December 17, 2009

മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍

ലവ് ജിഹാദ് - ഇതുവരെ കണ്ടതും കേട്ടതും വച്ച് മനസ്സിലായതിന്റെ രൂപം ഏതാണ്ടിങ്ങിനെ വരും. മതത്തിന്റേതല്ല, കുഴപ്പം മാനിനിമാരുടേതാണ്. പ്രേമം അസ്ഥിക്കുപിടിച്ചാല്‍ പിന്നെ ഇസ്ലാമികദര്‍ശനങ്ങളോട് വല്ലാത്ത ആക്രാന്തമായിരിക്കും മലയാളി പെണ്ണുങ്ങള്‍ക്ക്. മലബാര്‍ മേഖലയിലെ പെണ്ണുങ്ങള്‍ താമസംവിനാ പൊന്നാനിക്കു വച്ചുപിടിക്കും.

ഹമുക്കേ ഞമ്മള് പ്രേമിച്ച ഇന്ന്യാ, ജ്ജ് മതം മാറണ്ടാന്നും അലറിവിളിച്ച് മജ്നുമാര് പിന്നാലെയോടിയതുകൊണ്ടൊന്നും രക്ഷകിട്ടുകയില്ല. കത്രീണകൊടുങ്കാറ്റിന്റെ വേഗത്തില് കാഫിര്‍ ലൈലമാര്‍ പൊന്നാനി പിടിച്ചുകളയും. ആരെങ്കിലും ഓടിവന്ന് കലിമ ചൊല്ലിക്കൊടുക്കാതെ പിന്നെ കലിപ്പ് അടങ്ങുകയില്ല. പാവം മതമെന്തുപിഴച്ചു?
ആയൊരു സ്വര്‍ഗ്ഗീയാനുഭൂതിക്കുശേഷം പിന്നെ കാഫിര്‍ ലൈലമാരുടെ മേല്‍ വിലാസം തന്നെ കാണുകയില്ല. അതായത് പ്രണയവും പ്രണയിയും മതവും പ്രണയിതാവും എല്ലാംകൂടിച്ചേരുമ്പോള്‍ സംഭവിക്കുന്ന ഒരു രാസമാറ്റം. ഇതെല്ലാം ലവ് ജിഹാദാന്ന് പറയുന്നവന്റെ തലയാണ് പരിശോധിക്കേണ്ടത്. കള്ളനെ ഇല്ലാതാക്കുവാന്‍ ഏറ്റവും നല്ലപണി കള്ളന്‍ എന്ന പദം ഭാഷയില് നിന്നു നീക്കം ചെയ്യുകയാണ്. ലവ്ജിഹാദ് ഇല്ലാതാക്കുവാന് ഏറ്റവും നല്ലത് ആ പദം നിരോധിക്കലാണ്. വണ്ടര്‍ഫുള്‍. ആ കോട്ടിട്ട ഏമാനോട് ആരെങ്കിലും ഇതൊന്നു പറഞ്ഞുകൊടുത്താല്‍ രച്ചപ്പെട്ടു.

പെരിയ ബുദ്ധിമാന്മാരുടെ ഫോറമായ വര്ക്കേഴ്സ് ഫോറം ബ്ലോഗിന്റെ തലക്കെട്ടുതന്നെ 'പ്രണയിക്കുന്നതിനുമുന്നേ ജാതി സര്ട്ടിഫിക്കറ്റ് ചോദിച്ചുവാങ്ങുക' എന്നതായിരുന്നു. അതുതന്നെയല്ലേ അതിന്റെയൊരു ശരി. നിത്യന്റെ ചെറിയ ബുദ്ധിയില് തോന്നുന്നതും അതുതന്നെയാണ്. വിശുദ്ധപ്രണയത്തിനും മീതെയാണ് ജീവനില്ലാത്ത മതങ്ങളുടെ സ്ഥാനം എന്നുകരുതുന്ന മതഭ്രാന്തന്മാര് അത്യാവശ്യമായി ചെയ്യേണ്ടതും അതുതന്നെയാണ്.

ഏതെങ്കിലുമൊരു ഹൂറിയുടെ ഒറ്റനോട്ടത്തില് ഫ്ലാറ്റായി നിലംപതിക്കുംമുന്നേ ജാതിസര്ട്ടിഫിക്കറ്റു ചോദിക്കുക. കാഫിര്‍ ഹൂറിയാണെങ്കില് പ്രേമലേഖനത്തിന്റെ പൈലറ്റുവാഹനമായി ഒരു മതലേഖനം ഇടതുകാലെടുത്തുവച്ചങ്ങ് ചെല്ലട്ടെ. ഒന്നുരണ്ടുവരി മതിയാവും - അന്റെ ഖല്ബേ ന്റെ മുടിച്ചുരുളിലെ ആ തുളസീദളവും നെറ്റിയിലെ ചന്ദനക്കുറിയും മോന്തിക്കേത്തെ ആ ഹലാക്കിന്റെ വെളക്കിന് തീവെക്കലും ഞമ്മക്ക് ഹറാമാണ്, ജ്ജ് മതം മാറണം. ഇന്ന ഞമ്മക്ക് കെട്ടണം. ഇദ്ന്നെ ധാരാളം. ഇതിന്റെ ഒരു കോപ്പി അന്ത ഹൂറിയുടെ അച്ഛനും ആങ്ങളമാര്ക്കും കൊടുത്താല് സംഗതി എളുപ്പമാവുകയും ചെയ്യും. കാരണം പിതാവിന്റെ സമ്മതമില്ലാത്ത വിവാഹം ഇസ്ലാമില് സാധുവല്ല.

രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഒരു മതപണ്ഡിതന്റെ മറുപടി നോക്കുക. (http://www.islamicvoice.com/august.98/marriage.htm#NON)

Marriage to a non Muslim

Q). My friend wants to marry a Hindu girl who says that she would convert to Islam after the marriage. Can he do that?

(Name and address witfiheld)

A). If your friend wants his marriage to be valid, his intended wife must adopt Islam before the marriage contract is done. Otherwise the marriage cannot go through. It is not possible for a Muslim to get married to a woman who follows any religion other than Islam, Christianity or Judaism. Since this woman does not follow any of these religions, her marriage to your friend is not valid. If she adopts Islam first, she is no longer a Hindu. She will then be a Muslim and as such, there will be no hindrance to prevent her marriage to your friend.

A marriage that can never be

Q). A friend of mine has been involved with young man who is a Hindu. She has not been able to resist her feelings despite her repeated attempts to do so. I have tried to persuade her to end this relationship, but despite all efforts their relationship is getting stronger. She is a good believer in Islam, and she has told me repeatedly that even if she marries him, she would never change her religion. Please advise.

(Name and address withheld)

A). Has this friend of yours ever asked herself whether the young man in her life really cares for her? How serious is he about their relationship? Does he think of her half as much as she thinks of him? Reading your letter, I feel that the answer to all these questions is in the negative. What is happening in her case is that she is placing herself at his feet and he is looking at her with contempt. Why should he not do so when she is defying her family, society and her faith for his sake?

It may be that your friend has not received an elementary religious education. Nevertheless, she should have known that it is not possible for a Muslim woman to marry any man who is not a Muslim, it is not enough that she says that she would never change her religion even if she gets married to him. Such a marriage can never be. It may be that she can get the marriage legally recognized in a European country or in India, or in a non-Muslim country. But that 'legality' does not make the marriage lawful. It is not open for any authority to change God's law. Nor is it possible for any authority to make lawful what God Himself has forbidden. God simply does not accept that a Muslim woman could marry a non-Muslim regardless of the religion he follows. So, if she wants to get married to him she has to look for some other way to make such a marriage lawful.

പണ്ഡിതന്റെ മതഭ്രാന്തിന്റെ ജ്വലിക്കുന്ന ഉദാഹരണമല്ലേ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. ഒരുവന് ഹിന്ദുവോ മുസ്ലീമോ കൃസ്ത്യാനിയോ ആവുന്നതിനും മുന്നേ ഒരു നല്ല മനിസനാവണം എന്ന ബോധം അരിയപെരിയെ പോയിട്ടില്ല. മരണംവരെ ഇനി മണിക്കൂറില് 100 കി.മീ വേഗത്തിലോടിയാലും ആ ബോധത്തിനടുത്തെത്തുന്ന ലക്ഷണവും ആ വാക്കുകളിലില്ല. ആ ഇടുങ്ങിയ മതബോധത്തിന്റെ മാത്രം ഇടനാഴികളില്‍ ചിന്തയുടെ ഒരു സ്ഫുലിംഗത്തിനുകൂടി സ്ഥാനവുമില്ല. ഇങ്ങിനെയുള്ള ഒരുകൂട്ടം പ്രവചകശിഷ്യരാണ് ഒരു സമൂഹത്തെ നയിക്കുന്നതെങ്കില് ലവ് ജിഹാദ് ഉണ്ടായതിലെന്തല്ഭുതം.

ചോദ്യം രണ്ട്. അവളുടെ മതം അയാള്‍ക്കൊരു പ്രശ്നമല്ല എന്നത് ചോദ്യത്തില്‍ നിന്നുതന്നെ വ്യക്തമാണ്. അല്ലെങ്കില്‍ അയാള്‍ തന്നെ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു എന്നവള്‍ സുഹൃത്തിനോടു പറയുമായിരുന്നു. അയാള്‍ക്കവളെ ഇഷ്ടമാണെങ്കില്‍ എന്തുകൊണ്ട് അവളുടെ മതത്തിലേയ്ക്ക് അയാള്‍ക്ക് മാറിക്കൂടാ എന്നാണ് പണ്ഡിതന്റെ അഥവാ പാമരന്റെ ചോദ്യം. സമുദായ സ്നേഹികള്‍ ദയവായി ഒരു കാര്യം ചെയ്യേണ്ടതുണ്ട്. നയിച്ച് ജീവിക്കാനറിയാത്ത ഈ മതപണ്ഡിതന്മാര്‍ക്ക് സുഭിക്ഷം കഴിയാനുള്ളത് അങ്ങോട്ടെത്തിച്ചുകൊടുത്തേക്കുക. വഷളുപറയാനായി മാത്രം വായതുറക്കരുതെന്ന ഒരുപദേശവും കൂടെ കൊടുക്കുക. ആ ചോദ്യത്തില്‍ നിന്നും എങ്ങിനെയാണ് അയാള്‍ ആ മുസ്ലീംയുവതി അവളെ ഹിന്ദുയുവാവിന്റെ കാല്‍ചുവട്ടില് കാഴ്ചവെച്ചിരിക്കുകയാണെന്നും അയാള്‍ അവളെ അവജ്ഞയോടെയാണ് പരിഗണിക്കുന്നതെന്നും മനസ്സിലാക്കിയത്.

മതവും രാഷട്രീയവും തമ്മിലുള്ള ആ എടപാട് അഥവാ അഗമ്യഗമനത്തില്‍ നിന്നാണല്ലോ ഭീകരതയുടെ ജനനം. മതം തലയ്ക്കുപിടിച്ച മഹാന്മാര്‍ക്കായി ഈ മതനിരപേക്ഷ രാജ്യത്ത് വേണ്ടത്ര തൊഴില്‍മേഖലകളുണ്ട്. അവര്‍ക്ക് മാത്രം റിസര്‍വ്വ് ചെയ്യപ്പെട്ടവ. അമ്പലങ്ങളും പള്ളികളും ഇഷ്ടംപോലെയുണ്ടല്ലോ. രാപകല്‍ പൂജ അമ്പലങ്ങളില്‍ നടക്കട്ടെ. പൂജക്ക് ചൂടും പുകയും കൂടിപ്പോയി പടച്ചോന്‍ അകാലമൃത്യവരിച്ച് നിവേദ്യം ബലിച്ചോറായതായി ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പള്ളികളില്‍ അഞ്ചുനേരമെന്നുള്ളത് അമ്പതുനേരമെന്നാക്കിയാലും നന്നായിരിക്കും. കാരണം മതം തലയക്കുപിടിച്ചവന് പുറത്തിറങ്ങുന്നത് നാട്ടിനാപത്താണ്. തടിയന്റവിടമാരാവാന്‍ പറ്റിയില്ലെങ്കില്‍ മെലിയന്റവിടമാരെങ്കിലുമാവാതിരിക്കില്ല.

സ്വന്തം ജീവനുമീതെ മറ്റൊരാളെ സ്നേഹിക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രം പറഞ്ഞതാണ് പ്രണയം. മതത്തിനുമീതെ മനുഷ്യനെ കാണാന് പറ്റാത്ത, വിവരിക്കാന്‍ വാക്കുകളില്ലാത്തതും ഉപമിക്കാന്‍ ജീവികളില്ലാത്തതുമായ കൂട്ടര്‍ക്ക് പറഞ്ഞപണിയല്ല അത്. 'ലവ് ജിഹാദ്' എന്നു കോടതി പരാമര്‍ശിച്ചപ്പോള്‍ ചില്ലറ നാവുകളൊന്നുമല്ല അവിശ്രമം അതിനെതിരെ ശബ്ദിച്ചത്. അങ്ങിനെയൊന്നില്ല എന്നൊരുകൂട്ടര്. അതുതാനല്ലയോ ഇത് എന്ന് അനുഭവത്തിലാശങ്ക എന്നു മറ്റുചിലര്‍.

'ലവ് ജിഹാദ്' എന്നൊരു അജണ്ടയില്ല എന്നു നിത്യന് വിശ്വസിക്കാം. അപ്പോള്‍ പുട്ടപര്ത്തിയിലെ സായിബാബ ശൂന്യതയില്‍ നിന്നുതന്നെയാണ് എച്ച്.എം.ടി വാച്ചുണ്ടാക്കുന്നതെന്നും നിത്യന് വിശ്വസിക്കേണ്ടിവരും. ശൂന്യതയില്‍ നിന്ന് ഒന്നുമുണ്ടാക്കാന്‍ ആവുകയില്ല എന്ന തത്വം സായിബാബയ്ക്ക് മറുപടിയാവുന്നതുപോലെ ശൂന്യതയില് നിന്നും ഒരു ലവ് ജിഹാദ് ഉണ്ടാവുകയില്ലെന്ന് മതഭ്രാന്തന്മാരും അവരുടെ പിരാന്തിന് ദഫുമുട്ടുന്ന മതേതരപ്രതിഭകളും അറിയേണ്ടതാണ്. തീയ്യില്ലാതെ പുകയുകയില്ല.

ബഹുമാനപ്പെട്ട കോടതി അവമാനപ്പെട്ട ആ പദമാണ് നിരോധിക്കേണ്ടതെന്നായിരുന്നു ആദ്യത്തെ സുചിന്തിത നിലപാട്. ഇപ്പോള്‍ കോടതി ആ പരാതി തള്ളി. 4000 സ്ത്രീകളെ പ്രേമിച്ച് മതം മാറ്റിയതായും പറഞ്ഞു. 1600 എണ്ണം മലബാറിലാണെന്നും പറഞ്ഞു. കോടതിയുടെ നിരീക്ഷണം തെളിവില്ലാതെയാണെങ്കില്‍ സുപ്രീംകോടതി എന്നൊരു സംഗതിയുണ്ടല്ലോ? ലവ് ജിഹാദിനെപറ്റി അന്വേഷിക്കാന് കോടതി പറഞ്ഞപ്പോള്‍ ഉറഞ്ഞുതുള്ളിയവരെല്ലാം ഇപ്പോള്‍ സമാധിയടഞ്ഞോ?

പരിശുദ്ധമായ പ്രണയത്തിനും മീതെ മതത്തെ പ്രതിഷ്ഠിക്കുന്നവന് മറ്റുമതങ്ങളോടുള്ള ബഹുമാനത്തിന്റെ ആഴം പറഞ്ഞറിയിക്കേണ്ടിവരില്ല. ബൂദ്ധി പണയപ്പെടുത്തി നേടുന്ന അറിവാകുമ്പോള്‍ ഇതും സംഭവിക്കും ഇതിലപ്പുറവും സംഭവിക്കും.

നിത്യപുത്രി സംഘമിത്ര നാളെ ഏതുമതക്കാരനെ വിവാഹം കഴിക്കുന്നൂവെന്നത് മതസഹായവും ദൈവസഹായവും ആവശ്യമില്ലാത്ത നിത്യനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. അവള്‍ നാളെയൊരു മുസ്ലീം ചെറുപ്പക്കാരനെ പ്രണയിച്ചൂവെന്നിരിക്കട്ടെ. വിവാഹവേദിയില്‍ നിത്യനുണ്ടാവും, ഉയിരോടെയുണ്ടെങ്കില്‍.

ഇനി, സംഘമിത്ര ഇസ്ലാമാവണം എന്നാണ് പ്രണയിച്ചവന്റെ നിലപാടെങ്കില്, ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്ക്കാലിക്കുണ്ടല്ലോ എന്നായിരിക്കും നിത്യന്റെ സ്വാഭാവിക പ്രതികരണം. തല്ക്കാലം ഇത്രമാത്രം.

December 16, 2009

വികസന നാനാര്‍ത്ഥങ്ങള്‍

കാപ്പിരി എന്ന പദത്തിന് നമ്മള്‍ കണ്ടെത്തിയ അര്‍ത്ഥം അപരിഷ്‌കൃതന്‍, സംസ്‌കാരശൂന്യന്‍ എന്നെല്ലാമാണ്. അകാലത്തില്‍ ഇഹലോകവാസം വെടിഞ്ഞ ഒരു സംസ്‌കാരശൂന്യനെ പോസ്റ്റുമോര്‍ട്ടം ചെയ്തുനോക്കുക. ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കണികകളുടെ ശ്രദ്ധേയമായ അസാന്നിദ്ധ്യമായിരിക്കും മരണകാരണം. ഇനി അങ്ങിനെയാണെങ്കില്‍ നമ്മള്‍ ഒരു ഒന്നൊന്നര കാപ്പിരിയാണെന്നു സമ്മതിക്കേണ്ടിവരില്ലേ. കാട്ടാളരില്‍ കാപ്പിരി കാമദേവന്‍ എന്നായിരുന്നു കുഞ്ചന്റെ മതം.

ചില്ലുമേടയിലിരിക്കുന്ന ഡോക്ടറുടെ കാരുണ്യത്തിനായി പാവങ്ങള്‍ ധര്‍മ്മാശുപത്രിവരാന്തയിലിഴയുമ്പോള്‍, നിറമുള്ള കുപ്പായമിടുവിച്ച് തങ്ങളുടെ കുട്ടികളെ അയക്കുവാന്‍ പറ്റിയ വിദ്യാലയങ്ങളില്ലാതെ രക്ഷിതാക്കള്‍ ഉഴലുമ്പോള്‍, സ്വന്തമായി സൈക്കിളും കൂടിയില്ലാത്ത ഭൂരിഭാഗം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തെക്കുവടക്കോടുമ്പോള്‍, സൂപ്പര്‍ സോണിക് വിമാനങ്ങളെപ്പോലെ കാറുകള്‍ കുതിച്ചുപായുവാനുള്ള സൂപ്പര്‍ എക്‌സ്പ്രസ് ഹൈവേകളെ വികസനത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുക മന്ദബുദ്ധികളുടെ സാമ്പത്തികശാസ്ത്രമാണ്.

ഭൂരിഭാഗം ജനങ്ങള്‍ക്കും ഇവിടെ കൈയ്യെത്തുംദൂരത്ത് ചികിത്സാസംവിധാനങ്ങളില്ല. കൈയ്യെത്തുന്നിടത്താണെങ്കില്‍ കാശെത്തണമെന്നുമില്ല. വികസിതരാഷ്ട്രങ്ങളില്‍ ഇതിന് പരിഹാരമായ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സംവിധാനമാവട്ടെ ഇവിടെ കേട്ടുകേള്‍വി മാത്രവും. തലക്കെട്ടില്ലാത്ത ഒബാമയ്ക്കുമുന്നില്‍ തലപ്പാവണിഞ്ഞ മന്‍മോഹനും ഫ്രോക്കി മിഷേലിന്നഭിമുഖമായി സാരി ഗുര്‍ചരണ്‍ കൗറും ഇരുന്നു ഇന്ത്യായാങ്കി ഭായിഭായി എന്നുപറഞ്ഞ് വെളുക്കെച്ചിരിച്ചാല്‍തന്നെ നമ്മുടെ വികസനത്തിന്റെ സൂചകങ്ങള്‍ കാറ്റുപിടിച്ച പട്ടംപോലെ ഉയര്‍ന്നുകൊണ്ടേയിരിക്കും. മാധ്യമമനീഷികളൊന്നാഞ്ഞുവീശിയാല്‍ പിന്നെ പറയേണ്ടതുമില്ല.

പട്ടിണികിടന്നു മരിക്കുന്നതു മാറി പൊതുജനം ചികിത്സയ്ക്കുവകയില്ലാതെ വീരമൃത്യുവരിക്കുന്നതാണ് സാമ്പത്തികരംഗത്തെ ശ്രദ്ധേയമായ ഒരു മാറ്റം. ആരോഗ്യരംഗത്തേയും. അങ്ങിനെ ആരോഗ്യവും വിദ്യാഭ്യാസവും സ്വപ്‌നം മാത്രമായ ഒരു ജനത മഹാമഹാഭൂരിപക്ഷമായി നിലകൊള്ളുമ്പോള്‍ എന്ത് വികസനക്കുതിപ്പാണ് നമ്മള്‍ നടത്തിയത് എന്നു ചോദ്യം സ്വയം ചോദിക്കാന്‍ ആരുടേയും ഒദാര്യത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ട് ഒന്നു ചോദിച്ചുനോക്കുക.

നിത്യേന 5000 കുട്ടികള്‍ ഇന്ത്യയില്‍ മരിച്ചുവീഴൂന്നു എന്നുപറഞ്ഞാല്‍, ഇന്ത്യയില്‍ ശിശുമരണനിരക്ക് ബ്രിട്ടന്റെ 10 ഇരട്ടിയാണ് , എന്തിന്് ശ്രീലങ്കയുടെ നാലിരട്ടിയും. (കിരണ്‍ കാര്‍ണിക്, ഇക്കണോമിക് ടൈസ്) വികസനത്തിന്റെ അന്ത്യഘട്ടത്തിലേയ്ക്കുള്ള ചാട്ടത്തിനായി സ്ഥിതിവിവരക്കണക്കിന്റെ ദ്രവിച്ച ശിഖരത്തില്‍ തൂങ്ങിയാടുകയാണ് നമ്മള്‍. ശിശുമരണത്തിന്റെ പോക്കിങ്ങിനെയാണെങ്കില്‍ ചരിത്രത്തില്‍ ചാട്ടം പിഴച്ച കുരങ്ങന്‍മാരായി നമ്മള്‍ നാളെ അറിയപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.

നാലഞ്ചുകൊല്ലം മുന്നേതന്നെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ആന്റ് ഇക്കണോമിക് റിസര്‍ച്ച് പഠനം പുറത്തുവിട്ടതുപ്രകാരം ദരിദ്രന്റെ വരുമാനത്തിന്റെ 12% മരുന്നിനായി ചിലവാകുമ്പോള്‍ സമ്പന്നന് ഈ വകയിലുള്ള ചിലവ് 2% മാത്രമാണ് (ബിസിനസ്സ് ലൈന്‍ 11-08-04). ദരിദ്രനും ധനികനും തമ്മിലുള്ള അകലം പ്രകാശവര്‍ഷത്തിലോ മറ്റോ അളക്കേണ്ടിവരുന്ന ബഹുമുഖപുരോഗതിയാണ് കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് നമ്മള്‍ നേടിയത്. ആശുപത്രിവാസത്തിനു വിധിക്കപ്പെടുന്ന സാരാ ഇന്ത്യന്‍ ഭായി ഒര്‍ ബഹനോം സേ 40 ശതമാനവും കടം വാങ്ങി മുടിഞ്ഞ് ഒടുങ്ങുന്നതായി ലോകബേങ്കുപഠനം വെളിപ്പെടുത്തുന്നു. 35ശതമാനം ഇന്ത്യക്കാര്‍ കാലുവഴുതി ദാരിദ്ര്യരേഖയക്ക് താഴെ പതിക്കുന്നത് ആരോഗ്യപരമായ കാരണങ്ങളാലാണ്.

പടിഞ്ഞാറുനോക്കി ആഗോളവല്ക്കരണത്തിന്റെ കീര്‍ത്തനങ്ങള്‍ ആലപിക്കുന്നവരും ഉദാരവല്ക്കരണത്തിന്റെ മാഹാത്മ്യങ്ങള്‍ വാഴ്ത്തുന്നവരും അവിടുത്തെ ആരോഗ്യവിദ്യാഭ്യാസമേഖലകളെ കൂടി ഒന്നു തൊട്ടറിയണം. മുട്ടിപ്പാടിത്തുള്ളി രോഗചികിത്സ നടത്തുന്നതിനുള്ള ചിലവും കൂടി ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കാന്‍ നിയമം കൊണ്ടുവരാന്‍പോവുകയാണ് ബറാക് ഒബാമയുടെ അമേരിക്കയില്‍ (ഗാര്‍ഡിയന്‍ പത്രം)

വൃത്തിയായ ഒരു മുട്ടിപ്പാടി രോഗസൗഖ്യം വരുത്തലിന്റെ ചിലവ് ഏതാണ്ട് വെറും 20ഡോളര്‍ എന്നാണ് കൃസ്ത്യന്‍ സയന്‍സ് ചര്‍ച്ചുകാര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. അതായത് ഒരു തൗസന്റ് ഇന്ത്യന്‍ മണീസ് ഉണ്ടെങ്കില്‍ മുട്ടിപ്പാടിച്ചാടി കുഷ്ഠത്തിനെ കെട്ടുകെട്ടിക്കാം എന്നര്‍ത്ഥം.

ഇനി ഇന്ത്യന്‍ സാഹചര്യം നോക്കുക. ശ്വാസംകിട്ടാത്തൊരുത്തന് അടിയന്തിരമായി ഒരു ഓക്‌സിജന്‍ സിലിണ്ടറു സംഘടിപ്പിക്കാന്‍ മരണപ്പാച്ചില്‍ നടത്തുന്ന മനുഷ്യസ്‌നേഹിയെക്കാള്‍ യോഗ്യന്‍ വടക്കേപ്പുറത്തെ മാവുമുറിക്കാന്‍ ആളെ ശട്ടംകെട്ടുന്ന പ്രായോഗികജ്ഞാനിയായിരിക്കും.

ഒരു സപ്തംബര്‍ പതിനൊന്നിന് 3000 അമേരിക്കന്‍ കാഫിറുകള്‍ ഭീകരലാദന്റെ കൈകൊണ്ട് സ്വാഹയായപ്പോള്‍, സായിപ്പിന്റെ ജീവിതം സുരക്ഷിതമാക്കാന്‍ ലോകക്രമം തന്നെ മാറ്റാന്‍ പുറപ്പെട്ടു അമേരിക്ക. വേറൊരു നവംബറില്‍ ഭീകരതയുടെ രുചി അന്നുവരെ അറിയാത്തവര്‍ക്കായി ഭീകരര്‍ ഒരിക്കിയ ഫ്രീവെടിവെയ്പില്‍ 175 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഭീകരതയ്‌ക്കെതിരായി നമുക്ക് 100 ദിന ആസൂത്രണപരിപാടികള്‍ വേണ്ടിവന്നു.

നിലവിലുള്ള വരുമാനം വച്ചുതന്നെ ശിശുമരണനിരക്കില്‍ 60% തടയാവുന്നതാണെന്ന് സര്‍ക്കാരിനുതന്നെ ബോദ്ധ്യമുണ്ട്. (കിരണ്‍ കാര്‍ണിക്, ഇക്കണോമിക് ടൈസ്) അതായത് ഏറ്റവും ചുരുങ്ങിയത് 3000 കുട്ടികളുടെ മരണം ഒഴിവാക്കാവുന്നതാണ്. എന്നിട്ടും ഭീകരതയുടെ ഈ മൂത്താപ്പയെ നേരിടാന്‍ എന്തേ നമുക്കൊരു ആസൂത്രണപരിപാടിയില്ലാതെപോവുന്നു.

ഇന്ത്യന്‍തെരുവുകളില്‍ പൊട്ടിയ ലാദന്‍പടക്കങ്ങളെയും അതപഹരിച്ച ജീവനുകളെയും ലാഘവത്തോടെ കണ്ട് ഭീകരതയ്‌ക്കെതിരെ പ്രസ്താവനയുദ്ധം നടത്തിയവര്‍ താജും ഒബ്‌റോയിയും ആക്രമിക്കപ്പെട്ടപ്പോള്‍ മാത്രമാണ് രാജ്യം ആക്രമിക്കപ്പെടുന്നു എന്നു നിലവിളിച്ചത്. അതും ഗര്‍ഭപാത്രം പോലെ സുരക്ഷിതം എന്നു നാലുമുക്കാലുള്ളവര്‍ കരുതിയേടത്ത് ഭീകരര്‍ കുരുതിയൊരുക്കി കാത്തിരുന്നപ്പോള്‍ മാത്രം.

ഇന്ത്യയിലെ മഹാഭൂരിപക്ഷം ചിത്രത്തില്‍ കൂടി കാണാത്തതാണ് താജും ഒബ്‌റോയിയും. വര്‍ഷങ്ങളായി ഇന്ത്യന്‍തെരുവുകളില്‍ മതഭീകരതയ്ക്കിരയായി പട്ടികളെപ്പോലെ മരിച്ച ആയിരങ്ങളെ ആര്‍ക്കും ഇന്നേവരെ ഓര്‍ക്കേണ്ടിവന്നില്ല. അവര്‍ക്കായി ഒരു മെഴുകുതിരിക്കും ഉരുകേണ്ടിയും വന്നില്ല. തൂലികയില്‍ മഷിയുണങ്ങാത്ത മാധ്യമമനീഷികളുടെ ഹൃദയത്തെ തൈരിലെ മന്തെന്നപോലെ താജും ഒബ്‌റോയിയും മഥിച്ചുകൊണ്ടിരിക്കുമ്പോള്‍ എത്രയെത്ര ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകളാണ് കടലാസുകള്‍ നിറയെ, ദൃശ്യമാദ്ധ്യമങ്ങള്‍ മുഴുക്കെ. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം അതിന്റെ എത്രയോ ഇരട്ടിയാണ് ഓരോദിനവും ഇവിടെ മരുന്നിനു വകയില്ലാതെ മരിച്ചുവീഴുന്ന പിഞ്ചുകുട്ടികളെന്ന മഹാസത്യം.

അനുയോജ്യമായ ആരോഗ്യ കുടുംബ ഇന്‍ഷുറന്‍സ് പദ്ധതികള്‍, ബോധവല്ക്കരണം, ചിലവുകുറഞ്ഞതും എളുപ്പം കൈകാര്യം ചെയ്യാവുന്നതുമായ സാങ്കേതിക ഉപകരണങ്ങള്‍, വിവരസാങ്കേതികവിദ്യ, ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളെ ആരോഗ്യമേഖലയുമായി കോര്‍ത്തിണക്കല്‍ എന്നിവയൊന്നും വലിയ പ്രയാസമുള്ള കാര്യങ്ങളല്ല. കൊള്ളക്കാരായ ഡോക്ടര്‍മാരെ വിലങ്ങുവെയ്ക്കാനും മരുന്നുമാഫിയകളെ നിലക്കുനിര്‍ത്താനും മാക്‌സിമം റിട്ടെയില്‍ പ്രൈസ് എന്നത് മാറ്റി ഹോള്‍സെയില്‍ പ്രൈസും റീട്ടെയില്‍ പ്രൈസും കൃത്യമായി രേഖപ്പെടുത്താനുമായ വിവേകപൂര്‍ണമായ നടപടികളാണ് അടിയന്തിരമായും വേണ്ടത്.

60ശതമാനം ഒഴിവാക്കാന്‍ പറ്റുന്നതാണ് ശിശുമരണങ്ങള്‍ എന്നു സര്‍ക്കാര്‍ തന്നെ പറയുന്നു. പിന്നെന്തിനു വച്ചു താമസിപ്പിക്കണം. സായിപ്പിന്റെ നാട്ടിലാണെങ്കില്‍ മരണത്തിനുത്തരവാദികളായി മങ്ങാട്ടച്ചന്‍മാര്‍ കൂട്ടില്‍കയറേണ്ട സ്ഥിതിയാവുമായിരുന്നു. കിരണ്‍ കാര്‍ണിക് നവമ്പര്‍ 3ന് ഇക്കണോമിക്‌സ് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നതുപോലെ ആരോഗ്യം അവകാശമായി തന്നെ പ്രഖ്യാപിക്കണം, റൈറ്റ് ടു ഹെല്‍ത്ത് ആകട് പാസാക്കേണ്ട സമയം അതിക്രമി്ചിരിക്കുന്നു.

സായിപ്പ് കണ്ടംചെയ്ത കോട്ടും കൈവിട്ട കോണകവും കഴുത്തിലണിഞ്ഞു ഞെളിയുന്നവര്‍ സായിപ്പിന്റെ നല്ലവശം കൂടി കാണണം. യുദ്ധം എന്ന പദത്തിന്റെ അര്‍ത്ഥം ഒന്നുകൂടി വിശാലമാണ്്. ഭീകരതയ്‌ക്കെതിരെ മാത്രമല്ല സായിപ്പിനുയുദ്ധം. ദാരിദ്ര്യത്തിനെതിരെയും തൊഴിലില്ലായ്മക്കെതിരെയും പകര്‍ച്ചവ്യാധികള്‍ക്കെതിരെയും യുദ്ധമാണ്. വാര്‍ ഓണ്‍ സാര്‍സ്, വാര്‍ ഓണ്‍ പവര്‍ട്ടി എന്നു സായിപ്പ്. നിലവിലെ കണക്കുകളും വസ്തുതകളും വച്ച് നമ്മള്‍ പരിഷ്‌കൃതരോ അപരിഷ്‌കൃതരോ എന്നാവട്ടെ ആദ്യം തീരുമാനിക്കുന്നത്. പിന്നീടാവാം പെരിയ സാമ്പത്തികശക്തിയോ ചിന്ന സാമ്പത്തികശക്തിയോ എന്നു തീരുമാനിക്കുന്നത്.

ലോഹ്യാശിഷ്യന്റെ സമ്പൂര്‍ണവിപ്ലവം

1940 ജൂണ്‍ 1 നു മഹാത്മജിയുടെ ഹരിജന്‍ പത്രത്തില്‍ 'സത്യഗ്രഹം ഇപ്പോള്‍' എന്നപേരിലെഴുതിയ ലേഖനത്തിന്റെ പേരില്‍ ലോഹ്യയക്ക് ശിക്ഷ വിധിക്കുമ്പോള്‍ ജഡ്ജിയുടെ നിരീക്ഷണം 'He is a top class scholar, civilised gentleman, has liberal ideology and high moral character' എന്നായിരുന്നു. 'I cannot sit quiet as long as Dr. Ram Manohar Lohia is in prison. I do not yet know a person braver and simpler than him. He never propogated violence. Whatever he has done has increased his esteem and his honor.' അറസ്റ്റിനെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ലോഹ്യയെപറ്റി മിതത്വം വാക്കുകളില്‍ പുലര്‍ത്തിയിരുന്ന ഗാന്ധിജി പറഞ്ഞതാണ് ഇത്.


മാര്‍ക്‌സിനെയും ഗാന്ധിയെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ പറ്റിയ യഥാര്‍ത്ഥ ചിന്തകനായിരുന്നു ലോഹ്യ. വള്‍ഗര്‍ സാലറി എന്ന് ഈയിടെ വന്ന പദാവലിക്കുമുമ്പേ ഓബ്‌സീന്‍ സം എന്ന പ്രയോഗം ലോഹ്യ കൊണ്ടുവന്നത് നെഹറുവിനെതിരെയായിരുന്നു. 3 അണ ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിനവരുമാനമാവുമ്പോള്‍ നെഹറുവിനായി രാഷ്ട്രം ഒരു ദിവസം ചിലവിടുന്നത് 25000രൂപയാണെന്ന് തുറന്നടിച്ചുകൊണ്ട് ലോഹ്യ വിപ്ലവം സൃഷ്ടിച്ചു. 50കളിലും 60കളിലും മാര്‍ക്‌സിസം ഒരു ഫാഷനായിരുന്നപ്പോള്‍, ഇന്ത്യയില്‍ ക്ലാസ് വാറില്ല, കാസ്റ്റ് വാറാണെന്ന സത്യസന്ധമായ നിരീക്ഷണം അദ്ദേഹത്തിന്റേതായിരുന്നു. തങ്ങളെ ഒരു രാജ്യത്തിന്റെ പൗരനായി കാണാതെ ഒരു ജാതിയുടെ അംഗമായി കണ്ടതാണ് ഇന്ത്യയുടെ പിറകോട്ടടിക്കുതന്നെ കാരണം എന്നു നിരീക്ഷിച്ചതും ലോഹ്യയായിരുന്നു. ബന്ദൂക്ക് കീ ഗോലിയും അംഗ്രേസി കീ ബോലിയും (with bullet and english language) കൊണ്ട് സായിപ്പ് ഇന്ത്യയെ ഉഴുതുമറിച്ചു എന്നു പ്രഖ്യാപിച്ചതും ഡോ.ലോഹ്യ തന്നെയാണ്. ഉന്നതജാതി, സമ്പത്ത്, പിന്നെ ഇംഗ്ലീഷും - ഇതുമൂന്നില്‍ രണ്ടുള്ളവന്‍ ഭരണചക്രം തിരിക്കുന്നുണ്ടാവും എന്ന മഹത്തായ നിരീക്ഷണത്തിന്, 1967ല്‍ ആറടിമണ്ണില്ലാതെ ഒരണപൈ ബാങ്ക് ബാലന്‍സില്ലാതെ ലോഹ്യ ഇഹലോകവാസം വെടിഞ്ഞിട്ടു നാളിത്രയായിട്ടും മങ്ങലേറ്റിട്ടില്ല.

മുലായം യാദവനടക്കമുള്ള ശിഷ്യഗണങ്ങളെ കണ്ണുതുറന്നുനോക്കിയാല്‍ ലഭ്യമാവുക വജ്രകാഠിന്യമുള്ള ആ നിരീക്ഷണത്തിന്റെ നാനാര്‍ത്ഥങ്ങളായിരിക്കും. പടച്ചോന്‍ ലോഹ്യയോടും നന്ദികാണിച്ചില്ല.

ലോഹ്യയെപറ്റിയും ജെ.പിയെപ്പറ്റിയുമെല്ലാം കേട്ടറിവുള്ളൊരാള്‍ക്ക്, ഒരോ വ്യക്തിയും തന്നെ ഓരോ പ്രസ്ഥാനമായിരുന്ന ആ കാലഘട്ടത്തിന്റെ തിരുശേഷിപ്പാണോ സമാജ് വാദി പാര്‍ട്ടിയും സുപ്രീമോ മുലായം യാദവനും എന്നു തോന്നിപ്പോവാം. കാലം എന്ന മഹാമാന്ത്രികന്റെ മാജിക്ക് അങ്ങിനെയാണ്.

സംശയമുണ്ടെങ്കില്‍ നോക്കുക. ഒരു കാവിക്കൊടി ഇടത്തും ഒന്നാംതരം ഒരു ചോന്ന കൊടി (നാളെ മാവേലിനാട്ടിലും വംഗദേശത്തും ഒന്നും ലക്ഷണമൊത്ത ഒരു കൊടി കിട്ടാനില്ലെങ്കില്‍ വല്ല സ്‌റ്റേഷന്‍മാസ്റ്ററോടും ഒരെണ്ണം ചോദിച്ചാല്‍ തരാതിരിക്കില്ല) വലത്തും ഒരേ പോസ്റ്റിന്‍മേല്‍ കെട്ടിവെയ്ക്കുക. അതവിടെ കിടന്ന് ഒരു നാലുമഴയും നാലുവെയിലും കൊള്ളട്ടെ. രണ്ടും പിന്നെ കണ്ടാല്‍ ഏതാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് ഖജനാവുതന്നെ ഉപഹാരമായി കൊടുത്തേക്കാവുന്നതാണ്. മാറ്റമില്ലാതെ തുടരുക കൊടികെട്ടിയ ആ പിവീസി വടി മാത്രമായിരിക്കും.

ജെ.പി. നാടുനീളെ പ്രസംഗിച്ചത് സമ്പൂര്‍ണവിപ്ലവമായിരുന്നു. അതു വൃത്തിയായി മുലായം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വൃത്തി വീട്ടില്‍ നിന്നു തുടങ്ങണമെന്നാണ്. വീട്ടില്‍ നിന്നുതന്നെ തുടങ്ങി. അവരവരുടെ വീടുനന്നാക്കാന്‍ എല്ലാവരും ഞാന്‍ ഞാന്‍ മുന്നില്‍ എന്നുപറഞ്ഞിറങ്ങും. നാടുനന്നാക്കാനാണെങ്കില്‍ ആര്‍ക്കുണ്ടു താത്പര്യം?

പാവപ്പെട്ടവരുടെ ഈ നാട് എങ്ങിനെയെങ്കിലും നന്നാക്കേണ്ടതിന്റെ ആവശ്യകത മക്കളെ പറഞ്ഞു ഒരുമാതിരി ബോദ്ധ്യപ്പെടുത്താന്‍ പെട്ടപാട് മുലായത്തിനേ അറിയൂ. ഒടുവില്‍ മോനാണെന്നൊന്നും നോക്കുകയില്ല തട്ടിക്കളയും എന്നോ മറ്റോ ഒരന്ത്യോഗ്രശാസനം പുറപ്പെടുവിപ്പിച്ചപ്പോഴാണ് ലിറ്റില്‍ യാദവന്‍മാര്‍ അനുസരിച്ചതും മത്സരിച്ചതും ജയിച്ചതും. ഇപ്പോള്‍ അനുസരണയോടെ ആത്മാര്‍ത്ഥതയോടെ നാടുനന്നാക്കിക്കൊണ്ടിരിക്കുന്നതും.

നമുക്ക് പണ്ടേയൊരു തകരാറുണ്ട്. ലവ്ജിഹാദ് പോലെ ഇല്ലാത്ത ഒരു സംഗതിയാണെങ്കിലും ഇടയ്ക്ക് മക്കള്‍ രാഷ്ട്രീയം എന്നു നിലവിളിച്ചുകളയും. ഒരു പ്രഫെസര്‍ക്കു മകനെ പ്രഫെസറാക്കാം. തെറ്റില്ല. ഒരിക്കല്‍ പ്രഫെസറായാല്‍ പ്രഫെസറായിതന്നെ മരിക്കുകയും ചെയ്യാം. തെറ്റില്ല. നടികര്‍ തിലകങ്ങള്‍ക്ക് അവരുടെ മക്കളെ നായകതിലകങ്ങളാക്കാം. തെറ്റില്ല. ചുരുക്കിപ്പറഞ്ഞാല്‍ മാതാപിതാക്കളുടെ തൊഴിലില്‍ മക്കളേര്‍പ്പെടരുതെന്നു കരുതുക രണ്ടുകൂട്ടര്‍മാത്രമായിരിക്കും. കള്ളന്മാരും ലൈംഗികതൊഴിലാളികളും. രാഷ്ട്രീയത്തൊഴിലാളികളുടെ അഥവാ മുതലാളികളുടെ മക്കളെന്താ ആ ഗണത്തിലാണോ വരിക? തീര്‍ച്ചയായും അല്ല.

സര്‍വ്വസംഗ പരിത്യാഗിയാണെങ്കിലും ഒരബന്ധം പിണഞ്ഞ് പിതാവായ സാദാ മുനിവരെ,പറ്റുമെങ്കില്‍ മുനികുമാരനെ തന്റെ കണ്ണടയും മുമ്പേ മഹര്‍ഷിയായി കാണണമെന്നാണ് ആഗ്രഹിക്കുക. അതുതന്നെയേ മുലായവും ചെയ്തുള്ളൂ. മക്കളെ നാടിനു സമര്‍പ്പിച്ചു. എന്നിട്ടും നാട്ടിനു വേണ്ടത്ര അഭിവൃദ്ധി കാണാത്തതുകാരണം അവരുടെ കെട്ടിയോളുമാരെയും അടങ്ങിയിരിക്കാന്‍ വിട്ടില്ല. അടുക്കളയില്‍ നിന്നും അരങ്ങേത്തേയ്ക്കു പറഞ്ഞുവിട്ടു.

വെയിലുവരുമ്പോള്‍ വൈക്കോലു വിരിക്കണമെന്ന് ഒരു യാദവനെയും ആരും പഠിപ്പിക്കേണ്ടതില്ല. ഡിംപിള്‍ യാദവിനെ എടുത്തു വെയിലത്തിടുവാന്‍ ഒട്ടും വൈകിയില്ല. പ്രിയപുത്രന്‍ അഖിലേഷ് യാദവ് എം.പി. രണ്ടു ലോക്‌സഭാ സീറ്റിലാണ് മത്സരിച്ചത്. കാശ് അധികം ചിലവാക്കിയതിനല്ല, ചിലവാകുവാന്‍ കാരണഭൂതനായതിന് നെഹറുവിനോട് സഭയില്‍ കലഹിച്ച ലോഹ്യയുടെ ശിഷ്യഗണങ്ങളാവുമ്പോള്‍ അങ്ങിനെയൊക്കെ വേണം.

രണ്ടുസീറ്റിലും ജയിച്ചയപ്പിക്കാന്‍ മാത്രം നമ്മള്‍ ഉദാരമനസ്‌കരായതുകൊണ്ട് പാവം ചിന്നയാദവന് ഒരുമണ്ഡലം ഒഴിയേണ്ടിവന്നു. അക്കൂട്ടര്‍ക്കു വിരോധമൊന്നും തോന്നാതിരിക്കാന്‍ ആ രാമായണവിദ്യ പ്രയോഗിക്കാമെന്നും കരുതി. രാമന്റെ ചെരുപ്പ് വച്ച് ഭരതന്‍ വാണപോലെ കെട്ടിയോന്റെ ചെരുപ്പ് വച്ച് കെട്ടിയോള്‍ വാഴുന്ന ഫിറോദാബാദ് യാദവന്‍മാര്‍ സ്വപ്്‌നം കണ്ടു.

അങ്ങിനെയൊക്കെ ഒരുപാട് പ്രതീക്ഷകളുമായാണ് തലമൂത്ത യാദവപ്രമുഖന്‍ ചിന്നയാദവിയെ അനുഗ്രഹിച്ചുവിട്ടത്. രാമേശ്വരത്തുപോയാലും ശനി കൂടെയുണ്ടാവും എന്നാരോ പറഞ്ഞതുപോലെ പെട്ടു. അമേത്തിയില്‍ നിന്നുള്ള ഒരു ഗുളികന്റെ വരവില്‍. ഒരൊന്നൊന്നര സാധനം.

ആളൊരു ഉഗ്രമൂര്‍ത്തി. രാജാവിനെക്കാളും നല്ലത് രാജര്‍ഷി (കിങ്‌മേക്കര്‍) ആവുകയാണെന്ന തിരിച്ചറിവു നേടിയ മാതാവിന്റെ ലക്ഷണമൊത്ത സന്തതി. രാജാവ് എഴുന്നള്ളുമ്പോള്‍ പുല്‍ക്കൊടി കൂടി നമിക്കണമെന്നാണ് ശാസ്ത്രം. എന്നാല്‍ രാജര്‍ഷി സഭാപ്രവേശം ചെയ്യുമ്പോള്‍ രാജാവും കൂടി എഴുന്നേറ്റുനിന്ന് വിധിയാംവണ്ണം നമിക്കേണ്ടതാണ്.

വിശേഷിച്ച് ഒരുപണിയുമില്ല. യാതൊരു ഉത്തരവാദിത്വവുമില്ല. എന്നാല്‍ ആദരവും ബഹുമാനവും നാലുപാടുനിന്നും ചറപറാ വന്നുപതിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. രാജാക്കന്‍മാരുടേതുപോലെ വല്ലപ്പോഴുമെങ്കിലും തലതെറിച്ചുപോവാമെന്നൊരു ഭയവും ആവശ്യമില്ല. ആ യുവരാജര്‍ഷിയുടെ വരവില്‍ പെട്ടുപോയി മൂലായത്തിന്റെ പുത്രവധു. ആ സൗന്ദര്യധാമത്തിനോട് നിത്യന് സഹതാപമുണ്ട് സ്‌നേഹവുമുണ്ട്. എന്തുചെയ്യാം ജനത്തിന്റെ കാര്യമാണ്.

നല്ലൊരു പാട്ടും കൊട്ടും കേട്ടാല്‍
കല്ലിനു ഭാവവികാരമതുണ്ടോ? ജനം അങ്ങിനെയായിപ്പോയി.

അത് നീതിയല്ലെന്ന് അന്നേ മൂലായം വിലപിച്ചതാണ്. ആ പിതൃവിലാപം ആരും മുഖവിലയ്‌ക്കെടുത്തില്ല. 100കിലോ ഹെവിവെയ്റ്റ് ഗുസ്തിക്കാരന്‍ 40 കിലോ ലൈറ്റുവെയ്റ്റ് ഗുസ്തിക്കാരിയോട് കൊമ്പുകോര്‍ക്കരുത് എന്ന പാഠം പൂര്‍വ്വാശ്രമത്തിലെ ആ ഗുസ്തിക്കാരനറിയാം. കയറിപ്പറ്റിയ റിങ്ങില്‍ നിന്ന് പുറത്തിറങ്ങാന്‍ പിന്നീട് ഡേറ്റുമില്ല. സ്വാഭാവികമായും വാരിയെടുത്ത് മലര്‍ത്തിയടിച്ചു. 1...2...3..... ക്ലോസ്. ഇനിയൊരങ്കത്തിനുള്ള ശേഷിയ്ക്ക് കായകല്പ ചികിത്സ ഇന്നേ തുടങ്ങാവുന്ന പരുവത്തിലാണ് ഡിംപിളിന്റെ പരിക്ക്.


ഈയൊരു കടുംകൈ ഒരു രാജര്‍ഷിയില്‍ നിന്നും പ്രതീക്ഷിക്കുവാന്‍ പറ്റുകയില്ലെങ്കിലും സംഭവിച്ചുപോയി. പണ്ടുകോണ്‍ഗ്രസിനുചെയ്ത ഉപകാരം മാഡം മറന്നപ്പോഴാണല്ലോ മായാവതി പത്തിവിരിച്ചാടിയത്. ഇപ്പോ വീണ്ടും മാഡം മറന്നു മകനെ ഒന്നുപദേശിക്കാന്‍. അങ്കം അബലകളോടോ എന്നുചോദിക്കാന്‍ നാട്ടില്‍ കൊള്ളാവുന്നവരാരും ഇല്ലാതെപോയി. ഉടുതുണി

തോണികടന്നാല്‍ തുഴകൊണ്ടെന്നൊരു
നാണിയമുണ്ടതുപോലെ സമസ്തം

എന്നു കുഞ്ചന്‍ പാടിയത് കോണ്‍ഗ്രസിനെക്കൊണ്ടായിരിക്കുമോ ആവോ?

ഇന്ത്യന്‍ രാഷ്ട്രീയത്തിനൊരു പ്രത്യേകതയുണ്ട്. അമേരിക്കയിലെപ്പോലെ പേരുകേട്ട പണക്കാരും വ്യവസായികളും നേരെ നാടുഭരിച്ചുനന്നാക്കാന്‍ പുറപ്പെടുകയില്ല. എന്നാല്‍ മല്യയെപ്പോലെ അത്യാവശ്യം ആളുകള്‍ അടുക്കളപ്പുറത്തുകൂടി വലിഞ്ഞുകയറി വിസ്തരിച്ച് ഉമ്മറത്തു കുത്തിയിരിക്കുന്ന അപൂര്‍വ്വം കാഴ്ചകള്‍ വിസ്മരിക്കുന്നുമില്ല.

ബ്രഹ്മരക്ഷസ്സിനെവരെ പിടിച്ചുകെട്ടി മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുന്ന മന്ത്രവാദികളുള്ള നാടാണെങ്കിലും ഗാന്ധിജിയുടെയും ലോഹ്യയുടെയുമൊന്നും ആത്മാവിനെ പിടിച്ചുതളയ്ക്കാന്‍ പറ്റിയ രാഷ്ട്രീയമന്ത്രവാദികളെ കിട്ടാത്തതുകാരണമുള്ള പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പച്ചപിടിക്കണമെങ്കില്‍ ആദര്‍ശത്തിന്റെ ഊന്നുവടിയും സത്യസന്ധതയുടെ മേലങ്കിയും അഹിംസയുടെ തലപ്പാവുമായി വേണം രംഗപ്രവേശം ചെയ്യാന്‍. ഏതാണ്ടൊരു ജാലവിദ്യക്കാരനെപ്പോലെ എന്നുപറഞ്ഞാലും വലിയ തെറ്റില്ല. ഒന്നു ക്ലച്ചുപിടിച്ചുകഴിഞ്ഞാല്‍ പിന്നെ അഹിംസയുടെ തലപ്പാവൂരി അരയില്‍ കെട്ടാവുന്നതേയുള്ളൂ.

ആദര്‍ശത്തിന്റെ ആനപ്പുറത്തു സഞ്ചരിക്കുന്നതൊക്കെ കൊള്ളാം. എന്നെങ്കിലും താഴെയിറങ്ങാതെ പറ്റില്ലല്ലോ. ഇനി അവിടെതന്നെയിരിക്കാനാണ് തീരുമാനമെങ്കില്‍ അന്ത്യം ആ ആനയുടെ കൈകൊണ്ടായിരിക്കും. ഗാന്ധിജിയുടെയും ലിങ്കന്റേയും ലോഹ്യയുടേയും ചെഗുവേരയുടേയുമൊക്കെ ചരിത്രത്തില്‍ നിന്നും അത്രയൊക്കെ അറിയാന്‍ സര്‍വ്വകലാശാലകളുടെ വരാന്തയില്‍ കുത്തിയിരിക്കേണ്ട കാര്യമൊന്നുമില്ല യാദവര്‍ക്ക്. ദിവ്യദൃഷ്ടിയുള്ള കൃഷ്ണന്റെ കുലമാണ്. ഗാന്ധാരിമാരുടെ കണ്ണുകെട്ടിയ തുണിയാണെ സത്യം.