Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

October 19, 2010

സമാധാനം കെടുത്തിയ സമാധാന സമ്മാനം

 liu.jpg

മഹാത്മാഗാന്ധിക്ക് കിട്ടാതെപോയതിലും വലിയ സങ്കടമാണ് ലിയൂ സിയാബോക്ക് കിട്ടിയപ്പോള്‍ സ്വന്തം നാട്ടിലുണ്ടായത്. അവിടെ മഴപെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്നവരുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. രാജ്യാന്തരസങ്കടസാഗരത്തല്‍ കഴുത്തോളം മുങ്ങിക്കിടക്കുകയാണ്. തലപുറത്തുള്ള തു കൊണ്ട് ചാനലുകാര്‍ വെളിച്ചമടിക്കുമ്പോള്‍ നാവു പുറത്തെടുക്കാമെന്നതാണ് ഏക ആശ്വാസം.  ഇന്ദ്രപ്രസ്ഥത്തില്‍ ഭരണം കയ്യാളുന്നത് വിപ്ലവകാരി കളൊന്നുമല്ലാത്തതുകൊണ്ട് വായില്‍തോന്നിയത് വിളിച്ചുപറയുകയുമാവാം.
 
 ലോകത്തെ ഒരവാര്‍ഡും ഏറ്റവും അര്‍ഹതപ്പെട്ട തലയില്‍ പീറ്റത്തെങ്ങിന് മിന്നലെന്നപോലെ വന്നുപതിച്ച ചരിത്രമില്ല. ലിയൂവിനെക്കാള്‍ അര്‍ഹരായ പീഢിതര്‍ വേറെയും കാണാം എന്നതി ലൊന്നും തര്‍ക്കമില്ല. അതുപോലെ തന്നെ തര്‍ക്കമറ്റ സംഗതിയാണ് സമാധാനത്തിനുള്ള ഒരു ചിന്ന നോബല്‍ സമ്മാനം ഒരു പ്രബലഭരണകൂടത്തിന്റെ മനസ്സമാധാനം കെടുത്തിയെന്നുള്ള വസ്തുത.

 ലിയൂവിന് നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ ഉണ്ടായ പുകില് സൃഷ്ടിച്ച പുകമറ ചില്ലറയല്ല. സമ്മാനം കൊടുക്കുന്ന ഏര്‍പ്പാട് ഇപ്പോള്‍ നടത്തുന്നത് വൈറ്റ്ഹൗസ് ആണോ എന്നുതോന്നിപ്പോകും വിധമാണ് പ്രതികരണങ്ങള്‍. കര്‍ഷകത്തൊഴിലാളികള്‍ അരിവാളേന്തിയും ഫാക്ടറിതൊഴിലാളികള്‍ ചുറ്റികചുഴറ്റിയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന കസ്തൂരിമാമ്പഴമാണ് ചൈനീസ് ഭരണകൂടം.

അതുതട്ടിക്കൊണ്ടുപോകുവാനായി അവതരിച്ച ബൂര്‍ഷ്വാസാമ്രാജ്യത്വപിന്തിരിപ്പന്‍  എല്ലിന്‍കഷ ണ മാണ് നോബല്‍ സമാധാന സമ്മാനം.  എല്ലാവര്‍ക്കും ഈ സംഗതികളൊന്നും അത്രയെളുപ്പം പിടികിട്ടിയെന്നുവരില്ല. അതിന് വലിയ വലിയ ഗ്രന്ഥങ്ങള്‍ വായിക്കണം. ബല്യബല്യ ഗ്രന്ഥങ്ങള്‍ പഠിച്ച് ഇമ്മിണി ബല്യ അറിവുണ്ടാവുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പിടികിട്ടുക. അതായത് സിംഹാസനത്തിലിരിക്കുന്നവര്‍ക്ക് യഥേഷ്ടം നാടു കുട്ടി ച്ചോറാക്കാനുള്ള പരമമായ സ്വാത്രന്ത്ര്യത്തിനാണ് മനുഷ്യാവകാശം സ്വാതന്ത്ര്യം സോഷ്യലിസം എന്നെല്ലാം തരാതരം പോലെ പറയുക.
 
 തകരാറ് വിപ്ലവകാരികളുടേതോ വിപ്ലവത്തിന്റേതോ ഭരണത്തിന്റേതോ ഒന്നുമല്ല.  മനുഷ്യ ന്റേതാണ്. ഒന്നുമില്ലാത്തവന് വല്ലതും തിന്നാന്‍കിട്ടിയാല്‍ മതിയെങ്കില്‍ വല്ലതും തിന്നാനുള്ളവന്റെ സ്ഥിതി അതല്ല. രണ്ടാമതൊരു വസ്തു കണികാണാനില്ലെങ്കില്‍ കൂടി എന്തുതിന്നണമെന്നു തീരുമാനി ക്കുന്നതിലായിരിക്കും അവന്റെ സംതൃപ്തി. ഉണ്ണാത്തവന്‍ ഇലയ്ക്ക് തപ്പുപ്പോള്‍ ഉണ്ടവന്‍ പായതപ്പുക യാണ് നാട്ടുനടപ്പ്. ഭൗതീകമാര്‍ഗത്തില്‍ കൂടി മാത്രം ചരിച്ച മാര്‍ക്‌സിന്റെ ചിന്തയ്ക്ക് ഒരു ക്രാഷ്‌ലാ ന്റിങ്ങിനുകൂടി ഇടമില്ലാതെപോയ താവളമായി മനുഷ്യമനസ്സ്. ഉത്തമാംഗം വയറെന്നു ചൊല്ലുവോര്‍ എന്നുപറഞ്ഞാണ് സഞ്ജയന്‍ പണ്ട് കേവല കമ്മ്യൂണിസ്റ്റുകാരെ പരിഹസിച്ചത്.

 ചൈനീസ് കമ്മ്യൂണിസത്തിന്റെ മൂക്കിലെ കുഴലിന്റെ നിജസ്ഥിതിയറിയുവാന്‍ അവിടുത്തെ  കോടീശ്വരന്‍മാരുടെ സെന്‍സസെടുത്താല്‍ മാത്രം മതി. ഇവിടത്തെ കോടീശ്വരന്‍മാരെപ്പോലെ  അവിടുത്തെ കോടീശ്വരന്‍മാര്‍ക്കും പരമാനന്ദം എന്നറിയുമ്പോഴാണ് വിപ്ലവം ഇത്രയും കാലം കൊണ്ടുണ്ടാക്കിയ നേട്ടം ആരുടെയും കണ്ണുതള്ളിച്ചുകളയുക.   

മതം മൗലികവാദമാവുമ്പോഴാണ് അസഹിഷ്ണുത ഉളവാകുക. ഇസങ്ങള്‍  മൗലികവാദങ്ങളാവു മ്പോഴും സംഭവിക്കുക അതുതന്നെയാണ്.  മതങ്ങളും ഇസങ്ങളും മനുഷ്യനുവേണ്ടിയല്ല, മനുഷ്യന്‍ ഇതിനു രണ്ടിനും വേണ്ടിയാണ് എന്ന തലതിരിഞ്ഞ ദര്‍ശനവെളിപാടുകള്‍  ജന്മമെടുക്കുമ്പോള്‍ രണ്ടുകൂട്ടരും മൗലികവാദികളാവുന്നു. വിപ്ലവകവി വയലാറിന്റെ ഭാഷയില്‍ പ്രോക്രൂസ്റ്റ്‌സുമാര്‍. പ്രൊക്രൂസ്റ്റസുമാര്‍ നാടുവാഴുമ്പോള്‍  ആവിഷ്‌കാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. സ്വാതന്ത്യവും മനുഷ്യാവകാശങ്ങളും  ജനാധിപത്യവുമെല്ലാം  ഏകാധിപത്യദിനങ്ങളിലെ രാക്കിനാവുകള്‍ മാത്രമാവുന്നു. 
 
ചൈനീസ് ഭരണകൂടം മാത്രം ശരിയും ലോകം മുഴുവന്‍ തെറ്റുമാണെന്നു വരുമ്പോള്‍ തെറ്റുപറ്റിയത് ചൈനക്കാണോ ലോകത്തിനാണോ എന്നറിയാന്‍ കവടി നിരത്തേണ്ട കാര്യമൊന്നുമില്ല. ആങ് സാങ് സൂകിക്കും മണ്ഡേലയ്ക്കുമെല്ലാം നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ ്‌സ്വീഡിഷ് അക്കാദമി തങ്കപ്പെട്ടതും ലാമയ്ക്കും ലിയൂവിനും കൊടുത്തപ്പോള്‍ ഒന്നിനുംകൊള്ളാത്തതുമായത് ആ അസഹിഷ്ണുതയുടെ പ്രതിഫലനം ഒന്നുമാത്രമാണ്. 
 
പാലം കടക്കുവോളമാണ് കര്‍ഷകരുടെയും തൊഴിലാളികളുടെയും ആവശ്യമുണ്ടാവുക.  അതുകഴിഞ്ഞാല്‍ ഐശ്വര്യപൂര്‍ണമായ വിപ്ലവജീവിതത്തിന് ആദ്യം വേണ്ടത് ഈ ലക്ഷണംകെട്ട ഈ രണ്ടുജാതിള്‍ക്കും ഭ്രഷ്ട് കല്‍പിക്കുകയാണ്. ഏറ്റവും നല്ലത് ഷാങ്ഹായി  നഗരത്തിലേയ്ക്കുതന്നെ അവറ്റകളെ അടുപ്പിക്കാതെയിരിക്കുന്ന ചൈനീസ് മോഡല്‍. ഇനി വേറെയൊന്നുണ്ട് വടക്കന്‍ കൊറിയ മോഡല്‍. അച്ഛന്‍ കിം ലേറ്റസ്റ്റ് വൈഫിന്റെ ലേറ്റസ്റ്റ് പുത്രന്‍ കിമ്മിന് നല്ലൊരു കളിപ്പാട്ടം സമ്മാനമായി കൊടുത്തു. ആ സമ്മാനത്തിന്റെ പേരാണ് വടക്കന്‍ കൊറിയ. 27കാരന്‍ പയ്യന്‍ രാജ്യത്തിന്റെ 4സ്റ്റാര്‍ ജനറലായി അവതരിച്ചു. അടുത്ത പ്രസിഡണ്ടു പദവി പിതാവിന്റെ ആയുസ്സിനെ ആശ്രയിച്ചിരിക്കുന്നു. അല്ലെങ്കില്‍ പിതാവിന്റെ ആയുസ്സ് പുത്രന്റെ ആഗ്രഹത്തെ ആശ്രയിച്ചിരിക്കുന്നു.
 
 വിപ്ലവാനന്തരം ഗ്രന്ഥത്തിലെ തീയറി പറമ്പിലെത്തിച്ചു വിളവെടുക്കുവാന്‍ അസാരം ഉരുക്കുമുഷ്ടി പ്രയോഗിക്കപ്പെടുമെന്നാണ്. അതായത് സ്വന്തമായി തലയുണ്ടെന്നു തോന്നുന്നവരുടേത് അപ്രത്യ ക്ഷമാവും എന്നര്‍ത്ഥം. വാക്കുകള്‍ പരാജയപ്പെടുന്നിടത്ത് തോക്കുകളുപയോഗിക്കാന്‍ വിപ്ലവാഹ്വാ നം  കൊടുത്ത ട്രോട്‌സ്‌കിയുടെ തലതന്നെ സ്റ്റാലിന്റെ മഴുവിനാല്‍ ഉരുണ്ടതാണ് ചരിത്രം.

 സിദ്ധാന്തങ്ങള്‍ക്ക് മുളപൊട്ടുന്നതോടുകൂടി ഉരുക്കുമുഷ്ടി പിന്‍വലിച്ചുതുടങ്ങാമെന്നാണ് ഗ്രന്ഥങ്ങളില്‍ പറയുന്നതെങ്കിലും  അവസാനം വരെ നില്ക്കുക ആ ഉരുക്കുമുഷ്ടിമാത്രമാണ്. പ്രയോഗത്തില്‍ വരുത്താന്‍ തുടങ്ങുമ്പോള്‍തന്നെ പിന്‍വലിക്കുക സിദ്ധാന്തങ്ങളെയും ആദര്‍ശങ്ങളെയുമായിരിക്കും. വിപ്ലവകാരികളെക്കാളും വിശ്വാസം ചൈനക്കാര്‍ക്ക് വ്യാളികളിലായതും ഇതെല്ലാം കൊണ്ടാണ്. വ്യാളികളുടെ ഗുണംകൊണ്ടോ ചൈനക്കാരുടെ തകരാറുകൊണ്ടോ അല്ല.

 ലിയൂ അക്രമസമരമാര്‍ഗം എവിടെയും ഉപയോഗിച്ചതായി ചൈനകൂടി പറയുന്നില്ല. വിമതന്‍ എന്നാണ് ലിയൂവിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ലിയൂവിന് നോബല്‍ സമ്മാനം പ്രഖ്യാപി ച്ചപ്പോള്‍ ചൈന ലിയൂവിനെ വിശേഷിപ്പിച്ചത് ചൈനയിലെ ഒരു ക്രിമിനലെന്നാണ്. അതായത് ഇന്ത്യയില്‍ ദാവൂദ് ഇബ്രാഹിമിന്റെയൊക്കെ സ്ഥാനം. അക്ഷരാര്‍ത്ഥത്തില്‍ ഈ വാര്‍ത്ത വായിച്ച ദാവൂദ് അടുത്ത തവണത്തേതു തനിക്കായിരിക്കുമെന്നു ചിലപ്പോള്‍ കണക്കുകൂട്ടുന്നുണ്ടാവാം.

 ചൈനീസ് ഭരണാധികാരികളുടെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ വ്യക്തമാവുന്നത് ഇത്രയു മാണ്. ഭരണകൂടം വിജ്ഞാപനം ചെയ്യുന്ന സംഗതികള്‍ മാത്രം വിശ്വസിക്കലാണ് ലിയൂവിന്റെ കടമ. സത്യമെന്നു ലിയൂവിന് തോന്നുന്നത് വിശ്വസിക്കരുത്, വിളിച്ചുപറയുകയുമരുത്. പരമമായ  പാരതന്ത്ര്യം എന്നുപറയുന്ന അവസ്ഥ ഇതാണ്.

 നോബല്‍സമ്മാനം തനിക്കു കിട്ടിയ വിവരം ലിയൂ ഇതുവരെയും അറിഞ്ഞിട്ടില്ലെന്നുവരുമ്പോള്‍ വിവരവിജ്ഞാനവിസ്‌ഫോടനത്തിന്റെ ഈ മഹായുഗത്തില്‍ തലയുയര്‍ത്തിനില്ക്കുന്ന ഇരുമ്പുമറയെ നമിച്ചുപോവുകയാണ്. ലിയൂവിന്റെ ഭാര്യ ഇപ്പോഴെവിടെയാണെന്നുകൂടി ലോകമറിയുന്നില്ല എന്നുവ രുമ്പോള്‍ മനുഷ്യാവകാശധ്വംസനത്തിന്റെ പുതിയമേച്ചില്‍പുറങ്ങള്‍ തേടിയലയുകയാണ് ഒരു ഭരണകൂടം.

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെപിടിച്ചാല്‍ മതിയെന്നുളള ഡങ് വചനം പോലെ സാമ്രാജ്യത്വഭരണമായാലും കമ്മ്യൂണിസ്റ്റ് ഭരണമായാലും ഭരണത്തിന്റെകൂടം എതിര്‍ക്കുന്നവനെ പീഢിപ്പിച്ചാല്‍ മാത്രം മതിയെന്നാണെന്നു തോന്നുന്നു.  കമ്മ്യൂണിസത്തിന്റെ നന്മകള്‍ പാറപ്പുറത്തു വിതച്ച വിത്തുപോലെ മുളപൊട്ടിയതില്ല. തിന്മകളാവട്ടെ പനപോലെ വളരുകയും ചെയ്തു. ചൈനയിലെ കോടീശ്വരന്‍മാരെപോലെ തന്നെ. വിവരസാങ്കേതികവിദ്യയുടെയും ആഗോളവല്ക്ക രണത്തിന്റെയും അനന്തസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയല്ലാതെ വേറെമാര്‍ഗം മുന്നിലില്ലാ ത്തവര്‍ക്ക് എത്ര നാള്‍ കൊട്ടിയടക്കാനാവും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തി ന്റെയും വാതാ യനങ്ങള്‍? ആ ഉരുക്കുവാതിലുകളില്‍ പതിഞ്ഞ ഒന്നൊന്നര പ്രഹര മാണ് ലിയൂവിന്  കിട്ടിയ, ലിയൂ ഇനിയുമറിയാത്ത, ഒരു പക്ഷേ ഒരിക്കലും കൈപ്പറ്റാന്‍ പറ്റാതെ പോയേക്കാവുന്ന ഈ സമാധാന സമ്മാനം.
 
 'ഞാന്‍ നിങ്ങളോടു വിയോജിക്കുന്നു. എന്നാല്‍ എന്നോടു വിയോജിക്കാനുള്ള നിങ്ങളുടെ  സ്വാതന്ത്ര്യ ത്തിനുവേണ്ടി ജീവന്‍ ബലികഴിക്കാനും ഞാന്‍ തയ്യാറാണ്' എന്നു വോള്‍ട്ടയര്‍. ഇതാണ് മനുഷ്യാവ കാശത്തിന്റെ, സഹിഷ്ണുതയുടെ പ്രകടനപത്രിക.

September 17, 2010

മുരിക്കനില്‍ നിന്നും മെത്രാനിലേക്ക്



നെല്കൃഷിയെന്നു കേട്ടാല്‍
അപമാനപൂരിതമാകണമന്തരംഗം
ടൂറിസമെന്നുകേട്ടാലോ
തിളക്കണം ചോര നമുക്കു സിരകളില്‍
മെത്രാന്‍കായലെന്നു കേട്ടാല്‍
താഴണം തല തേങ്ങവീണപോല്‍
കുന്തംവടിപ്പന്തെന്നു കേട്ടാലോ
അഭിമാനപൂരിതമാകണമന്തരംഗം



ആദിയില്‍ നമുക്കൊരു മുരിക്കനുണ്ടായിരുന്നു. മുരിക്കുംമൂട്ടില്‍ തൊമ്മന്‍ ജോസഫ് എന്ന മുരിക്കന്‍. 1930-40കളില്‍ മൂന്നു കായലുകളാണ് മുരിക്കന്‍ കുത്തിയെടുത്തു നെല്ലു വിളയിച്ചത്്. മുരിക്കന്റെ നെഞ്ചൂക്കിനുള്ള പ്രതിഫലമായി രാജാവ് പതിച്ചുകൊടുത്തത് 2000 ഏക്കര്‍ കായല്‍നിലമായിരുന്നു. മുരിക്കന്റെ തടിയും തലയും നാടിനുചെയ്ത ഗുണത്തിനുള്ള ഉപകാരസ്മരണയ്ക്ക് വലിയ താമസമൊന്നുമുണ്ടായില്ല. 
 
ആദ്യം മുരിക്കനൊരോമന പേരുവീണു. കായല്‍ രാജാവ്. അധോലോകരാജാവ്, മയക്കുമരുന്നു രാജാവ് എന്നിത്യാദി രാജാക്കന്‍മാരില്‍ മുരിക്കന്‍ അര്‍ഹിച്ച ഒരു സ്ഥാനം. കായല്‍ രാജാവ് പതിച്ചുകൊടുത്തു. കായല്‍ രാജപദവി നമ്മളും. ഒട്ടും അമാന്തിക്കാതെതന്നെ മുരിക്കന്‍ ലക്ഷണമൊത്തൊരു വര്‍ഗശത്രുവായി. നമ്മളു കൊയ്ത വയലൊന്നും നമ്മുടേതായില്ലെങ്കിലും മുരിക്കന്റേതല്ലാതായി. തന്റെ സര്‍വ്വസ്വവുമായിരുന്ന കായല്‍നിലങ്ങള്‍ അനാഥമാവുന്നതുകണ്ട് മുരിക്കന്‍ നെഞ്ചുപൊട്ടി മരിച്ചു. മുരിക്കന്റെ നിലമല്ലാതെ അറിവും ബുദ്ധിയും വീതിക്കാന്‍ ഗ്രന്ഥങ്ങളില്‍ പറയാതിരുന്നതുകൊണ്ട് അതു രണ്ടും മുരിക്കനോടൊപ്പം കല്ലറയിലേയ്ക്കു നടന്നു. കായല്‍കൃഷി മൈനസ് മുരിക്കന്‍ സമം വട്ടപ്പൂജ്യം എന്നൊരു സൂത്രവാക്യം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. മുരിക്കന്‍ ജനിച്ചത് കേരളത്തിലല്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് രാജ്യത്തിന്റെ കാര്‍ഷികമേഖലയുടെ അംബാസിഡര്‍ പദവിയെങ്കിലും നല്കി ആദരിച്ചേനെ. 


നല്ലകാലത്തിന് അന്ന് നമുക്ക് മുരിക്കനേയും കൃഷിയെയും അസ്തുവാക്കാനുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. മുരിക്കന്റെ കായലിനെ തന്നെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാക്കാനുള്ള അറിവു സമ്പാദിച്ചിരുന്നില്ല. ആഗോളവല്ക്കരണവും അതിന്റെ അനന്തസാദ്ധ്യതകളും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടപ്പോള്‍ നമ്മള്‍ പഠിച്ചു മുന്നേറി. വിത്തു വിതയ്ക്കുന്നതു നിര്‍ത്തി വിത്തുകുത്തിത്തിന്നുക എന്ന മഹത്തായ സിദ്ധാന്തം വികസിപ്പിച്ചെടുത്തു പേറ്റന്റു മേടിച്ചവരാണ് നമ്മള്‍. 

ഏദന്‍തോട്ടത്തിലെ ചെകുത്താന്‍ പിശാചിന്റെ സ്വന്തം നാട്ടില്‍ പിറവിയെടുത്തത് ഇരട്ടകളായാണ്. ആ ഇരട്ടസഹോദരങ്ങളാണ് മണ്ണുമാന്തിയും ടിപ്പര്‍ലോറിയും. പ്രകൃതിയില്‍തന്നെ നിലനില്ക്കുന്ന അസമത്വത്തിന്റെ ദുഷിച്ച പ്രതീകങ്ങളാണല്ലോ മാമലകളും വയലേലകളുമെല്ലാം. സമത്വബോധം പ്രകൃതിക്ക് ഒരല്പം ഉണ്ടായിരുന്നെങ്കില്‍ എല്ലാം സഹാറമരുഭൂമികണക്കെ പരന്നങ്ങനെ കിടന്നേനെ. ആ അസമത്വമാണ് നമ്മള്‍ ഏതാണ്ട് മുഴുവനായും പരിഹരിച്ചിരിക്കുന്നത്. 

മലബാറില്‍ ഏതാണ്ട് സമ്പൂര്‍ണ സ്ഥിതി സമത്വം നിലവില്‍ വന്നതായാണ് വിവരം. ഇനി ബാക്കിയുള്ളത് ലേശം കായലും കഴുത്തിനു കുത്തിപ്പിടിച്ചിട്ടും ചാവാത്ത ചില്ലറ പുഴകളുമാണ്. അതുകൂടി ഒന്നു വൃത്തിയാക്കിയാല്‍ പ്രകൃതിയിലെ അസമത്വങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാവുകയും ചെയ്യും. അതുകഴിഞ്ഞശേഷമാണ് പ്രജകള്‍ക്കിടയിലെ അസമത്വത്തിന്റെ കഥ കഴിക്കുക. 

പ്രകൃതിയിലെ അസമത്വങ്ങളുടെ കഥ കഴിയുന്നതോടെ ജനങ്ങള്‍ക്കിടയിലെ അസമത്വത്തിന്റെ കഥ താനെ കഴിയാനുള്ള സാദ്ധ്യതയാണ് കൂടുതല്‍. ഭൂമാഫിയകള്‍ നാടൊട്ടാകെ നടത്തിക്കൊണ്ടിരിക്കുന്നത് ആയര്‍ത്ഥത്തില്‍ നോക്കിയാല്‍ ചില്ലറ വിപ്ലവമല്ല. ഉള്‍ക്കാഴ്ചയില്ലാത്തവര്‍ക്ക് ഇതൊന്നും അത്ര പെട്ടെന്ന് പിടികിട്ടുകയില്ല. 

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്, ഇതാണ് എന്നു നെഹറു പ്രഖ്യാപിച്ച കാശ്മീരിന്റെ അവസ്ഥ നോക്കുക. കൊലയുടെ വസന്തകാലം ഒഴിഞ്ഞനേരമില്ലാത്തതുകൊണ്ട് ടൂറിസം അസ്തുവായി. മഞ്ഞുമലകളും മേഘപാളുകളും കണ്ടാല്‍ അതുതാനല്ലയോ ഇത് എന്നുതോന്നിപ്പോവുന്ന സ്വര്‍ഗീയ കാഴ്ച കാണാനാണ് ആളുകള്‍ കാശ്മീരിലെത്തുന്നത്. മലമുകളില്‍ കുന്തംവടിപ്പന്തുകളിക്കാനുള്ള സൗകര്യമുണ്ടോയെന്നന്വേഷിച്ചല്ല മാഗിമദാമ്മ ബിമാനം കേറുന്നത്. 

പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങളും കായല്‍പരപ്പുകളും കാണാനല്ല സായിപ്പും മദാമ്മയും ഇങ്ങോട്ടെത്തുന്നത്. കുന്തംവടികൊണ്ട് പന്തുരുട്ടി കുണ്ടിലിട്ടു കളിക്കാനാണ് അക്കൂട്ടര്‍ ഇങ്ങോട്ടേക്ക് വിമാനം കയറുന്നതെന്ന ചിന്ത വിളംബരം ചെയ്യുന്നത് ചെറിയ ബുദ്ധിയുടെ വലിയ അഭാവമാണ്. അല്ലെങ്കില്‍ തലതിരിഞ്ഞ ബുദ്ധിയുടെ ശക്തിപ്രകടനമാണ്. ഗോള്‍ഫുക്ലബുകള്‍ക്ക് നാട്ടില്‍ പഞ്ഞമുള്ളതായി ഒരു പഠനഗവേഷണ റിപ്പോര്‍ട്ടും ഇതുവരെ വന്നതായി അറിവില്ല. അതു കളിക്കാന്‍ പറ്റാതെ ആളുകള്‍ അകാലചരമമടയുന്നതായും. 



സാഹചര്യം അതാവുമ്പോള്‍ 417 ഏക്കര്‍ കായല്‍ നികത്തി 3000കോടി പുതപ്പിച്ച്് ഒരു ടൂറിസം പദ്ധതി നടപ്പിലാക്കുകയാണ് വേണ്ടത് എന്നുവാദിച്ച തലകള്‍ ചില്ലറ തലകളല്ല. അതത്രയും ബുദ്ധിയാണ്. 10500 ക്വിന്റല്‍ നെല്ലും 22165 തൊഴിലവസരങ്ങളും നല്കുന്ന കായല്‍ നികത്തി യുദ്ധകാലാടിസ്ഥാനത്തില്‍ കുന്തംവടിപ്പന്തുകളിക്കായി കോര്‍ട്ടുപണിയുകയാണു വേണ്ടതെന്നു കണ്ടെത്തിയ തലകള്‍ക്കുമുന്നില്‍ കൃഷ്ണന്‍നായര്‍ സാര്‍ പറഞ്ഞതുപോലെ നിത്യന്‍ ആദരാവനതനായി നിലകൊള്ളുകയാണ്. 


ഒരു നാടിന്റെ സ്വത്തായ കായലില്‍ 400 ഏക്കറും ഭൂമാഫിയകളുടെ കൈകളിലെത്തിയെന്നുള്ളത് നമ്മുടെ പ്രകൃതിസ്‌നേഹത്തിന്റെ മാത്രമല്ല രാജ്യസ്‌നേഹത്തിന്റെ കൂടി സാക്ഷ്യപത്രമാണ്. 

സൂട്ടും കോട്ടുമിട്ട ഒരു പൊട്ടന്‍ കുന്തംവടികൊണ്ട് പന്തു തട്ടി കുണ്ടിലിടുന്നതായിരിക്കുമോ അതോ അണ്ണാക്കിലേയ്ക്ക് വല്ലതും വന്നുവീഴാനായി അണ്ണന്റെ വണ്ടിയും കാത്തുള്ള മറ്റേ പൊട്ടന്റെ കുത്തിയിരിപ്പായിരിക്കുമോ വികസനസൂചകം എന്നത് ഒരുഗവേഷണവിഷയമായി താത്പര്യമുള്ളവര്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. 

നല്ല തഞ്ചവും ചാറ്റല്‍മഴയും നോക്കി അണ്ണന്‍ വെള്ളം മോഷ്ടിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന ഉത്തമബോദ്ധ്യം നമുക്കുണ്ട്. ഓണത്തിന് പൂ പത്ത് കേരളത്തില്‍ കാണണമെങ്കില്‍ തേനിയില്‍ നിന്നും അണ്ണന്റെ കാളവണ്ടി പുറപ്പെടണമെന്നത് സൗകര്യം കിട്ടുമ്പോള്‍ ഓര്‍ക്കുന്നതും നന്നായിരിക്കും. നാക്കിലയില്‍ ചോറുവന്നു വീഴണമെങ്കിലും. 

നമ്മുടെ ശാസ്ത്രീയ സിദ്ധാന്തങ്ങളും കുണ്ടുകുളത്തിലെ തവള തോറ്റുപോകുന്ന വിശാലകാഴ്ചപ്പാടുകളും കൈകോര്‍ത്തപ്പോഴുണ്ടായ നേട്ടങ്ങള്‍ എടുത്തുപറയേണ്ടതാണ്. പാടത്തെ ചെളിയിലിറങ്ങി പണിത പെണ്ണുങ്ങളെയെല്ലാം ആദ്യം കരയ്ക്കിരുത്തി. താമസംവിനാ മൂലയ്ക്കിരുത്തി. ഒടുക്കം പെരുവഴിയിലിറക്കി പാടത്തെ ചെളിയെക്കാളും മെച്ചപ്പെട്ട മാലിന്യം വാരിക്കുന്ന സുന്ദരമായ ആസൂത്രണകലയാണ് അരങ്ങേറിയത്. ഭൂതകാലത്തിലേയ്ക്ക് ഒന്നു ചുറ്റിയടിച്ചുവരാന്‍ ഓര്‍മ്മകളെ കയറൂരിവിടുന്നത് എന്തുകൊണ്ടും നന്നായിരിക്കും. എന്നിട്ടാവാം ഒരുപിടി പച്ചമണ്ണ് മെത്രാന്‍കായലിന്റെ നെഞ്ചിലേക്കിടുന്നത്.

September 07, 2010

ഗന്ധര്‍വ്വ ടൈംസിന്റെ സഞ്ജയന്‍ ബഹു:നിത്യന്‍ എം.പിയുമായി നടത്തിയ അഭിമുഖം

സഞ്ജയന്‍: ശുണ്ഠിക്ക് നോബല്‍സമ്മാനം നേടി വരുമ്പോള്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ ഗട്ടറില്‍ കഴുത്തോളം വെള്ളത്തില്‍ വീണുപോയ ദുര്‍വ്വാസാവിനെയും സഹസ്രം ശിഷ്യഗണങ്ങളെയും കണ്ട് നാം പണ്ട് പൊട്ടിച്ചിരിച്ചുപോയി. ചിത്രരഥന്റെ മകനായി മാനുഷവേഷം ധരിച്ച് മുനിസിപ്പാലിറ്റിയിലെ പൊടി തിന്ന് 40 വര്‍ഷം കാര്‍ക്കോടകന്‍മാര്‍ക്കിടയില്‍ ജീവിക്കാനായിരുന്നു മുനിശാപം. അതിനുശേഷം നാമിങ്ങോട്ട് പോന്നപ്പോള്‍ പണി ഗന്ധര്‍വ്വടൈംസിലുമായി. നമ്മുടെ കടലാസിന് ഒരഭിമുഖം കിട്ടിയാല്‍ നന്നായിരുന്നു. സര്‍വ്വദോഷസമ്പന്നനാണെന്ന് പണ്ടേ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ചങ്ങലംപരണ്ട എം.പിയുമാണെന്നും അറിയാന്‍ കഴിഞ്ഞു. പെരുത്ത് സന്തോഷം.

നിത്യന്‍ : ആവാലോ. ചോദിക്കാന്‍ മടിക്കണ്ട. സൂര്യന് കീഴെയുള്ള സകലതിനെക്കുറിച്ചും ചോദിക്കാം.

സ: അപ്പോള്‍ സര്‍വ്വഗുണപരിത്യാഗി മാത്രമല്ല. സര്‍വ്വജ്ഞനും കൂടിയാണല്ലേ?

നി: സത്യം പറയുവാനാണറിവ്. കാര്യങ്ങള്‍ വിശദീകരിക്കുവാനാണ് നാവ്. സത്യത്തിന് സ്വന്തമായൊരു നട്ടെല്ലുള്ളതുകൊണ്ടും വാര്‍ദ്ധക്യമില്ലാത്തതുകൊണ്ടും വിശദീകരണമെന്ന ഊന്നുവടിയുടെ സഹായമാവശ്യമില്ല. അതുകൊണ്ട് നമ്മുടെ പണിയായുധം ഏകദേശം കൊടിമരത്തിന്റെ നീളം വരുന്ന ഒരു നാവാണ്.

സ: താങ്കളെ ഈ നിഷ്കാമ കര്‍മ്മം അഥവാ ഈ ലുക്രേറ്റീവ് എം.പി ജോബ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്താണ്?

നി: ശിഷ്ടകാലം മാന്യമായി ജീവിക്കുവാന്‍ ഒരു വഴി. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സ്വഭാവ സര്‍ട്ടിഫിക്കറ്റും വച്ച് വേറൊന്നിന് സ്കോപ്പുമില്ല. അങ്ങിനെ ജാഗ്രതയോടെ നീങ്ങീയും ഏകാഗ്രതയോടെ മൂദ്രാവാക്യം വിളിച്ചും വിളിപ്പിച്ചും കഴിഞ്ഞത് ചില്ലറക്കൊല്ലമല്ല. മുതലക്കുളം കോഴിക്കോട്ടുതന്നെയുണ്ടായിരുന്നതുകൊണ്ട് മുതലക്കണ്ണീരിനും ക്ഷാമമുണ്ടായില്ല.

സ: നാലുനാള്‍ കസാരയിലിരുന്നാല്‍ നാളേക്ക് പെന്‍ഷന്‍ തരമാവുന്ന ലോകത്തിലെ ഏക ഉദ്യോഗമാണ് എം. പി പണിയെന്നൊരു ഖ്യാതി.....

നി: ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും..... സഞ്ജയന്‍ കേട്ടിട്ടില്ലേ. നാലുനാള്‍ കസേരയിലിരിക്കാനായത് തന്നെ ചുരുങ്ങിയത് നാലഞ്ചിരുപത് കൊല്ലം ചെരുപ്പ് തേച്ചിട്ടാണെന്ന പെരിയ സത്യം എന്താണ് ആരും ഉള്‍ക്കൊള്ളാത്തത്. ഇരുപതുകൊല്ലം പണിയെടുത്താല്‍ ഫുള്‍ പെന്‍ഷനാ ഇന്ന്.

സ: ആ പഴയ ചങ്ങലം പരണ്ട പ്രദേശത്ത് നമ്മുടെ പേനയിലെ മഷിയും തടിയിലെ നീരും വറ്റിച്ച മുനിസിപ്പാലിറ്റി കംഷണറും, സര്‍.സി.പിയും സായ്പന്‍മാരും കാണ്‍ഗ്രസുകാരും കമ്മ്യൂണിസ്റുകളുമൊക്കെ ഇപ്പോഴുമുണ്ടോ? താങ്കള്‍ ഏതിന്റെ പ്രതിനിധിയാണ്?

നി: ഒരേയൊരു ലക്ഷ്യം ശബരിമാമല എന്നതുപോലെ നമുക്ക് ഒരേയൊരു ലക്ഷ്യം ജനസേവനം. മാര്‍ഗമേതായാലും പ്രശ്നമില്ല. ജനം ശോഷിച്ചു ശോഷിച്ചില്ലാതാവുന്നതുവരെ സേവനം തുടരണമെന്നാണ് ആഗ്രഹം. മനസ്സുകൊണ്ട് സി.പി. പേരില്‍ കമ്മൂണിസവും പ്രവൃത്തിയില്‍ കാങ്ക്രസൂം എല്ലാം സമ്മേളിച്ച ഒരു സങ്കരയിനത്തിനാണ് ഇന്ന് മാര്‍ക്കറ്റ്. മേമ്പൊടിയായി മാഫിയ കൂടെയുണ്ടെങ്കില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല.

സ: ഹായ്! അപൂര്‍വ്വയിനം. രക്തബന്ധം ശിഖണ്ഡിയുമായാണെന്ന് തോന്നുന്നു. വയറ്റിലാണ് തല എന്നു ഞാന്‍ പണ്ട് പറഞ്ഞ കൂട്ടരുടെ അപ്പനായാണല്ലോ താങ്കള്‍ അവതരിച്ചിരിക്കുന്നത്.

നി: താങ്ക്സ് ഫോര്‍ കോംപ്ളിമെന്റ്സ്. പരോപകാരം ബഹുകൃതവേഷം, ഉദരനിമിത്തം റസീറ്റുബുക്ക് എന്നല്ലേ പ്രമാണം.

സ: അവിടെ സഭയില്‍ പ്രതിനിധികളെല്ലാം കൂടി ഏകകണ്ഠമായി മുക്തകണ്ഠം ഖജനാവ് അനുഭവിപ്പാനായി തീരുമാനിച്ച വിവരം കടലാസുകളില്‍ കണ്ടു. താങ്കളുടെ പക്ഷം അക്കാര്യത്തില്‍ ഇടപെടേണ്ട എന്നു തീരുമാനിച്ചു. അപ്പോ 5 ഇരട്ടി വര്‍ദ്ധനവ് ഉപേക്ഷിച്ച ആ ധീരമായ തീരുമാനത്തെ അഭിനന്ദിച്ചേ പറ്റൂ.

നി: സഞ്ജയാ കരിനാക്കുവളയ്ക്കല്ലേ. ശമ്പളമായി വര്‍ദ്ധിപ്പിക്കുന്നതിനു പകരം അലവന്‍സാക്കിയാല്‍ വരുമാനനികുതിയില്‍ നിന്നും പാര്‍ട്ടി ലെവിയില്‍ നിന്നും രക്ഷപ്പെടാമല്ലോന്നു കരുതിമാത്രം ചെയ്തതാണ്. നിന്റെ ആ പഴയ സ്വഭാവം പുറത്തെടുക്കല്ലേ. അത് ബാക്കിയുള്ള ചപ്പാത്തികള്‍ക്ക് മനസ്സിലാവാതെയും പോയി.

സ: അപ്പോള്‍ താങ്കള്‍ പാര്‍ട്ടി ലെവിയായി ഭാരിച്ച തുകയാണോ കൊടുക്കുന്നത്.

നി: കിട്ടുന്നതിന്റെ നല്ല പങ്ക് അങ്ങോട്ടു പോവും. ഇപ്പോള്‍ അതിനൊരു മാര്‍ഗം കണ്ടിട്ടുണ്ട്. ഒരിക്കല്‍ സഭയില്‍ കയറിക്കിട്ടിയാല്‍ പിന്നെ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിക്കിട്ടാനുള്ള ശ്രമം തുടങ്ങുക. അപ്പോള്‍ പെന്‍ഷന്‍ ലെവിക്കതീതമാവും. ബുദ്ധിമോശം അസാരം കൈവശമുള്ള കോണ്‍ഗ്രസുകാര്‍ കനിഞ്ഞാല്‍ ്അടുത്ത തിരഞ്ഞെടുപ്പിലും ഒരു കൈ നോക്കാം. മനോജിന്റെ മാര്‍ഗത്തില്‍ നമ്മളും ചരിക്കുക. അത്രന്നെ.

സ: അവരവരുടെ ശമ്പളം അവരവര്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച മാതൃകാ തീരുമാനം അഥവാ ചരിത്രസംഭവം എന്നൊക്കെ ഭാവിയില്‍ വിശേഷിപ്പിക്കപ്പെടാവുന്ന ഒരു ..........

നി: തീര്‍ച്ചയായും അതൊരു ചരിത്രസംഭവമാണ്. ലക്ഷം മാനുഷര്‍ കൂടും സഭയില്‍ ലക്ഷണമൊത്തവരൊന്നോ രണ്ടോ എന്നല്ലേ നമ്പ്യാര്‍ പറഞ്ഞിട്ടുള്ളത്. ഇവിടെ അഞ്ഞൂറ്റിച്ചില്വാനമായതുകൊണ്ട് ലക്ഷണമൊത്തവരേപ്പറ്റി കേട്ടുകേള്‍വി പോലുമില്ല. അതുകൊണ്ട് മുട്ടവാട്ടുന്ന സ്പീഡില്‍ സംഗതി ശുഭം. ഇറങ്ങിപ്പോക്കില്ല, കയറിവരുത്തില്ല, കസേരയേറില്ല. ശാന്തം പാപം. എന്തൊരു അച്ചടക്കമായിരുന്നെന്നോ അന്ന്. അതിലിടെ എന്താ സഞ്ജയാ അവിടെ ഒരു ബഹളം കേള്‍ക്കുന്നത്്. ഹോട്ട്ലൈനിലെ വല്ല തകരാറുമാണോ?

സ: ഇവിടെയും സ്ഥിതിഗതികള്‍ കൈവിട്ടുപോവുകയാണ്. ഇന്ദ്രപ്രസ്ഥത്തിലേതിന് അതിനാനുപാതികമായ വര്‍ദ്ധനവ് ഇവിടെയും വേണമെന്ന് പറഞ്ഞ് ഇങ്ങോട്ടെത്തിയ പ്രതിനിധികള്‍ ചിത്രഗുപ്തനെ ഇപ്പോള്‍ ഘെരാവോ ചെയ്തുകൊണ്ടിരിക്കുകയാണ്. പെണ്‍വാണിഭം, പഞ്ചവല്‍സര അഴിമതി, വിവിദ്ധോദ്ദേശ്യ കുഭകോണങ്ങള്‍, ഗാന്ധിയന്‍മോഡല്‍ ഗുണ്ടായിസം എന്നിവയുടെ അനുവദനീയമായ അളവില്‍ ഗണ്യമായ വര്‍ദ്ധനവാണ് മറ്റൊരാവശ്യം. പ്രതിനിധികളുടെ നേതാവാകട്ടെ അന്തകന്റെ കാളയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച കുറ്റത്തിന് ജയിലിലായതുകൊണ്ട് ഇന്നോ നാളെയോ ചര്‍ച്ച നടക്കാനുള്ള സാദ്ധ്യതയുമില്ല.

സ: അപ്പോള്‍ ജനസേവനത്തിന് ലച്ചം ശമ്പളമായും പത്തിരുപതിനായിരം പെന്‍ഷനായും കിട്ടുവാനുള്ള സാമ്പത്തീക പുരോഗതിയും കൈവരിച്ചു ഇല്ലേ? അമേരിക്കന്‍ പ്രസിഡണ്ടാവുന്നതിലും നല്ലത് ഇവിടെ എം.പി ആവുന്നതാണെന്ന് ഒബാമ പറഞ്ഞെന്നുകേട്ടു.

നി: സഞ്ജയ, സായിപ്പ് പോയശേഷം നമ്മള്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്ന് സായിപ്പിന്റെ ഡമോക്രസി നടപ്പിലാക്കിയ വിവരം അറിഞ്ഞല്ലോ. മേമ്പൊടിയായി ലേശം സായിപ്പിന്റെ തന്നെ സെക്യുലറിസവും. ആറുചെണ്ടക്കൊരു ചീനിയെന്നപോലെ അവരുടെ തന്നെ ഇത്തിരി കമ്മ്യൂണിസവും. നമ്മളെല്ലാം കറുത്ത സായിപ്പന്‍മാരായ വിവരവും. നമ്മുടെ ജിഹ്വകളൊന്നും അവിയെയെത്തുന്നില്ലേ. നേരു നേരത്തേ നേരിട്ടറിയിക്കുന്ന നമ്മുടെ പത്രവും വേറിട്ടചാനലുകളുമില്ലേ?

സ: മനസ്സിലായില്ല.

നി: അതായത് ജനാധിപത്യമാണ് അഥവാ പ്രജാധിപത്യം. നൂറ്റിപ്പത്തുകോടി കോടി ജനവും ഇന്ദ്രപ്രസ്ഥത്തിലെത്തി ഭരിക്കുക ലേശം പ്രയാസമായതുകൊണ്ട് എല്ലാവര്‍ക്കും വേണ്ടി ഒരു അഞ്ഞൂറ്റിച്ചില്വാനം സ്തുത്യര്‍ഹമായ രീതിയില്‍ കാര്യങ്ങള്‍ നടത്തുകയാണ് പതിവ്. അതിന്റെ പതിനാറടിയന്തിരമാണ് അഞ്ചുകൊല്ലം കൂടുമ്പോഴുള്ള മഹാമഹം.

സ: അപ്പോള്‍ ചങ്ങലംപരണ്ട മുഴുവനായും സമീപഭാവിയില്‍ തന്നെ പ്രതിനിധി ശമ്പളവും പെന്‍ഷനുമായി രൂപാന്തരം പ്രാപിക്കും എന്നര്‍ത്ഥം.

നി: മുയിമനായും ശരിയല്ല. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കണം. അല്ലെങ്കില്‍ ജനം കൈകാര്യം ചെയ്തുകളയും. അതാണ് നടപ്പുസമ്പ്രദായം. ഞങ്ങളുടെ ആഗ്രഹം നാലുനാള്‍ കസാരയിലിരുന്നാല്‍ (വീട്ടിലേതുമതി) പ്രായപൂര്‍ത്തിയായ എല്ലാ പ്രജകള്‍ക്കും മാസാമാസം പത്തമ്പതിനായിരം ശമ്പളമായും പത്തിരുപതിനായിരം പെന്‍ഷനായും അല്ലെങ്കില്‍ തടവും പിഴയുമെന്നപാലെ രണ്ടുംകൂടി കൊടുക്കണമെന്നാണ്. എന്നാല്‍ അത്രമാത്രം ദ്രവ്യം തല്ക്കാലം ചങ്ങലംപരണ്ടയിലില്ല. അപ്പോള്‍ ചെയ്യാനുള്ള ഒരു കാര്യം അവര്‍ക്കുവേണ്ടി അവരാല്‍ തിരഞ്ഞെടുക്കപ്പെട്ട അവരുടെ പ്രതിനിധികള്‍ അത് വാങ്ങി അവരെ സേവിക്കുക എന്നതാണ്. തികഞ്ഞ ജനാധിപത്യമര്യാദ.

June 17, 2010

അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ?


Arjun_Singh_300.jpgമിക്കവാറും അന്തസ്സുള്ള രാജാക്കന്‍മാരുടെ പതിനാറടിയന്തിരം സായിപ്പിന്റെ കാലത്തുതന്നെ നടന്നതുകൊണ്ട്‌ അക്കൂട്ടര്‍ക്ക്‌ പ്രജകളായി ശിഷ്ടകാലം കഴിയേണ്ടിവന്നില്ല. അന്തസ്സിന്റെ ഗ്രാഫ്‌ അത്രകണ്ട്‌ ഉയരാത്തവര്‍ക്ക്‌ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. ഭൃത്യഗുണമുള്ള രാജാക്കന്‍മാരെല്ലാം ഉടന്‍ മന്ത്രിമാരായി പുനരധിവസിപ്പിക്കപ്പെട്ടു. സ്വത്വഗുണമുള്ള ആദ്യത്തെക്കൂട്ടര്‍ തീപ്പെട്ടുപോയതുതന്നെ ഒരു കണക്കിന്‌ മഹാഭാഗ്യമായി. മധ്യപ്രദേശിലെ പഴയ രാജ്യമായ റേവയില്‍ നിന്നിള്ള പവന്‍മാര്‍ക്ക്‌ രജപുത്രനാണ്‌ അര്‍ജുന്‍ സിംഗ്‌.
ധീരതയ്‌ക്ക്‌ പേരുകേട്ട ക്ഷത്രിയനും സര്‍വ്വോപരി രജപുത്രനുമായതുകൊണ്ട്‌ സിങ്ങിന്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അന്ന്‌ ആ രജപുത്രന്‍ മധ്യപ്രദേശത്തെ മുഖ്യമന്ത്രിയായിരുന്നു. രാജാവ്‌ എന്ന തസ്‌തിക അക്കാലത്ത്‌ പ്രാബല്യത്തിലുണ്ടായിരുന്നില്ല. 1984 ഡിസംബര്‍ 2നും 3നുമിടയിലെ രാത്രി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയില്‍ നിന്നുള്ള വാതകച്ചോര്‍ച്ചയെ പറ്റി വിവരം ലഭിച്ചതുമുതല്‍ വീരോചിതമായി പ്രവര്‍ത്തനമാണ്‌ സിങ്ങ്‌ കാഴ്‌ചവച്ചത്‌. ആദ്യമായി വീരോചിതമായി കുടുംബസമേതം ഓടി ഭോപ്പാലിന്റെ അതിര്‍ത്തി കടന്നുമറിഞ്ഞ്‌ സ്വന്തം കെര്‍വാ ഡാം കൊട്ടാരത്തിലേക്കെത്തിപ്പെട്ടു. സര്‍ക്കാര്‍ വാഹനങ്ങളിലായതുകൊണ്ട്‌ കിതപ്പ്‌ അറിഞ്ഞില്ലെന്ന ഒരു പരാതിയേ സിങ്ങിനുണ്ടായിരുന്നുള്ളൂ.

തടി പോയാലും നാടു കാക്കണമെന്ന രജപുത്രവിശ്വാസം തല്‌ക്കാലം സിങ്ങ്‌ തട്ടിന്‍പുറത്തു കെട്ടിവച്ചു. ഭോപ്പാലിന്റെ തെരുവുകളില്‍ കാല്‍ ലക്ഷത്തിലേറെ ജനം ഈയ്യാംപാറ്റകളെപ്പോലെ മരിച്ചുവീണപ്പോള്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുവാന്‍ പറ്റാതെ ഭരണസംവിധാനം സ്‌തംഭിച്ചു.

ആദ്യം സ്വയം നന്നാവണം, പിന്നെ മറ്റുള്ളവരെ നന്നാക്കണം എന്ന ധര്‍മ്മചിന്തയാണ്‌ സിങ്ങിനെ എക്കാലത്തും നയിച്ചിരുന്നത്‌. ഇവിടെയും ആ ചിന്ത രജപുത്രന്‍ കൈവിട്ടില്ല. ആദ്യം സ്വയം രക്ഷിച്ചു. പിന്നെ രക്ഷിക്കേണ്ടവരെയെല്ലാം ഒന്നൊന്നായി രക്ഷിച്ചു. വാറണ്‍ ആന്‍ഡേഴ്‌സനെ ആദ്യംതന്നെ രക്ഷിച്ചു. ചത്തുപോയ കാല്‍ലക്ഷത്തിലേറെയെണ്ണത്തെ പുനരുജ്ജീവിപ്പിക്കുവാനുള്ള അമൃതൊന്നും കയ്യിലില്ലാതിരുന്നതുകൊണ്ട്‌ അവരെ രക്ഷിക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ കാല്‍ ലക്ഷം പേരു കാലപുരിപൂകി കാല്‍നൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ്‌ സിങ്ങ്‌ സംശയത്തിന്റെ കരിനിഴലില്‍ വരുന്നത്‌.

നിലവിലുള്ള അറിവുകള്‍ വച്ച്‌ ഗ്രീന്‍പീസ്‌ ളാഹഗോപാലന്റയോ മാവോയിസ്‌റ്റുകളുടേയോ സംഘടനയല്ല. ആസ്ഥാനം നെതര്‍ലാന്റ്‌സ്‌ ആയ പരിസ്ഥിതി സംഘടന സായിപ്പന്‍മാരുടേതുതന്നെയാണ്‌. 1982 ല്‍ ഭോപ്പാലിലെ കമ്പനിയില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ ഗുരുതരമായ 30 അപകടസാദ്ധ്യതകള്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു. അമേരിക്കയിലെ അതേ കമ്പനിയില്‍ ഇതേ അപകടസാദ്ധ്യതകള്‍ക്ക്‌ ഉടന്‍ പരിഹാരം കാണുകയും ചെയ്‌തിട്ടുണ്ടായിരുന്നു. ഈ വസ്‌തുതകളെല്ലാം അന്നത്തെ യൂണിയന്‍ കാര്‍ബൈഡ്‌ സി.ഇ.ഒ വാറണ്‍ ആന്‍ഡേഴ്‌സണ്‌ അറിയാമായിരുന്നു എന്നു പറഞ്ഞത്‌ അയ്യങ്കാളിപ്പടയും മാവോയിസ്‌റ്റുകളുമൊന്നുമല്ല ഗ്രീന്‍പീസ്‌ വക്താക്കളാണ്‌. 


1984 ല്‍ ദുരന്തം. 1986 ആന്‍ഡേഴ്‌സന്റെ വിരമിക്കല്‍. അതും കഴിഞ്ഞ്‌ നൂറ്റാണ്ടു കാലും കഴിഞ്ഞപ്പോഴാണ്‌ അതായത്‌ ജൂലൈ 31, 2009 നു ഒരു അറസ്‌റ്റ്‌ വാറണ്ട്‌ ഇന്ത്യയില്‍ നിന്നും വാറണ്‍ ആന്‍ഡേഴ്‌സണെയും തേടി പുറപ്പെടുന്നത്‌. തെളിവൊന്നും ഇല്ലാത്തതുകൊണ്ട്‌ ആന്‍ഡേഴ്‌സണെ വിട്ടുതരാന്‍ പറ്റില്ലെന്ന്‌ അമേരിക്കയും അറിയിച്ചു. താമസിയാതെ ആന്‍ഡേഴ്‌സണ്‍ ഇന്ത്യയ്‌ക്കുമാത്രമല്ല അമേരിക്കയിലും പരിധിക്കു പുറത്തായി. എവിടെയെന്ന്‌ യാതൊരു വിവരവുമില്ല. ന്യൂയോര്‍ക്കില്‍ തന്നെ ഹാംപ്‌റ്റണ്‍സ്‌ എന്ന സ്ഥലത്തെ കൊട്ടാരസമാനമായ ഭവനത്തില്‍ ഭാര്യാസമേതനായി ആന്‍ഡേഴ്‌സണ്‍ സസുഖം വാഴുന്ന വിവരം ലോകത്തെ അറിയിച്ചത്‌ കാസേ ഹാറല്‍ എന്ന ഗ്രീന്‍പീസ്‌ പ്രവര്‍ത്തകനാണ്‌. ഞാന്‍ ആന്‍ഡേഴ്‌ണല്ല എന്നും പറഞ്ഞ്‌ തിരക്കുപിടിച്ച്‌ വീട്ടിനകത്തേക്ക്‌ കയറി വാതിലടക്കാന്‍ തുനിഞ്ഞ ആന്‍ഡേഴ്‌സന്റെ വാതിലിന്റെ വിടവിലൂടെ പ്രതീകാത്മക പ്രൊഡക്ഷന്‍ വാറണ്ട്‌ അകത്തേക്കിട്ടു പ്രതിഷേധിച്ചു ഹാറല്‍. 

അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിലെ പ്രഫെസര്‍ ഉപേന്ദ്ര ഭക്ഷി അവിടെ ഒരു കോഴ്‌സ്‌ പഠിപ്പിക്കുന്നുണ്ട്‌. ഭോപ്പാല്‍ ദുരന്തത്തിന്റെ നിയമചരിത്രമാണ്‌ അതിന്റെ വിഷയം. ആ കോഴ്‌സ്‌ പഠിക്കാനിടയായ രാജ്‌ ശര്‍മ്മ ഭോപ്പാലിലെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കി അമേരിക്കന്‍ കോടതിയില്‍ ആന്‍ഡേഴ്‌സണും യൂണിയന്‍ കാര്‍ബൈഡിനുമെതിരേ കേസ്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ സംഭവത്തില്‍ ഇന്ത്യാഗവണ്‍മെന്റിന്റെ സമീപനം ഞെട്ടിപ്പിക്കുന്നതാണെന്നാണ്‌ ശര്‍മ്മ പറഞ്ഞത്‌. ചുമത്തിയ കുറ്റങ്ങളില്‍ ചില്ലറ ഇളവിനായി ആന്‍ഡേഴ്‌സണ്‍ തന്നെ അപേക്ഷിച്ചിട്ടില്ല. അതായത്‌ നരനെക്കൊന്ന കേസ്‌ നായിനെ കൊന്ന കേസാക്കിക്കൊടുക്കുവാന്‍. ആന്‍ഡേഴ്‌സനില്ലാത്ത ഉത്‌ക്കണ്‌ഠയുമയി അന്വേഷണ ഉദ്യോഗസ്ഥര്‍ നടക്കുന്നതിന്റെ പൊരുള്‌ പിടികിട്ടാതെ അന്തം വിട്ട ഹൈക്കോടതി അതു നിരസിച്ചതുതന്നെ ഭാഗ്യം.
അമേരിക്ക പറഞ്ഞതിലെന്താണ്‌ തെറ്റ്‌. കാല്‍ലക്ഷം പേരെ ശ്വാസംമുട്ടിച്ച്‌ തെരുവില്‍ കൊന്ന കമ്പനിയുടെ സി.ഇ.ഒ യെ സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍, പോലീസുകാരുടെ സംരക്ഷണയില്‍, സ്വന്തം പുഷ്‌പകവിമാനത്തില്‍ അന്തസ്സായിരുത്തി നല്ല നമസ്‌കാരം പറഞ്ഞ്‌ നല്ല കാലത്തു നാടുകടത്തിക്കൊടുക്കാന്‍ മാത്രം ഉദാരമതികളായിരുന്നു അര്‍ജുനനും ഒട്ടനവധി ശിഖണ്ഡികളും. 

എന്തെങ്കിലും കുറ്റം ഇവിടെ ചെയ്‌തിരുന്നൂവെങ്കില്‍ ആന്‍ഡേഴ്‌സന്‌ ഇങ്ങിനെ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ഉപയോഗിച്ച്‌ വീരോചിതമായ ഒരു യാത്രയയപ്പ്‌ നല്‌കുമായിരുന്നോ? അന്ന്‌ ആന്‍ഡേഴ്‌സന്റെ യന്ത്രസംവിധാനങ്ങളും ഒന്നാന്തരമായി പ്രവര്‍ത്തനസജ്ജമായിരുന്നു. അന്നത്തെ 65ല്‍ നിന്നും കാല്‍നൂറ്റാണ്ടു സഞ്ചരിച്ച്‌ 90ലെത്തി ഇന്ദ്രിയങ്ങളൊന്നൊന്നായി പണിമുടക്കി വെടിവച്ചാല്‍ കേള്‍ക്കാത്ത ചെവിയും നട്ടുച്ചയ്‌ക്കും ഇരുട്ടുകയറിയ കണ്ണും ഗതകാലസ്‌മൃതികളില്‍ നിന്നും സ്വാതന്ത്യം പ്രഖ്യാപിച്ച മനസ്സുമായി കഴിയുന്ന നരാധമനെ ഇനി ഇങ്ങോട്ടുകെട്ടിയെടുത്ത്‌ നടപ്പിലാക്കുക എന്തു നീതിന്യായമാണ്‌. അതല്ല ഇനി ചാവുന്നതവരെ ചെല്ലും ചെലവിനും കൊടുക്കാനോ? മുംബൈ കേസിലെ പ്രതിയ്‌ക്കുവേണ്ടിതന്നെ ഖജനാവില്‍ നിന്നും കോടികളാണ്‌ പോയിക്കിട്ടിയത്‌. 

ഭോപ്പാല്‍ കേസില്‍ അര്‍ജുനന്‍ തന്നെ ശിഖണ്ഡിയായിരുന്നു എന്നൊരു ഭാഷ്യം മരണത്തിന്റെ വ്യാപാരികള്‍ എന്ന ആട്ടക്കഥയില്‍ പരിവാരങ്ങള്‍ പരാമര്‍ശിച്ചതായി കാണുന്നുണ്ട്‌. അത്‌ പ്രക്ഷിപ്‌തമായി എഴുതിത്തള്ളിക്കളയേണ്ടതാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങളും അന്തരീക്ഷത്തില്‍ തെക്കുവടക്കു സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. 

ഭോപ്പാലില്‍ കൊല്ലപ്പെട്ട ആളുകള്‍ക്ക്‌ 1984ലെ കണക്കുപ്രകാരം ആളൊന്നുക്ക്‌ ഒരു രൂപ പ്രകാരമായിരുന്നു വില. അതുപ്രകാരം 25000 രൂപയുടെ ഒരു ബോണ്ടുമാത്രമാണ്‌ നാടുവിടുമ്പോള്‍ ആന്‍ഡേഴ്‌സണ്‌ കെട്ടിവെയ്‌ക്കേണ്ടിവന്നത്‌. ആന്‍ഡേഴ്‌സനെ കെട്ടിയെടുപ്പിക്കാന്‍ ശ്രമിക്കരുതെന്ന നിര്‍ദ്ദേശമാണ്‌ വിദേശകാര്യവകുപ്പില്‍ നിന്നും തനിക്കുകിട്ടിയതെന്നാണ്‌ 1994 മുതല്‍ 1995 വരെ ഭോപ്പാല്‍ ദുരന്താന്വേഷണ ചുമതലയുണ്ടായിരുന്ന ബി.ആര്‍ ലാല്‍ എന്ന മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌. അതിനെ എതിര്‍ത്തപ്പോള്‍ സ്ഥാനഭ്രംശം സംഭവിച്ചതായും.
എന്‍.ഡി.ടി.വിയുമായുളള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്‌ ശ്രദ്ധേയമാണ്‌ - ''സി.ബി.ഐ നല്ല കഴിവുറ്റ സംവിധാനമാണ്‌. പക്ഷേ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കുമീതെ പറന്നുയരാനുള്ള ശേഷിയില്ല. മറ്റുരാഷ്ട്രങ്ങളില്‍ ഇങ്ങിനെയുള്ള ഏജന്‍സികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിന്‌ അതീതമാണ്‌, അവയ്‌ക്ക്‌ നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ കഴിയും`. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലിനെ ബാധിച്ച രാജയക്ഷ്‌മാവിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌.

കാല്‍ ലക്ഷം പേര്‍ കൊലചെയ്യപ്പെട്ട ദാരുണസംഭവത്തിനെതിരെയുള്ള മുഖം നോക്കാത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ്‌ ഒരു പരിഷ്‌കൃതസമൂഹം ലോകത്തെവിടെയും ചെയ്യുക. അഴിമതിക്കും സ്വജനപക്ഷപാതത്തിനും സായിപ്പിനെ കണ്ടാല്‍ കവാത്തുമറക്കുന്ന തൂത്താല്‍മാറാത്ത ജാത്യാലുള്ള ശീലങ്ങള്‍ക്കും അവധികൊടുക്കാന്‍ അന്നുകൂടി കഴിയാത്ത ശിഖണ്ഡികളാണ്‌ അര്‍ജുനന്‍മാരായി മുന്നില്‍ നിന്ന്‌ പിന്നെയും നമ്മെ നയിച്ചത്‌ എന്ന നഗ്നസത്യം കണ്ടറിയുന്നതിലും ഭേദം കണ്ണുകള്‍തന്നെ കുത്തിപ്പൊട്ടിക്കുകയാണ്‌. 

കാല്‍ലക്ഷം പേരെ കൊല്ലിച്ച സി.ഇ.ഒ പണിയില്‍ നിന്നും അടുത്തൂണ്‍ പറ്റിയശേഷം ആന്‍ഡേഴ്‌സണ്‍ നാലാളറിയാതെ ഒളിച്ചുകഴിയാനുള്ള സന്മനസ്സെങ്കിലും കാട്ടിയിട്ടുണ്ട്‌. അല്ലെങ്കിലും പെറ്റമ്മയ്‌ക്കില്ലാത്തതാണോ പോറ്റിയ മുത്താച്ചിക്ക്‌ എന്ന ചൊല്ല്‌ സായിപ്പിന്റേതൊന്നുമല്ല. ആന്‍ഡേഴ്‌സന്റെ തോളില്‍ കയ്യിട്ട്‌ ഒരു ജനതയെ ഒറ്റിക്കൊടുത്ത രാജ്യദ്രോഹി അനന്തരം നടന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള ലജ്ജയില്ലായ്‌മ കാട്ടി. വലിച്ചെറിയാനുള്ള ചങ്കുറപ്പ്‌ കോണ്‍ഗ്രസിനില്ലാതെയും പോയി. ജനം തോത്‌പിച്ചു മൂലക്കിരുത്തിയേടുത്തുനിന്നും പിന്‍വാതിലിലൂടെ ഉമ്മറത്തേക്കു വലിഞ്ഞുകയറി അര്‍ജുനന്‍ നിയമനിര്‍മ്മാണം നടത്തിയതാണ്‌ പിന്നത്തെ ചരിത്രം.
നാലു കൊട്ടാരം കാര്യസ്ഥന്‍മാരുടെ പിന്തുണകൂടിയില്ലാതിരുന്ന സിങ്ങിന്‌ ഇത്രമാത്രം സ്വാധീനം ദില്ലിയിലെങ്ങിനെയുണ്ടായി എന്നറിയുവാന്‍ നാളെ കാലഹരണപ്പെട്ടേക്കാവുന്ന സി.ഐ.എ രേഖകളാണ്‌ രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്ക്‌ സഹായകമാവുക എന്നുവരികയാണെങ്കില്‍ അത്‌ തെളിയിക്കുന്ന്‌ത്‌ അരുണ്‍ഷൂരി പണ്ട്‌ ഇന്ദിരാഗാന്ധിയോടു പറഞ്ഞതുപോലെ നമ്മുടെ ജനാധിപത്യം അഴിമതിക്കാരുടേതുമാത്രമല്ല, കൊലപാതകികളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും കൂടി നരിമടയാണെന്ന ദു:ഖസത്യമാണ്‌. 

ആരോഗ്യമുള്ള ഒരു ജനത രാഷ്ട്രശരീരത്തിന്റെ കരളാണെങ്കില്‍ വിദ്യാഭ്യാസം വൃക്കകളാണ്‌. സെക്യുലറിസം ജീവരക്തവും. ഇതുമൂന്നും മലിനപ്പെടുത്തുകയായിരുന്നുവോ സിങ്ങിന്റെ ദൗത്യം എന്നുതന്നെവരുമ്പോള്‍ ജീവന്‍കൊടുത്തും രാജ്യം കാത്ത രജപുത്രന്റെ കുലത്തില്‍ പിറന്ന കുരങ്ങിനെ (കുരങ്ങുകളേ മാപ്പ്‌) എന്തിന്‌ കോണ്‍ഗ്രസ്‌ പിന്നെയും ചുമക്കുന്നു. വിക്രമാദിത്യന്‍ വേതാളത്തെയെന്നപോലെ. ഒടുവില്‍ സിങ്ങ്‌ കല്‌പിത സര്‍വ്വകലാശാലകളാക്കി വാഴ്‌ത്തിയ 44 എണ്ണത്തെ തിരിച്ച്‌ സാദാശാലകളാക്കി വീഴ്‌ത്തിയിരിക്കുകയാണ്‌ പിന്‍ഗാമി കപില്‍ സിബല്‍. അതായത്‌ നാലുവോട്ടിന്റെ പിന്‍ബലമില്ലാതിരുന്ന സിങ്ങ്‌ പാഞ്ഞുകയറിയ മന്ത്രാലയം കാട്ടാന കണ്ട കരിമ്പിന്‍തോട്ടം പോലെയായത്‌ മിച്ചമെന്നുവരുമ്പോള്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുതന്നെ നാം ആശങ്കപ്പെടേണ്ടതുണ്ട്‌. തൊണ്ണൂറിന്റെ ഇരുളിലുള്ള ആന്‍ഡേഴ്‌സനെ തപ്പി ഇനി കടലുകടക്കുന്നതിലും ഭേദം സ്ഥിരബുദ്ധിക്ക്‌ തുരുമ്പെടുത്താത്ത സിങ്ങിനെ എത്രയും വേഗം വിചാരണചെയ്‌ത്‌ പത്തുനാളെങ്കിലും ബുദ്ധിസ്ഥിരതയോടെ ജയിലിലിടുകയാണ്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹി ആന്‍ഡേഴ്‌ണല്ല. സിങ്ങടക്കം മറ്റു പലരുമാണ്‌.

May 10, 2010

ഖണ്ഡനവിപ്ലവം

മാര്‍ക്‌സിസ്റ്റ്‌ സരസ്വതിയോട്‌ നീതികാട്ടി ബൂര്‍ഷ്വാ മഹാലക്ഷ്‌മിയെ തള്ളണമെന്ന സിദ്ധാന്തക്കാരാണ്‌ വരട്ടുതത്വവാദികള്‍. മഹാലക്ഷ്‌മിയെ കുടെക്കിടത്തി സരസ്വതിയെ കുടിയിറക്കുകയാണു പ്രായോഗികമായി ശരിയെന്ന വാദക്കാരാണ്‌ അത്യന്താധുനിക വിപ്ലവകാരികള്‍. അത്യാവശ്യം ചില്ലറ ഉപദേശി റോളുകളും നാലാള്‍ കേട്ടാല്‍ നിരക്കാത്ത സംഗതി നാല്‌പതാളുകള്‍ക്ക്‌ മുന്നില്‍ പറയുവാനുള്ള സ്വാതന്ത്ര്യവും അതിനൊരു വേദിയുംകൊണ്ട്‌ സന്തുഷ്‌ടജീവിതം നയിക്കുന്നവരാണ്‌ വരട്ടുതത്വവാദികള്‍.
പ്രായോഗിക രാഷ്‌ട്രീയക്കാരാകട്ടെ വരട്ടുതത്വവാദികളെ ഒട്ടകങ്ങളാക്കി അതിന്റെ മുകളില്‍ കയറി അക്കരപ്പച്ച തേടിയിറങ്ങും. അതുകണ്ടുകഴിഞ്ഞാല്‍ ഒട്ടകത്തിന്റെ കഥയും കഴിയും. ലോകത്തിലെ ഏറ്റവും സ്വാദുളള ഇറച്ചി ഒട്ടകത്തിന്റേതാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. മരുഭൂമിയിലെ കപ്പലാണ്‌ ഒട്ടകമെങ്കില്‍ ആദര്‍ശമരുഭൂമിയിലെ പടക്കപ്പലാണ്‌ വരട്ടുതത്വവാദികള്‍. 

പ്രായോഗികരാഷ്‌ട്രീയം നടപ്പിലാക്കുവാന്‍ ചില ഉപകരണങ്ങളുണ്ട്‌. അടവുനയം എന്ന്‌ മൊത്തമായം അടവ്‌, നയം എന്നു ചില്ലറയായും അറിയപ്പെടുന്ന സംഗതി. കത്രികപോലെയാണ്‌ ഇത്‌ രൂപകല്‌പന ചെയ്യപ്പെട്ടിട്ടുള്ളത്‌. അടവ്‌ തെക്കോട്ടുനീങ്ങുമ്പോള്‍ നയം വടക്കോട്ട്‌ നീങ്ങും. താളാത്മകമായ ആ നീക്കത്തില്‍ ആദര്‍ശത്തിന്റെ തല പടിഞ്ഞാറ്‌ അറബിക്കടലില്‍ പതിക്കുകയാണ്‌ ചെയ്യുക. അത്തരം ഒന്നാംതരം അടവുനയങ്ങള്‍ പണ്ടുമുണ്ടായിരുന്നിട്ടുണ്ട്‌. വിമോചനസമരക്കാരോടൊപ്പവും ലീഗുകാരോടൊപ്പവും സംഘപരിവാരങ്ങളോടൊപ്പവും പി.ഡി.പിക്കാരൊടൊപ്പവും അടവുനയത്തിന്റെ പേരില്‍ സുബര്‍ക്കത്തില്‍ കഴിഞ്ഞ മധുരിക്കും ഓര്‍മ്മകള്‍ ഒരു പാടുണ്ട്‌.

`ശത്രുവിനെ ഏറ്റവും ഫലപ്രദമായി നേരിടുന്നതിന്‌ ഒരു തൊഴിലാളി വര്‍ഗ പാര്‍ടി ഉചിതമായ സമരതന്ത്രവും അടവുകളും ആവിഷ്‌കരിക്കും. അന്നന്നത്തെ സാഹചര്യത്തിനൊത്തു കൂട്ടുകൂടുകയും ധാരണകളും മുന്നണികളും മുന്നണിയില്ലാത്ത നീക്കുപോക്കുകളുമൊക്കെ ഉണ്ടാക്കേണ്ടിവരും. ഇതിന്റെ ഫലമായി ഒരു ഘട്ടത്തില്‍ എതിര്‍പ്പിന്നരിയായിരുന്നവര്‍ മറ്റൊരുഘട്ടത്തില്‍ ബന്ധുക്കളായെന്നും വരും. മറിച്ചും`. ഒരു പഴയ വിപ്ലവകടലാസില്‍ കണ്ടതാണ്‌. ഈ സംഗതിയെയാണ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍മാര്‍ സ്‌ട്രാറ്‌്‌റിജിക്‌ മാനേജ്‌മെന്റ്‌ എന്നു പറയുക. കണ്ണടച്ച്‌ മുഖത്തൊന്നുകിട്ടിയാല്‍ അതിനും നാലു ന്യായം പറയാനുള്ള സ്‌കോപ്പുള്ളതാണ്‌ സംഗതി. 

ഈയൊരു ചെരുപ്പിനൊപ്പിച്ച്‌ കാലുമുറിച്ചപ്പോഴാണ്‌ വര്‍ഗീയത തന്നെ രണ്ടു സൈസായത്‌. ഒന്ന്‌ ന്യൂനപക്ഷ വര്‍ഗീയതും മറ്റേതു ഭൂരിപക്ഷവര്‍ഗീയതയും. അന്നന്നത്തെ സാഹചര്യത്തിനൊത്ത്‌ ആരോടൊപ്പം കിടക്കണമെന്നേ തീരുമാനിക്കേണ്ടതുള്ളൂ. ആരോടെങ്കിലും കിടന്നേ തീരൂ എന്നകാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതെല്ലാം ആചാര്യന്‍മാര്‍ സൂക്തങ്ങളായി കുറിച്ചുവച്ചിട്ടുണ്ട്‌.

ഒരുകാലത്തെ സാഹചര്യത്തില്‍ യുക്തിവാദികളെക്കാളും മതേതരമായിരുന്നു കേരളത്തിലെ ലീഗ്‌. കാലം കാലനെയും വെല്ലുവിളിച്ചു മുന്നേറുമ്പോള്‍ തകര്‍ന്നുവീഴുന്നത്‌ പഴയ അടവുനയങ്ങളാണ്‌. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ കാലം ഒന്നുകൂടി തെളിയിച്ചു. ന്യൂനപക്ഷമന്ത്രം നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം ജപിച്ചതുമിച്ചം. ന്യൂനപക്ഷങ്ങളെയൊട്ടു കിട്ടിയതുമില്ല. ഭൂരിപക്ഷങ്ങളെ വെറുപ്പിക്കുകയും ചെയ്‌തു. ദ്രവിച്ച ന്യൂനപക്ഷ ചുരുക വലിച്ചെറിഞ്ഞ്‌ ഭൂരിപക്ഷ ഉറുമി വലിച്ചാലേ ഇനി രക്ഷയുള്ളൂ എന്നത്‌ ഏതാണ്ട്‌ വ്യക്തമായിട്ടുണ്ട്‌. 

ലയിക്കാന്‍ ഒരു ലായനിയും ലായകവും വേണം എന്ന സാമാന്യനിയമം പോലും ലംഘിച്ച്‌ കേരളകോണ്‍ഗ്രസുകാരെല്ലാം കൂടി ഒരു സുപ്രഭാതത്തില്‍ കൃസ്‌ത്യാനി കോണ്‍ഗ്രസുകാരാവുന്നു. വിവിധ ലീഗുകാര്‍ ലായനി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പരശുരാമന്‍ പണ്ടു പലവട്ടം രാജാക്കന്‍മാരെ ഉന്മൂലനം ചെയ്‌തതുപോലെ പലവട്ടം സംഘപരിവാറുകാരെ ഉന്മൂലനം ചെയ്യാനുള്ള ശേഷിക്ക്‌ ഇനിയൊരു മുസ്ലിപവര്‍ എക്ട്രായുടെ ആവശ്യമൊന്നുമില്ലാതെ എന്‍ഡിയെഫുകാരും വളര്‍ന്നു. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട്‌ അണികളെല്ലാം അരികളായിമാറി. കാര്യങ്ങളുടെ പോക്ക്‌ ഇങ്ങിനെയാവുമ്പോള്‍ കഞ്ഞികുടി മുട്ടാന്‍ നാളുകള്‍ പെരുത്തുണ്ടാവാനിടയില്ല. ഈയൊരു തിരിച്ചറിവുണ്ടാവാന്‍ ഐന്‍സ്റ്റൈന്റെ ബുദ്ധിയും മാര്‍ക്‌സിന്റെ ചിന്തയുമൊന്നുമാവശ്യമില്ല. എസെല്‍സിയും ഗുസ്‌തിയും തന്നെ ധാരാളം.

ഈയൊരു ദുരവസ്ഥയില്‍ നിന്നും പുറത്തേക്കുള്ള വഴിയാണ്‌ ഇനി വേണ്ടത്‌. ആചാര്യന്‍മാര്‍ പണ്ടേ പറഞ്ഞിട്ടുള്ളതുകൊണ്ട്‌ ഏറെ ചിന്തിക്കാനൊന്നുമില്ല. ഒരൊറ്റ വിശദീകരണമേ ആവശ്യമുള്ളൂ. സഖാക്കളേ, മാറിയ ലോകക്രമത്തില്‍ വര്‍ഗീയതയുടെ ഘടനയിലും കാര്യമായ വ്യത്യാസം വന്നിരിക്കുന്നൂ. ആഗോളീകരണവും വിവരസാങ്കേതികവിദ്യയും കൂടി ലോകത്തിന്റ അതിരുകള്‍ മായ്‌ച്ചുകളഞ്ഞതുകാരണം ഇനി ഒരൊറ്റലോകമാണ്‌. ആ ലോകക്രമത്തില്‍ ഇസ്ലാം-കൃസ്‌ത്യന്‍ വര്‍ഗീയതകള്‍ ഭൂരിപക്ഷവര്‍ഗീയതയും ഹിന്ദുവര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയുമാവുന്നു. ന്യൂനപക്ഷങ്ങളോടൊപ്പം നില്‌ക്കുക എന്നത്‌ ചരിത്രപരമായ കടമയായതിനാല്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ ഇനി അവരുടെ സംരക്ഷകരായിരിക്കും.

നാക്കിലയില്‍ അച്ചാറിന്റെയും പച്ചടിയുടെയും സ്വാധീനമാണ്‌ കേരളത്തിലും ബംഗാളിലും. താമസിയാതെ അതും കൂടി ഇല്ലാതായി ഒന്നുകൂടി ശക്തിപ്പെടുന്ന ലക്ഷണമാണ്‌. അതായത്‌ ഇടതുകൈകൊണ്ട്‌ കോണ്‍ഗ്രസിനെയും വലതുകൈകൊണ്ട്‌ ബി.ജെ.പിയെയും തടഞ്ഞുനിര്‍ത്തുന്ന ആ പഴയ സ്വപ്‌നത്തിന്‌ ഒരു അഴിച്ചുപണിക്കുള്ള കാലമായി. ആരെയും തടഞ്ഞുനിര്‍ത്താതെ ആരുടെയെങ്കിലും തടവില്‍ ശിഷ്ടകാലം സുഭിക്ഷം കഴിയാനുള്ള അടവുനയമാണ്‌ ഇനി കാലഘട്ടത്തിന്റെ ആവശ്യം. 

തീരെ സ്വാധീനമില്ലാത്തിടത്ത്‌ വിത്തിറക്കാന്‍ ഇക്കൂട്ടര്‍ ഗുണംചെയ്യും എന്നൊരു തിരിച്ചറിവ്‌ ബി.ജെ.പിക്കാര്‍ക്കുണ്ടായിട്ടുണ്ട്‌. പ്രത്യുപകാരമായി അടുത്ത അഞ്ചുവര്‍ഷം കൂടി കഞ്ഞികുടി മുട്ടാതെ പോവാന്‍ അതു സഹായിക്കുകയും ചെയ്യും എന്ന ബോധം വിപ്ലവകാരികള്‍ക്കും. പരിവാര്‍ ചുണ്ടിലെ ആ മന്ദഹാസത്തിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടതിന്റെ മികച്ച തെളിവാണ്‌ ഖണ്ഡനപ്രമേയം. പണ്ട്‌ ഭൂരിപക്ഷവര്‍ഗീയതയുടെ അപകടം കാരണം ബി.ജെ.പിയോടൊപ്പം വോട്ടുചെയ്യ്‌ത്‌ കോണ്‍ഗ്രസിനെ ഹലാക്കാക്കുന്ന ഒരേര്‍പ്പാടിനും നമ്മളുണ്ടായിരുന്നില്ല. ഇന്ന്‌ സ്ഥിതി മാറി. പരിവാറുകാരോടൊപ്പം വോട്ടുചെയ്യാന്‍ നമ്മള്‍ മുന്‍പില്‍. വോട്ടുചെയ്‌ത്‌ കോണ്‍ഗ്രസ്‌ ഔട്ടായാല്‍ രാജ്യം ആരുടെ കയ്യിലെത്തും എന്നചോദ്യത്തിന്‌ പണ്ട്‌ ഒരു നാടകത്തില്‍ കേട്ടതുപോലെ അതൊരു ശോദ്യാണ്‌ എന്നൊരുത്തരം മാത്രവും. 

നോക്കിച്ചിരിക്കുമ്പോള്‍ കയറിപ്പിടിക്കാത്തവനെ തേടി പിന്നീടൊരിക്കലും വരാത്ത സംഗതിക്കാണ്‌ അവസരം എന്നു മലയാളത്തില്‍ പറയുക. യഥാവിധി അവസരം ഉപയോഗിക്കാത്തവന്‍ ചരിത്രത്തില്‍ വിഡ്‌ഢി, മന്ദബുദ്ധി എന്നിങ്ങനെയൊക്കെയാണ്‌ അറിയപ്പെടുക. അതുകൊണ്ട്‌ ഒന്നും തിരിഞ്ഞും മറിഞ്ഞും നോക്കാനില്ല. 


ആദര്‍ശം എന്ന സംഗതി നല്ല നാളേയ്‌ക്ക്‌ ഒരു തടസ്സമാവരുത്‌. ആദര്‍ശം ലേശം കൂടിപ്പോയാല്‍ സഖാവ്‌ കനു സന്യാലിന്റെ ഗതിയാണുണ്ടാവുക. ജീവിതം കട്ടപ്പൊക. തൂങ്ങിച്ചാവാന്‍ ചെറ്റക്കുടിലിന്റെ പിട്ടം ബാക്കിയായത്‌ ചില്ലറ ഭാഗ്യമൊന്നുമല്ല. തൂങ്ങാനായി തല അത്രകാലം ബാക്കിയായതാവട്ടെ പരമമായ ഭാഗ്യവും. ആദര്‍ശത്തിന്റെ അസ്‌ക്യത അത്രകണ്ടില്ലാതായാല്‍ പ്രത്യേകിച്ചൊരു പെന്‍ഷന്‍ പദ്ധതിയുടെ സഹായമില്ലാതെതന്നെ ജീവിതം ഭദ്രമാവും. ഇനി അതു തീരെയില്ലാതായിക്കിട്ടിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. വ്യവസ്ഥ ജനാധിപത്യമാണെങ്കില്‍ പറയുകയും വേണ്ട. വരട്ടുതത്വവാദികളുടെയും പരിസ്ഥിതിപ്രേമികളുടേയും പ്രതിവിപ്ലവകാരി, വര്‍ഗവഞ്ചകന്‍, കള്ളന്‍ വിളികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞാല്‍ മാത്രം മതി. ആന്റി ഹര്‍ത്താല്‍ നീക്കങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളിക്കളയുന്നതുപോലെ. 

ജനം തീവണ്ടിയില്‍ ടിക്കറ്റെടുത്തുവന്ന്‌ അടുത്ത സ്‌റ്റേഷനിലിറങ്ങി വന്ന വണ്ടിതന്നെ പിടിച്ചുവച്ച്‌ ലോകത്തെ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള ഇന്ത്യന്‍ റെയില്‍വേയെ പമ്പരവിഡ്ഡികളാക്കിയത്‌ കടലാസുകളില്‍ നമ്മളു കണ്ടതാണ്‌. ഇത്രയും വലിയ തൊഴിലാളിപ്പടയുണ്ടായിട്ടും ജനത്തിന്റെ ഈയൊരു ബുദ്ധി മനസ്സിലാക്കുവാന്‍ മാത്രം തലയുള്ള ഒരു വിഡ്ഡിയും വണ്ടിയുടെ മുന്നിലുമുണ്ടായില്ല പിന്നിലുമുണ്ടായില്ല. 

ജന്മംകൊണ്ട്‌ ജന്മിമാരായിരുന്നവരെല്ലാം ഒരുകാലത്ത്‌ കര്‍മ്മം കൊണ്ട്‌ കമ്മ്യൂണിസ്റ്റുകാരായി. അവരുടെ പിന്‍മുറക്കാര്‍ വന്ന വഴി തിരിച്ചുനടന്ന്‌ അതതുപ്രദേശങ്ങളിലെ വിപ്ലവനാടുവാഴികളായതാണ്‌ ആധുനിക ജന്മിത്വം. വയറിനു വിപ്ലവവും തലയില്‍ ജന്മിത്വവും കൂടിയായപ്പോല്‍ പുതിയപ്രമാണിമാര്‍ അവതരിച്ചു. സ്വന്തം തൊഴിലാളിയെ ചെരുപ്പുമാലയിടീക്കുന്നതാണ്‌ ഒടുവില്‍ കണ്ട വിപ്ലവപ്രവര്‍ത്തനം. ലാല്‍സലാം. 

തിന്നുമുടിച്ച്‌ ഭൂമുഖത്തുനിന്നും അസ്‌തുവായിപ്പോയ ഡിനോസറിന്റേതാണെങ്കില്‍ പിള്ളേര്‍ക്ക്‌ കാണിച്ചുകൊടുക്കാന്‍ അസ്ഥികൂടങ്ങളെങ്കിലുമുണ്ട്‌. തിന്നുമുടിച്ച്‌ അസ്‌തുവായിപ്പോവുന്നത്‌ പ്രസ്ഥാനമാവുമ്പോള്‍ അസ്ഥികൂടമുണ്ടാവുകയില്ല. തെണ്ടിവണ്ടിയുടെ നെറ്റിക്ക്‌ കെട്ടിയ കൊടിയും അതുകെട്ടിയവടിയും വടിപിടിച്ചവരും അസ്‌തുവായാലും ഏതെങ്കിലും അടുത്തൂണ്‍ പറ്റിയ സ്റ്റേഷന്‍മാഷുടെ കൈയ്യിലെങ്കിലും ചെങ്കൊടി ഒരെണ്ണമെങ്കിലും കാണും. നാളത്തെ പിള്ളേര്‍ക്ക്‌ വംശനാശം വന്ന പ്രസ്ഥാനത്തെ കുറിച്ച്‌ പറഞ്ഞുകൊടുക്കുവാന്‍ അതായിരിക്കും ഭാവിയില്‍ സഹായത്തിനെത്തുക.

April 19, 2010

പാല്പായസത്തില്‍ പതിച്ച കാഞ്ഞിരക്കുരുക്കള്‍


 NKOne.JPG

ജനാധിപത്യ സമൂഹം എന്നത് ഏതാണ്ട് പിച്ചക്കാരന്‍റെ അരിപോലെയാണ്. സൂപ്പര്‍സ്റ്റാര്‍ ബസുമതി തൊട്ട് നടികര്‍തിലകം ഇരുന്പരിവരെ മാറാപ്പില്‍ കാണും. തല്ക്കാലം വൈരം മറന്ന് അന്യോന്യം കെട്ടിപ്പിടിച്ച് നമ്മളെല്ലാവരുംകൂടി താളാത്മകമായി പോലീസുകാരുടെ തന്തയ്ക്കുവിളിക്കുന്ന നല്ല നാളുകളാണല്ലോ ഇത്.

ഈയുള്ളവന്‍റെ പരിമിതമായ അറിവുവച്ച് കേരളത്തില്‍ ജനിച്ചുവളര്‍ന്ന സാമാന്യം തണ്ടും തടിയും ഒത്ത വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാര്‍ക്ക് ചെന്നുകയറാനുള്ള ഇടമാണ് പോലീസ്റ്റേഷന്‍. കാക്കിയിട്ടാല്‍ പോലീസുകാരുടെ പണിയെടുക്കാം. ബാക്കിയെല്ലാമുണ്ടായിട്ടും കാക്കിമാത്രമില്ലാത്തവര്‍ക്ക് പോലീസുകാര്‍ക്ക് പണികൊടുക്കാം. ഈ രണ്ടുകൂട്ടരും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ദൈനംദിന ഇടപാടുകള്‍ക്കാണ് കേരള ത്തില് ക്രമസമാധാനവാഴ്ച എന്നുപറയുക. 

ചുരുക്കിപ്പറഞ്ഞാല്‍ പോലീസുകാര്‍ എന്നാല്‍ നമ്മള്‍ കാക്കിയിട്ടത് എന്നൊരര്‍ത്ഥമേയുള്ളൂ. ഇനി നല്ലൊരു കണ്ണാടിയെടുത്തു മുഖത്തോടടുപ്പിക്കുക. എത്രമാത്രം അപരിഷ്കൃതരാണ് നമ്മളെന്ന് അപ്പോഴേ മനസ്സിലാവൂ. നമ്മളില് ഒരു നല്ലശതമാനം ശരാശരി കളളന്‍മാരാണ്. കൊള്ളക്കാരാവാനുള്ള തണ്ടുംതടിയുമില്ലാത്തതുകാരണം ചില്ലറക്കള്ളന്‍മാരും പിടിച്ചുപറിക്കാരുമായി അവശേഷിക്കുന്നൂവെന്നേയുള്ളൂ. 

ആരും ജനിക്കുന്നത് കുറ്റവാളിയായിട്ടല്ല എന്നത് ഒരു സത്യമാണ്. ആരും ജനിക്കുന്നത് മഹാത്മാഗാന്ധിമാരായിട്ടല്ല എന്നത് അതിലും പെരിയ സത്യമാണ്. മനുഷ്യസ്വഭാവം നിയന്ത്രിക്കുന്നത് ഒരു പരിധിവരെയെങ്കിലും ജീനുകളാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മനുഷ്യനെ പൂര്‍ണമായും മാറ്റാനാവുമെങ്കില്‍ സന്ന്യാസിമാരില്‍ തെമ്മാടികളും കമ്മ്യൂണിസ്റ്റുകാരില്‍ കൊള്ളക്കാരും സംഭവിക്കുമായിരുന്നില്ല. 
ആശയങ്ങള്‍ ചിലരെ മഹാന്‍മാരാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ വ്യക്തിഗുണം കൂടിയുണ്ട്. കടലും കടലിലെ കന്പിത്തൂണും പോലെയാണ് മനുഷ്യനും മോഹങ്ങളും. ആയകാലത്ത് കടലിന്‍റെ ഉപ്പിനെയും തിരകളുടെ ആലിംഗനത്തെയും പ്രതിരോധിക്കാന്‍ നോക്കും. പ്രായകാലത്ത് തുരുന്പെടുത്തു തുടങ്ങും. പിന്നെ താമസിയാതെ കടലെടുക്കും. 

ഒരു ഹര്‍ത്താല്‍ സുദിനത്തില്‍ രണ്ടു പ്രായമായ സ്ത്രീകള്‍ രണ്ടും കല്പിച്ച് വരുന്ന വണ്ടിക്ക് കൈകാണിച്ചു. എന്തുസഹായമാണവര്‍ക്ക് വേണ്ടതെന്നറിയാന്‍ ജീപ്പ് ഉടന്‍ നിര്‍ത്തി എസ്.ഐ ചാടിയിറങ്ങി. "അള്ളോ ഞമ്മള് മന്ശന്‍മാരാന്ന് നിരീച്ച് കൈകാണിച്ചുപോയതാണേന്ന്' ഒരു നിലവിളിയായിരുന്നു. 

പോലീസുകാരെ മനുഷ്യരായി കാണാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അല്ലെങ്കിലും നമ്മള്‍ അരക്കള്ളന്‍മാരെങ്കിലുമായതു കൊണ്ടാണല്ലോ പോലീസുകാര്‍ മുഴുക്കള്ളന്‍മാരായിട്ടുണ്ടാവുക. മുരിക്കു നാട്ടി ചക്ക പറിക്കുന്ന കൃഷിരീതി ഇസ്രയേലില്‍ കൂടി നടപ്പിലായതായി അറിവില്ല. ആ സ്ഥിതിക്ക് നമ്മളില്‍ നിന്നും നമുക്കുതന്നെ കിട്ടാത്തത് പോലീസുകാരില്‍ നിന്നും പ്രതീക്ഷിക്കുകയെന്നത് ഒരതിമോഹമല്ലാതെ മറ്റെന്താണ്. 

കഴിഞ്ഞദിവസം പോലീസുകാരുടെ കൊള്ളരുതായ്മക്കും അഴിമതിക്കുമെതിരെയുള്ള നാട്ടിന്‍പുറത്തെ ഘോരപ്രഭാഷണമദ്ധ്യേ പുകയുയരുന്നതുകണ്ടപ്പോള്‍ ഒന്നു കൊളുത്തിക്കളയാമെന്നു തോന്നി. മാറിനിന്ന് ഒന്നാഞ്ഞുവലിച്ചു ആരൊക്കെയാണ് ചര്‍ച്ചയിലെന്നു നോക്കി. ഒരുവന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും നാലുമണിക്കുതന്നെയെത്തിയ മുങ്ങല്‍ വിദഗ്ധന്‍. രണ്ടാമത്തെയാള്‍ ആയകാലത്ത് പത്തുറുപ്പിക കൈക്കൂലി കൊടുക്കാനില്ലാതിരുന്ന ചെക്കന്‍റെ കീശയില്‍ കൈയിട്ട് ആകെയുണ്ടായിരുന്ന രണ്ടര രൂപയെടുത്തു പയ്യനെ ഏഴുകിലോമീറ്റര്‍ നടത്തിച്ച മഹാന്‍. മൂന്നാമന്‍ എം.ആര്‍.പിയില്‍ ഒരണ കുറയാതെ വാങ്ങിക്കുകയും ഒരുറുപ്പിക നികുതികൊടുക്കാതെയും മാന്യമായ ജീവിതം നയിക്കുന്ന കള്ളക്കച്ചവടക്കാരനും. നമുക്കു നിയമങ്ങളൊന്നും ബാധകമല്ലെങ്കിലും എന്നാല്‍ മറ്റുള്ളവര്‍ മുടങ്ങാതെ അനുസരിക്കണം എന്ന വിശാല കാഴ്ചപ്പാടിന് പേരുകേട്ടവരാണ് നമ്മള്. 

ഇനി ഒന്നു മാറിനിന്നു നോക്കുക. കഴിഞ്ഞ 2009 ല്‍ സംസ്ഥാനത്ത് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത് 632 ആളുകളാണ്. മൊത്തം മരണപ്പാച്ചില്‍ കാരണം നടന്ന അപകടങ്ങള്‍ 3200. ഇനി വിപ്ലവചെഗുവേരകളുടെയും പൂജനീയഹെഡ്ഗെവാര്‍മാരുടെയും നാടായ കണ്ണൂരിന്‍റെ സ്ഥിതിനോക്കുക. 194 ആളുകളെയാണ് ടിപ്പര്‍ വടിയാക്കിയത്. 2008ല്‍ ടിപ്പര്‍ കാലപുരിക്കയച്ചത് 41 പേരെയായിരുന്നു. അഞ്ചിരട്ടി വര്‍ദ്ധനവാണ് ഉണ്ടായത്. എന്തേ ടിപ്പര്‍ലോറികളെ നിലയ്ക്കുനിര്‍ത്താന്‍ ആരും ആവശ്യപ്പെടാത്തത്. സ്പീഡ് ബ്രോക്കര്‍ പിടിപ്പിച്ചാലും അതു മോണിറ്റര്‍ ചെയ്താലും ആകാശം ഇടിഞ്ഞുവീണുപോവുമോ? 

കൂരയില്‍ കിടന്നുറങ്ങുന്നവനെ വെട്ടിനുറുക്കി ചാവാതെപോയെങ്കില്‍ ചുരുങ്ങിയത് നാടോടി പിടിച്ച തവളയെപ്പോലെയെങ്കിലുമാക്കുന്നതിന്‍റെ ആയിരത്തിലൊന്ന് മിനക്കേട് ഇതിനില്ലല്ലോ. കണ്ണൂരിലെ പാതിരാ ക്കൊലപാതകങ്ങളില്‍ പ്രതിഷേധിക്കാന്‍ സാംസ്കാരികനായകരുണ്ട് രാഷ്ട്രീയനേതാക്കളുണ്ട്, എന്തിന് രാക്ഷസരാജാക്കന്‍മാരും രാവണപ്രഭുക്കളും കൂടിയുണ്ട്. ഓടിക്കാന്‍ കാറില്ലാത്തവനല്ലേ ടിപ്പറിനെ കാര്യമായി പേടിക്കേണ്ടതുള്ളൂ. അവന്‍ ചത്താല്‍ ആര്ക്ക് ചേതം എന്ന സുതാര്യ കാഴ്ചപ്പാടാണെന്നു തോന്നുന്നു. ഇതിലുമെല്ലാം എന്തൊരു സുഖമാണ് ഒബാമയുടെ തന്തയ്ക്കുവിളിക്കാനും കാക്കിക്കുള്ളിലെ കാട്ടളന്‍ സംബോധന മുക്കിനുമുക്കിന് നടത്താനും. അധികാരത്തിലിരിക്കുന്പോള്‍ തങ്കപ്പെട്ട പോലീസുകാര്‍. പ്രതിപക്ഷത്താവുന്പോള്‍ കാക്കിക്കുള്ളിലെ കാട്ടാളന്‍മാര്‍. 

nk2.JPG 
മര്‍ദ്ദനോപാധിയായി ഭരണകൂടം പോലീസിനെ മാറ്റുന്പോള്‍ സ്വാഭാവികമായും ഗുണ്ടകളുടെ സ്ഥാനം അലങ്കരിക്കുക പോലീസുകാരായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പോലീസിനെ അപേക്ഷിച്ച് ഒരു വ്യത്യാസമുണ്ടിവിടെ. സ്റ്റേഷനില്‍ കയറി പോലീസുകാര്‍ക്ക് അടി ചറപറാ കൊടുക്കാനും അറസ്റ്റുചെയ്തവരെ അന്തസ്സോടെ ഇറക്കിക്കൊണ്ടുവരാനും തുടര്‍ന്നു പോലീസുകാരെ വിളിച്ചുവരുത്തി ശാസിക്കാനും സസ്പെന്‍ഷന്‍ എന്ന ഗുഡ്സര്‍വീസ് എന്‍ട്രി പതിച്ചുകൊടുക്കാനും എല്ലാം പ്രത്യേക സംവിധാനങ്ങളാണ്. 

 ഇത്തരം ആധുനിക ജനകീയപോലീസ് സംവിധാനത്തെപ്പറ്റി കേട്ടുകേള്‍വികൂടിയില്ലാത്തവരാണ് നമ്മുടെ തമിഴകവും കന്നടദേശവുമെല്ലാം. അത്തരം അസുലഭനിമിഷങ്ങള് പോലീസുകാരെ തേടിയെത്തുന്പോള്‍ താമസംവിനാ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടു സിദ്ധാന്തം പോലീസുകാര് പ്രയോഗത്തില് വരുത്തുന്നതാണ് നമ്മള്‍ കാണുന്നത്. മേല്‍വിലാസമുള്ള ഗുണ്ടയെ തൊട്ടാലല്ലേ കുഴപ്പമുള്ളൂ. അല്ലാത്തവന്‍റെ മര്‍മ്മത്തുനോക്കി പാസാക്കിയാല്‍ തന്നെ മൊത്തത്തില് ഒരാശ്വാസമായി. കിട്ടിയാല്‍ ഒരു തെളിവ് പോയാല്‍ ഒരു പോസ്റ്റുമോര്‍ട്ടം.

എന്നെല്ലാം പോലീസില്‍ രാഷ്ട്രീയാധികാരം പിടിമുറുക്കിയോ അപ്പോഴെല്ലാം മാനവികത പോലീസുകാരില്‍നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ആ ശൂന്യത പിന്നെ നികത്തുക മൃഗീയതയാണ് (മൃഗങ്ങളേ മാപ്പ്). ജനാധിപത്യത്തില്‍ അശേഷം വിശ്വാസമില്ലാത്തവര്‍ ജാതകദോഷം കൊണ്ട് അയ്യഞ്ചുവര്‍ഷം കൂടുന്പോള്‍ ഭരണത്തിലെത്തുന്നതാണ് കേരളത്തിലെ വിപ്ലവം.


സ്വാതന്ത്ര്യവും ജനാധിപത്യവും ശ്വാസവായുപോലെയാണെന്ന് നാവുകൊണ്ടു പറയുകയും അതേ നാവുകൊണ്ടുതന്നെ വഴിതടയലും ഹര്‍ത്താലും ബന്ദും പ്രഖ്യാപിക്കുകയും ചെയ്യുന്ന അപരിഷ്കൃതരാണു നമ്മള്‍. പടിഞ്ഞാറെ പോലീസിനെ പുകഴ്ത്തി പറയുന്നവര്‍ പടഞ്ഞാറെ രാഷ്ടീയക്കാര്‍ ഈ ജനുസ്സില്പെട്ടതാണോ എന്നുകൂടി നോക്കണം. ബാലറ്റു വഴിയുള്ള ജനത്തിന്‍റെ പ്രതിനിധി ജനപ്രതിനിധിയെന്നപോലെ മറ്റൊരു തിരഞ്ഞെടുപ്പുവഴിയുള്ള പ്രതിനിധി തന്നെയാണ് പോലീസുകാരന്‍. അതായത് ശരാശരി ഞാനും നിങ്ങളും. നമ്മള്‍ നിന്നിടത്തുതന്നെ നിന്ന് പോലീസുകാര്‍ മാത്രമായി മാറുന്ന നാളില്‍ മടിച്ചുനില്ക്കാതെ ചക്കയിടാന് മുരിക്കില്‍ കയറുകയുമാവാം.

mk3.JPG 
 സംസ്കാരസന്പന്നരും കഴിവുറ്റവരുമായ ആണിനും പെണ്ണിനുമുപരിയായി മെച്ചപ്പെട്ട എന്താണ് ഒരു രാഷ്ട്രത്തിനു ഉല്പാദിപ്പിക്കാനുള്ളത് എന്നു ചോദിച്ചത് സോക്രട്ടീസ് ആയിരുന്നു. ഒരു ജനതയെ നേര്‍വഴിക്കു നടത്താന്‍ നോക്കിയ സോക്രട്ടീസിന്‍റെ കുറ്റം ഒരു തലമുറയെ വഴിതെറ്റിച്ചു എന്നതുമായിരുന്നു. "ഒരു കോപ്പവിഷം - മിഴിയടഞ്ഞ സോക്രട്ടീസ്". 

സോക്രട്ടീസിന് വഴിതെറ്റിയത് കേരളത്തിലായിരുന്നൂവെങ്കില്‍ തീര്‍ച്ചയായും ഹെംലോക്ക് കഴിക്കേണ്ടിവരുമായിരുന്നില്ല. നമ്മുടെ സൂപ്പര് ഹേഡുമുതല്‍ സാദാ കോണ്‍ഷബിള്‍ വരെയുള്ളവരുടെ അടിയും ഇടിയും ഉരുട്ടലും തൂക്കലും തന്നെ ധാരാളം മതിയാകുമായിരുന്നു. ഒടുവില്‍ ഉടുത്ത ഷഡ്ഡിയുടെ ഇലാസ്റ്റിക്കില്‍ സോക്രട്ടീസ് ലോക്കപ്പില്‍ തൂങ്ങിമരിക്കുകയും ചെയ്യുമായിരുന്നു. ലേശം സംസ്കാരമുള്ള ജനതയായിരുന്നതുകൊണ്ട് ഗ്രീസുകാര്‍ സത്യം പറഞ്ഞവന് വിഷം കൊടുത്തു. അതുമാത്രമില്ലാത്തതുകൊണ്ട് നമ്മള്‍ നമുക്കാവും വിധം ഉരുട്ടിയോ ചവുട്ടിയോ കൊല്ലുന്നൂവെന്നുമാത്രം. 

ഒരു ചെന്പു പാല്പായസമാണെന്നു പറഞ്ഞിട്ടുകാര്യമില്ല. വന്നുവീണത് ഒരു കാഞ്ഞിരക്കുരുവാണെങ്കില് അതുമതി സംഗതി ക്ലീനാക്കാന്. അടിയന്തിരമായി വേണ്ടത് പോലീസിലെ ഈ കാഞ്ഞിരക്കുരുക്കളെ കണ്ടെത്തുകയാണ്. പോലീസുവകുപ്പ് ഗൂണ്ടാപദവി നല്കി ആദരിച്ച മൂന്നൂറ്റിച്ചില്വാനം പേരുടെ കൂട്ടത്തില് ഈ പേരുകള് കൂടി ചേര്ത്ത് അക്കൂട്ടരുടെ പുറത്തേയ്ക്കുള്ള വഴി സുഗമമാക്കിയാല് തീരുന്നതേയുള്ളൂ കസ്റ്റഡിമരണങ്ങള്. അതിന് അത്യാവശ്യമായി വേണ്ടത് ഒന്നാണ് രാഷ്ട്രീയ ഇച്ഛാശക്തി. മരുന്നിനുകൂടി നമുക്കില്ലാത്തതും അതുതന്നെയാണ്

March 03, 2010

സൂപ്പര്‍മെഗാജെഗാമഹാ ലൊട്ടുലൊടുക്കുതാരങ്ങള്‍

മലയാള സിനിമാചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ടതാണ് ചതുരക്കണ്ണട ഉണ്ണികൃഷ്ണ ചരിതങ്ങള്‍. പണ്ട് അക്ബറുടെ സംഭാവനകളെക്കുറിച്ചുള്ള ചോദ്യത്തിന് വല്ല ഓട്ടമുക്കാലും പിച്ചക്കാര്‍ക്ക് കൊടുത്തുകാണും എന്ന് ഒറ്റവരിയില്‍ പ്രബന്ധം രചിച്ച ആ ചെക്കന്റെ ഉത്തരംപോലെയാണെങ്കില്‍ അങ്ങിനെ. തിലകനിലെ നടന്‍ പണ്ടേ ആത്മഹത്യചെയ്തു എന്നുറപ്പുള്ള ഉണ്ണികൃഷ്ണന്‍ ദാസനും വിജയനും വാറുണ്ണിക്കും പുട്ടുറുമീസിനുമെല്ലാം ശേഷം മെഗാജെഗാതാരങ്ങളിലെ നടന്‍മാര്‍ ഹരാകിരി നടത്തി എന്നുപറയാതെപോയതാണ് സങ്കടം.


നല്ല മൂന്ന് സിനിമ മലയാളത്തില്‍ വരുന്നില്ലെങ്കിലും വര്‍ഷത്തിന്‍ മുപ്പത് സംഘടനകള്‍ വരുന്നുണ്ടെന്നത് ചില്ലറ ആശ്വാസമൊന്നുമല്ല. ആ കടലാസുപുലികളുടെ അഭിനയം ചാനലുകളില്‍ കണ്ട് സമാധിയാവാനുള്ള യോഗം പ്രേക്ഷകര്‍ക്കുണ്ടായതും ചില്ലറക്കാര്യമല്ല. ചിലവില്ലാത്ത വിനോദമാണല്ലോ ഈ ടിക്കറ്റെടുക്കാത്ത കോമഡി.

തിലകന്റെ അഭിനയം ടിക്കറ്റെടുക്കാതെ കാണാനുള്ള യോഗമാണ് സിനിമാപ്രേമികള്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഈ ചാനലുകളില്ലാതെ പോയിരുന്നെങ്കില്‍ ഫെഫ്കാ ഉണ്ണികൃഷ്ണന്റെ ഗതിയെന്താകുമായിരുന്നു എന്നാലോചിക്കുമ്പോള്‍ തന്നെ അടിമുടി ഒരു വിറയലാണ് പാഞ്ഞുകയറുകയാണ്. അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

 ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സൂപ്പര്‍താരങ്ങളുടെ കീശയിലെ കോടികള്‍ കൊണ്ടാണല്ലോ നിലവില്‍ അസ്തുവാകാത്ത കൊട്ടകകള്‍ ഹൗസ്ഫുള്ളായി പതിനഞ്ചുനാള്‍ കൃത്യമായോടിയശേഷം പതിനാറടിയന്തിരം ഭംഗിയായി കഴിയുന്നത്. എത്രകാലം ഇങ്ങിനെ മാവിന്‍മേല്‍ കയറിയ ഇത്തിളുപോലുള്ള ഫാന്‍സിനെ കൂട്ടുപിടിച്ച് സംഗതി ഒപ്പിക്കും? പോട്ടത്തില്‍ പാലഭിഷേകം നടത്തിക്കും? ദാസനും വിജയനും വാറുണ്ണിയും ഉറുമീസുമെല്ലാമായി നിറഞ്ഞാടിയുണ്ടാക്കിയ നാലുമുക്കാലുമുഴുവന്‍ നരസിംഹവും രാവണപ്രഭുവും രാക്ഷസരാജാവുമെല്ലാമായി അഴിഞ്ഞാടിത്തീര്‍ത്താല്‍ പിന്നെ വിണ്ണിലെ താരം തന്നെ വഴികാട്ടേണ്ടിവരും. അതൊക്കെ നന്നായി അറിവുള്ളവരാണ് നമ്മുടെ താരങ്ങള്‍. ഇന്ന് ലാലേട്ടനും മമ്മൂക്കയ്ക്കും മുദ്രാവാക്യം വിളിക്കുന്ന അതേ നാവുകൊണ്ട് നാളെ യഥാക്രമം അവരുടെ തന്തയ്ക്കുവിളിക്കുകയില്ലെന്ന്് ആരറിഞ്ഞു? അത്രയൊക്കെ വിസ്താരമുള്ള ഹൃദയമുള്ളവര്‍ക്കല്ലേ ഫാന്‍സ് ആയി രൂപാന്തരം പ്രാപിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് അവരെ കുറ്റം പറയുന്നതിലും അര്‍ത്ഥമില്ല.

ഒരുവനിലെ നടന്‍ രൂപപ്പെടുന്നത് ഏതാണ്ട് ഒഴുക്കു കല്ലിനെ രൂപപ്പെടുത്തുന്നതുപോലെയാണ്. ചുറ്റുപാടുകള്‍, അനുഭവങ്ങള്‍, നിരീക്ഷണങ്ങള്‍ എല്ലാമാണ് ഒരു നടനെ നടനാക്കുക. അഭിനയത്തിന്റെ ഗ്രാഫ് പടവലംപോലെ താഴോട്ടാണെങ്കിലും കുഴപ്പമില്ല, ഇനി സ്വന്തം ചിലവിലാണെങ്കിലും തരക്കേടില്ല അവാര്‍ഡുകളുടെ പെരുമഴ നമ്മുടെ ശിരസില്‍ തന്നെ പതിക്കണം എന്നൊരാഗ്രഹമേയുള്ളൂ. അപ്പോള്‍ ഏതുവിധത്തിലെങ്കിലും രംഗത്തുകാണണം.

സ്വന്തം കീശയിലെ കാശുകളഞ്ഞ് അഭിനയിച്ച് എട്ടുനിലയില്‍ പൊട്ടി ബാക്കിയുള്ളതും കൂടെ പോയി ധനനഷ്ടം സര്‍പ്പദംശമായും മാനഹാനി ഇടിവെട്ടായും വന്നുഭവിക്കുന്നതിലും നല്ലത് വേറൊരു വഴി അന്വേഷിക്കലാണ്. അഭിനയിച്ചു, പോരാ തകര്‍ത്തഭിനയിച്ചു എന്നൊരു തോന്നലുണ്ടായാല്‍ മാത്രം മതി. അവാര്‍ഡുകിട്ടാനാണെങ്കില്‍ അവരവര്‍ക്കുതന്നെ തോന്നിയാല്‍ മാത്രം മതി എന്നൊരു സൗകര്യവുമുണ്ട്. താരം മനസ്സില്‍ കാണുന്നത് വിധികര്‍ത്താവ് മാനത്തു കാണണമെന്നാണ്.

താരങ്ങള്‍ ശ്രദ്ധിയ്ക്കുക. പാര്‍ട്ടിയോഫീസ് ഒഴിപ്പിക്കാന്‍ വരുന്നവന്റെ കൈവെട്ടുന്ന വിവരം പ്രഖ്യാപിച്ച് മിനിസ്‌ക്രീനില്‍ മിനിയാന്ന് രൗദ്രഭാവം പൂണ്ട് ഒരു സഖാവ് ഉറഞ്ഞാടി. ലാസ്യഹാസ്യഭാവഹാവാദികളുമായി ഇന്നലെ അതേ മൈക്കിനുമുന്നില്‍ വന്ന് ഞാന്‍ അങ്ങിനെ പറഞ്ഞിട്ടേയില്ലെന്നു തിരുത്തി നിറഞ്ഞാടിയത് ഏത് കലാസ്‌നേഹിക്കാണു മറക്കാന്‍ കഴിയുക. മൂപ്പര്‍ക്കെന്തെങ്കിലും നഷ്ടപ്പെട്ടോ? ധനം പോയില്ല. മാനത്തിന്റെ കാര്യം പറയുകയേവേണ്ട. അതേപ്പറ്റി മാന്യന്‍മാര്‍ ബേജാറാവേണ്ടതുമില്ല. ഒരു ആയിരം കടംകിട്ടാനായി 15000 പോക്കറ്റടിച്ചുപോയി എന്നൊരു പ്രഖ്യാപനം നിത്യന്‍ പണ്ടുനടത്തിയിരുന്നു. 15000 എന്ന് കടലാസിലെഴുതി പോക്കറ്റിലിട്ടത് അടിച്ചുപോയതായിരിക്കും എന്നാണ് അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയത്.

നമ്മുടെ സൂപ്പര്‍മെഗാജെഗാമഹാ ലൊട്ടുലൊടുക്കുതാരങ്ങള്‍ ഇങ്ങിനെയുള്ള വിപ്ലവകാരികളില്‍ നിന്നും അഭിനയപാഠങ്ങള്‍ ഇനിയും ഉള്‍ക്കൊള്ളേണ്ടതുണ്ട്. പഠനം തരക്കേടില്ലാതെ പോവുന്നതിന്റെ തെളിവാണ് ഇടതുവലതുവിപ്ലവകാരികള്‍ പിന്തുണയുമായെത്തിയത്. അടിസ്ഥാനവര്‍ഗ ദരിദ്രതൊഴിലാളികളായ മമ്മൂട്ടിയെയും തിലകനെയും പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരെയാണ് പിന്തുണക്കുക? വന്‍കിടകുത്തകബൂര്‍ഷ്വാഭൂപ്രഭു ആദിവാസി പരിഷകളെയോ?

ശുനകപുത്രി എന്നവിളി അശ്ലീലമാവുക മുറ്റത്തെ പശുവിനെ അങ്ങിനെ സംബോധനചെയ്യുമ്പോഴാണ്. ഒരു മോനെ താരമായും മറ്റൊരു മോനെ ധൂമകേതുവായും കണ്ട് രണ്ടുപന്തിയില്‍ ഊണുവിളമ്പുന്ന ഒരു സംഘടനയുടെ പേര് അതാവുമ്പോഴാണ് അമ്മ എന്ന വിശുദ്ധപദം അശ്ലീലമാവുക. താരം എന്തൊരു സുന്ദരപദം. അനാദികാലം മുതലേ മനുഷ്യന്റെ വഴികാട്ടി. അറബി സുഗന്ധതൈലങ്ങളുമായി കോഴിക്കോട്ടെത്തിയതും ഉരുപ്പടികളുമായി മലബാറി അറേബ്യയിലേക്കെത്തിയതും അതു വഴികാട്ടിയപ്പോഴാണ്. അവനവനല്ലാതെ മറ്റാര്‍ക്കും വഴികാട്ടാനറിയാത്ത, വെളിച്ചം വിതറാനറിയാത്ത എനിക്കുശേഷം പ്രളയം എന്നുപ്രഖ്യാപിക്കാന്‍ മാത്രം വിവരദോഷമുള്ള ആളുകളുടെ നെറ്റിയിലെ തിലകമായി വരുമ്പോഴാണ് താരം അശ്ലീലമാവുക.

പണ്ടുതാരങ്ങള്‍ അമ്മയെ ബഹിഷ്‌കരിച്ചതായിരുന്നു പുകില. ഭാഗ്യത്തിന് തന്തയില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു. ബഹിഷ്‌കരിക്കേണ്ടിവന്നില്ല. പിന്നെ മാക്ട താരങ്ങളെ ബഹിഷ്‌കരിച്ചു. താരങ്ങള്‍ താരനിശ ബഹിഷ്‌കരിച്ചു. അക്കാലത്താണ് ഒരു താരം ഞാന്‍ ഉടന്‍ ഒരമ്മയെ ഉണ്ടാക്കും എന്നു പ്രഖ്യാപിച്ചത്. ഉണ്ടാക്കും എന്നു പറഞ്ഞാല്‍ ഉണ്ടാക്കും. ആളുചില്ലറക്കാരനൊന്നുമായിരുന്നില്ല.

പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ എന്നു കുഞ്ചന്‍. ഒരുപൊട്ടത്തോക്കും കൊണ്ട് ഒരുപാടുകാലം ടിക്കറ്റെടുത്തവന്റെ തലയ്ക്കുവിലപറഞ്ഞ ഒരു ജെഗാതാരത്തിന് ഒരുനാള്‍ ബോധോദയമുണ്ടായി. അഭിനയിച്ചുജീവിക്കുന്നതിലും നല്ലത് ജീവിച്ചഭിനയിക്കുകയാണെന്ന തോന്നല്‍. പിന്നെ കുറേക്കാലം അതിനായൊരു ടിക്കറ്റന്വേഷിച്ചുള്ള തീര്‍ത്ഥയാത്രകളായിരുന്നു. . പാര്‍ട്ടി ഏതായാലും ടിക്കറ്റൊന്നുമതി എന്ന അന്തസ്സുറ്റ നിലപാടായിരുന്നു. ഭാഗ്യതാരമുദിച്ചില്ല എന്നേ പറയേണ്ടൂ. കേരളം രക്ഷപ്പെട്ടു.

വലിയകാലമൊന്നുമായില്ല. ഒരു ഷെയ്ക്‌സ്പീരിയന്‍ നാടകം പോലെ, ഒരു കാലത്തിറങ്ങിയ മുഴുവന്‍ സിനിമകളിലെയും അവിഭാജ്യഘടകമായിരുന്ന പ്രഫെസര്‍ നരേന്ദ്രപ്രസാദ് എന്ന അതുല്യപ്രതിഭയുടെ ചേതനയറ്റ ശരീരം പി.വി.എസ്സില്‍ വിറങ്ങലിച്ചുനില്ക്കുമ്പോള്‍ അരികില്‍ നിന്നു വിതുമ്പിക്കരയാന്‍ അടുത്തായി ജീവിതത്തിന്റെ തിരശ്ശീല വീണ മഹാനടന്‍ മുരളിയല്ലാതെ ആരുമുണ്ടായിരുന്നില്ല. ഭരതമഹര്‍ഷിതന്നെ പ്രത്യക്ഷനായി കാലിനുവീഴാന്‍മാത്രം യോഗ്യന്‍മാരായ താരരാജാക്കന്‍മാരുടെയൊന്നും നാവുകള്‍ ഒരു പ്രസ്താവനയ്ക്കുവേണ്ടിപോലും അന്ന് വായിലുണ്ടായിരുന്നില്ല. അക്കാലത്ത് ഒരു മെഗാസംഗതിയുടെ 25ാമത് അടിയന്തിരം പൊടിപൊടിക്കുകയായിരുന്നു.

പൊതുജനം എന്നൊരു വിഭാഗം ഭൂമുഖത്തുണ്ടെന്നകാര്യം താരങ്ങളും ധുമകേതുക്കളും ഒക്കെ ഓര്‍ക്കുന്നതു നന്ന്. സൂപ്പര്‍മെഗാജെഗാതാരങ്ങളിലെ ചത്തുപോയ മഹാനടന്‍മാരെ പണ്ട് ജനം നെഞ്ചേറ്റി ആസ്വദിച്ചിരുന്നു. ഇന്നവര്‍ ആവോളം ആസ്വദിക്കുന്നത് അവരില്‍ ജീവിക്കുന്ന പമ്പരവിഡ്ഡികളെയാണ്. താരത്തിന്റെ കണ്ണടക്കി ഒന്നു കിട്ടേണ്ട ഒരു രംഗമുണ്ടെങ്കില്‍ താരം തന്നെ ഡബിള്‍റോളില്‍ അവതരിക്കണം അല്ലെങ്കില്‍ മാനം കപ്പലുകയറും എന്നുവിശ്വസിക്കാന്‍ മാത്രം ബുദ്ധിയുള്ള നിങ്ങളിലെയെല്ലാം വിഡ്ഡികളെയാണ് ജനം ആസ്വദിച്ചുകൊണ്ടേയിരിക്കുന്നത്. രംഗം തുടര്‍ന്നും കൊഴുപ്പിച്ചുകൊണ്ടേയിരിക്കുക. ലാല്‍സലാം.

January 07, 2010

'എന്റെ സ്ത്രീവിഷയാന്വേഷണ പരീക്ഷണങ്ങള്‍'



രംഗം: അറുപതാം വിവാഹവാര്‍ഷികദിനത്തില്‍ തൊണ്ണൂറുകാരനായ ഭര്‍ത്താവിനെ ടെറസില്‍ നിന്നു തള്ളിയിട്ടു കൊന്ന എണ്‍പതുകാരി മദാമ്മയുടെ വിചാരണവേള

കോടതി: സത്യം മാത്രമേ പറയാവും. ഇങ്ങിനെ വടിയുംകുത്തി ഒടിഞ്ഞുനടക്കുന്ന നിങ്ങളാണോ ഈ കടുംകൈ ചെയ്തത്?

മദാമ്മ: അതേ യൂവറോണര്‍, ഞാന്‍ തന്നെ.

കോടതി: എന്തായിരുന്നു അതിനുമാത്രമുണ്ടായ പ്രകോപനം?

മദാമ്മ: തൊണ്ണൂറിലെത്തിയ എന്റെ തോമസിന് ഏണിപ്പടിയില്‍ നിന്ന് പതിനേഴുകാരി പ്രിന്‍സിയെ പ്രാപിക്കാനുള്ള ശേഷി കണ്ടപ്പോള്‍ പറക്കാനുളള കഴിവും കൂടി കര്‍ത്താവ് കൊടുത്തിട്ടുണ്ടാവും എന്നു കരുതി. അതൊന്നു പരീക്ഷിക്കാന്‍ വേണ്ടി ചെയ്തുപോയതുമാത്രമാണ്. അതിങ്ങിനെയൊരു അബദ്ധമാവുമെന്നു തെല്ലും നിരീച്ചില്ല യൂവറോണര്‍.

60ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഹസിനെ വിളിച്ചുണര്‍ത്തി ആ സുദിനം ഒന്നോര്‍മ്മിപ്പിക്കാന്‍ പതുക്കെ വടിയും കുത്തി ചെന്ന മദാമ്മ കണ്ടത് പതിനേഴുകാരി വേലക്കാരിയുമായി തൊണ്ണൂറുകാരനായ തന്റെ പ്രിയതമന്‍ ഏണിപ്പടിയില്‍ നിന്ന് വാത്സ്യായന്റെ 64ാമത്തെ അടവുപയറ്റുന്നതാണ് കണ്ടത്. ആദ്യം മദാമ്മ തരിച്ചുനിന്നു. പിന്നെ തിരിച്ചുനടന്നു. ഭൂലോകത്ത് ഇങ്ങിനെയൊരു സംഗതി നടന്നിട്ടില്ലെന്നപോലെ.

പയറ്റുകഴിഞ്ഞ് സായിപ് വിശ്രമിക്കുമ്പോള്‍ പതുക്കെ ചെന്ന് ആ വിവാഹവാര്‍ഷിക കാര്യം അങ്ങോട്ടവതരിപ്പിച്ചു. ആ പഴയ നല്ല ദിനങ്ങളുടെ ഓര്‍മ്മയ്ക്കായിമാത്രം എന്ന വ്യാജേന ടെറസിലേയ്ക്കു വലിച്ചുകയറ്റുകയും ചെയ്തു. പഴയ പ്രണയദിനങ്ങള്‍ അയവിറക്കിക്കൊണ്ട് സായിപ് മുന്നില്‍ മുന്നില്‍ ഉലാത്തുമ്പോള്‍ തക്കം നോക്കി മദാമ്മ ഉള്ള ഊക്കില്‍ ആഞ്ഞൊരു ചവുട്ടു കൊടുത്തു. സായിപ് താഴേയ്ക്ക് ക്രാഷ്‌ലാന്റു ചെയ്തു. ഉയിര് കര്‍ത്താവിങ്കല്‍ മേലോട്ടും. കേസ് കോടതിയിലെത്തി. വടിയും കുത്തി മദാമ്മ കൂട്ടിലും.

ഭാര്യ നേരത്തേ പോയതുകൊണ്ട് അങ്ങിനെയൊരു ദുരന്തം തിവാരിക്കുണ്ടായില്ല. നികത്താനാവാത്ത നഷ്ടം ഇന്ത്യന്‍ ജനാധിപത്യത്തിനും. പകരക്കാരനില്ലാത്ത വ്യക്തികള്‍ ചാവുമ്പോഴാണല്ലോ നഷ്ടം നികത്താനാവാത്തതാവുക.

ആണുങ്ങളുടെ സര്‍ഗശേഷി വ്യക്തമാവുന്ന ഇത്തരം അവസരങ്ങളില്‍ നിയമം കൈയ്യിലെടുക്കാന്‍ ഭാര്യമാര്‍ക്കുകൂടി അവകാശമില്ലാത്തതാണ്. അവര്‍ ശരിക്കുപറഞ്ഞാല്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പറ്റുമെങ്കില്‍ മിസിസ് ഉണ്ണിത്താനെപ്പോലെ ചുരുങ്ങിയത് ഒരു പത്രസമ്മേളനം വിളിച്ച് ഉണ്ണിത്താന്‍ പത്തായത്തിലൊന്നുമില്ലെന്ന് പ്രഖ്യാപിക്കുകയെങ്കിലും വേണം. അതാണ് ഭാരതസ്ത്രീകളുടെ ധര്‍മ്മം. ഭാര്യമാര്‍ ജീവിക്കുന്നതുതന്നെ ഭര്‍ത്താക്കന്‍മാരുടെ സുഖത്തിനുവേണ്ടിയാണല്ലോ.


കോടതികള്‍ മനുഷ്യന്റെ മരണമൊഴിക്ക് വലിയ പ്രാധാന്യം കാണാറുണ്ട്. വിശേഷിച്ച് യാതൊരു കാര്യവുമില്ലാത്തതുകൊണ്ടാവണം ചാവാന്‍പോവുന്ന മനുഷ്യന്‍ കളവുപറയുകയില്ല. രാഷ്ട്രീയമായി മരിക്കാന്‍പോവുന്ന വേളയായതുകൊണ്ട് വിശ്വസിച്ചേ പറ്റൂ. തിവാരിജി ഒരു സത്യം പറഞ്ഞു - അനാരോഗ്യത്താല്‍ രാജിവെയ്ക്കുന്നു. അനാരോഗ്യം എന്നുപറഞ്ഞാല്‍ ശരീരത്തിനുള്ള ശേഷിക്കുറവ് എന്നു പറയും. ഗാന്ധിജിയുടെ സത്യസന്ധതയാണ് തിവാരിജി ജീവിതത്തില്‍ പകര്‍ത്തത്. ഗാന്ധിമാത്രം വെയ്ക്കാത്ത ആ ഗാന്ധിത്തൊപ്പി അര്‍ഹമായ ശിരസില്‍ തന്നെയാണ് വിശ്രമിക്കുന്നതെന്ന് നമുക്കാശ്വസിക്കാം.


ഈ രാജ്യത്തെ മുഴുവന്‍ വനിതകളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി രാജ്ഭവനില്ലാത്തതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട മൂന്നു അപ്‌സരസ്സുകളുമായായിരുന്നു മൂപ്പരുടെ അരോഗ്യനിരീക്ഷണപരീക്ഷണങ്ങള്‍. 85 കഴിഞ്ഞാല്‍ ആര്‍ക്കും പയറ്റിനോക്കാവുന്നതാണ് ഇത്. വലിയ സംഗതികളൊന്നും വേണ്ട.

എന്നാല്‍ ഒരു ബെഡ്‌റൂമും എന്തിനും തയ്യാറായ മൂന്നു സുന്ദരികളുമുണ്ടെങ്കില്‍ ആര്‍ക്കും പരീക്ഷിച്ചുകളയാമെന്നു കരുതരുത്. പരീക്ഷണത്തിന് ഉദ്ദേശിച്ച ഫലമുണ്ടാവണമെങ്കില്‍ അതിന്റെ ചിലവ് ദരിദ്രവാസികളുടെ നികുതിപ്പണത്തില്‍ നിന്നുതന്നെ കൊടുത്തിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

എന്തൊരെളിയ തുടക്കമായിരുന്നു. ഭരതന്റെ ഭാഗ്യം രാമപാദുകമായിരുന്നെങ്കില്‍ തിവാരിയുടേത് സജ്ഞയപാദുകമായിരുന്നു. നല്ല യോഗമുള്ള പാദുകമായിരുന്നതുകൊണ്ട് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

നാലണയുടെ മണിക്കടല വാങ്ങിക്കൊടുത്ത ബന്ധമില്ലെങ്കിലും മോന്‍ മഹാനാവുമ്പോള്‍ അച്ഛന്‍ അഭിമാനത്തോടെ പറയും, കണ്ടോ ഓന്‍ എന്റെ മോനാ. ഇത് തിരിച്ചും സംഭവിക്കും. അച്ഛന്‍ മഹാനാവുമ്പോള്‍ മോന്‍ തുടങ്ങും. 'ഓനാ എന്റെ അച്ഛന്‍'. ആദ്യമായി കാണുന്നതുതന്നെ ചിലപ്പോള്‍ ചിത്രത്തിലായിരിക്കും. അതിനു തിവാരിയെന്തുപിഴച്ചു? വാത്സ്യായന്‍ 64 കാമകലകളെപ്പറ്റിയാണു പറഞ്ഞത്. അതിലുണ്ടാവുന്ന പ്രതിഭകളെപ്പറ്റിയല്ല. പണ്ട് ചൈനയില്‍ മക്കളെ ചൂണ്ടിക്കാണിച്ച് അതു മാവോന്റെ മോനാ എന്നുപറയുന്നത് അമ്മമാര്‍ക്ക് ഒരന്തസ്സായിരുന്നു എന്നുകേട്ടിട്ടുണ്ട്.

ആരോഗ്യനിരീക്ഷണ പരീക്ഷണങ്ങളില്‍ പങ്കാളികളായ മാനിനിമാരുടെ വദനാംബുജങ്ങള്‍ തന്നെ ഓര്‍മ്മിക്കണമെങ്കില്‍ തല ഒരൊന്നൊന്നര സൂപ്പര്‍ കംപ്യൂട്ടറായിരിക്കണം. അപ്പോഴാണ് നടക്കുന്ന പരീക്ഷണങ്ങളില്‍ ജനിക്കാനും ജനിക്കാതിരിക്കാനും സാദ്ധ്യതയുള്ള പിള്ളാരുടെ അവിഞ്ഞ മോന്തകള്‍ കൂടി ഓര്‍മ്മിക്കേണ്ടത്. നീതിക്കുനിരക്കാത്ത സംഗതിയായതുകൊണ്ട് കോടതിയില്‍ വച്ചുനടന്ന ആ അഗ്നിപരീക്ഷയിലും തിവാരിജി ജയിച്ചുകയറിയത് റാങ്കോടെയാണ്.

അഖിലേന്ത്യാ യൂത്തന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു മൂപ്പര്‍ ആ സുവര്‍ണകാലത്ത്. ഉജ്ജ്വലാ ശര്‍മ്മ അഖിലേന്ത്യാ യൂത്തി കോണ്‍ഗ്രസ് സിക്രട്ടറിയും. അക്കാലത്ത് കോണ്‍ഗ്രസ് സിലബസില്‍ ഇല്ലാത്ത സുകുമാരകലകള്‍ പഠിപ്പിച്ച് മിടിക്കിയാക്കിക്കൊടുത്തതിന് യാതൊരു നന്ദിയുമില്ലെന്നതോപോട്ടെ, പകയുണ്ടാവുന്നത് എവിടുത്തെ ന്യായമാണ്. നാട്ടില്‍ സിലബസിലുള്ളത് പഠിപ്പിക്കാന്‍ തന്നെ ഒടുക്കത്തെ ഫീസാണ്. സിലബസിലില്ലാത്ത സംഗതി പഠിപ്പിച്ചിട്ടും ഒരു നാലണ ഫിസ് തിവാരി വാങ്ങിയതായി ആരും പറയുന്നില്ല. പോരാതെ ഭാവിയിലെ ഒരഡ്വക്കേറ്റിന്റെ സൃഷ്ടിയിലാണ് ആ പഠനം പൂര്‍ത്തിയായതും. എത്ര ഉപകാരം ചെയ്താലും നന്ദിയില്ലാത്ത വര്‍ഗമാണ്. അതുകൊണ്ടാണ് തിവാരി പറഞ്ഞത് - ഇക്കണക്കിന് പെണ്ണിനോടു മിണ്ടുന്നതുതന്നെ സൂക്ഷിച്ചുവേണം.

ദൈവത്തിനു രണ്ടാമത് പറ്റിയ അബദ്ധമാണ് പെണ്ണ് എന്നുപറഞ്ഞത് നീഷെ ആണ്. അപ്പോ ഒന്നാമത്തെ അബദ്ധം ആണുങ്ങള്‍ തന്നെയാണല്ലോ. ആദ്യത്തെ അബദ്ധത്തിനുള്ള പരിഹാരമായിട്ടായിരിക്കണം ആദത്തിന്റെ വാരിയെല്ലൂരി ദൈവം ഈവിനെ സൃഷ്ടിച്ചത്. ഒന്നാമത്തെ ചിന്ന അബദ്ധത്തിനുള്ള പരിഹാരം പെരിയ അബദ്ധമായി കലാശിച്ചു. ആദമിന് നഷ്ടപ്പെട്ട വാരിയെല്ലാണ് ഈവ് എന്നുവന്നപ്പോള്‍ ഈവിനെക്കൊണ്ട് കോല്‍ക്കളികളിക്കാനുള്ള അവകാശം ആദമിന് പകര്‍ന്നുകിട്ടിയ സ്ഥിതിയാണ്. അല്ലാതെ ഒരേസമയം മൂന്നെണ്ണത്തിന് കിടപ്പറയിലേയ്ക്ക് പെര്‍മിറ്റുകൊടുക്കേണ്ട കാര്യമില്ലല്ലോ? കവറിലൊരു ഫോട്ടോയ്ക്കായി മുസ്ലിപവര്‍ എക്‌സ്ട്രായുടെ ഡോ.ലാടന്‍ ഇതിനകം ഛത്തിസ്ഘഡിലേയ്ക്ക് വച്ചുപിടിച്ചിട്ടുണ്ടാവും.

പണ്ടു ലക്ഷക്കണക്കിനു മഹിളകള്‍ പൊതുരംഗത്ത് കോണ്‍ഗ്രസിലൂടെ വന്നിരുന്നുവെങ്കില്‍ അക്കാലത്തെ മഹാരഥന്‍മാര്‍ക്ക് സ്തുതി. ഇന്നു കോണ്‍ഗ്രസുകാര്‍ എന്നുകേട്ടാല്‍ വനിതകള്‍ മാളത്തിലൊളിക്കേണ്ട ഗതിയാണ് വരുന്നത്. രാജ്‌മോഹന്‍മുതല്‍ രാജ്ഭവന്‍വരെ വിളിച്ചുപറയുന്നത് അതാണ്.

സഭയില്‍ 33 ശതമാനം സംവരണത്തിന് ആരും ചോരനീരാക്കി പാടുപെടേണ്ടതൊന്നുമില്ല. എണ്‍പത്തിയഞ്ചു കഴിഞ്ഞ തിവാരിക്ക് ചുരുങ്ങിയത് മൂന്നെണ്ണം വേണമെന്നുള്ള സ്ഥിതിയാണെങ്കില്‍ ഈ ലോകത്ത് എല്ലാം പ്രവചനാതീതമാണ്. സര്‍പ്പയജ്ഞക്കാരന്റെ കണ്ണാടിക്കൂടുപോലെയാണ് സഭ അന്നും ഇന്നും എപ്പോഴും. നിര്‍ദ്ദോഷിയായ നീര്‍ക്കോലി മുതല്‍ ചീറ്റിയാല്‍ ആനതന്നെ അസ്തുവായിപ്പോവുന്ന കരിനാഗം വരെയുള്ളത് അവിടെ കാണും. അമര്‍മണി ത്രിപാഠിയും തിവാരിയും പോലുള്ളവര്‍ക്ക് യാതൊരു പഞ്ഞവും കാണുകയില്ല. പേരുണ്ടാവാതെപോയാലും പേരുദോഷമുണ്ടാക്കാതെ നോക്കേണ്ട ബുദ്ധിയൊക്കെ പണ്ടേ പെണ്ണുങ്ങള്‍ക്കുണ്ട്.

അതുകൊണ്ട് അവിടെകയറി നിലയുറപ്പിക്കുന്നതിനുമുന്നേ വനിതകള്‍ നാലുവട്ടം ആലോചിക്കാതിരിക്കുകയില്ല. അതുകൊണ്ട് ആണുങ്ങള്‍ ഒട്ടും ഭയക്കേണ്ടതില്ല. പാസാക്കിവിടുക 33ശതമാനം. പെണ്ണുങ്ങളെ പണ്ടേ പേടിയാണെന്ന ആ പേരുദോഷവും മാറിക്കിട്ടും.

ഇനി ഉയിര് പോയാല്‍ പോട്ടേ എന്നുകരുതി രാഷ്ട്രീയത്തിലെത്തിയ നമ്മുടെ പഴയതലമുറക്കാരെപ്പോലെ, എന്തിനും തയ്യാറായി വരുന്ന വനിതകള്‍ ഉണ്ടെന്നുകരുതുക. എറിയാല്‍ ഒരു 1% തികയില്ല. അങ്ങിനെയുള്ളവര്‍ എത്തിയാല്‍ അബദ്ധത്തില്‍ പോലും അവരുടെ മുന്നില്‍പോയി പെടാതെ നോക്കുന്നത് തിവാരിയന്‍മാര്‍ക്ക് എന്തുകൊണ്ടും ഗുണമേ ചെയ്യൂ. .

November 10, 2009

കുതികൊള്‍ക സെക്കന്റിലേയ്ക്കു നമ്മള്‍

ബീഹാറില്‍ നിന്നും ഒറീസയില്‍ നിന്നും കേരളത്തിലെത്തി ഒറ്റക്കാലില്‍ തപസ്സുചെയ്ത് അനാക്കൊണ്ടയെ അടക്കം ചെയ്യാന്‍ പാകത്തില്‍ നെടുനീളന്‍ കേബിള്‍ക്കുഴികള്‍ വെട്ടുന്ന, നാലുതവണയായി പണമടച്ചല്ലാതെ രണ്ടു കോണകം വാങ്ങാന്‍ ഗതിയില്ലാത്ത ചപ്പാത്തികളും തദ്ദേശ ദരിദ്രവാസികളും പിച്ചക്കാരും തൊട്ട് 44 കോടി വള്‍ഗര്‍ സാലറി കൈപ്പറ്റുന്ന സി.ഇ.ഒ പിടിച്ചുപറിക്കാര്‍ വരെ കൈവിളിയന്ത്രം കൊണ്ടുനടക്കുന്ന സുന്ദരദേശമാണ് ഭാരതം.



മൊബൈല്‍ ഉപയോക്താക്കളുടെ സംഖ്യ ജനസംഖ്യയുടെ പാതിയിലെത്തുന്ന ശുഭമുഹൂര്‍ത്തത്തിനാണ് 2010 സാക്ഷ്യം വഹിക്കുകയെന്ന് മന്ത്രി രാജ. ലോകത്തിന്റെ ശരാശരിക്കണക്കിനൊപ്പം നമ്മളും എത്തിയെന്നര്‍ത്ഥം. 2009ലെ 45.2 കോടിയില്‍ നിന്നും 2013 ആവുമ്പോഴേയ്ക്ക് 77.1 കോടിയാവും ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം, അതായത് 90% വര്‍ദ്ധനവ്. കണക്ക് പ്രഖ്യാപിച്ചത് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ടനര്‍ (Gartner) ആണ്.

വിവരത്തിനും വിവരസാങ്കേതികവിദ്യകള്‍ക്കും ഭാരതീയര്‍ ഉടുതുണിയെക്കാള്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നര്‍ത്ഥം. വിദ്യാവിഹീന പശു എന്നാണല്ലോ. വിദ്യകൊണ്ടു വിവരമില്ലായ്്മയുടെ നാണം മറയ്ക്കേണ്ടിവരുന്ന നാളേയ്ക്ക് ഉപകരിക്കാതിരിക്കില്ല.

ഒരോ സെക്കന്റിനും തീവിലയുണ്ടെന്ന് നമ്മെ പഠിപ്പിച്ചത് വിവരസാങ്കേതിക വിദ്യയാണ്. ഒരു സെക്കന്റിന്റെ പാതിക്ക് പണ്ട് ഉഷയ്ക്ക് പോയത് ഒളിമ്പിക്സ് സ്വര്‍ണമായിരുന്നുവല്ലോ. അന്തിമയങ്ങും വരെപണിയും അത്താഴവും കഴിഞ്ഞ് ലോകര്‍ അടുത്ത സ്വപ്നത്തിലേയ്ക്കുള്ള അന്തിപ്പായ വിരിക്കുമ്പോഴായിരിക്കും നമ്മള്‍ ഇന്ത്യക്കാര്‍ പണ്ടേ ഇന്നിന്റെ യാഥാര്‍ത്ഥ്യത്തിലേയ്ക്കുണരുക.

വന്ദ്യവയോധികനായ മിനിറ്റിനെ മൂലക്കിരുത്തി ലോകം സെക്കന്റില്‍ കാലം അളന്നിടുമ്പോള്‍ നമ്മുടെ ടെലികോമും ബീയെസ്സെന്നെല്ലും ചക്കിനുകെട്ടിയ പോത്തിനെപ്പോലെ മിനിറ്റുസൂചിക്കു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. നോക്കുക, നമ്മുടെ മൊബൈല്‍ ചാര്‍ജ് അടിസ്ഥാനമാക്കുന്നത് മിനിറ്റുകളെയാണ്. അതായത് 61 സെക്കന്റ് നിന്ന ഒരു വിളിക്ക് ഒരു ഭാരതദരിദ്രന്‍ നല്കേണ്ടത് 120 സെക്കന്റിന്റെ ചാര്‍ജാണ്.

ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബര്‍ ബെയ്സുള്ള മൊബൈല്‍ സേവനദാതാവാണ് ബീയെസ്സെന്നല്‍. ഒന്നാംതരം സര്‍ക്കാര്‍ കമ്പനി. വെറും സേവനം മാത്രം നല്കി കുത്തുപാളയെടുക്കാതെ ലേശം ലാഭം കൂടിയുണ്ടാക്കി ഖജനാവിലേയ്ക്ക് അസാരം ദ്രവ്യം നിക്ഷേപിക്കുവാനുംകൂടിയാണല്ലോ പഴയ ലക്ഷണംകെട്ട ടെലിഫോണ്‍വകുപ്പിനെ പിടിച്ച് ലക്ഷണമൊത്ത കമ്പനിയാക്കിയത്.

ഒരു വിവരസാങ്കേതികവകുപ്പും അതിനു പേരുകേട്ട മന്ത്രിമാരും അവരുടെ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ട്രായും (TRAI) അതിനൊരു ചെയര്‍മാനും, പോരാ എല്ലാ സ്വപ്നങ്ങളും വ്യാഖ്യാനങ്ങളും യാഥാര്‍ത്ഥ്യമാക്കാനായി ഒരു നവരത്നകമ്പനിയും. ഇവരെല്ലാം കൂടി ഒരോ ഭാരതീയദരിദ്രവാസിയും ഒരു സെക്കന്റിന്റെ വിളിക്ക് 60 സെക്കന്റിന്റെ ദ്രവ്യം അടയ്ക്കണം എന്നുപറയുന്നത് ഏത് നിയമം വച്ചാണ്? എന്ത് ന്യായത്തിന്റെ പുറത്താണ്?

HSBL സര്‍വ്വേ പ്രകാരം കോള്‍ചാര്‍ജ് സെക്കന്റിലാക്കിയാല്‍ റവന്യൂവില്‍ വെറും 15% താത്കാലിക ഇടിവുമാത്രമാണ് സംഭവിക്കുക. ആ താത്ക്കാലിക ഇടിവ് സ്ഥിരമായ വന്‍നേട്ടത്തിലേയ്ക്കാണ് വഴിതെളിക്കുന്നതെന്ന് തിരിച്ചറിയാന്‍മാത്രം വകതിരിവില്ലാത്ത മന്ദബുദ്ധികളുടെ ആവാസമേഖലയാണോ ഈ മൂന്നു സ്ഥാപനങ്ങളും.

മിനിറ്റില്‍ അളക്കുന്നത് മാറ്റി സെക്കന്റിലാക്കിയാല്‍ എന്താണ് സംഭവിക്കുക? മറ്റുള്ള സ്വകാര്യഭീമന്‍മാരുടെ സിംകാര്‍ഡുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാവും. ചുരുങ്ങിയത് സെക്കന്റ് സിമ്മായി സ്വിച്ച്ഡ്ഓഫ് പദവിയില്‍ അന്ത്യവിശ്രമം കൊള്ളും. അവറ്റകള്‍ ഒന്നുകില്‍ കളം മാറി ചവുട്ടട്ടെ അല്ലെങ്കില്‍ കളത്തിനു പുറത്തുപോവട്ടെ. അവരുടെ കള്ളക്കച്ചവടം എന്നെന്നേയ്ക്കുമായി പൂട്ടിപ്പോവുന്നതുകൊണ്ട് ആര്‍ക്കാണ് ചേതം?

വില കുറയ്ക്കുക, കൂടുതല്‍ വില്ക്കുക, കൂടുതല്‍ നേടുക എന്ന വില്പനതന്ത്രം പയറ്റാന്‍ ഒരു സര്‍ക്കാര്‍ കമ്പനി എന്തിന് മടിക്കണം? വിരലിലെണ്ണാവുന്ന സ്വകാര്യമുതലാളിമാരോടോ അതോ രാജ്യത്തെ ജനസംഖ്യയുടെ പകുതിവരുന്ന ഉപഭോക്താക്കളോടോ സര്‍ക്കാരിനും കമ്പനിക്കും കടപ്പാട്?

നമ്മള്‍ ആഗോളവല്ക്കരണപാതയിലാണെന്നും പരിഷ്കൃതരാഷ്ട്രമാണെന്നും വികസിതരാജ്യ പദവിയിലേക്കു പറന്നുയര്‍ന്നുകൊണ്ടിരിക്കുകയാണെന്നുമെല്ലാം ആ പഴയ ഫയല്‍വാനെപ്പോലെ സ്വയം പാടിപുകഴ്ത്തിക്കൊണ്ടിരിക്കുകയാണല്ലോ നമ്മള്‍. നടക്കട്ടെ. അതുകൊണ്ട് ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനായെങ്കിലും ഒരല്പം വിവരം വിവരസാങ്കേതികക്കാര്‍ക്കുണ്ടാവുന്നത് ഒരു അപരാധമായി ആരും കരുതുകയില്ല.


ട്രായിയുടെ സൈറ്റ് തുറക്കുമ്പോള്‍ പ്രത്യക്ഷമാവുക ട്രൂത്ത് എലോണ്‍ ട്രൈംഫ്സ് എന്ന വചനത്തോടൊപ്പം വരുന്ന ഗാന്ധിചിത്രമാണ്. അന്യായമായി നേടുന്നതെന്തും മോഷണത്തിന് തുല്യമാണെന്നു പറഞ്ഞതും ആ മഹാനാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ജീവിക്കുന്നു എന്നുപറഞ്ഞതും ഗാന്ധിജിതന്നെ.

ഇങ്ങ് വയനാട്ടിലെ കുഗ്രാമത്തിലെ ഒരു ദരിദ്രഹരിജനകര്‍ഷകന്‍ ഈ കൈവിളിയന്ത്രം ഞെക്കി കോയിക്കോട്ടെ വല്യങ്ങാടിയിലെ കുരുമുളകിന്റെ വിലചോദിക്കുന്നു എന്നു കരുതുക. വിളിയാവട്ടെ 5സെക്കന്റുനേരത്തേയ്ക്കുള്ളതും. ഭാരതത്തിന്റെ ആത്മാവിന്റെ പ്രതിപുരുഷനായ ആ ദരിദ്രകര്‍ഷകനില്‍ നിന്നും 55സെക്കന്റുകള്‍ക്ക് അന്യായചാര്‍ജ് ഈടാക്കുന്നവര്‍ ദയവായി മഹാത്മജിയുടെ ചിത്രം അവിടുന്നുമാറ്റി വല്ല മൂത്തൂറ്റുമുതലാളിയുടേയോ മറ്റോ ഒരെണ്ണം ചില്ലിട്ടുവെയ്ക്കേണ്ടതാണ്.

കാലത്തിന്റെ വിളികേള്‍ക്കാന്‍ പാകത്തിലുള്ള കാതും ചുമരെഴുത്തു വായിക്കാന്‍ പറ്റിയ കണ്ണുമുള്ളവരായിരിക്കണം ലീഡര്‍മാര്‍. വെളളാനകളെ മോഴകള്‍ നയിച്ചതാണ് എയറിന്ത്യയില്‍ കണ്ടത്. നിമിഷങ്ങള്‍ക്ക് തീവിലയുള്ള നാട്ടില്‍ നിമിഷാര്‍ദ്ധം കൊണ്ട് തീരുമാനമെടുക്കാന്‍ പറ്റിയവരായിരിക്കണം തലപ്പത്ത്. അതിനുവേണ്ടിയാണല്ലോ ജനം ചെല്ലും ചെലവും കൊടുത്ത്് മാനേജ്മെന്റുഗുരിക്കന്‍മാരെ പോറ്റുന്നത്.

മനുഷ്യന്‍ നാളിതുവരെ ഉത്സാഹിച്ചിട്ടും വടകര സിദ്ധാശ്രമത്തിലൊഴിച്ച് ലോകത്തൊരിടത്തും നടപ്പാക്കാന്‍ പറ്റാത്ത സംഗതിയാണ് സോഷ്യലിസം. എന്നാല്‍ 'മരണം' എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സോഷ്യലിസം നടപ്പാക്കുന്നതില്‍ പ്രകൃതി അന്തിമമായി വിജയിച്ചിട്ടുണ്ട്. പ്രകൃതിദത്തമായ മരണത്തെ മാറ്റിനിര്‍ത്തിയാല്‍ പിന്നെയുള്ള ഒരേക സോഷ്യല്‍ ലവലര്‍ സാംപിട്രോഡയുടെ വാക്കുകളില്‍ വിവരസാങ്കേതിക വിദ്യയാണ്. അതിനെ കളഞ്ഞുകുളിക്കരുത്.

വിപണിമത്സരത്തിന്റെ അനന്തസാദ്ധ്യതവച്ച് രാജ്യത്തിനും ജനതയ്ക്കും ഖജനാവിനും ഒരുപോലെ ഗുണകരമായ നിലപാടെടുക്കാന്‍ വൈകുമ്പോള്‍ പോക്കറ്റടിച്ചുപോവുന്നത് ഭൂരിഭാഗം വരുന്ന ദരിദ്രവാസികളുടേതാണ്. സെക്കന്റിനെ ആര്‍ക്കാണിത്ര പേടി? ഇനി ഉറക്കം നടിക്കുകയാണെങ്കില്‍ എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി ഈ പകല്‍കൊള്ള, അല്ല രാപ്പകല്‍ കൊള്ള നിര്‍ബാധം തുടരാനുള്ള സാഹചര്യം ഒരുക്കുന്നു? വൈകിവന്ന നീതി നീതിനിഷേധമാണെന്നിരിക്കേ, ബെറ്റര്‍ ലെയ്റ്റ് ദാന്‍ നെവര്‍ എന്നുമാത്രം.

November 03, 2009

ഡീസന്റ് എംപ്ളോയ്മെന്റ് വള്‍ഗര്‍ സാലറി ആന്റ് റവല്യൂഷണറി പെന്‍ഷന്‍




ഒരു പത്തിരുപത്തിയഞ്ച് കുടുംബങ്ങള്‍ താമസിക്കുന്നതിന്റെ നടുവില്‍ ഒരാളുടെ പറമ്പിലേ ഒരു കിണറുള്ളൂവെന്നു കരുതുക. അതില്‍ മാത്രം വെള്ളവും. ഇരുപത്തിയഞ്ചു കുംടുംബത്തിലെയും സുന്ദരന്‍മാര്‍ അവിടെവന്ന് കോരിക്കുളിക്കുകയും സുന്ദരിമാര്‍ ലജ്ജാവിവശരായി വലംകൈയ്യിലെ കുടം നടുവില്‍ താങ്ങി ഇടം കൈയ്യില്‍ വേറൊന്നും തൂക്കി ചിരിച്ചുരസിച്ച് കാളിദാസന്‍ പറഞ്ഞതുപോലെ പാദപത്മങ്ങളുടെ ചിത്രം ഭൂമിയില്‍ പതിപ്പിച്ച് നടന്നകലുകയുമല്ലേ ചെയ്യുക.

ഇനി, ഈ പറമ്പിന്റെ ആധാരം ഞമ്മള പേരില്‍ രയിസ്രാക്കിയതാ, പറമ്പും പൊരേം മുന്നിലെ മാവും പിന്നിലെ പുളിയും ചോട്ടിലെ പശൂം മോളിലെ അണ്ണാനും കിണറും കിണറ്റിലെ വെള്ളവും പടവിലെ നീര്‍ക്കോലീം വെള്ളത്തിലെ തവളയുമെല്ലാം ഞമ്മക്കുമാത്രം അവകാശപ്പെട്ടതാണ്. ഉള്ള വെള്ളമെല്ലാം ആവുമ്പോലെ കോരിക്കുടിച്ച് ഞമ്മള് വയറുചീര്‍ത്ത് ചാവട്ടെ, ഇങ്ങള് ഒരു തുള്ളിവെള്ളം കിട്ടാതെ തൊണ്ടപൊട്ടി മരിക്കീന്‍ ഹമുക്കുകളേ എന്ന പ്രഖ്യാപനം സ്ഥലമുടമയുടേതായി വന്നു എന്നു കരുതുക.

എന്താണു സംഭവിക്കുക. നിയമപ്രകാരം സ്ഥലമുടമയുടെ പ്രഖ്യാപനമാണ് പ്രാവര്‍ത്തികമാവേണ്ടത്. നാട്ടുന്യായപ്രകാരം ആദ്യം പറഞ്ഞതാണ് സംഭവിക്കേണ്ടത്. കിണറു വറ്റുന്നതുവരെ അല്ലെങ്കില്‍ മറ്റുള്ളവരുടെ കിണറില്‍ വെള്ളം കാണുന്നതുവരെ അതുതന്നെയാണ് സംഭവിക്കുകയും ചെയ്യുക. കാരണം ന്യായം മുന്നിലും നിയമം പിന്നിലുമായാണ് സഞ്ചരിക്കുക.

ഇനി സ്ഥലമുടമ വാശിപിടിച്ചാല്‍ എന്താണു സംഭവിക്കുക. ആദ്യം വാക്പയറ്റും. അതില്‍ ജയാപജയങ്ങളില്ലെങ്കില്‍ പിന്നെ ഒരു വടിപ്പയറ്റുകൂടി പൊടിപൊടിക്കും. അപ്പോള്‍ നിയമം അതിന്റെ വഴിക്ക് നടക്കും. അതായത് ആളുകളുടെ പേരില്‍ കേസ്സെടുക്കപ്പെടും. ഐ.പി.സി സെക്ഷന്‍ 100 പ്രകാരം, അതായത് ആത്മരക്ഷാര്‍ത്ഥം നടത്തിയ ആക്രമണത്തില്‍ വരവുവച്ച് അകത്തായവര്‍ വീണ്ടും കിണറ്റിന്‍കരയിലെത്തും.

ഇങ്ങിനെ ധാര്‍മ്മികതയുടെ പന്തം തെളിച്ച് ന്യായം മുന്നിലും അതിന്റെ വെട്ടത്തില്‍ കാലുതെറ്റി തൈക്കുണ്ടില്‍ വീഴാതെ നിയമം പിന്നിലുമായി നടക്കുമ്പോഴാണ് അതൊരു പരിഷ്കൃതസമൂഹമാണെന്ന് നാലാളുകള്‍ പറയുക.

ഇനി കമ്പനി നിയമം 1956ലെ ദ്രവിച്ച എവറെഡി ടോര്‍ച്ചിന്റെ അരണ്ടവെളിച്ചത്തില്‍ തപ്പിതപ്പി നടക്കുന്നു. ന്യായം ഇരുണ്ട തൈക്കുണ്ടില്‍ തല കുത്തി നില്ക്കുകയും ചെയ്യുന്നു. അപ്പോഴാണ് അംബാനിസുതരും വള്‍ഗര്‍ സാലറിയും അവതരിക്കുക.

1956ലെ കമ്പനീസ് ആക്ട് പ്രകാരം നിയമപ്രകാരമുള്ള 10% ലാഭം ശമ്പളമായി വരുമ്പോള്‍ വരുന്ന നക്കാപ്പിച്ച 44കോടി മൂപ്പര്‍ ശമ്പളമായി കൈപ്പറ്റുന്നത് ഒരു തെറ്റാണോ? നിയമപ്രകാരം ശരിയാണ്. ന്യായപ്രകാരം തെറ്റുമാണ്. ബഹുമാനപ്പെട്ട മന്ത്രി സല്‍മാന്‍ ഖുര്‍ഷിദൂം ബഹൂമാനപ്പെട്ട പ്ളാനിങ് കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിങ് അഹ്്ലുവാലിയയും ബഹുമാനപ്പെട്ട പൊതുജനസമക്ഷം പറഞ്ഞത് ഈ ചെയ്യുന്നത് ശരിയല്ലെന്നും. 44 കോടി രൂപ പോയിട്ട് 44 കോടി കോണകം രണ്ടുജ•ം ജനിച്ചാലും കാണാനിടയില്ലാത്ത ഭൂരിപക്ഷം കൈ വെടക്കാക്കാന്‍ ക്യൂനിന്നതുകൊണ്ടാണല്ലോ സല്‍മാന്‍ ഖുര്‍ഷിദ് സഭ കണ്ടിട്ടുണ്ടാവുക.

താടുയുഴിയാനല്ലാതെ മറ്റൊന്നിനും കൈ പൊങ്ങാത്ത മതനേതാക്കളുടെ സൂക്തം ചൊല്ലുന്ന പണിയാവരുത് ഭരണകര്‍ത്താക്കളുടേത്. 1956ലെ ആ നിയമം ഭേദഗതി ചെയ്ത് ശമ്പളം ലാഭത്തിന്റെ അര ശതമാനം എന്നാക്കിയാല്‍ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ. അതു ചെയ്യുകയില്ല.

ശമ്പളം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തന്നെ തീരുമാനിക്കട്ടേ എന്നാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപനം. ചുരുക്കിപ്പറഞ്ഞാല്‍ കോടികള്‍ നമ്മള്‍ മേമ്പ്രന്‍മാര്‍ തുലയ്ക്കുന്നതിനു മാത്രമേ ഇപ്പോള്‍ പത്രക്കാര്‍ക്ക് എണ്ണമുള്ളൂ. അതുപോരാ അതിലും വലുതാണ് സി.ഇ.ഒ മാരുടേതെന്ന് ജനം ഒന്നറിയണം എന്നുമാത്രം.

ന്യായമാര്‍ഗത്തില്‍ നിയമത്തെ തെളിക്കുവാന്‍ പറ്റിയവരെ കണ്ടെത്താന്‍ വേണ്ടിയാണല്ലോ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ജനം വിരലു വൃത്തികേടാക്കുന്നത്.


ഇനി മുതലാളിമാരുടെ ഗസറ്റായ ഇക്കണോമിക് ടൈംസിന്റെ കാഴ്ചപ്പാടുപ്രകാരം കാലം എത്രയോ മാറി. അതായത് കടലുണ്ടിപ്പുഴ പിന്നെയുമൊഴുകി. അംബാനിമാരുടെ 44 കോടി ശമ്പളം അമേരിക്കയുമായി തട്ടിക്കുമ്പോള്‍ വെറും തൃണം. കാലത്തിന്റെ മാറ്റം മന്ത്രിമാര്‍ ഉള്‍ക്കൊള്ളാത്തതിന്റെ ഒരു പരാതിയേ അവര്‍ക്കുള്ളൂ. ഇതൊക്കെയാണെങ്കിലും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് 1956ലെ കമ്പനീസ് ആക്ട് ഭേദഗതി ചെയ്യണമെന്നുമാത്രം എഴുതിയില്ല. പുതിയകാലമായിരിക്കണം പഴയനിയമവുമായിരിക്കണം എന്നാണ് ചേലുള്ള കാഴ്ചപ്പാട്.

1956ല്‍ ഭ്രാന്തന്‍ നായ കടിച്ചാല്‍ കിണറിനു വേലിപണിയുന്നതുപോലെ 12 ഇഞ്ചക്ഷന്‍ പൊക്കിളിനുചുറ്റും പാസാക്കുകയായിരുന്നു പതിവ്. കാലം മാറിയപ്പോള്‍ ഒന്നുകൊണ്ട് തൃപ്തിപ്പെടാമെന്ന അവസ്ഥവന്നു. പുലര്‍ച്ചെ നടക്കാനിറങ്ങിയ മുതലാളിയെ ആളറിയാതെ തലയ്ക്കു വെളിവറ്റ ഒരു പട്ടി കയറി പെരുമാറി എന്നു വെക്കുക. 1956ലെ സമ്പ്രദായപ്രകാരം പോരട്ടെ ഡോക്ടറേ ഒരു പന്ത്രണ്ടെണ്ണം പൊക്കിനുചുറ്റും എന്നോ പറയുക അതോ ഒന്നുമതി എന്നോ. ഇക്കണോമിക് ടൈംസിന്റെ കാഴ്ചപ്പാടുപ്രകാരമാണെങ്കില്‍ പന്ത്രണ്ടില്‍ ഒന്നു കുറയരുത്.

ഇനി അമേരിക്കയുമായി ഈയൊരു കാര്യത്തില്‍ മതിയോ താരതമ്യം? അനിയന്‍ അംബാനി ഏട്ടന്‍ അംബാനിയെ 'ഭയ്യാ' എന്നുവിളിച്ചപ്പോള്‍ ബി.എസ്.സിയിലെ കാളക്കൂറ്റന്‍മാര്‍ കയറുപൊട്ടിച്ച് നിക്ഷേപിക്കാന്‍ പൈക്കളെ തേടിയ വിവരദോഷികളുടെ കച്ചവടസംസ്കാരത്തെ അമേരിക്കയിലെ പരിഷ്കൃത വ്യവസായ സമൂഹവുമായി എന്തുതരത്തിലാണ് ഉപമിക്കുക? ഒരു അസിംപ്രേംജിക്ക് ജലദോഷം വന്നാല്‍ വിപ്രോ ഡൌണ്‍സീലിങ്ങില്‍. അംബാനിക്ക് മൂത്രക്കടച്ചില്‍ വന്നാല്‍ മുംബൈ ബ്രോക്കര്‍മാര്‍ക്ക് കുഴലിടേണ്ടിവരികയും ചെയ്യുന്ന രാജ്യത്തെ, ഭരണമാറ്റം പോലും സ്വാധീനിക്കാത്ത അമേരിക്കന്‍ വിപണിയുമായി താരതമ്യം ചെയ്യുന്നത് ശമ്പളത്തിന്റെ കാര്യത്തില്‍ മാത്രമാവരുത്.

പാമ്പാട്ടികളുടേയും പിടിച്ചുപറിക്കാരുടേയും അപരിഷ്കൃതരുടേയും നാട് വിവരസാങ്കേതികവിദ്യയുടെ പേരുകേട്ട പ്രദേശമായി. വിജ്ഞാനത്തോടൊപ്പം വിവേകം വളരുന്നില്ലെങ്കില്‍ ഉണ്ടാവുക ഒരു പറ്റം ഒന്നിനും കൊള്ളാത്ത കുറേ മാനേജര്‍മാരാണ്. വൈജ്ഞാനിക മണ്ഡലത്തോടൊപ്പം വിവേകവും വികസിക്കുമ്പോള്‍ മാത്രമാണ് ലീഡര്‍മാര്‍ ഉണ്ടാവുക.

മാനേജര്‍ ഡൂ തിങ്സ് റൈറ്റ് - 1956ലെ കമ്പനി നിയമം നോക്കി അംബാനിസുതന്‍ 44 കോടി ശമ്പളമായി കൈപ്പറ്റി. ലീഡര്‍ ഡൂ റൈറ്റ് തിങ്സ് - സ്വന്തം വിമാനങ്ങളും വിമാനത്താവളങ്ങളും രാജ്യത്തിനായ് പ്രതിഫലമേതുമില്ലാതെ വിട്ടുകൊടുത്തു ജാംഷേഡ്ജി.

കുത്തകമുതലാളിമാരുടെ ശമ്പളവര്‍ദ്ധനയ്ക്ക് പഴയ കുടുംബാസൂത്രണംപോലെ എന്തെങ്കിലും ഒരു പ്രതിവിധിക്കായി നമ്മുടെ ബൂര്‍ഷ്വാ മന്ത്രിമാര്‍ നാവുചലിപ്പിക്കുമ്പോള്‍ കേരളത്തിലെ വിപ്ളവപ്ളവഗങ്ങള്‍ക്ക് നാവുതാണുപോയ അവസ്ഥയാണ്.

കേന്ദ്രത്തിലെ കേസ് തലയുള്ള മുതലാളിമാരുടേതാണെന്നെങ്കിലും പറയാം. കോടികള്‍ കൊടുക്കുന്നത് സര്‍ക്കാരല്ലെന്നും. തലതന്നെ വയറ്റിലാണെന്ന് കാലം തെളിയിച്ചവര്‍ ഇവിടെ ഒപ്പിച്ച സംഗതി ഉഗാണ്ടയിലെ ഈദി അമീന്റെ നേട്ടങ്ങളുടെ പട്ടികയില്‍ കൂടി വരവുവെയ്ക്കപ്പെടാത്തതാണ്.

മകന്റെ കെട്ടിയോള്‍ മന്ത്രിഭവനത്തില്‍ ഒന്നാം നാള്‍ കുക്കായി ഭവിച്ചു. കറിക്കത്തി ഒന്നുയര്‍ന്നുതാണു. എന്തൊരദ്ഭുതം രണ്ടാംനാള്‍ മരുമകള്‍ ക്ളര്‍ക്കായി രൂപാന്തരംപ്രാപിച്ചു. എഴുത്താണി ഒന്നുയര്‍ന്നുതാണു. എന്തൊരദ്ഭുതം മൂന്നാംനാള്‍ ഗസറ്റഡ് ഓഫീസറായി ഉദ്യോഗക്കയറ്റം. ആഫീസര്‍ സീല്‍ ഒന്നുയര്‍ന്നുതാണു. എന്തൊരദ്ഭുതം. നാലാം നാള്‍ വാഴ്ത്തപ്പെട്ട പെന്‍ഷന്‍കാരിയായി ഭവിച്ചു.

ഇന്ന് ഇരുപത്തിരണ്ടില്‍ പെന്‍ഷന്‍ പറ്റി വീരപ്രസുവായി, ദീര്‍ഘസൂമംഗലിയായി ഇനി ഒരു എഴുപത്തിയഞ്ചുകൊല്ലം സുഭിക്ഷം കഴിയുമെന്ന് കൂട്ടുക. പെന്‍ഷന്‍ മുടങ്ങാതെ സര്‍ക്കാര്‍ വക. പിന്നെ അടുത്തൂണ്‍ അനന്തരാവകാശികളിലേക്ക് പ്ളേഗ് പോലെ പകരുകയും ചെയ്യും. ഇങ്ങിനെ പത്തു മന്ത്രിമാരും അവരുടെ മക്കളും മരുമക്കളും ഒന്നുത്സാഹിച്ചാല്‍ പിന്നെ പരശ്ശതം പരശുരാമന്‍മാര്‍ കന്യാകുമാരിയില്‍ചെന്ന് മഴുവെറിഞ്ഞാലും നാട് കരകയറിയെന്നുവരില്ല.

അംബാനിമുതലാളിയുടെ ശമ്പളം കമ്പനിയുടെ പാതി ഷെയര്‍ഹോള്‍ഡര്‍മാര്‍ വിചാരിച്ചാല്‍ നിര്‍ത്തിക്കാവുന്നതേയുള്ളൂ. ജാതിമതരാഷ്ട്രീയഭേദമന്യേ കേരളീയരുടെ ഇപ്പോഴത്തെ ചിന്ത ഈ മന്ത്രിപുത്രകളത്രാദികള്‍ക്കാരു മണികെട്ടും എന്നതുമാത്രമാണ്.

അവരവരാല്‍ കഴിയുന്നത് സമൂഹത്തിന്, അവരവര്‍ക്കാവശ്യത്തിനുള്ളത് സമൂഹത്തില്‍ നിന്നും എന്ന സുന്ദരമോഹന വ്യവസ്ഥയ്ക്ക് ഇങ്ങിനെയും ചില്ലറ ഗുണങ്ങളുണ്ടെന്നു കണ്ടുപിടിച്ചുതരാന്‍ ഒരു സഖിതന്നെ വേണ്ടിവന്നു. ജനാധിപത്യത്തിന്റെ ഓരൊരൊ സുഖങ്ങളെപറ്റിയാലോചിക്കുമ്പോ ഇതൊക്കെ തന്നെ വിപ്ളവം.

The World has enough to feed everyone in need, and no one in greed എന്നു പറഞ്ഞു പണ്ടൊരാള്‍. വെറുതെയല്ല സ്വാതന്ത്ര്യത്തിന്റെ ആ ആസ്ഥാനഗായകനെ താമസംവിനാ വെടിവച്ചുകൊന്ന് കൈയ്യില്‍ വടിപിടിപ്പിച്ച് പാരതന്ത്ര്യത്തിന്റ സെന്‍ട്രല്‍ ജയിലിനുമുന്നില്‍ കാക്കയ്ക്ക് കാഷ്ഠിക്കുവാന്‍ പ്രതിമരൂപത്തില്‍ നിര്‍ത്തിക്കൊടുത്തത്.