November 10, 2009

കുതികൊള്‍ക സെക്കന്റിലേയ്ക്കു നമ്മള്‍

ബീഹാറില്‍ നിന്നും ഒറീസയില്‍ നിന്നും കേരളത്തിലെത്തി ഒറ്റക്കാലില്‍ തപസ്സുചെയ്ത് അനാക്കൊണ്ടയെ അടക്കം ചെയ്യാന്‍ പാകത്തില്‍ നെടുനീളന്‍ കേബിള്‍ക്കുഴികള്‍ വെട്ടുന്ന, നാലുതവണയായി പണമടച്ചല്ലാതെ രണ്ടു കോണകം വാങ്ങാന്‍ ഗതിയില്ലാത്ത ചപ്പാത്തികളും തദ്ദേശ ദരിദ്രവാസികളും പിച്ചക്കാരും തൊട്ട് 44 കോടി വള്‍ഗര്‍ സാലറി കൈപ്പറ്റുന്ന സി.ഇ.ഒ പിടിച്ചുപറിക്കാര്‍ വരെ കൈവിളിയന്ത്രം കൊണ്ടുനടക്കുന്ന സുന്ദരദേശമാണ് ഭാരതം.



മൊബൈല്‍ ഉപയോക്താക്കളുടെ സംഖ്യ ജനസംഖ്യയുടെ പാതിയിലെത്തുന്ന ശുഭമുഹൂര്‍ത്തത്തിനാണ് 2010 സാക്ഷ്യം വഹിക്കുകയെന്ന് മന്ത്രി രാജ. ലോകത്തിന്റെ ശരാശരിക്കണക്കിനൊപ്പം നമ്മളും എത്തിയെന്നര്‍ത്ഥം. 2009ലെ 45.2 കോടിയില്‍ നിന്നും 2013 ആവുമ്പോഴേയ്ക്ക് 77.1 കോടിയാവും ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം, അതായത് 90% വര്‍ദ്ധനവ്. കണക്ക് പ്രഖ്യാപിച്ചത് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ടനര്‍ (Gartner) ആണ്.

വിവരത്തിനും വിവരസാങ്കേതികവിദ്യകള്‍ക്കും ഭാരതീയര്‍ ഉടുതുണിയെക്കാള്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നര്‍ത്ഥം. വിദ്യാവിഹീന പശു എന്നാണല്ലോ. വിദ്യകൊണ്ടു വിവരമില്ലായ്്മയുടെ നാണം മറയ്ക്കേണ്ടിവരുന്ന നാളേയ്ക്ക് ഉപകരിക്കാതിരിക്കില്ല.

ഒരോ സെക്കന്റിനും തീവിലയുണ്ടെന്ന് നമ്മെ പഠിപ്പിച്ചത് വിവരസാങ്കേതിക വിദ്യയാണ്. ഒരു സെക്കന്റിന്റെ പാതിക്ക് പണ്ട് ഉഷയ്ക്ക് പോയത് ഒളിമ്പിക്സ് സ്വര്‍ണമായിരുന്നുവല്ലോ. അന്തിമയങ്ങും വരെപണിയും അത്താഴവും കഴിഞ്ഞ് ലോകര്‍ അടുത്ത സ്വപ്നത്തിലേയ്ക്കുള്ള അന്തിപ്പായ വിരിക്കുമ്പോഴായിരിക്കും നമ്മള്‍ ഇന്ത്യക്കാര്‍ പണ്ടേ ഇന്നിന്റെ യാഥാര്‍ത്ഥ്യത്തിലേയ്ക്കുണരുക.

വന്ദ്യവയോധികനായ മിനിറ്റിനെ മൂലക്കിരുത്തി ലോകം സെക്കന്റില്‍ കാലം അളന്നിടുമ്പോള്‍ നമ്മുടെ ടെലികോമും ബീയെസ്സെന്നെല്ലും ചക്കിനുകെട്ടിയ പോത്തിനെപ്പോലെ മിനിറ്റുസൂചിക്കു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. നോക്കുക, നമ്മുടെ മൊബൈല്‍ ചാര്‍ജ് അടിസ്ഥാനമാക്കുന്നത് മിനിറ്റുകളെയാണ്. അതായത് 61 സെക്കന്റ് നിന്ന ഒരു വിളിക്ക് ഒരു ഭാരതദരിദ്രന്‍ നല്കേണ്ടത് 120 സെക്കന്റിന്റെ ചാര്‍ജാണ്.

ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബര്‍ ബെയ്സുള്ള മൊബൈല്‍ സേവനദാതാവാണ് ബീയെസ്സെന്നല്‍. ഒന്നാംതരം സര്‍ക്കാര്‍ കമ്പനി. വെറും സേവനം മാത്രം നല്കി കുത്തുപാളയെടുക്കാതെ ലേശം ലാഭം കൂടിയുണ്ടാക്കി ഖജനാവിലേയ്ക്ക് അസാരം ദ്രവ്യം നിക്ഷേപിക്കുവാനുംകൂടിയാണല്ലോ പഴയ ലക്ഷണംകെട്ട ടെലിഫോണ്‍വകുപ്പിനെ പിടിച്ച് ലക്ഷണമൊത്ത കമ്പനിയാക്കിയത്.

ഒരു വിവരസാങ്കേതികവകുപ്പും അതിനു പേരുകേട്ട മന്ത്രിമാരും അവരുടെ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ട്രായും (TRAI) അതിനൊരു ചെയര്‍മാനും, പോരാ എല്ലാ സ്വപ്നങ്ങളും വ്യാഖ്യാനങ്ങളും യാഥാര്‍ത്ഥ്യമാക്കാനായി ഒരു നവരത്നകമ്പനിയും. ഇവരെല്ലാം കൂടി ഒരോ ഭാരതീയദരിദ്രവാസിയും ഒരു സെക്കന്റിന്റെ വിളിക്ക് 60 സെക്കന്റിന്റെ ദ്രവ്യം അടയ്ക്കണം എന്നുപറയുന്നത് ഏത് നിയമം വച്ചാണ്? എന്ത് ന്യായത്തിന്റെ പുറത്താണ്?

HSBL സര്‍വ്വേ പ്രകാരം കോള്‍ചാര്‍ജ് സെക്കന്റിലാക്കിയാല്‍ റവന്യൂവില്‍ വെറും 15% താത്കാലിക ഇടിവുമാത്രമാണ് സംഭവിക്കുക. ആ താത്ക്കാലിക ഇടിവ് സ്ഥിരമായ വന്‍നേട്ടത്തിലേയ്ക്കാണ് വഴിതെളിക്കുന്നതെന്ന് തിരിച്ചറിയാന്‍മാത്രം വകതിരിവില്ലാത്ത മന്ദബുദ്ധികളുടെ ആവാസമേഖലയാണോ ഈ മൂന്നു സ്ഥാപനങ്ങളും.

മിനിറ്റില്‍ അളക്കുന്നത് മാറ്റി സെക്കന്റിലാക്കിയാല്‍ എന്താണ് സംഭവിക്കുക? മറ്റുള്ള സ്വകാര്യഭീമന്‍മാരുടെ സിംകാര്‍ഡുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാവും. ചുരുങ്ങിയത് സെക്കന്റ് സിമ്മായി സ്വിച്ച്ഡ്ഓഫ് പദവിയില്‍ അന്ത്യവിശ്രമം കൊള്ളും. അവറ്റകള്‍ ഒന്നുകില്‍ കളം മാറി ചവുട്ടട്ടെ അല്ലെങ്കില്‍ കളത്തിനു പുറത്തുപോവട്ടെ. അവരുടെ കള്ളക്കച്ചവടം എന്നെന്നേയ്ക്കുമായി പൂട്ടിപ്പോവുന്നതുകൊണ്ട് ആര്‍ക്കാണ് ചേതം?

വില കുറയ്ക്കുക, കൂടുതല്‍ വില്ക്കുക, കൂടുതല്‍ നേടുക എന്ന വില്പനതന്ത്രം പയറ്റാന്‍ ഒരു സര്‍ക്കാര്‍ കമ്പനി എന്തിന് മടിക്കണം? വിരലിലെണ്ണാവുന്ന സ്വകാര്യമുതലാളിമാരോടോ അതോ രാജ്യത്തെ ജനസംഖ്യയുടെ പകുതിവരുന്ന ഉപഭോക്താക്കളോടോ സര്‍ക്കാരിനും കമ്പനിക്കും കടപ്പാട്?

നമ്മള്‍ ആഗോളവല്ക്കരണപാതയിലാണെന്നും പരിഷ്കൃതരാഷ്ട്രമാണെന്നും വികസിതരാജ്യ പദവിയിലേക്കു പറന്നുയര്‍ന്നുകൊണ്ടിരിക്കുകയാണെന്നുമെല്ലാം ആ പഴയ ഫയല്‍വാനെപ്പോലെ സ്വയം പാടിപുകഴ്ത്തിക്കൊണ്ടിരിക്കുകയാണല്ലോ നമ്മള്‍. നടക്കട്ടെ. അതുകൊണ്ട് ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനായെങ്കിലും ഒരല്പം വിവരം വിവരസാങ്കേതികക്കാര്‍ക്കുണ്ടാവുന്നത് ഒരു അപരാധമായി ആരും കരുതുകയില്ല.


ട്രായിയുടെ സൈറ്റ് തുറക്കുമ്പോള്‍ പ്രത്യക്ഷമാവുക ട്രൂത്ത് എലോണ്‍ ട്രൈംഫ്സ് എന്ന വചനത്തോടൊപ്പം വരുന്ന ഗാന്ധിചിത്രമാണ്. അന്യായമായി നേടുന്നതെന്തും മോഷണത്തിന് തുല്യമാണെന്നു പറഞ്ഞതും ആ മഹാനാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ജീവിക്കുന്നു എന്നുപറഞ്ഞതും ഗാന്ധിജിതന്നെ.

ഇങ്ങ് വയനാട്ടിലെ കുഗ്രാമത്തിലെ ഒരു ദരിദ്രഹരിജനകര്‍ഷകന്‍ ഈ കൈവിളിയന്ത്രം ഞെക്കി കോയിക്കോട്ടെ വല്യങ്ങാടിയിലെ കുരുമുളകിന്റെ വിലചോദിക്കുന്നു എന്നു കരുതുക. വിളിയാവട്ടെ 5സെക്കന്റുനേരത്തേയ്ക്കുള്ളതും. ഭാരതത്തിന്റെ ആത്മാവിന്റെ പ്രതിപുരുഷനായ ആ ദരിദ്രകര്‍ഷകനില്‍ നിന്നും 55സെക്കന്റുകള്‍ക്ക് അന്യായചാര്‍ജ് ഈടാക്കുന്നവര്‍ ദയവായി മഹാത്മജിയുടെ ചിത്രം അവിടുന്നുമാറ്റി വല്ല മൂത്തൂറ്റുമുതലാളിയുടേയോ മറ്റോ ഒരെണ്ണം ചില്ലിട്ടുവെയ്ക്കേണ്ടതാണ്.

കാലത്തിന്റെ വിളികേള്‍ക്കാന്‍ പാകത്തിലുള്ള കാതും ചുമരെഴുത്തു വായിക്കാന്‍ പറ്റിയ കണ്ണുമുള്ളവരായിരിക്കണം ലീഡര്‍മാര്‍. വെളളാനകളെ മോഴകള്‍ നയിച്ചതാണ് എയറിന്ത്യയില്‍ കണ്ടത്. നിമിഷങ്ങള്‍ക്ക് തീവിലയുള്ള നാട്ടില്‍ നിമിഷാര്‍ദ്ധം കൊണ്ട് തീരുമാനമെടുക്കാന്‍ പറ്റിയവരായിരിക്കണം തലപ്പത്ത്. അതിനുവേണ്ടിയാണല്ലോ ജനം ചെല്ലും ചെലവും കൊടുത്ത്് മാനേജ്മെന്റുഗുരിക്കന്‍മാരെ പോറ്റുന്നത്.

മനുഷ്യന്‍ നാളിതുവരെ ഉത്സാഹിച്ചിട്ടും വടകര സിദ്ധാശ്രമത്തിലൊഴിച്ച് ലോകത്തൊരിടത്തും നടപ്പാക്കാന്‍ പറ്റാത്ത സംഗതിയാണ് സോഷ്യലിസം. എന്നാല്‍ 'മരണം' എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സോഷ്യലിസം നടപ്പാക്കുന്നതില്‍ പ്രകൃതി അന്തിമമായി വിജയിച്ചിട്ടുണ്ട്. പ്രകൃതിദത്തമായ മരണത്തെ മാറ്റിനിര്‍ത്തിയാല്‍ പിന്നെയുള്ള ഒരേക സോഷ്യല്‍ ലവലര്‍ സാംപിട്രോഡയുടെ വാക്കുകളില്‍ വിവരസാങ്കേതിക വിദ്യയാണ്. അതിനെ കളഞ്ഞുകുളിക്കരുത്.

വിപണിമത്സരത്തിന്റെ അനന്തസാദ്ധ്യതവച്ച് രാജ്യത്തിനും ജനതയ്ക്കും ഖജനാവിനും ഒരുപോലെ ഗുണകരമായ നിലപാടെടുക്കാന്‍ വൈകുമ്പോള്‍ പോക്കറ്റടിച്ചുപോവുന്നത് ഭൂരിഭാഗം വരുന്ന ദരിദ്രവാസികളുടേതാണ്. സെക്കന്റിനെ ആര്‍ക്കാണിത്ര പേടി? ഇനി ഉറക്കം നടിക്കുകയാണെങ്കില്‍ എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി ഈ പകല്‍കൊള്ള, അല്ല രാപ്പകല്‍ കൊള്ള നിര്‍ബാധം തുടരാനുള്ള സാഹചര്യം ഒരുക്കുന്നു? വൈകിവന്ന നീതി നീതിനിഷേധമാണെന്നിരിക്കേ, ബെറ്റര്‍ ലെയ്റ്റ് ദാന്‍ നെവര്‍ എന്നുമാത്രം.

November 03, 2009

ഡീസന്റ് എംപ്ളോയ്മെന്റ് വള്‍ഗര്‍ സാലറി ആന്റ് റവല്യൂഷണറി പെന്‍ഷന്‍




ഒരു പത്തിരുപത്തിയഞ്ച് കുടുംബങ്ങള്‍ താമസിക്കുന്നതിന്റെ നടുവില്‍ ഒരാളുടെ പറമ്പിലേ ഒരു കിണറുള്ളൂവെന്നു കരുതുക. അതില്‍ മാത്രം വെള്ളവും. ഇരുപത്തിയഞ്ചു കുംടുംബത്തിലെയും സുന്ദരന്‍മാര്‍ അവിടെവന്ന് കോരിക്കുളിക്കുകയും സുന്ദരിമാര്‍ ലജ്ജാവിവശരായി വലംകൈയ്യിലെ കുടം നടുവില്‍ താങ്ങി ഇടം കൈയ്യില്‍ വേറൊന്നും തൂക്കി ചിരിച്ചുരസിച്ച് കാളിദാസന്‍ പറഞ്ഞതുപോലെ പാദപത്മങ്ങളുടെ ചിത്രം ഭൂമിയില്‍ പതിപ്പിച്ച് നടന്നകലുകയുമല്ലേ ചെയ്യുക.

ഇനി, ഈ പറമ്പിന്റെ ആധാരം ഞമ്മള പേരില്‍ രയിസ്രാക്കിയതാ, പറമ്പും പൊരേം മുന്നിലെ മാവും പിന്നിലെ പുളിയും ചോട്ടിലെ പശൂം മോളിലെ അണ്ണാനും കിണറും കിണറ്റിലെ വെള്ളവും പടവിലെ നീര്‍ക്കോലീം വെള്ളത്തിലെ തവളയുമെല്ലാം ഞമ്മക്കുമാത്രം അവകാശപ്പെട്ടതാണ്. ഉള്ള വെള്ളമെല്ലാം ആവുമ്പോലെ കോരിക്കുടിച്ച് ഞമ്മള് വയറുചീര്‍ത്ത് ചാവട്ടെ, ഇങ്ങള് ഒരു തുള്ളിവെള്ളം കിട്ടാതെ തൊണ്ടപൊട്ടി മരിക്കീന്‍ ഹമുക്കുകളേ എന്ന പ്രഖ്യാപനം സ്ഥലമുടമയുടേതായി വന്നു എന്നു കരുതുക.

എന്താണു സംഭവിക്കുക. നിയമപ്രകാരം സ്ഥലമുടമയുടെ പ്രഖ്യാപനമാണ് പ്രാവര്‍ത്തികമാവേണ്ടത്. നാട്ടുന്യായപ്രകാരം ആദ്യം പറഞ്ഞതാണ് സംഭവിക്കേണ്ടത്. കിണറു വറ്റുന്നതുവരെ അല്ലെങ്കില്‍ മറ്റുള്ളവരുടെ കിണറില്‍ വെള്ളം കാണുന്നതുവരെ അതുതന്നെയാണ് സംഭവിക്കുകയും ചെയ്യുക. കാരണം ന്യായം മുന്നിലും നിയമം പിന്നിലുമായാണ് സഞ്ചരിക്കുക.

ഇനി സ്ഥലമുടമ വാശിപിടിച്ചാല്‍ എന്താണു സംഭവിക്കുക. ആദ്യം വാക്പയറ്റും. അതില്‍ ജയാപജയങ്ങളില്ലെങ്കില്‍ പിന്നെ ഒരു വടിപ്പയറ്റുകൂടി പൊടിപൊടിക്കും. അപ്പോള്‍ നിയമം അതിന്റെ വഴിക്ക് നടക്കും. അതായത് ആളുകളുടെ പേരില്‍ കേസ്സെടുക്കപ്പെടും. ഐ.പി.സി സെക്ഷന്‍ 100 പ്രകാരം, അതായത് ആത്മരക്ഷാര്‍ത്ഥം നടത്തിയ ആക്രമണത്തില്‍ വരവുവച്ച് അകത്തായവര്‍ വീണ്ടും കിണറ്റിന്‍കരയിലെത്തും.

ഇങ്ങിനെ ധാര്‍മ്മികതയുടെ പന്തം തെളിച്ച് ന്യായം മുന്നിലും അതിന്റെ വെട്ടത്തില്‍ കാലുതെറ്റി തൈക്കുണ്ടില്‍ വീഴാതെ നിയമം പിന്നിലുമായി നടക്കുമ്പോഴാണ് അതൊരു പരിഷ്കൃതസമൂഹമാണെന്ന് നാലാളുകള്‍ പറയുക.

ഇനി കമ്പനി നിയമം 1956ലെ ദ്രവിച്ച എവറെഡി ടോര്‍ച്ചിന്റെ അരണ്ടവെളിച്ചത്തില്‍ തപ്പിതപ്പി നടക്കുന്നു. ന്യായം ഇരുണ്ട തൈക്കുണ്ടില്‍ തല കുത്തി നില്ക്കുകയും ചെയ്യുന്നു. അപ്പോഴാണ് അംബാനിസുതരും വള്‍ഗര്‍ സാലറിയും അവതരിക്കുക.

1956ലെ കമ്പനീസ് ആക്ട് പ്രകാരം നിയമപ്രകാരമുള്ള 10% ലാഭം ശമ്പളമായി വരുമ്പോള്‍ വരുന്ന നക്കാപ്പിച്ച 44കോടി മൂപ്പര്‍ ശമ്പളമായി കൈപ്പറ്റുന്നത് ഒരു തെറ്റാണോ? നിയമപ്രകാരം ശരിയാണ്. ന്യായപ്രകാരം തെറ്റുമാണ്. ബഹുമാനപ്പെട്ട മന്ത്രി സല്‍മാന്‍ ഖുര്‍ഷിദൂം ബഹൂമാനപ്പെട്ട പ്ളാനിങ് കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിങ് അഹ്്ലുവാലിയയും ബഹുമാനപ്പെട്ട പൊതുജനസമക്ഷം പറഞ്ഞത് ഈ ചെയ്യുന്നത് ശരിയല്ലെന്നും. 44 കോടി രൂപ പോയിട്ട് 44 കോടി കോണകം രണ്ടുജ•ം ജനിച്ചാലും കാണാനിടയില്ലാത്ത ഭൂരിപക്ഷം കൈ വെടക്കാക്കാന്‍ ക്യൂനിന്നതുകൊണ്ടാണല്ലോ സല്‍മാന്‍ ഖുര്‍ഷിദ് സഭ കണ്ടിട്ടുണ്ടാവുക.

താടുയുഴിയാനല്ലാതെ മറ്റൊന്നിനും കൈ പൊങ്ങാത്ത മതനേതാക്കളുടെ സൂക്തം ചൊല്ലുന്ന പണിയാവരുത് ഭരണകര്‍ത്താക്കളുടേത്. 1956ലെ ആ നിയമം ഭേദഗതി ചെയ്ത് ശമ്പളം ലാഭത്തിന്റെ അര ശതമാനം എന്നാക്കിയാല്‍ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ. അതു ചെയ്യുകയില്ല.

ശമ്പളം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തന്നെ തീരുമാനിക്കട്ടേ എന്നാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപനം. ചുരുക്കിപ്പറഞ്ഞാല്‍ കോടികള്‍ നമ്മള്‍ മേമ്പ്രന്‍മാര്‍ തുലയ്ക്കുന്നതിനു മാത്രമേ ഇപ്പോള്‍ പത്രക്കാര്‍ക്ക് എണ്ണമുള്ളൂ. അതുപോരാ അതിലും വലുതാണ് സി.ഇ.ഒ മാരുടേതെന്ന് ജനം ഒന്നറിയണം എന്നുമാത്രം.

ന്യായമാര്‍ഗത്തില്‍ നിയമത്തെ തെളിക്കുവാന്‍ പറ്റിയവരെ കണ്ടെത്താന്‍ വേണ്ടിയാണല്ലോ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ജനം വിരലു വൃത്തികേടാക്കുന്നത്.


ഇനി മുതലാളിമാരുടെ ഗസറ്റായ ഇക്കണോമിക് ടൈംസിന്റെ കാഴ്ചപ്പാടുപ്രകാരം കാലം എത്രയോ മാറി. അതായത് കടലുണ്ടിപ്പുഴ പിന്നെയുമൊഴുകി. അംബാനിമാരുടെ 44 കോടി ശമ്പളം അമേരിക്കയുമായി തട്ടിക്കുമ്പോള്‍ വെറും തൃണം. കാലത്തിന്റെ മാറ്റം മന്ത്രിമാര്‍ ഉള്‍ക്കൊള്ളാത്തതിന്റെ ഒരു പരാതിയേ അവര്‍ക്കുള്ളൂ. ഇതൊക്കെയാണെങ്കിലും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് 1956ലെ കമ്പനീസ് ആക്ട് ഭേദഗതി ചെയ്യണമെന്നുമാത്രം എഴുതിയില്ല. പുതിയകാലമായിരിക്കണം പഴയനിയമവുമായിരിക്കണം എന്നാണ് ചേലുള്ള കാഴ്ചപ്പാട്.

1956ല്‍ ഭ്രാന്തന്‍ നായ കടിച്ചാല്‍ കിണറിനു വേലിപണിയുന്നതുപോലെ 12 ഇഞ്ചക്ഷന്‍ പൊക്കിളിനുചുറ്റും പാസാക്കുകയായിരുന്നു പതിവ്. കാലം മാറിയപ്പോള്‍ ഒന്നുകൊണ്ട് തൃപ്തിപ്പെടാമെന്ന അവസ്ഥവന്നു. പുലര്‍ച്ചെ നടക്കാനിറങ്ങിയ മുതലാളിയെ ആളറിയാതെ തലയ്ക്കു വെളിവറ്റ ഒരു പട്ടി കയറി പെരുമാറി എന്നു വെക്കുക. 1956ലെ സമ്പ്രദായപ്രകാരം പോരട്ടെ ഡോക്ടറേ ഒരു പന്ത്രണ്ടെണ്ണം പൊക്കിനുചുറ്റും എന്നോ പറയുക അതോ ഒന്നുമതി എന്നോ. ഇക്കണോമിക് ടൈംസിന്റെ കാഴ്ചപ്പാടുപ്രകാരമാണെങ്കില്‍ പന്ത്രണ്ടില്‍ ഒന്നു കുറയരുത്.

ഇനി അമേരിക്കയുമായി ഈയൊരു കാര്യത്തില്‍ മതിയോ താരതമ്യം? അനിയന്‍ അംബാനി ഏട്ടന്‍ അംബാനിയെ 'ഭയ്യാ' എന്നുവിളിച്ചപ്പോള്‍ ബി.എസ്.സിയിലെ കാളക്കൂറ്റന്‍മാര്‍ കയറുപൊട്ടിച്ച് നിക്ഷേപിക്കാന്‍ പൈക്കളെ തേടിയ വിവരദോഷികളുടെ കച്ചവടസംസ്കാരത്തെ അമേരിക്കയിലെ പരിഷ്കൃത വ്യവസായ സമൂഹവുമായി എന്തുതരത്തിലാണ് ഉപമിക്കുക? ഒരു അസിംപ്രേംജിക്ക് ജലദോഷം വന്നാല്‍ വിപ്രോ ഡൌണ്‍സീലിങ്ങില്‍. അംബാനിക്ക് മൂത്രക്കടച്ചില്‍ വന്നാല്‍ മുംബൈ ബ്രോക്കര്‍മാര്‍ക്ക് കുഴലിടേണ്ടിവരികയും ചെയ്യുന്ന രാജ്യത്തെ, ഭരണമാറ്റം പോലും സ്വാധീനിക്കാത്ത അമേരിക്കന്‍ വിപണിയുമായി താരതമ്യം ചെയ്യുന്നത് ശമ്പളത്തിന്റെ കാര്യത്തില്‍ മാത്രമാവരുത്.

പാമ്പാട്ടികളുടേയും പിടിച്ചുപറിക്കാരുടേയും അപരിഷ്കൃതരുടേയും നാട് വിവരസാങ്കേതികവിദ്യയുടെ പേരുകേട്ട പ്രദേശമായി. വിജ്ഞാനത്തോടൊപ്പം വിവേകം വളരുന്നില്ലെങ്കില്‍ ഉണ്ടാവുക ഒരു പറ്റം ഒന്നിനും കൊള്ളാത്ത കുറേ മാനേജര്‍മാരാണ്. വൈജ്ഞാനിക മണ്ഡലത്തോടൊപ്പം വിവേകവും വികസിക്കുമ്പോള്‍ മാത്രമാണ് ലീഡര്‍മാര്‍ ഉണ്ടാവുക.

മാനേജര്‍ ഡൂ തിങ്സ് റൈറ്റ് - 1956ലെ കമ്പനി നിയമം നോക്കി അംബാനിസുതന്‍ 44 കോടി ശമ്പളമായി കൈപ്പറ്റി. ലീഡര്‍ ഡൂ റൈറ്റ് തിങ്സ് - സ്വന്തം വിമാനങ്ങളും വിമാനത്താവളങ്ങളും രാജ്യത്തിനായ് പ്രതിഫലമേതുമില്ലാതെ വിട്ടുകൊടുത്തു ജാംഷേഡ്ജി.

കുത്തകമുതലാളിമാരുടെ ശമ്പളവര്‍ദ്ധനയ്ക്ക് പഴയ കുടുംബാസൂത്രണംപോലെ എന്തെങ്കിലും ഒരു പ്രതിവിധിക്കായി നമ്മുടെ ബൂര്‍ഷ്വാ മന്ത്രിമാര്‍ നാവുചലിപ്പിക്കുമ്പോള്‍ കേരളത്തിലെ വിപ്ളവപ്ളവഗങ്ങള്‍ക്ക് നാവുതാണുപോയ അവസ്ഥയാണ്.

കേന്ദ്രത്തിലെ കേസ് തലയുള്ള മുതലാളിമാരുടേതാണെന്നെങ്കിലും പറയാം. കോടികള്‍ കൊടുക്കുന്നത് സര്‍ക്കാരല്ലെന്നും. തലതന്നെ വയറ്റിലാണെന്ന് കാലം തെളിയിച്ചവര്‍ ഇവിടെ ഒപ്പിച്ച സംഗതി ഉഗാണ്ടയിലെ ഈദി അമീന്റെ നേട്ടങ്ങളുടെ പട്ടികയില്‍ കൂടി വരവുവെയ്ക്കപ്പെടാത്തതാണ്.

മകന്റെ കെട്ടിയോള്‍ മന്ത്രിഭവനത്തില്‍ ഒന്നാം നാള്‍ കുക്കായി ഭവിച്ചു. കറിക്കത്തി ഒന്നുയര്‍ന്നുതാണു. എന്തൊരദ്ഭുതം രണ്ടാംനാള്‍ മരുമകള്‍ ക്ളര്‍ക്കായി രൂപാന്തരംപ്രാപിച്ചു. എഴുത്താണി ഒന്നുയര്‍ന്നുതാണു. എന്തൊരദ്ഭുതം മൂന്നാംനാള്‍ ഗസറ്റഡ് ഓഫീസറായി ഉദ്യോഗക്കയറ്റം. ആഫീസര്‍ സീല്‍ ഒന്നുയര്‍ന്നുതാണു. എന്തൊരദ്ഭുതം. നാലാം നാള്‍ വാഴ്ത്തപ്പെട്ട പെന്‍ഷന്‍കാരിയായി ഭവിച്ചു.

ഇന്ന് ഇരുപത്തിരണ്ടില്‍ പെന്‍ഷന്‍ പറ്റി വീരപ്രസുവായി, ദീര്‍ഘസൂമംഗലിയായി ഇനി ഒരു എഴുപത്തിയഞ്ചുകൊല്ലം സുഭിക്ഷം കഴിയുമെന്ന് കൂട്ടുക. പെന്‍ഷന്‍ മുടങ്ങാതെ സര്‍ക്കാര്‍ വക. പിന്നെ അടുത്തൂണ്‍ അനന്തരാവകാശികളിലേക്ക് പ്ളേഗ് പോലെ പകരുകയും ചെയ്യും. ഇങ്ങിനെ പത്തു മന്ത്രിമാരും അവരുടെ മക്കളും മരുമക്കളും ഒന്നുത്സാഹിച്ചാല്‍ പിന്നെ പരശ്ശതം പരശുരാമന്‍മാര്‍ കന്യാകുമാരിയില്‍ചെന്ന് മഴുവെറിഞ്ഞാലും നാട് കരകയറിയെന്നുവരില്ല.

അംബാനിമുതലാളിയുടെ ശമ്പളം കമ്പനിയുടെ പാതി ഷെയര്‍ഹോള്‍ഡര്‍മാര്‍ വിചാരിച്ചാല്‍ നിര്‍ത്തിക്കാവുന്നതേയുള്ളൂ. ജാതിമതരാഷ്ട്രീയഭേദമന്യേ കേരളീയരുടെ ഇപ്പോഴത്തെ ചിന്ത ഈ മന്ത്രിപുത്രകളത്രാദികള്‍ക്കാരു മണികെട്ടും എന്നതുമാത്രമാണ്.

അവരവരാല്‍ കഴിയുന്നത് സമൂഹത്തിന്, അവരവര്‍ക്കാവശ്യത്തിനുള്ളത് സമൂഹത്തില്‍ നിന്നും എന്ന സുന്ദരമോഹന വ്യവസ്ഥയ്ക്ക് ഇങ്ങിനെയും ചില്ലറ ഗുണങ്ങളുണ്ടെന്നു കണ്ടുപിടിച്ചുതരാന്‍ ഒരു സഖിതന്നെ വേണ്ടിവന്നു. ജനാധിപത്യത്തിന്റെ ഓരൊരൊ സുഖങ്ങളെപറ്റിയാലോചിക്കുമ്പോ ഇതൊക്കെ തന്നെ വിപ്ളവം.

The World has enough to feed everyone in need, and no one in greed എന്നു പറഞ്ഞു പണ്ടൊരാള്‍. വെറുതെയല്ല സ്വാതന്ത്ര്യത്തിന്റെ ആ ആസ്ഥാനഗായകനെ താമസംവിനാ വെടിവച്ചുകൊന്ന് കൈയ്യില്‍ വടിപിടിപ്പിച്ച് പാരതന്ത്ര്യത്തിന്റ സെന്‍ട്രല്‍ ജയിലിനുമുന്നില്‍ കാക്കയ്ക്ക് കാഷ്ഠിക്കുവാന്‍ പ്രതിമരൂപത്തില്‍ നിര്‍ത്തിക്കൊടുത്തത്.