March 26, 2010

വങ്കസാഹിത്യം

സാഹിത്യത്തിന്‌ ഇപ്പോള്‍ ഇങ്ങിനെ ഒരു ഗുണം കൂടി വന്നുഭവിച്ചിട്ടുണ്ട്‌. ആണുങ്ങളെഴുതിയാല്‍ ആണെഴുത്ത്‌. പെണ്ണെഴുതിയാല്‍ പെണ്ണെഴുത്ത്‌. ദളിതന്‍ എഴുതിയാല്‍ ദളിത്സാഹിത്യം, കീഴാളന്‍ എഴുതിയാല്‍ കീഴാളസാഹിത്യം, മേലാളനായാല്‍ മേലാളസാഹിത്യം. ഇങ്ങിനെ വിഘടിച്ചുനില്‌ക്കുന്ന മൊത്തം സാഹിത്യശാഖകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്‌ ആ വമ്പന്‍ പ്രസ്ഥാനത്തിന്‌ വങ്കസാഹിത്യം എന്നുനാമകരണം നടത്തേണ്ട കാലമാണ്‌ സമാഗതമായിട്ടുള്ളത്‌. സാഹിത്യകാരന്‍മാരെയും സാംസ്‌കാരികനായകന്‍മാരെയും കൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണ്‌. അണലിയും അഴീക്കോടും ഒരേസമയം ഒരു സാദാമനിതന്റെ മുന്നില്‍പെട്ടാല്‍ പടച്ചോനേ ആദ്യത്തെ അടി അണലിയുടെ തലയ്‌ക്കായിരിക്കണേ എന്നു യുക്തിവാദികൂടി പ്രാര്‍ത്ഥിക്കുന്നതാണ്‌ കാലം.


മാര്‍ച്ച്‌ 15 മാധ്യമം വാരികയില്‍ ചന്ദ്രമതിയും സി.എസ്‌ ചന്ദ്രികയും തമ്മിലുള്ള സംഭാഷണം വായിച്ചതില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ചില സംശയങ്ങളാണിനി. ഒരിടത്ത്‌ ചന്ദ്രമതി ചന്ദ്രികയെ വിശേഷിപ്പിക്കുന്നത്‌ പെണ്ണെഴുത്തുകാരി എന്ന പദം കൊണ്ടാണ്‌. ഒരോ പ്രദേശത്തും ആധാരം എഴുത്തുകാരുടെ എണ്ണത്തെക്കാള്‍ സാഹിത്യമെഴുത്തുകാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നത്‌ സത്യമാണ്‌. നല്ലകാര്യവുമാണ്‌. ജീവിക്കാന്‍ വേറെ ഗതിയില്ലാതാവുമ്പോള്‍, സാഹിത്യപ്രവര്‍ത്തനം നിര്‍ത്തി ആധാരപ്രവര്‍ത്തനം ആരംഭിക്കാവുന്നതേയുള്ളൂ. അക്കാദമിക്കും രജിസ്‌ട്രാരുണ്ട്‌. രജിസ്‌ട്രീഫീസിലുമുണ്ട്‌. അതുകൊണ്ട്‌ പ്രശ്‌നവുമില്ല. സാഹിത്യമെഴുത്തും ആധാരമെഴുത്തും തമ്മിലുള്ള അന്തരം പിടികിട്ടാത്തകൂട്ടര്‍ക്ക്‌ രണ്ടുകൂട്ടരെകണ്ടാലും അതുതാനല്ലയോ ഇത്‌ എന്നുതോന്നിപ്പോയേക്കാം. അത്തരം ആസ്ഥാന മന്ദബുദ്ധികളുടെ മൂത്താപ്പകൂടി എഴുത്തുകാരിയെന്നു കേട്ടാല്‍ ആണാണെന്നു കരുതുകയില്ല. പെണ്ണെഴുത്തുകാരിയെന്ന പ്രയോഗം ഉണ്ടാക്കുന്നത്‌ ചില്ലറ അലമ്പല്ല. നാളെ പ്രസവമുറി എന്നതിന്‌ ബ്രായ്‌ക്കറ്റില്‍ പെണ്ണുങ്ങള്‍ക്ക്‌ മാത്രം എന്നുകൂടിയെഴുതുവാന്‍ ഈ ടീച്ചര്‍ക്ക്‌ ആ ടീച്ചറോട്‌ അപേക്ഷിക്കാവുന്നതേയുള്ളൂ.

സംഭാഷണമദ്ധ്യേ സി.എസ്‌ ചന്ദ്രിക പുരുഷന്റെയും സ്‌ത്രീയുടേയും തലച്ചോറിന്‌ ജനിക്കുമ്പോള്‍ വ്യത്യാസമില്ലെന്നും അത്‌ പരിശീലനം കൊണ്ട്‌ കണ്ടീഷന്‍ ചെയ്യപ്പെടുകയും ചെയ്യുകയാണെന്നും പറയുന്നുണ്ട്‌. മറിച്ചൊരഭിപ്രായം ആര്‍ക്കാണുണ്ടാവുക? കഴിവിലും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിലും കൃത്യനിഷ്‌ഠയിലും സ്വാഭാവശുദ്ധിയിലും എല്ലാം നിത്യനെക്കാളും അത്യുന്നതങ്ങളിലാണ്‌ ജീവിതത്തില്‍ നിത്യന്‍ കണ്ട വനിതകളെല്ലാം.

ചന്ദ്രിക രണ്ടാമതു പറയുന്നതാണ്‌ തലയില്‍ കയറാത്തത്‌. "സ്‌ത്രീ emotional ആയിരിക്കണമെന്നുളളത്‌ ഒരു പരിശീലനമാണ്‌. സ്‌ത്രീ കരയണം പുരുഷന്‍ കരയരുത്‌ എന്ന വാദവും ഇതിന്റെ ഭാഗമാണ്‌. വികാരത്തെ അടിച്ചമര്‍ത്തിയാല്‍ അത്‌ മോശമാണെന്നു കരുതിയാല്‍ വികാരരഹിതമായി കഴിയാന്‍ പറ്റും. അങ്ങിനെയായി കഴിഞ്ഞാല്‍ അങ്ങിനെതന്നെ തുടരാനുമാവും"

ഇങ്ങിനയൊരു ട്രെയിനിങ്‌ സെന്ററിനെപറ്റി വര്‍ത്തമാനലോകത്ത്‌്‌ കേട്ടുകേള്‍വിയില്ല. എന്റെ തറവാട്ടില്‍ ആണിനും പെണ്ണിനും തുല്യനീതിയായിരുന്നു. കയ്യിലിരിപ്പിന്റെ ഗുണംകൊണ്ട്‌ ആണായിപിറന്നവര്‍ മൊത്തം എസെല്‍സിയും ഗുസ്‌തിയുമായി ഗോദയ്‌ക്ക്‌ പുറത്തു ക്രാഷ്‌ലാന്റുചെയ്‌ത്‌ പോലീസുകാരും പട്ടാളക്കാരും ഗുമസ്‌തന്‍മാരുമൊക്കെയായപ്പോള്‍ പെണ്ണുങ്ങള്‍ ബിരുദവും ബിരുദാനന്തരബിരുദവുമെല്ലാമെടുത്തു കുത്തിയിരിക്കുകയായിരുന്നു പതിവ്‌. ലക്ഷണമൊത്ത കരച്ചിലിനായി പ്രത്യേകമൊരു ഡിപ്ലോമ കോഴ്‌സ്‌ ഒരിക്കലും നടത്തിയതായി അറിവില്ല. എന്നിട്ടും അവസരമൊത്തുവന്നാല്‍ ഇത്രതാളാത്മകമായ ലക്ഷണമൊത്തൊരു നിലവിളി ഇവരെവിടുന്നാണ്‌ ഹൃദിസ്ഥമാക്കിയതെന്ന വസ്‌തുത ഇന്നും അജ്ഞാതമാണ്‌. എന്തായാലും ട്യൂഷന്‍ ക്ലാസില്‍ നിന്നല്ല.

സാഹിത്യഗുണമില്ലാത്ത കുറെ എഴുത്തുകാര്‍ പെണ്ണെഴുത്തിന്റെ ലാബലില്‍ പൊങ്ങിവരുമെന്ന്‌ എന്‍.എസ്‌.മാധവന്‍ പറഞ്ഞതായും അതേ അഭിപ്രായം തനിക്കുമുണ്ടായിരുന്നതായും ചന്ദ്രമതി സ്‌മരിക്കുന്നു. ഇതെപ്പൊഴാണ്‌ മാധവന്‍ പറഞ്ഞതെന്ന്‌്‌ വലിയ നിശ്ചയമില്ല. അതേതായാലും രണ്ടിലൊരു കാലമായിരിക്കും. ഒന്നുകില്‍ പ്രീമീനാക്ഷി ലിറ്റററി ഈറ അല്ലെങ്കില്‍ ഇപ്പോഴത്തെ ഗ്രേറ്റ്‌ മീനാക്ഷി ഈറ ഓഫ്‌ കണ്‍ഫെഷന്‍സ്‌ റൈറ്റിംഗ്‌. മീനാക്ഷിയുടെ സാഹിത്യപരിശ്രമവും നിസ്‌തുലമായ സംഭാവനകളും കണ്ടുബോധിച്ചശേഷം മാധവന്‍ പറഞ്ഞുപോയതാവാന്‍ സാദ്ധ്യതയുണ്ട്‌. ഇനി മാധവന്റെ കമന്റുകണ്ട്‌ മീനാക്ഷിക്ക്‌ ബോധോദയമുണ്ടായി താമസംവിനാ സാഹിത്യപരിശ്രമം നടത്തിയതാവാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.

ഒരു ലൈംഗികതൊഴിലാളിയുടെ ആത്മകഥയുമായി നളിനി ജമീല മലയാളസാഹിത്യലോകത്തിന്റെ നടുമുറ്റത്തു കാലെടുത്തുവച്ചപ്പോല്‍ പലര്‍ക്കും സംശയം പലതായിരുന്നു. എല്ലാനിരീക്ഷണങ്ങളും മാറിനിന്നുനോക്കിയപ്പോഴാണ്‌ നിത്യന്റെ സംശയത്തിനും ഒരറുതിയായത്‌. അതായത്‌ നളിനിജമീലായുടെ ആത്മകഥ മഹാത്മാഗാന്ധിയുടെ ആത്മകഥയ്‌ക്കും ഒരു യവം മുകളിലാണ്‌. മഹാത്മജികൂടി ചിലതെല്ലാം മറച്ചുവെച്ചതായി ഒരു പരാതിയുണ്ടായിരുന്നത്‌ ജമീലയുടെകാര്യത്തില്‍ ഇല്ലായിരുന്നു എന്നതാണ്‌ ശ്രദ്ധേയം. തുറന്നെഴുത്താണ്‌ ഉത്‌കൃഷ്ടമെങ്കില്‍ ലോകം കീഴടക്കിയ അലക്‌സാണ്ടറുടെ ജീവചരിത്രത്തേക്കാള്‍ ഒന്നൊന്നര ചരക്കാണ്‌ ജമീലയുടേത്‌. നളിനി ജമീല മലയാളസാഹിത്യത്തില്‍ ഒരു നവോത്ഥാനം സൃഷ്ടിച്ചു എന്നകാര്യത്തില്‍ അക്കാദമി അദ്ധ്യക്ഷന്‍ മൊസ്യേ മുകുന്ദന്‍ സാറിനുകൂടി സംശയമില്ലാത്തതാണ്‌.

ഡിബോറാ സ്‌ക്രോഗിങ്‌സിന്റെ എമ്മാസ്‌ വാര്‍ (Emmas War) എന്ന ഗ്രന്ഥം സുഡാനിലെ യുദ്ധപ്രഭുക്കളുടെയും മതഭീകരതയുടെയും പട്ടാളഭീകരതയുടേയും അതിന്‍നടുവില്‍ പെട്ടുഴലുന്ന ഒരു സമൂഹത്തിന്റെയും ദയനീയചിത്രമാണ്‌ നല്‌കുന്നത്‌. എമ്മാസ്‌ വാര്‍ ഒരുത്‌കൃഷ്ടകൃതിയാണെന്നാണ്‌ നിത്യന്‍ പറയുക. പോരാ, ഇനി എഴുതിയത്‌ പെണ്ണായതുകൊണ്ട്‌ അതൊരു പെണ്ണെഴുത്താണെന്നു പറഞ്ഞ്‌ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ സാഹിത്യലോകത്തെ മുക്കാലിയില്‍കെട്ടി മൂന്നൂറടിക്കണം എന്നൊരഭിപ്രായം കൂടിയുണ്ട്‌.

മൃഗം അധ:പതിച്ചാല്‍ മനുഷ്യനാവും എന്നതുപോലെ എഴുത്ത്‌ അധ:പതിച്ചാല്‍ ആണെഴുത്തും പെണ്ണെഴുത്തുമുണ്ടാവും. ഒന്നുകൂടി അധ:പതിച്ചാല്‍ ആണുംപെണ്ണുംകെട്ടെഴുത്തുമാവും. മൊത്തത്തില്‍ വങ്കസാഹിത്യം.

"എഴുത്തുകാരുടെ മുറിയെകുറിച്ച്‌ മാത്രമേ നമ്മള്‍ പറയാറുള്ളൂ. മുറിയും വേണം പണവും വേണം. പണം വലിയൊരു ഘടകമാണ്‌. അതില്ലാത്തതുകൊണ്ട്‌ എഴുതാത്ത എത്രയോ സ്‌ത്രീകളുണ്ട്‌" എന്ന്‌ ചന്ദ്രമതി പറയുന്നു. അതോടൊപ്പം കുടുംബത്തിന്റെ പിന്തുണയും വേണമെന്നുപറയുന്നു അവര്‍. 1928ലെ വര്‍ജീനിയവൂള്‍ഫിന്റെ 'എ റൂം ഓഫ്‌ വണ്‍സ്‌ ഒണ്‍' എന്ന സുദീര്‍ഘ ലേഖനത്തിലെ നിരീക്ഷണമാണ്‌. സ്വാഭാവികമായും തോന്നിപ്പോയ ഒരു സംശയമാണ്‌. സുരക്ഷിതമായ ഒരു മുറിയും ആവശ്യത്തിനു പണവും എന്തിനും തയ്യാറായി ചുറ്റിലും നിരന്ന കുടുംബക്കാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തുന്ന യജ്ഞമാണോ സാഹിത്യപ്രവര്‍ത്തനം? അങ്ങിനെ നല്ലൊരു എസി മുറിയില്‍ കുത്തിയിരുന്നപ്പോള്‍ കിട്ടിയതാണോ അതോ യുദ്ധമുഖത്ത്‌ രക്ഷാപ്രവര്‍ത്തനവും റിപ്പോര്‍ട്ടിങ്ങുമായി ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂല്‌പാലത്തില്‍ കസര്‍ത്തുകളിച്ചപ്പോള്‍ കിട്ടിയതാണോ ഡിബോറയ്‌ക്ക്‌്‌ എമ്മാസ്‌ വാര്‍?

എഴുതാന്‍ മുറിയും എണ്ണിക്കൊടുക്കാന്‍ പണവുമായി നടന്നതിന്റെ ഫലമായിരുന്നോ എഴുത്തിലെ സുല്‍ത്താന്റെ ബാല്യകാലസഖിയും കേശവദേവിന്റെ ഓടയില്‍നിന്നുമൊക്കെ. എഴുതാന്‍ മുറിയും എണ്ണാന്‍ കാശും കൈയ്യില്‍ വന്നപ്പോഴേയ്‌ക്കും കറവവറ്റിയവരും കാലഹരമപ്പെട്ടവരുമാണ്‌ നമ്മുടെ ഭൂരിഭാഗം സാഹിത്യപ്രവര്‍ത്തകരും.

"പെണ്ണെഴുത്തിനെക്കുറിച്ച്‌ അങ്ങിനെയൊന്ന്‌ ഇല്ലായെന്നും അങ്ങിനെയുള്ള വിശേഷണം വ്യാജമാണെന്നും വാദിക്കുന്നവരോടും പെണ്ണിന്റെ അനുഭവങ്ങള്‍ ഒരാണിന്‌ എഴുതാനോ പറയാനോ പൂര്‍ണമായും കഴിയുമോ എന്നതാണത്‌" എന്ന്‌ ചന്ദ്രിക പറയുന്നു. പെണ്ണിനുമാത്രം പൂര്‍ണമായും എഴുതാനും പറയാനും കഴിയുന്ന കാര്യങ്ങള്‍ സംഭവിച്ചത്‌ സ്വാഭാവികമായും ആണുങ്ങള്‍ ഭൂമുഖത്തുണ്ടായതുകൊണ്ടായിരിക്കണം. തിരിച്ചും അങ്ങിനെതന്നെ. തൂലിക പടവാളല്ലെങ്കില്‍ ഉടവാളെങ്കിലുമാക്കി ആ അനുഭവങ്ങളെഴുതി അതിനെ എഴുത്തില്‍ വരവുവെയ്‌ക്കുന്നതല്ലേ ഭംഗി?

ആണിനുമാത്രം എഴുതാനും പറയാനും പറ്റുന്ന കാര്യങ്ങള്‍ പെണ്ണിനുംചുറ്റും ഭ്രമണംചെയ്യുന്ന വസ്‌തുതകളായിരിക്കാം. ആയര്‍ത്ഥത്തില്‍ അത്‌ ആണിനെയും പെണ്ണിനെയും പൊതുവായി ബാധിക്കുന്ന ഒന്നാവുമ്പോള്‍, എഴുത്ത്‌ എന്ന ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കാതെ പെണ്ണെഴുത്തെന്ന സ്‌പെഷല്‍ വാര്‍ഡില്‍ തന്നെ പ്രവേശിപ്പിക്കണോ? ചിന്തകളെ ലിംഗത്തില്‍കെട്ടി മേയാന്‍വിട്ട്‌ ആണെഴുത്തെന്നും പെണ്ണെഴുത്തെന്നും പേരിട്ട്‌ ആണുംപെണ്ണുംകെട്ടതാക്കുന്നതിലും എന്തുകൊണ്ടും നല്ലത്‌ അതായിരിക്കും.

March 03, 2010

സൂപ്പര്‍മെഗാജെഗാമഹാ ലൊട്ടുലൊടുക്കുതാരങ്ങള്‍

മലയാള സിനിമാചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ടതാണ് ചതുരക്കണ്ണട ഉണ്ണികൃഷ്ണ ചരിതങ്ങള്‍. പണ്ട് അക്ബറുടെ സംഭാവനകളെക്കുറിച്ചുള്ള ചോദ്യത്തിന് വല്ല ഓട്ടമുക്കാലും പിച്ചക്കാര്‍ക്ക് കൊടുത്തുകാണും എന്ന് ഒറ്റവരിയില്‍ പ്രബന്ധം രചിച്ച ആ ചെക്കന്റെ ഉത്തരംപോലെയാണെങ്കില്‍ അങ്ങിനെ. തിലകനിലെ നടന്‍ പണ്ടേ ആത്മഹത്യചെയ്തു എന്നുറപ്പുള്ള ഉണ്ണികൃഷ്ണന്‍ ദാസനും വിജയനും വാറുണ്ണിക്കും പുട്ടുറുമീസിനുമെല്ലാം ശേഷം മെഗാജെഗാതാരങ്ങളിലെ നടന്‍മാര്‍ ഹരാകിരി നടത്തി എന്നുപറയാതെപോയതാണ് സങ്കടം.


നല്ല മൂന്ന് സിനിമ മലയാളത്തില്‍ വരുന്നില്ലെങ്കിലും വര്‍ഷത്തിന്‍ മുപ്പത് സംഘടനകള്‍ വരുന്നുണ്ടെന്നത് ചില്ലറ ആശ്വാസമൊന്നുമല്ല. ആ കടലാസുപുലികളുടെ അഭിനയം ചാനലുകളില്‍ കണ്ട് സമാധിയാവാനുള്ള യോഗം പ്രേക്ഷകര്‍ക്കുണ്ടായതും ചില്ലറക്കാര്യമല്ല. ചിലവില്ലാത്ത വിനോദമാണല്ലോ ഈ ടിക്കറ്റെടുക്കാത്ത കോമഡി.

തിലകന്റെ അഭിനയം ടിക്കറ്റെടുക്കാതെ കാണാനുള്ള യോഗമാണ് സിനിമാപ്രേമികള്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഈ ചാനലുകളില്ലാതെ പോയിരുന്നെങ്കില്‍ ഫെഫ്കാ ഉണ്ണികൃഷ്ണന്റെ ഗതിയെന്താകുമായിരുന്നു എന്നാലോചിക്കുമ്പോള്‍ തന്നെ അടിമുടി ഒരു വിറയലാണ് പാഞ്ഞുകയറുകയാണ്. അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

 ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സൂപ്പര്‍താരങ്ങളുടെ കീശയിലെ കോടികള്‍ കൊണ്ടാണല്ലോ നിലവില്‍ അസ്തുവാകാത്ത കൊട്ടകകള്‍ ഹൗസ്ഫുള്ളായി പതിനഞ്ചുനാള്‍ കൃത്യമായോടിയശേഷം പതിനാറടിയന്തിരം ഭംഗിയായി കഴിയുന്നത്. എത്രകാലം ഇങ്ങിനെ മാവിന്‍മേല്‍ കയറിയ ഇത്തിളുപോലുള്ള ഫാന്‍സിനെ കൂട്ടുപിടിച്ച് സംഗതി ഒപ്പിക്കും? പോട്ടത്തില്‍ പാലഭിഷേകം നടത്തിക്കും? ദാസനും വിജയനും വാറുണ്ണിയും ഉറുമീസുമെല്ലാമായി നിറഞ്ഞാടിയുണ്ടാക്കിയ നാലുമുക്കാലുമുഴുവന്‍ നരസിംഹവും രാവണപ്രഭുവും രാക്ഷസരാജാവുമെല്ലാമായി അഴിഞ്ഞാടിത്തീര്‍ത്താല്‍ പിന്നെ വിണ്ണിലെ താരം തന്നെ വഴികാട്ടേണ്ടിവരും. അതൊക്കെ നന്നായി അറിവുള്ളവരാണ് നമ്മുടെ താരങ്ങള്‍. ഇന്ന് ലാലേട്ടനും മമ്മൂക്കയ്ക്കും മുദ്രാവാക്യം വിളിക്കുന്ന അതേ നാവുകൊണ്ട് നാളെ യഥാക്രമം അവരുടെ തന്തയ്ക്കുവിളിക്കുകയില്ലെന്ന്് ആരറിഞ്ഞു? അത്രയൊക്കെ വിസ്താരമുള്ള ഹൃദയമുള്ളവര്‍ക്കല്ലേ ഫാന്‍സ് ആയി രൂപാന്തരം പ്രാപിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് അവരെ കുറ്റം പറയുന്നതിലും അര്‍ത്ഥമില്ല.

ഒരുവനിലെ നടന്‍ രൂപപ്പെടുന്നത് ഏതാണ്ട് ഒഴുക്കു കല്ലിനെ രൂപപ്പെടുത്തുന്നതുപോലെയാണ്. ചുറ്റുപാടുകള്‍, അനുഭവങ്ങള്‍, നിരീക്ഷണങ്ങള്‍ എല്ലാമാണ് ഒരു നടനെ നടനാക്കുക. അഭിനയത്തിന്റെ ഗ്രാഫ് പടവലംപോലെ താഴോട്ടാണെങ്കിലും കുഴപ്പമില്ല, ഇനി സ്വന്തം ചിലവിലാണെങ്കിലും തരക്കേടില്ല അവാര്‍ഡുകളുടെ പെരുമഴ നമ്മുടെ ശിരസില്‍ തന്നെ പതിക്കണം എന്നൊരാഗ്രഹമേയുള്ളൂ. അപ്പോള്‍ ഏതുവിധത്തിലെങ്കിലും രംഗത്തുകാണണം.

സ്വന്തം കീശയിലെ കാശുകളഞ്ഞ് അഭിനയിച്ച് എട്ടുനിലയില്‍ പൊട്ടി ബാക്കിയുള്ളതും കൂടെ പോയി ധനനഷ്ടം സര്‍പ്പദംശമായും മാനഹാനി ഇടിവെട്ടായും വന്നുഭവിക്കുന്നതിലും നല്ലത് വേറൊരു വഴി അന്വേഷിക്കലാണ്. അഭിനയിച്ചു, പോരാ തകര്‍ത്തഭിനയിച്ചു എന്നൊരു തോന്നലുണ്ടായാല്‍ മാത്രം മതി. അവാര്‍ഡുകിട്ടാനാണെങ്കില്‍ അവരവര്‍ക്കുതന്നെ തോന്നിയാല്‍ മാത്രം മതി എന്നൊരു സൗകര്യവുമുണ്ട്. താരം മനസ്സില്‍ കാണുന്നത് വിധികര്‍ത്താവ് മാനത്തു കാണണമെന്നാണ്.

താരങ്ങള്‍ ശ്രദ്ധിയ്ക്കുക. പാര്‍ട്ടിയോഫീസ് ഒഴിപ്പിക്കാന്‍ വരുന്നവന്റെ കൈവെട്ടുന്ന വിവരം പ്രഖ്യാപിച്ച് മിനിസ്‌ക്രീനില്‍ മിനിയാന്ന് രൗദ്രഭാവം പൂണ്ട് ഒരു സഖാവ് ഉറഞ്ഞാടി. ലാസ്യഹാസ്യഭാവഹാവാദികളുമായി ഇന്നലെ അതേ മൈക്കിനുമുന്നില്‍ വന്ന് ഞാന്‍ അങ്ങിനെ പറഞ്ഞിട്ടേയില്ലെന്നു തിരുത്തി നിറഞ്ഞാടിയത് ഏത് കലാസ്‌നേഹിക്കാണു മറക്കാന്‍ കഴിയുക. മൂപ്പര്‍ക്കെന്തെങ്കിലും നഷ്ടപ്പെട്ടോ? ധനം പോയില്ല. മാനത്തിന്റെ കാര്യം പറയുകയേവേണ്ട. അതേപ്പറ്റി മാന്യന്‍മാര്‍ ബേജാറാവേണ്ടതുമില്ല. ഒരു ആയിരം കടംകിട്ടാനായി 15000 പോക്കറ്റടിച്ചുപോയി എന്നൊരു പ്രഖ്യാപനം നിത്യന്‍ പണ്ടുനടത്തിയിരുന്നു. 15000 എന്ന് കടലാസിലെഴുതി പോക്കറ്റിലിട്ടത് അടിച്ചുപോയതായിരിക്കും എന്നാണ് അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയത്.

നമ്മുടെ സൂപ്പര്‍മെഗാജെഗാമഹാ ലൊട്ടുലൊടുക്കുതാരങ്ങള്‍ ഇങ്ങിനെയുള്ള വിപ്ലവകാരികളില്‍ നിന്നും അഭിനയപാഠങ്ങള്‍ ഇനിയും ഉള്‍ക്കൊള്ളേണ്ടതുണ്ട്. പഠനം തരക്കേടില്ലാതെ പോവുന്നതിന്റെ തെളിവാണ് ഇടതുവലതുവിപ്ലവകാരികള്‍ പിന്തുണയുമായെത്തിയത്. അടിസ്ഥാനവര്‍ഗ ദരിദ്രതൊഴിലാളികളായ മമ്മൂട്ടിയെയും തിലകനെയും പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരെയാണ് പിന്തുണക്കുക? വന്‍കിടകുത്തകബൂര്‍ഷ്വാഭൂപ്രഭു ആദിവാസി പരിഷകളെയോ?

ശുനകപുത്രി എന്നവിളി അശ്ലീലമാവുക മുറ്റത്തെ പശുവിനെ അങ്ങിനെ സംബോധനചെയ്യുമ്പോഴാണ്. ഒരു മോനെ താരമായും മറ്റൊരു മോനെ ധൂമകേതുവായും കണ്ട് രണ്ടുപന്തിയില്‍ ഊണുവിളമ്പുന്ന ഒരു സംഘടനയുടെ പേര് അതാവുമ്പോഴാണ് അമ്മ എന്ന വിശുദ്ധപദം അശ്ലീലമാവുക. താരം എന്തൊരു സുന്ദരപദം. അനാദികാലം മുതലേ മനുഷ്യന്റെ വഴികാട്ടി. അറബി സുഗന്ധതൈലങ്ങളുമായി കോഴിക്കോട്ടെത്തിയതും ഉരുപ്പടികളുമായി മലബാറി അറേബ്യയിലേക്കെത്തിയതും അതു വഴികാട്ടിയപ്പോഴാണ്. അവനവനല്ലാതെ മറ്റാര്‍ക്കും വഴികാട്ടാനറിയാത്ത, വെളിച്ചം വിതറാനറിയാത്ത എനിക്കുശേഷം പ്രളയം എന്നുപ്രഖ്യാപിക്കാന്‍ മാത്രം വിവരദോഷമുള്ള ആളുകളുടെ നെറ്റിയിലെ തിലകമായി വരുമ്പോഴാണ് താരം അശ്ലീലമാവുക.

പണ്ടുതാരങ്ങള്‍ അമ്മയെ ബഹിഷ്‌കരിച്ചതായിരുന്നു പുകില. ഭാഗ്യത്തിന് തന്തയില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു. ബഹിഷ്‌കരിക്കേണ്ടിവന്നില്ല. പിന്നെ മാക്ട താരങ്ങളെ ബഹിഷ്‌കരിച്ചു. താരങ്ങള്‍ താരനിശ ബഹിഷ്‌കരിച്ചു. അക്കാലത്താണ് ഒരു താരം ഞാന്‍ ഉടന്‍ ഒരമ്മയെ ഉണ്ടാക്കും എന്നു പ്രഖ്യാപിച്ചത്. ഉണ്ടാക്കും എന്നു പറഞ്ഞാല്‍ ഉണ്ടാക്കും. ആളുചില്ലറക്കാരനൊന്നുമായിരുന്നില്ല.

പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ എന്നു കുഞ്ചന്‍. ഒരുപൊട്ടത്തോക്കും കൊണ്ട് ഒരുപാടുകാലം ടിക്കറ്റെടുത്തവന്റെ തലയ്ക്കുവിലപറഞ്ഞ ഒരു ജെഗാതാരത്തിന് ഒരുനാള്‍ ബോധോദയമുണ്ടായി. അഭിനയിച്ചുജീവിക്കുന്നതിലും നല്ലത് ജീവിച്ചഭിനയിക്കുകയാണെന്ന തോന്നല്‍. പിന്നെ കുറേക്കാലം അതിനായൊരു ടിക്കറ്റന്വേഷിച്ചുള്ള തീര്‍ത്ഥയാത്രകളായിരുന്നു. . പാര്‍ട്ടി ഏതായാലും ടിക്കറ്റൊന്നുമതി എന്ന അന്തസ്സുറ്റ നിലപാടായിരുന്നു. ഭാഗ്യതാരമുദിച്ചില്ല എന്നേ പറയേണ്ടൂ. കേരളം രക്ഷപ്പെട്ടു.

വലിയകാലമൊന്നുമായില്ല. ഒരു ഷെയ്ക്‌സ്പീരിയന്‍ നാടകം പോലെ, ഒരു കാലത്തിറങ്ങിയ മുഴുവന്‍ സിനിമകളിലെയും അവിഭാജ്യഘടകമായിരുന്ന പ്രഫെസര്‍ നരേന്ദ്രപ്രസാദ് എന്ന അതുല്യപ്രതിഭയുടെ ചേതനയറ്റ ശരീരം പി.വി.എസ്സില്‍ വിറങ്ങലിച്ചുനില്ക്കുമ്പോള്‍ അരികില്‍ നിന്നു വിതുമ്പിക്കരയാന്‍ അടുത്തായി ജീവിതത്തിന്റെ തിരശ്ശീല വീണ മഹാനടന്‍ മുരളിയല്ലാതെ ആരുമുണ്ടായിരുന്നില്ല. ഭരതമഹര്‍ഷിതന്നെ പ്രത്യക്ഷനായി കാലിനുവീഴാന്‍മാത്രം യോഗ്യന്‍മാരായ താരരാജാക്കന്‍മാരുടെയൊന്നും നാവുകള്‍ ഒരു പ്രസ്താവനയ്ക്കുവേണ്ടിപോലും അന്ന് വായിലുണ്ടായിരുന്നില്ല. അക്കാലത്ത് ഒരു മെഗാസംഗതിയുടെ 25ാമത് അടിയന്തിരം പൊടിപൊടിക്കുകയായിരുന്നു.

പൊതുജനം എന്നൊരു വിഭാഗം ഭൂമുഖത്തുണ്ടെന്നകാര്യം താരങ്ങളും ധുമകേതുക്കളും ഒക്കെ ഓര്‍ക്കുന്നതു നന്ന്. സൂപ്പര്‍മെഗാജെഗാതാരങ്ങളിലെ ചത്തുപോയ മഹാനടന്‍മാരെ പണ്ട് ജനം നെഞ്ചേറ്റി ആസ്വദിച്ചിരുന്നു. ഇന്നവര്‍ ആവോളം ആസ്വദിക്കുന്നത് അവരില്‍ ജീവിക്കുന്ന പമ്പരവിഡ്ഡികളെയാണ്. താരത്തിന്റെ കണ്ണടക്കി ഒന്നു കിട്ടേണ്ട ഒരു രംഗമുണ്ടെങ്കില്‍ താരം തന്നെ ഡബിള്‍റോളില്‍ അവതരിക്കണം അല്ലെങ്കില്‍ മാനം കപ്പലുകയറും എന്നുവിശ്വസിക്കാന്‍ മാത്രം ബുദ്ധിയുള്ള നിങ്ങളിലെയെല്ലാം വിഡ്ഡികളെയാണ് ജനം ആസ്വദിച്ചുകൊണ്ടേയിരിക്കുന്നത്. രംഗം തുടര്‍ന്നും കൊഴുപ്പിച്ചുകൊണ്ടേയിരിക്കുക. ലാല്‍സലാം.