March 17, 2009

രണ്ടത്താണിയെന്ന ഏകത്താണി

തെക്കുനിന്നുള്ള ആ മഹാവൈദ്യന്റെ അവസാനത്തെ സുഖചികിത്സയാണ്‌ മരണം. അതുവരെ ആരെക്കൊണ്ടും പ്രവചിക്കുവാന്‍ കഴിയാത്ത കാര്യം. ഇതുപോലെ വേറൊന്നുള്ളത്‌ മനുഷ്യന്റെ സമനിലതെറ്റുന്ന ഏര്‍പ്പാടാണ്‌. (മനുഷ്യന്‍ എന്ന സര്‍വ്വനാമം നിത്യനുപയോഗിക്കുന്നത്‌ ലിംഗഭേദമന്യേ നായ എന്നു പറയുന്നതുപോലെയാണ്‌. ആണിനും പെണ്ണിനും ഒരുപോലെ ബാധകം. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ നിരീക്ഷണം പ്രാബല്യത്തിലുണ്ടായിരിക്കും എന്നും ഇതിനാല്‍ വായനക്കാരെ തൈര്യപ്പെടുത്തുന്നു).

ആര്‍ക്കാ എപ്പഴാ സമനിലതെറ്റുക എന്നൊന്നും പ്രവചിക്കാന്‍ പറ്റുകയില്ല. സാധാരണ മനുഷ്യരെ നയിക്കുന്ന അമാനുഷ നേതാക്കളാവുമ്പോള്‍ ഇതില്‍ ചില്ലറ ഭേദഗതികളുണ്ട്‌.

അതായത്‌ അവരുടെ സമനിലയുടെ ആ ഉരുളന്‍കല്ലിന്‌ ഇളക്കം സംഭവിക്കുന്ന തീയ്യതി നിശ്ചയിക്കുവാനുള്ള ഭരണഘടനാപരമായ അധികാരം ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറില്‍ നിക്ഷിപ്‌തമാണ്‌. ആ ശുഭമുഹൂര്‍ത്തം മൂപ്പര്‍ കുറിച്ചുകഴിഞ്ഞാല്‍ പിന്നെ ഏതുനിമിഷവും നേതാക്കള്‍ക്ക്‌ സമനില കൈവിടാവുന്നതാണ്‌.

സമനിലതെറ്റുന്നിടത്തുവച്ചാണ്‌ സാധാരണയായി ആളുകള്‍ സത്യാന്വേഷണപരീക്ഷണയാത്രകള്‍ ആരംഭിക്കുക. അവ ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതാവാം. ചിലപ്പോള്‍ അനുസ്യൂതമായ വെറും നഗരപ്രദക്ഷിണമോ, തീവണ്ടി സഞ്ചരിക്കുന്ന ദിക്കുകളിലേക്കുമാത്രമുള്ള തീര്‍ത്ഥാടനമോ ഒക്കെ ആവാം.

ഒരു തിരിച്ചുവരവിന്‌ യാതൊരു സാദ്ധ്യതയുമില്ലാത്ത യാത്രചെയ്‌ത്‌ തിരിച്ചെത്തിയ അപൂര്‍വ്വം ചിലരുമുണ്ട്‌. മുരളീധരനും രാഘവനുമൊക്കെ അങ്ങിനെയുള്ള യാത്രികരാണ്‌.

'ഈയാത്രതുടങ്ങിയതെവിടെനിന്നോ
ഇനിയൊരു വിശ്രമമെവിടെച്ചെന്നോ'.....
എന്നും മൂളി പുറപ്പെട്ടതാണ്‌. എന്നിട്ടും തിരിച്ചുവരാന്‍ ഒരു വണ്ടിയും അതില്‍ നാലാളും അവശേഷിക്കുക എന്നത്‌ ചില്ലറക്കാര്യമല്ല. അവര്‍ക്കഭിമാനിക്കാനും നമുക്കാശിക്കാനും ധാരാളം വഹയുണ്ട്‌.

തലയിലെ ആ ഉരുളന്‍കല്ലുകള്‍ക്കിളക്കം വന്നാല്‍ പിന്നെ സംഭവിക്കുക അനന്തമായ യാത്രകളുടെ ഉരുള്‍പൊട്ടലായിരിക്കും. ഒരു വടക്കുനോക്കിയെന്ത്രം സ്വന്തമായുളള ആരും കാസര്‍ഗോഡുനിന്നും പുറപ്പെട്ടാല്‍ തിരുവനന്തപുരത്തെത്തും. കിഴക്ക്‌ സഹ്യനില്‍നിന്നും ഉദ്‌ഭവിച്ച നദികള്‍ പടിഞ്ഞാറ്‌ അറബിക്കടലില്‍ പതിക്കുന്നതുപോലെ.

എന്നാല്‍ ജനസാഗരത്തെ നയിക്കേണ്ടുന്ന അമാനുഷരാവുമ്പോഴോ? ആധുനീകകേരളത്തിലെ പ്രതിഭകളായി നാളെ ലണ്ടനിലെ മെഴുകുമ്യൂസിയത്തില്‍ സ്ഥാനം പിടിക്കേണ്ട പ്രതിഭാശാലികളുടെ ജീവിതം ഒന്നടങ്കം പൊതുവഴിയിലെ എയര്‍കണ്ടീഷന്‍ കാറിലായത്‌ ചില്ലറ ദിനങ്ങളല്ല.

സമനിലയുള്ളപ്പോള്‍ സുധാകരമന്ത്രിയെപ്പോലെ വായില്‍തോന്നിയത്‌ പറയാമായിരുന്നു. തെറ്റിയാല്‍ പറയുന്നതാവട്ടെ ആലോചിച്ചുവേണംതാനും. അതുകൊണ്ട്‌ ചില്ലറ ചര്‍ച്ചയും ചാര്‍ച്ചയുമൊക്കെ വേണം. എരപ്പാളിയോടൊത്ത്‌ കട്ടന്‍ചായയും കുബേരനോടൊപ്പം ചിക്കന്‍ കവാബും ഒരേ വായില്‍ കൂടി അകത്താക്കണം. രണ്ടുപേര്‍ക്കും ആനന്ദദായകമായ വചനപ്രഘോഷണങ്ങള്‍ അഗ്നിപര്‍വ്വതം കണക്കേ അതേവായില്‍കൂടി പുറത്തേക്കു വമിപ്പിച്ചുകൊണ്ടിരിക്കുകയും വേണം. ചില്ലറയാണോ സാഹസം. ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

1 comment:

ഏറനാടന്‍ said...

നിത്യന്‍, ശരിയാണ്‌. ഓഷോ വചനങ്ങള്‍ ഇതോടൊന്നിച്ച് ഓര്‍ക്കുന്നത് നല്ലത്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും കൂടി ചേര്‍ന്നാല്‍ അവിടെ മനുഷ്യന്‍ അസംതൃപ്തരാവും.