December 15, 2014

വിനാശകാലേ കൃത്രിമ ബുദ്ധി

Photo credit - http://rampages.us
ലോകത്ത് പലരും പലതും പ്രവചിക്കാറുണ്ട്. ഏറ്റവും എളുപ്പമുള്ളൊരു പ്രവചനം ഇന്നത്തെ അവസ്ഥയ്ക്ക് ലോകാവസാനം പ്രവചിക്കലാണ്. വഴിയേ പോവുന്നവന്റെ ഭാവി പ്രവചിച്ച്, നാളെ അതു നടന്നില്ലെന്നുപറഞ്ഞ് തല്ലുകിട്ടുമെന്ന പേടി അശേഷം വേണ്ട.  ആരും അവരവരുടെ കാലത്തുതന്നെ ലോകാവസാനം പ്രവചിക്കാറില്ല.  ചുരുങ്ങിയത് സ്വന്തം പതിനാറടിയന്തിരം കഴിഞ്ഞശേഷം ലോകാവസാനം എന്നൊരു നിലപാടെടുത്താല്‍ മതി. അവസാനിക്കാനായി ലോകം പിന്നെയും ബാക്കിയായാലും മാനം കപ്പലുകയറാതെ നോക്കാം.

ഒടുക്കത്തെ വയറുകൊണ്ടാണ് ഡിനോസര്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിപ്പോയതെന്നാണ് ശാസ്ത്രം പറയുന്നത്. ഭുമിയിലെ സകലതും തിന്നു തീര്‍ത്തശേഷം  പട്ടിണിണികിടന്നു അസ്തുവായി എന്നു ചുരുക്കം.  സമാനമായൊരു അവസ്ഥയെയാണ് മനുഷ്യനും നേരിടാന്‍ പോവുന്നതെന്നു ശാസ്ത്രം പറയുന്നു.  പെരിയ വയറുകാരണം ഡിനോസര്‍ നാടുനീങ്ങിയെങ്കില്‍ തിരിഞ്ഞ തലകാരണം മനുഷ്യകുലം അസ്തുവായി എന്നാവും  ചരിത്രം അടയാളപ്പെടുത്തുക. എന്തു ചരിത്രം, അതോടുകൂടി ചരിത്രത്തിന്റെയും അവസാനമാവുമല്ലോ.  14ാലാം നൂറ്റാണ്ടിലെ നോസ്ത്രദാമൂസ് ലോകാവസാനം നടക്കുമെന്ന് പ്രവചിച്ചത് 20ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്.  അതുകഴിഞ്ഞു. അവസാനിക്കാനായി, അവസാനം പ്രവിചിക്കപ്പെടുവാനായി ലോകം പിന്നെയും ബാക്കി.

എലിപ്പനി, ഡെങ്ങിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങുപനി ആദിയായി പനികള്‍ക്കും ഭുചലനങ്ങള്‍ക്കും സുനാമികള്‍ക്കും  വില്‍മ, ഹെലേന, റീത, കത്രീണ, എന്തിന് ഐറിനും വീശിയടിച്ചിട്ടും തകര്‍ക്കാന്‍ പറ്റാത്ത നമ്മളാണ് സ്വന്തം ബുദ്ധിയൊന്നുകൊണ്ടുമാത്രം മുച്ചൂടും മുടിയാന്‍ പോവുന്നത്.  ബുദ്ധിയൊന്നു കൊണ്ടുമാത്രം ഇക്കണ്ടതൊക്കെ നേടി. അതേ ബുദ്ധിയൊന്നുകൊണ്ടുമാത്രം നേടിയതൊക്കെയും നശിപ്പിക്കുന്ന ബുദ്ധിയുടെ മായാപ്രപഞ്ചം തന്നെയാവുന്നു മനുഷ്യന്‍.

പൊന്നുകായ്ക്കുന്ന മരമായാലും പുരക്കു ചാഞ്ഞാല്‍ മുറിക്കണമെന്ന ചൊല്ല് മനുഷ്യനു മാത്രമല്ല പ്രപഞ്ചത്തിനും ബാധകമാണ്.  അതുകൊണ്ടുതന്നെ മനുഷ്യന്റെ വലിയകളി ഏതായാലും അവസാനിക്കാതെ തരമില്ല എന്ന ചിന്ത അത്ര തരംതാണതൊന്നുമല്ല. മനുഷ്യന്റെ കുടിലബുദ്ധി അവന്റെ കുലം മുടിക്കാന്‍ മാത്രം മതിയാവുകയില്ലെന്നാണ് ഹോക്കിങ്‌സ് കണ്ടെത്തിയിരിക്കുന്നത്. കുടിലബുദ്ധി ഒന്നുകൂടി പുരോഗമിച്ച് കൃത്രിമബുദ്ധി ഉണ്ടാക്കുന്നതില്‍ ചെന്നു നില്ക്കുമ്പോഴാണ് ആയൊരു സാദ്ധ്യതയുള്ളതെന്ന് ഹോക്കിങ്‌സ് പറയുന്നു. നേരായബുദ്ധിയുടെ കാലത്ത് വിശപ്പടക്കാനുള്ള ഓട്ടമായിരുന്നു. ലോകത്തിനു വലിയനാശമുണ്ടായില്ല. ബുദ്ധി ലേശം കൂടി കൂടിയപ്പോള്‍ ആര്‍ത്തിയടക്കാനുള്ള തത്രപ്പാട്. കണ്ണില്‍ കണ്ടതെല്ലാം തനിക്കായുള്ളതെന്ന ബോധത്തിലേക്കുള്ള ഓട്ടം. ബുദ്ധി വീണ്ടും വളര്‍ന്നു. തിരിഞ്ഞ തലയിലെ കുടിലബുദ്ധിയായി അതോടുകൂടി ലോകം തന്നെ തനിക്കായാണെന്ന ഉത്തമബോദ്ധ്യം കൈവന്നു. കുടില ബുദ്ധിയില്‍ നിന്നും ഹോക്കിങ്‌സ് ഭയക്കുന്ന കൃത്രിമബുദ്ധിയിലേക്കുള്ള തവളച്ചാട്ടമാണിനി. അതോടെ പ്രപഞ്ചവും അതിലെ സര്‍വ്വസ്വവും നമ്മുടെ കാല്‍ച്ചുവട്ടില്‍. തലക്കുമീതെ കാലനും.

Photo credit- Getty
ഹോക്കിങ്‌സിന് തെറ്റുപറ്റാന്‍ സാദ്ധ്യതയില്ല. പ്രപഞ്ചത്തിനും.  മനുഷ്യന്റെ ബുദ്ധിയൊന്നുകൊണ്ടും മിഷ്യന്‍ പലതുകൊണ്ടും ജീവന്‍ നിലനിര്‍ത്തുന്ന ഒരു മഹാപ്രതിഭയാണ് - സ്റ്റീഫന്‍ ഹോക്കിങ്‌സ്. മരുന്നിന് ഒന്നും ചെയ്യാനില്ല, തന്നിലെ ജീവന്‍ നിലനിര്‍ത്താന്‍ ടെക്‌നോളജിക്കുമാത്രമേ സാധിക്കൂവെന്ന് പ്രഖ്യാപിച്ച ആ ശാസ്ത്രജ്ഞനാണ് പറയുന്നത്. വിനാശകാലേ കൃത്രിമബുദ്ധി. ആദിമമനുഷ്യന്റെ ബുദ്ധിപോലെ നേര്‍ബുദ്ധിമാത്രമുള്ള മെഷീനുകള്‍ പരോപകാരികളാണ്.  എന്നാല്‍ ആധുനിക മനുഷ്യന്റെ ബുദ്ധിയുള്ള മെഷീനുകളാവട്ടെ പ്രശ്‌നക്കാരും. സാദാ ബുദ്ധിയെ കവച്ചുവെയ്ക്കുന്ന കുടിലബുദ്ധി കുടിയേറുന്ന മെഷീനുകള്‍ അപകടകാരികളാവും, അവയാവും മനുഷ്യന്റെ കുലം മുടിച്ച് കലമുടയക്കുക എന്ന ഹോക്കിന്‍സ് ഭയപ്പെടുന്നു. ഈ വിവരം അറിയാനും അറിയിക്കാനും  മാര്‍ഗമില്ലാത്തതുകൊണ്ടാണ് കുഴിയാനമുതല്‍ മദയാനവരെയുള്ള ജീവികളുടെ ആഹ്ലാദപ്രകടനം നമുക്ക് കാണാന്‍ സാധിക്കാതെ പോവുന്നതെന്നു തോന്നിപ്പോവുന്നു.

വിനാശകാലേ വിപരീതബുദ്ധി എന്ന നമ്മുടെ ചൊല്ല് കാലാനുസൃതമായി പരിഷ്‌കരിക്കേണ്ട കാലമാണ് - വിനാശകാലേ കൃത്രിമബുദ്ധി.


3 comments:

NITHYAN said...

വിനാശകാലേ വിപരീതബുദ്ധി എന്ന നമ്മുടെ ചൊല്ല് കാലാനുസൃതമായി പരിഷ്‌കരിക്കേണ്ട കാലമാണ് - വിനാശകാലേ കൃത്രിമബുദ്ധി.

Unknown said...

Good one Shri Nithyan. Very true indeed

Sanjay Areethatty said...

കുറച്ചുകൂടി ആധികാരികമായി പറയാൻ കഴിയും ശ്രമിക്കൂ...