May 19, 2010

മാധ്യമങ്ങളും ജുഡീഷ്യറിയും


ജനാധിപത്യത്തിന്റെ രണ്ട്‌ നെടുംതൂണുകള്‍ എന്ന സ്ഥാനം ഇപ്പോഴലങ്കരിക്കുന്നത്‌ ജുഡീഷ്യറിയും മീഡിയയുമാണ്‌ ലെജിസ്ലേച്ചറിന്റെയും എക്‌സിക്യുട്ടീവിന്റെയും കൈയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്‌ സാധാരണയായി ഇങ്ങിനെ സംഭവിക്കുക. രണ്ട്‌ നെടുംതൂണുകള്‍ എന്നനിലയില്‍ തുല്യ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടവരാണ്‌ ജുഡീഷ്യറിയും മീഡിയയും. രണ്ടു കൂട്ടരും പരസ്‌പരം ആവശ്യമുള്ളവരാണ്‌. ജനങ്ങളാണെങ്കില്‍ രണ്ടുകൂട്ടരേയും ഒരുപോലെ ആവശ്യമുളളവരുമാണ്‌. അതായത്‌ സര്‍വ്വതന്ത്രസ്വതന്ത്രമായ ഈ രണ്ടു സ്ഥാപനങ്ങളാണ്‌ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ശ്വാസകോശവും കരളും.
 
ആരാണ്‌ കൂടുതല്‍ സ്വതന്ത്രര്‍, ആര്‍ ആരുടെ കാര്യത്തില്‍ ഇടപെട്ടു കുളം തോണ്ടരുത്‌, ആര്‍ക്ക്‌ ആരുടെ കാര്യത്തിലിടപെട്ടു കുളമാക്കാം എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ ആദികാലം മുതലേ നടന്നുകൊണ്ടിരിക്കുന്നു. തലയോടുള്ളന്നും മൂക്കിലെ വെള്ളം വറ്റുകയില്ലെന്നു പറഞ്ഞതുപോലെ ആദിമന്ത്യാന്തമില്ലാതെ അത്‌ അനാദികാലത്തോളം തുടര്‍ന്നുകൊണ്ടുമിരിക്കും. എത്രയെത്ര സെമിനാറുകള്‍ അതിലേറെ ചര്‍ച്ചകള്‍. അണ്ടിപ്പരിപ്പിന്റെയും കുപ്പിവെള്ളത്തിന്റെയും കഥ എളുപ്പം കഴിയും. പ്രശ്‌നങ്ങള്‍ തുടര്‍ന്നും പൂര്‍വ്വാധികം ഭംഗിയായി അരങ്ങുതകര്‍ക്കുകയും ചെയ്യും. നാട്ടുനടപ്പ്‌ അതാണ്‌. 

പഴയ ലോര്‍ഡ്‌ ചീഫ്‌ ജെസ്റ്റിസ്‌ ഓഫ്‌ ഇംഗ്ലണ്ട്‌ ആന്റ്‌ വെയില്‍സ്‌ ആയ ലോര്‍ഡ്‌ വൂള്‍ഫ്‌ പറഞ്ഞതുനോക്കുക. "Parliamentary democracy depends upon the existence of a free and independent media and a free and independent judiciary. What is more, it is possible that a free media depends upon the existence of a free judiciary and free judiciary depends in turn upon a free and independent media. അപ്പോള്‍ മൊത്തത്തില്‍ നെയ്‌ച്ചോറും ബിരിയാണിയും തമ്മിലുള്ള വ്യത്യാസം കൂടി പരമമായ ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ രണ്ടുകൂട്ടരും തമ്മിലില്ല. 

വൂള്‍ഫ്‌ തുടരുന്നു "While this may be true, the judiciary must be independent of the media and the media must be independent of the judiciary. അതായത്‌ രണ്ടും തൊടിയില്‍ കവുങ്ങു പോലെയാണ്‌ വളരേണ്ടത്‌. ഒന്ന്‌ മറ്റൊന്നിന്റെ നിഴലില്‍ പെട്ട്‌ ചാഞ്ഞും ചെരിഞ്ഞും പോവാകെ കുത്തനെ വേരുറപ്പിക്കണം. കവുങ്ങിന്റെ ഗുണം ചുറ്റിലുമുള്ള തണല്‍ അതിനെ ബാധിക്കുകയില്ലെന്നതാണ്‌. അസ്‌തുവായിപ്പോയാലും ചാഞ്ഞുവളരുകയില്ല. 

ഭരണകൂടത്തിന്റെ അധികാരത്തിന്റെ ശേഷി കൂടിയും കുറഞ്ഞുമിരിക്കും. അത്‌ പിന്നിലുള്ള ജനത്തിന്റെ പിന്തുണയെ ആശ്രയിച്ചാണിരിക്കുക. ഒടുക്കത്തെ പിന്തുണയുമായാണ്‌ വരുന്നതെങ്കില്‍ തിമിരം താമസിയാതെ പിടികൂടും. പിന്നെ കണ്ണുതെറ്റി തൈക്കുണ്ടില്‍ വീഴാതെ നോക്കേണ്ടതും നേര്‍വഴി നടത്തേണ്ടതുമായ കടമ ജുഡീഷ്യറിക്കും മീഡിയയ്‌ക്കുമാണ്‌. വിളിച്ചുപറയേണ്ട ബാദ്ധ്യത മീഡിയയ്‌ക്കും നേര്‍വഴി നടത്തേണ്ട ചുമതല ജുഡീഷ്യറിക്കും. 

ഉത്തരവാദിത്വം കൂടുന്നതിനനുസരിച്ച്‌ കൂടേണ്ട സാധനമാണ്‌ പ്രവര്‍ത്തന സ്വാതന്ത്ര്യം. സ്വാതന്ത്ര്യമില്ലാത്ത ഉത്തരവാദിത്വം തോട്ടിയില്ലാത്ത പാപ്പാനെപ്പോലെയാണ്‌. എപ്പം ചത്തു എന്നു ചോദിച്ചാല്‍ മതിയാവും. ജനാധിപത്യത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ളത്‌ ജുഡീഷ്യറിയ്‌ക്കും മാധ്യമങ്ങള്‍ക്കുമാണ്‌. നേരു നേരത്തേ അറിയിക്കേണ്ടതു മാധ്യമങ്ങളുടെ ബാദ്ധ്യതയാവുമ്പോള്‍ നീതിയുടെ കാവലാളാവേണ്ടത്‌ ജുഡീഷ്യറിയാണ്‌. ഈ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കൂവാന്‍ വേണ്ടത്‌ തീര്‍ച്ചയായും വക്കുപൊട്ടിയ സ്വാതന്ത്ര്യമല്ല, അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്‌. 

സമീപകാലത്ത്‌ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഒരു കേസാണ്‌ ജസിക്കാലാല്‍ വധക്കേസ്‌. ബാറില്‍ പാതിരാത്രിക്ക്‌ മദ്യം ഒഴിച്ചുകൊടുക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നു പ്രതി മനുശര്‍മ്മ ജസിക്കാലാലിനെ വെടിവെച്ചുകൊന്നു. മന്ത്രിപുത്രന്‍ മനുശര്‍മ്മ സുഖമായി ഊരിപ്പോന്നു. ജസിക്കാലാലിന്റെ കൊലയാളി മനുശര്‍മ്മയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്ട്രപതിക്കു കിട്ടിയത്‌ രണ്ടുലക്ഷത്തോളം ഇമെയിലുകളായിരുന്നു. വിഷയം മാധ്യമങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തു. കേസ്‌ നേരാവണ്ണം നടന്നപ്പോള്‍ മനുശര്‍മ്മ അകത്തായി.

ഈ കേസില്‍ മനുശര്‍മ്മയ്‌ക്കുവേണ്ടി വാദിച്ചത്‌ ഇനി കോട്ടിടാനില്ലെന്നു പറഞ്ഞ്‌ വീട്ടിലിരിക്കാന്‍ തീരുമാനിച്ച പരിണിതപ്രഞ്‌ജനായ നിയമജ്ഞന്‍ രാംജഠ്‌മലാനിയും. ഈ കേസില്‍ മാധ്യമങ്ങള്‍ മുന്‍വിധിയ്‌ക്കിടയാക്കിയെന്നായിരുന്നു ജഠ്‌മലാനിയുടെ ആരോപണം. ബന്ധപ്പെട്ട സുപ്രീംകോടതി നിരീക്ഷണം നോക്കുക. "Mr. Ram Jethmalani, Learned senior counsel for the appellant submitted that the appellant Manu Sharma had been specifically targeted and maligned before and during the proceedings by the media, who proclaimed him as guilty even after his acquittal by the Trial Court. He took us through various news items that were published in English & Hindi dailies. He elaborated that "Justice should not only be done, it should manifestly and undoubtedly be seen to be done". This common law rule cannot be ignored". 

സാക്ഷാല്‍ ശ്രീ രാം ജഠ്‌മലാനിയെ ഐ.ബി.എന്‍ ചാനലില്‍ ഡെവിള്‍സ്‌ അഡ്വക്കേറ്റ്‌ പ്രോഗ്രാമില്‍ കരണ്‍ ഥാപ്പര്‍ ക്രോസ്‌ ചെയതത്‌ പലരും കണ്ടതാണ്‌. ഇനി തന്റെ ഭാഗം വിശദമാക്കാന്‍ എഴുന്നേറ്റുവരാന്‍ പറ്റാതെ, കൊല്ലപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധിയുടെ മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുന്നത്‌ എത്രമാത്രം നീചമാണ്‌ എന്ന ഥാപ്പര്‍ തുറന്നടിച്ചപ്പോള്‍ ജഠ്‌മലാനി കോപാകുലനായതും നമ്മള്‍ കണ്ടതാണ്‌. ഇപ്പോള്‍ പ്രതി ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്‌. തെറ്റുപറ്റിയത്‌ മാധ്യമങ്ങള്‍ക്കോ അതോ ജഠ്‌മലാനിക്കോ എന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്‌. 

പേരുകേട്ട മറ്റൊരു നിയമജ്ഞന്‍ ഫാലി എസ്‌ നരിമാന്റെ നിരീക്ഷണം കൂടി നോക്കുക. "A responsible Press is the handmaiden of effective judicial administration. The Press does not simply publish information about cases and trials but, subjects the entire justice - hierarchy (police, prosecutors, lawyers, judges, courts), as well as the judicial processes, to pubnlic scrutiny. Free and robust reporting,criticism and debate contribute to public understanding of the rule of law, and to a better comprehension of the entire justice - system. It also helps improve the quality of that system by subjecting it to the cleansing effect of exposure and public accountabilty."

വൈകിവന്ന നീതി നീതിയല്ലെന്ന വസ്‌തുത തല്‌ക്കാലം തട്ടിന്‍പുറത്തിരിക്കട്ടെ. നരിമാന്‍ അവസാനമായി പറഞ്ഞ വാചകം ഹേതുവായതുകൊണ്ടായിരിക്കുമല്ലോ ജസിക്കാലാലിന്റേയും രുചികയുടെയും കുടുംബത്തിന്‌ അല്‌പം വൈകിയെങ്കിലും ചില്ലറ നീതി ലഭിച്ചത്‌. അതുകൊണ്ടുതന്നെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിനുള്ള പങ്കും ചില്ലറയല്ല. 

മാധ്യമങ്ങളെക്കുറിച്ച്‌ ഗാന്ധിജിയുടെ ഒരു നിരീക്ഷണം കൂടി ഇവിടെ സ്‌മരണീയമാണ്‌. "One of the objects of a newspaper is to understand the popular feeling and give expression to it, another is to arouse among the people certain desirable sentiments, and the third is the fearlessness to expose popular defects". 

യഥാര്‍ത്ഥത്തില്‍ ഇതുതന്നെയല്ലേ നാം അവസാനമായി നടന്ന മുംബൈ കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാനി അജ്‌മല്‍ കസബിന്റെ കാര്യത്തിലടക്കം കണ്ടത്‌? മുംബൈയില്‍ നടന്നതെന്താണെന്ന്‌ ലോകം ചാനലുകളിലൂടെ കണ്ടതാണ്‌. തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിനും രക്ഷാപ്രവര്‍ത്തനത്തിനും വിലങ്ങിതടിയായി എന്ന പരാതി നിലനില്‌ക്കേതന്നെ ചാനലുകള്‍ കാട്ടിയ ദൃശ്യങ്ങള്‍ ഒരു ജനതയുടെ ഓര്‍മ്മകളില്‍ കനലുകളായി അവശേഷിക്കുന്നൂവെന്ന്‌ ഉറപ്പിക്കാവുന്നതാണ്‌ വിധിപ്രഖ്യാപനത്തിനുശേഷം നടന്ന കാര്യങ്ങള്‍. 

കസബിനു വധശിക്ഷ വിധിച്ചപ്പോള്‍ മധുരപലഹാരവിതരണമാണ്‌ നടന്നത്‌. കൃത്യമായി വാങ്ങിക്കൊണ്ടുവച്ച സംഗതി വിതരണം ചെയ്‌തു. ദീപാവലിക്കു പടക്കം പൊട്ടിച്ചതുപോലെ.. മാധ്യമങ്ങള്‍ മുന്‍വിധിക്ക്‌ വഴിവച്ചു എന്നുപറയാം. പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം കസബിനെ വിശേഷിപ്പിച്ചത്‌ ദാറ്റ്‌ മോണ്‍സ്‌റ്റര്‍ എന്നും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌ ബുച്ചര്‍ ഓഫ്‌ മുംബൈ എന്നുമായിരുന്നു. ഭാഗ്യത്തിന്‌ സുകുമാര്‍ അഴീക്കോടുമാരൊന്നും മുംബൈയിലില്ലാതിരുന്നതുകൊണ്ട്‌ അങ്ങിനെ വിളിക്കുന്നത്‌ അന്യായമാണെന്ന്‌ പ്രതികരിച്ചില്ല. ജനം അവരെ തൂക്കിക്കൊന്നതുമില്ല. കസബിന്‌ വധശിക്ഷയില്‍ കുറഞ്ഞതെന്തെങ്കിലും വിധിച്ചാല്‍ വിധിച്ചയാളുടെ കഴുത്തില്‍ കയര്‍ എപ്പോള്‍ വീണൂ എന്നുമാത്രം ചോദിക്കേണ്ട വികാരമാണ്‌ ചാനലുകള്‍ സൃഷ്ടിച്ചെടുത്തത്‌. അതുതന്നെയല്ലേ മാധ്യമധര്‍മ്മവും. 

മുന്‍പേ കൊടുത്ത ഉദ്ധരണികളിലൂടെ സസൂക്ഷ്‌മം സഞ്ചരിച്ചാല്‍ മനസ്സിലാവുന്ന വസ്‌തുത ഇത്രമാത്രമാണ്‌. മാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും സ്വാതന്ത്യത്തിന്‌ നിയതമായ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുക അസാദ്ധ്യമാണ്‌. അത്‌ ആപേക്ഷികമാണ്‌. ലിഖിതനിയമങ്ങളുടെ നിയന്ത്രണരേഖകളെക്കാള്‍ ജനാധിപത്യത്തിന്‌ സ്വീകാര്യവും ആശാസ്യവുമാവുക മാധ്യമങ്ങള്‍ സ്വയം കണ്ടെത്തുന്ന ഒരു നിയന്ത്രണരേഖയാണ്‌. ഒപ്പം എന്‍ റാമിനെപോലെയുളള പ്രമുഖ പത്രാധിപന്‍മാര്‍ പലപ്പോഴായി ആവശ്യപ്പെട്ട കോടതിയലക്ഷ്യം, അപകീര്‍ത്തി തുടങ്ങിയ മാരകായുധങ്ങളെപറ്റി ഒരു പുനര്‍വിചിന്തനം ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുമുണ്ടായാല്‍ ജനാധിപത്യം ഒന്നുകൂടി ശക്തിപ്പെടുകയേ ഉളളൂ.

May 10, 2010

ഖണ്ഡനവിപ്ലവം

മാര്‍ക്‌സിസ്റ്റ്‌ സരസ്വതിയോട്‌ നീതികാട്ടി ബൂര്‍ഷ്വാ മഹാലക്ഷ്‌മിയെ തള്ളണമെന്ന സിദ്ധാന്തക്കാരാണ്‌ വരട്ടുതത്വവാദികള്‍. മഹാലക്ഷ്‌മിയെ കുടെക്കിടത്തി സരസ്വതിയെ കുടിയിറക്കുകയാണു പ്രായോഗികമായി ശരിയെന്ന വാദക്കാരാണ്‌ അത്യന്താധുനിക വിപ്ലവകാരികള്‍. അത്യാവശ്യം ചില്ലറ ഉപദേശി റോളുകളും നാലാള്‍ കേട്ടാല്‍ നിരക്കാത്ത സംഗതി നാല്‌പതാളുകള്‍ക്ക്‌ മുന്നില്‍ പറയുവാനുള്ള സ്വാതന്ത്ര്യവും അതിനൊരു വേദിയുംകൊണ്ട്‌ സന്തുഷ്‌ടജീവിതം നയിക്കുന്നവരാണ്‌ വരട്ടുതത്വവാദികള്‍.
പ്രായോഗിക രാഷ്‌ട്രീയക്കാരാകട്ടെ വരട്ടുതത്വവാദികളെ ഒട്ടകങ്ങളാക്കി അതിന്റെ മുകളില്‍ കയറി അക്കരപ്പച്ച തേടിയിറങ്ങും. അതുകണ്ടുകഴിഞ്ഞാല്‍ ഒട്ടകത്തിന്റെ കഥയും കഴിയും. ലോകത്തിലെ ഏറ്റവും സ്വാദുളള ഇറച്ചി ഒട്ടകത്തിന്റേതാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. മരുഭൂമിയിലെ കപ്പലാണ്‌ ഒട്ടകമെങ്കില്‍ ആദര്‍ശമരുഭൂമിയിലെ പടക്കപ്പലാണ്‌ വരട്ടുതത്വവാദികള്‍. 

പ്രായോഗികരാഷ്‌ട്രീയം നടപ്പിലാക്കുവാന്‍ ചില ഉപകരണങ്ങളുണ്ട്‌. അടവുനയം എന്ന്‌ മൊത്തമായം അടവ്‌, നയം എന്നു ചില്ലറയായും അറിയപ്പെടുന്ന സംഗതി. കത്രികപോലെയാണ്‌ ഇത്‌ രൂപകല്‌പന ചെയ്യപ്പെട്ടിട്ടുള്ളത്‌. അടവ്‌ തെക്കോട്ടുനീങ്ങുമ്പോള്‍ നയം വടക്കോട്ട്‌ നീങ്ങും. താളാത്മകമായ ആ നീക്കത്തില്‍ ആദര്‍ശത്തിന്റെ തല പടിഞ്ഞാറ്‌ അറബിക്കടലില്‍ പതിക്കുകയാണ്‌ ചെയ്യുക. അത്തരം ഒന്നാംതരം അടവുനയങ്ങള്‍ പണ്ടുമുണ്ടായിരുന്നിട്ടുണ്ട്‌. വിമോചനസമരക്കാരോടൊപ്പവും ലീഗുകാരോടൊപ്പവും സംഘപരിവാരങ്ങളോടൊപ്പവും പി.ഡി.പിക്കാരൊടൊപ്പവും അടവുനയത്തിന്റെ പേരില്‍ സുബര്‍ക്കത്തില്‍ കഴിഞ്ഞ മധുരിക്കും ഓര്‍മ്മകള്‍ ഒരു പാടുണ്ട്‌.

`ശത്രുവിനെ ഏറ്റവും ഫലപ്രദമായി നേരിടുന്നതിന്‌ ഒരു തൊഴിലാളി വര്‍ഗ പാര്‍ടി ഉചിതമായ സമരതന്ത്രവും അടവുകളും ആവിഷ്‌കരിക്കും. അന്നന്നത്തെ സാഹചര്യത്തിനൊത്തു കൂട്ടുകൂടുകയും ധാരണകളും മുന്നണികളും മുന്നണിയില്ലാത്ത നീക്കുപോക്കുകളുമൊക്കെ ഉണ്ടാക്കേണ്ടിവരും. ഇതിന്റെ ഫലമായി ഒരു ഘട്ടത്തില്‍ എതിര്‍പ്പിന്നരിയായിരുന്നവര്‍ മറ്റൊരുഘട്ടത്തില്‍ ബന്ധുക്കളായെന്നും വരും. മറിച്ചും`. ഒരു പഴയ വിപ്ലവകടലാസില്‍ കണ്ടതാണ്‌. ഈ സംഗതിയെയാണ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍മാര്‍ സ്‌ട്രാറ്‌്‌റിജിക്‌ മാനേജ്‌മെന്റ്‌ എന്നു പറയുക. കണ്ണടച്ച്‌ മുഖത്തൊന്നുകിട്ടിയാല്‍ അതിനും നാലു ന്യായം പറയാനുള്ള സ്‌കോപ്പുള്ളതാണ്‌ സംഗതി. 

ഈയൊരു ചെരുപ്പിനൊപ്പിച്ച്‌ കാലുമുറിച്ചപ്പോഴാണ്‌ വര്‍ഗീയത തന്നെ രണ്ടു സൈസായത്‌. ഒന്ന്‌ ന്യൂനപക്ഷ വര്‍ഗീയതും മറ്റേതു ഭൂരിപക്ഷവര്‍ഗീയതയും. അന്നന്നത്തെ സാഹചര്യത്തിനൊത്ത്‌ ആരോടൊപ്പം കിടക്കണമെന്നേ തീരുമാനിക്കേണ്ടതുള്ളൂ. ആരോടെങ്കിലും കിടന്നേ തീരൂ എന്നകാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതെല്ലാം ആചാര്യന്‍മാര്‍ സൂക്തങ്ങളായി കുറിച്ചുവച്ചിട്ടുണ്ട്‌.

ഒരുകാലത്തെ സാഹചര്യത്തില്‍ യുക്തിവാദികളെക്കാളും മതേതരമായിരുന്നു കേരളത്തിലെ ലീഗ്‌. കാലം കാലനെയും വെല്ലുവിളിച്ചു മുന്നേറുമ്പോള്‍ തകര്‍ന്നുവീഴുന്നത്‌ പഴയ അടവുനയങ്ങളാണ്‌. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ കാലം ഒന്നുകൂടി തെളിയിച്ചു. ന്യൂനപക്ഷമന്ത്രം നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം ജപിച്ചതുമിച്ചം. ന്യൂനപക്ഷങ്ങളെയൊട്ടു കിട്ടിയതുമില്ല. ഭൂരിപക്ഷങ്ങളെ വെറുപ്പിക്കുകയും ചെയ്‌തു. ദ്രവിച്ച ന്യൂനപക്ഷ ചുരുക വലിച്ചെറിഞ്ഞ്‌ ഭൂരിപക്ഷ ഉറുമി വലിച്ചാലേ ഇനി രക്ഷയുള്ളൂ എന്നത്‌ ഏതാണ്ട്‌ വ്യക്തമായിട്ടുണ്ട്‌. 

ലയിക്കാന്‍ ഒരു ലായനിയും ലായകവും വേണം എന്ന സാമാന്യനിയമം പോലും ലംഘിച്ച്‌ കേരളകോണ്‍ഗ്രസുകാരെല്ലാം കൂടി ഒരു സുപ്രഭാതത്തില്‍ കൃസ്‌ത്യാനി കോണ്‍ഗ്രസുകാരാവുന്നു. വിവിധ ലീഗുകാര്‍ ലായനി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പരശുരാമന്‍ പണ്ടു പലവട്ടം രാജാക്കന്‍മാരെ ഉന്മൂലനം ചെയ്‌തതുപോലെ പലവട്ടം സംഘപരിവാറുകാരെ ഉന്മൂലനം ചെയ്യാനുള്ള ശേഷിക്ക്‌ ഇനിയൊരു മുസ്ലിപവര്‍ എക്ട്രായുടെ ആവശ്യമൊന്നുമില്ലാതെ എന്‍ഡിയെഫുകാരും വളര്‍ന്നു. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട്‌ അണികളെല്ലാം അരികളായിമാറി. കാര്യങ്ങളുടെ പോക്ക്‌ ഇങ്ങിനെയാവുമ്പോള്‍ കഞ്ഞികുടി മുട്ടാന്‍ നാളുകള്‍ പെരുത്തുണ്ടാവാനിടയില്ല. ഈയൊരു തിരിച്ചറിവുണ്ടാവാന്‍ ഐന്‍സ്റ്റൈന്റെ ബുദ്ധിയും മാര്‍ക്‌സിന്റെ ചിന്തയുമൊന്നുമാവശ്യമില്ല. എസെല്‍സിയും ഗുസ്‌തിയും തന്നെ ധാരാളം.

ഈയൊരു ദുരവസ്ഥയില്‍ നിന്നും പുറത്തേക്കുള്ള വഴിയാണ്‌ ഇനി വേണ്ടത്‌. ആചാര്യന്‍മാര്‍ പണ്ടേ പറഞ്ഞിട്ടുള്ളതുകൊണ്ട്‌ ഏറെ ചിന്തിക്കാനൊന്നുമില്ല. ഒരൊറ്റ വിശദീകരണമേ ആവശ്യമുള്ളൂ. സഖാക്കളേ, മാറിയ ലോകക്രമത്തില്‍ വര്‍ഗീയതയുടെ ഘടനയിലും കാര്യമായ വ്യത്യാസം വന്നിരിക്കുന്നൂ. ആഗോളീകരണവും വിവരസാങ്കേതികവിദ്യയും കൂടി ലോകത്തിന്റ അതിരുകള്‍ മായ്‌ച്ചുകളഞ്ഞതുകാരണം ഇനി ഒരൊറ്റലോകമാണ്‌. ആ ലോകക്രമത്തില്‍ ഇസ്ലാം-കൃസ്‌ത്യന്‍ വര്‍ഗീയതകള്‍ ഭൂരിപക്ഷവര്‍ഗീയതയും ഹിന്ദുവര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയുമാവുന്നു. ന്യൂനപക്ഷങ്ങളോടൊപ്പം നില്‌ക്കുക എന്നത്‌ ചരിത്രപരമായ കടമയായതിനാല്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ ഇനി അവരുടെ സംരക്ഷകരായിരിക്കും.

നാക്കിലയില്‍ അച്ചാറിന്റെയും പച്ചടിയുടെയും സ്വാധീനമാണ്‌ കേരളത്തിലും ബംഗാളിലും. താമസിയാതെ അതും കൂടി ഇല്ലാതായി ഒന്നുകൂടി ശക്തിപ്പെടുന്ന ലക്ഷണമാണ്‌. അതായത്‌ ഇടതുകൈകൊണ്ട്‌ കോണ്‍ഗ്രസിനെയും വലതുകൈകൊണ്ട്‌ ബി.ജെ.പിയെയും തടഞ്ഞുനിര്‍ത്തുന്ന ആ പഴയ സ്വപ്‌നത്തിന്‌ ഒരു അഴിച്ചുപണിക്കുള്ള കാലമായി. ആരെയും തടഞ്ഞുനിര്‍ത്താതെ ആരുടെയെങ്കിലും തടവില്‍ ശിഷ്ടകാലം സുഭിക്ഷം കഴിയാനുള്ള അടവുനയമാണ്‌ ഇനി കാലഘട്ടത്തിന്റെ ആവശ്യം. 

തീരെ സ്വാധീനമില്ലാത്തിടത്ത്‌ വിത്തിറക്കാന്‍ ഇക്കൂട്ടര്‍ ഗുണംചെയ്യും എന്നൊരു തിരിച്ചറിവ്‌ ബി.ജെ.പിക്കാര്‍ക്കുണ്ടായിട്ടുണ്ട്‌. പ്രത്യുപകാരമായി അടുത്ത അഞ്ചുവര്‍ഷം കൂടി കഞ്ഞികുടി മുട്ടാതെ പോവാന്‍ അതു സഹായിക്കുകയും ചെയ്യും എന്ന ബോധം വിപ്ലവകാരികള്‍ക്കും. പരിവാര്‍ ചുണ്ടിലെ ആ മന്ദഹാസത്തിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടതിന്റെ മികച്ച തെളിവാണ്‌ ഖണ്ഡനപ്രമേയം. പണ്ട്‌ ഭൂരിപക്ഷവര്‍ഗീയതയുടെ അപകടം കാരണം ബി.ജെ.പിയോടൊപ്പം വോട്ടുചെയ്യ്‌ത്‌ കോണ്‍ഗ്രസിനെ ഹലാക്കാക്കുന്ന ഒരേര്‍പ്പാടിനും നമ്മളുണ്ടായിരുന്നില്ല. ഇന്ന്‌ സ്ഥിതി മാറി. പരിവാറുകാരോടൊപ്പം വോട്ടുചെയ്യാന്‍ നമ്മള്‍ മുന്‍പില്‍. വോട്ടുചെയ്‌ത്‌ കോണ്‍ഗ്രസ്‌ ഔട്ടായാല്‍ രാജ്യം ആരുടെ കയ്യിലെത്തും എന്നചോദ്യത്തിന്‌ പണ്ട്‌ ഒരു നാടകത്തില്‍ കേട്ടതുപോലെ അതൊരു ശോദ്യാണ്‌ എന്നൊരുത്തരം മാത്രവും. 

നോക്കിച്ചിരിക്കുമ്പോള്‍ കയറിപ്പിടിക്കാത്തവനെ തേടി പിന്നീടൊരിക്കലും വരാത്ത സംഗതിക്കാണ്‌ അവസരം എന്നു മലയാളത്തില്‍ പറയുക. യഥാവിധി അവസരം ഉപയോഗിക്കാത്തവന്‍ ചരിത്രത്തില്‍ വിഡ്‌ഢി, മന്ദബുദ്ധി എന്നിങ്ങനെയൊക്കെയാണ്‌ അറിയപ്പെടുക. അതുകൊണ്ട്‌ ഒന്നും തിരിഞ്ഞും മറിഞ്ഞും നോക്കാനില്ല. 


ആദര്‍ശം എന്ന സംഗതി നല്ല നാളേയ്‌ക്ക്‌ ഒരു തടസ്സമാവരുത്‌. ആദര്‍ശം ലേശം കൂടിപ്പോയാല്‍ സഖാവ്‌ കനു സന്യാലിന്റെ ഗതിയാണുണ്ടാവുക. ജീവിതം കട്ടപ്പൊക. തൂങ്ങിച്ചാവാന്‍ ചെറ്റക്കുടിലിന്റെ പിട്ടം ബാക്കിയായത്‌ ചില്ലറ ഭാഗ്യമൊന്നുമല്ല. തൂങ്ങാനായി തല അത്രകാലം ബാക്കിയായതാവട്ടെ പരമമായ ഭാഗ്യവും. ആദര്‍ശത്തിന്റെ അസ്‌ക്യത അത്രകണ്ടില്ലാതായാല്‍ പ്രത്യേകിച്ചൊരു പെന്‍ഷന്‍ പദ്ധതിയുടെ സഹായമില്ലാതെതന്നെ ജീവിതം ഭദ്രമാവും. ഇനി അതു തീരെയില്ലാതായിക്കിട്ടിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. വ്യവസ്ഥ ജനാധിപത്യമാണെങ്കില്‍ പറയുകയും വേണ്ട. വരട്ടുതത്വവാദികളുടെയും പരിസ്ഥിതിപ്രേമികളുടേയും പ്രതിവിപ്ലവകാരി, വര്‍ഗവഞ്ചകന്‍, കള്ളന്‍ വിളികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞാല്‍ മാത്രം മതി. ആന്റി ഹര്‍ത്താല്‍ നീക്കങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളിക്കളയുന്നതുപോലെ. 

ജനം തീവണ്ടിയില്‍ ടിക്കറ്റെടുത്തുവന്ന്‌ അടുത്ത സ്‌റ്റേഷനിലിറങ്ങി വന്ന വണ്ടിതന്നെ പിടിച്ചുവച്ച്‌ ലോകത്തെ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള ഇന്ത്യന്‍ റെയില്‍വേയെ പമ്പരവിഡ്ഡികളാക്കിയത്‌ കടലാസുകളില്‍ നമ്മളു കണ്ടതാണ്‌. ഇത്രയും വലിയ തൊഴിലാളിപ്പടയുണ്ടായിട്ടും ജനത്തിന്റെ ഈയൊരു ബുദ്ധി മനസ്സിലാക്കുവാന്‍ മാത്രം തലയുള്ള ഒരു വിഡ്ഡിയും വണ്ടിയുടെ മുന്നിലുമുണ്ടായില്ല പിന്നിലുമുണ്ടായില്ല. 

ജന്മംകൊണ്ട്‌ ജന്മിമാരായിരുന്നവരെല്ലാം ഒരുകാലത്ത്‌ കര്‍മ്മം കൊണ്ട്‌ കമ്മ്യൂണിസ്റ്റുകാരായി. അവരുടെ പിന്‍മുറക്കാര്‍ വന്ന വഴി തിരിച്ചുനടന്ന്‌ അതതുപ്രദേശങ്ങളിലെ വിപ്ലവനാടുവാഴികളായതാണ്‌ ആധുനിക ജന്മിത്വം. വയറിനു വിപ്ലവവും തലയില്‍ ജന്മിത്വവും കൂടിയായപ്പോല്‍ പുതിയപ്രമാണിമാര്‍ അവതരിച്ചു. സ്വന്തം തൊഴിലാളിയെ ചെരുപ്പുമാലയിടീക്കുന്നതാണ്‌ ഒടുവില്‍ കണ്ട വിപ്ലവപ്രവര്‍ത്തനം. ലാല്‍സലാം. 

തിന്നുമുടിച്ച്‌ ഭൂമുഖത്തുനിന്നും അസ്‌തുവായിപ്പോയ ഡിനോസറിന്റേതാണെങ്കില്‍ പിള്ളേര്‍ക്ക്‌ കാണിച്ചുകൊടുക്കാന്‍ അസ്ഥികൂടങ്ങളെങ്കിലുമുണ്ട്‌. തിന്നുമുടിച്ച്‌ അസ്‌തുവായിപ്പോവുന്നത്‌ പ്രസ്ഥാനമാവുമ്പോള്‍ അസ്ഥികൂടമുണ്ടാവുകയില്ല. തെണ്ടിവണ്ടിയുടെ നെറ്റിക്ക്‌ കെട്ടിയ കൊടിയും അതുകെട്ടിയവടിയും വടിപിടിച്ചവരും അസ്‌തുവായാലും ഏതെങ്കിലും അടുത്തൂണ്‍ പറ്റിയ സ്റ്റേഷന്‍മാഷുടെ കൈയ്യിലെങ്കിലും ചെങ്കൊടി ഒരെണ്ണമെങ്കിലും കാണും. നാളത്തെ പിള്ളേര്‍ക്ക്‌ വംശനാശം വന്ന പ്രസ്ഥാനത്തെ കുറിച്ച്‌ പറഞ്ഞുകൊടുക്കുവാന്‍ അതായിരിക്കും ഭാവിയില്‍ സഹായത്തിനെത്തുക.