December 17, 2008

ഗാന്ധി ഔട്ട്‌ പാര്‍വ്വതി ഇന്‍

parvathi1.jpgപുല്‍നാമ്പിലെ മഞ്ഞുതുള്ളിയുടെ ആയുസ്സാണ്‌ സൗന്ദര്യത്തിന്‌. അതായത്‌ സൂര്യന്റെ ചുടുചുംബനം ഏറ്റുവാങ്ങുന്നതുവരെ. ജന്തുശാസ്‌ത്രവും സൗന്ദര്യശാസ്‌ത്രവും പറയുന്നതും ഏതാണ്ടിങ്ങനെ തന്നെയാണ്‌. ആണുങ്ങളുടെ കണ്ണില്‍പെടുന്നതുവരെയാണ്‌ പെണ്ണിന്റെ സൗന്ദര്യത്തിന്റെ ആയുസ്സ്‌. നിലവിലുള്ള സുന്ദരിയുടെ കഥ കഴിയുന്നതുകൊണ്ടാണല്ലോ അടുത്ത സുന്ദരിയെ നമുക്ക്‌ കിരീടം ചൂടിക്കേണ്ടിവരുന്നത്‌. ചുട്ടുപഴുത്ത ഇരുമ്പിന്‍മേല്‍ വീഴുന്ന ജലകണികയുടെ ആയുസ്സിനോടാണ്‌ മനുഷ്യജന്മത്തെ വ്യാസന്‍ ഉപമിച്ചത്‌. അപ്പോള്‍ ആ കലണ്ടര്‍ വച്ചാല്‍ ചുരുങ്ങിയത്‌ അരമണിക്കൂര്‍ കൂടുമ്പോഴെങ്കിലും അന്നന്നേരത്തെ സുന്ദരിമാരെ തിരഞ്ഞെടുക്കാനുള്ള ഏര്‍പ്പാടാണ്‌ വേണ്ടത്‌.

അങ്ങിനെയുള്ള വല്യവല്യ സംഗതികളുടെ അടിസ്ഥാനത്തിലാണ്‌ ലോകസൗന്ദര്യ മത്സരം അരങ്ങേറുക. പണ്ട്‌ ഇതിന്‌ സമാനമായ ഒരു സംഗതി മലബാറില്‍ നടന്നിരുന്നത്‌ ഓര്‍ക്കാട്ടേരിയിലെ കാളച്ചന്തയായിരുന്നു. കാളസൗന്ദര്യശാസ്‌ത്രവിശാരദന്‍മാര്‍ അവിടെ കേന്ദ്രീകരിച്ച്‌ ലക്ഷണമൊത്ത കുട്ടന്‍മാര്‍ക്ക്‌ മാര്‍ക്കിടുകയാണ്‌ പതിവ്‌. പിന്നെ ഗജരാജന്‍മാരുടെ തലയെടുപ്പ്‌ മത്സരം. വേറൊന്ന്‌ ശ്വാനന്‍മാരുടെ ആഭിമുഖ്യത്തില്‍. ശ്വാനസുന്ദരന്‍മാര്‍ റാമ്പില്‍ തുടലിന്റെ അറ്റത്ത്‌ കൊച്ചമ്മമാരെയും കൊച്ചച്ചന്‍മാരെയും കൂട്ടി മാര്‍ച്ചുചെയ്യുന്ന നയനാനന്ദകരമായ കാഴ്‌ച.

എല്ലാ പുരുഷന്റെ വിജയത്തിനുപിന്നിലും ഒരു പെണ്ണുണ്ടായിരിക്കും എന്നത്‌ തിരിച്ചെഴുതാന്‍ നിത്യനെ പഠിപ്പിച്ചതും ഒരു സുന്ദരിയായിരുന്നു. ലക്ഷ്‌മി പണ്ഡിറ്റ്‌. മിസ്‌ ഇന്ത്യയായി അവരോധിക്കപ്പെട്ടപ്പോഴാണ്‌ പണ്ഡിറ്റ്‌ മിസ്സല്ല മിസ്സിസ്‌ ആണെന്നു ജൂറിക്ക്‌ ബോദ്ധ്യപ്പെട്ടത്‌. താമസിയാതെ മിസ്‌ഡ്‌ ഇന്ത്യയാക്കി പ്രഖ്യാപിക്കുകയാണല്ലോ ഉണ്ടായത്‌.

ഓര്‍ക്കുക. താളിയോലകളും പറയുന്നത്‌ അതുതന്നെയാണ്‌.
യാചിതാന്തം ച ഗൗരവം
പ്രസവാന്തം ച യൗവനം

പണ്ട്‌ നിര്യാതപുറം ഒരു വേളി കഴിച്ചുപോയി, അത്‌ നമ്മള്‍ പിന്നീട്‌ ഡിലീറ്റ്‌ ചെയ്‌തിട്ടുണ്ട്‌ എന്ന സത്യവാങ്‌മൂലമൊന്നും വിലപ്പോയില്ല. ആ പാവം സുന്ദരിയുടെ തലയില്‍ ഇടിത്തീയായി മിസ്‌ഡ്‌ ഇന്ത്യാ പട്ടം വന്നുവീഴുകയാണ്‌ ചെയ്‌തത്‌. ആ ഷോക്കില്‍ നിന്നും കരകയറാന്‍ നിത്യനുതന്നെ നാലുദിവസം വേണ്ടിവന്നെങ്കില്‍ സുന്ദരിയുടെ അവസ്ഥയെന്തായിരിക്കും. ലോകം മുഴുവനുമുള്ള ശതകോടി സൗന്ദര്യാരാധകരുടെ അവസ്ഥയെന്തായിരിക്കും?

ആണുങ്ങള്‍ക്ക്‌ പൊതുവേ ബുദ്ധിക്കുറവുള്ളതുകൊണ്ട്‌ സൗന്ദര്യമത്സരത്തില്‍ അത്‌ പരിശോധിക്കുവാന്‍ ആരും മുതിരാറില്ല. തയ്യാറാവാന്‍ ധൈര്യപ്പെടാറില്ല എന്നും പറയാം. മിസ്റ്റര്‍ വേള്‍ഡോ യൂണിവേഴ്‌സോ ഒക്കെയാവാന്‍ സിക്‌സ്‌ പായ്‌ക്ക്‌ വയറും സിങ്കിള്‍ പായ്‌ക്ക്‌ ബ്രെയിനും തന്നെ ധാരളം.
ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

December 08, 2008

പോസ്‌റ്റ്‌ മുംബൈ ചിന്തകള്‍

ഛത്രപതി ശിവജി ടെര്‍മിനലില്‍ തുരുതുരാ വെടിവെപ്പ്‌ നടന്നത്‌ ഒരു പേരിന്‌ കാണിച്ചതല്ലാതെ മീഡിയ പിന്നെ ആ ഭാഗത്തോട്ട്‌ തിരിഞ്ഞില്ല. ഇരുന്നും കിടന്നും ഉരുണ്ടും നിരങ്ങിയും കിലോമീറ്ററുകളകലെ മനസ്സമാധാനമായി കുത്തിയിരുന്നും കൊടുത്തൂ ഡെഡ്‌ ആന്റ്‌ ലൈവ്‌ റിപ്പോര്‍ട്ടുകളായി ഹോട്ടല്‍ ടാജിലെ സംഭവങ്ങള്‍. വീടുവിട്ടാല്‍ മറ്റൊരു വീടെന്നപോലെ ടാജ്‌ വിട്ടാല്‍ മാധ്യമ രാസാക്കന്‍മാര്‍ ഒബ്‌റോയി ട്രൈഡന്റില്‍.

2008ല്‍ മതഭീകരവാദികളുടെ ആക്രമണത്തില്‍ മുംബൈയില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത്‌ ആയിരത്തിലധികം പേര്‍ക്കാണ്‌. അന്നൊന്നും കാണാത്ത ഒരു മീഡിയാ ശുഷ്‌കാന്തിക്ക്‌ ഇപ്പോഴത്തെ കാരണമാണ്‌ നോക്കേണ്ടത്‌. അതായത്‌ ഇപ്പോള്‍ മാത്രമാണ്‌ 'ഇന്ത്യ' ആക്രമിക്കപ്പെട്ടത്‌.

അതായത്‌ ഹോട്ടല്‍ താജും ഒബ്‌റോയി ട്രൈഡന്റുമാണ്‌ ഇന്ത്യ. തിരിച്ചിട്ടാല്‍ ഇന്ത്യയുടെ പ്രതീകമാണ്‌ ഹോട്ടല്‍ താജും ഒബ്‌റോയിയും. മറിച്ചിട്ടാല്‍ മറ്റൊന്നും ഇന്ത്യയുടെ പ്രതീകങ്ങളല്ല. നല്ല തങ്കപ്പെട്ട കാഴ്‌ചപ്പാട്‌. ലോകസുന്ദരിമാരുടെ അടിവസ്‌ത്രത്തിന്റെ നിജസ്ഥിതിയും മീനാക്ഷിമാധവന്‍മാരുടെ റൗക്ക മുറുകിപ്പോയാലുണ്ടാവുന്ന അന്താരാഷ്ട്രപ്രശ്‌നങ്ങളും പഠനവിധേയമാക്കപ്പെടുന്ന പത്രപ്രവര്‍ത്തന പാരമ്പര്യം ഇതിലപ്പുറത്തേക്ക്‌ കടന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

നല്ലൊരു ഗ്ലാസ്‌ വെള്ളമിറക്കി ഒന്നു ചിന്തിക്കുക. രണ്ടെണത്തോര്‍ത്ത്‌ ഒന്നായി വാങ്ങി നാണം മറയ്‌ക്കാന്‍ ഗതിയില്ലാത്ത മഹാഭാരതത്തിന്റെ സന്തതികള്‍ക്ക്‌ ജാതിമതഭേദമന്യേ, ഉടുതുണിയുടെ നിറം നോക്കാതെ, കുത്തിക്കെട്ടിയ കീശയിലെ ഓട്ടമുക്കാലുമായി എപ്പോഴും കടന്നുചെല്ലാവുന്ന ആ ഛത്രപതി ശിവജി ടെര്‍മിനലാണോ അതോ കോടികളുടെ വീരഗാഥകള്‍ അയവിറക്കാനുള്ള കൊച്ചമ്മമാരുടെയും കള്ളക്കടത്തുകാരുടേയും കള്ളപ്പണത്തിനുമേല്‍ അടയിരിക്കുന്ന രാഷ്ട്രീയക്കാരുടേയും തൂലികകൊണ്ടവരുടെ പുറംചൊറിഞ്ഞു കൊടുക്കുന്ന ആസ്ഥാന സാംസ്‌കാരികനായകരുടേയും ഇവരുടെയെല്ലാം ചിലവില്‍ തിന്നും കുടിച്ചും മദിയ്‌ക്കുന്ന മാധ്യമഭൃത്യന്‍മാരുടേയും ആവാസ മേഖലയായ ചായയും ചാരായവും വില്‌ക്കുന്ന താജോ ഇന്ത്യയുടെ പ്രതീകം?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഒരു മതഭീകരപ്പരിഷ ബോംബടങ്ങിയ പ്ലാസ്റ്റിക്‌ കവര്‍ തെരുവില്‍ വച്ചുപോവുമ്പോള്‍, മറന്നുവച്ചുപോവുന്നതാണെന്നുകരുതി അതു തിരിച്ചെത്തിച്ചുകൊടുക്കാന്‍ പിന്നാലെയോടുമ്പോള്‍ പൊട്ടിത്തെറിച്ചുപോയ ആ ബാലനാണ്‌ നിഷ്‌കളങ്ക ഇന്ത്യയുടെ യഥാര്‍ത്ഥ പ്രതീകം. അല്ലാതെ, താജിലെ നുരപൊന്തുന്ന ബാത്ത്‌ടബ്ബുകളില്‍ കിടന്ന്‌ പുളയ്‌ക്കാനും പാര്‍ട്ടികള്‍ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കാനും മടിക്കുത്തിന്‌ ബലമുള്ള കൊച്ചമ്മമാരുടേതല്ല. ആ ചിതറിത്തെറിച്ച ബാലന്‍ പ്രതീകമായ തെരുവുകളുടേത്‌ തന്നെയാണ്‌ ഇന്ത്യ. പിടിക്കാത്തവരെ കടിക്കാന്‍ കരുത്തുള്ള തെരുവുപട്ടികളായിത്തന്നെയാണ്‌ മാധ്യമപ്രവര്‍ത്തകര്‍ ഉയരേണ്ടത്‌. ഒരു വിരല്‍ഞൊട്ടലില്‍ സോഫാസെറ്റില്‍ ചാടിക്കയറി വാലിളക്കുന്ന പൊമേറിയന്‍മാരായി അധപതിക്കുകയല്ല വേണ്ടത്‌.

ഇതിലും ഭീകരമായ ആക്രമണങ്ങള്‍ രാജ്യവും ജനതയും നേരിട്ടപ്പോഴൊന്നും വെളിച്ചം കാണാത്ത നാവുകളാണ്‌ ഇപ്പോള്‍ നിര്‍ത്താതെ ചലിച്ചു കൊണ്ടിരിക്കുന്നത്‌......ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

December 02, 2008

റിസഷന്‍ ആന്റ്‌ രവിശങ്കര്‍

ആത്മീയ സമ്പത്തിന്റെ സൂചിക കരടികളുടെ പിടിയിലമരുമ്പോഴാണ്‌ ആത്‌‌മീയനേതാക്കളുടെ ഭൗതീകസമ്പത്തിന്റെ കാള കയറുപൊട്ടിക്കുക. ജനത്തിന്റെ പോക്കറ്റില്‍ എവിടെനിന്നെങ്കിലും നാലണ വന്നുവീഴണേ എന്ന്‌ കുത്തകകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ജനത്തിന്റെ മനസ്സമാധാനം പോക്കറ്റടിച്ചുപോകണമേ എന്ന്‌ ആത്മീയനേതാക്കളും പ്രാര്‍ത്ഥിക്കും.

ഐ.ബി.എന്‍ ന്യൂസ്‌ ചാനലില്‍ നേരില്‍ പ്രത്യക്ഷപ്പെട്ട്‌ ഡബ്‌ള്‍ശ്രീ മന്ദബുദ്ധികളുടേയും ബുദ്ധിജീവികളുടേയും സംശയങ്ങളാണ്‌ ഒരുപോലെ ദുരീകരിച്ചത്‌. ചാനലിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റിയുള്ള സംശയത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട.

കണ്ണിണകൊണ്ടൂ കടുകുവറുക്കുന്ന
പെണ്ണിനെക്കണ്ടാലടങ്ങുമോ പൂരുഷന്‍
എന്ന്‌ കുഞ്ചന്‍ പാടിയത്‌ ആചാര്യനും നന്നായി ചേരും എന്നുതോന്നി പ്രഥമദൃഷ്ട്യാ.

പ്രധാനമായും കോര്‍പ്പറേറ്റ്‌ മുതലാളിമാരുടേയും രണ്ടാമതായി കോര്‍പ്പറേറ്റ്‌ എരപ്പാളികളുടേയും മനസ്സമാധാനത്തിനുവേണ്ടിയാണല്ലോ ശ്വാസം ഒന്നുക്ക്‌ 750 രൂപാവച്ച്‌ പഞ്ചനക്ഷത്ര ശ്വാസംവലി ആചാര്യന്‍ പരിപോഷിപ്പിച്ചതും കൊണ്ടുനടക്കുന്നതും പേറ്റന്റെടുത്തതും.
ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ