January 07, 2010

'എന്റെ സ്ത്രീവിഷയാന്വേഷണ പരീക്ഷണങ്ങള്‍'



രംഗം: അറുപതാം വിവാഹവാര്‍ഷികദിനത്തില്‍ തൊണ്ണൂറുകാരനായ ഭര്‍ത്താവിനെ ടെറസില്‍ നിന്നു തള്ളിയിട്ടു കൊന്ന എണ്‍പതുകാരി മദാമ്മയുടെ വിചാരണവേള

കോടതി: സത്യം മാത്രമേ പറയാവും. ഇങ്ങിനെ വടിയുംകുത്തി ഒടിഞ്ഞുനടക്കുന്ന നിങ്ങളാണോ ഈ കടുംകൈ ചെയ്തത്?

മദാമ്മ: അതേ യൂവറോണര്‍, ഞാന്‍ തന്നെ.

കോടതി: എന്തായിരുന്നു അതിനുമാത്രമുണ്ടായ പ്രകോപനം?

മദാമ്മ: തൊണ്ണൂറിലെത്തിയ എന്റെ തോമസിന് ഏണിപ്പടിയില്‍ നിന്ന് പതിനേഴുകാരി പ്രിന്‍സിയെ പ്രാപിക്കാനുള്ള ശേഷി കണ്ടപ്പോള്‍ പറക്കാനുളള കഴിവും കൂടി കര്‍ത്താവ് കൊടുത്തിട്ടുണ്ടാവും എന്നു കരുതി. അതൊന്നു പരീക്ഷിക്കാന്‍ വേണ്ടി ചെയ്തുപോയതുമാത്രമാണ്. അതിങ്ങിനെയൊരു അബദ്ധമാവുമെന്നു തെല്ലും നിരീച്ചില്ല യൂവറോണര്‍.

60ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഹസിനെ വിളിച്ചുണര്‍ത്തി ആ സുദിനം ഒന്നോര്‍മ്മിപ്പിക്കാന്‍ പതുക്കെ വടിയും കുത്തി ചെന്ന മദാമ്മ കണ്ടത് പതിനേഴുകാരി വേലക്കാരിയുമായി തൊണ്ണൂറുകാരനായ തന്റെ പ്രിയതമന്‍ ഏണിപ്പടിയില്‍ നിന്ന് വാത്സ്യായന്റെ 64ാമത്തെ അടവുപയറ്റുന്നതാണ് കണ്ടത്. ആദ്യം മദാമ്മ തരിച്ചുനിന്നു. പിന്നെ തിരിച്ചുനടന്നു. ഭൂലോകത്ത് ഇങ്ങിനെയൊരു സംഗതി നടന്നിട്ടില്ലെന്നപോലെ.

പയറ്റുകഴിഞ്ഞ് സായിപ് വിശ്രമിക്കുമ്പോള്‍ പതുക്കെ ചെന്ന് ആ വിവാഹവാര്‍ഷിക കാര്യം അങ്ങോട്ടവതരിപ്പിച്ചു. ആ പഴയ നല്ല ദിനങ്ങളുടെ ഓര്‍മ്മയ്ക്കായിമാത്രം എന്ന വ്യാജേന ടെറസിലേയ്ക്കു വലിച്ചുകയറ്റുകയും ചെയ്തു. പഴയ പ്രണയദിനങ്ങള്‍ അയവിറക്കിക്കൊണ്ട് സായിപ് മുന്നില്‍ മുന്നില്‍ ഉലാത്തുമ്പോള്‍ തക്കം നോക്കി മദാമ്മ ഉള്ള ഊക്കില്‍ ആഞ്ഞൊരു ചവുട്ടു കൊടുത്തു. സായിപ് താഴേയ്ക്ക് ക്രാഷ്‌ലാന്റു ചെയ്തു. ഉയിര് കര്‍ത്താവിങ്കല്‍ മേലോട്ടും. കേസ് കോടതിയിലെത്തി. വടിയും കുത്തി മദാമ്മ കൂട്ടിലും.

ഭാര്യ നേരത്തേ പോയതുകൊണ്ട് അങ്ങിനെയൊരു ദുരന്തം തിവാരിക്കുണ്ടായില്ല. നികത്താനാവാത്ത നഷ്ടം ഇന്ത്യന്‍ ജനാധിപത്യത്തിനും. പകരക്കാരനില്ലാത്ത വ്യക്തികള്‍ ചാവുമ്പോഴാണല്ലോ നഷ്ടം നികത്താനാവാത്തതാവുക.

ആണുങ്ങളുടെ സര്‍ഗശേഷി വ്യക്തമാവുന്ന ഇത്തരം അവസരങ്ങളില്‍ നിയമം കൈയ്യിലെടുക്കാന്‍ ഭാര്യമാര്‍ക്കുകൂടി അവകാശമില്ലാത്തതാണ്. അവര്‍ ശരിക്കുപറഞ്ഞാല്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പറ്റുമെങ്കില്‍ മിസിസ് ഉണ്ണിത്താനെപ്പോലെ ചുരുങ്ങിയത് ഒരു പത്രസമ്മേളനം വിളിച്ച് ഉണ്ണിത്താന്‍ പത്തായത്തിലൊന്നുമില്ലെന്ന് പ്രഖ്യാപിക്കുകയെങ്കിലും വേണം. അതാണ് ഭാരതസ്ത്രീകളുടെ ധര്‍മ്മം. ഭാര്യമാര്‍ ജീവിക്കുന്നതുതന്നെ ഭര്‍ത്താക്കന്‍മാരുടെ സുഖത്തിനുവേണ്ടിയാണല്ലോ.


കോടതികള്‍ മനുഷ്യന്റെ മരണമൊഴിക്ക് വലിയ പ്രാധാന്യം കാണാറുണ്ട്. വിശേഷിച്ച് യാതൊരു കാര്യവുമില്ലാത്തതുകൊണ്ടാവണം ചാവാന്‍പോവുന്ന മനുഷ്യന്‍ കളവുപറയുകയില്ല. രാഷ്ട്രീയമായി മരിക്കാന്‍പോവുന്ന വേളയായതുകൊണ്ട് വിശ്വസിച്ചേ പറ്റൂ. തിവാരിജി ഒരു സത്യം പറഞ്ഞു - അനാരോഗ്യത്താല്‍ രാജിവെയ്ക്കുന്നു. അനാരോഗ്യം എന്നുപറഞ്ഞാല്‍ ശരീരത്തിനുള്ള ശേഷിക്കുറവ് എന്നു പറയും. ഗാന്ധിജിയുടെ സത്യസന്ധതയാണ് തിവാരിജി ജീവിതത്തില്‍ പകര്‍ത്തത്. ഗാന്ധിമാത്രം വെയ്ക്കാത്ത ആ ഗാന്ധിത്തൊപ്പി അര്‍ഹമായ ശിരസില്‍ തന്നെയാണ് വിശ്രമിക്കുന്നതെന്ന് നമുക്കാശ്വസിക്കാം.


ഈ രാജ്യത്തെ മുഴുവന്‍ വനിതകളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി രാജ്ഭവനില്ലാത്തതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട മൂന്നു അപ്‌സരസ്സുകളുമായായിരുന്നു മൂപ്പരുടെ അരോഗ്യനിരീക്ഷണപരീക്ഷണങ്ങള്‍. 85 കഴിഞ്ഞാല്‍ ആര്‍ക്കും പയറ്റിനോക്കാവുന്നതാണ് ഇത്. വലിയ സംഗതികളൊന്നും വേണ്ട.

എന്നാല്‍ ഒരു ബെഡ്‌റൂമും എന്തിനും തയ്യാറായ മൂന്നു സുന്ദരികളുമുണ്ടെങ്കില്‍ ആര്‍ക്കും പരീക്ഷിച്ചുകളയാമെന്നു കരുതരുത്. പരീക്ഷണത്തിന് ഉദ്ദേശിച്ച ഫലമുണ്ടാവണമെങ്കില്‍ അതിന്റെ ചിലവ് ദരിദ്രവാസികളുടെ നികുതിപ്പണത്തില്‍ നിന്നുതന്നെ കൊടുത്തിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

എന്തൊരെളിയ തുടക്കമായിരുന്നു. ഭരതന്റെ ഭാഗ്യം രാമപാദുകമായിരുന്നെങ്കില്‍ തിവാരിയുടേത് സജ്ഞയപാദുകമായിരുന്നു. നല്ല യോഗമുള്ള പാദുകമായിരുന്നതുകൊണ്ട് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

നാലണയുടെ മണിക്കടല വാങ്ങിക്കൊടുത്ത ബന്ധമില്ലെങ്കിലും മോന്‍ മഹാനാവുമ്പോള്‍ അച്ഛന്‍ അഭിമാനത്തോടെ പറയും, കണ്ടോ ഓന്‍ എന്റെ മോനാ. ഇത് തിരിച്ചും സംഭവിക്കും. അച്ഛന്‍ മഹാനാവുമ്പോള്‍ മോന്‍ തുടങ്ങും. 'ഓനാ എന്റെ അച്ഛന്‍'. ആദ്യമായി കാണുന്നതുതന്നെ ചിലപ്പോള്‍ ചിത്രത്തിലായിരിക്കും. അതിനു തിവാരിയെന്തുപിഴച്ചു? വാത്സ്യായന്‍ 64 കാമകലകളെപ്പറ്റിയാണു പറഞ്ഞത്. അതിലുണ്ടാവുന്ന പ്രതിഭകളെപ്പറ്റിയല്ല. പണ്ട് ചൈനയില്‍ മക്കളെ ചൂണ്ടിക്കാണിച്ച് അതു മാവോന്റെ മോനാ എന്നുപറയുന്നത് അമ്മമാര്‍ക്ക് ഒരന്തസ്സായിരുന്നു എന്നുകേട്ടിട്ടുണ്ട്.

ആരോഗ്യനിരീക്ഷണ പരീക്ഷണങ്ങളില്‍ പങ്കാളികളായ മാനിനിമാരുടെ വദനാംബുജങ്ങള്‍ തന്നെ ഓര്‍മ്മിക്കണമെങ്കില്‍ തല ഒരൊന്നൊന്നര സൂപ്പര്‍ കംപ്യൂട്ടറായിരിക്കണം. അപ്പോഴാണ് നടക്കുന്ന പരീക്ഷണങ്ങളില്‍ ജനിക്കാനും ജനിക്കാതിരിക്കാനും സാദ്ധ്യതയുള്ള പിള്ളാരുടെ അവിഞ്ഞ മോന്തകള്‍ കൂടി ഓര്‍മ്മിക്കേണ്ടത്. നീതിക്കുനിരക്കാത്ത സംഗതിയായതുകൊണ്ട് കോടതിയില്‍ വച്ചുനടന്ന ആ അഗ്നിപരീക്ഷയിലും തിവാരിജി ജയിച്ചുകയറിയത് റാങ്കോടെയാണ്.

അഖിലേന്ത്യാ യൂത്തന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു മൂപ്പര്‍ ആ സുവര്‍ണകാലത്ത്. ഉജ്ജ്വലാ ശര്‍മ്മ അഖിലേന്ത്യാ യൂത്തി കോണ്‍ഗ്രസ് സിക്രട്ടറിയും. അക്കാലത്ത് കോണ്‍ഗ്രസ് സിലബസില്‍ ഇല്ലാത്ത സുകുമാരകലകള്‍ പഠിപ്പിച്ച് മിടിക്കിയാക്കിക്കൊടുത്തതിന് യാതൊരു നന്ദിയുമില്ലെന്നതോപോട്ടെ, പകയുണ്ടാവുന്നത് എവിടുത്തെ ന്യായമാണ്. നാട്ടില്‍ സിലബസിലുള്ളത് പഠിപ്പിക്കാന്‍ തന്നെ ഒടുക്കത്തെ ഫീസാണ്. സിലബസിലില്ലാത്ത സംഗതി പഠിപ്പിച്ചിട്ടും ഒരു നാലണ ഫിസ് തിവാരി വാങ്ങിയതായി ആരും പറയുന്നില്ല. പോരാതെ ഭാവിയിലെ ഒരഡ്വക്കേറ്റിന്റെ സൃഷ്ടിയിലാണ് ആ പഠനം പൂര്‍ത്തിയായതും. എത്ര ഉപകാരം ചെയ്താലും നന്ദിയില്ലാത്ത വര്‍ഗമാണ്. അതുകൊണ്ടാണ് തിവാരി പറഞ്ഞത് - ഇക്കണക്കിന് പെണ്ണിനോടു മിണ്ടുന്നതുതന്നെ സൂക്ഷിച്ചുവേണം.

ദൈവത്തിനു രണ്ടാമത് പറ്റിയ അബദ്ധമാണ് പെണ്ണ് എന്നുപറഞ്ഞത് നീഷെ ആണ്. അപ്പോ ഒന്നാമത്തെ അബദ്ധം ആണുങ്ങള്‍ തന്നെയാണല്ലോ. ആദ്യത്തെ അബദ്ധത്തിനുള്ള പരിഹാരമായിട്ടായിരിക്കണം ആദത്തിന്റെ വാരിയെല്ലൂരി ദൈവം ഈവിനെ സൃഷ്ടിച്ചത്. ഒന്നാമത്തെ ചിന്ന അബദ്ധത്തിനുള്ള പരിഹാരം പെരിയ അബദ്ധമായി കലാശിച്ചു. ആദമിന് നഷ്ടപ്പെട്ട വാരിയെല്ലാണ് ഈവ് എന്നുവന്നപ്പോള്‍ ഈവിനെക്കൊണ്ട് കോല്‍ക്കളികളിക്കാനുള്ള അവകാശം ആദമിന് പകര്‍ന്നുകിട്ടിയ സ്ഥിതിയാണ്. അല്ലാതെ ഒരേസമയം മൂന്നെണ്ണത്തിന് കിടപ്പറയിലേയ്ക്ക് പെര്‍മിറ്റുകൊടുക്കേണ്ട കാര്യമില്ലല്ലോ? കവറിലൊരു ഫോട്ടോയ്ക്കായി മുസ്ലിപവര്‍ എക്‌സ്ട്രായുടെ ഡോ.ലാടന്‍ ഇതിനകം ഛത്തിസ്ഘഡിലേയ്ക്ക് വച്ചുപിടിച്ചിട്ടുണ്ടാവും.

പണ്ടു ലക്ഷക്കണക്കിനു മഹിളകള്‍ പൊതുരംഗത്ത് കോണ്‍ഗ്രസിലൂടെ വന്നിരുന്നുവെങ്കില്‍ അക്കാലത്തെ മഹാരഥന്‍മാര്‍ക്ക് സ്തുതി. ഇന്നു കോണ്‍ഗ്രസുകാര്‍ എന്നുകേട്ടാല്‍ വനിതകള്‍ മാളത്തിലൊളിക്കേണ്ട ഗതിയാണ് വരുന്നത്. രാജ്‌മോഹന്‍മുതല്‍ രാജ്ഭവന്‍വരെ വിളിച്ചുപറയുന്നത് അതാണ്.

സഭയില്‍ 33 ശതമാനം സംവരണത്തിന് ആരും ചോരനീരാക്കി പാടുപെടേണ്ടതൊന്നുമില്ല. എണ്‍പത്തിയഞ്ചു കഴിഞ്ഞ തിവാരിക്ക് ചുരുങ്ങിയത് മൂന്നെണ്ണം വേണമെന്നുള്ള സ്ഥിതിയാണെങ്കില്‍ ഈ ലോകത്ത് എല്ലാം പ്രവചനാതീതമാണ്. സര്‍പ്പയജ്ഞക്കാരന്റെ കണ്ണാടിക്കൂടുപോലെയാണ് സഭ അന്നും ഇന്നും എപ്പോഴും. നിര്‍ദ്ദോഷിയായ നീര്‍ക്കോലി മുതല്‍ ചീറ്റിയാല്‍ ആനതന്നെ അസ്തുവായിപ്പോവുന്ന കരിനാഗം വരെയുള്ളത് അവിടെ കാണും. അമര്‍മണി ത്രിപാഠിയും തിവാരിയും പോലുള്ളവര്‍ക്ക് യാതൊരു പഞ്ഞവും കാണുകയില്ല. പേരുണ്ടാവാതെപോയാലും പേരുദോഷമുണ്ടാക്കാതെ നോക്കേണ്ട ബുദ്ധിയൊക്കെ പണ്ടേ പെണ്ണുങ്ങള്‍ക്കുണ്ട്.

അതുകൊണ്ട് അവിടെകയറി നിലയുറപ്പിക്കുന്നതിനുമുന്നേ വനിതകള്‍ നാലുവട്ടം ആലോചിക്കാതിരിക്കുകയില്ല. അതുകൊണ്ട് ആണുങ്ങള്‍ ഒട്ടും ഭയക്കേണ്ടതില്ല. പാസാക്കിവിടുക 33ശതമാനം. പെണ്ണുങ്ങളെ പണ്ടേ പേടിയാണെന്ന ആ പേരുദോഷവും മാറിക്കിട്ടും.

ഇനി ഉയിര് പോയാല്‍ പോട്ടേ എന്നുകരുതി രാഷ്ട്രീയത്തിലെത്തിയ നമ്മുടെ പഴയതലമുറക്കാരെപ്പോലെ, എന്തിനും തയ്യാറായി വരുന്ന വനിതകള്‍ ഉണ്ടെന്നുകരുതുക. എറിയാല്‍ ഒരു 1% തികയില്ല. അങ്ങിനെയുള്ളവര്‍ എത്തിയാല്‍ അബദ്ധത്തില്‍ പോലും അവരുടെ മുന്നില്‍പോയി പെടാതെ നോക്കുന്നത് തിവാരിയന്‍മാര്‍ക്ക് എന്തുകൊണ്ടും ഗുണമേ ചെയ്യൂ. .

January 05, 2010

മതം മജ്‌നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍ - എ.ജെയുടെ പ്രതികരണത്തിനുള്ള മറുപടി.

മതം മജ്‌നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍ എന്ന ലേഖനത്തിനുനേരെ വന്ന എ.ജെയുടെ പ്രതികരണത്തിനുള്ള മറുപടി.


എ.ജെ: 'നിത്യന്റെ സുഹൃത്തിന് വേണമെങ്കില്‍, ചോദ്യങ്ങള്‍ക്കുത്തരം സ്വയം തേടിപ്പിടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഖുറാന്‍ വചനങ്ങളും നബിചര്യയും എല്ലാവര്‍ക്കും ലഭ്യമാണ്. (ഇസ്ലാം ഒരു പുരോഹിതമതമല്ല.മത പണ്ഡിതന്മാരുടെ ഇടപെടലുകള്‍ കൂടാതെ തന്നെ തികഞ്ഞ മുസ്ലിമായി ജീവിക്കുവാന്‍ പറ്റും.) ഉദ്ദേശിച്ച മറുപടി കിട്ടാത്തതിന് മതപണ്ഡിതനോട് കെറുവിച്ചിട്ടെന്ത് കാര്യം?.'

മറുപടി: എ.ജെയുടെ പ്രതികരണം കണ്ടാല്‍ തോന്നുക ഇസ്ലാമോഫോബിയ കാരണം നിത്യന്‍ ഒരാളെ വാടകയ്‌ക്കെടുത്ത് ചോദ്യം ചോദിപ്പിച്ചു എന്നാണ്. ഇങ്ങിനെയൊരു സംശയം ഉയരാതിരിക്കാനായിരുന്നു ആ ലേഖനത്തില്‍ തന്നെ ആ വെബ്‌സൈറ്റിന്റെ പേരുകൂടെ ചേര്‍ത്തത്. ലേഖനം വായിച്ച എ.ജെയ്ക്കും ഇനിയത് വായിക്കാന്‍ പോകുന്ന ഏവര്‍ക്കും കണ്‍കുളിര്‍ക്കെ കാണാവുന്നവിധത്തില്‍ തന്നെയാണ് ചോദ്യവും മറുപടിയും കൊടുത്തിരിക്കുന്നത്. പണ്ഡിതനാവട്ടേ പാമരനാവട്ടേ അയാളോട് കെറുവിക്കേണ്ട ഒരു കാര്യവും നിത്യനില്ല. നിത്യന്‍ അടിമുടി എതിര്‍ക്കുന്ന ആ അസഹിഷ്ണുതയുടെ ആഴം എ.ജെയുടെ ഈ വരികളില്‍ തന്നെ അളക്കാവുന്നതേയുള്ളൂ.

എ.ജെ: ലവ് ജിഹാദ് എന്ന പദത്തിന്റെ സാംഗത്യത്തെ പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ, രൂക്ഷമായി പ്രതികരിക്കുന്നുണ്ട്, നിത്യന്‍. പഴകിപ്പുളിച്ചു കഴിഞ്ഞ, ആയിരങ്ങളുടെ മതം മാറ്റത്തിന്റെ കണക്കും വിളമ്പുന്നുണ്ട്. നിത്യനും കൂടി പറഞ്ഞാല്‍ പിന്നെ കണക്കില്‍ പിഴവില്ലല്ലോ!

മറുപടി: ആ കണക്ക് പഴകിപ്പുളിച്ചതുകൊണ്ടാണോ കോടതി അങ്ങിനെതന്നെ നിരീക്ഷിച്ചത്. കേരളാ സര്‍ക്കാര്‍ കൊടുക്കാതെ മാനത്തുനിന്നും പൊട്ടി കോടതിയുടെ മുന്നില്‍ വീണതാണോ ആ മതം മാറ്റകണക്കുകള്‍. നിത്യന്‍ എതിര്‍ക്കുന്നത് മതംമാറ്റത്തെയല്ല. പ്രണയത്തെയുമല്ല. മതം മാറ്റം അജണ്ടയാക്കിയുള്ള പ്രണയക്കുരുക്കിനെയാണ്, കോടതി നിരീക്ഷിച്ച ലവ്ജിഹാദിനെ തന്നെയാണ്. ഈ കണക്കുകള്‍ കള്ളക്കണക്കുകളാണെങ്കില്‍ തീര്‍ച്ചയായും ഭരണകൂടവും ജുഡീഷ്യറിയും ഒരു ജനതയോടുതന്നെ മാപ്പുപറയേണ്ടതാണ്. അതിനുപറ്റിയ മാര്‍ഗം സുപ്രീംകോടതിയെ സമീപിക്കലാണുതാനും. ഒരു മതവും മതഭക്തനും ലവ്ജിഹാദും ഒന്നും അനാവശ്യമായി സംശയിക്കപ്പെട്ടുകൂടാ. തീര്‍ച്ചയായും ആ വിഷയത്തില്‍ ഒരു വ്യക്തത വരണം എന്നതുതന്നെയാണ് ഈയുള്ളവന്റെ അഭിപ്രായം. എ.ജെയെപ്പോലുള്ളവര്‍ ശ്വസിക്കുന്ന മതം സംശയത്തിന്റെ കരിനിഴലില്‍ വരുമ്പോള്‍ അതുമാറ്റിയെടുക്കേണ്ട ബാദ്ധ്യത ഏറ്റെടുക്കാതെ പോയ്ക്കളയരുത്.


എ.ജെ: മക്കളുടെ പ്രണയത്തിനോട് നിത്യന് എതിര്‍പ്പില്ല, പക്ഷെ അവര്‍ ഇസ്ലാമാവുന്നത് സഹിക്കില്ല എന്നു പറയാനുള്ള ആര്‍ജവം കാണിച്ചത് അഭിനന്ദനാര്‍ഹം തന്നെ. ഇതു തന്നെയാണ് കാതലായ സംഗതി. സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അനുവദിച്ചാലും, സ്വന്തമായി മതം തിരഞ്ഞെടുക്കുവാന്‍ അവരെ അനുവദിക്കുന്നത് പുരോഗമന വാദികള്‍ക്കും അസ്വീകാര്യമാണ് എന്നര്‍ഥം.ആ മതം ഇസ്ലാമാണെങ്കില്‍ പ്രത്യേകിച്ചും.

മറുപടി: ലേഖനത്തിലെ പ്രസക്തഭാഗം ഒന്നുകൂടി ഇവിടെ എടുത്തിടുന്നു.

'നിത്യപുത്രി സംഘമിത്ര നാളെ ഏതുമതക്കാരനെ വിവാഹം കഴിക്കുന്നൂവെന്നത് മതസഹായവും ദൈവസഹായവും ആവശ്യമില്ലാത്ത നിത്യനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. അവള്‍ നാളെയൊരു മുസ്ലീം ചെറുപ്പക്കാരനെ പ്രണയിച്ചൂവെന്നിരിക്കട്ടെ. വിവാഹവേദിയില്‍ നിത്യനുണ്ടാവും, ഉയിരോടെയുണ്ടെങ്കില്‍.

ഇനി, സംഘമിത്ര ഇസ്ലാമാവണം എന്നാണ് പ്രണയിച്ചവന്റെ നിലപാടെങ്കില്, ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്ക്കാലിക്കുണ്ടല്ലോ എന്നായിരിക്കും നിത്യന്റെ സ്വാഭാവിക പ്രതികരണം. തല്ക്കാലം ഇത്രമാത്രം.' ഇതു വായിച്ച് എ.ജെ. നല്കിയ അര്‍ത്ഥമാണ് അതിനു കിട്ടുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ആ വിവരം ഒന്നറിയിച്ചാല്‍ കൊള്ളാമായിരുന്നു.

കൂടുതലായി, അവനവന്റെ മതം ലോകത്തേക്കും വച്ച് മെച്ചപ്പെട്ടതാണെന്ന് വിളിച്ചുപറയാനുള്ള അവകാശം സ്വയം ഉണ്ടെന്നുകരുതുന്നവന് ആ മതം ഒന്നിനുംപറ്റാത്തതാണെന്ന് ഒരവിശ്വാസിയോ മറ്റേതെങ്കിലും വിശ്വാസിതന്നെയോ വിളിച്ചുപറയുന്നത് കേള്‍ക്കാനുള്ള ബാദ്ധ്യതകൂടിയുണ്ട്. അതിനാണ് സഹിഷ്ണുത എന്നുപറയുക. അതില്ലാത്തതാണ് പ്രശ്‌നം.

എ.ജെ.: മതങ്ങളെ എതിര്‍ക്കുന്നതിന് മുന്‍പ് അല്പം ഗൌരവമായി മുന്‍ വിധികള്‍ കൂടാതെ, അവയെപ്പറ്റി മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത് ആശാസ്യമാണ്. മാദ്ധ്യമങ്ങളുടെയോ, മത പണ്ഡിതന്മാരുടെയോ വീക്ഷണങ്ങളില്‍ നിന്നല്ല, യഥാര്‍ഥ മത ഗ്രന്ഥങ്ങള്‍ നമ്മോട് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് തേടേണ്ടത്.


മറുപടി: 'മതഗ്രന്ഥത്തിലെ വരികള്‍ നോക്കിയല്ല ആരും മതത്തെ നിരീക്ഷിക്കുക. അതിന്റെ അനുയായികളുടെ പ്രവൃത്തിവെച്ചാണ്. ഇടക്കിടെ പല വിശ്വാസികളും പറയുന്നതുപോലെ എല്ലാ വിമര്‍ശനങ്ങളും ഇസ്ലാമിനെ അറിയാത്തതുകൊണ്ടാണെന്നതില്‍ പരം സൂപ്പര്‍ വിഡ്ഡിത്തം വേറൊന്നുണ്ടാവില്ല. ഒരു മരം എന്താണെന്നുപറയുന്നത് അതിന്റെ ഫലം വച്ചാണ്. മതവും. ഓഷോ പറഞ്ഞതുപോലെ, ദൈവം ഒരു പരിഹാരമല്ല, പ്രശ്‌നമാണ്.'