September 17, 2010

മുരിക്കനില്‍ നിന്നും മെത്രാനിലേക്ക്



നെല്കൃഷിയെന്നു കേട്ടാല്‍
അപമാനപൂരിതമാകണമന്തരംഗം
ടൂറിസമെന്നുകേട്ടാലോ
തിളക്കണം ചോര നമുക്കു സിരകളില്‍
മെത്രാന്‍കായലെന്നു കേട്ടാല്‍
താഴണം തല തേങ്ങവീണപോല്‍
കുന്തംവടിപ്പന്തെന്നു കേട്ടാലോ
അഭിമാനപൂരിതമാകണമന്തരംഗം



ആദിയില്‍ നമുക്കൊരു മുരിക്കനുണ്ടായിരുന്നു. മുരിക്കുംമൂട്ടില്‍ തൊമ്മന്‍ ജോസഫ് എന്ന മുരിക്കന്‍. 1930-40കളില്‍ മൂന്നു കായലുകളാണ് മുരിക്കന്‍ കുത്തിയെടുത്തു നെല്ലു വിളയിച്ചത്്. മുരിക്കന്റെ നെഞ്ചൂക്കിനുള്ള പ്രതിഫലമായി രാജാവ് പതിച്ചുകൊടുത്തത് 2000 ഏക്കര്‍ കായല്‍നിലമായിരുന്നു. മുരിക്കന്റെ തടിയും തലയും നാടിനുചെയ്ത ഗുണത്തിനുള്ള ഉപകാരസ്മരണയ്ക്ക് വലിയ താമസമൊന്നുമുണ്ടായില്ല. 
 
ആദ്യം മുരിക്കനൊരോമന പേരുവീണു. കായല്‍ രാജാവ്. അധോലോകരാജാവ്, മയക്കുമരുന്നു രാജാവ് എന്നിത്യാദി രാജാക്കന്‍മാരില്‍ മുരിക്കന്‍ അര്‍ഹിച്ച ഒരു സ്ഥാനം. കായല്‍ രാജാവ് പതിച്ചുകൊടുത്തു. കായല്‍ രാജപദവി നമ്മളും. ഒട്ടും അമാന്തിക്കാതെതന്നെ മുരിക്കന്‍ ലക്ഷണമൊത്തൊരു വര്‍ഗശത്രുവായി. നമ്മളു കൊയ്ത വയലൊന്നും നമ്മുടേതായില്ലെങ്കിലും മുരിക്കന്റേതല്ലാതായി. തന്റെ സര്‍വ്വസ്വവുമായിരുന്ന കായല്‍നിലങ്ങള്‍ അനാഥമാവുന്നതുകണ്ട് മുരിക്കന്‍ നെഞ്ചുപൊട്ടി മരിച്ചു. മുരിക്കന്റെ നിലമല്ലാതെ അറിവും ബുദ്ധിയും വീതിക്കാന്‍ ഗ്രന്ഥങ്ങളില്‍ പറയാതിരുന്നതുകൊണ്ട് അതു രണ്ടും മുരിക്കനോടൊപ്പം കല്ലറയിലേയ്ക്കു നടന്നു. കായല്‍കൃഷി മൈനസ് മുരിക്കന്‍ സമം വട്ടപ്പൂജ്യം എന്നൊരു സൂത്രവാക്യം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. മുരിക്കന്‍ ജനിച്ചത് കേരളത്തിലല്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് രാജ്യത്തിന്റെ കാര്‍ഷികമേഖലയുടെ അംബാസിഡര്‍ പദവിയെങ്കിലും നല്കി ആദരിച്ചേനെ. 


നല്ലകാലത്തിന് അന്ന് നമുക്ക് മുരിക്കനേയും കൃഷിയെയും അസ്തുവാക്കാനുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. മുരിക്കന്റെ കായലിനെ തന്നെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാക്കാനുള്ള അറിവു സമ്പാദിച്ചിരുന്നില്ല. ആഗോളവല്ക്കരണവും അതിന്റെ അനന്തസാദ്ധ്യതകളും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടപ്പോള്‍ നമ്മള്‍ പഠിച്ചു മുന്നേറി. വിത്തു വിതയ്ക്കുന്നതു നിര്‍ത്തി വിത്തുകുത്തിത്തിന്നുക എന്ന മഹത്തായ സിദ്ധാന്തം വികസിപ്പിച്ചെടുത്തു പേറ്റന്റു മേടിച്ചവരാണ് നമ്മള്‍. 

ഏദന്‍തോട്ടത്തിലെ ചെകുത്താന്‍ പിശാചിന്റെ സ്വന്തം നാട്ടില്‍ പിറവിയെടുത്തത് ഇരട്ടകളായാണ്. ആ ഇരട്ടസഹോദരങ്ങളാണ് മണ്ണുമാന്തിയും ടിപ്പര്‍ലോറിയും. പ്രകൃതിയില്‍തന്നെ നിലനില്ക്കുന്ന അസമത്വത്തിന്റെ ദുഷിച്ച പ്രതീകങ്ങളാണല്ലോ മാമലകളും വയലേലകളുമെല്ലാം. സമത്വബോധം പ്രകൃതിക്ക് ഒരല്പം ഉണ്ടായിരുന്നെങ്കില്‍ എല്ലാം സഹാറമരുഭൂമികണക്കെ പരന്നങ്ങനെ കിടന്നേനെ. ആ അസമത്വമാണ് നമ്മള്‍ ഏതാണ്ട് മുഴുവനായും പരിഹരിച്ചിരിക്കുന്നത്. 

മലബാറില്‍ ഏതാണ്ട് സമ്പൂര്‍ണ സ്ഥിതി സമത്വം നിലവില്‍ വന്നതായാണ് വിവരം. ഇനി ബാക്കിയുള്ളത് ലേശം കായലും കഴുത്തിനു കുത്തിപ്പിടിച്ചിട്ടും ചാവാത്ത ചില്ലറ പുഴകളുമാണ്. അതുകൂടി ഒന്നു വൃത്തിയാക്കിയാല്‍ പ്രകൃതിയിലെ അസമത്വങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാവുകയും ചെയ്യും. അതുകഴിഞ്ഞശേഷമാണ് പ്രജകള്‍ക്കിടയിലെ അസമത്വത്തിന്റെ കഥ കഴിക്കുക. 

പ്രകൃതിയിലെ അസമത്വങ്ങളുടെ കഥ കഴിയുന്നതോടെ ജനങ്ങള്‍ക്കിടയിലെ അസമത്വത്തിന്റെ കഥ താനെ കഴിയാനുള്ള സാദ്ധ്യതയാണ് കൂടുതല്‍. ഭൂമാഫിയകള്‍ നാടൊട്ടാകെ നടത്തിക്കൊണ്ടിരിക്കുന്നത് ആയര്‍ത്ഥത്തില്‍ നോക്കിയാല്‍ ചില്ലറ വിപ്ലവമല്ല. ഉള്‍ക്കാഴ്ചയില്ലാത്തവര്‍ക്ക് ഇതൊന്നും അത്ര പെട്ടെന്ന് പിടികിട്ടുകയില്ല. 

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്, ഇതാണ് എന്നു നെഹറു പ്രഖ്യാപിച്ച കാശ്മീരിന്റെ അവസ്ഥ നോക്കുക. കൊലയുടെ വസന്തകാലം ഒഴിഞ്ഞനേരമില്ലാത്തതുകൊണ്ട് ടൂറിസം അസ്തുവായി. മഞ്ഞുമലകളും മേഘപാളുകളും കണ്ടാല്‍ അതുതാനല്ലയോ ഇത് എന്നുതോന്നിപ്പോവുന്ന സ്വര്‍ഗീയ കാഴ്ച കാണാനാണ് ആളുകള്‍ കാശ്മീരിലെത്തുന്നത്. മലമുകളില്‍ കുന്തംവടിപ്പന്തുകളിക്കാനുള്ള സൗകര്യമുണ്ടോയെന്നന്വേഷിച്ചല്ല മാഗിമദാമ്മ ബിമാനം കേറുന്നത്. 

പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങളും കായല്‍പരപ്പുകളും കാണാനല്ല സായിപ്പും മദാമ്മയും ഇങ്ങോട്ടെത്തുന്നത്. കുന്തംവടികൊണ്ട് പന്തുരുട്ടി കുണ്ടിലിട്ടു കളിക്കാനാണ് അക്കൂട്ടര്‍ ഇങ്ങോട്ടേക്ക് വിമാനം കയറുന്നതെന്ന ചിന്ത വിളംബരം ചെയ്യുന്നത് ചെറിയ ബുദ്ധിയുടെ വലിയ അഭാവമാണ്. അല്ലെങ്കില്‍ തലതിരിഞ്ഞ ബുദ്ധിയുടെ ശക്തിപ്രകടനമാണ്. ഗോള്‍ഫുക്ലബുകള്‍ക്ക് നാട്ടില്‍ പഞ്ഞമുള്ളതായി ഒരു പഠനഗവേഷണ റിപ്പോര്‍ട്ടും ഇതുവരെ വന്നതായി അറിവില്ല. അതു കളിക്കാന്‍ പറ്റാതെ ആളുകള്‍ അകാലചരമമടയുന്നതായും. 



സാഹചര്യം അതാവുമ്പോള്‍ 417 ഏക്കര്‍ കായല്‍ നികത്തി 3000കോടി പുതപ്പിച്ച്് ഒരു ടൂറിസം പദ്ധതി നടപ്പിലാക്കുകയാണ് വേണ്ടത് എന്നുവാദിച്ച തലകള്‍ ചില്ലറ തലകളല്ല. അതത്രയും ബുദ്ധിയാണ്. 10500 ക്വിന്റല്‍ നെല്ലും 22165 തൊഴിലവസരങ്ങളും നല്കുന്ന കായല്‍ നികത്തി യുദ്ധകാലാടിസ്ഥാനത്തില്‍ കുന്തംവടിപ്പന്തുകളിക്കായി കോര്‍ട്ടുപണിയുകയാണു വേണ്ടതെന്നു കണ്ടെത്തിയ തലകള്‍ക്കുമുന്നില്‍ കൃഷ്ണന്‍നായര്‍ സാര്‍ പറഞ്ഞതുപോലെ നിത്യന്‍ ആദരാവനതനായി നിലകൊള്ളുകയാണ്. 


ഒരു നാടിന്റെ സ്വത്തായ കായലില്‍ 400 ഏക്കറും ഭൂമാഫിയകളുടെ കൈകളിലെത്തിയെന്നുള്ളത് നമ്മുടെ പ്രകൃതിസ്‌നേഹത്തിന്റെ മാത്രമല്ല രാജ്യസ്‌നേഹത്തിന്റെ കൂടി സാക്ഷ്യപത്രമാണ്. 

സൂട്ടും കോട്ടുമിട്ട ഒരു പൊട്ടന്‍ കുന്തംവടികൊണ്ട് പന്തു തട്ടി കുണ്ടിലിടുന്നതായിരിക്കുമോ അതോ അണ്ണാക്കിലേയ്ക്ക് വല്ലതും വന്നുവീഴാനായി അണ്ണന്റെ വണ്ടിയും കാത്തുള്ള മറ്റേ പൊട്ടന്റെ കുത്തിയിരിപ്പായിരിക്കുമോ വികസനസൂചകം എന്നത് ഒരുഗവേഷണവിഷയമായി താത്പര്യമുള്ളവര്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. 

നല്ല തഞ്ചവും ചാറ്റല്‍മഴയും നോക്കി അണ്ണന്‍ വെള്ളം മോഷ്ടിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന ഉത്തമബോദ്ധ്യം നമുക്കുണ്ട്. ഓണത്തിന് പൂ പത്ത് കേരളത്തില്‍ കാണണമെങ്കില്‍ തേനിയില്‍ നിന്നും അണ്ണന്റെ കാളവണ്ടി പുറപ്പെടണമെന്നത് സൗകര്യം കിട്ടുമ്പോള്‍ ഓര്‍ക്കുന്നതും നന്നായിരിക്കും. നാക്കിലയില്‍ ചോറുവന്നു വീഴണമെങ്കിലും. 

നമ്മുടെ ശാസ്ത്രീയ സിദ്ധാന്തങ്ങളും കുണ്ടുകുളത്തിലെ തവള തോറ്റുപോകുന്ന വിശാലകാഴ്ചപ്പാടുകളും കൈകോര്‍ത്തപ്പോഴുണ്ടായ നേട്ടങ്ങള്‍ എടുത്തുപറയേണ്ടതാണ്. പാടത്തെ ചെളിയിലിറങ്ങി പണിത പെണ്ണുങ്ങളെയെല്ലാം ആദ്യം കരയ്ക്കിരുത്തി. താമസംവിനാ മൂലയ്ക്കിരുത്തി. ഒടുക്കം പെരുവഴിയിലിറക്കി പാടത്തെ ചെളിയെക്കാളും മെച്ചപ്പെട്ട മാലിന്യം വാരിക്കുന്ന സുന്ദരമായ ആസൂത്രണകലയാണ് അരങ്ങേറിയത്. ഭൂതകാലത്തിലേയ്ക്ക് ഒന്നു ചുറ്റിയടിച്ചുവരാന്‍ ഓര്‍മ്മകളെ കയറൂരിവിടുന്നത് എന്തുകൊണ്ടും നന്നായിരിക്കും. എന്നിട്ടാവാം ഒരുപിടി പച്ചമണ്ണ് മെത്രാന്‍കായലിന്റെ നെഞ്ചിലേക്കിടുന്നത്.

September 07, 2010

ഗന്ധര്‍വ്വ ടൈംസിന്റെ സഞ്ജയന്‍ ബഹു:നിത്യന്‍ എം.പിയുമായി നടത്തിയ അഭിമുഖം

സഞ്ജയന്‍: ശുണ്ഠിക്ക് നോബല്‍സമ്മാനം നേടി വരുമ്പോള്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ ഗട്ടറില്‍ കഴുത്തോളം വെള്ളത്തില്‍ വീണുപോയ ദുര്‍വ്വാസാവിനെയും സഹസ്രം ശിഷ്യഗണങ്ങളെയും കണ്ട് നാം പണ്ട് പൊട്ടിച്ചിരിച്ചുപോയി. ചിത്രരഥന്റെ മകനായി മാനുഷവേഷം ധരിച്ച് മുനിസിപ്പാലിറ്റിയിലെ പൊടി തിന്ന് 40 വര്‍ഷം കാര്‍ക്കോടകന്‍മാര്‍ക്കിടയില്‍ ജീവിക്കാനായിരുന്നു മുനിശാപം. അതിനുശേഷം നാമിങ്ങോട്ട് പോന്നപ്പോള്‍ പണി ഗന്ധര്‍വ്വടൈംസിലുമായി. നമ്മുടെ കടലാസിന് ഒരഭിമുഖം കിട്ടിയാല്‍ നന്നായിരുന്നു. സര്‍വ്വദോഷസമ്പന്നനാണെന്ന് പണ്ടേ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ചങ്ങലംപരണ്ട എം.പിയുമാണെന്നും അറിയാന്‍ കഴിഞ്ഞു. പെരുത്ത് സന്തോഷം.

നിത്യന്‍ : ആവാലോ. ചോദിക്കാന്‍ മടിക്കണ്ട. സൂര്യന് കീഴെയുള്ള സകലതിനെക്കുറിച്ചും ചോദിക്കാം.

സ: അപ്പോള്‍ സര്‍വ്വഗുണപരിത്യാഗി മാത്രമല്ല. സര്‍വ്വജ്ഞനും കൂടിയാണല്ലേ?

നി: സത്യം പറയുവാനാണറിവ്. കാര്യങ്ങള്‍ വിശദീകരിക്കുവാനാണ് നാവ്. സത്യത്തിന് സ്വന്തമായൊരു നട്ടെല്ലുള്ളതുകൊണ്ടും വാര്‍ദ്ധക്യമില്ലാത്തതുകൊണ്ടും വിശദീകരണമെന്ന ഊന്നുവടിയുടെ സഹായമാവശ്യമില്ല. അതുകൊണ്ട് നമ്മുടെ പണിയായുധം ഏകദേശം കൊടിമരത്തിന്റെ നീളം വരുന്ന ഒരു നാവാണ്.

സ: താങ്കളെ ഈ നിഷ്കാമ കര്‍മ്മം അഥവാ ഈ ലുക്രേറ്റീവ് എം.പി ജോബ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്താണ്?

നി: ശിഷ്ടകാലം മാന്യമായി ജീവിക്കുവാന്‍ ഒരു വഴി. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സ്വഭാവ സര്‍ട്ടിഫിക്കറ്റും വച്ച് വേറൊന്നിന് സ്കോപ്പുമില്ല. അങ്ങിനെ ജാഗ്രതയോടെ നീങ്ങീയും ഏകാഗ്രതയോടെ മൂദ്രാവാക്യം വിളിച്ചും വിളിപ്പിച്ചും കഴിഞ്ഞത് ചില്ലറക്കൊല്ലമല്ല. മുതലക്കുളം കോഴിക്കോട്ടുതന്നെയുണ്ടായിരുന്നതുകൊണ്ട് മുതലക്കണ്ണീരിനും ക്ഷാമമുണ്ടായില്ല.

സ: നാലുനാള്‍ കസാരയിലിരുന്നാല്‍ നാളേക്ക് പെന്‍ഷന്‍ തരമാവുന്ന ലോകത്തിലെ ഏക ഉദ്യോഗമാണ് എം. പി പണിയെന്നൊരു ഖ്യാതി.....

നി: ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും..... സഞ്ജയന്‍ കേട്ടിട്ടില്ലേ. നാലുനാള്‍ കസേരയിലിരിക്കാനായത് തന്നെ ചുരുങ്ങിയത് നാലഞ്ചിരുപത് കൊല്ലം ചെരുപ്പ് തേച്ചിട്ടാണെന്ന പെരിയ സത്യം എന്താണ് ആരും ഉള്‍ക്കൊള്ളാത്തത്. ഇരുപതുകൊല്ലം പണിയെടുത്താല്‍ ഫുള്‍ പെന്‍ഷനാ ഇന്ന്.

സ: ആ പഴയ ചങ്ങലം പരണ്ട പ്രദേശത്ത് നമ്മുടെ പേനയിലെ മഷിയും തടിയിലെ നീരും വറ്റിച്ച മുനിസിപ്പാലിറ്റി കംഷണറും, സര്‍.സി.പിയും സായ്പന്‍മാരും കാണ്‍ഗ്രസുകാരും കമ്മ്യൂണിസ്റുകളുമൊക്കെ ഇപ്പോഴുമുണ്ടോ? താങ്കള്‍ ഏതിന്റെ പ്രതിനിധിയാണ്?

നി: ഒരേയൊരു ലക്ഷ്യം ശബരിമാമല എന്നതുപോലെ നമുക്ക് ഒരേയൊരു ലക്ഷ്യം ജനസേവനം. മാര്‍ഗമേതായാലും പ്രശ്നമില്ല. ജനം ശോഷിച്ചു ശോഷിച്ചില്ലാതാവുന്നതുവരെ സേവനം തുടരണമെന്നാണ് ആഗ്രഹം. മനസ്സുകൊണ്ട് സി.പി. പേരില്‍ കമ്മൂണിസവും പ്രവൃത്തിയില്‍ കാങ്ക്രസൂം എല്ലാം സമ്മേളിച്ച ഒരു സങ്കരയിനത്തിനാണ് ഇന്ന് മാര്‍ക്കറ്റ്. മേമ്പൊടിയായി മാഫിയ കൂടെയുണ്ടെങ്കില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല.

സ: ഹായ്! അപൂര്‍വ്വയിനം. രക്തബന്ധം ശിഖണ്ഡിയുമായാണെന്ന് തോന്നുന്നു. വയറ്റിലാണ് തല എന്നു ഞാന്‍ പണ്ട് പറഞ്ഞ കൂട്ടരുടെ അപ്പനായാണല്ലോ താങ്കള്‍ അവതരിച്ചിരിക്കുന്നത്.

നി: താങ്ക്സ് ഫോര്‍ കോംപ്ളിമെന്റ്സ്. പരോപകാരം ബഹുകൃതവേഷം, ഉദരനിമിത്തം റസീറ്റുബുക്ക് എന്നല്ലേ പ്രമാണം.

സ: അവിടെ സഭയില്‍ പ്രതിനിധികളെല്ലാം കൂടി ഏകകണ്ഠമായി മുക്തകണ്ഠം ഖജനാവ് അനുഭവിപ്പാനായി തീരുമാനിച്ച വിവരം കടലാസുകളില്‍ കണ്ടു. താങ്കളുടെ പക്ഷം അക്കാര്യത്തില്‍ ഇടപെടേണ്ട എന്നു തീരുമാനിച്ചു. അപ്പോ 5 ഇരട്ടി വര്‍ദ്ധനവ് ഉപേക്ഷിച്ച ആ ധീരമായ തീരുമാനത്തെ അഭിനന്ദിച്ചേ പറ്റൂ.

നി: സഞ്ജയാ കരിനാക്കുവളയ്ക്കല്ലേ. ശമ്പളമായി വര്‍ദ്ധിപ്പിക്കുന്നതിനു പകരം അലവന്‍സാക്കിയാല്‍ വരുമാനനികുതിയില്‍ നിന്നും പാര്‍ട്ടി ലെവിയില്‍ നിന്നും രക്ഷപ്പെടാമല്ലോന്നു കരുതിമാത്രം ചെയ്തതാണ്. നിന്റെ ആ പഴയ സ്വഭാവം പുറത്തെടുക്കല്ലേ. അത് ബാക്കിയുള്ള ചപ്പാത്തികള്‍ക്ക് മനസ്സിലാവാതെയും പോയി.

സ: അപ്പോള്‍ താങ്കള്‍ പാര്‍ട്ടി ലെവിയായി ഭാരിച്ച തുകയാണോ കൊടുക്കുന്നത്.

നി: കിട്ടുന്നതിന്റെ നല്ല പങ്ക് അങ്ങോട്ടു പോവും. ഇപ്പോള്‍ അതിനൊരു മാര്‍ഗം കണ്ടിട്ടുണ്ട്. ഒരിക്കല്‍ സഭയില്‍ കയറിക്കിട്ടിയാല്‍ പിന്നെ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിക്കിട്ടാനുള്ള ശ്രമം തുടങ്ങുക. അപ്പോള്‍ പെന്‍ഷന്‍ ലെവിക്കതീതമാവും. ബുദ്ധിമോശം അസാരം കൈവശമുള്ള കോണ്‍ഗ്രസുകാര്‍ കനിഞ്ഞാല്‍ ്അടുത്ത തിരഞ്ഞെടുപ്പിലും ഒരു കൈ നോക്കാം. മനോജിന്റെ മാര്‍ഗത്തില്‍ നമ്മളും ചരിക്കുക. അത്രന്നെ.

സ: അവരവരുടെ ശമ്പളം അവരവര്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച മാതൃകാ തീരുമാനം അഥവാ ചരിത്രസംഭവം എന്നൊക്കെ ഭാവിയില്‍ വിശേഷിപ്പിക്കപ്പെടാവുന്ന ഒരു ..........

നി: തീര്‍ച്ചയായും അതൊരു ചരിത്രസംഭവമാണ്. ലക്ഷം മാനുഷര്‍ കൂടും സഭയില്‍ ലക്ഷണമൊത്തവരൊന്നോ രണ്ടോ എന്നല്ലേ നമ്പ്യാര്‍ പറഞ്ഞിട്ടുള്ളത്. ഇവിടെ അഞ്ഞൂറ്റിച്ചില്വാനമായതുകൊണ്ട് ലക്ഷണമൊത്തവരേപ്പറ്റി കേട്ടുകേള്‍വി പോലുമില്ല. അതുകൊണ്ട് മുട്ടവാട്ടുന്ന സ്പീഡില്‍ സംഗതി ശുഭം. ഇറങ്ങിപ്പോക്കില്ല, കയറിവരുത്തില്ല, കസേരയേറില്ല. ശാന്തം പാപം. എന്തൊരു അച്ചടക്കമായിരുന്നെന്നോ അന്ന്. അതിലിടെ എന്താ സഞ്ജയാ അവിടെ ഒരു ബഹളം കേള്‍ക്കുന്നത്്. ഹോട്ട്ലൈനിലെ വല്ല തകരാറുമാണോ?

സ: ഇവിടെയും സ്ഥിതിഗതികള്‍ കൈവിട്ടുപോവുകയാണ്. ഇന്ദ്രപ്രസ്ഥത്തിലേതിന് അതിനാനുപാതികമായ വര്‍ദ്ധനവ് ഇവിടെയും വേണമെന്ന് പറഞ്ഞ് ഇങ്ങോട്ടെത്തിയ പ്രതിനിധികള്‍ ചിത്രഗുപ്തനെ ഇപ്പോള്‍ ഘെരാവോ ചെയ്തുകൊണ്ടിരിക്കുകയാണ്. പെണ്‍വാണിഭം, പഞ്ചവല്‍സര അഴിമതി, വിവിദ്ധോദ്ദേശ്യ കുഭകോണങ്ങള്‍, ഗാന്ധിയന്‍മോഡല്‍ ഗുണ്ടായിസം എന്നിവയുടെ അനുവദനീയമായ അളവില്‍ ഗണ്യമായ വര്‍ദ്ധനവാണ് മറ്റൊരാവശ്യം. പ്രതിനിധികളുടെ നേതാവാകട്ടെ അന്തകന്റെ കാളയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച കുറ്റത്തിന് ജയിലിലായതുകൊണ്ട് ഇന്നോ നാളെയോ ചര്‍ച്ച നടക്കാനുള്ള സാദ്ധ്യതയുമില്ല.

സ: അപ്പോള്‍ ജനസേവനത്തിന് ലച്ചം ശമ്പളമായും പത്തിരുപതിനായിരം പെന്‍ഷനായും കിട്ടുവാനുള്ള സാമ്പത്തീക പുരോഗതിയും കൈവരിച്ചു ഇല്ലേ? അമേരിക്കന്‍ പ്രസിഡണ്ടാവുന്നതിലും നല്ലത് ഇവിടെ എം.പി ആവുന്നതാണെന്ന് ഒബാമ പറഞ്ഞെന്നുകേട്ടു.

നി: സഞ്ജയ, സായിപ്പ് പോയശേഷം നമ്മള്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്ന് സായിപ്പിന്റെ ഡമോക്രസി നടപ്പിലാക്കിയ വിവരം അറിഞ്ഞല്ലോ. മേമ്പൊടിയായി ലേശം സായിപ്പിന്റെ തന്നെ സെക്യുലറിസവും. ആറുചെണ്ടക്കൊരു ചീനിയെന്നപോലെ അവരുടെ തന്നെ ഇത്തിരി കമ്മ്യൂണിസവും. നമ്മളെല്ലാം കറുത്ത സായിപ്പന്‍മാരായ വിവരവും. നമ്മുടെ ജിഹ്വകളൊന്നും അവിയെയെത്തുന്നില്ലേ. നേരു നേരത്തേ നേരിട്ടറിയിക്കുന്ന നമ്മുടെ പത്രവും വേറിട്ടചാനലുകളുമില്ലേ?

സ: മനസ്സിലായില്ല.

നി: അതായത് ജനാധിപത്യമാണ് അഥവാ പ്രജാധിപത്യം. നൂറ്റിപ്പത്തുകോടി കോടി ജനവും ഇന്ദ്രപ്രസ്ഥത്തിലെത്തി ഭരിക്കുക ലേശം പ്രയാസമായതുകൊണ്ട് എല്ലാവര്‍ക്കും വേണ്ടി ഒരു അഞ്ഞൂറ്റിച്ചില്വാനം സ്തുത്യര്‍ഹമായ രീതിയില്‍ കാര്യങ്ങള്‍ നടത്തുകയാണ് പതിവ്. അതിന്റെ പതിനാറടിയന്തിരമാണ് അഞ്ചുകൊല്ലം കൂടുമ്പോഴുള്ള മഹാമഹം.

സ: അപ്പോള്‍ ചങ്ങലംപരണ്ട മുഴുവനായും സമീപഭാവിയില്‍ തന്നെ പ്രതിനിധി ശമ്പളവും പെന്‍ഷനുമായി രൂപാന്തരം പ്രാപിക്കും എന്നര്‍ത്ഥം.

നി: മുയിമനായും ശരിയല്ല. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കണം. അല്ലെങ്കില്‍ ജനം കൈകാര്യം ചെയ്തുകളയും. അതാണ് നടപ്പുസമ്പ്രദായം. ഞങ്ങളുടെ ആഗ്രഹം നാലുനാള്‍ കസാരയിലിരുന്നാല്‍ (വീട്ടിലേതുമതി) പ്രായപൂര്‍ത്തിയായ എല്ലാ പ്രജകള്‍ക്കും മാസാമാസം പത്തമ്പതിനായിരം ശമ്പളമായും പത്തിരുപതിനായിരം പെന്‍ഷനായും അല്ലെങ്കില്‍ തടവും പിഴയുമെന്നപാലെ രണ്ടുംകൂടി കൊടുക്കണമെന്നാണ്. എന്നാല്‍ അത്രമാത്രം ദ്രവ്യം തല്ക്കാലം ചങ്ങലംപരണ്ടയിലില്ല. അപ്പോള്‍ ചെയ്യാനുള്ള ഒരു കാര്യം അവര്‍ക്കുവേണ്ടി അവരാല്‍ തിരഞ്ഞെടുക്കപ്പെട്ട അവരുടെ പ്രതിനിധികള്‍ അത് വാങ്ങി അവരെ സേവിക്കുക എന്നതാണ്. തികഞ്ഞ ജനാധിപത്യമര്യാദ.