ഒന്നിനെ കോണ്‍ഗ്രസുകാര്‍ തോളിലേറ്റുമ്പോള്‍ മറ്റേതിനെ എവിടെയെറിയണമെന്നറിയാതെ ബീജേപിക്കാര്‍ നട്ടംതിരിയുന്നു. ഈ ബുദ്ധിയുടെ ഒരോ കാര്യം.

**********************************

രാജ്യത്തിന്റെ ജനസംഖ്യയില്‍ 55 ശതമാനം ആളുകള്‍ 35 വയസ്സിനുതാഴെയുള്ള ചെറുപ്പക്കാരും കാരികളുമാണെന്നതു ഒരു വലിയ സത്യം. എന്നാല്‍ ഭരണചക്രം തിരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണമെടുക്കാന്‍ പാതിവിരലുകള്‍തന്നെ വേണ്ടിവരില്ലെന്നതാവട്ടേ അതിലും വലിയ സത്യം. ഇനി ആ വിരലിലെണ്ണാവുന്നവരില്‍ പാതിയും തന്തപ്പടിയുടെ തള്ളില്‍ തലപ്പത്തെത്തിപ്പോയതായിരിക്കും എന്നതാവട്ടെ ഉടുതുണിയില്ലാത്ത പെരിയ സത്യവും.

അപ്പോള്‍ ഭരണചക്രം തിരിക്കുന്നതാകട്ടേ ന്യൂനപക്ഷം വരുന്ന കിഴവന്‍മാരുടെ മഹാഭൂരിപക്ഷവും. നിശ്ചയിച്ചാലും ഇല്ലെങ്കിലും നടക്കും എന്നൊരുറപ്പുള്ളതുകൊണ്ടാണല്ലോ വിവാഹം നിശ്ചയിക്കുക ആദിയായ കാര്യങ്ങള്‍ സമൂഹം വൃദ്ധരെ ഏല്‍പിക്കുന്നത്‌. മറ്റൊരു തൊഴിലിലും വൃദ്ധര്‍ക്ക്‌ മുന്‍ഗണനയുള്ളതായി കേട്ടറിവില്ല.

രാഷ്ട്രീയപ്രവര്‍ത്തനവും ഭരണവുമെല്ലാം സേവനമാണെന്നു പറഞ്ഞ്‌ ഒഴിവാകാന്‍ പറ്റുമോ? പറ്റില്ല. പ്രതിഫലം പറ്റി ചെയ്യുന്ന പ്രവൃത്തിയെ തൊഴിലെന്നാണ്‌ വിളിക്കുക. സേവനമെന്നല്ല. ഇനി നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത ഭീമമായ പ്രതിഫലമാണെങ്കില്‍ അതിന്‌ കൊള്ള എന്നാണ്‌ പറയുക. സര്‍ക്കാര്‍ ജീവനക്കാര്‍ കൂടിയാല്‍ 60 ല്‍ എല്ലാ പാപങ്ങളില്‍ നിന്നും വിരമിച്ച്‌ ശിഷ്ടകാലം രാമനാമം ജപിച്ചുകഴിയണമെന്ന്‌ നിയമം അനുശാസിക്കുന്നുണ്ട്‌. അതൊന്നും ഭരണചക്രത്തിലെ വയോജനങ്ങള്‍ക്ക്‌ ബാധകമല്ലെന്നുമാത്രം.

കുഴിയിലേയ്‌ക്ക്‌ കാലുംനീട്ടിക്കിടക്കുന്ന കരുണാകരാദികള്‍ പോലും വേഴാമ്പലിനേപ്പോലെ മുകളിലോട്ട്‌ ഗവര്‍ണറുദ്യോഗം പെരുമഴയായി പതിക്കുന്നതും നോക്കിക്കിടക്കുമ്പോള്‍ തന്റെയും പെങ്ങളുടെയും കടമ ഇവറ്റകളെ ചുമന്ന്‌ സോപാനത്തിലെത്തിക്കുക മാത്രമാണെന്ന തിരിച്ചറിവ്‌ ഇപ്പോള്‍ രാഹുല്‍ജിക്കുണ്ടായി എന്നുവേണം കരുതാന്‍.

*****************************************

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലേയ്‌ക്ക്‌ കേമ്പസ്‌ റിക്രൂട്‌മെന്റ്‌ തുടങ്ങിയെന്നാണ്‌ കടലാസുകളില്‍ കാണുന്നത്‌. അതായത്‌ ഇനി ലോക്‌സഭയുടെ ഉമ്മറപടിവാതില്‍ പണ്ട്‌ നെഹറൂജി ആഗ്രഹിച്ചതുപോലെ എഞ്ചിനീയര്‍മാര്‍ക്കും മാനേജുമെന്റ്‌ വിദഗ്‌ദ്ധന്‍മാര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.

രാഷ്ട്രീയപ്രവര്‍ത്തനത്തിനു കിട്ടിയിരുന്ന ഏകപ്രതിഫലം പണ്ട്‌ 'ഭാരത്‌്‌മാതാ കീ ജയ്‌' ആവേശത്തോടെ വിളിക്കുമ്പോള്‍ ചറപറാ വന്നുവീഴുന്ന പോലീസുകാരുടെ അടിയായിരുന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങളായി ശിഷ്ടകാലം ചുമച്ചുചോരതുപ്പലും. നാലക്ഷരവും നാലു സര്‍ട്ടിഫിക്കറ്റും സ്വന്തം കാര്യവും മാത്രം കൈമുതലായുള്ളവരുടെ ആവാസമേഖല വേറെയായിരുന്നു.

വിവരവും വിദ്യാഭ്യാസവും രാജ്യസ്‌നേഹവും മനുഷ്യത്വവും ഒത്തൊരുമിച്ച്‌്‌ ഒരാളില്‍ പ്രത്യക്ഷമാവുക ഏതാണ്ട്‌ മഴവില്ലുപോലെ ഒരു പ്രതിഭാസമാണ്‌. അങ്ങിനെയുള്ളവരെ കണ്ടെത്തി രാഷ്ട്രനിര്‍മ്മാണ പ്രകൃയയില്‍ പങ്കെടുപ്പിക്കാനായി പഴയ രാജ്യസ്‌നേഹികള്‍ കണ്ടെത്തിയതായിരുന്നു രാജ്യസഭ. വിവരമുള്ളവര്‍ക്കും സാംസ്‌കാരികനായകര്‍ക്കും കലാകാരന്‍മാര്‍ക്കുമായി അവിടെ നൂറുശതമാനം സംവരണം. പിന്നീടതില്‍ 90 ശതമാനവും വിവരദോഷികള്‍ക്കായി സംവരണം ചെയ്യപ്പെട്ടതും ചരിത്രം.

*************************************

ഇപ്പോള്‍ ഐ.ഐ.ടി ക്കാരും ഐ ഐ എമ്മുകാരുമൊക്കെ ജീവിതം രാഷ്ട്രത്തിനായി ഹോമിക്കുവാന്‍ തയ്യാറെടുത്ത്‌ മാമാങ്കത്തിലെ ചേകോന്‍മാരെപ്പോലെ രാഹുല്‍ജി കേ കമരേ കേ സാമ്‌നേ ഖടേ രഹേ ഹൈ എന്നാണ്‌ കിട്ടിയ വിവരം. ഈ എഞ്ചിനീയറിംഗ്‌ എം.ബി.എക്കാരുടെ രാഷ്ട്രീയബോധവും സാമൂഹികബോധവും തീപ്പെട്ടികണ്ട എലിബാണം പോലെ കുതിച്ചുയര്‍ന്നതിന്റെ സാമൂഹികപശ്ചാത്തലം ആരെങ്കിലും ആലോചിച്ചുവോ?

തലേന്നുരാത്രിയിലെ ഉറക്കത്തിലുണ്ടായ വെളിപാടാണെങ്കില്‍ ശരി. രാഷ്ട്രം രക്ഷപ്പെട്ടു. യഥാക്രമം എഞ്ചിനീയര്‍മാര്‍ക്ക്‌ വിശ്വേശ്വരൈയ്യയും എം.ബി.എക്കാര്‍ക്ക്‌ ജാംഷേഡ്‌ജിയും സ്വപ്‌നത്തില്‍ പ്രത്യക്ഷരായി അനുഗ്രഹം ചൊരിഞ്ഞതാണെങ്കില്‍ നമ്മള്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെട്ടു എന്നുവേണം കരുതാന്‍. ഇന്നത്തെ റിസഷന്‍ സംഭാവനചെയ്‌ത 'തൊഴിലില്ലായ്‌മ' യാണ്‌ പറ്റിയ പണി രാഷ്ട്രീയമാണെന്ന തിരിച്ചറിവ്‌ സംഭാവനചെയ്‌തതെങ്കില്‍ രാഷ്ട്രത്തിന്റെ അധോഗതിയുടെ ആരംഭം എന്നു കരുതാം.

സര്‍ക്കാര്‍ ഐ.ഐ.എമ്മുകളില്‍ നിന്നും ഐ.ഐ.ടികളില്‍ നിന്നും പൊതുജനത്തിന്റെ ചിലവില്‍ പഠിച്ചിറങ്ങിയ എത്ര മഹാന്‍മാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നുണ്ട്‌, ഇനി എത്രപേര്‍ ഇന്ത്യയില്‍ തന്നെയുണ്ട്‌ എന്ന കണക്കെടുത്താല്‍ തന്നെ മതിയാവും അവരുടെ ദേശസ്‌നേഹത്തിന്റെ ആഴമളക്കാന്‍.

ഇപ്പോഴത്തെ സ്ഥിതിവച്ച്‌ ഒരു സര്‍ക്കാര്‍ 'ദാദ'യ്‌ക്ക്‌ 30 കൊല്ലം പണിതാലും പെന്‍ഷന്‌ സകോപ്പില്ല. കേന്ദ്രം തൊഴിലെടുക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തലാക്കി. അതിപ്പോള്‍ സേവനത്തിനുമാത്രമാക്കി ചുരുക്കി. ജനത്തിനെല്ലാവര്‍ക്കും കൊടുക്കാനുള്ള ധനസ്ഥിതിയില്ലാത്തതുകൊണ്ട്‌ അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കുമാത്രമായി അതങ്ങു നിജപ്പെടുത്തി.

രാപ്പകല്‍ പണിയെടുക്കുന്ന ഒരു എക്‌സിക്യൂട്ടീവിന്‌ കിട്ടുന്നതിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട പാക്കേജ്‌ ആണ്‌ ഒരു എം.പി.ക്കുള്ളത്‌. പ്രതിമാസം ലക്ഷങ്ങള്‍. നോ റസ്‌പോണ്‍സിബിലിറ്റി ഫോര്‍ ഫുള്‍ റമ്യൂണറേഷന്‍. എന്തെല്ലാം ആനുകൂല്യങ്ങള്‍? അണ്ടിപ്പരിപ്പും കുപ്പിവെള്ളവും അകത്താക്കാനല്ലാതെ വായതുറക്കാത്ത എത്രയെത്ര ആളുകള്‍ സഭയെ അലങ്കരിച്ചിട്ടുണ്ട്‌. യാതൊരും കുറവും അക്കൂട്ടരുടെ വരുമാനത്തിലുണ്ടായിട്ടില്ല. ആനയെക്കൊണ്ടു പറഞ്ഞതുപോലെയാണ്‌, വായെടുത്താലും വായെടുത്തില്ലെങ്കിലും ലച്ചങ്ങള്‍.

ഒരു കാമ്പസ്‌ റിക്രൂട്ട്‌മെന്റിലൂടെ നാളെ പണികാണുമോ എന്ന അനിശ്ചിതത്വത്തിലേയ്‌ക്ക്‌ സര്‍ട്ടിഫിക്കറ്റും പൊക്കിപ്പിടിച്ചുപോവുന്നതിലും നല്ലത്‌ ഒരേയൊരു 'രാഹുല്‍ജീ കീ ജയ്‌' വിളിയുമായി എടുത്തു കോണ്‍ഗ്രസിലേയ്‌ക്ക്‌ ചാടുകയല്ലേ? സുഖജീവിതത്തിന്റെ സുരക്ഷിതത്വത്തിലേയ്‌ക്കുള്ള ഒരെടുത്തുചാട്ടം.

**************************

അതത്‌ മേഖലയിലെ ലോകത്തിലെ നമ്പര്‍ വണ്‍ ആയിരുന്ന ബെയറിംഗ്‌സ്‌ ബാങ്കും എഐജിയും ഇന്ത്യയിലെ സത്യവും പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ലല്ലുപ്രസാദ്‌ യാദവന്മാരും പിണറായി വിജയനും കൂട്ടരും ഒന്നുമല്ലായിരുന്നു. ഒന്നാംതരം മാനേജ്‌മെന്റ്‌ വിദഗ്‌ദ്ധന്‍മാര്‍ തന്നെയായിരുന്നു. ഒടുവില്‍ കമ്പനിയെ അനിക്‌സ്‌പ്രേയുടെ ആ പഴയ പരസ്യം പോലെ ആക്കിക്കൊടുക്കുവാന്‍ പറ്റിയതും ആ വൈദഗ്‌ദ്ധ്യം കൊണ്ടുതന്നെയാണ്‌. പൊടിപോലുമുണ്ടായില്ല കണ്ടുപിടിക്കാന്‍.

കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങിനെയാവുമ്പോള്‍, പഠിച്ച കള്ളനെക്കാളും രാഷ്ട്രത്തിന്‌ ദ്രോഹം ചെയ്യാതിരിക്കുക പഠിക്കാത്ത കള്ളന്‍ തന്നെയല്ലേ. ലേശം വിവരം കുറഞ്ഞവരാവുമ്പോള്‍ കാലിത്തീറ്റയോ ജീരകമോ കൊണ്ടൊക്കെ തൃപ്‌തിപ്പെട്ടുകൊള്ളും. വിവരം ലേശം കൂടിയതുകൊണ്ടാണ്‌ ലാവ്‌ലിന്‍ സംഭവിച്ചത്‌. അനുവദനീയമായ അഹന്തയുടെ അളവ്‌ അതിലും കൂടിപ്പോയതുകൊണ്ടാണ്‌ സംഗതികള്‍ ഇപ്പരുവത്തിലായതും.

ചുരുക്കിപ്പറഞ്ഞാല്‍, തലപ്പത്ത്‌ വിവരം ലേശം കുറഞ്ഞവരാവുമ്പോള്‍ രാജ്യം ലോകഭൂപടത്തില്‍ തന്നെയുണ്ടാവും എന്നൊരു മെച്ചമുണ്ട്‌. ഉദരനിമിത്തം രാഷ്ട്രീയത്തിലേക്കെടുത്തുചാടിയ ബുദ്ധിരാക്ഷസന്‍മാരുടെ കൈയ്യിലാണ്‌ ഭാവിഭരണമെങ്കില്‍ നാളെ ഭുപടത്തില്‍ നിന്നും രാഷ്ട്രം തന്നെ അപ്രത്യക്ഷമായിക്കൂടെന്നില്ല. അതുകൊണ്ട്‌ നാം കരുതിയിരിക്കുക. വിവരത്തോടൊപ്പം ആനുപാതികമായ അളവില്‍ വിവേകവും അതിലുപരിയായി രാജ്യസ്‌നേഹവും ഉള്ളവരാകണം കടന്നുവരുന്നത്‌ എന്നുറപ്പാനുള്ള ഒരു കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റുകൂടി (CAT) കോണ്‍ഗ്രസുകാര്‍ നടത്തിയേ പറ്റൂ.