March 17, 2009

രണ്ടത്താണിയെന്ന ഏകത്താണി

തെക്കുനിന്നുള്ള ആ മഹാവൈദ്യന്റെ അവസാനത്തെ സുഖചികിത്സയാണ്‌ മരണം. അതുവരെ ആരെക്കൊണ്ടും പ്രവചിക്കുവാന്‍ കഴിയാത്ത കാര്യം. ഇതുപോലെ വേറൊന്നുള്ളത്‌ മനുഷ്യന്റെ സമനിലതെറ്റുന്ന ഏര്‍പ്പാടാണ്‌. (മനുഷ്യന്‍ എന്ന സര്‍വ്വനാമം നിത്യനുപയോഗിക്കുന്നത്‌ ലിംഗഭേദമന്യേ നായ എന്നു പറയുന്നതുപോലെയാണ്‌. ആണിനും പെണ്ണിനും ഒരുപോലെ ബാധകം. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ നിരീക്ഷണം പ്രാബല്യത്തിലുണ്ടായിരിക്കും എന്നും ഇതിനാല്‍ വായനക്കാരെ തൈര്യപ്പെടുത്തുന്നു).

ആര്‍ക്കാ എപ്പഴാ സമനിലതെറ്റുക എന്നൊന്നും പ്രവചിക്കാന്‍ പറ്റുകയില്ല. സാധാരണ മനുഷ്യരെ നയിക്കുന്ന അമാനുഷ നേതാക്കളാവുമ്പോള്‍ ഇതില്‍ ചില്ലറ ഭേദഗതികളുണ്ട്‌.

അതായത്‌ അവരുടെ സമനിലയുടെ ആ ഉരുളന്‍കല്ലിന്‌ ഇളക്കം സംഭവിക്കുന്ന തീയ്യതി നിശ്ചയിക്കുവാനുള്ള ഭരണഘടനാപരമായ അധികാരം ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറില്‍ നിക്ഷിപ്‌തമാണ്‌. ആ ശുഭമുഹൂര്‍ത്തം മൂപ്പര്‍ കുറിച്ചുകഴിഞ്ഞാല്‍ പിന്നെ ഏതുനിമിഷവും നേതാക്കള്‍ക്ക്‌ സമനില കൈവിടാവുന്നതാണ്‌.

സമനിലതെറ്റുന്നിടത്തുവച്ചാണ്‌ സാധാരണയായി ആളുകള്‍ സത്യാന്വേഷണപരീക്ഷണയാത്രകള്‍ ആരംഭിക്കുക. അവ ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതാവാം. ചിലപ്പോള്‍ അനുസ്യൂതമായ വെറും നഗരപ്രദക്ഷിണമോ, തീവണ്ടി സഞ്ചരിക്കുന്ന ദിക്കുകളിലേക്കുമാത്രമുള്ള തീര്‍ത്ഥാടനമോ ഒക്കെ ആവാം.

ഒരു തിരിച്ചുവരവിന്‌ യാതൊരു സാദ്ധ്യതയുമില്ലാത്ത യാത്രചെയ്‌ത്‌ തിരിച്ചെത്തിയ അപൂര്‍വ്വം ചിലരുമുണ്ട്‌. മുരളീധരനും രാഘവനുമൊക്കെ അങ്ങിനെയുള്ള യാത്രികരാണ്‌.

'ഈയാത്രതുടങ്ങിയതെവിടെനിന്നോ
ഇനിയൊരു വിശ്രമമെവിടെച്ചെന്നോ'.....
എന്നും മൂളി പുറപ്പെട്ടതാണ്‌. എന്നിട്ടും തിരിച്ചുവരാന്‍ ഒരു വണ്ടിയും അതില്‍ നാലാളും അവശേഷിക്കുക എന്നത്‌ ചില്ലറക്കാര്യമല്ല. അവര്‍ക്കഭിമാനിക്കാനും നമുക്കാശിക്കാനും ധാരാളം വഹയുണ്ട്‌.

തലയിലെ ആ ഉരുളന്‍കല്ലുകള്‍ക്കിളക്കം വന്നാല്‍ പിന്നെ സംഭവിക്കുക അനന്തമായ യാത്രകളുടെ ഉരുള്‍പൊട്ടലായിരിക്കും. ഒരു വടക്കുനോക്കിയെന്ത്രം സ്വന്തമായുളള ആരും കാസര്‍ഗോഡുനിന്നും പുറപ്പെട്ടാല്‍ തിരുവനന്തപുരത്തെത്തും. കിഴക്ക്‌ സഹ്യനില്‍നിന്നും ഉദ്‌ഭവിച്ച നദികള്‍ പടിഞ്ഞാറ്‌ അറബിക്കടലില്‍ പതിക്കുന്നതുപോലെ.

എന്നാല്‍ ജനസാഗരത്തെ നയിക്കേണ്ടുന്ന അമാനുഷരാവുമ്പോഴോ? ആധുനീകകേരളത്തിലെ പ്രതിഭകളായി നാളെ ലണ്ടനിലെ മെഴുകുമ്യൂസിയത്തില്‍ സ്ഥാനം പിടിക്കേണ്ട പ്രതിഭാശാലികളുടെ ജീവിതം ഒന്നടങ്കം പൊതുവഴിയിലെ എയര്‍കണ്ടീഷന്‍ കാറിലായത്‌ ചില്ലറ ദിനങ്ങളല്ല.

സമനിലയുള്ളപ്പോള്‍ സുധാകരമന്ത്രിയെപ്പോലെ വായില്‍തോന്നിയത്‌ പറയാമായിരുന്നു. തെറ്റിയാല്‍ പറയുന്നതാവട്ടെ ആലോചിച്ചുവേണംതാനും. അതുകൊണ്ട്‌ ചില്ലറ ചര്‍ച്ചയും ചാര്‍ച്ചയുമൊക്കെ വേണം. എരപ്പാളിയോടൊത്ത്‌ കട്ടന്‍ചായയും കുബേരനോടൊപ്പം ചിക്കന്‍ കവാബും ഒരേ വായില്‍ കൂടി അകത്താക്കണം. രണ്ടുപേര്‍ക്കും ആനന്ദദായകമായ വചനപ്രഘോഷണങ്ങള്‍ അഗ്നിപര്‍വ്വതം കണക്കേ അതേവായില്‍കൂടി പുറത്തേക്കു വമിപ്പിച്ചുകൊണ്ടിരിക്കുകയും വേണം. ചില്ലറയാണോ സാഹസം. ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

March 06, 2009

എഫ്‌.എം സ്‌പോണ്‍സേര്‍ഡ്‌ ബോധക്ഷയം

നിത്യന്‍ രാവിലെ ക്ലബ്‌. എഫ്‌.എം റേഡിയോ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. സമയം 4.30. അപ്പോള്‍ അലാറം വച്ചെഴുന്നേറ്റ്‌ റേഡിയോ കേള്‍ക്കുകയാണോ എന്നു തോന്നിയേക്കാം. അങ്ങിനെ തോന്നുന്നവര്‍ക്ക്‌ ഞങ്ങള്‍ ബുദ്ധിജീവികളെപ്പറ്റിയോ അവരുടെ ശീലങ്ങളെപ്പറ്റിയോ ഒരു ചുക്കും അറിയില്ല എന്നതാണ്‌ സത്യം. മെമ്മറികാര്‍ഡ്‌ പുകപിടിച്ചുപോയതുകൊണ്ട്‌ ടെലിവിഷന്‍, ഫാന്‍, റേഡിയോ, മോട്ടോര്‍ എന്നീ വസ്‌തുക്കളുടെ സ്വിച്ചോണ്‍ കര്‍മ്മം മാത്രമാണ്‌ നമ്മള്‍ സ്വയം നിര്‍വ്വഹിക്കുക. ശേഷം ഇവിടെ നിത്യചരിതം വായിക്കുമല്ലോ. അഗ്രഗേറ്ററുകള്‍ കനിയാത്തതുകൊണ്ട്‌ ഇതേ ഒരു രക്ഷ കാണുന്നുള്ളൂ

March 03, 2009

ബുക്കിലെ ട്രിക്കുകളും ദരിദ്രന്റെ മാനവും

jessica-banner.jpgകാലം പഴയതല്ല. അപ്പോള്‍ കോലവും പുതിയതാവണം. ഓള്‍ ഇന്ത്യാ റേഡിയോയുടെ ഒരു വാര്‍ത്താ മാനുഫാക്‌ചറിങ്‌ യൂണിറ്റും ഒന്നുരണ്ടു മുത്തശി പത്രങ്ങളും ഏമാന്‍മാര്‍ക്ക്‌ ഭേഷായ വാര്‍ത്തകള്‍ മാത്രം വിറ്റിരുന്ന കാലമല്ലിത്‌. വിവരദോഷികള്‍ക്കും വിവരം വിരല്‍ത്തുമ്പിലെത്തുന്ന ഐടി യുഗമാവുമ്പോള്‍ നമ്മളും മോഡേണാവണ്ടേ സാറന്‍മാരേ? ജനത കൈവരിച്ച ബൗദ്ധികനേട്ടങ്ങള്‍ക്കനുസൃതമായി പ്രഫഷണലുകളുടെ വിജ്ഞാനവും വിവേകവും വികാരവും ധാര്‍മ്മികബോധവും എല്ലാം ഉയരണം.

ജസിക്കാലാല്‍ വധക്കേസ്‌ ജനങ്ങള്‍ മറക്കാറായിട്ടില്ല. ബടാമുതലാളിമാര്‍ക്കുമാത്രം പ്രവേശനമുള്ള പലര്‍ക്കും പ്രിയങ്കരിയായ ബീനാരമണിയുടെ ബാറില്‍ മദ്യമൊഴിച്ചുകൊടുത്ത ഒരു സുന്ദരി. അസമയത്ത്‌ ആടിയുലഞ്ഞെത്തിയ മനുശര്‍മ്മ ഒഴിച്ചുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ ജസിക്ക വിസമ്മതിച്ചു. ആ മഹാന്‍ തോക്കെടുക്ക്‌ ജസിക്കയെ വെടിവെച്ചുകൊന്ന്‌ പ്രശ്‌നം പരിഹരിച്ചൂ കൂളായി ഇറങ്ങിപ്പോയി. ആ കേസ്‌ ഒരു വഴിക്കെത്തിയതുതന്നെ വമ്പിച്ച പ്രക്ഷോഭവും മാധ്യമ ഇടപെടലുകളും കൊണ്ടാണ്‌.

"I am not accepting any new court matters but welcome for anything else" എന്ന്‌ രണ്ടുവര്‍ഷമായി വീട്ടിന്റെ ഗെയ്‌റ്റില്‍ ബോര്‍ഡുതൂക്കിയ അഡ്വക്കേറ്റ്‌ റാംജേട്‌മലാനി കോട്ടു വീണ്ടും പൊടിമുട്ടി. സൂര്യന്‍ കിഴക്കുദിക്കുന്നു എന്നപോലെ മനുശര്‍മ എന്ന തെമ്മാടി ജസിക്ക എന്ന സുന്ദരിയെ വെടിവെച്ചുകൊന്നു എന്നു ഒരു രാജ്യം വിശ്വസിക്കുന്നു. എന്നിട്ടും ആ പരിഷയ്‌ക്കുവേണ്ടി കേസുപറയാന്‍ പോയി.

നാം കേരളത്തിലേക്കെത്തുക. ഇവിടെ, കൂടെ പഠിക്കുന്ന ഒരു സാധു പെണ്‍കുട്ടിയെ കുറെ പണച്ചാക്കുകള്‍ക്കു പിറന്ന പിശാചുക്കള്‍ ലാബിലിട്ട്‌ മയക്കുമരുന്നുകൊടുത്തു കൂട്ടബലാല്‍സംഗം നടത്തി, വിവരം പുറത്തുപറഞ്ഞാല്‍ പിശകാണെന്നും നാളെകൃത്യമായി വീണ്ടും വന്നുകൊള്ളണമെന്നും ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു.

തകര്‍ന്ന ശരീരവും തളര്‍ന്ന മനസ്സുമായി അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ തന്റെ കൂരയിലേക്ക്‌ തിരിച്ചുപോയി. കൂലിപ്പണിക്ക്‌ പോയി തന്നെ പഠിപ്പിക്കാന്‍ കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ ഈ വിവരമറിഞ്ഞാല്‍ ആത്മഹത്യചെയ്യുമെന്ന ഭയന്ന കുട്ടി തനിക്ക്‌ സുഖമില്ലെന്ന്‌ മാത്രം പറഞ്ഞ്‌ വീണ്ടും കുറച്ചുദിവസങ്ങള്‍ക്ക്‌ ശേഷം തിരിച്ച്‌ കോളേജിലെത്തി. അന്നുതന്നെ ആ പരിഷകള്‍ ക്ലാസില്‍ കയറി അടുത്ത കലാപരിപാടികള്‍ക്കായി കുട്ടിയെ വിളിപ്പിച്ചപ്പോള്‍ തല്‌ക്ഷണം കുട്ടി ക്ലാസില്‍ ബോധമറ്റു വീണു.

കാര്യം പുറത്തറിയിക്കാതിരിക്കാന്‍ പ്രിന്‍സിപ്പാള്‍ മങ്കയും കുട്ടിയെ അഡ്‌മിറ്റുചെയ്‌ത ആശുപത്രി അധികൃതരും അവരാലാവും വിധം ചമച്ച 'സര്‍ട്ടിഫിക്കറ്റുകളുമായി കൂടെപഠിക്കുന്ന പെണ്ണിനെ കൂട്ടബലാല്‍സംഗം ചെയ്‌ത പരിഷകള്‍ക്ക്‌ സംരക്ഷണഭിത്തി തീര്‍ത്തു. ലൈംഗീകബന്ധം നടന്നതിന്‌ തെളിവില്ല. കന്യാചര്‍മ്മത്തിന്‌ 'ഭാഗികമായി' കേടുപറ്റിയിട്ടുണ്ട്‌. കുട്ടി മാനസീകരോഗിയാണ്‌ ആദിയായ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിന്‌ പ്രൊഫഷനല്‍ എത്തിക്‌സ്‌ അപ്പോത്തിക്കിരികള്‍ക്ക്‌ മാര്‍ഗതടസ്സം സൃഷ്ടിച്ചില്ല.

നീതു, ബിന്‍സിയ, ആല്‍ഫ, ആണും പെണ്ണും കെട്ട കുറെയെണ്ണം ആ കുട്ടിക്കെതിരെ പത്രസമ്മേളനം നടത്താന്‍ പുറപ്പെട്ടു. ഒടുക്കം സമ്മേളനസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു എന്നുപറയുന്നതാവും ശരി.

ഒടുക്കം കേരളാപോലീസിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ അന്വേഷണത്തിന്റെയും നിലപാടുകളുടേയും ഫലമായി ബലാല്‍സംഗം ചെയ്‌തവരും അതിനുകാവല്‍ നിന്നവരും സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ച പ്രൊഫഷണല്‍ പരിഷകളും ഒന്നടങ്കം അറസ്റ്റിലായി. സഖാവ്‌ വി.എന്‍.വാസവന്‍, എസ്‌.പി. ശ്രീജിത്ത്, സി.ഐ വിനോദ്‌കുമാര്‍, മറ്റ്‌ സേനാംഗങ്ങള്‍, പബ്ലിക്‌ പ്രൊസിക്യൂട്ടര്‍ മോഹന്‍രാജ്‌ എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു. സഖാവ്‌ വാസവന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലാതിരുന്നെങ്കില്‍ ഒരുപക്ഷേ കുട്ടി കാല്‍തെന്നിവീണോ, കൂവ്വത്തില്‍ പതിച്ചോ, ഉത്തരത്തില്‍ ചോദ്യചിഹ്നമായി തൂങ്ങിയോ ഒക്കെ ഒടുങ്ങുമായിരുന്നു. അതിലേറെ ചെയ്യാന്‍ കെല്‌പുള്ള പണച്ചാക്കുകളായിരുന്നു പ്രതികള്‍.

കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആ കുടുംബത്തിന്‌ കേസ്‌ നടത്തുന്നതിനെപറ്റി ആലോചിക്കേണ്ടിവരില്ലെന്ന ഉത്തമവിശ്വാസമായിരുന്നു എല്ലാ പരിഷകളേയും നയിച്ചിരുന്നത്‌. സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ അവറ്റകളുടെ ധാരണകളെ തകിടം മറിച്ചപ്പോള്‍ പിന്നെ സംഭവിച്ചത്‌ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മറ്റൊന്നായിരുന്നു.

ഇന്ത്യയോടോ ഇന്ത്യക്കാരനോടോ യാതോരു കൂറും ജന്മനാ ഇല്ലാതിരുന്നവനാണ്‌ കസബ്‌. ആ കസബിനുവേണ്ടി കേസ്‌ വാദിക്കാന്‍ ഒരൊറ്റ വക്കീലും തയ്യാറാവാതിരുന്ന രാജ്യത്ത്‌ ഒരു മുന്‍ അഡ്വക്കറ്റ്‌ ജനറലും ടീമും തന്നെ ഈ പരിഷകള്‍ക്കുവേണ്ടി കേസ്‌ പറയാനെത്തി.

ധാര്‍മ്മികത, മൂല്യബോധം, ദീനാനുകമ്പ സാധാരണ മനുഷ്യര്‍ക്കുണ്ടാവേണ്ട ഗുണങ്ങള്‍ വക്കീലന്‍മാര്‍ക്ക്‌ ഉണ്ടാവരുതെന്ന്‌ കോഡ്‌ ഓഫ്‌ കോണ്‍ഡക്ടിലുണ്ടാവാനിടയില്ല.

നാണയത്തുട്ടിന്‍ കിലുക്കത്തിലേതൊരു
ദീനരോദനവും ഗണ്യമല്ലേതുമേ
എന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ വഴുതിപ്പോയി.

മനുഷ്യവര്‍ഗത്തിന്റെ സാമൂഹികബോധം കുതിച്ചുയരുമ്പോള്‍ വക്കീലിന്റേത്‌ പാതാളപ്രവേശം നടത്തുകയല്ല വേണ്ടത്‌. കാലഘട്ടം ആവശ്യപ്പെടുന്നത്‌ അത്‌ വാനോളം ഉയരുവാനാണ്‌. ഒരു ദ്രവിച്ച ടൈപ്പ്‌റൈറ്ററും നടുവൊടിഞ്ഞ ഗുമസ്‌തനും വിവരദോഷിയായ ജനവും വായില്‍ വന്നത്‌ വിധിയായിവരുന്ന ജഡ്‌ജിമാരും ഒക്കെ ഉണ്ടായിരുന്നു. അത്‌ അന്ത കാലം. പെരിയ നമ്പ്യാര്‍ വക്കീലും ഒരു ചിന്ന കത്തിയും ഉണ്ടെങ്കില്‍ ആരെയും കുത്തിക്കൊല്ലാം എന്ന പഴയനീതിവാക്യം കാലാനുസൃതമായെങ്കിലും ഒന്നു മാറണ്ടേ.

2007ലെ ട്രാന്‍സ്‌പാരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയില്‍ ജുഡീഷ്യറിക്ക്‌ അഴിമതിയില്‍ മൂന്നാംസ്ഥാനമാണ്‌. 77% അഴിമതിയും വക്കീലന്‍മാര്‍ വഴിയാണ്‌ എന്നത്‌ ശ്രദ്ധേയം. (പ്രൊഫ. എന്‍.ആര്‍.മാധവമേനോന്‍, ദി.ഹിന്ദു വില്‍ എഴുതിയ റിഫോമിങ്‌ ദി ലീഗല്‍ പ്രൊഫഷന്‍: സം ഐഡിയാസ്‌ എന്ന ലേഖനം).

എന്താണ്‌ എസ്‌.എം.ഇയില്‍ സംഭവിച്ചതെന്ന്‌ കേരളക്കരയിലെ കൊച്ചുകുട്ടികല്‍ക്കുപോലും തിരച്ചറിയാവുന്ന രീതിയിലാണ്‌ (ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ)