August 17, 2007

ശ്രീകൃഷ്‌ണനും സുധാകരഗീതയും

'ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ലോകം കണ്ട ഏറ്റവും വലിയ രാഷ്ട്രതന്ത്രജ്ഞന്‍'. ശ്രീകൃഷ്‌ണന്‌ എവിടെ ചെന്നാലും ഇനിയൊരു ജോലികിട്ടാത്ത പ്രശ്‌നമുണ്ടാവുകയില്ല. എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തിരിക്കുന്നത്‌ നാവില്‍ സുദര്‍ശനമുള്ള സുധാകരനാണ്‌.

കൈക്കും കാലിനുമൊക്കെ എല്ലുകളുള്ളതുകൊണ്ട്‌ പ്രവര്‍ത്തനത്തിനൊരു പരിമിതിയുണ്ട്‌. നാവിനെല്ലില്ലാത്തതുകൊണ്ട്‌ പറയുന്നതിനുമാത്രം യാതൊരു പരിമിതിയിമില്ല. പറയുന്നതു ചെയ്യണമെന്നാരും പറയുകയില്ല. ചെയ്യാതിരിക്കുന്നവരാണ്‌ യോഗ്യര്‍.

പറയുന്നതു ചെയ്‌താല്‍ സ്ഥിരതാമസം ചിലപ്പോള്‍ ജയിലിലാക്കേണ്ടിയും വരും. പറഞ്ഞതു ചെയ്യാത്തതുകൊണ്ട്‌ ആരും ജയിലിലെത്തിപ്പോവുമെന്ന്‌ ഭയക്കുകയും വേണ്ട.മനുഷ്യര്‍ ഒരുപാട്‌ പറയുന്നു. കുറച്ചുമാത്രം ചെയ്യുന്നു. എന്നിട്ടുതന്നെ ലോകം ഇത്രയും പുരോഗമിച്ചു. ഇനി ചെയ്യുന്നത്‌ സമ്പൂര്‍ണമായും നിര്‍ത്തി പറച്ചില്‍ മാത്രമാക്കിയാല്‍ പിടിച്ചാല്‍ കിട്ടാത്ത പുരോഗതിയായിരിക്കും. അതു തെളിയിക്കുവാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്‌ മൂപ്പര്‍.

സഖാവ്‌ ഇ.എം.എസിന്റെ വേര്‍പാടുണ്ടാക്കിയ വിടവിലേക്ക്‌ പാര്‍ട്ടി കുറച്ചാളുകളെ ജീവനോടെ പിടിച്ചിട്ടിട്ടുണ്ടായിരുന്നു. വിടവിന്റെ ആഴം വച്ചുനോക്കിയാല്‍ പാര്‍ട്ടിമുഴുവന്‍ അങ്ങോട്ടുചെന്നാലും നികത്താന്‍ പറ്റിയെന്നുവരില്ല. എല്ലാവരും കൂടി തൂക്കിയെടുത്ത്‌ മന്ത്രിയെ അങ്ങോട്ടിട്ടതോടെ അവിടെയൊരു വിടവുണ്ടായിരുന്നോ എന്ന്‌ വിളിച്ചുചോദിക്കേണ്ട സ്ഥിതിയാണ്‌. .

പണ്ട്‌ ലീഗിനെയും കൂട്ടി ഭരണത്തിലിരിക്കുന്ന അവസരത്തില്‍ ഒരു പൊതുയോഗത്തിനെത്തി ഇ.എം.എസ്‌. സഖാവിനെ കൈ പിടിച്ച്‌ വേദിയിലേക്കുള്ള കോണി കയറ്റുമ്പോള്‍, തിരുമേനീ സൂക്ഷിക്കണം കോണിക്കിളക്കംണ്ട്‌ ന്നു പറഞ്ഞുപോലും സഹായി."നോം മനസ്സിരുത്ത്‌ണ്‌്‌ണ്ട്‌" ന്നായിരുന്നു ഇ.എം.എസിന്റെ മറുപടി.

നമ്പൂതിരി ഫലിതം ലീഗിനെക്കുറിച്ചായിരുന്നു. ലീഗിന്റെ 'കോണി' ചതിച്ച്‌ തിരുമേനി കാര്യസ്സന്‍ സഹിതം താഴെയെത്താന്‍ വലിയകാലമൊന്നും വേണ്ടിവന്നില്ല. വലിയ സാഹിത്യവാസനയും അഗാധമായ പാണ്ഡിത്ത്യവുമുള്ള മഹാന്‍മാര്‍ അങ്ങിനെയാണ്‌. പലപ്പോഴും പറയുന്നത്‌ പ്രതീകാത്മകമായിരിക്കും. അപ്പോള്‍ തീര്‍ച്ചയായും ഇ.എം.എസ്സിന്റെ വിടവ്‌ നിത്യേന നികത്തിക്കൊണ്ടിരിക്കുന്ന സഖാവിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കണം. അച്ചുതാനന്ദന്‍ പറഞ്ഞപോലെ തള്ളിക്കളയരുത്‌.

ചില്ലറക്കാലം കൊണ്ട്‌ നാവ്‌ സുദര്‍ശനചക്രമാക്കി ആളുകളെ അരിഞ്ഞുവീഴ്‌ത്തിക്കൊണ്ട്‌ സുധാകരനിലെ ശ്രീകൃഷ്‌ണന്‍ അഥവാ രാഷ്ട്രതന്ത്രജ്ഞന്‍ ജൈത്രയാത്ര തുടരുകയാണ്‌.

പണ്ട്‌ ഒരു കുഞ്ഞിരാമന്‍ തന്റെ ഫാര്യ ചിരുതയിയോട്‌ 'ഞ്ഞി മക്കളക്കൊല്ലല്ലേ ചിരുതേ' എന്നു പറഞ്ഞിരുന്നു. നിത്യേന രാത്രി അത്താഴം വിളമ്പുമ്പോഴാണ്‌ ഇതു പറയുക. ഇതു കേള്‍ക്കേണ്ട താമസം ബുദ്ധി ദാരിദ്ര്യരേഖക്ക്‌ ലേശം താഴെയായ ചിരുത കുഞ്ഞിരാമന്റെ കഞ്ഞിയും കൂടി മക്കള്‍ക്ക്‌ വിളമ്പിക്കൊടുക്കും. അക്കാലത്ത്‌ ഭൂമിയില്‍ വെള്ളമുണ്ടായിരുന്നതുകൊണ്ട്‌ കുഞ്ഞിരാമന്‍ കോരിക്കുടിച്ച്‌ ചുരുണ്ടുകൂടും. അങ്ങിനെ പട്ടിണികിടന്നുകിടന്ന്‌ ഒരുനാള്‍ കുഞ്ഞിരാമന്‍ മക്കളെയും ചിരുതയെയും നിത്യപട്ടിണിക്കിട്ട്‌ നിത്യതയില്‍ വിലയിച്ചു. അപ്പോഴാണ്‌ കുഞ്ഞിരാമന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ചിരുതേയിക്ക്‌ കിട്ടിയത്‌. ലോകത്തിനും.

ഇ.എം.എസും കുഞ്ഞിരാമനും ചെയ്‌തത്‌ കവടിയുടെ സഹായമില്ലാത്ത ഒന്നാംതരം ഭാവി പ്രവചനമായിരുന്നു. ഇപ്പോള്‍ സുധാകരന്‍ ശ്രീകൃഷ്‌ണനിലൂടെ അവതരിപ്പിക്കുന്നതും അതുതന്നെയാണ്‌. കേരളത്തിന്റെ ഭാവി. എങ്ങിനെയെന്ന്‌ നോക്കാം.

പാല്‍പൊടിയുടെ പരസ്യം പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയിലാകുമായിരുന്നു കൃഷ്‌ണനില്ലാത്ത പാണ്ഡവന്‍മാര്‍. മഹാഭാരതയുദ്ധം പാണ്ഡവരുടെ വന്‍വിജയമാക്കിയതാണ്‌ ശ്രീകൃഷ്‌ണന്റെ വിജയം.എന്തായിരുന്നു അന്തിമഫലം?

ബുദ്ധിജീവികളില്‍ മരുന്നിനുപോലും ഒരെണ്ണം ബാക്കിയായില്ല. ഭീഷ്‌മ-കൃപ-ദ്രോണാദികള്‍ ഒന്നൊഴിയാതെ വടിയായി. സത്യത്തിന്റെയും ത്യാഗത്തിന്റെയും പര്യായവും ആരായിരിക്കണം ഒരു നല്ല സുഹൃത്ത്‌ എന്ന്‌ ലോകത്തിനു കാട്ടിക്കൊടുക്കുകയും ചെയത കര്‍ണന്‍ ഭാരതത്തിന്റെ മഹാവ്യഥയായി. ചുരുക്കത്തില്‍ കൊള്ളാവുന്നവരെല്ലാം വീണു. കുറ്റം ഏതായാലും നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. കള്ളനു കഞ്ഞിവെച്ചു എന്ന കുറ്റം.

അപ്പോള്‍ ബാക്കിയായവരൊക്കെ ആരായിരുന്നു. ധര്‍മ്മത്തില്‍ നിന്നും ചിലപ്പോഴല്ലെങ്കില്‍ പലപ്പോഴും വ്യതിചലിക്കേണ്ടിവന്ന ധര്‍മ്മപുത്രന്‍, തന്നെക്കാള്‍ മുന്തിയവനെ ഗുരുവിനെക്കൊണ്ടടിപ്പിച്ച ഏവറേജ്‌ സ്വാശ്രയകോളേജ്‌ വിദ്യാര്‍ത്ഥി വിജയന്‍ ഏലിയാസ്‌ അര്‍ജുനന്‍, ആനയുടെ ബലവും ആനയുടെ തന്നെ തലയുമുണ്ടായിരുന്ന ഭീമന്‍, പിന്നെ ചത്തതിനൊക്കുമേ ജീവിച്ചരിക്കിലും എന്നവസ്ഥയിലായ കുറെ വൃദ്ധജനങ്ങള്‍. എല്ലാറ്റിനുമുപരിയായി തവിടുപൊടിയായ രാജ്യവും.

ഈ നാടിനെ ഈ സ്ഥിതിയിലാക്കിക്കൊടുത്തതിന്‌ പ്രതിഫലമായി അച്ചുതാനന്ദന്‌ കിട്ടിയതാകട്ടെ പെണ്ണിന്റെ ശാപവും. സുധാകരനിലെ ദാര്‍ശനീകന്‍ ചൂണ്ടിക്കാട്ടിത്തരുന്നതും അതാണ്‌.

സമീപഭാവിയിലെ നമ്മുടെ പ്രയാണം തീര്‍ച്ചയായും അങ്ങോട്ടേക്കാണ്‌. അപ്പോഴേക്കും ശ്രീകൃഷ്‌ണന്റെ സുദര്‍ശനചക്രം ആരെങ്കിലും വീണ്ടെടുത്ത്‌ മഹാഭാരതയുദ്ധത്തിലെന്നപോലെ വീണ്ടും ഇരുട്ടാക്കി വഴിമുടക്കിക്കൂടായ്‌കയില്ല. അതിനു പരിഹാരമായി മന്ത്രിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഉള്ളതെടുത്ത്‌ അമ്പലത്തിനുചുറ്റും വിളക്കുകള്‍ തെളിച്ചുവച്ചിരിക്കും.

അവസാനത്തിലേക്കുള്ള വഴിമാത്രം ആരും തെറ്റിപ്പോവരുത്‌. പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പുകാരോട്‌ ഒരു വാക്കുപറഞ്ഞാല്‍ ഭഗവദ്‌ ഗീത കാലാനുസൃതമായ മാറ്റം വരുത്തി സുധാകരഗീതയാക്കി ഇറക്കിക്കൊടുക്കുകയും ചെയ്യും.

ഭഗവാന്‍ ഉവാച: ഇന്നുമിടുക്കന്‍മാരുടെ കൈയ്യിലുള്ള കൊടി ഇന്നലവരെ മണ്ടന്‍മാരുടേതായിരുന്നില്ലേ. ഇന്നത്തെ സഖാക്കളുടെ കോടികള്‍ ഇന്നലത്തെ ജനകോടികളുടേതായിരുന്നില്ലേ?. ഇന്നു നീ വാടകപിരിക്കുന്ന റിസോര്‍ട്ട്‌്‌ ഇന്നലെ നീ കൊണ്ടുവന്നതാണോ?

സുധാകര ഉവാച: ലാല്‍സലാം.