October 19, 2010

സമാധാനം കെടുത്തിയ സമാധാന സമ്മാനം

 liu.jpg

മഹാത്മാഗാന്ധിക്ക് കിട്ടാതെപോയതിലും വലിയ സങ്കടമാണ് ലിയൂ സിയാബോക്ക് കിട്ടിയപ്പോള്‍ സ്വന്തം നാട്ടിലുണ്ടായത്. അവിടെ മഴപെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്നവരുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. രാജ്യാന്തരസങ്കടസാഗരത്തല്‍ കഴുത്തോളം മുങ്ങിക്കിടക്കുകയാണ്. തലപുറത്തുള്ള തു കൊണ്ട് ചാനലുകാര്‍ വെളിച്ചമടിക്കുമ്പോള്‍ നാവു പുറത്തെടുക്കാമെന്നതാണ് ഏക ആശ്വാസം.  ഇന്ദ്രപ്രസ്ഥത്തില്‍ ഭരണം കയ്യാളുന്നത് വിപ്ലവകാരി കളൊന്നുമല്ലാത്തതുകൊണ്ട് വായില്‍തോന്നിയത് വിളിച്ചുപറയുകയുമാവാം.
 
 ലോകത്തെ ഒരവാര്‍ഡും ഏറ്റവും അര്‍ഹതപ്പെട്ട തലയില്‍ പീറ്റത്തെങ്ങിന് മിന്നലെന്നപോലെ വന്നുപതിച്ച ചരിത്രമില്ല. ലിയൂവിനെക്കാള്‍ അര്‍ഹരായ പീഢിതര്‍ വേറെയും കാണാം എന്നതി ലൊന്നും തര്‍ക്കമില്ല. അതുപോലെ തന്നെ തര്‍ക്കമറ്റ സംഗതിയാണ് സമാധാനത്തിനുള്ള ഒരു ചിന്ന നോബല്‍ സമ്മാനം ഒരു പ്രബലഭരണകൂടത്തിന്റെ മനസ്സമാധാനം കെടുത്തിയെന്നുള്ള വസ്തുത.

 ലിയൂവിന് നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ ഉണ്ടായ പുകില് സൃഷ്ടിച്ച പുകമറ ചില്ലറയല്ല. സമ്മാനം കൊടുക്കുന്ന ഏര്‍പ്പാട് ഇപ്പോള്‍ നടത്തുന്നത് വൈറ്റ്ഹൗസ് ആണോ എന്നുതോന്നിപ്പോകും വിധമാണ് പ്രതികരണങ്ങള്‍. കര്‍ഷകത്തൊഴിലാളികള്‍ അരിവാളേന്തിയും ഫാക്ടറിതൊഴിലാളികള്‍ ചുറ്റികചുഴറ്റിയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന കസ്തൂരിമാമ്പഴമാണ് ചൈനീസ് ഭരണകൂടം.

അതുതട്ടിക്കൊണ്ടുപോകുവാനായി അവതരിച്ച ബൂര്‍ഷ്വാസാമ്രാജ്യത്വപിന്തിരിപ്പന്‍  എല്ലിന്‍കഷ ണ മാണ് നോബല്‍ സമാധാന സമ്മാനം.  എല്ലാവര്‍ക്കും ഈ സംഗതികളൊന്നും അത്രയെളുപ്പം പിടികിട്ടിയെന്നുവരില്ല. അതിന് വലിയ വലിയ ഗ്രന്ഥങ്ങള്‍ വായിക്കണം. ബല്യബല്യ ഗ്രന്ഥങ്ങള്‍ പഠിച്ച് ഇമ്മിണി ബല്യ അറിവുണ്ടാവുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പിടികിട്ടുക. അതായത് സിംഹാസനത്തിലിരിക്കുന്നവര്‍ക്ക് യഥേഷ്ടം നാടു കുട്ടി ച്ചോറാക്കാനുള്ള പരമമായ സ്വാത്രന്ത്ര്യത്തിനാണ് മനുഷ്യാവകാശം സ്വാതന്ത്ര്യം സോഷ്യലിസം എന്നെല്ലാം തരാതരം പോലെ പറയുക.
 
 തകരാറ് വിപ്ലവകാരികളുടേതോ വിപ്ലവത്തിന്റേതോ ഭരണത്തിന്റേതോ ഒന്നുമല്ല.  മനുഷ്യ ന്റേതാണ്. ഒന്നുമില്ലാത്തവന് വല്ലതും തിന്നാന്‍കിട്ടിയാല്‍ മതിയെങ്കില്‍ വല്ലതും തിന്നാനുള്ളവന്റെ സ്ഥിതി അതല്ല. രണ്ടാമതൊരു വസ്തു കണികാണാനില്ലെങ്കില്‍ കൂടി എന്തുതിന്നണമെന്നു തീരുമാനി ക്കുന്നതിലായിരിക്കും അവന്റെ സംതൃപ്തി. ഉണ്ണാത്തവന്‍ ഇലയ്ക്ക് തപ്പുപ്പോള്‍ ഉണ്ടവന്‍ പായതപ്പുക യാണ് നാട്ടുനടപ്പ്. ഭൗതീകമാര്‍ഗത്തില്‍ കൂടി മാത്രം ചരിച്ച മാര്‍ക്‌സിന്റെ ചിന്തയ്ക്ക് ഒരു ക്രാഷ്‌ലാ ന്റിങ്ങിനുകൂടി ഇടമില്ലാതെപോയ താവളമായി മനുഷ്യമനസ്സ്. ഉത്തമാംഗം വയറെന്നു ചൊല്ലുവോര്‍ എന്നുപറഞ്ഞാണ് സഞ്ജയന്‍ പണ്ട് കേവല കമ്മ്യൂണിസ്റ്റുകാരെ പരിഹസിച്ചത്.

 ചൈനീസ് കമ്മ്യൂണിസത്തിന്റെ മൂക്കിലെ കുഴലിന്റെ നിജസ്ഥിതിയറിയുവാന്‍ അവിടുത്തെ  കോടീശ്വരന്‍മാരുടെ സെന്‍സസെടുത്താല്‍ മാത്രം മതി. ഇവിടത്തെ കോടീശ്വരന്‍മാരെപ്പോലെ  അവിടുത്തെ കോടീശ്വരന്‍മാര്‍ക്കും പരമാനന്ദം എന്നറിയുമ്പോഴാണ് വിപ്ലവം ഇത്രയും കാലം കൊണ്ടുണ്ടാക്കിയ നേട്ടം ആരുടെയും കണ്ണുതള്ളിച്ചുകളയുക.   

മതം മൗലികവാദമാവുമ്പോഴാണ് അസഹിഷ്ണുത ഉളവാകുക. ഇസങ്ങള്‍  മൗലികവാദങ്ങളാവു മ്പോഴും സംഭവിക്കുക അതുതന്നെയാണ്.  മതങ്ങളും ഇസങ്ങളും മനുഷ്യനുവേണ്ടിയല്ല, മനുഷ്യന്‍ ഇതിനു രണ്ടിനും വേണ്ടിയാണ് എന്ന തലതിരിഞ്ഞ ദര്‍ശനവെളിപാടുകള്‍  ജന്മമെടുക്കുമ്പോള്‍ രണ്ടുകൂട്ടരും മൗലികവാദികളാവുന്നു. വിപ്ലവകവി വയലാറിന്റെ ഭാഷയില്‍ പ്രോക്രൂസ്റ്റ്‌സുമാര്‍. പ്രൊക്രൂസ്റ്റസുമാര്‍ നാടുവാഴുമ്പോള്‍  ആവിഷ്‌കാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. സ്വാതന്ത്യവും മനുഷ്യാവകാശങ്ങളും  ജനാധിപത്യവുമെല്ലാം  ഏകാധിപത്യദിനങ്ങളിലെ രാക്കിനാവുകള്‍ മാത്രമാവുന്നു. 
 
ചൈനീസ് ഭരണകൂടം മാത്രം ശരിയും ലോകം മുഴുവന്‍ തെറ്റുമാണെന്നു വരുമ്പോള്‍ തെറ്റുപറ്റിയത് ചൈനക്കാണോ ലോകത്തിനാണോ എന്നറിയാന്‍ കവടി നിരത്തേണ്ട കാര്യമൊന്നുമില്ല. ആങ് സാങ് സൂകിക്കും മണ്ഡേലയ്ക്കുമെല്ലാം നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ ്‌സ്വീഡിഷ് അക്കാദമി തങ്കപ്പെട്ടതും ലാമയ്ക്കും ലിയൂവിനും കൊടുത്തപ്പോള്‍ ഒന്നിനുംകൊള്ളാത്തതുമായത് ആ അസഹിഷ്ണുതയുടെ പ്രതിഫലനം ഒന്നുമാത്രമാണ്. 
 
പാലം കടക്കുവോളമാണ് കര്‍ഷകരുടെയും തൊഴിലാളികളുടെയും ആവശ്യമുണ്ടാവുക.  അതുകഴിഞ്ഞാല്‍ ഐശ്വര്യപൂര്‍ണമായ വിപ്ലവജീവിതത്തിന് ആദ്യം വേണ്ടത് ഈ ലക്ഷണംകെട്ട ഈ രണ്ടുജാതിള്‍ക്കും ഭ്രഷ്ട് കല്‍പിക്കുകയാണ്. ഏറ്റവും നല്ലത് ഷാങ്ഹായി  നഗരത്തിലേയ്ക്കുതന്നെ അവറ്റകളെ അടുപ്പിക്കാതെയിരിക്കുന്ന ചൈനീസ് മോഡല്‍. ഇനി വേറെയൊന്നുണ്ട് വടക്കന്‍ കൊറിയ മോഡല്‍. അച്ഛന്‍ കിം ലേറ്റസ്റ്റ് വൈഫിന്റെ ലേറ്റസ്റ്റ് പുത്രന്‍ കിമ്മിന് നല്ലൊരു കളിപ്പാട്ടം സമ്മാനമായി കൊടുത്തു. ആ സമ്മാനത്തിന്റെ പേരാണ് വടക്കന്‍ കൊറിയ. 27കാരന്‍ പയ്യന്‍ രാജ്യത്തിന്റെ 4സ്റ്റാര്‍ ജനറലായി അവതരിച്ചു. അടുത്ത പ്രസിഡണ്ടു പദവി പിതാവിന്റെ ആയുസ്സിനെ ആശ്രയിച്ചിരിക്കുന്നു. അല്ലെങ്കില്‍ പിതാവിന്റെ ആയുസ്സ് പുത്രന്റെ ആഗ്രഹത്തെ ആശ്രയിച്ചിരിക്കുന്നു.
 
 വിപ്ലവാനന്തരം ഗ്രന്ഥത്തിലെ തീയറി പറമ്പിലെത്തിച്ചു വിളവെടുക്കുവാന്‍ അസാരം ഉരുക്കുമുഷ്ടി പ്രയോഗിക്കപ്പെടുമെന്നാണ്. അതായത് സ്വന്തമായി തലയുണ്ടെന്നു തോന്നുന്നവരുടേത് അപ്രത്യ ക്ഷമാവും എന്നര്‍ത്ഥം. വാക്കുകള്‍ പരാജയപ്പെടുന്നിടത്ത് തോക്കുകളുപയോഗിക്കാന്‍ വിപ്ലവാഹ്വാ നം  കൊടുത്ത ട്രോട്‌സ്‌കിയുടെ തലതന്നെ സ്റ്റാലിന്റെ മഴുവിനാല്‍ ഉരുണ്ടതാണ് ചരിത്രം.

 സിദ്ധാന്തങ്ങള്‍ക്ക് മുളപൊട്ടുന്നതോടുകൂടി ഉരുക്കുമുഷ്ടി പിന്‍വലിച്ചുതുടങ്ങാമെന്നാണ് ഗ്രന്ഥങ്ങളില്‍ പറയുന്നതെങ്കിലും  അവസാനം വരെ നില്ക്കുക ആ ഉരുക്കുമുഷ്ടിമാത്രമാണ്. പ്രയോഗത്തില്‍ വരുത്താന്‍ തുടങ്ങുമ്പോള്‍തന്നെ പിന്‍വലിക്കുക സിദ്ധാന്തങ്ങളെയും ആദര്‍ശങ്ങളെയുമായിരിക്കും. വിപ്ലവകാരികളെക്കാളും വിശ്വാസം ചൈനക്കാര്‍ക്ക് വ്യാളികളിലായതും ഇതെല്ലാം കൊണ്ടാണ്. വ്യാളികളുടെ ഗുണംകൊണ്ടോ ചൈനക്കാരുടെ തകരാറുകൊണ്ടോ അല്ല.

 ലിയൂ അക്രമസമരമാര്‍ഗം എവിടെയും ഉപയോഗിച്ചതായി ചൈനകൂടി പറയുന്നില്ല. വിമതന്‍ എന്നാണ് ലിയൂവിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ലിയൂവിന് നോബല്‍ സമ്മാനം പ്രഖ്യാപി ച്ചപ്പോള്‍ ചൈന ലിയൂവിനെ വിശേഷിപ്പിച്ചത് ചൈനയിലെ ഒരു ക്രിമിനലെന്നാണ്. അതായത് ഇന്ത്യയില്‍ ദാവൂദ് ഇബ്രാഹിമിന്റെയൊക്കെ സ്ഥാനം. അക്ഷരാര്‍ത്ഥത്തില്‍ ഈ വാര്‍ത്ത വായിച്ച ദാവൂദ് അടുത്ത തവണത്തേതു തനിക്കായിരിക്കുമെന്നു ചിലപ്പോള്‍ കണക്കുകൂട്ടുന്നുണ്ടാവാം.

 ചൈനീസ് ഭരണാധികാരികളുടെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ വ്യക്തമാവുന്നത് ഇത്രയു മാണ്. ഭരണകൂടം വിജ്ഞാപനം ചെയ്യുന്ന സംഗതികള്‍ മാത്രം വിശ്വസിക്കലാണ് ലിയൂവിന്റെ കടമ. സത്യമെന്നു ലിയൂവിന് തോന്നുന്നത് വിശ്വസിക്കരുത്, വിളിച്ചുപറയുകയുമരുത്. പരമമായ  പാരതന്ത്ര്യം എന്നുപറയുന്ന അവസ്ഥ ഇതാണ്.

 നോബല്‍സമ്മാനം തനിക്കു കിട്ടിയ വിവരം ലിയൂ ഇതുവരെയും അറിഞ്ഞിട്ടില്ലെന്നുവരുമ്പോള്‍ വിവരവിജ്ഞാനവിസ്‌ഫോടനത്തിന്റെ ഈ മഹായുഗത്തില്‍ തലയുയര്‍ത്തിനില്ക്കുന്ന ഇരുമ്പുമറയെ നമിച്ചുപോവുകയാണ്. ലിയൂവിന്റെ ഭാര്യ ഇപ്പോഴെവിടെയാണെന്നുകൂടി ലോകമറിയുന്നില്ല എന്നുവ രുമ്പോള്‍ മനുഷ്യാവകാശധ്വംസനത്തിന്റെ പുതിയമേച്ചില്‍പുറങ്ങള്‍ തേടിയലയുകയാണ് ഒരു ഭരണകൂടം.

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെപിടിച്ചാല്‍ മതിയെന്നുളള ഡങ് വചനം പോലെ സാമ്രാജ്യത്വഭരണമായാലും കമ്മ്യൂണിസ്റ്റ് ഭരണമായാലും ഭരണത്തിന്റെകൂടം എതിര്‍ക്കുന്നവനെ പീഢിപ്പിച്ചാല്‍ മാത്രം മതിയെന്നാണെന്നു തോന്നുന്നു.  കമ്മ്യൂണിസത്തിന്റെ നന്മകള്‍ പാറപ്പുറത്തു വിതച്ച വിത്തുപോലെ മുളപൊട്ടിയതില്ല. തിന്മകളാവട്ടെ പനപോലെ വളരുകയും ചെയ്തു. ചൈനയിലെ കോടീശ്വരന്‍മാരെപോലെ തന്നെ. വിവരസാങ്കേതികവിദ്യയുടെയും ആഗോളവല്ക്ക രണത്തിന്റെയും അനന്തസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയല്ലാതെ വേറെമാര്‍ഗം മുന്നിലില്ലാ ത്തവര്‍ക്ക് എത്ര നാള്‍ കൊട്ടിയടക്കാനാവും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തി ന്റെയും വാതാ യനങ്ങള്‍? ആ ഉരുക്കുവാതിലുകളില്‍ പതിഞ്ഞ ഒന്നൊന്നര പ്രഹര മാണ് ലിയൂവിന്  കിട്ടിയ, ലിയൂ ഇനിയുമറിയാത്ത, ഒരു പക്ഷേ ഒരിക്കലും കൈപ്പറ്റാന്‍ പറ്റാതെ പോയേക്കാവുന്ന ഈ സമാധാന സമ്മാനം.
 
 'ഞാന്‍ നിങ്ങളോടു വിയോജിക്കുന്നു. എന്നാല്‍ എന്നോടു വിയോജിക്കാനുള്ള നിങ്ങളുടെ  സ്വാതന്ത്ര്യ ത്തിനുവേണ്ടി ജീവന്‍ ബലികഴിക്കാനും ഞാന്‍ തയ്യാറാണ്' എന്നു വോള്‍ട്ടയര്‍. ഇതാണ് മനുഷ്യാവ കാശത്തിന്റെ, സഹിഷ്ണുതയുടെ പ്രകടനപത്രിക.