May 19, 2010

മാധ്യമങ്ങളും ജുഡീഷ്യറിയും


ജനാധിപത്യത്തിന്റെ രണ്ട്‌ നെടുംതൂണുകള്‍ എന്ന സ്ഥാനം ഇപ്പോഴലങ്കരിക്കുന്നത്‌ ജുഡീഷ്യറിയും മീഡിയയുമാണ്‌ ലെജിസ്ലേച്ചറിന്റെയും എക്‌സിക്യുട്ടീവിന്റെയും കൈയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്‌ സാധാരണയായി ഇങ്ങിനെ സംഭവിക്കുക. രണ്ട്‌ നെടുംതൂണുകള്‍ എന്നനിലയില്‍ തുല്യ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടവരാണ്‌ ജുഡീഷ്യറിയും മീഡിയയും. രണ്ടു കൂട്ടരും പരസ്‌പരം ആവശ്യമുള്ളവരാണ്‌. ജനങ്ങളാണെങ്കില്‍ രണ്ടുകൂട്ടരേയും ഒരുപോലെ ആവശ്യമുളളവരുമാണ്‌. അതായത്‌ സര്‍വ്വതന്ത്രസ്വതന്ത്രമായ ഈ രണ്ടു സ്ഥാപനങ്ങളാണ്‌ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ശ്വാസകോശവും കരളും.
 
ആരാണ്‌ കൂടുതല്‍ സ്വതന്ത്രര്‍, ആര്‍ ആരുടെ കാര്യത്തില്‍ ഇടപെട്ടു കുളം തോണ്ടരുത്‌, ആര്‍ക്ക്‌ ആരുടെ കാര്യത്തിലിടപെട്ടു കുളമാക്കാം എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ ആദികാലം മുതലേ നടന്നുകൊണ്ടിരിക്കുന്നു. തലയോടുള്ളന്നും മൂക്കിലെ വെള്ളം വറ്റുകയില്ലെന്നു പറഞ്ഞതുപോലെ ആദിമന്ത്യാന്തമില്ലാതെ അത്‌ അനാദികാലത്തോളം തുടര്‍ന്നുകൊണ്ടുമിരിക്കും. എത്രയെത്ര സെമിനാറുകള്‍ അതിലേറെ ചര്‍ച്ചകള്‍. അണ്ടിപ്പരിപ്പിന്റെയും കുപ്പിവെള്ളത്തിന്റെയും കഥ എളുപ്പം കഴിയും. പ്രശ്‌നങ്ങള്‍ തുടര്‍ന്നും പൂര്‍വ്വാധികം ഭംഗിയായി അരങ്ങുതകര്‍ക്കുകയും ചെയ്യും. നാട്ടുനടപ്പ്‌ അതാണ്‌. 

പഴയ ലോര്‍ഡ്‌ ചീഫ്‌ ജെസ്റ്റിസ്‌ ഓഫ്‌ ഇംഗ്ലണ്ട്‌ ആന്റ്‌ വെയില്‍സ്‌ ആയ ലോര്‍ഡ്‌ വൂള്‍ഫ്‌ പറഞ്ഞതുനോക്കുക. "Parliamentary democracy depends upon the existence of a free and independent media and a free and independent judiciary. What is more, it is possible that a free media depends upon the existence of a free judiciary and free judiciary depends in turn upon a free and independent media. അപ്പോള്‍ മൊത്തത്തില്‍ നെയ്‌ച്ചോറും ബിരിയാണിയും തമ്മിലുള്ള വ്യത്യാസം കൂടി പരമമായ ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ രണ്ടുകൂട്ടരും തമ്മിലില്ല. 

വൂള്‍ഫ്‌ തുടരുന്നു "While this may be true, the judiciary must be independent of the media and the media must be independent of the judiciary. അതായത്‌ രണ്ടും തൊടിയില്‍ കവുങ്ങു പോലെയാണ്‌ വളരേണ്ടത്‌. ഒന്ന്‌ മറ്റൊന്നിന്റെ നിഴലില്‍ പെട്ട്‌ ചാഞ്ഞും ചെരിഞ്ഞും പോവാകെ കുത്തനെ വേരുറപ്പിക്കണം. കവുങ്ങിന്റെ ഗുണം ചുറ്റിലുമുള്ള തണല്‍ അതിനെ ബാധിക്കുകയില്ലെന്നതാണ്‌. അസ്‌തുവായിപ്പോയാലും ചാഞ്ഞുവളരുകയില്ല. 

ഭരണകൂടത്തിന്റെ അധികാരത്തിന്റെ ശേഷി കൂടിയും കുറഞ്ഞുമിരിക്കും. അത്‌ പിന്നിലുള്ള ജനത്തിന്റെ പിന്തുണയെ ആശ്രയിച്ചാണിരിക്കുക. ഒടുക്കത്തെ പിന്തുണയുമായാണ്‌ വരുന്നതെങ്കില്‍ തിമിരം താമസിയാതെ പിടികൂടും. പിന്നെ കണ്ണുതെറ്റി തൈക്കുണ്ടില്‍ വീഴാതെ നോക്കേണ്ടതും നേര്‍വഴി നടത്തേണ്ടതുമായ കടമ ജുഡീഷ്യറിക്കും മീഡിയയ്‌ക്കുമാണ്‌. വിളിച്ചുപറയേണ്ട ബാദ്ധ്യത മീഡിയയ്‌ക്കും നേര്‍വഴി നടത്തേണ്ട ചുമതല ജുഡീഷ്യറിക്കും. 

ഉത്തരവാദിത്വം കൂടുന്നതിനനുസരിച്ച്‌ കൂടേണ്ട സാധനമാണ്‌ പ്രവര്‍ത്തന സ്വാതന്ത്ര്യം. സ്വാതന്ത്ര്യമില്ലാത്ത ഉത്തരവാദിത്വം തോട്ടിയില്ലാത്ത പാപ്പാനെപ്പോലെയാണ്‌. എപ്പം ചത്തു എന്നു ചോദിച്ചാല്‍ മതിയാവും. ജനാധിപത്യത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ളത്‌ ജുഡീഷ്യറിയ്‌ക്കും മാധ്യമങ്ങള്‍ക്കുമാണ്‌. നേരു നേരത്തേ അറിയിക്കേണ്ടതു മാധ്യമങ്ങളുടെ ബാദ്ധ്യതയാവുമ്പോള്‍ നീതിയുടെ കാവലാളാവേണ്ടത്‌ ജുഡീഷ്യറിയാണ്‌. ഈ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കൂവാന്‍ വേണ്ടത്‌ തീര്‍ച്ചയായും വക്കുപൊട്ടിയ സ്വാതന്ത്ര്യമല്ല, അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്‌. 

സമീപകാലത്ത്‌ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഒരു കേസാണ്‌ ജസിക്കാലാല്‍ വധക്കേസ്‌. ബാറില്‍ പാതിരാത്രിക്ക്‌ മദ്യം ഒഴിച്ചുകൊടുക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നു പ്രതി മനുശര്‍മ്മ ജസിക്കാലാലിനെ വെടിവെച്ചുകൊന്നു. മന്ത്രിപുത്രന്‍ മനുശര്‍മ്മ സുഖമായി ഊരിപ്പോന്നു. ജസിക്കാലാലിന്റെ കൊലയാളി മനുശര്‍മ്മയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്ട്രപതിക്കു കിട്ടിയത്‌ രണ്ടുലക്ഷത്തോളം ഇമെയിലുകളായിരുന്നു. വിഷയം മാധ്യമങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തു. കേസ്‌ നേരാവണ്ണം നടന്നപ്പോള്‍ മനുശര്‍മ്മ അകത്തായി.

ഈ കേസില്‍ മനുശര്‍മ്മയ്‌ക്കുവേണ്ടി വാദിച്ചത്‌ ഇനി കോട്ടിടാനില്ലെന്നു പറഞ്ഞ്‌ വീട്ടിലിരിക്കാന്‍ തീരുമാനിച്ച പരിണിതപ്രഞ്‌ജനായ നിയമജ്ഞന്‍ രാംജഠ്‌മലാനിയും. ഈ കേസില്‍ മാധ്യമങ്ങള്‍ മുന്‍വിധിയ്‌ക്കിടയാക്കിയെന്നായിരുന്നു ജഠ്‌മലാനിയുടെ ആരോപണം. ബന്ധപ്പെട്ട സുപ്രീംകോടതി നിരീക്ഷണം നോക്കുക. "Mr. Ram Jethmalani, Learned senior counsel for the appellant submitted that the appellant Manu Sharma had been specifically targeted and maligned before and during the proceedings by the media, who proclaimed him as guilty even after his acquittal by the Trial Court. He took us through various news items that were published in English & Hindi dailies. He elaborated that "Justice should not only be done, it should manifestly and undoubtedly be seen to be done". This common law rule cannot be ignored". 

സാക്ഷാല്‍ ശ്രീ രാം ജഠ്‌മലാനിയെ ഐ.ബി.എന്‍ ചാനലില്‍ ഡെവിള്‍സ്‌ അഡ്വക്കേറ്റ്‌ പ്രോഗ്രാമില്‍ കരണ്‍ ഥാപ്പര്‍ ക്രോസ്‌ ചെയതത്‌ പലരും കണ്ടതാണ്‌. ഇനി തന്റെ ഭാഗം വിശദമാക്കാന്‍ എഴുന്നേറ്റുവരാന്‍ പറ്റാതെ, കൊല്ലപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധിയുടെ മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുന്നത്‌ എത്രമാത്രം നീചമാണ്‌ എന്ന ഥാപ്പര്‍ തുറന്നടിച്ചപ്പോള്‍ ജഠ്‌മലാനി കോപാകുലനായതും നമ്മള്‍ കണ്ടതാണ്‌. ഇപ്പോള്‍ പ്രതി ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്‌. തെറ്റുപറ്റിയത്‌ മാധ്യമങ്ങള്‍ക്കോ അതോ ജഠ്‌മലാനിക്കോ എന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്‌. 

പേരുകേട്ട മറ്റൊരു നിയമജ്ഞന്‍ ഫാലി എസ്‌ നരിമാന്റെ നിരീക്ഷണം കൂടി നോക്കുക. "A responsible Press is the handmaiden of effective judicial administration. The Press does not simply publish information about cases and trials but, subjects the entire justice - hierarchy (police, prosecutors, lawyers, judges, courts), as well as the judicial processes, to pubnlic scrutiny. Free and robust reporting,criticism and debate contribute to public understanding of the rule of law, and to a better comprehension of the entire justice - system. It also helps improve the quality of that system by subjecting it to the cleansing effect of exposure and public accountabilty."

വൈകിവന്ന നീതി നീതിയല്ലെന്ന വസ്‌തുത തല്‌ക്കാലം തട്ടിന്‍പുറത്തിരിക്കട്ടെ. നരിമാന്‍ അവസാനമായി പറഞ്ഞ വാചകം ഹേതുവായതുകൊണ്ടായിരിക്കുമല്ലോ ജസിക്കാലാലിന്റേയും രുചികയുടെയും കുടുംബത്തിന്‌ അല്‌പം വൈകിയെങ്കിലും ചില്ലറ നീതി ലഭിച്ചത്‌. അതുകൊണ്ടുതന്നെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിനുള്ള പങ്കും ചില്ലറയല്ല. 

മാധ്യമങ്ങളെക്കുറിച്ച്‌ ഗാന്ധിജിയുടെ ഒരു നിരീക്ഷണം കൂടി ഇവിടെ സ്‌മരണീയമാണ്‌. "One of the objects of a newspaper is to understand the popular feeling and give expression to it, another is to arouse among the people certain desirable sentiments, and the third is the fearlessness to expose popular defects". 

യഥാര്‍ത്ഥത്തില്‍ ഇതുതന്നെയല്ലേ നാം അവസാനമായി നടന്ന മുംബൈ കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാനി അജ്‌മല്‍ കസബിന്റെ കാര്യത്തിലടക്കം കണ്ടത്‌? മുംബൈയില്‍ നടന്നതെന്താണെന്ന്‌ ലോകം ചാനലുകളിലൂടെ കണ്ടതാണ്‌. തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിനും രക്ഷാപ്രവര്‍ത്തനത്തിനും വിലങ്ങിതടിയായി എന്ന പരാതി നിലനില്‌ക്കേതന്നെ ചാനലുകള്‍ കാട്ടിയ ദൃശ്യങ്ങള്‍ ഒരു ജനതയുടെ ഓര്‍മ്മകളില്‍ കനലുകളായി അവശേഷിക്കുന്നൂവെന്ന്‌ ഉറപ്പിക്കാവുന്നതാണ്‌ വിധിപ്രഖ്യാപനത്തിനുശേഷം നടന്ന കാര്യങ്ങള്‍. 

കസബിനു വധശിക്ഷ വിധിച്ചപ്പോള്‍ മധുരപലഹാരവിതരണമാണ്‌ നടന്നത്‌. കൃത്യമായി വാങ്ങിക്കൊണ്ടുവച്ച സംഗതി വിതരണം ചെയ്‌തു. ദീപാവലിക്കു പടക്കം പൊട്ടിച്ചതുപോലെ.. മാധ്യമങ്ങള്‍ മുന്‍വിധിക്ക്‌ വഴിവച്ചു എന്നുപറയാം. പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം കസബിനെ വിശേഷിപ്പിച്ചത്‌ ദാറ്റ്‌ മോണ്‍സ്‌റ്റര്‍ എന്നും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌ ബുച്ചര്‍ ഓഫ്‌ മുംബൈ എന്നുമായിരുന്നു. ഭാഗ്യത്തിന്‌ സുകുമാര്‍ അഴീക്കോടുമാരൊന്നും മുംബൈയിലില്ലാതിരുന്നതുകൊണ്ട്‌ അങ്ങിനെ വിളിക്കുന്നത്‌ അന്യായമാണെന്ന്‌ പ്രതികരിച്ചില്ല. ജനം അവരെ തൂക്കിക്കൊന്നതുമില്ല. കസബിന്‌ വധശിക്ഷയില്‍ കുറഞ്ഞതെന്തെങ്കിലും വിധിച്ചാല്‍ വിധിച്ചയാളുടെ കഴുത്തില്‍ കയര്‍ എപ്പോള്‍ വീണൂ എന്നുമാത്രം ചോദിക്കേണ്ട വികാരമാണ്‌ ചാനലുകള്‍ സൃഷ്ടിച്ചെടുത്തത്‌. അതുതന്നെയല്ലേ മാധ്യമധര്‍മ്മവും. 

മുന്‍പേ കൊടുത്ത ഉദ്ധരണികളിലൂടെ സസൂക്ഷ്‌മം സഞ്ചരിച്ചാല്‍ മനസ്സിലാവുന്ന വസ്‌തുത ഇത്രമാത്രമാണ്‌. മാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും സ്വാതന്ത്യത്തിന്‌ നിയതമായ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുക അസാദ്ധ്യമാണ്‌. അത്‌ ആപേക്ഷികമാണ്‌. ലിഖിതനിയമങ്ങളുടെ നിയന്ത്രണരേഖകളെക്കാള്‍ ജനാധിപത്യത്തിന്‌ സ്വീകാര്യവും ആശാസ്യവുമാവുക മാധ്യമങ്ങള്‍ സ്വയം കണ്ടെത്തുന്ന ഒരു നിയന്ത്രണരേഖയാണ്‌. ഒപ്പം എന്‍ റാമിനെപോലെയുളള പ്രമുഖ പത്രാധിപന്‍മാര്‍ പലപ്പോഴായി ആവശ്യപ്പെട്ട കോടതിയലക്ഷ്യം, അപകീര്‍ത്തി തുടങ്ങിയ മാരകായുധങ്ങളെപറ്റി ഒരു പുനര്‍വിചിന്തനം ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുമുണ്ടായാല്‍ ജനാധിപത്യം ഒന്നുകൂടി ശക്തിപ്പെടുകയേ ഉളളൂ.

May 10, 2010

ഖണ്ഡനവിപ്ലവം

മാര്‍ക്‌സിസ്റ്റ്‌ സരസ്വതിയോട്‌ നീതികാട്ടി ബൂര്‍ഷ്വാ മഹാലക്ഷ്‌മിയെ തള്ളണമെന്ന സിദ്ധാന്തക്കാരാണ്‌ വരട്ടുതത്വവാദികള്‍. മഹാലക്ഷ്‌മിയെ കുടെക്കിടത്തി സരസ്വതിയെ കുടിയിറക്കുകയാണു പ്രായോഗികമായി ശരിയെന്ന വാദക്കാരാണ്‌ അത്യന്താധുനിക വിപ്ലവകാരികള്‍. അത്യാവശ്യം ചില്ലറ ഉപദേശി റോളുകളും നാലാള്‍ കേട്ടാല്‍ നിരക്കാത്ത സംഗതി നാല്‌പതാളുകള്‍ക്ക്‌ മുന്നില്‍ പറയുവാനുള്ള സ്വാതന്ത്ര്യവും അതിനൊരു വേദിയുംകൊണ്ട്‌ സന്തുഷ്‌ടജീവിതം നയിക്കുന്നവരാണ്‌ വരട്ടുതത്വവാദികള്‍.
പ്രായോഗിക രാഷ്‌ട്രീയക്കാരാകട്ടെ വരട്ടുതത്വവാദികളെ ഒട്ടകങ്ങളാക്കി അതിന്റെ മുകളില്‍ കയറി അക്കരപ്പച്ച തേടിയിറങ്ങും. അതുകണ്ടുകഴിഞ്ഞാല്‍ ഒട്ടകത്തിന്റെ കഥയും കഴിയും. ലോകത്തിലെ ഏറ്റവും സ്വാദുളള ഇറച്ചി ഒട്ടകത്തിന്റേതാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. മരുഭൂമിയിലെ കപ്പലാണ്‌ ഒട്ടകമെങ്കില്‍ ആദര്‍ശമരുഭൂമിയിലെ പടക്കപ്പലാണ്‌ വരട്ടുതത്വവാദികള്‍. 

പ്രായോഗികരാഷ്‌ട്രീയം നടപ്പിലാക്കുവാന്‍ ചില ഉപകരണങ്ങളുണ്ട്‌. അടവുനയം എന്ന്‌ മൊത്തമായം അടവ്‌, നയം എന്നു ചില്ലറയായും അറിയപ്പെടുന്ന സംഗതി. കത്രികപോലെയാണ്‌ ഇത്‌ രൂപകല്‌പന ചെയ്യപ്പെട്ടിട്ടുള്ളത്‌. അടവ്‌ തെക്കോട്ടുനീങ്ങുമ്പോള്‍ നയം വടക്കോട്ട്‌ നീങ്ങും. താളാത്മകമായ ആ നീക്കത്തില്‍ ആദര്‍ശത്തിന്റെ തല പടിഞ്ഞാറ്‌ അറബിക്കടലില്‍ പതിക്കുകയാണ്‌ ചെയ്യുക. അത്തരം ഒന്നാംതരം അടവുനയങ്ങള്‍ പണ്ടുമുണ്ടായിരുന്നിട്ടുണ്ട്‌. വിമോചനസമരക്കാരോടൊപ്പവും ലീഗുകാരോടൊപ്പവും സംഘപരിവാരങ്ങളോടൊപ്പവും പി.ഡി.പിക്കാരൊടൊപ്പവും അടവുനയത്തിന്റെ പേരില്‍ സുബര്‍ക്കത്തില്‍ കഴിഞ്ഞ മധുരിക്കും ഓര്‍മ്മകള്‍ ഒരു പാടുണ്ട്‌.

`ശത്രുവിനെ ഏറ്റവും ഫലപ്രദമായി നേരിടുന്നതിന്‌ ഒരു തൊഴിലാളി വര്‍ഗ പാര്‍ടി ഉചിതമായ സമരതന്ത്രവും അടവുകളും ആവിഷ്‌കരിക്കും. അന്നന്നത്തെ സാഹചര്യത്തിനൊത്തു കൂട്ടുകൂടുകയും ധാരണകളും മുന്നണികളും മുന്നണിയില്ലാത്ത നീക്കുപോക്കുകളുമൊക്കെ ഉണ്ടാക്കേണ്ടിവരും. ഇതിന്റെ ഫലമായി ഒരു ഘട്ടത്തില്‍ എതിര്‍പ്പിന്നരിയായിരുന്നവര്‍ മറ്റൊരുഘട്ടത്തില്‍ ബന്ധുക്കളായെന്നും വരും. മറിച്ചും`. ഒരു പഴയ വിപ്ലവകടലാസില്‍ കണ്ടതാണ്‌. ഈ സംഗതിയെയാണ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍മാര്‍ സ്‌ട്രാറ്‌്‌റിജിക്‌ മാനേജ്‌മെന്റ്‌ എന്നു പറയുക. കണ്ണടച്ച്‌ മുഖത്തൊന്നുകിട്ടിയാല്‍ അതിനും നാലു ന്യായം പറയാനുള്ള സ്‌കോപ്പുള്ളതാണ്‌ സംഗതി. 

ഈയൊരു ചെരുപ്പിനൊപ്പിച്ച്‌ കാലുമുറിച്ചപ്പോഴാണ്‌ വര്‍ഗീയത തന്നെ രണ്ടു സൈസായത്‌. ഒന്ന്‌ ന്യൂനപക്ഷ വര്‍ഗീയതും മറ്റേതു ഭൂരിപക്ഷവര്‍ഗീയതയും. അന്നന്നത്തെ സാഹചര്യത്തിനൊത്ത്‌ ആരോടൊപ്പം കിടക്കണമെന്നേ തീരുമാനിക്കേണ്ടതുള്ളൂ. ആരോടെങ്കിലും കിടന്നേ തീരൂ എന്നകാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതെല്ലാം ആചാര്യന്‍മാര്‍ സൂക്തങ്ങളായി കുറിച്ചുവച്ചിട്ടുണ്ട്‌.

ഒരുകാലത്തെ സാഹചര്യത്തില്‍ യുക്തിവാദികളെക്കാളും മതേതരമായിരുന്നു കേരളത്തിലെ ലീഗ്‌. കാലം കാലനെയും വെല്ലുവിളിച്ചു മുന്നേറുമ്പോള്‍ തകര്‍ന്നുവീഴുന്നത്‌ പഴയ അടവുനയങ്ങളാണ്‌. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ കാലം ഒന്നുകൂടി തെളിയിച്ചു. ന്യൂനപക്ഷമന്ത്രം നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം ജപിച്ചതുമിച്ചം. ന്യൂനപക്ഷങ്ങളെയൊട്ടു കിട്ടിയതുമില്ല. ഭൂരിപക്ഷങ്ങളെ വെറുപ്പിക്കുകയും ചെയ്‌തു. ദ്രവിച്ച ന്യൂനപക്ഷ ചുരുക വലിച്ചെറിഞ്ഞ്‌ ഭൂരിപക്ഷ ഉറുമി വലിച്ചാലേ ഇനി രക്ഷയുള്ളൂ എന്നത്‌ ഏതാണ്ട്‌ വ്യക്തമായിട്ടുണ്ട്‌. 

ലയിക്കാന്‍ ഒരു ലായനിയും ലായകവും വേണം എന്ന സാമാന്യനിയമം പോലും ലംഘിച്ച്‌ കേരളകോണ്‍ഗ്രസുകാരെല്ലാം കൂടി ഒരു സുപ്രഭാതത്തില്‍ കൃസ്‌ത്യാനി കോണ്‍ഗ്രസുകാരാവുന്നു. വിവിധ ലീഗുകാര്‍ ലായനി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പരശുരാമന്‍ പണ്ടു പലവട്ടം രാജാക്കന്‍മാരെ ഉന്മൂലനം ചെയ്‌തതുപോലെ പലവട്ടം സംഘപരിവാറുകാരെ ഉന്മൂലനം ചെയ്യാനുള്ള ശേഷിക്ക്‌ ഇനിയൊരു മുസ്ലിപവര്‍ എക്ട്രായുടെ ആവശ്യമൊന്നുമില്ലാതെ എന്‍ഡിയെഫുകാരും വളര്‍ന്നു. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട്‌ അണികളെല്ലാം അരികളായിമാറി. കാര്യങ്ങളുടെ പോക്ക്‌ ഇങ്ങിനെയാവുമ്പോള്‍ കഞ്ഞികുടി മുട്ടാന്‍ നാളുകള്‍ പെരുത്തുണ്ടാവാനിടയില്ല. ഈയൊരു തിരിച്ചറിവുണ്ടാവാന്‍ ഐന്‍സ്റ്റൈന്റെ ബുദ്ധിയും മാര്‍ക്‌സിന്റെ ചിന്തയുമൊന്നുമാവശ്യമില്ല. എസെല്‍സിയും ഗുസ്‌തിയും തന്നെ ധാരാളം.

ഈയൊരു ദുരവസ്ഥയില്‍ നിന്നും പുറത്തേക്കുള്ള വഴിയാണ്‌ ഇനി വേണ്ടത്‌. ആചാര്യന്‍മാര്‍ പണ്ടേ പറഞ്ഞിട്ടുള്ളതുകൊണ്ട്‌ ഏറെ ചിന്തിക്കാനൊന്നുമില്ല. ഒരൊറ്റ വിശദീകരണമേ ആവശ്യമുള്ളൂ. സഖാക്കളേ, മാറിയ ലോകക്രമത്തില്‍ വര്‍ഗീയതയുടെ ഘടനയിലും കാര്യമായ വ്യത്യാസം വന്നിരിക്കുന്നൂ. ആഗോളീകരണവും വിവരസാങ്കേതികവിദ്യയും കൂടി ലോകത്തിന്റ അതിരുകള്‍ മായ്‌ച്ചുകളഞ്ഞതുകാരണം ഇനി ഒരൊറ്റലോകമാണ്‌. ആ ലോകക്രമത്തില്‍ ഇസ്ലാം-കൃസ്‌ത്യന്‍ വര്‍ഗീയതകള്‍ ഭൂരിപക്ഷവര്‍ഗീയതയും ഹിന്ദുവര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയുമാവുന്നു. ന്യൂനപക്ഷങ്ങളോടൊപ്പം നില്‌ക്കുക എന്നത്‌ ചരിത്രപരമായ കടമയായതിനാല്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ ഇനി അവരുടെ സംരക്ഷകരായിരിക്കും.

നാക്കിലയില്‍ അച്ചാറിന്റെയും പച്ചടിയുടെയും സ്വാധീനമാണ്‌ കേരളത്തിലും ബംഗാളിലും. താമസിയാതെ അതും കൂടി ഇല്ലാതായി ഒന്നുകൂടി ശക്തിപ്പെടുന്ന ലക്ഷണമാണ്‌. അതായത്‌ ഇടതുകൈകൊണ്ട്‌ കോണ്‍ഗ്രസിനെയും വലതുകൈകൊണ്ട്‌ ബി.ജെ.പിയെയും തടഞ്ഞുനിര്‍ത്തുന്ന ആ പഴയ സ്വപ്‌നത്തിന്‌ ഒരു അഴിച്ചുപണിക്കുള്ള കാലമായി. ആരെയും തടഞ്ഞുനിര്‍ത്താതെ ആരുടെയെങ്കിലും തടവില്‍ ശിഷ്ടകാലം സുഭിക്ഷം കഴിയാനുള്ള അടവുനയമാണ്‌ ഇനി കാലഘട്ടത്തിന്റെ ആവശ്യം. 

തീരെ സ്വാധീനമില്ലാത്തിടത്ത്‌ വിത്തിറക്കാന്‍ ഇക്കൂട്ടര്‍ ഗുണംചെയ്യും എന്നൊരു തിരിച്ചറിവ്‌ ബി.ജെ.പിക്കാര്‍ക്കുണ്ടായിട്ടുണ്ട്‌. പ്രത്യുപകാരമായി അടുത്ത അഞ്ചുവര്‍ഷം കൂടി കഞ്ഞികുടി മുട്ടാതെ പോവാന്‍ അതു സഹായിക്കുകയും ചെയ്യും എന്ന ബോധം വിപ്ലവകാരികള്‍ക്കും. പരിവാര്‍ ചുണ്ടിലെ ആ മന്ദഹാസത്തിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടതിന്റെ മികച്ച തെളിവാണ്‌ ഖണ്ഡനപ്രമേയം. പണ്ട്‌ ഭൂരിപക്ഷവര്‍ഗീയതയുടെ അപകടം കാരണം ബി.ജെ.പിയോടൊപ്പം വോട്ടുചെയ്യ്‌ത്‌ കോണ്‍ഗ്രസിനെ ഹലാക്കാക്കുന്ന ഒരേര്‍പ്പാടിനും നമ്മളുണ്ടായിരുന്നില്ല. ഇന്ന്‌ സ്ഥിതി മാറി. പരിവാറുകാരോടൊപ്പം വോട്ടുചെയ്യാന്‍ നമ്മള്‍ മുന്‍പില്‍. വോട്ടുചെയ്‌ത്‌ കോണ്‍ഗ്രസ്‌ ഔട്ടായാല്‍ രാജ്യം ആരുടെ കയ്യിലെത്തും എന്നചോദ്യത്തിന്‌ പണ്ട്‌ ഒരു നാടകത്തില്‍ കേട്ടതുപോലെ അതൊരു ശോദ്യാണ്‌ എന്നൊരുത്തരം മാത്രവും. 

നോക്കിച്ചിരിക്കുമ്പോള്‍ കയറിപ്പിടിക്കാത്തവനെ തേടി പിന്നീടൊരിക്കലും വരാത്ത സംഗതിക്കാണ്‌ അവസരം എന്നു മലയാളത്തില്‍ പറയുക. യഥാവിധി അവസരം ഉപയോഗിക്കാത്തവന്‍ ചരിത്രത്തില്‍ വിഡ്‌ഢി, മന്ദബുദ്ധി എന്നിങ്ങനെയൊക്കെയാണ്‌ അറിയപ്പെടുക. അതുകൊണ്ട്‌ ഒന്നും തിരിഞ്ഞും മറിഞ്ഞും നോക്കാനില്ല. 


ആദര്‍ശം എന്ന സംഗതി നല്ല നാളേയ്‌ക്ക്‌ ഒരു തടസ്സമാവരുത്‌. ആദര്‍ശം ലേശം കൂടിപ്പോയാല്‍ സഖാവ്‌ കനു സന്യാലിന്റെ ഗതിയാണുണ്ടാവുക. ജീവിതം കട്ടപ്പൊക. തൂങ്ങിച്ചാവാന്‍ ചെറ്റക്കുടിലിന്റെ പിട്ടം ബാക്കിയായത്‌ ചില്ലറ ഭാഗ്യമൊന്നുമല്ല. തൂങ്ങാനായി തല അത്രകാലം ബാക്കിയായതാവട്ടെ പരമമായ ഭാഗ്യവും. ആദര്‍ശത്തിന്റെ അസ്‌ക്യത അത്രകണ്ടില്ലാതായാല്‍ പ്രത്യേകിച്ചൊരു പെന്‍ഷന്‍ പദ്ധതിയുടെ സഹായമില്ലാതെതന്നെ ജീവിതം ഭദ്രമാവും. ഇനി അതു തീരെയില്ലാതായിക്കിട്ടിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. വ്യവസ്ഥ ജനാധിപത്യമാണെങ്കില്‍ പറയുകയും വേണ്ട. വരട്ടുതത്വവാദികളുടെയും പരിസ്ഥിതിപ്രേമികളുടേയും പ്രതിവിപ്ലവകാരി, വര്‍ഗവഞ്ചകന്‍, കള്ളന്‍ വിളികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞാല്‍ മാത്രം മതി. ആന്റി ഹര്‍ത്താല്‍ നീക്കങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളിക്കളയുന്നതുപോലെ. 

ജനം തീവണ്ടിയില്‍ ടിക്കറ്റെടുത്തുവന്ന്‌ അടുത്ത സ്‌റ്റേഷനിലിറങ്ങി വന്ന വണ്ടിതന്നെ പിടിച്ചുവച്ച്‌ ലോകത്തെ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള ഇന്ത്യന്‍ റെയില്‍വേയെ പമ്പരവിഡ്ഡികളാക്കിയത്‌ കടലാസുകളില്‍ നമ്മളു കണ്ടതാണ്‌. ഇത്രയും വലിയ തൊഴിലാളിപ്പടയുണ്ടായിട്ടും ജനത്തിന്റെ ഈയൊരു ബുദ്ധി മനസ്സിലാക്കുവാന്‍ മാത്രം തലയുള്ള ഒരു വിഡ്ഡിയും വണ്ടിയുടെ മുന്നിലുമുണ്ടായില്ല പിന്നിലുമുണ്ടായില്ല. 

ജന്മംകൊണ്ട്‌ ജന്മിമാരായിരുന്നവരെല്ലാം ഒരുകാലത്ത്‌ കര്‍മ്മം കൊണ്ട്‌ കമ്മ്യൂണിസ്റ്റുകാരായി. അവരുടെ പിന്‍മുറക്കാര്‍ വന്ന വഴി തിരിച്ചുനടന്ന്‌ അതതുപ്രദേശങ്ങളിലെ വിപ്ലവനാടുവാഴികളായതാണ്‌ ആധുനിക ജന്മിത്വം. വയറിനു വിപ്ലവവും തലയില്‍ ജന്മിത്വവും കൂടിയായപ്പോല്‍ പുതിയപ്രമാണിമാര്‍ അവതരിച്ചു. സ്വന്തം തൊഴിലാളിയെ ചെരുപ്പുമാലയിടീക്കുന്നതാണ്‌ ഒടുവില്‍ കണ്ട വിപ്ലവപ്രവര്‍ത്തനം. ലാല്‍സലാം. 

തിന്നുമുടിച്ച്‌ ഭൂമുഖത്തുനിന്നും അസ്‌തുവായിപ്പോയ ഡിനോസറിന്റേതാണെങ്കില്‍ പിള്ളേര്‍ക്ക്‌ കാണിച്ചുകൊടുക്കാന്‍ അസ്ഥികൂടങ്ങളെങ്കിലുമുണ്ട്‌. തിന്നുമുടിച്ച്‌ അസ്‌തുവായിപ്പോവുന്നത്‌ പ്രസ്ഥാനമാവുമ്പോള്‍ അസ്ഥികൂടമുണ്ടാവുകയില്ല. തെണ്ടിവണ്ടിയുടെ നെറ്റിക്ക്‌ കെട്ടിയ കൊടിയും അതുകെട്ടിയവടിയും വടിപിടിച്ചവരും അസ്‌തുവായാലും ഏതെങ്കിലും അടുത്തൂണ്‍ പറ്റിയ സ്റ്റേഷന്‍മാഷുടെ കൈയ്യിലെങ്കിലും ചെങ്കൊടി ഒരെണ്ണമെങ്കിലും കാണും. നാളത്തെ പിള്ളേര്‍ക്ക്‌ വംശനാശം വന്ന പ്രസ്ഥാനത്തെ കുറിച്ച്‌ പറഞ്ഞുകൊടുക്കുവാന്‍ അതായിരിക്കും ഭാവിയില്‍ സഹായത്തിനെത്തുക.

April 19, 2010

പാല്പായസത്തില്‍ പതിച്ച കാഞ്ഞിരക്കുരുക്കള്‍


 NKOne.JPG

ജനാധിപത്യ സമൂഹം എന്നത് ഏതാണ്ട് പിച്ചക്കാരന്‍റെ അരിപോലെയാണ്. സൂപ്പര്‍സ്റ്റാര്‍ ബസുമതി തൊട്ട് നടികര്‍തിലകം ഇരുന്പരിവരെ മാറാപ്പില്‍ കാണും. തല്ക്കാലം വൈരം മറന്ന് അന്യോന്യം കെട്ടിപ്പിടിച്ച് നമ്മളെല്ലാവരുംകൂടി താളാത്മകമായി പോലീസുകാരുടെ തന്തയ്ക്കുവിളിക്കുന്ന നല്ല നാളുകളാണല്ലോ ഇത്.

ഈയുള്ളവന്‍റെ പരിമിതമായ അറിവുവച്ച് കേരളത്തില്‍ ജനിച്ചുവളര്‍ന്ന സാമാന്യം തണ്ടും തടിയും ഒത്ത വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാര്‍ക്ക് ചെന്നുകയറാനുള്ള ഇടമാണ് പോലീസ്റ്റേഷന്‍. കാക്കിയിട്ടാല്‍ പോലീസുകാരുടെ പണിയെടുക്കാം. ബാക്കിയെല്ലാമുണ്ടായിട്ടും കാക്കിമാത്രമില്ലാത്തവര്‍ക്ക് പോലീസുകാര്‍ക്ക് പണികൊടുക്കാം. ഈ രണ്ടുകൂട്ടരും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ദൈനംദിന ഇടപാടുകള്‍ക്കാണ് കേരള ത്തില് ക്രമസമാധാനവാഴ്ച എന്നുപറയുക. 

ചുരുക്കിപ്പറഞ്ഞാല്‍ പോലീസുകാര്‍ എന്നാല്‍ നമ്മള്‍ കാക്കിയിട്ടത് എന്നൊരര്‍ത്ഥമേയുള്ളൂ. ഇനി നല്ലൊരു കണ്ണാടിയെടുത്തു മുഖത്തോടടുപ്പിക്കുക. എത്രമാത്രം അപരിഷ്കൃതരാണ് നമ്മളെന്ന് അപ്പോഴേ മനസ്സിലാവൂ. നമ്മളില് ഒരു നല്ലശതമാനം ശരാശരി കളളന്‍മാരാണ്. കൊള്ളക്കാരാവാനുള്ള തണ്ടുംതടിയുമില്ലാത്തതുകാരണം ചില്ലറക്കള്ളന്‍മാരും പിടിച്ചുപറിക്കാരുമായി അവശേഷിക്കുന്നൂവെന്നേയുള്ളൂ. 

ആരും ജനിക്കുന്നത് കുറ്റവാളിയായിട്ടല്ല എന്നത് ഒരു സത്യമാണ്. ആരും ജനിക്കുന്നത് മഹാത്മാഗാന്ധിമാരായിട്ടല്ല എന്നത് അതിലും പെരിയ സത്യമാണ്. മനുഷ്യസ്വഭാവം നിയന്ത്രിക്കുന്നത് ഒരു പരിധിവരെയെങ്കിലും ജീനുകളാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മനുഷ്യനെ പൂര്‍ണമായും മാറ്റാനാവുമെങ്കില്‍ സന്ന്യാസിമാരില്‍ തെമ്മാടികളും കമ്മ്യൂണിസ്റ്റുകാരില്‍ കൊള്ളക്കാരും സംഭവിക്കുമായിരുന്നില്ല. 
ആശയങ്ങള്‍ ചിലരെ മഹാന്‍മാരാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ വ്യക്തിഗുണം കൂടിയുണ്ട്. കടലും കടലിലെ കന്പിത്തൂണും പോലെയാണ് മനുഷ്യനും മോഹങ്ങളും. ആയകാലത്ത് കടലിന്‍റെ ഉപ്പിനെയും തിരകളുടെ ആലിംഗനത്തെയും പ്രതിരോധിക്കാന്‍ നോക്കും. പ്രായകാലത്ത് തുരുന്പെടുത്തു തുടങ്ങും. പിന്നെ താമസിയാതെ കടലെടുക്കും. 

ഒരു ഹര്‍ത്താല്‍ സുദിനത്തില്‍ രണ്ടു പ്രായമായ സ്ത്രീകള്‍ രണ്ടും കല്പിച്ച് വരുന്ന വണ്ടിക്ക് കൈകാണിച്ചു. എന്തുസഹായമാണവര്‍ക്ക് വേണ്ടതെന്നറിയാന്‍ ജീപ്പ് ഉടന്‍ നിര്‍ത്തി എസ്.ഐ ചാടിയിറങ്ങി. "അള്ളോ ഞമ്മള് മന്ശന്‍മാരാന്ന് നിരീച്ച് കൈകാണിച്ചുപോയതാണേന്ന്' ഒരു നിലവിളിയായിരുന്നു. 

പോലീസുകാരെ മനുഷ്യരായി കാണാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അല്ലെങ്കിലും നമ്മള്‍ അരക്കള്ളന്‍മാരെങ്കിലുമായതു കൊണ്ടാണല്ലോ പോലീസുകാര്‍ മുഴുക്കള്ളന്‍മാരായിട്ടുണ്ടാവുക. മുരിക്കു നാട്ടി ചക്ക പറിക്കുന്ന കൃഷിരീതി ഇസ്രയേലില്‍ കൂടി നടപ്പിലായതായി അറിവില്ല. ആ സ്ഥിതിക്ക് നമ്മളില്‍ നിന്നും നമുക്കുതന്നെ കിട്ടാത്തത് പോലീസുകാരില്‍ നിന്നും പ്രതീക്ഷിക്കുകയെന്നത് ഒരതിമോഹമല്ലാതെ മറ്റെന്താണ്. 

കഴിഞ്ഞദിവസം പോലീസുകാരുടെ കൊള്ളരുതായ്മക്കും അഴിമതിക്കുമെതിരെയുള്ള നാട്ടിന്‍പുറത്തെ ഘോരപ്രഭാഷണമദ്ധ്യേ പുകയുയരുന്നതുകണ്ടപ്പോള്‍ ഒന്നു കൊളുത്തിക്കളയാമെന്നു തോന്നി. മാറിനിന്ന് ഒന്നാഞ്ഞുവലിച്ചു ആരൊക്കെയാണ് ചര്‍ച്ചയിലെന്നു നോക്കി. ഒരുവന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും നാലുമണിക്കുതന്നെയെത്തിയ മുങ്ങല്‍ വിദഗ്ധന്‍. രണ്ടാമത്തെയാള്‍ ആയകാലത്ത് പത്തുറുപ്പിക കൈക്കൂലി കൊടുക്കാനില്ലാതിരുന്ന ചെക്കന്‍റെ കീശയില്‍ കൈയിട്ട് ആകെയുണ്ടായിരുന്ന രണ്ടര രൂപയെടുത്തു പയ്യനെ ഏഴുകിലോമീറ്റര്‍ നടത്തിച്ച മഹാന്‍. മൂന്നാമന്‍ എം.ആര്‍.പിയില്‍ ഒരണ കുറയാതെ വാങ്ങിക്കുകയും ഒരുറുപ്പിക നികുതികൊടുക്കാതെയും മാന്യമായ ജീവിതം നയിക്കുന്ന കള്ളക്കച്ചവടക്കാരനും. നമുക്കു നിയമങ്ങളൊന്നും ബാധകമല്ലെങ്കിലും എന്നാല്‍ മറ്റുള്ളവര്‍ മുടങ്ങാതെ അനുസരിക്കണം എന്ന വിശാല കാഴ്ചപ്പാടിന് പേരുകേട്ടവരാണ് നമ്മള്. 

ഇനി ഒന്നു മാറിനിന്നു നോക്കുക. കഴിഞ്ഞ 2009 ല്‍ സംസ്ഥാനത്ത് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത് 632 ആളുകളാണ്. മൊത്തം മരണപ്പാച്ചില്‍ കാരണം നടന്ന അപകടങ്ങള്‍ 3200. ഇനി വിപ്ലവചെഗുവേരകളുടെയും പൂജനീയഹെഡ്ഗെവാര്‍മാരുടെയും നാടായ കണ്ണൂരിന്‍റെ സ്ഥിതിനോക്കുക. 194 ആളുകളെയാണ് ടിപ്പര്‍ വടിയാക്കിയത്. 2008ല്‍ ടിപ്പര്‍ കാലപുരിക്കയച്ചത് 41 പേരെയായിരുന്നു. അഞ്ചിരട്ടി വര്‍ദ്ധനവാണ് ഉണ്ടായത്. എന്തേ ടിപ്പര്‍ലോറികളെ നിലയ്ക്കുനിര്‍ത്താന്‍ ആരും ആവശ്യപ്പെടാത്തത്. സ്പീഡ് ബ്രോക്കര്‍ പിടിപ്പിച്ചാലും അതു മോണിറ്റര്‍ ചെയ്താലും ആകാശം ഇടിഞ്ഞുവീണുപോവുമോ? 

കൂരയില്‍ കിടന്നുറങ്ങുന്നവനെ വെട്ടിനുറുക്കി ചാവാതെപോയെങ്കില്‍ ചുരുങ്ങിയത് നാടോടി പിടിച്ച തവളയെപ്പോലെയെങ്കിലുമാക്കുന്നതിന്‍റെ ആയിരത്തിലൊന്ന് മിനക്കേട് ഇതിനില്ലല്ലോ. കണ്ണൂരിലെ പാതിരാ ക്കൊലപാതകങ്ങളില്‍ പ്രതിഷേധിക്കാന്‍ സാംസ്കാരികനായകരുണ്ട് രാഷ്ട്രീയനേതാക്കളുണ്ട്, എന്തിന് രാക്ഷസരാജാക്കന്‍മാരും രാവണപ്രഭുക്കളും കൂടിയുണ്ട്. ഓടിക്കാന്‍ കാറില്ലാത്തവനല്ലേ ടിപ്പറിനെ കാര്യമായി പേടിക്കേണ്ടതുള്ളൂ. അവന്‍ ചത്താല്‍ ആര്ക്ക് ചേതം എന്ന സുതാര്യ കാഴ്ചപ്പാടാണെന്നു തോന്നുന്നു. ഇതിലുമെല്ലാം എന്തൊരു സുഖമാണ് ഒബാമയുടെ തന്തയ്ക്കുവിളിക്കാനും കാക്കിക്കുള്ളിലെ കാട്ടളന്‍ സംബോധന മുക്കിനുമുക്കിന് നടത്താനും. അധികാരത്തിലിരിക്കുന്പോള്‍ തങ്കപ്പെട്ട പോലീസുകാര്‍. പ്രതിപക്ഷത്താവുന്പോള്‍ കാക്കിക്കുള്ളിലെ കാട്ടാളന്‍മാര്‍. 

nk2.JPG 
മര്‍ദ്ദനോപാധിയായി ഭരണകൂടം പോലീസിനെ മാറ്റുന്പോള്‍ സ്വാഭാവികമായും ഗുണ്ടകളുടെ സ്ഥാനം അലങ്കരിക്കുക പോലീസുകാരായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പോലീസിനെ അപേക്ഷിച്ച് ഒരു വ്യത്യാസമുണ്ടിവിടെ. സ്റ്റേഷനില്‍ കയറി പോലീസുകാര്‍ക്ക് അടി ചറപറാ കൊടുക്കാനും അറസ്റ്റുചെയ്തവരെ അന്തസ്സോടെ ഇറക്കിക്കൊണ്ടുവരാനും തുടര്‍ന്നു പോലീസുകാരെ വിളിച്ചുവരുത്തി ശാസിക്കാനും സസ്പെന്‍ഷന്‍ എന്ന ഗുഡ്സര്‍വീസ് എന്‍ട്രി പതിച്ചുകൊടുക്കാനും എല്ലാം പ്രത്യേക സംവിധാനങ്ങളാണ്. 

 ഇത്തരം ആധുനിക ജനകീയപോലീസ് സംവിധാനത്തെപ്പറ്റി കേട്ടുകേള്‍വികൂടിയില്ലാത്തവരാണ് നമ്മുടെ തമിഴകവും കന്നടദേശവുമെല്ലാം. അത്തരം അസുലഭനിമിഷങ്ങള് പോലീസുകാരെ തേടിയെത്തുന്പോള്‍ താമസംവിനാ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടു സിദ്ധാന്തം പോലീസുകാര് പ്രയോഗത്തില് വരുത്തുന്നതാണ് നമ്മള്‍ കാണുന്നത്. മേല്‍വിലാസമുള്ള ഗുണ്ടയെ തൊട്ടാലല്ലേ കുഴപ്പമുള്ളൂ. അല്ലാത്തവന്‍റെ മര്‍മ്മത്തുനോക്കി പാസാക്കിയാല്‍ തന്നെ മൊത്തത്തില് ഒരാശ്വാസമായി. കിട്ടിയാല്‍ ഒരു തെളിവ് പോയാല്‍ ഒരു പോസ്റ്റുമോര്‍ട്ടം.

എന്നെല്ലാം പോലീസില്‍ രാഷ്ട്രീയാധികാരം പിടിമുറുക്കിയോ അപ്പോഴെല്ലാം മാനവികത പോലീസുകാരില്‍നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ആ ശൂന്യത പിന്നെ നികത്തുക മൃഗീയതയാണ് (മൃഗങ്ങളേ മാപ്പ്). ജനാധിപത്യത്തില്‍ അശേഷം വിശ്വാസമില്ലാത്തവര്‍ ജാതകദോഷം കൊണ്ട് അയ്യഞ്ചുവര്‍ഷം കൂടുന്പോള്‍ ഭരണത്തിലെത്തുന്നതാണ് കേരളത്തിലെ വിപ്ലവം.


സ്വാതന്ത്ര്യവും ജനാധിപത്യവും ശ്വാസവായുപോലെയാണെന്ന് നാവുകൊണ്ടു പറയുകയും അതേ നാവുകൊണ്ടുതന്നെ വഴിതടയലും ഹര്‍ത്താലും ബന്ദും പ്രഖ്യാപിക്കുകയും ചെയ്യുന്ന അപരിഷ്കൃതരാണു നമ്മള്‍. പടിഞ്ഞാറെ പോലീസിനെ പുകഴ്ത്തി പറയുന്നവര്‍ പടഞ്ഞാറെ രാഷ്ടീയക്കാര്‍ ഈ ജനുസ്സില്പെട്ടതാണോ എന്നുകൂടി നോക്കണം. ബാലറ്റു വഴിയുള്ള ജനത്തിന്‍റെ പ്രതിനിധി ജനപ്രതിനിധിയെന്നപോലെ മറ്റൊരു തിരഞ്ഞെടുപ്പുവഴിയുള്ള പ്രതിനിധി തന്നെയാണ് പോലീസുകാരന്‍. അതായത് ശരാശരി ഞാനും നിങ്ങളും. നമ്മള്‍ നിന്നിടത്തുതന്നെ നിന്ന് പോലീസുകാര്‍ മാത്രമായി മാറുന്ന നാളില്‍ മടിച്ചുനില്ക്കാതെ ചക്കയിടാന് മുരിക്കില്‍ കയറുകയുമാവാം.

mk3.JPG 
 സംസ്കാരസന്പന്നരും കഴിവുറ്റവരുമായ ആണിനും പെണ്ണിനുമുപരിയായി മെച്ചപ്പെട്ട എന്താണ് ഒരു രാഷ്ട്രത്തിനു ഉല്പാദിപ്പിക്കാനുള്ളത് എന്നു ചോദിച്ചത് സോക്രട്ടീസ് ആയിരുന്നു. ഒരു ജനതയെ നേര്‍വഴിക്കു നടത്താന്‍ നോക്കിയ സോക്രട്ടീസിന്‍റെ കുറ്റം ഒരു തലമുറയെ വഴിതെറ്റിച്ചു എന്നതുമായിരുന്നു. "ഒരു കോപ്പവിഷം - മിഴിയടഞ്ഞ സോക്രട്ടീസ്". 

സോക്രട്ടീസിന് വഴിതെറ്റിയത് കേരളത്തിലായിരുന്നൂവെങ്കില്‍ തീര്‍ച്ചയായും ഹെംലോക്ക് കഴിക്കേണ്ടിവരുമായിരുന്നില്ല. നമ്മുടെ സൂപ്പര് ഹേഡുമുതല്‍ സാദാ കോണ്‍ഷബിള്‍ വരെയുള്ളവരുടെ അടിയും ഇടിയും ഉരുട്ടലും തൂക്കലും തന്നെ ധാരാളം മതിയാകുമായിരുന്നു. ഒടുവില്‍ ഉടുത്ത ഷഡ്ഡിയുടെ ഇലാസ്റ്റിക്കില്‍ സോക്രട്ടീസ് ലോക്കപ്പില്‍ തൂങ്ങിമരിക്കുകയും ചെയ്യുമായിരുന്നു. ലേശം സംസ്കാരമുള്ള ജനതയായിരുന്നതുകൊണ്ട് ഗ്രീസുകാര്‍ സത്യം പറഞ്ഞവന് വിഷം കൊടുത്തു. അതുമാത്രമില്ലാത്തതുകൊണ്ട് നമ്മള്‍ നമുക്കാവും വിധം ഉരുട്ടിയോ ചവുട്ടിയോ കൊല്ലുന്നൂവെന്നുമാത്രം. 

ഒരു ചെന്പു പാല്പായസമാണെന്നു പറഞ്ഞിട്ടുകാര്യമില്ല. വന്നുവീണത് ഒരു കാഞ്ഞിരക്കുരുവാണെങ്കില് അതുമതി സംഗതി ക്ലീനാക്കാന്. അടിയന്തിരമായി വേണ്ടത് പോലീസിലെ ഈ കാഞ്ഞിരക്കുരുക്കളെ കണ്ടെത്തുകയാണ്. പോലീസുവകുപ്പ് ഗൂണ്ടാപദവി നല്കി ആദരിച്ച മൂന്നൂറ്റിച്ചില്വാനം പേരുടെ കൂട്ടത്തില് ഈ പേരുകള് കൂടി ചേര്ത്ത് അക്കൂട്ടരുടെ പുറത്തേയ്ക്കുള്ള വഴി സുഗമമാക്കിയാല് തീരുന്നതേയുള്ളൂ കസ്റ്റഡിമരണങ്ങള്. അതിന് അത്യാവശ്യമായി വേണ്ടത് ഒന്നാണ് രാഷ്ട്രീയ ഇച്ഛാശക്തി. മരുന്നിനുകൂടി നമുക്കില്ലാത്തതും അതുതന്നെയാണ്

April 09, 2010

എസ്.എം.ഇ ഫോളോഅപ്പ്

എസ്എംഇ റാഗിങ്: ഹര്‍ജിയുടെ നിയമസാധുത പരിശോധിക്കുന്നു

കൊച്ചി:എസ്എംഇ റാഗിങ് കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി രഞ്ജിത് വര്‍ഗീസ് ശിക്ഷ നിര്‍ത്തിവച്ച് ജാമ്യം കിട്ടാനായി രണ്ടാമതും ഹര്‍ജി നല്‍കി. രണ്ടാമതും നല്‍കിയ ഹര്‍ജി നിയമാനുസൃതം നിലനില്‍ക്കുമോ എന്ന് പരിശോധിക്കാനായി ജസ്റ്റിസ് വി.രാംകുമാര്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

അപ്പീല്‍ വാദം കേള്‍ക്കുന്നത് നീണ്ടുപോവുന്ന സാഹചര്യത്തില്‍ ശിക്ഷ നിര്‍ത്തിവെയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
 (വാര്ത്ത മാതൃഭൂമി) മനോരമ ഒന്നുകൂടി വിശദീകരിച്ചിട്ടുണ്ട് - ജസ്റ്റിസ് വി.രാംകുമാര്‍ വിധിച്ചുകൊടുത്ത 10 കൊല്ലം തടവുശിക്ഷ അപ്പീലില്‍ ഒഴിവാകുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് ഇതിനകം ഒരു വര്‍ഷം ജയിലില്‍ കിടന്ന നിരപരാധി പീഢകന്‍ ഇങ്ങിനെയൊരു ഹരജി നല്കിയിരിക്കുന്നതെന്ന്)

നിരീക്ഷണം - സംഗതി ഗ്രാന്‍റ് . കുട്ടി പീഢിപ്പിക്കപ്പെട്ടിട്ടില്ല. രഞ്ജിത് വര്‍ഗീസ് മഹാനിഷ്കളങ്കന്‍. കൂട്ടുപ്രതികള്‍ അതിലേറെ നിഷ്കളങ്കര്‍. പണമെന്ന പരുന്തിനുമീതെ നീതിയുടെ വെള്ളരിപ്രാവ് പറന്നുയര്‍ന്നപ്പോഴാണ് കേരളത്തിലെ ഈ സംഭവത്തിന് ഒരു തുന്പുണ്ടായത്. പോലീസും കോടതിയും ഒരു ജനതയും കുട്ടിയോടൊപ്പം അടിയുറച്ചപ്പോഴായിരുന്നു ഇക്കൂട്ടരുടെ അടിതെറ്റിയത്. പ്രിന്‍സിപ്പാളും കുട്ടിയെ പരിശോധിച്ചകൂട്ടരും ഒക്കെ കൂടെയുണ്ടായിരുന്നിട്ടും. അല്ലായിരുന്നൂവെങ്കില്‍ മറ്റൊരു രുചികയായി അവള്‍ മാറുമായിരുന്നു. അതുകൊണ്ടുമാത്രം ഈ ഫോളോഅപ്പ്.
 
പ്രണയവലക്കേസ്: പെണ്‍കുട്ടികളുമായി ബന്ധത്തിന് ഇല്ലെന്നു പ്രതികള്‍
 
കൊച്ചി: പെണ്‍കുട്ടികളെ പ്രണയ, വിവാഹ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചെന്ന കേസില്‍ പ്രതികളും പത്തനംതിട്ട സ്വദേശികളുമായ ഷഹന്‍ഷ, സിറാജുദ്ദീന്‍ എന്നിവര്‍ പെണ്‍കുട്ടികളുമായി ഒരുതരത്തിലും ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, പരസ്പരം ഉപദ്രവിക്കാതെ സമാധാന ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തണമെന്നും മജിസ്‌ട്രേട്ടു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം, ലൈംഗിക വൈകൃതം എന്നീ കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ടുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്.

കേസ് എഴുതിത്തള്ളി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ ഉത്തരവുകളൊന്നും തടസ്സമല്ലെന്നു കോടതി വ്യക്തമാക്കി. ജൂണ്‍ ആറിനു കേസ് വീണ്ടും പരിഗണിക്കും. 
(വാര്‍ത്ത- മനോരമ)

 നിരീക്ഷണം - ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകാണണം. യാതൊരുവിധ അജണ്ടകളുമില്ലാത്ത നിര്‍മ്മലപ്രണയത്തില്‍ പിള്ളേര്‍ വീണുപോയതാണ്. ആളുകള്‍ ഉദ്ദേശിച്ചതുപോലെ നിര്‍ബന്ധ മതപരിവര്‍ത്തനമോ പീഢനമോ യാതൊന്നും ഉണ്ടായിരുന്നില്ല. ഇനി ഇതിലെ പ്രതികള്‍ക്ക്  മനസ്സമാധാനത്തോടെ ശിഷ്ടകാലം കഴിഞ്ഞുകൂടിയാല്‍ മതിയെന്നൊരാഗ്രഹമേയുള്ളു.




April 06, 2010

ഒളിഞ്ഞുനോട്ടത്തില്‍ തെളിഞ്ഞുകാണുന്നത്


മറ്റുള്ളവര്‍ക്ക് ഉപദ്രവകരമല്ലാത്ത ഒരു വ്യക്തിയുടെ സ്വകാര്യത അയാളുടെ മൗലികാവകാശമാണ്. അവനവനാത്മസുഖത്തിനാചരിക്കുന്നവ / അപരനു സുഖത്തിനായ് വരേണം എന്ന് ഗുരു പാടിയത് അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തിയത് ആകെ ഒളിഞ്ഞുനോട്ടക്കാരാണെന്നുതോന്നുന്നു. നോക്കുന്നവന്‍ മാത്രം കണ്ടു സമാധിയായാല്‍ പോരാ കണ്ണുള്ളവരെല്ലാം കാണണം എന്ന ഉദാരസമീപനമാണ്.

തൂങ്ങിയാടുന്ന ശവത്തിന്റെ പോട്ടം മൊബൈലില്‍ പകര്‍ത്താന്‍ ആളുകള്‍ നിരനിരയായ് നില്ക്കുന്ന നാടാണ് കേരളം. റോഡില്‍ ചിതറിയ ശവത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സുകൃതമടയുന്ന മാനസികാവസ്ഥയെ എന്തുപേരിട്ടു വിളിക്കണമെന്ന് ഒരു സംസ്ഥാനസമ്മേളനമോ മറ്റോ നടത്തി മനശ്ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിക്കട്ടെ. 3 കോടി ജനമുള്ളേടത്ത് 2 കോടി മൊബൈലുള്ളതായാണ് കണക്ക്. തവണകളായി പണമടച്ചല്ലാതെ രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്തവരുടെ നാട്ടിലെ കണക്കാണിത്.

ഒളിഞ്ഞുനോട്ടത്തിന്റെ തെളിഞ്ഞ കാഴ്ചകളുള്ള ചുമര്‍ചിത്രങ്ങളില്‍ നിന്നും മഞ്ഞപുസ്തകങ്ങളില്‍ നിന്നും നാലാളറിയാതെ കൊണ്ടാടപ്പെട്ട അവ്യക്തമായ നീലച്ചിത്രങ്ങളില്‍ നിന്നും കാലം മുന്നോട്ടുപോയി. ശാസ്ത്രസാങ്കേതിക വളര്‍ച്ച കണക്കിലെടുത്ത് ഇനി ത്രീ‍ഡിയില്‍ സംഗതി കണ്‍മുന്നിലെത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല. അസാരം അറിവ് വിവേകം അശേഷമില്ലാതെ ഉപയോഗിക്കപ്പെടുമ്പോള്‍ രക്ഷകന്‍ തന്നെ അന്തകനായി മാറുന്ന കാഴ്ചയാണ്.

ആകാംക്ഷയാണ് ഒളിഞ്ഞുനോട്ടത്തിന്റെ പിതാവ്. അതുകൊണ്ടുതന്നെ ലോകത്തെ ഒളിഞ്ഞുനോക്കുന്ന ഏക സസ്തനി കൂടിയാണ് മനുഷ്യന്‍. വ്യോയര്‍ (voyeur) എന്ന ഫ്രഞ്ച് വാക്കിന്റെ അര്‍ത്ഥം നോക്കിക്കാണുന്നവന്‍ എന്നുമാത്രമാണ്. അത് ബിലാത്തി സായിപ്പിന്റെ കൈയ്യിലെത്തുമ്പോഴേക്കുമാണ് നഗനത നോക്കിനില്ക്കുന്നവന്‍ എന്നര്‍ത്ഥം കൈവരുന്നത്.

സാദാ ഒളിഞ്ഞുനോട്ടം അത്ര അപകടകാരിയല്ല. ചെറിയ ചികിത്സ കൊണ്ടുതന്നെ ഭേദപ്പെട്ടുപോവുന്ന ഒരസുഖമാണത്. ഈയടുത്ത് വായിച്ചതാണ്. ഒരു സ്ത്രീ ട്രെയിനില്‍ കരയുന്ന കുഞ്ഞിനെ മുലയൂട്ടുവാന്‍ സാഹസപ്പെടുന്നു. ഒടുവില്‍ എങ്ങിനെയൊക്കെയോ മുലവായില്‍ തിരുകി അമ്മ കുഞ്ഞിന്റെ കരച്ചിലടക്കി. കുഞ്ഞില്‍ നിന്നും മുഖമുയര്‍ത്തിയ അമ്മ കാണുന്നത് തുമ്പിയെ കണ്ട കുട്ടിയെപ്പോലെ ചാടിവീഴാന്‍ പാകത്തില്‍ തുറിച്ചുനോക്കിയിരിക്കുന്ന ഒരു സഹോദരനെയാണ്.

ആ രോഗത്തിന് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സയാണ് അവരു കുറിച്ചുകൊടുത്തത്. ഒരേയൊരു ചോദ്യം. 'എന്താ നിനക്കും വേണോ'? ആ കംപാര്‍ട്ടുമെന്റില്‍ നിന്നുതന്നെ പുള്ളിക്കാരനെ അപ്രത്യക്ഷനാക്കാനുള്ള ഒന്നാംതരം ചികിത്സ. നമ്മുടെ ദുരന്തങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണം പ്രതികരിക്കേണ്ട വിഷയത്തില്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കേണ്ടവിധത്തില്‍ പ്രതികരിക്കാനുള്ള ശേഷിക്കുറവാണ്. വിഡ്ഡികളുടെ തലയില്‍ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്നാണ്.

മനുഷ്യന്‍ ജനിക്കുന്നതുതന്നെ കള്ളനായിട്ടാണെന്ന്് തോന്നിപ്പിക്കും വിധമാണ് നമ്മുടെ സദാചാരസംഹിതകളുടെ ആധിക്യത. ചെളിക്കുണ്ടിലെ പോത്തിനെപ്പോലെ മൂക്കറ്റം സദാചാരത്തില്‍ മുങ്ങിക്കിടന്നിരുന്ന കോട്ടൂരച്ചന്‍മാരുടെയും അമൃതചെതന്യമാരുടെയും ഗതി നമ്മള്‍ കണ്ടതാണ്. അരക്കില്ലത്തിലെ അഗ്നിയെക്കാളും അപകടകരമാണ് അരക്കെട്ടിലേത്. കപടസദാചാരത്തിന്റെ തീര്‍ത്ഥജലം തളിച്ച് കെടുത്തിവെക്കാവുന്നതല്ല ലൈംഗികചോദനകള്‍.

നാലാളറിയെ കൈപിടിക്കാതെ, ഒളിച്ചുമാത്രം അനുഷ്ഠിക്കേണ്ട പാപകര്‍മ്മമാണ് ലൈംഗികബന്ധം എന്ന ഒന്നുരണ്ടു പിതാക്കന്‍മാരുടെയും ഒരു സഹോദരിയുടെയും ഉത്തമവിശ്വാസമായിരുന്നല്ലോ മറ്റൊരു സഹോദരിയെ കിണറുമാര്‍ഗം കര്‍ത്താവിങ്കലേയ്‌ക്കെത്തിച്ചത്. രഞ്ജിതയുമായി ആനന്ദസാഗരത്തിലാറാടിയത് ഞാന്‍ തന്നെയാണ് ഈ ലോകത്തിന് അതിലെന്തുകാര്യം എന്നുചോദിക്കാന്‍ ധൈര്യമില്ലാത്ത നിത്യാനന്ദനാണ് മാലോകര്‍ക്ക് മോക്ഷത്തിന്റെ മാര്‍ഗം കാട്ടിക്കൊടുക്കാന്‍ പോവുന്നത്.

ആകാംക്ഷയില്‍ നിന്നുമാണ് ഒളിഞ്ഞുനോട്ടം സംഭവിക്കുന്നതെന്നു പറഞ്ഞു. അപ്പോള്‍ സ്വാഭാവികമായും ആണുങ്ങള്‍ മാത്രം അനുഷ്ഠിക്കേണ്ട ഒരാചാരമൊന്നുമല്ല, പെണ്ണുങ്ങള്‍ക്കും ഭംഗിയായി നിര്‍വ്വഹിക്കാവുന്നതേയുള്ളൂ. മൂടിവെക്കപ്പെടുന്നതെന്തും തുറന്നുകാണാനുള്ള ആകാംക്ഷ ഒരു കുറ്റകൃത്യവുമാവുന്നില്ല. അതായത് സാദാ ഒളിഞ്ഞുനോട്ടം.

എയര്‍പോര്‍ട്ടിലെ സ്‌കാനറില്‍ പതിഞ്ഞ ഷാറൂഖ് ഖാന്റെ നഗ്നചിത്രം പ്രിന്റുചെയ്ത് ഖാനെക്കൊണ്ടുതന്നെ ഓട്ടോഗ്രാഫ് ചെയ്യിച്ചത് എയര്‍ഹോസ്റ്റസുമാരാണ്. എയര്‍ഹോസ്റ്റസുമാര്‍ ആണുങ്ങളാവാന്‍ വഴിയില്ലല്ലോ?

ഒളിഞ്ഞുനോട്ടത്തിന്റെ വിപണി ചില്ലറ കോടികളുടേതല്ല. ബോളിവുഡുതൊട്ട് മോളിവുഡ് വരെ ചിതറിക്കിടക്കുന്ന പരസഹസ്രം കോടികളുടെ ഭാവി ഒളിഞ്ഞുനോക്കാനുള്ള മനുഷ്യന്റെ കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം ഒരുപരിധിവരെ വനിതകള്‍ക്ക് കരഗതമായപ്പോള്‍ സിനിമാലോകം മാറിയതുനോക്കുക. ഫുള്‍കൈ ഷര്‍ട്ടും ബെല്‍ബോട്ടം പാന്റുമായി മരം ചുറ്റുന്ന നായകനും ഉടുതുണിക്കു ക്ഷാമമുള്ള മദാലസയായ നായികയും. അന്ന് തറതൊട്ട് ബാള്‍ക്കണിവരെ ആണുങ്ങളായിരുന്നു ആസ്വാദകര്‍. ഉടുതുണി അഴിച്ച് ആണിന്റേത് കാണണമെന്ന യാതൊരു ആഗ്രഹവുമില്ലാത്തവര്‍.

അന്ത കാലത്ത് പെണ്ണിന്റെ കുപ്പായത്തിനൊരു പോക്കറ്റും അതിലൊരു നാലുമുക്കാലും ഉണ്ടായിരുന്നില്ല. കാലം മാറി കഥമാറി. പെണ്ണിനും സിനിമ കാണാമെന്നായി. അതോടെ തിരക്കഥയും മാറി. പെണ്ണ് ടിക്കറ്റെടുക്കുന്ന വിവരമറിഞ്ഞതോടെ നിര്‍മ്മാതാക്കള്‍ വലിച്ചുപറിച്ചെറിഞ്ഞതാണ് ആണിന്റെ ഫുള്‍കൈഷര്‍ട്ടും ബെല്‍ബോട്ടം പാന്റസും. ഇനിയങ്ങോട്ട് അതിന്റെ ആവശ്യമുണ്ടാവുമെന്നും തോന്നുന്നില്ല.

കത്രീണമാര്‍ക്കുമാത്രമല്ല ഖാന്‍മാര്‍ക്കും ഉടുതുണിയിരിഞ്ഞാലേ നിലനില്പുള്ളൂ എന്നു വന്നത് ചില്ലറക്കാര്യമാണോ? വനിതകളുണ്ടാക്കിയ മുന്നേറ്റം തന്നെയല്ലേ അത്. പ്രേംനസീറിനെയും സത്യനെയും മമ്മൂട്ടിയെയും ലാലിനെയും പോലെ സിംഗിള്‍പാക്ക് വയറും വച്ച് നടന്നാല്‍ പോരാ സിക്‌സ്പായ്ക്ക് തന്നെ വേണം. എന്നെങ്കിലേ തടിമേലിരിക്കുന്നതു വലിച്ചൂരിയിട്ടും കാര്യമുള്ളൂ എന്ന നില വന്നത് ആണുങ്ങളുടെ ഒളിഞ്ഞുനോട്ടം കൊണ്ടാണോ?

പോസ്റ്ററില്‍ മോളിവുഡിലെ ചിന്നപ്പൈയ്യന്റെ തുടമുഴുവന്‍ അങ്ങ് ജങ്ഷന്‍വരെ കാണണമെന്ന് ആഗ്രഹമുണ്ടാവാന്‍ കേരളത്തിലെ ആണുങ്ങളെന്താ മൊത്തത്തില്‍ സ്വവര്‍ഗപ്രേമികളാണോ? ആ പോസ്റ്റര്‍ ലക്ഷ്യം വെയ്ക്കുന്നത് ആണിന്റെ പോക്കറ്റാണോ പെണ്ണിന്റേതോ? പണ്ടത്തെ 'അന്നുപെയ്ത മഴയിനിലെ' സില്‍ക്കിന്റെ പോസ്റ്റര്‍ തീര്‍ച്ചയായും നിത്യനെപ്പോലുള്ളവരുടെ പോക്കറ്റുകണ്ട് ഇറക്കിയതായിരുന്നു.

ഇവിടെ ഫിലിമോത്സവങ്ങളില്‍ ആളുകള്‍ ഇടിച്ചുകയറുന്നത് കലാബോധത്തിന്റെ രസക്കയറു വലിഞ്ഞുമുറുകി നില്ക്കക്കള്ളിയില്ലാതാവുമ്പോഴാണെന്നാണ് ധാരണ. അംഗ്രേസിയില്‍ നാലുവാക്കു കൂട്ടിവായിക്കാന്‍ പറ്റാത്തവന്‍ ഇംഗ്ലീഷ് സിനിമയ്ക്കായി ഇടിച്ചുകയറുന്നത് അതുവഴി കലയുടെ അനന്തവിഹായസ്സിലേക്ക് പറന്നുയരാനോ അതോ അന്തസ്സായി ടിക്കറ്റെടുത്ത് ഒളിഞ്ഞുനോക്കേണ്ടത് തെളിഞ്ഞുകാണാനോ? അതു തുറന്നുപറയാന്‍ നമ്മുടെ കപടസദാചാരം അനുവദിക്കുന്നില്ലെന്നതാണ് സത്യം.

ടിക്കറ്റെടുത്തു എ ക്ലാസ് പടം കാണുന്നവന്‍ ക്ലാസിക് സിനിമകള്‍ കാണുന്ന കലാസ്വാദകനും തെരുവുപിള്ളേര്‍ അശ്ലീലം കാണുന്ന തെണ്ടികളുമാവുന്നു. ഒന്ന് നിയമവിധേയം മറ്റേത് നിയമവിരുദ്ധം. പട്ടരുടെ പൂണൂലും ചെട്ടിയുടെ പൂണൂലും തമ്മിലെന്തുണ്ട് വ്യത്യാസം? അതേ വ്യത്യാസമാണ് രണ്ടുകൂട്ടരും തമ്മില്‍.

സ്വാഭാവികമായ ആകാംക്ഷയ്ക്ക് ലൈംഗിക അടിച്ചമര്‍ത്തല്‍ അകമ്പടി സേവിക്കുമ്പോഴാണ് ഒളിഞ്ഞുനോട്ടം അപകടകരമാവുന്നത്. അപ്പോഴാണ് അതൊരു മനോരോഗമായി രൂപാന്തരം പ്രാപിക്കുകയും കാമറ അസ്ഥാനത്ത് സ്ഥാനം പിടിക്കുകയും ചെയ്യുന്നത്. ലൈംഗികതയെ ഒരു സ്വാഭാവിക പ്രതിഭാസമായി കാണാന്‍ പഠിപ്പിക്കുന്ന സാമൂഹിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് യഥാര്‍ത്ഥ കുറ്റവാളി.

പിതാവിന്റെ മരണസമയത്ത് അരികിലില്ലാതായിപ്പോയതിന്റെ പ്രായശ്ചിത്തമായിട്ടായിരുന്നു മഹാത്മജി പിന്നീട് ബ്രഹ്മചര്യം പ്രഖ്യാപിച്ചത്. അദ്ദേഹം 'ബാ' യോടൊപ്പമായിരുന്നു ആ സമയം. ഇനി ആ സമയത്ത് അദ്ദേഹം മലവിസര്‍ജനം നടത്തുകയായിരുന്നെങ്കില്‍ പിന്നീട് ഒരു പ്രായശ്ചിത്തമെന്നോണം അതും നിര്‍ത്തിക്കളയുമായിരുന്നോ എന്നു ചോദിച്ചിരുന്നത് മലയാളിയായ ഒരു സന്ന്യാസിയാണ്. പേര് ഓര്‍മ്മയിലില്ല. മതങ്ങള്‍ ഉദ്‌ബോധിപ്പിച്ച കപടസദാചാരത്തിന്റെ വേലിക്കെട്ടുകളില്‍ നിന്നും ലൈംഗികതയെ ഒരു പരിധിവരെ മോചിപ്പിച്ചതാണ് സായിപ്പിന്റെ വിജയം.

ആദ്യം മാറേണ്ടത് സ്ത്രീപുരുഷബന്ധം എന്നാല്‍ പുറത്തു നാലാളറിയാന്‍ പാടില്ലാത്ത ഒരു ഭീകരബന്ധമാണെന്ന ബോധമാണ്. അതായത് നമ്മുടെ കപട സദാചാരബോധം. അതോടുകൂടി കുളിമുറിയിലെയും കക്കൂസിലെയും കാമറയുടെ കണ്ണുകള്‍ താനേയടയുകയും ചെയ്യും. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത വിശ്വാസങ്ങളാണ് പലപ്പോഴും മനുഷ്യരെ മനോരോഗികളാക്കുന്നത്.

മാറാത്ത മനോരോഗമുള്ളവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാദ്ധ്യതയാണ്. മൊബൈല്‍മാനിയക്കാരുടെ എണ്ണം കാരണം മാനസികാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടിവരുമ്പോഴുള്ള സാമ്പത്തികബാദ്ധ്യത മൊബൈല്‍ കമ്പനികള്‍ വഹിക്കണമെന്ന് ഒരു നിയമനിര്‍മ്മാണവും നടത്താവുന്നതേയുള്ളൂ.

March 26, 2010

വങ്കസാഹിത്യം

സാഹിത്യത്തിന്‌ ഇപ്പോള്‍ ഇങ്ങിനെ ഒരു ഗുണം കൂടി വന്നുഭവിച്ചിട്ടുണ്ട്‌. ആണുങ്ങളെഴുതിയാല്‍ ആണെഴുത്ത്‌. പെണ്ണെഴുതിയാല്‍ പെണ്ണെഴുത്ത്‌. ദളിതന്‍ എഴുതിയാല്‍ ദളിത്സാഹിത്യം, കീഴാളന്‍ എഴുതിയാല്‍ കീഴാളസാഹിത്യം, മേലാളനായാല്‍ മേലാളസാഹിത്യം. ഇങ്ങിനെ വിഘടിച്ചുനില്‌ക്കുന്ന മൊത്തം സാഹിത്യശാഖകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്‌ ആ വമ്പന്‍ പ്രസ്ഥാനത്തിന്‌ വങ്കസാഹിത്യം എന്നുനാമകരണം നടത്തേണ്ട കാലമാണ്‌ സമാഗതമായിട്ടുള്ളത്‌. സാഹിത്യകാരന്‍മാരെയും സാംസ്‌കാരികനായകന്‍മാരെയും കൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണ്‌. അണലിയും അഴീക്കോടും ഒരേസമയം ഒരു സാദാമനിതന്റെ മുന്നില്‍പെട്ടാല്‍ പടച്ചോനേ ആദ്യത്തെ അടി അണലിയുടെ തലയ്‌ക്കായിരിക്കണേ എന്നു യുക്തിവാദികൂടി പ്രാര്‍ത്ഥിക്കുന്നതാണ്‌ കാലം.


മാര്‍ച്ച്‌ 15 മാധ്യമം വാരികയില്‍ ചന്ദ്രമതിയും സി.എസ്‌ ചന്ദ്രികയും തമ്മിലുള്ള സംഭാഷണം വായിച്ചതില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ചില സംശയങ്ങളാണിനി. ഒരിടത്ത്‌ ചന്ദ്രമതി ചന്ദ്രികയെ വിശേഷിപ്പിക്കുന്നത്‌ പെണ്ണെഴുത്തുകാരി എന്ന പദം കൊണ്ടാണ്‌. ഒരോ പ്രദേശത്തും ആധാരം എഴുത്തുകാരുടെ എണ്ണത്തെക്കാള്‍ സാഹിത്യമെഴുത്തുകാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നത്‌ സത്യമാണ്‌. നല്ലകാര്യവുമാണ്‌. ജീവിക്കാന്‍ വേറെ ഗതിയില്ലാതാവുമ്പോള്‍, സാഹിത്യപ്രവര്‍ത്തനം നിര്‍ത്തി ആധാരപ്രവര്‍ത്തനം ആരംഭിക്കാവുന്നതേയുള്ളൂ. അക്കാദമിക്കും രജിസ്‌ട്രാരുണ്ട്‌. രജിസ്‌ട്രീഫീസിലുമുണ്ട്‌. അതുകൊണ്ട്‌ പ്രശ്‌നവുമില്ല. സാഹിത്യമെഴുത്തും ആധാരമെഴുത്തും തമ്മിലുള്ള അന്തരം പിടികിട്ടാത്തകൂട്ടര്‍ക്ക്‌ രണ്ടുകൂട്ടരെകണ്ടാലും അതുതാനല്ലയോ ഇത്‌ എന്നുതോന്നിപ്പോയേക്കാം. അത്തരം ആസ്ഥാന മന്ദബുദ്ധികളുടെ മൂത്താപ്പകൂടി എഴുത്തുകാരിയെന്നു കേട്ടാല്‍ ആണാണെന്നു കരുതുകയില്ല. പെണ്ണെഴുത്തുകാരിയെന്ന പ്രയോഗം ഉണ്ടാക്കുന്നത്‌ ചില്ലറ അലമ്പല്ല. നാളെ പ്രസവമുറി എന്നതിന്‌ ബ്രായ്‌ക്കറ്റില്‍ പെണ്ണുങ്ങള്‍ക്ക്‌ മാത്രം എന്നുകൂടിയെഴുതുവാന്‍ ഈ ടീച്ചര്‍ക്ക്‌ ആ ടീച്ചറോട്‌ അപേക്ഷിക്കാവുന്നതേയുള്ളൂ.

സംഭാഷണമദ്ധ്യേ സി.എസ്‌ ചന്ദ്രിക പുരുഷന്റെയും സ്‌ത്രീയുടേയും തലച്ചോറിന്‌ ജനിക്കുമ്പോള്‍ വ്യത്യാസമില്ലെന്നും അത്‌ പരിശീലനം കൊണ്ട്‌ കണ്ടീഷന്‍ ചെയ്യപ്പെടുകയും ചെയ്യുകയാണെന്നും പറയുന്നുണ്ട്‌. മറിച്ചൊരഭിപ്രായം ആര്‍ക്കാണുണ്ടാവുക? കഴിവിലും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിലും കൃത്യനിഷ്‌ഠയിലും സ്വാഭാവശുദ്ധിയിലും എല്ലാം നിത്യനെക്കാളും അത്യുന്നതങ്ങളിലാണ്‌ ജീവിതത്തില്‍ നിത്യന്‍ കണ്ട വനിതകളെല്ലാം.

ചന്ദ്രിക രണ്ടാമതു പറയുന്നതാണ്‌ തലയില്‍ കയറാത്തത്‌. "സ്‌ത്രീ emotional ആയിരിക്കണമെന്നുളളത്‌ ഒരു പരിശീലനമാണ്‌. സ്‌ത്രീ കരയണം പുരുഷന്‍ കരയരുത്‌ എന്ന വാദവും ഇതിന്റെ ഭാഗമാണ്‌. വികാരത്തെ അടിച്ചമര്‍ത്തിയാല്‍ അത്‌ മോശമാണെന്നു കരുതിയാല്‍ വികാരരഹിതമായി കഴിയാന്‍ പറ്റും. അങ്ങിനെയായി കഴിഞ്ഞാല്‍ അങ്ങിനെതന്നെ തുടരാനുമാവും"

ഇങ്ങിനയൊരു ട്രെയിനിങ്‌ സെന്ററിനെപറ്റി വര്‍ത്തമാനലോകത്ത്‌്‌ കേട്ടുകേള്‍വിയില്ല. എന്റെ തറവാട്ടില്‍ ആണിനും പെണ്ണിനും തുല്യനീതിയായിരുന്നു. കയ്യിലിരിപ്പിന്റെ ഗുണംകൊണ്ട്‌ ആണായിപിറന്നവര്‍ മൊത്തം എസെല്‍സിയും ഗുസ്‌തിയുമായി ഗോദയ്‌ക്ക്‌ പുറത്തു ക്രാഷ്‌ലാന്റുചെയ്‌ത്‌ പോലീസുകാരും പട്ടാളക്കാരും ഗുമസ്‌തന്‍മാരുമൊക്കെയായപ്പോള്‍ പെണ്ണുങ്ങള്‍ ബിരുദവും ബിരുദാനന്തരബിരുദവുമെല്ലാമെടുത്തു കുത്തിയിരിക്കുകയായിരുന്നു പതിവ്‌. ലക്ഷണമൊത്ത കരച്ചിലിനായി പ്രത്യേകമൊരു ഡിപ്ലോമ കോഴ്‌സ്‌ ഒരിക്കലും നടത്തിയതായി അറിവില്ല. എന്നിട്ടും അവസരമൊത്തുവന്നാല്‍ ഇത്രതാളാത്മകമായ ലക്ഷണമൊത്തൊരു നിലവിളി ഇവരെവിടുന്നാണ്‌ ഹൃദിസ്ഥമാക്കിയതെന്ന വസ്‌തുത ഇന്നും അജ്ഞാതമാണ്‌. എന്തായാലും ട്യൂഷന്‍ ക്ലാസില്‍ നിന്നല്ല.

സാഹിത്യഗുണമില്ലാത്ത കുറെ എഴുത്തുകാര്‍ പെണ്ണെഴുത്തിന്റെ ലാബലില്‍ പൊങ്ങിവരുമെന്ന്‌ എന്‍.എസ്‌.മാധവന്‍ പറഞ്ഞതായും അതേ അഭിപ്രായം തനിക്കുമുണ്ടായിരുന്നതായും ചന്ദ്രമതി സ്‌മരിക്കുന്നു. ഇതെപ്പൊഴാണ്‌ മാധവന്‍ പറഞ്ഞതെന്ന്‌്‌ വലിയ നിശ്ചയമില്ല. അതേതായാലും രണ്ടിലൊരു കാലമായിരിക്കും. ഒന്നുകില്‍ പ്രീമീനാക്ഷി ലിറ്റററി ഈറ അല്ലെങ്കില്‍ ഇപ്പോഴത്തെ ഗ്രേറ്റ്‌ മീനാക്ഷി ഈറ ഓഫ്‌ കണ്‍ഫെഷന്‍സ്‌ റൈറ്റിംഗ്‌. മീനാക്ഷിയുടെ സാഹിത്യപരിശ്രമവും നിസ്‌തുലമായ സംഭാവനകളും കണ്ടുബോധിച്ചശേഷം മാധവന്‍ പറഞ്ഞുപോയതാവാന്‍ സാദ്ധ്യതയുണ്ട്‌. ഇനി മാധവന്റെ കമന്റുകണ്ട്‌ മീനാക്ഷിക്ക്‌ ബോധോദയമുണ്ടായി താമസംവിനാ സാഹിത്യപരിശ്രമം നടത്തിയതാവാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.

ഒരു ലൈംഗികതൊഴിലാളിയുടെ ആത്മകഥയുമായി നളിനി ജമീല മലയാളസാഹിത്യലോകത്തിന്റെ നടുമുറ്റത്തു കാലെടുത്തുവച്ചപ്പോല്‍ പലര്‍ക്കും സംശയം പലതായിരുന്നു. എല്ലാനിരീക്ഷണങ്ങളും മാറിനിന്നുനോക്കിയപ്പോഴാണ്‌ നിത്യന്റെ സംശയത്തിനും ഒരറുതിയായത്‌. അതായത്‌ നളിനിജമീലായുടെ ആത്മകഥ മഹാത്മാഗാന്ധിയുടെ ആത്മകഥയ്‌ക്കും ഒരു യവം മുകളിലാണ്‌. മഹാത്മജികൂടി ചിലതെല്ലാം മറച്ചുവെച്ചതായി ഒരു പരാതിയുണ്ടായിരുന്നത്‌ ജമീലയുടെകാര്യത്തില്‍ ഇല്ലായിരുന്നു എന്നതാണ്‌ ശ്രദ്ധേയം. തുറന്നെഴുത്താണ്‌ ഉത്‌കൃഷ്ടമെങ്കില്‍ ലോകം കീഴടക്കിയ അലക്‌സാണ്ടറുടെ ജീവചരിത്രത്തേക്കാള്‍ ഒന്നൊന്നര ചരക്കാണ്‌ ജമീലയുടേത്‌. നളിനി ജമീല മലയാളസാഹിത്യത്തില്‍ ഒരു നവോത്ഥാനം സൃഷ്ടിച്ചു എന്നകാര്യത്തില്‍ അക്കാദമി അദ്ധ്യക്ഷന്‍ മൊസ്യേ മുകുന്ദന്‍ സാറിനുകൂടി സംശയമില്ലാത്തതാണ്‌.

ഡിബോറാ സ്‌ക്രോഗിങ്‌സിന്റെ എമ്മാസ്‌ വാര്‍ (Emmas War) എന്ന ഗ്രന്ഥം സുഡാനിലെ യുദ്ധപ്രഭുക്കളുടെയും മതഭീകരതയുടെയും പട്ടാളഭീകരതയുടേയും അതിന്‍നടുവില്‍ പെട്ടുഴലുന്ന ഒരു സമൂഹത്തിന്റെയും ദയനീയചിത്രമാണ്‌ നല്‌കുന്നത്‌. എമ്മാസ്‌ വാര്‍ ഒരുത്‌കൃഷ്ടകൃതിയാണെന്നാണ്‌ നിത്യന്‍ പറയുക. പോരാ, ഇനി എഴുതിയത്‌ പെണ്ണായതുകൊണ്ട്‌ അതൊരു പെണ്ണെഴുത്താണെന്നു പറഞ്ഞ്‌ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ സാഹിത്യലോകത്തെ മുക്കാലിയില്‍കെട്ടി മൂന്നൂറടിക്കണം എന്നൊരഭിപ്രായം കൂടിയുണ്ട്‌.

മൃഗം അധ:പതിച്ചാല്‍ മനുഷ്യനാവും എന്നതുപോലെ എഴുത്ത്‌ അധ:പതിച്ചാല്‍ ആണെഴുത്തും പെണ്ണെഴുത്തുമുണ്ടാവും. ഒന്നുകൂടി അധ:പതിച്ചാല്‍ ആണുംപെണ്ണുംകെട്ടെഴുത്തുമാവും. മൊത്തത്തില്‍ വങ്കസാഹിത്യം.

"എഴുത്തുകാരുടെ മുറിയെകുറിച്ച്‌ മാത്രമേ നമ്മള്‍ പറയാറുള്ളൂ. മുറിയും വേണം പണവും വേണം. പണം വലിയൊരു ഘടകമാണ്‌. അതില്ലാത്തതുകൊണ്ട്‌ എഴുതാത്ത എത്രയോ സ്‌ത്രീകളുണ്ട്‌" എന്ന്‌ ചന്ദ്രമതി പറയുന്നു. അതോടൊപ്പം കുടുംബത്തിന്റെ പിന്തുണയും വേണമെന്നുപറയുന്നു അവര്‍. 1928ലെ വര്‍ജീനിയവൂള്‍ഫിന്റെ 'എ റൂം ഓഫ്‌ വണ്‍സ്‌ ഒണ്‍' എന്ന സുദീര്‍ഘ ലേഖനത്തിലെ നിരീക്ഷണമാണ്‌. സ്വാഭാവികമായും തോന്നിപ്പോയ ഒരു സംശയമാണ്‌. സുരക്ഷിതമായ ഒരു മുറിയും ആവശ്യത്തിനു പണവും എന്തിനും തയ്യാറായി ചുറ്റിലും നിരന്ന കുടുംബക്കാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തുന്ന യജ്ഞമാണോ സാഹിത്യപ്രവര്‍ത്തനം? അങ്ങിനെ നല്ലൊരു എസി മുറിയില്‍ കുത്തിയിരുന്നപ്പോള്‍ കിട്ടിയതാണോ അതോ യുദ്ധമുഖത്ത്‌ രക്ഷാപ്രവര്‍ത്തനവും റിപ്പോര്‍ട്ടിങ്ങുമായി ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂല്‌പാലത്തില്‍ കസര്‍ത്തുകളിച്ചപ്പോള്‍ കിട്ടിയതാണോ ഡിബോറയ്‌ക്ക്‌്‌ എമ്മാസ്‌ വാര്‍?

എഴുതാന്‍ മുറിയും എണ്ണിക്കൊടുക്കാന്‍ പണവുമായി നടന്നതിന്റെ ഫലമായിരുന്നോ എഴുത്തിലെ സുല്‍ത്താന്റെ ബാല്യകാലസഖിയും കേശവദേവിന്റെ ഓടയില്‍നിന്നുമൊക്കെ. എഴുതാന്‍ മുറിയും എണ്ണാന്‍ കാശും കൈയ്യില്‍ വന്നപ്പോഴേയ്‌ക്കും കറവവറ്റിയവരും കാലഹരമപ്പെട്ടവരുമാണ്‌ നമ്മുടെ ഭൂരിഭാഗം സാഹിത്യപ്രവര്‍ത്തകരും.

"പെണ്ണെഴുത്തിനെക്കുറിച്ച്‌ അങ്ങിനെയൊന്ന്‌ ഇല്ലായെന്നും അങ്ങിനെയുള്ള വിശേഷണം വ്യാജമാണെന്നും വാദിക്കുന്നവരോടും പെണ്ണിന്റെ അനുഭവങ്ങള്‍ ഒരാണിന്‌ എഴുതാനോ പറയാനോ പൂര്‍ണമായും കഴിയുമോ എന്നതാണത്‌" എന്ന്‌ ചന്ദ്രിക പറയുന്നു. പെണ്ണിനുമാത്രം പൂര്‍ണമായും എഴുതാനും പറയാനും കഴിയുന്ന കാര്യങ്ങള്‍ സംഭവിച്ചത്‌ സ്വാഭാവികമായും ആണുങ്ങള്‍ ഭൂമുഖത്തുണ്ടായതുകൊണ്ടായിരിക്കണം. തിരിച്ചും അങ്ങിനെതന്നെ. തൂലിക പടവാളല്ലെങ്കില്‍ ഉടവാളെങ്കിലുമാക്കി ആ അനുഭവങ്ങളെഴുതി അതിനെ എഴുത്തില്‍ വരവുവെയ്‌ക്കുന്നതല്ലേ ഭംഗി?

ആണിനുമാത്രം എഴുതാനും പറയാനും പറ്റുന്ന കാര്യങ്ങള്‍ പെണ്ണിനുംചുറ്റും ഭ്രമണംചെയ്യുന്ന വസ്‌തുതകളായിരിക്കാം. ആയര്‍ത്ഥത്തില്‍ അത്‌ ആണിനെയും പെണ്ണിനെയും പൊതുവായി ബാധിക്കുന്ന ഒന്നാവുമ്പോള്‍, എഴുത്ത്‌ എന്ന ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കാതെ പെണ്ണെഴുത്തെന്ന സ്‌പെഷല്‍ വാര്‍ഡില്‍ തന്നെ പ്രവേശിപ്പിക്കണോ? ചിന്തകളെ ലിംഗത്തില്‍കെട്ടി മേയാന്‍വിട്ട്‌ ആണെഴുത്തെന്നും പെണ്ണെഴുത്തെന്നും പേരിട്ട്‌ ആണുംപെണ്ണുംകെട്ടതാക്കുന്നതിലും എന്തുകൊണ്ടും നല്ലത്‌ അതായിരിക്കും.

March 03, 2010

സൂപ്പര്‍മെഗാജെഗാമഹാ ലൊട്ടുലൊടുക്കുതാരങ്ങള്‍

മലയാള സിനിമാചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ടതാണ് ചതുരക്കണ്ണട ഉണ്ണികൃഷ്ണ ചരിതങ്ങള്‍. പണ്ട് അക്ബറുടെ സംഭാവനകളെക്കുറിച്ചുള്ള ചോദ്യത്തിന് വല്ല ഓട്ടമുക്കാലും പിച്ചക്കാര്‍ക്ക് കൊടുത്തുകാണും എന്ന് ഒറ്റവരിയില്‍ പ്രബന്ധം രചിച്ച ആ ചെക്കന്റെ ഉത്തരംപോലെയാണെങ്കില്‍ അങ്ങിനെ. തിലകനിലെ നടന്‍ പണ്ടേ ആത്മഹത്യചെയ്തു എന്നുറപ്പുള്ള ഉണ്ണികൃഷ്ണന്‍ ദാസനും വിജയനും വാറുണ്ണിക്കും പുട്ടുറുമീസിനുമെല്ലാം ശേഷം മെഗാജെഗാതാരങ്ങളിലെ നടന്‍മാര്‍ ഹരാകിരി നടത്തി എന്നുപറയാതെപോയതാണ് സങ്കടം.


നല്ല മൂന്ന് സിനിമ മലയാളത്തില്‍ വരുന്നില്ലെങ്കിലും വര്‍ഷത്തിന്‍ മുപ്പത് സംഘടനകള്‍ വരുന്നുണ്ടെന്നത് ചില്ലറ ആശ്വാസമൊന്നുമല്ല. ആ കടലാസുപുലികളുടെ അഭിനയം ചാനലുകളില്‍ കണ്ട് സമാധിയാവാനുള്ള യോഗം പ്രേക്ഷകര്‍ക്കുണ്ടായതും ചില്ലറക്കാര്യമല്ല. ചിലവില്ലാത്ത വിനോദമാണല്ലോ ഈ ടിക്കറ്റെടുക്കാത്ത കോമഡി.

തിലകന്റെ അഭിനയം ടിക്കറ്റെടുക്കാതെ കാണാനുള്ള യോഗമാണ് സിനിമാപ്രേമികള്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഈ ചാനലുകളില്ലാതെ പോയിരുന്നെങ്കില്‍ ഫെഫ്കാ ഉണ്ണികൃഷ്ണന്റെ ഗതിയെന്താകുമായിരുന്നു എന്നാലോചിക്കുമ്പോള്‍ തന്നെ അടിമുടി ഒരു വിറയലാണ് പാഞ്ഞുകയറുകയാണ്. അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

 ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സൂപ്പര്‍താരങ്ങളുടെ കീശയിലെ കോടികള്‍ കൊണ്ടാണല്ലോ നിലവില്‍ അസ്തുവാകാത്ത കൊട്ടകകള്‍ ഹൗസ്ഫുള്ളായി പതിനഞ്ചുനാള്‍ കൃത്യമായോടിയശേഷം പതിനാറടിയന്തിരം ഭംഗിയായി കഴിയുന്നത്. എത്രകാലം ഇങ്ങിനെ മാവിന്‍മേല്‍ കയറിയ ഇത്തിളുപോലുള്ള ഫാന്‍സിനെ കൂട്ടുപിടിച്ച് സംഗതി ഒപ്പിക്കും? പോട്ടത്തില്‍ പാലഭിഷേകം നടത്തിക്കും? ദാസനും വിജയനും വാറുണ്ണിയും ഉറുമീസുമെല്ലാമായി നിറഞ്ഞാടിയുണ്ടാക്കിയ നാലുമുക്കാലുമുഴുവന്‍ നരസിംഹവും രാവണപ്രഭുവും രാക്ഷസരാജാവുമെല്ലാമായി അഴിഞ്ഞാടിത്തീര്‍ത്താല്‍ പിന്നെ വിണ്ണിലെ താരം തന്നെ വഴികാട്ടേണ്ടിവരും. അതൊക്കെ നന്നായി അറിവുള്ളവരാണ് നമ്മുടെ താരങ്ങള്‍. ഇന്ന് ലാലേട്ടനും മമ്മൂക്കയ്ക്കും മുദ്രാവാക്യം വിളിക്കുന്ന അതേ നാവുകൊണ്ട് നാളെ യഥാക്രമം അവരുടെ തന്തയ്ക്കുവിളിക്കുകയില്ലെന്ന്് ആരറിഞ്ഞു? അത്രയൊക്കെ വിസ്താരമുള്ള ഹൃദയമുള്ളവര്‍ക്കല്ലേ ഫാന്‍സ് ആയി രൂപാന്തരം പ്രാപിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് അവരെ കുറ്റം പറയുന്നതിലും അര്‍ത്ഥമില്ല.

ഒരുവനിലെ നടന്‍ രൂപപ്പെടുന്നത് ഏതാണ്ട് ഒഴുക്കു കല്ലിനെ രൂപപ്പെടുത്തുന്നതുപോലെയാണ്. ചുറ്റുപാടുകള്‍, അനുഭവങ്ങള്‍, നിരീക്ഷണങ്ങള്‍ എല്ലാമാണ് ഒരു നടനെ നടനാക്കുക. അഭിനയത്തിന്റെ ഗ്രാഫ് പടവലംപോലെ താഴോട്ടാണെങ്കിലും കുഴപ്പമില്ല, ഇനി സ്വന്തം ചിലവിലാണെങ്കിലും തരക്കേടില്ല അവാര്‍ഡുകളുടെ പെരുമഴ നമ്മുടെ ശിരസില്‍ തന്നെ പതിക്കണം എന്നൊരാഗ്രഹമേയുള്ളൂ. അപ്പോള്‍ ഏതുവിധത്തിലെങ്കിലും രംഗത്തുകാണണം.

സ്വന്തം കീശയിലെ കാശുകളഞ്ഞ് അഭിനയിച്ച് എട്ടുനിലയില്‍ പൊട്ടി ബാക്കിയുള്ളതും കൂടെ പോയി ധനനഷ്ടം സര്‍പ്പദംശമായും മാനഹാനി ഇടിവെട്ടായും വന്നുഭവിക്കുന്നതിലും നല്ലത് വേറൊരു വഴി അന്വേഷിക്കലാണ്. അഭിനയിച്ചു, പോരാ തകര്‍ത്തഭിനയിച്ചു എന്നൊരു തോന്നലുണ്ടായാല്‍ മാത്രം മതി. അവാര്‍ഡുകിട്ടാനാണെങ്കില്‍ അവരവര്‍ക്കുതന്നെ തോന്നിയാല്‍ മാത്രം മതി എന്നൊരു സൗകര്യവുമുണ്ട്. താരം മനസ്സില്‍ കാണുന്നത് വിധികര്‍ത്താവ് മാനത്തു കാണണമെന്നാണ്.

താരങ്ങള്‍ ശ്രദ്ധിയ്ക്കുക. പാര്‍ട്ടിയോഫീസ് ഒഴിപ്പിക്കാന്‍ വരുന്നവന്റെ കൈവെട്ടുന്ന വിവരം പ്രഖ്യാപിച്ച് മിനിസ്‌ക്രീനില്‍ മിനിയാന്ന് രൗദ്രഭാവം പൂണ്ട് ഒരു സഖാവ് ഉറഞ്ഞാടി. ലാസ്യഹാസ്യഭാവഹാവാദികളുമായി ഇന്നലെ അതേ മൈക്കിനുമുന്നില്‍ വന്ന് ഞാന്‍ അങ്ങിനെ പറഞ്ഞിട്ടേയില്ലെന്നു തിരുത്തി നിറഞ്ഞാടിയത് ഏത് കലാസ്‌നേഹിക്കാണു മറക്കാന്‍ കഴിയുക. മൂപ്പര്‍ക്കെന്തെങ്കിലും നഷ്ടപ്പെട്ടോ? ധനം പോയില്ല. മാനത്തിന്റെ കാര്യം പറയുകയേവേണ്ട. അതേപ്പറ്റി മാന്യന്‍മാര്‍ ബേജാറാവേണ്ടതുമില്ല. ഒരു ആയിരം കടംകിട്ടാനായി 15000 പോക്കറ്റടിച്ചുപോയി എന്നൊരു പ്രഖ്യാപനം നിത്യന്‍ പണ്ടുനടത്തിയിരുന്നു. 15000 എന്ന് കടലാസിലെഴുതി പോക്കറ്റിലിട്ടത് അടിച്ചുപോയതായിരിക്കും എന്നാണ് അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയത്.

നമ്മുടെ സൂപ്പര്‍മെഗാജെഗാമഹാ ലൊട്ടുലൊടുക്കുതാരങ്ങള്‍ ഇങ്ങിനെയുള്ള വിപ്ലവകാരികളില്‍ നിന്നും അഭിനയപാഠങ്ങള്‍ ഇനിയും ഉള്‍ക്കൊള്ളേണ്ടതുണ്ട്. പഠനം തരക്കേടില്ലാതെ പോവുന്നതിന്റെ തെളിവാണ് ഇടതുവലതുവിപ്ലവകാരികള്‍ പിന്തുണയുമായെത്തിയത്. അടിസ്ഥാനവര്‍ഗ ദരിദ്രതൊഴിലാളികളായ മമ്മൂട്ടിയെയും തിലകനെയും പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരെയാണ് പിന്തുണക്കുക? വന്‍കിടകുത്തകബൂര്‍ഷ്വാഭൂപ്രഭു ആദിവാസി പരിഷകളെയോ?

ശുനകപുത്രി എന്നവിളി അശ്ലീലമാവുക മുറ്റത്തെ പശുവിനെ അങ്ങിനെ സംബോധനചെയ്യുമ്പോഴാണ്. ഒരു മോനെ താരമായും മറ്റൊരു മോനെ ധൂമകേതുവായും കണ്ട് രണ്ടുപന്തിയില്‍ ഊണുവിളമ്പുന്ന ഒരു സംഘടനയുടെ പേര് അതാവുമ്പോഴാണ് അമ്മ എന്ന വിശുദ്ധപദം അശ്ലീലമാവുക. താരം എന്തൊരു സുന്ദരപദം. അനാദികാലം മുതലേ മനുഷ്യന്റെ വഴികാട്ടി. അറബി സുഗന്ധതൈലങ്ങളുമായി കോഴിക്കോട്ടെത്തിയതും ഉരുപ്പടികളുമായി മലബാറി അറേബ്യയിലേക്കെത്തിയതും അതു വഴികാട്ടിയപ്പോഴാണ്. അവനവനല്ലാതെ മറ്റാര്‍ക്കും വഴികാട്ടാനറിയാത്ത, വെളിച്ചം വിതറാനറിയാത്ത എനിക്കുശേഷം പ്രളയം എന്നുപ്രഖ്യാപിക്കാന്‍ മാത്രം വിവരദോഷമുള്ള ആളുകളുടെ നെറ്റിയിലെ തിലകമായി വരുമ്പോഴാണ് താരം അശ്ലീലമാവുക.

പണ്ടുതാരങ്ങള്‍ അമ്മയെ ബഹിഷ്‌കരിച്ചതായിരുന്നു പുകില. ഭാഗ്യത്തിന് തന്തയില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു. ബഹിഷ്‌കരിക്കേണ്ടിവന്നില്ല. പിന്നെ മാക്ട താരങ്ങളെ ബഹിഷ്‌കരിച്ചു. താരങ്ങള്‍ താരനിശ ബഹിഷ്‌കരിച്ചു. അക്കാലത്താണ് ഒരു താരം ഞാന്‍ ഉടന്‍ ഒരമ്മയെ ഉണ്ടാക്കും എന്നു പ്രഖ്യാപിച്ചത്. ഉണ്ടാക്കും എന്നു പറഞ്ഞാല്‍ ഉണ്ടാക്കും. ആളുചില്ലറക്കാരനൊന്നുമായിരുന്നില്ല.

പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ എന്നു കുഞ്ചന്‍. ഒരുപൊട്ടത്തോക്കും കൊണ്ട് ഒരുപാടുകാലം ടിക്കറ്റെടുത്തവന്റെ തലയ്ക്കുവിലപറഞ്ഞ ഒരു ജെഗാതാരത്തിന് ഒരുനാള്‍ ബോധോദയമുണ്ടായി. അഭിനയിച്ചുജീവിക്കുന്നതിലും നല്ലത് ജീവിച്ചഭിനയിക്കുകയാണെന്ന തോന്നല്‍. പിന്നെ കുറേക്കാലം അതിനായൊരു ടിക്കറ്റന്വേഷിച്ചുള്ള തീര്‍ത്ഥയാത്രകളായിരുന്നു. . പാര്‍ട്ടി ഏതായാലും ടിക്കറ്റൊന്നുമതി എന്ന അന്തസ്സുറ്റ നിലപാടായിരുന്നു. ഭാഗ്യതാരമുദിച്ചില്ല എന്നേ പറയേണ്ടൂ. കേരളം രക്ഷപ്പെട്ടു.

വലിയകാലമൊന്നുമായില്ല. ഒരു ഷെയ്ക്‌സ്പീരിയന്‍ നാടകം പോലെ, ഒരു കാലത്തിറങ്ങിയ മുഴുവന്‍ സിനിമകളിലെയും അവിഭാജ്യഘടകമായിരുന്ന പ്രഫെസര്‍ നരേന്ദ്രപ്രസാദ് എന്ന അതുല്യപ്രതിഭയുടെ ചേതനയറ്റ ശരീരം പി.വി.എസ്സില്‍ വിറങ്ങലിച്ചുനില്ക്കുമ്പോള്‍ അരികില്‍ നിന്നു വിതുമ്പിക്കരയാന്‍ അടുത്തായി ജീവിതത്തിന്റെ തിരശ്ശീല വീണ മഹാനടന്‍ മുരളിയല്ലാതെ ആരുമുണ്ടായിരുന്നില്ല. ഭരതമഹര്‍ഷിതന്നെ പ്രത്യക്ഷനായി കാലിനുവീഴാന്‍മാത്രം യോഗ്യന്‍മാരായ താരരാജാക്കന്‍മാരുടെയൊന്നും നാവുകള്‍ ഒരു പ്രസ്താവനയ്ക്കുവേണ്ടിപോലും അന്ന് വായിലുണ്ടായിരുന്നില്ല. അക്കാലത്ത് ഒരു മെഗാസംഗതിയുടെ 25ാമത് അടിയന്തിരം പൊടിപൊടിക്കുകയായിരുന്നു.

പൊതുജനം എന്നൊരു വിഭാഗം ഭൂമുഖത്തുണ്ടെന്നകാര്യം താരങ്ങളും ധുമകേതുക്കളും ഒക്കെ ഓര്‍ക്കുന്നതു നന്ന്. സൂപ്പര്‍മെഗാജെഗാതാരങ്ങളിലെ ചത്തുപോയ മഹാനടന്‍മാരെ പണ്ട് ജനം നെഞ്ചേറ്റി ആസ്വദിച്ചിരുന്നു. ഇന്നവര്‍ ആവോളം ആസ്വദിക്കുന്നത് അവരില്‍ ജീവിക്കുന്ന പമ്പരവിഡ്ഡികളെയാണ്. താരത്തിന്റെ കണ്ണടക്കി ഒന്നു കിട്ടേണ്ട ഒരു രംഗമുണ്ടെങ്കില്‍ താരം തന്നെ ഡബിള്‍റോളില്‍ അവതരിക്കണം അല്ലെങ്കില്‍ മാനം കപ്പലുകയറും എന്നുവിശ്വസിക്കാന്‍ മാത്രം ബുദ്ധിയുള്ള നിങ്ങളിലെയെല്ലാം വിഡ്ഡികളെയാണ് ജനം ആസ്വദിച്ചുകൊണ്ടേയിരിക്കുന്നത്. രംഗം തുടര്‍ന്നും കൊഴുപ്പിച്ചുകൊണ്ടേയിരിക്കുക. ലാല്‍സലാം.

February 04, 2010

ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും

കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ മുഖത്തു നോക്കാതെ മുലയില്‍ നോക്കുന്ന വര്‍ഗമായതുകൊണ്ടാണ്‌ അരുന്ധതി റോയി കേരളത്തില്‍ വന്നിട്ടും പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെ സ്ഥലം വിട്ടത്‌. ഒന്നും അവിശ്വസിക്കാന്‍ പറ്റുകയില്ല. പറഞ്ഞത്‌ തലയില്‍ അസാരം ബുദ്ധിയുള്ള കറിയാച്ചനാണ്‌. പ്രവര്‍ത്തിച്ചത്‌ ബുക്കര്‍ഫെയിം അരുന്ധതിയാണ്‌. പ്രതിഭാഗത്തോ പണ്ട്‌ ലാലുവിന്റെ മോളുവഹ അഥവാ മരുമോളുവഹ കവിളത്തൊന്നുകിട്ടിയപ്പോള്‍ മറുകവിള്‍ കാട്ടിക്കൊടുത്ത യോഗ്യന്‍മാരും. പറയുന്നതോ, മുഖത്തുനോക്കാന്‍ മിനക്കെടാതെ മറ്റേടത്തുതന്നെ എത്രനേരം വേണമെങ്കിലും നോക്കിനില്‍ക്കാന്‍ മാത്രം ക്ഷമയുള്ള നമ്മളില്‍ 99ശതമാനത്തോടും.

ലോകം കണ്ട പത്രപ്രവര്‍ത്തകരുടെ കൈയ്യിലിരുപ്പ്‌ ഇങ്ങിനെയാണെങ്കില്‍ വേലിക്കപ്പുറത്തെ ലോകത്തെപറ്റി വലിയ നിശ്ചയമില്ലാത്ത നമ്മള്‍ റോയിയുടെ മുഖത്തുനോക്കിയെങ്കിലല്ലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ. അതായത്‌ വിദ്യഭ്യാസം കൊണ്ടോ ധരിച്ച വസ്‌ത്രം കൊണ്ടോ മറക്കാവുന്നതല്ല മാനസീകാവസ്ഥ. കേരളത്തിലെ സ്‌ത്രീപുരുഷ ബന്ധത്തിന്റെ മുഖത്തേക്കുപിടിച്ച കണ്ണാടിയാവണം റോയിയുടെ വാക്കുകള്‍ 'The jounalists do not look at my face but look at my breasts', റീഡിഫില്‍ വന്ന സക്കറിയായുടെ അഭിമുഖത്തില്‍ നിന്നുമെടുത്ത വരികളാണിത്‌)

സക്കറിയ പറയുന്ന ലൈഗിംകദാരിദ്ര്യത്തിന്റെ ഭേദപ്പെട്ട ഒരുല്‌പന്നമാണ്‌ ഈ ഒളിഞ്ഞുനോട്ടം. അസൂയക്ക്‌ ലൈംഗികദാരിദ്ര്യത്തില്‍ പിറവിയെടുക്കുന്ന സന്തതിപരമ്പരകളായിരിക്കും എക്കാലത്തെയും മികച്ച മോറല്‍ പോലീസുകാര്‍. സ്വന്തമായി നാലുമുക്കാലിന്റെ ധാര്‍മ്മികത കൈമുതലായുണ്ടാവണമെന്ന യാതൊരു നിര്‍ബന്ധവും അവരില്‍ കാണുകയില്ല.

കേരളത്തില്‍ ഒരാണിനും പെണ്ണിനും മനസ്സമാധാനത്തോടെ ഒരുമിച്ച്‌ നടക്കണമെങ്കില്‍ രണ്ടുപേരും കെട്ടിയതാണെന്ന്‌ നാട്ടുകാര്‍ക്ക്‌ ഉത്തമബോദ്ധ്യം വരണം. നാട്ടുനടപ്പുപ്രകാരം ചില അടയാളങ്ങളുണ്ട്‌. അതിന്റെതായ ആ അടയാളങ്ങള്‍ ശരീരത്തിലില്ലെങ്കില്‍ അടിയുറപ്പ്‌.

ഒന്നാമതായി കൈയില്‍ വെല്‍ഡിങ്‌ റിങ്ങും കഴുത്തില്‍ പിടിച്ചാല്‍ പറിയുന്ന, പിടിച്ചുപറിക്കനുയോജ്യമായ താലിമാലകള്‍. വെറ്റിലച്ചെല്ലത്തിനു ചുണ്ണാമ്പുപോലെ സദാ ശോഭിക്കുന്ന നെറ്റിയിലെ സിന്ദൂരത്തിലകവുമുണ്ടായാല്‍ കേമം. ഇതൊന്നുമില്ലാതെ പുറത്തിറങ്ങുന്നതിലും സുരക്ഷിതം നോമ്പുകാലത്ത്‌ സൗദിയിലെ റോഡില്‍ കുത്തിയിരുന്നു ഭക്ഷണം കഴിക്കുന്നതുതന്നെയായിരിക്കും. അതിനാണ്‌ മോറല്‍ പോലീസിങ്ങ്‌ എന്നുപറയുക.

മേല്‍പറഞ്ഞ അടയാളങ്ങളും അംഗവസ്‌ത്രങ്ങളും ആടയാഭരണങ്ങളും ഒന്നുമില്ലാത്തതുകാരണം നിത്യന്‍ നിത്യകാമുകീ സമേതനായി വല്ലിടത്തും പോവുന്നുണ്ടെങ്കില്‍ ഒരു മാര്യേജ്‌ സര്‍ട്ടിഫിക്കറ്റെടുത്ത്‌ കീശയില്‍ വെയ്‌ക്കും. ഹൃദ്രോഗികള്‍ മരുന്നിന്റെ കുറിപ്പടി സദാ കൊണ്ടുനടക്കുന്നപോലെ. രോഗം സമൂഹത്തിനാണെങ്കിലും പറഞ്ഞിട്ടുകാര്യമില്ല, കുറിപ്പടി അവരവരുടെ കീശയില്‍ വെക്കുന്നതായിരിക്കും തടികേടാവാതിരിക്കാന്‍ നല്ലത്‌.

ഈ ലോകത്ത്‌ എന്നതുപോകട്ടെ, ഇന്ത്യാമഹാരാജ്യത്ത്‌ ഒരാണിനും അവനോടൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനും ഒന്നിച്ചുപോവാന്‍ ഒരുവീട്ടില്‍ ഒരുമിച്ച്‌ താമസിക്കാന്‍ തടസ്സം ഏതു നിയമമാണ്‌? ഇനി കുറ്റിയിട്ട വീട്ടില്‍ നിന്നും വല്ല നെഞ്ചത്തടിയും നിലവിളിയും കേള്‍ക്കാത്ത കാലത്തോളം പരിസരവാസികള്‍്‌ വീട്ടിന്റെ വാതില്‍ ചവുട്ടിപ്പൊളിച്ച്‌ ധീരതയ്‌ക്കുള്ള അവാര്‍ഡിനു അപേക്ഷിക്കേണ്ടതില്ല. ഇനി നിലവിളി കേട്ടാലോ വാതില്‍ പൊളിയുന്നതുവരെ ചവുട്ടാനുള്ള ധാര്‍മ്മിക ബാദ്ധ്യതയും പരിസരവാസികള്‍ളില്‍ നിക്ഷിപ്‌തമാണ്‌.

ഇതൊന്നുമല്ല, ഇനി അവര്‍ക്കുതോന്നിയപോലെ അവരും നമുക്കുതോന്നിയതുപോലെ നമ്മളും സമാധാനമായി അപ്പുറവും ഇപ്പുറവുമായി കഴിയുന്നു. അതിനിടയില്‍ ഞാനിവിടെ പട്ടിണികിടക്കുമ്പോള്‍ അവിടിരുക്കുന്നവര്‍ എന്തായിരിക്കും ഭഗവാനേ അനുഭവിക്കുന്നുണ്ടാവുക എന്നാലോചിച്ച്‌ ക്ഷമയുടെ നെല്ലിപ്പടിയില്‍ നിന്നും തലകുത്തി താഴെവീണെഴുന്നേറ്റ്‌ നേരെ പോയി ഒളിഞ്ഞുനോക്കിയതുകൊണ്ടും ഗുണമില്ലെങ്കില്‍ ഒച്ചവച്ച്‌ ആളെക്കൂട്ടി അവരുടെ സ്വകാര്യതയുടെ മണിച്ചിത്രത്താഴ്‌ ചവുട്ടിപ്പൊളിച്ച്‌ അകത്തുകയറി കിതച്ചുനില്‌ക്കുമ്പോള്‍ മാത്രം കിട്ടുന്ന മനസ്സമാധാനം ഒരു മനോരോഗമാണ്‌.

കോഴിക്കോട്ടുകാരാണെങ്കില്‍ പഴയ പേരല്ല, ഇപ്പോ മാനസീകാരോഗ്യകേന്ദ്രമാണ്‌. പേടിക്കാനൊന്നുമില്ല ഭ്രാന്താശുപത്രിയല്ല. നേരെ അങ്ങോട്ടുകയറിക്കിടക്കുക. നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത്‌ നാടിന്റെ നന്മമാത്രം ലാക്കാക്കി അത്തരക്കാരെ അവിടെ എത്തിച്ചുകൊടുക്കുന്നതും അഭിനന്ദനാര്‍ഹമാണ്‌. അവിടെ പണ്ട്‌ മനുഷ്യനുവച്ച ഷോക്കുപകരണങ്ങള്‍ ഇപ്പോ പന്നിഫാമുകള്‍ക്ക്‌ കൈമാറിക്കഴിഞ്ഞു. അന്തസ്സായി മരിക്കാന്‍ സുകൃതംചെയ്‌ത പന്നികളാണിപ്പോള്‍ ഫാമുകളില്‍.

ഈയടുത്ത്‌ കുറച്ചുപേര്‍ ഒരു വിനോദയാത്രയ്‌ക്ക്‌ പോയ സംഭവം വായിച്ചു. കൂട്ടത്തില്‍ കുറെ ആമ്പിള്ളേരും പെമ്പിള്ളേരും. പോലീസുകാര്‍ കണ്ടയുടനെ നീതി നടപ്പിലാക്കി. വിളിച്ചു ചോദ്യം ചെയ്‌തു. ചോദ്യംചെയ്‌തുനോക്കുമ്പോള്‍ കിട്ടിയ ഉത്തരം ഒരാള്‍ കൂട്ടത്തിലില്ലാത്ത ഒരുത്തന്റെ ഭാര്യയാണ്‌. അഥവാ കൂട്ടത്തിലില്ലാത്ത ഒരുവനാണ്‌ അവളുടെ ഭര്‍ത്താവ്‌. വന്നതാകട്ടെ അവളുടെ സുഹൃത്തിന്റെ കൂടെയും. പോരേ പൂരം. ആദിപാപത്തെക്കാള്‍ മുന്തിയ മഹാപാപം.

ഒരു മാതാഹരിയെ കൈയ്യില്‍കിട്ടിയ സന്തോഷത്താല്‍ പോലീസുകാര്‍ ആനന്ദസാഗരത്തിലാറാടി. അവളുടെ മൊബൈലില്‍ ഭര്‍ത്താവിനെ ഉടന്‍ വിളിച്ചു കുടുംബം കലക്കിയ നിര്‍വൃതിയില്‍ ഫാര്യ ഇപ്പോള്‍ ഞങ്ങളുടെ കസ്‌റ്റഡിയിലാണ്‌ എന്നങ്ങോട്ടറിയിച്ചു. അവള്‍ അവളുടെ സുഹൃത്തിനൊപ്പം വിനോദയാത്രയ്‌ക്ക്‌ പോയതാണല്ലോ എന്ന മറുപടി മറുതലയ്‌ക്കല്‍ നിന്നും വന്നപ്പോള്‍ ഐസായി.

വിവരം വേണമെന്നില്ലെങ്കിലും വിവേകം ഒരു മരുന്നിനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതു സംഭവിക്കുകയില്ലായിരുന്നു. ഒന്നുമാത്രം ആലോചിച്ചാല്‍ മതിയായിരുന്നു. ചുരുങ്ങിയത്‌ തീര്‍ത്ഥയാത്രയും വിനോദയാത്രയും തമ്മിലുള്ള ആ അജഗജാന്തരം. അതായത്‌ സിക്‌സ്റ്റീന്‍ത്ത്‌ ഇമര്‍ജന്‍സി (പതിനാറടിയന്തിരം)യും ഹൗസ്‌ വാമിങ്ങും പോലെ ഒരു വ്യത്യാസം. ഇനി യാത്ര ഒരുവന്റെ വിനോദവും ഒരുത്തിയുടെ വെപ്രാളവുമാണെങ്കില്‍ പോലീസുകാര്‍ ഇടപെടുക തന്നെവേണം. ആണിനെ വിശ്വസിച്ചിറങ്ങിയ പഞ്ചതന്ത്രം കഥ വായിക്കാത്ത പെണ്ണ്‌ പോലീസുകാരെ വിളിച്ച്‌ ഈ ശെയ്‌ത്താനില്‍ നിന്നും എന്നെ രക്ഷിക്കണം എന്നുപറയുകയാണെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും വഴിപോക്കനോടുതന്നെ പറയുകയാണെങ്കില്‍ തീര്‍ച്ചയായും ഇടപെടണം. രക്ഷിക്കണം. അതിനുള്ള സ്വാതന്ത്ര്യവും നിയമത്തിന്റെ പിന്‍ബലവും ഏവര്‍ക്കുമുണ്ട്‌.

അതല്ലാതെ ചിരിച്ചുകളിച്ചു പോവുന്ന ഒരാണിനെയും പെണ്ണിനെയും കാണുമ്പോള്‍, അവറ്റകളുടെ ചിരിക്ക്‌ ഉടനടി ഒരു റീത്ത്‌ സമര്‍പ്പിച്ച്‌ ഒന്നിനെ തെക്കോട്ടും മറ്റതിനെ വടക്കോട്ടും രണ്ടിന്റെയും കുടുംബത്തെ നരകത്തിലേയ്‌ക്കും അയക്കണമെന്നു തോന്നുന്നത്‌ സക്കറിയ പറഞ്ഞ അതേ മാനസികാവസ്ഥ കൊണ്ടുതന്നെയാണ്‌.

ഇനി വേറൊരു കാര്യം ആ പിള്ളേരുടെ വിനോദയാത്ര മാനഹാനിയാത്രയാക്കിക്കൊടുത്ത അതേ പോലീസുകാരായിരിക്കും അല്ലെങ്കില്‍ അവരുടെ സായുധസഖാക്കളായിരിക്കും പണ്ട്‌ രാഹുല്‍ജി ഒരു കൊളമ്പിയന്‍ സുന്ദരിയെയും കൂട്ടി കായല്‍ നടുവിലെ ആഡംബരറിസോര്‍ട്ടില്‍ രാപാര്‍ക്കാന്‍ എത്തിയപ്പോള്‍ രാത്രിപകലാക്കി കാവല്‍നിന്നതും കവാത്തുനടത്തിയതും.

വിവേകം ആമയെപ്പോലെ ഇഴഞ്ഞിഴഞ്ഞ്‌ സഞ്ചരിക്കുമ്പോള്‍ വികാരം മുയലിനെപ്പോലെ ചാടിച്ചാടിയാണ്‌ സഞ്ചരിക്കുക. വികാരമില്ലാതെ വിവേകംമാത്രമുള്ളവനും വിവേകം അശേഷമില്ലാതെ വികാരം മാത്രമുള്ളവനും ഭൂമിക്കുഭാരമായി പുറത്തിരിക്കുന്നതിലും നല്ലത്‌ ഭൂമിക്കടിയിലിരിക്കുന്നതാണ്‌. അതു മോറല്‍പോലീസായാലും സാദാപോലീസായാലും.

അടുത്തകാലത്തായി നിത്യന്റെ നാട്ടില്‍ തന്നെ ഒരു സംഭവമുണ്ടായി. ബി. ടെകിന്‌ പഠിക്കുന്ന ഒരു പെണ്‍കൊടി അവളുടെ 'ലപ്പി'നെയും കൂട്ടി വീട്ടില്‍ വന്നു. കുറെക്കാലമായി അടച്ചിട്ട വീട്‌. അച്ഛന്‍ ഏഴാം കടലിനക്കരെ, അമ്മ തറവാട്ടില്‍. നാട്ടിനെ നേര്‍വഴിക്കുനടത്താന്‍ ഉത്തരവാദപ്പെട്ട മൂന്നുനാലു ചെറുപ്പക്കാര്‍ ആദ്യം പെണ്ണും പിന്നാലെ പയ്യനും വീട്ടിലേക്കു പോവുന്നത്‌ തികഞ്ഞ ഏകാഗ്രതയോടെ നോക്കിനിന്നു. പെണ്ണ്‌ അകത്തുകയറി, പയ്യന്‍ കുറച്ചുനേരം കൂട്ടിലിട്ട വെരുകിനെപ്പോലെ റോഡിലങ്ങോട്ടുമിങ്ങോട്ടും ഒന്നുനടന്നശേഷം വീട്ടിലേക്കു കയറി. താമസം വിനാ വാതിലിന്റെ കുറ്റിവീണു. അതോടെ നോക്കിനിന്നവരുടെ കണ്‍ട്രോളിന്റെ കുറ്റിയും തെറിച്ചു. ഒട്ടും അമാന്തിച്ചില്ല. അമ്മയക്ക്‌ സുഖമില്ലാഞ്ഞ്‌ ഓട്ടോപിടിക്കാന്‍ പോയവന്‍കൂടി അമ്മ ചാവുന്നെങ്കില്‍ ചാവട്ടെയെന്നു തീരുമാനിച്ച്‌ തിരിച്ചുവന്ന്‌ വീടുവളഞ്ഞു.

രാജീവ്‌ വധക്കേസിലെ പ്രതി ശിവരശന്റെ വീടു ഒറിജിനല്‍ പോലീസുകാര്‍ വളഞ്ഞിട്ടും ശിവരശനെ ഉയിരോടെ കിട്ടിയില്ല. ഇവിടെ മോറല്‍പോലീസുകാര്‍ പയ്യനെ ഉയിരോടെ പുറത്തെത്തിച്ചൂവെന്നുമാത്രമല്ല നിലം തൊടീക്കാതെ പെരുമാറി. ഭൂമിതൊടുമ്പോഴേക്കും മച്ചില്‍നിന്നുവീണ പല്ലിയുടെ പരുവമായി പയ്യന്‍. കൈവച്ചവരോടുതന്നെ വിശദമായി നിത്യന്‍ സംസാരിച്ചു. നോക്കുമ്പോള്‍ പാപം ചെയ്യാത്തവരാരും കല്ലെറിഞ്ഞിട്ടില്ല.

അവള്‍ പങ്കെടുക്കാതിരുന്ന ക്ലാസില്‍ പഠിപ്പിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി അവനെകൂടെ കൂട്ടി എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. ഇനി അതല്ല, അവര്‍ മറ്റുവിഷയങ്ങള്‍ തന്നെ ചര്‍ച്ചയ്‌ക്കെടുത്തു തീര്‍പ്പാക്കി എന്നു കരുതുക. അവര്‍ക്കിഷ്ടമുള്ളത്‌ അവരുടെ വീട്ടില്‍ വച്ച്‌ ഉഭയസമ്മതപ്രകാരം ചെയ്യാന്‍വേണ്ടി തന്നെയാണ്‌ വന്നതെന്നിരിക്കട്ടെ. അവിടെ കയറി ഗുണ്ടായിസം കാണിക്കാന്‍ ഒരുകൂട്ടര്‍ക്ക്‌ അവകാശം കൊടുത്തത്‌ ആരാണ്‌? ആ കുടുംബം വീടുതന്നെ വില്‌പനയ്‌ക്കുവച്ചിരിക്കുകയാണെന്ന്‌ ഇപ്പോള്‍കിട്ടിയ വാര്‍ത്ത.

ഒരാള്‍ക്ക്‌ വഴിനടക്കാനുള്ള സ്വാതന്ത്ര്യമാണ്‌ സ്വാതന്ത്ര്യമെങ്കില്‍ മറ്റൊരുകൂട്ടര്‍ക്ക്‌ വഴിതടയാനുള്ള സ്വാതന്ത്ര്യമാണ്‌ യഥാര്‍ത്ഥ സ്വാതന്ത്യമെന്ന്‌ കാലാകാലമായി നമ്മള്‍ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. അപ്പോള്‍തന്നെ സമത്വത്തിന്റെയും സ്വാതന്ത്യത്തിന്റെയും മൊത്തം ചില്ലറ വ്യാപാരികളായി പ്രവര്‍ത്തിക്കുകയും ചെയ്യും. മുതലയെപ്പോലെയാണ്‌ നമ്മള്‍. വായതുറക്കുന്നത്‌ ചിരിക്കാനോ വിഴുങ്ങാനോ എന്ന കാര്യം മുതലയോടുതന്നെ ചോദിക്കണം.

ഒരാളുടെ സ്വാതന്ത്യത്തില്‍ കത്തിവെയ്‌ക്കുന്നത്‌ അവകാശമായി കൊണ്ടുനടക്കുന്നതിനുപിന്നിലെ മനശ്ശാസ്‌ത്രം വിവരമില്ലായ്‌മയില്‍ നിന്നുദിക്കുന്ന അഹങ്കാരമല്ലെങ്കില്‍ വിവേകം അകമ്പടിസേവിക്കാത്ത വികാരമാണ്‌. അവിവാഹിതന്‍ എന്നല്ലാതെ ബ്രഹ്മചാരി എന്ന്‌ അടല്‍ബിഹാരി വാജ്‌പേയ്‌ എവിടെയും പറഞ്ഞിട്ടില്ല. കലാലയ സുഹൃത്തായിരുന്ന കൗളുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധം അത്ര രഹസ്യവുമായിരുന്നില്ല. കൗളും അവരുടെ ഭര്‍ത്താവ്‌ പ്രൊഫസര്‍ കൗളും താമസിച്ച അതേ വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹവും കഴിഞ്ഞത്‌.

അവിഹിതബന്ധം എന്നലറിവിളിച്ച്‌ കൗളിന്റെ പടിഞ്ഞാറ്റയുടെ വാതിലാരും ചവുട്ടിപ്പൊളിച്ചിട്ടില്ല. വാജ്‌പേയി തെരുവില്‍ വിചാരണചെയ്യപ്പെട്ടിട്ടുമില്ല. രാജ്യം തന്നെ ഭരിക്കാന്‍ അങ്ങോട്ടേല്‍പിച്ചുകൊടുത്തതാണ്‌ പിന്നത്തെ ചരിത്രം. ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ വിരലൊടിച്ചാല്‍ ബോംബെനഗരം നിശ്ചലമായ ഒരു കാലമുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന കാലത്തും ഒരു കുടുസ്സുമുറിയില്‍ വാരിവലിച്ചിട്ട പുസ്‌തകങ്ങളോടും പട്ടിയോടുമൊപ്പം സുഖമായുറങ്ങിയ ഫെര്‍ണാണ്ടസിലെ വിപ്ലവകാരിയെയാണ്‌ ലോകം കൊണ്ടാടിയത്‌. തെറ്റുപറ്റിയപ്പോള്‍ തെറിവിളിച്ചതും. അല്ലാതെ ഫെര്‍ണാണ്ടസിന്റെ സ്വകാര്യജീവിതം ആരും പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ പോയില്ല.

ജവഹര്‍ലാല്‍ നെഹറുവും ലേഡി മൗണ്ട്‌ബാറ്റണും പോയേടത്തൊക്കെ പിന്നാലെ പോയി ആളുകള്‍ കൂക്കിവിളിച്ചിട്ടില്ല. പിടിച്ചുവലിച്ചിട്ടില്ല. വാതിലുകുറ്റിയിട്ടിട്ടുണ്ടോ എന്നുപരിശോധിച്ചിട്ടുമില്ല. അവിഹിതമായാലും, ബലാല്‍സംഗമല്ലാത്ത ലൈംഗികബന്ധം കുറ്റകൃത്യമായി പലരാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. എങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അഡല്‍ട്രി കുറ്റകൃത്യമാണ്‌.

"എന്നിട്ടുമെന്തേ കുഞ്ഞിപ്പെണ്ണേ
കതകുപൊളിക്കാന്‍ വന്നില്ലാരും"

എന്നു നെഹറുതന്നെ ഒരുപക്ഷേ മൂളിപ്പാട്ടുപാടിയിരിക്കണം. നെഹറുവിനാവാം നാണുവിനു പാടില്ല. വാജ്‌പേയിക്കാവാം വിജയനു പാടില്ല. അത്‌ സ്വാതന്ത്യമല്ല. സമത്വവുമല്ല

February 01, 2010

വായനക്കാരില്ലാത്ത ബൂലോഗഎഴുത്തുകാര്‍



          blog varthamanam.JPG 


ഭൂതം ഭാവി വര്‍ത്തമാനക്കാരെ പണ്ട് ബര്‍ണാഡ്ഷാ പരിഹസിച്ചിട്ടുണ്ട്. ഒന്നു ശ്രമിച്ചാല്‍ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു പണിയാണത്. മനുഷ്യന്‍ പരസ്പരം വ്യത്യസ്തരാവുന്നത് ഒരു വെറും അഞ്ചുശതമാനം മാത്രമാണ്. അതായത് ഒരുവനും മറ്റൊരുവനും തമ്മില്‍ ഉണ്ടാവുക 95 ശതമാനവും സാമ്യമാണ്. ഒരു മനുഷ്യന്‍ മറ്റൊരുവനില്‍ നിന്നും വ്യത്യസ്തനാവുന്ന ആ അഞ്ചുശതമാനത്തിന്റെ പരിസരത്തേക്കു കടക്കാതെ ബാക്കി 95 ശതമാനത്തില്‍ കിടന്നു കളിച്ചാല്‍ ഏതുകൈനോട്ടക്കാരനും വിജയശ്രീലാളിതനായി വിരാജിക്കാവുന്നതേയുള്ളൂ. 

ഏതാണ്ടിതേ സ്ഥിതിയാണ് ബൂലോഗത്തും. വേറിട്ട ബ്ലോഗുകളുടെ ഗണത്തില്‍ പെടുത്തേണ്ടത് ഷായുടെ ആ വെറും അഞ്ച് ശതമാനമായിരിക്കും. ആഗ്രഹങ്ങള്‍, അത്യാഗ്രഹങ്ങള്‍, ദുരാഗ്രഹങ്ങള്‍ അതുകാരണവും അല്ലാതെയും ഉണ്ടാവുന്ന നഷ്ടങ്ങള്‍, കഷ്ടങ്ങള്‍, നേട്ടങ്ങള്‍, കോട്ടങ്ങള്‍, വീഴ്ചകള്‍ എന്തിന് വേഴ്ചകള്‍ പോലും പരസ്പരം വ്യത്യസ്തമായിരിക്കുക ഒരു ചെറിയ അളവില്‍ മാത്രമാണ്. ഒരു വലിയശതമാനം തന്നെ വ്യത്യസ്തമാണെന്നുതോന്നുന്നവരാണ് നാട്ടുകാര്‍ക്ക് വായിക്കുവാന്‍ ആത്മകഥയെഴുതേണ്ടത്. മഹാത്മജിയും മാധവിക്കുട്ടിയും എഴുതിയത് അതുകൊണ്ടായിരുന്നു. ആളുകള്‍ വായിച്ചതും. 

ഭൂരിഭാഗം ബ്ലോഗുകളും ശ്രദ്ധിച്ചാല്‍ കാണാവുക സ്വന്തം കഥ വിളമ്പിയാല്‍ പിന്നെ പറയാന്‍ കഥയില്ലാത്ത കറവവറ്റിയ സാഹിത്യകാരന്‍മാരുടെ ഓണ്‍ലൈന്‍ സ്വരൂപമാണ്. ചെളിക്കുണ്ടിലെ പോത്തിനെപ്പോലെ ബ്ലോഗന്‍മാരും ബ്ലോഗിനിമാരും സ്വജീവിതചിത്രച്ചളിയില്‍ നിന്നു മദിക്കുന്നതാണ്. ആ ചളി ദേഹത്തുവീണു വൃത്തികേടാവാനായിരിക്കും പലപ്പോഴും വായനക്കാരന്റെ നിയോഗം. 

എഴുത്തിന് ആത്മകഥാംശമാവാം. ആവുന്നതില്‍ തെറ്റില്ല. എന്നാല്‍ ആത്മകഥയേ ഉള്ളൂവെന്നുവന്നാല്‍ സംഗതിമാറും. നാലുമുക്കാലിന്റെ നല്ലൊരു ഡയറിയില്‍ കുറിച്ചിടാന്‍മാത്രമുള്ള സംഗതികള്‍ ബൂലോഗം മുഴുവന്‍ വായിപ്പിച്ചേ അടങ്ങൂ എന്ന വാശിയുള്ളതുപോലെയാണ് പലരും കൃതികള്‍ ചമച്ചുവിടുന്നത്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ജി.മനുവിനെപ്പോലെ, വിശാലനെപ്പോലെ ആത്മകഥാ പരിസരത്തുനിന്നും അടര്‍ത്തിയെടുക്കുന്ന ഏടുകളെ കലയുടെ ഉദാത്ത തലത്തിലേക്കുയര്‍ത്തി മനോഹര സൃഷ്ടികളാക്കിയിട്ടുമുണ്ട്. 

ലോകത്ത് ഇന്ന് ഏറ്റവുമധികം ആശയവിനിമയസാദ്ധ്യതയുള്ള മാധ്യമമായി ബ്ലോഗുകള്‍ മാറിയെന്നത് ഒരു സത്യമാണ്. അച്ചടിമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നവര്‍ അജണ്ടകള്‍ക്കതീതമായുള്ള ആത്മപ്രകാശനത്തിന്റെ വേദിയായി ബ്ലോഗുകളെ ആശ്രയിക്കുന്നു. കേരളത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കറെപോലുള്ളവര്‍ ബ്ലോഗുകളിലെയും മൈക്രോബ്ലോഗുകളിലെയും സജീവസാന്നിദ്ധ്യമാണ്. എന്നിരുന്നാലും ഇംഗ്ലീഷ് ബ്ലോഗുകളുടെ പൊതുനിലവാരത്തിലേയ്ക്ക് ബൂലോഗം ഇനിയും ഉയരേണ്ടിയിരിക്കുന്നു എന്നുവേണം കരുതാന്‍.

തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളെ അധികരിച്ച് വരുന്ന സ്വതന്ത്ര കാഴ്ചപ്പാടുകളോടുകൂടിയുള്ള ലേഖനങ്ങള്‍, അതെത്രവലിയ വമ്പനെഴുതിയതായാലും ഇന്നത്തെ സ്ഥിതിക്ക് അച്ചടിമാധ്യമങ്ങളിലെ എഡിറ്റര്‍മാരുടെ കത്രികയില്‍ കഴുത്തുപെടാതെ വെളിച്ചംകാണുക പ്രയാസമാണെന്നല്ല അസാദ്ധ്യം തന്നെയാണ്. അടുത്തകാലത്ത് ഡോ.മുഹമ്മദലി ലവ്ജിഹാദ് വിഷയത്തില്‍ നടത്തിയ ഇടപെടലുകള്‍ ഇവിടെ വേറെ ഏത് മാധ്യമമാണ് വെട്ടുംതിരുത്തുമില്ലാതെ, ചുരുങ്ങിയത് ചില്ലറ കോസ്‌മെറ്റിക് സര്‍ജറികളെങ്കിലുമില്ലാതെ പ്രസിദ്ധീകരിക്കുക? ആയൊരു ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ന് ബൂലോഗത്തെ വിശാലകാന്‍വാസിനുമാത്രം അവകാശപ്പെടാനുള്ളതാണ്. 

ഒരു വശത്ത് അച്ചടി മാധ്യമരംഗം മടുത്തവര്‍ ബ്ലോഗിലേയ്ക്കുവരുമ്പോള്‍, കുറച്ചുപേരെങ്കിലും പ്രിന്റ് മീഡിയയിലേയ്ക്കുള്ള സ്പ്രിംഗ് ബോര്‍ഡായി ബ്ലോഗിനെ കാണുന്നുമുണ്ട്. മീനാക്ഷി റെഡ്ഡി മാധവനെപ്പോലെ. എന്തെഴുതിയെന്നത് വേറെകാര്യം, ഉള്ളതുവച്ച് പെന്‍ഗ്വിനെപ്പോലെ കാര്യം സാധിച്ചു. ബ്ലോഗുമാര്‍ഗം സഞ്ചരിച്ചാണ് കണ്ണടച്ചുതുറക്കുംമുമ്പേ, എന്തെങ്കിലും എഴുതുന്നതിനും മുമ്പേതന്നെ മീനാക്ഷി പേരുകേട്ട എഴുത്തുകാരിയായതും മാധ്യമങ്ങളുടെ പ്രിയങ്കരിയായതും. ഭാവിയില്‍ എഴുതപ്പെടാവുന്നതിന് സാഹിത്യ അക്കാഡമി വക ഒരു അവാര്‍ഡുണ്ടായിരുന്നെങ്കില്‍ അതും മീനാക്ഷിക്കു ലഭിച്ചേനെ. 

ബൂലോഗത്തിന്റെ നിലനില്പ് എഴുത്തുകാരെ ആശ്രയിച്ചല്ല. വായനക്കാരെ ആശ്രയിച്ചാണ്. കൃതികളുടെ എണ്ണത്തില്‍ കുറവില്ല. വണ്ണത്തിലും കുറവില്ല. എങ്കിലും വരാന്‍ പോവുന്നത് ഡിനോസറിന്റെ ഗതിയാവാനാണ് സാദ്ധ്യത. വലുപ്പം കാരണം വംശനാശം വന്നുപോയ ജീവിയാണ് ഡിനോസര്‍. ഒടുക്കത്തെ വയറുകാരണം ഡിനോസന്‍ പട്ടിണികിടന്നു നാമാവിശേഷമായി. വായിക്കാന്‍ ആളില്ലാത്തതുകൊണ്ട് ബുലോഗം അകാലത്തില്‍ പൊലിഞ്ഞു എന്നായിരിക്കും ഭാവിയിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ബൂലോഗത്തെ പോസ്റ്റുകളുടെ ആധിക്യം കാരണം വായനക്കാര്‍ നെല്ലും പതിരും തിരിച്ചറിയാതെ ഗതികെട്ടു നടക്കുകയാണ്. ഒരു ക്ലിക് അകലത്തിലുള്ള സംഗതികള്‍ മിക്കതും ഒരുവരിയില്‍ കൂടുതല്‍ വായിക്കേണ്ടിവരാതെ വലത്തേയറ്റത്തെ ക്രോസില്‍ അവസാനിപ്പിക്കാമെങ്കില്‍, ചിലത് രണ്ടുനാലുവരി വായിച്ചാലെ വായിച്ചത് വെറുതെയായി എന്നു തോന്നിക്കുകയുള്ളൂ. മറ്റുചിലതാവട്ടെ ഒന്നുരണ്ടു പാരഗ്രാഫെങ്കിലും പോവുമ്പോഴേയ്ക്കും എഴുത്തുകാരനെ നേരില്‍ കണ്ടാല്‍ ഒരവാര്‍ഡ് കൊടുക്കാന്‍മാത്രം വായനക്കാരനെ പ്രേരിപ്പിക്കും അഥവാ പ്രകോപിപ്പിക്കും. ഇങ്ങിനെ ഒരു നാലു പ്രാവശ്യം സംഭവിച്ചാല്‍ ആ വായനക്കാരന്‍ തിരികെ വീണ്ടും ബൂലോഗത്തെത്തണമെങ്കില്‍ തലയുടെ മൂലക്കല്ല് തന്നെ ഇളകിപ്പോവണം. അല്ലാത്തവര്‍ ആത്മരക്ഷാര്‍ത്ഥം ബൂലോഗത്തിന്റ ചുറ്റുമതിലിനു പുറത്തുകടക്കും. 

ഈയൊരു പ്രശ്‌നത്തിന് ബൂലോത്തെ അഗ്രഗേറ്ററുകളൊന്നുംതന്നെ പരിഹാരമാവുന്നില്ല. ഒരു വിവാഹബ്രോക്കറുടെ ധര്‍മമത്തില്‍ കൂടുതലൊന്നുംതന്നെ അവ നിര്‍വ്വഹിക്കുന്നുമില്ല. ഒരു ഫോട്ടോ ഉണ്ടെങ്കില്‍ അതും ഒരു ജാതകക്കുറിപ്പും കക്ഷത്തെ ഡയറിയില്‍ ബ്രോക്കര്‍ സൂക്ഷിക്കും ആവശ്യക്കാര്‍ക്കു കാഴ്ചവെയ്ക്കും. അതുതന്നെ അഗ്രഗേറ്ററും ചെയ്യും. ബ്ലോഗിങ്ങിനുതന്നെ ഒരു പുത്തനുണര്‍വ്വു പകരുമെന്ന് പ്രതീക്ഷിച്ച മൈക്രോബ്ലോഗിങ്ങ് സൈറ്റുകളായ ട്വിറ്ററും ഫെയ്‌സ്ബുക്കും പോലുള്ളവയാവട്ടെ വെളുക്കാന്‍ തേച്ചത് പാണ്ഡായ ഫലമാണ് ചെയ്യുന്നത്. ബ്ലോഗറിലെ നാലുവരിയിലും സുഖം ട്വിറ്ററിലെ ഒന്നരവരിയാണെന്നു പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. 

ബ്ലോഗര്‍മാരല്ലാത്ത ബ്ലോഗ്വായനക്കാരുടെ എണ്ണം വെച്ചൂര്‍ പശുവിന്റെ എണ്ണംപോലെ അന്നന്ന് താഴോട്ടുപോവാനുള്ള കാരണവും ഇതുതന്നെയാണ്. എഴുത്ത് ഉപജീവനമാര്‍ഗമെന്നപോലെ മലയാളം ബ്ലോഗിങ് ഉപജീവനമാര്‍ഗമായി പടിഞ്ഞാറുള്ളതുപോലെ കൊണ്ടുനടക്കാന്‍ പറ്റാത്തതും മറ്റൊന്നുകൊണ്ടല്ല. വായനക്കാരില്ലാത്തതാണ്. എഴുതുന്നവരുതന്നെയാണ് വായനക്കാര്‍. 

ഇതിനൊരു പരിഹാരം ചിതറിക്കിടക്കുന്ന വ്യക്തിഗതബ്ലോഗുകള്‍ക്കു പകരം കുടുംബശ്രീ പോലൊരു ബ്ലോഗശ്രീ പരീക്ഷണമാണ്. അതായത് പത്തുപേര്‍ ചേര്‍ന്ന് സഹകരണസംഘം രൂപീകരിക്കുന്നതുപോലെ, യോജിക്കാന്‍ കഴിയുന്നവര്‍ ഒരു കുടക്കീഴില്‍ പോസ്റ്റുക. നിത്യന്റെ ബ്ലോഗില്‍ ഇന്നുകയറുന്നവന്‍ പിന്നീട് ഒരു രണ്ടാഴ്ചത്തേയ്ക്ക് അങ്ങോട്ടുകയറേണ്ടിവരില്ല. അതേ സമയം അതേ സ്‌പേസില്‍ ആ ഗ്രൂപ്പില്‍ സമാന/വിരുദ്ധ ചിന്താഗതികളുള്ള ഒരു ആറേഴുപേര്‍ ഉണ്ടെന്നിരിക്കില്‍ നിത്യേന ബ്ലോഗ് അപ്‌ഡേഷന്‍ സാദ്ധ്യമാണ്. 

ആഴ്ചയില്‍ ഇന്നദിവസം കൃത്യമായി ഇന്ന ബ്ലോഗറുടെ പോസ്റ്റ് പ്രത്യക്ഷമാവുന്നു എന്നു വരികയാണെങ്കില്‍ ഓരോ ബ്ലോഗും ഓരോ വായനശാലയാവുന്ന അനുഭവമായിരിക്കും നല്കുക. നെല്ലും പുല്ലും വേര്‍തിരിച്ചറിയാതെ അഗ്രഗേറ്റര്‍ വരമ്പത്തുകുത്തിയിരിക്കുന്ന വായനക്കാര്‍ക്ക് അത് കുറച്ചൊന്നുമല്ല ആശ്വാസമാവുക. ബൂലോഗത്തെ ദുര്‍മ്മേദസ്സ് അപ്രത്യക്ഷമായി അരോഗദൃഢഗാത്രമാവുകയും ചെയ്യും. 

വ്യത്യസ്തമേഖലകളില്‍ വ്യാപരിക്കുന്ന വിവിധ ബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ ബൂലോഗം മുഴുവന്‍ ചിതറിക്കിടക്കാതെ വിരലിലെണ്ണാവുന്നത്ര ബ്ലോഗുകളിലായി ലഭ്യമാവുക. അവ വായനക്കാരിലെത്തിക്കാനുള്ള ഒരു നല്ല അഗ്രഗേറ്ററും നിലവില്‍വരിക. ബ്ലോഗര്‍മാരും വായനക്കാരും അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന് ഒരു പരിഹാരം ഇപ്പോള്‍ അതുമാത്രമാണ്. ഉദാഹരണമായി പലമേഖലയിലെ അദ്ധ്യാപകബ്ലോഗുകളുണ്ട് ബൂലോഗത്ത്. ഒരോ മേഖലയിലെയും ബ്ലോഗുകള്‍ തിരഞ്ഞുപിടിച്ച് വായിക്കുന്നത് അസാദ്ധ്യമാവുമ്പോള്‍ ഒന്നോ രണ്ടോ ബ്ലോഗുകളിലായി അദ്ധ്യാപകബ്ലോഗുകള്‍ മുഴുവന്‍ ലഭ്യമായാല്‍ തീര്‍ച്ചയായും ആ വായന ഒരനുഭവമായിരിക്കും. 

'ഷാ' യില്‍ തുടങ്ങി ഷാ യില്‍ തന്നെ അവസാനിപ്പിക്കട്ടെ. 'Happy is the man who can make a living by his hobby!' ഹോബി കൊണ്ടു ജീവിക്കാന്‍ കഴിയുന്നവന്‍ ഹാപ്പിയെന്ന് ഷാ. ബൂലോഗം അങ്ങിനെയൊരു പുതിയ പ്രഭാതത്തിലേയ്ക്ക് ഉണരുന്നതുകാണാന്‍ നിത്യന്‍ ആഗ്രഹിക്കുന്നു.

January 07, 2010

'എന്റെ സ്ത്രീവിഷയാന്വേഷണ പരീക്ഷണങ്ങള്‍'



രംഗം: അറുപതാം വിവാഹവാര്‍ഷികദിനത്തില്‍ തൊണ്ണൂറുകാരനായ ഭര്‍ത്താവിനെ ടെറസില്‍ നിന്നു തള്ളിയിട്ടു കൊന്ന എണ്‍പതുകാരി മദാമ്മയുടെ വിചാരണവേള

കോടതി: സത്യം മാത്രമേ പറയാവും. ഇങ്ങിനെ വടിയുംകുത്തി ഒടിഞ്ഞുനടക്കുന്ന നിങ്ങളാണോ ഈ കടുംകൈ ചെയ്തത്?

മദാമ്മ: അതേ യൂവറോണര്‍, ഞാന്‍ തന്നെ.

കോടതി: എന്തായിരുന്നു അതിനുമാത്രമുണ്ടായ പ്രകോപനം?

മദാമ്മ: തൊണ്ണൂറിലെത്തിയ എന്റെ തോമസിന് ഏണിപ്പടിയില്‍ നിന്ന് പതിനേഴുകാരി പ്രിന്‍സിയെ പ്രാപിക്കാനുള്ള ശേഷി കണ്ടപ്പോള്‍ പറക്കാനുളള കഴിവും കൂടി കര്‍ത്താവ് കൊടുത്തിട്ടുണ്ടാവും എന്നു കരുതി. അതൊന്നു പരീക്ഷിക്കാന്‍ വേണ്ടി ചെയ്തുപോയതുമാത്രമാണ്. അതിങ്ങിനെയൊരു അബദ്ധമാവുമെന്നു തെല്ലും നിരീച്ചില്ല യൂവറോണര്‍.

60ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഹസിനെ വിളിച്ചുണര്‍ത്തി ആ സുദിനം ഒന്നോര്‍മ്മിപ്പിക്കാന്‍ പതുക്കെ വടിയും കുത്തി ചെന്ന മദാമ്മ കണ്ടത് പതിനേഴുകാരി വേലക്കാരിയുമായി തൊണ്ണൂറുകാരനായ തന്റെ പ്രിയതമന്‍ ഏണിപ്പടിയില്‍ നിന്ന് വാത്സ്യായന്റെ 64ാമത്തെ അടവുപയറ്റുന്നതാണ് കണ്ടത്. ആദ്യം മദാമ്മ തരിച്ചുനിന്നു. പിന്നെ തിരിച്ചുനടന്നു. ഭൂലോകത്ത് ഇങ്ങിനെയൊരു സംഗതി നടന്നിട്ടില്ലെന്നപോലെ.

പയറ്റുകഴിഞ്ഞ് സായിപ് വിശ്രമിക്കുമ്പോള്‍ പതുക്കെ ചെന്ന് ആ വിവാഹവാര്‍ഷിക കാര്യം അങ്ങോട്ടവതരിപ്പിച്ചു. ആ പഴയ നല്ല ദിനങ്ങളുടെ ഓര്‍മ്മയ്ക്കായിമാത്രം എന്ന വ്യാജേന ടെറസിലേയ്ക്കു വലിച്ചുകയറ്റുകയും ചെയ്തു. പഴയ പ്രണയദിനങ്ങള്‍ അയവിറക്കിക്കൊണ്ട് സായിപ് മുന്നില്‍ മുന്നില്‍ ഉലാത്തുമ്പോള്‍ തക്കം നോക്കി മദാമ്മ ഉള്ള ഊക്കില്‍ ആഞ്ഞൊരു ചവുട്ടു കൊടുത്തു. സായിപ് താഴേയ്ക്ക് ക്രാഷ്‌ലാന്റു ചെയ്തു. ഉയിര് കര്‍ത്താവിങ്കല്‍ മേലോട്ടും. കേസ് കോടതിയിലെത്തി. വടിയും കുത്തി മദാമ്മ കൂട്ടിലും.

ഭാര്യ നേരത്തേ പോയതുകൊണ്ട് അങ്ങിനെയൊരു ദുരന്തം തിവാരിക്കുണ്ടായില്ല. നികത്താനാവാത്ത നഷ്ടം ഇന്ത്യന്‍ ജനാധിപത്യത്തിനും. പകരക്കാരനില്ലാത്ത വ്യക്തികള്‍ ചാവുമ്പോഴാണല്ലോ നഷ്ടം നികത്താനാവാത്തതാവുക.

ആണുങ്ങളുടെ സര്‍ഗശേഷി വ്യക്തമാവുന്ന ഇത്തരം അവസരങ്ങളില്‍ നിയമം കൈയ്യിലെടുക്കാന്‍ ഭാര്യമാര്‍ക്കുകൂടി അവകാശമില്ലാത്തതാണ്. അവര്‍ ശരിക്കുപറഞ്ഞാല്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പറ്റുമെങ്കില്‍ മിസിസ് ഉണ്ണിത്താനെപ്പോലെ ചുരുങ്ങിയത് ഒരു പത്രസമ്മേളനം വിളിച്ച് ഉണ്ണിത്താന്‍ പത്തായത്തിലൊന്നുമില്ലെന്ന് പ്രഖ്യാപിക്കുകയെങ്കിലും വേണം. അതാണ് ഭാരതസ്ത്രീകളുടെ ധര്‍മ്മം. ഭാര്യമാര്‍ ജീവിക്കുന്നതുതന്നെ ഭര്‍ത്താക്കന്‍മാരുടെ സുഖത്തിനുവേണ്ടിയാണല്ലോ.


കോടതികള്‍ മനുഷ്യന്റെ മരണമൊഴിക്ക് വലിയ പ്രാധാന്യം കാണാറുണ്ട്. വിശേഷിച്ച് യാതൊരു കാര്യവുമില്ലാത്തതുകൊണ്ടാവണം ചാവാന്‍പോവുന്ന മനുഷ്യന്‍ കളവുപറയുകയില്ല. രാഷ്ട്രീയമായി മരിക്കാന്‍പോവുന്ന വേളയായതുകൊണ്ട് വിശ്വസിച്ചേ പറ്റൂ. തിവാരിജി ഒരു സത്യം പറഞ്ഞു - അനാരോഗ്യത്താല്‍ രാജിവെയ്ക്കുന്നു. അനാരോഗ്യം എന്നുപറഞ്ഞാല്‍ ശരീരത്തിനുള്ള ശേഷിക്കുറവ് എന്നു പറയും. ഗാന്ധിജിയുടെ സത്യസന്ധതയാണ് തിവാരിജി ജീവിതത്തില്‍ പകര്‍ത്തത്. ഗാന്ധിമാത്രം വെയ്ക്കാത്ത ആ ഗാന്ധിത്തൊപ്പി അര്‍ഹമായ ശിരസില്‍ തന്നെയാണ് വിശ്രമിക്കുന്നതെന്ന് നമുക്കാശ്വസിക്കാം.


ഈ രാജ്യത്തെ മുഴുവന്‍ വനിതകളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി രാജ്ഭവനില്ലാത്തതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട മൂന്നു അപ്‌സരസ്സുകളുമായായിരുന്നു മൂപ്പരുടെ അരോഗ്യനിരീക്ഷണപരീക്ഷണങ്ങള്‍. 85 കഴിഞ്ഞാല്‍ ആര്‍ക്കും പയറ്റിനോക്കാവുന്നതാണ് ഇത്. വലിയ സംഗതികളൊന്നും വേണ്ട.

എന്നാല്‍ ഒരു ബെഡ്‌റൂമും എന്തിനും തയ്യാറായ മൂന്നു സുന്ദരികളുമുണ്ടെങ്കില്‍ ആര്‍ക്കും പരീക്ഷിച്ചുകളയാമെന്നു കരുതരുത്. പരീക്ഷണത്തിന് ഉദ്ദേശിച്ച ഫലമുണ്ടാവണമെങ്കില്‍ അതിന്റെ ചിലവ് ദരിദ്രവാസികളുടെ നികുതിപ്പണത്തില്‍ നിന്നുതന്നെ കൊടുത്തിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

എന്തൊരെളിയ തുടക്കമായിരുന്നു. ഭരതന്റെ ഭാഗ്യം രാമപാദുകമായിരുന്നെങ്കില്‍ തിവാരിയുടേത് സജ്ഞയപാദുകമായിരുന്നു. നല്ല യോഗമുള്ള പാദുകമായിരുന്നതുകൊണ്ട് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

നാലണയുടെ മണിക്കടല വാങ്ങിക്കൊടുത്ത ബന്ധമില്ലെങ്കിലും മോന്‍ മഹാനാവുമ്പോള്‍ അച്ഛന്‍ അഭിമാനത്തോടെ പറയും, കണ്ടോ ഓന്‍ എന്റെ മോനാ. ഇത് തിരിച്ചും സംഭവിക്കും. അച്ഛന്‍ മഹാനാവുമ്പോള്‍ മോന്‍ തുടങ്ങും. 'ഓനാ എന്റെ അച്ഛന്‍'. ആദ്യമായി കാണുന്നതുതന്നെ ചിലപ്പോള്‍ ചിത്രത്തിലായിരിക്കും. അതിനു തിവാരിയെന്തുപിഴച്ചു? വാത്സ്യായന്‍ 64 കാമകലകളെപ്പറ്റിയാണു പറഞ്ഞത്. അതിലുണ്ടാവുന്ന പ്രതിഭകളെപ്പറ്റിയല്ല. പണ്ട് ചൈനയില്‍ മക്കളെ ചൂണ്ടിക്കാണിച്ച് അതു മാവോന്റെ മോനാ എന്നുപറയുന്നത് അമ്മമാര്‍ക്ക് ഒരന്തസ്സായിരുന്നു എന്നുകേട്ടിട്ടുണ്ട്.

ആരോഗ്യനിരീക്ഷണ പരീക്ഷണങ്ങളില്‍ പങ്കാളികളായ മാനിനിമാരുടെ വദനാംബുജങ്ങള്‍ തന്നെ ഓര്‍മ്മിക്കണമെങ്കില്‍ തല ഒരൊന്നൊന്നര സൂപ്പര്‍ കംപ്യൂട്ടറായിരിക്കണം. അപ്പോഴാണ് നടക്കുന്ന പരീക്ഷണങ്ങളില്‍ ജനിക്കാനും ജനിക്കാതിരിക്കാനും സാദ്ധ്യതയുള്ള പിള്ളാരുടെ അവിഞ്ഞ മോന്തകള്‍ കൂടി ഓര്‍മ്മിക്കേണ്ടത്. നീതിക്കുനിരക്കാത്ത സംഗതിയായതുകൊണ്ട് കോടതിയില്‍ വച്ചുനടന്ന ആ അഗ്നിപരീക്ഷയിലും തിവാരിജി ജയിച്ചുകയറിയത് റാങ്കോടെയാണ്.

അഖിലേന്ത്യാ യൂത്തന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു മൂപ്പര്‍ ആ സുവര്‍ണകാലത്ത്. ഉജ്ജ്വലാ ശര്‍മ്മ അഖിലേന്ത്യാ യൂത്തി കോണ്‍ഗ്രസ് സിക്രട്ടറിയും. അക്കാലത്ത് കോണ്‍ഗ്രസ് സിലബസില്‍ ഇല്ലാത്ത സുകുമാരകലകള്‍ പഠിപ്പിച്ച് മിടിക്കിയാക്കിക്കൊടുത്തതിന് യാതൊരു നന്ദിയുമില്ലെന്നതോപോട്ടെ, പകയുണ്ടാവുന്നത് എവിടുത്തെ ന്യായമാണ്. നാട്ടില്‍ സിലബസിലുള്ളത് പഠിപ്പിക്കാന്‍ തന്നെ ഒടുക്കത്തെ ഫീസാണ്. സിലബസിലില്ലാത്ത സംഗതി പഠിപ്പിച്ചിട്ടും ഒരു നാലണ ഫിസ് തിവാരി വാങ്ങിയതായി ആരും പറയുന്നില്ല. പോരാതെ ഭാവിയിലെ ഒരഡ്വക്കേറ്റിന്റെ സൃഷ്ടിയിലാണ് ആ പഠനം പൂര്‍ത്തിയായതും. എത്ര ഉപകാരം ചെയ്താലും നന്ദിയില്ലാത്ത വര്‍ഗമാണ്. അതുകൊണ്ടാണ് തിവാരി പറഞ്ഞത് - ഇക്കണക്കിന് പെണ്ണിനോടു മിണ്ടുന്നതുതന്നെ സൂക്ഷിച്ചുവേണം.

ദൈവത്തിനു രണ്ടാമത് പറ്റിയ അബദ്ധമാണ് പെണ്ണ് എന്നുപറഞ്ഞത് നീഷെ ആണ്. അപ്പോ ഒന്നാമത്തെ അബദ്ധം ആണുങ്ങള്‍ തന്നെയാണല്ലോ. ആദ്യത്തെ അബദ്ധത്തിനുള്ള പരിഹാരമായിട്ടായിരിക്കണം ആദത്തിന്റെ വാരിയെല്ലൂരി ദൈവം ഈവിനെ സൃഷ്ടിച്ചത്. ഒന്നാമത്തെ ചിന്ന അബദ്ധത്തിനുള്ള പരിഹാരം പെരിയ അബദ്ധമായി കലാശിച്ചു. ആദമിന് നഷ്ടപ്പെട്ട വാരിയെല്ലാണ് ഈവ് എന്നുവന്നപ്പോള്‍ ഈവിനെക്കൊണ്ട് കോല്‍ക്കളികളിക്കാനുള്ള അവകാശം ആദമിന് പകര്‍ന്നുകിട്ടിയ സ്ഥിതിയാണ്. അല്ലാതെ ഒരേസമയം മൂന്നെണ്ണത്തിന് കിടപ്പറയിലേയ്ക്ക് പെര്‍മിറ്റുകൊടുക്കേണ്ട കാര്യമില്ലല്ലോ? കവറിലൊരു ഫോട്ടോയ്ക്കായി മുസ്ലിപവര്‍ എക്‌സ്ട്രായുടെ ഡോ.ലാടന്‍ ഇതിനകം ഛത്തിസ്ഘഡിലേയ്ക്ക് വച്ചുപിടിച്ചിട്ടുണ്ടാവും.

പണ്ടു ലക്ഷക്കണക്കിനു മഹിളകള്‍ പൊതുരംഗത്ത് കോണ്‍ഗ്രസിലൂടെ വന്നിരുന്നുവെങ്കില്‍ അക്കാലത്തെ മഹാരഥന്‍മാര്‍ക്ക് സ്തുതി. ഇന്നു കോണ്‍ഗ്രസുകാര്‍ എന്നുകേട്ടാല്‍ വനിതകള്‍ മാളത്തിലൊളിക്കേണ്ട ഗതിയാണ് വരുന്നത്. രാജ്‌മോഹന്‍മുതല്‍ രാജ്ഭവന്‍വരെ വിളിച്ചുപറയുന്നത് അതാണ്.

സഭയില്‍ 33 ശതമാനം സംവരണത്തിന് ആരും ചോരനീരാക്കി പാടുപെടേണ്ടതൊന്നുമില്ല. എണ്‍പത്തിയഞ്ചു കഴിഞ്ഞ തിവാരിക്ക് ചുരുങ്ങിയത് മൂന്നെണ്ണം വേണമെന്നുള്ള സ്ഥിതിയാണെങ്കില്‍ ഈ ലോകത്ത് എല്ലാം പ്രവചനാതീതമാണ്. സര്‍പ്പയജ്ഞക്കാരന്റെ കണ്ണാടിക്കൂടുപോലെയാണ് സഭ അന്നും ഇന്നും എപ്പോഴും. നിര്‍ദ്ദോഷിയായ നീര്‍ക്കോലി മുതല്‍ ചീറ്റിയാല്‍ ആനതന്നെ അസ്തുവായിപ്പോവുന്ന കരിനാഗം വരെയുള്ളത് അവിടെ കാണും. അമര്‍മണി ത്രിപാഠിയും തിവാരിയും പോലുള്ളവര്‍ക്ക് യാതൊരു പഞ്ഞവും കാണുകയില്ല. പേരുണ്ടാവാതെപോയാലും പേരുദോഷമുണ്ടാക്കാതെ നോക്കേണ്ട ബുദ്ധിയൊക്കെ പണ്ടേ പെണ്ണുങ്ങള്‍ക്കുണ്ട്.

അതുകൊണ്ട് അവിടെകയറി നിലയുറപ്പിക്കുന്നതിനുമുന്നേ വനിതകള്‍ നാലുവട്ടം ആലോചിക്കാതിരിക്കുകയില്ല. അതുകൊണ്ട് ആണുങ്ങള്‍ ഒട്ടും ഭയക്കേണ്ടതില്ല. പാസാക്കിവിടുക 33ശതമാനം. പെണ്ണുങ്ങളെ പണ്ടേ പേടിയാണെന്ന ആ പേരുദോഷവും മാറിക്കിട്ടും.

ഇനി ഉയിര് പോയാല്‍ പോട്ടേ എന്നുകരുതി രാഷ്ട്രീയത്തിലെത്തിയ നമ്മുടെ പഴയതലമുറക്കാരെപ്പോലെ, എന്തിനും തയ്യാറായി വരുന്ന വനിതകള്‍ ഉണ്ടെന്നുകരുതുക. എറിയാല്‍ ഒരു 1% തികയില്ല. അങ്ങിനെയുള്ളവര്‍ എത്തിയാല്‍ അബദ്ധത്തില്‍ പോലും അവരുടെ മുന്നില്‍പോയി പെടാതെ നോക്കുന്നത് തിവാരിയന്‍മാര്‍ക്ക് എന്തുകൊണ്ടും ഗുണമേ ചെയ്യൂ. .