April 30, 2008

രാഹുലിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ

അച്ഛമ്മയുടെ അച്ഛന്‍ 'ഇന്ത്യയെ കണ്ടെത്തിയ' ശേഷമാണ്‌ പ്രധാനമന്ത്രിയായത്‌. ഇന്ത്യയെ കണ്ടെത്തുന്ന ശ്രമത്തിനിടയില്‍ ഒറീസയെ എങ്ങിനെയോ മൂപ്പര്‍ക്ക്‌ കൈമോശം വന്നുപോയിരിക്കണം. അതുകൊണ്ടായിരിക്കണം രാഹുല്‍ ഒറീസയെ കണ്ടെത്താന്‍ പുറപ്പെട്ടതും വന്‍ വിജയം കൈവരിച്ചതും.

പെരിയ കോണ്‍ഗ്രസിലെ ചിന്നതമ്പി ഒറീസയുടെ ഒരു കഷണം കണ്ടെത്തുമ്പോഴേക്കും അര്‍ജുന്‍ സിംഗ്‌ ഒരു വലിയ സത്യം കണ്ടെത്തി. രാഹുലില്‍ അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്തിയതിനുള്ള പേറ്റന്റ്‌ സിങ്ങിന്‌. സാക്ഷി മുഖര്‍ജിയും. ഇനിയങ്ങോട്ട്‌ സുഹൃത്തുക്കളേ രാഹുകാലം.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ്‌ നാട്ടുരാജ്യങ്ങള്‍ വാണിരുന്നത്‌ രാജാക്കന്‍മാരായിരുന്നു. സായിപ്പിന്റെ പാദപൂജ നടത്താത്ത അന്നത്തെ സൂപ്പര്‍സ്റ്റാര്‍ രാജാക്കന്‍മാര്‍ക്കൊക്കെ കൈവന്നത്‌ പഴശ്ശിയുടെയും ടിപ്പുവിന്റെയും ഗതിയായിരുന്നു. സായിപ്പിനെ കണ്ടാല്‍ കാലുതിരുമ്മാന്‍ കൈതരിച്ച മഹാന്‍മാര്‍ക്ക്‌ തലതപ്പിനോക്കേണ്ട ഗതികേടുണ്ടായില്ല. നല്ലൊരു ആട്ടുകട്ടിലും വീശുവാന്‍ തരുണിസഹിതം ചാമരവും തരമാക്കിക്കൊടുത്തവര്‍ പെരിയ രാസാക്കന്‍മാരായി. എതിര്‍ത്ത പഴശ്ശിയുടെ നാലുകെട്ടിന്റെ അസ്ഥിവാരം വരെ കുളംതോണ്ടിയപ്പോള്‍ ഒറ്റുകാരെല്ലാം കിരീടം വെക്കാത്ത രാജാക്കന്‍മാരായതാണ്‌ ജനാധിപത്യത്തിന്റെ ചരിത്രം. രാജ്യം മൊത്തം വിറ്റ്‌ുതീരെഴുതിക്കിട്ടുകയും ചെയ്‌തു.

രാജാവാണെന്ന അഹങ്കാരമൊന്നുമില്ലാത്തവരായിരുന്നു പണ്ടേ. അതുകൊണ്ടാണല്ലോ പിന്നീട്‌ മന്ത്രിയായാലും മതിയെന്നു സമാധാനിച്ചത്‌. വടക്കേയിന്ത്യയിലെ സിങ്ങുമാര്‍ മൊത്തം അര്‍ജുന്‍ സിങ്ങ്‌, നട്‌ വര്‍ സിങ്ങ്‌, ജസ്വന്ത്‌ സിങ്ങ്‌... രാസാവല്ലാത്തവര്‍ ചുരുക്കം. നോക്കണേ ഹലാക്ക്‌. രാസാവായ അര്‍ജുന്‍സിങ്ങ്‌ സാദാമന്ത്രി. ഓച്ചാനിച്ച്‌ നിന്ന്‌ റാന്‍മൂളേണ്ട വെറും പ്രജ സര്‍ദാര്‍ജി പ്രധാനമന്ത്രി. മൊത്തത്തില്‍ ഒരു സര്‍ദാര്‍ജിഫലിതം പോലുണ്ട്‌. എത്രകാലമെന്നു വച്ചിട്ടാ സുഹൃത്തുക്കളേ സഹിക്കുക. വേറെ ഗതിയില്ലാത്തതുകൊണ്ടു സഹിച്ചു.

പണ്ട്‌ മിണ്ടാപ്പൂതം നരസിംഹറാവുജിയുടെ കീഴിലും മന്ത്രിപ്പണി. പത്തുപതിനെട്ടു ഭാഷയറിയും പഹയന്‌. എന്നാല്‍ കമാന്നൊരക്ഷരം ഉരിയാടുകയില്ല. സകലഭാഷയും പഠിച്ചശേഷം മൂപ്പര്‍ മനസ്സിലാക്കിയത്‌ ഒരു സത്യമാണ്‌. ഏതുഭാഷയായാലും മിണ്ടിയാലാണ്‌ കുഴപ്പം. ഒടുവില്‍ ക്ഷമകെട്ടു. പാരപണിയാരംഭിച്ചു. വേലായുധനോടു തന്നെ വേല വേണോന്നു മൂപ്പര്‍ ചോദിച്ചില്ല. മുഖമൊന്ന്‌ കടന്നലുകുത്തിയപോലാക്കിയെന്നുമാത്രം. പിന്നെയൊരു മാര്‍ഗമേ കണ്ടുള്ളൂ. മകരജ്യോതി കണ്ട്‌ അണ്ണാച്ചിയെപ്പോലെ ഒരൊറ്റവിളിയാ - രാജീവിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ. പറയത്തക്ക വ്യത്യാസമൊന്നും രാജാവും രാജീവും തമ്മിലില്ലാത്ത സ്ഥിതിക്ക്‌ അതാണുത്തമമെന്നും തോന്നി.

നാലുവോട്ട്‌ അര്‍ജുന്‍ രാജാവിന്‌ സ്വന്തമായി അന്നുമില്ല. ഇന്നുമില്ല. ഇനിയുണ്ടാവുമെന്നും തോന്നുന്നില്ല. മത്സരിച്ചപ്പോഴെല്ലാം വന്‍ഭൂരിപക്ഷത്തിനാണ്‌ തോല്‍വി. എന്നുവച്ച്‌ പിന്‍മാറുകയൊന്നുമില്ല. ജനാധിപത്യത്തിന്റെ പൂമുഖത്തു (ലോക്‌സഭ) നിന്നും ചവുട്ടിപ്പുറത്താക്കിയാല്‍ നേരെ പാതിരാത്രി പിന്‍വാതിലില്‍ (രാജ്യസഭ) കാത്തുനില്‌ക്കും. അതിലൂടെ വലിഞ്ഞകത്തുകയറി രാജ്യത്തെ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്‌ സിങ്ങുപരിവാരങ്ങളുടെ പണ്ടേയുള്ള ശീലം.

എല്ലാ തറവാട്ടിലെയും മുടിയനായ പുത്രന്‍മാര്‍ക്ക്‌ വല്ലതും നക്കാനായി അമ്മമാര്‍ അടുക്കളയിലേക്കുള്ള സുരക്ഷിതപാതയൊരുക്കിക്കൊടുക്കുക ഈ പിന്‍വാതിലിലൂടെയാണ്‌. ലക്ഷണംകെട്ട ജാതികളാണെങ്കില്‍ ഉള്ളതും ഞണ്ണി കലവുമുടച്ച്‌ സ്ഥലം വിടുകയാണ്‌ പതിവ്‌. എന്നാലും അമ്മയുടെ ഹൃദയത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരുവനും പടിയിറങ്ങേണ്ടിവരികയില്ല. വേറൊരിടത്തായിരുന്നെങ്കില്‍ എന്നേ കരുണാകരനെ പടിയടച്ച്‌ പിണ്ഡം വച്ചേനെ.

എനിക്കു വോട്ടുതന്നു മന്തിയാക്കണം എന്നൊരു രാജാവു യാചിക്കുന്നതുകേട്ടാല്‍ തലയുടെ കല്ലിളകി എന്നാണ്‌ ജനത്തിനു തോന്നുക. ഭരണഘടനപ്രകാരമാവട്ടേ തലയ്‌ക്ക്‌ സ്ഥിരതയുള്ളവര്‍ക്കുമാത്രമേ മത്സരിക്കാനും പാടുള്ളൂ. അതുകൊണ്ട്‌ അത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കൊന്നും സിങ്ങിനെ നോക്കരുത്‌. മുമ്പില്‍ നിന്നിറക്കിവിട്ടാല്‍ പിന്നിലൂടെ കയറിവരുമെന്നുമാത്രം.

അങ്ങിനെ കയറിവന്നാല്‍ പിന്നെ തോല്‌പിച്ചിറക്കിവിട്ട ജനത്തിനോട്‌ രാജനീതി കാട്ടും. റിസര്‍വേഷനെക്കൊണ്ട്‌ ഒ.ബി.സിയും രാജ്യവും രാജ്യവാസികളും രക്ഷപ്പെടുകയില്ലെങ്കിലും സ്വയം രക്ഷയ്‌ക്ക്‌ അത്യുത്തമം അതുതന്നെയാണെന്ന തിരിച്ചറിവൊക്കെ സിങ്ങിനുണ്ട്‌. എന്നാല്‍ അതിന്റെയൊന്നും അഹങ്കാരം ഒട്ടില്ലതാനും.

ബോധിസത്വന്‍ തന്നെ 24 കൊല്ലം ധ്യാനനിരതനായിരുന്നപ്പോഴാണ്‌ ബോധോദയമുണ്ടായത്‌. ബോധോദയം പണ്ടേ ഉണ്ടായിരുന്നെങ്കിലും അതു പരസ്യപ്പെടുത്താന്‍ പത്തുമുപ്പത്‌ രാഹുലിന്‌ കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നുവെന്നുമാത്രം. ഒരു ശുഭമുഹൂര്‍ത്തം നോക്കി നാലുപത്രക്കാര്‍ ചുറ്റിലുമുള്ള നേരത്ത്‌ മൂപ്പര്‍ ഒന്നലറി - രാഹുലിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ. കേട്ടാല്‍ മന്ദബുദ്ധികള്‍ക്കു തോന്നുക മറ്റേ സര്‍ദാര്‍ജിയില്‍ നിന്നും രക്ഷിക്കാനാണെന്നാണ്‌. മാഡത്തിനങ്ങിനെ പലേ ഗുണങ്ങളുമുണ്ട്‌. തരാതരം പോലെ പ്രസ്‌താവന നടത്താന്‍ എല്ലില്ലാത്ത നാവുമായി ഭൃത്യരാജാക്കന്‍മാര്‍ സദാ ചുറ്റിലും കാണും.

ഒരാള്‍ ഒരു ദിവസം ഒരു വഷള്‌ മാത്രമേ വിളിച്ചലറാവൂ എന്ന നിബന്ധനയൊന്നും കോണ്‍ഗ്രസിലില്ല. കേരളത്തിലെ മന്ത്രി സുധാകരനെപ്പോലെ എത്രയുമാവാം. വേണമെങ്കില്‍ ഗിന്നസുകാരെ വിളിപ്പിച്ച്‌ സ്വന്തം പേരിലൊരു റിക്കോര്‍ഡും എഴുതിക്കാം.

ഒരു വഷള്‌ ഒരുവന്‍ ഉണര്‍ത്തിച്ചാല്‍ പിന്നെ വേണ്ടത്‌ വേറൊരുവന്‍ ഇന്‍ ദ നെയിം ഓഫ്‌ അള്ള അഥവാ മാഡം അത്‌ പിന്താങ്ങുകയാണ്‌. അതായത്‌ മാഡം അംഗീകരിച്ചു എന്നൊരുറപ്പിനായി.

പണ്ട്‌ വാജ്‌പേയിക്ക്‌ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം പോയപ്പോള്‍ അര്‍ജുനന്‍ അലറിവിളിച്ചതാണ്‌ മാഡത്തെ വിളിച്ച്‌ നാടു നന്നാക്കാന്‍. മാഡം വന്നതുമാണ്‌. വന്നതുപോലെ പോയതുമാണ്‌. അന്ന്‌ കലാംജി മാഡത്തിന്റെ കാതിലോതിയതെന്താണെന്ന്‌ മൂപ്പര്‍ക്കും കേട്ട മാഡത്തിനും മാത്രമേ തിരുപാടുള്ളൂ. തടികിട്ടിയാല്‍ പുല്ലും പറിക്കാം എന്നുപറഞ്ഞോടിയ പഴയ അടിക്കാരനെപ്പോലെ പോയ ആളാണ്‌. പിന്നീട്‌ കണ്ടത്‌ ആദ്യം ശിബിയെയും പിന്നെ ശ്രീബുദ്ധനെയും ഒടുവില്‍ മഹാത്മാഗാന്ധിയെയും പിന്തള്ളി മിസ്‌. ഗാന്ധി മഹാത്യാഗിയായി ചരിത്രത്തില്‍ പുനരവതിരിക്കുന്നതാണ്‌. അതോടുകൂടി ഉറക്കംതൂങ്ങി കിടക്കയില്‍ വീണെന്നുപറഞ്ഞപോലെ സര്‍ദാര്‍ജി പ്രധാനമന്ത്രിയുമായി.

ഇതിനുമുമ്പ്‌ ശ്രീരാമന്‍മാത്രമാണ്‌ ഇങ്ങനെ കയ്യില്‍കിട്ടിയ സംഗതിയെടുത്ത്‌ കാട്ടിലിട്ട ഏക കോണ്‍ഗ്രസുകാരന്‍. അതാണല്ലോ ഗാന്ധിജി രാമരാജ്യത്തിനുവേണ്ടി പരിശ്രമിച്ചത്‌. അതുതന്നെയാണ്‌ മാഡവും ചെയ്‌തത്‌. എന്നിട്ടെന്തു പറയാന്‍? എഴുത്തറിയാവുന്ന കോണ്‍ഗ്രസുകാര്‍ വംശനാശം വന്നതുകൊണ്ട്‌ ഒരു മാഡായനം ഉണ്ടായില്ല. തന്റെ പാദുകം തലയില്‍ വച്ച്‌ സര്‍ദാര്‍ജിയോട്‌ ഇഷ്ടം പോലെ ചിന്തിച്ചോളാനും പറയുമ്പോലെ ഭരിച്ചോളാനും പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യത്തിനും സ്വന്തം തടിക്കും എന്തുകൊണ്ടും നല്ലത്‌ അതാണെന്നൊരു തിരിച്ചറിവ്‌. അത്രതന്നെ.

കോണ്‍ഗ്രസിലെ മാത്രമല്ല അതിന്റെ അസ്സല്‍ പകര്‍പ്പായ സകലപാര്‍ട്ടികളിലെയും കടല്‍ക്കിഴവന്‍മാര്‍ക്കും ചാവാനാവുമ്പോള്‍ ഒരു കാര്യം ബോദ്ധ്യപ്പെടും. യുവാക്കള്‍ രംഗത്തേക്ക്‌ വരണം. പരമാവധി മകനായാല്‍ നല്ലത്‌. തൊട്ടുകൂട്ടാനൊന്നില്ലെങ്കില്‍ മകളായാലും കുഴപ്പമില്ല. ശരദ്‌പവാറിന്‌ പൊന്നുമോള്‍ സുപ്രിയ തന്നെ ധാരാളം. കലൈഞ്‌ജര്‍ക്ക്‌ യുവതിയായി കനിമൊഴിയും യുവാവായി അമ്പതുകാരന്‍ സ്റ്റാലിനുമുണ്ട്‌. അറുപതിലെത്തിയ മാഡത്തിന്‌ മോന്‍ രാഹുല്‍. നാലളുടെ മുന്നില്‍ കൊണ്ടുപോയി നിര്‍ത്താന്‍ പറ്റിയ മക്കളുള്ള വയസ്സന്‍മാര്‍ രക്ഷപ്പെട്ടു. രാജ്യവും. സുകൃതം ചെയ്‌തവരാണ്‌ ഭാരതീയര്‍.

രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ രാജാവ്‌ പുറപ്പെടുമ്പോള്‍ത്തന്നെ ബുദ്ധിയുള്ള പെങ്ങള്‍ക്കുതോന്നി കാര്യം പിശകാണെന്ന്‌. അച്ഛന്റെ പാതയിലേക്ക്‌ മകനെ തള്ളിവിടാനുള്ള വഴിയാണോന്നൊരു സംശയം. നേരെ മൂപ്പരുപോയി വെല്ലൂരിലേക്ക്‌. രാജീവിന്റെ വധത്തിലെ പങ്കിന്‌ അഴിക്കുള്ളിലായ നളിനിയെ കണ്ടു. കൈകൂപ്പിതൊഴുതു. സംസാരിച്ചു. കോണ്‍ഗ്രസുകാര്‍ ഞെട്ടി. ഇത്രയ്‌ക്കുവിവരം മാഡത്തിന്റെ മകള്‍ക്കുണ്ടാവുമെന്ന്‌ അക്കൂട്ടര്‍ ധരിച്ചുകാണില്ല. ഒരു പ്രധാനമന്ത്രിയായ രാജീവ്‌ കൊല്ലപ്പെടുമ്പോള്‍ നിഴലുപോലെ നില്‌ക്കുന്ന നിരവധി നേതാക്കളില്‍ മരുന്നിനുപോലും ഒരെണ്ണം കൂടെച്ചാകാനിടയാകാത്തകാര്യം മകള്‍ നളിനിയോട്‌ ചോദിച്ചിരിക്കണം.

എതായാലും പ്രിയങ്കയ്‌ക്ക്‌ ഒരു കാര്യം വ്യക്തമായിട്ടുണ്ട്‌. നമ്പാന്‍ കൊള്ളാത്ത ജാതികളാണ്‌ കോണ്‍ഗ്രസുകാരെന്ന സത്യം. ഏതായാലും അര്‍ഹതയില്ലാത്ത ഗാന്ധിനാമം എന്റെ പേരിനൊപ്പം ആരും വെയ്‌ക്കരുത്‌ എന്നുപറയാന്‍ തീരുമാനിച്ചപ്പൊഴേ നിത്യനു തോന്നിയിട്ടുണ്ട്‌ കുട്ടിക്ക്‌ സൗന്ദര്യം മാത്രമല്ല, ബുദ്ധിയും കൂടിയുണ്ട്‌.

വായും പിളര്‍ന്നുവരുന്ന മുതലയെപ്പോലെയാണ്‌ കമ്മ്യൂണിസം, വരുന്നത്‌ ചിരിക്കാനാണോ അതോ വിഴുങ്ങാനാണോ എന്നു മനസ്സിലാവുകയില്ല എന്ന തമാശയാക്കിയത്‌ വിന്‍സ്‌റ്റണ്‍ ചര്‍ച്ചിലാണ്‌. അതിന്ത്യയില്‍ നന്നായി ചേരുക കോണ്‍ഗ്രസിനാണ്‌. വര്‍ഗീയത കോണ്‍ഗ്‌സുകാര്‍ക്ക്‌ കണ്ടേകൂട. ഇന്ദിരാഗാന്ധി വെടികൊണ്ടുവീണപ്പോള്‍ ദില്ലിയില്‍ മാത്രം പച്ചക്കുവെട്ടിയിട്ട സിഖുകാരുടെ എണ്ണമെത്രയായിരുന്നു. മോഡിയുടെ ഗുജറാത്തിലെക്കാളും മെച്ചപ്പെട്ട പ്രകടനമായിരുന്നില്ലേ ടൈറ്റ്‌ലറും കൂട്ടരും കാഴ്‌ചവെച്ചത്‌. നാവുവടിക്കാന്‍ ഈര്‍ക്കിലി ചീന്തുന്നപോലെയാണ്‌ എട്ടുംപൊട്ടും തിരിയാത്ത പാവം സിക്കുപിള്ളേരെ ഒരു പേനക്കത്തിപോലും ഉപയോഗിക്കാതെ വലിച്ചു കീറിയത്‌. ചര്‍ച്ചില്‍ പറഞ്ഞതില്‍ നിന്നും ചെറിയ വ്യത്യാസമുണ്ട്‌. ചിരിച്ചുകൊണ്ട്‌ വിഴുങ്ങുകയാണ്‌ കോണ്‍ഗ്രസുകാരുടെ രീതി. അരനൂറ്റാണ്ടിനകം അതു പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്‌.

April 25, 2008

പരിശുദ്ധപിതാവും മുടിയനായ പുത്രനും

മലക്കുപോകണ്ടതില്ലെന്നു മമ്മദ്‌ തീരുമാനിച്ചാല്‍ പിന്നെ ഒറ്റ വഴിയേ ഉള്ളൂ. മല മമ്മദിനെ കാണാന്‍ പുറപ്പെടുക. അതറിയാവുന്നതുകൊണ്ട്‌ പരിശുദ്ധ പിതാവ്‌ മുടിയനായ പുത്രനെക്കാണാന്‍ പുറപ്പെട്ടു. അതായത്‌ പുണ്യവാളനും പിശാശും തമ്മില്‍ ഒരു റെന്‍ഡേവൂന്നു പറയാം സംസ്‌്‌കൃതത്തില്‍.

ഇതിനെന്തേതു എന്നാളുകള്‍ ചിന്തിക്കുന്നുണ്ടാവാം. ലോകത്തിന്റെ ആത്മീയ ദാരിദ്ര്യം മാറ്റിയെടുക്കേണ്ട ഭാരിച്ച പണിയാണ്‌ പോപ്പിന്റേത്‌. ഭൗതീകദാരിദ്ര്യം മാറ്റേണ്ട ചുമതല ബുഷിന്റേതും. രണ്ടുപേരും കൂടി നന്നായി ഉത്സാഹിച്ചാല്‍ ലോകം രക്ഷപ്പെട്ടു. ചില്ലറ ഉത്സാഹം കൊണ്ടുതന്നെ ഇറാഖും അഫ്‌ഗാനിസ്ഥാനുമൊക്കെ ഒന്നു കൊഴുത്തു. അടുത്തുതന്നെ മറ്റുള്ളവരും നന്നായിവരും.

ദയാപരനായ കര്‍ത്താവിന്റെ കാരുണ്യം കൊണ്ട്‌ കത്തോലിക്കരുടെ ഒരു റിക്കോര്‍ഡ്‌ തകര്‍ന്നുകിട്ടി. അതായത്‌ ലോകത്തിലെ ഏറ്റവും വലിയ സംഘടിത സമുദായം എന്ന പട്ടത്തിന്റെ ചരടാണ്‌ പരമകാരുണികനായ അല്ലാഹുവിന്റെ അനുയായികള്‍ അറുത്തിട്ടത്‌. ഇപ്പോള്‍ മൊത്തം ജനസംഖ്യയുടെ 17.4 ശതമാനം മാത്രമാണ്‌ കത്തോലിക്കര്‍. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും അനുയായികളുടെ നിയന്ത്രണമില്ലാത്ത ഉത്സാഹം കൊണ്ടും മുസ്ലീങ്ങള്‍ 19.2 ശതമാനമായി.

ആത്മീയതയില്‍ നിന്നും ആവേശം കയറി ബുഷ്‌ ഇറാഖിലും അഫ്‌ഗാനിസ്ഥാനിലുമെല്ലാം പാഞ്ഞുകയറി ബോംബിട്ടുനിരത്തിയിട്ടും സ്ഥിതി ഇതാണെങ്കില്‍ തീര്‍ച്ചയായും ഉണ്ടാവുക ആസനത്തിനു തീപ്പിടിച്ച അവസ്ഥതന്നെയാണ്‌.

അമേരിക്കക്കാരെപ്പറ്റി പോപ്പിന്‌ നല്ല മതിപ്പാണ്‌. പോപ്പ്‌ മനസ്സില്‍ കാണുന്നത്‌ ബുഷ്‌ മാനത്തുകാണും. വത്തിക്കാനുള്ള കപ്പക്കുടിശ്ശിക മാത്രം ചോദിക്കരുത്‌. ഐക്യരാഷ്ട്രസഭയ്‌ക്കുള്ളതുകൂടി കൊടുക്കാന്‍ പറ്റുന്നില്ല അപ്പോഴാണോ തിരുമേനീ അവിടുത്തേക്കുള്ളത്‌ എന്നങ്ങോട്ട്‌ ചോദിക്കും. ജനറല്‍ സിക്രട്ടറിയോടും ചോദിക്കും. പുണ്യവാളനുള്ളതുകൂടി കൊടുക്കാന്‍ പറ്റുന്നില്ല പിന്നെയാണോ ജനറലേ പിശാശിനുള്ളത്‌?

പോപ്പിനും ബുഷിനും ഇടയിലുള്ളതാകട്ടെ ചില്ലറ വിയോജിപ്പുകള്‍ മാത്രവും. നിത്യനും നിത്യകാമുകിക്കുമിടയിലുള്ള വിയോജിപ്പ്‌ അത്‌ലാന്തിക്കാണെങ്കില്‍ അത്‌ വെറും കൈത്തോടാണ്‌.

വധശിക്ഷ പാടില്ലെന്നതാണ്‌ പോപ്പിന്റെ നയം. അതുവളരെ ശരിയുമാണ്‌. പക്ഷേ കറുത്തവനെ തൂക്കിക്കൊല്ലരുതെന്ന്‌ ബൈബിളില്‍ പറഞ്ഞിട്ടില്ലെന്നതാണ്‌ സത്യം. ആ സത്യം ബുഷ്‌ ശ്രദ്ധയില്‍ പെടുത്തിയാല്‍ പോപ്പ്‌ തലതാഴ്‌ത്തും. അങ്ങിനെ പ്രത്യേകം പറയാത്ത സ്ഥിതിക്ക്‌ വെളുത്ത അമേരിക്കയ്‌ക്ക്‌ ദുഷ്‌പേരുണ്ടാക്കുന്ന മുയ്‌മന്‍ കറുപ്പന്‍മാരെയും പിടിച്ചുകൊണ്ടുപോയി തൂക്കിലിടുകയാണ്‌ വേണ്ടത്‌. മാര്‍ക്കറ്റില്‍ കുല തൂക്കുന്നപോലെയല്ല. മരണംവരെ തൂക്കിലിടണം. എന്നാല്‍ നമ്മളതൊന്നും ചെയ്യുന്നില്ല.

സായിപ്പിന്റെ ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 20നും 34 നും ഇടയിലുള്ള 9 കറുപ്പന്‍മാരില്‍ ഒന്ന്‌ ജയിലിലാണ്‌. കണക്കില്‍ വരണമെങ്കില്‍ വല്ലേടത്തും ജനിച്ചതിനു രേഖയുണ്ടാവണം. അതു സുകൃതം ചെയ്‌ത കറുപ്പന്‍മാര്‍ക്കേ കാണുകയുള്ളൂ. അങ്ങിനെ നോക്കിയാല്‍ ഭൂരിഭാഗം കറുപ്പന്‍മാരുടെയും ആസ്ഥാനം സായിപ്പിന്റെ ജയിലുതന്നെ. അവരില്‍ യോഗ്യരായവരെ കയറിന്റെ ലഭ്യതയ്‌ക്കനുസരിച്ച്‌ തൂക്കിക്കൊല്ലുകയല്ല, കര്‍ത്താവിങ്കലേക്ക്‌ ലയിപ്പിക്കുകയാണ്‌ പതിവ്‌. അങ്ങിനെയാവുമ്പോള്‍ പിതാവിനും മറിച്ചൊരഭിപ്രായത്തിന്‌ സ്‌കോപ്പില്ല.

വേറൊന്നുള്ളത്‌ ജനനനിയന്ത്രണവും കലക്കലുമാണ്‌. മലയാളത്തില്‍ ബര്‍ത്ത്‌ കണ്‍ട്രോള്‍ ആന്റ്‌ അബോര്‍ഷന്‍ എന്നുപറയും. അതുപാടില്ല. പുറത്തുവന്നതിനെ തൂക്കിക്കൊന്നതിന്റെയും അകത്തുനിന്നും തന്നെ ശരിപ്പെടുത്തിയതിന്റെയും നിയന്ത്രണരേഖയില്‍ കുടുങ്ങി പോലീസുകാരുടെ മാനത്തേക്കുള്ള വെടിവെപ്പുപോലായതും കൂട്ടിയാല്‍ തീര്‍ച്ചയായും കത്തോലിക്കാ പട്ടത്തിന്റെ ചരട്‌ അവിടെത്തന്നെയുണ്ടാവുമായിരുന്നു. ഭൂമികുടിച്ച പാലിനെപ്പറ്റിയിനിയേതായാലും ചിന്തിക്കേണ്ടതില്ല. നല്ലത്‌ ഭൂതത്തില്‍ അമര്‍ന്നിരുന്ന്‌ ഭാവിയിലേക്കുനോക്കുന്നതാണ്‌.

കാര്യങ്ങളെല്ലാം ബുഷ്‌ പറഞ്ഞുമനസ്സിലാക്കിക്കാണും. ഒന്നും കഴിഞ്ഞ്‌ രണ്ടും കഴിഞ്ഞ്‌ മൂന്നാമത്തേതിന്‌ അങ്ങോട്ട്‌ ചെല്ലുമ്പോ നമുക്ക്‌ പണ്ട്‌ നഷ്ടപ്പെട്ട വാരിയെല്ലുമാത്രമാണ്‌ പെണ്ണ്‌ എന്ന ചിന്തയൊന്നും അവറ്റകള്‍ക്കുണ്ടായെന്നുവരില്ല. സ്വന്തം വാരിയെല്ലുകൊണ്ട്‌ കോല്‍ക്കളി കളിക്കാനുള്ള നമ്മുടെ മൗലീകാവകാശത്തെയും ലലനാമണികള്‍ ചോദ്യംചെയ്‌തുകളയും. അക്ഷരം പഠിച്ചതോടുകൂടി അവററകളുടെ സഹവാസം പിശാശിനോടൊപ്പമാണ്‌. പണ്ട്‌ കണ്ണ്‌ ഏദന്‍തോട്ടത്തിലെ വിലക്കപ്പെട്ട കനിയിലായിരുന്നെങ്കില്‍ ഇപ്പോള്‍ വിലക്കപ്പെട്ട തുല്യതയിലാണ്‌. കര്‍ത്താവേ ഇവര്‍ക്കുവേണ്ടതെന്തെന്ന്‌ ഇവര്‍ക്കുതന്നെയറിയില്ല. വേണ്ടാത്തതെല്ലാം കൊടുത്തേക്കേണമെ എന്നൊരു പ്രാര്‍ത്ഥനയേ നിത്യനുള്ളൂ.

അതെല്ലാം പോട്ടെ. പലരുടെയും സ്‌പെഷലൈസേഷന്‍ ചൈല്‍ഡ്‌ ആന്റ്‌ ഗേ ഇടപാടുകളായതുകൊണ്ട്‌ നിയന്ത്രണാദികാര്യങ്ങളില്‍ വേണ്ടത്ര അറിവുണ്ടാവണമെന്നില്ല. പല പുരോഹിതന്‍മാരുടെയും സ്വവര്‍ഗപ്രേമം പുറത്തായപ്പോള്‍ ഒരുവന്‍ തട്ടിവിട്ടത്‌ `ദാറ്റീസ്‌ വൈ മേരി ഈസ്‌ സ്‌റ്റില്‍ എ വേര്‍ജിന്‍` എന്നായിരുന്നു.

അമേരിക്കയില്‍ ഇപ്പോള്‍ 24ശതമാനമാണ്‌ കത്തോലിക്കക്കാര്‍. നയിക്കുന്നത്‌ വേദപുസ്‌തകമാണ്‌. പറഞ്ഞിട്ടെന്തുകാര്യം. നാലാളുടെ ശമ്പളം ഒന്നായിട്ട്‌ കൊണ്ടുപോകണമെങ്കില്‍ തോക്കേന്തിയ സൈന്യം കൂടെയുണ്ടാവണം. ന്യൂ ഓര്‍ലിയന്‍സില്‍ വെള്ളം കയറിയപ്പോ സെക്കന്റുവച്ചാണ്‌ ആത്മീയത മൊത്തം ഒലിച്ചുപോയത്‌. പകരം കൊള്ളയും കൊള്ളിവെപ്പും.

മാനുഷീക മൂല്യങ്ങള്‍ അളക്കുവാന്‍ ഏറ്റവും നല്ല ഉപകരണമാണ്‌ പ്രകൃതിദുരന്തങ്ങള്‍. അവിടെ ഒരു ദുരന്തം സംഭവിച്ചപ്പോള്‍ പിശാചു മുന്നിലും വേദപുസ്‌തകം പിന്നിലുമായി സഞ്ചരിക്കുന്നതാണ്‌ ലോകം കണ്ടത്‌. മുംബൈ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഒരു പോക്കറ്റടിപോലും നടന്നില്ല. പോക്കറ്റടിക്കാര്‍ കൂടി അന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തി. ആളുകളെല്ലാം മുങ്ങിച്ചത്താല്‍ നാളെ അടിക്കാന്‍ പോക്കറ്റുണ്ടാവുമോ? അത്തരം ആത്മീയബോധമെല്ലാം സായിപ്പ്‌ നമ്മളെക്കണ്ട്‌ പഠിക്കണം.

പോപ്പിന്റെ അഭിപ്രായത്തില്‍ അമേരിക്ക ആധുനീകോത്തര രാജ്യം മാത്രമല്ല ആത്മീയതയുടെ ഏദന്‍തോട്ടവും കൂടിയാണ്‌. ലോകത്തിലെതന്നെ അങ്ങിനെയുള്ള ഏകരാജ്യം.. 'ദി ജിയോഗ്രാഫി ഓഫ്‌ ബ്ലിസ്‌' എന്ന പുസ്‌തകത്തിന്റെ കര്‍ത്താവായ എറിക്‌ വെയ്‌നര്‍ ഒരു കാര്യം അതിലെഴുതിയിട്ടുണ്ട്‌. അടുത്തിറങ്ങിയ ആ പുസ്‌തകത്തില്‍ ലോകത്തില്‍ ജനങ്ങള്‍ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്ന രാഷ്ട്രങ്ങളെപ്പറ്റി പറയുന്നു. ആദ്യത്തെ അഞ്ചെണ്ണം ഡെന്‍മാര്‍ക്ക്‌, സ്വിറ്റ്‌സര്‍ലാന്റ്‌, ഓസ്‌ട്രിയ, ഐസ്‌ ലാന്റ്‌ പിന്നെ ഫിന്‍ലാന്റും. അമേരിക്ക ചിത്രത്തിലെവിടെയുമില്ല. പരിശുദ്ധ പിതാക്കള്‍ കളവു പറയുകയില്ല. ഒരബന്ധം പോലീസുകാരനും ഭൂഷണം എന്നാണല്ലോ.

മനുഷ്യമനസ്സ്‌ ഒരു ഭ്രാന്തന്‍ കുതിരയാണെന്ന്‌ പണ്ടൊരു സന്ന്യാസി പറഞ്ഞിട്ടുണ്ട്‌. ആ ഭ്രാന്തന്‍ കുതിരയെ നേര്‍വഴി നടത്താനുള്ള ഷോക്കുചികിത്സയാണ്‌ അല്‌പം ആത്മീയത. അല്ലാതെ അത്‌ ഭ്രാന്തന്‍കുതിരയ്‌ക്ക്‌ നട്ടപ്പിരാന്തിളക്കിവിടാനുള്ള 'കുതിരയ്‌ക്കുകൊടുക്കുന്ന സംഗതി' യാവരുത്‌. അപ്പോള്‍ കള്ളുകുടിച്ച കുരങ്ങനെ തേളുകുത്തിയ അവസ്ഥയാണുണ്ടാവുക. അതാണിപ്പോള്‍ സംഭവിച്ചത്‌.

ആത്മീയതയ്‌ക്ക്‌ എതെങ്കിലും മതത്തിന്റെയോ ജാതിയുടേയോ ഊന്നുവടിയുടെ ആവശ്യമൊന്നുമില്ല. ഇന്ത്യയിലെ ആത്മീയ മുതലാളിമാരെ നോക്കുക. അവരുടെയെല്ലാം വാസം കൈലാസത്തിലും ഒന്നുകൂടി മെച്ചപ്പെട്ട പ്രദേശത്തായിരിക്കും. ബ്രഹ്മജ്ഞാനത്തിലും മീതെയുള്ള സകലതും കലക്കിക്കുടിച്ച്‌ ഹിന്ദുമതത്തിനും രണ്ടടി മുകളിലായി മദോന്മസ്ഥരായിട്ടായിരിക്കും ഇരിപ്പ്‌. അവരെ വേണം കണ്ടുപഠിക്കാന്‍.

ശ്വാസംവലിസ്വാമിയുടെ കച്ചോടം അന്തരീക്ഷത്തില്‍ ഓക്‌സിജനുള്ള കാലത്തോളം നില്‌ക്കും. അമ്മയുടെ ബിസിനസ്സ്‌ ലോകത്തില്‍ സ്‌നേഹത്തിനു ക്ഷാമമുള്ള കാലത്തോളവും. സ്‌നേഹത്തിന്റെ കുത്തകളായ ആത്മീയാചാര്യന്‍മാര്‍ പൂഴ്‌ത്തിവെപ്പ്‌ നിര്‍ത്തി ചില്ലറവിതരണം മാവേലിസ്റ്റോറുവഴിയാക്കുന്ന കാലത്തോളം ആ കച്ചോടവും തകര്‍ക്കും.

അച്ചന്‍മാരുടെ ആത്മീയത ബൈബിളിനെ ചുറ്റിപ്പറ്റിമാത്രമാവുന്നതുകൊണ്ടാണ്‌ പ്രശ്‌നമാവുന്നത്‌. ഇല്ലെങ്കില്‍ ജനസംഖ്യ പടവലം പോലെ താഴോട്ടു വളരില്ലായിരുന്നു. അതളന്നു നോക്കാന്‍ ആരും മുതിരുകയുമില്ലായിരുന്നു.

ഹിന്ദുക്കളെ നോക്കിയാട്ടെ. ആകെയെത്രയുണ്ടെന്നതിന്റെ കണക്ക്‌ ലോകത്തെ ഗണിതശാസ്‌ത്രപണ്ഡിതന്‍മാര്‍ മൊത്തമിരുന്നു ഗണിച്ചാലും കിട്ടുകയില്ല. കണ്ണുകാണാത്ത ഡ്രൈവര്‍മാര്‍ അഥവാ ആചാര്യന്‍മാര്‍ നൂറുകണക്കിന്‌. രഥം ഒന്ന്‌ ഹിന്ദുമതം. കുരുടന്‍മാര്‍ ഓരോരുത്തരും തോന്നിയപോലെ വലിക്കുന്നു. ദൈവം സഹായിച്ച്‌ രഥം നിന്നിടത്തുതന്നെ നില്‌ക്കുന്നു. വിശ്വസിക്കുന്നവനും ഹിന്ദു. അവിശ്വസിക്കുന്നവനും ഹിന്ദു. ഉള്ളവനുതന്നെ വിശ്വാസമില്ലാത്തപ്പോള്‍ പിന്നെ മറ്റുള്ളവനെ മതം മാറ്റാന്‍ പോയി തല്ലുവാങ്ങിക്കേണ്ട കാര്യവുമില്ല.

പോപ്പ്‌ കുറച്ചുമുമ്പ്‌ ഇന്ത്യയെപ്പറ്റി ഒരു കമന്റും പാസാക്കിയിരുന്നു. ഇന്ത്യയില്‍ മതം മാറ്റത്തിന്‌ നിയന്ത്രണമുണ്ടാവരുതെന്നോ മറ്റോ. കേട്ടാല്‍ തോന്നുക വത്തിക്കാനില്‍ ഉടുതുണി മാറ്റാനാണ്‌ വിഷമം. മതംമാറലാണ്‌ അതിലുമെളുപ്പം. പോപ്പിനെക്കൊണ്ടുള്ള ഉപദ്രവം സഹിക്കവയ്യാണ്ടായപ്പോഴാണല്ലോ സായിപ്പ്‌ സെക്യുലാറിസം കണ്ടുപിടിച്ചത്‌. സീസറുടേത്‌ സീസറിനും പള്ളിയുടേത്‌ പള്ളിക്കും എന്നു സായിപ്പിനു കിട്ടിയത്‌ കണ്ണുതുറന്ന്‌ കിഴക്കോട്ടുനോക്കിയപ്പോഴാണ്‌. അതെല്ലാം വിശുദ്ധപിതാക്കന്‍മാര്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. മുന്നൂറുകൊല്ലം മുമ്പേ സെക്യുലാറിസം കണ്ടുപിടിച്ചവര്‍ മൂവായിരം കൊല്ലം മുമ്പേ സെക്യുലറായവരെ പഠിപ്പിക്കാന്‍ നോക്കരുത്‌. വേണമെങ്കില്‍ സ്ലേറ്റും പുസ്‌തകവുമെടുത്ത്‌ ഇങ്ങോട്ടുവരികയാവാം. പട്ടത്തിന്റ പോയ ചരട്‌ വീണ്ടെടുക്കാനുള്ള മന്ത്രം പഠിക്കാന്‍.


April 15, 2008

ഗോവന്‍ ബലാല്‍സംഗ മനശ്ശാസ്‌ത്രം

"വെള്ളക്കാരി പെമ്പിള്ളാരെ കിടക്കയിലേക്കെത്തിക്കുകയാണ്‌ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യങ്ങളിലൊന്ന്‌. അവര്‍ ഗോവയിലെത്തുന്നതും അതിനുവേണ്ടിത്തന്നെയാണ്‌. അവരാഗ്രഹിക്കുന്നത്‌ എന്നെപ്പോലുള്ളവര്‍ സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. യാതൊരു ബാദ്ധ്യതയും ബാക്കിവെക്കാതെ ജീവിതം ആസ്വദിക്കലാണവരുടെ ലക്ഷ്യം" ഗോവയിലെ അന്‍ജുനാ ബീച്ചിലെ ഒരു കണക്കപ്പിള്ള പയ്യന്റെ വാക്കുകളാണിത്‌. പ്രസിദ്ധീകരിച്ചത്‌ ടെഹല്‍ക്കയും (മാര്‍ച്ച്‌ 29, 2008). നിത്യനും കണ്ടിട്ടുണ്ട്‌ ഗോവയിലെ ഇത്തരം മഹാന്‍മാരെ. കടപ്പുറത്തെ ഉണക്കയിലയില്‍ നിന്നും വല്യ വ്യത്യാസമൊന്നുമില്ലാത്ത ഈ ശ്രീകൃഷ്‌ണന്‍മാര്‍ പകരുന്ന ശയനസുഖം കൊണ്ടുമാത്രമാണ്‌ മദാമ്മമാര്‍ ഗോവ വിടാത്തത്‌. ആഹഹ.

സായിപ്പിന്റെ നാട്ടിലിപ്പോള്‍ മനുസ്‌മൃതി തുറന്നുവച്ചിട്ടാണ്‌ ഭരണമെന്നാണ്‌ കേട്ടാല്‍ തോന്നുക. ഇനി അതല്ലെങ്കില്‍ നല്ല ഒന്നാംതരം ഏദന്‍തോട്ടം പുന:സൃഷ്ടിക്കപ്പെട്ടതായിരിക്കണം. വിലക്കപ്പെട്ട കനികാണുമ്പോള്‍ വിലക്കുമറക്കുന്ന ഔവ്വയും ഔവ്വയെക്കണ്ടാല്‍ സര്‍വ്വം മറക്കുന്ന ആദാമും ഔവ്വയുടെ ദൗര്‍ബല്യങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സാത്താനായി സര്‍പ്പവും ഒന്നുമില്ലാത്ത സുന്ദരലോകം. പിന്നെയും എന്തിനാ കര്‍ത്താവ്‌ വിലക്കപ്പെട്ട കനി വീണ്ടും നട്ടുപിടിപ്പിച്ചതെന്നുമാത്രം ആരും ചോദിക്കരുത്‌.

പ്യൂററ്റോ പ്രിന്‍സിപ്പിള്‍ എന്നൊരു സംഗതിയുണ്ട്‌. വില്‍ഫ്രഡോ പാരറ്റോ എന്ന ഇറ്റാലിയന്‍ ഇക്കണോമിസ്‌റ്റിന്റെ തീയ്യറി. എന്തുസംഗതിയെടുത്താലും അതിന്റെ 80 ശതമാനം ഫലത്തിനും പിന്നില്‍ മൊത്തം അദ്ധ്വാനത്തിന്റെ 20 ശതമാനംമാത്രമായിരിക്കും. ഉദാഹരണമായി ഒരു ഫാക്ടറിയിലെ 80ശതമാനം ജോലിയും ചെയ്യുക അവിടുത്തെ 20 ശതമാനമായിരിക്കും. മാനേജ്‌മെന്റിലെ 20 ശതമാനം ബുദ്ധിയുള്ളവരായിരിക്കും അവിടുത്തെ 80 ശതമാനം നിര്‍ണായക തീരുമാനങ്ങളുമെടുക്കുക. ഈ തീയ്യറി വച്ച്‌ ഗോവയിലെ 80 ശതമാനം ബലാല്‍സംഗം, മയക്കുമരുന്ന്‌, കൊലപാതകകേസുകള്‍ക്കും ഉത്തരവാദികള്‍ മൊത്തം ക്രിമിനലുകളുടെ 20 ശതമാനമായിരിക്കും.

അവിടുത്തെ ശരിയായ ക്രിമിനല്‍ കടപ്പുറത്തെ നേരത്തെപ്പറഞ്ഞ ഉണക്കയല പോലത്തെ ചരക്കുകളല്ല. പോലീസുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ്‌. ബ്രിട്ടനിലെ പോലീസുകാരുടെ അതേ തങ്കപ്പെട്ട സ്വഭാവമായിരിക്കും ഗോവയിലെ പോലീസിനും എന്നുകരുതിയാണ്‌ ബലാല്‌സംഗം ചെയ്‌തശേഷം കൊന്നുവലിച്ചെറിയപ്പെട്ട സ്‌കാര്‍ലറ്റ്‌ കീലിങ്ങ്‌ എന്ന പതിനാറുകാരി പെണ്‍കുട്ടിയുടെ അമ്മ ഫിയോണ അവളുടെ ഡയറി പോലീസുകാര്‍ ചോദിച്ചപ്പോള്‍ കൊടുത്തത്‌. മകളുടെ കൊലപാതകത്തിന്‌ എന്തെങ്കിലും ഒരു തെളിവ്‌ കിട്ടിയാലോ എന്നു കരുതി ആ പാവം. നമ്മുടെ പോലീസുകാര്‍ ചെയ്യാവുന്നതിന്റെ മാക്‌സിമം സഹായം ചെയ്‌തു. ബിലാത്തിയിലെ മഞ്ഞപ്പത്രങ്ങള്‍ക്ക്‌ ആ കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍ വിറ്റുകാശാക്കി.

ആദ്യം അമ്മയോടു പറഞ്ഞു. മകള്‍ മുങ്ങിമരിച്ചു. അമിതമായി മയക്കുമരുന്നടിച്ചതുകാരണം. ആ അമ്മ കേരളത്തില്‍ നിന്നും മറ്റു പിഞ്ചുകുട്ടികളോടൊപ്പം ഗോവയിലെത്തി മകളുടെ ശരീരം തിരിച്ചും മറിച്ചുമിട്ട്‌ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ മുറിവുകളൊന്നും ഗോവയിലെ പോലീസുകാരുടെയും കുട്ടിയെ പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത ഡോക്ടറുടെയും ശ്രദ്ധയിലേ പെട്ടില്ല. സ്‌്‌കാര്‍ലറ്റ്‌ ധരിച്ചിരുന്ന ബിക്ക്‌നിയുടെ അടിഭാഗം മൃതദേഹത്തില്‍ കാണാനില്ല. അവളുടെ ടോപ്പ്‌ മുലയ്‌ക്കു മുകളിലായി വലിച്ചുകയറ്റിവച്ചിരിക്കുന്നു. ഒടുവില്‍ അവളുടെ അടിവസ്‌ത്രം അമ്മ തേടിപ്പിടിച്ചത്‌ മകള്‍ ബലാല്‌സംഗം ചെയ്യപ്പെട്ട ഷാക്കിന്റെ പിന്‍വശത്തുനിന്നുമാണ്‌. അവളുടെ കാലിലെ മോതിരവും മോഷണംപോയിരിക്കുന്നു. ഇതൊന്നും ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടില്ല. കാതിലും. ആ അമ്മ ഇതെല്ലാംഅവറ്റകളുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സംഗതി മാറി. പിന്നെ ഭീഷണി. കേന്ദ്രത്തോടാവശ്യപ്പെട്ട്‌ വിസാ കാലാവധി നീട്ടിത്തരാതെ തിരിച്ചയക്കും എന്നു ഭീഷണിപ്പെടുത്തിയത്‌ ഗോവന്‍ അഭ്യന്തരമന്ത്രി തന്നെയാണെന്നും ഫിയോണ നിലവിളിക്കുന്നു.

കുട്ടിയുടെ ഡയറി മഞ്ഞപ്പത്രത്തിനുവിറ്റവര്‍ അവളുടെ അമ്മ ഉറങ്ങിയ പായകളുടെ എണ്ണമെടുക്കാന്‍ പോയി. തികച്ചും സ്വാഭാവികം. ഒരു വിവാഹം പോലും കഴിക്കാതെ നാലാളുകളിലായി 9 മക്കളെ പ്രസവിച്ചവളാണ്‌ ഫിയോണ എന്ന്‌ പോലീസുകാര്‍ കുരവയിട്ടു. മാധ്യമങ്ങള്‍ ഏറ്റുപാടി. വിവാഹമെന്ന സ്ഥാപനത്തിന്‌ എതിരാണ്‌ താന്‍ എന്ന്‌ ഫിയോണ ചങ്കൂറ്റത്തോടെ പറഞ്ഞത്‌ മാത്രം വിലപ്പോയില്ല. ഫിയോണയെയും മകള്‍ സ്‌കാര്‍ലറ്റിനെയും കല്ലെറിഞ്ഞവരൊന്നും തന്റെ തന്ത ഇന്ന എരപ്പാളിയാണെന്ന ഡി.എന്‍.എ സര്‍ട്ടിഫിക്കറ്റും വച്ചല്ല നടക്കുന്നത്‌.

ഇനി ഒരു അവിവാഹിതക്ക്‌ നാലുപേരിലായി ഒമ്പതുപിള്ളാരുണ്ടായാല്‍ അതിലൊന്നിനെ ഗോവന്‍ കടപ്പുറത്തുവച്ച്‌ വച്ച്‌ കൂട്ടബലാല്‍സംഗം ചെയ്‌ത്‌ കൊന്ന്‌ കടലില്‍ തള്ളണം എന്നെവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ? ഫിയോണയുടെ പേരിലുള്ള മറ്റൊരാരോപണം 15 വയതിനുള്ള ഒരു പെണ്ണിനെ ഒറ്റക്ക്‌ ഒരു ഗൈഡിന്റെ കൂടെ വിട്ടിട്ട്‌ അവള്‍ ലോകംചുറ്റാന്‍ പോയി എന്നാണ്‌. പറയുന്ന പരിഷകള്‍ ഒന്നുകൂടിയറിയണം. ബ്രിട്ടനില്‍ വിവാഹപ്രായം 16ാണെന്ന വസ്‌തുത. വരുന്ന ജൂണ്‍ 16ന്‌ സ്‌കാര്‍ലറ്റിന്‌ 16 വയസ്സാകും എന്നും ഫിയോണ. ഏതായാലും മൂത്രത്തില്‍ പിടിച്ചുകയറാനുള്ള ശ്രമമാണ്‌ ഗോവന്‍ അധികൃതര്‍ സ്‌കാര്‍ലറ്റിന്റെ കാര്യത്തില്‍ നടത്തിയത്‌.

ജനുവരി മുതല്‍ മൊത്തം 22 വിദേശികള്‍ ഗോവന്‍ തീരത്തു മരിച്ചിട്ടുണ്ട്‌. മരിച്ച 11 ബ്രിട്ടീഷുകാരില്‍ അവസാനത്തേതാണ്‌ സ്‌കാര്‍ലറ്റ്‌. കാര്യമായൊരന്വേഷണവും ഇക്കാര്യത്തില്‍ ആവശ്യവുമില്ല. എല്ലാം മയക്കുമരുന്നുവിഭാഗത്തില്‍ വരവുവെയ്‌ക്കുകയാണ്‌ പതിവ്‌.

നടക്കുന്ന ബലാല്‍സംഗത്തിന്റെ കണക്കുകള്‍ ഒരു ശതമാനം പോലും മിക്കവാറും കണക്കുപുസ്‌തകത്തിലെത്താറില്ല. തല്‌ക്കാലം സിംഗിളല്ലേ നടന്നുള്ളൂ. കൂട്ടം തടയാത്തതുകൊണ്ട്‌ തടികിട്ടി. ഇനി പരാതിപറയാന്‍ പോയാല്‍ അടുത്തതും നടക്കും തനിക്കുമുമ്പേ മാനം കപ്പലുകയറും എന്ന സ്ഥിതിയായാല്‍ പിന്നെന്തു പരാതി. കിട്ടിയ ഫ്‌ളൈറ്റിന്‌ സ്ഥലം കാലിയാക്കലാണ്‌ നല്ലതെന്ന ഉത്തമവിശ്വാസത്തിലാണ്‌ സഞ്ചാരികള്‍.

എന്തുകൊണ്ട്‌ ഗോവന്‍തീരം മയക്കുമരുന്നിന്റെ പിടിയിലമരുന്നു? ആരാണ്‌ ഗോവയിലെ കടല്‍തീരങ്ങള്‍ കൈയ്യടക്കിവച്ചിരിക്കുന്നത്‌? ഗോവയിലെ മാവിന്‍തോട്ടങ്ങള്‍ റിസോര്‍ട്ടുകളായി മാറിയതെങ്ങിനെയാണ്‌? അവിടുത്തെ കര്‍ഷകര്‍ എങ്ങോട്ടുപോയി? ഇത്രയും മനോഹരമായ ഒരു പ്രദേശം എങ്ങിനെ വെറുമൊരു കോണ്‍ക്രീറ്റുകാടായി? കേരളക്കരയില്‍ ഭൂമിമാഫിയ ആണെങ്കില്‍ ഗോവക്കാര്‍ക്ക്‌ അത്‌ ലാന്റ്‌ ഷാര്‍ക്ക്‌ (ഭൂസ്രാവുകള്‍) ആണ്‌. സര്‍ക്കാര്‍ ഭൂമിയെല്ലാം ചില്ലാക്കാശിന്‌ കൈക്കലാക്കി കൊടികുത്തിവാഴുന്നവര്‍. ഒരോ സ്‌ക്വയര്‍ഫീറ്റ്‌ മണ്ണില്‍ നിന്നും ടൂറിസം വകയില്‍ ആദായമുണ്ടാക്കാന്‍ പറ്റുമ്പോള്‍ അഴിമതി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നു. ലാഭം കൊയ്യാന്‍ മയക്കുമരുന്നുകള്‍ തലങ്ങും വിലങ്ങും ഒഴുകുന്നു.

വിദേശികള്‍ക്ക്‌ യഥേഷ്ടം ഭുമി വാങ്ങിക്കൂട്ടുന്നതിന്‌ ഗോവയില്‍ തടസ്സമില്ല. റഷ്യക്കാര്‍ക്കും ഇസ്രയേലികള്‍ക്കും അവിടെ മയക്കുമരുന്നുവ്യാപാര സൃംഖലകളുണ്ടെന്നാണ്‌ വെളിപ്പെടുന്നത്‌. എല്ലാ വെളിപ്പെടലുകള്‍ക്കുമായി ഒരു നരബലി നടത്തേണ്ടിവന്നു. സ്‌കാര്‍ലറ്റ്‌. അവിടെയാണ്‌ മാധ്യമങ്ങളുടെ പിഴ. വലിയ പിഴ. സംഭവിക്കേണ്ടുന്നത്‌ സംഭവിക്കുന്നതിനുമുന്‍പേ പ്രവചിക്കലുതന്നെയാണ്‌ മാധ്യമങ്ങളുടെ കടമ. അല്ലെങ്കില്‍ പിന്നെ ഇതിനെക്കൊണ്ടെന്തുകാര്യം? കുട്ടനാട്ടില്‍ യന്ത്രമിറക്കാന്‍ പറ്റാത്ത സ്ഥിതി പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഇന്നലെയാണോ കിട്ടിയത്‌ ഇത്രയും ചാനലുകളും തേരാപ്പാര നടക്കുന്ന പത്രക്കാരും ഉണ്ടായിട്ടും സംഭവിക്കാതിരിക്കേണ്ടതെല്ലാം സംഭവിച്ചപ്പോള്‍ മാത്രമാണ്‌ ജനമറിഞ്ഞത്‌.

അബന്ധത്തില്‍ വന്നുപെടുന്ന സ്‌കാര്‍ലറ്റുമാര്‍ സുഹൃത്തുക്കളെ വിശ്വസിക്കുന്നു. പിന്നെ പ്രശസ്‌ത കവയിത്രി ദൊരോത്തി പാര്‍ക്കര്‍ എഴുതിയപോലെ.
ഐ ലൈക്‌ റ്റു ഹാവ്‌ എ മാര്‍്‌ട്ടിനി
ടൂ അറ്റ്‌ ദ വെരി മോസ്‌റ്റ്‌
ത്രീ അയാം അണ്ടര്‍ ദ ടേബ്‌ള്‍
ഫോര്‍ അയാം അണ്ടര്‍ ദ ഹോസ്‌റ്റ്‌
ഭാഗ്യം ദൊരോത്തി ഫിഫ്‌ത്ത്‌ ഐ വില്‍ ബി അണ്ടര്‍ ദ വേവ്‌സ്‌ എന്നെഴുതിയില്ല. ആ വരികള്‍ സ്‌കാര്‍ലറ്റ്‌ കൂട്ടിച്ചേര്‍ക്കട്ടെ.

സ്‌കാര്‍ലറ്റിന്‌ ഈ ലോകത്തെ മുഴുവന്‍ ആണുങ്ങള്‍ക്കും വേണമെങ്കില്‍ ഭോഗിക്കാം. ആരുമെതിരല്ല അവളുടെ സമ്മതമുണ്ടെങ്കില്‍. മദ്യപിച്ച വേളയില്‍ അബോധാവസ്ഥയില്‍ മൂളിയ സമ്മതത്തോടെയുള്ള ശാരീരികബന്ധം പോലും ബലാല്‍സംഗമാണെന്ന്‌ നിയമവിദഗ്‌ധര്‍.

എന്തുകൊണ്ട്‌ ജനുവരിതൊട്ട്‌ മൂന്നുമാസത്തിനുള്ളില്‍ 11 ബ്രിട്ടീഷുകാര്‍ തന്നെ കൊല്ലപ്പെട്ടിട്ടും ഇവിടെയൊരന്വേഷണം നടന്നില്ല, സായിപ്പിന്റെ നായ ഇന്ത്യയില്‍ ചത്താല്‍ സമാധാനം പ്രധാനമന്ത്രി പറയണമെന്നു പറയുന്നവര്‍ക്ക്‌ എന്തേ ഈ ജീവനുകള്‍ക്കൊന്നും വിലയില്ലേ? അതായത്‌ ലേഖനത്തിന്റെ ആദ്യം വരുന്ന പയ്യന്റെ വാക്കുകളിലേക്കുതന്നെ മടങ്ങാം. ബ്രിട്ടനിലെയും മറ്റ്‌ സമ്പന്ന രാഷ്ട്രങ്ങളിലെ പരമദരിദ്രനാരായാണന്‍മാരെയാണ്‌ ടൂറിസ്റ്റുകളായി ഇങ്ങോട്ടുകെട്ടിയെടുക്കുന്നത്‌. യൂറോപ്യന്‍ സംസ്‌കാരത്തിന്റെ പുറമ്പോക്കിലാണവരുടെ സ്ഥാനം. പട്ടിയുടെ വിലപോലുമില്ലാത്തവര്‍. ആദായത്തില്‍ ഒരുനേരത്തേക്കുള്ള മയക്കുവെടി തരപ്പെടുത്താന്‍ വേണ്ടിമാത്രം ഗോവയിലെ ഏത്‌ ഉണക്കയലകള്‍ക്കും ഭോഗിക്കാനായി കിടന്നുകൊടുക്കുന്നവര്‍. നാലുമുക്കാലിനു ഗതിയുള്ള സായിപ്പിന്‌ പോകാനും ഉടുതുണിയഴിക്കാനും നല്ല ന്യൂഡ്‌ ബീച്ചുകള്‍ ഇഷ്ടം പോലെ ലോകത്തുണ്ട്‌. അവരങ്ങോട്ടാണ്‌ പോവുക. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മാത്രം ടൂറിസ്‌റ്റുകളായവര്‍ ഇങ്ങോട്ടും.

ഫിയോണ പറഞ്ഞ വസ്‌തുതയോര്‍ക്കുക. മൂപ്പര്‍ അവിടെ കുതിരഫാം നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തവണത്തെ വെക്കേഷന്‍ ഇന്ത്യയിലാക്കാന്‍ വേണ്ടി അവര്‍ ഒരു കുതിരയെ വിറ്റു. അതായത്‌ അര ഡസനിലേറെ പിള്ളേരെയും കൂട്ടി ഇന്ത്യയില്‍ വന്ന്‌ മാസങ്ങളോളം ജോളിയടിച്ച്‌ തിരിച്ചുപോകാന്‍ ഒരു കുതിരയെ അവിടെ വിറ്റാല്‍ മതി. ഇപ്പോ അക്കൂട്ടര്‍ ഗോവാ കടപ്പുറത്തേക്ക്‌ വരുന്നതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിക്കാണും. ചത്താലും കൊന്നാലും ഒരമ്പാസിഡറും ഒരുചുക്കും ചോദിക്കാന്‍ പോകുന്നില്ല.

ഇന്ത്യക്കാരിയെ ബലാല്‌സംഗം ചെയ്യുന്നതിലും എന്തുകൊണ്ടും സുരക്ഷിതം മദാമ്മയെ ചെയ്യുന്നതാണെന്ന ഗോവന്‍ മനശ്ശാസ്‌ത്ര രഹസ്യവും ഇതുതന്നെയാണ്‌. നോക്കണേ ഇലനക്കിയവന്റെ ചിറി നക്കി നാം ഉണ്ടാക്കുന്ന വിദേശനാണ്യത്തിന്റെ ദുര്‍ഗന്ധം. രണ്ടെണത്തോര്‍ത്ത്‌ ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്ത മദാമ്മക്ക്‌ ശയനസുഖം പകര്‍ന്നുകൊടുത്ത്‌ ജീവിതം പച്ചപിടിപ്പിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ ദൈന്യത.

April 11, 2008

രാക്ഷസരാജാക്കന്‍മാരും രാവണപ്രഭുക്കളും പിന്നെ ദരിദ്രവാസികളും

ഒരെഴുത്തുകാരന്റെ അല്ലെങ്കില്‍ കലാകാരന്റെ ഏറ്റവും വലിയ പ്രതിബന്ധത ജനങ്ങളോടാണ്‌. ആരാന്റെ ഘടികാരത്തിനനുസരിച്ച്‌ സ്വജീവിതം ചിട്ടപ്പെടുത്തുന്നവര്‍ പെരിയ ശാസ്‌ത്രജ്ഞനായില്ലെങ്കില്‍ ചിന്ന കോല്‍ക്കാരനെങ്കിലുമാവുകയാണ്‌ പതിവ്‌. അവനവന്റെ ജീവിതരീതിക്കനുസരിച്ച്‌ ഘടികാരസൂചികള്‍ ഒപ്പിച്ചുവെക്കുന്നവരാണ്‌ കലാകാരന്‍മാരാവുക. അങ്ങിനെയുള്ളവര്‍ വല്ലതുമായിപ്പോയെങ്കില്‍ നേരെ പോയി കാലുപിടിക്കേണ്ടത്‌ ജനങ്ങളുടേതാണ്‌. കലാകാരനെ സംബന്ധിച്ചിടത്തോളം ഭരണകൂടം എന്നുപറഞ്ഞാല്‍ തൊഴുതുനിന്ന്‌ പട്ടുംവളയും വാങ്ങി വാലാട്ടി നില്‌ക്കുവാനുള്ള വേദി കെട്ടിക്കൊടുക്കുന്ന സ്ഥാപനവുമല്ല. മാനം മര്യാദയായി നീണ്ടുനിവര്‍ന്നുനിന്ന്‌ നട്ടെല്ലുവളയാതെ നാലുചീത്ത വിളിക്കേണ്ട സംഗതിയാണ്‌. അതുകൊണ്ടാണ്‌ കേരളത്തിലെ എഴുത്തുകാരില്‍ സ്വന്തമായൊരു തലയും നട്ടെല്ലുമുണ്ടായിരുന്ന നാരായണപിള്ള 'എഴുത്തുകാര്‍ വളര്‍ത്തുപട്ടികളാവരുത്‌ തെരുവുപട്ടികളാകണം' എന്നു പറഞ്ഞത്‌.

കഴിഞ്ഞദിവസം കേരളത്തില്‍ ചലച്ചിത്രഅവാര്‍ഡുകളുടെ മലവെള്ളപ്പാച്ചിലായിരുന്നു. അക്കാദമി പുല്ലുതിന്നാത്തത്‌ കേരളത്തില്‍ അവശേഷിക്കുന്ന പൈക്കളുടെ ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ്‌. ഏതവാര്‍ഡ്‌ കമ്മിറ്റിയെയും എക്കാലത്തും കുഴയ്‌ക്കുന്നത്‌ ഒരു സംഗതിയാണ്‌. കൈ നക്കുന്നവന്‌ കൊടുക്കണമോ അതോ കാല്‍ നക്കുന്നവനു കൊടുക്കണമോ എന്ന ദാര്‍ശനീകമായ ചോദ്യം. ആയൊരവസരത്തിലാണ്‌ ചെയര്‍മാന്റെ യുക്തമായ തീരുമാനത്തിന്‌ മേമ്പ്രന്‍മാര്‍ വിഷയം വിടുക. കൈനക്കുന്നവനെക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ കാല്‌നക്കുന്നവന്‍ തന്നെയായതുകൊണ്ട്‌്‌ അവനുകൊടുക്കണം എന്ന ഉചിതമായ തീരുമാനം കൈക്കൊള്ളലാണ്‌ ചെയര്‍മാന്റെ കടമ.

അതുകൊണ്ടുതന്നെ ചെയര്‍മാന്‌ ഭാഷയുടെ യാതൊരാവശ്യവുമില്ല. നല്ലതും ഒട്ടുമറിയാത്തതാണ്‌. മലയാളം കേട്ടയാളെ കൂടി കണ്ടിട്ടില്ലാത്തൊരാളാണെങ്കില്‍ ഏറ്റവും മുന്തിയ സിലക്ഷന്‍ എന്നുപറയാം. ഗായകരുടെ അക്ഷരശുദ്ധിക്ക്‌ മാര്‍ക്കിടുവാന്‍ ഭാഷാന്ധത ഒരു വലിയ അനുഗ്രഹവുമാകും. രണ്ടാമതൊന്നാലോചിക്കേണ്ടിവരില്ല.

മഹാത്മാഗാന്ധിക്ക്‌ കിട്ടാത്ത സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലോകത്തെത്രയാള്‍ക്കുകിട്ടി. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സമ്മാനം അതായതുകൊണ്ട്‌ കിട്ടിയവരെല്ലാം ഗാന്ധിജിയെക്കാളും മികച്ച സമാധാനപ്രവാചകനാണെന്ന്‌ നോബല്‍ കമ്മിറ്റിയിലെ വിവരദോഷികള്‍ കൂടി പറയുമെന്നു തോന്നുന്നില്ല.

സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിമേയാന്‍ കാശില്ലാത്ത, സ്‌കൂളില്‍ പോകാന്‍ പിള്ളേര്‍ക്ക്‌ ഉടുതുണിയില്ലാത്ത, ഉടുതുണി കിട്ടിയാല്‍തന്നെ പോകാന്‍ കിലോമീറ്ററുകണക്കിന്‌ ഇന്നും സര്‍ക്കാര്‍ വിദ്യാലയമില്ലാത്ത, കര്‍ക്കിടകം മുട്ടിവിളിക്കുമ്പോള്‍ ഉള്ള വിദ്യാലയങ്ങള്‍ തന്നെ ഇടിഞ്ഞുവീണ്‌ പിള്ളേര്‍ കാലഗതിപ്രാപിക്കുന്ന നരകമാണിവിടം. അത്തരമൊരു സമൂഹത്തിന്‌ ഈ മഹാമഹവും അനന്തരം അനിവാര്യമായ പുലഭ്യം പറയലും കേള്‍ക്കുമ്പോള്‍ കൊടുങ്ങല്ലൂര്‍ ഭരണിക്ക്‌ നാലുസ്‌തുതി പറയുവാന്‍ തോന്നിയാല്‍ എന്തദ്‌ഭുതം?

ഇപ്പോള്‍ത്തന്നെ അഭിനയത്തിന്റെയും ഗാനത്തിന്റെയും ഒക്കെ മര്‍മ്മം കണ്ടെത്തി ചികിത്സവിധിക്കാന്‍ പ്രത്യേകപരിശീലനം കിട്ടിയ നിലയവിദ്വാന്‍മാര്‍ മാതൃഭൂമിയിലും മനോരമയിലും ഏഷ്യാനെറ്റിലും ഒക്കെയായി തേരാപാരനടക്കുമ്പോള്‍ സര്‍ക്കാര്‍ എന്തിനു ബുദ്ധിമുട്ടുണം? അവരു കൊടുക്കട്ടെ. കൊടുത്തു കോണിയിറക്കട്ടെ. ഇനി അതും ജനത്തിന്റെ കാശാണെന്ന അഭിപ്രായമുള്ളവര്‍ കാണും. അവര്‍ക്ക്‌ ഒരു ബഹിഷ്‌കരണപ്രസ്ഥാനം തുടങ്ങാവുന്നതേയുള്ളൂ. ജനം പോയി ദേശാഭിമാനി വാങ്ങട്ടെ. കണ്‍കുളിര്‍ക്കെ കൈരളിയും കാണട്ടെ. പറ്റാത്തവര്‍ 'സന്ദ്രിക' വായിക്കട്ടെ. അതും പിടിക്കാത്തവര്‍ 'ജന്മഭൂമി'യില്‍ തപ്പി സത്യം കണ്ടുപിടിക്കട്ടെ.

ദരിദ്രരില്‍ ദരിദ്രന്‍മാരാണിവിടെ നികുതി മാനംമര്യാദയായി ഒടുക്കുന്നത്‌. ലോട്ടറിരാസാക്കന്‍മാരുടെ സഹസ്രകോടികള്‍ പോനാല്‍ പോകട്ടും പോട. ബാക്കിയുള്ളവറ്റകളുടെ അണ്ണാക്കിലേക്ക്‌ വല്ലതും വീഴാതെ ചത്തുപോകരുതെന്ന മഹാമനസ്‌കത ഒന്നുകൊണ്ടുമാത്രമായിരിക്കണം കുട്ടനാട്ടെ കര്‍ഷകന്‍ വിത്തിട്ടത്‌.

ആ പാവങ്ങള്‍ ആയിരങ്ങള്‍ കടം വാങ്ങി അവനവനു പണിയുണ്ടാക്കിവെക്കുന്നു. മിടുമിടുക്കന്‍മാര്‍ കോടികള്‍ കടംവാങ്ങി ബാങ്കിനു പണിയുണ്ടാക്കിവെക്കുന്നു. ഇതാണ്‌ കൃഷിയും കച്ചവടവും തമ്മിലുള്ള കാര്യമായ വ്യത്യാസം. വെള്ളം വറ്റിയ തോട്ടിലെ പരലുപോലെ കൃഷിക്കാര്‍ ശ്വസംപോകുന്ന അവസ്ഥയിലിരിക്കുമ്പോള്‍ അവാര്‍ഡ്‌ മഹാമഹം. മന്ത്രിമാര്‍ക്കും തന്ത്രിമാര്‍ക്കും മാധ്യമസിണ്ടിക്കേറ്റിനും പരമാനന്ദം.

ഈ ദരിദ്രസംസ്ഥാനത്ത്‌ ദ്രവിച്ച സ്‌കൂളുകള്‍ ഉരുണ്ടുവീണ്‌ കുട്ടികള്‍ വീരസ്വര്‍ഗം പൂകുന്ന ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍, ഒരു ജനതയെതീറ്റിപ്പോറ്റാന്‍വേണ്ടി വിത്തിട്ടവന്‍ കയറുമായി മരംകയറുന്ന സാക്ഷരസുന്ദര കേരളത്തിലെ ദരിദ്രവാസികളുടെ മടിക്കുത്ത്‌ പിടിച്ചുപറിച്ചിട്ട്‌ മോഹന്‍ലാലിനും മറ്റുള്ളവറ്റകള്‍ക്കും എന്താണാവോ നേടാനുള്ളത്‌? അയാള്‍ എഴുതിവിടുന്നതുപോലെ ഗുരുകാരണവന്‍മാരുടെ കടാക്ഷത്തിനാണെങ്കില്‍ സ്‌കോപ്പില്ല. ഏതുചിരജ്ജീവിക്കും അകാലമൃത്യുവിന്‌ സാദ്ധ്യതയുള്ള ശാപത്തിനുമാത്രമാണ്‌ സാദ്ധ്യത.

അച്ഛന്‍ ആനക്കാരനായതുകൊണ്ട്‌ മകന്റെ ആസനത്തിനു തഴമ്പുണ്ടാകും എന്നു തെളിയിച്ചതിനായിരിക്കണം വിജയിക്കവാര്‍ഡ്‌്‌ കെടച്ചത്‌. പാടിയിട്ടാവാന്‍ വഴിയില്ല.
വല്ലാത്തപാട്ടുകള്‍ പാടുന്നവനെക്കള്‍
പാടാത്തവന്‍ നല്ലൂ നിരൂപിച്ചാല്‍
എന്നു നമ്പ്യാര്‍ പണ്ടുപാടിയത്‌ ഇതെല്ലാം മുന്‍കൂട്ടി കണ്ടിട്ടു തന്നെയാവണം. അല്ലെങ്കില്‍ കീറ്റസ്‌ (അതോ വേറെയാരെങ്കിലോ) പാടിയപോലെ 'പാടിയ പാട്ടുകള്‍ മനോഹരം. പാടാത്തത്‌ അതിമനോഹരം.' അതെല്ലാംകൊണ്ട്‌ പാടാത്തതിനായിരിക്കണം കൊടുത്തത്‌.

നാലുപെണ്ണുങ്ങളാണ്‌ അടൂരിന്‌ വിനയായത്‌. ഒറ്റപ്പെണ്ണാണെങ്കില്‍ എന്തെങ്കിലും ഒപ്പിക്കാമായിരുന്നു എന്നാണേതാണ്ട്‌ ജുറിയുടെ അഭിപ്രായം. സംഗതി നാലുപെണ്ണുങ്ങളുടെ കഥയായിപ്പോയിപോലും. പണ്ട്‌ ഒരു പോസ്‌റ്റിന്‌ നാലു സുന്ദരിമാര്‍ വന്നപ്പോല്‍ അഭിമുഖം നടത്തിയ സ്ഥാപനത്തിലെ 'സൂരിനമ്പൂതിരിപ്പാടി'നു പറ്റിയതും അതുതന്നെയാണ്‌. ഏതിനെയെല്ലാം തള്ളണം ഏതിനെ കൊള്ളണം എന്നുപിടികിട്ടാനാവാതെ ബോധം പോയി. ബോധം തെളിഞ്ഞപ്പോള്‍ 'കണ്‍മുന്നില്‍ നീയാണ്‌ സൈനബാ' ന്നു കോഴിക്കോടുകാരന്‍ പാടിയപോലെ അപ്‌സരസ്സുകള്‍ ഒന്നല്ല രണ്ടല്ല നാലെണ്ണം. ഒന്നിനെയും തള്ളാന്‍ മതിയായ കാരണമില്ലാത്തതുകൊണ്ട്‌ നാലെണ്ണത്തിനെയും നിയമിച്ചതായി ഉത്തരവിട്ടു. പോസ്‌റ്റൊന്നും. ജൂറിക്കും സൂരിക്കും ആരുടെയും വിരോധവുമില്ല.

ഇനി ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ അതെഴുതിയ ആള്‍ക്കും ചിട്ടപ്പെടുത്തിയ വ്യക്തിക്കും പാടിയ ഗാനഗന്ധര്‍വ്വന്‍ അഥവാ കോകിലത്തിനും ഒരവാര്‍ഡ്‌ അപ്പോ തന്നെ കൊടുക്കണം എന്നു നിത്യന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അങ്ങിനെ പലര്‍ക്കും തോന്നിയിട്ടുണ്ടാകാം. അതിലൊന്നും സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. നേരില്‍ കാണുമ്പോള്‍ യാതൊരു ലുബ്ധതയും കാട്ടാതെ അവരവര്‍ കൈയ്യയച്ചു കൊടുത്തുകൊള്ളും. ്‌അത്രയ്‌ക്കൊക്കെ ഉദാരശീലരാണ്‌ മലയാളികള്‍.

മികച്ച മേനകയ്‌ക്കും കേള്‍വിപ്പെട്ട കോകിലത്തിനും കൊടുക്കുന്ന കാശുകൊണ്ട്‌ രാവിലെത്തൊട്ട്‌ രാത്രിവരെ മൂത്രിഫിക്കേഷന്‍ ഫെസിലിറ്റിയില്ലാത്തതുകൊണ്ടുമാത്രം മൂത്രം മുട്ടിച്ചുനടക്കുന്ന നമ്മുടെ മഹാനഗരങ്ങളിലെ ബാക്കി യോഷമാര്‍ക്ക്‌ ആശ്വാസമാവുന്ന ഒരു മൂത്രപ്പുര കെട്ടിക്കൊടുക്കരുതോ? അഭിനന്ദിക്കാന്‍ നാലാളുണ്ടാവുകയും ചെയ്യും. അതിനായിരിക്കണം ഖജനാവില്‍ കൈയ്യിടേണ്ടത്‌. അല്ലാതെ തങ്കഅങ്കി ചാര്‍ത്തിയവന്‌ തോര്‍ത്തുമുണ്ട്‌ വാങ്ങിക്കൊടുക്കാനാവരുത്‌.

ഇനി സര്‍ക്കാര്‍ വക അവാര്‍ഡുകള്‍ കൊടുത്തേ പറ്റൂ എന്നുണ്ടെങ്കില്‍ കുറച്ചുകൂടി കൊടുക്കുക. പോലീസുകാര്‍ തല്ലിക്കൊന്നു വലിച്ചെറിഞ്ഞ ഉദയന്റെ അമ്മയ്‌ക്ക്‌ തുടര്‍ന്നും ജീവിക്കുന്നവകയില്‍ ആദ്യമായൊന്ന്‌ - കേരളത്തിന്റെ ദുഖപുത്രി-സര്‍ക്കാര്‍വക.

എതെങ്കിലും പ്രസ്ഥാനത്തില്‍ വിശ്വസിച്ചുപോയി എന്നകുറ്റത്തിനുള്ള ശിക്ഷയായി രാവിലെ കിടക്കപ്പായില്‍നിന്നെഴുന്നേറ്റുപോയവന്‍ തിരിച്ച്‌ വേറൊരു പായില്‍ ചുരുട്ടിക്കൂട്ടിയെത്തുന്നതുകണ്ട്‌ ബോധം പോയ അവരുടെ ഭാര്യമാര്‍, പറക്കമുറ്റാത്ത കിടാങ്ങള്‍, വൃദ്ധമാതാപിതാക്കള്‍, നിരാലംബരായ സഹോദരങ്ങള്‍ - സഹനത്തിന്റെ ആഴമളക്കാന്‍ കനകസിംഹാസനത്തിലിരിക്കുന്നവര്‍ക്കു കഴിഞ്ഞന്നുവരില്ല. ഇവരെല്ലാം തുടര്‍ന്നും ജീവിക്കുന്നതിന്‌ എതവാര്‍ഡാണ്‌ സുഹൃത്തേ കൊടുക്കുക? ഇവരെ വെട്ടിനുറുക്കിയ രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക്‌ സംയുക്തമായി പങ്കിടാന്‍ മികച്ച നരാധമഅവാര്‍ഡ്‌ കൊടുക്കാന്‍ എന്തിനാണ്‌ പിന്നെ വൈകുന്നത്‌?

ഒരു ചെക്കന്‍ പണ്ട്‌ പായസം കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ വല്യച്ഛന്‍ കയറിവരുന്നത്‌. അപ്പോ മോന്‍-സ്‌റ്ററുടെ അമ്മ അച്ഛാ കുറച്ചു പായസമെടുക്കട്ടേന്നു വിളിച്ചുചോദിച്ചു. വല്യച്ഛന്‌ പ്ലശരുള്ളതാ ഒരു വിത്തൗട്ട്‌പായസം കൊടുത്താമതീന്ന്‌ ചെക്കന്‍ വിളിച്ചുപറഞ്ഞതുകേട്ടിട്ടുണ്ട്‌. അതുപോലെയാണ്‌ അടുത്തപ്രാവശ്യം. രണ്ടവാര്‍ഡാണ്‌ കൊടുക്കുക. നല്ലനടനും സഹനടനും. അതായത്‌ ആദ്യത്തേത്‌ മഹാനടനം, രാക്ഷസരാജാക്കന്‍മാര്‍ക്കും രാവണപ്രഭുക്കള്‍ക്കും മാത്രം പ്രാപ്യമായത്‌. രണ്ടാമത്തേത്‌ സഹനടനം, പണ്ട്‌ സായിപ്പ്‌ തോട്ടത്തിലുലാത്തുമ്പോല്‍ സിഗരറ്റുപെട്ടിയും ആ
ഷ്‌ട്രേയുമെടുത്ത്‌ പിന്നാലെ നടന്നവന്റെ പുനരാവിഷ്‌കരണം. സഹനടനം എന്നുപറഞ്ഞാല്‍ എതാണ്ട്‌ സഹശയനം പോലെയെന്തെങ്കിലുമായിരിക്കണം എന്നായിരുന്നു ഈയുള്ളവന്റെ ആദ്യധാരണ. സഹശയനത്തില്‍ രണ്ടുപേര്‍ക്കും തുല്യപ്രാധാന്യമാണ്‌. രണ്ടുപേരുടെയും റോളുകള്‍ ഒന്നിനൊന്നുമെച്ചമായില്ലെങ്കില്‍ ക്ലൈമാക്‌സ്‌ സമ്പൂര്‍ണവിജയമാവണമെന്നില്ല. ചിലപ്പോള്‍ എട്ടുനിലയില്‍ പൊട്ടിയെന്നും വരും.

പണ്ടൊരവാര്‍ഡ്‌ പ്രഖ്യാപനം വന്നപ്പോള്‍ കിട്ടാത്തവന്‍ നിലംപതിച്ചു. ഇന്ന്‌ കിട്ടിയ കഥയാലോചിച്ചിട്ടാവണം വേറൊരുവന്‍ നിലംപരിശായത്‌. പണ്ടൊരു നമ്പൂതിരി കോണിയില്‍ നിന്നും താമസംവിനാ താഴെയെത്തിയപ്പോള്‍ ആളുകളെടുത്ത്‌ ഡോക്ടറുടെയടുത്ത്‌ കൊണ്ടുപോയി. പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു, ' എല്ലിന്‌ തകരാറുണ്ട്‌ .എന്തെങ്കിലും ചെയ്യണമെങ്കില്‍ ബോധം കെടുത്തണം'.
'ശുംഭന്‍. ബോധമുണ്ടെങ്കില്‍ ഇങ്ങിനെയെല്ലാം സംഭവിക്ക്വോടോ?' ന്നു തിരുമേനി തിരിച്ചുചോദിച്ചതായി കേട്ടിട്ടുണ്ട്‌. ബോധമില്ലാത്ത ഭരണാധികാരികളും അവരുടെ മുന്നില്‍ കൈനീട്ടിനില്‌ക്കുവാന്‍മാത്രം ബോധമുള്ള കലാകാരന്‍മാരും കൂടിയാവുമ്പോള്‍ സംഗതി ശുഭം.


April 04, 2008

സി.ഐ.എ. സ്‌പോണ്‍സേര്‍ഡ്‌ പ്രോഗ്രാം ഇന്‍ കേരള

മേയാന്‍ കെട്ടിയ പശു വയറുചീര്‍ത്തുചത്തപ്പോള്‍ തോര്‍ത്തൊന്നു കുടഞ്ഞ്‌ തോളിലിട്ട്‌ അമ്പുവേട്ടന്‍ കണിശന്റെയടുത്തുപോയി. സംഗതിയൊന്നറിയണം. കവടി നിരത്തിയ കണിയാന്‍ രണ്ടുമിനിറ്റുകൊണ്ടു അസ്സുവിന്റെ അള്ള്‌ എന്ന പരമമായ സത്യം കണ്ടുപിടിച്ചു. കണിയാന്‍ എങ്ങിനെയെങ്കിലും അരിവാങ്ങിക്കോട്ടെയെന്നതായിരുന്നു അസ്സൂക്കയുടെ നിലപാട്‌. തന്റെ കരണക്കുറ്റിയുടെ നിജസ്ഥിതിയറിയുവാന്‍ കവടിനിരത്തേണ്ട അവസ്ഥ എന്തായാലുമുണ്ടാവില്ല എന്ന തിരിച്ചറിവ്‌ കണിയാനും വേണ്ടുവോളമുണ്ടായിരുന്നു. അമ്പുവേട്ടന്റെ ബുദ്ധിയുടെ കിടപ്പുവച്ച്‌്‌ കള്ളുകുടിച്ചശേഷം വരുന്നവഴിയില്‍ അള്ളിനെതിരെ നാലുമുദ്രാവാക്യം വിളിക്കും. വേറൊന്നും അമ്പുവേട്ടനെക്കൊണ്ട്‌ പറ്റുകയില്ല.

അന്നുതൊട്ടിന്നോളം നാട്ടിലെവിടെ പശുചത്താലും കാരണം അസ്സുവിന്റെ അള്ളാണ്‌. വിപ്ലവകാരികള്‍ വാഴുമ്പോള്‍ കേരളത്തിലെവിടെ പ്രശ്‌നമുണ്ടായാലും കവടിനിരത്തിയാല്‍ തെളിയുക യു.ഡി.എഫ്‌ സ്‌പോണ്‍സേര്‍ഡ്‌ സി.ഐ.എ വക അള്ളുമാണ്‌.

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയ്‌ക്ക്‌ സി.ഐ.എ അള്ളുവച്ചു എന്നത്‌ നേര്‌. പരമമായ സത്യം. ഏതുപോലീസുകാരനും ഒരബന്ധം പറ്റുമല്ലോ. പറ്റി. വിപ്ലവം മുയലിനെപ്പോലെ അതിന്റെ സന്തതികളെ കൊന്നുതിന്നുകയാണ്‌ പതിവ്‌ എന്ന വസ്‌തുത മനസ്സിലാകാന്‍ സായിപ്പിലെ മന്ദബുദ്ധിക്ക്‌ കാലം കുറച്ചുപിടിച്ചു എന്നതാണ്‌ സത്യം. അതുവരെ വിപ്ലവഗ്രന്ഥങ്ങളില്‍ പറഞ്ഞത്‌ സായിപ്പും വിശ്വസിച്ചു. അമ്പുവേട്ടന്റെ കവടിയിലെ അചഞ്ചലമായ വിശ്വാസം പോലെ.

അടിയന്തിരാവസ്ഥതന്നെയാണ്‌ വിപ്ലവമെന്ന്‌ പണ്ട്‌ പലര്‍ക്കും ബോദ്ധ്യമുണ്ടായിരുന്നതാണ്‌. റഷ്യ ഉപദേശിച്ചത്‌ ഇതുതന്നെയാണ്‌ വിപ്ലവം എന്നായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം രാജനെ ഉരുട്ടിക്കൊല്ലുമ്പോള്‍ അച്ചുതമേനോന്‍ വിപ്ലവകാരി കൊട്ടന്‍ചുക്കാദിതേച്ചു കുളിച്ച്‌ കുറച്ച്‌ നടന്നപ്പോള്‍ ലഭിച്ച സുഖത്തിന്റെ കണക്കാണ്‌ ഡയറിയില്‍ രേഖപ്പെടുത്തിയത്‌. അടിയന്തിരാവസ്ഥ ഇന്ത്യാമഹാരാജ്യത്തിന്‌ രക്ഷപ്പെടാനുള്ള ലാസ്റ്റ്‌ബസ്സാണെന്ന കാര്യത്തില്‍ ഇപ്പോഴത്തെവിപ്ലവപ്രതിഭ അഴീക്കോടിനും സംശയമുണ്ടായിരുന്നില്ല. പിന്നെ അടിയന്തിരം പിന്‍വലിച്ചപ്പോള്‍ എല്ലാവരും കൂടിയൊന്നലറി - അടിയന്തിരാവസ്ഥ അറബിക്കടലില്‍.

കൊട്ടന്‍ചുക്കാദി വാങ്ങാന്‍ ഗതിയില്ലാത്ത നക്‌സലൈറ്റുകള്‍ക്കും ആറെസ്സെസ്സുകാര്‍ക്കും കിട്ടിയതുമിച്ചം. ബാക്കിയുള്ളവര്‍ മന്ത്രിമാരായി അല്ലാത്തവര്‍ രാസാക്കന്‍മാരായി. അടി കോരന്‌ പിന്നെയും പുറത്തുതന്നെ.

ഒടുക്കം നിരാശരായി സായിപ്പന്‍മാര്‍ വൈറ്റ്‌്‌ഹൗസില്‍ കുത്തിയിരുന്ന്‌ രണ്ട്‌ ലാര്‍ജ്‌ ഒഴിക്കുമ്പോള്‍ ഇരുമ്പുമറ ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന ഒച്ചയാണ്‌ കേട്ടത്‌. അതിനകത്തെ തൂവിപ്പോയ പാലിന്റേയും തേനിന്റെയും വിവരണം നല്‌കാന്‍ സി.പി.ഐക്കാര്‍ക്കുപിന്നെ കടലാസ്‌ കിട്ടിയില്ലെന്നതാണ്‌ സത്യം. നാലണക്കുള്ള നാനൂറുപേജ്‌ സാഹിത്യത്തിന്റെ കമ്പനി പൂട്ടിപ്പോയി.

അമേരിക്കയുടെ സ്ഥിതിയോ? കോടാനുകോടി ഡോളര്‍ വെറുതേ പോയി. ലോകത്ത്‌ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച രാജ്യങ്ങളും ഭരിക്കാന്‍ കുറെ നിര്‍ഗുണപരബ്രഹ്മങ്ങളും ഉള്ളതുകൊണ്ട്‌ കുഞ്ചന്‍ പാടിയപോലെ മണിപോയാലതുണ്ടാക്കീടാം. അതുകൊണ്ട്‌ ധനനഷ്ടം കാര്യമാക്കേണ്ടതില്ല. സ്വന്തം നിഴലിനോടാണ്‌ യുദ്ധം ചെയ്‌തതെന്ന്‌ മാലോകരറിഞ്ഞതിലുള്ള മാനഹാനിയാണ്‌ ഭയങ്കരം.

അപ്പോഴാണ്‌ ബുദ്ധിയുദിച്ചത്‌. പണ്ടത്തെ ബുദ്ധസന്ന്യാസിയുടെ ബുദ്ധി. സന്ന്യാസി വിശന്നുവലഞ്ഞ്‌ ഭിക്ഷതെണ്ടുമ്പോഴാണ്‌ ഒരു കുരുത്തംകെട്ട ചെക്കന്റെ കല്ല്‌ തലയില്‍ വീഴുന്നത്‌. ആരോഗ്യം കൊണ്ട്‌ അവനെ നേരിടാനുള്ള വകുപ്പില്ല. പിന്നെയുള്ളത്‌ തലയിലിരിപ്പാണ്‌. പാത്രത്തിലുള്ള നാലണ മൂപ്പര്‍ അവനുകൊടുത്തു. ഒരേറിന്‌ പിച്ചക്കാരന്റെ നാലണ കിട്ടിയെങ്കില്‍ പിന്നെ പണക്കാരനെ പാസാക്കി ഭാവി സുരക്ഷിതമാക്കാന്‍ ചെക്കനും തീരുമാലിച്ചു. താമസിയാതെ കണ്ടു. ഏറും പാസാക്കി. ഒരൊറ്റ ഏറോടുകൂടി തന്നെ ചെക്കന്റെ രോഗവും മാറി. നമുക്ക്‌ അടക്കുവാന്‍ പറ്റുകയില്ലെങ്കില്‍ പിന്നെ ചിലവില്ലാത്ത നല്ല പണി പ്രോത്സാഹിപ്പിക്കുകയാണ്‌. വേറെയാരെങ്കിലും അടക്കിക്കൊള്ളും. അല്ലെങ്കില്‍ മോഹിനിയെക്കണ്ട ഭസ്‌മാസുരനെപ്പോലെ സ്വയം അസ്‌തുവാകും. അതിനാണ്‌ കൂടുതല്‍ സാദ്ധ്യതയും.

ക്യൂബയില്‍ ദൈവം സഹായിച്ച്‌ പ്രതിപക്ഷം എന്നൊരു സംഗതിതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുള്ള ബുദ്ധിമുട്ടും ചില്ലറയല്ല. കേരളത്തിലാണെങ്കില്‍ കാസ്‌ട്രോവിന്‌ സര്‍വ്വരോഗകാരണം യു.ഡി.എഫ്‌ എന്നു ജപിച്ചുകുത്തിയിരിക്കാമായിരുന്നു. അവിടെ കരിമ്പുചെടിക്ക്‌ തളര്‍വാതം പിടിച്ചാലും സി.ഐ.എ എന്നലറിവിളിക്കണം. പൊകേലത്തണ്ടില്‍ പുഴുവരിച്ചാല്‍ സി.ഐ.എ മണക്കണം.

ഒരരനൂറ്റാണ്ടായി ക്യൂബ അങ്ങനെ ഉപ്പിലിട്ട കണ്ണിമാങ്ങപോലെ നിലകൊള്ളുകയാണ്‌. വിപ്ലവരഹസ്യം ചോര്‍ന്നുപോകുന്നതുകൊണ്ട്‌ കേരളത്തിലെ വിപ്ലവകാരികളുടെ ഇരുകൈകളിലും കാണുന്ന മൊബൈല്‍ ഫോണോ വേറിട്ട ചാനലുകളോ ഒന്നുമില്ല. രാവിലെ തൊട്ട്‌ വിപ്ലവസര്‍ക്കാറിന്റെ സങ്കീര്‍ത്തനം അറിയിക്കുവാനുള്ള ഒരു റേഡിയോ ഉണ്ട്‌.

കരിമ്പുകൃഷി ഹലാക്കായാല്‍ നാലുനേരം അതിലൂടെ കാസ്‌ട്രോ സി.ഐ.എ.യെ പുലഭ്യം പറയും. അപ്രതീക്ഷിതമായി മഴപെയ്‌താല്‍ പൊളിറ്റ്‌ബ്യൂറോ കൂടി സി.ഐ.എയുടെ അതിലുള്ള പങ്കിനെ പറ്റി ചര്‍ച്ചചെയ്യും.

മൊത്തത്തില്‍ ഇപ്പോ രാജ്യം കണലെടുത്ത മടലുപോലെയായിക്കിട്ടി. ബുദ്ധി ചിലപ്പോള്‍ വൈകി ഉദിക്കും എന്നുകേട്ടിട്ടുണ്ട്‌. ഒരിക്കലും ഉദിക്കാത്തതാണോ അതോ അതിബുദ്ധിയാണോ ഇവരുടേത്‌ എന്നതിലാണ്‌ ഇപ്പോഴത്തെ സംശയം. ജനം ദാരിദ്ര്യരേഖക്ക്‌ താഴെ ആണ്ടാണ്ടുപോവുമ്പോള്‍ ലോകത്ത്‌ മൊത്തം നേതാക്കള്‍ സമ്പന്നതയുടെ അനന്തവിഹായസ്സിലേക്ക്‌ പറന്നുയരുകതന്നെയാണ്‌.

കേരളത്തിലും സി.ഐ.എ യെക്കൊണ്ടുള്ള ഉപകാരം ചില്ലറയല്ല. എല്ലാ രോഗത്തിനും കാരണം കോണ്‍ഗ്രസും ലീഗും കേരളാകോണ്‍ഗ്രുകാരുമാണെന്ന്‌ പറഞ്ഞാല്‍ ജനം ചിരിക്കും. അടി ചറപറാ നാലുദിക്കില്‍ നിന്നും വരുന്ന ഒരിടപാടിനും കോണ്‍ഗ്രസുകാരെക്കിട്ടുകയില്ല. അവരുടെ ലീഗാദി ബന്ധുക്കളും മുന്നിലുമുണ്ടാവുകയില്ല. പിന്നിലുമുണ്ടാവുകയില്ല. അത്രക്ക്‌ ധീരന്‍മാരാണവരെന്ന്‌ ശത്രുക്കള്‍കൂടി പറയുകയില്ല. അങ്ങിനെവരുമ്പോള്‍ പിന്നെ നല്ലത്‌ സ്വന്തം നിഴലിനോട്‌ യുദ്ധം ചെയ്യുകയാണ്‌. അതാണ്‌. സി.ഐ.എ. നിഴലിനോടേറ്റുമുട്ടി ഇന്നോളം ആരും ചത്തുപോയ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

തിരിഞ്ഞും മറിഞ്ഞും നോക്കേണ്ടതില്ല. അങ്ങെഴുതുകതന്നെ. കേരളത്തിലെ വിപ്ലവപ്ലവഗങ്ങളെ ശരിപ്പെടുത്താന്‍ സി.ഐ.എ ഡയറക്ടര്‍ തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്‌. ആദിവാസികളെ വശീകരിക്കുവാനായി കഴിഞ്ഞ ആറുമാസമായി സി.ഐ.എക്കാര്‍ വനാന്തരങ്ങളിലിരുന്ന്‌ ആദിവാസി ഭാഷ പഠിച്ചവിവരവും ഇതിനകം പുറത്തുവന്നിട്ടുണ്ട്‌.
ഇവിടെ പ്രതിവിപ്ലവം നടത്തി വിപ്ലവസര്‍ക്കാരിനെ താഴെയിറക്കാന്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‌കുന്ന ആദിവാസികള്‍ക്ക്‌ ബ്രസീലിലെ കാടുകള്‍ പതിച്ചുകൊടുക്കുന്നതാണ്‌ എന്നൊരു വാഗ്‌ദാനവും സി.ഐ.എ നല്‌കിയിട്ടുണ്ട്‌.........

അണിഞ്ഞൊരുങ്ങി വരുന്നവളെ കാണാനുള്ളതിലും കൂടുതല്‍ ആളുകള്‍ കൂടുക ഉടുതുണിയില്ലാത്തവളെകാണുവാനാണ്‌. അതിനുള്ള പ്രവര്‍ത്തനമാണ്‌ ആണുങ്ങള്‍ നടത്തുക. അമേരിക്കയും. വെളുത്തതെമ്മാടികള്‍ റെഡ്‌ഇന്ത്യന്‍ സംസ്‌കാരത്തെ ഉഴുതുമറിച്ചപ്പോള്‍ ജനിച്ച തന്തയില്ലാ മോണ്‍സ്‌റ്ററാണ്‌ യു,എസ്‌. ഒരു ബലാല്‍സംഗക്കേസിലെ പ്രതി പണ്ട്‌ ജഡ്‌ജിയോടുപറഞ്ഞത്‌ ബലാല്‍സംഗം ചെയ്യാതിരിക്കണമെങ്കില്‍ ഞാനല്ലാണ്ടിരിക്കണമെന്നും മരണംവരെ ദയവായി തന്നെ ജയിലടക്കണമെന്നുമായിരുന്നു. അയാളെപ്പോലെയാണ്‌ അമേരിക്കയും. പഠിച്ചത്‌ പാടിക്കൊണ്ടേയിരിക്കും. ആ പുള്ളുവന്‍ പാട്ടിന്‌ ഉടുക്കുകൊട്ടലാണ്‌ വിപ്ലവകാരികളുടെ ഇപ്പോഴത്തെ പണി.

വിഭവഭൂപടം ഉണ്ടാക്കി സായിപ്പിന്റെ കാല്‌ക്കല്‍ വച്ചുകൊടുത്തത്‌ വിവരംകെട്ട കോണ്‍ഗ്രസുകാരനല്ലല്ലോ? പിരിക്കാനുള്ള നികുതി പിരിക്കാതെ മുച്ചൂടും മുടിച്ച്‌ ഒടുക്കം സായിപ്പ്‌ അടയാളം വച്ചിടത്തെല്ലാം തുല്യം ചാര്‍ത്തി എ.ഡി.ബി വായ്‌പ തരപ്പെടുത്തിയതും വിപ്ലവകാരികള്‍ തന്നെയാണ്‌. അങ്ങിനെയുള്ള പരോപകാരികളെ മറിച്ചിട്ട്‌ പേരുദോഷം വരുത്തലല്ല ബുദ്ധി എന്നറിയാത്തവരല്ല സി.ഐ.എ. വെടിവെച്ചിടാന്‍ ഇവരാരും ചെഗുവേരമാരുമല്ല. കാല്‌പണം കണ്ടാല്‍ കമിഴ്‌ന്നുവീഴുന്നവരെക്കൊണ്‌ എട്ടണക്ക്‌ ചുമടെടുപ്പിക്കലാണ്‌ ബുദ്ധി. സി.ഐ.എ. ചെയ്യുന്നതും അതുതന്നെയാണ്‌.

ഇപ്പോ കുട്ടനാട്ടിലെ കൃഷിനോക്കുക. കൃഷിക്കാരനെ ഭുമിയും കൃഷിയും ഇട്ടേച്ച്‌ ഓടിക്കാനുള്ള കോര്‍പ്പറേറ്റ്‌ തന്ത്രത്തിന്‌ ചൂട്ടുപിടിക്കുകയാണ്‌ വിപ്ലവകാരികള്‍ എന്നാരെങ്കിലും പറഞ്ഞാല്‍ അതെങ്ങിനെയാണ്‌ അവിശ്വസിക്കുക. കര്‍ഷകന്‌ സ്വന്തം പാടത്തില്‍ വിളഞ്ഞത്‌ കൊയ്യാന്‍ പാര്‍ട്ടിയാഫീസിന്റെ അനുമതി വേണമെന്നുവന്നാല്‍ പിന്നെ നല്ലത്‌ ഇട്ടേച്ചുപോവുകയാണ്‌ എന്ന്‌ തോന്നുന്നത്‌ സ്വാഭാവികം. അതുതന്നെയാണ്‌ റിലയന്‍സ്‌പോലുള്ള കാര്‍ഷികരംഗം കൂടി വിഴുങ്ങാന്‍ വരുന്ന വ്യവസായികഭീകരന്‍മാരുടെ ആവശ്യവും.

സ്വര്‍ണക്കതിരുകള്‍ വിളയിക്കുന്ന അത്രയും വിശാലമായ പാടശേഖരങ്ങള്‍ വെടക്കാക്കി തനിക്കാക്കുകയാണ്‌ ലക്ഷ്യം. റിലയന്‍സ്‌-സ്‌പെന്‍സര്‍ മാളുകള്‍ പൂട്ടിക്കുമെന്നുപറഞ്ഞവര്‍ ഇപ്പോ തുറപ്പിക്കേണ്ട തിരക്കിലാണ്‌. സി.ഐ.എ. സഹായം ചിലപ്പോള്‍ ഇതിനുണ്ടാവണം. കേരളത്തെ കാര്‍ഷികരംഗത്തെ ബഹുരാഷ്ട്രഭീമന്‍മാരുടെ കൈകളിലൊതുക്കാന്‍. അതിനുള്ള വിടുപണി ചെയ്യലാവാതിരിക്കട്ടെ വിപ്ലവകാരികളുടെ കേരളത്തിലെ ദൗത്യം.