February 02, 2009

ലാവ്‌ലിന്‍കാലത്തെ പ്രളയം

അച്ഛനെ പെരാന്തന്‍ നായ്‌ കടിച്ചതുകൊണ്ട്‌ ഞാന്‍ ഊട്ടി കണ്ടൂന്ന്‌ പണ്ടൊരു ചങ്ങാതി പറഞ്ഞിരുന്നു. കുത്തിവെക്കുന്ന പ്രതിഭ്രാന്താമൃതം നാട്ടില്‍ കിട്ടാത്തതുകൊണ്ട്‌ കടിയേറ്റ ആളുകള്‍ക്ക്‌ ചട്ടിവിറ്റും ഊട്ടിക്കുവിടേണ്ട ഗതികേടായിരുന്നു. ഊട്ടികാണേണ്ട യോഗമുണ്ടെങ്കില്‍ ഇന്റച്ഛന്റെ മുന്നിലും ആ ദൈവദൂതന്‍ പ്രത്യക്ഷപ്പെടുമെന്ന്‌ എന്തോ എന്നെ ആശ്വസിപ്പിച്ചില്ല മഹാന്‍.

അച്ചുതാനന്ദന്റെ മൗനവും രാമചന്ദ്രന്‍ പിള്ളയുടെ ആവേശവും കാണുമ്പോള്‍ തല്‌ക്കാലം ഓര്‍ത്തുപോയതാണ്‌ ഈ സംഭവം. ബുദ്ധി ലേശം കുറഞ്ഞതുകൊണ്ട്‌ ആ ചങ്ങാതി തോന്നിയ കാര്യം വെട്ടിത്തുറന്നു പറഞ്ഞു. ബുദ്ധി ക്രീമിലെയറിലായ ആളുകളാവുമ്പോള്‍ അത്തരം അവസരങ്ങളില്‍ മൗനം പാലിക്കുകയാണ്‌ പതിവ്‌. വാക്കുകള്‍ക്കിടയിലെ മൗനത്തിന്റെ ഇടിമുഴക്കമാണ്‌ പിന്നെ കേള്‍ക്കുക. ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതും. മൗനത്തിന്റെ ആഴക്കയങ്ങളിലേക്ക്‌ ഊളിയിട്ട്‌ മുത്തുവാരി അച്ചുതാനന്ദന്‍ തിരിക്കുമ്പോഴേക്കും ഒരു പുതിയ വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുന്ന ലക്ഷണമാണ്‌. സി.ബി.ഐയും സി.പി.എമ്മും കൂടിയുള്ള സംഘഗാനം അതിന്റെ മുന്നോടിയാവാനാണ്‌ സാദ്ധ്യത. അച്ചുതാനന്ദന്‍ ഒഞ്ചിയം സഖാക്കളോട്‌ പറഞ്ഞത്‌ അടുത്ത തവണ ഞാന്‍ വരുമ്പോള്‍ നിങ്ങളും കൂടി കാണണമെന്നാണ്‌.

ഒരാളുടെ മൗനം വാചാലമാവുമ്പോള്‍ മറ്റുള്ളവര്‍ വായക്ക്‌ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ ശൈലിയില്‍ മുന്നേറുന്നു. ലെനിനിസത്തിന്റെ ഗതി ലാവ്‌ലിനിസത്തിന്‌ വരികയില്ലെന്ന ശുഭപ്രതീക്ഷ കൈവിടാതെ അവരും മുന്നേറുന്നു. ഭരണഘടന നെഞ്ചോടുപിടിച്ച്‌ നീതിനിര്‍വ്വഹണത്തെ രാഷ്ട്രീയം കൊണ്ട്‌ നേരിടുമെന്ന ശുദ്ധഹാസ്യവുമായി കലാകാരന്‍മാര്‍ രംഗം കൊഴുപ്പിക്കുന്നു.

കട്ടിലുകണ്ടപ്പഴേ പിള്ളയ്‌ക്ക്‌ പനി തുടങ്ങിയതാണ്‌. ഇനി അഥവാ ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ അത്‌ തലച്ചോറിലേക്ക്‌ വ്യാപിച്ച്‌ ക്ലോസായിപ്പോവുമോ എന്നൊരു സംശയമേയുള്ളൂ. മുഖ്യമന്ത്രിസ്ഥാനം ഏതായാലും കിട്ടുമെന്ന്‌ തോന്നുന്നില്ല. കസേരയിലിരുന്നാല്‍ പോരല്ലോ അവിടെനിന്നും ആറുമാസത്തിനകം എഴുന്നേറ്റുപോയി എവിടെയെങ്കിലും മത്സരിച്ച്‌ ജയിക്കണ്ടേ. ശത്രുക്കള്‍ കൂടി വോട്ടുചെയ്യുമെന്ന ഭയം അസ്ഥാനത്തായതുകൊണ്ട്‌ അതിനു പാര്‍ട്ടി തുനിയുമെന്ന്‌ തോന്നുന്നില്ല. ആരും തിരഞ്ഞെടുക്കാത്ത തിരഞ്ഞെടുപ്പാണല്ലോ സിക്രട്ടറിയുടേത്‌. അവിടെ ഒരു കൈ നോക്കുക തന്നെ.

വെയിലിന്‌ ചൂടുപിടിക്കുമ്പോള്‍ വൈക്കോലുവിരിക്കാനുള്ള അറിവൊക്കെ അച്ചുതാനന്ദന്‌ പpinarayi achuthanandan.jpgണ്ടേയുണ്ട്‌. അത്യവശ്യമായി ഒരു ട്യൂഷന്‍ വേണ്ടത്‌ വെയിലുചായുമ്പോള്‍ അതെല്ലാം ഭദ്രമായി കെട്ടിവെക്കുന്ന ഏര്‍പ്പാട്‌ പഠിപ്പിക്കാനാണ്‌. അതുകൊണ്ടാണ്‌ ഇന്നത്തെ വലം കൈയെ നാളെ കാണാത്തത്‌. മറ്റന്നാള്‍ ഇടം കൈയ്യും പോവുന്നത്‌.

ആ വിദ്യാഭ്യാസം ഷൊര്‍ണ്ണൂര്‍-ഒഞ്ചിയം സഖാക്കള്‍ ഇതിനകം നല്‌കിക്കാണുമെന്നും തോന്നുന്നു. അതെല്ലാം കൊണ്ട്‌ താമസിയാതെ ഉണങ്ങിയ വൈക്കോല്‍ കൂനയില്‍ കുത്തിയിരുന്ന്‌ ബീഡിക്ക്‌ തീകൊളുത്തുന്ന ലക്ഷണമാണിപ്പോഴുള്ളത്‌.

മൂലധനവും മാനിഫെസ്റ്റോവും ലെനിനും സ്‌റ്റാലിനുമെഴുതിയതുമെല്ലാം പഠിച്ച്‌ മാര്‍ക്‌സിസ്റ്റുകാര്‍ കണ്ടെത്തിയതും ബൂര്‍ഷ്വാസികള്‍ കണ്ടെത്തിയതും പണ്ട്‌ ശ്രീകൃഷ്‌ണന്‍ പറഞ്ഞതുപോലെയാണ്‌. എല്ലാ വഴിയും എന്നിലേയ്‌ക്ക്‌ എന്ന്‌. പഠിപ്പെല്ലാം തികഞ്ഞ്‌ 90 ആയപ്പോള്‍ ജ്യോതിബസു പറഞ്ഞത്‌ സോഷ്യലിസം ഒരു വിദൂരസ്വപ്‌നമാണെന്നാണ്‌. അതായത്‌ സോഷ്യലിസത്തിന്റെ കാര്യംതന്നെ ഇപ്പരുവത്തിലാവുമ്പോള്‍ പിന്നെ മാര്‍ക്‌സിസത്തിന്റെ കാര്യം പാര്‍ട്ടിയുടെ പേരിലൊടുങ്ങും എന്നര്‍ത്ഥം. ഒരു അരനൂറ്റാണ്ട്‌ പിന്നോട്ടുപോയാല്‍ ചര്‍ച്ചിലിന്റെ ഒരു തമാശയുണ്ട്‌. സോഷ്യലിസം ഒരു സ്വപ്‌നമാണ്‌. താമസിയാതെ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കുണരും എന്ന്‌.

കേട്ടുകേട്ടു ജനത്തിനു ബൈഹാര്‍ട്ടായിപ്പോയ വേറൊരു കാര്യമുണ്ട്‌. മാര്‍ക്‌സിസം സത്യമാണ്‌. കാരണം അത്‌ ശാസ്‌ത്രമാണ്‌. അതായത്‌ ശാസ്‌ത്രമാണെന്ന്‌ തെളിഞ്ഞ സംഗതികള്‍ക്കൊക്കെ ജനനവും ജീവിതവും മരണവും ഉണ്ട്‌. അല്ലാത്ത സംഗതികളെല്ലാം ശാസ്‌തപ്പന്റെ കണക്കിലേ ശരിയാവുകയുള്ളൂ. ശാസ്‌ത്രത്തിന്റെ കണക്കില്‍ വരവുവെക്കാന്‍ കഴിയുകയില്ല.

പിണറായിയിലെ പാറപ്പുറത്തുനിന്നും കോണ്‍ഗ്രസിലെ പുരോഗമനവാദികള്‍ ക്രെംലിന്‍ കൊട്ടാരത്തെ മനസ്സില്‍ ധ്യാനിച്ച്‌ വിപ്ലവമാമോദീസ മുക്കി കമ്മ്യൂണിസം പുല്‍കുകയാണുണ്ടായത്‌. തനത്‌ കേരളമോഡല്‍ ബാലറ്റ്‌ മാര്‍ക്‌സിസം പിന്നെ രംഗം കൊഴുപ്പിച്ചു. വാരിക്കുന്ത കൗമാരവും ബന്ദ്‌ യൗവനവും പിന്നിട്ട്‌ ഇപ്പോള്‍ ലാവ്‌ലിന്‍ വാര്‍ദ്ധക്യത്തില്‍ വിശ്രമജീവിതം നയിക്കുന്നു. ഇനി ശാസ്‌ത്രപ്രകാരം സ്വര്‍ഗാരോഹണം അഥവാ നരകാരോഹണം. അന്ത്യകൂദാശ ഒരു പിണറായിക്കാരന്റെ കൈകൊണ്ടാവുന്നത്‌ എന്തുകൊണ്ടും നല്ലതാണ്‌. മനുഷ്യാ നീ മണ്ണാകുന്നൂ. മണ്ണില്‍ നിന്നും വന്ന നീ മണ്ണിലേക്കു മടങ്ങുക എന്നതുപോലെ പാറപ്പുറത്തുനിന്നും വന്ന നീ പാറപ്പുറത്തുതന്നെ ഒടുങ്ങുക.

കോടതി നമുക്ക്‌ പണ്ടേ ബൂര്‍ഷ്വാകോടതിയാണ്‌. വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം പട്ടാളം എന്നാല്‍ ശരിക്കും റെഡ്‌ വളണ്ടിയേഴ്‌സാണ്‌. മറ്റേത്‌ നാളെ റെഡ്‌ വളണ്ടിയേഴ്‌സ്‌ ഇങ്ങോട്ടിറങ്ങിയാല്‍ പാറ്റണ്‍ ടാങ്കും വലിച്ചെറിഞ്ഞ്‌ ഓടിരക്ഷപ്പെടേണ്ടവര്‍ അതിര്‍ത്തിയിലെ വെറും തുപ്പാക്കികള്‍. നമ്മുടെ കോടതികള്‍ മേല്‍ക്കമ്മിറ്റികളാണ്‌. മയിസ്രേട്ടുകോടതി ന്ന്‌ച്ചാല്‍ ഏരിയാക്കമ്മിറ്റി. ജില്ലാക്കോടതി ജില്ലാക്കമ്മിറ്റി, ഹൈക്കോര്‍ട്ട്‌ സംസ്ഥാനക്കമ്മിറ്റി, സുപ്രീമ്കോര്ട്ടാന് പൊളിറ്റ്‌ബ്യൂറോ. അവിടുത്തെ സിങ്കിള്‍ ബഞ്ച്‌ ഏതെങ്കിലും മേമ്പ്രന്‍. ഡിവിഷന്‍ ബഞ്ചാണ്‌ അവൈലബ്‌ള്‍ സിക്രട്ടേറിയറ്റ്‌.
ശേഷം നാട്ടുപച്ചയില്‍

2 comments:

NITHYAN said...

കോടതി നമുക്ക്‌ പണ്ടേ ബൂര്‍ഷ്വാകോടതിയാണ്‌. വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം പട്ടാളം എന്നാല്‍ ശരിക്കും റെഡ്‌ വളണ്ടിയേഴ്‌സാണ്‌. മറ്റേത്‌ നാളെ റെഡ്‌ വളണ്ടിയേഴ്‌സ്‌ ഇങ്ങോട്ടിറങ്ങിയാല്‍ പാറ്റണ്‍ ടാങ്കും വലിച്ചെറിഞ്ഞ്‌ ഓടിരക്ഷപ്പെടേണ്ടവര്‍ അതിര്‍ത്തിയിലെ വെറും തുപ്പാക്കികള്‍.

മുക്കുവന്‍ said...

മനുഷ്യാ നീ മണ്ണാകുന്നൂ. മണ്ണില്‍ നിന്നും വന്ന നീ മണ്ണിലേക്കു മടങ്ങുക ...

no way... Pinarayi bit bigger than you think. he will comeout clean :)

what happend to bullet findings in his handbag?