June 22, 2009

മലയാളംപേശും പിരിച്ചുവിടലും പിന്നെ തിരിച്ചെടുക്കലും


apollo-hospita.jpgണ്ട പിച്ചക്കാര്‌ വ്രണം വച്ചുകെട്ടാന്‍ കയറിവരുന്ന ധര്‍മ്മാശുപത്രിയാണ്‌ അപ്പോളോ എന്നാണോ മലയാളിമാലാഖമാര്‍ കരുതിയത്‌. സാക്ഷാല്‍ അപ്പോളോ ദേവനെക്കാളും ഒരു ടീസ്‌പൂണ്‍ കൂടി അധികാരം കൈയ്യാളുന്ന ഇന്ദ്രപ്രസ്ഥത്തെ ദേവേന്ദ്രന്‍മാര്‍ക്ക്‌ മൂക്കിന്നൊലിച്ചാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍മ്മനിരതരായി ആ ഒഴുക്കിന്‌ അണകെട്ടി വെള്ളം തടഞ്ഞുനിര്‍ത്തി നാടിനെയും നഗരത്തെയും രക്ഷിക്കുക എന്ന ഭാരിച്ച കര്‍ത്തവ്യമാണ്‌ അപ്പോളോ കാലം കുറെയായി നിര്‍വ്വഹിച്ചുവരുന്നത്‌.

നാഗങ്ങളില്‍ നാഗരാജനെപ്പോലെയും ഊരുകളില്‍ ഇന്ദ്രപ്രസ്ഥം പോലെയുമാണ്‌ ഇന്ദ്രപ്രസ്ഥത്തില്‍ അപ്പോളോ. ആ അപ്പോളോയുടെ സൂപ്രണ്ട്‌ എന്നുപറഞ്ഞാല്‍ ആരാ? ചൊറിയും കുത്തി ചടഞ്ഞിരിക്കുന്ന സര്‍ക്കാര്‍ ഗുമ്‌സ്‌തന്‍ മൂത്ത വിവരദോഷിയാണോ അതോ കൊല്ലിനും കൊലയ്‌ക്കും അധികാരമുള്ള ജന്മമോ?

പണിയും കഴിഞ്ഞ്‌ ഇറങ്ങുമ്പോഴോ അതോ കയറുമ്പോഴോ മറ്റോ ലിഫ്‌റ്റിനടുത്തുവച്ചാണ്‌ ഈ ദാരുണമലയാളദുരന്തം നടന്നത്‌ എന്നാണ്‌ നേഴ്‌സുമാര്‍ പറയുന്നത്‌. അതായത്‌ ലീവിനുള്ള കാര്‍ഡ്‌ കൊടുക്കണം എന്നു മലയാളത്തില്‍ പേശി. ആ പറഞ്ഞതില്‍ തന്നെ മൂന്നില്‍ രണ്ട്‌ ഇംഗ്രീസാണല്ലോ എന്റെ സര്‍ജിക്കല്‍ ഭഗവതീ എന്നോമറ്റോ ഒരു നഴ്‌സിന്റെ മാതാവ്‌ വിലപിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

ലേശം കൂടി വിവരമുണ്ടായിരുന്നെങ്കില്‍ അവറ്റകള്‍ ലിഫ്‌റ്റിനെയും നിമ്‌ന്നോന്നതയാത്രായന്ത്രം എന്നോ മറ്റോ വിളിച്ച്‌ അപമാനിച്ചുകളയുമായിരുന്നു എന്ന്‌ ആശുപത്രി മേധാവികളും അഭിപ്രായപ്പെട്ടതായി അറിയുന്നു. പിണറായിയന്‍ ശൈലി വിലയ്‌ക്കെടുത്താല്‍ വല്ലാത്ത അവമതി നഴ്‌സുമാര്‍ക്കും അപ്പോളോ പ്രസ്ഥാനത്തിനും.

ആ പറഞ്ഞ വാചകത്തില്‍ തന്നെ മൂന്നില്‍ രണ്ട്‌ ഇംഗ്ലീഷായിരുന്നുവെന്നതുകൊണ്ടുമാത്രമാണ്‌ ഒരു വന്‍ദുരന്തം ഒഴിവായത്‌. അതായത്‌ ലീവിനുള്ള കാര്‍ഡ്‌ കൊടുക്കണം എന്നതിലെ ലീവും കാര്‍ഡും ഇംഗ്ലീഷ്‌. കൊടുക്കണം എന്നത്‌ ഇംഗ്ലീഷല്ലാതായുംപോയി. കേരളത്തിലെ നടപ്പു മൂല്യനിര്‍ണയരീതിവച്ച്‌ ഇംഗ്ലീഷുവാദ്ധ്യര്‍ ഇതിനെങ്ങിനെ മാര്‍ക്കു കൊടുക്കും.

'അവധിക്കുള്ള അപേക്ഷ കൊടുക്കണം' എന്നത്‌ ഇംഗ്ലീഷിലേയ്‌ക്കു വിവര്‍ത്തനം ചെയ്യുകയാണ്‌ ഒരു ചോദ്യം എന്നു കരുതുക. ചോദ്യം അതേപടി എഴുതിവച്ചാല്‍ പകുതി കൊടുക്കണം എന്നാണല്ലോ ഉപദേശം. അപ്പോള്‍ ലീവിന്‌ കാര്‍ഡുകൊടുക്കണം എന്നെഴുതിയാല്‍ എഴുതിയ കുട്ടിക്ക്‌ ഒരു ഫുള്ളിനും പിന്നെയൊരാഫിനും അര്‍ഹതയില്ലേ.

അപ്പോള്‍ ഈ വകകാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മലയാളഭാഷയോടും സാഹിത്യത്തോടും പ്രേമമുള്ള മുഴുവനാളുകളും പറ്റുമെങ്കില്‍ വിദ്യാഭ്യാസമന്ത്രികൂടി തുല്യം ചാര്‍ത്തിയ ഒരു പ്രതിഷേധക്കുറിപ്പ്‌ എത്രയും വേഗം അപ്പോളോയ്‌ക്ക്‌ അയയ്‌ക്കുകയാണ്‌ വേണ്ടത്‌.

നേഴ്‌സുമാര്‍ സംസാരിച്ചത്‌ മലയാളത്തിലല്ല, ലോഗന്‍ സായ്‌പിന്റെ ഓര്‍മ്മയ്‌ക്കായി മലബാറില്‍ രുപം കൊണ്ട്‌ കേരളം മുഴുക്കെ ഇപ്പോള്‍ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന മലഗ്ലീഷ്‌ എന്ന മണിപ്രവാളഭാഷയിലാണെന്ന്‌ സൂപ്രണ്ടിനെ ഇതിനകം ബോദ്ധ്യപ്പെടുത്താന്‍ ദില്ലി മലയാളികള്‍ക്ക്‌ കഴിഞ്ഞുവെന്നാണ്‌ ഇപ്പോള്‍ കിട്ടിയ വിവരം.

സുപ്രണ്ടുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ചാനല്‍ പ്രതിനിധി ഗീബല്‍്‌സ്‌ ഇപ്പോള്‍ ഇല്ലാത്ത ലൈനില്‍ എത്തിയിട്ടുണ്ട്‌. നമുക്ക്‌ ഒന്ന്‌ സംസാരിക്കാം.

ഹലോ ഗീബല്‍സ്‌ കേള്‍ക്കുന്നില്ലെങ്കിലും കേള്‍ക്കുന്നുണ്ടല്ലോ. ഇവിടെ ജനങ്ങളെല്ലാം ആകാംക്ഷാഭരിതരായി ഇരിക്കുകയാണ്‌. എന്താണ്‌ ഇപ്പോള്‍ സൂപ്രണ്ടുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍.

നിത്യാ, കഴിഞ്ഞ കുറേ മണിക്കൂറുകളായി അപ്പോളോ ഹോസ്‌പിറ്റല്‍ സൂപ്രണ്ടുമായി ബന്ധപ്പടാന്‍ പാടുപെടുകയായിരുന്നു. പല apollo-hospital2.jpgചാനലുകളും ആവുന്നതു ശ്രമിക്കുന്നുണ്ടെങ്കിലും കാണാന്‍ പറ്റിയില്ല. നമ്മള്‍ക്ക്‌ മാത്രമായിട്ടാണ്‌ ഇങ്ങിനെയൊരു അഭിമുഖം ലഭിച്ചിരിക്കുന്നത്‌. അതും യു.എസ്‌.പ്രസിഡണ്ട്‌ ഒബാമയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും നേരിട്ടുവിളിച്ചശേഷം, തീര്‍ന്നില്ല അപ്പോളോ ചെയര്‍മാന്‍ തന്നെ പലതവണ അപേക്ഷിച്ചപ്പോള്‍ മാത്രമാണ്‌ സൂപ്രണ്ടദ്ദേം കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി തന്നത്‌. ഇത്രയും കാര്യങ്ങള്‍ ആമൂഖമായി പറഞ്ഞിട്ടില്ലെങ്കില്‍ ജനം വിശ്വസിക്കുകയില്ല എന്നതുകൊണ്ടാണ്‌ വിശദീകരിക്കുന്നത്‌. വത്തിക്കാനിലെ പോപ്പിനെ കിട്ടിയെന്നുപറഞ്ഞാല്‍ ജനത്തിനു വിശ്വാസക്കുറവുണ്ടായെന്നുവരില്ല. അപ്പോളോ സൂപ്രണ്ട്‌ന്ന്‌ വച്ചാല്‍ ആരാ?

്‌അപ്പോള്‍ ഗീബല്‍സ്‌ എന്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം?

നിര്‍ക്കണ്ടന്റെ കൈയ്യില്‍ വടിവാളുവീണുകിട്ടി എന്നതുപോലെയൊരു പ്രകൃതമായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഒരിക്കലും നമ്മള്‍ മാത്രം പ്രതീക്ഷിക്കുന്നതുപോലെയല്ലല്ലോ കാര്യങ്ങള്‍. സൂ്‌പ്രണ്ട്‌ വളരേ ശാന്തനായിരുന്നു.

ഗീബല്‍സ്‌, ധൃതിപ്പെടുകയൊന്നും വേണ്ട, ഇന്നത്തെ ഇരുപത്തിനാലു മണിക്കൂറും നമ്മള്‍ ഇതിനായി മറ്റിവച്ചിട്ടുണ്ട്‌. ്‌അതുകൊണ്ട്‌ വിശദമായ ഒരു റിപ്പോര്‍ട്ടാണ്‌ വേണ്ടത്‌.

ഓ.കെ. നിത്യന്‍. നഴ്‌സുമാരെ പിരിച്ചുവിട്ടു എന്നിടത്തുനിന്നുമാണല്ലോ കാര്യങ്ങളുടെ തുടക്കം. പറഞ്ഞത്‌ മൂന്നില്‍ രണ്ടും ഇംഗ്ലീഷാണെന്ന്‌ ബോദ്ധ്യപ്പെട്ടതുകൊണ്ടുമാത്രമാണ്‌ അവറ്റകളെ മരണം വരെ കുത്തിവച്ച്‌ കൊല്ലാതിരുന്നത്‌ എന്നാണറിവായിട്ടുള്ളത്‌. അവധിക്കുള്ള അപേക്ഷ കൊടുക്കണം എന്നു പച്ചമലയാളത്തിലായുരുന്നു നേഴ്‌സുമാര്‍ പറഞ്ഞിരുന്നതെങ്കില്‍ അതൊരു വന്‍ദുരന്തം തന്നെയായേനെ. ജീവിതത്തില്‍ നിന്നും തന്നെ പിരിച്ചുവിട്ട്‌ വെള്ള പുതപ്പിച്ച്‌ മാലാഖമാരെ അവരവരുടെ അവകാശികള്‍ക്ക്‌ അയച്ചുകൊടുത്തേനെ എന്നും സൂപ്രണ്ട്‌ വ്യക്തമാക്കിയിട്ടുണ്ട്‌ നിത്യന്‍.


ശരി ഗീബല്‍സ്‌. പിന്നെ അവരോട്‌ രാജി ആവശ്യപ്പെട്ടു എന്നോ മറ്റോ പറഞ്ഞതില്‍ എത്രമാത്രം വസ്‌തുതയുണ്ട്‌?

നിത്യന്‍, അവനവന്‌ ചാവുമ്പോള്‍ വെള്ളം കുടിക്കാന്‍ തോന്നിയാല്‍ കൂടി വാട്ടര്‍ വാട്ടര്‍ എന്നേ പറയാവൂ, ഇനി രോഗിയാണ്‌ വെള്ളം വെള്ളം എന്നുവിലപിക്കുന്നതെങ്കില്‍ വാട്ടര്‍ എന്നു പറയുന്നതുവരെ ഒരു തുള്ളിവെള്ളം കൊടുക്കരുത്‌ എന്ന ഉത്തരവ്‌ നിലവിലുള്ളപ്പോഴാണ്‌ നഴ്‌സുമാര്‍ ഈ അക്രമം കാട്ടിയത്‌ എന്നതും ശ്രദ്ധേയമാണ്‌. ഇതെല്ലാമായിട്ടും ഓണ്‍ലി 34000 റുപ്പീസ്‌ അടച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിപ്പോയ്‌ക്കൊള്ളാനുള്ള ഒരു സുവര്‍ണാവസരവും സൂപ്രണ്ട്‌ കൊടുത്തു. പോരാതെ അതിര്‍ത്തി ലംഘിച്ച ജിഹാദികള്‍ക്ക്‌ പാക്കിസ്ഥാനിലേയ്‌ക്കെന്നപോലെ, നേഴ്‌സുമാര്‍ക്ക്‌ അപ്പോളോയില്‍നിന്നും പുറത്തേയ്‌ക്ക്‌ ഒരു സുരക്ഷിതപാതയും ഒരുക്കിക്കൊടുത്തു എന്നതും ശ്രദ്ധേയം. എന്നിട്ടും പഴികേള്‍ക്കേണ്ടിവന്നൂ എന്നാണ്‌ സൂപ്രണ്ടദ്ദേം പറയുന്നത്‌.

അപ്പോള്‍ ഇങ്ങിനെയൊരു കടുംകൈയ്‌ക്ക്‌ നേഴ്‌സുമാരേ പ്രേരിപ്പിച്ചത്‌ എന്താണ്‌ എന്ന വല്ല സൂചനയുമുണ്ടോ ഗീബല്‍്‌സ്‌?

നിത്യന്‍, നേരത്തെ പറഞ്ഞതുപോലെ മലയാളം പറയാനോ ചിന്തിക്കാനോ പാടില്ലെന്നു ഉത്തരവിറക്കിയശേഷമാണ്‌ ഈയൊരു അതിക്രമം നേഴ്‌സുമാരുടെ ഭാഗത്തുനിന്നുമുണ്ടായത്‌. എത്രയാളുകള്‍ക്ക്‌ ഇംഗ്ലീഷറിയാതെയുണ്ട്‌. അറിയില്ലെങ്കില്‍ നിത്യനെപ്പോലെ മുണ്ടാതിരുന്നാല്‍ പോരേ? മിണ്ടിയാലല്ലേ മിണ്ടിയത്‌ ഫൗളാവുക.

ഗീബല്‍സ്‌ ഒരു നിമിഷം അതിലൊന്നിടപെടട്ടെ. അതു തികച്ചും ശരിയാണ്‌. ഇംഗ്ലണ്ടില്‍ ഊമകളെ മരണം വരെ തൂക്കിലിടാന്‍ ഉത്തരവിറങ്ങാത്ത സ്ഥിതിയ്‌ക്ക്‌ അത്തരമൊരു കാര്യം ആലോചിക്കേണ്ടതാണ്‌. പിന്നെ വേറൊരു കാര്യം. ഗതികെട്ടാല്‍ പുലി പേട്ടയ്‌ക്ക്‌ വണ്ടികയറുന്നതുപോലെ നിത്യനും ഇംഗ്ലീഷ്‌ സംസാരിച്ചുകളയും. ഇംഗ്ലണ്ടിലെ സകര വിവരദോഷികളെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ടാണ്‌ തുടങ്ങുക. ഇംഗ്ലണ്ടിലെ പൊട്ടനും ഇംഗ്ലീഷാണല്ലോ സംസാരിക്കുന്നത്‌.

ഇപ്പോള്‍ സാംസ്‌കാരിക നായകന്‍ ശ്രീ. ആലക്കോട്‌ ലൈനിലുണ്ട്‌. ശ്രീ ആലക്കോട്‌ 'നമ്മുടെ നഴ്‌സുമാര്‍ പിരിച്ചുവിടരുതെന്ന്‌ കരഞ്ഞുപറഞ്ഞിട്ടും കേട്ടില്ല' എന്നതാണ്‌ ആരോപണം. എന്തുപറയുന്നു.

ഈ കരഞ്ഞൂ പറഞ്ഞൂ എന്നെല്ലാം കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ സ്വാഭാവികമായും എന്റെ മനോരഥ്യകളിലേയ്‌ക്ക്‌ അലസമായും അപ്രതീക്ഷിതമായും കടന്നുവരികയാണ്‌ മന്ദം മന്ദം.

ഒരു ബിലാത്തി മദാമ്മയേയും ഒരു ഭാരതമൂദേവിയേയും അടുത്തടുത്തു നിര്‍ത്തി മുഖമടച്ച്‌ രണ്ടുവീതം കൊടുത്താല്‍ രണ്ടുകൂട്ടരും അവരവരുടെ തൊള്ളബലത്തിനനുസരിച്ച്‌ നിലവിളിയ്‌ക്കും. ആ നിലവിളി ഇംഗ്ലീഷിലാണോ പരന്ത്രീസിലാണോ എന്നു തിരച്ചറിയാന്‍ സൂപ്രണ്ടിനുപോയിട്ട്‌ ഷെപ്പേര്‍ഡിനാവുമോ? നേരെ മര്യാദയ്‌ക്ക്‌ ഇംഗ്ലീഷ്‌ പറയാത്തവര്‍ അത്തരമൊരു ദുരവസ്ഥയില്‍ നിലവിളിച്ചത്‌ ഇംഗ്ലീഷിലാണെന്നുപറഞ്ഞാല്‍ സാഹചര്യത്തെളിവുകള്‍ വച്ച്‌ സത്യമാവാന്‍ വഴിയില്ല.

apolo-hosp3.jpgഇനി ഏതെങ്കിലും 'വിവരദോഷികള്‍' മനസ്സിലുണ്ടാവട്ടേ ഇത്തിരി നന്മയും അല്‌പം കൊന്നപ്പൂവും' എന്നൊക്കെ എഴുതിയത്‌ വായിച്ച്‌ വഴിതെറ്റിപ്പോയതാണ്‌ നമ്മുടെ സഹോദരിമാരെങ്കില്‍ അവര്‍ അതു തിരുത്തി മുന്നേറുകയാണ്‌ വേണ്ടത്‌. മലയാളം മലയാളം ഗോ എവേ. നഴ്‌സ്‌ പ്രോപ്പോസസ്‌, സൂപ്രണ്ട്‌ ഡിസ്‌പോസസ്‌ എന്നു കരുതിയാല്‍ മതി തല്‌ക്കാലം. ഇപ്പോള്‍ പിരിച്ചുവിട്ടതല്ലേ ഉള്ളൂ. വല്ല കടലാസിലോ മൂത്രപ്പുരയിലെ ചുമരിലോ ചില്ലറ എളിയ മലയാളസാഹിത്യ പരിശ്രമം കൂടി നടത്തിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവരുടെ അവസ്ഥ.

അപ്പോള്‍ ഇത്തരമൊരു പരിതസ്ഥിതിയില്‍ എന്താണ്‌ താങ്കള്‍ക്ക്‌ പൊതുസമൂഹത്തോട്‌ പറയാനുള്ളത്‌.

സാമൂഹ്യപ്രശ്‌നങ്ങളെ കണ്ണുമടച്ച്‌്‌ അവലോകനം ചെയ്യാനും പ്രതിവിധി കുറിച്ചുനല്‌കാനും ബാദ്ധ്യതപ്പെട്ട ഒരു സാമൂഹ്യവിരുദ്ധന്‍ എന്ന നിലയില്‍ മാത്രം ചിലതു പറയാം. ഭൂമിശാസ്‌ത്രപരമായ വൈകല്യങ്ങള്‍ കാരണം ഇംഗ്ലീഷു വശമില്ലാത്ത ഒരു മലയാളിരോഗിയെ അബോധാവസ്ഥയില്‍ മാത്രമേ അവിടെ പ്രവേശിപ്പിക്കാവൂ. അവിടുത്തെ ആ സൂപ്രണ്ടിന്റെ മുന്നില്‍ പെടുന്നതിലും ഭേദം അന്തകസന്നിദ്ധി പൂകുന്നതായിരിക്കും. അന്തകനാവുമ്പോള്‍ പറമ്പും വീടും കൊണ്ടുപോവുകയില്ലെന്ന ഒരു ആനുകൂല്യവുമുണ്ട്‌.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. മലയാളി സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ കാരണം പിരിച്ചുവിട്ട നേഴ്‌സുമാരെ തിരിച്ചെടുത്തിട്ടുണ്ട്‌. പിരിച്ചുവിട്ടിട്ടേയില്ലെന്നാണ്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്‌. മലയാളത്തില്‍ സംസാരിച്ചിട്ടേയില്ലെന്ന്‌ നഴ്‌സുമാരും താമസിയാതെ അറിയിക്കുമെന്ന്‌ തോന്നുന്നു. അതിനെപ്പറ്റിയുള്ള വിശദമായ ചര്‍ച്ച ഒരിടവേളയ്‌ക്ക്‌ ശേഷം അന്തമില്ലാതെ തുടരുന്നതായിരിക്കും. ഒരു ബ്രേയ്‌ക്ക്‌ എടുക്കേണ്ടതുകൊണ്ടുമാത്രം തല്‌ക്കാലം വിട.

2 comments:

NITHYAN said...
This comment has been removed by the author.
Anonymous said...

Kollam... rashichuu vayyichuu..

buckeye