February 28, 2007

പെരിയോറുടെ ശിഷ്യനും സായിബാബയും

ുഹമ്മദ്‌ മലക്ക്‌ പോകുന്നില്ലെങ്കില്‍ മല നിരങ്ങി മുഹമ്മദിന്റെ മുറ്റത്തെത്തുമെന്നാണ്‌ ചൊല്ല്‌. പുട്ടപര്‍ത്തിയിലെ കരുണാവാരിധി കരുണാനിധിയുടെ മുറ്റത്തെത്തിയത്‌ അങ്ങിനെയാണ്‌ . ദിവ്യന്‍മാര്‍ പലവിധമുലകില്‍ സുലഭമാണെങ്കിലും ബാബമാര്‍ ദുര്‍ലഭമാണ്‌.

ആള്‍ദൈവങ്ങള്‍ക്ക്‌ പൊതുവില്‍ ചിമ്പാന്‍സിയുടെ സ്ഥാനമാണ്‌. കുരങ്ങല്ലാണ്ടുമായി മനുഷ്യനൊട്ടായതുമില്ലെന്നപോലെ. മനുഷ്യനല്ലാണ്ടായി. എന്നാല്‍ ദൈവമൊട്ടായതുമില്ല. ബാബ ദൈവം തന്നെയായ സ്ഥിതിക്ക്‌ ഇവരില്‍ നിന്നും ഒരു പടി മീതെയാണ്‌.

ദൈവമായതിനുള്ള തെളിവൊന്നും ആരും ചോദിച്ചുകളയരുത്‌. താസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റുനോക്കിയിട്ടല്ല ആളുകള്‍ ദൈവമായി അവരോധിക്കപ്പെടുക. കൊല്ലിനും കൊലക്കും അവകാശമുള്ളവരാണ്‌ ദൈവങ്ങള്‍. ചത്തുപോയ മനിതന്‌ ബാബ ഉയിരുകൊടുത്തതായി ഒരു വിശ്വാസമുണ്ട്‌.

അതിനെന്താ തെളിവെന്നു ചോദിക്കും വിഢികള്‍. അതൊരു വിശ്വാസമാണെന്നേ ഭക്തന്‍മാരും പറയുന്നുള്ളൂ. സത്യമാണെങ്കില്‍ സത്യമാണെന്നല്ലേ പറയുക. വിശ്വാസവും സത്യവും തമ്മില്‍ ചില്ലറ വ്യത്യാസമുണ്ട്‌. അമ്മ സത്യവും അച്ഛന്‍ വിശ്വാസവുമെന്നപോലെ.

ശത്തുപോയ ഒരു മനിതന്‌ ഉയിര്‍ കൊടുത്തത്‌ സത്യമാണെങ്കില്‍ കഴിഞ്ഞ പതിനാലുകൊല്ലം കൊണ്ട്‌ ആശ്രമത്തില്‍ കൊലശെയ്യപ്പെട്ട ആറെണ്ണത്തിനുകൂടി കൊടുത്തുകൂടായിരുന്നോ എന്നൊരു സംശയം ചിലര്‍ക്കെങ്കിലുമുണ്ടാവും.

ലോകം ബാബയുടെ ചെറുവിരലില്‍ കിടന്നാണ്‌ കറങ്ങുന്നതെന്ന്‌ ഭക്തന്‍മാര്‍ക്കറിയാം. യുക്‌്‌തിവാദികളെ ആരുണ്ടിതൊക്കെ പറഞ്ഞുമനസ്സിലാക്കാനെന്റെ ഭഗവതീ. അപ്പോള്‍ സ്വാഭാവികമായും ശത്തുപോകുന്നതിന്റെയും പെറ്റുവീഴുന്നതിന്റെയുമൊക്കെ കണക്കുകള്‍ മൂപ്പരുടെ കൈയ്യിലുണ്ടാവണം. ഏതോ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുകൊണ്ട്‌ ഒരു മഹാപാപി മൂപ്പരറിയാതെ ബിസ്‌മികൂട്ടപ്പെട്ടു. അങ്ങിനെ ദൈവമറിയാതെ ശത്തുപോയതിനെ ജീവിപ്പിക്കാന്‍ വകുപ്പുണ്ട്‌.

അതുപോലെയാണോ മറ്റേ ആറെണ്ണം കൊലപണ്ണിപ്പോയ കേസ്‌. അത്‌ ദൈവഹിതം അഥവാ ബാബഹിതം എന്നുകരുതിയാല്‍ മതി. അതുകൊണ്ടാണല്ലോ അതിന്‍മേലുള്ള അന്വേഷണം അതിന്റെ വഴിക്കുനടക്കുന്നതും ബാബ പുറത്തിറങ്ങിനടക്കുന്നതും. ദൈവഹിതമായതുകൊണ്ട്‌ എല്ലാം ഭംഗിയായി. ഒരു കൂട്ടിലും ബാബക്ക്‌ കയറേണ്ടിവന്നിട്ടില്ല. അല്ലെങ്കിലും പ്രേതപരിശോധനക്കല്ലാതെ ദൈവത്തെ കൂട്ടില്‍കയറ്റി ചറപറാ വിസ്‌തരിക്കാന്‍ വകുപ്പുണ്ടോ ഇന്ത്യന്‍ പീനല്‍കോഡില്‍ ?

ജനനം മരണം ആത്മാവ്‌ ആദിയായ വലിയവലിയ കാര്യങ്ങളെ വേണ്ടവിധത്തില്‍ മനസ്സിലാക്കാത്തവരാണവര്‍. അത്തരം വിഢികള്‍ മൊത്തത്തില്‍ യുക്തിവാദികള്‍ എന്നാണറിപ്പെടുക. ഇങ്ങനെ വേണ്ടാത്ത ചോദ്യം ചോദിച്ചു നടന്ന്‌ തലയ്‌ക്കു വെളിവറ്റുപോകുന്നവരാണ്‌. കാളപെറ്റെന്നുകേട്ടാല്‍ കയറെടുക്കുകയാണ്‌ മുഖലക്ഷണം.

തമിഴകത്തെ അക്കൂട്ടരുടെ തലതൊട്ടപ്പനായിരുന്നു പെരിയോര്‍. പെരിയോറുടെ വാക്കിന്‌ വിലയുണ്ടായിരുന്നു. പറഞ്ഞത്‌ ചെയ്യാനുള്ള ചങ്കൂറ്റവും നിസ്വാര്‍ത്ഥതയും ഉണ്ടായിരുന്നു. ബുദ്ധിയും ജ്ഞാനവും തുല്യ അളവില്‍ ചേരുമ്പോഴാണ്‌ ആളുകള്‍ മഹാനാവുക. ആ മഹാനായ പെരിയോറുടെ അരുമശിഷ്യനാണ്‌ ഇപ്പോഴത്തെ ബാബയുടെ തങ്കപ്പെട്ട ചിന്നപ്പൈയ്യന്‍ കലൈഞ്‌ജര്‍ കരുണാനിധി.

മേലെ നോക്കിയാല്‍ ആകാശം താഴെനോക്കിയാല്‍ ഭൂമി എന്നുപറഞ്ഞുനടന്ന പെരിയോറാണോ കലൈഞ്‌ജര്‍. നിസ്വാര്‍ത്ഥ ജീവിതം നയിച്ച പെരിയോര്‍ക്ക്‌ ജീവിതാന്ത്യത്തിലും വിശ്വാസത്തിന്റെ ഊന്നുവടിയുടെ ആവശ്യം ഏതായാലും വന്നില്ല. കലൈഞ്‌ജറാകട്ടെ നാലുമുക്കാലുണ്ടാക്കി. വയസ്സുമായി. വിശ്വാസത്തിന്റെ ഊന്നുവടിയെടുക്കേണ്ട്‌ പ്രായമൊക്കെയായി.

പെരിയോറുടെ ശിഷ്യന്‍ കലൈഞ്‌ജര്‍ കരുണാനിധിയെ ശിഷ്യനായി കിട്ടിയാല്‍ തമിഴകം തന്നെ കിട്ടിയില്ലേ ബാബക്ക്‌. അതാണ്‌ ബാബയുടെ മാര്‍ക്കറ്റിംഗ്‌ സ്‌ട്രാറ്റിജി. അല്ലെങ്കിലും ഇപ്പോള്‍ പുരിശങ്കരാചാര്യന്റെ മാര്‍ക്കറ്റ്‌ വാല്യു കുത്തനെ വീണുകിടക്കുന്ന അവസരവും. കുന്തവും വടിയുമൊക്കെയായി പൂജ കുറച്ചുകാലം കഴിച്ചത്‌ കോയമ്പത്തൂര്‍ ജയിലില്‍ നിന്നല്ലേ.

ഇന്ത്യയിലെ വിവരസാങ്കേതികവിദ്യയെത്തന്നെ നയിക്കുന്ന ചിന്നപ്പുള്ളൈ ദയാനിധി മാരന്‌ ബാബ സൃഷ്ടിച്ചുകൊടുത്തത്‌ സ്വര്‍ണമോതിരമാണ്‌. സംശയമുള്ളവര്‍ക്കു പോയി നോക്കാം. ബാബയുടെ സ്വന്തം സ്വര്‍ണഖനിയില്‍ നിന്നും കുഴിച്ചെടുത്ത ശുദ്ധമായ സ്വര്‍ണം കൊണ്ടുണ്ടാക്കിയ ബാബാബ്രാന്റ്‌ മോതിരം.

ഇഷ്ടപ്പെട്ടുപോയാല്‍ ബാബ അങ്ങിനെയാണ്‌. എന്തും കൊടുക്കും. സ്വര്‍ണമാണ്‌ മുഖ്യ ഐറ്റം. എവിടുന്ന്‌ കുഴിച്ചെടുത്തു നികുതിയാരടച്ചു ബില്ലെവിടെ എന്നൊന്നും ആരും ചോദിക്കേണ്ടതില്ല. ചോദിക്കേണ്ടവര്‍ നേരെ പുട്ടപര്‍ത്തിയിലേക്കു ചെന്നാല്‍ മതി. എല്ലാം ദൈവഹിതം എന്നൊരു കടലാസിലെഴുതിക്കൊടുക്കും. പിന്നീട്‌ സംശയം തീരാത്തവര്‍ക്കു മറുപടിപറയാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മൊത്തം ഏമാന്‍മാര്‍ ദര്‍ശനത്തിനുള്ള ക്യൂവില്‍ കാണും. അവരോടു ചോദിക്കുക.

അത്യാവശ്യം വാച്ചും സൃഷ്ടിച്ചുകൊടുക്കും. പേര്‌ ചിലപ്പോ ടൈറ്റണ്‍ എന്നോ സിറ്റിസണ്‍ എന്നോ മറ്റോ വന്നെന്നുവരും. അവരുടെ വാച്ച്‌ ബാബ വായുവില്‍ നിന്നും സൃഷ്ടിച്ചുകൊടുക്കുന്നതില്‍ അവര്‍ക്ക്‌ യാതൊരു പരാതിയുമില്ല. പിന്നെയാണോ മറ്റുള്ളവര്‍ക്ക്‌. പേറ്റന്റിന്റെയും കോപ്പിറൈറ്റിന്റെയും പരിധിക്കും പുറത്താണ്‌ ദൈവങ്ങള്‍ എന്നാദ്യം മനസ്സിലാക്കേണ്ടതുണ്ട്‌.

പണ്ട്‌ കണ്ണിന്റെ കാഴ്‌ച പൂര്‍ണമായും നശിച്ച കേശവമേനോന്‌ വേദിയില്‍ വച്ച്‌ ഒരു സ്വര്‍ണമാല സൃഷ്ടിച്ചുകൊടുത്ത കഥ കേട്ടിട്ടുണ്ട്‌. അതുകണ്ടു നിന്ന ഏതോ രസികന്‍ പറഞ്ഞിരുന്നുപോലും - ആദ്യം മൂപ്പര്‍ക്കുവേണ്ടത്‌ കണ്ണിന്റെ കാഴ്‌ചയാണ്‌. അതുണ്ടാക്കിക്കൊടുക്കാന്‍ പറ്റുമെങ്കില്‍ കൊടുക്ക്‌. രണ്ടുമാല വേണമെങ്കില്‍ അങ്ങോട്ടുതരാമെന്നും.

February 23, 2007

എ.ഡി.ബിക്കും കടലിനുമിടയില്‍

വിപ്ലവത്തിന്റെ മാതാവ്‌ ദാരിദ്ര്യവും പിതാവ്‌ അസംതൃപ്‌തിയുമാണ്‌. കേരളത്തില്‍ വിപ്ലവം നടക്കാത്തതിന്റെ കാരണം ദാരിദ്ര്യം ലേശം കുറഞ്ഞുപോയതാണ്‌. അപ്പോള്‍ ആദിവാസികളെന്താ വിപ്ലവം നടത്താത്തതെന്ന്‌ ഒരു ചോദ്യമുണ്ട്‌. ഒരു മൂലവെട്ടിയില്‍ തീരുന്നതാണ്‌ അവരുടെ ദാരിദ്ര്യം ഒരു തുണ്ട്‌ പുകയിലയില്‍ തീരുന്നതാണ്‌ അവരുടെ അസംതൃപ്‌തി എന്നൊരു കണ്ടുപിടുത്തം നമ്മള്‍ നടത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ വിപ്ലവത്തിന്റെ ആവശ്യം ഉടലെടുക്കുന്നില്ല.

നിസ്സാരപലിശക്കുള്ള ഒരു ലോണെടുത്താല്‍ തന്നെ ദാരിദ്ര്യരേഖ ചുരുങ്ങിയത്‌ നാലാളുയരത്തില്‍ പൊങ്ങുമെന്ന്‌ എ.ഡി.ബി. ഇതിനകം തെളിയിച്ചിട്ടുണ്ട്‌. വ്യാവസായികമേഖലയും കാര്‍ഷികമേഖലയും ആടു കടിച്ച പ്ലാവിന്‍തൈ പോലെ പിന്നെ തളിരെടുക്കുകയില്ല. അതുകൊണ്ട്‌ ഐസക്കാദികള്‍ വിപ്ലവത്തിന്റെ സുഖപ്രസവത്തിനുള്ള എ.ഡി.ബി. മാര്‍ഗത്തില്‍ ചരിക്കുമ്പോള്‍ അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള വരട്ടുതത്വവാദികള്‍ അഭിവാദ്യമര്‍പ്പിച്ച്‌ നാല്‌ മുദ്രാവാക്യം വിളിക്കുകയാണ്‌ വേണ്ടത്‌. അല്ലെങ്കില്‍ വാരിക്കുന്തം തുരുമ്പെടുത്തുപോകുകയേയുള്ളൂ. ആയൊരു പ്രതീക്ഷയുടെ പുറത്തല്ലേ സഖാവേ നമ്മുടെ ജീവിതം.

വില്‌പന നികുതി കുടിശ്ശിക 17% പിരിച്ചാല്‍ എ.ഡി.ബി ലോണിനു തുല്യമായ സംഖ്യകിട്ടും എന്നൊക്കെ പലരും പറയും. അപ്പോള്‍ ബാക്കി 83ശതമാനം കൂടി പിരിച്ചാല്‍ എ.ഡി.ബിക്കുതന്നെ വിലപറയാവുന്നതേയുള്ളൂ.

80 ശതമാനം സ്വര്‍ണവ്യാപാരികളും സര്‍ക്കാരിന്‌ നല്‌കിയ കണക്കുപ്രകാരം പ്രതിദിന വില്‌പന ഏതാണ്ടൊരു പവനാണെന്നാണ്‌ അതേപ്പറ്റി പഠിച്ച പ്രമുഖ അക്കാഡമീഷ്യനായ രഘുരാമന്‍ വെളിപ്പെടുത്തിയത്‌ (മലയാളം വാരിക, ഫെബ്രുവരി 26, 2006). ഒരന്വേഷണം നടത്തി ബുദ്ധിമുട്ടിച്ച്‌ ആ പാവങ്ങളെ നാളെ സ്വര്‍ണക്കയറെടുക്കാന്‍ പ്രേരിപ്പിച്ചു എന്നൊരു പരാതിയില്ലാത്തതുതന്നെയാണ്‌ നല്ലത്‌.

ജനം ഇങ്ങിനെ പലതും പറയും. ഭൂരിപക്ഷാഭിപ്രായം ഒരിക്കലും മുഖവിലക്കെടുക്കരുതെന്നാണ്‌. അല്ലെങ്കിലും നമുക്ക്‌ പണ്ടേ ജനാധിപത്യം ഒരു നിശാസുന്ദരിയാണ്‌. വേളിക്ക്‌ വകുപ്പില്ല. നല്ല തറവാട്ടില്‍ പിറന്ന സര്‍വ്വാധിപത്യമുള്ളപ്പോള്‍ പ്രകടനം നടത്തി കെട്ടിക്കാമെന്ന്‌ ആരും കരുതുകയും വേണ്ട.

ആഗോളവല്‍ക്കരണം ഇന്നത്തെ ലോകബേങ്ക്‌ എ.ഡി.ബി രൂപം കൈക്കൊള്ളുന്നതിനും മൂന്‍പ്‌ മറ്റൊരു ആഗോളവല്‍ക്കരണം നടന്നിരുന്നു. സിദ്ധാന്തങ്ങളുടെ ആഗോളവല്‍ക്കരണം. കമ്മ്യൂണിസം തന്നെയാണ്‌ അതിന്‌ ഏറ്റവും നല്ല ഉദാഹരണം.

എഷ്യയിലെത്തിയ ജനാധിപത്യവും സെക്യുലാറിസവും കമ്മ്യൂണിസവും കമ്മ്യൂണലിസവുമെല്ലാം പൂല്ലുതിന്നുന്നവന്റേതായിരുന്നോ അതോ ശവംതീനികളുടേതോ? സായിപ്പിനോടു ചോദിച്ചുനോക്കുക. 'പാമ്പാട്ടികളുടെയും മന്ത്രവാദികളുടെയൂം തോട്ടികളുടെയൂം നാട്‌' പരിഷ്‌കരിക്കപ്പെട്ടത്‌ സായിപ്പിന്റെ കുഞ്ഞിക്കാലെടുത്തവച്ച ശേഷമാണല്ലോ.

ഭുലോകത്തിലെ സൂപ്പര്‍ മൈനോറിറ്റി വിഭാഗമായ ജൂതസമുദായത്തില്‍ നിന്നും വന്ന മാര്‍ക്‌സിന്റെ ചിന്താധാരകള്‍ ലോകം മുഴുവന്‍ ആഫ്രിക്കന്‍ പായലുപോലെ പടര്‍ന്നത്‌ ഒരു സിദ്ധാന്തത്തിന്റെ ആഗോളവല്‍ക്കരണമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌?

ഒരു സിദ്ധാന്തത്തിന്‌ ആഗോളവിപണിയുണ്ടാക്കി സിസെസ്‌ക്യൂമാര്‍ കെട്ടിയോളുടെ ചെരുപ്പിന്റെ കണ്ണികള്‍ സ്വര്‍ണം കൊണ്ടുനിര്‍മ്മിച്ച്‌ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം ലോകസമക്ഷം കാഴ്‌ചവച്ചു. ഒടുക്കം സി.ഐ.എ യുടെ സഹായമൊന്നുമില്ലാതെ തന്നെ സഹികെട്ട റുമാനിയന്‍ ജനത അഥവാ പ്രതിവിപ്ലവകാരികള്‍ മറ്റൊരഥവാ വര്‍ഗശത്രുക്കള്‍ ഇനിയൊരഥവാ സാമ്രാജ്യത്വ പാദസേവകര്‍ മൂപ്പരെ നേരാംവണ്ണം നിര്‍ത്തി വെടിവെച്ചു. ബൂര്‍ഷ്വാ തോക്കിനെതിരെ നാലുമുദ്രാവാക്യം വിളിക്കാന്‍ പോലും നാലാളില്ലാതെ സിസെസ്‌ക്യൂ യാത്രയാവുകയും ചെയ്‌തു.

സ്വന്തം തലതന്നെ തെറിക്കാനും ചില്ലറ സാദ്ധ്യതയുള്ള വിപ്ലവം നടത്താതെതന്നെ നല്ലപാതിക്ക്‌ സ്വര്‍ണച്ചെരുപ്പ്‌ തീര്‍ക്കുവാല്‍ പറ്റിയെന്നുവന്നാല്‍ അതിലും മെച്ചപ്പെട്ട കര്‍ത്താവിന്റെ മാര്‍ഗം വേറെന്താണുള്ളത്‌? അതാണ്‌ ഗ്രന്ഥങ്ങളിലെ വര്‍ഗസഹകരണം എന്നറിയപ്പെടുന്ന സംഗതി. രണ്ടായാലും ചെരുപ്പ്‌ സ്വര്‍ണമായിക്കിട്ടിയാല്‍ മതി.

വര്‍ഗം, വര്‍ഗസമരം, വര്‍ഗസഹകരണം എന്നൊക്കയുള്ള മഹാസംഭവങ്ങളെപ്പറ്റി അറിയാത്ത മൂഢന്‍മാര്‍ക്കിതെല്ലാം ഇനിയെന്നാണാവോ തിരുപാടുകിട്ടുക.
'വര്‍ഗമൂലം കലഹം പലവിധമുലകില്‍ സുലഭം' എന്നെങ്കിലൂം ചുരൂങ്ങിയത്‌ മന:പാഠമാക്കുക.

അപ്പോള്‍ ഭസ്‌മാസുരന്‍മാരുടെ മുന്‍പില്‍ ലോകത്തെന്തും സൃഷ്‌ടിക്കുന്ന ബ്രഹ്മന്റെ രൂപത്തില്‍ എ.ഡി.ബി. അവതരിച്ചാല്‍ തിരിഞ്ഞുനിന്നു മുദ്രാവാക്യം വിളിക്കുകയും ഏമാന്‍മാരെ കരണക്കുറ്റിക്കടിക്കുകയുമാണോ വേണ്ടത്‌. അല്ല. മകരജ്യോതി കണ്ട തമിഴനെപ്പോലെ കമിഴ്‌ന്നടിച്ചുവീണ്‌ കാപ്പാത്താന്‍ ശൊല്ലുകതന്നെയാണ്‌ വേണ്ടത്‌. അതുതന്നെയാണ്‌ ചെയ്‌തതും.

ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയത്ത്‌ ഉറങ്ങുന്ന സമീപനം യഥാര്‍ത്ഥ വിപ്ലവകാരികളുടേതല്ല. അതുകൊണ്ട്‌ ഫയല്‍ മറിച്ചുംകൂടെ നോക്കാതെ സായിപ്പ്‌ അടയാളം വച്ചിടത്തൊക്കെ ഒപ്പിട്ടുകൊടുത്തു. ഫയലിന്‍മേല്‍ ഉറങ്ങുന്ന ആളുകളെ എ.ഡി.ബിക്കാര്‍ക്ക്‌ പണ്ടേ ഇഷ്‌ടമല്ല.

മഹാലക്ഷ്‌മി കണ്‍മുന്നില്‍ നിന്ന്‌ കണ്ണിണകൊണ്ട്‌ കടുക്‌ വറുക്കുമ്പോള്‍ ജാതകം പരിശോധിക്കണമെന്നു പറയുന്ന ഒരു കൂട്ടരുണ്ട്‌. വരട്ടുതത്വവാദികള്‍ എന്നാണ്‌ അവര്‍ അറിയപ്പെടുക. കാഞ്ഞിരമരം പോലെയാണ്‌. പറമ്പിലൊന്നുമതി. മുറിച്ചിട്ടാല്‍ വേരില്‍ നിന്നുകിളിര്‍ക്കും. ഒരൊറ്റ കായ മതി ഒരു കിണറിലെ വെള്ളത്തിലേക്ക്‌.

മുതലാളിമാരും നവമാര്‍ക്‌സിസ്റ്റുകാരും പലരും കരുതുന്നതുപോലെ ബദ്ധശത്രുക്കളൊന്നുമല്ല. ചെകുത്താനും കടലും പോലെയാണ്‌. കടലിനും ചെകുത്താനുമിടയിലാണ്‌ ജനജീവിതം. ആരുടെ കൈകൊണ്ട്‌ കഥ കഴിയണം എന്നേ ചിന്തിക്കേണ്ടതുള്ളൂ.

രണ്ടുകൂട്ടര്‍ക്കും മനുഷ്യസ്‌നേഹം മുഖമുദ്രയാണ്‌. അതൊരുപാടു കൂടുമ്പോള്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. താമസിയാതെ നരമേധയാഗം തുടങ്ങും. ലേശം ശേഷി കുറഞ്ഞതുകൊണ്ട്‌ കമ്മ്യൂണിസ്റ്റുകാര്‍ സ്വന്തം ജനങ്ങളെ ശരിപ്പെടുത്തും. പണ്ട്‌ റഷ്യക്കാര്‍ക്കും അടുത്ത പറമ്പിലെ ആളുകളെകൂടി ബിസ്‌മികൂട്ടുന്നതിനുള്ള ലൈസന്‍സും പെര്‍മിറ്റുമൊക്കെയുണ്ടായിരുന്നു.

ഭൂമിയുടെ അവകാശികളായ റെഡിന്ത്യക്കാരെ മുഴുവന്‍ ചുട്ടെരിച്ചു തീര്‍ന്നശേഷമാണല്ലോ സായിപ്പ്‌ പുറത്തിറങ്ങി നായാട്ടുതുടങ്ങിയത്‌. റെഡിന്ത്യന്‍ രസായനം ശേഷി കുറച്ചൊന്നുമല്ല വര്‍ദ്ധിപ്പിച്ചത്‌.

പുതിയ മിലേനിയത്തില്‍ ലോകത്തിന്റെ വളര്‍ച്ചയുടെ ചുക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കൈയ്യിലായ സ്ഥിതിക്ക്‌ വിപ്ലവത്തിന്റെ ഭാവി പടവലം പോലെ താഴോട്ടേക്കാണ്‌ പോകുന്നത്‌. ടാറ്റയുടെ കാര്‍കൃഷിക്ക്‌ ഭൂമി അളക്കലാണ്‌ ഇപ്പോള്‍ ബംഗാളിലെ വിപ്ലവം. അവിടുത്തെ കല്ലേറുവിദഗ്‌ധര്‍ക്ക്‌ കര്‍ശനനിര്‍ദ്ദേശവും കൊടുത്തിട്ടുണ്ട്‌. ഹര്‍ത്താലിന്‌ ഐ.ടി. കമ്പനിക്കാരുടെ വണ്ടിക്കുമാത്രം ലക്ഷ്യം തെറ്റിപ്പോലും എറിഞ്ഞുപോകരുത്‌. അന്നന്നത്തെ അന്നത്തിനു പോകുന്നവനെ എറിഞ്ഞുകൊന്നാലും കുഴപ്പമൊന്നുമില്ല.

ഇതൊന്നും തിരുപാടില്ലാത്ത വരട്ടുതത്വവാദികള്‍ വാരിക്കുന്തം മൂര്‍ച്ചകൂട്ടി നിലാവുനോക്കുന്ന മുക്രിയെപ്പോലെ ചുകന്ന നക്ഷത്രത്തിന്റെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ടിരിക്കും. ഉദരംഭരിസിദ്ധാന്തക്കാര്‍ സിസെസ്‌ക്യൂവിന്റെ ഗതിവരാതെ പൊണ്ടാട്ടിക്ക്‌ സ്വര്‍ണച്ചെരുപ്പുണ്ടാക്കാനുള്ള വഴിനോക്കും.

വര്‍ഗസമരത്തിനിറങ്ങി തലപോകുന്നതിലും എന്തുകൊണ്ടും നല്ലത്‌ വര്‍ഗസഹകരണം കൊണ്ട്‌ വയറു വീര്‍ക്കുന്നതാണ്‌. അതായത്‌ എല്ലാവരും കൂടി ഒരു പരസ്‌പര സഹായസഹകരണസംഘം. എ.ഡി.ബി.യായാലും ഡബ്‌ള്യൂ. ബിയായാലും ലാവ്‌ലിനായാലും യാതൊരു കുഴപ്പവുമില്ല. മലയാളിയുടെ നികുതിപ്പണം എ.ഡി.ബിയുടെ കീശയിലെത്തിയാലെന്താ ഒരു കുഴപ്പം? അതിനൊക്കെയല്ലേ സാര്‍വ്വദേശീയത എന്നൊക്കെ പറയുക. ഗള്‍ഫ്‌ മണികൊണ്ട്‌ മലബാറും ബിലാത്തി മണികൊണ്ട്‌ തിരുവിതാംകൂറും മെച്ചപ്പെട്ടിട്ടില്ലേ സുഹൃത്തുക്കളെ? അതുകൊണ്ട്‌ എല്ലാം കോഴിചിള്ളുമ്പോലെ ഇങ്ങോട്ടുപോരട്ടെ എന്നുപറയുന്നവര്‍ ഇടുങ്ങിയ ദേശീയ വാദികളാണ്‌. കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ ശത്രുവാണ്‌ ഇടുങ്ങിയ ദേശീയത എന്ന ശേഷിക്കുറവുള്ള സാമ്രാജ്യത്വം. എ.ഡി.ബിയിലാകട്ടെ സായിപ്പിന്റെ അത്രതന്നെ ഷെയര്‍ ജപ്പാനുമുണ്ട്‌. പ്യൂര്‍ ഏഷ്യന്‍ ഡോഗ്‌.

വരട്ടുതത്വവാദികളും ശ്രദ്ധിക്കുക. എ.ഡി.ബിയുടെ വരവുകൊണ്ടുണ്ടാകുന്ന നേട്ടം ചില്ലറയൊന്നുമല്ല. ലാലുവിന്റെ കാമധേനുക്കളെപ്പോലെയാണ്‌. ചുരത്തിക്കൊണ്ടേയിരിക്കും. എ.ഡി.ബിയുടെ പ്രവര്‍ത്തനം ഫലം കണ്ടുതുടങ്ങിയാല്‍ ഒറ്റക്കും തെറ്റക്കും തൂങ്ങിമരിക്കുന്നതൊഴിവാക്കി ജനം വെളിച്ചപ്പാടിനെപ്പോലെ വാളെടുക്കും. സ്വന്തം തലക്കുതന്നെ വെട്ടിയാലും ശരി ആരാന്റെ തലക്കുവെട്ടിയാലും ശരി അതുതന്നെയാണ്‌ ഗ്രന്ഥങ്ങളിലെ വിപ്ലവം.

നാലുനാള്‍ മുമ്പ്‌ കരിങ്കല്ലും കരിയോയിലുമായി നടന്ന ചെറുപ്പക്കാരനും അതിനുള്ള ശേഷിയില്ലാത്തതുകൊണ്ട്‌ തല്‌ക്കാലം കരണക്കുറ്റിയടിച്ചുതെറിപ്പിക്കാന്‍ പോയ സീനിയര്‍ സിറ്റിസണിനും കുമ്പസാരിക്കാനുള്ള സമയമാണിത്‌.

വരട്ടുതത്വവാദികളും നാലാംലോകക്കാരും ഉദരംഭരിസിദ്ധാന്തക്കാരും എല്ലാവരും തമ്മില്‍തല്ലി ചാവാതെ ശുഭ പ്രതീക്ഷയോടുകൂടി ഇരിക്കേണ്ട സമയംകൂടിയാണ്‌.

നാട്ടാചാരപ്രകാരം കെട്ടിയശേഷമാണ്‌ മൊയ്‌ശൊല്ലുക. ആചാരങ്ങളിലൊന്നും അശേഷം വിശ്വാസമില്ലാത്തതുകൊണ്ട്‌ മാര്‍ക്‌സിസ്റ്റുകാര്‍ മൊയ്‌ശൊല്ലിയ ശേഷമാണ്‌ കെട്ടുക. കംപ്യൂട്ടറിനെ ആദ്യം ചവുട്ടിപ്പുറത്താക്കി. പിന്നെ കെട്ടിപ്പിടിച്ചു ദേശാഭിമാനിയില്‍ കയറ്റിക്കിടത്തി. രാക്ഷസനെന്നും പറഞ്ഞ്‌ ട്രാക്‌റ്ററിന്റെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചശേഷം അന്തകനായ മണ്ണുമാന്തിയോടൊപ്പം ശയിച്ചു. നേര്‍പെങ്ങളായ ടിപ്പര്‍ ലോറിയോട്‌ നീതിയും പുലര്‍ത്തി. വയലായ വയലെല്ലാം കാണെക്കാണെ നികത്തിക്കൊടുത്തു. നികത്തല്‍ വിപ്ലവം പൂര്‍ത്തിയായി. ഇപ്പോള്‍ എ.ഡി.ബി.യെ. കെട്ടിപ്പിടിച്ചു. തള്ളിയതിനെയെല്ലാം കൊള്ളലാണ്‌ വിപ്ലവമെങ്കില്‍ ഇതെല്ലാംതന്നെയാണ്‌ യഥാര്‍ത്ഥ വിപ്ലവം.

ചാണ്ടിവാഴും കാലം കടത്തിനോടൊപ്പം എ.ഡി.ബി.ക്കാര്‍ ഒരു കെണിയും കൊടുക്കുമായിരുന്നു. അമേരിക്കയും ജപ്പാനും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ ഒരു പോലെ ഭയപ്പെടുന്നതുകൊണ്ട്‌ ഇപ്പോള്‍ പാസാക്കുന്നത്‌ കെണിവെക്കാത്ത കടം അഥവാ കടം വിത്തൗട്ട്‌ കെണിയാണ്‌. അപ്പോള്‍ ചോദിക്കും പിന്നെ കരാറൊപ്പിട്ടതെന്തിനാണെന്ന്‌? സാര്‍ ചക്രവര്‍ത്തിയുടെ കാലത്തെ റഷ്യന്‍ വിപ്ലവം നടന്നത്‌ ദ്രവിച്ച ആധാരം വായിച്ചുനോക്കിയിട്ടാണോ? പോക്ക്‌ സമീപഭാവിയില്‍ തന്നെ ഒരു വിപ്ലവത്തിലേക്കാണ്‌. കരാറില്‍ പിഴവുണ്ടെങ്കില്‍ സായിപ്പിന്റെ കരണക്കുറ്റിക്കടിക്കുവാനുള്ള ഒരു ചാന്‍സ്‌ അച്ചുതാനന്ദന്‌ കിട്ടുന്നതില്‍ ആര്‍ക്കാണിത്ര ഖേദം.



February 20, 2007

മഹാന്‍മാര്‍ പറയുന്നതും മണ്ടന്‍മാര്‍ കേള്‍ക്കുന്നതും

തോക്കെടുത്തവന്‍ കൊലവിളി നടത്തുന്നത്‌ സ്വാഭാവികം. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വാഴക്കൈ ഒടിയുമ്പോള്‍ ശ്വാസം പോവുന്നവരാണ്‌ കൊലവിളി നടത്തുക. ജീവിതത്തില്‍ തോക്കു കണ്ടിട്ടില്ലാത്തവരും തോക്കെന്നുകേട്ടാല്‍ പിന്നെ മൂത്രനാഡിയുടെ ടാപ്പ്‌തന്നെ തെറിച്ചുപോകുന്നവരും അതില്‍ അണിചേരുകയുമാണ്‌ പതിവ്‌.

ദൃശ്യമാദ്ധ്യമങ്ങളിലെ പിണറായിയുടെ ഫോട്ടോയോടൊപ്പം ഒരു റിവോള്‍വറിന്റെ ചിത്രം കൂടിച്ചേര്‍ത്തുകൊണ്ട്‌ ചാനലുകാര്‍ ആഘോഷിച്ചു. വിലക്കയറ്റവും എ.ഡി.ബിയും ലാവ്‌ലിനും പഴയ പന്നിയെ അനുകരിച്ച്‌ കുന്നുകയറി. നായും കുറുക്കനും അടിച്ചു പന്നി കുന്നുകയറി എന്നല്ലേ പ്രമാണം.

റിവോള്‍വര്‍ സഹിതമുള്ള പിണറായിയുടെ തല കണ്ടപ്പോള്‍ ഞെട്ടിപ്പോയവര്‍ ചില്ലറയൊന്നുമല്ല. ഞങ്ങളിനിയെന്തിന്‌ ജീവിക്കണം എന്നുംപറഞ്ഞ്‌ ബോംബെയിലൊക്കെയുള്ള മഹാന്മാരായ ആളുകള്‍ സ്വന്തം നെഞ്ചിലേക്ക്‌ പിടിച്ചിട്ടുണ്ടാവണം. സുരക്ഷിതരായി ഗള്‍ഫിലും പാക്കിസ്ഥാനിലുമൊക്കെയുള്ളവര്‍ ഗാന്ധിമാര്‍ഗത്തില്‍ ചരിക്കുവാനും തീരുമാനിച്ചിട്ടുണ്ടാവണം.

ചെറ്റപ്പുരയില്‍ തളര്‍ന്നുകിടന്നുറങ്ങുന്ന ദരിദ്രവാസിയെ വലിച്ചുപുറത്തിട്ട്‌ പാര്‍ട്‌സ്‌ പാര്‍ട്‌സാക്കി വിപ്ലവം നടത്തുന്നവര്‍ കിട്ടിയ ചുമരിലെല്ലാം വരച്ചുവെക്കുന്ന ഒരു ചിത്രമുണ്ട്‌ - ലോകം കണ്ട എക്കാലത്തെയും മഹാനായ വിപ്ലവകാരി ഏണസ്‌റ്റോ ചെ ഗുവേറ. കുരുടന്‍ ആനയെപരിചയപ്പെട്ടതുപോലെ കേരളത്തിലെ വിപ്ലവകാരികള്‍ക്ക്‌ ചിരപരിചിതനായ ചെ. ചെയുടെ പ്രതിരൂപമായി ഇപ്പോള്‍ പിണറായി.

ഇതിനുമുമ്പ്‌്‌ ആരെല്ലാം വിമാനത്താവളത്തില്‍ ലോകസമാധാനത്തിന്റെ ഐശ്വര്യമുള്ള ഈ ആയുധവും അതില്‍ നിന്നും ബഹിര്‍ഗമിക്കേണ്ടുന്ന സന്ദേശങ്ങളുടെ തിരമാലകളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പിടിക്കപ്പെട്ടിട്ടുണ്ട്‌.

ദേവഗൗഡരുടെ പഴയ ഉയിര്‍തോഴന്‍ ഇബ്രാഹിം മുതല്‍ ഇങ്ങ്‌ കേരളത്തിലെ സ്‌മാരകശിലകളുടെ അവകാശി പുനത്തില്‍ കുഞ്ഞബ്ദുള്ള വരെ. കലാപകാരന്‍മാര്‍ മുതല്‍ കലാകാരന്‍മാര്‍ വരെ സാഷ്യലിസം യാഥാര്‍ത്ഥ്യമാക്കി തോക്കുമെടുത്തുനടക്കുന്നു.

പിണറായിയുടെ കൈയ്യിലാണെങ്കില്‍ തോക്കില്ലാ ഉണ്ടമാത്രം. തോക്കില്ലാ ഉണ്ടയും ഉണ്ടയില്ലാ തോക്കും ഇരട്ടപെട്ട സഹോദരന്‍മാരാണ്‌. തികച്ചും നിരുപദ്രവകാരികള്‍.

തോക്കില്ലാ ഉണ്ട എന്നുപറഞ്ഞാല്‍ കമ്മ്യൂണിസം വിത്തൗട്ട്‌ ഏകാധിപത്യം. യാതൊരു പ്രയോജനവുമില്ല. കേരളത്തിലെ പോലെതന്നെ. ആചാര്യന്‍മാര്‍ക്കൊരു വിപ്ലവം നടത്തണമെന്നുതോന്നിയാല്‍ അംശം അധികാരിയുടെ സര്‍ട്ടിഫിക്കറ്റും പോലീസ്‌ പെര്‍മിഷനും വേണ്ടുന്ന അവസ്ഥ. ആ അവസ്ഥയെ പ്രതീകാത്മകമായി കാണിക്കുകയാണ്‌ പിണറായി ചെയ്‌തത്‌.

ഒരാള്‍ വിപ്ലവകാരിയായി ജനിച്ചുപോയതുകൊണ്ട്‌ പോസ്‌റ്റ്‌മോഡേണ്‍ കലാകാരനായിക്കൂടെന്ന്‌ ഏതെങ്കിലും ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ? അങ്ങിനെയുള്ള ഒരാളെ കിട്ടിയതുതന്നെ ഭാഗ്യം. ടോര്‍ച്ചില്‍ ബാറ്ററികയറ്റുന്നതുപോലെ നാലവാര്‍ഡുകള്‍ താമസംവിനാ കൊടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ നിര്‍ത്തിപ്പൊരിക്കുകയല്ല.

കമ്മ്യൂണിസ്റ്റുകാര്‍ക്കെന്തിനാണ്‌ തോക്ക്‌ എന്നാണിപ്പോഴത്തെ ചോദ്യം. കാണുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ വിപ്ലവമില്ലാതെ തന്നെ നാട്‌ നന്നായേനെ എന്നതുവേറെ കാര്യം.

എന്തായാലും തോക്കുകൊണ്ടല്ലാതെ പിന്നെ വിപ്ലവം നടത്തുക നാക്കുകൊണ്ടാണോ? പണ്ട്‌ റഷ്യന്‍ വിപ്ലവം നടക്കുമ്പോള്‍ വിപ്ലവകാരികള്‍ ചിന്ന ചിന്ന സംശയങ്ങളുമായി ട്രോട്‌സ്‌കിയുടെ അടുത്തെത്തിയിരുന്നു. ഒറ്റ മറുപടിയാണ്‌ ട്രോട്‌സ്‌കി കൊടുത്തത്‌ - "വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ". ട്രോട്‌സ്‌കിക്കുമുന്നില്‍ വാക്കുകള്‍ പരാജയപ്പെട്ടപ്പോള്‍ സ്‌റ്റാലിന്‍ എടുപ്പിച്ചത്‌ത്‌ മഴുവായിരുന്നുവെന്നത്‌ വേറൊരു സത്യം.

മഹാന്‍മാര്‍ ഒന്നുപറയും മണ്ടന്‍മാര്‍ വേറൊന്ന്‌ കേള്‍ക്കും. അതാണ്‌ ചരിത്രത്തിന്റെ പരാജയം. ചരിത്രപുരുഷന്‍മാരുടെയും. `വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ` എന്നത്‌ ഇവിടെ വരുമ്പോഴേക്കും ചുരുങ്ങിയത്‌ പറഞ്ഞാല്‍ കേള്‍ക്കാത്തോന്റെ കാലടിച്ചാട്ടണം എന്നായി. അപ്പോള്‍ തോക്കുമാത്രമല്ല മിസൈലും വേണ്ടിവന്നെന്നിരിക്കും.

പണ്ട്‌ നമ്മുടെ ശത്രു മലേറിയയും വസൂരിയും പ്ലേഗുമായിരുന്നു. പാമ്പും പേപ്പട്ടിയുമായിരുന്നു. കണ്ണിലെ കൃഷ്‌ണമണിപോലെ കര്‍ഷകരും തൊഴിലാളികളും നേതാവിനെ സംരക്ഷിക്കുമായിരുന്നു.

കാലം മാറി. കഥ മാറി. വര്‍ഗശത്രു മിത്രമായി ഭവിച്ചപ്പോള്‍ വര്‍ഗംതന്നെ ശത്രുവായി മാറുന്നത്‌ സ്വാഭാവികം. വെള്ളത്തിലെ മീനിനെപ്പോലെയായിരിക്കണം ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്‌റ്റുകാരന്‍ എന്നാണ്‌ ഹോചിമിന്റെ പ്രസിദ്ധമായ വാചകം. അതിവിടെയെത്തുമ്പോഴേക്കും വെള്ളത്തിലെ സ്രാവിനെപ്പോലെയായിരിക്കണം കമ്മ്യൂണിസ്‌റ്റുകാര്‍ എന്നായില്ലെങ്കിലേ അത്ഭുതമുള്ളൂ. ലാല്‍സലാം.

February 19, 2007

വ്യാപാരമേ ഹനനമാം......

മനുഷ്യന്റെ തലയുടെ വില കുത്തനെ ഇടിയുന്നുണ്ടെങ്കിലും സസ്യലതാദികളുടെ വില തിരിഞ്ഞുനോക്കാതെ മേലോട്ടു പോകുന്നതാണ്‌ ഒരാശ്വാസം. മനുഷ്യനില്ലെങ്കിലും വില പച്ചക്കറിക്കുണ്ടല്ലോ?

കേരളത്തിലെ ആളുകളുടെ തലക്ക്‌്‌ താങ്ങുവില നിശ്ചയിക്കണമെന്ന ഒരഭിപ്രായം പൊതുവിലുണ്ട്‌. കേരളത്തിലെ തേങ്ങയെ എണ്ണക്കുരുവാക്കണമെന്നും ചക്കയെ ദേശീയഫലമാക്കണമെന്നും അതിനെല്ലാം തറവില നിശ്ചയിക്കണമെന്നുമാണ്‌.
അങ്ങുനിന്നുമിങ്ങോട്ടുവരുന്നതിനൊന്നും ഇത്‌‌ ബാധകവുമാവരുത്‌ എന്നതാണ്‌ നമ്മുടെ ആശയും അഭിലാഷവും. ഇതെല്ലാം തല്‌ക്കാലം മാറ്റിവെക്കുക.

എലിബാണം മേലോട്ടുപോവുകയല്ലാതെ താഴോട്ടുവരുന്ന ഒരു പ്രതിഭാസമില്ല. സാധനവിലയും അങ്ങിനെയാണ്‌. പച്ചക്കറിവില കൂടിയാല്‍ ഹോട്ടലുകാര്‍ വിലകയറ്റും. ഒരു തക്കാളിക്ക്‌ രണ്ടുരളുക്കിഴങ്ങും നാലുള്ളിയും ഫ്രീയായി കൊടുത്താലും സമൂസക്ക്‌ നാലണ കുറയുന്ന ഒരു സമ്പ്രദായം തല്‌ക്കാലം പ്രചാരത്തിലില്ല.

കേരളത്തില്‍ ഇപ്പോഴും ഈ പച്ചക്കറിയാകെ ഉണ്ടാക്കി എത്തിക്കുന്ന തമിഴന്‌ രണ്ടുകോണകം ഒന്നായി വാങ്ങുവാനുള്ള ഗതി അന്നുമില്ല ഇന്നുമില്ല.
ഒരുകിലോ തക്കാളിക്ക്‌ കേരളത്തിലെ ആര്യഗോത്രക്കാര്‍ മുപ്പതു സ്വര്‍ണനാണയങ്ങള്‍ നല്‌കിയാലും തമിഴകത്തെ നട്ടുനനച്ച ദ്രാവിഡന്‌ തടയുക 30 വെള്ളിക്കാശായിരിക്കും. മുല്ലപ്പെരിയാറിലെ വെള്ളം കട്ടു എന്നൊരു ദുഷ്‌പേര്‌ ഫ്രീയും.

അപ്പോള്‍ ഈ വില ആരാണ്‌ വര്‍ദ്ദിപ്പിച്ചത്‌? അല്ലെങ്കില്‍ ആരായിരിക്കണം ?
തീര്‍ച്ചയായും വ്യാപാരികളാണെന്ന്‌ ഈയുള്ളവന്‍ പറയുന്നില്ല. അവര്‍ സത്യസന്ധന്‍മാരാണ്‌. ഹരിശ്ചന്ദ്രന്റെ നേരവകാശികള്‍. ഒരോ അഞ്ചുകൊല്ലത്തേക്കും കേരളഭരണം പാട്ടത്തിനെടുക്കുന്ന എല്‍.യൂ.ഡി.എഫുകാര്‍ക്കൊക്കെ നന്നായി അറിവുള്ള സംഗതിയുമാണ്‌.

പൂര്‍വ്വാശ്രമത്തിലെ കാട്ടുകള്ളന്‍മാര്‍ വരെ കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയാല്‍ മതി. ഈ പവിത്രമായ മണ്ണ്‌ അവരെ ഹരിശ്ചന്ദ്രന്‍മാരാക്കി മാറ്റും. കേരളം അങ്ങിനെയാണ്‌.

പണ്ട്‌ കടല്‍ക്കൊള്ളക്കാരനായ ഗാമ മുതല്‍ ഇപ്പോള്‍ കാലുമാത്രമല്ല തലയും കുത്തിനില്‍ക്കുന്ന എ.ഡി.ബിക്കാര്‍ വരെ ഉദാഹരണമായുണ്ട്‌. കൊള്ളക്കാരന്‌ ആരെങ്കിലും സ്‌മാരകം പണിയുമോ? ഇല്ല. മഹാനായ ഗാമക്കിവിടെ സ്‌മാരകമില്ലേ? കോഴിക്കോട്ട്‌ ഇന്നത്തെ മഹാന്‍മാരും നാളെ മഹാന്‍മാരാകേണ്ടവരും ഇരുന്ന്‌ രാജ്യത്തെ നേരായ പാതയിലേക്ക്‌ പലപ്പോഴും നയിക്കുന്നത്‌ ടാജിലെ വാസ്‌കോഡഗാമാ ഹാളിലിരുന്നിട്ടാണ്‌.

ആ ഗാമ കച്ചവടക്കാരനായിരുന്നില്ലേ. പഴയ സാമൂതിരിയുടെ സാമ്രാജ്യം കുളംതോണ്ടിയതിനുള്ള ബഹുമതിയല്ലേ കിട്ടിയത്‌. കുഞ്ഞാലിമരയ്‌ക്കാറുടെ കുടില്‌ സംരക്ഷിക്കാനാളില്ലാതെ പോയതുപോലെയാണോ? കേരളം അങ്ങിനെയാണ്‌.
ഇപ്പോള്‍ എ.ഡ.ബിക്കാര്‍. കംപ്ലീറ്റ്‌ വ്യവസ്ഥകളുടെ എന്‍.എച്ച്‌. 47 ന്റെ നീളം വരുന്ന ചാര്‍ട്ടാണ്‌ ഡി.വൈ.എഫ്‌ ഐ യുടെ പേരുകേട്ടപ്പോള്‍ തന്നെ കത്തിച്ച്‌ ഭസ്‌്‌മം ഭാരതപ്പുഴയിലൊഴുക്കിയത്‌. കേരളം അങ്ങിനെയാണ്‌.

അതുകൊണ്ടുതന്നെ ഈ ഹരിശ്ചന്ദ്രന്‍മാരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന വേതാളങ്ങളാവരുത്‌ ഉദ്യോഗസ്ഥന്‍മാര്‍ എന്ന സമീപനം എത്രയും ശ്ലാഘനീയം.
എല്ലാ പട്ടിയും പേപ്പട്ടിയല്ല. എന്നാല്‍ എല്ലാ പേപ്പട്ടിയും പട്ടിയാണ്‌ താനും. അതുകൊണ്ട്‌ യഥാര്‍ത്ഥ വിവരം കിട്ടിയാല്‍ ചില്ലറ പ്രഹസനം (അംഗ്രേസിയില്‍ ഇതിന്‌ റെയ്‌്‌ഡ്‌ എന്നുപറയും) ആവാമെന്നും സങ്കീര്‍ത്തനങ്ങളില്‍ പറയുന്നുണ്ട്‌.

`യഥാര്‍ത്ഥ വിവരം` കിട്ടുകയാണ്‌ പിന്നത്തെ പ്രശ്‌നം. അബന്ധത്തില്‍ റെയ്‌്‌ഡ്‌ നടത്തി പണ്ട്‌ മത്തായി പള്ളീലച്ചനോട്‌ പറഞ്ഞതുപോലെ വല്ലതും സംഭവിച്ചാല്‍ ആരായിരിക്കും ഉത്തരവാദികള്‍.

അച്ചന്‍ മത്തായിയോടു ചോദിച്ചു. `മത്തായീ നീ മദ്യപിച്ചിട്ടുണ്ടോ?`മത്തായി: `കര്‍ത്താവേ വെള്ളം നീ വീണ്ടും വീഞ്ഞാക്കിയോ? അദ്‌ഭുതം കര്‍ത്താവ്‌ വീണ്ടും പ്രവര്‍ത്തിച്ചൂന്നാച്ചോ തോന്ന്‌ണേ`
വെള്ളം വീഞ്ഞാക്കുവാനേ കര്‍ത്താവിനെക്കൊണ്ടുപറ്റിയിട്ടുള്ളൂ. വീഞ്ഞുമൊത്തം വെള്ളമാക്കിമാറ്റി കര്‍ത്താവിനെ സൈഡാക്കിയതിന്റെ പേറ്റന്റ്‌ വ്യാപാരികള്‍ക്കാണ്‌.
വ്യാപാരികള്‍ പാവപ്പെട്ടവരാണെന്നുള്ളതിന്‌ ഒരുപാട്‌ തെളിവുകളുണ്ട്‌.

ഉടുതുണിക്ക്‌ മറുതുണിയുള്ളവനാണെങ്കില്‍ ഹരിശ്ച്‌ന്ദ്രന്‍ നികുതി അടക്കാതിരിക്കുമോ? കണക്കുപ്രകാരം അടക്കാനുള്ള ആനയുടെ വാലുമാത്രം പിരിച്ചാല്‍ മതി ആയിരം കോടിക്കൊരു മുടക്കവുമില്ല.

വ്യാപാരികള്‍ സത്യസന്ധന്‍മാരായതുകൊണ്ട്‌ തീര്‍ച്ചയായും ഈ കണക്കുപുസ്‌തകം കൈയ്യിലുള്ളവരായിരിക്കണം കള്ളന്‍മാര്‍ അല്ലെങ്കില്‍ ചുരുങ്ങിയത്‌്‌ അവര്‍ക്കു കഞ്ഞിവെക്കുന്നവര്‍.

പാമ്പാട്ടിയും പാമ്പൂം പോലെയാണ്‌ ഭരണവും വ്യാപാരവും. അസോസിയേഷന്‍ എന്ന മകുടിയിലൂടെ വ്യാപാരികള്‍ തലയാട്ടി ഊതും. ഊമയും ബധിരനും സര്‍വ്വോപരി വായതുന്നിക്കെട്ടിയതുമായി നാഗരാജന്‍ ആടിത്തിമര്‍ക്കും. പിന്നെ പുറം ലോകം കാണാത്ത കൂട്ടയ്‌്‌ക്കകത്ത്‌ കയറിക്കിടന്നുകൊള്ളും.

സ്വര്‍ണക്കടക്കാരാണ്‌ ഏറ്റവും സത്യസന്ധര്‍. ഒരു ദിവസത്തെ ഒരൂ കടയിലെ ശരാശരി വില്‌പന ഒരു പവനാണ്‌. ഈ ഒരു പവന്‍ വിറ്റിട്ടുവേണം ജനകോടികളുടെ വിശ്വെശ്‌ത്ഥ ശ്‌ഥാപനക്കാര്‍ക്കും മറ്റും കഞ്ഞികുടിക്കാന്‍. ടെന്നീസ്‌ സുന്ദരിക്കും സിനിമാസുന്ദരന്‍മാര്‍ക്കും നാണം മറക്കുവാനും.

കൃഷിഭൂമി കുറഞ്ഞുവരുന്നു. ഉല്‌പാദനവും കുറഞ്ഞുവരുന്നു. രേഖകളിലെ കൃഷിക്കാരുടെ എണ്ണത്തിനുമാത്രം വലിയ കുറവൊന്നുമില്ല.
എല്ലാവരും കൂടി സഹകരിച്ചാണ്‌ കേരളത്തില്‍ എപ്പോഴും നിയമത്തെ അതിന്റെ വഴിക്ക്‌ നടത്തുവാന്‍ സഹായിക്കുക. പതറിവീഴാതെ കുത്തിനടക്കുവാന്‍ വടി, തലചായ്‌ക്കുവാന്‍ കല്ല്‌ തുടങ്ങിയ സാമഗ്രികള്‍ എടുത്തുകൊടുക്കേണ്ട ചുമതല യുവജനവിഭാഗങ്ങളുടേതാണ്‌. എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം കൊണ്ട്‌ കൃഷി തിരിഞ്ഞുനോക്കാതെ നടന്നു. പാടം നികന്നു മണിസൗധങ്ങളായി. പാര്‍ട്ടി ആഫീസുകളായി. പെട്രോള്‍ പമ്പുകളായി.

ചുരുക്കിപ്പറഞ്ഞാല്‍ കൊടികെട്ടാനുള്ള വടി കായ്‌ക്കുന്ന മരങ്ങള്‍ മാത്രം നാട്ടില്‍ കൃഷിചെയ്‌താല്‍ മതി. പപ്പായ മരത്തോടും വിരോധമില്ല. അത്യാവശ്യം പന്തം കൊളുത്തി പ്രകടനം നടത്താന്‍ ഉപകരിക്കും. അതിന്റെ കൈയില്‍ എണ്ണയൊഴിച്ച്‌ അറ്റത്ത്‌ ചേരിനിറച്ചടച്ച്‌ ഇരുട്ടത്ത്‌‌ തീക്കൊടുത്താല്‍ ചുരുങ്ങിയത്‌ അപ്രദേശത്തെ ആളുകള്‍ ബോധവല്‌ക്കരിക്കപ്പെടുന്നതാണ്‌. അതായത്‌ ശരിയായ ബോധിവൃക്ഷം. അതുകൊണ്ട്‌ ഇത്‌ രണ്ടും മാത്രം മതി. ബാക്കിയെല്ലാം തമിഴകത്തെ കോണകവാലകള്‍ ഇങ്ങോട്ടയച്ചുകൊള്ളും.

ഇപ്പോഴും ഇവിടെ കാര്‍ഷികസര്‍വ്വകലാശാല എന്നൊന്നുണ്ട്‌. വെറും കാര്‍ഷികം മാത്രം പഠിപ്പിക്കുകയാണെങ്കില്‍ പിന്നെന്തിന്‌ സര്‍വ്വകലാശാല എന്നുപറയണം. അതുകൊണ്ട്‌ പുതിയ സിലബസ്സില്‍ ‘ക്രമക്കേടു’ കൂടി ഉള്‍പ്പെടുത്തി സംഗതി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. കാര്‍ഷികത്തിനുപകരം നാളെ ക്രമക്കേടുകലാശാല എന്നറിയപ്പെട്ടാലും അദ്‌ഭുതപ്പെടുവാനൊന്നുമില്ല. കൊള്ളിവെപ്പും കൃഷിയാണല്ലോ. കാര്‍ഷികകേരളം മുന്നോട്ടുതന്നെ നടക്കട്ടെ. കല്ലും വടിയുമായി നേരെനടത്താന്‍ നമ്മള്‍ പിന്നിലും.

വ്യാപാരമേ ഹനനമാം വനവേടനുണ്ടോകഴുകനെന്നും ബത കപോതമെന്നും. (ആശാന്‍)

സമ്പാദിക്കൂ ടാക്‌സൊഴിവാക്കൂ

വന്ന വരുമാനം മൊത്തമായും ചില്ലറയായും ലൂട്ടിമസ്സാക്കി കൊല്ലത്തില്‍ മുന്നൂറ്റിയറുപത്തിയഞ്ചും പിന്നെയൊരു കാല്‍ ദിനവും കൂടി മനസ്സമാധാനത്തോടെ ഉറങ്ങുന്നവനാണ്‌ ഈയുള്ളവന്‍.
അങ്ങിനെ മാസാമാസം കൃത്യമായും കൈയ്യില്‍ വരുന്ന പാക്കനാരുടെ ആളെക്കൊല്ലിയെ വലിയ അത്യാപത്തൊന്നും സംഭവിക്കാതെ നിര്‍വീര്യമാക്കിയ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ്‌ അക്കൗണ്ട്‌സ്‌ ഓഫീസറുടെ വിളി വന്നത്‌.അക്കടലാസ്‌ കിട്ടീലല്ലോ?
വരുന്ന കടലാസെല്ലാം അപ്പപ്പോള്‍ തന്നെ വന്നവഴിക്കും ചിലത്‌ ട്രാഫിക്‌ പോലീസുകാരനെപ്പോലെ മനസ്സില്‍ തോന്നിയവഴിക്കും തിരിച്ചുവിടുന്നതുകൊണ്ട്‌ ഏതുപേപ്പര്‍ എന്നു ചോദിക്കേണ്ടിവന്നു.
‌നിങ്ങളുടെ ഇന്‍കം ടാക്‌സിന്റെ പേപ്പറേ?എനിക്കോ? ഇന്‍കം ടാക്‌സോ? എന്നുതിരിച്ചുചോദിച്ചു.
എട്ടായിരത്തി എത്രക്കോ മുകളില്‍ ഗ്രോസ്‌ സാലറിയുണ്ടല്ലോ നിങ്ങള്‍ക്ക്‌. എന്നാല്‍ പറയ്‌ കൂട്ടിനോക്കാം? എന്നു മറുതലശബ്‌ദം.
എല്‍.ഐ.സി.യിലെത്ര അടക്കുന്നു??കൃത്യമായൂം 478 രൂപ
പിന്നെയെന്താണ്‌ സമ്പാദ്യം??കുച്ച്‌ നഹി.
കീബോര്‍ഡില്‍ വിരലമര്‍ന്നതിന്റെ റിസല്‍ട്ട്‌ ഫോണിലൂടെ വന്നു. ?മാര്‍ച്ച്‌ 25നുള്ളില്‍ 10000 രൂപ എന്‍.എസ്‌.സിയില്‍ നിക്ഷേപിക്കണം. അല്ലെങ്കില്‍ നികുതി പിടിക്കും.?
സന്തോഷം. ഒരു ബീഡിക്കിരക്കുന്നതിന്‌ ലോകാംഗീകാരമുണ്ട്‌. 10000 രൂപക്ക്‌ ഇരന്നുനടക്കുന്നതിലും ഭേദം എന്തുകൊണ്ടും മാനം മര്യാദയായി നികുതിയടക്കുന്നതുതന്നെയല്ലേ. എന്നാലും എന്തോ ഒരു ദഹനക്കേട്‌.
കിട്ടിയതൊന്നും ഭഗവതിയുടെ ഉണ്ണിയപ്പം പോലെ ബാക്കിയായ ഒരു ചരിത്രമില്ല. ഉണ്ണിയപ്പം ബാക്കിയായാല്‍ ഭഗവതിക്കാണ്‌ അതിന്റെ കുറച്ചില്‍. ഉണ്ണിയപ്പം കാശാക്കി ഭഗവതി ബാങ്കിലിടാറുമില്ല.
അതൊക്കെ ആലോചിച്ച്‌ മനസ്സമാധാനത്തോടെ ചിരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നമ്മുടെ സീനിയറിന്റെ വരവ്‌. അക്കൗണ്ട്‌സില്‍ പേപ്പര്‍ കൊടുത്തു. ഭാഗ്യത്തിന്‌ രക്ഷപ്പെട്ടു.
നമ്മളെക്കാളും മാസത്തില്‍ 3000 കൂടുതല്‍ എണ്ണിവാങ്ങിയിട്ടും ടാക്‌സില്ല. വാഴ്‌ത്തപ്പെട്ടവന്‍. നീതാന്റ്‌റാ ഭാരതീയന്‍ എന്നുപറഞ്ഞ്‌ അഭിനന്ദിക്കണമെന്നുതോന്നി.
മൂപ്പര്‍ തുടര്‍ന്നു. ഹൗസിങ്‌ ലോണ്‍ എടുത്തതുകൊണ്ട്‌ ഞമ്മക്ക്‌ ടാക്‌സ്‌ അടക്കേണ്ട കാര്യമില്ല. പിന്നെ ലേശം അരിഷ്‌ടിച്ച്‌ വച്ചതുകൊണ്ട്‌ എന്‍.എസീലും കൊറച്ചിടാന്‍ പറ്റി ഇക്കൊല്ലം.
കിട്ടിയത്‌ മൊത്തം സമ്പാദ്യമാക്കി. സ്വന്തമായി പറമ്പായി. വീടും വെച്ചു. അതുകൊണ്ട്‌ സര്‍ക്കാര്‍ മൂപ്പരെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്‍കം ടാക്‌സിന്‌ വീരസ്വര്‍ഗവും.
നമുക്കും കിട്ടി ജനത്തിന്റെ നികുതിപ്പണം. അതില്‍ ഒരു ചില്ലിക്കാശ്‌ ബാക്കി വെക്കാതെ ജനത്തിനുതന്നെ തിരിച്ചുകൊടുത്തു. ബാക്കി കടവും പറഞ്ഞു.
ഊരുചുറ്റിയ വകയില്‍ 20% കുടുംബം നോക്കിയ വകയില്‍ 40% പൊതുജനം റസീറ്റുമൂറിച്ചും അല്ലാതെയും പിരിച്ചവകയില്‍ 10% ബാക്കി അലവലാതിത്തരങ്ങള്‍ക്കായി ഒരു 30%. അലവലാതിത്തരങ്ങളില്‍ പെടാത്തത്‌ കടമായി രൂപാന്തരം പ്രാപിച്ചത്‌ കൃത്യം 36000രൂപ. അതുതിരിച്ച്‌ നമുക്കല്ലേ സര്‍ തരേണ്ടത്‌? ഏതുകോടതിയിലും തെളിയിക്കാവുന്ന നഗ്നസത്യം.
വകുപ്പുതന്നെ ഒരു വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. സത്യവും വിശ്വസവും രണ്ടാണുതാനും. അമ്മ സത്യവും അച്ഛന്‍ വിശ്വാസവും എന്നപോലെ. വിശ്വാസം എപ്പോഴും സത്യമാവണമെന്നില്ല.
പൂര്‍വ്വാശ്രമത്തില്‍ നാലെണക്ക്‌ ഗതിയില്ലാതിരുന്നവര്‍ പലരും നിസ്വാര്‍ത്ഥ ജനസേവനം നടത്തി കോടികളുണ്ടാക്കിയെന്നത്‌ സത്യം. ഇല്ലായെന്നത്‌ വിശ്വാസവും. വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ അവര്‍ റോഡിലിറങ്ങി നടക്കുന്നത്‌.
ചണ്ടി അടിച്ചുകൂട്ടുന്നത്‌ തീ കായുവാനാണെന്നത്‌ സത്യം. അപ്പോള്‍ തീര്‍ച്ചയായും അവശേഷിക്കുക വെണ്ണീറായിരിക്കും. രാസമാറ്റം. ചണ്ടി വെണ്ണീറാവുകയല്ലാതെ വെണ്ണീര്‍ ചണ്ടിയായ ചരിത്രമില്ല. ശമ്പളം എന്‍.എസ്‌.സിയായതും വീടായതും പറമ്പായതും തികച്ചും ഭൗതീകമാറ്റമല്ലേ സര്‍? അതില്‍നിന്നുമുള്ള വരുമാനം കൊണ്ട്‌ നികുതിയടക്കാവുന്നതല്ലേയുള്ളൂ.