October 09, 2007

പാഠം ഒന്ന്‌: ഒരു കൂലി പ്രസംഗകനും കൂലി നടനും.

ചിന്തയുടെ ഉച്ചസ്ഥായിയിലിരിക്കുമ്പോള്‍ തന്നെ വിജയന്‍മാഷ്‌ മംഗളം പാടിയവസാനിപ്പിച്ചു. അവസാനം പാടിയത്‌ ജനകീയ ചാരാസൂത്രണം ആട്ടക്കഥയിലെ കോടതി കാണ്ഡമായിരുന്നു.

പരിഷത്തിലെ പാപ്പൂട്ടിയും കൂട്ടരും പാഠത്തിലെ ലേഖനത്തിന്റെ പേരില്‍ മാനനഷ്ടത്തിനു കേസുകൊടുത്തു. ജന്മനാ ഇല്ലാത്തവര്‍ക്ക്‌ അതുപിന്നീട്‌ നഷ്ടപ്പെട്ടു എന്നു പറയുന്നത്‌ ശരിയല്ലാത്തതുകൊണ്ട്‌ കോടതി തള്ളി. ലേഖനത്തില്‍ പറഞ്ഞതാകട്ടെ എണ്ണപ്പെട്ട വിപ്ലവകാരികളെല്ലാം ചാരപ്പണിയാണ്‌ എടുക്കുന്നതെന്നും. വിജയന്‍ മാഷ്‌ പറഞ്ഞതില്‍ ഉറച്ചുനില്‌ക്കുകയും ചെയ്‌തു. മാഷു പറഞ്ഞത്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കോടതി കണ്ടെത്തി. വിപ്ലവരോമാഞ്ചങ്ങള്‍ക്ക്‌ മാനമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി.

പറയാനുള്ളതു മുഴുമിപ്പിച്ച്‌ മാഷ്‌ പിന്നോട്ടേക്ക്‌ മറിഞ്ഞു. ശുഭം. വാ വിട്ട വാക്കും കൈവിട്ട ആയുധവും വിട്ടാല്‍ വിട്ടതാണ്‌. തിരിച്ചുപിടിക്കുക അസാദ്ധ്യം. എന്നാല്‍ ഒരു മറുമരുന്ന്‌ ആചാര്യന്‍മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. വാ വിട്ടുപോയതിനെ വഴിതിരിച്ചുവിടുക എന്നു പറയും.

വിശേഷ ബുദ്ധി അശേഷമില്ലാത്തവരോ അല്ലെങ്കില്‍ തത്‌ക്കാലം പണയം വെക്കാന്‍ തയ്യാറായവരോ ആയ രണ്ടു അജാനനാക്കുകളെയാണ്‌ ഇതിനാവശ്യം. മാനാപമാനങ്ങള്‍ അരിയപെരിയ തീണ്ടാത്തവരായാല്‍ അത്രയും നല്ലത്‌. അതിലൊരാള്‍ രാവിലെ പറഞ്ഞത്‌ ഉച്ചക്ക്‌ തിരുത്തി പരിചയ സമ്പത്തുള്ള പ്രസംഗത്തൊഴിലാളിയും നാഴികക്കു നാല്‌പതുവട്ടം വേണമെങ്കിലും വാക്കുമാറ്റാന്‍ തയ്യാറുള്ളവനുമായിരിക്കണം. ഉണ്ട ചോറിനു നന്ദിയുണ്ടായിരിക്കണം എന്നതു യോഗ്യത. ഉണ്ണാന്‍ പോകുന്ന ചോറിനുള്ള നന്ദി മുന്‍കൂട്ടി പ്രകാശിപ്പിക്കാനുള്ള സന്നദ്ധത അധികയോഗ്യത.

വരട്ടുതത്വവാദിയായ മാഷെ വിമര്‍ശിക്കുവാനായി ദേശാഭിമാനിയുടെ താളുകളില്‍ ജീന്‍സുമണിഞ്ഞ്‌ കൗബോയ്‌ സ്‌റ്റൈലില്‍ പ്രത്യക്ഷപ്പെട്ട പുരോഗമനവാദിയും ബുദ്ധഭിക്ഷുവുമായിരിക്കണം അടുത്തയാള്‍. മാഷുടെ മകനെക്കൊണ്ട്‌ പറഞ്ഞത്‌ പൊല്ലാപ്പായപ്പോള്‍ നിരുപാധികം കാലില്‍ വീണ്‌ മാപ്പുപറഞ്ഞത്‌ അധികയോഗ്യത.

'കുറുനരി ലക്ഷം കൂടുകിലൊരു ചെറുനരിയോടേല്‍ക്കാനെളുതോ' ന്നു ചോദിച്ചത്‌ കുഞ്ചനാണ്‌. നരി പിന്നോട്ടുമറിഞ്ഞുപോയത്‌ പത്രസമ്മേളനത്തിനിടയിലായിരുന്നു. നരിയുടെ അലര്‍ച്ച കേട്ടു മൂത്രം പോവുകയല്ലാതെ അലറി ശീലമില്ലാത്തതുകൊണ്ട്‌ സ്വാഭാവികമായും കുറുനരികള്‍ കിട്ടിയ ചാന്‍സിന്‌ നാലോരിയിട്ടു. അതിനുള്ള സ്വാതന്ത്ര്യമൊക്കെ ഇന്ത്യാമഹാരാജ്യത്തുണ്ട്‌.

വിജയന്‍മാഷ്‌ വടിയായത്‌ ബഹുത്ത്‌ അച്ചാ. പ്രസംഗത്തൊഴിലാളിയുടെ നേതൃത്വത്തില്‍ നടന്ന പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ സുധീഷ്‌ കൊണ്ടുപോയി കൊല്ലിച്ചതാണെന്ന്‌ ക്ലിയറാവുകയും ചെയതു. വിജയന്‍മാഷ്‌ പറഞ്ഞതിലും കോടതി നിരീക്ഷിച്ചതിലും കുച്ച്‌ നഹി.

വിജയന്‍മാഷുടെ മരണം സുകുമാരന്‍മാഷെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്‌. ആ ഞെട്ടലില്‍ നിന്നുവന്ന വെളിപാടായിരുന്നു പത്രസമ്മേളനം. അങ്ങിനെ ഞെട്ടിത്തരിച്ചിരിക്കുമ്പോഴാണ്‌ ഫോണിലൂടെ ഒഴുകിയെത്തിയ സുധീഷിന്റെ തന്തക്കുവിളി. തന്തക്കുവിളിച്ചതിന്റെ ന്യായം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി 'പോടാ പട്ടി' എന്നും. അതും കേട്ട്‌ തൃപ്‌തിയായിരിക്കുമ്പോഴാണ്‌ ചാവുപായില്‍ നിന്നും വിജയന്‍മാഷുടെ പുത്രകളത്രാദികളുടെ വക വൃത്തിയായി അടുത്തത്‌ - നാവടക്കുക ഇന്നുതന്നെ. ശിവ ശിവ! ഒരു സാധാരണക്കാരനാണെങ്കില്‍ സഞ്ചയനം ഇന്നേക്ക്‌ കഴിയേണ്ടതാണ്‌. സുകുമാരന്‍മാഷായതുകൊണ്ട്‌ പോലീസുകാര്‍ തല്‌ക്കാലം രക്ഷപ്പെട്ടു. അല്ലെങ്കില്‍ വിജയന്‍ മാഷെ ആദരിച്ചതിന്റെ ബാക്കി ഉണ്ടയുമായി തൃശ്ശൂരേക്ക്‌ വിടേണ്ടിവന്നേനെ.

സ്വന്തം തടി ഭയന്ന്‌ മാളത്തിലിരിക്കലല്ല ജീവിതം. ലക്ഷ്യമെന്താണോ അതിനുവേണ്ടി മരിക്കലാണ്‌ ജീവിതം എന്ന സത്യം തത്ത്വമസി എഴുതിയതുകൊണ്ട്‌ അറിയണമെന്നില്ല. ബുദ്ധഭിക്ഷുക്കള്‍ക്കും തിരുപാടുകിട്ടിക്കൊള്ളണമെന്നില്ല. കൂലിപ്രസംഗകനും നടനും വിജയന്‍ മാഷുടെ ജീവിതത്തില്‍ നിന്നും അഥവാ മരണത്തില്‍ നിന്നും പഠിക്കാവുന്ന പാഠവും അതുതന്നെയാണ്‌.

18 comments:

NITHYAN said...

വിജയന്‍മാഷുടെ മരണം സുകുമാരന്‍മാഷെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്‌. ആ ഞെട്ടലില്‍ നിന്നുവന്ന വെളിപാടായിരുന്നു പത്രസമ്മേളനം. അങ്ങിനെ ഞെട്ടിത്തരിച്ചിരിക്കുമ്പോഴാണ്‌ ഫോണിലൂടെ ഒഴുകിയെത്തിയ സുധീഷിന്റെ തന്തക്കുവിളി. തന്തക്കുവിളിച്ചതിന്റെ ന്യായം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി 'പോടാ പട്ടി' എന്നും. അതും കേട്ട്‌ തൃപ്‌തിയായിരിക്കുമ്പോഴാണ്‌ ചാവുപായില്‍ നിന്നും വിജയന്‍മാഷുടെ പുത്രകളത്രാദികളുടെ വക വൃത്തിയായി അടുത്തത്‌ - നാവടക്കുക ഇന്നുതന്നെ. ശിവ ശിവ! ഒരു സാധാരണക്കാരനാണെങ്കില്‍ സഞ്ചയനം ഇന്നേക്ക്‌ കഴിയേണ്ടതാണ്‌. സുകുമാരന്‍മാഷായതുകൊണ്ട്‌ പോലീസുകാര്‍ തല്‌ക്കാലം രക്ഷപ്പെട്ടു. അല്ലെങ്കില്‍ വിജയന്‍ മാഷെ ആദരിച്ചതിന്റെ ബാക്കി ഉണ്ടയുമായി തൃശ്ശൂരേക്ക്‌ വിടേണ്ടിവന്നേനെ.

Rajeeve Chelanat said...

തകര്‍ത്തിട്ടുണ്ട് നിത്യാ..ഈ മഹാമഹങ്ങളെ ഇങ്ങനെത്തന്നെയാണ് പ്രഹരിക്കേണ്ടത്.

ആശംസകള്‍

കുറുമാന്‍ said...

നിത്യന്‍ ഭായ്, അതിഗംഭീരം ഇപ്രാവശ്യത്തെ ലേഖനം. കുറച്ച് വാക്കുകളില്‍ പറയാനുള്ളത് കുറിക്കു കൊള്ളും വിധം പറഞ്ഞിരിക്കുന്നു.

ആശംസകള്‍.

Unknown said...

കലക്കി എന്ന് പറഞ്ഞാല്‍ പോരാ .. ഉഗ്രന്‍ ,അത്യുഗ്രന്‍ !!

അനിലൻ said...

സന്തോഷമായി.

NITHYAN said...

കമന്റിയ എല്ലാവര്‍ക്കും നന്ദി. ഒരു കാര്യത്തില്‍ എനിക്കിപ്പോഴും പ്രൊഫസര്‍ സുധീഷിനോട്‌ ചെറിയ വിയോജിപ്പുണ്ട്‌. അഴീക്കോടിനെ പട്ടീ എന്ന്‌ വിളിച്ചതില്‍. പട്ടിക്ക്‌ മാനനഷ്ടത്തിന്‌ കേസ്‌ കൊടുക്കാന്‍ തത്‌കാലം വകുപ്പില്ലാത്തതുകൊണ്ട്‌ മൂപ്പര്‍ രക്ഷപ്പെട്ടു.

കണ്ണൂരാന്‍ - KANNURAN said...

പോസ്റ്റ് നേരത്തെ വായിച്ചു.. തിരക്കായതോണ്ട് കമന്റാതെ പോയതായിരുന്നു.. ഇപ്പൊ നിത്യന്റെ രണ്ടാമത്തെ കമന്റു കൂടി കണ്ട്പ്പൊ സഹിക്കുന്നില്ല... എങ്ങിനെ വിശേഷിപ്പിക്കണമെന്നറിയുന്നില്ല ഈ പോസ്റ്റിനെ.. കിടിലന്‍ തന്നെ...

അനാഗതശ്മശ്രു said...

നിത്യന്‍ മാഷുടെ നിരീക്ഷണത്തോടു യോജിക്കുന്നു..
ഗം ഭീര എഴുത്തു

Sanal Kumar Sasidharan said...

:)

അനിലൻ said...

ആരെയെങ്കിലും ഒന്ന് തല്ലിയിട്ടെങ്കിലും കലിപ്പ് തീര്‍ക്കാനായെങ്കില്‍ എന്ന് വിചാരിച്ചിരുന്നു പത്രം വായിച്ചിട്ട്.
ഇത്തരം നപുംസകങ്ങളെയാണല്ലോ നമുക്കൊക്കെ ചുമക്കേണ്ടി വരുന്നത്.
സമാധാനമായി നിത്യാ.

വിശാഖ് ശങ്കര്‍ said...

ചങ്ങാതി,

നന്നായി ഈ പ്രതികരണം.

Unknown said...

ഉചിതമായി

chithrakaran ചിത്രകാരന്‍ said...

ഹഹഹ...
നിത്യായനം അസ്സലായി !!!
കൂലി പ്രാസംഗികന് ഇത്രത്തോളം വിലയിടിഞ്ഞകാലമുണ്ടായിരിക്കില്ല.
കയ്യടിയും,കസേരയും,നാക്കിലയും തരപ്പെടുത്താന്‍ അതി കേമനാണെങ്കിലും സത്യത്തോടു കളിക്കുംബോള്‍ കൈ പൊള്ളുമെന്നു ഇപ്പോഴെങ്കിലും മനസ്സിലാകുമോ എന്തോ?
നിത്യന്‍... അഭിനന്ദനങ്ങള്‍...!!!!!

മെലോഡിയസ് said...

നിത്യന്‍..തകര്‍ത്ത് കളഞ്ഞു..ശരിക്കും കുറിക്ക് കൊണ്ടുള്ള എഴുത്ത്.

ദിലീപ് വിശ്വനാഥ് said...

തകര്‍പ്പന്‍. ഇത്രയും ആക്ഷേപസുന്ദരമായി ആരും സുകുമാരേട്ടനെ തോണ്ടിയിട്ടുണ്ടാവില്ല.

simy nazareth said...

പണ്ട് സുകുമാര്‍ അഴിക്കോടിനെ ഒട്ടേറെ ബഹുമാനമുണ്ടായിരുന്നതായിരുന്നു. കോളെജില്‍ പഠിക്കുമ്പോള്‍ പ്രസംഗം കേട്ടിട്ടുമുണ്ട്.

ഇപ്പൊ എന്താ പറ്റിയതെന്ന് അറിയില്ല.. കുറച്ചധികം നാളായി,ഇങ്ങനെ. നിത്യചൈതന്യയതിയെക്കുറിച്ച് മോശം ഭാഷയില്‍ സംസാരിച്ച് തുടങ്ങിയതാണ് ഈ ശീലം.

Santhosh said...

സിമി പറഞ്ഞതു തന്നെ കാര്യം. അഴിക്കോടിന്‍റെ പ്രസംഗം കേള്‍ക്കാന്‍ വീജെറ്റി ഹോളിന്‍റെ പിന്നാമ്പുറത്ത് എത്ര തവണ തമ്പടിച്ചില്ല! എല്ലാം വെറുതേയായി എന്നൊരു തോന്നല്‍...

നിത്യന്‍, ഗംഭീരമായി.

ഇടിവാള്‍ said...

നിത്യന്‍,
അസ്സലായിരിക്കുന്നു, അങ്ങേര്‍ക്കിതുപോലൊന്നു തന്നെ വേണം.

പക്ഷേ എന്തു കാര്യം? നാണമില്ലാത്തോനാസനത്തിലാലു മുളച്ചാലതും തണല്‍!