January 10, 2008

വന്‍കിടകുത്തകബൂര്‍ഷ്വാ വിപ്ലവപ്രതിഭകള്‍

തലയില്‍ ഒരുപാടുണ്ടായിരുന്ന മാര്‍ക്‌സിന്‌ എക്കാലവും കിട്ടിയ അനുയായികളാകട്ടെ ഭൂരിഭാഗവും മന്ദബുദ്ധികളായിരുന്നു. അതുകൊണ്ട്‌ കുരുടന്‍ ആനയെകണ്ടതിലും ഒന്നുകൂടി ഭംഗിയായി ഇവിടുത്തെ മാടമ്പിസഖാക്കള്‍ മാര്‍ക്‌സിസം വ്യഖ്യാനിച്ച്‌ അര്‍ത്ഥം പറഞ്ഞുകൊടുത്തപ്പോഴും അനുയായികളുടെ എണ്ണം വര്‍ദ്ധിച്ചതല്ലാതെ കുറഞ്ഞില്ല. മകരജ്യോതിക്ക്‌ ആളുകൂടുന്നതല്ലാതെ കുറയുന്നില്ലെന്നതാണ്‌ അതിന്റെ കാരണം. രണ്ടുമൊരു വ്‌ിശ്വാസം. ഒന്ന്‌ അയ്യപ്പനില്‍ മറ്റേത്‌ മാടമ്പിസഖാക്കളില്‍.

ജീവിതത്തില്‍ ഒരു ദിവസം പോലും ഒരു പണിയും ചെയ്യാതിരുന്ന രണ്ട്‌ ചെറുപ്പക്കാരാണ്‌ ലോകതൊഴിലാളി വര്‍ഗത്തിന്റെ ബൈബിളായ കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്റ്റോ എഴുതിയത്‌ എന്നു പറഞ്ഞത്‌ തോമസ്‌ സോവെല്‍ എന്ന അമേരിക്കന്‍ ഇക്കണോമിസ്‌റ്റാണ്‌. ക്ഷയരോഗത്തിന്‌ മരുന്നു കണ്ടുപിടിക്കുന്നവന്‍ ക്ഷയരോഗി തന്നെയായിരിക്കണം എന്ന്‌ ഭാഗ്യവശാല്‍ മൂപ്പര്‍ പറഞ്ഞിട്ടില്ല. ബ്രഹ്മചാരിയായിരുന്ന വാത്സ്യായന മഹര്‍ഷി എഴുതിയതല്ല കാമശാസ്‌ത്രം എന്നാരെങ്കിലും പറഞ്ഞുകളയുമോ? ജ്യോതിബസു പണ്ടേ ചെയ്യുന്നതും ഇപ്പോള്‍ വിളിച്ചുപറഞ്ഞതും തോമസ്‌ സോവെല്‍ പറഞ്ഞതുതന്നെയാണ്‌. സോഷ്യലിസം പ്രായോഗികമല്ല.

അവനവനു തോന്നുന്ന വിഗ്രഹമുണ്ടാക്കി ആചാര്യന്‍മാര്‍ പൂക്കളര്‍പ്പിക്കുന്നു. ചുറ്റും കൂടിയവര്‍ പ്രാര്‍ത്ഥന ചൊല്ലുന്നു. അവര്‍ വിശ്വാസികള്‍ എന്നറിയപ്പെടുന്നു. ആമീന്‍. മിക്കവാറും പൊതുസ്ഥലം കൈയ്യേറി കോവിലുപോലെ വളച്ചുകെട്ടി ശിവലിംഗത്തിനുപകരം സ്‌്‌തൂപം വെക്കുന്നു. കൊല്ലാകൊല്ലം വിപ്ലവാചാര്യന്‍മാര്‍ മുന്തിയകാറിലെത്തി പുഷ്‌പാര്‍ച്ചന നടത്തുന്നു. കൊളസ്‌ട്രോളിനും പ്രമേഹത്തിനും വലിയ എതിര്‍പ്പൊന്നുമില്ലെങ്കില്‍ കൈയ്യുയര്‍ത്തി ഒന്നഭിവാദ്യം ചെയ്യും. ചുറ്റുമുള്ളവര്‍ മുദ്രാവാക്യം മുഴക്കും. അവര്‍ കമ്മ്യൂണിസ്റ്റ്‌ വിശ്വാസികള്‍ എന്നറിയപ്പെടും. രണ്ടും തമ്മില്‍ എന്തുണ്ട്‌ വ്യത്യാസം. ചെട്ടീന്റെ പൂണൂലും പട്ടരുടെ പൂണൂലും തമ്മിലുള്ളതോ? രണ്ടാചാര്യന്‍മാരും ഒരേ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു - പണ്ട്‌ സഞ്‌ജയന്‍ പറഞ്ഞ ഉദരംഭരി സിദ്ധാന്തം.

നമ്മളുടെ മുന്‍തലമുറയിലെ പലരും കമ്മ്യൂണിസ്റ്റുകാരയത്‌ ഗ്രന്ഥം വായിച്ചിട്ടോ അന്തവും കുന്തവുമില്ലാതെ ചിന്തിച്ചിട്ടോ ഒന്നുമല്ല. അന്നു കിട്ടിയ അറിവുവച്ച്‌ വിപ്ലവം ഇന്നോ നാളയോ നടക്കേണ്ട അവസ്ഥയിലായിരുന്നു. അതുനടന്നാപിന്നെ ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസം നഹി. ബൂര്‍ഷ്വാപാര്‍ട്ടികളോടൊപ്പം ചേര്‍ന്ന്‌ ഓന്‍ മാത്രം പണക്കാരനായി എന്ന ദുഷ്‌പേരുമില്ല. നാളെ വിപ്ലവം നടക്കുന്നു. മറ്റന്നാള്‍ എല്ലാവരും വട്ടത്തില്‍ കുത്തിയിരുന്ന്‌ ഉള്ളപണം ഒരു കൂട്ടയിലിട്ട്‌ ഓരോരുത്തരുടെ ആവശ്യത്തിനനുസരിച്ച്‌ കൂട്ടയില്‍ നിന്നുമെടുത്തുപോകുന്ന സുന്ദരമായ അവസ്ഥ.

അതിനു തയ്യാറാവാത്തവരുടെ തലകൊണ്ട്‌ വിപ്ലവസൂപ്പുണ്ടാക്കിക്കഴിച്ചാല്‍ പിന്നെ ഒരുമാതിരിപ്പെട്ട അസുഖങ്ങളൊന്നും അടുക്കുകയില്ല. അന്നത്തെ വിപ്ലവപ്രതിഭകളുടെ നാളെയും ലോട്ടറിക്കാരന്റെ നാളയും ഒന്നുതന്നെയെന്ന തിരിച്ചറിവുണ്ടായത്‌ പിന്നീട്‌ നേതാക്കന്‍മാരുടെ ജാതകപരിശോധന കടലാസുകളില്‍ കാണുമ്പോഴാണ്‌.

വിപ്ലവം നടത്താന്‍ പോയവരിലും ലോട്ടറിടിക്കറ്റെടുത്തവരിലും ചിലര്‍ ലക്ഷപ്രഭുക്കളായത്‌ മിച്ചം. ലോട്ടറികൊണ്ട്‌ വേറൊരു ഗുണവുമുണ്ട്‌. ആകെയൊരു സൈക്കിളും ദ്രവിച്ച മൈക്കുസെറ്റുമുണ്ടെങ്കില്‍ സംഗതി റെഡി. വിപ്ലവക്ഷേത്രത്തിലെ ആണ്ടുത്സവത്തിനാണെങ്കില്‍ നരബലി ഒഴിച്ചുകൂടാത്തതാണ്‌. കത്തിവരവും വടിവാള്‍ നൃത്തവും മുഖ്യവഴിപാടായി ബോംബര്‍ച്ചനയുമില്ലാതെ പിന്നെന്തുത്സവം ലോട്ടറിയുടെ പേരില്‍ കൊന്നിട്ടും ചത്തിട്ടുമുള്ള ചരിത്രമില്ല. മറ്റതിലാണെങ്കില്‍ കൊന്നതിനും ചത്തതിനും കണക്കുമില്ല.

ലോട്ടറിയെടുത്താല്‍ നേതാക്കള്‍ക്കുതന്നെ അടിക്കണമെന്നില്ല. എന്നാല്‍ നേതാവായിക്കിട്ടിയാലോ ലോട്ടറിയടിച്ചു. കോന്‍ ക്രോര്‍പതി ബനേഗാ എന്നൊന്നുമില്ല. നേതാവ്‌ ക്രോര്‍പതി ബനേഗാ.

ഒരാള്‍ക്ക്‌ എത്രകണ്ട്‌ പിന്നോട്ട്‌ നോക്കാന്‍ കഴിയുമോ അത്രകണ്ട്‌ മുന്നോട്ട്‌ കാണാന്‍ കഴിയും എന്നാണ്‌. ഭൂതകാലത്തേക്കു നോക്കുക. ഒരുകാലത്ത്‌ ലോകത്തിലെ ഏറ്റവും വലിയ കുത്തകമുതലാളിയായിരുന്ന സോവിയറ്റ്‌ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥനോക്കുക. മണ്ണും ചാരി നിന്ന യെല്‌ട്‌സിന്‍ പെണ്ണും കൊണ്ടുപോയ കഥ ഒരാവര്‍ത്തികൂടെ വായിക്കുക. സ്വന്തം ചൊകചൊക ചൊകന്ന പട്ടാളവും കെ.ജി.ബിയും സര്‍വ്വോപരി പത്തെഴുപതുകൊല്ലം വിപ്ലവവിദ്യാഭ്യാസം കിട്ടിയ ജനതയുമുണ്ടായിട്ടും നടുറോഡില്‍ പെട്ട പേപ്പട്ടിയുടെ സ്ഥിതിയിലായിരുന്നു നേതാക്കള്‍. അത്രക്കായിരുന്നു കൈയ്യിലിരിപ്പ്‌്‌.

പരാജയപ്പെട്ടത്‌ എല്ലായിടത്തും മാര്‍ക്‌സിസ്റ്റുകാരാണ്‌ മാര്‍ക്‌സിസമല്ല. ഒരു സ്ഥലത്തും ഇന്നോളം വരാത്ത മാര്‍ക്‌സിസം പരാജയപ്പെടുന്നതെങ്ങിനെയെന്ന്‌ മാര്‍ക്‌സിസ്റ്റുകാര്‍ക്കേ അറിയാന്‍ കഴിയൂ. സോഷ്യലിസം ഒരു സ്വപ്‌നമാണ്‌.

ഒന്നുകില്‍ ഉടനെ അല്ലെങ്കില്‍ കുറച്ചുനേരം കഴിഞ്ഞ്‌ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കുണരും എന്നു പറഞ്ഞത്‌ ചര്‍ച്ചിലാണ്‌. അതുതന്നെയാണ്‌ പണ്ട്‌ വാരിക്കുന്തം കൂര്‍പ്പിക്കാന്‍ നടന്നവരുടെ പിന്‍മുറക്കാരോട്‌ സായിപ്പിന്റെ എച്ചില്‍വിദ്യാഭ്യാസം നേടിയ ബസുവാദികളും അക്കാദമിക്‌ ബുദ്ധിജീവിപ്പരിഷകളും ഇപ്പോള്‍ വിളിച്ചുപറയുന്നതും. കമ്മ്യൂണിസ്‌റ്റുകള്‍ ക്യാപ്പിറ്റലിസ്റ്റുകളായതിന്റെ എറ്റവും വലിയ തെളിവാണ്‌ അരനൂറ്റാണ്ടുമുന്‍പു കമ്മ്യൂണിസ്‌റ്റ്‌ വിരുദ്ധര്‍ പറഞ്ഞത്‌ അതേ ഭാഷയില്‍ വിപ്ലവകാരികള്‍ ഇപ്പോള്‍ വിളിച്ചുപറയുന്നത്‌.

ഇന്നുവരെ ഒരുത്തനും മനസ്സിലാവാതിരുന്ന ഒരു സത്യമാണ്‌ ബസു മുതലാളി കണ്ടെത്തി മാലോകരെ അറിയിച്ചത്‌. മുതലാളിത്ത വ്യവസ്ഥിതിയിലാണ്‌ നമ്മള്‍ ജീവിക്കുന്നത്‌ എന്ന സത്യം. വേറൊരു സത്യം കൂടി വിളിച്ചുപറഞ്ഞു. സോഷ്യലിസം ഇന്നത്തെ കാലത്ത്‌ അത്ര പ്രായോഗികമല്ല. ചര്‍ച്ചിലിനെക്കാളും ഒരുപടി കടന്ന്‌ അതൊരു വിദൂരസ്വപ്‌നം മാത്രമാണെന്ന്‌ കൂട്ടിച്ചേര്‍ക്കാനും മുതലാളി മറന്നില്ല. സോഷ്യലിസം ഇന്നത്തെക്കാലത്ത്‌ അത്ര പ്രായോഗികമല്ല.

സി.ഐ.എയും അമേരിക്കന്‍ സാമ്രാജ്യത്വവും എന്ന നിഴലിനോട്‌ യുദ്ധം ചെയ്‌തിട്ടാണ്‌ മുതലാളിയുടെ പാര്‍ട്ടി ഇന്നത്തെ നിലയില്‍ ബിര്‍ളയെ ബഹുദൂരം പിന്തള്ളി മൂലധനം ആശുപത്രിയായും ബാങ്കായും വ്യവസായമായും റിസോര്‍ട്ടായും അമ്യൂസ്‌മെന്റ്‌ പാര്‍ക്കായും സ്വരുക്കൂട്ടിയത്‌.

പണം കൊണ്ടും പ്രായം കൊണ്ടും ചികിത്സിച്ച്‌ മാറ്റാന്‍ പറ്റുന്ന നിസ്സാരരോഗമാണ്‌ കമ്മ്യൂണിസം എന്നുപറഞ്ഞത്‌ വേറൊരു സായിപ്പാണ്‌. അതു വിശ്വാസമല്ല സത്യംതന്നെയാണ്‌ എന്ന്‌ സര്‍ട്ടിഫിക്കറ്റെഴുതിക്കൊടുത്തത്‌ വിപ്ലവകാരികള്‍ തന്നെയാണ്‌.

ചിന്തകൊണ്ടും ബുദ്ധികൊണ്ടുമല്ല ലോകത്താരും കമ്മ്യൂണിസ്‌റ്റാവുന്നത്‌. ഹൃദയം കൊണ്ടാണ്‌. അതുകൊണ്ടുതന്നെയാണ്‌ എല്ലാക്കാലത്തേക്കുമായി കുറെപേരെ വിഡ്ഡികളാക്കിക്കൊണ്ട്‌ നേതാക്കന്‍മാര്‍ വിലങ്ങനെ വളരുന്നതും.

വാരിക്കുന്തത്തിന്റെ ചിലവില്‍ അമ്യൂസ്‌മെന്റെ പാര്‍ക്കുകളും സൂപ്പര്‍സ്‌പെഷ്യാലിറ്റികളും പണിതിടുന്നതും. ഇതെല്ലാം പടുത്തുയര്‍ത്തിയതാകട്ടെ ദരിദ്രവാസികളുടെ ചിലവിലുമാണ്‌. ഇനി ബസു-പിണറായി വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നീടണിചേരുക വേറെ ചെങ്കൊടിയുടെ കീഴിലായിരിക്കും. സി.പി.ഐക്ക്‌ വിപ്ലവം പോരാഞ്ഞ്‌ സി.പി.എമ്മില്‍ ചേര്‍ന്നപോലെ. അപ്പോള്‍ സ്വാഭാവികമായും അവരുടെ വര്‍ഗശ്‌ത്രുക്കള്‍ വിപ്ലവമൊത്തക്കച്ചവടം നടത്തി റിസോര്‍ട്ടുപണിത വന്‍കിടകുത്തക സഖാക്കളായിരിക്കും. അതിലും എന്തുകൊണ്ടും നല്ലത്‌ ചിന്തിക്കാന്‍ സ്വന്തം തലമാത്രം ഉപയോഗിക്കാത്തവരെയെല്ലാം വിശ്വാസത്തിലെടുക്കുകയാണ്‌. ഇക്കണ്ടസ്വത്തിന്റെയെല്ലാം അവകാശികള്‍ അവരാണെന്നങ്ങോട്ടു പറഞ്ഞുകൊടുക്കുക. അവരാണല്ലോ പാര്‍ട്ടിയുടെ അടിത്തറ.

13 comments:

NITHYAN said...
This comment has been removed by the author.
NITHYAN said...

തലയില്‍ ഒരുപാടുണ്ടായിരുന്ന മാര്‍ക്‌സിന്‌ എക്കാലവും കിട്ടിയ അനുയായികളാകട്ടെ ഭൂരിഭാഗവും മന്ദബുദ്ധികളായിരുന്നു. അതുകൊണ്ട്‌ കുരുടന്‍ ആനയെകണ്ടതിലും ഒന്നുകൂടി ഭംഗിയായി ഇവിടുത്തെ മാടമ്പിസഖാക്കള്‍ മാര്‍ക്‌സിസം വ്യഖ്യാനിച്ച്‌ അര്‍ത്ഥം പറഞ്ഞുകൊടുത്തപ്പോഴും അനുയായികളുടെ എണ്ണം വര്‍ദ്ദിച്ചതല്ലാതെ കുറഞ്ഞില്ല. മകരജ്യോതിക്ക്‌ ആളുകൂടുന്നതല്ലാതെ കുറയുന്നില്ലെന്നതാണ്‌ അതിന്റെ കാരണം. രണ്ടുമൊരു വ്‌ിശ്വാസം. ഒന്ന്‌ അയ്യപ്പനില്‍ മറ്റേത്‌ മാടമ്പിസഖാക്കളില്‍

Unknown said...

കുറെയായല്ലോ നിത്യന്റെ പോസ്റ്റ് വായിച്ചിട്ട് എന്ന് ആലോചിക്കുകയായിരുന്നു ഞാന്‍ . ഏതായാലും പതിവ് പോലെ ചിന്തയിലും വാക്കുകളിലും അനുപമമായ നിത്യന്‍ സ്പര്‍ശം ! നന്നായിട്ടുണ്ട് !!

Anonymous said...

Typical Manorama style of Writing.I respect your right to criticise CPM.But I request you to read CPM party programme before criticising.If you have doubt about Basu´s statement please reade the news in THE HINDU or INDIAN EXPRESS;not the exaggerated ones in Manorama and Mathrubhumi.

കൊച്ചുമുതലാളി said...

:) നല്ല് ശൈലി. ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞു.

അനോണിയുടെ കമന്റിനോട് ഞാന്‍ യോജിക്കുന്നില്ല.

NITHYAN said...

പ്രിയപ്പെട്ട അനോണീ, അപ്പോള്‍ മുതലാളിമാരുടെ ഘോഷയാത്രയില്‍ ദഫുമുട്ടലായിരിക്കണം ഇനിയങ്ങോട്ടുള്ള വിപ്ലവം. പിന്നെ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ സിന്ധിക്കേറ്റില്‍ പെടാതായ വിവരം നമ്മളറിഞ്ഞതില്ല.

Anonymous said...

EXCELLENT, NITHYAN. FULL OF MEANINGFUL QUOTES AND PUNCHES.

Will not be surprised if Party meetings are held with modern parippu-vada (Pizza) and kattan-kaappi (Coca Cola). Long live the poor old comrades!

After Socialist-Congress of Indira, it will be Communist-Congress of Sonia soon; Italian Communism!
(Will you correct the word ‘varddichcha’ in your first paragraph?)

Narayana Swamy

Anonymous said...

Dear Nithyan,
An excellent attempt bringing out the inimitable Nithyan touch. Satirical it is not, since it touches upon the hard realities around. Those who read it do understand the significant observations made therein, maybe it is not palatable to one and all though.
To sum up, a really good piece.
Await more such illuminating ones from your intellectual treasure trove.
G B Kurup

Anonymous said...

ഇത് ആരോടും ചോദിക്കാവുന്ന ഒരു ചോദ്യമാണ്‌. ഇങ്ങനോക്കെയനെഗില്‍ mr .നിത്യന്‍ വളരെ പ്രായോഗികമായ ഒരു തത്വ ശാസ്ത്രം പറഞ്ഞു തരൂ

കണ്ണൂസ്‌ said...

കൃത്യം! പക്ഷേ ചില മന്ദബുദ്ധികള്‍ മാര്‍ക്സിസം വ്യാഖ്യാനിച്ച് ശരിയാക്കുമ്പോള്‍, മറ്റു ചില മന്ദ ബുദ്ധികള്‍ അത് വായിച്ച് കാറ്റായി “മൂല്യച്യുതി’ എന്ന് കരയുന്നു എന്നു മാത്രം! ബസുവിന് പ്രായമായപ്പോള്‍ രോഗം മാറിയതാണെന്ന് സമാധാനിക്കും.വിവരമുള്ള മാര്‍ക്സിസ്റ്റ് കാലത്തിനനുസരിച്ച് ജീവിക്കും! പണവുമുണ്ടാക്കും.

നിങ്ങള്‍ ഞങ്ങളുടെ സമാധാനത്തെ പരിഹസിച്ചു, ഇപ്പോള്‍ ഇതാ ഞങ്ങളുടെ യുദ്ധത്തേയും പരിഹസിക്കുന്നു (കുഞ്ഞുണ്ണി-ഗുരുസാഗരം - പശ്ചാത്തലം ബംഗ്ലാദേശ് യുദ്ധം)

കണ്ണൂസ്‌ said...

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഒരു പക്ഷേ സമയം കിട്ടിയേക്കില്ല എന്നതു കൊണ്ട് കുറച്ചു കൂടി വ്യക്തമായി പറയാനുള്ളതു പറയട്ടേ.

സാമ്പത്തിക നയങ്ങളില്‍ വ്യത്യാസം വരുമ്പോള്‍ പാര്‍ട്ടിക്ക് ചുവപ്പു പോരാ എന്ന് പറഞ്ഞ് കൂടുതല്‍ ചുവപ്പ് തേടി പോവുന്നവരെയാണ് നിത്യന്‍ അഡ്ഡ്രസ് ചെയ്തതെങ്കില്‍ ശരിയാണ്. പക്ഷേ അവര്‍ ഒരു ന്യൂനപക്ഷം മാത്രമാണെന്ന് മനസ്സിലാക്കുക. ഇടതുപക്ഷ അനുഭാവികളില്‍ പലരും ഈ മാറ്റം സ്വാഗതം ചെയ്യുന്നവരാണ്. അപ്പോള്‍ മുതലാളിത്തവുമായി ഇടതുപക്ഷത്തിന് എന്തു വ്യത്യാസം എന്ന ചോദ്യം വരാം. ഉണ്ട്. മൂലധന നിക്ഷേപവും, സാമ്പത്തിക വളര്‍ച്ചയും മറ്റും സമൂഹത്തില്‍ സാമ്പത്തികമായി താഴെത്തട്ടിലുള്ളവര്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍, ആ രീതിയില്‍ നയരൂപികരണത്തിന് ഒരു പ്രേരക ശക്തി വേണം. അതാണ് ഇടതുപക്ഷത്തിന്റെ ദൌത്യം. പണപ്പെരുപ്പത്തിന്റെ പലഘട്ടങ്ങളിലും എല്ലാ പരിമിതികള്‍ക്കുള്ളിലും നിന്നു കൊണ്ട് അവര്‍ അതു ചെയ്യുന്നുമുണ്ട്. എത്രത്തോളം പ്രായോഗികമാണ് ഇത് എന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തി പോലിരിക്കും. ഈ ദൌത്യത്തില്‍ പരാജയപ്പെട്ടാല്‍ ഇടതുപക്ഷം കുറച്ചുകാലത്തേക്കെങ്കിലും അപ്രസക്തമായേക്കും.

മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചെറിയ ഒരു ശതമാനത്തെ മന്ദബുദ്ധി എന്നു വിളിക്കുന്നവര്‍ തന്നെ, മാറ്റത്തെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ അവരെ എന്താണ് വിളിക്കേണ്ടത്?

പിന്നെ സി.പി.എം ഒരു കോര്‍പ്പറേറ്റ് ആയി പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.

ജനനധിപത്യവ്യ്‌വസ്ഥിതിയില്‍ ഉള്ള എല്ലാ പാര്‍ട്ടികള്‍ക്കും പണം ആവശ്യമാണ് അവരുടെ പ്രവര്‍ത്തനത്തിനു വേണ്ടി. നിയമാനുസൃതമായി, ബിനാമി കളിയൊന്നുമില്ലാതെ, കൃത്യമായ രേഖകളോടെ ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന് വഴി കണ്ടെത്തുന്നതിനേക്കാള്‍ സുതാര്യമായ എന്തു രീതിയാണ് അഭികാമ്യം? അഭിനന്ദനീയമായ ഒരു മാതൃകയായാണ് അത് എനിക്ക് തോന്നിയത്. സി.പി.എം ഇനു കീഴില്‍ നടക്കുന്ന പല സഹകരണ പ്രസ്ഥാനങ്ങളും പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. പെരിന്തല്‍മണ്ണ, കൊല്ലം എന്നിവിടങ്ങളിലെ സഹകരണ ആശുപത്രികളെപ്പറ്റി ഇന്നലെ സംസാരിച്ചതേ ഉള്ളൂ.

Anonymous said...

കണ്ണൂസിനെപ്പോലുള്ളവര്‍ ഇനിയും ജയ് വിളിക്കാനുള്ള കാലത്തോളം നേതാക്കന്മാരുടെ മക്കള്‍ ബെര്‍‌മിങ്ഹാമില്‍ പടിക്കും. സ്വരലയം നന്നാക്കാന്‍ രണ്ടാം മുണ്ടശേരീടെ മോന്‍ വിമാനത്തില്‍ പോയി സംഗീതം പഠിക്കും. എവിടുന്നാണീ പണം..? ആരുടെയാണീ വിയര്‍‌പ്പ് എന്നു മാത്രം ചോദിക്കരുതു. കമ്മറ്റിക്കുള്ളില്‍ ചോദിച്ചാല്‍ പോലും “അസുഖം മനസ്സില്ലായി” എന്നണു മറുപടി. നേരായ മാര്‍ഗത്തിലൂടെ പണം കണ്ടെത്തുന്നതാണൊ കണ്ണൂസേ മാര്‍‌ട്ടിനിലും ഫാരീസിലും കണ്ടതു...?

കണ്ണൂസ്‌ said...

എല്ലാം ഭംഗിയായി നടക്കുന്നു എന്നൊന്നും ആരും അവകാശപ്പെടുന്നില്ലല്ലോ. കന്യാസ്ത്രീ പ്രശ്നത്തിനും കുറ്റം ഇടതു പക്ഷത്തിനാവുമ്പോള്‍ പ്രതികരിക്കേണ്ടി വരുന്നതാണ്‌.

പിണറായിയുടെ മകനും ബേബിയുടെ മകനും വിദേശത്തു പോയി പഠിച്ചതില്‍ അഴിമതി കാണുന്നതും അതിന്റെ ഭാഗം തന്നെ. ആരുടെ പണമാണെന്നാണ്‌ പറയുന്നത്? പാര്‍ട്ടി മെംബര്‍മാരുടെയോ? അതിലെ പ്രശ്നം ധാര്‍മികതയുടെയാണ്‌. ആ വാക്കൊക്കെ ആരോട് പറയാന്‍ അല്ലേ?

തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് സമ്മതിച്ചില്ലെങ്കിലും തമ്മില്‍ ഭേദം തൊമ്മനെ തല്ലുന്നവന്‍ എന്ന ലൈന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ശരിയാക്കാന്‍ നോക്കാം നമുക്ക് :)