April 30, 2008

രാഹുലിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ

അച്ഛമ്മയുടെ അച്ഛന്‍ 'ഇന്ത്യയെ കണ്ടെത്തിയ' ശേഷമാണ്‌ പ്രധാനമന്ത്രിയായത്‌. ഇന്ത്യയെ കണ്ടെത്തുന്ന ശ്രമത്തിനിടയില്‍ ഒറീസയെ എങ്ങിനെയോ മൂപ്പര്‍ക്ക്‌ കൈമോശം വന്നുപോയിരിക്കണം. അതുകൊണ്ടായിരിക്കണം രാഹുല്‍ ഒറീസയെ കണ്ടെത്താന്‍ പുറപ്പെട്ടതും വന്‍ വിജയം കൈവരിച്ചതും.

പെരിയ കോണ്‍ഗ്രസിലെ ചിന്നതമ്പി ഒറീസയുടെ ഒരു കഷണം കണ്ടെത്തുമ്പോഴേക്കും അര്‍ജുന്‍ സിംഗ്‌ ഒരു വലിയ സത്യം കണ്ടെത്തി. രാഹുലില്‍ അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്തിയതിനുള്ള പേറ്റന്റ്‌ സിങ്ങിന്‌. സാക്ഷി മുഖര്‍ജിയും. ഇനിയങ്ങോട്ട്‌ സുഹൃത്തുക്കളേ രാഹുകാലം.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ്‌ നാട്ടുരാജ്യങ്ങള്‍ വാണിരുന്നത്‌ രാജാക്കന്‍മാരായിരുന്നു. സായിപ്പിന്റെ പാദപൂജ നടത്താത്ത അന്നത്തെ സൂപ്പര്‍സ്റ്റാര്‍ രാജാക്കന്‍മാര്‍ക്കൊക്കെ കൈവന്നത്‌ പഴശ്ശിയുടെയും ടിപ്പുവിന്റെയും ഗതിയായിരുന്നു. സായിപ്പിനെ കണ്ടാല്‍ കാലുതിരുമ്മാന്‍ കൈതരിച്ച മഹാന്‍മാര്‍ക്ക്‌ തലതപ്പിനോക്കേണ്ട ഗതികേടുണ്ടായില്ല. നല്ലൊരു ആട്ടുകട്ടിലും വീശുവാന്‍ തരുണിസഹിതം ചാമരവും തരമാക്കിക്കൊടുത്തവര്‍ പെരിയ രാസാക്കന്‍മാരായി. എതിര്‍ത്ത പഴശ്ശിയുടെ നാലുകെട്ടിന്റെ അസ്ഥിവാരം വരെ കുളംതോണ്ടിയപ്പോള്‍ ഒറ്റുകാരെല്ലാം കിരീടം വെക്കാത്ത രാജാക്കന്‍മാരായതാണ്‌ ജനാധിപത്യത്തിന്റെ ചരിത്രം. രാജ്യം മൊത്തം വിറ്റ്‌ുതീരെഴുതിക്കിട്ടുകയും ചെയ്‌തു.

രാജാവാണെന്ന അഹങ്കാരമൊന്നുമില്ലാത്തവരായിരുന്നു പണ്ടേ. അതുകൊണ്ടാണല്ലോ പിന്നീട്‌ മന്ത്രിയായാലും മതിയെന്നു സമാധാനിച്ചത്‌. വടക്കേയിന്ത്യയിലെ സിങ്ങുമാര്‍ മൊത്തം അര്‍ജുന്‍ സിങ്ങ്‌, നട്‌ വര്‍ സിങ്ങ്‌, ജസ്വന്ത്‌ സിങ്ങ്‌... രാസാവല്ലാത്തവര്‍ ചുരുക്കം. നോക്കണേ ഹലാക്ക്‌. രാസാവായ അര്‍ജുന്‍സിങ്ങ്‌ സാദാമന്ത്രി. ഓച്ചാനിച്ച്‌ നിന്ന്‌ റാന്‍മൂളേണ്ട വെറും പ്രജ സര്‍ദാര്‍ജി പ്രധാനമന്ത്രി. മൊത്തത്തില്‍ ഒരു സര്‍ദാര്‍ജിഫലിതം പോലുണ്ട്‌. എത്രകാലമെന്നു വച്ചിട്ടാ സുഹൃത്തുക്കളേ സഹിക്കുക. വേറെ ഗതിയില്ലാത്തതുകൊണ്ടു സഹിച്ചു.

പണ്ട്‌ മിണ്ടാപ്പൂതം നരസിംഹറാവുജിയുടെ കീഴിലും മന്ത്രിപ്പണി. പത്തുപതിനെട്ടു ഭാഷയറിയും പഹയന്‌. എന്നാല്‍ കമാന്നൊരക്ഷരം ഉരിയാടുകയില്ല. സകലഭാഷയും പഠിച്ചശേഷം മൂപ്പര്‍ മനസ്സിലാക്കിയത്‌ ഒരു സത്യമാണ്‌. ഏതുഭാഷയായാലും മിണ്ടിയാലാണ്‌ കുഴപ്പം. ഒടുവില്‍ ക്ഷമകെട്ടു. പാരപണിയാരംഭിച്ചു. വേലായുധനോടു തന്നെ വേല വേണോന്നു മൂപ്പര്‍ ചോദിച്ചില്ല. മുഖമൊന്ന്‌ കടന്നലുകുത്തിയപോലാക്കിയെന്നുമാത്രം. പിന്നെയൊരു മാര്‍ഗമേ കണ്ടുള്ളൂ. മകരജ്യോതി കണ്ട്‌ അണ്ണാച്ചിയെപ്പോലെ ഒരൊറ്റവിളിയാ - രാജീവിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ. പറയത്തക്ക വ്യത്യാസമൊന്നും രാജാവും രാജീവും തമ്മിലില്ലാത്ത സ്ഥിതിക്ക്‌ അതാണുത്തമമെന്നും തോന്നി.

നാലുവോട്ട്‌ അര്‍ജുന്‍ രാജാവിന്‌ സ്വന്തമായി അന്നുമില്ല. ഇന്നുമില്ല. ഇനിയുണ്ടാവുമെന്നും തോന്നുന്നില്ല. മത്സരിച്ചപ്പോഴെല്ലാം വന്‍ഭൂരിപക്ഷത്തിനാണ്‌ തോല്‍വി. എന്നുവച്ച്‌ പിന്‍മാറുകയൊന്നുമില്ല. ജനാധിപത്യത്തിന്റെ പൂമുഖത്തു (ലോക്‌സഭ) നിന്നും ചവുട്ടിപ്പുറത്താക്കിയാല്‍ നേരെ പാതിരാത്രി പിന്‍വാതിലില്‍ (രാജ്യസഭ) കാത്തുനില്‌ക്കും. അതിലൂടെ വലിഞ്ഞകത്തുകയറി രാജ്യത്തെ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്‌ സിങ്ങുപരിവാരങ്ങളുടെ പണ്ടേയുള്ള ശീലം.

എല്ലാ തറവാട്ടിലെയും മുടിയനായ പുത്രന്‍മാര്‍ക്ക്‌ വല്ലതും നക്കാനായി അമ്മമാര്‍ അടുക്കളയിലേക്കുള്ള സുരക്ഷിതപാതയൊരുക്കിക്കൊടുക്കുക ഈ പിന്‍വാതിലിലൂടെയാണ്‌. ലക്ഷണംകെട്ട ജാതികളാണെങ്കില്‍ ഉള്ളതും ഞണ്ണി കലവുമുടച്ച്‌ സ്ഥലം വിടുകയാണ്‌ പതിവ്‌. എന്നാലും അമ്മയുടെ ഹൃദയത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരുവനും പടിയിറങ്ങേണ്ടിവരികയില്ല. വേറൊരിടത്തായിരുന്നെങ്കില്‍ എന്നേ കരുണാകരനെ പടിയടച്ച്‌ പിണ്ഡം വച്ചേനെ.

എനിക്കു വോട്ടുതന്നു മന്തിയാക്കണം എന്നൊരു രാജാവു യാചിക്കുന്നതുകേട്ടാല്‍ തലയുടെ കല്ലിളകി എന്നാണ്‌ ജനത്തിനു തോന്നുക. ഭരണഘടനപ്രകാരമാവട്ടേ തലയ്‌ക്ക്‌ സ്ഥിരതയുള്ളവര്‍ക്കുമാത്രമേ മത്സരിക്കാനും പാടുള്ളൂ. അതുകൊണ്ട്‌ അത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കൊന്നും സിങ്ങിനെ നോക്കരുത്‌. മുമ്പില്‍ നിന്നിറക്കിവിട്ടാല്‍ പിന്നിലൂടെ കയറിവരുമെന്നുമാത്രം.

അങ്ങിനെ കയറിവന്നാല്‍ പിന്നെ തോല്‌പിച്ചിറക്കിവിട്ട ജനത്തിനോട്‌ രാജനീതി കാട്ടും. റിസര്‍വേഷനെക്കൊണ്ട്‌ ഒ.ബി.സിയും രാജ്യവും രാജ്യവാസികളും രക്ഷപ്പെടുകയില്ലെങ്കിലും സ്വയം രക്ഷയ്‌ക്ക്‌ അത്യുത്തമം അതുതന്നെയാണെന്ന തിരിച്ചറിവൊക്കെ സിങ്ങിനുണ്ട്‌. എന്നാല്‍ അതിന്റെയൊന്നും അഹങ്കാരം ഒട്ടില്ലതാനും.

ബോധിസത്വന്‍ തന്നെ 24 കൊല്ലം ധ്യാനനിരതനായിരുന്നപ്പോഴാണ്‌ ബോധോദയമുണ്ടായത്‌. ബോധോദയം പണ്ടേ ഉണ്ടായിരുന്നെങ്കിലും അതു പരസ്യപ്പെടുത്താന്‍ പത്തുമുപ്പത്‌ രാഹുലിന്‌ കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നുവെന്നുമാത്രം. ഒരു ശുഭമുഹൂര്‍ത്തം നോക്കി നാലുപത്രക്കാര്‍ ചുറ്റിലുമുള്ള നേരത്ത്‌ മൂപ്പര്‍ ഒന്നലറി - രാഹുലിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ. കേട്ടാല്‍ മന്ദബുദ്ധികള്‍ക്കു തോന്നുക മറ്റേ സര്‍ദാര്‍ജിയില്‍ നിന്നും രക്ഷിക്കാനാണെന്നാണ്‌. മാഡത്തിനങ്ങിനെ പലേ ഗുണങ്ങളുമുണ്ട്‌. തരാതരം പോലെ പ്രസ്‌താവന നടത്താന്‍ എല്ലില്ലാത്ത നാവുമായി ഭൃത്യരാജാക്കന്‍മാര്‍ സദാ ചുറ്റിലും കാണും.

ഒരാള്‍ ഒരു ദിവസം ഒരു വഷള്‌ മാത്രമേ വിളിച്ചലറാവൂ എന്ന നിബന്ധനയൊന്നും കോണ്‍ഗ്രസിലില്ല. കേരളത്തിലെ മന്ത്രി സുധാകരനെപ്പോലെ എത്രയുമാവാം. വേണമെങ്കില്‍ ഗിന്നസുകാരെ വിളിപ്പിച്ച്‌ സ്വന്തം പേരിലൊരു റിക്കോര്‍ഡും എഴുതിക്കാം.

ഒരു വഷള്‌ ഒരുവന്‍ ഉണര്‍ത്തിച്ചാല്‍ പിന്നെ വേണ്ടത്‌ വേറൊരുവന്‍ ഇന്‍ ദ നെയിം ഓഫ്‌ അള്ള അഥവാ മാഡം അത്‌ പിന്താങ്ങുകയാണ്‌. അതായത്‌ മാഡം അംഗീകരിച്ചു എന്നൊരുറപ്പിനായി.

പണ്ട്‌ വാജ്‌പേയിക്ക്‌ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം പോയപ്പോള്‍ അര്‍ജുനന്‍ അലറിവിളിച്ചതാണ്‌ മാഡത്തെ വിളിച്ച്‌ നാടു നന്നാക്കാന്‍. മാഡം വന്നതുമാണ്‌. വന്നതുപോലെ പോയതുമാണ്‌. അന്ന്‌ കലാംജി മാഡത്തിന്റെ കാതിലോതിയതെന്താണെന്ന്‌ മൂപ്പര്‍ക്കും കേട്ട മാഡത്തിനും മാത്രമേ തിരുപാടുള്ളൂ. തടികിട്ടിയാല്‍ പുല്ലും പറിക്കാം എന്നുപറഞ്ഞോടിയ പഴയ അടിക്കാരനെപ്പോലെ പോയ ആളാണ്‌. പിന്നീട്‌ കണ്ടത്‌ ആദ്യം ശിബിയെയും പിന്നെ ശ്രീബുദ്ധനെയും ഒടുവില്‍ മഹാത്മാഗാന്ധിയെയും പിന്തള്ളി മിസ്‌. ഗാന്ധി മഹാത്യാഗിയായി ചരിത്രത്തില്‍ പുനരവതിരിക്കുന്നതാണ്‌. അതോടുകൂടി ഉറക്കംതൂങ്ങി കിടക്കയില്‍ വീണെന്നുപറഞ്ഞപോലെ സര്‍ദാര്‍ജി പ്രധാനമന്ത്രിയുമായി.

ഇതിനുമുമ്പ്‌ ശ്രീരാമന്‍മാത്രമാണ്‌ ഇങ്ങനെ കയ്യില്‍കിട്ടിയ സംഗതിയെടുത്ത്‌ കാട്ടിലിട്ട ഏക കോണ്‍ഗ്രസുകാരന്‍. അതാണല്ലോ ഗാന്ധിജി രാമരാജ്യത്തിനുവേണ്ടി പരിശ്രമിച്ചത്‌. അതുതന്നെയാണ്‌ മാഡവും ചെയ്‌തത്‌. എന്നിട്ടെന്തു പറയാന്‍? എഴുത്തറിയാവുന്ന കോണ്‍ഗ്രസുകാര്‍ വംശനാശം വന്നതുകൊണ്ട്‌ ഒരു മാഡായനം ഉണ്ടായില്ല. തന്റെ പാദുകം തലയില്‍ വച്ച്‌ സര്‍ദാര്‍ജിയോട്‌ ഇഷ്ടം പോലെ ചിന്തിച്ചോളാനും പറയുമ്പോലെ ഭരിച്ചോളാനും പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യത്തിനും സ്വന്തം തടിക്കും എന്തുകൊണ്ടും നല്ലത്‌ അതാണെന്നൊരു തിരിച്ചറിവ്‌. അത്രതന്നെ.

കോണ്‍ഗ്രസിലെ മാത്രമല്ല അതിന്റെ അസ്സല്‍ പകര്‍പ്പായ സകലപാര്‍ട്ടികളിലെയും കടല്‍ക്കിഴവന്‍മാര്‍ക്കും ചാവാനാവുമ്പോള്‍ ഒരു കാര്യം ബോദ്ധ്യപ്പെടും. യുവാക്കള്‍ രംഗത്തേക്ക്‌ വരണം. പരമാവധി മകനായാല്‍ നല്ലത്‌. തൊട്ടുകൂട്ടാനൊന്നില്ലെങ്കില്‍ മകളായാലും കുഴപ്പമില്ല. ശരദ്‌പവാറിന്‌ പൊന്നുമോള്‍ സുപ്രിയ തന്നെ ധാരാളം. കലൈഞ്‌ജര്‍ക്ക്‌ യുവതിയായി കനിമൊഴിയും യുവാവായി അമ്പതുകാരന്‍ സ്റ്റാലിനുമുണ്ട്‌. അറുപതിലെത്തിയ മാഡത്തിന്‌ മോന്‍ രാഹുല്‍. നാലളുടെ മുന്നില്‍ കൊണ്ടുപോയി നിര്‍ത്താന്‍ പറ്റിയ മക്കളുള്ള വയസ്സന്‍മാര്‍ രക്ഷപ്പെട്ടു. രാജ്യവും. സുകൃതം ചെയ്‌തവരാണ്‌ ഭാരതീയര്‍.

രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ രാജാവ്‌ പുറപ്പെടുമ്പോള്‍ത്തന്നെ ബുദ്ധിയുള്ള പെങ്ങള്‍ക്കുതോന്നി കാര്യം പിശകാണെന്ന്‌. അച്ഛന്റെ പാതയിലേക്ക്‌ മകനെ തള്ളിവിടാനുള്ള വഴിയാണോന്നൊരു സംശയം. നേരെ മൂപ്പരുപോയി വെല്ലൂരിലേക്ക്‌. രാജീവിന്റെ വധത്തിലെ പങ്കിന്‌ അഴിക്കുള്ളിലായ നളിനിയെ കണ്ടു. കൈകൂപ്പിതൊഴുതു. സംസാരിച്ചു. കോണ്‍ഗ്രസുകാര്‍ ഞെട്ടി. ഇത്രയ്‌ക്കുവിവരം മാഡത്തിന്റെ മകള്‍ക്കുണ്ടാവുമെന്ന്‌ അക്കൂട്ടര്‍ ധരിച്ചുകാണില്ല. ഒരു പ്രധാനമന്ത്രിയായ രാജീവ്‌ കൊല്ലപ്പെടുമ്പോള്‍ നിഴലുപോലെ നില്‌ക്കുന്ന നിരവധി നേതാക്കളില്‍ മരുന്നിനുപോലും ഒരെണ്ണം കൂടെച്ചാകാനിടയാകാത്തകാര്യം മകള്‍ നളിനിയോട്‌ ചോദിച്ചിരിക്കണം.

എതായാലും പ്രിയങ്കയ്‌ക്ക്‌ ഒരു കാര്യം വ്യക്തമായിട്ടുണ്ട്‌. നമ്പാന്‍ കൊള്ളാത്ത ജാതികളാണ്‌ കോണ്‍ഗ്രസുകാരെന്ന സത്യം. ഏതായാലും അര്‍ഹതയില്ലാത്ത ഗാന്ധിനാമം എന്റെ പേരിനൊപ്പം ആരും വെയ്‌ക്കരുത്‌ എന്നുപറയാന്‍ തീരുമാനിച്ചപ്പൊഴേ നിത്യനു തോന്നിയിട്ടുണ്ട്‌ കുട്ടിക്ക്‌ സൗന്ദര്യം മാത്രമല്ല, ബുദ്ധിയും കൂടിയുണ്ട്‌.

വായും പിളര്‍ന്നുവരുന്ന മുതലയെപ്പോലെയാണ്‌ കമ്മ്യൂണിസം, വരുന്നത്‌ ചിരിക്കാനാണോ അതോ വിഴുങ്ങാനാണോ എന്നു മനസ്സിലാവുകയില്ല എന്ന തമാശയാക്കിയത്‌ വിന്‍സ്‌റ്റണ്‍ ചര്‍ച്ചിലാണ്‌. അതിന്ത്യയില്‍ നന്നായി ചേരുക കോണ്‍ഗ്രസിനാണ്‌. വര്‍ഗീയത കോണ്‍ഗ്‌സുകാര്‍ക്ക്‌ കണ്ടേകൂട. ഇന്ദിരാഗാന്ധി വെടികൊണ്ടുവീണപ്പോള്‍ ദില്ലിയില്‍ മാത്രം പച്ചക്കുവെട്ടിയിട്ട സിഖുകാരുടെ എണ്ണമെത്രയായിരുന്നു. മോഡിയുടെ ഗുജറാത്തിലെക്കാളും മെച്ചപ്പെട്ട പ്രകടനമായിരുന്നില്ലേ ടൈറ്റ്‌ലറും കൂട്ടരും കാഴ്‌ചവെച്ചത്‌. നാവുവടിക്കാന്‍ ഈര്‍ക്കിലി ചീന്തുന്നപോലെയാണ്‌ എട്ടുംപൊട്ടും തിരിയാത്ത പാവം സിക്കുപിള്ളേരെ ഒരു പേനക്കത്തിപോലും ഉപയോഗിക്കാതെ വലിച്ചു കീറിയത്‌. ചര്‍ച്ചില്‍ പറഞ്ഞതില്‍ നിന്നും ചെറിയ വ്യത്യാസമുണ്ട്‌. ചിരിച്ചുകൊണ്ട്‌ വിഴുങ്ങുകയാണ്‌ കോണ്‍ഗ്രസുകാരുടെ രീതി. അരനൂറ്റാണ്ടിനകം അതു പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്‌.

18 comments:

NITHYAN said...

എതായാലും പ്രിയങ്കയ്‌ക്ക്‌ ഒരു കാര്യം വ്യക്തമായിട്ടുണ്ട്‌. നമ്പാന്‍ കൊള്ളാത്ത ജാതികളാണ്‌ കോണ്‍ഗ്രസുകാരെന്ന സത്യം. ഏതായാലും അര്‍ഹതയില്ലാത്ത ഗാന്ധിനാമം എന്റെ പേരിനൊപ്പം ആരും വെയ്‌ക്കരുത്‌ എന്നുപറയാന്‍ തീരുമാനിച്ചപ്പൊഴേ നിത്യനു തോന്നിയിട്ടുണ്ട്‌ കുട്ടിക്ക്‌ സൗന്ദര്യം മാത്രമല്ല, ബുദ്ധിയും കൂടിയുണ്ട്‌.

കണ്ണൂസ്‌ said...

kalakki!

യാരിദ്‌|~|Yarid said...

സത്യം...:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വായും പിളര്‍ന്നുവരുന്ന മുതലയെപ്പോലെയാണ്‌ കമ്മ്യൂണിസം!......ഇപ്പറഞ്ഞത്‌ റൈറ്റ്‌.

മലബാറി said...

രൂഹൂലും മമ്മിയും കൂടി ഭരിക്കട്ടേ..
നമ്മുടെ വിധി അതാണെങ്കില്‍.....
അനുഭവിച്ചല്ലെ തീരൂ...

Sathish Prakash said...

Rahul alla avanthe appupan vicharichalum Indiaya Rakshikkan avilla...karanam ividathai Congrassuakaru muzhuvanum, Sakhakkalkku muzhuvanu..Budhivekkanam

കുറുമാന്‍ said...

പണ്ട്‌ മിണ്ടാപ്പൂതം നരസിംഹറാവുജിയുടെ കീഴിലും മന്ത്രിപ്പണി. പത്തുപതിനെട്ടു ഭാഷയറിയും പഹയന്‌. എന്നാല്‍ കമാന്നൊരക്ഷരം ഉരിയാടുകയില്ല. സകലഭാഷയും പഠിച്ചശേഷം മൂപ്പര്‍ മനസ്സിലാക്കിയത്‌ ഒരു സത്യമാണ്‌. ഏതുഭാഷയായാലും മിണ്ടിയാലാണ്‌ കുഴപ്പം - നിത്യന്‍ഭായ്..ഈ വരി വായിച്ച് ചിരി നിറുത്താന്‍ പറ്റിയില്ല കുറച്ച് നേരത്തേക്ക്. ചിരി നിന്നപ്പോള്‍ ചിന്തിച്ചു (ഇടക്കൊക്കെ ആ‍ പരിപാട്യേം ഉണ്ടെന്നേ). സത്യമാണ്. മിണ്ടിയിലാണ് പ്രശ്നം. ഞാനിനി മിണ്ടൂല.

Rasheed Chalil said...

ഇത് കലക്കി.

Anonymous said...

എന്നാ പിന്നെ ഇയാള് പോയി ഭരി.
വളവളാ പറയാനും കുറേ ഭേഷ് കാരും.
എന്നാ കോ* ചെയ്യുംന്നാ?

പിന്നെ പത്ത് പൈസക്ക് തോട്ടിപ്പണീക്ക് പോലും കൊള്ളാത്ത സഗാക്കളെ പിടിച്ച് അവിടെയിരുത്തണാ? അതോ കാവി പാള നിക്കറുകാരെ?
പഷ്ട്!

വെറുതേ കാണുന്നതെല്ലാത്തിനേം വളവളാന്ന് കുറ്റോം പറഞ്ഞ് ഒന്നിനും കൊള്ളാത്ത കൊറേ കൊണവാന്മാര്. ഇങ്ങളൊക്കെ ജീവിക്കണ കേരളം അങ്ങ് ഭരിച്ച് നന്നാക്കി വെച്ചേക്കുവല്യോ!

നിഷാന്ത് said...

എടാ അനോണീ, വല്ലതും പറയുവാണെങ്കില്‍ സ്വന്തം പേരില്‍ വന്നുപറയടാ...

നിത്യന്‍, നല്ല ലേഖനം.

തോന്ന്യാസി said...

ഏതായാലും അര്‍ഹതയില്ലാത്ത ഗാന്ധിനാമം എന്റെ പേരിനൊപ്പം ആരും വെയ്‌ക്കരുത്‌ എന്നുപറയാന്‍ തീരുമാനിച്ചപ്പൊഴേ നിത്യനു തോന്നിയിട്ടുണ്ട്‌ കുട്ടിക്ക്‌ സൗന്ദര്യം മാത്രമല്ല, ബുദ്ധിയും കൂടിയുണ്ട്‌.


പക്ഷേ തോന്ന്യാസിക്ക് തോന്നുന്നത്, ഇവിടെ നിത്യന് തെറ്റു പറ്റിയെന്നാണ്, പ്രിയങ്ക വിവാഹിതയാകുന്നതു വരെ പ്രിയങ്കാ ഗാന്ധി ആയിരുന്നു, അതിനു ശേഷമാണ് പ്രിയങ്കാ വാധ്‌ര ആകുന്നത്. ച്ചാല്‍, ഒരു ഒന്നാന്തരം കുടുംബിനിയായ ഭാരതീയ വനിതയെപ്പോലെ കഴിയാം എന്ന തീരുമാനം എടുത്തൂന്നര്‍ത്ഥം.

NITHYAN said...

പ്രിയ തോന്ന്യാസീ, കാര്യം അങ്ങിനെയാണെന്നുതോന്നുന്നില്ല. കാരണം കുട്ടി ഗാന്ധിനാമം വിട്ടത്‌, പലകോണുകളില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ്‌. ഇന്ദിരാ പ്രിയദര്‍ശിനി ഇന്ദിരാ ഫിറോസ്‌ ആവാതെ നേരെ ഇന്ദിരാഗാന്ധിയാവുകയായിരുന്നു. ഫിറോസിന്റെ തറവാടുനാമം ഘണ്ടിയായിരുന്നു എന്നത്‌ ശ്രദ്ധിക്കുമല്ലോ. ആ ഘണ്ടിയെ ഒന്നു വ്യഭിചരിച്ച്‌ ഗാന്ധിയാക്കുകയെന്ന തന്ത്രമാണ്‌ പയറ്റിയത്‌ മഹാത്മാ ഗാന്ധിയുടെ ആശീര്‍വാദത്തോടെ. ഇന്ത്യന്‍ ജനാധിപത്യമാര്‍ക്കറ്റില്‍ ആ ബ്രാന്റ്‌ നന്നായി വിറ്റുപോവുകയും ചെയ്‌തു. സഞ്‌ജയിനെ വേളികഴിച്ച്‌ പുറത്തുനിന്നുമെത്തിയ മനേകയും മനേകാ ഗാന്ധിയായി മാമോദീസ മുങ്ങിയതാണ്‌. സോണിയയെപ്പോലെ തന്നെ. ഗാന്ധി ബ്രാന്റു കൊണ്ടുണ്ടായ ഉപകാരം ചില്ലറയില്ല. സ്വാതന്ത്ര്യാനന്തരം നഹ്‌റുകുടുംബത്തിലെ തൊഴിലില്ലായ്‌മയാണ്‌ അവസാനിച്ചുകിട്ടിയത്‌. അതായത്‌ ഇന്ത്യയിലെ മൊത്തം. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നായിരുന്നല്ലോ ഒരുകാലത്തെ മുദ്രാവാക്യം.

Mr. K# said...

കലക്കന് പോസ്റ്റ്.

Areekkodan | അരീക്കോടന്‍ said...

കലക്കി.
കലക്കി.
കലക്കി.

Areekkodan | അരീക്കോടന്‍ said...

കലക്കി.
കലക്കി.
കലക്കി.

G.MANU said...

നിത്യാ..ആ വിരലില്‍ ഒരു മുത്തം..

ഈ ഭാഷയ്ക്ക്..

മനോരമയിലെ ‘വിമതന്‍‌റെ’ എഴുത്തുപോലെ ഇതും എനിക്ക് പ്രിയപ്പെട്ടത്...

ദൈവം said...

ഇനിയങ്ങോട്ട്‌ സുഹൃത്തുക്കളേ രാഹുകാലം :)

Unknown said...

പ്രിയപ്പെട്ട നിത്യന്‍ , വായിക്കാന്‍ വൈകി .... ഭാഷയില്‍ , എഴുത്തില്‍ പതിവ് പോലെ നിത്യന്‍ സ്പര്‍ശം ...
സ്നേഹപൂര്‍വ്വം,