May 18, 2007

കുറുമാന്റെ യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ - ഒരവലോകനം

ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്‌. ഒരു നോവല്‍ അവലോകനം ചെയ്യാന്‍ നിത്യനുള്ള യോഗ്യത എന്താണ്‌? ഉത്തരമില്ലാത്ത പത്തുചോദ്യങ്ങളുടെ ഗജമേളയില്‍ തിടമ്പെടുഴുന്നെള്ളിക്കാനുള്ള യോഗ്യത ആ ചോദ്യത്തിനുതന്നെയായിരിക്കും. ദൈവം സഹായിച്ച്‌ നോവല്‍ പോയിട്ട്‌ ഒരര കഥവരെ എഴുതേണ്ടിവന്നിട്ടില്ല.

നാടകാന്തം കപിത്വം എന്നതാരോ തെറ്റി നാടകാന്തം കവിത്വം എന്നെഴുതിയിട്ടുണ്ട്‌. അതുകൊണ്ട്‌ നാടകത്തില്‍ കൈവച്ചതേയില്ല. കപിത്വം പ്രസവവാര്‍ഡുമുതില്‍ നിഴലുപോലെ പിന്‍തുടരുന്നതുകൊണ്ട്‌ കഷ്ടപ്പെട്ടുണ്ടാക്കേണ്ട കാര്യവുമില്ല. സാധാരണഗതിയില്‍ നാടകം പൊട്ടിയാലാണ്‌ കപിത്വം ഉപകാരത്തിനെത്തുക. കല്ലും വടിയും കൊണ്ടാല്‍ കാറ്റുപോകുന്ന പണ്ടത്തെ ഗോലിസോഡാ കുപ്പിയും ചീമുട്ടയും തക്കാളിയും ഒന്നിനൊന്ന്‌ മത്സരിച്ച്‌ സൗന്ദര്യറാണിമാരെപ്പോലെ വേദിയിലേക്ക്‌ മാര്‍ച്ചുചെയ്യുമ്പോഴാണ്‌ കപിത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. ചാട്ടവും പിന്നെയൊരോട്ടവും അനിവാര്യമായി വരുന്ന അവസരമാണത്‌. ഗ്രഹണം പോലെ വല്ലപ്പോഴും ഒത്തുവരുന്നത്‌. അതുകൊണ്ടുതന്നെ കഥകളിക്കാരുടെ മെയ്‌വഴക്കം നാടകനടന്‍മാര്‍ക്കും വേണ്ടതാണ്‌.

'നാനൃഷി കവി' എന്നാണ്‌. നിത്യനില്‍ നിന്നും ഒരു തെമ്മാടിയിലേക്ക്‌ വലിയദൂരമൊന്നുമില്ലെങ്കിലും അഥവാ ദൂരമൊട്ടുമില്ലെങ്കിലും സന്ന്യാസിലേക്കെത്തുവാന്‍ ചുരുങ്ങിയത്‌ 100 പ്രകാശവര്‍ഷമെങ്കിലും സഞ്ചരിക്കേണ്ടിവരും. അങ്ങിനെ പലേ കാരണങ്ങള്‍കൊണ്ടും കൈയ്യില്‍കിട്ടിയിട്ടും കവിതയെ ഉപദ്രവിക്കേണ്ടെന്നു കരുതി. സന്ന്യാസിക്ക്‌ തെമ്മാടിയാവാന്‍ പ്രത്യേകിച്ചൊരു എന്‍ട്രന്‍സ്‌ പരീക്ഷയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ തെമ്മാടിക്ക്‌ സന്ന്യാസിയാവണമെങ്കില്‍ സാഹസം ചില്ലറയൊന്നുമല്ല.

ഫെയില്‍ഡ്‌ പോയറ്റ്‌ ബികംസ്‌ ദ ക്രിറ്റിക്‌ എന്നത്‌ സായിപ്പിന്റെ കണ്ടുപിടുത്തമാണ്‌. ആഗണത്തില്‍ നമ്മളെ തളയ്‌ക്കുവാന്‍ പറ്റുകയില്ല. കാരണം ഒന്നാം ക്ലാസില്‍ ചേരാത്തവന്‍ ഒന്നാം ക്ലാസില്‍ തോല്‌്‌ക്കുകയില്ല.

ഇനിയും യോഗ്യതാസര്‍ട്ടിഫിക്കറ്റും തിരക്കിവരുന്നവരോട്‌.

ചെമ്പില്‍ നിന്നും കയറി ഇലയിലേക്കിറങ്ങിയാലാണ്‌ പാല്‍പായസത്തിന്‌ സര്‍ട്ടിഫിക്കറ്റുകിട്ടുക. സര്‍ട്ടിഫിക്കറ്റ്‌ അച്ചടിക്കുന്ന കടലാസും മഷിയും പ്രസും എല്ലാം ആസ്വദിച്ചുകഴിക്കുന്നവന്റെ നാവാണ്‌. പാചകക്കാരന്റെ പണി ഇലയിലെത്തിക്കുന്നതോടുകൂടി കഴിയുന്നു. സദ്യയുണ്ണുന്നവന്‍ രുചിയറിയുന്നത്‌ വെപ്പുകാരന്റെ നാവിലൂടെയല്ല. ജന്മനാ പാചകക്കാരായ മഹാന്‍മാര്‍ക്കു മാത്രമേ സദ്യയെക്കുറിച്ച്‌ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളൂഎന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇതു വായനക്കാരനും ബാധകമാണ്‌. എഴുത്തുകാര്‍ക്കും.

ആത്മകഥാശൈലിയില്‍ തികഞ്ഞ അഭ്യാസിയുടെ ചടുതലയോടെ അനായാസതയോടുകൂടി കഥപറഞ്ഞുപോകുന്നു കുറുമാന്‍. സങ്കീര്‍ണമായ ടെക്‌നിക്കുകളൊന്നുമില്ലാതെ യൂറോപ്യന്‍ സ്വപ്‌നങ്ങളുടെ നറേറ്ററായി സ്വയം അവരോധിച്ചുകൊണ്ടാണ്‌ കുറുമാന്റെ മുന്നേറ്റം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉദാത്തമായ ഭാവനയുടെ ചിറകുകളിലേക്കാവാഹിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു ഒരു വലിയ പരിധി വരെ.

നഗ്നമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അങ്ങിനെതന്നെ ചിത്രീകരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുക തീര്‍ച്ചയായും നോവലല്ല. നോവല്‍ (പുതിയത്‌) ആയി അതില്‍ വല്ലതുമുണ്ടായിരിക്കണം. ഒന്നും ഒന്നും കൂട്ടിയാല്‍ തീര്‍ച്ചയായും ഗണിതശാസ്‌ത്രത്തില്‍ ഒറ്റയുത്തരമേ കാണൂ. ഒന്നും ഒന്നും ജീവിതത്തില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന ഉത്തരം പലതായിരിക്കും. കേരളത്തില്‍ ചിലപ്പോള്‍ രണ്ടെന്നുകിട്ടും. ചൈനയിലെത്തിയാല്‍ ഉത്തരം ഒന്നുതന്നെയായിരിക്കും. ഇനി പാക്കിസ്ഥാനിലെത്തിയാല്‍ ഒന്നും കൂട്ടിയാല്‍ കിട്ടുന്നത്‌ എണ്ണിത്തിട്ടപ്പെടുത്താന്‍ ലക്ഷണമൊത്തൊരു കണക്കപ്പിള്ളയെ നിയമിക്കേണ്ടിയും വരും.

മനുഷ്യന്റെ ചിന്ത നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോഴാണ്‌ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്‌, ചിന്ത ചളിക്കുണ്ടിലെ നീര്‍ക്കോലിയെപ്പോലെ കണ്ട ദ്വാരത്തിലെല്ലാം തലയിട്ട്‌ തിരിച്ചൂരി വളഞ്ഞുപുളഞ്ഞു അലസഗമനം നടത്തുമ്പോഴാണ്‌ മഹത്തായ സാഹിത്യസൃഷ്ടികള്‍ ഇന്മമെടുക്കുക. അതായത്‌ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ജീവിതത്തിന്റെ നഗ്നമായ ചിത്രീകരണമല്ല സാഹിത്യം. ആ ജീവിതത്തിന്‌ ഭാവനയുടെ പട്ടുപാവാട തുന്നിക്കൊടുക്കലാണ്‌ സാഹിത്യകാരന്റെ കുലത്തൊഴില്‍.

കൈകാര്യം ചെയ്യപ്പെടുന്നത്‌ ഒരേ വിഷയമാവാം. അവതരണം യൂണീക്ക്‌ ആയിരിക്കണം. സഞ്ചാരസാഹിത്യം ഒരുപാടാളുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കുറുമാന്റെ 'യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ സഞ്ചാരസാഹിത്യമെന്ന ഗണത്തില്‍ പെടാം പെടാതിരിക്കാം. ആത്മകഥയാവാം അല്ലാതിരിക്കാം. മാറിനിന്നുകൊണ്ട്‌ നമുക്ക്‌ പല എഴുത്തുകാരെയും നോക്കാം. മയ്യഴിപ്പുഴയുടെ തീരങ്ങളെഴുതിയ മുകുന്ദനും ഖസാക്കിന്റെ ഇതിഹാസകാരനും ഒക്കെ നമ്മുടെ മുന്നിലുണ്ട്‌. പലര്‍ക്കും സ്വന്തം കഥ പറഞ്ഞുകഴിഞ്ഞപ്പോ പിന്നെ വലുതായൊന്നും പറയാനുണ്ടായിരുന്നില്ലെന്നതാണ്‌ സത്യം. വിശ്വത്തോളം വളരാന്‍ പറ്റിയവര്‍ വളരേ വിരളം.

പ്രണയം മനുഷ്യന്റെ ശക്തിയാണോ അതോ ദൗര്‍ബല്യമാണോ? യൂറോപ്യന്‍ സ്വപ്‌നാടനത്തില്‍ കുറുമാനു കുറുകേയിട്ട ഹര്‍ഡില്‍സ്‌ ആവുന്നില്ല മൂപ്പരുടെ പ്രണയം പോലും ആദ്യഘട്ടത്തില്‍. അതുകൊണ്ടുതന്നയായിരിക്കാം എത്രയോ സ്‌കോപ്പുണ്ടായിരുന്നിട്ടുകൂടി കുറുമാന്‍ പ്രണയത്തിന്‌ വലിയ പ്രാധാന്യം കല്‌പിക്കാതെ ചില്ലറവരികളിലൊതുക്കിക്കൊണ്ട്‌ തിരിഞ്ഞുനോക്കാതെ നടന്നതും. അവിടെ കുറുമാന്‍ വിജയിക്കുന്നു. അത്രകണ്ട്‌ അക്കരപ്പച്ചമാനിയ നോവലിലെ കുറുമാനെ ഗ്രസിച്ചിരിക്കുന്നു. അതു മനുഷ്യസ്വഭാവം കൂടിയാണ്‌. പശുവിനെപ്പോലെയാണ്‌ മനുഷ്യന്‍ പലപ്പോഴും പെരുമാറുക. മുട്ടോളം പുല്ലില്‍ കെട്ടിയാലും അടുത്തപറമ്പിലേക്കായിരിക്കും നാവുനീളുക.

ഏതൊരു ശരാശരി മലയാളിയെയും പോലെ ഭാസുരമായ ഒരു ഭാവി സ്വപ്‌നം കണ്ട്‌ സായിപ്പിന്റെ ചെരുപ്പന്വേഷിച്ചു പുറപ്പെടുകയാണ്‌ കുറുമാന്‍. വര്‍ത്തമാനത്തില്‍ ചത്താലും തരക്കേടില്ല, ഭാവി സുരക്ഷിതമായിരിക്കണം എന്ന ശരാശരി മലയാളി സങ്കല്‌പത്തെ തന്റെ സ്വതസിദ്ധമായ നര്‍മ്മബോധത്തിലൂടെ സംസ്‌കരിച്ചെടുത്ത്‌ കലയുടെ ഉദാത്തമായ ഒരു തലത്തിലേക്കുയര്‍ത്തി അവിടേക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.

കൈകാര്യം ചെയ്‌ത്‌ പരാജയപ്പെടുവാന്‍ ഏറ്റവും എളുപ്പവും വിജയിക്കുവാന്‍ ഏറ്റവും വിഷമവുമുള്ള സംഗതിയാണ്‌ ഹാസ്യം. വിരലിലെണ്ണാവുന്നവര്‍ക്കുമാത്രം വെന്നിക്കൊടിപാറിക്കാന്‍ പറ്റിയ മഞ്ഞുമലയാണത്‌. കുഞ്ചനും, ഹാസസാഹിത്യം എന്നൊന്നില്ല എന്നുറക്കെപ്രഖ്യാപിച്ച സാഹിത്യവിമര്‍ശകനും കേരളക്കരയെ ചിരിപ്പിച്ച്‌ ചിന്തിപ്പിക്കാന്‍ മാത്രമായി ജന്മമെടുത്ത സഞ്ചയനും പിന്നെ വികെഎന്നും വിരാജിച്ച ഹാസ്യത്തിന്റെ സൂര്യനസ്‌തമിക്കാത്ത നാടിന്‌ ബ്രിട്ടന്റെ ഗതിവരാതെ നോക്കുവാന്‍ ആണ്‍കുട്ടികളുണ്ടെന്ന്‌ തെളിയിച്ചുകൊണ്ട്‌ പുതിയ തലമുറയിലെ എഴുത്തുകാരുടെ ബഹിരാകാശമായ ബൂലോഗത്ത്‌ ഒരു പടയൊരുക്കം നടക്കുന്നുണ്ട്‌. കൊടകരക്കാരന്റെയും കുറുമാന്റെയുമൊക്കെ നേതൃത്വത്തില്‍. കുറുമാന്‍ തീര്‍ച്ചയായും അനുഗൃഹീതനാണ്‌. സ്വാഭാവികത നഷ്ടപ്പെടാതെയുള്ള നര്‍മ്മോക്തികള്‍ ഒരുപാടുണ്ട്‌. ചിലയിടത്തെങ്കിലും സ്വാഭാവികത നഷ്ടപ്പെട്ട്‌ കൃത്രിമത്വം അടക്കിവാഴുന്നുമുണ്ട്‌. ഹാസ്യം അമൃതധാരയാണെന്നു പറഞ്ഞിട്ടുണ്ട്‌ സഞ്‌ജയന്‍. അതുകൊണ്ട്‌ അതു ധാരയായി ഒഴുകിത്തന്നെ വരണം.

യൂ കേന്‍ നെവര്‍ സ്‌റ്റെപ്‌ ഇന്‍ ടു എ റിവര്‍ ട്വൈസ്‌ എന്നാണല്ലോ. അതായത്‌ അനുഭവം എന്നൊന്നില്ല എല്ലാം നൂതനമാണ്‌ എന്ന സെന്‍ ദര്‍ശനം. മനുഷ്യന്‍ പുതിയ സാഹിത്യസൃഷ്ടികള്‍ക്കു പിന്നാലോയോടുന്നതിന്റെ കാരണവും വേറൊന്നല്ല. മറിച്ചായിരുന്നെങ്കില്‍ വ്യാസനും കാളിദാസനം വിഷ്‌ണുശര്‍മ്മനും അപ്പുറത്തേക്ക്‌ നമ്മുടെ സാഹിത്യം സഞ്ചരിക്കേണ്ടിയിരുന്നില്ല. വിഷയം നൂതനമാവുന്നില്ല, പലപ്പോഴും നോക്കിക്കാണുന്ന കണ്ണുകളാണ്‌ നൂതനം.

ഒരു ഷെര്‍ലകിന്റെ നിരീക്ഷണപാടവം കുറുമാനിലുണ്ട്‌. ഫ്രാന്‍സില്‍ നിന്നും സ്വിസിലേക്കു കടക്കാനുള്ള തന്ത്രം കുറുമാന്റെ തൂലിക വിവരിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതി. മദ്യത്തിലും മയക്കുമരുന്നിലും ഭാവി ചികയുന്ന പിയറിനേയും അഡ്രിനേയും സവിശേഷമായ ചാതുരിയോടുകൂടി കുറുമാന്‍ അവതരിപ്പിക്കുന്നു. ഒപ്പം യൂറോപ്പിനെ വിടരാതെ പിന്തുടരുന്ന വര്‍ണവിവേചനത്തിനുനേരെയും തിരിയുന്നു. സൗഹൃദങ്ങളുടെ പുതിയ മേച്ചില്‍പുറങ്ങളില്‍ നിന്നും കണ്ടെത്തിയ ബന്ധങ്ങളിലൂടെ സുഹൃത്‌ബന്ധത്തിന്‌ ഒരു പുതിയ മാനം കാട്ടിത്തന്നുകൊണ്ട്‌ കുറുമാന്‍ ആ ബന്ധങ്ങള്‍ക്ക്‌ വിടപറയുന്നു ഫിന്‍ലാന്റിലേക്കായി. പിടിക്കപ്പെടുവാനായി മാത്രം.

പരിഷ്‌കൃതസമൂഹത്തിലെ മനുഷ്യാവകാശ ബോധത്തെയും സംസ്‌കാര സമ്പന്നരായ ഫീനിഷ്‌ പോലീസുകാരെയും തനതുശൈലിയില്‍ തന്റ തുലികക്ക്‌ കുറുമാന്‍ വിഷയീഭവിപ്പിക്കുന്നു. ഇവിടുത്തെ ശുദ്ധവായുവിലും മെച്ചപ്പെട്ടതാണ്‌ സായിപ്പിന്റെ ജയില്‍ എന്നൊരവബോധം അതുണ്ടാക്കുന്നുവോ എന്ന്‌ വായനക്കിടയില്‍ തോന്നിയിട്ടുണ്ട്‌. ഒപ്പം തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെതന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ജീര്‍ണമുഖവും സൂറി എന്ന കൗണ്‍സലിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

ഇടതുകാല്‍ വച്ചുകയറിയാല്‍ സ്റ്റേഷന്‍ മുടിക്കാന്‍ വന്ന വകയില്‍ നാലെണ്ണവും വലതുകാല്‍ വച്ചാല്‍ വേളി കഴിച്ചുകൊണ്ടുവന്നവക ഒരു നാലെണ്ണവും രണ്ടുകാലും കൊണ്ടു ചാടിക്കയറിയാല്‍ തുള്ളിക്കളിക്കാന്‍ വന്ന വകയില്‍ ചറപറായും നടയടിയായി ചാര്‍ത്തിക്കൊടുക്കുന്ന നമ്മുടെ പോലീസുകാരെ (ചിലരെങ്കിലും) ഫീനിഷ്‌ പോലീസുകാരുമായി താരതമ്യം ചെയ്‌തുനോക്കാവുന്നതാണ്‌. കുറുമാനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഫയലുകളായി കൈകളിലുണ്ടായിരുന്നിട്ടുകൂടി ആവോളം സിഗരറ്റും കാപ്പിയും കൊടുത്ത്‌ ഇവിടുത്തെ രാഷ്ട്രീയക്കാരുടെയല്ല, മറിച്ച്‌ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഭാഷയില്‍ സത്യം കുറുമാന്റെ വായില്‍ നിന്നുംതന്നെ ഊറ്റിയെടുത്ത പുതിയജനുസ്സില്‍ പെട്ട പോലീസുകാര്‍ തീര്‍ച്ചയായും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കും.

എസ്‌.കെയുടെ ഒരു തെരുവിന്റെ കഥയിലെ ഹേഡിന്റെ 'സത്യം' കണ്ടുപിടിക്കാനുള്ള വിദ്യയുടെ ആദ്യഘട്ടം കൗബോയ്‌ അന്ത്രു (?) വിന്റെ കൈകള്‍ രണ്ടും പിന്നോട്ട്‌ ജനലിനോടുകെട്ടുകയായിരുന്നു. ആദ്യത്തെ മൊട്ടുസൂചി കൗബോയിയില്‍ കുട്ടന്‍നായര്‍ (?) കണ്ടുപിടിച്ച പിന്‍കുഷനിലേക്ക്‌ ചെല്ലുന്നതോടെ മിഠായിത്തെരുവിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞുതുടങ്ങി. ഒന്നാമത്തെ സൂചി കയറുമ്പോഴേക്കും കളവ്‌ സ്വപ്‌നത്തില്‍ കൂടി നടത്താത്ത അന്ത്രുകൗബോയ്‌ തന്നെത്തന്നെ പ്രതിയാക്കി ലക്ഷണമൊത്തൊരു മോഷണക്കഥ മിനഞ്ഞുണ്ടാക്കി. സിനിമാക്കഥയല്ലാതെ വേറൊരു കഥപറഞ്ഞുശീലമില്ലാത്ത കൗബോയിയുടെ കഥ പാതിയില്‍ മുറിയുമ്പോള്‍ മൊട്ടുസൂചികള്‍ ഒന്നൊന്നായി അന്ത്രുവിലേക്കു മാര്‍ച്ചുചെയ്‌തു. കുട്ടന്‍നായര്‍ക്കുവേണ്ട സത്യം ഇങ്ങോട്ടും. അങ്ങിനെ അന്ത്രു കൊടുംകുറ്റവാളിയായി. ദുര്‍ഗുണപരിഹാരപാഠശാലയിലേക്കു യാത്രയുമായി.

ആദ്യം ചോദിച്ച ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കുന്നു. പ്രണയം ശക്തിയോ അതോ ദൗര്‍ബല്യമോ? നമ്മുടെ എല്ലാ ശക്തിയും ഒരര്‍ത്ഥത്തില്‍ ദൗര്‍ബല്യം തന്നെയാണ്‌. ഗ്രീക്ക്‌ ഇതിഹാസം അക്കിലസിന്റെ ശരീരമാണ്‌ ശക്തി. വീക്ക്‌നെസൂം അവിടെത്തന്നെയാണ്‌. അക്കിലെസ്‌ ഹീല്‍ എന്ന പ്രയോഗം നോക്കുക. ദുര്യോധനന്റെ ശക്തിയും ഉരുക്കിന്റെ പേശികളായിരുന്നു. തുട ദൗര്‍ബല്യവും. അസ്ഥിയും മാംസവും പോലെയാണ്‌ ശക്തിയും ദൗര്‍ബല്യവും. ഒന്നായിതന്നെയേ നില്‍ക്കുകയുള്ളൂ. യൂറോപ്പിലേക്കു കടക്കാന്‍ ഒരുപക്ഷേ കുറുമാനെ പ്രേരിപ്പിച്ചത്‌ പ്രണയമാവാം. ഒടുക്കം പ്രണയം അവതാളത്തിലാവുമെന്ന അവസ്ഥയില്‍ ജീവന്‍ പണയം വെച്ചു നേടിയ വന്‍വിജയം തൃണവല്‌ഗണിച്ചുകൊണ്ട്‌ തിരികെയെത്തുന്നു. ഒരേസമയം പ്രണയം ശക്തിയും ദൗര്‍ബല്യവുമാണെന്നു തെളിയിച്ചുകൊണ്ട്‌.

ഒരു ചിരിയില്‍ തുടങ്ങുന്ന വായന മണിക്കൂറുകള്‍ക്കകം കലാമണ്ഡലം കൃഷ്‌ണന്‍നായരുടെ മുഖത്തെ ഭാവഹാവാദികളെക്കാളും ഒരു നാലെണ്ണം വായനക്കാരന്റെ മുഖത്തേക്കാവാഹിപ്പിച്ചുകൊണ്ട്‌ ഒടുക്കം ഒരു മരണവീട്ടില്‍ കാലുകുത്തിയ പ്രതീതി ഉളവാക്കി അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റുകളുടെ പൂരക്കളി പലയിടത്തും അരങ്ങേറിയിട്ടുണ്ട്‌. അത്‌ എളുപ്പം തിരുത്താവുന്നതേയുള്ളു. 'ത' യും 'ധ'യും മാറിമാറി ഉപയോഗിച്ചുപോയിട്ടുണ്ട്‌ പലയിടത്തും.

വാക്കുകള്‍ ഫ്രോക്കുപോലെയായിരിക്കണം എന്നകാര്യം കുറുമാന്‌ നന്നായി വശമുണ്ട്‌. മറക്കേണ്ടതു മറക്കാനും തുറന്നുകാട്ടേണ്ടതു തുറന്നുകാട്ടാനും വേണ്ട എറ്റവും ചുരുങ്ങിയ നീളമാണ്‌ വാക്യത്തിന്റെ മാതൃകാ നീളം. ഫ്രോക്കിന്റെയും. അതു പള്ളീലച്ചന്റെ ളോഹപോലെയായാല്‍ പിന്നെ തിരിഞ്ഞുനോക്കാന്‍ മഹാപാപികളേ കാണൂ.

ആഗോളവല്‍ക്കരണത്തിന്റെ ബൈപ്രൊഡക്‌റ്റായി ഒരു നൂതന വായനാ ശൈലി രൂപപ്പെട്ടുകഴിഞ്ഞു. ട്രാന്‍സ്‌-അറ്റ്‌ലാന്റിക റീഡിംഗ്‌ എന്നോ മറ്റോ ആണ്‌ അതറിയപ്പെടുന്നത്‌. ഒരു ദിവസത്തിന്‌ 24 മണിക്കുര്‍ പോരെന്നുള്ള അവസ്ഥക്ക്‌ പരിഹാരമായി ചിന്ന പുസ്‌തകങ്ങളാണ്‌ പ്രസാധകര്‍ പ്രേത്സാഹിപ്പിക്കുന്നത്‌. അതായത്‌ മാക്‌സിമം ഒരു വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രം താണ്ടുവാന്‍ എടുക്കുന്ന സമയം കൊണ്ട്‌ വായിച്ചുകൊള്ളേണ്ടവ അല്ലെങ്കില്‍ തള്ളേണ്ടവ. കുറുമാന്റെ നോവലിനും ഈ ഒരു ഗുണമുണ്ട്‌. 'അവകാശിക'ളെ കണ്ട്‌ ബോധംപോയ ഒരവസ്ഥ തീര്‍ച്ചയായും ഇല്ല. കയ്യിലെടുത്ത പുസ്‌തകം ഒറ്റയിരിപ്പിന്‌ വായിച്ചുതീര്‍ക്കാം. കുറുമാന്‌ കഥ പറയാനറിയാം. എല്ലാവിധ ആശംസകളും.

16 comments:

NITHYAN said...

ആത്മകഥാശൈലിയില്‍ തികഞ്ഞ അഭ്യാസിയുടെ ചടുതലയോടെ അനായാസതയോടുകൂടി കഥപറഞ്ഞുപോകുന്നു കുറുമാന്‍. സങ്കീര്‍ണമായ ടെക്‌നിക്കുകളൊന്നുമില്ലാതെ യൂറോപ്യന്‍ സ്വപ്‌നങ്ങളുടെ നറേറ്ററായി സ്വയം അവരോധിച്ചുകൊണ്ടാണ്‌ കുറുമാന്റെ മുന്നേറ്റം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉദാത്തമായ ഭാവനയുടെ ചിറകുകളിലേക്കാവാഹിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു ഒരു വലിയ പരിധി വരെ.

Kalesh Kumar said...

നിത്യയാനത്തില്‍ ആദ്യമായിട്ടാണ്‌്.

അതിമനോഹരമായിട്ടുണ്ട് വിലയിരുത്തലുകള്‍...

രാഗേഷേട്ടന്‍ എന്റെ സുഹൃത്തായതുകൊണ്ടല്ല അത് മനോഹരമെന്ന് പറഞ്ഞത്, മറിച്ച് അങ്ങേരുടെ എഴുത്തിനെക്കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്തിട്ടുണ്ട് താങ്കള്‍...

ഇനിയും തുടരൂ...

:: niKk | നിക്ക് :: said...

നന്നായി നിത്യാ... കുറുമാന്‍ ഒരു സംഭവം തന്നെയെന്നതില്‍ ഒരു സംശയവുമില്ല :)

ഓ.ടോ. എനിക്കും നിത്യനെപ്പോലെ നന്നായി നുണ പറയാന്‍ അറിയും എന്നു തെളിഞ്ഞില്ലേ

ഓട്ടത്തില്‍ എനിക്കു നല്ല സ്പീഡാ... കണ്ടില്ലേ...

ഹിഹിഹി

കുട്ടന്‍സ്‌ | S.i.j.i.t.h said...

വളരെ നല്ല അവലോകനം നിത്യന്‍‌ജി,
ഇതൊരു പുസ്തകമായി ഇറങ്ങിയിരുന്നുവെങ്കില്‍..
വ്യക്തിപരമായി എനിക്ക് കൂടുതല്‍ അടുപ്പം തോന്നിയ ഒന്നായിരുന്നൂ ‘ഗുരു‘വിന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍, കാരണം യൂറോപ്യന്‍ സ്വപ്നങ്ങളും കൊടകരപുരാണവും വഴിയാണു ഞാനും ബ്ലോലോഗത്തിലെത്തുന്നത്..

തികച്ചും വേറിട്ട, എന്നാല്‍ ലളിതമായ ശൈലിയിലൂടെ വായനക്കാരനെ പിടിച്ചിരുത്തുകയായൈരുന്നു അക്ഷരാര്‍ത്ഥത്തില്‍ യൂറോപ്യന്‍ സ്വപ്നങ്ങള്‍..

ഇത് പൂര്‍ണ്ണമാ‍യും ഒരു നോവല്‍ ആയി തോന്നിയിട്ടില്ല..തീര്‍ച്ചയായും യാത്രാനുഭവങ്ങളില്‍ ഉല്‍കൃഷ്ടസ്ഥാനം അലങ്കരിക്കാന്‍ യോഗ്യതയുള്ള സൃഷ്ടിയാണിത്..

ബ്ളോഗ്ഗില്‍ ഇറങ്ങുന്ന സൃഷ്ടികള്‍ ബ്ലോഗ്ഗില്‍ തന്നെ വിലയിരത്തപ്പെടുന്നത് എന്തുകൊണ്ടും നല്ല പ്രവണതയാണു..
ആശംസകള്‍

Mubarak Merchant said...

കുറുമാന്റെ നോവലിലെ ആ ഐസുപോലുള്ള പുഴയില്‍ ചാടി അക്കരയ്ക്കു നീന്താന്‍ ശ്രമിക്കുന്ന ഭാഗം ത്രസിപ്പിക്കുന്നതാണ്.
ശരിക്കും ആ വെള്ളത്തിലൊന്നു തൊട്ട് ആ തണുപ്പിന്റെ പൊള്ളല്‍ ഞാനനുഭവിച്ചു അതു വായിച്ചപ്പോള്‍. നിത്യന്‍ സാറിന്റെ ഈ ആസ്വാദനം യൂറോപ്പ് സ്വപ്നങ്ങള്‍ ഒരിക്കല്‍ക്കൂടി വായിച്ച പ്രതീതിയുണര്‍ത്തി. നന്ദി

ദേവന്‍ said...

വളരെ നല്ല സംരംഭമാണിത്‌ നിത്യന്‍, നന്ദി. തുടര്‍ന്നു പോവുക. ഇരിങ്ങലിന്റെ കവിതാ നിരൂപണം കണ്ടപ്പോള്‍ ആരെങ്കിലും കഥയെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചും അവലോകനം നടത്തിയിരുന്നെങ്കില്‍ എന്നു വിചാരിച്ചേയുള്ളൂ.

അന്തര്‍ഹിതമായ കഴിവുകളെ യാദൃശ്ചിക്കമായി സ്വയം തിരിച്ചറിയുക ( accidental disovery of latent talent എന്ന സുന്ദരമായ സംഭവം ആയിരുന്നു കുറുമാനു യൂറോപ്പ്‌ യാത്രകളെഴുതിയപ്പോള്‍ സംഭവിച്ചത്‌.

കുറച്ചു തമാശക്കഥകള്‍ എഴുതുമെന്നല്ലാതെ തന്നില്‍ ശരിയായ ഒരെഴുത്തുകാരന്‍ ഉണ്ടെന്ന് കുറുമാന്‍ വിചാരിക്കാതെ ആണ്‌ യൂറോപ്പ്‌ തുടങ്ങിയത്‌. അതുവരെയുള്ള കഥകളും അങ്ങനെ തന്നെ എഴുതിയ തമാശകളാണ്‌) ആദ്യഭാഗങ്ങള്‍ കഴിഞ്ഞപ്പോള്‍ കുറുമാനു ബോദ്ധ്യപ്പെട്ടു ചില്ലറ എഴുത്തല്ല തനിക്കു കഴിയുന്നതെന്ന്. അത്ര ശക്തമായി കുറുമാന്റെ മനസ്സില്‍ ആ പ്രമേയം ഉണ്ടായിരുന്നു (ഇത്രയും കൊല്ലം കഴിഞ്ഞിട്ടും ഓരോ കോട്ടുവാ വിട്ടതു വരെ ഓര്‍ത്തിരുന്നത്‌ അതുകൊണ്ടു തന്നെ).

വിഷയത്തോടുള്ള വൈകാരിക ബന്ധമാണ്‌ എഴുത്തിന്റെ ഭംഗി. കുറുമാന്‍ ആ ബന്ധം മുതലാക്കി യൂറോപ്പ്‌ ഗംഭീരമാക്കി. താനൊരു എഴുത്തുകാരന്‍ തന്നെ എന്നു സ്വയം തിരിച്ചറിയുകയും ചെയ്തു.

വാണി said...

നിത്യായനത്തില്‍ എത്തിനോക്കുന്നത് ഇതാദ്യം...
കുറുമാന്‍ മാഷെ ഞാന്‍ ആദ്യം അറിയുന്നത് യൂറോപ്യന്‍ സ്വപ്നങ്ങളിലൂടെയാണ്.ഏറെ ആസ്വദിച്ചു വായിച്ച ഒന്നാണത്.
ഇവിടെ ഈ വിലയിരുത്തലും ഒന്നാംതരമായിരിക്കുന്നു.കുട്ടന്‍സ് പറഞ്ഞതുപോലെ ഇതൊരു പുസ്തകമായി ഇറങ്ങിയിരുന്നുവെങ്കില്‍...

Santhosh said...

വളരെ നല്ല സം‍രംഭം. നിത്യന്‍, ദയവായി ഇത് തുടരണം.

ഒന്നുരണ്ടു നിരീക്ഷണങ്ങള്‍:
1. യോഗ്യത തെളിയിക്കുന്ന ആദ്യഭാഗം ഈ ലേഖനത്തില്‍ നിന്ന് ഒഴിവാക്കുകയോ, മറ്റൊരു പോസ്റ്റാക്കുകയോ ചെയ്യാം. (യോഗ്യത ഉറപ്പായി! :))

പല നല്ല നിരീക്ഷണങ്ങളും താങ്കള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിലത് (ചിലേടത്തെങ്കിലും), എങ്ങനെ കുറുമാന്‍ കഥകളില്‍ കാണുന്നു എന്ന് വ്യക്തമാക്കിയിട്ടില്ല. മനഃപൂര്‍വമാകാം. എന്നാലും അതുകൂടി ഉള്‍ക്കൊള്ളിച്ചാല്‍ ഇത് ഒന്നുകൂടി പൂര്‍ണ്ണമാകും. (ഉദാ: ‘നഗ്നമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ’ എന്നു തുടങ്ങി ‘വിശ്വത്തോളം വളരാന്‍ പറ്റിയവര്‍ വളരേ വിരളം’ എന്നവസാനിക്കുന്ന മൂന്നു പാരഗ്രാഫുകള്‍.)

ആശംസകള്‍!

Inji Pennu said...

സത്യം പറഞ്ഞാ ഈ അവലോകനം യൂറോപ്പ്യന്‍ സ്വപ്നങ്ങളേക്കാള്‍ എനിക്ക് പിടിച്ച് പോച്ച്. യൂറോപ്പ്യന്‍ സ്വപ്നങ്ങളില്‍ മുഴുനീള നിഷ്കളങ്കത്വമാണ് എന്നെ ആകര്‍ഷിച്ചത്.
പച്ചയായ ജീവിതം എന്നൊക്കെ എല്ല്ലാവരും എപ്പോഴും പറയുമെങ്കിലും, അത് അങ്ങിനെ പച്ചക്ക് അതിഭാവുകത്വമില്ലാതെ എഴുതുന്നതും എന്നാല്‍ തുടക്കം മുതല്‍ അവസാനം വരെ അത് ആളുകളെ പിടിച്ചിരിത്തുന്നതും ഒരു സംഭവം തന്നെയാണ്. ആ കഥകള്‍ പെട്ടെന്ന് അവസാനിപ്പിച്ചുവെന്നാ‍ണ് എനിക്ക് തോന്നിയത്. ഒരു രണ്ട് മൂന്ന് ചാപ്റ്റര്‍ കൂടിയാവാമായിരുന്നു. ആ കഥയില്‍ ഞാന്‍ പ്രണയം കണ്ടത് ഒന്നിനോട് മാത്രമായിരുന്നു. പുതിയ ഒരു ജീവിതത്തിനോട്. അതില്‍ പ്രണയിനി എവിടെയൊക്കെയൊ കടന്ന് വന്നത് വെറുതെ ഒരു മേമ്പൊടി മാത്രം എന്ന് ഞാന്‍ വിചാരിക്കുന്നു. മലിനമാകാത്ത പുഴകളെ ഓര്‍മ്മിപ്പിച്ചു എനിക്ക് ആ യൂറോപ്പ്യന്‍ സ്വപ്നം.

അതില്‍ ഇഷ്ടമാവാഞ്ഞത് എന്ന് പറയാന്‍ എനിക്ക് ഒന്നുമില്ല. ജീവിതാനുഭവങ്ങളില്‍ എങ്ങിനെയാ ദേ ഇതൊക്കെയാണ് എനിക്ക് ഇഷ്ടമല്ലാന്ന് പറ്യാ, അല്ല്ലെ?

വളരെ നല്ല സംരഭം. തുടര്‍ന്നും പ്രതീക്ഷിക്കാമല്ലൊ.

സാജന്‍| SAJAN said...

നിത്യയാനത്തിലെ ഈ എഴുത്ത് ഒരിക്കല്‍കൂടെ യൂറോപ്യന്‍ യാത്രാ വിവരണം വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചു...
കുറൂസ് വളരട്ടേ..
ഇനിയും ഏറേ വളരട്ടെ.. പക്ഷേ എനിക്കൊരു സംശയം.. ഇതൊരു നോവലാണോ?

ശിശു said...

വളരെ നല്ലരീതിയില്‍ താങ്കള്‍ കുറുമാന്റെ യൂറോപ്പ്യന്‍ പര്യടനത്തെ വിലയിരുത്തിയിരിക്കുന്നു.
തീക്ഷ്ണമായ ജീവിതയാത്രകളില്‍നിന്നുമേ അത്രക്കും തീക്ഷ്ണങ്ങളായ സൃഷ്ടികളും പിറക്കുകയുള്ളൂ. അതിന്റെ തെളിവാണിതുരണ്ടും. ഇതില്ലാത്തതത്രെ പുതിയ തലമുറയിലെ എഴുത്തിന്റെ പരാജയവും.
ആശംസകളൊടെ..

sandoz said...

മലയാളം ബ്ലോഗേഴ്സിന്റെ കൂട്ടത്തില്‍ ഒന്നിലധികം മേഖലകളില്‍ കൈവയ്ക്കുകയും..അവയെല്ലാം വിജയിപ്പിക്കുകയും ചെയ്ത വിരലില്‍ എണ്ണാവുന്ന പേരുകളേ ഉള്ളൂ.....അതില്‍ മുമ്പില്‍ കുറുമാന്‍ തന്നെ....
നിത്യന്‍ സാറിന്റെ വിശകലനം നന്നായി....

Prasheel P. Mahe said...

അതിമനോഹരമായിട്ടുണ്ട് നിത്യാ... ആശംസകളൊടെ..

Cibu C J (സിബു) said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

ettukannan | എട്ടുകണ്ണന്‍ said...

വാക്കുകള്‍ ഫ്രോക്കുപോലെയായിരിക്കണം എന്നകാര്യം കുറുമാന്‌ നന്നായി വശമുണ്ട്‌. മറക്കേണ്ടതു മറക്കാനും തുറന്നുകാട്ടേണ്ടതു തുറന്നുകാട്ടാനും വേണ്ട എറ്റവും ചുരുങ്ങിയ നീളമാണ്‌ വാക്യത്തിന്റെ മാതൃകാ നീളം. ഫ്രോക്കിന്റെയും. അതു പള്ളീലച്ചന്റെ ളോഹപോലെയായാല്‍ പിന്നെ തിരിഞ്ഞുനോക്കാന്‍ മഹാപാപികളേ കാണൂ.

it says everything..
well written.

best wishes for both nityan and ragesh.

:)

പട്ടേരി l Patteri said...

Impressive Review!