June 27, 2007

കുരിശിന്റെ വഴിയേ അരിവാളും

കമ്മ്യൂണിസവും കൃസ്‌തുമതവും തമ്മില്‍ ഒരുപാട്‌ സാമ്യമുണ്ട്‌. രണ്ടു നാടകവും തുടങ്ങിയത്‌ ഒരുപോലെയാണ്‌. അടിച്ചമര്‍ത്തപ്പെട്ടവന്റെ നാവായി പ്രത്യക്ഷപ്പെടും ആദ്യരംഗത്തില്‍. അന്ത്യരംഗം കൊഴുപ്പിക്കുക പക്ഷേ അവന്റെ ആര്‍ത്തനാദമായിരിക്കും.

ധനികന്‍ സ്വര്‍ഗത്തിലെത്തുന്നത്‌ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനു സമമാണ്‌ എന്നു ബൈബിള്‍. ചൂഷണവ്യവസ്ഥയുടെ ആണിക്കല്ല്‌ സ്വകാര്യസ്വത്താണെന്ന്‌ കമ്മ്യൂണിസ്‌റ്റുകാരുടെ ബൈബിളും. അതു താനല്ലയോ ഇത്‌ എന്ന്‌ വര്‍ണ്യത്തിലാശങ്കക്കൊന്നും സ്ഥാനമില്ല. രണ്ടും ഒന്നു തന്നെയാണ്‌. ചുരുങ്ങിയത്‌ സ്വത്തുകാര്യത്തിലെങ്കിലും.

വയനാട്ടിലെ ആദിവാസിയുടെ ഭൂമിയുടെ കിടപ്പ്‌ നോക്കുക. മൂന്നാറിലെ റിസോര്‍ട്ടു റവല്യൂഷനും നോക്കുക. കുരിശും കൊണ്ട്‌ ചെകുത്താന്‍ മലകയറ്റം ആരംഭിച്ചതോടെ നിയമം നിയമത്തിന്റെ വഴിയിലും മതേതരത്വം അതിന്റെ വഴിയിലും ആദിവാസി പെരുവഴിയിലുമായതാണ്‌ കൈയ്യേറ്റത്തിന്റെ ചരിത്രം. അഥവാ കുടിയേറ്റത്തിന്റ സുവര്‍ണജൂബിലി ചരിത്രം.

ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്‌റ്റുകാരന്റെ അടിസ്ഥാനയോഗ്യത നല്ലൊരു ഹൃദയവും ഭേദപ്പെട്ടൊരു തലയും ഉരുക്കിന്റെ നട്ടെല്ലുമാണ്‌. ഇപ്പോള്‍ നടുവില്‍ പറഞ്ഞ സംഗതിയേ ഉള്ളൂ. കാലപ്രവാഹത്തില്‍ കമ്മ്യൂണിസ്റ്റുകാരനും കരിങ്കാലിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാത്ത അവസ്ഥവരെയെത്തിയതാണ്‌. അപ്പോള്‍ സൂക്തങ്ങളെല്ലാം മാറ്റിയെഴുതുകയേ രക്ഷയുള്ളൂ. മയിലെണ്ണയില്‍ മുക്കിയെടുത്ത ഈര്‍ക്കിലിപോലെ സൂക്തങ്ങള്‍ വളക്കാന്‍ പറ്റിയ യോഗ്യന്‍മാരെ കണ്ടെത്തി ദ്രവിച്ച ഗ്രന്ഥങ്ങള്‍ അങ്ങോട്ടേല്‌പിച്ചുകൊടുക്കുക. അക്കൂട്ടര്‍ വ്യാഖ്യാനിച്ച്‌ വ്യാഖ്യാനിച്ച്‌ മാര്‍ക്‌സും മര്‍ക്കസും ഇരട്ടപെറ്റ സന്തതികളാണെന്നുവരെ പറഞ്ഞുതരും.

മാറി കുരിശിലേക്കു വരിക. മലകയറ്റത്തോടെ കാടുകയ്യേറ്റത്തോടെ മതം പച്ചപിടിച്ചു. കൊടുങ്കാടുകള്‍ പുല്‍മേടുകളായി. പുല്‍മേടുകള്‍ കുഞ്ഞാടുകളെക്കൊണ്ട്‌ നിറഞ്ഞു. അപ്പോള്‍ സ്വാഭാവികമായും അറവുകാരുടെ എണ്ണം കൂടി. സ്വത്തും. ഒടുവില്‍ സൂക്തം തിരുത്തിയെഴുതി - സ്വര്‍ഗം ഒട്ടകങ്ങള്‍ക്കുള്ളതാകുന്നു. ആമീന്‍.

ഭൂമിയിലെ സ്വര്‍ഗമാണ്‌ കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്‌നം. കേരളത്തിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ പണ്ട്‌ നെഹറു കാശ്‌മീരിനെക്കൊണ്ടു പറഞ്ഞതുപോലെ അത്‌ മൂന്നാറാണ്‌. അവിടെ മാനംമര്യാദയായി കഴിയാനുള്ള റിസോര്‍ട്ട്‌ തൊഴിലാളി വര്‍ഗത്തിന്‌ കിട്ടിയാല്‍ അതുതന്നെയാണ്‌ വിപ്ലവം. സ്വര്‍ഗസ്ഥനായ മാര്‍ക്‌സേ അവിടുത്തേക്ക്‌ പ്രണാമം.

മേല്‍പറഞ്ഞ ഗണത്തില്‍ പെട്ടൊരു കമ്മ്യൂണിസ്റ്റുകാരന്‍ പണ്ടുണ്ടായിരുന്നു. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെയാണ്‌ ധനികന്‍ സ്വര്‍ഗത്തിലെത്തുകയെങ്കില്‍ വത്തിക്കാന്‍ സ്വന്തമായുള്ള പോപ്പിന്‌ വിധിച്ചത്‌ നരകമായിരിക്കും എന്ന്‌ നിരീക്ഷിക്കാന്‍ മാത്രം ബുദ്ധിയും ഹൃദയവിശാലതയും അതുപ്രകടിപ്പിക്കുവാന്‍ നല്ലൊരു നട്ടെല്ലുമുണ്ടായിരുന്ന സഖാവ്‌ ദാമോദരന്‍. മൂപ്പരുടെ വംശം കുറ്റിയറ്റുപോയി. കുലത്തില്‍ പിറന്നിട്ടും കുരങ്ങായിപ്പോയത്‌ ചില്ലറ മൂന്നാറിലുണ്ട്‌. പകല്‍ പത്രസമ്മേളനം നടത്തി കൈകള്‍ പരിശുദ്ധമാണെന്ന്‌ തെളിയിച്ചുകൊണ്ടേയിരിക്കുന്നവര്‍. രാത്രി റിസോര്‍ട്ടിന്റെ കണക്ക്‌ പരിശോധിച്ച്‌ വിപ്ലവത്തിനുവേഗം കൂട്ടുന്ന വെളിവറ്റ വിപ്ലവകാരികള്‍.

രണ്ടും വീഞ്ഞുപോലെയാണ്‌. അടക്കം ചെയ്‌ത കുപ്പിയുടെ ഷേപ്പിലാണ്‌ വിശ്രം. ബ്ലേഡുകാര്‍ പാര്‍ട്ടിക്കാരായാല്‍ പാര്‍ട്ടി ബ്ലേഡ്‌ രൂപം കൈവരിക്കും. മണിച്ചന്‍മാര്‍ വിപ്ലവത്തില്‍ ആകൃഷ്ടരായി വന്നാല്‍ പാര്‍ട്ടി സ്‌പിരിട്ട്‌ പരുവത്തിലാകും. മുന്നാറിലെ പ്രത്യേക പരിതസ്ഥിതിയില്‍ അത്‌ റിസോര്‍ട്ട്‌ രൂപം കൈവരിച്ചു. അത്രതന്നെ.

മനുഷ്യന്‍ ആത്യന്തികമായി ഒരു കൈയ്യേറ്റജീവിയാണ്‌. ഒരിക്കലും ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടാത്തതുകൊണ്ടാണല്ലോ സര്‍വ്വ മതങ്ങളും ഒരുവിധത്തിലല്ലെങ്കില്‍ വേറൊരുവിധത്തില്‍ ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവാന്‍ ഉപദേശിച്ചത്‌. ഇനി അങ്ങിനെ തൃപ്‌തിപ്പെടുന്നവര്‍ മന്ദബൂദ്ധികള്‍ മാത്രമായിക്കൂടെന്നുമില്ല. സദുപദേശം കേട്ട്‌ ലോകത്താരും വഴിതെറ്റിപ്പോലും സാധാരണ നന്നായിപ്പോകാറില്ല. അങ്ങിനെയാരെങ്കിലും നന്നാവുമെങ്കില്‍ ബുദ്ധനും മഹാത്മജിയും വിവേകാനന്ദനും ശ്രീനാരയണനും കൃഷ്‌ണപ്പിള്ളയും ജനിച്ച മണ്ണില്‍ എല്ലാവരും ചുരുങ്ങിയത്‌ മൊത്തം ഡിവൈഡഡ്‌ ബൈ ദാറ്റ്‌ ഫൈവെങ്കിലുമാകുമായിരുന്നു.

ഇക്കൂട്ടരില്‍ ആരുടെയെങ്കിലും നാലുവാക്ക്‌ കേള്‍ക്കാത്തവര്‍ ബധിരസമുദായത്തില്‍ ജനിച്ചുപോയവര്‍ മാത്രമായിരിക്കും. അക്കൂട്ടര്‍ നമ്മളെക്കാള്‍ കുറച്ചുകൂടി നല്ലവരായിരിക്കാന്‍ സാദ്ധ്യതയുണ്ട്‌. ഇതൊക്കെക്കൊണ്ടാണ്‌ ഒരു ശുഭ മുഹൂര്‍ത്തത്തില്‍ മനുഷ്യന്‍ നിയമനിര്‍മ്മാണം തുടങ്ങിയത്‌.

എല്ലാവരും സമന്‍മാരാണ്‌ എന്നാല്‍ ചിലര്‍ കൂടുതല്‍ സമന്‍മാരാണെന്നു പറഞ്ഞത്‌ ജോര്‍ജ്‌ ഓര്‍വെലാണ്‌. ഈ കൂടുതല്‍ സമന്‍മാരാണ്‌ എപ്പോഴും നിയമം നിര്‍മ്മിക്കുക. കൂടുതല്‍ സമന്‍മാരായവര്‍ നിയമം ചാടിക്കടക്കുമ്പോള്‍ സമന്മാരുടെ ധര്‍മ്മം അതനുസരിക്കുകയാണ്‌.

പകൃതി അതിന്റെ മൂഴുവന്‍ സൗന്ദര്യസങ്കല്‌പങ്ങളോടും കൂടി അണിയിച്ചൊരുക്കിയ നൂറ്റാണ്ടുകള്‍ക്കുമുന്‍പത്തെ നിബിഡവനമായിരുന്ന മൂന്നാര്‍ ഒരദ്‌ഭുത പ്രതിഭാസമാണ്‌. കൈയ്യേറ്റത്തിന്റ ചരിത്രത്തിലും മൂന്നാര്‍ ഒരു നൂതന അദ്ധ്യായമാണ്‌ എഴുതിച്ചേര്‍ത്തിരിക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍
കുരിശുമെടുത്തഥ കൃസ്‌ത്യാനികളും
ചട്ടക്കാരും വേട്ടക്കാരും
വിപ്ലവകാരികള്‍ ഇടതും വലതും
മൂന്നാര്‍ മലകള്‍ കിളച്ചുമറിച്ചു
കിട്ടിയ വസതു വളച്ചുപിടിച്ചു
നല്ലൊരു വടിയില്‍ കൊടിയും കെട്ടി
ബി.ഒ.ടിയില്‍ റിസോര്‍ട്ടും പൊക്കി
വിപ്ലവമങ്ങു തുടങ്ങീടുന്നൂ

എല്ലാവഴിയും എന്നിലേക്കു നയിക്കുന്നു എന്നു ഭഗവാന്‍ പറഞ്ഞതുപോലെ എല്ലാവഴിയും മൂന്നാറിലേക്കു നയിച്ചു. ആദ്യം ചാടിക്കടന്നു വളച്ചുകൂട്ടിയ നിയമനിര്‍മ്മാതാക്കളും പിന്നീട്‌ റൂള്‍ ഓഫ്‌ ഇസ്‌മായേല്‍ പ്രകാരം കടന്നുവന്നവരും റിസോര്‍ട്ടുപണിതു.

ഒരു വിപ്ലവത്തില്‍ റിസോര്‍ട്ടിനു വഹിക്കാനുള്ള പങ്കിനെ പറ്റി മന്ദബുദ്ധികളോടു സംസാരിച്ചിട്ടെന്തുകാര്യം. അതൊക്കെ വെളിയം ഇസ്‌മയില്‍ ആദിയായ വിപ്ലവകാരികള്‍ റിസര്‍ച്ച്‌ നടത്തി കണ്ടെത്തിയ പ്രപഞ്ചസത്യങ്ങളാണ്‌. അത്തരം മഹാകാര്യങ്ങളെ പറ്റി ചര്‍ച്ചചെയ്യുക നിലത്തുകുത്തിയിരുന്നിട്ടാണോ? വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കാന്‍ അതിനു പറ്റിയ സ്ഥലം വേണം. കോട്ടിട്ടോന്‍ നിലത്താണോ കിടക്കുക.

വിപ്ലവം ഏതാണ്ട്‌ കൈയ്യെത്തുന്ന ദൂരത്ത്‌ എത്തിനില്‍ക്കുകയാണ്‌ . ആ സുഖപ്രസവത്തിന്റെ ആദ്യലക്ഷണമാണ്‌ നാലുകോടി വീഴ്‌ത്താന്‍ ഉദ്ദേശിച്ച്‌ കുലുക്കിയ പാട്ടയില്‍ പത്തുകോടി വീണ്‌ പന്ന്യന്റെ നടുവുളുക്കിപ്പോയത്‌.

നാലുകോടി പിരിക്കാന്‍തന്നെ ചുരൂങ്ങിയത്‌ മലയാളികള്‍ മൊത്തം സി.പി.ഐക്കാരായിരിക്കണം എന്നൊക്കെ ചില വിഡ്ഡികള്‍ പറയും.

മല്യ ഒറ്റയൊരാളേയുള്ളൂ. മൂപ്പര്‍ക്കൊരിക്കല്‍ ഒരു ബോധോദയമുണ്ടായി ഗുരുവായൂരപ്പന്റെ ദാരിദ്ര്യം മാറ്റണം. സ്വര്‍ണക്കൊടിമരമാണ്‌ പ്രത്യക്ഷപ്പെട്ടത്‌. മല്യ ജനിച്ച ശേഷം എന്നെങ്കിലും ഒരു സ്‌മോളടിച്ച എല്ലാവരുടെയും പങ്ക്‌ അതിലുണ്ട്‌. അതുകൊണ്ട്‌ ഗുരുവായൂരിലെ കൊടിമരം കുടിയന്‍മാര്‍ക്കവകാശപ്പെട്ടതാണെന്ന്‌ പറയാന്‍ പറ്റുമോ? അങ്ങിനെയാണെങ്കില്‍ തീര്‍ച്ചയായും ഇടതുവലതുവിപ്ലവകാരികളുടെ റിസോര്‍ട്ടുകള്‍ കള്ളനു കഞ്ഞിവെക്കാന്‍ കിട്ടിയ അടുക്കളകളാണ്‌.

വെറുതെയല്ല പറഞ്ഞത്‌ കൈയ്യേറ്റ ഭൂമിയിലെ ആരാധനാലയങ്ങള്‍ അഥവാ കുരിശും രാഷ്ട്രീയപാര്‍ട്ടികളുടെ ആരാധനാലയങ്ങള്‍ അഥവാ റിസോര്‍ട്ടുകളും പൊളിക്കുവാന്‍ പാാാാടുുുുുളളതല്ല. അതായത്‌ കുരിശിന്റെ വഴിയില്‍ അരിവാള്‍ പ്രയാണം തുടങ്ങി.

ഇനി വത്തിക്കാന്‍ പോലൊരു സംവിധാനം മൂന്നാറിലും ഏര്‍പ്പെടുത്തിയാല്‍ മൊത്തത്തില്‍ ഗംഭീരമായി. പാര്‍ട്ടി സിക്രട്ടറിമാരെ തിരഞ്ഞെടുക്കുന്ന മീറ്റീംഗ്‌ തന്നെ ഉദാഹരണം. ഏഴൈകള്‍ വിവരമറിയാന്‍ റിസോര്‍ട്ടിനു ചുറ്റും കൂട്ടിലിട്ട വെരുകിനെപ്പോലെ നടക്കുമ്പോള്‍ നേതാക്കളാരും പുറത്തിറങ്ങിക്കളയരുത്‌. അത്യാഹിതമൊന്നുമില്ലാതെ തിരഞ്ഞെുടുപ്പ്‌ നടന്നുകഴിഞ്ഞാല്‍ ലേശം കുന്തിരിക്കം കത്തിച്ച്‌ വെള്ളപ്പുകയുയര്‍ത്തിയാല്‍ മാത്രം മതി. വിശ്വസിച്ച ജനം നമ്മുടെ കാര്യം തല്‌ക്കാലം കട്ടപ്പുകയായി കരുതി സമാധാനിച്ചുകൊള്ളും.

അങ്ങിനെയെത്രപേര്‍ ഗുരുവായൂരപ്പനിലും തന്ത്രിയിലും മന്ത്രിയിലും എല്ലാം വിശ്വസിക്കുന്നു. വിശ്വസിച്ചുപോയ വകയില്‍ ഒരു നാലണപോലും ആര്‍ക്കും നഷ്ടപരിഹാരം കൊടുക്കുവാന്‍ ലോകത്തിലെ ഒരു കോടതിയും വിധിക്കുകയില്ല.

വിപ്ലവം നടത്തിയ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക്‌ പറ്റിയ തെറ്റ്‌ വെളിയത്തിനും പിണറായിക്കും പറ്റുകയില്ല. ഏറ്റവും വലിയ തെറ്റ്‌ വിപ്ലവം നടത്തി എന്നതാണ്‌. സോവിയറ്റ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടി ലോകത്തിലെ ഏറ്റവും മുന്തിയ മുതലാളിയായി മാറിയത്‌ വിപ്ലവം നടത്തിയശേഷമാണ്‌. സോഷ്യലിസ്‌റ്റ്‌ വിപ്ലവം നടന്നുകഴിഞ്ഞാല്‍ പിന്നെ കമ്മ്യൂണിസത്തിലേക്കുള്ള പ്രയാണമാണ്‌. അതായത്‌ പാര്‍ട്ടി സ്വയം അസ്‌തുവായി ഉണ്ടാക്കിവച്ച സ്വത്തെല്ലാം അടുത്തമുതലാളി കൊണ്ടുപോകുന്ന അനര്‍ഘനിമിഷം. ആരുകൊണ്ടുപോയാലും നാലണ തൊഴിലാളിക്ക്‌ കിട്ടിയിട്ടില്ല എന്നെല്ലാര്‍ക്കും ആശ്വസിക്കാം.

അതുകൊണ്ട്‌ വിപ്ലവം നടത്താതെ തന്നെ ഒരു നൂറ്റാണ്ടുകാലം സുഭിക്ഷം കഴിയാനുള്ള വസ്‌തുവഹകള്‍ റിസോര്‍ട്ടടക്കം വനത്തില്‍ വിളയിച്ചു. കിഴക്കന്‍ യൂറോപ്പിലെ അസ്‌തുവായ പാര്‍ട്ടികളിലെ മൂക്കില്‍ ശ്വാസമുള്ള എല്ലാറ്റിനേം കൂട്ടിക്കൊണ്ടുവന്ന്‌ കാണിച്ചുകൊടുക്കേണ്ട സംഗതിയാണ്‌. സഖാക്കളേ നാം മുന്നോട്ട്‌. ഒരടിമുന്നോട്ട്‌ പത്തടി പിന്നോട്ട്‌.

June 17, 2007

പ്രതിഭാ പട്ടേലിനെ കണ്ടെത്തല്‍

ഒടുക്കം അനിവാര്യമായത്‌ സംഭവിച്ചു. കോണ്‍ഗ്രസുകാരും വിപ്ലവകാരികളുമെല്ലാം കൂടി ശതകോടി ഇന്ത്യരില്‍ നിന്നും ഒരു പരമയോഗ്യയെ കണ്ടെത്തി.

ഏകഭര്‍തൃത്വത്തില്‍ വിശ്വസിക്കുന്നതുകൊണ്ട്‌ തല്‌ക്കാലം ഒരു രാഷ്ട്രപതിക്കേ സ്‌കോപ്പുള്ളൂ. പതിയായതുകൊണ്ട്‌ ആണുതന്നെയാവണമെന്നതായിരുന്നു ഇതുവരെ നാട്ടുനടപ്പ്‌. ഇപ്പോള്‍ വിപ്ലവകരമായ ഒരു തീരുമാനമാണ്‌ വന്നത്‌. വനിതക്കും പതിയാവാം.

കോണ്‍ഗ്രസുകാര്‍ വിപ്ലവകാരികള്‍ക്കും വിപ്ലവകാരികള്‍ കോണ്‍ഗ്രസുകാര്‍ക്കും നന്ദിപറഞ്ഞു. മാരത്തോണ്‍ വട്ടമേശസമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ അകമഴിഞ്ഞ്‌ സഹായിച്ച അണ്ടിപ്പരിപ്പുകള്‍ക്ക്‌ പൊതുജനവും നന്ദിരേഖപ്പെടുത്തിയിരിക്കണം. ആളുകള്‍ക്കെന്തും പറയാം.

നൂറുകോടി അരുമയാന മക്കളെ മുന്നില്‍ നിന്നു നയിക്കുക ചില്ലറപ്പണിയാണോ? നേരാം വണ്ണം കണ്ണും കാതും തലയും പ്രവര്‍ത്തിപ്പിക്കുന്നവരെക്കൊണ്ട്‌ പറ്റുകയില്ല. മുന്നില്‍ നിന്നുപോയിട്ട്‌ പിന്നില്‍ നിന്നുകൂടി നയിക്കുക സാദ്ധ്യമല്ല. ഇനി ഈ പണിക്കില്ലെന്ന്‌ കലാം സാര്‍ പറഞ്ഞല്ലോ?

അപ്പോള്‍ അത്തരത്തിലുള്ള ഒരാളെ കണ്ടെത്തണം. കഴിഞ്ഞതവണത്തെ അബദ്ധം പറ്റിപ്പോവരുത്‌. ചരിത്രം ആവര്‍ത്തിക്കും എന്നാണ്‌. എന്നാല്‍ അതെപ്പോഴും ആവര്‍ത്തിക്കുക വിഡ്ഡികളുടെ തലയിലാണ്‌. മന്ദബുദ്ധികളായ കോണ്‍ഗ്രസുകാരും അതിബുദ്ധികളായ മാര്‍ക്‌സിസ്‌റ്റുകാരും കൂടിചേരുമ്പോള്‍ ന്യായമായും സാമാന്യബുദ്ധിക്ക്‌ സാദ്ധ്യതയുണ്ട്‌. അതുകൊണ്ട്‌ ഇത്തവണ ചരിത്രം ആവര്‍ത്തിച്ചില്ല.

വിപ്ലവകാരികള്‍ പണ്ടേ ഇതു ചൂണ്ടിക്കാട്ടിയതാണ്‌. പഞ്ചാബില്‍ മഞ്ചലെടുക്കാന്‍ നാലാളില്ലാത്ത സുര്‍ജിത്ത്‌ സഖാവായിരുന്നല്ലോ പണ്ട്‌ ഇന്ദ്രപ്രസ്ഥത്തിലെ കിങ്‌മേക്കര്‍. ചില ആളുകള്‍ അങ്ങിനെയാണ്‌ നാട്ടില്‍ വിലയില്ലെങ്കിലും പേട്ടയില്‍ പുല്ലുവിലയായിരിക്കും. അന്ന്‌ രാജ്യതാല്‌പര്യം മുന്‍നിര്‍ത്തി സഖാവ്‌ ഒരു മാതൃകാ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയായിരുന്നു. സഖാവിന്‌ വല്ല സ്വര്‍ണപ്രശ്‌നവും വശമുണ്ടോ എന്നുവരെ പലര്‍ക്കും തോന്നിപ്പോയിരുന്നു. അത്രകണ്ട്‌ അനുയോജ്യ വ്യക്തിത്വം. ക്യാപ്‌റ്റന്‍ ലക്ഷ്‌മി.

പഞ്ചേന്ദ്രിയങ്ങള്‍ മാത്രമല്ല ബാക്കിയുള്ളതും ലോക്കൗട്ട്‌ പ്രഖ്യാപിച്ച സുന്ദരമായ അവസ്ഥ. വെടിപൊട്ടിച്ചാലും കുലുങ്ങാത്ത കേള്‍വി. കണ്ണില്‍ കുത്തിയാലും കാണാത്ത കാഴ്‌ച. കണ്ണും കാതുമാണ്‌ ഏറ്റവും അപകടകാരികള്‍. അതു രണ്ടിന്റെയും ഉപദ്രവം അശേഷമില്ല. എന്തോ നമുക്ക്‌ യോഗമില്ലാതായി എന്നുപറയുന്നതാവും ശരി. അവര്‍ സൈഡായി. സുര്‍ജിത്‌ ആംഗ്യേഷു ഉവാച. കാരാട്ടും യെച്ചൂരിയും കൂടി അതേപടി കസാരയിലെടുത്ത്‌ വീട്ടിലെത്തിച്ചുകൊടുത്തു.

ഒന്നുകില്‍ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം താനെ നിലയ്‌ക്കുന്നവര്‍ അല്ലെങ്കില്‍ ജന്മനാ അതിനെക്കൊണ്ടുള്ള ഉപദ്രവം ഇല്ലാത്തവര്‍. അവര്‍ കാണേണ്ടതു മാത്രമേ കാണുകയുള്ളൂ. കേള്‍ക്കേണ്ടതുമാത്രമേ കേള്‍ക്കുകയുമുള്ളൂ. ഒരു ജനതയെ മുന്നില്‍ നിന്നു നയിക്കേണ്ടവരുടെ പ്രധാന യോഗ്യത ഇത്രയുമായിരിക്കണം. നേരാംവണ്ണമുള്ള ഇന്ദ്രിയങ്ങളുമായി നാട്ടില്‍ പ്രവര്‍ത്തിക്കുക ലേശം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. കാട്‌ അത്തരക്കാര്‍ക്കുള്ളതാണ്‌. അങ്ങിനെയുള്ളവര്‍ക്ക്‌ തല ഉടലില്‍ തന്നെ വേണമെന്ന നിര്‍ബന്ധവും ഉണ്ടാവരുത്‌.

പ്രതിഭാപട്ടേലിനെ തിരഞ്ഞെടുത്ത നിമിഷം ഇന്ത്യാമഹാരാജ്യത്തിന്റെ ചരിത്രനിമിഷമാണെന്ന്‌ സോണിയാജി വിലയിരുത്തി. സര്‍ദാര്‍ജി കൈയ്യടിച്ചു. വയറുനിറഞ്ഞ വിപ്ലവകാരികള്‍ നന്നായി ഓരിയിട്ടു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തപ്രകാരമല്ലെങ്കില്‍ പൂന്താനത്തിന്റെ സിദ്ധാന്തപ്രകാരം സിംഹങ്ങള്‍ സൃഗാലങ്ങളായി വളര്‍ന്നു. ഗര്‍ജനം ഇപ്പോള്‍ പണ്ടത്തെപ്പോലെ പതിവില്ല. ഗര്‍ജിച്ചതേ ഓര്‍മ്മയുണ്ടാവുകയുള്ളൂ. റിസോര്‍ട്ടുകള്‍ തലയില്‍ വീണ്‌ ചത്തുപോയെന്നായിരിക്കും പിന്നെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌്‌.

പ്രതിഭാപട്ടേലിനെ തിരഞ്ഞെടുത്ത നിമിഷംപോലെ അപൂര്‍വ്വം ചില നിമിഷങ്ങളാണ്‌ ഇന്ത്യയിലെ ചരിത്രനിമിഷങ്ങള്‍. ആദ്യത്തേത്‌ ഇന്ദിരാജി കോണ്‍ഗ്രസ്‌ പ്രസിഡണ്ടായത്‌. രണ്ടാമത്തെ സുന്ദരനിമിഷം മൂപ്പര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായത്‌. മൂന്നാമത്തെ ചരിത്രമുഹൂര്‍ത്തം സോണിയാജി അനുരാഗപരവശയായി രാജീവ്‌ജിയെ കാംബ്രിഡ്‌ജിലെ പാരലല്‍ കോളിജില്‍ വച്ചു കണ്ടത്‌. നാലാമത്തെ ചരിത്രമുഹൂര്‍ത്തം രാജീവ്‌ജി കോണ്‍ഗ്രസ്‌ ജനറല്‍ സിക്രട്ടറിയായത്‌. അഞ്ചാമത്തെ ചരിത്രശുഭമുഹൂര്‍ത്തം പതിനാറുകൊല്ലത്തെ നീണ്ട കാത്തിരിപ്പിനുശേഷം സോണിയാജി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിച്ചത്‌. പിന്നെ ഭാവിഭാരതത്തിന്റെ വരദാനമായി സര്‍ദാര്‍ജി ചൂണ്ടിക്കാട്ടിയ രാഹുല്‍ജി ഭൂജാതനായത്‌. അടുത്ത ചരിത്രനിമിഷമാണ്‌ പ്രിയങ്കയുടെ ജനനം.

ഇലക്ട്രിക്‌ പോസ്‌റ്റില്‍ എഞ്ചിനീയറുടെ പത്തിരട്ടി വേഗത്തില്‍ കുരങ്ങന്‍ പാഞ്ഞുകയറും. ലൈന്‍ ഓഫാക്കാന്‍ ഒരാള്‍ ഓഫീസിലുണ്ടായാല്‍ മതി. അങ്ങിനെ സോണിയാജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായത്‌ മറ്റൊരനര്‍ഘനിമിഷം. പ്രതിഭാ പട്ടേലിനെ കണ്ടെത്തിയതാകട്ടെ വേറൊരസുലഭനിമിഷം. താരതമ്യം ചെയ്യാന്‍ വേറൊരു കൂടിക്കാഴ്‌ചയേ ലോകചരിത്രത്തിലുള്ളൂ. മെക്‌സിക്കോയില്‍ വച്ച്‌ ഫിദല്‍ കാസ്‌ട്രോ ഏണസ്‌റ്റോ ചെഗുവേരയെ കണ്ടെത്തിയ വിപ്ലവമുഹൂര്‍ത്തം.

മുകളില്‍ പറഞ്ഞ എല്ലാ നല്ല ലക്ഷണങ്ങളുമുള്ള മഹതി. പണ്ടത്തെ ഉരുക്കുമനുഷ്യന്റെ പേരിന്റെ പാതി പേരിനോടൊപ്പമുണ്ട്‌. കലപ്പവലിക്കാന്‍ കെല്‌പില്ലാത്ത മൂരിയാണ്‌്‌ കോതാമൂരിയാവുക. അതായത്‌ ഗവര്‍ണര്‍. ആയൊരു എക്‌സ്‌പീരിയന്‍സുമുണ്ട്‌. കോണ്‍ഗ്രസുകാര്‍ക്ക്‌്‌ തൃപ്‌തിയായി.

സഖാക്കള്‍ കാരാട്ടുസഖാവിന്റെ നേതൃത്വത്തില്‍ വന്നു കോണ്‍ഗ്രസുകാര്‍ കാണാത്ത കോണിലൂടെ ഒന്നു നോക്കി. നടപ്പിലും എടുപ്പിലും വാക്കിലും നോക്കിലും എല്ലാം ഏണസ്‌റ്റോ ചെഗുവേരയുടെ ഊര്‍ജ്വസ്വലത. ജോസഫ്‌ സ്റ്റാലിന്റെ പട്ടേല്‍മുഷ്ടി. കാസ്‌ട്രോയുടെ വാക്‌ചാതുരി. ഹോചിമിന്റെ എളിമ. ഗ്രാംഷിയുടെ സര്‍ഗശേഷി - പണ്ട്‌ വള്ളത്തോള്‍ മഹാത്മജിയെപ്പറ്റി പറഞ്ഞപോലെ ചെല്ലുവിന്‍ ആ മഹാത്മാവിന്‍ നികടത്തില്‍.

ഇനി എന്നെങ്കിലും ചക്കവീണ്‌ മുയലുവടിയായപോലെ ഒരു ഇന്ത്യന്‍ വിപ്ലവം നമ്മളാവുന്നത്ര ഉത്സാഹിച്ചിട്ടും നടന്നുപോവുകയാണെങ്കില്‍ അന്നത്തേക്കും ഏറ്റവും നല്ല പ്രസിഡണ്ട്‌. ലാല്‍സലാം.

ഇന്ത്യാ മഹാരാജ്യത്തിന്‌ ആദ്യത്തെ വനിതാപതിയെ (രാഷ്ട്ര) കിട്ടുന്ന നിമിഷമാണ്‌. വനിതകളേ കയ്യും മെയ്യും മറന്നാഹ്ലാദിക്കുക. നിത്യന്‍ വകയും ഒരു ചീയേഴ്‌സ്‌. വനിതാപ്രധാനമന്ത്രിയായി ഇന്ദിരാജി ഭരിച്ചിരുന്നപ്പോഴാണല്ലോ വനിതകളുടെ സ്ഥിതി വല്ലാതങ്ങ്‌ അഭിവൃദ്ധിപ്പെട്ടുപോയത്‌.

വെച്ചടി വെച്ചടി കേറ്റമായാരുന്നു വനിതകള്‍ക്ക്‌. സഞ്‌ജയ്‌ജിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന അടിയന്തിരത്തോടെ വനിതകള്‍ മാനത്തോളമുയര്‍ന്ന്‌ ഇന്ദ്രസദസ്സിലെ അപ്‌സരസ്സുകളെ വെല്ലുവിളിച്ചു.

വനിതകളെ തട്ടി വഴിനടക്കാന്‍ പറ്റാത്ത വിധത്തിലാണ്‌ രാജ്യം. എന്നിട്ടും വനിതകളുടെ സ്ഥിതിയോ? പരമദയനീയം. ആ പരമദയനീയ സ്ഥിതിക്കുള്ള ഒരു പെര്‍മനന്റ്‌ പരിഹാരമാണ്‌ പ്രതിഭാ പട്ടേല്‍.

അതുകൊണ്ടുമാത്രമാണ്‌ അന്നുതൊട്ടിന്നോളം ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ വാക്കിലും പ്രവര്‍ത്തിയിലും നടപ്പാക്കി ലോകത്തിന്റെ ആദരവു പിടിച്ചുപറ്റിയ നിര്‍മലാ ദേശ്‌പാണ്ഡെയെ ആദ്യവട്ടം തന്നെ പടിയടച്ച്‌ പിണ്ഡം വച്ചത്‌.